Kerala

തിരുവനന്തപുരം ജില്ലയിലെ വാമനപുരം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വിതുര താവയ്ക്കൽ കടവിൽ വ്യാഴാഴ്ച രാവിലെ ഒമ്പതരമണിയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്. തിരൃവനന്തപുരം വെഞ്ഞാറമൂട് മാണിക്കൽ കുതിരകുളം വാധ്യാരുകോണത്ത് തടത്തരികത്തുവീട്ടിൽ വിനേഷ് (33) ആണു സദിയിൽ മുങ്ങി മരിച്ചത്.

പറണ്ടോട് പുറുത്തിപ്പാറ അംബേദ്കർ കോളനിയിൽ നടന്ന ബൈബിൾ കൺവെൻഷനിൽ പങ്കെടുക്കാനെത്തിയതായിരുന്നു വിനേഷ്. ഇവിടെയുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലായാണ് കൺവെൻഷന് എത്തിയവർ താമസിച്ചിരുന്നത്. എന്നാൽ ഈ സ്ഥലത്തെ കിണറുകളിൽ കടുത്ത വേനൽ കാരണം വെള്ളമുണ്ടായിരുന്നില്ല. വെള്ളമില്ലാത്തതിനാൽ വിനേഷ് ഉൾപ്പെടെയുള്ളവർ കുളിക്കാൻ വാമനപുരം നദിയെയാണ് ആശ്രയിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാവിലെയോടെ മുതിർന്നവരും കുട്ടികളുമടക്കം 15 പേരടങ്ങുന്ന സംഘം താവയ്ക്കലിൽ കുളിക്കാനെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്.

വെള്ളച്ചാട്ടത്തിനു താഴെയുള്ള കടവിൽ കുളിക്കവേയാണ് വിനേഷ് മുങ്ങിത്താഴ്ന്നത്. ഇയാൾക്കോ കൂടെയുള്ളവർക്കോ നീന്തൽ അറിയുമായിരുന്നില്ലെന്നാണ് വിവരം. വിനേഷ് മുങ്ങിത്താഴുന്നത് കണ്ട് മറ്റുള്ളവർ നിലവിളിച്ചെങ്കിലും നീന്തൽ അറിയാവുന്ന ആരും തന്നെ അടുത്തല്ലാത്തതിനാൽ രക്ഷാപ്രവർത്തനം നടന്നില്ല.

ഇതിനിടെ കൂട്ടത്തിലുണ്ടായിരുന്ന പെൺകുട്ടി ഓടിയെത്തി കടവിൽനിന്നു ദൂരെയുള്ള വീടുകളിൽ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടയിൽ സംഘത്തിലുണ്ടായിരുന്ന ഒരാൾ ആറ്റിലിറങ്ങി ബുദ്ധിമുട്ടി വിനേഷിനെ പുറത്തെത്തിച്ചു. ആ സമയത്ത് പെൺകുട്ടി അറിയിച്ചതനുസരിച്ച് നാട്ടുകാരും ഓടിയെത്തി. നാട്ടുകാരുടെ നേതൃത്വത്തിൽ ഇയാളെ വിതുര താലൂക്കാശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ഇദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാനായില്ല.പിരപ്പൻകോട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായിരുന്നു മരിച്ച വിനേഷ്. വിൽസണും എസ്തറുമാണ് മാതാപിതാക്കൾ. വിജേഷാണ് വിനേഷിൻ്റെ സഹോദരൻ.

ഉറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേൽപ്പിക്കാൻ താമസിച്ചതിനെ ചൊല്ലിയുള്ള തർക്കം അവസാനിച്ചത് അച്ഛൻ്റെ കൊലപാതകത്തിൽ. തൃശ്ശൂർ കോടന്നൂരിലാണ് ഉറക്കത്തിൽ നിന്ന് നേരത്തെ വിളിച്ചുണർത്താത്തതിൽ ദേഷ്യം വന്ന മകൻ അച്ഛനെ മർദിച്ച് കൊലപ്പെടുത്തിയത്. ആര്യംപാടം ചിറമ്മൽ ജോയ്(60) ആണ് കൊല്ലപ്പെട്ടത്. മകൻ റിജോ(25)യെ ചേർപ്പ് പോലീസ് അറസ്റ്റുചെയ്തു.

വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. റിജോയെ ഉറക്കത്തിൽനിന്ന്‌ വിളിച്ചുണർത്താത്തതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

വെൽഡിംഗ് ജോലിക്കാരനാണ് റിജോ. ഇയാൾക്ക് സ്ഥിരമായി മദ്യപിക്കുന്ന സ്വഭാവണമുണ്ടെന്നാണ് വിവരങ്ങൾ. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് ജോലി അവസാനിച്ചു. തുടർന്ന് മദ്യപിച്ച് ഇയാൾ വീട്ടിലെത്തുകയായിരുന്നു. അമിതമായി മദ്യപിച്ചിരുന്ന ഇയാൾ വന്നയുടൻ കട്ടിലിൽ കയറിക്കിടന്ന് ഉറങ്ങി. ശീലം പതിവായതിനാൽ വീട്ടുകാർ വിളിച്ചുണർത്താനും പോയില്ല.

രാത്രി 8.30ഓടെ ആഹാരം കഴിക്കാനായി വീട്ടുകാർ റിജോയെ വിളിച്ചു. ഉണർന്നെഴുന്നറ്റ ഇയാൾ സമയം നോക്കിയപ്പോൾ രാത്രിയായെന്ന് കണ്ട് വീട്ടുകാരോട് ദേഷ്യപ്പെടുകയായിരുന്നു. എന്തുകൊണ്ട് എന്നെ വെെകുന്നേരം വളിച്ചില്ലെന്ന് ചോദിച്ചായിരുന്നു ബഹളം. തനിക്ക് പുറത്തു പോകണമായിരുന്നെന്നും വീട്ടുകാർ വിളിക്കാത്തതു മൂലമാണ് പോകാൻ കഴിയാത്തതതെന്നും പറഞ്ഞ് ഇയാൾ ബഹളം വച്ചുകൊണ്ടിരുന്നു.

ബഹളം അസഹ്യമായപ്പോൾ റിജോയുടെ പിതാവ് ജോയി ഇത് ചോദ്യം ചെയ്ത് രംഗത്തെത്തുകയായിരുന്നു. തുടർന്ന് അച്ഛനും മകനും തമ്മിൽ വാക്കേറ്റമായി. വഴക്കിനൊടുവിൽ റിജോ പിതാവിനെ നിലത്ത് തള്ളിയിട്ട മർദ്ദിക്കുകയായിരുന്നു. തുടർന്ന് പിതാവിൻ്റെ തല പിടിച്ച് മകൻ നിലത്തിടിച്ചു. ഇതോടെ ജോയി ബോധം കെട്ടു.

ഇതിനിടെ ബഹളം കേട്ട് അയൽക്കാർ എത്തി. ബോധം കെട്ട്കിടക്കുന്ന ജോയിയെ അവർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ഇതിനിടെ അച്ഛനെ മർദിച്ച വിവരം റിജോതന്നെയാണ് ചേർപ്പ് പോലീസ് സ്റ്റേഷനിൽ അറിയിച്ചത്. മൃതദേഹം ജനറൽ ആശുപത്രിയിലാണ്. റീനയാണ് ജോയിയുടെ ഭാര്യ. അലീന മകളാണ്.

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് ഷോയില്‍ ആള്‍ക്കൂട്ട വിചാരണയ്ക്കും കൊലയ്ക്കും ഇരയായ മധുവിനെ അധിക്ഷേപിച്ച് സംസാരിച്ച അഖില്‍ മാരാര്‍ക്കെതിരെ പരാതി നല്‍കി ദിശ സംഘടന. ഒരു ഗെയിം ടാസ്‌കിനിടെയാണ് അഖിലിന്റെ വിവാദ പരാമര്‍ശം. സംഭവത്തില്‍ ദിശ സംഘടന പോലീസിലും എസ് സി, എസ് ടി കമ്മീഷനിലും പരാതി നല്‍കി.

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് എന്ന പരിപാടിയില്‍ അഖില്‍ മാരാര്‍ എന്നയാള്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട മധു എന്ന ആദിവാസി യുവാവിനെ മരണ ശേഷവും ഒരു പൊതു ഇടത്തില്‍ വെച്ച് അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോട് കൂടി സാഗര്‍ സൂര്യ എന്ന വ്യക്തിയോട് ‘നിന്നോട് അരി ആഹാരങ്ങള്‍ മോഷ്ടിക്കാന്‍ ആണോടാ പറഞ്ഞത്, നീയാരാ മധുവോ ബാക്കിയുള്ള സാധനങ്ങള്‍ മോഷ്ടിക്കടാ, ഭക്ഷണം മോഷ്ടിച്ചാല്‍ ഒടുക്കം മധുവിന്റെ അവസ്ഥ വരും’ എന്ന് പറഞ്ഞു അധിക്ഷേപിച്ചിരിക്കുന്നു.

പ്രസ്തുത അധിക്ഷേപം നടത്തിയതിന് ശേഷം അഖില്‍ മാരാരും ഏതാനും പേരും ചിരിക്കുക കൂടി ചെയ്തിരിക്കുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട് മരണപ്പെട്ട മധു എന്ന ആദിവാസി യുവാവിനെ മരണശേഷവും അധിക്ഷേപിച്ച അഖില്‍ മാരാര്‍ക്കെതിരെ കൃത്യമായ നടപടികള്‍ ആവശ്യമുണ്ട്’. ദിശ സംഘടനയുടെ സ്ഥാപകന്‍ ദിനു വെയില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മറ്റൊരു മത്സരാര്‍ഥിയായ സാഗര്‍ സൂര്യ മീശമാധവനെയാണ് ഈ ടാസ്‌കില്‍ അവതരിപ്പിച്ചത്. തനിക്ക് ലഭിച്ച കഥാപാത്രം മികച്ചതാക്കാനുള്ള പ്രവര്‍ത്തികള്‍ക്കിടെ അടുക്കളയില്‍ കയറി ഭക്ഷണം മോഷ്ടിക്കാന്‍ ശ്രമിച്ച സാഗറിനെ ആള്‍ക്കൂട്ട വിചാരണയ്ക്കും കൊലയ്ക്കും ഇരയായ മധുവിനോട് ഉപമിക്കുകയാണ് അഖില്‍ ചെയ്തത്.

താമരശ്ശേരിയില്‍ ദമ്പതികളെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. ഭാര്യയെ വഴിയില്‍ ഇറക്കിവിട്ട ശേഷം ഭര്‍ത്താവുമായി സംഘം കടന്നുകളഞ്ഞു. പരപ്പന്‍പൊയില്‍ കുറുന്തോട്ടികണ്ടിയില്‍ ഷാഫിയെയാണ് തട്ടിക്കൊണ്ടുപോയത്.

രാത്രി ഒന്‍പതു മണിയോടെ നാലംഗ സംഘമാണ് കാറിലെത്തിയത്. ബഹളംകേട്ട് ഓടിയെത്തിയ ഭാര്യ സനിയയെയും കാറില്‍ പിടിച്ചുകയറ്റി. സനിയക്ക് പിടിവലിക്കിടെ പരുക്കേറ്റു. സനിയ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.

രാത്രി പത്ത് മണിയോടെ മുഖം മറച്ചാണ് സംഘമെത്തിയതെന്ന് സനിയ പറഞ്ഞു. ദുബായിയില്‍ ജോലി ചെയ്തിരുന്ന ഷാഫി ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. വീടിന് മുമ്പില്‍ നില്‍ക്കുകയായിരുന്ന ഷാഫിയെ നാലംഗ സംഘമെത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു.

ബഹളം കേട്ട് ഓടിയെത്തിയ ഭാര്യ സനിയയേയും കാറില്‍ പിടിച്ചുകയറ്റി. കുറച്ചു മുന്നോട്ടു പോയ ശേഷം സനിയയെ ഇറക്കി വിട്ട് സംഘം കടന്നുകളയുകയായിരുന്നു. പണമിടപാട് തര്‍ക്കമെന്നാണ് സൂചന. സംഭവത്തില്‍ താമരശ്ശേരി പോലീസ് അന്വേഷണമാരംഭിച്ചു.

വീട്ടമ്മയുടെ മരണത്തിൽ ദുരുഹത. ഭർത്താവിനെ കാലടി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. മഞ്ഞപ്ര ആനപ്പാറ അരീയ്ക്കൽ വീട്ടിൽ മിനി (51) ആണ് മരിച്ചത്. ഭർത്താവ് ജോയിയൊണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. തിങ്കളാഴ്ച്ച രാവിലെയാണ് മിനിയെ അവശനിലയിൽ അങ്കമാലി താലൂക്ക് ആശുപത്രിയിൽ വീട്ടുകാർ എത്തിച്ചത്. ആശുപത്രിയിൽ എത്തുമ്പോഴേക്കും മിനി മരിച്ചിരുന്നു.

കഴുത്തിൽ പാട് കണ്ടതിനെ തുടർന്ന് ഡോക്ടർക്ക് സംശയം തോന്നി. തുടർന്ന് ഡോക്ടർ പോലീസിനെ വിവരമറിയിച്ചു. കളമശേരി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമാർട്ടത്തിൽ തലയോട്ടിക്ക് ക്ഷതം സംഭവിച്ചിരിക്കുന്നതായി മനസിലായി. ഇതെതുടർന്നാണ് ഭർത്താവിനെ കറ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് രത്സനഗിരിയിൽ വച്ച് എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാരൂഖ് സെയ്ഫി പിടിയിലാകുന്നത്. ആശുപത്രിയിൽ ചികിത്സ തേടുന്നതിനിടയിലാണ് പ്രതി മുംബെെ എടിഎസിൻ്റെ പിടിയിലായതെന്ന വാർത്തകൾ ആദ്യം പുറത്തു വന്നെങ്കിലും പിന്നീട് രത്നഗിരി റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പ്രതിയെ പിടികൂടിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കുകയായിരുന്നു. അതേസമയം പ്രതി ഷാരൂഖ് സെയ്ഫി രത്നഗിരി ജില്ലാ ആശുപത്രിയിലെത്തിയത് തീവണ്ടിയിൽനിന്ന് വീണതിനെത്തുടർന്നാണെന്നുള്ള സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്. കലംബാനി, ദിവൻ ഖാവടി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ വച്ച് തിങ്കളാഴ്ച വൈകീട്ട് ഏകദേശം അഞ്ചു മണിയോടെ സഞ്ചരിച്ചുകൊണ്ടിരുന്ന ട്രെയിനിൽ നിന്ന് പ്രതി പുറത്തേക്ക് വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ ഇയാൾ വണ്ടിയിൽനിന്ന് വീഴുന്നത് മറ്റു യാത്രക്കാരാരും കണ്ടിട്ടില്ല. അതിനാൽ റെയിൽവേ സ്‌റ്റേഷനുകളിൽ ഈ അപകടം റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്നും പരിശോധനയിൽ വ്യക്തമായിരുന്നു. പാളത്തിന് സമീപം ഒരാൾ ബോധമില്ലാതെ കിടക്കുന്നതുകണ്ട നാട്ടുകാരാണ് അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു. തീവണ്ടിടയിൽ നിന്ന് വണതിനെ തുടർന്നുണ്ടായ പരിക്ക് ഗുരുതരമായതിനാൽ തൊട്ടടുത്ത താലൂക്ക് ആശുപത്രിയിലേക്ക് മാക്കുകയായിരുന്നു. തുടർന്ന് രത്നഗിരി ജില്ലാ ആശുപത്രിയിലേക്കും മാറ്റി. ഇതിനിടെയാണ് ഇയാൾ മൊബൈൽ ഫോൺ ഓൺചെയ്തതും പൊലീസിന് വിവരം ലഭിച്ചതും. പൊലീസ് തന്നെ തിരയുന്നുണ്ടെന്ന സൂചന ലഭിച്ച ഷാരൂഖ് ചികിത്സയിലിരിക്കേ ജില്ലാ ആശുപത്രിയിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഇയാൾ കടൽതീരത്തേക്ക് പോയി അവിടെ ചിലവഴിച്ചു. രാത്രി ഏറെ വൈകിയതോടെ ക്ഷീണവും ഉറക്കവും അനുഭവപ്പെട്ട ഷാരൂഖ് ഉറങ്ങാനായി റെയിൽവേ സ്‌റ്റേഷൻ പരിസരത്തേക്ക് എത്തുകയായിരുന്നു. അവിടെ വച്ചാണ് പിടിയിലാകുന്നത്.

അതേസമയം പിടിയിലായ പ്രതി ചോദ്യം ചെയ്യലിൽ ട്രെയിനിൽ തീവച്ചതിനുശേഷം അതേ ട്രെയിനിൽതന്നെ കണ്ണൂരിലെത്തിയെന്ന് വ്യക്തമാക്കിയിരുന്നു. പൊലീസിൻ്റെ പരിശോധന നടക്കുമ്പോൾ ഒന്നാം നമ്പർ പ്ളാറ്റ്‌ഫോമിൽ ഒളിച്ചിരുന്നുവെന്നും പ്രതി അന്വേഷണ സംഘത്തോട് വിശദമാക്കി. എന്നാൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പൊലീസും റെയിൽവേ പൊലീസും അരിച്ചുപറക്കി പരിശോധന നടത്തിയിട്ടും ഇയാളെ കണ്ടെത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമി്ൽ ഒളിച്ചിരുന്നു എന്ന മൊഴി കള്ളമാകാനാണ് സാധ്യതയെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. കേരളത്തിൽ എത്തുന്നത് ആദ്യമായിട്ടാണെന്നും ഷഹറൂഖ് അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്.

ഡല്‍ഹിയില്‍ നിന്ന് കോഴിക്കോട്ടേക്കാണ് പ്രതിയെ എത്തിച്ചത്. എന്നാല്‍ പ്രതിയെ വേണ്ടത്ര സുരക്ഷാമുന്നൊരുക്കങ്ങള്‍ ഇല്ലാതെയാണ് എത്തിച്ചതെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. മൂന്ന് പൊലീസുകാര്‍ മാത്രമാണ് പ്രതിക്കൊപ്പം ഉണ്ടായിരുന്നത്. ഇയാളെ കൊണ്ടുവന്ന വാഹനത്തിന്റെ ടയര്‍ കണ്ണൂര്‍ കാടാച്ചിറയില്‍ വെച്ച് പഞ്ചറായിരുന്നു. തുടര്‍ന്ന് ഒരു മണിക്കൂറിലധികം പ്രതിയുമായി വാഹനം റോഡില്‍ കിടന്നു. ഈ സമയം എടക്കാട് പൊലീസ് സുരക്ഷ ഒരുക്കിയെന്നും വിവരമുണ്ട്. പിന്നീട് മറ്റൊരു വാഹനമെത്തിച്ചാണ് ഇയാളെ കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. പ്രതിയെ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ഷഹറൂഖ് സെയ്ഫിയെ കേരളത്തിലെത്തിക്കാനായിരുന്നു പൊലീസിന്റെ പദ്ധതി. എന്നാല്‍ പലവട്ടം വാഹനങ്ങള്‍ മാറ്റേണ്ടി വന്നു. തലപ്പാടി അതിര്‍ത്തി ചെക് പോസ്റ്റ് വരെ ഇന്നോവയിലാണ് സംഘമെത്തിയത്. എന്നാല്‍ പിന്നീട് ഫോര്‍ച്യൂണറില്‍ കയറ്റി കാസര്‍കോട് അതിര്‍ത്തി കടന്നു. ധര്‍മ്മടം മേഖലയിലൂടെ സഞ്ചരിച്ച് പുലര്‍ച്ചെയോടെ മമ്മാക്കുന്ന് എത്തിയപ്പോഴാണ് ടയര്‍ പഞ്ചറായത്. കണ്ണൂര്‍ എടിഎസിന്റെ ജീപ്പില്‍ യാത്ര തിരിച്ചെങ്കിലും എഞ്ചിന്‍ തകരാര്‍ കാരണം വീണ്ടും പെരുവഴിയിലായി. തുടര്‍ന്ന് ഒരു കാറിനാലാണ് പ്രതിയെ കോഴിക്കോട്ടേക്ക് എത്തിച്ചത്.

ഇന്നലെയാണ് മഹാരാഷ്ട്രയിലെ രത്‌നഗിരി റെയില്‍വേ സ്റ്റേഷനില്‍ ഷഹറൂഖ് സെയ്ഫിയെ പിടികൂടിയത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തിലായിരുന്നു പ്രതി കുടുങ്ങിയത്. മഹാരാഷ്ട്ര എ ടി എസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ കേരളാ പൊലീസിന് കൈമാറി. പ്രതി കുറ്റം സമ്മതിച്ചതായി എ ടി എസ് അറിയിച്ചിരുന്നു. എന്നാല്‍ ആക്രമണത്തിലേക്ക് നയിച്ച കാരണങ്ങള്‍ സംബന്ധിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. കോഴിക്കോട് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചോദ്യം ചെയ്യലിലൂടെ കേസിലെ ദുരൂഹത ഒഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിശ്വാസം.

നേരത്തെ കേസില്‍ പിടിയിലായത് മകന്‍ ഷഹറൂഖ് സെയ്ഫിയെന്ന് സ്ഥീരികരിച്ച് പിതാവ് ഫക്രുദ്ദീന്‍ രംഗത്തെത്തിയിരുന്നു. മാര്‍ച്ച് 31ന് രാവിലെ 9 മണിയോടെ ഷാരുഖിനെ കാണാതായി. പതിവ് പോലെ കടയില്‍ പോയെന്നാണ് കരുതിയത്. പക്ഷേ കടയിലെത്തിയില്ലെന്ന് മനസിലായതോടെ പൊലീസില്‍ പരാതി നല്‍കി. മകന്‍ ഡല്‍ഹിക്ക് പുറത്ത് എവിടെയും പോയിട്ടില്ല. ടിവിയില്‍ വന്ന ദൃശ്യങ്ങളില്‍ കണ്ട ടി ഷര്‍ട്ട് മകന്‍ വീട്ടില്‍ ധരിക്കാറുള്ളതാണ്. എന്നാല്‍ മകന്‍ കേരളത്തിലേക്ക് പോയതിനെ കുറിച്ച് ഒന്നുമറിയില്ല. ഷഹറൂഖ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പരമാവധി ശിക്ഷ ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഷഹറൂഖ് 12-ാം ക്ലാസ് വരെ മാത്രമാണ് പഠിച്ചിട്ടുള്ളത്. പിതാവിനൊപ്പം നോയിഡയില്‍ മരപ്പണി ചെയ്ത് വരികയായിരുന്നു. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളില്ലെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. ഇയാളെ തിരക്കി പൊലീസ് വീട്ടിലെത്തിയപ്പോഴാണ് കുടുംബം സംഭവം അറിയുന്നത്. വീട്ടിലെത്തിയ പൊലീസ് ചില പുസ്തകങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചിട്ടുണ്ട്. ഇയാളുടെ കയ്യക്ഷരം പരിശോധിക്കാനാണിത്. നേരത്തെ എലത്തൂരിലെ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് ചില കുറിപ്പുകളും ലഘുലേഖകളും ലഭിച്ചിരുന്നു. ഇവ രണ്ടും തമ്മില്‍ സാമ്യമുണ്ടോയെന്ന് പരിശോധിക്കാനാണ് പൊലീസ് നീക്കം.

മങ്കൊമ്പ് : പതിനഞ്ചോളം കുടുംബങ്ങൾ ഉപയോഗിക്കുന്ന പൊതു കിണറും ഇരുപതോളം കുടുംബങ്ങൾ ഉപയോഗിക്കുന്ന പൊതുവഴിയും ഇരുളിന്റെ മറവിൽ സാമൂഹിക വിരുദ്ധർ നശിപ്പിച്ചതായി പരാതി. കുടിവെള്ളം കിട്ടാക്കനിയായ കുട്ടനാട്ടിൽ ആറ്റിൽ നിന്നുള്ള വെള്ളം പൊതു കിണറിൽ പൈപ്പ് ലൈൻ വഴി എത്തിച്ചാണ് മങ്കൊമ്പ് വികാസ് മർഗ്ഗ് റോഡ് മുതൽ കിഴക്കോട്ടുള്ള 15 ഓളം കുടുംബങ്ങൾ കുടിവെള്ള ആവശ്യത്തിന് പോലും ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ 10 വർഷത്തോളമായി സ്വന്തം ചിലവിലാണ് ഇവർ ഈ സംവിധാനം നിർമിച്ചു പരിപാലിക്കുന്നത്.

പൈപ്പിൽ ഉണ്ടായ പൊട്ടൽ മൂലം കിണറിൽ ചെളിയും മാലിന്യവും കലരുന്നത് പതിവായപ്പോൾ ഏപ്രിൽ 4 ചൊവ്വാഴ്ച ലൈനിൽ അറ്റകുറ്റപ്പണി നടത്തുകയും കിണറും പൊതുവഴിയും പൂർവ്വസ്ഥിതിയിലാക്കുകയും ചെയ്തു. എന്നാൽ രാത്രിയോടെ പൊതുവഴിയുടെ കാര്യത്തിൽ തർക്കമുള്ള ചില വീട്ടുകാരുടെ നേതൃത്വത്തിൽ വഴി വെട്ടിപൊളിക്കുകയും ലൈനുകൾ തകരാറിലാക്കുകയും ചെയ്തു. കിണറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയതിനാൽ വിഷം കലർന്നോ എന്ന ഭീതിയിലാണ് ഗുണഭോക്താക്കൾ.

സംഭവത്തിന്റെ ദൃശ്യങ്ങൾ റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിലെ സി.സി.ടി.വിയിൽ പതിഞ്ഞതിന്റെ അടിസ്ഥാനത്തിൽ , മങ്കൊമ്പ് മുപ്പത്തിൽചിറ സാവിത്രി, മങ്കൊമ്പ് പണിക്കരേടത്തു മണികണ്ഠൻ എന്നിവർക്കെതിരെ ഗുണഭോക്താക്കൾ പുളിങ്കുന്ന് പോലീസിൽ പരാതി നൽകി.

ഒമാനിൽ വാഹനാപകടത്തിൽ മരിച്ച കണ്ണൂർ, ആലപ്പുഴ സ്വദേശികളുടെ മൃതദേഹം നാട്ടിലേക്ക്​ കാണ്ടുപോകും. കണ്ണൂര്‍ ചാല സ്വദേശി മനോജ് നിവാസില്‍ രാഹുല്‍ രമേഷ് (34), ആലപ്പുഴ മാന്നാര്‍ സ്വദേശി കുട്ടംപേരൂര്‍ 11ാം വാര്‍ഡില്‍ അശ്വതി ഭവനത്തില്‍ സന്തോഷ് കുമാര്‍ പിള്ള (41) എന്നിവരുടെ മൃതദേഹമാണ് ബുധനാ​ഴ്ച ​രാത്രി നാട്ടിലേക്ക്​ കൊണ്ട്​ പോകുക​.

ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് നടക്കുന്നതിനിടെ സ്‌പോര്‍ട്‌സ് കാര്‍ പിന്നില്‍ നിന്ന് ഇടിച്ചിടുകയായിരുന്നു. ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകരോടൊപ്പം ഫുട്പാത്തിലൂടെ നടന്നു നീങ്ങുന്നതിനിടെയായിരുന്നു അപകടം. സ്‌പോര്‍ട്‌സ് കാര്‍ അമിത വേഗത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

നിസ്​വ​ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി കണ്ണൂര്‍, തിരുവന്തപുരം വിമാനത്താവളങ്ങള്‍ വഴിയാണ് നാട്ടിലെത്തിക്കുക​. രമേഷ് ചാലില്‍ ആണ് രാഹുല്‍ രമേഷിന്റെ പിതാവ്. മാതാവ്: ഉഷ കൊട്ടിയം. ചെങ്ങന്നൂര്‍ പുലിയൂര്‍ തെക്കുംകോവില്‍ പരേതനായ പുരുഷോത്തമന്‍ പിള്ളയുടെ മകനാണ്​ സന്തോഷ് കുമാര്‍ പിള്ള. മാതാവ്​: ശാന്തകുമാരി. ഭാര്യ: അശ്വതി പിള്ള. മകന്‍: നൈനിക് എസ്. പിള്ള.

ഛത്തീസ്ഗഡിൽ വിവാഹദിനത്തിൽ സമ്മാനമായി ലഭിച്ച ഹോം തിയറ്റർ കണക്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ വധുവിന്റെ മുൻ കാമുകൻ അറസ്റ്റിൽ. പൊട്ടിത്തെറിയിൽ നവവരനും സഹോദരനും കൊല്ലപ്പെട്ട സംഭവത്തിലാണ് കവാർധ സ്വദേശിയായ സർജു മർകം (33) എന്നയാൾ അറസ്റ്റിലായത്.

മാർച്ച് 31ന് നടന്ന വിവാഹത്തിന് ശേഷം മൂന്നു ദിവസം കഴിഞ്ഞാണ് സമ്മാനപൊതികൾ തുറന്ന്. സമ്മാനങ്ങളുടെ കൂട്ടത്തിൽ നിന്നും ലഭിച്ച ഹോം തിയറ്റർ പ്രവർത്തിപ്പിക്കുന്നതിനിടെ ഉഗ്ര സ്‌ഫോടനമുണ്ടായാണ് നവവരൻ ഹേമേന്ദ്ര മെറാവി, സഹോദരൻ രാജ്കുമാർ എന്നിവർ മരിച്ചത്. വരൻ സംഭവസ്ഥലത്തും സഹോദരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ 100 കിലോമീറ്റർ അകലെ മധ്യപ്രദേശിലെ ബലാഘട്ടിൽനിന്നു പോലീസ് പിടികൂടിയത്.

പ്രതി സർജു മർകം വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ഇരുപത്തൊൻപതുകാരിയുമായി സർജു ഇതിനിടെ അടുപ്പത്തിലായിരുന്നു. തന്റെ രണ്ടാം ഭാര്യയാകാൻ സർജു യുവതിയെ നിർബന്ധിച്ചിരുന്നു. എന്നാൽ, യുവതി തയ്യാറായില്ല. ഈ സമയത്താണ് ഇവരുടെ ബന്ധത്തെക്കുറിച്ച് അറിവില്ലാതിരുന്ന കുടുംബാംഗങ്ങൾ ഹേമേന്ദ്രയുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചത്.

വിവാഹം ഉറപ്പിച്ചതോടെ പ്രകോപിതനായ സർജു പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി പുതിയ ഹോം തിയറ്റർ സിസ്റ്റം വാങ്ങി രണ്ടു കിലോയോളം സ്‌ഫോടക വസ്തുക്കൾ നിറച്ചയ്ക്കുകയായിരുന്നു. ശേഷം വിവാഹത്തിന് രഹസ്യമായെത്തി സർജു വരന്റെ ബന്ധുവിനാണു സമ്മാനം കൈമാറിയത്. തിരിച്ചറിയാതിരിക്കാനായി പെട്ടെന്ന് തന്നെ വിവാഹ വേദിയിൽനിന്ന് പോവുകയും ചെയ്തു.

സർജു, ഹോം തിയറ്റർ സിസ്റ്റം പ്രവർത്തിപ്പിക്കുമ്പോൾ പൊട്ടിത്തെറിക്കുന്ന രീതിയിലാണ് ഇയാൾ സ്‌ഫോടക വസ്തുക്കൾ ക്രമീകരിച്ചിരുന്നത്. മുൻപ് ഇൻഡോറിലെ പാറമടയിൽ ജോലി ചെയ്തിരുന്ന പരിചയമാണു പ്രതിക്ക് ബോംബ് നിർമാണത്തിനു സഹായകമായത്.

ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ കൊറോണ പേപ്പേഴ്‌സ് നാളെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ശ്രീഗണേഷിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് പ്രിയദര്‍ശനാണ്. ഫോര്‍ ഫ്രെയിംസ് ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്നതും പ്രിയദര്‍ശന്‍ തന്നെയാണ്. സിദ്ധിഖ്, ഗായത്രി ശങ്കര്‍, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജീന്‍ പോള്‍ ലാല്‍, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പാപ്പന്‍, ശ്രീകാന്ത് മുരളി, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോഹൻലാൽ, എം ജി ശ്രീകുമാർ എന്നിങ്ങനെ പ്രിയദർശൻ ചിത്രങ്ങളിലെ ചിരപരിചിത മുഖങ്ങളോ കോമഡിയോ പാട്ടോ ഒന്നും തന്നെ ഇല്ലാതെയാണ് ഈ പ്രിയദർശൻ ചിത്രം എത്തുന്നത് എന്നത് ഒരു പ്രത്യേകതയാണ്.

സിനിമ എന്താണ് ആവശ്യപ്പെടുന്നത് അതിനനുസരിച്ചാണ് കഥാപാത്രങ്ങളെ തീരുമാനിക്കുന്നതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രെസ്സ് മീറ്റിനിടയിൽ പറഞ്ഞിരുന്നു. തന്റെ പുതിയ ചിത്രം കൊറോണ പേപ്പേഴ്‌സില്‍ ഷൈന്‍ ടോം ചാക്കോയും ഷെയ്ന്‍ നിഗവും അങ്ങനെ സിനിമയിലേക്ക് എത്തിയതാണ്. ചിത്രത്തില്‍ സിദ്ദിഖിന് നല്‍കിയിരിക്കുന്ന കഥാപാത്രം മുന്‍പായിരുന്നെങ്കില്‍ തിലകന് നല്‍കേണ്ടിയിരുന്ന കഥാപാത്രമാണ്. ആ കഥാപാത്രത്തിന് തന്റെ കയ്യില്‍ മറ്റൊരു ചോയിസില്ല. ഇന്ന് മലയാള സിനിമയില്‍ ആ കഥാപാത്രം ചെയ്യാന്‍ പറ്റുന്ന ഏക നടന്‍ സിദ്ദിഖാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

സിനിമയില്‍ തന്റെ താത്പര്യങ്ങള്‍ക്കല്ല പ്രാധാന്യം. രാഷ്ട്രീയപരമോ, ജാതിപരമായോഉള്ള ഒരു താത്പര്യങ്ങളും സിനിമയ്ക്ക് അടിസ്ഥാനമല്ല. സിനിമ നല്ലതാകണമെങ്കില്‍ കാസ്റ്റിംഗ് നല്ലതായിരിക്കണം. അതനുസരിച്ച് മാത്രമാണ് കൊറോണ പേപ്പേഴ്‌സിന്റെ കാസ്റ്റിംഗ് നടത്തിയത്. തന്റെ ഏറ്റവും സര്‍പ്രൈസിംഗായിട്ടുള്ള കാസ്റ്റിംഗ് ജീന്‍ പോളിന്റേതായിരുന്നു. താനിതുവരെ ജീനിനെ കണ്ടിട്ടില്ല. ജീനിനെ ആദ്യം കണ്ടപ്പോള്‍ തന്നെ അദ്ദേഹം ഇതു ചെയ്താല്‍ മതിയെന്ന് തീരുമാനിച്ചു. അതിന്റെ റിസള്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇവരുമായി ജോലി ചെയ്തതോടെ തന്റെ സിനിമ പുതിയതായി തോന്നി. പ്രിയദര്‍ശന്റെ സിനിമകളില്‍ സ്ഥിരം കണ്ടിരുന്ന മുഖങ്ങളുണ്ട്. അതില്‍ നിന്ന് വ്യത്യാസം വന്നതോടെ ഈ സിനിമ പുതിയതായെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ദിവാകര്‍ എസ് മണി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംങ് എം.എസ് അയ്യപ്പന്‍ നായരാണ്. സംഗീതം – കെ. പി, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ – ഷാനവാസ് ഷാജഹാന്‍, സജി, കലാസംവിധാനം – മനു ജഗത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – നന്ദു പൊതുവാള്‍, കോസ്റ്റ്യൂം ഡിസൈനര്‍ – സമീറ സനീഷ്, മേക്കപ്പ് – രതീഷ് വിജയന്‍, ആക്ഷന്‍ – രാജശേഖര്‍, സൗണ്ട് ഡിസൈന്‍ – എം.ആര്‍ രാജാകൃഷ്ണന്‍, പി.ആര്‍.ഒ – ആതിര ദില്‍ജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

 

RECENT POSTS
Copyright © . All rights reserved