പൃഥ്വിരാജ് ചിത്രം കടുവയ്ക്ക് മികച്ച പ്രതികരണം. ആദ്യ ഷോ കഴിയുമ്പോള്‍ പടം കൊളുത്തിയെന്നാണ് ആരാധകരുടെ അഭിപ്രായം. തുടക്കം മുതല്‍ ഒടുക്കം വരെ അടിമുടി മാസ് പടമെന്നാണ് ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രതികരണം. മലയാളത്തില്‍ ഈയടുത്തൊന്നും കാണാത്ത തരത്തിലുള്ള മാസ് എന്റര്‍ടെയ്‌നറെന്നാണ് ആദ്യ റിവ്യു.
രാജാവ് അതിശക്തനായാല്‍ സേനയും ശക്തമായിരിക്കും. എന്നാല്‍ രാജാവ് വീഴുന്നതോടെ സേന ദുര്‍ബലമാകും. പിന്നെ പുതിയ രാജാവും കൂട്ടരും കളം വാഴും. ആ പ്രക്രിയയ്ക്ക് അവസാനമില്ല. അതങ്ങനെ നീണ്ടു നീണ്ടു പോയിക്കൊണ്ടേയിരിക്കും. അങ്ങനെ ഒരു കഥയാണ് ‘കടുവ’ പറഞ്ഞുവെക്കുന്നത്. ചെറിയ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ്-പൃഥ്വിരാജ് കൂട്ടുക്കെട്ടിലെത്തിയ ചിത്രം കൂടിയാണ് ‘കടുവ’. സിംഹാസനം എന്ന ചിത്രമാണ് ഇതിന് മുന്നേ ഇരുവരും ഒന്നിച്ച സിനിമ. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
തൊണ്ണൂറുകളില്‍ പാലയില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. കടുവാകുന്നേല്‍ കുര്യാച്ചന്‍ എന്ന പ്ലാന്റര്‍ കേസിലകപ്പെട്ട് ജയിലിലാകുന്നു. അയാള്‍ നാട്ടില്‍ എല്ലാവര്‍ക്കുമറിയാവുന്നയാളാണ്. ഭൂതകാലത്ത് അയാളുടെ പിതാവ് ചെയ്ത് കൂട്ടുന്ന കാര്യങ്ങളെല്ലാം അവര്‍ക്ക് മുന്നിലുണ്ട്. കുര്യാച്ചന്‍ എന്തിനാണ് ജയിലിലാകുന്നത് ? അയാളെ ജയിലിനകത്ത് വെച്ച് അക്രമിക്കാന്‍ പദ്ധതിയിടുന്നതെന്തിനാണ് ? ഇതിന്റെ പശ്ചാത്തലം വിവരിച്ചുകൊണ്ടാണ് കഥയുടെ മുന്നോട്ട് പോക്ക്.
കടുവകുന്നേല്‍ കുര്യാച്ചനായി പൃഥ്വിരാജാണ് ചിത്രത്തില്‍ വേഷമിടുന്നത്. മികച്ച അഭിനയമാണ് പൃഥിരാജിന്റേത്. തന്റെ സ്വതസിദ്ധമായ സംഭാഷണശൈലിയും മാസ് രംഗങ്ങളെ മികവുറ്റ രീതിയില്‍ കൈകാര്യം ചെയ്യാനുളള പാടവവും പൃഥിരാജിനെ വേറിട്ട് നിര്‍ത്തുന്നു. വളരെ മനോഹരമായി സംഘട്ടനരംഗങ്ങള്‍ അവതരിപ്പിക്കാനായിട്ടുണ്ട്.
ഐജി ജോസഫ് ചാണ്ടി എന്ന കഥാപാത്രത്തെയാണ് വിവേക് ഒബ്രോയ് അവതരിപ്പിച്ചിരിക്കുന്നത്. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കടുവ. ഉജ്വലമായ പ്രകടനമാണ് വിവേക് ഒബ്രോയും കാഴ്ചവെച്ചിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ബൈജു, കലാഭവന്‍ ഷാജോണ്‍ എന്നിവരും തങ്ങളുടെ റോളുകള്‍ ഗംഭീരമാക്കി.
രണ്ട് പേര്‍ തമ്മിലുണ്ടാകുന്ന വ്യക്തിപരമായ പ്രശ്‌നങ്ങള്‍ അവര്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അതിന്റെ ഒഴുക്കിനൊപ്പം പ്രേക്ഷകരേയും കൊണ്ടുപോകാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അത് എല്ലാ സീമകളും ഭേദിച്ച് വ്യക്തിപരമായ യുദ്ധമായി മാറുന്നതോടെ കഥ ത്രില്ലിംഗ് മൂഡിലേക്ക് മാറുന്നു. പിന്നെ സിനിമ മുഴുവന്‍ അടിയും തിരിച്ചടിയുമാണ്. ഭരണകര്‍ത്താക്കള്‍ അവരുടെ ഇംഗിതത്തിനനുസരിച്ച് നിയമസംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്ന പ്രവണതയെ സുവ്യക്തമായി ചിത്രം തുറന്നുകാട്ടുന്നുണ്ട്.
ഛായാഗ്രഹണം അഭിനന്ദ് രാമാനുജവും സംഗീത സംവിധാനം ജേക്‌സ് ബിജോയിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്. കനല്‍ കണ്ണന്‍, മാഫിയ ശശി എന്നിവരാണ് സംഘട്ടന സംവിധാനം. സംഘട്ടനരംഗങ്ങളുടെ അവതരണം പ്രശംസനീയമാണ്. ചിത്രത്തിലെ പാട്ടുകളും മനോഹരമാണ്.
ഒരു പക്കാ മാസ് ആക്ഷന്‍ എന്റര്‍ടെയിനറെന്ന നിലയില്‍ ‘കടുവ’ നീതിപുലര്‍ത്തിയിട്ടുണ്ട്. മാസ് ആക്ഷന്‍ രംഗങ്ങളുടെ അതിപ്രസരം ചിത്രത്തിലുടനീളം കാണാനാകും. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ എന്റര്‍ടെയിന്‍ ചെയ്യിപ്പിക്കാന്‍ സംവിധായകനായി. രണ്ട് മണിക്കൂര്‍ നേരം തീയേറ്ററിലെ വെടിക്കെട്ട് ആസ്വദിക്കാന്‍ ‘കടുവ’യ്ക്ക് ടിക്കറ്റെടുക്കാം.
കടുവ കണ്ടവര്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്താം…
ജില്ലയില്‍ നാല് പോലീസുകാര്‍ക്ക് ഗുണ്ടാബന്ധമെന്ന് ഐ.ജിയുടെ റിപ്പോര്‍ട്ട്. ചങ്ങനാശേരി ഡി.വൈ.എസ്.പി, സൈബര്‍ സെല്ലിലെ ഒരു ഓഫീസര്‍, രണ്ട് സിവില്‍ പോലീസുകാര്‍ എന്നിവര്‍ക്കെതിരെയാണ് വകുപ്പുതല നടപടി ശിപാര്‍ശ ചെയ്ത് ഐ.ജി പി.പ്രകാശ് റിപ്പോര്‍ട്ട് നല്‍കിയത്. കോട്ടയത്തെ സ്ഥിരം കുറ്റവാളിയായ അരുണ്‍ ഗോപനുമാണ് ഇവര്‍ക്ക് ബന്ധം. ഏതാനും മാസം മുന്‍പ് ഒരു യവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി പോലീസ് സ്‌റ്റേഷനു മുന്നില്‍ തള്ളിയ സംഘത്തിലുള്ളയാളാണ് അരുണ്‍ ഗോപനെന്ന് റിപ്പോര്‍ട്ടുണ്ട്.
രണ്ടാഴ്ച മുന്‍പ് ഹണി ട്രാപ്പുമായി ബന്ധപ്പെട്ട് വെസ്റ്റ് പോലീസ് അരുണിനെ അറസ്റ്റു ചെയ്തിരുന്നു. അന്ന് രാത്രി സ്‌റ്റേഷനിലെത്തിയ ഡിവൈഎസ്പി അരുണിനെ തന്റെ പേര് പുറത്തുപറഞ്ഞാല്‍ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം സ്‌പെഷ്യല്‍ ബ്രാഞ്ച് കോട്ടയം എസ്.പിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എസ്.പി ഈ റിപ്പോര്‍ട്ട് ഐ.ജിക്ക് കൈമാറുകയും ഐ.ജി നടത്തിയ അന്വേഷണത്തിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും മൂന്നു പേര്‍ക്കെതിരെ വകുപ്പ്തല നടപടിക്ക് പാലാ എ.എസ്.പിക്ക് നിര്‍ദേശം നല്‍കി. ഡിവൈഎസ്പിക്കെതിരായ നടപടിക്ക് ഡിജിപിക്കും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ചെമ്മണ്ണൂര്‍ സേനാപതിയില്‍ മോഷണശേഷം രക്ഷപ്പെട്ട മോഷ്ടാവ് വീടിനു സമീപം മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകമാണെന്ന് വ്യക്തമാക്കുന്നത്. കൊലക്കേസില്‍ വീട്ടുടമ രാജേന്ദ്രനെ പോലീസ് അറസ്റ്റു ചെയ്തു. മല്‍പ്പിടുത്തത്തിനിടെ പരിക്കേറ്റ രാജേന്ദ്രന്‍ ചികിത്സയിലാണ്.
ഓട്ടോറിക്ഷ ഡ്രൈവറായ രാജേന്ദ്രന്റെ വീട്ടില്‍ മോഷണത്തിന് കയറിയ ജോസഫ് എന്നയാളാണ് കൊല്ലപ്പെട്ടത്. മോഷണശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ജോസഫുമായി രാജേന്ദ്രന്‍ മല്‍പ്പിടുത്തം നടത്തി. തന്നെ കടിച്ചുപരിക്കേല്‍പ്പിച്ച ശേഷം ജോസഫ് ഓടിരക്ഷപ്പെട്ടുവെന്നാണ് രാജേന്ദ്രന്‍ പറഞ്ഞത്. പിറ്റേന്ന് രാജേന്ദ്രന്റെ വീടിനു നൂറുമീറ്റര്‍ അകലെ ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ജോസഫിന്റെ കഴുത്ത് ഞെരിച്ച് എല്ലുകള്‍ പൊട്ടിയിരുന്നുവെന്നും അത് ശ്വാസനാളിയില്‍ തറച്ചാണ് മരണമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പരിക്കേറ്റ രാജേന്ദ്രനെ അറസ്റ്റു രേഖപ്പെടുത്തിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാജ്യത്ത് കോവിഡ് ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന. ബി.എ 2.75 വകഭേദമാണ് കണ്ടെത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയായി ആഗോള തലത്തില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് 30 ശതമാനത്തിലേറെ വര്‍ധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ട്രെഡോസ് ആദാനോം ഗെബ്രിയേസസ് പറഞ്ഞു.യൂറോപ്പിലും അമേരിക്കയിലും ബി.എ ഫോര്‍, ബി.എ ഫൈവ് വകഭേദമാണ് പടരുന്നത്. ഇന്ത്യയില്‍ ബി.എ 2.75 വകഭേദമാണ് പടരുന്നതെന്നും ഡബ്ലു.എച്ച്.ഒ ഡയറക്ടര്‍ പറഞ്ഞു.
ബി.എ 2.75 വകഭേദം ആദ്യം ഇന്ത്യയില്‍ കണ്ടെത്തിയതിന് പുറമെ മറ്റ് പത്ത് രാജ്യങ്ങളില്‍ കൂടി കണ്ടെത്തിയിട്ടുണ്ടെന്ന് ഡബ്ലു.എച്ച്.ഒ-യുടെ മുതിര്‍ന്ന ശാസ്ത്രജ്ഞ ഡോ.സൗമ്യ സ്വാമിനാഥന്‍ ചൂണ്ടിക്കാട്ടി. ഇതിനെ കുറിച്ച് പഠിക്കാന്‍ വളരെ കുറച്ച സ്വീകന്‍സുകള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. മനുഷ്യനില്‍ എന്ത് മാറ്റമാണ് ഇതുണ്ടാക്കുകയെന്നത് നിരീക്ഷിക്കേണ്ടതുണ്ട്. ഇത് പ്രതിരോധ മരുന്നുകളാല്‍ തടയാവുന്നതാണോ കൂടുതല്‍ ഗുരുതര സ്വഭാവമുള്ളതാണോയെന്ന കാര്യം വ്യക്തമായിട്ടില്ലെന്നും ഡോ.സൗമ്യ പറഞ്ഞു. ഡബ്ലു.എച്ച്.ഒ വിദഗ്ദ്ധര്‍ പുതിയ വകഭേദത്തെ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. ആഗോള തലത്തില്‍ നിന്ന് തന്നെ വിവരങ്ങള്‍ ശേഖരിച്ച് കാര്യങ്ങള്‍ പരിശോധിക്കുമെന്നും അവര്‍ അറിയിച്ചു.
ജോലിയില്‍നിന്നു പുറത്താക്കിയ എച്ച്.ആര്‍.ഡി.എസിന്റെ നടപടിയില്‍ പ്രതികരിക്കാതെ സ്വപ്ന സുരേഷ്. കൂനമ്മാവ് മേസ്തിരിപ്പടിയിലുള്ള പുതിയ താമസ സ്ഥലത്തേക്ക് മാധ്യമങ്ങളെ ഉള്‍പ്പെടെ ആരെയും കടത്തിവിടരുതെന്നാണ് സ്വപ്ന സുരക്ഷാ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. താത്കാലികമായി ഡ്യൂട്ടിയിലുള്ള പോലീസുകാരോടും വീട്ടിലേക്ക് ആരെയും കടത്തിവിടരുതെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
പുതിയ താമസസ്ഥലത്ത് പരിസരവാസികള്‍ക്ക് ശല്യമാകുന്ന തരത്തിലുള്ള ഒരു നടപടിയും ഉണ്ടാകരുതെന്ന് സുരക്ഷാ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുഖമില്ലാത്തതിനാല്‍ സ്വപ്ന ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണെന്നും സരിത്ത് പറഞ്ഞു.
സരിത്തിനെ ചോദ്യം ചെയ്തു; സ്വപ്നയുടെ ഫോണ്‍ ക്രൈംബ്രാഞ്ചിന് കൈമാറി
കൊച്ചി: മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരേയുള്ള ഗൂഢാലോചന കേസില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്ത് ക്രൈം ബ്രാഞ്ചിനു മുന്നില്‍ ഹാജരായി. ബുധനാഴ്ച ഉച്ച മുതല്‍ എറണാകുളം പോലീസ് ക്ലബ്ബിലായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിനിടെ കേസിലെ മറ്റൊരു പ്രതിയായ സ്വപ്ന സുരേഷിന്റെ ഫോണ്‍ സരിത്ത് ക്രൈം ബ്രാഞ്ചിന് കൈമാറി. സ്വപ്നയുടെ ഫോണ്‍ കൈമാറണമെന്ന് നേരത്തേ ക്രൈം ബ്രാഞ്ച് നിര്‍ദേശിച്ചിരുന്നു.
അവര്‍ക്ക് എത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് സരിത്ത് ചോദ്യം ചെയ്യലിനെത്തിയപ്പോള്‍ ഫോണ്‍ കൈമാറുകയായിരുന്നു. സ്വപ്നയെ ചൊവ്വാഴ്ച പ്രത്യേക അന്വേഷണ സംഘം ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.
ഇ.ഡി.യുടെ ചോദ്യം ചെയ്യലിന് ഹാജരായില്ല
കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ ഇ.ഡി.യുടെ ചോദ്യം ചെയ്യലിന് പ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും ഹാജരായില്ല. ശാരീരിക അസ്വസ്ഥതകള്‍ ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റണം എന്ന് സ്വപ്ന ആവശ്യപ്പെട്ടത്. സ്വപ്നയെ ആശുപത്രിയില്‍ കൊണ്ടുപോകാനുണ്ടെന്ന കാരണമാണ് സരിത്ത് ബോധിപ്പിച്ചത്. ഇരുവരും ഇ.ഡി. ഓഫീസിലേക്ക് മെയില്‍ അയയ്ക്കുകയായിരുന്നു.
ഭരണഘടനയെ അവഹേളിച്ച സംഭവത്തില്‍ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്‍ എംഎല്‍എ സ്ഥാനവും രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്വതന്ത്രമായ മനസ്സോടെ രാജിവയ്ക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്നലെ വൈകിട്ട് അങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍ ഇന്ന് കോടതി ഇടപെടലോടെ ചെയ്യേണ്ടിവന്നേനെയെന്നും സതീശന്‍ പറഞ്ഞു.
സജി ചെറിയാന്‍ ഇതുവരെ തെറ്റ് സമ്മതിച്ചിട്ടില്ല. രാജി ത്യാഗമല്ല. നിയമപരമായ ബാധ്യതയാണ്. ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചെന്ന വാദം ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം, മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന് ഇന്ന് വൈകിട്ട് സിപിഎം ചെങ്ങന്നൂരില്‍ സ്വീകരണം നല്‍കും
പി.സി. ജോർജിനെതിരേ ആരോപണങ്ങളുമായി വീണ്ടും സോളാർ കേസിലെ പ്രതിയായ പരാതിക്കാരി. ജോര്‍ജിനെതിരായ പരാതിയില്‍ തെളിവുണ്ട്. എന്നാൽ ഫെബ്രുവരി 10ന് തൈക്കാട് വച്ച് ജോര്‍ജില്‍ നിന്ന് ദുരനുഭവം ഉണ്ടായെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.
ഓരോ ഫോണ്‍ കോളുകളും റിക്കാര്‍ഡ് ചെയ്തിട്ടുണ്ട്. അദ്ദേഹം ചെയ്തത് അദ്ദേഹത്തിന് നന്നായി അറിയാമെന്നും പരാതിക്കാരി പറഞ്ഞു. പരാതി നൽകാൻ മാനസികമായി തയാറെടുപ്പ് ആവശ്യമായിരുന്നു. ജോര്‍ജ് എട്ടു വര്‍ഷമായി അടുത്തിടപഴകുന്നു. അതിക്രമത്തിനു ശേഷം ചികിത്സയിലായിരുന്നെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.
തന്നെ പല വിഷയങ്ങളിലും രാഷ്ട്രീയമായി വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുകയാണ്. മോശക്കാരിയായി വരുത്തി തീര്‍ത്താലും പറയാനുള്ളത് പറയും. തന്നെപ്പറ്റി അപവാദം പറയുന്നത് ജോര്‍ജ് നിര്‍ത്തണം. ജോര്‍ജ് മെന്‍ററായിരുന്നു, എന്നാൽ പീഡനത്തോടെ അത് മാറി. നിയമനടപടികളുമായി മുന്നോട്ടുപോകും. തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി പറഞ്ഞു.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കൊളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ സ്കൂളുകള്‍ക്കും ഇന്ന് അവധി നല്‍കിയിട്ടുണ്ട്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച അഭിമുഖങ്ങള്‍ക്കും പരീക്ഷകള്‍ക്കും മാറ്റമുണ്ടാകില്ല.
07-07-2022: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
08-07-2022: കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
09-07-2022: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
10-07-2022: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
ഗുജറാത്ത് തീരം മുതൽ കർണ്ണാടക തീരം വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയും ഒഡിഷക്കും ഛത്തിസ്ഗഢിനും മുകളിലായി നിലനിൽക്കുന്ന ചക്രവാത ചുഴിയുമാണ് സംസ്ഥനത്ത് മഴ ശക്തമാകാൻ കാരണം. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.
ഇടുക്കി ജില്ലയില്‍ ദിവസങ്ങളായി തുടരുന്ന മഴയില്‍ മണ്ണിടിച്ചിലുണ്ടായതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. അടിമാലിയിൽ നിന്നും ബോഡിമെട്ടിലേക്ക് പോകുന്ന വാഹനങ്ങൾ അടിമാലി-ഇരുട്ടുകാനം-ആനച്ചാൽ-കുഞ്ചിത്തണ്ണി രാജാക്കാട്-പൂപ്പാറ വഴിയും ബോഡിമെട്ടിൽ നിന്നും തിരികെ വരുന്ന വാഹനങ്ങൾ പൂപ്പാറ രാജാക്കാട് – കുഞ്ചിത്തണ്ണി ആനച്ചാൽ വഴിയും വഴി തിരിച്ചു വിടാനാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം.
കുട്ടികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ നടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍. പോക്‌സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ഇന്നലെ തൃശൂര്‍ അയ്യന്തോളിലാണ് സംഭവം. തൃശൂര്‍ വെസ്റ്റ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അയ്യന്തോളിലെ എസ്എന്‍ പാര്‍ക്കിനു സമീപം കാര്‍ നിര്‍ത്തി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നതാണ് കേസ്. വിശദമായി കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചയോടെയാണ് ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി. ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
തൃശ്ശൂർ എസ് എൻ പാർക്കിന് സമീപത്ത് വെച്ച് 11ഉം അഞ്ചും വയസുള്ള രണ്ട് കുട്ടികൾക്ക് മുന്നിൽ വെച്ച് നഗ്നതാ പ്രദർശനം നടത്തിയ ശേഷം ഇവിടെ നിന്ന് പോവുകയായിരുന്നു. കുട്ടികൾ മാതാപിതാക്കളെ വിവരം അറിയിച്ചു. പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷിച്ചു. കാറിനെ കുറിച്ച് ലഭിച്ച സൂചനകൾ നിർണായകമായി.
സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ശ്രീജിത്ത് രവിയുടെ വാഹനം പോലീസ് തിരിച്ചറിഞ്ഞു. ഇതോടെയാണ് അറസ്റ്റിലേക്ക് കാര്യങ്ങൾ എത്തിയത്.
ഇയാൾ കുറ്റം സമ്മതിച്ചെന്നാണ് വിവരം. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്നമാണ് എന്നുമാണ് ശ്രീജിത്ത് രവി പോലീസിനോട് പറഞ്ഞിരിക്കുന്നത്. കുട്ടികളും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കും.കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നതാണ് കേസ്.നേരത്തെയും സമാനമായ കേസ് ശ്രീജിത്ത് രവിക്ക് എതിരെ ഉണ്ടായിരുന്നു.
കണ്ണൂര്‍ മട്ടന്നൂര്‍ പത്തൊമ്പതാം മൈലില്‍ ആക്രി സാധനങ്ങള്‍ ശേഖരിച്ചു വെച്ച വീട്ടിനുള്ളില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ടു മറുനാടന്‍ തൊഴിലാളികള്‍ മരിച്ചു. അസം സ്വദേശികളായ ഫസല്‍ ഹഖ് (45), മകന്‍ ഷഹിദുള്‍ (22) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് ആറോടെ പത്തൊമ്പതാംമൈല്‍ കാശിമുക്ക് നെല്യാട് ക്ഷേത്രത്തിന് സമീപത്തെ ഓടുമേഞ്ഞ ഇരുനില വീട്ടിനുള്ളിലാണ് സ്‌ഫോടനം നടന്നത്. ശബ്ദം കേട്ട് പരിസരവാസികള്‍ എത്തിയപ്പോഴാണ് വീടിന്റെ രണ്ടാം നിലയില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
സ്‌ഫോടനത്തില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നിട്ടുണ്ട്. വീടുകളില്‍ നിന്നും മറ്റും ആക്രി സാധനങ്ങള്‍ ശേഖരിച്ച് വില്‍ക്കുന്ന മറുനാടന്‍ തൊഴിലാളികള്‍ മാസങ്ങളായി ഈ വീട്ടില്‍ താമസിച്ചു വരികയായിരുന്നു.
നാലു പേരാണ് വീട് വാടകക്കെടുത്ത് താമസിച്ച് വരുന്നത്. സ്‌ഫോടനം നടക്കുമ്പോള്‍ രണ്ടു പേരാണ് ഉണ്ടായിരുന്നത്. മാലിന്യം ശേഖരിക്കുമ്പോള്‍ ലഭിച്ച സ്‌ഫോടകവസ്തു വീടിനുള്ളില്‍ വെച്ച് തുറന്നു നോക്കുമ്പോള്‍ പൊട്ടിത്തെറിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍. ആര്‍. ഇളങ്കോ, കൂത്തുപറമ്പ് എ.സി.പി. പ്രദീപന്‍ കണ്ണിപ്പൊയില്‍, മട്ടന്നൂര്‍ സി.ഐ. എം.കൃഷ്ണന്‍, എസ്.ഐ. കെ.വി.ഉമേഷ് തുടങ്ങിയവര്‍ സ്ഥലത്തെത്തി. ബോംബ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും വീട്ടിലെത്തി പരിശോധന നടത്തി.