Kerala

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ഉത്തരവിനെതിരെയുള്ള പ്രോസിക്യൂഷന്റെ അപ്പീൽ നടപടികൾക്ക് തുടക്കമായി. എട്ടാം പ്രതി ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടി ചോദ്യം ചെയ്താണ് സർക്കാർ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. അപ്പീൽ സാധ്യതകൾ വിശദീകരിക്കുന്ന റിപ്പോർട്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർ തയ്യാറാക്കിയതായും, ഇത് ഇന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിന് കൈമാറുമെന്നും അറിയുന്നു. വിചാരണക്കോടതി ഉത്തരവ് വിശദമായി പരിശോധിച്ച് അപ്പീൽ തയാറാക്കുന്ന നടപടികളും ആരംഭിച്ചു.

ഇതിനിടെ, വിധി പ്രസ്താവനയ്‌ക്ക് മുമ്പ് വിധിയുടെ വിശദാംശങ്ങൾ ചോർന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഡിജിപിയെ വിവരം അറിയിച്ചു. ഈ വിഷയത്തിൽ നേരത്തെ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് ചീഫ് ജസ്റ്റിസിന് പരാതി നൽകിയിരുന്നുവെങ്കിലും സംഘടനയ്ക്കുള്ളിൽ തന്നെ ഭിന്നാഭിപ്രായം ഉയർന്നിരുന്നു. ചില പ്രതികളെ ശിക്ഷിക്കുമെന്നും ദിലീപ് അടക്കമുള്ളവരെ വെറുതെ വിടുമെന്നും എഴുതിയ ശേഷം ആ രേഖ ദിലീപിന്റെ അടുത്ത സുഹൃത്തിന് കാണിച്ചുവെന്നതായിരുന്നു പ്രധാന ആരോപണം.

ദിലീപിന്റെ ‘ക്വട്ടേഷൻ’ എന്ന വാദം ഒരു ഘട്ടത്തിലും തെളിയിക്കാനായില്ലെന്ന് വിചാരണക്കോടതി വിധിയിൽ വ്യക്തമാക്കുന്നു. ആദ്യഘട്ട കുറ്റപത്രത്തിൽ പ്രതികൾ നടിയെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യങ്ങൾ പകർത്തി പണം തട്ടുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിച്ചതെന്ന് പറഞ്ഞിരുന്നുവെന്നും, പിന്നീട് ഉയർന്ന ഗൂഢാലോചനാവാദത്തിന് ഉറച്ച തെളിവുകളില്ലെന്നുമാണ് കോടതിയുടെ കണ്ടെത്തൽ. ആക്രമിക്കപ്പെട്ട നടിയുടെ മൊഴിയിലും തുടക്കത്തിൽ ദിലീപിനെക്കുറിച്ച് സംശയമില്ലായിരുന്നുവെന്നും, പിന്നീട് ഉയർന്ന ആരോപണങ്ങൾക്ക് പ്രസക്തിയില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി, ഗൂഢാലോചനയെന്ന വാദം നിലനിൽക്കില്ലെന്ന നിഗമനത്തിലാണ് എത്തിയത്.

തിരുവനന്തപുരം: സൈബർ അധിക്ഷേപ കേസിൽ രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചു. ജയിലിൽ കഴിഞ്ഞ 16 ദിവസങ്ങൾക്ക് ശേഷമാണ് തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. കോടതി ഉത്തരവിനെ തുടർന്ന് ഉടൻ വിട്ടയക്കും.

ഒരു ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ട അതിജീവിതയുടെ പേര് സാമൂഹ്യമാധ്യമങ്ങളിൽ വെളിപ്പെടുത്തിയെന്നാണ് കേസ്. ഇതോടൊപ്പം അതിജീവിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ചെയ്തതായി പരാതിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുൽ ഈശ്വറെ പോലീസ് അറസ്റ്റ് ചെയ്തത്.

കേസിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. കോടതി നിർദേശിച്ച നിബന്ധനകൾ പാലിച്ചായിരിക്കും ജാമ്യം. അതിജീവിതയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച മറ്റ് ചിലർക്കെതിരെയും പോലിസ് നിയമനടപടികൾ സ്വീകരിച്ചിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗ കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതിയുടെ നടപടിക്കെതിരെ രാഹുല്‍ സമര്‍പ്പിച്ച ഹര്‍ജിയാണു പ്രധാനമായും പരിഗണനയ്‌ക്കെടുക്കുന്നത്. ഈ കേസില്‍ രാഹുലിനെ താല്‍ക്കാലികമായി അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റിസ് കെ. ബാബു കഴിഞ്ഞയാഴ്ച നിര്‍ദേശിച്ചിരുന്നു.

ആദ്യ കേസില്‍ വിശദമായ വാദം ഇന്ന് കോടതിയില്‍ നടക്കും. അന്വേഷണത്തിന്റെ പുരോഗതി, സെഷൻസ് കോടതിയുടെ ഉത്തരവ് എന്നിവയെ അടിസ്ഥാനമാക്കി ഹര്‍ജിയില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി.

അതേസമയം, ബംഗളൂരുവില്‍ താമസിക്കുന്ന മലയാളി യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസില്‍ രാഹുലിന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യത്തിനെതിരായ സര്‍ക്കാര്‍ ഹര്‍ജിയും ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സി. ജയചന്ദ്രന്റെ ബെഞ്ചാണ് ഈ ഹര്‍ജി കേള്‍ക്കുന്നത്.

സർവീസിനിടെ ബസ് വഴിയിൽ നിർത്തി ഇറങ്ങി പോയ കെഎസ്ആർടിസി ഡ്രൈവറെ പിന്നീട് കണ്ടെത്തിയത് ജീവനൊടുക്കിയ നിലയിൽ. നെന്മാറ ചാത്തമംഗലം സ്വദേശി ബാബു(45)വിനെയാണ് ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട് ഇറങ്ങിപ്പോയതിന് പിന്നാലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തൃശ്ശൂർ മണലി പാലത്തിന് താഴെ ഞായറാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ടാണ് ടോള്‍പ്ലാസയ്ക്കു സമീപം ബസ് നിര്‍ത്തി ബാബു ഇറങ്ങിപ്പോയത്. യാത്രക്കാരെ കണ്ടക്ടര്‍ മറ്റൊരു ബസില്‍ കയറ്റിവിട്ടു. ബസ് പിന്നീട് പുതുക്കാട് ഡിപ്പോയിലേയ്ക്ക് മാറ്റി.

പരാതിയെ തുടര്‍ന്ന് പുതുക്കാട് പൊലീസും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടെ മണലി പാലത്തിനു സമീപമുള്ള ഭാഗത്ത് ബാബുവിന്റെ മൊബൈല്‍ ഫോണ്‍ ലഭിച്ചു. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബാബുവിന്റെ പെട്ടെന്നുള്ള പ്രകോപനത്തിന്റെ കാരണം വ്യക്തമല്ല.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക)

നടിയെ ആക്രമിച്ച കേസിൽ അന്വേഷണത്തിലെ പാളിച്ചകൾ ചൂണ്ടിക്കാണിച്ച് വിചാരണ കോടതി. ഒരു സ്ത്രീയുടെ ക്വട്ടേഷനാണിതെന്ന് ഒന്നാംപ്രതി പറഞ്ഞതായി അതിജീവിത വ്യക്തമാക്കിയിരുന്നു. എന്നാലിതിനെക്കുറിച്ച് അന്വേഷണമുണ്ടായില്ലെന്ന് വിധിന്യായത്തിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ചൂണ്ടിക്കാണിക്കുന്നു. 1714 പേജുള്ള ഉത്തരവാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

ഒരു ക്വട്ടേഷനുണ്ടെന്ന് ഒന്നാംപ്രതിയായ എൻ.എസ്. സുനിൽ (പൾസർ സുനി) പറഞ്ഞതായി അതിജീവിത മൊഴി നൽകിയിരുന്നു. പകർത്തിയ ദൃശ്യങ്ങൾ ക്വട്ടേഷൻ നൽകിയവർക്ക് നൽകുമെന്നും അവർ അടുത്ത ദിവസം രാവിലെ 10-നു ശേഷം ബന്ധപ്പെടുമെന്നും ഒന്നാംപ്രതി അതിജീവിതയെ അറിയിച്ചു. ബാക്കി കാര്യങ്ങൾ അവർ സംസാരിക്കും. ഒരു സ്ത്രീയുടെ ക്വട്ടേഷനാണിതെന്ന് ഒന്നാംപ്രതി വ്യക്തമാക്കിയതായും അതിജീവിത മൊഴി നൽകി. ശത്രുക്കളെക്കുറിച്ച് അതിജീവിതയ്ക്ക് നന്നായി അറിയാമല്ലോ എന്നും ഒന്നാംപ്രതി ചോദിച്ചതായി മൊഴിയുണ്ട്. ക്വട്ടേഷൻ നൽകിയത് സ്ത്രീയാണെന്ന മൊഴിയുണ്ടായിട്ടും അതിനെക്കുറിച്ച് അന്വേഷണമുണ്ടായില്ല.

ഒന്നുമുതൽ ആറുവരെ പ്രതികൾ ചേർന്ന് നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുന്നതിന് ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ തീരുമാനിച്ചുവെന്നുമാണ് അന്വേഷണ റിപ്പോർട്ടിൽ ആദ്യം പറഞ്ഞിരുന്നത്. ഒന്നാംപ്രതി ജയിലിൽ നിന്നെഴുതിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കേസിൽ പ്രതി ചേർക്കുന്നത്. ഒരു സ്ത്രീയാണ് ക്വട്ടേഷൻ നൽകിയതെന്നാണ് ഒന്നാംപ്രതി ആദ്യം പറഞ്ഞത്. പിന്നീട് മൊഴി മാറ്റി ദിലീപാണ് നൽകിയതെന്ന് പറഞ്ഞു. സ്ത്രീ ആരാണെന്ന് കണ്ടെത്താൻ പ്രോസിക്യൂഷൻ അന്വേഷണം നടത്തേണ്ടതായിരുന്നു.

ഒന്നാംപ്രതി പൾസർ സുനിയും എട്ടാം പ്രതിയായിരുന്ന ദിലീപും തമ്മിൽ ഗൂഢാലോചന നടത്തിയെന്നത് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. ഈ കേസുമായി ബന്ധപ്പെട്ട തെളിവുകൾ ദിലീപ് മൊബൈൽ ഫോണിൽനിന്ന്‌ നീക്കംചെയ്തതായി തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല. തെളിവ് നശിപ്പിച്ചതായി തെളിയിക്കാനായിട്ടില്ല. എട്ടാംപ്രതി ക്വട്ടേഷൻ നൽകിയെന്നതും തെളിയിക്കാനായില്ലെന്ന് ഉത്തരവിൽ പറയുന്നു.

2017 ഏപ്രിൽ 18-നു നൽകിയ അന്തിമ റിപ്പോർട്ടിൽ ഒന്നുമുതൽ ആറുവരെ പ്രതികൾ നടത്തിയ ക്രിമിനൽ ഗൂഢാലോചനയെക്കുറിച്ചാണ് പറയുന്നത്. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്തുന്നതിനുള്ള തുടരന്വേഷണത്തെക്കുറിച്ചും പറയുന്നുണ്ട്. 2017-ൽ അന്തിമ റിപ്പോർട്ട് നൽകും മുൻപ് പലതവണ ചോദ്യം ചെയ്തിട്ടും ദിലീപിനെക്കുറിച്ച് അതിജീവിത ഉൾപ്പെടെയുള്ളവർ മൊഴി നൽകിയിട്ടില്ല. ആ പേര് പറയുന്നതിന് അതിജീവിതയ്ക്ക് ഭയമായിരുന്നുവെന്ന് പ്രോസിക്യൂഷൻ ഉയർത്തിയ വാദം അംഗീകരിക്കാനാകില്ല. ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. അതിനാൽ ഭയത്തിന്റെ കാര്യമില്ല. 2015-ൽ അതിജീവിത എട്ടാം പ്രതിക്കെതിരേ ഇന്റർവ്യൂ നൽകിയിരുന്നു. പ്രത്യേക അന്വേഷണസംഘത്തിന്റെ ശ്രദ്ധയിലേക്ക് ഇതെങ്കിലും കൊണ്ടുവരേണ്ടതായിരുന്നു.

2017 നവംബർ 22-ൽ സമർപ്പിച്ച അനുബന്ധ റിപ്പോർട്ടിൽ ക്വട്ടേഷൻ നൽകിയത് എട്ടാം പ്രതിയാണെന്ന ആരോപണമുണ്ട്. ഒന്നാംപ്രതിയും എട്ടാംപ്രതിയും തമ്മിലുള്ള ക്രിമിനൽ ഗൂഢാലോചനയും ആരോപിച്ചു. ഒന്നാംപ്രതിക്ക്‌ അടുത്ത ബന്ധമുണ്ടായിരുന്ന സ്ത്രീകളെ സാക്ഷിയായി കേസിൽ ഉൾപ്പെടുത്തിയിട്ടില്ല. കുറ്റകൃത്യത്തെക്കുറിച്ച് ഇവർക്ക് അറിവുണ്ടാകുമെന്ന സാധ്യത പരിഗണിച്ചിട്ടില്ല.

നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന 2013-ൽ തുടങ്ങിയതായാണ് പ്രോസിക്യൂഷൻ വാദം. 2017 – ലാണ് ആക്രമണമുണ്ടായത്. സുനി മറ്റൊരു കേസിൽ ഒളിവിലായതിനാലാണ് കൃത്യം വൈകിയതെന്ന് വാദമുന്നയിച്ചു. എന്നാലിത് വിശ്വാസയോഗ്യമല്ലെന്ന് കോടതി ചൂണ്ടിക്കാണിക്കുന്നു. വിവാഹമോതിരംകൂടി ചിത്രീകരിക്കണമെന്ന് നിർദേശിച്ചാണ് ക്വട്ടേഷൻ നൽകിയതെന്ന വാദവും കോടതി തള്ളി. ഇതിലുള്ള ഗൂഢാലോചനയും പ്രോസിക്യൂഷന് തെളിയിക്കാനായില്ല. ഗോവയിൽെവച്ച് പൾസർ സുനി ആക്രമണത്തിന്റെ റിഹേഴ്‌സൽ നടത്തി, ഗോവയിൽനിന്ന് മടങ്ങിയെത്തിയതിനു പിന്നാലെ ദിലീപിന്റെ ആലുവയിലെ വീടിനു സമീപം പൾസർ സുനിയെത്തി തുടങ്ങിയ വാദങ്ങളും കോടതി തള്ളി.

ആക്രമണത്തിന്റെ ദൃശ്യങ്ങൾ പകർത്താനുപയോഗിച്ചതെന്നു പറയപ്പെടുന്ന മൊബൈൽ ഫോൺ കണ്ടെത്താനായിട്ടില്ല. മൊബൈൽ ഫോൺ കണ്ടെത്തുന്നതിന് അന്വേഷണം നടന്നു. ഒന്നാം പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. ഫോൺ ഒന്നാം പ്രതിയുടെ വക്കീലിന്റെ കൈവശമുണ്ടെന്നും ഈ ഫോൺ മറ്റൊരു അഭിഭാഷകൻ നശിപ്പിച്ചതായും അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഫോൺ കണ്ടെത്തുന്നതിന് ശ്രമം നടക്കുന്നതായും റിപ്പോർട്ടിൽത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നശിപ്പിച്ചതായി കണ്ടെത്തിയെന്നു പറയുന്ന ഫോണിനെക്കുറിച്ച് കൂടുതൽ അന്വേഷണം എങ്ങനെ നടത്തുമെന്നും കോടതി ചോദിക്കുന്നു.

മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട വിഷയത്തിലും വിചാരണ കോടതി വ്യക്തത വരുത്തിയിട്ടുണ്ട്. ആക്രമണദൃശ്യങ്ങൾ പകർത്തിയ എട്ട്‌ ഫയലുകൾ സുരക്ഷിതമാണ്. വിചാരണയെ ഇത് ബാധിച്ചിട്ടില്ല.

ലിംഗനീതിയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്ന് നടിയെ ആക്രമിച്ച കേസിന്റെ ഉത്തരവിൽ ജഡ്ജി ഹണി എം. വർഗീസ് ചൂണ്ടിക്കാണിക്കുന്നു. കുറ്റകൃത്യം ഇരയിലും സമൂഹത്തിലുമുണ്ടാക്കിയ ആഘാതം കണക്കിലെടുക്കേണ്ടതുണ്ടെന്ന ആമുഖത്തോടെയാണ് കോടതി ഇത് വ്യക്തമാക്കിയത്.

സ്ത്രീകൾക്കെതിരേയുള്ള കുറ്റകൃത്യങ്ങൾ സമൂഹത്തെ ഒന്നടങ്കം ബാധിക്കും. എന്നാൽ, വിവിധ ഘടകങ്ങൾ പരിഗണിക്കുമ്പോൾ ഈ കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകേണ്ട സാഹചര്യമില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ആക്രമിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ തൊണ്ടിമുതലുകൾ പൂർണമായും നശിപ്പിക്കുന്നതിന് സംസ്ഥാന ഫൊറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയക്കണമെന്ന് ഉത്തരവിലുണ്ട്. ഇവ നശിപ്പിച്ചതിന്റെ റിപ്പോർട്ട് ഫൊറൻസിക് സയൻസ് ലബോറട്ടറി സമർപ്പിക്കണം. ഈ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തി സ്ഥിരം രേഖയായി സൂക്ഷിക്കേണ്ടതുണ്ട്.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലസൂചനകൾ ഇടതുപക്ഷത്തിന്റെ മൂന്നാം എൽഡിഎഫ് സർക്കാർ സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വരെ യുഡിഎഫ് വ്യക്തമായ മുന്നേറ്റം കാഴ്ചവെച്ചപ്പോൾ, എൻഡിഎയും ശക്തമായ സാന്നിധ്യമായി ഉയർന്നു. ത്രിതല പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ തുടങ്ങി മിക്ക മേഖലയിലും യുഡിഎഫാണ് മുൻപന്തിയിൽ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുപ്രകാരം 941 പഞ്ചായത്തുകളിൽ 441 ഇടങ്ങളിൽ യുഡിഎഫ് മുന്നിലാണ്; എൽഡിഎഫ് 372 പഞ്ചായത്തുകളിൽ. ബ്ലോക്ക് പഞ്ചായത്തുകളിൽ 80 ഇടങ്ങളിൽ യുഡിഎഫും 63 ഇടങ്ങളിൽ എൽഡിഎഫും മുൻപിലെത്തി. ജില്ലാ പഞ്ചായത്തുകളിൽ നില 7–7 എന്നതാണ്.

കഴിഞ്ഞ തവണ എൽഡിഎഫ് തൂത്തുവാരിയ പല കേന്ദ്രങ്ങളിലും ഇത്തവണ യുഡിഎഫ് തിരിച്ചെത്തിയതാണ് ശ്രദ്ധേയം. ഭരണനേട്ടങ്ങൾ മുൻനിർത്തി മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രമാക്കി എൽഡിഎഫ് നടത്തിയ പ്രചാരണം പ്രതീക്ഷിച്ച ഫലം കണ്ടില്ല. പെൻഷൻ വർധനയും സ്ത്രീസുരക്ഷാ പെൻഷനും ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ ആയുധമാക്കിയെങ്കിലും, ശബരിമല വിഷയവും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായി. അതേസമയം, ഫീസ് വർധന, വിലക്കയറ്റം, ഭരണപരാജയം എന്നിവ ചൂണ്ടിക്കാട്ടിയ യുഡിഎഫ് പ്രചാരണം ഫലപ്രദമായി. വിവാദ വിഷയങ്ങളിൽ പ്രതിരോധം ഉറപ്പിച്ച യുഡിഎഫ് നിലപാടും നേട്ടമായി.

ബിജെപിക്കും ഫലം അപ്രതീക്ഷിത നേട്ടമാണ് നൽകുന്നത്. തിരുവനന്തപുരം കോർപ്പറേഷനിൽ വിജയത്തിനരികിലെത്തിയ ബിജെപി നഗരസഭ നിലനിർത്തിയ പാലക്കാടും നിരവധി പഞ്ചായത്തുകളിലും സാന്നിധ്യം ഉറപ്പിച്ചു. 27 പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലും എൻഡിഎ മുന്നിലാണ്. തിരുവനന്തപുരത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയതോടൊപ്പം, കൊല്ലം കോർപ്പറേഷനും ആലപ്പുഴ ജില്ലയിലും ലഭിച്ച മുന്നേറ്റം സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾക്ക് വഴിയൊരുക്കുന്നുവെന്നാണ് വിലയിരുത്തൽ.

തിരുവനന്തപുരം സെഷൻസ് കോടതിയിൽ മുൻ എംഎൽഎയും സംവിധായകനുമായ പി. ടി. കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഐഎഫ്എഫ്‌കെയിലേക്കുള്ള സിനിമകളുടെ സെലക്ഷൻ നടപടിക്കിടെ അപമര്യാദയായി പെരുമാറിയെന്ന വനിതാ ചലച്ചിത്ര പ്രവർത്തക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഹർജി പരിഗണിച്ച കോടതി, പൊലീസിനോട് തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

കഴിഞ്ഞ മാസം ആറിനാണ് പരാതിയിൽ പറയുന്ന സംഭവം നടന്നത്. സ്ക്രീനിങ് അവസാനിച്ച് ഹോട്ടലിലേക്ക് മടങ്ങിയ സമയത്ത് തന്റെ മുറിയിൽ കുഞ്ഞുമുഹമ്മദ് എത്തി അപമര്യാദയായി പെരുമാറിയതായാണ് പ്രവർത്തകയുടെ ആരോപണം. പരാതി മുഖ്യമന്ത്രിക്കു നൽകിയതിനെ തുടർന്ന് കൻറോൺമെന്റ് പൊലീസ് അന്വേഷണം തുടങ്ങി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്.

അപമര്യാദമായ പെരുമാറ്റം താൻ നടത്തിയിട്ടില്ലെന്നും, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നും, ആവശ്യമെങ്കിൽ മാപ്പ് പറയാൻ തയാറാണെന്നും പി. ടി. കുഞ്ഞുമുഹമ്മദ് പ്രതികരിച്ചു. ഐഎഫ്എഫ്‌കെ മലയാളം സിനിമാ സെലക്ഷൻ കമ്മിറ്റി അധ്യക്ഷനായിരുന്നു അദ്ദേഹം.

നടിയെ ആക്രമിച്ച കേസില്‍ പ്രതികളായ ആറുപേര്‍ക്ക് പരമാവധി ശിക്ഷ ലഭിച്ചില്ലെന്ന് മന്ത്രി സജി ചെറിയാന്‍. കേസില്‍ ശിക്ഷയില്‍ കുറവുണ്ടോ എന്ന് പരിഗണിച്ച് തുടര്‍നടപടി സ്വീകരിക്കും. സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമാണ്. ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്നത് നേരത്തേതന്നെ തീരുമാനിച്ചതാണ്. എന്തുകൊണ്ടാണ് പരമാവധി ശിക്ഷ ലഭിക്കാതിരുന്നതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഐഎഫ്എഫ്കെ ഉദ്ഘാടന വേദിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നത് കേരള പൊതുസമൂഹത്തിന്റെ ആഗ്രമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ പി.സി. വിഷ്ണുനാഥും പ്രതികരിച്ചു. കൂടുതല്‍ ശിക്ഷ ലഭിക്കണമായിരുന്നു. നീചമായ പ്രവൃത്തിയാണ് പ്രതികളുടെ ഭാഗത്തുനിന്നുണ്ടായതെന്നും വിഷ്ണുനാഥ് പറഞ്ഞു.

കേസില്‍ ഇപ്പോഴും നീതി അകലെയാണെന്ന് ജെബി മേത്തറും പ്രതികരിച്ചു. ജീവപര്യന്തം നല്‍കേണ്ടിയിരുന്നതാണ്. പ്രോസിക്യൂഷന്‍ അതിനായുള്ള പോരാട്ടം നീതിപീഠത്തിന് മുന്നില്‍ നടത്തണം. പ്രോസിക്യൂഷന്റെ പരാജയമാണ് ശിക്ഷയുടെ അളവ് കുറയാന്‍ കാരണമെന്നും ജെബി പറഞ്ഞു.

കേസില്‍ ഒന്നുമുതല്‍ ആറുവരെ പ്രതികളായ സുനി, മാര്‍ട്ടിന്‍, മണികണ്ഠന്‍, വി.പി. വിജീഷ്, വടിവാള്‍ സലീം, പ്രദീപ് എന്നിവര്‍ക്ക് വിചാരണക്കോടതി 20 വര്‍ഷം കഠിന തടവും പിഴയും വിധിച്ചു. വിവിധ കുറ്റങ്ങളിലായി പ്രതികള്‍ക്ക് കോടതി വിധിച്ച പിഴത്തുകയില്‍നിന്ന് അഞ്ചുലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി വ്യക്തമാക്കി. എട്ട് വര്‍ഷത്തിനുശേഷമാണ് കേസില്‍ വിധി വരുന്നത്.

കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം ലക്കം വെള്ളിയാഴ്ച തുടങ്ങും. വൈകീട്ട് 5.30-ന് ഫോര്‍ട്ട്‌കൊച്ചി പരേഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നേഹ നായര്‍, രശ്മി സതീഷ്, ഷഹബാസ് അമന്‍ എന്നിവര്‍ നയിക്കുന്ന ശങ്ക ട്രൈബിന്റെ സംഗീതപരിപാടി അരങ്ങേറും. ഉച്ചയ്ക്ക് 12-ന് ആസ്പിന്‍വാള്‍ ഹൗസില്‍ മാര്‍ഗി രഹിത കൃഷ്ണദാസിന്റെ തായമ്പകയോടെ ബിനാലെ പതാക ഉയരും. മോണിക്ക ഡി മിറാന്‍ഡ, സറീന മുഹമ്മദ് എന്നിവരുടെ അവതരണങ്ങളും ഉദ്ഘാടന ദിവസത്തെ ആകര്‍ഷണങ്ങളാണ്.

നിഖില്‍ ചോപ്രയും എച്ച്എച്ച് ആര്‍ട്ട് സ്‌പെയ്സസും ചേര്‍ന്ന് ക്യൂറേറ്റ് ചെയ്യുന്ന ഈ രാജ്യാന്തര പ്രദര്‍ശനത്തില്‍ 25-ലധികം രാജ്യങ്ങളില്‍നിന്നുള്ള 66 ആര്‍ട്ടിസ്റ്റ് പ്രോജക്ടുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ കെബിഎഫ് ചെയര്‍പേഴ്‌സണ്‍ ഡോ. വേണു വി., കെഎംബി പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, കെബിഎഫ് ട്രസ്റ്റ് അംഗങ്ങളായ ബോണി തോമസ്, മറിയം റാം തുടങ്ങിയവര്‍ പറഞ്ഞു. മാര്‍ച്ച് 31-നാണ് സമാപനം.

വേദികള്‍ വര്‍ധിച്ചതിനാല്‍ ബിനാലെ പൂര്‍ണമായി കണ്ടുതീര്‍ക്കാന്‍ സന്ദര്‍ശകര്‍ക്ക് മൂന്നു ദിവസമെങ്കിലും വേണ്ടിവരുമെന്ന് ഡോ. വേണു വി. പറഞ്ഞു. സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിച്ച്, മികച്ച സംഘാടനത്തോടെയാണ് ഇത്തവണ ബിനാലെ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനപങ്കാളിത്തംകൊണ്ടാണ് കൊച്ചി ബിനാലെ ‘പീപ്പിള്‍സ് ബിനാലെ’ എന്ന് അറിയപ്പെടുന്നതെന്ന് കൊച്ചി മുസിരിസ് ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു.

കൊച്ചി മുസിരിസ് ആറാം എഡിഷന്‍ തുടങ്ങുമ്പോള്‍ മുന്നില്‍ കലയുടെ വൈവിധ്യമുള്ള അനുഭവങ്ങളാണ്. അത് ഏതെങ്കിലും കലയുടെ കള്ളിയില്‍ ഒതുക്കാവുന്നതല്ല. വെള്ളിയാഴ്ച മുതല്‍ 110 ദിവസം അതു തുടരും. ഉദ്ഘാടന വാരത്തില്‍ വിവിധ വേദികളിലായി മെഹ്ഫില്‍-ഇ-സമ, ദ എഫ്16സ്, നഞ്ചിയമ്മ ആന്‍ഡ് ടീം എന്നിവരുടെ പരിപാടികള്‍ നടക്കും.

യുവകേരള ചവിട്ടുനാടക കലാസമിതി അവതരിപ്പിക്കുന്ന ചവിട്ടുനാടകവും മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കെസ്ട്രയുടെ ഗാനമേളയും കരിന്തലക്കൂട്ടത്തിന്റെ വട്ടമുടിക്കോലം, തിര, കരിങ്കാളിക്കോലം തുടങ്ങിയവ ഉള്‍പ്പെട്ട നാടന്‍ കലാവിരുന്നും ഉണ്ടായിരിക്കും.

ഇന്‍വിറ്റേഷന്‍സ്, സ്റ്റുഡന്റ്‌സ് ബിനാലെ, ആര്‍ട്ട് ബൈ ചില്‍ഡ്രന്‍, ഇടം തുടങ്ങിയ വിഭാഗങ്ങള്‍ ഡിസംബര്‍ 13-ന് ആരംഭിച്ച് 2026 മാര്‍ച്ച് 31 വരെയുണ്ട്. ഇത്തവണ വില്ലിങ്ടണ്‍ ഐലന്‍ഡിലെ ഐലന്‍ഡ് വെയര്‍ഹൗസിലും ബിനാലെ വേദിയുണ്ട്. വാട്ടര്‍മെട്രോ, ഫെറി, റോഡ് മാര്‍ഗങ്ങളില്‍ ഇവിടെ എത്താം.

ഗ്ലോബല്‍ സൗത്തില്‍നിന്നുള്ള സാംസ്‌കാരിക ആവാസവ്യവസ്ഥയെ നിലനിര്‍ത്തുന്ന കലാകാരരെയും കൂട്ടായ്മകളെയും അംഗീകരിക്കുന്നതിനായി 2022-ല്‍ ആരംഭിച്ച ‘ഇന്‍വിറ്റേഷന്‍സ് പ്രോഗ്രാം’ ഇത്തവണ ഏഴ് വേദികളിലായി വിപുലമായി നടക്കും. ആലീസ് യാര്‍ഡ് (ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ), അല്‍കാസി കളക്ഷന്‍ ഓഫ് ഫോട്ടോഗ്രഫിയുമായി സഹകരിച്ച് അല്‍കാസി തിയേറ്റര്‍ ആര്‍ക്കൈവ്‌സ് (ഇന്ത്യ), ബിയെനാല്‍ ദാസ് ആമസോണിയാസ് (ബ്രസീല്‍), കോണ്‍ഫ്‌ലിക്‌റ്റോറിയം (ഇന്ത്യ), ദാര്‍ യൂസഫ് നസ്രി ജാസിര്‍ ഫോര്‍ ആര്‍ട്ട് ആന്‍ഡ് റിസര്‍ച്ച് (പലസ്തീന്‍), ഗെട്ടോ ബിനാലെ (ഹെയ്തി), ഖോജ് ഇന്റര്‍നാഷണല്‍ ആര്‍ട്ടിസ്റ്റ്സ് അസോസിയേഷന്‍ (ഇന്ത്യ), മ്യൂസിയോ ഡി ആര്‍ട്ടെ കണ്ടംപറാനിയോ ഡി പാനമ (പാനമ), നെയ്റോബി കണ്ടംപററി ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് (കെനിയ), പാക്കറ്റ് (ശ്രീലങ്ക), റുവാങ്റൂപ/ഒകെവീഡിയോ (ജക്കാര്‍ത്ത) തുടങ്ങിയ രാജ്യാന്തര പ്രശസ്തമായ സ്ഥാപനങ്ങള്‍ ഇതില്‍ പങ്കെടുക്കും.

ഇന്ത്യയിലെ 175-ലധികം കലാസ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥി കലാകാരരുടെ പ്രോജക്ടുകളുള്ള ‘സ്റ്റുഡന്റ്‌സ് ബിനാലെ’ മട്ടാഞ്ചേരിയിലെ വികെഎല്‍ വെയര്‍ഹൗസിലാണ്.

അങ്ക ആര്‍ട്ട് കളക്ടീവ്, അശോക് വിഷ്, ചിനാര്‍ ഷാ, ഗാബ, ഖുര്‍ഷിദ് അഹമ്മദ്, സല്‍മാന്‍ ബഷീര്‍ ബാബ, സവ്യസാചി അഞ്ജു പ്രബീര്‍, സെക്യുലര്‍ ആര്‍ട്ട് കളക്ടീവ്, ശീതള്‍ സി.പി., സുധീഷ് കോട്ടമ്പ്രം, സുകന്യ ദേബ് എന്നിവരടങ്ങുന്ന ഏഴ് ക്യൂറേറ്റര്‍മാരും കൂട്ടായ്മകളുമാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

ഐശ്വര്യ സുരേഷ്, കെ.എം. മധുസൂദനന്‍ എന്നിവര്‍ ക്യൂറേറ്റ് ചെയ്യുന്ന ‘ഇടം’ പ്രദര്‍ശനം മട്ടാഞ്ചേരി ബസാര്‍ റോഡിലെ മൂന്ന് വേദികളിലായി നടക്കും. കേരളത്തില്‍നിന്നും വിദേശത്തുനിന്നുമുള്ള 36 കലാകാരരും കൂട്ടായ്മകളുമാണ് ഇതില്‍ പങ്കെടുക്കുന്നത്. അന്തരിച്ച വിവാന്‍ സുന്ദരത്തിന്റെ ‘സിക്‌സ് സ്റ്റേഷന്‍സ് ഓഫ് എ ലൈഫ് പര്‍സ്യൂഡ്’ എന്ന ഫോട്ടോഗ്രഫി അധിഷ്ഠിത ഇന്‍സ്റ്റലേഷന്‍ മട്ടാഞ്ചേരിയിലെ ക്യൂബ് ആര്‍ട്ട് സ്‌പെയ്സില്‍ പ്രദര്‍ശിപ്പിക്കും.

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ആറു പ്രതികൾക്കും 20 വർഷം തടവും 50,000 രൂപ പിഴയും വിധിച്ചതായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അറിയിച്ചു. സുനി, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവരുടെ കുറ്റം കോടതിയിൽ വ്യക്തമായി തെളിഞ്ഞിരുന്നു. കേസിന്റെ ഗൗരവം ചൂണ്ടിക്കാട്ടി സുനിക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ശക്തമായ വാദം.

20-ാം വയസ്സിൽ തന്നെ കുറ്റലോകത്ത് കാലെടുത്ത് വച്ച സുനി, ലഹരി കേസുകൾ മുതൽ കവർച്ച, മോഷണം, തട്ടിക്കൊണ്ടുപോകൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നിങ്ങനെ നിരവധിക്കുറ്റങ്ങളിൽ ഉൾപ്പെട്ടയാളാണ്. പലതവണ പോലീസ് പിടിയിലായിട്ടും വധശിക്ഷപോലെ ആവർത്തിച്ചാണ് ഇയാൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നത്. സ്ഥിരം കുറ്റവാളിയെന്ന ഈ പശ്ചാത്തലവും ശിക്ഷ നിശ്ചയത്തിൽ നിർണായകമായി.

തൃശൂരിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ നടിയെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ പകർത്തിയതാണ് കേസിന്റെ ആക്കം കൂട്ടിയത്. കാറിനുള്ളിലെ ക്രൂരതയ്ക്ക് ശേഷം എറണാകുളത്തുള്ള ഫ്ലാറ്റിൽ കൊണ്ടുപോയി ലഹരി കുത്തിവെക്കുമെന്ന് ഭീഷണിപ്പെടുത്തി കൂടുതൽ പീഡനത്തിന് ശ്രമിച്ചുവെന്നുമാണ് തെളിവുകൾ. സംഭവം നടന്ന ഒരാഴ്ചയ്ക്കകം സുനിയെ പോലീസ് അറസ്റ്റ് ചെയ്യുകയും തുടര്‍ അന്വേഷണം പ്രതികളുടെ പങ്ക് വ്യക്തമായ രീതിയിൽ പുറത്തുകൊണ്ടുവരികയും ചെയ്തു.

RECENT POSTS
Copyright © . All rights reserved