അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന പരാതിയില്‍ നടി ശ്വേതാ മേനോനെതിരെ കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. ഐടി നിയമത്തിലെ 67(a) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അശ്ലീല ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചെന്നും എഫ്ഐആറില്‍ പറയുന്നു. അനാശാസ്യ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. എറണാകുളം സിജെഎം കോടതിയുടെ നിര്‍ദേശ പ്രകാരാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെന്നാണ് വിവരം.
പൊതുപ്രവര്‍ത്തകനായ മാര്ട്ടിന് മേനാച്ചേരിയാണ് പരാതി നല്‍കിയത്. ശ്വേതാ മേനോന് നേരത്തെ അഭിനയിച്ച ചിത്രങ്ങളില്‍ എല്ലാം അശ്ലീല രംഗങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
സെന്‍സര്‍ ചെയ്ത് ഇറങ്ങിയ രതിനിര്‍വേദം, പാലേരി മാണിക്യം, ശ്വേത നേരത്തെ അഭിനയിച്ച ഗര്‍ഭനിരോധന ഉറയുടെ പരസ്യം, പ്രസവം ചിത്രീകരിച്ച കളിമണ്ണ് എന്നിങ്ങനെയുള്ള സിനിമയുടെ നീണ്ട നിരയാണ് പരാതിയിലുള്ളത്.
മലയാള സിനിമയിലെ താര സംഘടനയായ എ.എം.എം.എയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോന് മത്സരിക്കുന്നുണ്ട്. ഈ സമയത്ത് ഇങ്ങനെയൊരു കേസ് പുറത്തു വന്നതില്‍ ദുരൂഹതയുണ്ടെന്ന സംശയവും ഏറുന്നുണ്ട്.
ദുരൂഹസാഹചര്യങ്ങളിൽ കാണാതായ മൂന്നു സ്ത്രീകളെക്കുറിച്ചുള്ള അന്വേഷണത്തിൽ, പ്രതി സെബാസ്റ്റ്യനെ വിശദമായി ചോദ്യംചെയ്യാൻ തുടങ്ങി. ഇതിൽ ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മയെ കാണാതായ കേസിൽ ഇതുവരെ 24 പേരെ കോട്ടയം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്തു. സെബാസ്റ്റ്യന്റെ കസ്റ്റഡി കാലാവധി ബുധനാഴ്ച തീരും. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
ഹയറുമ്മ(ഐഷ)യെ കാണാതായ കേസന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച്, സെബാസ്റ്റ്യനെ കസ്റ്റഡിയിൽ കിട്ടാൻ നടപടി തുടങ്ങി. ജെയ്നമ്മയെ കാണാതായ സംഭവത്തിലാണ് സെബാസ്റ്റ്യനെതിരേ കൊലക്കേസെടുത്തത്. തുടരന്വേഷണത്തിൽ ഇയാളുടെ പള്ളിപ്പുറത്തെ വീട്ടുവളപ്പിൽനിന്ന് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി.
എന്നാൽ, ഇത് കാണാതായ സ്ത്രീകളിൽ ആരുടേതാണെന്ന് സ്ഥിരീകരിക്കാനായില്ല. അതിനാലാണ് ഡിഎൻഎ പരിശോധന നടത്തിയത്. ഇതിന്റെ ഫലം വ്യാഴാഴ്ചയെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ഫലം വന്നാലേ മുന്നോട്ടുപോകാനാവൂവെന്ന അവസ്ഥയിലാണ് അന്വേഷണസംഘം.
ചോദ്യംചെയ്യലുമായി സഹകരിക്കാത്ത സെബാസ്റ്റ്യനെ ശാസ്ത്രീയമാർഗങ്ങളിലൂടെ ചോദ്യംചെയ്യുന്നതിനുള്ള നടപടി തുടങ്ങി.
സെബാസ്റ്റ്യനെതിരേ ആദ്യം ആരോപണമുയരുന്നത് ബിന്ദു പദ്മനാഭൻ തിരോധാനത്തിലായിരുന്നു. കടക്കരപ്പള്ളി സ്വദേശിനിയായ ബിന്ദുവിനെ കാണാനില്ലെന്ന് സഹോദരൻ പി. പ്രവീൺകുമാർ 2017 സെപ്റ്റംബറിലാണ് പരാതി നൽകുന്നത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന അച്ഛൻ പദ്മനാഭപിള്ളയുടെ കോടികളുടെ സ്വത്തിനവകാശിയായിരുന്നു ബിന്ദു. അച്ഛനമ്മമാർ മരിക്കും മുൻപേബിന്ദു സഹോദരനുമായി അകന്നിരുന്നു. ഒറ്റയ്ക്കുള്ള ജീവിതത്തിനിടെ സ്വത്തെല്ലാം ഒന്നൊന്നായി വിറ്റു. ഇതിനെല്ലാം സഹായിയായത് സെബാസ്റ്റ്യനും. 2003-ൽ മാസങ്ങളുടെ ഇടവേളകളിൽ ബിന്ദുവിന്റെ സ്വത്തെല്ലാം വിറ്റെന്നാണ് കണ്ടത്തൽ. എംബിഎ പഠനം പൂർത്തിയാക്കിയ ബിന്ദു 2006 വരെ ജീവിച്ചിരുന്നതായാണുനിഗമനം. ഇതിനു ശേഷവും ഇവർ ജീവിച്ചിരുന്നെന്ന മൊഴിയുണ്ടങ്കിലും ഉറപ്പിച്ചിട്ടില്ല. പട്ടണക്കാട് പോലീസും പ്രത്യേക അന്വേഷണസംഘവും അന്വേഷിച്ച കേസ് നിലവിൽ സ്റ്റേറ്റ് ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
ബിന്ദുവിനെ സെബാസ്റ്റ്യൻ കൊലപ്പെടുത്തിയെന്ന സഹോദരന്റെ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിലാണ് സെബാസ്റ്റ്യന്റെ പേര് പുറത്തുവന്നത്.
പഞ്ചായത്തു ജീവനക്കാരിയായിരുന്ന ചേർത്തല നഗരസഭ ഏഴാംവാർഡ് വെളിയിൽ ഹയറുമ്മ എന്ന ഐഷ(62)യെ 2018 മേയ് 13-നാണ് കാണാതാകുന്നത്. ഭർത്താവുമായി പിണങ്ങി അകന്നിരുന്ന ഇവർ ആദ്യം മകനോടൊപ്പവും പിന്നീട് ഒറ്റയ്ക്ക് ചേർത്തലയിലും താമസിച്ചു. വീടിനോടു ചേർന്നുള്ള അഞ്ചുസെന്റ് ഭൂമി വാങ്ങാനാണ് ഇവർ സെബാസ്റ്റ്യനുമായി ബന്ധപ്പെടുന്നത്. സെബാസ്റ്റ്യന്റെ വിശ്വസ്തയായിരുന്ന, അയൽവാസിയായ സ്ത്രീ വഴിയായിരുന്നു ഇത്. പണവും അണിഞ്ഞിരുന്ന ആഭരണങ്ങളുമായാണ് ഐഷയെ കാണാതാകുന്നത്. അവസാനയാത്ര സെബാസ്റ്റ്യന്റെ വീട്ടിലേക്കായിരിക്കാമെന്നാണ് കണക്കാക്കുന്നത്. മകന്റെ പരാതിയിലായിരുന്നു കേസ്. പ്രാഥമികാന്വേഷണത്തിൽ മൂവാറ്റുപുഴയിൽ കണ്ട മൃതദേഹം ഇവരുടേതെന്നുറപ്പിച്ച് മറവുചെയ്ത് കേസ് അവസാനിപ്പിച്ചിരുന്നു. ബിന്ദു പദ്മനാഭൻ കേസ് ഉയർന്ന ഘട്ടത്തിലാണ് ഇതിനു വീണ്ടും ജീവൻവെച്ചത്. ആലപ്പുഴ ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
ഏറ്റുമാനൂർ അതിരമ്പുഴ കോട്ടമുറി കാലായിൽ വീട്ടിൽ മാത്യുവിന്റെ ഭാര്യ ജെയിൻ മാത്യു എന്ന ജെയ്നമ്മ(48)യെ 2024 ഡിസംബർ 23-നു രാവിലെ വീട്ടിൽനിന്നു കാണാതായെന്നാണ് ഭർത്താവിന്റെ പരാതി. ഇവർ സ്ഥിരമായി ധ്യാനകേന്ദ്രങ്ങളിൽ പോകുകയും താമസിക്കുകയും ചെയ്തിരുന്നു. ധ്യാനകേന്ദ്രങ്ങളിൽ വെച്ചാകാം സെബാസ്റ്റ്യനുമായി സൗഹൃദമായതെന്നാണു സൂചന. ഏറ്റുമാനൂർ പോലീസെടുത്ത കേസ് നിലവിൽ കോട്ടയം ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ജെയ്നമ്മയുടെ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സെബാസ്റ്റ്യനുമായുള്ള പരിചയം തെളിഞ്ഞത്. സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ ശരീരാവശിഷ്ടം കണ്ടെത്തിയത്. തുടർന്നാണ് സെബാസ്റ്റ്യനെതിരേ കൊലപാതകത്തിനു കേസെടുത്തത്.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട്, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. ബുധനാഴ്ച ജില്ലയില്‍ അതിതീവ്ര മഴ കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ജില്ലയിലെ സ്കൂളുകള്‍, കോളജുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന് സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ജനസുരക്ഷയെ മുന്‍നിര്‍ത്തിയാണ് അവധി പ്രഖ്യാപിച്ചത്. മുമ്പ് പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രൊഫഷണല്‍, സര്‍വകലാശാലാ, മറ്റ് വകുപ്പ് പരീക്ഷകള്‍ ഉള്‍പ്പെടെ) നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. പരീക്ഷാ സമയങ്ങളില്‍ മാറ്റമില്ല.
തൃശൂര്‍ ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ബുധനാഴ്ച ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുന്നു. സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
ജില്ലയില്‍ വെയില് ഉള്ള ദിവസങ്ങള്‍ ആയിരുന്നു കടന്നു പോയത്. തിങ്കളാഴ്ചയും ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് ആയിരുന്നിട്ടും ഏറ്റവും നല്ല കാലാവസ്ഥയായിരുന്നു. മഴയുടെ പശ്ചാത്തലത്തിലും, അലര്‍ട്ടുകളും, മറ്റ് സാഹചര്യങ്ങളും കണക്കിലാക്കിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്നത്.
കൊല്ലം കൊട്ടാരക്കരയിൽ വായോധികയ്ക്ക് നേരെ ക്രൂരമർദ്ദനം. റിട്ട. അധ്യാപികയായ 78 വയസുള്ള സരസമ്മയെയാണ് അയൽവാസി ശശിധരൻ വീട് കയറി ആക്രമിച്ചത്. കൊട്ടാരക്കര ഗാന്ധിമുക്കിൽ ഇന്നലെയാണ് സംഭവം.
വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ശശിധരനെ വയോധിക വടി കൊണ്ട് അടിക്കാന്‍ ശ്രമിച്ചു. പിന്നാലെ വടി പിടിച്ച് വാങ്ങി ശേഷം സരസമ്മയെ പ്രതി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ഇവർ തമ്മിൽ വഴക്ക് പതിവാണ്. സംഭവത്തില്‍ പ്രതിയായ ശശിധരനെ (70) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ വയോധിക ആശുപത്രിയിൽ ചികിത്സ തേടി.
രാജാക്കാട് തിങ്കള്‍ക്കാട്ടില്‍ അഞ്ചുവയസ്സുകാരിയെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അതിഥിത്തൊഴിലാളികളുടെ മകളായ കല്പന എന്ന കുലു ആണ് മരിച്ചത്. അസം സ്വദേശിയായ മാതാപിതാക്കള്‍ കുട്ടിയെ വാഹനത്തില്‍ ഇരുത്തിയശേഷം കൃഷിയിടത്തിലേക്ക് ജോലിക്ക് പോയതായിരുന്നു. കുട്ടിയെ ഉടന്‍ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
തിങ്കളാഴ്ച രാവിലെ തോട്ടം മുതലാളിയുടെ കാറിലായിരുന്നു ഇവർ ജോലിസ്ഥലത്തെത്തിയത്. കുട്ടിയ വാഹനത്തില്‍ ഇരുത്തിയ ശേഷം കൃഷിയിടത്തിലേക്ക് പോയ മാതാപിതാക്കള്‍ ഉച്ചയ്ക്ക് ശേഷമാണ് ജോലികഴിഞ്ഞ് തിരികെയെത്തിയത്. ആ സമയത്ത് കല്പനയെ വാഹനത്തിനുള്ളില്‍ ബോധരഹിതയായ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ഇതേ വാഹനത്തില്‍ കുട്ടിയെ രാജാക്കാട്ടെ ആശുപത്രിയിലെത്തിച്ചു.
വാഹനത്തിന്റെ വിന്‍ഡോകള്‍ അടച്ചിരുന്നോ എന്നതു സംബന്ധിച്ച് വിവരമില്ല. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ. അതേസമയം, ശക്തമായ പനിയെത്തുടര്‍ന്ന് കുട്ടിക്ക് മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം മരുന്ന് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും കാരണങ്ങളുണ്ടോ എന്നും അന്വേഷിക്കും. ഉടുമ്പന്‍ചോല പോലീസാണ് കേസ് അന്വേഷിക്കുന്നത്.
മലയാളത്തിന്റെ നിത്യഹരിതനായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് (71) അന്തരിച്ചു. നായക, വില്ലൻവേഷങ്ങളിൽ തിളങ്ങിയ ഷാനവാസിനെ തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 12 മണിയോടെ മരിച്ചു. വൃക്കരോഗത്തിനു ചികിത്സയിലായിരുന്നു. വഴുതക്കാട് ആകാശവാണിക്കു സമീപം ഫ്ളാറ്റിലായിരുന്നു താമസം.
മലയാളം, തമിഴ് ഭാഷകളിലായി 96 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘പ്രേമഗീതങ്ങളി’ലൂടെയാണ് ഷാനവാസ് സിനിമയിലെത്തുന്നത്. ‘മണിത്താലി’, ‘ഗാനം’, ‘ഹിമം’, ‘ചൈനാ ടൗൺ’, ‘ചിത്രം’, കോരിത്തരിച്ച നാൾ തുടങ്ങിയവയാണ് അഭിനയിച്ച ചിത്രങ്ങളിൽ ചിലത്. ‘ഇവൻ ഒരു സിംഹം’ എന്ന സിനിമയിൽ ആദ്യമായി നസീറിനൊപ്പം അഭിനയിച്ചു. തുടർന്ന് ഏഴ് സിനിമകളിൽ പിതാവും മകനും ഒന്നിച്ചു. ‘ജനഗണമന’യാണ് അവസാന ചിത്രം.
ചിറയിൻകീഴ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മോണ്ട്ഫോർട്ട് സ്കൂൾ, യേർക്കാട് എന്നിവിടങ്ങളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടുകയും ചെന്നൈയിലെ ന്യൂ കോളേജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടുകയും ചെയ്തു. എംഎ ഇംഗ്ലീഷ് സാഹിത്യത്തിൽ അവസാനവർഷ വിദ്യാർഥിയായിരിക്കെയാണ് 1981-ൽ പ്രേമഗീതങ്ങളിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഇരുപത്തഞ്ചോളം സിനിമകളിൽ നായകനായി. ഒട്ടേറെ ചിത്രങ്ങളിൽ വില്ലനും. ടെലിവിഷൻ സീരിയലുകളിലും വേഷമിട്ടു.
1989-ൽ നസീറിന്റെ മരണശേഷവും അഭിനയം തുടർന്നെങ്കിലും വേഷങ്ങളിൽ ആവർത്തനവിരസതയുണ്ടായപ്പോൾ സിനിമാരംഗം വിട്ടു. പിന്നീട് ഗൾഫിൽ ഷിപ്പിങ് കമ്പനിയിൽ മാനേജരായി. അതിനുശേഷമാണ് സീരിയലിൽ അഭിനയിച്ചതും വീണ്ടും സിനിമയിലെത്തുന്നതും.
പരേതയായ ഹബീബ ബീവിയാണ് മാതാവ്. ഭാര്യ: ആയിഷാബീവി. മക്കൾ: അജിത്ഖാൻ(ദുബായ്), ഷമീർഖാൻ. മരുമകൾ: ഹന(കൊല്ലം). സഹോദരങ്ങൾ: ലൈല, റസിയ, റീത്ത. ചൊവ്വാഴ്ച വൈകീട്ട് മൃതദേഹം പാളയം ജുമാമസ്ജിദിലേക്ക് എത്തിക്കും. തുടർന്ന് അഞ്ചുമണിയോടെ കബറടക്കം.
ആലപ്പുഴയിലെ ജൈനമ്മയുടെ തിരോധനവുമായി ബന്ധപ്പെട്ട് ചേർത്തല പള്ളിപ്പുറത്ത് സെബാസ്റ്റ്യന്റെ വീട്ടുവളപ്പിലെ പരിശോധനയിൽ നിർണായക തെളിവുകൾ ലഭിച്ചതായി സൂചന. സെബാസ്റ്റ്യന്റെ വീട്ടു വളപ്പിലെ കുളം വറ്റിച്ചു നടത്തിയ പരിശോധനയിൽ വസ്ത്രത്തിന്റെ ഒരു ഭാഗം കണ്ടെത്തിയിട്ടുണ്ട്. നേരത്തെ നടത്തിയ പരിശോധനയിൽ മനുഷ്യ അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. വീടിന്റെ തറയിളക്കിയും പരിശോധിക്കുമെന്നാണ് സൂചന.
ആദ്യഘട്ടത്തിൽ വീടിന്റെ പിറകിലുള്ള ശൗചാലയത്തിലേക്കായിരുന്നു കെഡാവർ നായ ഓടിക്കയറിയത്. ശേഷം പറമ്പിലുള്ള കുളത്തിനരികിലേക്ക് വരികയായിരുന്നു. ഇതോടെ കുളത്തിൽ മൃതദേഹം തള്ളിയെന്ന സംശയത്തിലാണ് കുളം വറ്റിച്ചുള്ള പരിശോധന നടത്തിയത്. വെള്ളം പൂർണമായും വറ്റിച്ച് ചെളി ജെസിബി ഉപയോഗിച്ച് മാറ്റിയുള്ള പരിശോധനയിലാണ് സ്ത്രീൾ ഉപയോഗിക്കുന്ന ബാഗും കൊന്ത പോലെയുള്ള വസ്തുവും വസ്ത്ര ഭാഗങ്ങളും കണ്ടെത്തിയത്. മണ്ണിൽ മനുഷ്യ ശരീരഭാഗങ്ങളുണ്ടോ എന്നും കെഡാവർ നായകളെ ഉപയോഗിച്ച് പരിശോധിക്കുന്നുണ്ട്. വസ്ത്രങ്ങൾ ആരുടേതാണെന്നത് വ്യക്തമല്ല. ഇത് കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കും.
2.15 ഏക്കർ വരുന്ന പറമ്പ് കാടുമൂടിക്കിടക്കുന്ന നിലയിലാണ്. ഇതിൽ ഒന്നിലധികം കുളങ്ങളുമുണ്ട്. ആഫ്രിക്കൻ മുഷിയടക്കമുള്ള മത്സ്യങ്ങളും കുളത്തിലുണ്ട്. മൃതദേഹങ്ങൾ കുളത്തിൽ തള്ളിയിട്ടുണ്ടോ എന്ന സംശയം ബലപ്പെടാൻ ഇതും കാരണമായി. ലൈറ്റുകളടക്കം എത്തിച്ച് പരിശോധന രാത്രിയിലും തുടരും. സെബാസ്റ്റ്യന്റെ വീടിന്റെ തറയിളക്കിയും പരിശോധന നടത്തുമെന്നാണ് സൂചന.
കെഡാവർ നായ പോകുന്ന സ്ഥലങ്ങളിലൊക്കെ ജെസിബി ഉപയോഗിച്ച് പരിശോധന നടക്കുന്നുണ്ട്. ഉച്ചയ്ക്ക് ഒരു മണിക്ക് തുടങ്ങിയ പരിശോധന വൈകുന്നേരവും തുടർന്നു കൊണ്ടിരിക്കുകയാണ്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ സെബാസ്റ്റ്യനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. എന്നാൽ ചോദ്യം ചെയ്യലിനോട് ഇയാൾ സഹകരിക്കുന്നില്ലെന്നാണ് വിവരം.
രാവിലെ പറമ്പിൽ നടത്തിയ പരിശോധനയിൽ ആറ് കഷണം അസ്ഥികൾ ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം അസ്ഥിഭാഗങ്ങൾ കിട്ടയ സ്ഥലത്തുനിന്ന് അമ്പതോളം മീറ്റർ മാറിയാണ് ഇന്ന് അസ്ഥികൾ ലഭിച്ചത്. ഇവ രണ്ടു ഒരാളുടേത് തന്നെയാണോ എന്നത് ഡിഎൻഎ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ.
കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുത്ത സാന്ദ്രാ തോമസ്സിന്റെ പത്രിക തള്ളി. പ്രസിഡണ്ട്, ട്രഷറര്‍, എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍ എന്നീ സ്ഥാനങ്ങളിലേക്കായിരുന്നു സാന്ദ്രാതോമസ് പത്രിക സമര്‍പ്പിച്ചിരുന്നത്. പത്രിക തള്ളിയതിനെച്ചൊല്ലി വരണാധികാരിയും സാന്ദ്രയും തമ്മില്‍ വാക്കേറ്റം നടന്നു.
ഒമ്പത് സിനിമകള്‍ നിര്‍മിച്ചയാളാണ് താനെന്നും ഫ്രൈഡേ ഫിലിംസുമായി സഹകരിച്ച് ഏഴുസിനിമകളും സ്വന്തം ബാനറില്‍ രണ്ടുസിനിമകളും നിര്‍മിച്ചെന്നും സാന്ദ്ര വരണാധികാരിക്ക് മുമ്പില്‍ വ്യക്തമാക്കി. നിര്‍മാതാവ് എന്ന നിലയില്‍ സ്വതന്ത്രമായി മൂന്ന് സിനിമകളുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വേണം എന്നായിരുന്നു വരണാധികാരിയുടെ നിലപാട്. എതിര്‍പ്പ് ഉന്നയിച്ചതോടെ സാന്ദ്രയ്ക്ക് കോടതിയെ സമീപിക്കാം എന്ന് വരണാധികാരി വ്യക്തമാക്കി. അതിനിടയില്‍ നിര്‍മാതാവ് സുരേഷ് കുമാറും സാന്ദ്രാ തോമസ്സും തമ്മില്‍ വാക്തര്‍ക്കവുമുണ്ടായി.
തിരഞ്ഞെടുപ്പ് ബൈലോ പ്രകാരം മൂന്നോ അതിലധികമോ സിനിമകള്‍ സ്വതന്ത്രമായി നിര്‍മിച്ച ഏതൊരു അംഗത്തിനും പത്രിക സമര്‍പ്പിക്കാമെന്നിരിക്കേ സാന്ദ്രാ തോമസ് രണ്ട് സിനിമകളുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് സമര്‍പ്പിച്ചതെന്നു കാണിച്ചാണ് പത്രിക തള്ളിയത്. മൂന്നാമതായി ചേര്‍ത്ത സര്‍ട്ടിഫിക്കറ്റ് ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ ഉള്ളതാണെന്നും അത് യോഗ്യതയായി പരിഗണിക്കനാവില്ലെന്നുമായിരുന്നു റിട്ടേണിങ് ഓഫീസറുടെ നിലപാട്.
അത്തിക്കയം നാറാണംമൂഴിയില്‍ കൃഷിവകുപ്പ് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വടക്കേച്ചെരുവില്‍ ഷിജോ വി.ടി.(47) യാണ് മരിച്ചത്.
എയ്ഡഡ് സ്കൂളില്‍ അധ്യാപികയായ ഭാര്യയുടെ ശമ്പളം 14 വര്‍ഷമായി ലഭിച്ചിരുന്നില്ല. ശമ്പളം നല്കാന് നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഡിഇഒ ഓഫീസില്‍നിന്ന് തുടര്‍നടപടി ഉണ്ടായില്ലെന്ന് ഷിജോയുടെ പിതാവ് ത്യാഗരാജന് ആരോപിച്ചു.
മകന്റെ എന്‍ജിനിയറിങ് പ്രവേശനത്തിന് പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു ഷിജോ. ഭാര്യയുടെ മുടങ്ങിക്കിടക്കുന്ന ശമ്പളംകൂടി ലഭിച്ചാല്‍ ഇതിന് പണം കണ്ടെത്താമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അതുകൂടി ഇല്ലാതായതോടെയാണ് ആത്മഹത്യയെന്നും ത്യാഗരാജന് പറഞ്ഞു.
ദേശീയപുരസ്കാരത്തിൽ ആടുജീവിതം തഴയപ്പെട്ടതിൽ പ്രതികരിച്ച് സംവിധായകൻ ബ്ലെസി. സാങ്കേതികമായ പിഴവുകൾ കാരണമാണ് ചിത്രത്തിന് അവാർഡ് ലഭിക്കാതിരുന്നത് എന്ന് പറഞ്ഞ ജൂറി ചെയർമാൻ അശുതോഷ് ഗോവാരിക്കർ മുമ്പ് ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായം പറഞ്ഞിരുന്നു എന്നും ബ്ലെസി കൂട്ടിച്ചേർത്തു.
‘ആടുജീവിതത്തിന് സാങ്കേതികമായ പല പിഴവുകളും കാരണമാണ് അവാര്‍ഡ് ലഭിക്കാതെ പോയത് എന്ന് പറഞ്ഞയാള്‍ ഞാന്‍ ഓസ്കാറിന്റെ ക്യാമ്പയിനായി ബോംബെയിലെത്തിയപ്പോള്‍ ചെയര്മാന് എന്നെ ഫോണില്‍ വിളിച്ച് ലോറന്‍സ് ഓഫ് അറേബ്യക്ക് ശേഷം ഇത്രയധികം മനോഹരമായി ഡെസേര്‍ട്ട് ഷൂട്ട് ചെയ്യപ്പെട്ട ഒരു ചിത്രം കണ്ടിട്ടില്ല എന്നുപറഞ്ഞു. അടുത്ത ദിവസം നമുക്ക് ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കാമെന്നും പറഞ്ഞു. അങ്ങനെ പറഞ്ഞയാള്‍ ചെയര്‍മാനായപ്പോള്‍ മാറ്റി പറഞ്ഞതെങ്ങനെയാണ് എന്ന് എനിക്ക് അറിയില്ല. ചിലപ്പോള്‍ വീണ്ടും കണ്ടപ്പോള്‍ അദ്ദേഹത്തിന് മനസ്സിലായി കാണും മുമ്പ് പറഞ്ഞത് തെറ്റാണെന്ന്’. അവാര്‍ഡ് ലഭിക്കാത്തെ പോയതില്‍ വിഷമമില്ലെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു.