Kerala

നാളികേരവും വെളിച്ചെണ്ണയും വിലയിൽ തിളങ്ങിയിട്ടും അതിന്റെ ഗുണം കർഷകർക്ക് ലഭിക്കുന്നില്ല. പൊതിച്ച നാളികേരത്തിന് കിലോഗ്രാമിന് 80 രൂപയാണ് ചില്ലറവിൽപ്പനവില. കർഷകർ വിൽപ്പനകേന്ദ്രത്തിൽ എത്തിച്ചുകൊടുത്താൽ 65 രൂപവരെ കിട്ടും. തെങ്ങിൻതോപ്പുകളിൽ വന്ന് കച്ചവടക്കാർ മൊത്തമായി നാളികേരം വാങ്ങിക്കൊണ്ടുപോകുമ്പോൾ വിപണിയിലെ ഉയർന്ന വിലയുടെ ആനുകൂല്യം കർഷകർക്ക് ലഭിക്കുന്നില്ല. പച്ചത്തേങ്ങയ്ക്ക് എണ്ണം കണക്കിൽ 35 രൂപവരെയേ കിട്ടുന്നുള്ളൂ. വലിപ്പം കുറഞ്ഞ തേങ്ങയാണെങ്കിൽ രണ്ടെണ്ണം ചേർത്താണ് ഒന്നായി കണക്കാക്കുക. തേങ്ങയിടാനും പൊതിക്കാനും കടകളിൽ എത്തിക്കാനുമുള്ള സൗകര്യക്കുറവാണ് ഈ ചൂഷണത്തിന് നിന്നുകൊടുക്കാൻ കർഷകരെ നിർബന്ധിതരാക്കുന്നത്. തോപ്പിന് മുൻകൂറായി പണം നൽകിയാണ് കച്ചവടക്കാർ കർഷകരെ വരുതിയിൽ നിർത്തുന്നത്.

രണ്ടുവർഷങ്ങളിലെ ഉണക്കുമൂലം നാളികേരോത്‌പാദനം കുറവാണ്. ഇതുമൂലം 45 ദിവസത്തിലൊരിക്കൽ വിളവെടുത്തിരുന്നത് ഇപ്പോൾ രണ്ടുമാസംവരെ ആകുന്നുണ്ട്. അമ്പത് തെങ്ങിൽനിന്ന് 1000 കിലോഗ്രാം വരെ തേങ്ങ ലഭിച്ചിരുന്നത് 500 കിലോയായി കുറഞ്ഞതായി എരിമയൂരിലെ കർഷകനായ അബൂബക്കർ സിദ്ദിഖ് പറഞ്ഞു. മണ്ഡരി, കൂമ്പുചീയൽ, വെള്ളീച്ച, മഞ്ഞളിപ്പ്, തെങ്ങോലയിൽ ഫംഗസ് ബാധമൂലമുള്ള ഹരിതകം നഷ്ടപ്പെടൽ തുടങ്ങിയ പ്രശ്നങ്ങളും ഉത്‌പാദനക്കുറവിന് കാരണമായി.

കൊപ്രയ്ക്ക് 250 രൂപവരെ വിലയുണ്ടെങ്കിലും ഉത്‌പാദനം തീരെയില്ലെന്ന് വ്യാപാരികൾ പറഞ്ഞു. വെളിച്ചെണ്ണവില കിലോഗ്രാമിന് നാനൂറ് കടന്നു. ചക്കിലാട്ടിയ നാടൻ വെളിച്ചെണ്ണയ്ക്ക് 450 രൂപവരെ വിലയെത്തി. ഓണക്കാലമാകുമ്പോഴേക്കും വില വീണ്ടും ഉയരുമെന്നാണ് വിലയിരുത്തൽ. ചകിരിയൊന്നിന് മൂന്നു രൂപയും ചിരട്ട കിലോഗ്രാമിന് 30 രൂപയും വിലയുണ്ട്. ജൈവവളം ആവശ്യത്തിനുള്ള ചകിരിച്ചോറിന് ലോഡിന് 14,000 രൂപയായിരുന്നത് 32,000 ആയി.

വില കുതിച്ചുയരുകയും ലഭ്യത കുറയുകയും ചെയ്തതോടെ തമിഴ്‌നാട്ടിലെ തിരുപ്പൂരിനു സമീപത്തെ കാങ്കയത്തുനിന്ന് വെളിച്ചെണ്ണയും കൊപ്രയും കേരളത്തിലേക്ക് ഒഴുകുന്നു. നിലവാരം കുറഞ്ഞതും മായം കലർന്നതും ഇതിനൊപ്പം എത്തുന്നു.

ഭക്ഷ്യസുരക്ഷാവകുപ്പ് സാംപിൾ പരിശോധനയിലൂടെ കേരഫെഡിന്റെ കേര വെളിച്ചെണ്ണയോടു സാമ്യമുള്ള പേരിൽ 62 ബ്രാൻഡുകളാണ് കണ്ടെത്തി നിരോധിച്ചത്. വെളിച്ചെണ്ണയിൽ 92 ശതമാനവും സാച്ചുറേറ്റഡ് ഫാറ്റി ആസിഡാണ്. മായം ചേർത്താൽ ഈ ഘടനയിൽ മാറ്റമുണ്ടാകുമെന്നതിനാൽ ലാബ് പരിശോധനയിലൂടെ വേഗം കണ്ടെത്താം. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് റീജണൽ അനലറ്റിക്കൽ ലാബുകളിൽ ഇതു പരിശോധിക്കാൻ സൗകര്യമുണ്ട്.

കേരളത്തെ ഞെട്ടിച്ച് വീണ്ടും ക്രൂര കൊലപാതകം. ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി. എയ്ഞ്ചൽ ജാസ്മിൻ (28) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ അച്ഛൻ ജിസ്മോൻ എന്ന ഫ്രാൻസിസ് പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. സ്വാഭാവിക മരണമെന്നും ഹാർട്ട് അറ്റാക്ക് മൂലം മരിച്ചുവെന്നായിരുന്നു ആദ്യം വീട്ടുകാർ പറഞ്ഞിരുന്നത്. എന്നാൽ നാട്ടുകാർ പോസ്റ്റ്മോർട്ടം ആവശ്യപ്പെട്ടു. പിന്നീട് പൊലീസ് നടത്തിയ ചോദ്യംചെയ്യലിൽ കഴുത്തിൽ തോർത്ത് മുറുക്കി കൊല്ലുകയായിരുന്നുവെന്നാണ് ജിസ്മോൻ സമ്മതിക്കുകയായിരുന്നു. ഭർത്താവുമായി പിണങ്ങി ജാസ്മിൻ കുറച്ചുനാളായി വീട്ടിൽ കഴിയുകയായിരുന്നു.

കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തിൽ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചുള്ള സെനറ്റ് ഹാളിലെ പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ് രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ വി സി ഡോ. മോഹൻ കുന്നുമ്മൽ സസ്പെൻഡ് ചെയ്തത്. ഗവർണർ പങ്കെടുക്കേണ്ട പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിസിയുടെ വിശദീകരണം.

സെനറ്റ് ഹാളിൽ പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചത് വിവാദമായിരുന്നു. ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ച രജിസ്ട്രാറുടെ നടപടിയാണ് വിസിയുടെ ഇടപെടലിന് ആധാരം. സർവകലാശാല അനുമതി റദ്ദ് ചെയ്തശേഷവും സെനറ്റ് ഹാളിലെ നിശ്ചിത പരിപാടിയുമായി മുന്നോട്ടുപോയി. ഇത് നിയമവിരുദ്ധമാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് രജിസ്ട്രാർ ഡിജിപിക്ക് പരാതി നൽകിയിരുന്നു.

കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ച് സെനറ്റ് ഹാളിൽ ഗവര്‍ണ്ണര്‍ പങ്കെടുത്ത പരിപാടിക്കിടെയുണ്ടായത് വലിയ സംഘർഷമാണ്. ആർഎസ്എസ് അനുകൂല സംഘടനയുടെ പരിപാടിയിൽ ചിത്രം വെച്ചത് നിബന്ധനകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രാർ അനുമതി റദ്ദാക്കിയത്. സർവ്വകലാശാല നിബന്ധനകൾക്ക് വിരുദ്ധമാണ് ചിത്രം വെച്ചതെന്ന നിലപാടിലാണ് രജിസ്ട്രാർ. വൻ പ്രതിഷേധങ്ങൾക്കിടെയാണ് ഗവർണ്ണർ അന്ന് പരിപാടിയിൽ പങ്കെടുത്തത്.

രാജ്ഭവൻ ആവശ്യപ്പെട്ട പ്രകാരം വിസി നൽകിയ റിപ്പോർട്ടിൽ രജിസ്ട്രാർക്കെതിരെ ഗുരുതര വിമർശനമാണുള്ളത്. സിന്റിക്കേറ്റ് അംഗങ്ങളുടെയടക്കം ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് അനുമതി റദ്ദാക്കിയതെന്നാണ് കുറ്റപ്പെടുത്തൽ. രജിസ്ട്രാർ ഗവർണ്ണറോട് കാണിച്ചത് അനാദരവാണ്. ഗവർണ്ണർ ചടങ്ങിനെത്തി ദേശീയ ഗാനം പാടുമ്പോഴാണ് അനുമതി റദ്ദാക്കിയുള്ള മെയിൽ രജിസ്ട്രാർ രാജ്ഭവനിലേക്ക് അയച്ചതെന്നും സംഘർഷത്തെ കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നുമാണ് വിസി മോഹൻ കുന്നുമ്മലിൻറെ ശുപാർശ. മതപരമായ ചിഹ്നം വെച്ചതിനാണ് റദ്ദാക്കലെന്നായിരുന്നു രജിസ്ട്രാറുടെ വിശദീകരണം. ഏത് മതപരമായ ചിഹ്നമെന്ന് വിശദീകരണത്തിൽ ഇല്ലെന്നും വിസി കുറ്റപ്പെടുത്തുന്നു. ഗവർണ്ണറുടെ നിലപാടിനൊപ്പം നിന്നുള്ള റിപ്പോർട്ടായിരുന്നു വിസി നൽകിയത്. എന്നാൽ സർക്കാർ നിലപാടിനൊപ്പമാണ് രജിസ്ട്രാർ.

ഹരിപ്പാട് പിതൃസഹോദരന്‍ തൂങ്ങി മരിച്ച മനോവിഷമത്തിൽ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി.വീട്ടിലെ ശുചിമുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീ ശബരി (10) ആണ് മരിച്ചത്. മണ്ണാറശ്ശാല യുപിഎസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.

സ്കൂൾ വിട്ട് വന്നശേഷം ശുചിമുറിയിൽ കയറിയ കുട്ടിയെ ഏറെ നേരമായിട്ടും കാണാത്തതിനെ തുടർന്ന് മുത്തശ്ശൻ വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിവസങ്ങൾക്കു മുൻപ് കുട്ടിയുടെ അച്ഛന്റെ അനിയൻ ജീവനൊടുക്കിയിരുന്നു. ഇതിനു ശേഷം കുട്ടി വലിയ വിഷമത്തിലായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.

ഈ പോക്കു പോയാല്‍ ഓണത്തിന് മുമ്പുതന്നെ തേങ്ങാവില നൂറു കടക്കും. ഒരു കിലോ വെളിച്ചെണ്ണയ്ക്ക് അഞ്ഞൂറു രൂപയും. തേങ്ങാ ചില്ലറ വില 75 രൂപയില്‍നിന്ന് ഒരു മാസത്തിള്ളിലാണ് 80 കടന്ന് ഇന്നലെ 85ലെത്തിയത്.

നാളികേരത്തിന് കടുത്ത ക്ഷാമം നേരിടുന്നതിനാല്‍ അടുത്തയാഴ്ച 90 രൂപയിലെത്തിയേക്കാമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഓണത്തിന് പായസവും ഉപ്പേരിയും ശര്‍ക്കരവരട്ടിയും അവിയലുമൊമൊക്കെ ഇക്കൊല്ലം കൈപൊള്ളിക്കുമെന്ന് വ്യക്തം.

തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്ന് തേങ്ങാവരവ് കുറഞ്ഞതാണ് നിലവിലെ പ്രധാന പ്രതിസന്ധി. ലക്ഷദ്വീപില്‍നിന്നും ശ്രീലങ്കയില്‍നിന്നും സര്‍ക്കാര്‍ സഹകരണ ഏജന്‍സികള്‍ നാളികേരം ഇറക്കുമതി ചെയ്യാതെ തേങ്ങാവില പിടിച്ചുനിറുത്താനാകില്ല.

വിയറ്റ്‌നാം, ഇന്തോനേഷ്യ, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് വ്യാവസായിക ആവശ്യങ്ങള്‍ക്ക് ചൈന തേങ്ങ ഇറക്കുമതി ചെയ്യുന്നുണ്ട്.

ആന്ധ്ര, തെലുങ്കാന, ഗോവ സംസ്ഥാനങ്ങളില്‍നിന്ന് തേങ്ങായെത്തിച്ച്‌ സപ്ലൈകോ വഴി വില്‍പന നടത്തുകയാണ് നിലവിലെ പോംവഴി. നാളികേരത്തിന് ഏറ്റവും ഡിമാന്‍ഡ് വര്‍ധിക്കുന്നത് സംസ്ഥാനത്ത് ഓണം സീസണിലാണ്. തേങ്ങാക്ഷാമം ഇന്നത്തെ നിലയില്‍ തുടര്‍ന്നാല്‍ ഓണത്തിന് വില 125 രൂപവരെയെത്താമെന്ന് വ്യാപാരികള്‍ പറയുന്നു.

സംസ്ഥാനത്തിൻ്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ഇന്ന് ചുമതലയേൽക്കും. രാവിലെ ഏഴ് മണിക്ക് പൊലീസ് ആസ്ഥാനത്തെത്തുന്ന റവാഡ ചന്ദ്രശേഖർ ധീരസ്മൃതി ഭൂമിയിൽ പുഷ്പചക്രം സമർപ്പിക്കും. അതിന് ശേഷം ചുമതലയേൽക്കും. പൊലീസ് മേധാവിയുടെ താത്കാലിക ചുമതല വഹിക്കുന്ന എഡിജിപി എച്ച്.വെങ്കിടേഷ് പുതിയ പൊലിസ് മേധാവിക്ക് ബാറ്റണ്‍ കൈമാറും.

ഇന്ന് പുലർച്ചെയാണ് അദ്ദേഹം ദില്ലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് എത്തിയത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിൽ പ്രവർത്തിക്കുകയായിരുന്ന അദ്ദേഹം കേന്ദ്ര സർവീസിൽ നിന്ന് വിടുതൽ ലഭിച്ചയുടൻ കേരളത്തിലേക്ക് പുറപ്പെടുകയായിരുന്നു. എഡിജിപി എംആർ അജിത് കുമാർ, സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ്, എഐജി ജി.പൂങ്കുഴലി എന്നിവർ തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിൽ നിയുക്ത പൊലീസ് മേധാവിയെ സ്വീകരിക്കാൻ എത്തിയിരുന്നു.

ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് റവാഡയെ പൊലിസ് മേധാവിയായി തീരുമാനിച്ചത്. ഇന്നലെ കേന്ദ്ര സർവ്വീസിൽ നിന്നും ഒഴിഞ്ഞ റവഡാ പുലർച്ചെയാണ് തലസ്ഥാനത്ത് എത്തിയത്. ചുമതലയേറ്റെടുത്ത ശേഷം ഡിജിപി കണ്ണൂരിലേക്ക് പോകും. മുഖ്യമന്ത്രിയുടെ കണ്ണൂർ മേഖല അവലോകന യോഗത്തിൽ പങ്കെടുക്കും. കൂത്തുപറമ്പ് വെടിവയ്പിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനെ സംസ്ഥാന പൊലീസ് മേധാവിയാക്കിയതിൽ വിവാദങ്ങള്‍ നിലനിൽക്കേയാണ് റവാഡയുടെ ഔദ്യോഗിക പരിപാടികൾ കണ്ണൂരിൽ നിന്നും തുടങ്ങുന്നത്.

ജൂലൈ ഒന്നുമുതല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ക്ക് നിരക്കുവര്‍ധന പ്രാബല്യത്തില്‍ വരും. വന്ദേ ഭാരത് ഉള്‍പ്പടെയുള്ള എല്ലാ ട്രെയിനുകൾക്കും വര്‍ധന ബാധകമാണ്. എസി കോച്ചുകളില്‍ കിലോമീറ്റര്‍ നിരക്ക് രണ്ടു പൈസയും സെക്കന്റ് ക്ലാസ് ടിക്കറ്റുകള്‍ക് ഒരു പൈസ വീതവും കൂടും. ഓര്‍ഡിനറി നോണ്‍ എസി ടിക്കറ്റുകള്‍ക്കു 500 കിലോമീറ്റര്‍ വരെ വര്‍ധനയില്ല .

മുമ്പ് കിലോമീറ്ററിന് പരമാവധി ഒരു പൈസയാണ് ഒറ്റത്തവണയില്‍ വര്‍ധിപ്പിച്ചിരുന്നത്. നിരക്ക് സംബന്ധിച്ച പട്ടിക റെയിവേ ബോര്‍ഡ് ഇന്ന് പുറത്തിറക്കി . എല്ലാ ചീഫ് കൊമേര്‍ഷ്യല്‍ മാനേജര്‍മാര്‍ക്കും നിരക്കുവര്‍ധന സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയെന്ന് റെയില്‍വേ അറിയിച്ചു. എന്നാല്‍, സബര്‍ബന്‍ ടിക്കറ്റുകളില്‍ ഇപ്പോള്‍ ടിക്കറ്റ് വര്‍ധനയില്ല. സീസണ്‍ ടിക്കറ്റുകള്‍ക്കും നിരക്ക് വര്‍ധന ബാധകമല്ല.

എസി ക്ലാസ് 3 ടയര്‍, ചെയര്‍കാര്‍ , 2 ടയര്‍, ഫസ്റ്റ് ക്ലാസ് എന്നിവക്കാണ് 2 പൈസ വര്‍ധന. നോണ്‍ എസി, ഓര്‍ഡിനറി ട്രെയിനുകള്‍ക് അര പൈസ വീതമാണ് വര്‍ധന എന്നാല്‍ ഇത് ആദ്യ 500 കിലോമീറ്റര്‍ ടിക്കറ്റുകള്‍ക്ക് ബാധകമല്ല. 1500 മുതല്‍ 2500 കിലോമീറ്റര്‍ വരെയുള്ള യാത്രക്ക് 10 രൂപ വീതവും 2501 മുതല്‍ 3000 വരെയുള്ള ടിക്കറ്റുകള്‍ക്ക് 15 രൂപയും കൂടും.

സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍ക്കും ഓര്‍ഡിനറി ടിക്കറ്റുകള്‍ക്കു ഒരു കിലോമീറ്ററിന് അരപൈസ വീതമാണ് വര്‍ധിക്കുക. മെയില്‍, എക്‌സ്പ്രസ്സ് ക്ലാസ്സുകള്‍ക്ക് നോണ്‍ എസി കോച്ചുകളില്‍ ഒരു പൈസ വീതമാണ് വര്‍ധന. എന്നാല്‍, ഇതിനകം ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവര്‍ക്ക് ഈ നിരക്ക് കൂടുതല്‍ നല്‍കേണ്ടി വരില്ലെന്ന് റെയില്‍വേ ബോര്‍ഡ് അറിയിച്ചു.

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്ത സമ്മര്‍ദവും വൃക്കയുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായിട്ടില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം വി.എസിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്താന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം എസ്.യു.ടി ആശുപത്രിയിലെത്തി പരിശോധന തുടരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ജൂണ്‍ 23 നാണ് വി.എസിനെ പട്ടം എസ്.യു.ടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. അന്ന് മുതല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വി.എസ് കഴിയുന്നത്.

പുതുക്കാട്ട് അവിവാഹിതരായ മാതാപിതാക്കള്‍ നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് ആമ്പല്ലൂര്‍ ചേനക്കാല ഭവിന്‍ (25), വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലക്കപ്പറമ്പില്‍ അനീഷ (22) എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. 12 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് പോലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

കൊലപാതകത്തിനും ഗൂഢാലോചനയ്ക്കുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഭവിനും അനീഷയും തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് ഭവിന്‍ കുട്ടികളുടെ അസ്ഥികളുമായി തൃശ്ശൂര്‍ പുതുക്കാട് പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. കാമുകിയായ അനീഷ പ്രസവിച്ച കുഞ്ഞുങ്ങളെ കൊന്നുകുഴിച്ചുമൂടി എന്നാണ് ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

2021-ല്‍ ആദ്യത്തെ പ്രസവത്തിലെ കുട്ടിയെ യുവതിയുടെ വീട്ടിലും 2024-ല്‍ രണ്ടാമത്തെ കുട്ടിയെ പുതുക്കാടും കുഴിച്ചുമൂടിയെന്നായിരുന്നു ഭവിന്റെ വെളിപ്പെടുത്തല്‍. കര്‍മങ്ങള്‍ ചെയ്യാനായാണ് കുഞ്ഞുങ്ങളുടെ അസ്ഥികള്‍ സൂക്ഷിച്ചിരുന്നത് എന്നായിരുന്നു ഭവിന്റെ വെളിപ്പെടുത്തല്‍. അനീഷ ബന്ധത്തില്‍നിന്ന് പിന്മാറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ഇതിനെത്തുടര്‍ന്ന് ഇരുവരും കഴിഞ്ഞദിവസം വലിയ പ്രശ്‌നമുണ്ടായി. പിന്നാലെയാണ് ഭവിന്‍ പോലീസ് സ്‌റ്റേഷനിലെത്തി വെളിപ്പെടുത്തല്‍ നടത്തിയത്.

കാമുകനോടൊപ്പം ഭാര്യ ഒളിച്ചോടിയതില്‍ മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യയും ആണ്‍ സുഹൃത്തും അറസ്റ്റില്‍.

പാലോട്ടു പള്ളി സ്വദേശികളായ മുഹമ്മദ് അഫ്‌നാസിനെയും നസ്മിനയേയുമാണ് മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടിയതിനെ തുടര്‍ന്നായിരുന്നു കീച്ചേരിയിലെ പി കെ സുനീര്‍ ആത്മഹത്യ ചെയ്തത്. മാര്‍ച്ച്‌ 16നാണ് സുനീറിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരിയിലായിരുന്നു ഇദ്ദേഹത്തിന്റെ ഭാര്യ നസ്മിന കാമുകനോടൊപ്പം ഒളിച്ചോടിയത്. സുനീറിന്റെ പക്കല്‍ ഉണ്ടായിരുന്ന സ്വര്‍ണവും പണവും ഒപ്പം മക്കളേയും നസ്മിന കൊണ്ടുപോയിരുന്നു.

ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. സ്വർണം തിരിച്ചു നല്‍കാനും കൂടെ കൊണ്ടുപോയ മക്കളെ വിട്ടിനല്‍കാനും ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ നസ്മിന തയ്യാറായില്ലെന്നും ആത്മഹത്യാ കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെ നസ്മിനക്കും അഫ്‌നാസിനുമെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.

Copyright © . All rights reserved