Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കൂടുതല്‍ ശബ്ദശകലങ്ങള്‍ പുറത്ത്. ഗര്‍ഭഛിദ്രം നടത്താനായി യുവതിയെ നിര്‍ബന്ധിക്കുന്ന പുതിയ ശബ്ദശകലമാണ് പുറത്തുവന്നിരിക്കുന്നത്. രാഹുലും യുവതിയും തമ്മില്‍ നടത്തിയ ഫോണ്‍സംഭാഷണമെന്ന പേരിലാണ് ഈ ശബ്ദശകലം പ്രചരിക്കുന്നത്.

കുഞ്ഞിനെ വളര്‍ത്തുമെന്ന് യുവതി പറയുമ്പോള്‍ ആ കുഞ്ഞ് എങ്ങനെ വളരുമെന്നാണ് താന്‍ പറയുന്നതെന്നും അത് തന്റെ ജീവിതം തകര്‍ക്കുമെന്നും രാഹുല്‍ പറയുന്നതാണ് ശബ്ദശകലത്തിലുള്ളത്. ഒരുഘട്ടത്തില്‍ തന്നെ കൊല്ലാനാണെങ്കില്‍ എത്ര സെക്കന്‍ഡ് വേണമെന്ന് അറിയാമോ എന്ന് രാഹുല്‍ ചോദിക്കുന്നതും സംഭാഷണത്തിലുണ്ട്.

സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുലിനെതിരേ യുവതിയെ ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഈ ആരോപണത്തിന് തെളിവായാണ് പുതിയ ശബ്ദശകലം പ്രചരിക്കുന്നത്.

പ്രചരിക്കുന്ന ശബ്ദശകലത്തിന്റെ പൂര്‍ണരൂപം:
യുവതി- എന്റെ പെര്‍മിഷന്‍ ഇല്ലാതെ ഇത് ഇല്ലാതാക്കാം എന്ന് പറയുന്നത് എന്ത് അര്‍ഥത്തിലാണ്?

രാഹുല്‍- അത് തന്റെ പെര്‍മിഷന്‍ ഇല്ലാതെയല്ല, താന്‍ അത് ആലോചിക്കാത്തത് കൊണ്ടാണ് പറയുന്നേ. താന്‍ അതിന്റെ പ്രത്യാഘാതത്തെക്കുറിച്ച്…

യുവതി- ഇതിന്റെ പ്രത്യാഘാതം ഞാന്‍ ഒറ്റയ്ക്ക് ഫെയ്‌സ് ചെയ്യാം എന്ന് പറഞ്ഞല്ലോ

രാഹുല്‍- അത് ഒറ്റയ്ക്ക് ഫെയ്‌സ് ചെയ്യാന്‍ പറ്റാത്തതുകൊണ്ടല്ലേ ഞാന്‍ പറയുന്നത്. തന്നെക്കൊണ്ട് ഒറ്റയ്ക്ക് ഫെയ്‌സ് ചെയ്യാന്‍ പറ്റത്തില്ലെന്ന് എനിക്ക് ബോധ്യമുണ്ടല്ലോ.

യുവതി- താന്‍ തന്നെക്കുറിച്ച് മാത്രം ചിന്തിക്കുന്നത് കൊണ്ടാണ്. അല്ലാതെ എന്നെക്കുറിച്ച് ചിന്തിച്ചിട്ടല്ല.

രാഹുല്‍- താന്‍ എങ്ങനെ ഫെയ്‌സ് ചെയ്യും. എടോ അത് സ്വാഭാവികമല്ലേ. താന്‍ ഇപ്പോള്‍ തന്നെപ്പറ്റി മാത്രമല്ലേ ആലോചിക്കുന്നത്.

യുവതി- അല്ല, ഒരിക്കലും അല്ല. ഒരിക്കലുമല്ല.

രാഹുല്‍- താന്‍ എന്നെപ്പറ്റി ആലോചിച്ചിട്ടാണോ ഈ തീരുമാനമെടുക്കുന്നത്.

യുവതി- തന്നെക്കുറിച്ച് ഞാന്‍ ആലോചിച്ചില്ലായിരുന്നെങ്കില്‍ ഉണ്ടല്ലോ, എന്റെ സുഹൃത്തുക്കളോടൊക്കെ എനിക്ക് എപ്പോഴേ തന്റെ പേര് പറയാമായിരുന്നു. അവര്‍ എത്രയോവട്ടം എന്നോട് ചോദിച്ചെന്നറിയാമോ. പറയ് പറയ് പറയ്. എന്നിട്ട് ഇത്രയും ദിവസമായിട്ട് പറഞ്ഞില്ലല്ലോ ഞാന്‍.

രാഹുല്‍- എന്റെ ടെമ്പര്‍ തെറ്റുന്നു. അതിന്റെ പ്രത്യാഘാതത്തെക്കുറിച്ചൊന്നും തീരെ ബോധ്യമില്ല തനിക്ക്. ഒരു ബോധ്യവുമില്ല തനിക്ക്.

യുവതി- തന്റെ ടെമ്പര്‍ തെറ്റുമ്പോള്‍ തനിക്ക് എന്തെങ്കിലുമൊക്കെ വിളിച്ചുപറയാന്‍ പറ്റുന്ന ഒരുവസ്തുവല്ല ഞാന്‍. കേട്ടോ.. താന്‍ എന്റെ ടെമ്പര്‍ തെറ്റിച്ചതാണ് ഇപ്പോള്‍. വളരെ സമാധാനപരമായിട്ടാണ് തന്നോട് സംസാരിച്ചിട്ടുള്ളത്. ഈ നിമിഷംവരെ. ഞാന്‍ തന്നെ ഒരുചീത്തയും വിളിച്ചിട്ടില്ല. മോശമായിട്ട് ഒരുവാക്കും ഞാന്‍ തന്നെ വിളിച്ചിട്ടില്ല. പത്തുവട്ടം അത് വിളിക്കാനുള്ള അവസരമുണ്ട്, പക്ഷേ, ഞാന്‍ അത് വിളിക്കുന്നില്ല.

രാഹുല്‍- തന്റെ പ്രവൃത്തിപോലെ ഇരിക്കും

യുവതി- എന്റെ പ്രവൃത്തി എന്ന് പറഞ്ഞാല്‍, പോട്ടെ. ഒരു പെണ്ണാണല്ലോ. ഇതാണോ തന്റെ ആദര്‍ശം. നല്ല ആദര്‍ശമാണോ ഇതൊക്കെ. ലൈഫില്‍ കൊണ്ടുവാടോ ആദര്‍ശം. ഞാന്‍ അതിനോട് ഒരിക്കലും ഒരുതെറ്റ് ചെയ്യില്ല. താന്‍ ചെയ്യുന്ന തെറ്റ് ഞാന്‍ ചെയ്യില്ല.

രാഹുല്‍- എടോ താന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് പറ

യുവതി- ഞാന്‍ അത് മാനേജ് ചെയ്‌തോളാമെന്ന് പറഞ്ഞില്ലേ. താനെന്തിനാണ് പിന്നെ…

രാഹുല്‍- എനിക്ക് ഒരു സമാധാനം ലഭിക്കുമോ. എടോ അതുണ്ടായതിന് ശേഷം…

യുവതി- അതുണ്ടായതിന് ശേഷം എനിക്ക് ഉപേക്ഷിക്കാന്‍ പറ്റില്ലല്ലോ.

രാഹുല്‍- അല്ല താന്‍ എന്തുചെയ്യും താന്‍. താന്‍ എന്താണ് ചെയ്യാന്‍പോകുന്നത്. എന്തെന്ന് പറഞ്ഞ് കൊണ്ടുവരും

യുവതി- ഞാന്‍ കൊണ്ടുവരത്തില്ല. അതിവിടെ സേഫാണ്. അതിനെ കൊണ്ടുവന്നാല്‍ താന്‍ കൊന്നുകളയുമെന്ന് എനിക്കറിയാം.

രാഹുല്‍- താന്‍ എന്താടോ സിനിമ കാണുവാണോ ഇത്

യുവതി- ഇത്രയും കണ്ടുകൊണ്ടിരുന്നതെല്ലാം സിനിമയായിരുന്നല്ലോ. ബാക്കിയുള്ളവരുടെ ഇമോഷന്‍സൊന്നും…, താന്‍ അത്രയുംവലിയ ഒരു പ്രാക്ടിക്കലായ ഒരു ആള്. സമ്മതിച്ചു. ബാക്കിയുള്ള സ്ത്രീകളുടെ മനസ്സോ അവരുടെ ഇമോഷന്‍സോ അവര്‍ എന്താണ് ചിന്തിക്കുന്നത്, അവര്‍ക്ക് എന്ത് ബോണ്ടിങ്ങാണ് ഇങ്ങനെയൊരു സംഭവം വരുമ്പോള്‍ ഉണ്ടാകുന്നത്, ഇതൊന്നും തനിക്കറിയേണ്ട. തനിക്ക് തന്റെ ഫ്യൂച്ചര്‍, തന്റെ ജീവിതം. എല്ലാം തന്റെ കാര്യം. അത് മാത്രം. ഞാന്‍ എന്റെ നാട്ടില്‍ നില്‍ക്കാന്‍ പറ്റാഞ്ഞിട്ട് വേറൊരു സ്ഥലത്തുപോയി നില്‍ക്കുന്ന കാര്യമാണ് പറയുന്നത്.

രാഹുല്‍- തന്റെ ഇമോഷന്റെ കാര്യമാണോ താന്‍ ഈ പറയുന്നത്

യുവതി- ഉറപ്പായിട്ടും. ഞാന്‍ ഒരുകാര്യം പറയട്ടെ. എന്നെക്കാളും ഇംപോര്‍ട്ടന്‍സ് ഞാന്‍ എന്റെ ലൈഫില്‍ വരുന്ന ഒരു കുഞ്ഞിന് കൊടുക്കുന്നുണ്ട്. അത് എന്റെ സ്‌നേഹമാണ്. തന്റെ പോലത്തെ സ്‌നേഹമല്ല.

രാഹുല്‍- അത് കഴിഞ്ഞിട്ട് ആ കുഞ്ഞ് എങ്ങനെയാ വളരുന്നത്

യുവതി- അത് ഞാന്‍ നോക്കിക്കോളാം. എനിക്ക് നല്ല അന്തസ്സായി വളര്‍ത്താന്‍പറ്റും. തന്റെ ഒരുസഹായവും അതിന് ആവശ്യമില്ല.

രാഹുല്‍- അത് എങ്ങനെ വളരുമെന്നാ ഈ പറയുന്നത്. എന്തൊക്കെയാ താന്‍ പറയുന്നത്. എന്തൊക്കെ ഭ്രാന്താ ഈ കാണിക്കുന്നേ

യുവതി- ഭ്രാന്ത് ഉണ്ടാക്കി തന്നിട്ട് ഇനിയിപ്പോ ഞാന്‍ എന്ത് ഭ്രാന്ത് കാണിക്കുന്നെന്നോ.

രാഹുല്‍- എടോ നമ്മള്‍ ഇങ്ങനെയാണോ പ്ലാന്‍ ചെയ്തത്. താന്‍ എന്തിനാടോ ഇങ്ങനെ ചെയ്യുന്നേ എന്നോട്

യുവതി- തന്നോട് എന്താടോ ചെയ്തത്. താനല്ലേ എന്നോട് ചെയ്യുന്നത്. താന്‍ ഇങ്ങനെയൊന്നും ചെയ്യരുത്. ഓപ്പോസിറ്റ് നില്‍ക്കുന്നതും മനുഷ്യനാണെന്ന ചിന്തവേണം. ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത് എന്റെ മനുഷ്യത്വത്ത്വവും എന്റെ ശരിയുമാണ്. അത് തന്നെ ഒരിക്കലും ബാധിക്കാന്‍ വേണ്ടിയിട്ട് ഞാന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടോ.

രാഹുല്‍- ഇത് എന്റെ ലൈഫില്‍ ഉറപ്പായും ബാധിക്കും, എന്റെ ലൈഫ് തകരും എന്ന് എനിക്കറിയില്ലേ

യുവതി- തന്റെ ലൈഫ് തകരത്തില്ല

രാഹുല്‍- ഉറപ്പായും തകരും. തകരുന്ന പണിയാണ് താന്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

യുവതി- എടോ ഞാന്‍ ഒരുപണിയും ചെയ്യില്ല. തനിക്ക് ഒരുപ്രശ്‌നമുണ്ടാകുന്നരീതിയില്‍ ഞാന്‍ മുന്നോട്ടുപോകില്ലെന്ന് പറഞ്ഞല്ലോ.

രാഹുല്‍- എടോ എനിക്ക് തന്നെ ഒന്നുകാണണം. എനിക്ക് തലയൊക്കെ പൊട്ടിപ്പൊളിയുകയാണ്. സീരിയസ്ലി.

യുവതി- എന്നെ സ്‌നേഹംകൊണ്ടല്ല താന്‍ കാണാന്‍വരുന്നതെന്ന് എനിക്കറിയാം. എനിക്ക് നല്ലപോലെ അറിയാം. തന്റെ ടെന്‍ഷന്‍ മാറിക്കിട്ടണം. അതിന് ഞാന്‍ ഒരുവസ്തുവാണ്. എനിക്ക് എന്തെങ്കിലും കലക്കിത്തന്ന് കൊല്ലാനാണോ.

രാഹുല്‍- എടോ എനിക്ക് തന്നെ കൊല്ലാനാണെങ്കില്‍ എത്ര സെക്കന്‍ഡ് വേണമെന്നാ വിചാരിക്കുന്നേ..

യുവതി- എങ്കില്‍ കൊന്നേരേ… എന്നെ കൊന്നേരേ. അതാണ് തനിക്ക് ഏറ്റവും സേഫ് ആയിട്ടുള്ളകാര്യം.

രാഹുല്‍- തന്നെ കൊല്ലാനാണെങ്കില്‍ എനിക്ക് എത്രസമയം വേണമെന്നാ താന്‍ വിചാരിക്കുന്നേ..

യുവതി- എന്നിട്ട് താന്‍ മിടുക്കനായിട്ട് അങ്ങ് പോകുമോ. താന്‍ എന്താണെന്നുവെച്ചാല്‍ ചെയ്യ്. തനിക്ക് കൊല്ലാനാണ് തോന്നുന്നെങ്കില്‍ കൊല്ല്.

ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമം. ലോക ചാംപ്യന്‍മാരായ അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തില്‍ കളിക്കാനെത്തുമെന്ന് ഒടുവില്‍ സ്ഥിരീകരണം. നവംബറില്‍ കേരളത്തില്‍ എത്തുമെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ സ്ഥിരീകരിച്ചു.

നവംബര്‍ 10 നും 18 നും ഇടയില്‍ അര്‍ജന്റീന ടീം കേരളത്തിലെത്തും. സൗഹൃദ പോരാട്ടത്തില്‍ പങ്കെടുക്കാനാണ് ടീം വരുന്നത്. അതേസമയം ടീമില്‍ ലയണല്‍ മെസിയുടെ സാന്നിധ്യമുണ്ടാകുമോ എന്നതില്‍ പ്രത്യേക സ്ഥിരീകരണം ഒന്നും ടീം നല്‍കിയിട്ടില്ല. എതിരാളികളെ തീരുമാനിച്ചിട്ടില്ലെന്നും അസോസിയേഷന്‍ വ്യക്തമാക്കി. അംഗോള പര്യടനവും ഈ സമയത്ത് തന്നെയാണ്. അതിനിടയിലാണ് ടീം കേരളത്തിലേക്ക് എത്തുന്നത്.

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും മത്സരം എന്നാണ് നിലവില്‍ കിട്ടുന്ന വിവരം. വേദി സംബന്ധിച്ചു അന്തിമ തീരുമാനവും വന്നിട്ടില്ല. ലയണല്‍ സ്‌കലോണി നയിക്കുന്ന ദേശീയ ടീം പങ്കെടുക്കുന്ന 2025 ലെ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍. ഒക്ടോബര്‍ മാസത്തില്‍ ആറിനും 14 നും ഇടയില്‍ അമേരിക്കന്‍ പര്യടനം. ടീം, വേദി എന്നിവ തീരുമാനിച്ചിട്ടില്ല.

നവംബര്‍ മാസത്തില്‍ 10 നും 18 നും ഇടയില്‍ അംഗോളയിലെ ലുവാണ്ടയിലും ഇന്ത്യയിലെ കേരളത്തിലും പര്യടനം. എതിരാളികളെ തീരുമാനിച്ചിട്ടില്ല- അസോസിയേഷന്‍ വ്യക്തമാക്കി. അര്‍ജന്റീന ടീം കേരളത്തിലേക്ക് വരുന്നത് കായിക മന്ത്രി വി അബ്ദുറഹിമാനും സ്ഥിരീകരിച്ചിട്ടുണ്ട്. മെസി വരും ട്ടാ. ലോക ജേതാക്കളായ ലയണല്‍ മെസിയും സംഘവും 2025 നവംബറില്‍ കേരളത്തില്‍ കളിക്കും- എന്നാണ് മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചത്..

പോലീസിനെ വെട്ടിച്ച് കിണറ്റില്‍ ചാടിയ പ്രതിയെ ഫയര്‍ ഫോഴ്‌സ് എത്തി രക്ഷിച്ചു. എഴുകോണ്‍ ഇരുമ്പനങ്ങാട് വികെഎം ക്ലബ്ബിനു സമീപം വെള്ളിയാഴ്ച രാത്രി 11.45-നാണ് സംഭവം. ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി ശ്രീകുമാറാണ് കിണറ്റില്‍ ചാടിയത്.

ശ്രീകുമാറിനെ പോലീസ് ചോദ്യംചെയ്തപ്പോള്‍ കൂട്ടുപ്രതി എഴുകോണ്‍ ഇരുമ്പനങ്ങാട് ഭാഗത്തുണ്ടെന്നറിഞ്ഞു. തുടര്‍ന്നാണ് കൊടുങ്ങല്ലൂര്‍ പോലീസ് ശ്രീകുമാറുമായി കൂട്ടുപ്രതിയുടെ വീട് കണ്ടെത്താന്‍ ഇരുമ്പനങ്ങാട്ട് എത്തിയത്. രാത്രി ഊടുവഴികളിലൂടെ പോലീസിനെ കൊണ്ടുപോയ ഇയാള്‍ പോലീസിനെ വെട്ടിച്ച് ഓടി.

തുടര്‍ന്ന് രക്ഷപ്പെടാന്‍വേണ്ടി ചരുവിള പുത്തന്‍വീട്ടില്‍ സജീവിന്റെ കിണറ്റില്‍ ചാടി. ശബ്ദംകേട്ട് സജീവിന്റെ ഭാര്യയും മകനും നോക്കുമ്പോഴാണ് കിണറ്റില്‍ ആളിനെ കണ്ടത്. വീട്ടുകാരുടെ ബഹളംകേട്ട് സമീപത്തുണ്ടായിരുന്ന പോലീസ് ഓടിയെത്തുകയായിരുന്നു.

തുടര്‍ന്ന് കുണ്ടറയില്‍നിന്ന് ഫയര്‍ ഫോഴ്‌സ് എത്തി പ്രതിയെ കരയ്‌ക്കെത്തിച്ചു. സാരമായി പരിക്കേറ്റ പ്രതിയെ പോലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എറണാകുളം കോതമംഗലത്ത് ആൾ താമസമില്ലാത്ത വൈദികന്റെ വീടിൻ്റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. എസ്പി ഹേമലതയും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി. മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന് എസ്പി ഹേമലത പറഞ്ഞു.

കോതമംഗലം ഊന്നുകല്ലിന് സമീപം ആൾതാമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളിൽ ഇന്ന് ഉച്ചയോടെയാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഏകദേശം 60 വയസുള്ള സ്ത്രീയുടേതാണ് മൃതദേഹമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. വീട്ടിൽ നിന്നും ദുർ​ഗന്ധം വമിച്ചതിനെ തുടർന്ന് പൊലീസെത്തി പരിശോധന നടത്തിയതിനെ തുടർന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

വീടിന്റെ വർക്ക് ഏരിയയുടെ ​ഗ്രില്ല് തകർത്ത നിലയിലാണ്. ഇത് ഒരു വൈദികന്റെ വീടാണ്. കുറച്ചുകാലമായി ഇവിടെ ആൾ താമസമില്ല. പുറത്തുവരുന്ന പ്രധാനപ്പെട്ട വിവരം കോതമം​ഗലത്ത് കുറുപ്പംപടി എന്ന സ്ഥലത്ത് നിന്ന് സ്ത്രീയെ കാണാതായെന്ന മിസ്സിം​ഗ് കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവർക്കും 60 വയസ്സാണ് പ്രായം.

ഈ കേസിലും പൊലീസ് അന്വേഷണം നടത്തിവരുന്നുണ്ട്. പ്രദേശവാസികളാണ് ദുർ​ഗന്ധം വരുന്നെന്ന് പൊലീസിൽ അറിയിച്ചത്. തുടർനടപടികളിലേക്ക് കടന്നതായി പൊലീസ് അറിയിച്ചു. മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ നടക്കുകയാണ്

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കഴിഞ്ഞ ദിവസം കോഴികളുമായി മഹിളാ മോര്‍ച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനെതിരേ പരാതി. പ്രതിഷേധത്തിനായി കൊണ്ടുവന്ന കോഴി ചത്തതിനെ തുടര്‍ന്നാണ് മൃഗസംരക്ഷണ വകുപ്പിനും അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡിനും പരാതി ലഭിച്ചത്.

എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് പാലക്കാട് എംഎല്‍എ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് കോഴി ചത്തത്. ഇതേത്തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പിനും അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡിനും സൊസൈറ്റി ഫോര്‍ ദ പ്രിവെന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് അംഗം ഹരിദാസ് മച്ചിങ്ങലാണ് പരാതി നല്‍കിയത്.

മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായപ്പോള്‍ പോലീസിനുനേരെ എറിഞ്ഞതോടെ കോഴി ചത്തുവെന്നാണ് പരാതി. കോഴിയോട് ക്രൂരതകാണിച്ച മഹിളാ മോര്‍ച്ച നേതാക്കള്‍ക്കെതിരേ ജന്തുദ്രോഹ നിവാരണ കുറ്റം ചുമത്തി കേസെടുത്ത് അന്വേഷിക്കണമെന്നാണ് ആവശ്യം. പ്രതിഷേധത്തിനിടെ പൊരിവെയിലത്ത് എംഎല്‍എ ഓഫീസ് ബോര്‍ഡില്‍ പ്രവര്‍ത്തകര്‍ കോഴികളെ കെട്ടിത്തൂക്കിയിരുന്നു.

സ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. മ‍ഴ കനക്കുന്നതിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്‌ എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

2025 ആഗസ്റ്റ് ഇരുപത്തിയഞ്ചോടെ വടക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ- പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യത. കേരളത്തില്‍ അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. ആഗസ്റ്റ് 26 ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാന്‍ കെപിസിസി. ആരൊക്കെ സമിതിയിൽ ഉണ്ടാകുമെന്ന കാര്യം പിന്നീട് തീരുമാനിക്കും. രാഹുലിനെതിരായ ആരോപണങ്ങള്‍ സമിതി വിശദമായി പരിശോധിക്കും. എന്തൊക്കെ ആരോപണങ്ങൾ എന്തൊക്കെ, അതിലെ സത്യമെന്ത് തുടങ്ങിയ കാര്യങ്ങളാകും സമിതി പരിശോധിക്കുക. ആദ്യം പുറത്തുവന്നത് പേര് പറയാതെയുള്ള ആരോപണമായിരുന്നുവെങ്കില്‍ പിന്നാലെ പേരു വെളിപ്പെടുത്തിയുള്ള ആരോപണങ്ങളും ശബ്ദസന്ദേശങ്ങളും ചാറ്റുകളും പുറത്തുവന്നിരുന്നു. ഇതൊക്കെ വലിയ തോതില്‍ കോണ്‍ഗ്രസിന് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചത്.

വിവാദങ്ങളെ തുടര്‍ന്ന് യൂത്ത്‌ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചെങ്കിലും പ്രതിഷേധം തണുപ്പിക്കാന്‍ ബിജെപിയും സിപിഎമ്മും തയ്യാറായിട്ടില്ല. എംഎല്‍എ സ്ഥാനവും രാജിവയ്ക്കണമെന്ന ആവശ്യം ബിജെപി ഉയര്‍ത്തിയിട്ടുണ്ട്. നിയമനടപടികളിലേക്ക് കടന്നാല്‍ അക്കാര്യത്തില്‍ തീരുമാനം കടുപ്പിക്കാനാണ് എല്‍ഡിഎഫിന്റെ തീരുമാനം. തത്കാലം എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ല എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. സമാനവിഷയങ്ങളില്‍ രാജിവച്ച കീഴ്‌വഴക്കം സമീപകാലത്ത് ഒരു പാര്‍ട്ടിയിലെയും എംഎല്‍എമാര്‍ സ്വീകരിച്ചിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് വിശദീകരണം. എന്നാല്‍ പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തും.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഹുലിന് സീറ്റ് നല്‍കേണ്ടതില്ലെന്നാണ്‌ നിലവിലെ തീരുമാനം. പകരക്കാരനെ കണ്ടെത്താനുള്ള ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് നേതൃത്വം കടന്നിട്ടുണ്ടെന്നാണ് വിവരങ്ങള്‍.

ആരോപണങ്ങൾക്ക് പിന്നാലെ യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ പദവിയിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജിവെച്ചതിനെ പിന്നാലെ ഷാഫി പറമ്പിൽ എംപിക്കെതിരെയും പടനീക്കം. രാഹുലിനെ സംരക്ഷിച്ചത് ഷാഫിയെന്ന് പരാതി. പാലക്കാട്ടെ ഒരു വിഭാഗം കോൺഗ്രസ്, യൂത്ത്കോൺഗ്രസ് പ്രവർത്തകരാണ് ഹൈക്കമാൻഡിന് പരാതി നൽകിയിരിക്കുന്നത്. രാഹുലിനെ സ്ഥാനാർത്ഥിയാക്കാൻ സമ്മർദ്ദം ചെലുത്തി. പരാതികളറിയിച്ചിട്ടും ഷാഫി പ്രതികരിച്ചില്ലെന്നും പരാതിയിൽ പറയുന്നു. അതേ സമയം വിഷയത്തിൽ ഷാഫി പറമ്പിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രതികരിക്കാതെ ദില്ലിയിൽ ഫ്ലാറ്റിൽ തുടരുകയാണ് ഷാഫി പറമ്പിൽ. വിവാദങ്ങൾക്കിടെ മാധ്യമങ്ങളെ ഒഴിവാക്കിയിരിക്കുകയാണ് ഷാഫി പറമ്പിൽ എം പി. ഫ്ലാറ്റിനു മുന്നിൽ കാത്തു നിന്ന മാധ്യമങ്ങളെ കാണാതെ ഷാഫി ബീഹാറിലേക്ക് പോതായിട്ടാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വിവരം. വോട്ടർ അധികാർ യാത്രയിൽ പങ്കെടുക്കാനെന്നാണ് വിശദീകരണം.

അതേ സമയം, രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ സംരക്ഷിക്കുന്നെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവിന്റെ പറവൂരിലെ ഓഫീസിലേക്ക് ഡി വൈ എഫ് ഐ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ബാരിക്കേഡ് ഭേദിച്ച് ഓഫീസിലേക്ക് ഓടിക്കയറാൻ ശ്രമിച്ച പ്രവർത്തകർ ഓഫീസ് കോമ്പൗണ്ടിലേക്ക് കല്ലും വടികളും വലിച്ചെറിഞ്ഞു. ഓഫീസ് ജീവനക്കാരെ മർദിച്ചെന്നും ആരോപണമുണ്ട്. ഓഫീസ് ബോർഡ് മറിച്ചിട്ട പ്രതിഷേധക്കാർ ബോർഡിൽ കരിയോയിൽ ഒഴിക്കുകയും കോലം കത്തിക്കുകയും ചെയ്തു. ഓഫീസ് ആക്രമിക്കാൻ പൊലീസ് കൂട്ടുനിന്നെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ചു ഇന്ന് വൈകുന്നേരം നാലിന് കോണ്ഗ്രസ് പ്രവർത്തകർ പറവൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തും.

പീരുമേട് എംഎൽഎ വാഴൂർ സോമൻ (72) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. ഔദ്യോഗിക പരിപാടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചു വളർന്ന നേതാവായിരുന്നു വാഴൂർ സോമൻ.

പി.ടി.പി. നഗറിൽ റവന്യൂ വകുപ്പിന്റെ ഇടുക്കി ജില്ലാതല യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങുന്ന വഴിയാണ് വാഴൂർ സോമൻ എംഎൽഎയ്ക്ക് ഹൃദയാഘാതമുണ്ടായത്. തുടർന്ന്, റവന്യൂ മന്ത്രിയുടെ വാഹനത്തിൽ അദ്ദേഹത്തെ ഉടൻ തന്നെ ശാസ്തമംഗലത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. സംസ്കാരം നാളെ വൈകിട്ട് നാലിന് വീട്ടുവളപ്പിൽ വെച്ച് നടക്കും. മൃതദേഹം രാത്രി എട്ട് മണി വരെ എം എൻ സ്മാരകം പൊതുദര്‍ശനത്തിന് വെച്ച ശേഷം ഇടുക്കിയിലേക്ക് കൊണ്ടുപോകും.

ഇടുക്കി പീരുമേട്ടിൽ നിന്ന് സിപിഐ എംഎൽഎ ആയാണ് വാഴൂർ സോമൻ നിയമസഭയിലെത്തിയത്. 1835 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. യുഡിഎഫ് സ്ഥാനാർഥി അഡ്വ. സിറിയക് തോമസ് ആയിരുന്നു വാഴൂർ സോമൻ്റെ എതിരാളി. വെയർ ഹൗസിങ് കോർപ്പറേഷൻ ചെയർമാൻ, എഐടിയുസി സംസ്ഥാന വൈസ് പ്രവസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ബിന്ദു. മക്കൾ: അഡ്വ. സോബിൻ, അഡ്വ. സോബിത്ത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ മലയാളി രാജേഷ് ജോസഫ് എഴുതിയ മഴമേഘങ്ങൾ എന്ന പുസ്തകത്തിൻറെ പ്രകാശനവും ഹോംക്സ് ഇന്ത്യ ഫൗണ്ടേഷൻ്റെ ഉദ്ഘാടനവും യഥാക്രമം മുൻമന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനും സഹകരണ തുറമുഖം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവനും നിർവഹിച്ചു. ആർപ്പൂക്കരയിലുള്ള നവജീവൻ ട്രസ്റ്റിൽ നടന്ന പ്രകാശന കർമ്മത്തിലും തുടർ ചടങ്ങുകളിലും മുൻ എംപി ജോസഫ് ചാഴിക്കാടൻ നവജീവൻ ട്രസ്റ്റ് രക്ഷാധികാരി പി.യു.തോമസ്, ഫാ. ബിജു കുമരനാൽ, ഫാ . സണ്ണി മാത്യു എസ്. ജെ, അബ്ദുൽ മജീദ് മരയ്ക്കാർ, പി. എൻ. സിബി പള്ളിപ്പാട്, സിബി കെ. ചാഴിക്കാടൻ തുടങ്ങിയ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.

 

മലയാളം യുകെയുടെ ഡയറക്ടർ ബോർഡ് മെമ്പറും അസോസിയേറ്റ് എഡിറ്ററുമായ ജോജി തോമസാണ് മഴമേഘങ്ങൾക്ക് അവതാരിക എഴുതിയിരിക്കുന്നത്. സാമൂഹിക മത സാംസ്കാരിക വിഷയങ്ങൾ പ്രതിപാദിക്കുന്ന ലേഖനങ്ങളാണ് രാജേഷ് ജോസഫ് എഴുതിയ മഴമേഘങ്ങളുടെ ഉള്ളടക്കം. ഒരു പ്രവാസിക്ക് താൻ ജീവിക്കുന്ന സമൂഹത്തെയും താൻ വിട്ടുപോന്ന ദേശത്തെയും കുറിച്ച് മനസ്സിൽ ഉടലെടുക്കുന്ന നിരീക്ഷണങ്ങളും ആകുലതകളും ആണ് മിക്ക ലേഖനങ്ങളിലെയും പ്രതിപാദ്യ വിഷയം. നിത്യജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളെ ഒരു നല്ല സാമൂഹിക നിരീക്ഷകനെന്ന നിലയിൽ ശരിയുടെ ഭാഗത്തുനിന്ന് ഇതിലെ ലേഖനങ്ങളിൽ എഴുത്തുകാരൻ വിലയിരുത്തിയിരുന്നു. ഭൂതകാലത്തെ കുറിച്ചുള്ള ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളുടെ വിങ്ങൽ മഴമേഘങ്ങളിലെ മിക്ക ലേഖനങ്ങളുടെയും പൊതുസ്വഭാവമാണ്. ഒരു പ്രവാസി മലയാളിയുടെ ജന്മനാടിനോടുള്ള പൊക്കിൾകൊടി ബന്ധത്തിന്റെ ഓർമ്മപ്പെടുത്തലായി ഇത് വായനക്കാർക്ക് അനുഭവപ്പെടും.

Copyright © . All rights reserved