Kerala

പഴനിയിലെ ഹോട്ടല്‍ മുറിയില്‍ മലയാളി ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. എറണാകുളം സ്വദേശികളാണ് മരിച്ചത്.പള്ളുരുത്തി സ്വദേശി രഘുരാമന്‍ (46), ഭാര്യ ഉഷ (44) എന്നിവരാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയോടെയാണ് ഇവര്‍ പഴനിയിലെത്തിയത്.

ഇവരുടെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ജാമ്യമില്ലാ കേസില്‍ കുടുക്കി തേജോവധം ചെയ്‌തെന്ന് ഇവരുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നതായി പൊലീസ് അറിയിച്ചു.

ദമ്പതികള്‍ ആത്മഹത്യയ്ക്ക് കാരണക്കാരെന്ന് പറഞ്ഞ് ഏഴു പേരുടെ പേരുകളും കുറിപ്പില്‍ പറയുന്നുണ്ട്. കുട്ടികളെ സഹായിക്കണം എന്നും നാട്ടിലെ രാഷ്ട്രിയ പാര്‍ട്ടികള്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരണം എന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

 

നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ചേഷ്ടകളോ പ്രവൃത്തികളോ കാണിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ പോലീസ് ആക്ട്‌നിയമപ്രകാരം സ്വമേധയാ കേസെടുക്കുമെന്ന് കളമശേരി പോലീസിന്റെ മുന്നറിയിപ്പ്. എച്ച്എംടിയിലെ കടകളിലും സമീപപ്രദേശങ്ങളിലും മറ്റും കമിതാക്കളുടെ പരസ്യമായ പ്രണയപ്രകടനങ്ങള്‍ ബുദ്ധിമുട്ടാകുന്നുവെന്നു നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പോലീസിന്റെ നടപടി.

എച്ച്എംടിയിലും പരിസരങ്ങളിലും ജോടികളായെത്തുന്ന കൗമാരക്കാരും യുവതീയുവാക്കളും ഉച്ചയ്ക്കു ശേഷം മൂന്നു മണി മുതല്‍ സന്ധ്യകഴിയുംവരെ പ്രദേശത്തുണ്ടാകാറുണ്ടെന്നും അവരുടെ പ്രവൃത്തികള്‍ ശല്യമാകുന്നെന്നും പ്രദേശവാസികള്‍ പറയുന്നു.

വൈകുന്നേരങ്ങളില്‍ വയോധികര്‍ക്കു വന്നിരിക്കാന്‍ പോളി ടെക്‌നിക്കിനു സമീപം റസിഡന്‍സ് അസോസിയേഷന്‍ ഒരു പാര്‍ക്ക് സ്ഥാപിച്ചിരുന്നു. അവിടവും ഇത്തരക്കാര്‍ താവളമാക്കിയതോടെ പ്രായമായവര്‍ക്കും കുട്ടികള്‍ക്കും നടന്നു പോകാന്‍ പോലും പറ്റാതായെന്നും തുടര്‍ന്ന് അസോസിയേഷന്‍ തന്നെ പാര്‍ക്ക് ഇല്ലാതാക്കുകയായിരുന്നു.

ഇതിനിടെ ഒരു റെസിഡന്‍സ് അസോസിയേഷന്‍ പ്രദേശത്ത് 30 ലധികം സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല. പാര്‍ക്ക് ഇല്ലാതായതോടെ വഴിയോരവും കടകളുമൊക്കെ കമിതാക്കള്‍ കൈയ്യടക്കാന്‍ തുടങ്ങിയെന്നും അവരുടെ പ്രവൃത്തികള്‍ അതിരുവിട്ടതോടെ അതുവഴി നടക്കുന്നതു പോലും ദുസ്സഹമാണെന്നാണ് പ്രദേശവാസികളുടെ പരാതി.

എച്ച്എംടി ജംക്ഷനു പരിസരിത്തുള്ള ചില സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളാണ് ഇവിടെ എത്തുന്നവരില്‍ ഏറെയും ഇവരില്‍ പലരും യൂണിഫോമിലാണ് എന്നതിനാല്‍ തിരിച്ചറിയാമെന്നും നാട്ടുകാര്‍ പറയുന്നു.

അതേസമയം, നേരത്തേ ഇതേ സ്ഥലങ്ങളില്‍ ലഹരിമാഫിയ തമ്പടിച്ചിരുന്നെങ്കിലും പോലീസും നാട്ടുകാരും ഇടപെട്ടാണ് ഒതുക്കിയത്. പൊതുസ്ഥലത്തു സിഗരറ്റോ മറ്റു ലഹരി വസ്തുക്കളോ ഉപയോഗിക്കുന്നവര്‍ക്കെതിരെ ചാണക വെള്ളം തളിക്കുമെന്നു പോസ്റ്റര്‍ പതിച്ചതു നേരത്തേ വാര്‍ത്തയായിരുന്നു.

 

കൊല്ലം ജില്ലയിലെ കൊട്ടാരക്കര നെല്ലിക്കുന്നത്ത് നിന്ന് അതി വിചിത്രമായ ഒരു പരാതിയാണ് ഉയരുന്നത്. വാട്‌സാപ്പിൽ മെസ്സേജ് വരുന്നതനുസരിച്ച് വീട്ടിൽ കാര്യങ്ങൾ സംഭവിക്കുന്നു എന്നാണ് പരാതി. സൈബർ സെല്ലിലും പൊലീസിലും പരാതി നൽകിയിട്ടും ഗുണമുണ്ടായിട്ടില്ല.

പറഞ്ഞാൽ വിശ്വസിക്കാൻ കഴിയാത്ത ചില സംഭവങ്ങളാണ് കഴിഞ്ഞ ഏഴ് മാസമായി ഈ വീട്ടിൽ നടക്കുന്നത്. ആദ്യം സ്വിച്ച് ബോർഡുകളും പിന്നാലെ വൈദ്യുതി ഉപകരണങ്ങളും കത്തി നശിച്ചുതുടങ്ങി.

കൊട്ടാരക്കര നെല്ലിക്കുന്നം കാക്കത്താനത്തെ രാജൻ ഇലക്ട്രീഷ്യൻ ആണ്. എന്നിട്ടും സ്വന്തം വീട്ടിൽ നിരന്തരമായി സ്വിച്ച് ബോർഡുകളും വൈദ്യുത ഉപകരണങ്ങളും കത്തിപ്പോകുന്നത് എന്തുകൊണ്ട് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ഈ വീട്ടിലെ വൈദ്യുത ബോർഡുകൾ എല്ലാം ഇളക്കിയിട്ടിരിക്കുകയാണ്.

മാതാവ് വിലാസിനിയുടെ ഫോണിൽ നിന്ന് സജിതയ്ക്ക് ഓരോ ദിവസവും വാട്‌സാപ്പ് സന്ദേശങ്ങൾ വരാൻ തുടങ്ങി. സജിതയ്ക്ക് വാട്‌സാപ്പിൽ നിന്ന് മുറിയിലെ ഫാൻ ഇപ്പോൾ ഓഫ് ആകും എന്ന് മെസ്സേജ് വന്നതിനു തൊട്ടുപിന്നാലെ അങ്ങനെ തന്നെ സംഭവിച്ചു. ടാങ്ക് നിറഞ്ഞ് വെള്ളം പോകുമെന്ന് പറഞ്ഞതിന് തൊട്ടു പിന്നാലെ അങ്ങനെ തന്നെയുണ്ടായി.

ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാണ് എന്നാണ് സൈബർ സെൽ പറയുന്നത്. എന്നാൽ മറ്റു കാര്യങ്ങളൊക്കെ എങ്ങനെ സംഭവിക്കുന്നു എന്ന് വ്യക്തതയില്ല.

ഒറ്റപ്പാലം പാലപ്പുറത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. പാലപ്പുറം സ്വദേശി സരസ്വതിയമ്മയെ മകൻ വിജയകൃഷ്ണൻ ആണ് കൊലപ്പെടുത്തിയത്. തുടർന്ന് വിജയകൃഷ്ണൻ തൂങ്ങി മരിക്കുകയായിരുന്നു.

രാവിലെ 9.15ഓടെ സരസ്വതി അമ്മയുടെ ചെറിയ മകൻ വീട്ടിലെത്തിയപ്പോഴാണ് വിജയകൃഷ്ണനും അമ്മയും മരിച്ച് കിടക്കുന്നതായി കണ്ടത്. സരസ്വതിയമ്മയുടെ മൃതദേഹം കഴുത്തറുത്ത നിലയിലും വിജയകൃഷ്ണനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.വീട്ടിൽ കഴിഞ്ഞ കുറച്ച് നാളുകളായി വിജയകൃഷ്ണനും സരസ്വതി അമ്മയും മാത്രമാണ് താമസം.

വിജയകൃഷ്ണന് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. ഒറ്റപ്പാലം പൊലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

പെൺസുഹൃത്തിനൊപ്പം ഹോംസ്റ്റേയിൽ മുറിയെടുത്തയാൾ മരിച്ചു. തീക്കോയി മാവടിയിലെ ഹോംസ്‌റ്റേയിലാണ് സംഭവം. കടുത്തുരുത്തി കെ.എസ്.പുരം കുന്നേൽ ജോബി ജോൺ (41) ആണ് മരിച്ചത്. തിങ്കളാഴ്ച പത്തരയോടെയാണ് സുഹൃത്തായ സ്ത്രീയ്ക്കൊപ്പം ജോബി ഹോംസ്റ്റേയിലെത്തിയത്.

ജോബിയെ ഉടൻതന്നെ നെഞ്ചുവേദനയെ തുടർന്ന് ഈരാറ്റുപേട്ടയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. മാവടിയിലെ ഹോംസ്റ്റേയ്ക്ക് നിലവിൽ ലൈസൻസ് ഇല്ലാത്തതാണ്. അമ്മ: മേരിക്കുട്ടി. സഹോദരൻ: ജോമോൻ.

നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി നിരുപാധികം മാപ്പ് പറഞ്ഞ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ഇന്നു ഹൈക്കോടതിയില്‍ എത്തിയാണ് ബൈജു മാപ്പ് പറഞ്ഞത്. നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് ബൈജുവിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. കഴിഞ്ഞ മെയ് 9 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് കോടതിയില്‍ ഏറ്റു പറഞ്ഞതോടെ കോടതിയലക്ഷ്യ കേസ് ഹൈക്കോടതി തീര്‍പ്പാക്കി.

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ വിചാരണ ജഡ്ജിയ്ക്ക് കഴിവില്ലെന്നും നീതിബോധമുള്ള ജഡ്ജിയാണെങ്കില്‍ ഇറങ്ങിപ്പോകണമെന്നുമായിരുന്നു ബൈജു കൊട്ടാരക്കരയുടെ പരാമര്‍ശം. ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായ ബൈജു കൊട്ടാരക്കര പരസ്യമായി മാപ്പ് അപേക്ഷിച്ചിരുന്നു. ജഡ്ജിയെ ആക്ഷേപിക്കാന്‍ ഉദേശിച്ചിരുന്നില്ലെന്നും ജുഡീഷ്യറിയെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയായിരുന്നില്ല പരാമര്‍ശങ്ങളെന്നും വ്യക്തമാക്കിയാണ് ബൈജു കൊട്ടാരക്കര കോടതിയില്‍ ക്ഷമാപണം നടത്തിയത്.

വിവാദ പരാമര്‍ശം നടത്തിയ അതേ ചാനലിലൂടെയും ബൈജു കൊട്ടാരക്കര ഖേദപ്രകടനം നടത്തിയിരുന്നു. നേരത്തെ കേസില്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി രണ്ടു തവണ ബൈജു കൊട്ടാരക്കരയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇയാള്‍ കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് കോടതി ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ബൈജു കൊട്ടാരക്കര കോടതിയില്‍ നേരിട്ട് ഹാജരായി മാപ്പ് പറഞ്ഞത്.

ഒരു ലോകകപ്പ് വേദിയില്‍ നമ്മുടെ മലയാളം, നമ്മുടെ ‘നന്ദി’. അതെ ഖത്തര്‍ ലോകകപ്പിലെ പ്രധാന വേദികളിലൊന്നായ അല്‍ ബൈത്ത് സ്‌റ്റേഡിയത്തിലാണ് മലയാളത്തിലുള്ള വാക്കുകളും ഉള്ളത്. ‘നന്ദി’ എന്നാണ് സ്റ്റേഡിയത്തിന്റെ കവാട പരിസരത്തുള്ളത്.

ലോകത്തെ അസംഖ്യം ഭാഷകളിലെ താങ്ക്‌സ് എന്ന പദത്തിനൊപ്പമാണ് ‘നന്ദി’യും ഇടം നേടിയത്. തൊട്ടടുത്ത് തന്നെ ബ്രസീലിലെ നന്ദി പദമായ ഒബ്രിഗാദോയുമുണ്ട്. ചന്ദ്രിക എഡിറ്ററും പ്രമുഖ സ്‌പോര്‍ട്‌സ് ലേഖകനുമായ കമാല്‍ വരദൂരാണ് ഇക്കാര്യം മലയാളികളുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

കമാല്‍ വരദൂരിന്റെ ഫേസ്ബുക്ക് കുറിപ്പ്

‘നമുക്ക് അഭിമാനിക്കാന്‍
മറ്റെന്ത് വേണം..നോക്കുകഅല്‍ ബൈത്ത് സ്റ്റേഡിയത്തിന്റെകവാടത്തിലെ ആ രണ്ടക്ഷരംനന്ദി..ലോകത്തെ അസംഖ്യംഭാഷകളിലെ thanksഎന്ന പദത്തിനൊപ്പമാണ്നമ്മുടെ നന്ദി..തൊട്ടരികില്‍ ബ്രസീലുകാരുടെനന്ദി പദമായ ഒബ്രിഗാദോയുമുണ്ട്..ഒരു ലോകകപ്പ് വേദിയില്‍നമ്മുടെ മലയാളം..നമ്മുടെ നന്ദി,..ഷെയിക്ക് തമീം..

മലയാള നാടിന് വേണ്ടിഒരായിരം നന്ദി’

യുവതിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബത്തിന്റെ പരാതി. കുളത്തൂപ്പുഴ അന്‍പതേക്കര്‍ സ്വദേശി നിഷ(23)യുടെ മരണത്തിലാണ് കുടുംബം ദുരൂഹത ആരോപിക്കുന്നത്. യുവതിയുടെ മരണത്തില്‍ പ്രദേശവാസിയായ യുവാവിന് പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം.

കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് നിഷയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ഇവര്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഉച്ചയായിട്ടും യുവതിയെ വീടിന് പുറത്തുകാണാതിരുന്നതോടെ അയല്‍ക്കാരാണ് പരിശോധന നടത്തിയത്. വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകടന്നതോടെയാണ് നിഷയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്.

കാല്‍വിരലുകളിലെ മുറിവുകളില്‍നിന്ന് രക്തം വാര്‍ന്നൊഴുകുന്നനിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് അയല്‍ക്കാരും നാട്ടുകാരും പറയുന്നത്. കിടപ്പുമുറിയുടെ പലഭാഗങ്ങളിലും രക്തക്കറ കണ്ടതായും ഇവര്‍ പറയുന്നു.

യുവതിയുടെ മരണത്തില്‍ പ്രദേശവാസിയായ യുവാവിന് പങ്കുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. നിഷയുടെ ഫോണില്‍ ഇതുസംബന്ധിച്ച തെളിവുകളുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. ‘അയാള്‍ക്കെതിരേയുള്ള എല്ലാ തെളിവുകളും നിഷയുടെ ഫോണിലുണ്ട്. അയാള്‍ വീട്ടില്‍വന്ന് കിടക്കുന്നതിന്റെയും കൂര്‍ക്കം വലിച്ചുറങ്ങുന്നതിന്റെയും വീഡിയോ ഫോണില്‍ എടുത്തിട്ടുണ്ട്’, സഹോദരന്‍ നിഷാന്ത് പറഞ്ഞു.

സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് കുടുംബം പരാതി നല്‍കി. അതേസമയം, സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നായിരുന്നു കുളത്തൂപ്പുഴ പോലീസിന്റെ പ്രതികരണം.

ഭർത്താവ് അറിഞ്ഞാലും ഒരു പ്രശ്‌നവുമില്ല, ഇതിനെല്ലാം സമ്മതം നൽകുന്നയാളാണെന്ന് 68-കാരനെ ഹണിട്രാപ്പിൽ കുടുക്കിയ വ്‌ളോഗറായ മലപ്പുറം താനൂർ സ്വദേശി റാഷിദ(30). സംഭവത്തിൽ റാഷിദയെയും ഭർത്താവായ കുന്നംകുളം സ്വദേശി നിഷാദിനെയും(36) പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂരിലെ വാടക വീട്ടിൽനിന്നാണ് കൽപകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.

23 ലക്ഷമാണ് ഇരുവരും ഹണിട്രാപ്പിലൂടെ തട്ടിയെടുത്തത്. റാഷിദയും നിഷാദും യൂട്യൂബ് വ്ളോഗർമാരാണ്. ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലും ഇരുവരും സജീവമാണ്. കഴിഞ്ഞവർഷം ജൂലായിലാണ് റാഷിദ കൽപകഞ്ചേരി സ്വദേശിയും പ്രമുഖ വ്യാപാരിയുമായ 68-കാരന് ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്. തുടർന്ന് ഇരുവരും സുഹൃത്തുക്കളാവുകയും ചാറ്റിങ് ആരംഭിക്കുകയും ചെയ്തു.

ട്രാവൽ വ്ളോഗറാണെന്ന് പരിചയപ്പെടുത്തിയാണ് റാഷിദ 68-കാരനുമായി സൗഹൃദം സ്ഥാപിച്ചത്. സൗഹൃദം വളർന്നതോടെ ആലുവയിലെ ഫ്ളാറ്റിലേക്കും ക്ഷണിച്ചു. ഇതനുസരിച്ച് 68-കാരൻ ആലുവയിലെ ഫ്ളാറ്റിലെത്തി. തുടർന്ന് ദമ്പതിമാർ ഇവിടെവെച്ച് രഹസ്യമായി ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തുകയും പിന്നീട് ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

ഒരു വർഷത്തിനിടെയാണ് 23 ലക്ഷത്തോളം തട്ടിയെടുത്തത്. കൈയ്യിലെ പണം തീർന്നതോടെ ഒടുവിൽ കടം വാങ്ങി വരെ പണം നൽകാൻ തുടങ്ങിയതോടെയാണ് ഇദ്ദേഹത്തിന്റെ കുടുംബം സംഭവമറിയുന്നത്. ഇതോടെ കുടുംബം കൽപകഞ്ചേരി പോലീസിനെ സമീപിക്കുകയും ദമ്പതിമാരെ പോലീസ് പിടികൂടുകയുമായിരുന്നു. അറസ്റ്റിലായ രണ്ടുപ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നിഷാദിനെ ജയിലിലേക്ക് അയച്ചു. അതേസമയം, രണ്ട് കൈക്കുഞ്ഞുങ്ങളുള്ളതിനാൽ യുവതിയ്ക്ക് ഇടക്കാലജാമ്യം അനുവദിച്ചു.

കണ്ണൂരില്‍ ഫുട്‌ബോള്‍ കളിക്കിടെ വീണ് എല്ലുപൊട്ടിയ വിദ്യാര്‍ഥിയുടെ കൈ മുറിച്ചുമാറ്റിയത് ചികിത്സാപിഴവ് മൂലമെന്ന് ആരോപണം. തലശേരി ജനറല്‍ ആശുപത്രിക്കെതിരെ വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. തലശ്ശേരി ചേറ്റുകുന്ന് സ്വദേശി സുല്‍ത്താന്‍ സിദ്ദിഖിനാണ് ഇടതു കൈ നഷ്ടമായത്.

കഴിഞ്ഞമാസം മുപ്പതിനാണ് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെയുണ്ടായ വീഴ്ചയില്‍ സുല്‍ത്താന്‍ സിദ്ദിഖിന്റെ കൈയിലെ എല്ലുകള്‍ പൊട്ടിയത്. പിന്നാലെ കുട്ടിയെ വീട്ടുകാര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. എക്സ്-റേ മെഷീന്‍ പ്രവര്‍ത്തിക്കുന്നില്ലന്നും സമീപത്തെ സഹകരണ ആശുപത്രിയില്‍ നിന്ന് എക്സ്-റേ എടുത്ത് വരാനും ഡ്യൂട്ടി ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.

എക്സ് റേ യില്‍ കൈത്തണ്ടയിലെ രണ്ട് എല്ലുകളില്‍ പൊട്ടല്‍ കണ്ടെത്തി. അസ്ഥി രോഗ വിദഗ്ദന്‍ സ്ഥലത്തില്ലാത്തതിനാല്‍ ഡ്യൂട്ടി ഡോക്ടര്‍ കുട്ടിയുടെ കൈ സ്ലിന്റ് ഇട്ട ശേഷം അഡ്മിറ്റ് ചെയ്തു. പിറ്റേന്ന് അസ്ഥിരോഗ വിദഗ്ധന്‍ ഡോക്ടര്‍ വിജുമോന്‍ പരിശോധിച്ച് സര്‍ജറി നിര്‍ദ്ദേശിച്ചു.

എല്ലുപൊട്ടിയിട്ടും ഒരാഴ്ച കഴിഞ്ഞാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ ചികില്‍സാപിഴവ് മൂലമല്ല കൈ മുറിച്ചുമാറ്റേണ്ടിവന്നതെന്നും എല്ലുപൊട്ടി മൂന്നാം ദിവസം കുട്ടിക്ക് കംപാര്‍ട്‌മെന്റ് സിന്‍ഡ്രോം എന്ന അവസ്ഥ വന്നതിനാലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

കൈയിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്ന അവസ്ഥയാണ് കംപാര്‍ടമെന്റ് സിന്‍ഡ്രോം. കോഴിക്കോട് മെഡിക്കല്‍ കോളജിലും മികച്ച ചികില്‍സ ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നല്‍കി.

RECENT POSTS
Copyright © . All rights reserved