നിലമ്പൂർ പോരിന് ഇറങ്ങേണ്ടതാര്? ഇടതു ബന്ധം മുറിച്ച് പടിയിറങ്ങിയതിനൊപ്പം എം എൽ എ സ്ഥാനവും പി വി അൻവർ രാജിവച്ചതുമുതൽ സി പി എം ഉത്തരം തേടിയ ചോദ്യം അതായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിട്ടും യു ഡി എഫ് സ്ഥാനാർഥി പ്രചരണത്തിനിറങ്ങിയിട്ടും ആ ചോദ്യത്തിന് ഉത്തരം തേടുകയായിരുന്നു സി പി എം. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെ വെല്ലുവിളിയായിരുന്നു പിന്നീട് കേരളം കണ്ടത്. സംസ്ഥാന സെക്രട്ടേറിയേറ്റംഗവും സി പി എമ്മിന്റെ സൈബർ ലോകത്തെ ഏറ്റവും പ്രിയങ്കരനുമായ നിലമ്പൂരുകാരനായ എം സ്വരാജിനെ ഇറക്കാനായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ വെല്ലുവിളി. ആ വെല്ലുവിളിക്ക് വലിയ പ്രസക്തി ആരും കൽപ്പിച്ചില്ലെങ്കിലും സി പി എം നേതൃയോഗങ്ങളിൽ അത് അലയടിച്ചു. നിലമ്പൂരിലെ രാഷ്ട്രീയ പോരിന് മുഖ്യമന്ത്രി പിണറായി വിജയൻ കൂടി സ്വരാജിന്റെ പേര് നിർദ്ദേശിച്ചതോടെ തിരുമാനം വൈകിയില്ല. രാഷ്ട്രീയ പോരാട്ടത്തിലെ ഏറ്റവും ഉജ്വലനായ പോരാളി എന്ന വിശേഷണത്തോടെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തന്നെ എം സ്വരാജിനെ അവതരിപ്പിച്ചു.
കേരളത്തിന്റെ പൊതു സമൂഹത്തിൽ അതൊരു ചാട്ടുളിപോലെ തുളച്ചുകയറി. കറകളഞ്ഞ വ്യക്തിത്വമുള്ള യുവ നേതാവ്, കേരളത്തിന്റെ ഹൃദയത്തിൽ കടന്നുകയറിയ മികച്ച യുവ വാഗ്മി, നിലപാടുകളുടെ രാജകുമാരൻ, അങ്ങനെ വിശേഷണങ്ങൾ നീണ്ടു. പാർട്ടിയുടെ ആലയിലെ ഏറ്റവും മൂർച്ചയേറിയ ആയുധം എന്ന നിലയിലാണ് സ്വരാജിനെ അണികൾ കണ്ടിരുന്നത്. പാർട്ടി ഏറെ പ്രതീക്ഷ വച്ച് വളർത്തിയ യുവ നേതാവിനെ ആവേശത്തോടെയാണ് പ്രവർത്തകർ വരവേറ്റത്. എസ് എഫ് ഐ – ഡി വൈ എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറിക്കായി അരയും തലയും മുറുക്കിയിറങ്ങാൻ സി പി എം യുവതലമുറക്കും നിമിഷനേരം പോലും വേണ്ടിവന്നില്ല. പതിറ്റാണ്ടുകള്‍ക്കിപ്പുറം പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥി വന്നതും എല്‍ഡിഎഫ് ക്യാമ്പിലുണ്ടാക്കിയ ഓളം ചെറുതായിരുന്നില്ല. അങ്ങനെ നിലമ്പൂരിൽ അക്ഷരാർത്ഥത്തിൽ രാഷ്ട്രീയ പോരാട്ടം തിളച്ചുമറിഞ്ഞു. രാഷ്ട്രീയ പോരാട്ടത്തിൽ സ്വരാജല്ലാതെ മറ്റാര് ജയിക്കാൻ എന്ന വിശ്വാസമായിരുന്നു ഇടത് പക്ഷത്തിനും സഹയാത്രികർക്കും സാംസ്കാരിക പ്രമുഖർക്കും. എന്നാൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ സ്വരാജിനും ഇടത് പക്ഷത്തിനും വലിയ നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ കരുത്തുറ്റ മുഖത്തേറ്റ വലിയ പ്രഹരമായി നിലമ്പൂർ ഫലം മാറി.
സ്വന്തം മണ്ഡലത്തിൽ തോറ്റു എന്നതിനൊപ്പം ജന്മനാട്ടിലും സ്വന്തം ബൂത്തിലും പഞ്ചായത്തിലും നഗരസഭയിലും പിന്നിലായി എന്നത് സ്വരാജിനെ സംബന്ധിച്ചടുത്തോളം വലിയ പ്രഹരമാണ്. സി പി എമ്മിന് വലിയ സ്വാധീനമുള്ള പോത്തുകല്ലാണ് സ്വരാജിന്റെ ജന്മ സ്ഥലം. സി പി എം ഭരിക്കുന്ന പഞ്ചായത്തായിട്ടും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗത്തിന് മുന്നിലെത്താനായില്ല എന്നത് പാർട്ടിയെ ഞെട്ടിക്കുന്നതാണ്. ഡി സി സി പ്രസിഡന്റ് വി എസ് ജോയിയുടെ പഞ്ചായത്തായ പോത്തുകല്ലിൽ ഇടയ്ക്ക് സ്വരാജ് ലീഡ് ചെയ്തെങ്കിലും അവസാനം യു ഡി എഫ് മുന്നേറുകയായിരുന്നു. നിലമ്പൂർ നഗരസഭയിലാണ് സ്വരാജ് ഇപ്പോൾ താമസിക്കുന്നത്. സ്വരാജ് വോട്ടിട്ട നഗരസഭയിൽ ഭരണവും സി പി എമ്മിന് തന്നെയാണ്. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ ഇവിടെയും സ്വരാജിന് ചലനമുണ്ടാക്കാനിയില്ല. നിലമ്പൂർ മുനിസിപ്പാലിറ്റിയിൽ എൽ ഡി എഫിന് 10 കൊല്ലമായി ഉണ്ടായിരുന്ന ആധിപത്യമാണ് ഇതോടെ നഷ്ടമായത്.
മണ്ഡലത്തിനൊപ്പം നഗരസഭയും പഞ്ചായത്തുകളപ്പാടെയും കോൺഗ്രസിന്റെ ‘കൈ’ പിടിച്ചപ്പോൾ ഇനി സി പി എമ്മിലും മുന്നണിയിലും ചർച്ച കനക്കും. നിലമ്പൂരില്‍ കനത്ത പരാജയം നേരിടേണ്ടിവന്നത് തെല്ലൊന്നുമല്ല എല്‍ഡിഎഫിനെ അലട്ടുന്നത്. അണികളുടെ ആവേശവും മണ്ഡലത്തിലെ പ്രചാരണങ്ങളും എന്തുകൊണ്ട് വോട്ടായി മാറിയില്ല എന്നതിന് വരുംനാളുകളില്‍ എല്‍ഡിഎഫ് ഉത്തരം തേടും. ഇത്രയും വ്യക്തിപ്രഭാവമുള്ള, പ്രതീക്ഷയുമുള്ള യുവ നേതാവ്, ജന്മ നാട്ടിൽ പോലും പരാജയമേറ്റുവാങ്ങിയതിന്റെ കാരണം പാർട്ടി കണ്ടെത്തുമ്പോൾ, ‘ഭരണ വിരുദ്ധ വികാരം’ എന്ന ഉത്തരം കൂടി അതിൽ അടയാളപ്പെടുത്തുകയാണെങ്കിൽ 2026 ലേക്കുള്ള മുന്നറിയിപ്പാകും അത്. സ്വരാജിനെ സംബന്ധിച്ചടുത്തോളം അതൊരു നേരിയ ആശ്വാസവുമാകും.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് മിന്നുന്ന വിജയം. ഇടതു സ്ഥാനാർഥിയായി വിജയിച്ച പി.വി.അൻവർ രാജിവച്ചതിനെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ പതിനൊന്നായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷൗക്കത്ത് പിതാവ് ആര്യാടൻ മുഹമ്മദ് ദീർഘകാലം കുത്തകയാക്കിവെച്ചിരുന്ന മണ്ഡലം യു.ഡി.എഫിനുവേണ്ടി തിരിച്ചുപിടിച്ചത്. സി.പി.എമ്മിന്റെ എം.സ്വരാജിനെ 11005 വോട്ടിനാണ് ഷൗക്കത്ത് പരാജയപ്പെടുത്തിയത്. സ്വരാജിന്റെ തുടർച്ചയായ രണ്ടാമത്തെ പരാജയമായി ഇത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ കോൺഗ്രസിന്റെ കെ.ബാബുവിനോടും സ്വരാജ് പരാജയപ്പെട്ടിരുന്നു.
മൂന്ന് മുന്നണികൾക്കുമെതിരേ സ്വതന്ത്രനായി മത്സരിച്ച മുൻ എം.എൽ.എ പതിനയ്യായിരത്തോളം വോട്ട് പിടിച്ച് കരുത്തുകാട്ടി. ക്രിസ്ത്യൻ സ്ഥാനാർഥിയിലൂടെ പരീക്ഷണം നടത്തിയ ബി.ജെ.പി. നാലാം സ്ഥാനത്തായി.
കണ്ണുനട്ടുള്ള കാത്തിരിപ്പിന് വിരാമം. ഇനിയുള്ള പത്തുമാസം നിലമ്പൂരിനെ നിയമസഭയില്‍ പ്രതിനിധാനംചെയ്യുന്നത് ആരെന്ന് ഇന്ന് അറിയാം. രാവിലെ എട്ടുമണിയോടെ ആ രഹസ്യം ഘട്ടംഘട്ടമായി വെളിപ്പെടും. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ടിന് ചുങ്കത്തറ മാര്‍ത്തോമ്മ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ തുടങ്ങും. ഏറ്റവും പുതിയ പോളിങ് ശതമാനം 75.87 ആണ്.
19 റൗണ്ടായാണ് വോട്ടെണ്ണുക. ഓരോ റൗണ്ടിലും 14 വീതം പോളിങ്ബൂത്തുകള്‍ ഉണ്ടാകും. മൊത്തം 263 പോളിങ് സ്റ്റേഷനുകള്‍. ആദ്യഘട്ട ലീഡ് അരമണിക്കൂറിനുള്ളില്‍ത്തന്നെ അറിയാം. മറ്റു തടസ്സങ്ങളൊന്നുമില്ലെങ്കില്‍ 11 മണിക്കുള്ളില്‍ ഫലപ്രഖ്യാപനം നടക്കും.
1,76,070 പേരാണ് വോട്ടുചെയ്തത്. ഇതില്‍ 1403 പോസ്റ്റല്‍വോട്ടുകളാണ്. ഇതാദ്യം എണ്ണും. പിന്നെ സര്‍വീസ് വോട്ടുകള്‍. അതിനുശേഷം ഇവിഎം യന്ത്രത്തിലെ വോട്ടെണ്ണും. വഴിക്കടവ്, മൂത്തേടം, കരുളായി, എടക്കര, പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും അവസാനം അമരമ്പലം പഞ്ചായത്തുമാണ് എണ്ണുക.
പി.വി. അന്‍വറിന്റെ വിജയത്തിനിടയിലും യുഡിഎഫിന് ഭൂരിപക്ഷം നല്‍കുകയും അവര്‍ ഭരിക്കുകയും ചെയ്യുന്ന പഞ്ചായത്താണ് വഴിക്കടവ്. ആദ്യമെണ്ണുന്നത് ഇവിടത്തെ തണ്ണിക്കടവ് ബൂത്തിലെ വോട്ടാണ്. ഉയര്‍ന്ന വോട്ടിങ് ശതമാനമാണ് മുന്നണികളെ ആശയിലും ഒപ്പം ആശങ്കയിലുമാക്കുന്നത്.
അപ്രതീക്ഷിതമായ അടിയൊഴുക്കുകളൊന്നുമില്ലെങ്കില്‍ പതിനായിരം വോട്ടിനെങ്കിലും ജയിക്കാമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. എം. സ്വരാജിന് ലഭിച്ച ജനകീയപിന്തുണയാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. പതിനായിരം വോട്ടെങ്കിലും പിടിച്ചാല്‍ തന്റെ നിലപാടിന് ജനപിന്തുണയുണ്ടെന്ന് തെളിയിക്കാമെന്നാണ് പി.വി. അന്‍വര്‍ കരുതുന്നത്. കഴിഞ്ഞതവണത്തെ 8500 എന്ന അക്കത്തെ പതിനായിരം കടത്താനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. മോഹന്‍ ജോര്‍ജിന്റെ ശ്രമം.
മലപ്പുറം കൊണ്ടോട്ടിയിൽ പോക്സോ കേസിൽ മദ്രസ അധ്യാപകൻ പിടിയിൽ. മലപ്പുറം കൊണ്ടോട്ടിയിലെ മദ്രസയിൽ വെച്ച് 12 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.
പെരിന്തൽമണ്ണ കൊളത്തൂർ സ്വദേശി മുഹമ്മദ് അഷ്റഫാണ് പിടിയിലായത്. ഏഴുമാസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുഹമ്മദ് അഷ്റഫിനെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. മഞ്ചേരി സബ് ജയിലിൽ റിമാന്‍ഡ് ചെയ്തു.
കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ വെച്ചാണ് കൊണ്ടോട്ടി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പികെ സന്തോഷിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത്. പീഡന പരാതി നൽകിയതിന് പിന്നാലെ അധ്യാപകൻ ഒളിവിൽ പോയതായിരുന്നു. ദില്ലി, അജ്മീര്‍, ഹൈദരാബാദ്, ഏര്‍വാടി, മംഗളൂരു തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ ഒളിച്ചു താമസിച്ചുവരുകയായിരുന്നു.
ഒടുവിൽ ട്രെയിനിൽ മംഗലാപുരത്തേക്ക് പോകുന്നതിനിടിയിലാണ് പ്രതി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ച് പിടിയിലായത്. സമാന രീതിയിൽ കുട്ടികളെ പീഡിപ്പിച്ചതിന് മുൻപ് കണ്ണൂരിൽ രണ്ടും തിരുരിൽ ഒരു കേസും ഇയാൾക്കെതിരെ നിലവിലുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ മലയാളികൾക്കിടയിലെ സാമൂഹിക പ്രവർത്തകനും വിൽഷെയർ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റുമായ പ്രിൻസ്മോൻ മാത്യുവിന്റെ ജേഷ്ഠസഹോദരനും തൊടുപുഴ കരിംകുന്നം ഏലംതാനത്ത് എ എം മത്തായിയുടെയും ലീലാമ്മ മത്തായിയുടെയും മകനുമായ ബിനു മാത്യു ജൂൺ 22 ന് നിര്യാതനായി. ചുങ്കം ഇടവക മരുതൂർ വീട്ടിൽ ഷൈനിയാണ് ഭാര്യ. അലക്സ്, അലക്സി, ആഷ്ലി എന്നിവർ മക്കളാണ്. സംസ്കാരം ജൂൺ 24 ചൊവ്വാഴ്ച 3 മണിക്ക് കരിങ്കുന്നം സെന്റ് അഗസ്റ്റിൻ ക്നാനായ ചർച്ചിൽ നടത്തപ്പെടും.
ബിനു മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കാനാരിക്കെ വിജയ പ്രതീക്ഷയില്‍ മുന്നണികള്‍.
12,000 ല്‍ പരം വോട്ടിന്റെ ഭൂരിപക്ഷം നേടിയുള്ള വിജയം നിലമ്പൂരില്‍ ഉണ്ടാകുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. അതേസമയം ഭൂരിപക്ഷം അല്പം കുറഞ്ഞാലും നിലമ്പൂർ തങ്ങള്‍ തന്നെ പിടിക്കുമെന്നാണ് ഇടത് മുന്നണി ഉറച്ച് വിശ്വസിക്കുന്നത്.
അതെ സമയം 75000ന് മുകളില്‍ വോട്ട് ലഭിക്കുമെന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിവി അന്‍വർ നേരത്തെ പറഞ്ഞിരുന്നു.
കരുത്തു കാട്ടുമെന്ന് പി.വി അൻവർ പറയുമ്പോള്‍ ഇരു മുന്നണിക്കും നെഞ്ചിടിപ്പ് ഏറുന്നുണ്ട്. നില മെച്ചപ്പെടുത്താൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയാണ് എൻഡിഎക്കുള്ളത്.
എന്നാല്‍ ഈ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ല്‍ നിന്ന് 25% വോട്ടും, യുഡിഎഫില്‍ നിന്ന് 35 % വോട്ടും തനിക്ക് തന്നെ ലഭിക്കും എന്നാണ് പിവി അൻവർ പറഞ്ഞത്.
അതെ സമയം വോട്ടെണ്ണലിനു വേണ്ട ഒരുക്കങ്ങള്‍ ചുങ്കത്തറ മാർത്തോമാ ഹയർസെക്കൻഡറി സ്കൂളില്‍ പൂർത്തിയായി. 120ലധികം ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിരിക്കുന്നത്.
കാഞ്ഞിരപ്പള്ളി ∙പങ്ങപ്പാട്ട് പരേതനായ പ്രഫ. പി.ആർ. ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ പത്മ ജി. പിള്ള (85) അന്തരിച്ചു. തിങ്കൾ രാവിലെ 9 ന് വീട്ടിൽ എത്തിച്ച് 2 മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം. കോഴിക്കോട് വെള്ളാവൂർ നെരമണ്ണിൽ കുടുംബാംഗമാണ്. പൊൻകുന്നം ഗവ. ഹൈസ്കൂൾ, കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപികയായിരുന്നു. മക്കൾ: സുചിത്ര, ശ്രീജിത്ത്, സ്വപ്ന, ശ്രീകാന്ത് പങ്ങപ്പാട്ട്. മരുമക്കൾ: തൊടുപുഴ തയ്യിൽ ടി.എൻ. അജിത് കുമാർ (റിട്ട. എയർ വൈസ് മാർഷൽ), ആലുവ ഗോപീപത്മത്തിൽ രേഖ ശ്രീജിത്ത് (എൻജിനീയർ) , തൊടുപുഴ എടാട്ട് സുധീന്ദ്രനാഥ് (റിട്ട. എക്സിക്യൂട്ടീവ് ഡയറക്ടർ, ഹിന്ദുസ്ഥാൻ പെട്രോളിയം), ചോറ്റി കവിതാ നിവാസിൽ കവിത ശ്രീകാന്ത് ( എൻജിനീയർ).
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ അടുത്ത ഏഴ് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.
ജൂണ്‍ 22ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകൾക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജൂണ്‍ 23നും 24നും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകള്‍ക്കും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 10,000 മുതല്‍ 15,000 വരെ ഭൂരിപക്ഷത്തില്‍ ആര്യാടന് ഷൗക്കത്ത് വിജയിക്കുമെന്ന് യുഡിഎഫ്. വഴിക്കടവ് പഞ്ചായത്തില്‍ നിന്ന് ഏറ്റവും അധികം ലീഡ് ലഭിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. 3500 മുതല്‍ 4000 വരെ ഭൂരിപക്ഷം വഴിക്കടവില്‍ നിന്നും ലഭിക്കും.
മൂവായിരം വോട്ടിന്റെ ലീഡ് മൂത്തേടം പഞ്ചായത്തില്‍ നിന്നും ലഭിക്കും. മുന്‍ ഡിസിസി പ്രസിഡന്റ് വി.വി പ്രകാശിന്റെ നാടായ എടക്കരയില്‍ നിന്നും 1500 വോട്ടിന്റെ ലീഡാണ് മുന്നണി പ്രതീക്ഷിക്കുന്നത്.
എല്‍ഡിഎഫ് ഭരിക്കുന്ന പോത്തുകല്ല് പഞ്ചായത്തില്‍ നിന്നും 1000 വോട്ടിന്റെ ലീഡും തിരഞ്ഞെടുപ്പിന് മുന്‍പ് അട്ടിമറി നടന്ന ചുങ്കത്തറ പഞ്ചായത്തില്‍ 1000 മുതല്‍ 1500 വോട്ട് വരെ ലീഡും ഷൗക്കത്തിന് ലഭിക്കുമെന്നാണ് യുഡിഎഫ് നേതാക്കളുടെ വിലയിരുത്തല്‍.
എന്നാല്‍ നിലമ്പൂരില്‍ എം. സ്വരാജിന് രണ്ടായിരത്തില്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ കണക്കുകൂട്ടല്‍. പോത്തുകല്‍, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂര്‍ നഗരസഭയിലും ലീഡ് ലഭിക്കും.
പോത്തുകല്‍ പഞ്ചായത്തില്‍ സ്വരാജ് 1042 വോട്ടിന്റെ ലീഡ് നേടും. കരുളായി പഞ്ചായത്തില്‍ 1367 വോട്ടും, അമരമ്പലത്ത് 1244 വോട്ടും നിലമ്പൂര്‍ നഗരസഭയില്‍ 1007 വോട്ടും സ്വരാജിന് മേല്‍ക്കൈ ഉണ്ടാകുമെന്നാണ് എല്‍ഡിഎഫ് കണക്കാക്കുന്നത്.
എം. സ്വരാജ് 80233 വോട്ടുകള്‍ നോടുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത് 78,595, എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ് 8335, പി.വി അന്‍വര്‍ 5120 വോട്ടുകള്‍ വീതം നേടുമെന്നാണ് ഇടതു മുന്നണിയുടെ കണക്കുകള്‍.
രാവിലെ തന്നെ ബൂത്തിലെത്തി വോട്ട് ചെയ്യാനാഗ്രഹിച്ചവര്‍ക്ക് മുന്നില്‍ മഴ തടസ്സമായി നിന്നു. അതവഗണിച്ച് നിരവധിപേര്‍ പോളിങ് ബൂത്തിലേക്ക് വെച്ചുനടന്നു. ചിലര്‍ മടിച്ചുനിന്നു. മഴ മാറിയതോടെ അവരും എത്തി. തുടക്കത്തില്‍ വേഗതകുറഞ്ഞ പോളിങ് ശതമാനം ഉച്ചയോടെ കുതിച്ചുയര്‍ന്നു. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ആവേശം നിലമ്പൂര്‍ ജനത വിധിയെഴുത്തിലും പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അഞ്ചു മണിവരെ 70.76 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആറു മണിവരെയായിരുന്നു വോട്ടെടുപ്പ്. അതുകൊണ്ട് തന്നെ പോളിങ് ശതമാനം ഇനിയും ഉയരും. 2021ല്‍ 75.23 ശതമാനമായിരുന്നു പോളിങ്.
1200 പോലീസുകാരുടെയും കേന്ദ്ര സേനയുടെയും സുരക്ഷയില്‍ നടന്ന വോട്ടെടുപ്പില്‍ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. മൂന്ന് ദിവസത്തെ കാത്തിരിപ്പിന് ശേഷം 23-ന് ഫല പ്രഖ്യാപനം. അതുവരെ പെട്ടിയിലായ വോട്ടുകള്‍ മുന്നണികള്‍ കൂട്ടിക്കിഴിക്കും. ഇനിയുള്ള ദിവസങ്ങള്‍ അവകാശവാദങ്ങളുടേതാണ്. പ്രധാന മുന്നണി സ്ഥാനാര്‍ഥികളടക്കം പത്ത് പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ് മാങ്കുത്ത് എല്‍പി സ്കൂളിലും യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് വീട്ടിക്കുത്ത് ഗവണ്മെന്റ് എല്‍പി സ്കൂളിലും എത്തി വോട്ട് രേഖപ്പെടുത്തി. എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ് ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കുടുംബ സമേതം എത്തി വോട്ട് രേഖപ്പെടുത്തി. പോളിങ് ബൂത്തുകളില്‍ നേര്‍ക്കുനേരെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്തും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജും പരസ്പരം ആലിംഗനം ചെയ്തു. അതേസമയം സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് ആലിംഗനം ചെയ്യാനെത്തിയപ്പോള്‍ തിരിഞ്ഞു നടന്നതും തിരഞ്ഞെടുപ്പിനിടെ ശ്രദ്ധ നേടി. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി.വി.പ്രകാശിന്റെ ഭാര്യയും മക്കളും വോട്ട് രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാര്‍ഥി വീട്ടില്‍ വരാത്തതില്‍ പരാതിയില്ലെന്നും മരണംവരെ പാര്‍ട്ടിക്കൊപ്പമാണെന്നും അവര്‍ വ്യക്തമാക്കി.
രാഷ്ട്രീയകേരളം ഒന്നിച്ചൊന്നായ് തമ്പടിച്ചു നടത്തിയ അതിതീവ്ര പ്രചാരണത്തിനായിരുന്നു നിലമ്പൂര്‍ കഴിഞ്ഞ നാലാഴ്ചയോളം സാക്ഷ്യംവഹിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാതിരഞ്ഞെടുപ്പിനും മുന്‍പേ നടക്കുന്ന സെമിഫൈനല്‍ എന്ന പ്രാധാന്യത്തോടെയാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ മുന്നണികള്‍ കണ്ടിരുന്നത്. 21 നാള് നീണ്ട പ്രചാരണം മുന്നണികളുടെ ബലപരീക്ഷണത്തിനുവേദിയായി. മുഴുവന്‍ സംവിധാനങ്ങളെയും നിലമ്പൂരിലേക്ക് കേന്ദ്രീകരിച്ചുകൊണ്ടാണ് യുഡിഎഫും എല്‍ഡിഎഫും പ്രചാരണം നടത്തിയത്.