Kerala

കൊച്ചി: മുഖ്യമന്ത്രി​ക്കെതിരായ രഹസ്യമൊഴിയില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെടുന്ന ഭീഷണിപ്പെടുത്തിയതിന്റെ സംഭാഷണങ്ങള്‍ പുറത്തു വിടുമെന്ന് സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍. ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയതിന്റെ ഫോണ്‍ സംഭാഷണങ്ങളാണ് ഉച്ചയ്ക്ക് മൂന്നു മണിക്ക് പുറത്തുവിടുന്നത്. ഇന്നലെ വൈകീട്ട് പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എല്ലാ സംശയങ്ങള്‍ക്കും തന്റെ കൈയ്യില്‍ തെളിവുണ്ടെന്നും തന്റെ സുഹൃത്തായ ഷാജ് കിരണ്‍ മുഖ്യമന്ത്രിക്ക് വേണ്ടി തന്നെയാണ് സംസാരിക്കാനെത്തിയതെന്നും സ്വപ്നയും സരിത്തും പറഞ്ഞിരുന്നു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധവും മുഖ്യമന്ത്രിയുടെ നാവായി പ്രവര്‍ത്തിക്കുന്ന നികേഷ് എന്നയാളെക്കുറിച്ചും ഷാജ് കിരണ്‍ പലതവണ സംസാരിച്ചെന്നും സ്വപ്ന പറയുന്നു. ശേഖരിച്ച തെളിവുകളെല്ലാം പുറത്ത് വിടുന്നത് തന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് എന്ന് സ്വപ്ന പറയുന്നു. എന്നാല്‍ മുഖ്യമന്ത്രിക്ക് വേണ്ടിയാണ് താന്‍ സംസാരിക്കാനെത്തിയതെന്ന സ്വപ്നയുടെ ആരോപണങ്ങള്‍ ഷാജ് കിരണ്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയില്‍ വൈദ്യുതാഘാതമേറ്റ് അച്ഛനും മകനും മരിച്ചു.ചൊവ്വര സ്വദേശികളായ അപ്പുക്കുട്ടന്‍(65)റെനില്‍(30)എന്നിവരാണ് മരിച്ചത്. വീടിന്റെ മട്ടുപ്പാവില്‍ നിന്ന് ഇരുമ്പ് തൊട്ടി കൊണ്ട് തേങ്ങ പറിക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം.

അപ്പുക്കുട്ടന്‍ തേങ്ങ പറിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് സമീപത്തെ ഇലക്ട്രിക് ലൈനില്‍ പതിക്കുകയായിരുന്നു. അച്ഛനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് മകനും അപകടം സംഭവിച്ചത് .

വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു

എരുമപ്പെട്ടി: പന്നിത്തടത്തുള്ള തെക്കേക്കര സിൻഡിക്കേറ്റ് എന്ന പണ്ടം പണയ സ്ഥാപനത്തിൽ മുക്ക് പണ്ടമായ സ്വർണ നിറത്തിലുള്ള 6 വളകൾ പണയം വച്ച് പണം തട്ടാൻ ശ്രമിച്ച സംഘത്തിലെ യുവതി അറസ്റ്റിൽ. കാണിപ്പയ്യൂർ ചെമ്മണ്ണൂർ മേഞ്ചേരി വീട്ടിൽ ഉദയന്റെ ഭാര്യ അജിത (50) യാണ് എരുമപ്പെട്ടി പൊലീസിന്റെ വലയിൽ ആയത്. മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന വൻ സംഘത്തെ പിടികൂടുന്നതിനായി എരുമപ്പെട്ടി പൊലീസ് കുറച്ചുനാളായി വല വിരിച്ചിരുന്നു. ഇവരെ പിടികൂടുന്നതിനായി പൊലീസ് വേണ്ട നിർദ്ദേശങ്ങൾ പണ്ടം പണയം സ്ഥാപനങ്ങൾക്ക് നൽകിയിരുന്നു. വ്യാഴാഴ്ച വൈകീട്ട് 3.30 ന് പന്നിത്തടത്തുള്ള സ്ഥാപനത്തിലാണ് സ്ത്രീ മുക്കു പണ്ടം പണയം വക്കുന്നതിനായി എത്തിയത്. പൊലീസ് മുൻകൂട്ടി അറിയിച്ചിരുന്നതിനാൽ പണയ വസ്തു മുക്കാണെന്നു മനസ്സിലായ സ്ഥാപന ഉടമ എഡിസൺ തഞ്ചത്തിൽ പൈസ എടുത്തു വരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പ്രതിയെ സ്ഥാപനത്തിൽ ഇരുത്തി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു…

ഉടൻ തന്നെ സ്ഥലത്തെത്തിയ എരുമപ്പെട്ടി പൊലീസ് എസ്.ഐ: ടി.സി. അനുരാജിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ഈ രീതിയിൽ പണം തട്ടുന്ന വൻ റാക്കറ്റ് തന്നെ ഇതിന് പിന്നിലുണ്ടെന്നു പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തെ പിടികൂടുന്നതിനായി എരുമപ്പെട്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. അന്വേഷണ സംഘത്തിൽ എസ്.സി.പി.ഒമാരായ സുഗതൻ കെ.വി, സേവിയർ. സി.ടി, സി.പി.ഒമാരായ ഗിരീശൻ. എസ്, സഗുൺ. കെ, ജംഷീന. കെ, സി.പി.ഒ ഡ്രൈവർ സതീഷ് എന്നിവർ ഉണ്ടായിരുന്നു.

മയക്കുമരുന്ന് കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ ഗുണ്ടാത്തലവൻ മരട് അനീഷും സംഘാംഗങ്ങളും ആലപ്പുഴയിലെ കോടതി വളപ്പിൽ കേക്ക് മുറിച്ച് ആഘോഷിച്ചു.

കഴിഞ്ഞദിവസം ഹൗസ്ബോട്ടിൽ സംഘാംഗങ്ങളിൽ ഒരാളുടെ ജന്മദിനം ആഘോഷിക്കാൻ എത്തിയപ്പോഴാണ് മരട് അനീഷ് എത്തിയ ആഡംബര കാറിൽനിന്ന് എം.ഡി.എം.എയും കത്തികളും പിടിച്ചെടുത്തത്. സംഭവത്തിൽ എറണാകുളം മരട് ആനക്കാട്ട് വീട്ടിൽ അനീഷ് ആന്‍റണി (മരട് അനീഷ് -37), കൂട്ടാളികളായ തൃപ്പൂണിത്തുറ ശിവസദനം വീട്ടിൽ കരുൺ (28), കഞ്ഞിക്കുഴി പഞ്ചായത്ത് അഞ്ചാം വാർഡ് മായിത്തറ കൊച്ചുവെളി അരുൺ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഈ കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ ഉടനാണ് സുഹൃത്തിന്‍റെ ജന്മദിനാഘോഷം കോടതിവളപ്പിൽ നടത്തിയത്. ജാമ്യം കിട്ടിയശേഷം കോടതിയിൽനിന്ന് ഇറങ്ങുന്നതിന്റെയും കേക്ക് മുറിച്ച് പങ്കുവെച്ച് ജന്മദിനം ആഘോഷിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സ്വപ്ന സുരേഷ് വാടക ഗര്‍ഭപാത്രം വാഗ്ദാനം ചെയ്തിരുന്ന വെളിപ്പെടുത്തലുമായി ഷാജ് കിരണ്‍. സ്വപ്നയുമായി വ്യക്തിപരമായി അടുപ്പമുണ്ടെന്നും സ്വപ്നയെ പരിചയപ്പെടുത്തിയത് എം ശിവശങ്കറല്ലെന്നും ഷാജ് കിരണ്‍ ട്വന്റിഫോറിന് പറഞ്ഞു.

വിജിലന്‍സാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തതെന്ന് ഞാന്‍ അറിഞ്ഞത് സ്വപ്ന വഴിയാണ്. സരിത്തിനെ കസ്റ്റഡിയിലെടുത്ത വിവരം ഞാന്‍ ചില മാധ്യമ സുഹൃത്തുക്കളുമായി പങ്കുവച്ചിരുന്നു.

അവര്‍ തന്നെ തിരികെ വിളിച്ച് വിജിലന്‍സാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തത് എന്ന് അറിയിച്ചു. ഇതേതുടര്‍ന്ന് ചില ഉദ്യോഗസ്ഥരെ വിളിച്ചപ്പോള്‍ ലൈഫ് മിഷന്‍ കേസിലാണ് അറസ്റ്റ് എന്ന് അറിഞ്ഞു. ഇത് ഞാന്‍ സ്വപ്നയെ വിളിച്ചു പറയുക മാത്രമാണ് ഉണ്ടായത്.

എനിക്കും ഭാര്യയ്ക്കും കുട്ടികളില്ല. ഞങ്ങള്‍ക്ക് സ്വപ്ന ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കാമെന്ന് അറിയിച്ചു. ഞങ്ങള്‍ പൈസ നല്‍കാമെന്ന് അറിയിച്ചെങ്കിലും സ്വപ്ന അത് നിരസിച്ചു. ഇമോഷണല്‍ കാര്യമായതുകൊണ്ടാണ് ഇത് ഇതുവരെ പുറത്ത് വിടാതിരുന്നത്. ഇതെല്ലാം തന്റെ ഭാര്യക്കും അറിയാമെന്നും ഷാജ് കിരണ്‍ പറഞ്ഞു.

യുവാവ് പ്രണയത്തിൽ നിന്നും പിന്മാറിയതോടെ പ്രണയനഷ്ടം സംഭവിച്ച പെൺകുട്ടി ആത്മഹത്യ ചെയ്യാനായി പാറമുകളിൽ കയറിയത് നാടിന്റെ നെഞ്ചിടിപ്പ് കൂട്ടിയെങ്കിലും അവസരോചിതമായി ഇടപെട്ട് പോലീസ്. ഒടുവിൽ പെൺകുട്ടിയെ പോലീസ് രക്ഷപ്പെടുത്തി താഴെയിറക്കുകയായിരുന്നു.

അടിമാലി പഞ്ചായത്തിലെ കുതിരയിളകുടി മലമുകളിലാണ് തലമാലി സ്വദേശിനിയായ പെൺകുട്ടി ജീവനൊടുക്കാനായി കയറിയത്. അടിമാലി എസ്‌ഐ കെഎം സന്തോഷ്‌കുമാറും സംഘവുമാണ് പെൺകുട്ടിയെ രക്ഷിച്ചത്.

ഇരുപത്താറുകാരിയായ യുവതി സ്വന്തംനാട്ടുകാരനായ യുവാവുമായി പ്രണയത്തിലായിരുന്നു. അടുത്തിടെ യുവാവ് പ്രണയത്തിൽനിന്ന് പിന്മാറി. ഇതോടെ നിരാശയിലായ യുവതി ബുധനാഴ്ച പുലർച്ചെയോടെ ജീവനൊടുക്കാനായി വീടുവിട്ടിറങ്ങുകയായിരുന്നു. അടിമാലി ടൗണിൽനിന്ന് കാണാവുന്ന ചെങ്കുത്തായ വലിയ പാറക്കെട്ടിലേക്കാണ് യുവതി കയറിപ്പോയത്. മഴയായതിനാൽ വഴുക്കലുള്ളതിനാൽ തന്ന അെപകടസാധ്യത ഏറെയുമാണ്.

ബുധനാഴ്ച രാവിലെ ഒരു പെൺകുട്ടി പാറയുടെ മുകൾഭാഗത്ത് അപകടകരമായ സാഹചര്യത്തിൽ നിൽക്കുന്നത് നാട്ടുകാർ ടൗണിൽനിന്ന് കണ്ടിരുന്നു. തുടർന്ന് വിവരം പോലീസിനെ അറിയിച്ചു. അടിമാലി എസ്‌ഐ കെഎം സന്തോഷ്, അബ്ബാസ് എന്നിവർ മലമുകളിലേക്ക് എത്തി. പെൺകുട്ടിയുടെ സമീപത്തേക്ക് കുതിച്ചെത്തിയ പോലീസ് പെൺകുട്ടിയോട് ഇറങ്ങിവരാൻ പറഞ്ഞെങ്കിലും ആദ്യം തിരികെ വരാൻ തയ്യാറായില്ല.

തുടർന്ന് കാരണം തിരക്കിയപ്പോഴാണ്, താൻ ജീവനൊടുക്കാൻ പോകുന്നുവെന്ന് ഉറക്കെ വിളിച്ചുപറഞ്ഞത്. കാൽ തെന്നിയാൽ ജീവൻ നഷ്ടമാകുന്ന സ്ഥലത്താണ് പെൺകുട്ടി നിലയുറപ്പിച്ചിരുന്നത്. ഒരുമണിക്കൂറോളം പോലീസ് പെൺകുട്ടിയുമായി സംസാരിച്ചു. പെൺകുട്ടി പറയുന്നതെല്ലാം ശ്രദ്ധാപൂർവം ക്ഷമയോടെ പോലീസ് കേട്ടു. തുടർന്ന് സംസാരത്തിനിടെ പെൺകുട്ടിയുടെ മാനസികസംഘർഷത്തിന് ഇളവുവരുത്തിയ പോലീസ് ഏതുപ്രശ്‌നത്തിനും പരിഹാരമുണ്ടാക്കാം എന്ന് ഉറപ്പ് നൽകി.

അനുനയ ശ്രമത്തിന് ഒടുവിൽ യുവതി പോലീസിന്റെ അടുത്തേക്ക് വരികയായിരുന്നു. പിന്നീട് പെൺകുട്ടിയെ മാതാപിതാക്കളോടൊപ്പം അയച്ചു. പെൺകുട്ടി പറഞ്ഞ യുവാവിനോടും ഇരുകൂട്ടരുടെയും ബന്ധുക്കളോടും അടുത്തദിവസം സ്റ്റേഷനിലെത്താൻ പോലീസ് നിർദേശം നൽകിയിട്ടുണ്ട്.

ഏക മകൻ മരിച്ച ദുഃഖം താങ്ങാനാവാതെ മനംനൊന്ത് മാതാപിതാക്കൾ രാമേശ്വരം കടലിൽ ചാടി ജീവനൊടുക്കി. എസ് പൊന്നാപുരം സ്വദേശികളായ റിട്ട.കലക്ടറേറ്റ് ഓഫിസ് ജീവനക്കാരൻ ഗോവിന്ദരാജ് (62), ഭാര്യ റിട്ട.സർവോദയ സംഘം ജീവനക്കാരി ധന (59) എന്നിവരാണ് ആത്മഹത്യ ചെയ്തത്.

പിതാവായ ഗോവിന്ദരാജിന് അർബുദം ബാധിച്ചതിന്റെ വിഷമത്തിൽ ഇവരുടെ ഏകമകൻ കനിഷ് പ്രഭാകരൻ (22) നാലു മാസം മുൻപു തൂങ്ങിമരിച്ചിരുന്നു. ആ ദുഃഖത്തിലായിരുന്ന ദമ്പതികൾ കഴിഞ്ഞ മൂന്നിനാണു രാമേശ്വരത്തേക്കു പുറപ്പെട്ടത്. അവിടെ മുറിയെടുത്തു തങ്ങിയ ഇരുവരും കഴിഞ്ഞ ദിവസം ബന്ധുക്കളെ വിളിച്ചു വിവരമറിയിച്ച ശേഷം കടലിൽ ചാടി ജീവനൊടുക്കുകയായിരുന്നു.

പുലർച്ചെ കടലിൽ കുളിക്കാൻ എത്തിയവരാണു ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടത്. രാമേശ്വരം പൊലീസ് സ്ഥലത്തെത്തി, പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടു കൊടുത്തു. തങ്ങളുടെ സ്വത്തുക്കൾ മകന്റെ പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങി ആളുകൾക്കു സഹായം നൽകാൻ ഉപയോഗിക്കണമെന്നും മകൻ അതിലൂടെ ജീവിക്കുമെന്നും എഴുതിയ ആത്മഹത്യാ കുറിും കണ്ടെടുത്തിട്ടുണ്ട്.

വൈറല്‍ പനിയെ നിസാരമായി കാണരുതെന്ന് പറയുകയാണ് നടനും മിമിക്രി കലാകാരനുമായ കണ്ണന്‍ സാഗര്‍. സ്വന്തം അനുഭവം വിവരിച്ച് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് നടന്റെ പ്രതികരണം.

കണ്ണന്‍ സാഗര്‍ പങ്കുവെച്ച കുറിപ്പ്,

കുറേ യേറെ സന്തോഷിച്ചാല്‍ അല്‍പ്പം ദുഃഖിക്കേണ്ടി വരുമോ, ചിലര്‍ക്ക് വന്നേക്കാം ആ കൂട്ടത്തിലുള്ള ആളാണ് ഞാന്‍…
ഗ്രേറ്റ് ഡയറക്ടര്‍ ആയ ജിബു ജേക്കബ് സംവിധാനം നിര്‍ഹിച്ചു, രൂപേഷ് കഥയും തിരക്കഥയും നിര്‍വഹിച്ചു, കോണ്‍ഫിഡന്റ് ഗ്രൂപ്പ് തലവന്‍ ശ്രീ :Dr. റോയിയും, തോമസ് തിരുവല്ലയും നിര്‍മ്മിച്ചു ശ്രീ : സുരേഷ് ഗോപി നായകനായി അഭിനയിക്കുന്ന ‘മേ ഹും മൂസ’ എന്ന ചിത്രത്തില്‍ എനിക്കും ഒരവസരം വന്നു, പതിനൊന്നു ദിവസം ഞാന്‍ ഈ ചിത്രത്തിലെ ഒരു കഥാപാത്രമായി നിറഞ്ഞു നിന്നു ഇതാണ് എന്റെ സന്തോഷം,
അവസാന ദിവസം അഴീക്കോട് ബീച്ചില്‍ പാട്ട് സീന്‍ എടുക്കുന്നത് കാണാന്‍ പോയി എനിക്ക് ഒരാവശ്യവും ഇല്ലാതെ ചുമ്മാ ബീച്ചില്‍ ചുറ്റികറങ്ങി, അന്ന് രാത്രിയില്‍ എന്റെ ഒരു സീനും കൂടി കഴിഞ്ഞു ഞാന്‍ പാക്കപ്പ് ആയി,
ആ ചിത്രത്തിന്റെ പുറകില്‍ പ്രവര്‍ത്തിക്കുന്ന സകല ചേട്ടന്മാരോടും കെട്ടിപിടിച്ചു തന്നെ യാത്രപറഞ്ഞു ഒരു വല്ലാത്ത വിഷമം തോന്നി, എന്റെ ടൂവീലറില്‍ ഞാന്‍ നാട്ടിലേക്ക് പോന്നു,
പിറ്റേദിവസം മുതല്‍ ദേഹത്തു വേദനയും പനിയും കഫക്കെട്ടും തലവേദനയും ആകെ ഒരു വല്ലാഴിക, വേറെ വര്‍ക്ക് വന്നിരുന്നു അതും ക്യാന്‍സല്‍,
ഞാന്‍ പറഞ്ഞു വന്നത് പ്രകൃതിയുടെ കാലാവസ്ഥ വ്യതിയാനം നല്ലതുപോലെ ബാധിച്ചിട്ടുണ്ട് പ്രിയപ്പെട്ടവര്‍ മഴയത്തിറങ്ങുമ്പോഴും, ബീച്ചിലോ, വെളിയിലോ ഏതൊരു ആവശ്യത്തിന് ഇറങ്ങുമ്പോഴും നിസ്സാരമായി കാണരുത്, വൈറല്‍ പനിയെന്നു പറഞ്ഞാലും ഇത് വന്നാല്‍ നല്ലത് പോലെ ദോഷം ചെയ്യും,
ഞാന്‍ ആദ്യം സര്‍ക്കാര്‍ ആശുപത്രിയിലാണ് പോയത്, എന്തിനാ വന്നത് എന്ന ഒരു ചോദ്യം മാത്രം, പനിയാണ് എന്നു ഞാനും പറഞ്ഞു
ഒരു ചീട്ടില്‍ എന്തൊക്കെയോ കുത്തിക്കുറിച്ചു മരുന്നും വാങ്ങി അതുമായി വീട്ടിലേക്കു, രണ്ടു ദിവസം മരുന്ന് കഴിച്ചു, പനി എന്റെ ഉള്ളില്‍ കിടന്നു താണ്ഡവമാടി, ഇന്നലെ രാത്രിയില്‍ ഞാന്‍ ചങ്ങനാശ്ശേരി NNS മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റായി, ഒരു വില്ലന്‍ കഥാപാത്രത്തെ പോലെ ‘ബില്ല് ‘ കടന്നു വരുന്നതും കാത്തു ഇന്നു മുതല്‍ പ്രതീക്ഷയില്‍…
സൂക്ഷിക്കുക പനി നിസാരകാരനല്ല…

തിരുവനന്തപുരം: ഹാക്ക് ചെയ്യപ്പെട്ട ട്വിറ്റര്‍ ഹാന്റില്‍ മണിക്കൂറകള്‍ക്ക് ഉള്ളില്‍ തിരിച്ച് പിടിച്ച് കേരള പോലീസ്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. ഓക്ക് പാരഡൈസ് എന്ന ഹാക്കേഴ്‌സാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്.

എന്‍എഫ്ടി, ക്രിപ്‌റ്റോ പോലുള്ള ന്യൂജെന്‍ നിക്ഷേപ മാര്‍ഗങ്ങള്‍ക്ക് പിന്തുണ കണ്ടെത്താനായി കൂടുതല്‍ ഫോളോവേര്‍സുള്ള ഇത്തരം ഹാന്റിലുകള്‍ ഹാക്ക് ചെയ്യുന്ന ന്യൂജന്‍ സംഘങ്ങളുണ്ട്. ഇവരാണ് കേരള പൊലീസിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതിന് പിന്നിലെന്നാണ് സംശയം. ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ കേരള പൊലീസിന്റെ അക്കൗണ്ടില്‍ നിന്നും എന്‍എഫ്ടി അനുകൂല ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്തിരുന്നു. 3.14 ലക്ഷം ആളുകളാണ് കേരള പൊലീസിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഫോളോവേഴ്‌സായുള്ളത്. കേരള പൊലീസിന്റെ ട്വീറ്റുകള്‍ എല്ലാം തന്നെ ഹാക്ക് ചെയ്തവര്‍ പേജില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. ഹാക്ക് ചേയ്തവര്‍ ഓക് പാരഡൈസ് എന്നാണ് അക്കൗണ്ടിന് പുതിയ പേര് നല്‍കിയത്.

കൊച്ചി: പോലീസില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സ്വപ്‌ന കൂടുതല്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ട്. കേന്ദ്ര ഏജന്‍സികളോട് ഇത് വെളിപ്പെടുത്താതിരിക്കാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായി. തന്റെ രഹസ്യമൊഴിയില്‍ തുടര്‍ നടപടി എടുക്കാതെ കസ്റ്റംസ് പൂഴ്ത്തിയെന്നും സ്വപ്‌ന പറയുന്നു.

മുഖ്യമന്ത്രിയുടെ ദൂതന്‍ എന്ന പേരില്‍ ഷാജി കിരണ്‍ എന്നൊരാള്‍ ഇന്നലെ തന്നെ സമീപിച്ചു. രഹസ്യമൊഴിയില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് പിന്മാറണം. അഭിഭാഷകരുടെ സമ്മര്‍ദ്ദപ്രകാരമാണ് മൊഴി നല്‍കിയതെന്ന് പറയണമെന്നും ആവശ്യപ്പെട്ടു. പാലക്കാട്ടെ ഓഫീസില്‍ എത്തിയാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്. പകല്‍ വെളിച്ചം കാണാതെ ജയിലിലടയ്ക്കുമെന്ന് ഷാജി കിരണ്‍ ഭീഷണിപ്പെടുത്തി.

തനിക്കും സരിത്തിനുമെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്ന് ഷാജി കിരണ്‍ പറഞ്ഞു. സംഭാഷണത്തിന്റെ റെക്കോര്‍ഡിംഗ് തന്റെ പക്കലുണ്ട്. 10 മണിക്ക് മൂന്‍പ് മൊഴി പിന്‍വലിക്കണമെന്നാണ് ഭീഷണി. രാവിലെ 10 മണിക്ക് മുഖ്യമന്ത്രിക്കൊപ്പം ഡി.ജി.പിയെ കാണുന്നുണ്ടെന്നും ഷാജി കിരണ്‍ പറഞ്ഞു. ശിവശങ്കറാണ് നേരത്തെ ഷാജിയെ തനിക്ക് പരിചയപ്പെടുത്തിയെന്നും സ്വപ്‌ന ഹര്‍ജിയില്‍ പറയുന്നു.

അതിനിടെ, സ്വപ്‌നയ്‌ക്കെതിരെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലി സമ്പാദിച്ചുവെന്ന കേസില്‍ അന്വേഷണം ഊര്‍ജിതമാക്കാനും പോലീസ് തീരുമാനിച്ചു. ഇതിനായി പഞ്ചാബില്‍ പോയി തെളിവെടുക്കാനാണ് പോലീസിന്റെ തീരുമാനം. വൈകാതെ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കും.

RECENT POSTS
Copyright © . All rights reserved