കേരള കോൺഗ്രസ് വൈസ് ചെയർമാൻ സാജൻ ഫ്രാൻസിസ് അന്തരിച്ചു.മുൻ മന്ത്രി സി.എഫ്.തോമസിൻ്റെ സഹോദരനാണ്. ചങ്ങനാശേരി നഗരസഭ മുൻ ചെയർമാനായിരുന്നു.ചങ്ങനാശേരി യുഡിഎഫിന് ഭൂരിപക്ഷമുള്ള നഗരസഭയായിരുന്നു . എന്നാൽ കേരളാ കോൺഗ്രസിലെ പിളർപ്പോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ജോസ് കെ മാണിയും കൂട്ടരും ഇടതുപക്ഷത്ത് എത്തിയപ്പോഴാണ് സാജൻ ഫ്രാൻസിസ് ചെയർമാനായത്. 2020ലെ യുഡിഎഫ് യോഗത്തിൽ നിന്ന് നാലു കൗൺസിലർമാർ വിട്ടുനിന്നിരുന്നു.

ഇതോടെയാണ് യുഡിഎഫ് ക്യാമ്പിൽ നഗരസഭാ ഭരണം നഷ്ടമാകുമോയെന്ന ആശങ്കയേറിയത്. തുടർന്ന് യോഗത്തിൽ നിന്ന് വിട്ടുനിന്ന കൗൺസിലർമാരുമായി ചർച്ചകൾ ആരംഭിച്ചു. ഇവർക്ക് വിപ്പും നൽകി. അട്ടിമറി സാധ്യത ഉണ്ടാകില്ലെന്ന വിശ്വാസത്തിൽ യുഡിഎഫ് തുടർന്നെങ്കിലും തലനാരിഴയ്ക്കാണ് ഭരണം നിലനിർത്തിയത്. അങ്ങനെയാണ് സാജൻ ഫ്രാൻസിസ് ചെയർമാനായത്.

അന്ന് കേരള കോൺഗ്രസ് ജോസ് വിഭാഗം കൗൺസിലർമാർ പി.ജെ. ജോസഫ് വിഭാഗം സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു എന്നതാണ് വസ്തുത. അതുകൊണ്ടാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ എൽ.ഡി.എഫ് നടത്തിയ നീക്കങ്ങൾ ഫലം കണാതെ പോയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സാജൻ ഫ്രാൻസിസ് യുഡിഎഫ് സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന പുറത്തു വന്നിരുന്നു. അന്ന് ചങ്ങനാശ്ശേരി നഗരസഭാ ചെയർമാൻ ആയ സാജൻ ഫ്രാൻസിസിന് മണ്ഡലത്തിലുള്ള സ്വാധീനം നിർണ്ണായകമായേക്കുമെന്നാണ് പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ സീറ്റ് നൽകിയില്ല.

ചങ്ങനാശ്ശേരി എംഎൽഎ ആയിരുന്ന സി എഫ് തോമസ് 2020 സെപ്റ്റംബർ മാസത്തിലാണ് അർബുദ ബാധയെത്തുടർന്ന് അന്തരിച്ചത്. അദ്ദേഹത്തിന്റെ പിൻഗാമിയായി സഹോദരൻ വരണമെന്ന് തന്റെ പാർട്ടിയിലെ പ്രമുഖ നേതാവിനോട് അദ്ദേഹം പറഞ്ഞതായും പാർട്ടിവൃത്തങ്ങൾ സൂചന നൽകിയിരുന്നു. എന്നാൽ അതു നടക്കാതെ പോയി. പിജെ ജോസഫിന്റെ കൂടെ നിന്നിട്ടും അത് നടന്നില്ല. ഇത് സാജൻ ഫ്രാൻസിസിന് നിരാശയായി മാറുകയും ചെയ്തു.

ദൗതികശരീരം ഇന്ന് രാവിലെ ചങ്ങനാശേരിയിലെ വസതിയിൽ എത്തിക്കും. സംസ്ക്കാരം നാളെ (ശനിയാഴ്ച്ച) 2.30 ന് ചങ്ങനാശേരി മെത്രാപ്പോലിത്തൻ പള്ളിയിൽ.