പ്രതിഷേധം ശക്തമായതോടെ ഷാജി കൈലാസ്-പൃഥ്വിരാജ് ചിത്രം കടുവയിലെ വിവാദ ഡയലോഗ് പിന്‍വലിക്കാനൊരുങ്ങി അണിയറപ്രവര്‍ത്തകര്‍. ഡൗണ്‍ സിന്‍ഡ്രോമുള്ള കുട്ടിയെ പറ്റിയുള്ള ഡയലോഗാണ് വിവാദമായത്.
സീന്‍ കട്ട് ചെയ്യാതെ ഡയലോഗില്‍ മാത്രം മാറ്റം വരുത്താനുള്ള ശ്രമമാണ് നടത്തുന്നത്. സിനിമയിലെ രംഗത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
സിനിമയുടെ പല ഭാഗങ്ങളിലും സെന്‍സര്‍ ബോര്‍ഡ് ഇടപെട്ടെങ്കിലും ഈ സംഭാഷണത്തില്‍ സെന്‍സര്‍ ബോര്‍ഡ് ഇടപെട്ടിരുന്നില്ലെന്നും അതുകൊണ്ടാണ് ഈ ഡയലോഗോടുകൂടി സിനിമ പുറത്തിറക്കിയതെന്നുമാണ് അണിയറപ്രവര്‍ത്തകരുടെ വിശദീകരണം.
മാതാപിതാക്കള്‍ ചെയ്ത തെറ്റിന്റെ ഫലമായാണ് ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുട്ടികള്‍ ജനിക്കുന്നതെന്നാണ് പൃഥ്വിരാജിന്റെ നായകകഥാപാത്രം പറഞ്ഞത്. പ്രതിഷേധം ശക്തമായതിന് പിന്നാലെ വിവാദ പരാമര്‍ശത്തില്‍ ഷാജി കൈലാസും പൃഥ്വിരാജും ക്ഷമ ചോദിച്ച് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ രംഗം നീക്കം ചെയ്യാനുള്ള തീരുമാനവും എത്തുന്നത്. ഇരുവരും ക്ഷമ ചോദിച്ചിരുന്നുവെങ്കിലും രംഗം നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായിരുന്നു.
സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തില്‍ നിന്നുണ്ടായത് മനുഷ്യസഹജമായ ആ വാക്കുകളായിരുന്നു എന്നാണ് ഷാജി കൈലാസ് ക്ഷമ ചോദിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.
ശരി തെറ്റുകളെക്കുറിച്ചോ അതിന്റെ വൈകാരികമായ പ്രത്യാഘാതങ്ങളെക്കുറിച്ചോ ഓര്‍മിക്കാതെ തീര്‍ത്തും സാധാരണ ഒരു മനുഷ്യന്‍ ഒരുനിമിഷത്തെ വികാരവിക്ഷോഭത്തില്‍ പറഞ്ഞ വാക്കുകള്‍ മാത്രമായി അതിനെ കാണുവാന്‍ അപേക്ഷിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളുടെ ചെയ്തികളുടെ ഫലമാണ് അവര്‍ അനുഭവിക്കുന്നത് എന്ന് ഇതിന് ഒരിക്കലും ഇതിനര്‍ഥമില്ല, എന്നാണ് ഷാജി കൈലാസ് കുറിച്ചത്.
കഴക്കൂട്ടത്ത് വാക്കുതര്‍ക്കത്തിനിടെ ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. നെട്ടയകോണം സ്വദേശി ഭുവനചന്ദ്രന്‍ (65) ആണ് മരിച്ചത്. ഒരു ആക്രിക്കാരനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴക്കൂട്ടത്ത് ഞായറാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ഭുവനചന്ദ്രന്‍ ഒരു വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു. ഈ വീടിന് സമീപമുള്ള കടയില്‍ മറ്റൊരാളുമായി സംസാരിക്കുന്നതിനിടെയാണ് ആക്രിക്കാരനുമായി തര്‍ക്കമുണ്ടായത്. ഭുവനചന്ദ്രന്‍ നില്‍ക്കുന്നതിന് സമീപത്തായി ആക്രിക്കാരന്‍ തുപ്പിയത് ചോദ്യംചെയ്തതോടെയാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതെന്ന് ദൃക്സാക്ഷി പറഞ്ഞു.
തര്‍ക്കത്തിനിടെ ആക്രിക്കാരന്‍ ഭുവനചന്ദ്രന്റെ വയറിന് അടിഭാഗത്തായി ചവിട്ടുകയായിരുന്നു. ശക്തമായ ചവിട്ടേറ്റ് നിലത്തുവീണ ഭുവനചന്ദ്രനെ ചുറ്റുംകൂടിയ ആളുകളാണ് കഴക്കൂട്ടത്തെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിച്ചു. ഇവിടെവച്ചാണ് മരണം സംഭവിച്ചത്.
ഭുവനചന്ദ്രനെ ചവിട്ടിയ ആക്രികച്ചവടക്കാരനെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു. വൈകാതെ ഇയാളെ പിടികൂടാനാകുമെന്ന് പോലീസ് അറിയിച്ചു. ഭുവനചന്ദ്രന്‍ നേരത്തെ കരളിന് ശസ്ത്രക്രിയ കഴിഞ്ഞ് തുടര്‍ചികിത്സയിലായിരുന്നു. വയറിനേറ്റ ചവിട്ട് ആന്തരിക രക്തസ്രാവത്തിന് കാരണമായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
പ്രണയം നിരസിച്ചതിനെ തുടർന്ന് കൊലപ്പെടുത്താനായി കത്തിയുമായി എത്തിയ 22കാരനെ നേരിട്ട് 14 വയസുകാരി. സംഭവത്തിൽ, മണ്ണാർമല സ്വദേശി ജിനേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കത്തിയുമായി പിന്തുടർന്ന് കുത്താനെത്തിയ യുവാവിനെ പെൺകുട്ടി ബലമായി പിടിച്ചു തള്ളുകയായിരുന്നു. വ്യാഴം രാവിലെ എട്ടോടെ ആനമങ്ങാട്ടായിരുന്നു സംഭവം.
ആദ്യം കുട്ടി ഭയപ്പെട്ടുവെങ്കിലും മനോധൈര്യം വീണ്ടെടുത്ത് അക്രമിയോട് പെൺകുട്ടി പൊരുതുകയായിരുന്നു. കഴിഞ്ഞ കുറച്ച് കാലമായി പെൺകുട്ടിയെ പ്രതി നിരന്തരം ശല്യം ചെയ്തിരുന്നു. പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കത്തിയുമായി എത്തിയ പ്രതി ആനമങ്ങാട്ടുവച്ച് തടഞ്ഞുനിർത്തി കുത്താൻ ശ്രമിച്ചു.
ഇതിനിടെയാണ് യുവാവിനെ പിടിച്ചു തള്ളി പെൺകുട്ടി ബഹളം വെച്ചതക്. ഈ സമയം, നിലത്തുവീണ യുവാവിന്റെ കൈയ്യിൽനിന്ന് കത്തി തെറിച്ചുപോയി. നാട്ടുകാർ ഓടിക്കൂടുന്നതിനിടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, എതിരെ വാഹനത്തിൽ തട്ടി ഇയാളുടെ കൈക്ക് പരിക്കേറ്റു. തുടർന്ന് പോലീസെത്തി ജിനേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി കൊണ്ടുവന്ന കത്തി പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പെണ്‍കുട്ടിയുടെ പരാതിയില്‍ മൊഴിയെടുത്തശേഷം കൊലപാതകശ്രമത്തിനുള്ള വകുപ്പും പോക്‌സോ വകുപ്പുകളും പ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വനിതാ വ്‌ളോഹർക്കെതിരെ വനംവകുപ്പ് കേസെടുത്തു. കാട്ടിൽ അതിക്രമിച്ചു കയറിയതിനാണ് വ്ളോഗർ അമലാ അനുവിനെതിരേയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. കൊല്ലം അമ്പഴത്തറ റിസർവ് വനത്തിലാണ് അമല അനു അതിക്രമിച്ച് കയറിയത്.
ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങൾ പകർത്തി, കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് വ്‌ളോഗർക്കെതിരെ ചുമത്തിയിരിക്കുന്നത്. യൂട്യൂബിൽ അപ്ലോഡ് ചെയ്ത വീഡിയോ പരിശോധിച്ച ശേഷമാണ് വനംവകുപ്പിന്റെ നടപടി. പിന്നാലെ വീഡിയോ യൂട്യൂബിൽ നിന്നും നീക്കം ചെയ്തതായാണ് വിവരം.
മലയാളി ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡുകാലത്തെ സേവനം കണക്കിലെടുത്ത് യു.എ.ഇ. ഏര്‍പ്പെടുത്തിയ ഗോള്‍ഡന്‍ വിസ ലഭിച്ചു.
ചങ്ങനാശ്ശേരി പെരുന്ന സ്വദേശി അമ്പലത്തകിടി മുബാറക്ക് മന്‍സിലില്‍ പി.എ. അബ്ദുല്‍ സലീമിന്റെ മകളും അബുദാബിയില്‍ ജോലി നോക്കുന്ന മുഹമ്മദു സാദിഖിന്റെ ഭാര്യയുമായ ഷബാന സലീമിനാണ് യു.എ.ഇ. ഗോള്‍ഡന്‍ വിസ ലഭിച്ചത്.
അബുദാബിയില്‍ 10 വര്‍ഷമായി എന്‍.എം.സി.റോയല്‍ വിമന്‍സ് ഹോസ്പിറ്റലിലെ ഗൈനക്കോളജി ആന്‍ഡ് നിയോ നെറ്റ്‌സ് മെഡിസിന്‍ നിര്‍മാണത്തിന്റെ മേല്‍നോട്ടം വഹിക്കുകയാണ് 34 കാരിയായ ഷബാന. ഗോള്‍ഡന്‍ വിസ ലഭിക്കുന്നതോടെ പത്ത് വര്‍ഷത്തേക്കാണ് വിസ കാലാവധി.
ബിഗ് ബോസ് പ്രേക്ഷകരുടെ പ്രിയ താരം ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്റെ കാര്‍ അപകടത്തില്‍പ്പെട്ടുവെന്ന് റിപ്പോർട്ട്. അപകടത്തിൽ റോബിന് കാര്യമായ പരിക്കില്ല. തൊടുപുഴയില്‍ ഒരു ഉദ്ഘാടനത്തിന് പോകുമ്പോഴായിരുന്നു അപകടം. കാര്‍ അപകടത്തില്‍പ്പെട്ട് കിടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ മത്സരാർത്ഥി ആയിരുന്നു ഡോ റോബിൻ രാധാകൃഷ്ണൻ. ഷോയിൽ നിന്ന് അപ്രതീക്ഷതമായി 70-ാമത്തെ ദിവസം പുറത്ത് ആയതോടെ ആരാധകർ ഏറെ വിഷമിച്ചിരുന്ന. ഷോയിലൂടെ ഏറ്റവും കൂടുതൽ ജനകീയനായതും ഡോക്ടർ തന്നെയാണ്. ഷോയിൽ വെച്ച് ആദ്യമെ ദിൽഷയോട് പ്രണയം തോന്നിയെന്ന് ഡോക്ടർ പറഞ്ഞെങ്കിലും പിന്നീട് ഫ്രണ്ട്സ് ആണെന്ന് പറഞ്ഞാണ് നിന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ബിഹാർ സ്വദേശിനി നൽകിയ പീഡനക്കേസ് ഒത്തുതീർക്കാനുള്ള ശ്രമം ബോംബെ ഹൈക്കോടതി തടഞ്ഞു. കേസ് ഒത്തുതീർപ്പായെന്ന് കാണിച്ച് ഇരുവരും നൽകിയ അപക്ഷേ ഇപ്പോൾ പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഇരുവരും വിവാഹിതരായതാണോ എന്നു കോടതി ചോദിച്ചപ്പോൾ, വിവാഹം ചെയ്തിട്ടില്ലെന്ന് ബിനോയിയുടെ അഭിഭാഷകനും വിവാഹം ചെയ്തിട്ടുണ്ടെന്ന് യുവതിയുടെ അഭിഭാഷകനും വ്യക്തമാക്കി. അതോടെ, വിവാഹിതരാണോ എന്ന കാര്യത്തിലുള്ള തർക്കം പരിഹരിച്ചശേഷം കേസ് ഒത്തുതീർക്കണമോ എന്ന കാര്യം പരിഗണിക്കാമെന്നും ഇപ്പോൾ കേസ് റദ്ദാക്കാനാവില്ലെന്നും കോടതി അറിയിക്കുകയായിരുന്നു.
തങ്ങളുടെ കുട്ടിയുടെ ഭാവി ഓർത്താണ് കേസ് ഒത്തുതീർക്കാൻ തീരുമാനിച്ചതെന്നു ബിനോയ് കോടിയേരിയും യുവതിയും ഒപ്പിട്ട് കോടതിയിൽ സമർപ്പിച്ച രേഖയിൽ പറയുന്നു. ഈ വസ്തുതകൾ പരിഗണിച്ച് ഹൈക്കോടതിയിലെ നിലവിലുള്ള കേസ് റദ്ദാക്കണമെന്നായിരുന്നു ഇരുവരുടെയും ആവശ്യം. യുവതിയുടെ പരാതി വ്യാജമായിരുന്നുവെന്നാണ് ബിനോയ് ഇതുവരെ കോടതിയിൽ വാദിച്ചിരുന്നത്. 2019 ജൂണിലാണ് ബിനോയിക്കെതിരെ ആരോപണവുമായി മുംബൈ പോലീസിൽ യുവതി പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ മകനുണ്ടെന്നുമാണ് ആരോപണം.
ഈരാറ്റുപേട്ടയിലെ ലോഡ്ജിൽ വിമുക്തഭടനായ സെക്യുരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട വള്ളിക്കോട് നരിയാപുരം കിഴക്കേത്തറ മലയിൽ ഷാജി മാത്യു (56)വിനെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫിഞ്ച് ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ഷാജി മാത്യു. മൃതദേഹത്തിനു സമീപത്തുനിന്നു വിഷക്കുപ്പി കണ്ടെടുത്തിട്ടുണ്ട്. ഭാര്യ: സുബി. മക്കൾ: ഷാരോൺ, സുബിൻ.
കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ട കേസിലെ പ്രതി ജയിൽ ചാടി. കോട്ടയം ജില്ലാ ജയിലിൽനിന്നാണ് പ്രതി ബിനുമോൻ കടന്നത്.
കഴിഞ്ഞ ജനുവരി 17നാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. വധക്കേസിലെ അഞ്ചാംപ്രതിയാണ് ബിനുമോൻ. ജില്ലാ ജയിലിന്റെ തൊട്ടുപിൻവശത്തുള്ള കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനുമുൻപിലായിരുന്നു ഷാൻ എന്ന യുവാവിനെ ജോമോൻ എന്നയാൾ കൊന്ന് കൊണ്ടുവന്നിടുന്നത്. ബിനുമോന്റെ ഓട്ടോയിലായിരുന്നു ഷാനെ തട്ടിക്കൊണ്ടുപോയത്.
ശനിയാഴ്ച പുലർച്ചെയാണ് ഇയാൾ ജയിൽചാടിയത്. ബാത്‌റൂമിൽ പോകാനായി എണീറ്റ ബിനുമോൻ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ജയിൽ മതിൽ ചാടിക്കടന്നാണ് പ്രതി രക്ഷപ്പെട്ടതെന്നാണ് വിവരം. പലക ചാരിവച്ച് മതിലിൽ കയറി കേബിൾ വഴി താഴെയിറങ്ങിയെന്നാണ് നിഗമനം.
ഛത്തീസ് ഗഡിൽ മലവെള്ളപ്പാച്ചിലിൽ പെട്ട് മലയാളി ജവാൻ മരിച്ചു. സിആർപിഎഫ് കമാൻഡോ കൊല്ലം ശൂരനാട് സ്വദേശി സൂരജ് ആർ ആണ് മരിച്ചത്. നക്സൽ ബാധിത മേഖലയിൽ ഓപ്പറേഷൻ പൂർത്തിയാക്കി മടങ്ങി വരും വഴിയാണ് അപകടം നടന്നത്. രാവിലെ 7.30ഓടെ തുമാൽ വാഗു നദിയുടെ കൈവഴിയായ വെന്താവാഗു നദിയിലാണ് അപകടം ഉണ്ടായത്. ഇവിടെ നടത്തിയ തിരച്ചിലിൽ ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സൂരജിന്റെ മൃതദേഹം കണ്ടെത്തിയത്.
സുഖ്മാ – ബീജാപ്പൂർ ജില്ലകളുടെ അതിർത്തിയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ എകെ 47 തോക്കുകൾ അടക്കം ആയുധങ്ങളും നഷ്ടമായെന്നാണ് വിവരം. രക്ഷാപ്രവർത്തനത്തിന് ശ്രമിക്കുന്നതിനിടെ നാല് ജവാന്മാരും ഒഴുക്കിൽ പെട്ടു. ഇവർ നാല് പേരെയും രക്ഷിച്ചു. നാല് പേർക്കും പരിക്കേറ്റിട്ടുണ്ട്.