അങ്കമാലിയിലെ ടെക്‌സ്‌റ്റൈല്‍ ഉദ്ഘാടനത്തിന്റെ വീഡിയോയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ട്രോളുകള്‍ക്ക് മറുപടിയുമായി പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി.

കടയുടെ ഉദ്ഘാടനത്തിന് എത്തിയ മമ്മൂട്ടിയില്‍ നിന്നും എംഎല്‍എ കത്രിക വാങ്ങാന്‍ ശ്രമിച്ചുവെന്നും ഇതേ തുടര്‍ന്ന് നടന്‍ എംഎല്‍എയോട് കയര്‍ത്തെന്നും ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ടെക്‌സ്‌റ്റൈല്‍സിന്റെ ചെറിയ ഷോ റൂം ഉദ്ഘാടനം ചെയ്യുകയെന്നുള്ള ഉത്തരവാദിത്തം തനിക്കായിരുന്നുവെന്നും അവിടേക്ക് മമ്മൂട്ടി കടന്ന് വരികയുമാണ് ഉണ്ടായതെന്നും എംഎല്‍എ ഫേസ്ബുക്ക് കുറിപ്പില്‍ വിശദീകരിക്കുന്നു.

കുമ്മനടിച്ചത് ഞാനല്ല എന്ന ഹാഷ്ടാഗോടെയാണ് എംഎല്‍എ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്താന്‍ നിശ്ചയിച്ചത് മമ്മൂട്ടിയെ ആയിരുന്നെന്നും എന്നാല്‍ കെട്ടിടത്തിന് മുകളിലെ ചെറിയ ഷോറൂമിന്റെ ഉദ്ഘാടനം തന്നോട് നിര്‍വഹിക്കാനാണ് മുമ്പ് പറഞ്ഞേല്‍ച്ചിരുന്നതെന്നും അത് അനുസരിച്ചാണ് താന്‍ കത്രികയെടുത്തതെന്നും എല്‍ദോസ് കുന്നപ്പിള്ളി പറയുന്നു.

എന്നാല്‍ ഇക്കാര്യം മനസിലാക്കാതെ മമ്മൂട്ടി കത്രിക കയ്യിലെടുക്കുകയാണ് ഉണ്ടായത്.
ഇക്കാര്യം കടയുടമ പറഞ്ഞപ്പോള്‍ മമ്മൂട്ടി തനിക്കായി കത്രിക നീട്ടിയെന്നും എന്നാല്‍ താന്‍ അത് വാങ്ങാതെ അദ്ദേഹത്തോട് ഉദ്ഘാടനം നിര്‍വഹിച്ചോളു എന്ന് പറയുകയായിരുന്നുവെന്നും എംഎല്‍എ കുറിപ്പില്‍ പറയുന്നു. ആര്‍ക്കെങ്കിലും വസ്തുത ബോധ്യപ്പെടണമെങ്കില്‍ കട ഉടമയോട് ചോദിക്കാമെന്നും എംഎല്‍എ പറയുന്നുണ്ട്.

ബഹു. നടന്‍ മമ്മുട്ടി ആണ്. ഇന്ന് രാവിലെ (11.08.2022) അങ്കമാലി ഓപ്ഷന്‍സ് ടെക്സ്റ്റൈല്‍സ് ഉദ്ഘാടനത്തിന് എന്നെ ക്ഷണിച്ചിരുന്നു. കെട്ടിടത്തിന്റെ ഉദ്ഘാടനകന്‍ ബഹു. മമ്മുട്ടി ആയിരുന്നു. ഉദ്ഘാടന ശേഷം മുകളിലെ ചെറിയ ഷോ റൂം ഉദ്ഘാടനം ചെയ്യുകയെന്നുള്ള ഉത്തരവാദിത്തം എനിക്കായിരുന്നു.

ഞാന്‍ ഉദ്ഘാടനത്തിനു തയ്യാറായി നിന്നപ്പോള്‍ അവിടേക്ക് ബഹു. മമ്മുട്ടി കടന്ന് വരികയും ചെയ്തു. ഈ സമയം ഇതിന്റെ ഉദ്ഘാടകന്‍ എം എല്‍ എ ആണെന്ന് കടയുടമ പറയുകയും ചെയ്തു. എന്നാല്‍ ബഹു. മമ്മൂട്ടി ഇക്കാര്യം മനസിലാക്കാതെ കത്രിക കയ്യിലെടുത്തു. എം എല്‍ എയാണ് ഉദ്ഘാടകനെന്നു ഉടമ അറിയിച്ചപ്പോള്‍ അദ്ദേഹം കത്രിക എനിക്കായി നീട്ടി. എന്നാല്‍ ഞാന്‍ അദ്ദേഹത്തോട് ഉദ്ഘാടനം നിര്‍വഹിച്ചോളൂ എന്ന് പറയുകയും ഞാന്‍ കൈ ഒന്ന് തൊട്ട് കൊള്ളാമെന്ന് പറയുകയും ചെയ്തു. നാട മുറിച്ച ശേഷം അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം കത്രിക ഞാന്‍ വാങ്ങി നല്‍കുകയാണ് ചെയ്തത്.

ഇതാണ് ഇതിലെ യഥാര്‍ത്ഥ വസ്തുത. തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ നല്‍കുന്നത് ശെരിയായ നടപടിയല്ല. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയം ഉള്ളവര്‍ ടെക്സ്റ്റൈല്‍സ് ഉടമയെയോ ബന്ധപ്പെട്ടവരോടോ ചോദിക്കാവുന്നതാണ്. മാത്രമല്ല ആ ഫ്‌ലോറിന്റെ ഉദ്ഘാടകന്‍ ഞാനാണെന്ന് അറിയാതെയാണ് ബഹു. മമ്മുട്ടി കത്രിക എടുത്തത്.

കത്രിക തിരിക വാങ്ങിക്കുന്നത് അദ്ദേഹത്തെ പരിഹസിക്കുന്നതിനു തുല്യമാകുമെന്ന് കരുതിയാണ് ഞാന്‍ അതിനു മുതിരാതിരുന്നത്. ഇക്കാര്യങ്ങള്‍ ഒന്ന് മനസിലാക്കിയാല്‍ കൊള്ളാമെന്നാണ് ഈ ലേഖകനോട് എനിക്ക് സൂചിപ്പിക്കാനുള്ളത്.