പറവൂരില്‍ ആറാം ക്ലാസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ആശാ വര്‍ക്കറായ രണ്ടാനമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാറ്റുകര പഞ്ചായത്തില ആശാവര്‍ക്കര്‍ ആയ ഇവര്‍ കുട്ടിയെക്കൊണ്ട് വിസര്‍ജ്യം തീറ്റിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തതായാണ് പരാതി. ഭയം കാരണം സംഭവം പുറത്ത് പറയാതിരുന്ന കുട്ടി പിന്നീട് തന്റെ അധ്യാപകരോട് കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ചിറ്റാട്ടുകര പഞ്ചായത്തിലെ ആശ വര്‍ക്കര്‍ രമ്യയെ പൊലീസ് രണ്ട് ദിവസം മുമ്പ് അറസ്റ്റ് ചെയ്തു.

രമ്യ മാനസികമായും ശാരീരികമായും കുട്ടിയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു എന്നാണ് വിവരം. വിസര്‍ജ്യം കഴിപ്പിക്കുക, വെള്ളമാണെന്ന് പറഞ്ഞ് മൂത്രം കുടിപ്പിക്കുക, മുറിയില്‍ പൂട്ടിയിട്ട് ഇരുമ്പ് വടി കൊണ്ട് അടിക്കുക തുടങ്ങി നിരവധി ക്രൂര കൃത്യങ്ങളാണ് കുട്ടിക്കെതിരെ രമ്യ നടത്തിയത്.

പീഡന വിവരം ആദ്യം അറിയുന്നത് സ്‌കൂള്‍ അധികൃതരാണ്. തുടര്‍ന്ന് വിവരം ചൈല്‍ഡ് ലൈനെ അറിയിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് രമ്യയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇപ്പോള്‍ കാക്കനാട് ജയിലില്‍ റിമാന്‍ഡിലാണ് ഇവര്‍. നിരന്തരം മദ്യപാനിയായ അച്ഛന് രമ്യയുമായുള്ള അടുപ്പം കാരണം കുട്ടികളുടെ അമ്മ ഇയാളെ ഉപേക്ഷിച്ച് പോകുകയായിരുന്നു. സംഭവത്തിന് ശേഷം കുട്ടികളെ രണ്ട് പേരെയും ബന്ധുവീട്ടിലേക്ക് മാറ്റി.