തമിഴ്നാട്ടിൽനിന്ന് സ്വർണമാല മോഷ്ടിച്ച് കടക്കുന്നതിനിടെ തിരുവനന്തപുരത്തുവച്ച് യുവാവ് വാഹനാപകടത്തിൽ മരിച്ചു. കഠിനംകുളം സ്വദേശി സജാദ് എന്നയാളാണ് മരിച്ചതെന്നാണ് വിവരം. തക്കലയിൽനിന്ന് ഒരു സ്ത്രീയുടെ 11 പവൻ വരുന്ന മാല മോഷ്ടിച്ച് വരുമ്പോഴാണ് അപകടമെന്ന് പൊലീസ് അറിയിച്ചു. ഒപ്പമുണ്ടായിരുന്ന അമൽ എന്നയാളെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ആറരയോടെയാണ് അപകടം.
നരുവാമൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പള്ളിച്ചൽ പാരൂർക്കുഴി ദേശീയ പാതയിലാണ് ബൈക്ക് ഡിവൈഡറിൽത്തട്ടി മറിഞ്ഞ് അപകടമുണ്ടായത്. ബൈക്കിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. ബൈക്കിൽനിന്ന് തെറിച്ചുവീണ രണ്ടുപേരെയും ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും സജാദിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതര പരുക്കുകളോടെ ആശുപത്രിയിലുള്ള അമൽ കോട്ടയം പാലാ സ്വദേശിയാണെന്നാണ് സൂചന.
സജാദും അമലും ചേർന്ന് ഇന്നു പുലർച്ചെ അഞ്ചു മണിയോടെയാണ് തക്കലയിൽനിന്ന് ഒരു സ്ത്രീയുടെ കഴുത്തിൽ കിടന്ന 11 പവൻ തൂക്കം വരുന്ന മാല പൊട്ടിച്ച് രക്ഷപ്പെട്ടത്. ഇതുമായി തിരുവനന്തപുരം ഭാഗത്തേക്ക് വരുമ്പോഴായിരുന്നു അപകടം. പൊട്ടിച്ചെടുത്ത മാല അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന അമലിന്റെ കയ്യിൽനിന്ന് കണ്ടെടുത്തു.
നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ അറസ്റ്റ് വാറന്റ് യുഎഇ പൊലീസിന് കൈമാറി. പ്രതിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൊച്ചി സിറ്റി പൊലീസിന്റെ നടപടി.
എന്നാല്‍ വിജയ് ബാബു യുഎഇയില്‍ എവിടെയാണ് ഒളിവില്‍ കഴിയുന്നതെന്നതിനെ കുറിച്ച് കൃത്യമായ വിവരം ഇനിയും ലഭിച്ചിട്ടില്ല. ഇത് കണ്ടെത്താനാണ് അറസ്റ്റ് വാറന്റ് യുഎഇ പൊലീസിന് കൈമാറിയിരുന്നത്. ഇനി യുഎഇ പൊലീസിന്റെ അടുത്ത് നിന്ന് ലഭിക്കുന്ന വിവരങ്ങളുടെയും മറുപടിയുടെയും അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക.
അന്വേഷണ സംഘം വിജയ് ബാബുവിനെതിരെയ മുമ്പ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ വിജയ് ബാബുവിന് നോട്ടീസ് നല്‍കിയെങ്കിലും ഹാജരാകാന്‍ തയ്യാറായിരുന്നില്ല.
പ്രതി താമസിക്കുന്ന രാജ്യത്തോട് അയാളെ താല്‍ക്കാലികമായി അറസ്റ്റ് ചെയ്യാനുള്ള അഭ്യര്‍ഥനയാണ് റെഡ് കോര്‍ണര്‍ നോട്ടീസ്. ഇയാളെ നാട്ടിലെത്തിക്കാന്‍ നേരത്തെ കൊച്ചി സിറ്റി പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു.
ദുബായില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട വ്ളോഗര്‍ റിഫ മെഹ്നുവിന്റെ ആന്തരികാവയവങ്ങളുടെ രാസപരിശോധന നടക്കുകയാണ്. വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടോ എന്നതടക്കം പരിശോധിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫോറന്‍സിക് ലാബിലാണ് പരിശോധന. അതേസമയം, റിഫയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നാളെ പോലീസിന് ലഭിക്കും. ഫോറന്‍സിക് വിഭാഗം മേധാവി ഡോക്ടര്‍ ലിസ ജോണിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം.
ദുബായില്‍ റിഫയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് റിഫയുടെ ഭര്‍ത്താവ് മെഹ്നാസും സുഹൃത്തുക്കളും കബളിപ്പിച്ചെന്ന് കുടുംബം ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യം സൂചിപ്പിച്ച് പരാതി നല്‍കുകയായിരുന്നു.
ശനിയാഴ്ചയാണ് റിഫയുടെ കുഴിമാടം തുറന്ന് മൃതദേഹം പുറത്തെടുത്തത്. ആ കാഴ്ച കണ്ടുനില്‍ക്കാനാവാതെ പിതാവും സഹോദരനും.കോഴിക്കോട് കാക്കൂര്‍ പാവണ്ടൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലായിരുന്നു റിഫയെ അടക്കം ചെയ്തിരുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുക്കാന്‍ ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് പിതാവ് റാഷിദ് ഈറനണിഞ്ഞ കണ്ണുകളുമായി പിന്നിലോട്ട് നടന്നത്.
രാവിലെ മകന്‍ റിജുവിനൊപ്പമാണ് റാഷിദ് ഖബര്‍സ്ഥാനിലെത്തിയത്. നിത്യവും മകള്‍ക്ക് വേണ്ടി ഖബറിടത്തില്‍ പോയി പ്രാര്‍ത്ഥിക്കാറുണ്ട് റാഷിദ്. മകളുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാന്‍ പോസ്റ്റുമോര്‍ട്ടം അനിവാര്യമാണെന്ന ഉറച്ച നിലപാടിലായിരുന്നു കുടുംബം.
അതേസമയം, ഖബറടക്കം കഴിഞ്ഞ് ഞൊടിയിടക്കുള്ളില്‍ തന്നെ റിഫയുടെ പെട്ടിയും ഫോണും വസ്ത്രങ്ങളുമായി പോയ മെഹനാസ് പിന്നീട് ഒന്ന് അന്വേഷിക്കുക പോലും ചെയ്തില്ലെന്നും റിഫയുടെ ബന്ധുക്കള്‍ പറയുന്നു.
റിഫ മെഹ്നുവിന്റെ കഴുത്തില്‍ കണ്ട അടയാളം കേസന്വേഷണത്തില്‍ വഴിത്തിരിവായേക്കും. അന്വേഷണ സംഘത്തിന്റെ സംശയങ്ങള്‍ ബലപ്പെടുത്തുന്നതാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വിശദമായ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ഫോറന്‍സിക് വിഭാഗത്തിന് കൈമാറും. മരണത്തിലെ ദുരൂഹത നീക്കുകയായിരുന്നു പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ലക്ഷ്യം.
നിര്‍ണായകമായ തെളിവുകള്‍ ലഭിക്കുമോ എന്ന സംശയം അന്വേഷണസംഘത്തിന് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ്‌മോര്‍ട്ടം തന്നെയായിരുന്നു മുന്നിലെ കച്ചിത്തുരുമ്പ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും സംശയിക്കുന്ന തെളിവുകളുണ്ടെന്ന് ആരോപിച്ചാണ് റിഫയുടെ കുടുംബം പരാതി നല്‍കിയിരുന്നത്. ആ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം. ആത്മഹത്യക്ക് കാരണം മാനസിക പീഡനമാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.
പ്രതീക്ഷയായിരുന്ന മകള്‍ റിഫാ മെഹ്നുവിന്റെ ദാരുണമരണത്തിന്റെ കാരണം എന്തെന്നറിയാതെ കഴിയുകയായിരുന്നു കുടുംബം. പോസ്റ്റ്‌മോര്‍ട്ടം നടന്നാല്‍ മരണത്തിന്റെ വസ്തുതകളും അതിലേക്കു നയിച്ച കാര്യങ്ങളും അറിയാന്‍ മാതാവ് ഷെറീനയും സഹോദരന്‍ റിജുനും റിഫയുടെ രണ്ടുവയസ്സുകാരന്‍ മകനുമടങ്ങുന്ന കുടുംബത്തിന് കഴിയുമെന്നാണ് റാഷിദ് കരുതുന്നത്.
ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ വ്ളോഗർ റിഫ മെഹ്നുവിന്റെ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് രണ്ടുദിവസത്തിനകം അന്വേഷണ സംഘത്തിന് കൈമാറും. പ്രാഥമിക പരിശോധനയിൽ തന്നെ മരണം കൊലപാതകമാണെന്ന് സംശയം ഉയർന്നിട്ടുണ്ട്. റിഫയുടെ കഴുത്തിൽ ആഴത്തിൽ പരിക്കേറ്റതിന്റെ പാടുകൾ ഉണ്ടെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
റിഫയുടെ മൃതദേഹം അഴുകിയിട്ടില്ലാത്തതിനാൽ മൃതദേഹം കബറിടത്തിൽനിന്ന് പുറത്ത് എടുത്ത് പരിശോധിച്ചപ്പോൾതന്നെ കഴുത്തിലെ പാടുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിൽ വിശദമായ പരിശോധന ആവശ്യമുള്ളതിനാലാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്.
റിഫയെ ശ്വാസം മുട്ടിച്ചിരുന്നോ, തലയോട്ടിയ്ക്ക് ഉൾപ്പടെ ശരീരത്തിൽ ക്ഷതം സംഭവിച്ചിട്ടുണ്ടോ, എന്തെങ്കിലും വിഷ പദാർത്ഥങ്ങൾ ഉള്ളിൽ ചെന്നിട്ടുണ്ടോ എന്നീ കാര്യങ്ങൾ സ്ഥിരീകരിക്കാൻ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കും അയച്ചിട്ടുണ്ട്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമെങ്കിൽ അന്വേഷണം ദുബായിലേക്കും വ്യാപിപ്പിക്കുമെന്നാണ് പോലീസ് നൽകുന്ന സൂചന.
മാർച്ച് ഒന്നിന് രാത്രിയാണ് ദുബായിലെ ഫ്ളാറ്റിൽ റിഫയെ ആത്മഹത്യചെയ്തനിലയിൽ കണ്ടെത്തിയത്. അവിടെവെച്ച് റിഫയുടെ പോസ്റ്റ്‌മോർട്ടം നടത്തിയെന്നുപറഞ്ഞ് ഭർത്താവ് മെഹ്നാസും സുഹൃത്തുക്കളും കബളിപ്പിച്ചെന്ന് കുടുംബം ആരോപിച്ചിരുന്നു. നാട്ടിലെത്തിച്ച് തിടുക്കപ്പെട്ട് മൃതദേഹം കബറടക്കിയത് സംശയത്തിനിടയാക്കിയിരുന്നു.
ശനിയാഴ്ച രാവിലെ പത്തോടെയാണ് പാവണ്ടൂർ ജുമാമസ്ജിദിലെ കബർസ്ഥാനിൽനിന്ന് റിഫയുടെ മൃതദേഹം പുറത്തെടുത്തത്. കോഴിക്കോട് തഹസിൽദാർ പ്രേംലാലിന്റെ സാന്നിധ്യത്തിൽ താമരശ്ശേരി ഡിവൈഎസ്പി ടികെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇൻക്വസ്റ്റ് നടത്തി. പന്ത്രണ്ട് മണിയോടെ പോസ്റ്റ്മോർട്ടത്തിനായി ഗവ. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. വൈകീട്ട് മൃതദേഹം തിരികെ പള്ളിയിലെത്തിച്ച് കബറടക്കി.
കോഴിക്കോട് സബ്കളക്ടർ വി ചെൽസാ സിനി, മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗം മേധാവി ഡോ. ലിസ, കാക്കൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സിഎം ഷാജി, മഹല്ല് കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് കോയ ഹാജി, സെക്രട്ടറി എൻകെ നൗഫൽ, എം അബ്ദുറഹ്‌മാൻ, ഷെരീഫ് മന്ദലത്തിൽ, റിഫയുടെ സഹോദരൻ റിജുൻ, ബന്ധു ഉബൈദ് എന്നിവർ മൃതദേഹം പുറത്തെടുക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു.
‘‘ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ കണ്ടത് തീപടർന്ന ഒരു ശരീരം മരണവെപ്രാളത്തിൽ മതിലുചാടി കിണറിന്റെ ഭാഗത്തുകൂടി ഓടുന്നതാണ്. തീയാളിക്കത്തുന്ന വാഹനത്തിൽ നിന്ന് തുടർച്ചയായി സ്ഫോടന ശബ്ദങ്ങളും കേട്ടതോടെ അടുക്കാൻ പറ്റാത്ത സ്ഥിതിയായിരുന്നു. ഇതോടെ 50 മിനിറ്റോളം രക്ഷാപ്രവർത്തനം വൈകി’’ കൊണ്ടിപറമ്പിലെ ദാരുണസംഭവം അറിഞ്ഞ് ആദ്യം ഓടിയെത്തിയ സമീപവാസി ആഷിഖിന്റെ വാക്കുകൾ. ആരാണ് ഓടുന്നതെന്നോ എന്താണ് സംഭവിക്കുന്നതെന്നോ ആദ്യം മനസ്സിലായിരുന്നില്ലെന്ന് ആഷിഖ് പറയുന്നു.
വാഹനത്തിന്റെ ഇടതുവശത്തെ വാതിൽ അടഞ്ഞും വലതുവശത്തേത് തുറന്നും കിടക്കുന്ന നിലയിലായിരുന്നു. മുഹമ്മദാണ് ഓടിയതെന്നും കിണറ്റിൽ ചാടിയെന്നും വ്യക്തമായതോടെ രക്ഷിക്കാനായി അങ്ങോട്ട് ചെന്നു. വാഹനത്തിലെ തീയണയ്ക്കാൻ പൈപ്പുമായി ചെന്നപ്പോൾ സ്ഫോടനം കേട്ട് പിന്മാറി. 15 മിനിറ്റിനു ശേഷം വീണ്ടും ശ്രമിച്ചപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. വാഹനത്തിൽനിന്ന് തെറിച്ചുവീണ ചെറിയ കുട്ടിയെ ചിലർ മണ്ണിലൂടെ ഉരുട്ടിയും മറ്റും രക്ഷപ്പെടുത്തിയെന്നും അറിഞ്ഞു.
നാട്ടുകാരിൽ ചിലരാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പെരിന്തൽമണ്ണയിൽ നിന്ന് പാണ്ടിക്കാട്ടേയ്ക്കുള്ള വഴിയിൽ 11 കിലോമീറ്റർ അകലെ കീഴാറ്റൂർ പഞ്ചായത്തിലാണ് കൊണ്ടിപറമ്പ്. അൽപം അകത്തേക്കുള്ള പ്രദേശമായതിനാൽ അഗ്നിരക്ഷാ സേനയും പൊലീസുമൊക്കെ വൈകിയാണ് എത്തിയത്. മറ്റൊരു വാഹനത്തിലെ ഫയർ എക്സ്റ്റിങ്ഗ്യുഷറെടുത്താണ് ആദ്യം തീയണയ്ക്കാൻ ശ്രമിച്ചത്. ബക്കറ്റും വെള്ളവുമായി ആളുകളും കൂടി. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.
ഭാര്യയെയും മക്കളെയും തീകൊളുത്തിയ ശേഷം കിണറ്റിൽ ചാടിയ ടി.മുഹമ്മദിന്റെ മൃതദേഹം പുറത്തെടുത്തപ്പോൾ കഴുത്തിൽ കയർ കുരുങ്ങിയ നിലയിലായിരുന്നെന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത കൊടക്കാടൻ സൽമാൻ പറഞ്ഞു. ‘സംഭവമറിഞ്ഞ് ഞങ്ങൾ എത്തിയപ്പോൾ ഓട്ടോ ആളിക്കത്തുന്നതാണു കണ്ടത്. തുടർച്ചയായി പൊട്ടിത്തെറികൾ ഉണ്ടായിരുന്നതിനാൽ അടുത്തേക്കു ചെല്ലാനായില്ല.
വൈദ്യുത ലൈൻ മുട്ടി തീ ജ്വാലകൾ ഉയർന്നതിനാൽ കെഎസ്ഇബിയിൽ വിളിച്ചുപറഞ്ഞ് വൈദ്യുതി വിഛേദിച്ചു. അപ്പോഴേക്കും ഓട്ടോയിലെ അനക്കം ഏതാണ്ടു നിലച്ചിരുന്നു. അതുകൊണ്ട് കിണറ്റിലേക്കു ചാടിയയാളെ രക്ഷിക്കാനായിരുന്നു ഞങ്ങളുടെ ശ്രമം. ആഴമുള്ള കിണറ്റിൽ പുക നിറഞ്ഞു. എങ്കിലും കിണറ്റിലെ റിങ്ങിൽ പിടിച്ച്, ആൾ നിൽക്കുന്നതായാണ് തോന്നിയത്. എന്റെ പിതാവ് കൊടക്കാടൻ സുലൈമാനാണ് കിണറ്റിലിറങ്ങിയത്.
വെള്ളം കോരാനുപയോഗിക്കുന്ന തൊട്ടിയുടെ കയർ കഴുത്തിൽ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. പുറത്തെടുത്തശേഷം ഞാനാണ് കുരുക്കഴിച്ചത്. ശരീരത്തിന്റെ പല ഭാഗങ്ങളും പൊള്ളലേറ്റ് അടർന്നിരുന്നു. കിണറിന്റെ പടവിനരികെ നിന്ന് ഒരു കത്തിയും കുറച്ചു ചില്ലറ പൈസയും കിട്ടി. കിണറ്റിൽ നിന്ന് കിട്ടിയ ബെൽറ്റിലെ പഴ്സിൽ ഒരു നല്ല സംഖ്യയും ഉണ്ടായിരുന്നെന്ന് സൽമാൻ പറഞ്ഞു. മരണകാരണം പോസ്റ്റ്മോർട്ടം വന്നാൽ മാത്രമേ അറിയാനാകൂ എന്നാണ് പൊലീസ് പറയുന്നത്.
മലയാളി വ്ലോഗറും ആൽബം താരവുമായ റിഫ മെഹ്നു(21)വിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുമ്പോൾ യുവതിയുടെ യുഎഇയിലെ സുഹൃത്തുക്കൾക്ക് സങ്കടമടക്കാനാകുന്നില്ല. ഇത്തരമൊരു അന്ത്യമല്ല റിഫയ്ക്ക് ഉണ്ടാകേണ്ടിയിരുന്നത് എന്ന് പേര് വെളിപ്പെടുത്താത്ത ദുബായിലെ സുഹൃത്തുക്കളും യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ പിന്തുടർന്നിരുന്നവരും പറയുന്നു.
മാർച്ച് ഒന്നിന് പുലർച്ചെയാണ് റിഫയെ ദുബായ് ജാഫിലിയ്യയിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റിഫയുടെ ഭർത്താവ് മെഹ്നാസിന്റെയും സഹോദരന്റെയും ആവശ്യപ്രകാരം മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ നാട്ടിലേക്ക്കൊണ്ടുപോവുകയായിരുന്നു. പിന്നീടാണ് മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കളും ബന്ധുക്കളും നാട്ടില്‍ പരാതി നൽകിയത്. ഭർത്താവോ സഹോദരനോ ആവശ്യപ്പെട്ടിരുന്നെങ്കിൽ ദുബായിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുമായിരുന്നുവെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു.
വൈകി വീട്ടിലെത്തിയതിനാൽ താൻ റിഫയോട് ദേഷ്യപ്പെട്ടിരുന്നുവെന്നായിരുന്നു മെഹ്നാസിന്റെ മൊഴി. മെഹ്നാസിന്റെയും സഹോദരന്റെയും പൂർണ സമ്മതത്തോടെയായിരുന്നു മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ ദുബായ് പൊലീസ് ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്. മരണത്തിൽ നേരിയ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിൽ പോലും പൊലീസ് അനന്തര നടപടികളിലേക്കു കടക്കുമായിരുന്നു. എന്നാൽ, ഇത്തരമൊരു സാഹചര്യമുണ്ടായാൽ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകുമെന്ന കാര്യം മനസിലായതിനാൽ മെഹ്നാസും റിഫയുടെ സഹോദരനും മരണത്തിൽ സംശയമില്ലെന്ന് രേഖാമൂലം അറിയിച്ചതിനാൽ സ്വയം ജീവനൊടുക്കിയതാണെന്ന റിപ്പോർട്ട് തയാറാക്കി പൊലീസ് മൃതദേഹം വിട്ടുകൊടുക്കുകയയാരുന്നു. പിന്നീട്, മൃതദേഹം നാട്ടിലെത്തിച്ചതിന് ശേഷമാണ് സമൂഹമാധ്യമങ്ങളിലൂടെയും യുട്യൂബ് ചാനലുകളിലൂടെയും മരണത്തിൽ ദുരൂഹത ആരോപിക്കപ്പെട്ടത്. ബന്ധുക്കൾ നല്‍കിയ പരാതിയിന്മേലാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് എത്തിച്ചേർന്നത്.
സമൂഹ മാധ്യമങ്ങളിലെ പ്രകടനത്തിന് പുറമെ, ദുബായ് ഖിസൈസിലെ ഒരു മാളിലെ കടയിലും കരാമയിലും റിഫ ജോലി ചെയ്തിരുന്നു. സംഭവ ദിവസം രാത്രി ഖിസൈസിലെ തൊഴിലുടമ നൽകിയ ഒരു വിരുന്നിൽ പങ്കെടുത്തതിനാൽ റിഫ വീട്ടിലെത്താൻ വൈകി. ഇതിൽ താൻ ദേഷ്യപ്പെട്ടിരുന്നുവെന്നാണ് മെഹ്നാസ് പറഞ്ഞത്. പുലർച്ചെ ഭക്ഷണം കഴിക്കാൻ പുറത്തുപോയി തിരിച്ചുവന്നപ്പോഴായിരുന്നു ഭാര്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതായിരുന്നു മെഹ്നാസ് ദുബായ് പൊലീസിന് നൽകിയ മൊഴി. സഹോദരി ജീവനൊടുക്കിയതാണെന്ന് റിഫയുടെ സഹോദരനും മൊഴി നൽകി.
ടിക് ടോക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ തിളങ്ങിനിന്നിരുന്ന റിഫ എന്തിനീ കടുംകൈ ചെയ്തു എന്നാണ് യുഎഇയിലെ കൂട്ടുകാര്‍ ചോദിക്കുന്നത്. സ്വയം മരണം വരിച്ചതാണെങ്കിൽ എന്തിനായിരുന്നു അവളിത് ചെയ്തതെന്നാണ് എല്ലാവരുടെയും ചോദ്യം. കോഴിക്കോട് ബാലുശ്ശേരി കാക്കൂൽ സ്വദേശിനിയായ റിഫ മരണത്തിന് ഒന്നര മാസം മുൻപാണ് ഭർത്താവ് നീലേശ്വരം പുതുക്കൈ സ്വദേശി മെഹ്നു എന്ന് വിളിക്കുന്ന മെഹ്നാസി(25)നോടൊപ്പം യുഎഇയിലെത്തിയത്. മകനെ നാട്ടിലെ ബന്ധുക്കളുടെ കൂടെയാണ് നിർത്തിയിരുന്നത്. ഇരുവരും ചേർന്ന് വിഡിയോ, സംഗീത ആൽബ നിർമാണം എന്നിവയുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു. മരണത്തിന് രണ്ട് ദിവസം മുൻപ് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിൽ കയറി ഇരുവരും വിഡിയോ പകർത്തി പോസ്റ്റ് ചെയ്തിരുന്നു. അത് പിന്നീട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. അടുത്ത കാലത്ത് ചെയ്ത വിഡിയോകളിലെല്ലാം വളരെ സന്തോഷം പ്രകടിപ്പിക്കുന്ന ദമ്പതികളായിരുന്നു ഇരുവരും. സാധാരണ കുടുംബങ്ങളിലുള്ളതുപോലെ സൗന്ദര്യപ്പിണക്കങ്ങളുണ്ടാകാറുണ്ട് എന്നതല്ലാതെ കാര്യമായ പ്രശ്നങ്ങളൊന്നും ഇരുവരുടെയും ഇടയിലുണ്ടായിരുന്നില്ലെന്ന് മെഹ്നുവിന്റെ സുഹൃത്ത് കോഴിക്കോട് സ്വദേശി ജംഷീദ് പറഞ്ഞു.
മരണത്തിന്റെ തലേന്ന് രാത്രി മെഹ്നാസിന് പുറത്ത് ഒരു വിരുന്നുണ്ടായിരുന്നു. എന്നാൽ, ജോലി കഴിഞ്ഞ് ക്ഷീണിച്ച് വന്നതിനാൽ റിഫ പോയിരുന്നില്ല. മെഹ്നാസ് പുലർച്ചെ ഒന്നോടെ തിരിച്ചുവന്നപ്പോൾ, റിഫയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് പറയുന്നത്.
രണ്ടു പേരും ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെടുകയും ഇഷ്ടത്തിലാവുകയും കുടുംബങ്ങളുടെ സമ്മതത്തോടെ 4 വർഷം മുൻപ് വിവാഹം കഴിക്കുകയുമായിരുന്നു. റിഫയ്ക്ക് യുട്യൂബിൽ നിന്നു നല്ല വരുമാനമുണ്ടായിരുന്നു. ഫാഷൻ, റസ്റ്ററന്റുകളിലെ വിഭവങ്ങൾ പരിചയപ്പെടുത്തൽ, യാത്രകൾ എന്നിവയായിരുന്നു പ്രധാനമായും വിഡിയോയിൽ പകർത്തിയിരുന്നത്. എല്ലാ സമൂഹമാധ്യമങ്ങളിലും അക്കൗണ്ടുള്ള റിഫയ്ക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സുമുണ്ട്. മെഹ്നുവിന് സംഗീത ആൽബ നിർമാണവുമുണ്ടായിരുന്നു. ഫെബ്രുവരി 14ന് വിവാഹ വാർഷികത്തോടനുബന്ധിച്ച് ഇരുവരും ചേർന്ന് ഹ്രസ്വ ചിത്രം പുറത്തിറക്കുകയും ചെയ്തു. തങ്ങളുടെ സൗന്ദര്യത്തിന്റെ രഹസ്യം ആഴത്തിലുള്ള സ്നേഹമാണെന്ന് രണ്ടുപേരും ഇടയ്ക്കിടെ പറയുമായിരുന്നു.
ഭാര്യ മരിച്ച വിവരം മെഹ്നാസ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവരം മറ്റുള്ളവരറിയുന്നത്. ഇൗ പോസ്റ്റ് മറ്റൊരാൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട് ഭാര്യയുടെ മരണ വിവരം അറിയിച്ചതിനെതിരെ വ്യാപക വിമർശനവും നടന്നു. ഇത് പിന്നീട് ഡിലീറ്റ് ചെയ്തു.
ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചതിനെ തുടർന്ന് യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ജീവിക്കുന്ന മലയാളികൾ ഇൗ സമൂഹ മാധ്യമത്തില്‍ കൂടുതൽ സജീവമായി. പ്രത്യേകിച്ച് സ്ത്രീകളാണ് ടിക് ടോക്കിൽ നിറഞ്ഞുനിൽക്കുന്നത്. പലർക്കും ആയിരങ്ങൾ ഫോളോവേഴ്സായി വരികയും ഇത്തരം താരങ്ങൾ മായിക ലോകത്തെത്തപ്പെടുകയും ചെയ്യുന്നു. സമൂഹമാധ്യമങ്ങളിലെ മായാപ്രപഞ്ചത്തെത്തി സ്വന്തം കുടുംബത്തെ പോലും മറന്നുപോകുകയും അത് പിന്നീട് വിവാഹമോചനം അടക്കമുള്ള പ്രശ്നങ്ങളിലേക്ക് എത്തപ്പെടുകയും ചെയ്യുന്ന ഒട്ടേറെ സംഭവങ്ങൾ ഗൾഫിൽ ഉണ്ടെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ യുഎഇ അടക്കമുള്ള രാജ്യങ്ങളിൽ നിരവധി കൗമാരക്കാര്‍ സ്വയം ജീവനൊടുക്കിയിരുന്നു. പുറം ലോകം ഇതറിയുന്നില്ലെങ്കിലും സമൂഹമാധ്യമങ്ങൾക്ക് അടിമയായതാണ് എല്ലാത്തിനും കാരണമാകുന്നതെന്ന് നസീർ വാടാനപ്പള്ളി പറയുന്നു.
ബ്രിട്ടണിലെ പ്രാദേശിക തിരഞ്ഞെടുപ്പിൽ ശക്തമായ സ്വാധീനമായി മലയാളികള്‍. മലയാളി സ്ഥാനാർഥികളുടെ സാന്നിധ്യവും തിരഞ്ഞെടുപ്പിന് ആവേശം പകർന്നു. അഞ്ചിടങ്ങളിലാണ് മലയാളി സ്ഥാനാർഥികൾ ജനവിധി തേടിയത്.
യുണൈറ്റഡ് കിങ്ന്‍ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടണിലെ ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ന്‍ലഡ് എന്നിവിടങ്ങളില്‍ പ്രാദേശിക തിരഞ്ഞെടുപ്പ് ഇന്ന്. പ്രാദേശിക കൗണ്‍സിലുകളിലേക്കുള്ള ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പാണിത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഫെഡറല്‍ സര്‍ക്കാരിനെ നിശ്ചയിക്കാനുള്ള വോട്ടെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്.
ഇംഗ്ലണ്ടിലും വെയില്‍സിലും ലേബറും ടോറികളും തമ്മിലുള്ള ശക്തമായ പോരാട്ടമാണെങ്കില്‍ സ്‌കോട്ലന്‍ഡില്‍ പ്രാദേശിക പാര്‍ട്ടിയായ സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടിയാണ് ലേബറിന്റെയും ടോറികളുടെയും മുഖ്യ ശത്രുക്കള്‍. ഇവിടങ്ങളിലായി മൂന്നു ലക്ഷത്തോളം മലയാളി വോട്ടുകള്‍ ഉണ്ട്. മലയാളി സ്ഥാനാര്‍ഥികളുടെ സാന്നിധ്യവും തിരഞ്ഞെടുപ്പില്‍ ആവേശം പകരുന്നതാണ്.
ലണ്ടനിലെ ബാര്‍ക്കിങ് ആന്‍ഡ് ഡാഗ്‌നം കൗണ്‍സിലിലും കേംബ്രിഡ്ജിലെ ഈസ്റ്റ് ചെസ്റ്റര്‍ടണിലും ഹണ്ടിങ്ടണ്‍ നോര്‍ത്ത് വാര്‍ഡിലുമാണ് മലയാളി സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നത്. ബാര്‍ക്കിങ് ആന്‍ഡ് ഡാഗ്‌നം കൗണ്‍സിലിലെ വെയില്‍ബോണ്‍ വാര്‍ഡില്‍ കണ്‍സര്‍വേറ്റിവ് സ്ഥാനാര്‍ഥിയായി സുഭാഷ് നായരും ഈസ്റ്റ് ചെസ്റ്റര്‍ടണ്‍ വാര്‍ഡില്‍ ലേബര്‍ സ്ഥാനാര്‍ഥിയായി ബൈജു വര്‍ക്കി തിട്ടാലയും ഹണ്ടിങ്ടണ്‍ നോര്‍ത്തില്‍ ലീഡോ ജോര്‍ജുമാണ് ജനവധി തേടുന്നത്. സുഭാഷിന് ഇത് കന്നിയങ്കമാണെങ്കില്‍ 2018ല്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ബൈജുവിനും ലീഡോയ്ക്കും ഇത് രണ്ടാമൂഴമാണ്.
2018 മുതല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമായ സുഭാഷ് നായര്‍ നിലവില്‍ ബാര്‍ക്കിങ് കൗണ്‍സിലിലെ റിലീജിയസ് എജ്യുക്കേഷന്‍ സ്റ്റാന്‍ഡിങ് അഡൈ്വസറി കൗണ്‍സില്‍ അംഗമാണ്. ഐടി പ്രഫഷനലായ സുഭാഷ് യുകെയില്‍ എത്തിയകാലം മുതല്‍ പൊതുരംഗത്ത് സജീവമാണ്. പെരുമ്പാവൂര്‍ സ്വദേശിയാണ്. എന്‍എച്ച്എസില്‍ നഴ്‌സായ സുജയാണ് ഭാര്യ.
കേംബ്രിഡ്ജില്‍ പ്രാക്ടീസിങ് സോളിസിറ്ററായ ബൈജു വര്‍ക്കി ഒന്നാം ഊഴത്തിലെ ഭരണനേട്ടം ഉയര്‍ത്തിക്കാട്ടിയാണ് രണ്ടാമതും ജനവിധി തേടുന്നത്. ക്രിമിനല്‍ ഡിഫന്‍സ് കോര്‍ട്ട് ഡ്യൂട്ടി സോളിസിറ്ററായി പ്രവര്‍ത്തിക്കുന്ന ബൈജുവും ബ്രിട്ടനിലെത്തിയ കാലംമുതല്‍ പൊതുരംഗത്തും പ്രാദേശിക രാഷ്ട്രീയത്തിലും സജീവമാണ്. കോട്ടയം കരൂപ്പൂത്തിട്ട് സ്വദേശിയാണ് ബൈജു. ഭാര്യ എന്‍എച്ച്എസില്‍ നഴ്‌സാണ്. അങ്കമാലി സ്വദേശിയായ ലീഡോ ജോര്‍ജ് നഴ്‌സിങ് ഏജന്‍സി നടത്തുന്നു. ഭാര്യ റാണി എന്‍എച്ച്എസില്‍ നഴ്‌സായി ജോലി ചെയ്യുന്നു.
ബ്രിട്ടനില്‍ പ്രാദേശിക കൗണ്‍സിലുകളില്‍ മല്‍സരിച്ച് വിജയിക്കുകയും വിവിധ കൗണ്‍സിലുകളില്‍ മേയറാവുകയും ചെയ്തിട്ടുള്ള മലയാളികള്‍ പലരുണ്ട്. ഇപ്പോഴും ബ്രിസ്റ്റോളിലെ ബ്രാഡ്ലി സ്റ്റോക്കിലും (ടോം ആദിത്യ) ലണ്ടനിലെ കിങ്സ്റ്റണ്‍ അപ്പോണ്‍ തേംസ് കൗണ്‍സിലിലും (സുശീല ഏബ്രഹാം) മേയര്‍ സ്ഥാനം അലങ്കരിക്കുന്നത് മലയാളികളാണ്. ബ്രിട്ടനില്‍ ഏറ്റവുമധികം മലയാളികളുള്ള ഈസ്റ്റ്ഹാമില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലേബര്‍ ടിക്കറ്റില്‍ ജയിച്ചതു മലയാളിയായ സുഗതന്‍ തെക്കേപ്പുരയാണ്.
ഇംഗ്ലണ്ടില്‍ 146 കൗണ്‍സിലുകളിലേക്കായി നാലായിരത്തിലധികം കൗണ്‍സിലര്‍മാരെയാണ് തിരഞ്ഞെടുക്കുന്നത്. ഇതില്‍ ലണ്ടന്‍ നഗരത്തിലെ 32 ബറോകളും മാഞ്ചസ്റ്റര്‍, ലീഡ്‌സ്, ബര്‍മിങ്ങാം നഗരങ്ങളിലെ കൗണ്‍സിലുകളുമുണ്ട്. സൗത്ത് യോര്‍ക്ഷര്‍ റീജണല്‍ മേയര്‍ തിരഞ്ഞെടുപ്പും പാരീഷ് കൗണ്‍സില്‍ അംഗങ്ങളുടെ തിരഞ്ഞെടുപ്പും ഇതോടൊപ്പമാണ്. ഇംഗ്ലണ്ടിലെ പല കൗണ്‍സിലുകളിലും 2018നു ശേഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പാണിത്.
ഫെഡറല്‍ സര്‍ക്കാരിനെ തിരഞ്ഞെടുക്കാനുള്ള നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ വോട്ടെടുപ്പില്‍ പ്രധാനമായും നടക്കുന്നത് യൂണിയനിസ്റ്റ് പാര്‍ട്ടികളുടെ പോരാട്ടമാണ്. യുണൈറ്റഡ് കിങ്ഡത്തെ പിന്തുണയ്ക്കുന്നവരും യുണൈറ്റഡ് അയര്‍ലന്‍ഡിനെ പിന്തുണയ്ക്കുന്നവരും തമ്മിലുള്ള പോരാട്ടം. 2003 മുതല്‍ ഇവിടെ ഡമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിക്കാണ് തിരഞ്ഞെടുപ്പില്‍ മുന്‍തൂക്കം. രണ്ടാം സ്ഥാനം സിന്‍ ഫെയ്ന്‍ നാഷനലിസ്റ്റുകള്‍ക്കും.
സ്വന്തം ലേഖകൻ
കൊച്ചി : ഇന്ത്യൻ ജനതയുടെ പ്രതീക്ഷയായി വളരുന്ന ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനർ അരവിന്ദ് കെജ്രരിവാൾ കേരളക്കരയിലേയ്ക്ക് എത്തുന്നു എന്ന വാർത്ത മലയാളിയായ ഓരോ ആം ആദ്മി പ്രവർത്തകനേയും വളരെയധികം ആവേശം കൊള്ളിച്ചിരിക്കുകയാണ്. ചരിത്രത്തിൽ ഒരിക്കലും ഇല്ലാത്ത രീതിയിൽ കേരളത്തിൽ ആം ആദ്മി തരംഗം അതിവേഗത്തിൽ പടർന്നു പിടിച്ചുകൊണ്ടിരിക്കുകയാണ് . മലയാള മാധ്യമങ്ങളുടെ സഹായമില്ലാതെ തന്നെ മലയാളികളിൽ പത്തിൽ മൂന്ന് പേർ ആം ആദ്മി പാർട്ടിയെ ഇതിനോടകം ഇഷ്‌ടപ്പെട്ടിരിക്കുന്നു എന്ന സർവേ ഫലങ്ങൾ പുറത്ത് വരുമ്പോൾ , കേരളവും ആം ആദ്മി രാഷ്ട്രീയത്തെ നെഞ്ചിലേറ്റിയിരിക്കുന്നു എന്ന് നിസംശയം പറയാൻ കഴിയും.
കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള പട്ടണങ്ങൾക്കൊപ്പം , കേരളത്തിലെ എല്ലാ ജില്ലകളിലേയും കുഗ്രാമങ്ങളിൽ വരെ ഇപ്പോൾ ആം ആദ്മി കമ്മിറ്റികൾ നിലവിൽ വന്നു കൊണ്ടിരിക്കുകയാണ് . കഴിഞ്ഞ 10 വർഷമായി ഓരോ മലയാളി ആം ആദ്മിയും കണ്ടിരുന്ന വലിയൊരു സ്വപ്നമാണ് മെയ് 15 ന് കിഴക്കംബലത്തെ മൈതാനത്ത് യാഥാർഥ്യമാകാൻ പോകുന്നത്. പതിനായിരങ്ങളെ അണിനിരത്തികൊണ്ട് സമ്മേളനത്തെ വൻ വിജയമാക്കുവാനുള്ള കഠിന ശ്രമത്തിലാണ് കേരളത്തിലെ ഓരോ ആം ആദ്മി പ്രവർത്തകനും.
ആം ആദ്മി പാർട്ടിയുടെ ദേശീയ നേതാക്കളായ ശ്രീ : എൻ രാജയുടെയും , ശ്രീ : അജയ് രാജിന്റയും , സംസ്ഥാന കൺവീനർ ശ്രീ: പി സി സിറിയക്കിന്റെയും , സെക്രട്രറി പദ്മനാഭൻ ഭാസ്ക്കറിന്റെയും , ട്രെഷറർ മുസ്തഫ പി കെയുടെയും നേത്ര്യത്വത്തിൽ, കേരളത്തിലെ ഓരോ ജില്ലകളിൽ നിന്നും വരുന്ന പ്രവർത്തകർക്ക്, ഇന്ത്യയിലും വിദേശത്തുമുള്ള മലയാളികളായ ആം ആദ്മി പാർട്ടി പ്രവർത്തകരുടെ സഹായത്താൽ സൗജന്യ യാത്രാസൗകര്യം ഉൾപ്പെടെ മറ്റ് എല്ലാ സംവിധാനങ്ങളും ഒരുക്കുവാനുള്ള പദ്ധതികളാണ് ആവിഷ്ക്കരിക്കുന്നത്.
ആം ആദ്മി പാർട്ടിയുടെ സംസ്ഥാന സോഷ്യൽ മീഡിയ കോർഡിനേറ്റർ ശ്രീ : സുനിൽ ജോർജ്ജിന്റെയും ടീമിന്റെയും നേതൃത്വത്തിൽ വലിയ രീതിയിലുള്ള പ്രചാരണമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. കെജ്‍രിവാളിന്റെ കേരള സന്ദർശനത്തെ ഭൂരിപക്ഷം മലയാളികളും വളരെയധികം താല്പര്യത്തോടെയും , പ്രതീക്ഷയോടെയും കാണുന്നുവെന്നാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന സ്വീകാര്യതയിൽ നിന്ന് മനസ്സിലാകുന്നത്.
കഴിഞ്ഞ ഒരാഴ്ച കൊണ്ട് തന്നെ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി നൂറ് കണക്കിന് ആം ആദ്മികളാണ് മെയ് 15 ന് കെജ്‌രിവാൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുവാനായി മുന്നോട്ട് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം എറണാകുളം ടൗൺഹാളിൽ ആം ആദ്മി പാർട്ടിയുടെ കേരള നേതൃത്വം സംഘടിപ്പിച്ച സംസ്ഥാന പ്രതിനിധി സമ്മേളനത്തിലേക്ക് പ്രതീക്ഷിച്ചതിനെക്കാൾ ഇരട്ടി ആം ആദ്മികൾ ഒഴുകിയെത്തിയത് നേത്ര്യത്വത്തിലും , പ്രവർത്തകരിലും വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.
അതുകൊണ്ട് തന്നെ ഇന്ത്യൻ ജനതയുടെ മുഴുവൻ പ്രത്യാശയായി വളരുന്ന അരവിന്ദ് കെജ്‍രിവാൾ എന്ന മനുഷ്യസ്നേഹിയെ ഒരു നോക്ക് കാണുവാൻ ആയിരക്കണക്കിന് മലയാളികൾ കിഴക്കംബലത്തേയ്ക്ക് ഒഴുകിയെത്താനുള്ള സാധ്യതയാണ് ഇപ്പോൾ കേരളത്തിൽ കാണുന്നത്. മെയ് 15ലെ കിഴക്കംബലം മൈതാനം കേരള രാഷ്ട്രീയത്തിലെ പുതിയൊരു രാഷ്ട്രീയ സമവാക്യത്തിന് തന്നെ തുടക്കം കുറിക്കുമെന്നാണ് രാഷ്ട്രീയ കേരളം വിലയിരുത്തുന്നത്.
കൊല്ലം ജില്ലയില്‍ കുട്ടികളില്‍ തക്കാളിപ്പനി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ജാഗ്രത നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്. 82 കേസുകളാണ് ഉതുവരെ ജില്ലയില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളെയാണ് തക്കാളിപ്പനി ബാധിക്കുന്നത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം മാത്രമാണിത്. സ്വകാര്യ ആശുപത്രികളുടെയും മറ്റും കണക്കെടുത്താല്‍ കേസുകള്‍ എണ്ണം ഇനിയും വര്‍ദ്ധിക്കും. രോഗം റിപ്പോര്‍ട്ട് ചെയ്ത നെടുവത്തൂര്‍, അഞ്ചല്‍, ആര്യങ്കാവ് പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് പ്രതികരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. അങ്കണവാടികളും വീടുകളും കേന്ദ്രീകരിച്ച് ബോധവല്‍കരണം നടത്തുകയാണ്. കൂടുതല്‍ കുട്ടികളില്‍ രോഗലക്ഷണം കണ്ടെത്തിയിട്ടുണ്ട്.
ആര്യങ്കാവില്‍ അങ്കണവാടികളിലെ കുട്ടികളില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇടപ്പാളയം, കഴുതുരുട്ടി ലക്ഷംവീട് കോളനി എന്നീ പ്രദേശങ്ങളിലെ അങ്കണവാടികള്‍ അടച്ചിട്ടിരിക്കുകയാണ്.
പത്തനംതിട്ട ജില്ലയിലും തക്കാളിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 30 ഓളം കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആശങ്കപ്പടേണ്ട സാഹചര്യമില്ലെന്ന് ഡിഎംഒ അറിയിച്ചു.
ഹാന്‍ഡ്, ഫൂട്ട് ആന്‍ഡ് മൗത്ത് ഡിസീസ് എന്നാണ് തക്കാളിപ്പനി അറിയപ്പെടുന്നത്. കടുത്ത പനി, ക്ഷീണം, വേദന, കൈവെള്ള, കാല്‍വെള്ള, വായുടെ അകം, പൃഷ്ഠഭാഗം, കൈകാല്‍മുട്ടുകള്‍ എന്നിവിടങ്ങളില്‍ വരുന്ന നിറം മങ്ങിയ പാടുകള്‍ ചിക്കന്‍പോക്സ് പോലെയുള്ള പൊള്ളല്‍ രൂപത്തില്‍ മാറുക എന്നിവയാണ് ലക്ഷണങ്ങള്‍.
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം. രോഗം സ്ഥിരീകരിച്ചവര്‍ ഉപയോഗിക്കുന്ന വസ്തുക്കളില്‍ നിന്ന് ഇത് മറ്റുള്ള കുട്ടികള്‍ക്ക് പടരാം. സ്രവങ്ങളിലൂടെയും രോഗം പടരും. രോഗബാധിതരെ ശുശ്രൂഷിക്കുന്നവര്‍ ശുചിത്വവും അകലവും പാലിക്കണം.
വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ഖത്തര്‍ മലയാളം മിഷന്‍ കോഡിനേറ്റര്‍ സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട ദുര്‍ഗാദാസ് ശിശുപാലനെ ന്യായികരിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. നാളിതുവരെ ദുര്‍ഗാദാസ് ആര്‍ക്കെങ്കിലുമെതിരെ എന്തെങ്കിലും ചെയ്തതായി ആര്‍ക്കും പരാതിയില്ല. വിഭാഗികമായോ വര്‍ഗ്ഗീയമായോ അവിടെ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ആര്‍ക്കും അനുഭവമില്ല. ദുര്‍ഗാദാസിന്റെ പാരമ്പര്യം ഉള്‍പ്പടെ വിശദമാക്കിയാണ് കെപി ശശികല ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.
‘ഇക്കഴിഞ്ഞ ദിവസം ഒരു ഹിന്ദു സംഗമത്തിലെ ഏതോ ഒരു കാലാംശത്തില്‍ പങ്കെടുത്തു കൊണ്ട് അദ്ദേഹം ഒരു ചോദ്യം ചോദിച്ചത്രെ? അത് പുകിലാക്കി അദ്ദേഹത്തിന്റെ തൊഴില്‍ സ്ഥാപനത്തെ വിരട്ടി വരുതിയിലാക്കി അദ്ദേഹത്തിന്റെ ജോലി കളയിച്ചു. ഖത്തറടക്കം ഗള്‍ഫ് രാജ്യങ്ങള്‍ ഞങ്ങളുടേതാണെന്ന അവകാശത്തിലാണ് ചിലര്‍. (ആ ന്യായം വെച്ച് പാക്കിസ്ഥാനും അവരുടേതാകണമല്ലോ?)’
നിങ്ങള്‍ ജോലികളഞ്ഞാല്‍ അവരിവിടെ വരും ജീവിക്കും പക്ഷെ ഇവിടുള്ളവര്‍ പകരം കളിതുടങ്ങിയാല്‍? നിങ്ങള്‍ക്കായാലും അവിടെ പോയി തെണ്ടിക്കണമെങ്കില്‍ ഈ നാടു തരുന്ന പാസ്‌പോര്‍ട്ട് കൂടിയേ തീരൂ എന്നും ശശികല പോസ്റ്റില്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഹിന്ദു ഐക്യവേദി സ്ഥാപക നേതാവായ
സ്വ. ശിശുപാൽജിയെ കേരളത്തിലെ ഹൈന്ദവ സമൂഹത്തിന് മറക്കാൻ കഴിയില്ല. വാർദ്ധക്യത്തിലെ അവശതകളിൽ പോലും ഹിന്ദു സമൂഹം നേരിടുന്ന പ്രശ്നങ്ങളിൽ നിർഭയനായി സമൂഹത്തിന് നേതൃത്വം നൽ കാൻ ശിശുപാൽ ജി മുന്നിൽത്തന്നെ ഉണ്ടായിരുന്നു . ആ ശിശുപാൽജിയുടെ മകനാണ് ദുർഗ്ഗാദാസ് .
നാളിതുവരെ ദുർഗ്ഗാ ദാസ് ആർക്കെങ്കിലുമെതിരെ എന്തെങ്കിലും ചെയ്തതായി ആർക്കും പരാതിയില്ല. വർഷങ്ങളായി വിദേശരാജ്യത്ത് ജോലിചെയ്യുന്നു ആ രാഷ്ട്രത്തിന്റെ നിയമത്തിനെതിരെ ഇന്നുവരെ അദ്ദേഹം ഒന്നും പ്രവർത്തിച്ചിട്ടില്ല. വിഭാഗികമായോ വർഗ്ഗീയമായോ അവിടെ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ടെന്ന് ആർക്കും അനുഭവമില്ല. അദ്ദേഹം തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിനും അദ്ദേഹത്തെപ്പറ്റി ഒരു പരാതിയും ഉണ്ടായിരുന്നില്ല.
ഇക്കഴിഞ്ഞ ദിവസം ഒരു ഹിന്ദു സംഗമത്തിലെ ഏതോ ഒരു കാലാംശത്തിൽ പങ്കെടുത്തു കൊണ്ട് അദ്ദേഹം ഒരു ചോദ്യം ചോദിച്ചത്രെ? അത് പുകിലാക്കി അദ്ദേഹത്തിന്റെ തൊഴിൽ സ്ഥാപനത്തെ വിരട്ടി വരുതിയിലാക്കി അദ്ദേഹത്തിന്റെ ജോലി കളയിച്ചു. ഖത്തറടക്കം ഗൾഫ് രാജ്യങ്ങൾ ഞങ്ങളുടേതാണെന്ന അവകാശത്തിലാണ് ചിലർ. (ആ ന്യായം വെച്ച് പാക്കിസ്ഥാനും അവരുടേതാകണമല്ലോ?)
ഓരോ പ്രസ്താവനയും ചോദ്യവും അവർ ഭയക്കുന്നു. ആളുകളെ ഒറ്റപ്പെടുത്തി ചോദ്യങ്ങളും പ്രസ്താവനകളും ഇല്ലാതാക്കാമെന്ന വ്യാമോഹമാണ് പലർക്കും. ഇന്ത്യയെ കഷണം കഷണമാക്കുമെന്ന് ടുക്കടെ ഗ്യാംങ്ങിന് ആർത്തു വിളിക്കാം. അതിനായി പ്രവർത്തിക്കാം പാക്കിസ്ഥാനിൽ പോയി ഇന്ത്യാ വിരുദ്ധത പ്രസംഗിക്കാം. അതൊക്കെ അവരുടെ അവകാശമെന്ന ഭാവമാണ്.
അളയിൽ കുത്തിയാൽ ചേരയും കടിക്കും. കയ്യിലിരുപ്പു കൊണ്ട് സമാധാന ജീവിതം നശിപ്പിക്കരുത്
ഗൾഫിലെ ജോലി കാട്ടി കളി തുടങ്ങിയാൽ ….. ഇവിടേയും പലർക്കും പലതും തുടങ്ങേണ്ടിവരും: അതിനുള്ള സാധ്യതയുമുണ്ടാകും. ഭരണഘടനയിൽ ഒളിച്ചു കടത്തിയ മതേതരം കൊണ്ടല്ല . ഈ നാടിന്റെ മനസ്സുകൊണ്ടാണ് ഇവിടം മതേതരത്വം പുലരുന്നത്. ജയ് ശ്രീറാം വിളിക്കാത്തവരെ തല്ലിക്കൊല്ലൽ തൊട്ട് ഗർഭിണി ശൂലം ഭ്രൂണം …. ബീഫ് വരെ എന്തും തട്ടിമൂളിക്കാം ബാക്കിയുള്ളവർ കേട്ടിരുന്നോളണം എന്നതാണ് ധാർഷ്ട്യം . തിരിച്ച് തങ്ങളെപ്പറ്റിയാകുബോൾ കേസ് അറസ്റ്റ് ജോലി കളയൽ … വെകിളിപിടിക്കൽ …. ജഗപൊഗ .
ഒന്നു മാത്രം ഓർക്കുക : നിങ്ങൾ ജോലികളഞ്ഞാൽ അവരിവിടെ വരും ജീവിക്കും പക്ഷെ ഇവിടുള്ളവർ പകരം കളിതുടങ്ങിയാൽ …..?? സൗദി അറേബ്യ ലോകത്താദ്യമായി ഒരു റോബോട്ടിന് പൗരത്വം കൊടുത്ത രാജ്യമാണ്. ഒരു റോബോട്ടിന് പൗരത്വം കൊടുത്താലും ഇവിടുത്തെ മദനി ശിഷ്യന്മാർക്കാർക്കും സൗദിയടക്കം ഒരു ഗൾഫ് രാജ്യവും പൗരത്വം നൽകില്ല ..അതുകൊണ് ആ കട്ടിലു കണ്ട് പനിക്കേണ്ട … നിങ്ങൾക്കായാലും അവിടെ പോയി തെണ്ടിക്കണമെങ്കിൽ ഈ നാടു തരുന്ന പാസ്പോർട്ട് കൂടിയേ തീരു….
വെറുതേ പറഞ്ഞൂന്നേ ഉള്ളു.