ജബ്ബാർക്കടവിൽ മത്സരപ്പാച്ചിലിനും തർക്കത്തിനുമിടെ നിയന്ത്രണം വിട്ട സ്വകാര്യ ബസ് താഴ്ചയിലേക്കു പതിച്ചു 15 പേർക്കു പരുക്ക്. പിറകുവശം മണ്ണിൽ അമർന്നു നിന്നു മലക്കംമറിച്ചിൽ ഒഴിവായതിനാലാണ് വൻ ദുരന്തം ഒഴിവായത്. അപകട സമയം റോഡിൽ ആളുകളും വാഹനങ്ങളും ഇല്ലാതിരുന്നതും രക്ഷയായി. ആരുടെയും പരുക്ക് ഗുരുതരമല്ല. ഇരിട്ടിയിൽ സ്വകാര്യ ആശുപത്രിയിലെ പരിശോധനയ്ക്കു ശേഷം മടങ്ങി.
ഇരിട്ടി – പായം റോഡിൽ ജബ്ബാർക്കടവ് പാലത്തിനു സമീപം ഇന്നലെ 12 ഓടെ അപ്പാച്ചി എന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. അപ്പാച്ചി ബസും 10 മിനിറ്റിനു ശേഷം ഓടേണ്ട പായം എന്ന സ്വകാര്യ ബസും ഇരിട്ടിയിൽ നിന്നു യാത്ര ആരംഭിച്ചപ്പോൾ മുതൽ മത്സരപാച്ചിൽ ആയിരുന്നെന്നു യാത്രക്കാർ പറഞ്ഞു.
പായം ബസ് അപ്പാച്ചി ബസിനെ മറികടന്നു ജബ്ബാർക്കടവ് കയറ്റത്തിൽ കുറുകെ ഇട്ടു. തുടർന്നു വാക്കേറ്റമായി. പിന്നീട് മുന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട അപ്പാച്ചി ബസ് പിറകോട്ടു ഉരുണ്ട് 20 അടി താഴ്ചയിലേക്കു പതിച്ചു.കുറുകെ ഇട്ട ബസുകാർ അപകടം കണ്ടിട്ടും നിർത്തുകയോ രക്ഷാപ്രവർത്തനം നടത്തുകയോ ചെയ്തില്ലെന്നും പരാതിയുണ്ട്.
ഇവർ പോകുന്ന വഴി സമീപത്തെ സിമന്റ് ഗോഡൗണിലെ ചുമട്ടു തൊഴിലാളികളോടു ഒരു ബസ് താഴോട്ടു വീഴുന്നത് കണ്ടതായി പറഞ്ഞു. ഇവിടുന്ന് ഓടിയെത്തിയ ചുമട്ടു തൊഴിലാളികളും നാട്ടുകാരുമാണ് ബസിനുള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. എസ്ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ പൊലീസും എത്തി.
ജബ്ബാർക്കടവിൽ സമയം തെറ്റിച്ചു ഓടുകയും കുറുകെ ഇട്ട് സ്വകാര്യ ബസിന് അപകടം വരുത്തുകയും ചെയ്ത് പായം സ്വകാര്യ ബസ് ഇരിട്ടി പൊലീസ് കസ്റ്റഡിയിൽ എടുത്തു.സംഭവത്തിൽ അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ജോയിന്റ് ആർടിഒ ഡാനിയേൽ സ്റ്റീഫൻ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്കു നിർദേശം നൽകി.
(അപകടത്തിൽപെട്ട ബസിലെ യാത്രക്കാരി)
“ബസുകൾ മത്സരിച്ചാണ് ഓടിയത്. യാത്രക്കാരെല്ലാം ഭയന്നാണു ബസിൽ ഇരുന്നത്. ജബ്ബാർക്കടവിൽ ഞങ്ങൾ സഞ്ചരിച്ച ബസിനു മുന്നിൽ കുറുകെ ഇട്ടു മറ്റേ ബസുകാർ തടഞ്ഞു. വാക്കേറ്റത്തിന് ശേഷം ബസ് മുന്നോട്ടു എടുക്കുമ്പോൾ വലിയ ശബ്ദത്തോടെ പിറകോട്ടു ഉരുണ്ടിറങ്ങിയത് ഓർമയുണ്ട്. മരങ്ങളും മറ്റും നിറഞ്ഞ സ്ഥലത്തു തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്ന ബസിൽ നിന്നാണു പുറത്തിറങ്ങിയത്.” – ലളിത ആറളം
ലഡോ സരായിയിലെ നാനൂറിലേറെ സീറോ മലബാർ കുടുംബങ്ങളുടെയും നഴ്സുമാരും ആരോഗ്യപ്രവർത്തകരും അടക്കമുള്ള വിശ്വാസികളുടെയും മേഖലയിലെ ഏക ആശ്രയമായിരുന്ന ലിറ്റിൽ ഫ്ളവർ കത്താലിക്കാ പള്ളിയെ മാത്രം ഒറ്റതിരിഞ്ഞ് അന്യായമായി ഇടിച്ചുനിരത്തിയതിനു പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്നു വികാരി ഫാ. ജോസ് കണ്ണംകുഴി ആവശ്യപ്പെട്ടു.
ഒഴിപ്പിക്കൽ നോട്ടീസിലും സർക്കാർ ചില മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതുമായ ഹൈക്കോടതി വിധി മറ്റൊരു അന്പലത്തിന്റെ കാര്യത്തിലാണെന്നും ഇപ്പോൾ പൊളിച്ച പള്ളിയുമായി യാതൊരു ബന്ധവുമില്ലെന്നും ഇടവക കമ്മിറ്റിക്കാരും പറഞ്ഞു.
ഇടിച്ചുനിരത്തിയ സീറോ മലബാർ പള്ളിയുടെ സ്ഥലവുമായി ബന്ധപ്പെട്ട രേഖകളെല്ലാം കൈവശമുണ്ടെന്നും 40 വർഷമായി സ്ഥലത്തിന്റെ കരം, വൈദ്യുതി, വെള്ളം ചാർജുകൾ മുടക്കമില്ലാതെ അടച്ചുവരുന്നുണ്ടെന്നും ഭൂമിയുടെ ഉടമസ്ഥനായ ജോണ്‍ ഫിലിപ്പോസ് പറഞ്ഞു.1972ൽ കോഴി കർഷകർക്കായി സർക്കാർ തന്നെ നൽകിയ സ്ഥലമാണ് 1982ൽ താൻ വാങ്ങിയത്. ഈ സ്ഥലത്ത് കൃഷി ആരംഭിക്കാനായിരുന്നു ആഗ്രഹിച്ചത്.
പിന്നീട് തന്റെ ആർട്ട് ഗാലറി ഇവിടെ വർഷങ്ങളോളം പ്രവർത്തിച്ചിരുന്നു. ഒഴിപ്പിക്കൽ നീക്കം വന്നപ്പോൾ ഗാലറി നിർത്തി. പിന്നീട് അഞ്ചു വർഷം സ്ഥലം വെറുതെ കിടക്കുകയായിരുന്നു. 2005ലാണ് സീറോ മലബാർ സമൂഹത്തിനു പള്ളി പണിയാനായി 40 സെന്റ് ഭൂമി ഇഷ്ടദാനമായി നൽകിയതെന്നും അദ്ദേഹം വിശദീകരിച്ചു.
സ്ഥലം ഒഴിപ്പിക്കാൻ 2000ൽ സർക്കാർ ശ്രമിച്ചപ്പോൾ പ്രദേശവാസികൾ ഹൈക്കോടതിയെ സമീപിച്ചു സ്റ്റേ ഓർഡർ വാങ്ങി. അന്നു വീടു പൊളിച്ചവർ പോലും ഇപ്പോഴും അംബേദ്കർ കോളനിയെന്നു നാമകരണം ചെയ്ത ഈ മേഖലയിൽ താമസിക്കുന്നുണ്ട്.
നിരവധി ഹൈന്ദവ ക്ഷേത്രങ്ങൾ, ജൈന ക്ഷേത്രം, വൈഷ്ണവ ക്ഷേത്രം, ബുദ്ധമത ആശ്രമം, സിക്ക് ഗുരുദ്വാര, മസ്ജിദ് തുടങ്ങിയവയും ആയുർവേദ കേന്ദ്രവും നിരവധി വീടുകളും പൊളിച്ച പള്ളിക്ക് അടുത്തായുണ്ട്.
ഏതെങ്കിലും ആരാധനാലയത്തെയോ വ്യക്തികളെയോ തെരഞ്ഞുപിടിച്ചു ഒഴിപ്പിക്കാൻ പാടില്ലെന്നു ദേശീയ മനുഷ്യാവകാശ കമ്മീഷനും 2016ൽ ഉത്തരവ് നൽകിയതാണ്. ലിറ്റിൽ ഫളവർ സീറോ മലബാർ പള്ളിയിൽ പഴയതുപോലെ ആരാധകൾ തുടരാമെന്നും വിധിയിൽ വ്യക്തമായി പറയുന്നുണ്ട്.
പള്ളി പൊളിച്ചതു കേന്ദ്രസർക്കാരിനു കീഴിലുള്ള ഡൽഹി വികസന അഥോറിറ്റി (ഡിഡിഎ) ആണെന്നു മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. നിയമപരമായ വശങ്ങൾ അറിയില്ലെന്നും നീതി നടപ്പാക്കുമെന്നു മാത്രം ഉറപ്പു പറയുകയാണെന്നും ഗോവയിലുള്ള ഡൽഹി മുഖ്യമന്ത്രി വാർത്താ ഏജൻസിയോടു പറഞ്ഞു.അതേസമയം, ഡൽഹി സർക്കാരിന്റെ റവന്യു വകുപ്പിനു കീഴിലുള്ള ബ്ലോക് ഡെവലപ്മെന്റ് ഓഫീസറുടേതാണു പൊളിക്കലിനായി പതിച്ച നോട്ടീസെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണയിൽ നിന്നാകാമെന്നും പള്ളി അധികൃതരും അഭിഭാഷകരും ചൂണ്ടിക്കാട്ടി.
കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാനുള്ള തന്ത്രമായി മാത്രമേ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ കാണാനാകൂ എന്നും ഇവർ ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരിന്റെ താത്പര്യത്തിൽ ലഫ്. ഗവർണറാണോ, അതോ ഭൂമി മാഫിയയുടെ താത്പര്യത്തിൽ ഉദ്യോഗസ്ഥരാണോ ഇത്തരമൊരു നടപടിക്കു പിന്നിലെന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കട്ടെയെന്നും ഇടവകക്കാർ പറഞ്ഞു.
പൊളിക്കൽ നടപടി ഡൽഹി ഡവലപ്മെന്റ് അഥോറിറ്റിയാണു നടപ്പാക്കിയതെന്നാണു പ്രാഥമികമായി തനിക്കു കിട്ടിയ വിവരം. ഡിഡിഎ കേന്ദ്രസർക്കാരിന്റെ കീഴിലാണ്. ഡൽഹി സർക്കാരിന് ഒരു നിയന്ത്രണവുമില്ല- ഗോവയിൽ കേജരിവാൾ പറഞ്ഞു.
പിതാവിന്റെ കാമുകിയായ മാതൃസഹോദരി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് രണ്ട് മലയാളി കുട്ടികള്‍ ഷാര്‍ജ പോലീസില്‍ അഭയം തേടി. നാട്ടിലുള്ള മാതാവിന്റെ അരികിലെത്താന്‍ സഹായം ആവശ്യപ്പെട്ടാണ് ഇവര്‍ പോലീസിനെ സമീപിച്ചത്. ഷാര്‍ജയില്‍ ജനിച്ചുവളര്‍ന്ന വിദ്യാര്‍ഥികളില്‍ ഒരാള്‍ക്ക് 17 വയസും മറ്റൊരാള്‍ക്ക് 12 വയസുമാണ് പ്രായം. മാഹി സ്വദേശിയായ പിതവിനൊപ്പമാണ് ഇരുവരും കഴിഞ്ഞിരുന്നത്. പിതാവുമായി പിണങ്ങി പത്തനംതിട്ട സ്വദേശിയായ ഇവരുടെ മാതാവ് ഇപ്പോള്‍ നാട്ടിലാണ്.
ഭാര്യാ സഹോദരിക്കൊപ്പമാണ് പിതാവ് കുട്ടികളുമായി താമസിക്കുന്നത്. ഇവരുടെ പീഡനം സഹിക്കാതായതോടെയാണ് പോലീസിനെ സമീപിച്ചതെന്ന് കുട്ടികള്‍ പറയുന്നു. നാലുവര്‍ഷമായി വിസയില്ലാതെ കഴിയുന്ന ഇവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ 60,000 ദിര്‍ഹത്തോളം പിഴയടക്കണം. കുട്ടികളുടെ പഠനം എട്ട്, അഞ്ച് ക്ലാസുകളില്‍ മുടങ്ങിയിരുന്നു.
ഇപ്പോള്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിലാണ് കുട്ടികളുള്ളത്. പിതാവിനൊപ്പം പോകാന്‍ വിസമ്മതിച്ചതിനാലാണ് സന്നദ്ധ പ്രവര്‍ത്തകരുടെ സംരക്ഷണയിലാക്കിയത്. കുട്ടികളുടെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും ഹാജരാക്കാന്‍ പോലീസ് പിതാവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് ലോക്ക്ഡൗണിന്റെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന സിനിമാ ചിത്രീകരണത്തിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്കിന് എതിരെ ഫെഫ്ക്ക. ക്ഷേമപ്രവർത്തനങ്ങൾ ഉൾപ്പടെ നടത്തുന്ന തൊഴിലാളി സംഘടനയായ ഫെഫ്ക്കയ്ക്ക് ഇനിയും മുന്നോട്ട് പോകാനാകില്ലെന്നു ഫെഫ്ക്ക പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന, മോഹൻലാൽ നായകനാവുന്നതുൾപ്പടെ 7ഓളം സിനിമകളാണ് തെലുങ്കാനയിലേക്കും തമിഴ്‌നാട്ടിലേക്കും ചിത്രീകരണം മാറ്റിയത്. അടിസ്ഥാനവർഗ്ഗ തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടമായിരിക്കുന്നത്. അയൽസംസ്ഥാനങ്ങളിൽ സിനിമ എന്ന തൊഴിൽ മേഖല പിന്നേയും സജീവമായിരിക്കുന്നു. യാതൊരു നിബന്ധനകളില്ലാതെ അവിടങ്ങളിൽ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. കേരളത്തിൽ, നിബന്ധനകളോടെ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, ഷൂട്ടിഗ് നടത്താൻ സീരിയലുകൾക്ക് അനുവാദം കൊടുത്തിട്ട് ആഴ്ചകളായി. സിനിമയ്ക് മാത്രം അനുവാദമില്ല.
കൃത്യമായി ഒരു ബയൊബബിൾ സൃഷ്ടിച്ചുകൊണ്ട്, എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്, ഷൂട്ടിഗ് ആരംഭിക്കാനുള്ള അനുമതി തരണമെന്ന് ഞങ്ങൾ മാത്രമല്ല നിർമ്മാതാക്കളും സർക്കാരിനോട് പലതവണ അഭ്യർത്ഥിച്ചിട്ടുണ്ട്. സീരിയൽ മേഖലയോടുള്ള അനുകൂല സമീപനം ഞങ്ങൾക്ക് നിഷേധിക്കപ്പെടുന്നതിന്റെ പൊരുൾ മനസിലാവുന്നില്ല.
സിനിമാ ഷൂട്ടിഗ് പാടില്ല എന്ന അവസ്ഥ സിനിമാസാംസ്‌കാരിക പ്രവർത്തകരോടും തൊഴിലാളികളോടും എന്നും കരുതൽ കാണിച്ചിട്ടുള്ള സർക്കാർ നയവുമായി ഒത്തുപോവുന്ന ഒന്നല്ല. ആയതിനാൽ, ബഹുമാനപ്പെട്ട മുഖ്യമന്ത്രി സത്വരമായി ഇടപെട്ടുകൊണ്ട് എത്രയും പെട്ടെന്ന് ഷൂട്ടിഗുകൾ പുനരാരംഭിക്കാനുള്ള അനുമതി നൽകണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നാണ് ഫെഫ്ക്ക ആവശ്യപ്പെടുന്നത്.
ഫെഫ്ക്കയുടെ പത്രക്കുറിപ്പ്:
മലയാള സിനിമ ഒരു തൊഴിൽ മേഖല എന്ന നിലയിലും, ഒരു വ്യവസായമെന്ന നിലയിലും അഭിമുഖീകരിക്കുന്നത് വമ്പൻ പ്രതിസന്ധിയാണ്. ഒന്നാം ലോക്ഡൗണിനെ അതിജീവിച്ചു എന്ന തോന്നലുണ്ടായി തുടങ്ങിയപ്പോഴാണ് രണ്ടാം ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടത്. ഒന്നാം അടച്ചിടൽ സമയത്ത്, സർക്കാർ ചലച്ചിത്ര തൊഴിലാളികൾക്ക് സഹായമായി തന്നത് ആളൊന്നുക്ക് 2000 രൂപയാണ്. അതിനു പുറമേ, ഞങ്ങളുടെ സംഘടനാസംവിധാനവും, സംഘടിതശക്തിയും, സഹപ്രവർത്തകരുടെ സ്‌നേഹപൂർവ്വമുള്ള കൈത്താങ്ങും, ബിസിനസ് ഗ്രൂപ്പുകളുടെ സി എസ് ആർ ഫണ്ടുകൾ ലഭ്യമാക്കുന്ന ആസൂത്രണവുമൊക്കെ ചേർന്നപ്പോൾ, സഹായമഭ്യർത്ഥിച്ച ഒരോ ചലച്ചിത്ര പ്രവർത്തകനും 5000 രൂപ അക്കൗണ്ടിൽ എത്തിച്ചു കൊടുക്കുവാൻ ഞങ്ങൾക്ക് സാധിച്ചു. കൂടാതെ സ്ഥിരമായി ജീവൻരക്ഷാ മരുന്നുകൾ ഉപയോഗിക്കുന്നവർക്ക് ഒരു മാസത്തെ മരുന്ന്, സാമ്പത്തികമായി ബുദ്ധിമുട്ടുള്ള എല്ലാവർക്കും ഭഷ്യകിറ്റ്, ചികിത്സാ സഹായം, ആശ്രിതർക്ക് മരണാനതര സഹായം എന്നിങ്ങനെ വിവിധ ക്ഷേമപ്രവർത്തനങ്ങളിലൂടെ തൊഴിലാളികൾക്ക് ആത്മവിശ്വാസം പകരാനായി. ഏതാണ്ട് 2, 25,00,000 രൂപ സംഘടന കണ്ടെത്തി ചിലവിട്ടു.
രണ്ടാം അടച്ചിടൽ ഘട്ടത്തിൽ, സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത് ആളൊന്നിന് 1000 രൂപസഹായമാണ്. ഫെഫ്ക അതിന്റെ ഏറെ പരിമിതമായ സാമ്പത്തിക സ്രോതസുകൾ ഉപയോഗിച്ചുകൊണ്ട്, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സ്വകാര്യ ആശുപത്രികളിലൂടെ വാക്‌സിനേഷൻ, കോവിഡ് ബാധിതർക്ക് ചികിത്സാ സഹായം, കുടുംബങ്ങൾക്ക് മരണാനന്തര സഹായം, ഒരു മാസത്തെ ജീവൻ രക്ഷാ മരുന്നുകളുടെ വിതരണം, കുട്ടികൾക്ക് പഠനസഹായം എന്നിങ്ങനെയുള്ള പദ്ധതികൾ നടപ്പിലാക്കി വരുന്നു. കൂടാതെ, ഓണക്കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കാനുള്ള സംവിധാനം ആവിഷ്‌ക്കരിച്ച് വരികയുമാണ്. ദീർഘകാല അടിസ്ഥാനത്തിൽ, ഞങ്ങളെപോലുള്ള ഒരു തൊഴിലാളി സംഘടനയ്ക്ക് ഇവ്വിധം മുന്നോട്ട് പോകാനുള്ള സാമ്പത്തിക ശേഷിയില്ല.
ഇപ്പോൾ എന്താണ് സംഭവിക്കുന്നത്? പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന, മോഹൻലാൽ നായകനാവുന്നതുൾപ്പടെ 7ഓളം സിനിമകളാണ് തെലുങ്കാനയിലേക്കും തമിഴ്‌നാട്ടിലേക്കും ചിത്രീകരണം മാറ്റിയത്. ഞങ്ങളുടെ അടിസ്ഥാനവർഗ്ഗ തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടമായിരിക്കുന്നത്.
നമ്മുടെ അയൽസംസ്ഥാനങ്ങളിൽ സിനിമ എന്ന തൊഴിൽ മേഖല പിന്നേയും സജീവമായിരിക്കുന്നു. യാതൊരു കാർക്കശ്യവുമില്ലാതെ, നിബന്ധനകളില്ലാതെ അവിടങ്ങളിൽ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. കേരളത്തിൽ, നിബന്ധനകളോടെ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, ഷൂട്ടിഗ് നടത്താൻ റ്റെലിവിഷൻ സീരിയലുകൾക്ക് അനുവാദം കൊടുത്തിട്ട് ആഴ്ചകളായി. സിനിമയ്ക് മാത്രം അനുവാദമില്ല. മലയാള ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്നവരിൽ മഹാഭൂരിപക്ഷവും ഇതിനകം ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവരാണ്. ഷൂട്ടിഗിനുമുമ്പ് പിസിയാർ ടെസ്റ്റ് എടുത്ത്, കൃത്യമായി ഒരു ബയൊബബിൾ സൃഷ്ടിച്ചുകൊണ്ട്, എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്, ഷൂട്ടിഗ് ആരംഭിക്കാനുള്ള അനുമതി തരണമെന്ന് ഞങ്ങൾ മാത്രമല്ല നിർമ്മാതാക്കളും സർക്കാരിനോട് പലതവണ അഭ്യർത്ഥിച്ചിട്ടുണ്ട്. സീരിയൽ മേഖലയോടുള്ള അനുകൂല സമീപനം ഞങ്ങൾക്ക് നിഷേധിക്കപ്പെടുന്നതിന്റെ പൊരുൾ മനസിലാവുന്നില്ല.
ഇപ്പോൾ എന്താണ് സംഭവിക്കുന്നത്? പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന, മോഹൻലാൽ നായകനാവുന്നതുൾപ്പടെ 7ഓളം സിനിമകളാണ് തെലുങ്കാനയിലേക്കും തമിഴ്‌നാട്ടിലേക്കും ചിത്രീകരണം മാറ്റിയത്. ഞങ്ങളുടെ അടിസ്ഥാനവർഗ്ഗ തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടമായിരിക്കുന്നത്. നിർമ്മാണ മേഖലയുൾപ്പടെവയ്ക്ക് പ്രവർത്തിക്കാൻ തടസമില്ല, സിനിമാ ഷൂട്ടിഗ് പാടില്ല എന്ന അവസ്ഥ സിനിമാസാംസ്‌കാരിക പ്രവർത്തകരോടും തൊഴിലാളികളോടും എന്നും കരുതൽ കാണിച്ചിട്ടുള്ള സർക്കാർ നയവുമായി ഒത്തുപോവുന്ന ഒന്നല്ല. ആയതിനാൽ, ബഹുമാനപ്പെട്ട മുഖ്യമന്ത്രി സത്വരമായി ഇടപെട്ടുകൊണ്ട് എത്രയും പെട്ടെന്ന് ഷൂട്ടിഗുകൾ പുനരാരംഭിക്കാനുള്ള അനുമതി നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
ആലപ്പുഴ പള്ളാത്തുരുത്തി ആറ്റിൽ ഗർഭിണിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര സ്വദേശി അനീഷിന്റെ ഭാര്യ അനിതയുടെ മൃതദേഹമാണ് ശനിയാഴ്ച രാത്രി ഏഴോടെ പള്ളാത്തുരുത്തി അരയൻതോട് പാലത്തിനു സമീപം കണ്ടെത്തിയത്.
അനിതയുടെ കാമുകൻ മലപ്പുറം നിലമ്പൂർ സ്വദേശി പ്രബീഷ്, ഇയാളുടെ മറ്റൊരു കാമുകി കൈനകരി സ്വദേശി രജനി എന്നിവരെയാണ് നെടുമുടി പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് പ്രബീഷിനൊപ്പമായിരുന്നു അനിത താമസിച്ചിരുന്നത്. ഇവർ അഞ്ച് മാസം ഗർഭിണിയായിരുന്നു. ഇതിനിടെ, രജനിയുമായി അടുപ്പത്തിലായ പ്രബീഷ്, അനിതയെ ഒഴിവാക്കാനായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോട് കൂടെയാണ് മൃതദേഹം കണ്ടെത്തിയത്.
പ്രബീഷ് അനിതയെ പള്ളാത്തുരുത്തിയിലെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി. ശാരീരികബന്ധത്തിലേർപ്പെടുന്നതിനിടയിൽ അനിതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രബീഷ് പൊലിസിനോട് സമ്മതിച്ചു. രജനി സഹായത്തോടെയായിരുന്നു കൊലപാതം. ശേഷം ഒഴുക്കുള്ള സ്ഥലത്ത് മൃതദേഹം ഉപേക്ഷിക്കാനായി വള്ളത്തിൽ കൊണ്ടു പോകുംവഴി വള്ളം മറിഞ്ഞു. തുടർന്ന് മൃതദേഹം ഉപേക്ഷിച്ച് ഇരുവരും കടന്നുകളഞ്ഞു.
പ്രബീഷും രജനിയും ഉപയോഗിച്ചിരുന്ന ഫോണുകൾ വിറ്റ ശേഷം നാടുവിടാനായിരുന്നു പദ്ധതി. എന്നാൽ പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരം അനുസരിച്ച് കൊലപാതകമെന്നു സ്ഥിരീകരിച്ചതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. അനിതയുടെ ഫോൺ കോളുകൾ പ്രകാരം നടത്തിയ അന്വേഷണത്തിൽ നിരീക്ഷണത്തിലായിരുന്ന പ്രബീഷിനെയും രജനിയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
അനിതയ്ക്കും പ്രബീഷിനും ആദ്യ ബന്ധത്തിൽ കുട്ടികളുണ്ട്. കുഞ്ഞുങ്ങളേയും ഭർത്താവിനെയും ഉപേക്ഷിച്ചാണ് പ്രബീഷിനൊപ്പം അനിത ചേർന്നത്. തുടക്കത്തിൽ കുഴപ്പങ്ങളില്ലാതെ പോയ ജീവിതം രജനിയുടെ കടന്നു വരവോടെ കീഴ്മേൽ മറിയുകയായിരുന്നു. രജനിയുമായുള്ള ബന്ധത്തെ തുടർന്ന് അസ്വാരസ്യങ്ങൾ തലപൊക്കി. പിന്നീട് അനിതയെ ഒഴിവാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളായിരുന്നു. തുടർന്നാണ് അനിത പ്രബീഷ് വിളിച്ചതനുസരിച്ച് കൈനകരിയിൽ എത്തുന്നത്.
കേസന്വേഷണം വേഗം മുന്നോട്ടു കൊണ്ടു പോകാൻ പൊലീസിന് കഴിഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച് 5 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടിയതായി പൊലിസ് പറഞ്ഞു. മൃതദേഹം കണ്ടെത്തിയ ദിവസം മുതൽ തന്നെ പ്രബീഷിനെയും രജനിയേയും പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു.
നിലമ്പൂർ സ്വദേശിയാണ് പ്രബീഷ്. ഇയാൾ വർഷങ്ങളായി ആലപ്പുഴയിൽ താമസിച്ച് വരികയാണ്. രജനിയും മക്കളെ പോലും ഉപേക്ഷിച്ച് പ്രബിഷിന് ഒപ്പം വർഷങ്ങളായി ഉണ്ട്. എന്നാൽ ഇവർ ആരും തന്നെ നിയമപരമായി വിവാഹിതരല്ല. വിവാഹേതര ബന്ധങ്ങളുടെ തുടർച്ചയാണ് കൊലപാതകമെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജയദേവ് പറഞ്ഞു. അനിതയും പ്രബീഷും തമ്മിലുള്ള അടുപ്പം രജനിയുമായും തർക്കങ്ങൾക്ക് ഇടയാക്കിയിരുന്നു. ഒടുവിൽ ഇരുവരും ചേർന്ന് അനിതയെ ഇല്ലാതാക്കാനായി തീരുമാനിക്കുകയായിരുന്നു എന്ന് ചോദ്യം ചെയ്യലിൽ പൊലീസ് സ്ഥിരീകരിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൈനകരി തോട്ടുവാത്തലയിലെ വീട്ടിലേക്ക് അനിതയെ സനേഹ പൂർവ്വം വിളിച്ച് വരുത്തുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി രജനിയും പ്രബീഷും ചേർന്ന് കായലിൽ തള്ളിയതും.
കേരളത്തെ നടുക്കിയ കൊലപാതക പരമ്പരയായിരുന്നു കൂടത്തായി കൂട്ടക്കൊലപാതകം. ജോളിയുടെ മോഡല്‍ കൊലപാതകം ഇപ്പോള്‍ പാലക്കാടും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. പാലക്കാട് കരിമ്പുഴ സ്വദേശിനി ഫസീലയാണ് ഭക്ഷണത്തില്‍ വിഷം നല്‍കി ഭര്‍ത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയത്. പിന്നാലെ ഭര്‍തൃപിതാവിനും സമാന രീതിയില്‍ വിഷം നല്‍കുകയായിരുന്നു.
59കാരനായ ഭര്‍തൃപിതാവ് മുഹമ്മദിന് രണ്ട് വര്‍ഷത്തോളമാണ് ഭക്ഷണത്തിനൊപ്പം മെത്തോമൈല്‍ എന്ന വിഷ പദാര്‍ഥം നല്‍കിയത്. സംഭവത്തില്‍ ഫസീലയ്ക്ക് ഒറ്റപ്പാലം അഡീഷനല്‍ സെഷന്‍സ് കോടതി അഞ്ച് വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും വിധിച്ചു. ഭര്‍ത്താവിന്റെ മുത്തശ്ശിയെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസിലും ഫസീലക്കെതിരെ ഒറ്റപ്പാലം കോടതിയില്‍ വിചാരണ തുടരുകയാണ്.
2013 മുതല്‍ 2015 വരെയുള്ള കാലയളവിലായിരുന്നു മുഹമ്മദിന് വിഷം നല്‍കിയത്. നിരന്തരം വയറിളക്കവും ഛര്‍ദിയും അനുഭവപ്പെടാറുള്ള മുഹമ്മദ് ചികില്‍സയിലായിരുന്നു. ഇതിനിടയിലാണ് ഫസീല ഭക്ഷണത്തില്‍ വിഷം കലര്‍ത്തുന്നത് മുഹമ്മദ് നേരിട്ട് കണ്ടത്. പിന്നാലെ പോലീസിനെ സമീപിക്കുകയായിരുന്നു. പിന്നീട് നടത്തിയ ഫൊറന്‍സിക് പരിശോധനയിലാണ് പോലീസ് ഇവരുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത വിഷാംശത്തിന്റെ സാന്നിധ്യം മുഹമ്മദിന്റെ ശരീരത്തിലും കണ്ടെത്തിയത്.
കൊലപാതകശ്രമത്തിനും വിഷം നല്‍കിയതിനുമായി 25,000 രൂപ വീതമാണ് കോടതി അരലക്ഷം പിഴ ചുമത്തിയത്. ക്ലോര്‍പൈറിഫോസ് എന്ന വിഷപദാര്‍ഥം അകത്തു ചെന്ന് 71 വയസ്സുള്ള നബീസ കൊല്ലപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്. 2016 ജൂണിലായിരുന്നു ദുരൂഹമരണം. ഇരുവരോടും ഫസീലയ്ക്കുള്ള മുന്‍ വൈരാഗ്യമാണ് സമാനമായ ക്രൂരകൃത്യങ്ങളിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
ആരോപിക്കപ്പെട്ട കുറ്റകൃത്യം നടന്ന ദിവസം നാട്ടിലായിരുന്നിട്ടും ഷാർജയിൽ കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട യുവാവ് ജയിൽ മോചനം കാത്തുകഴിയുന്നതായി റിപ്പോർട്ട്. കൊടുവള്ളി സ്വദേശിയായ സയ്യിദ് ഫസലുറഹ്മാനാണ് നാലര വർഷമായി നിരപരാതിധിത്വം തെളിയിക്കാനാവാതെ ജയിലിൽ കഴിയുന്നതായി പ്രമുഖ പത്ര മാധ്യമം റിപ്പോർട്ട് ചെയുന്നു.
2007 ഫെബ്രുവരി 27ന് ഫാദി മുഹമ്മദ് അൽ ബെയ്റൂട്ടി എന്ന വിദേശി കൊല്ലപ്പെട്ട കേസിൽ വർഷങ്ങൾക്കിപ്പുറം 2017 ലാണ് ഫസലു റഹ്മാൻ അറസ്റ്റിലാവുന്നത്. എന്നാൽ ആ ദിവസം ഫസലു നാട്ടിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. കോഴിക്കോട് റൂറൽ എസ്. പി. നോർക്കയ്ക്ക് ഇതു സംബന്ധിച്ച റിപ്പോർട്ടും നൽകിയിരുന്നു. കൊല്ലപ്പെട്ടയാളുടെ ശുചിമുറിയിൽ ഫസലു റഹ്മാന്റെ വിരലടയാളം കണ്ടെത്തിയതാണ് അറസ്റ്റിലേക്ക് നയിച്ചത്.
ഫാദി മുഹമ്മദിന്റെ വീട്ടിൽ ഫസലുറഹ്മാൻ ശുചീകരണ ജോലിക്കു പോകാറുണ്ടായിരുന്നെന്നും അങ്ങിനെയാണ് വിരലടയാളം പതിഞ്ഞതെന്നും ബന്ധുക്കൾ വിശദീകരിക്കുന്നു. കൊലപാതകം നടന്ന ദിവസം കേരളത്തിലാണെന്ന് തെളിയിക്കുന്ന രേഖകൾ യഥാസമയം ഹാജരാക്കാൻ സാധിക്കാതെ വന്നതാണ് ഫസലുറഹ്മാനെതിരെ ഷാർജ കോടതി ശിക്ഷ വിധിക്കാനിടയാക്കിയത്. 5 വർഷം തടവും 40 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
ശിക്ഷാ കാലാവധി കഴിയാറായിട്ടും 40 ലക്ഷം രൂപ നൽകാൻ കഴിയാത്തതിനാൽ മോചന സാധ്യത നീണ്ടുപോവുകയാണ്. ഫസലു റഹ്മാന്റെ മോചനത്തിനായി അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് എം. കെ. മുനീർ എംഎൽഎ മുഖ്യമന്ത്രിക്കു കത്തയച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വണ്ടിപ്പെരിയാർ∙ ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ ജീവനറ്റ് കണ്ടെത്തിയപ്പോൾ ഓടിവന്ന് ഏറ്റുവാങ്ങിയത് അർജുനെന്ന് കുഞ്ഞിന്റെ കുടുംബം. കുട്ടിയെ കുളിപ്പിക്കുന്ന സമയമായപ്പോൾ അമ്മൂമ്മയാണ് അന്വേഷണം തുടങ്ങിയത്. ചുറ്റുപാടുള്ള വീടുകളും എല്ലായിടത്തും അന്വേഷിച്ചു. ആ സമയത്ത് വീടിനുള്ളിൽ ഒരിക്കൽ കൂടി നോക്കിയപ്പോഴാണ് പൂജാമുറി അടച്ചിട്ടിരിക്കുന്നത് കണ്ടത്. തള്ളി നോക്കിയപ്പോൾ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നും കുഞ്ഞിന്റെ വീട്ടുകാർ പറയുന്നു.
പൂജാമുറി തുറക്കുന്നതിനായി കത്തിയെടുത്ത് കൊണ്ടുവന്ന് കുറ്റി തട്ടിത്തുറക്കുകയായിരുന്നു. ഒരു കാൽ കട്ടിലിലും ഒരു കാൽ നിലത്തുമായി ഇരിക്കുന്ന നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയതെന്ന് കണ്ണീരോടെ ബന്ധു പറയുന്നു. കുഞ്ഞുപിടലി തൂങ്ങിയത് പോലെ ചരിഞ്ഞാണിരുന്നത്. അലറി വിളിച്ച് പുറത്തേക്കിറങ്ങിയപ്പോൾ ഓടി വന്ന് കുഞ്ഞിനെ ഏറ്റുവാങ്ങിയത് അർജുനാണെന്നു ഞെട്ടലോടെ വീട്ടുകാർ പറയുന്നു. കുഞ്ഞിനെ കുലുക്കി നോക്കിയ അർജുൻ വേഗം തന്നെ അടുത്തുള്ള നഴ്സിനെ കാണിച്ചു. അവരുടെ പരിശോധനയിൽ പൾസില്ലെന്ന് കണ്ടു. പെട്ടെന്ന് തന്നെ അർജുന്റെ അച്ഛൻ ഷർട്ടിട്ട് ഓടി വന്ന് കുഞ്ഞിനെ എടുത്ത് നേരെ ആശുപത്രിയിലേക്ക് കൊണ്ട് പോവുകയായിരുന്നവെന്നും കുഞ്ഞിന്റെ വീട്ടുകാർ വേദനയോടെ പറയുന്നു.
കുഞ്ഞിനെ കൊലപ്പെടുത്തുന്ന ദിവസവും അർജുൻ പതിവുപോലെ 50 രൂപയ്ക്ക് മിഠായി വാങ്ങിയാണ് പോയതെന്ന് സമീപത്തെ കടക്കാരനും വെളിപ്പെടുത്തിയിരുന്നു. അർജുനെ സംശയിക്കത്തക്ക യാതൊന്നും ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മൂന്നാം വയസ്സു മുതൽ കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായാണ് അർജുൻ പൊലീസിനോട് സമ്മതിച്ചത്. കഴിഞ്ഞ ദിവസം തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ അർജുനെ നാട്ടുകാർ മർദ്ദിച്ചിരുന്നു.
ദക്ഷിണ ദില്ലിയിലെ അന്ധേരിയാ മോറിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ കത്തോലിക്കാ ദേവാലയം പൊളിച്ചു മാറ്റിയ ഡല്‍ഹി ഡവലപ്പ്‌മെന്റ് അഥോറിട്ടി(ഡിഡിഎ)യുടെ നടപടിയ്‌ക്കെതിരെ ക്രൈസ്തവ വിശ്വാസികള്‍ റോഡ് ഉപരോധിച്ച് പ്രതിഷേധ പ്രകടനം നടത്തി.
ഡല്‍ഹിയിലുള്ള മലയാളി ക്രൈസ്തവ സമൂഹത്തിന്റെ ഒത്തു ചേരലായി മാറി ഈ പ്രതിഷേധ പ്രകടനം. പള്ളി പൊളിച്ചതിനെതിരെ നിയമ നടപടികള്‍ക്കൊരുങ്ങുകയാണ് ഇടവകാംഗങ്ങള്‍.
പൊളിച്ചു മാറ്റിയ ദേവാലയ അവശ്ഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഫരീദാബാദ് രൂപതയിലെ നിരവധി വൈദികര്‍ ചേര്‍ന്ന് വൈകുന്നേരം 6.30ന് അര്‍പ്പിച്ച ദിവ്യബലിയില്‍ പങ്കെടുക്കാന്‍ നിരവധി വിശ്വാസികളെത്തി. ദിവ്യബലിക്ക് ശേഷമാണ് വൈദികരും വിശ്വാസികളും ചേര്‍ന്ന് മെഴുകുതിരി കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തിയത്.
അന്ധികൃത നിര്‍മ്മാണമാണെന്നു വ്യക്തമാക്കി ഇന്ന് രാവിലെ പത്തിനാണ് ഡല്‍ഹി ഡവലപ്പ്‌മെന്റ് അഥോറിട്ടിയുടെ നേതൃത്വത്തില്‍ ദേവാലയം പൊളിച്ചത്. മൂന്ന് ജെസിബികളുമായെത്തിയ സംഘത്തിന് സുരക്ഷയൊരുക്കാന്‍ നൂറിലധികം പോലീസുകാരുമുണ്ടായിരുന്നു. സംഭവമറിഞ്ഞെത്തിയ വിശ്വാസികളെപള്ളിയുടെ കോമ്പൗണ്ടില്‍ പോലും പ്രവേശിപ്പിക്കാതെ അധികൃതര്‍ തടയുകയായിരുന്നു.
എന്നാല്‍ പള്ളി അനധികൃതമായി നിര്‍മ്മിച്ചതല്ലെന്നും പള്ളി പൊളിക്കുന്നത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തടഞ്ഞിരുന്നതാണെന്നും പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കി. ഇടവകയുടെ കീഴില്‍ മലയാളികളടക്കം അഞ്ഞൂറിലധികം കുടുംബങ്ങളുണ്ട്. ഫാ. ജോസ് കന്നുംകുഴിലാണ് ഇടവക വികാരി.
മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂഡൽഹിയിലെത്തി. ചൊവ്വാഴ്ച വൈകീട്ട് നാലിന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ഡൽഹിയിലെത്തിയ മുഖ്യമന്ത്രിക്ക് കേരളഹൗസ് ജീവനക്കാരുടെ നേത്യത്വത്തിൽ സ്വീകരണം നൽകി. രണ്ടാം തവണയും മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായിട്ടാണ് മുഖ്യമന്ത്രി ഡൽഹിയിലെത്തുന്നത്.
പ്രധാനമന്ത്രിയുമായുള്ള കൂടികാഴ്ചയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ ഡോ. പികെ മിശ്രയെയും മുഖ്യമന്ത്രികാണും. പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യേണ്ട കാര്യങ്ങൾ അവതരിപ്പിക്കുന്നതിന് വേണ്ടിയാണിത്. കെ റെയിലും ചർച്ചവിഷയമാകും. കേന്ദ്രമന്ത്രിയും മലയാളിയുമായ രാജീവ് ചന്ദ്രശേഖറെ കാണാനുള്ള ശ്രമവും ഉണ്ടായേക്കുമെന്നാണ് ഔദ്യോഗികവൃത്തങ്ങൾ നൽകുന്ന സൂചന.
ഉച്ചയ്ക്ക് പെട്രോളിയം, പ്രക്യതിവാതക, ഭവന, നഗരകാര്യമന്ത്രി ഹർദ്ദീപ് സിങ് പുരിയുമായും മുഖ്യമന്ത്രി ചർച്ച നടത്തും. കേരളത്തിന്റെ വികസന കാര്യങ്ങൾ പ്രധാനചർച്ചവിഷയമാകും. ദേശീയതലത്തിൽ സഹകരണമന്ത്രാലയം രൂപികരിച്ചതിലുള്ള ആശങ്കയും മുഖ്യമന്ത്രി പങ്കുവെക്കും. സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്കുള്ള കടന്നുകയറ്റമായി സഹകരണമന്ത്രാലയം മാറുമോ എന്നതാണ് പ്രധാന ആശങ്ക.
സംസ്ഥാന സർക്കാരും ഭരണകക്ഷിയായ സിപിഎമ്മും അമിത് ഷായെ സഹകരണമന്ത്രിയായി നിയോഗിച്ചതിലും പരസ്യമായി ആശങ്ക പ്രകടിപ്പിച്ചിരുന്നു.