നാദിര്‍ഷയുടെ ഈശോ എന്ന സിനിമ വലിയ വിവാദങ്ങള്‍ക്കാണ് ഇടയാക്കിയത്. യേശുക്രിസ്തുവിനെ ചിത്രത്തിന്റെ പേരിലൂടെ അപമാനിക്കുകയാണ് എന്നായിരുന്നു ഒരു വിഭാഗം വിമര്‍ശിച്ചത്.ചിത്രത്തെ അനുകൂലിച്ചും എതിര്‍ത്തും ക്രൈസ്തവസഭയ്ക്കുള്ളില്‍ നിന്ന് തന്നെ നിരവധി പ്രതികരണങ്ങള്‍ പുറത്തുവന്നു.

ഇതിനിടെ ക്രിസ്ത്യന്‍ മതമൗലികവാദത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് അങ്കമാലി രൂപതയുടെ മുഖപത്രമായ സത്യദീപത്തിന്റെ ഇംഗ്ലിഷ് എഡിഷന്റെ അസോസിയേറ്റ് എഡിറ്റര്‍ ഫാ. ജയിംസ് പനവേലിയുടെ പ്രസംഗം വലിയ ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ ഈ പ്രസംഗം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച സംവിധായകന്‍ ജിത്തു ജോസഫിന്റെ പോസ്റ്റിന് താഴെയും വലിയ വിദ്വേഷപ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്. ചിലര്‍ സംവിധായകനെ വ്യക്തിപരമായും അധിക്ഷേപിക്കുന്നുണ്ട്.

സിനിമയ്‌ക്കെതിരായ വിമര്‍ശനങ്ങളെ പൂര്‍ണമായും തള്ളിക്കളഞ്ഞാണ് വൈദികന്റെ പ്രസംഗം. നേരത്തേ ആമേന്‍, ഈ.മ.യൗ, ഹല്ലേലൂയ എന്നീ സിനിമകള്‍ ഇറങ്ങിയപ്പോഴൊക്കെ സംയമനം പാലിച്ച ക്രിസ്ത്യാനി ഇപ്പോള്‍ വാളെടുത്തിറങ്ങിയിരിക്കുകയാണ് എന്നായിരുന്നു വൈദികന്റെ വിമര്‍ശനം.