സ്വന്തമായി കാറില്ലാത്ത കരുനാഗപ്പള്ളി എംഎല്‍എ സിആര്‍ മഹേഷിന് സ്വന്തമായി ഉള്ളത് എംഎല്‍എ എന്നെഴുതിയ ബോര്‍ഡ് മാത്രമാണ്. സ്വന്തമായി കാറും ഡ്രൈവറും ഇല്ലാത്തതിനാല്‍ സുഹൃത്തുക്കളുടെ കാറിലാണ് ഇപ്പോള്‍ മഹേഷിന്റെ യാത്ര. നേരത്തേ നിശ്ചയിച്ചുറപ്പിച്ച സുഹൃത്തുക്കള്‍ കാറുമായി വീട്ടിലെത്തുമ്പോള്‍, കൈവശം വെയ്ക്കുന്ന ബോര്‍ഡുകള്‍ കാറിന്റെ മുന്നിലും പിന്നിലും വെച്ചാണ് യാത്ര.

ചിലപ്പോഴക്കെ രാവിലെ എത്തിയ സുഹൃത്തിന് ഉച്ചയ്ക്കുശേഷം തിരികെപ്പോകേണ്ടിവന്നിട്ടുണ്ട്. അപ്പോള്‍ കാറുമാറും. കാര്‍ സമയത്ത് എത്തിയില്ലെങ്കില്‍ പിന്നീടുള്ള യാത്ര ഓട്ടോറിക്ഷയിലാണ്. ചിലപ്പോള്‍ സുഹൃത്തുക്കളുടെ ബൈക്കിന്റെ പിന്നിലിരുന്നാണ് യാത്ര. നിയമസഭാ സാമാജികര്‍ക്ക് കാറുവാങ്ങാന്‍ വായ്പ ലഭിക്കും. വായ്പയെടുത്ത് ചെറു കാറുവാങ്ങാന്‍ തീരുമാനിച്ച വേളയിലാണ് ഭാര്യാപിതാവിന്റെയും സ്വന്തം സഹോദരന്റെയും വിയോഗം. ഇതോടെ കുടുംബത്തിന്റെ ഉത്തരവാദിത്വംകൂടി ഏറ്റെടുക്കേണ്ടി വന്നു.

വായ്പയെടുത്ത് കാറ് വാങ്ങിയാല്‍ എല്ലാമാസവും നല്ലൊരു തുക തിരിച്ചടവ് വരും. കടബാധ്യതയും മറ്റും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അത് ബുദ്ധിമുട്ടാകുമെന്ന് വന്നതോടെയാണ് യാത്ര സുഹൃത്തുക്കളുടെ കാറിലാക്കിയത്. അനുകൂലസാഹചര്യം വരുമ്പോള്‍ കാര്‍ വാങ്ങാമെന്ന് മഹേഷ് പറയുന്നു.