പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്. തൃത്താല എംഎല്‍എ എംബി രാജേഷാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫില്‍ നിന്നും കുണ്ടറയില്‍ നിന്നുള്ള പ്രതിനിധി പിസി വിഷ്ണുനാഥ് മത്സരിക്കും. 99 എംഎല്‍എമാരുടെ പിന്തുണയുള്ള ഇടത് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താനുള്ള അംഗബലം പ്രതിപക്ഷത്തിനില്ല.
രാവിലെ ഒന്‍പത് മണിക്കാണ് വോട്ടെടുപ്പ്. ബാലറ്റ് പേപ്പറിലാണ് അംഗങ്ങള്‍ വോട്ടു ചെയ്യുക. പതിനൊന്നരയോടെ വോട്ടെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തിയാകും. കേരള നിയമസഭയുടെ 23-ാം സ്പീക്കര്‍ തിരഞ്ഞെടുപ്പാണിത്. ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് പിന്നീട് നടക്കും. ചിറ്റയം ഗോപകുമാറാണ് ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥി.
സഭയില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മിലുള്ള ആദ്യ ഏറ്റുമുട്ടലാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. ചരിത്ര നേട്ടത്തോടെ സഭയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണപക്ഷത്തെ നയിക്കും. മറുവശത്ത് അടിമുടി മാറ്റങ്ങളുമായാണ് പ്രതിപക്ഷം തയാറെടുക്കുന്നത്. പ്രതിപക്ഷ നേതാവായി വിഡി സതീശന്‍ ചുമതലയേറ്റതോടെ തലമുറമാറ്റമാണ് കോണ്‍ഗ്രസില്‍ സംഭവിച്ചിരിക്കുന്നത്.
അതേസമയം, പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് നിന്ന് സഭയില്‍ രണ്ടാം നിരയിലേക്ക് മാറേണ്ടി വന്ന രമേശ് ചെന്നിത്തല തന്റെ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തി. ക്രിയാത്മക പ്രതിപക്ഷം എന്ന നിലയിൽ കൃത്യമായി പ്രവർത്തിക്കാൻ സാധിച്ചു എന്ന ചാരിതാർത്ഥ്യമുണ്ട്. ഒരു തുള്ളി രക്തം പോലും ഈമണ്ണിൽ ചൊരിയിക്കാതെ , ഒരു കെഎസ്ആർടിസി ബസിന്റെ ചില്ല് പോലും ഉടയാതെ, എങ്ങനെ പ്രതിപക്ഷ പ്രവർത്തനം നടത്താൻ കഴിയും എന്ന് തെളിയിച്ച കാലഘട്ടമാണ് കടന്നുപോയത്. ചെന്നിത്തല കുറിച്ചു.
മലയാളികളുടെ ഇഷ്ടതാരമാണ് പൗളി വല്‍സല്‍. ചെറിയ വേഷങ്ങളിലൂടെ തന്നെ മലയാളികളുടെ ഇടംനെഞ്ചില്‍ കയറി കൂടാന്‍ പൗളിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ കൊവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ വലയുകയാണ് കുടുംബം.
പൗളിയുള്‍പ്പടെ കുടുംബത്തിലെ എല്ലാവര്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. ഈ സമയം, പൗളിയുടെ ഭര്‍ത്താവായ വല്‍സന്റെ ചികിത്സയ്ക്കു പണമില്ലാതെ വലയുകയാണ് കുടുംബം. ഡയാലിസിസിന് വിധേയനാകുന്ന വല്‍സന് 40000 രൂപ വിലയുള്ള ഇന്‍ജെക്ഷന്‍ ആവശ്യമാണ്. എന്നാല്‍ അതിനോ മറ്റു തുടര്‍ചികിത്സയ്‌ക്കോ പണമില്ലാതെ ദുരിതത്തില്‍ കഴിയുകയാണ് കുടുംബം. കൊവിഡ് കൂടി ബാധിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് താരം.
പൗളിയുടെ വരുമാനത്തിലാണ് കുടുംബം മുന്നോട്ടു പോയിരുന്നത്. എന്നാല്‍ കോവിഡും ലോക്ഡൗണും വന്നതോടെ സിനിമയും നാടകവും ഇല്ലാതായതാണ് പൗളിയുടെ ജീവിതം വഴിമുട്ടിയത്. കുടുംബത്തിന്റെ മുന്നോട്ടു പോക്കിനും ഭര്‍ത്താവിന്റെ ചികത്സയ്ക്കും എവിടെ നിന്നു പണമില്ലാതെ കുഴങ്ങുകയാണ് സംസ്ഥാന അവാര്‍ഡ് ജേതാവും കൂടിയായ പൗളി.
താരത്തെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി
ബാങ്ക് വിവരങ്ങള്‍;
Pauly Valsan
Account no. (SB general): 343202010004879
Ifsc code UBINO534323
Union Bank of India
Malipuram branch (Ekm)
മലയാള ടെലിവിഷൻ സീരിയൽ താരമുൾപ്പെട്ട തലസ്ഥാനത്തെ ഇടപ്പഴിഞ്ഞി പെൺ വാണിഭക്കേസിൽ സീരിയൽ നടിയടക്കം നാലു പ്രതികളെ ജൂൺ 10 ന് ഹാജരാക്കാൻ തിരുവനന്തപുരം ഒന്നാം അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് കോടതി ഉത്തരവിട്ടു. സീരിയൽ നടി കിളിമാനൂർ സ്വദേശിനി വേണി എന്ന ആവണിയടക്കം 4 പേരെ കുറ്റം ചുമത്തലിന് ഹാജരാക്കാൻ മ്യൂസിയം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറോടാണ് കോടതി നിർദേശിച്ചത്. കേസിൽ 1 മുതൽ 4 വരെ പ്രതികളായ അനാശാസ്യ കേന്ദ്ര നടത്തിപ്പുകാരും ഇടപാടുകാരുമായ ജഗതി സ്വദേശി ശ്രീകുമാരൻ നായർ , മഴവിൽ മനോരമ ചാനലിലടക്കം ശ്രദ്ധേയമായ വേഷം ചെയ്ത ആവണി , ബിന്ദു എന്ന ലൗലി , പുനലൂർ സ്വദേശി മാത്യു ജേക്കബ്ബ് എന്ന വിനോദ് എന്നിവരെയാണ് ഹാജരാക്കേണ്ടത്.
എറണാകുളം , തിരുവനന്തപുരം ജില്ലകളിലെ വൻകിട ഹോട്ടലുകളും ഫ്‌ളാറ്റുകളും കേന്ദ്രീകരിച്ച് നക്ഷത്ര വേശ്യാലയം നടത്തുന്ന സംഘത്തിലെ കണ്ണിയാണ് സീരിയൽ താരം എന്നാണ് ആരോപണം. 2009 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇടപ്പഴിഞ്ഞിയിൽ കുടുംബസമേതം താമസിക്കുന്ന ശ്രീകുമാരൻ നായർ വൻ തുക ഈടാക്കി അനാശാസ്യ പ്രവർത്തനങ്ങൾക്ക് വീട് നൽകി വരികയായിരുന്നു. നാട്ടുകാർ പല ആവർത്തി പരാതിപ്പെട്ടിട്ടും മ്യൂസിയം പൊലീസ് അനങ്ങിയില്ല. നക്ഷത്ര വേശ്യാലയത്തിലെ കണ്ണികൾ വഴി മാസപ്പടി പറ്റുന്നതിനാലാണ് മ്യൂസിയം പൊലീസ് നിഷ്‌ക്രിയമായതെന്ന് ചൂണ്ടിക്കാട്ടി സ്ഥലവാസികൾ സിറ്റി പൊലീസ് കമ്മീഷണർക്ക് രഹസ്യവിവരം നൽകി. മ്യൂസിയം പൊലീസ് റെയ്ഡ് വിവരം സെക്‌സ് റാക്കറ്റിന് ചോർത്തി നൽകി റെയ്ഡ് പൊളിക്കുമെന്ന് മനസ്സിലാക്കിയ കമ്മീഷണർ അതീവ രഹസ്യമായി കന്റോൺമെന്റ് അസി. കമ്മീഷണറെക്കൊണ്ട് റെയ്ഡ് ചെയ്താണ് സംഘത്തെ വലയിലാക്കിയത്. മ്യൂസിയത്തറിയിച്ചാൽ വല പൊട്ടുമെന്ന് ബോധ്യപ്പെട്ടാണ് കമ്മീഷണർ നേരിട്ട് ഓപ്പറേഷൻ നടത്തിയത്.
കമ്മീഷണറാഫീസിൽ എത്തിച്ച വാണിഭ സംഘത്തെ ചോദ്യം ചെയ്ത ശേഷം സംഘത്തിനെതിരെ കേസെടുക്കാൻ മ്യൂസിയം പൊലീസിന് കൈമാറുകയായിരുന്നു. അതേ സമയം 2009 ൽ രജിസ്റ്റർ ചെയ്ത അനാശാസ്യ കേസിൽ 5 വർഷം പിന്നിട്ട ശേഷം 2014 ജൂൺ 30 നാണ് മ്യൂസിയം പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ആഴത്തിലുള്ള അന്വേഷണം നടത്തി മുഴുവൻ കണ്ണികളെയും അറസ്റ്റ് ചെയ്ത് റാക്കറ്റിനെ വേരോടെ നിയമത്തിന് മുന്നിൽ ഹാജരാക്കാൻ കമ്മീഷണർ നിർദ്ദേശിച്ചിട്ടും മ്യൂസിയം പൊലീസ് അനങ്ങിയില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. കേസ് ഡയറി ഫയൽ പൂഴ്‌ത്തി വച്ച് തെളിവുകൾക്ക് മേൽ ഉറങ്ങിയ മ്യൂസിയം പൊലീസ് ഒടുവിൽ കമ്മീഷണർ സ്ഥലം മാറിപ്പോയ ശേഷം റാക്കറ്റിലെ ഉന്നതരെ ഒഴിവാക്കി ആദ്യ 4 പ്രതികളെ മാത്രം വച്ച് നാമമാത്ര കുറ്റപത്രം കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) (അസാന്മാർഗിക പ്രവർത്തനം തടയൽ) നിയമത്തിലെ 3 , 4 , 5 (1) , (6) എന്നീ വകുപ്പുകൾ പ്രകാരം 7 വർഷത്തിന് മേൽ ശിക്ഷ വിധിക്കാവുന്ന കുറ്റകൃത്യമായതിനാൽ സെഷൻസ് കോടതി വിചാരണ ചെയ്യേണ്ട ഗൗരവമേറിയ കുറ്റകൃത്യമാണെന്ന് നിരീക്ഷിച്ച തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി കേസ് വിചാരണക്കായി തിരുവനന്തപുരം സെഷൻസ് കോടതിയിലേക്ക് കേസ് കമ്മിറ്റ് ചെയ്യുകയായിരുന്നു.
ക്രിമിനൽ നടപടി ക്രമത്തിലെ 193 , 209 എന്നീ വകുപ്പുകൾ പ്രകാരമാണ് വിചാരണക്കായി കമ്മിറ്റ് ചെയ്തയച്ചത്. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് 7 വർഷം വരെ തടവും പരിധിയില്ലാത്ത പിഴയും ശിക്ഷ വിധിക്കാനധികാരമുണ്ട്. ഇമ്മോറൽ ട്രാഫിക് ( പ്രിവൻഷൻ ) നിയമ പ്രകാരം ചാർജ് ഷീറ്റ് ചെയ്യപ്പെട്ട കേസ് മജിസ്‌ട്രേട്ട് കോടതി വിചാരണ ചെയ്യേണ്ട കേസാണ്. വിചാരണക്കൊടുവിൽ തെളിവു മൂല്യം വിലയിരുത്തിയുള്ള കുറ്റ സ്ഥാപനത്തിൽ പ്രതിക്ക് 7 വർഷത്തിന് മേൽ ശിക്ഷ കൊടുക്കണമെന്ന് സി.ജെ.എമ്മിന് തോന്നുന്ന പക്ഷം ശിക്ഷ വിധിക്കാനായി കേസ് റെക്കോർഡുകൾ സെഷൻസ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്തയച്ചാൽ മതിയാകും.
അമേരിക്കയിലെ കെന്നെസോ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിൽ ഒന്നാം റാങ്കുകാരനായി മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി സ്വന്തമാക്കിയത് ചരിത്രനേട്ടം. 20ാം വയസ്സിൽ കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ നിഹാദ് കളത്തിങ്ങൽ ഈ സർവകലാശാലയിൽ ഒന്നാമനാവുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർഥിയാണ്. 40,000ത്തിലേറെ വിദ്യാർഥികളും 170 ബിരുദ പഠന വകുപ്പുകളും ജോർജിയയിലെ കെന്നെസോ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലുണ്ട്. 2021ലെ എല്ലാ പഠന വകുപ്പുകളിലെയും പരീക്ഷ ഫലം എടുത്തുനോക്കിയാൽ ഒന്നാം സ്ഥാനം നിഹാദിനാണ്.
വിഖ്യാതമായ യൂനിവേഴ്സിറ്റി റീജൻറ്സ് പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട് ഈ മിടുക്കൻ. വിദ്യാർഥിയായിരിക്കെത്തന്നെ സർവകലാശാലയിൽ ക്ലാസെടുക്കാനും അവസരം ലഭിച്ചു. ഒരു ഇൻഷുറൻസ് കമ്പനിയിൽ പ്രോഗ്രാമറായി പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്നു. ബിരുദം പൂർത്തിയാക്കിയതോടെ ഇവിടെ വലിയ ശമ്പളത്തോടെ സ്ഥിരനിയമനവും ലഭിച്ചു.
പഠനച്ചെലവിന് വായ്പയെടുത്ത് കുടിശ്ശികയാവുന്നത് അമേരിക്കയിലെ വിദ്യാർഥികൾക്കിടയിൽ സാധാരണയാണെങ്കിൽ ഒരു സാമ്പത്തിക ബാധ്യതയുമില്ലാതെ സ്കോളർഷിപ്പോടെയായിരുന്നു നിഹാദിെൻറ പഠനം. ഇടക്ക് സ്റ്റേറ്റ് ഹാക്കത്തണിൽ ഒന്നാമതെത്തിയ ടീമിനെ നയിച്ച് കമ്പ്യൂട്ടർ പ്രോഗ്രാമിൽ പ്രതിഭ തെളിയിച്ചു. മങ്കട കളത്തിങ്ങൽ പരേതനായ ഷൗക്കത്തലിയുടെയും കൂട്ടിലങ്ങാടിയിലെ ഹാബിദ ഏലച്ചോലയുടെയും മകനാണ്.
വടകര എം.എല്‍.എ കെ.കെ രമ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ കൈരളി ചാനലില്‍ മാത്രം സാങ്കേതിക പ്രശ്‌നം മൂലം സംപ്രേഷണം തടസ്സപ്പെട്ടത് ചര്‍ച്ചയാവുന്നു. പി.ആര്‍.ഡിയാണ് എല്ലാ ചാനലുകള്‍ക്കും സത്യപ്രതിജ്ഞാ ദൃശ്യങ്ങള്‍ നല്‍കിയത്. മറ്റു ചാനലുകളിലൊന്നും സാങ്കേതിക പ്രശ്‌നമുണ്ടായിരുന്നില്ല.
രമേശ് ചെന്നിത്തലക്ക് ശേഷം തോട്ടത്തില്‍ രവീന്ദ്രന്‍ അതിന് ശേഷം കെ.കെ രമ എന്ന ക്രമത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. എന്നാല്‍ രമേശ് ചെന്നിത്തല സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ദൃശ്യങ്ങള്‍ മരവിപ്പിച്ച കൈരളി ചാനല്‍ പി.ആര്‍.ഡി നല്‍കുന്ന വീഡിയോക്ക് സാങ്കേതിക പ്രശ്‌നങ്ങളുള്ളതിനാലാണ് ദൃശ്യങ്ങള്‍ മരവിച്ചതെന്നാണ് വിശദീകരിച്ചത്. എല്ലാ ചാനലുകള്‍ക്കും പി.ആര്‍.ഡിയാണ് ദൃശ്യങ്ങള്‍ നല്‍കിയത്. മറ്റു ചാനലുകള്‍ക്കൊന്നും സാങ്കേതിക പ്രശ്‌നമുണ്ടായിരുന്നില്ല. എല്ലാ ചാനലുകളും കെ.കെ രമ സത്യപ്രതിജ്ഞ ചെയ്യുന്ന ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു.
കൈരളി ചാനലിന്റെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നു. കൈരളിയോട് മാത്രം പി.ആര്‍.ഡി വിവേചനം കാണിച്ചതിനെതിരെ ആക്ടിവിസ്റ്റ് ദിനു വെയില്‍ ‘പരാതി’ നല്‍കി. കൈരളി ചാനലിന് മാത്രം സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടതില്‍ ഒരു പ്രേക്ഷകനെന്ന നിലയില്‍ പരാതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം വിവേചനപരമായ നടപടി പി.ആര്‍.ഡി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ടി.പി ചന്ദ്രശേഖരന്റെ ചിത്രമടങ്ങിയ ബാഡ്ജ് ധരിച്ചാണ് കെ.കെ രമ സത്യപ്രതിജ്ഞ ചെയ്യാനെത്തിയത്. പ്രതിപക്ഷ അംഗങ്ങള്‍ ഡെസ്‌കില്‍ അടിച്ചാണ് അവര്‍ക്ക് പിന്തുണ അറിയിച്ചത്. ഇവിടെ ജയിച്ചത് സഖാവ് ടി.പിയാണ്. അദ്ദേഹമാണ് സഭയിലുള്ളത്. അദ്ദേഹം മുന്നോട്ടുവെച്ച രാഷ്ട്രീയം ഇല്ലാതാക്കാനാണ് അദ്ദേഹത്തെ അവസാനിപ്പിച്ചത്. അങ്ങനെയുള്ള കൊലപാതകരാഷ്ട്രീയത്തിനെതിരെ സന്ദേശം നല്‍കാനാണ് ഈ ബാഡ്ജ് ധരിച്ചുവന്നതെന്ന് രമ മാധ്യമങ്ങളോട് പറഞ്ഞു.
കര്‍ണാടകയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ചത്ത കുതിരയുടെ മൃതദേഹം കൊണ്ട് വിലാപയാത്ര. നൂറുകണക്കിന് ആളുകളാണ് വിലാപയാത്രയിലും കുതിരയുടെ ശവസംസ്‌കാര ചടങ്ങിലും പങ്കെടുത്തത്. ബെലഗവി ജില്ലയിലെ മരഡിമഥ് ഗ്രാമത്തിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ജില്ലാഭരണാധികാരികള്‍ ഗ്രാമം അടച്ചു.
വെളളിയാഴ്ച രാത്രി ഗ്രാമത്തിലെ കാട്‌സിദ്ധേശ്വര്‍ ആശ്രമത്തിലെ കുതിര ചത്തിരുന്നു. തുടര്‍ന്ന് ശനിയാഴ്ച കുതിരയുടെ ശരീരം കൊണ്ട് വിലാപ യാത്ര നടത്തി. വിലാപയാത്രയില്‍ നൂറ് കണക്കിന് ആളുകള്‍ തടിച്ചു കൂടി. തുടര്‍ന്ന് ശ്രീ പവദേശ്വര്‍ സ്വാമിയുടെ കാര്‍മികത്വത്തില്‍ സംസ്‌കാരചടങ്ങ് നടത്തുകയായിരുന്നു.
സംസ്‌കാരചടങ്ങുകളുടെ ഫോട്ടോകളും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ ജില്ലാഭരണകൂടം നടപടിയെടുക്കുകയായിരുന്നു. നാനൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന ഗ്രാമം സീല്‍ വെച്ച അധികൃതര്‍ വ്യാപകമായി കോവിഡ് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.
14 ദിവസത്തേക്ക് ഗ്രാമത്തിന് അകത്തേക്കും പുറത്തേക്കുമുളള യാത്രയ്ക്ക് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലചത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് നിയന്ത്രണങ്ങള്‍ മറികടന്ന് ആളുകള്‍ ഒത്തുകൂടിയത്.
മെഗാസ്റ്റാർ മമ്മൂട്ടി എപ്പോഴെങ്കിലും മകൻ ദുൽഖറിനെ വഴക്കുപറയാറുണ്ടോ എന്ന് പലരും ആലോചിച്ചിട്ടുണ്ടാകും. അക്കാര്യത്തിൽ വെളിപ്പെടുത്തലുമായി ദുൽഖർ തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.
ഇലക്ട്രിസിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് വാപ്പച്ചി കൂടുതല്‍ വഴക്ക് പറയാറുളളതെന്നാണ് ദുൽഖർ പറയുന്നത്. തനിക്ക് മാത്രമല്ല ഭാര്യയ്ക്കും മറ്റുളളവര്ക്കുമെല്ലാം ഇതുപോലെ ഓരോ കാര്യത്തിന് വഴക്ക് കേള്‍ക്കാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
ലൈറ്റ് അണയ്ക്കാതിരിക്കുക, എസി ഓഫാക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഇപ്പോഴും തനിക്ക് വാപ്പച്ചിയുടെ കൈയില്‍ നിന്ന് വഴക്ക് കേള്‍ക്കാറുണ്ട്. പിന്നെ വീടിനെ ബഹുമാനിക്കാതെയിരുന്നാല് വാപ്പച്ചിക്ക് ദേഷ്യം വരുമെന്നും ദുൽഖർ പറയുന്നു.
“എല്ലാം നല്ല ചിട്ടയാണ്. കുട്ടിക്കാലം തൊട്ടെ ഞങ്ങളെ അങ്ങനെയാണ് വാപ്പച്ചി പഠിപ്പിച്ചത്. ചിലപ്പോഴൊക്കെ ചില തെറ്റുകള്‍ വരുത്താറുണ്ട്. അതിനൊക്കെ ഒരു മടിയുമില്ലാതെ വാപ്പച്ചി ചൂടാകാറുണ്ട്. ടിവിയുടെ റിമോട്ട് കണ്ട്രോളര് കണ്ടില്ലെങ്കിലും ഇതാണ് അവസ്ഥ’ -ദുല്‍ഖര്‍ പറയുന്നു..
തുറവൂരില്‍ വീടിനുള്ളില്‍ രണ്ടുപേരെ മരിച്ചനിലയില് കണ്ടെത്തി. ചാവടി കൊല്ലേശേരിയില്‍ ബൈജു(50), കൈതവളപ്പില്‍ സ്റ്റീഫന്‍ (46) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ചതാണ് മരണകാരണമെന്നാണ് സംശയം.
ഇവരുടെ വീടുകളില്‍ നിന്ന് സാനിറ്റൈസറും ഗ്ലാസുകളും കണ്ടെത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മദ്യവില്‍പ്പന നിര്‍ത്തിവെച്ചിരിക്കുകയാണ്.
മദ്യം കിട്ടാതായതോടെ മറുവഴികള്‍ മദ്യപാനികള്‍ തേടിയിരുന്നു. ഇതിന്റെ ഭാഗമായി മീഥേല്‍ ആല്‍ക്കഹോള്‍ വെള്ളം ചേര്‍ത്ത് കുടിച്ച ഒരാള്‍ കഴിഞ്ഞ ദിവസം മരിക്കുകയും ചെയ്തിരുന്നു.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഡിസംബറില്‍ ദ്വീപുകളുടെ അഡ്മിനിസ്‌ട്രേറ്ററായി അധികാരമേറ്റത്തിന് പിന്നാലെ പ്രഫുല്‍ പട്ടേല്‍ നടപ്പാക്കിയ ഭരണപരിഷ്‌കാരങ്ങളാണ് ലക്ഷദ്വീപില്‍ വന്‍ പ്രക്ഷോഭത്തിന് വഴിതുറന്നത്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കമുള്ള നടപടികള്‍ക്കെതിരെ സാമൂഹികപ്രവര്‍ത്തകരടക്കം രംഗത്തെത്തി. ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവിത രീതിയെ തന്നെ ബാധിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് എന്നാണ് ഉയരുന്ന ആരോപണം. ഇക്കൂട്ടത്തില്‍ ലക്ഷദ്വീപുകാരന്‍ കൂടിയായ ഫിറോസ് നെടിയത്ത് എന്ന യുവാവിന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്.
കുറിപ്പിന്റെ പൂര്‍ണരൂപം:
ഞാന്‍ ഫിറോസ് നെടിയത്ത്. ലക്ഷദ്വീപിലെ കല്‍പേനി ദ്വീപാണ് എന്റെ നാട്. അവിടെയാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. വളരെ ലളിതമായ ജീവിത സാഹചര്യത്തില്‍, കേരളത്തെ ആശ്രയിച്ചു തന്നെയാണ് ലക്ഷദ്വീപ് അന്നും ഇന്നും തുടരുന്നത്. ഇന്ന് നിങ്ങള്‍ കേട്ട് തുടങ്ങിയ ലക്ഷദ്വീപ് പ്രശ്‌നങ്ങളെക്കുറിച്ച് ലക്ഷദ്വീപുകാരന്‍ ആയ എന്റെ കാഴ്ച്ചപ്പാടുകള്‍ കൂടി പറയട്ടെ. ഇന്ത്യക്ക് സ്വാതന്ത്യം കിട്ടിയപ്പോള്‍ ഞങ്ങള്‍ അത് അറിയാനായി നാല് മാസത്തോളം എടുത്തിട്ടുണ്ട് എന്നാണ് കേട്ടറിവ്. അന്ന് ലക്ഷദ്വീപില്‍ നിന്നും സ്വാതന്ത്യ സമരത്തെ പിന്തുണച്ചു പോയവരില്‍ ചിലര്‍ തിരികെ ഓടത്തില്‍ (പായ്കപ്പല്‍) വന്നതോടെ ആയിരുന്നു നമുക്ക് സ്വാതന്ത്ര്യം കിട്ടിയെന്ന് അറിയുന്നതും (ദ്വീപീന്നു പോയ ഒരു പായക്കപ്പല്‍ തിരികെ എത്തിയാല്‍ മാത്രമേ അന്ന് കേരളത്തില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നുള്ളു.. ഇല്ലെങ്കില്‍ അവരുടെ പായ്ക്കപ്പല്‍ മുങ്ങിപ്പോയിക്കാണും എന്നാണ് വിശ്വസിച്ചിരുന്നത്) ആനന്ദത്തില്‍ പങ്കാളികളാവുന്നതും. അത് ലക്ഷദ്വീപിനേ സംബന്ധിച്ചെടുത്തോളം ഒരു വലിയ നേട്ടമാണ്.
ബ്രിട്ടീഷുകാരുടെ ക്രൂരതകള്‍ക്ക് ബലിയാടുകള്‍ ആവേണ്ടി വന്ന ചെറുതുരുത്തുകള്‍ ആയിരുന്നു നമ്മള്‍. ഇന്ന് അതേ അവസ്ഥയോട് സാമ്യം നില്‍ക്കുന്ന തരത്തില്‍ സ്വന്തം രാജ്യത്തില്‍ നിന്നും അനുഭവിക്കുക എന്നത് അതിനേക്കാള്‍ വേദനാജനകമെന്നു വേണം പറയാന്‍. ഈ സാഹചര്യങ്ങള്‍ക്കെല്ലാം തുടക്കം ലക്ഷദ്വീപ് മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ദിനേശ്വര്‍ ശര്‍മയുടെ മരണത്തോട് കൂടിയാണ്. പകരക്കാരനായി വന്ന പ്രഫുല്‍ ഗൗഡ പട്ടേല്‍ എന്ന് ലക്ഷദ്വീപില്‍ കാലുകുത്തിയോ അന്ന് തുടങ്ങി പ്രശ്‌നങ്ങള്‍. പൊതുവെ IAS /IPS ഉദ്യോഗസ്ഥര്‍ വഹിച്ചിരുന്ന പദവിയാണ് ആഖജ ഹലമറലൃ ആണ് എന്നത് കൊണ്ട് മാത്രം അദ്ദേഹത്തിന് കിട്ടിയത്.
ഒരു വര്‍ഷമായി കോവിഡ് കേരളത്തിലെത്തിലെത്തിയിട്ടും ദ്വീപില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.കാരണം,ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ 14 ദിവസം കേരളത്തിലും 7 ദിവസം ദ്വീപിലും ക്വാറന്റൈന്‍ നിര്‍ബന്ധം ആക്കിയിരുന്നു. ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ഇടത്ത് എന്ന് ക്വാറന്റൈന്‍ രീതികള്‍ നീക്കം ചെയ്‌തോ അതിന്റെ പിന്നാലെ തന്നെ കൊറോണ കപ്പല്‍ പിടിച്ചു എത്തി. ഒരു തരത്തിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നു പ്രഫുല്‍ ഗൗഡയുടെ വരവ്. അതിനെ ചോദ്യം ചെയ്തതില്‍ പിന്നെയാണ് അയാള്‍ ആ പ്രോട്ടോകാള്‍ എടുത്തുകളയുന്നത്.
100 % മുസ്ലീങ്ങള്‍ മാത്രമുള്ള ഒരു പ്രദേശം എന്ത് കൊണ്ടും NRC, CCA എതിര്‍ക്കുമല്ലോ, പ്രൊട്ടെസ്റ്റ് നടത്തിയ ബോര്‍ഡുകള്‍ കണ്ടത് അയാളെ കൂടുതല്‍ ചൊടുപ്പിപ്പിക്കുകയും അത് ചെയ്തവരെ അറസ്റ്റ് ചെയ്യുകയുണ്ടായി. ലക്ഷദ്വീപ് മാസ്സ് കേരളത്തിലെ ലക്ഷദ്വീപ് സൗഹൃദങ്ങള്‍ ഉള്ളവര്‍ക്ക് പരിചമായ ഒന്നാണ്. 50 % ഓളം വരുന്ന ലക്ഷദ്വീപിലെ മല്‍സ്യതൊഴിലാളികള്‍ വര്‍ഷങ്ങളായി അവരുടെ ഫിഷിങ് ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനും കേടുപാടുകള്‍ മാറ്റുന്നതിനും ചൂര മാസ്സാക്കുന്നതിനും തീരപ്രദേശത്തെ തന്നെയാണ് ഉപയോഗിച്ചുവരുന്നത്. എന്നാല്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍, ഇത്രയും ദിവസം കൊണ്ട് തന്നെ അത് സ്വമേധയാ പൊളിച്ചു നീക്കം ചെയ്യണം എന്നും അല്ലെങ്കില്‍ അവിടത്തെ ഷെഡ്ഡുകള്‍ അവര്‍ പൊളിക്കുമെന്നും ഉത്തരവിറക്കി. എന്നാല്‍ കവരത്തി ദ്വീപിലെ സാന്റി ബീച്ച്, കലാ സോഷ്യല്‍ മേഖലകളിലും സ്‌കൂബ ഡൈവിങ്ങിനും പേര് കേട്ട മൊത്തം ദ്വീപുകാര്‍ക്കും പ്രിയപ്പെട്ട ഇടമാണ്. വൈകുന്നേരങ്ങളില്‍ ഒരു ചായക്കൊപ്പം സൗഹൃദം പങ്കുവെക്കുന്ന ഇടത്തെയാണ് ഒരു മുന്നറിയിപ്പും ഇല്ലാതെ ഖഇആ ഉപയോഗിച്ച് പൊളിക്കുന്നത് നോക്കി നില്‍ക്കാനേ ദ്വീപ് ജനങ്ങള്‍ക്ക് കഴിഞ്ഞുള്ളൂ.
പിന്നെ റോഡ് വികസനം, എന്റെ വീട് റോഡിന്റെ അടുത്ത് തന്നെയാണ്, ഇനി അതിനെ വീതി കൂട്ടുകയാണെങ്കില്‍ എന്റെ വീട്ടില്‍ക്കൂടിയായിരിക്കും വാഹനങ്ങള്‍ പോകുന്നത്. ദ്വീപില്‍ അപകട നിരക്ക് വളരെ കുറവാണ്. 7 മീറ്റര്‍ വീതിയുള്ള റോഡ് ഈ കുഞ്ഞു സഥലത്ത് ഉണ്ടാക്കീട്ട് ഞങ്ങളെ റോഡില്‍ കിടത്താനാണോ ഇവരുടെ ഉദ്ദേശം?
ലക്ഷദ്വീപ് മദ്യനിയന്ത്രണങ്ങള്‍ ഉള്ള പ്രദേശമാണ്. ടൂറിസത്തിന്റെ പേരില്‍ മദ്യം എത്തിക്കാനുള്ള പ്ലാനും നീങ്ങുന്നുണ്ട് എന്നാണ് കേട്ടത്. പല മേഖലകളും പഞ്ചായത്തിന്റെ അധീനതയില്‍ നിന്ന് മാറ്റുകയും അഡ്മിനിസ്‌ട്രേറ്റര്‍ മാത്രം ചുമതല വരുത്തുകയും ചെയ്തതോടു കൂടി പഞ്ചായത്തിന്റെ, അതായത് ദ്വീപ് ജനതയുടെ വായയും അവര്‍ അടച്ചു. ഇനി അവരുടെ ഉത്തരവുകള്‍ക്ക് വഴങ്ങികൊടുക്കേണ്ടവര്‍ ആയി ജീവിക്കണം എന്നത് ആണ് ലക്ഷ്യം.
മറൈന്‍ വാച്ചേഴ്‌സ് ആയി ഓരോ ദ്വീപില്‍ നിന്നും 15 പിള്ളേരെ എടുത്തിട്ടുണ്ടായിരുന്നു. അവരുടെ സേവനം ലക്ഷദ്വീപ് കണ്ടതാണ്. ലക്ഷദ്വീപിന്റെ നിലനില്‍പിന് വേണ്ടി മണല്‍ വാരലും സീ കുംകുബര്‍ എടുക്കല്‍ തടയലും അവര്‍ 24 മണിക്കൂറും സജീവമായി ചെയ്തിരുന്നു. ഇപ്പോള്‍ ആ ജോലി തുടരുന്നതിന് അഡ്മിനിസ്റ്റര്‍ ഒപ്പുവെക്കുന്നില്ല. അവരുടെ ജോലി ഇനി ഉണ്ടോ എന്ന് തന്നെ ആശങ്കയാണ്. ട്രൈനിങ്ങിലൂടെയും മറ്റും എടുത്ത പിള്ളേരാണ് എന്ന് കൂടി നിങ്ങള്‍ ഓര്‍ക്കണം. കൂടാതെ ടൂറിസത്തിലെ ജീവനക്കാരെയും സ്‌കൂളിലെ അധ്യാപകരെയും ആയമാരെയും പിരിച്ചു വിട്ടതായി അറിയാന്‍ കഴിഞ്ഞു.
എന്ത് തന്നെയായാലും വളരെ സമാധാനത്തോടും ആതിഥേയ മര്യാദയോടും കൂടി ജീവിച്ചു പോയിരുന്ന ഒരു കൂട്ടം ജനങ്ങളുടെ ഇടയിലേക്ക് ആണ് അവര്‍ വിഷം കുത്തി നിറക്കുന്നത്, അവരുടെ നിസ്സഹായതയെ ചൂഷണം ചെയ്യുന്നത്. നാളെ ഒരു പലസ്തീന്‍ അല്ലെങ്കില്‍ മറ്റൊരു കശ്മീര്‍ അറബിക്കടലില്‍ ഉണ്ടാവാതിരിക്കാന്‍, ഇന്ത്യ മുഴുവന്‍ കൊറോണ പോലെ പടരുന്ന ഒരു വലിയ ശക്തിയോടാണ് നാം പോരാടുന്നത്. കേവലം 80,000 പേര് മാത്രം കൂട്ടിയാല്‍ കൂടുന്നതല്ലല്ലോ അത്. വയ്യായ്മ വന്നാല്‍ ഞങ്ങള്‍ ഓടി എത്തുന്നത് കേരളത്തിലോട്ടാണ്. ബിജെപിയെ തുരത്തിയവരാണ് കേരളം, അത് ഞങ്ങള്‍ക്ക് ഊര്‍ജമാണ്. എന്റെ എല്ലാ സൗഹൃദങ്ങള്‍ക്കും ലക്ഷദ്വീപില്‍ വരാന്‍ ആഗ്രഹമുള്ളവരാണ്. നാളെ അവിടെ അങ്ങനെ ഒരിടം ഉണ്ടെങ്കിലേ നമുക്കാ അറബിക്കടലിലെ പവിഴതുരുത്തുകള്‍ കാണാനൊക്കൂ. ഇവിടെ ദ്വീപ് ജനത നിസ്സഹായാരാണ് എല്ലാവരും.. കൂടെ കാണും എന്ന പ്രതീക്ഷയോടെ ഒരു ലക്ഷദ്വീപുകാരന്‍..
തിരുവനന്തപുരം ∙ യാസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച മുതല്‍ മേയ് 29 വരെ 25 ട്രെയിനുകള്‍ റദ്ദാക്കിയതായി റെയിൽവെ അറിയിച്ചു. എറണാകുളം–പട്ന, തിരുവനന്തപുരം–സില്‍ചാര്‍ എന്നിവയും റദ്ദാക്കിയവയുടെ പട്ടികയിലുണ്ട്.
ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത ന്യൂനമർദം കൂടുതൽ തീവ്രമായി. ഇന്ന് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്‍റെ സ്വാധീനത്തിൽ ബുധനാഴ്ച വരെ കേരളത്തിൽ പരക്കെ മഴ കിട്ടും.
കടൽക്ഷോഭവും കാറ്റും കണക്കിലെടുത്ത് കിഴക്കൻ തീരത്തെ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി.