വര്‍ക്കല ഇടവയില്‍ ഫ്‌ലാറ്റിന് മുകളില്‍ നിന്നും കുഞ്ഞിനൊപ്പം താഴേക്ക് വീണ അമ്മ മരിച്ചു. ഇടവ പ്രസ് മുക്ക് സല്‍സബീല്‍ വീട്ടില്‍ നിമ(26)യാണ് മരിച്ചത്. ആറു മാസം പ്രായമുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടവ സ്വദേശി അബു ഫസലിന്റെ ഭാര്യയാണ് നിമ.
ഇന്ന് രാവിലെ പതിനൊന്നരയോടെ നിമയും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തില്‍ വച്ചായിരുന്നു സംഭവം. ഫ്‌ലാറ്റിന് മുകളില്‍ നില്‍ക്കവെ കയ്യില്‍നിന്ന് വഴുതിയ കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവെയാണ് യുവതി താഴേക്ക് വീണത്.
ഇടവ മദ്രസ മുക്കില്‍ നൂര്‍ജലാല്‍ റസിഡന്‍സിയുടെ മൂന്നാം നിലയില്‍ വാടകയ്ക്ക് താമസിക്കുകയാണ് നിമയും കുടുംബവും. കെട്ടിടത്തിന്റെ ടെറസില്‍ 6 മാസം പ്രായമുള്ള കുഞ്ഞിനെ കളിപ്പിച്ചുകൊണ്ടുനില്‍ക്കുകയായിരുന്നു നിമ. ഇതിനിടെ നിമയുടെ കയ്യില്‍നിന്ന് കുഞ്ഞ് വഴുതി താഴേക്ക് വീണു. കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കെ നിമയും താഴേക്ക് വീഴുകയായിരുന്നു. ഇതാണ് സംഭവത്തെ കുറിച്ച് പ്രാഥമികമായി ലഭിക്കുന്ന വിവരം. വര്‍ക്കല മിഷന്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും നിമയുടെ ജീവന്‍ രക്ഷിക്കാനായില്ല.
നിമയ്ക്കും കുഞ്ഞിനുമൊപ്പം നിമയുടെ മാതാവ് സീനത്ത്, സഹോദരിമാരായ സുല്‍ത്താന, റിസ്വാന എന്നിവരാണ് ഇവിടെ താമസിക്കുന്നത്. സംഭവ സമയം ഇളയ സഹോദരി റിസ്വാന പഠിക്കാന്‍ പോയിരിക്കുകയായിരുന്നു. സീനത്തും സുല്‍ത്താനയും വീടിനകത്തും. നിമയുടെ പിതാവ് മുക്താര്‍ ഖത്തറിലും ഭര്‍ത്താവ് അബു ഫസല്‍ ദുബായിലുമാണ്.
കുഞ്ഞിന് എക്‌സറേ പരിശോധന നടത്തിയതില്‍ കുഴപ്പമൊന്നും ഇല്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. നിമയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് അയിരൂര്‍ പൊലീസ് പറഞ്ഞു
പിണറായി വിജയന്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വണമെന്നാണ് എതിര്‍ക്കുന്നവര്‍ പോലും ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ ഈശ്വര്‍. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചാല്‍ കോണ്‍ഗ്രസ് തകരുമെന്നും ഇതാണ് തീവ്രഹിന്ദു വലതുപക്ഷം ആഗ്രഹിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
പിണറായി വിജയനെ എതിര്‍ക്കുന്നവര്‍ പോലും അദ്ദേഹം വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതോടെ കോണ്‍ഗ്രസിന്റെ സ്പേസ് നഷ്ടമാകും. ഇതാണ് കേരളത്തിലെ രാഷ്ട്രീയസത്യമെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
രാഹുലിന്റെ വാക്കുകള്‍;
”ഈ നിയമസഭാ തെരഞ്ഞെടുപ്പോടെ പിണറായി വിജയന്‍ ജയിക്കണമെന്നും അങ്ങനെ കോണ്‍ഗ്രസ് തകരണമെന്നും ആഗ്രഹിക്കുന്നവരാണ് തീവ്ര ഹിന്ദു വലതുപക്ഷം. കോണ്‍ഗ്രസ് മുക്തമായ കേരളവും ഇന്ത്യയും ഉണ്ടായാല്‍ മാത്രമേ തങ്ങള്‍ക്ക് സ്പേസ് ഉള്ളൂവെന്ന് ഇവര്‍ കരുതുന്നു. അതിന് ശേഷം ആദ്യം നായര്‍ -നസ്രാണി കോമ്പിനേഷനും പിന്നീട് നായര്‍ -നസ്രാണി- ഈഴവ കോമ്പിനേഷനും ഇവിടെ വരണമെന്നാണ് ആഗ്രഹം. ബാലശങ്കര്‍ അടക്കമുള്ളവര്‍ പറയുന്നതാണ് ഇക്കാര്യം. ‘
‘പിണറായിയെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നവര്‍ പോലും പിണറായി ജയിക്കണമെന്നും കോണ്‍ഗ്രസിന്റെ സ്പേസ് ഇല്ലാതാക്കണമെന്നും ആഗ്രഹിക്കുന്നവരാണ്. അതാണ് കേരളത്തിലെ രാഷ്ട്രീയ സത്യം. ഇത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. തിരിച്ച് ഇടതുപക്ഷത്തിരിക്കുന്നവര്‍ക്കും ഇതുതന്നെയാണ് ആഗ്രഹം. നാലഞ്ച് സീറ്റ് ബിജെപിയിലേക്ക്) പോയാലും കുഴപ്പമില്ല. കോണ്‍ഗ്രസിന്റെ സ്പേസും വോട്ടുകളും, വിശിഷ്യാ നായര്‍ വോട്ടുകളും നസ്രാണി വോട്ടുകളും അങ്ങോട്ട് പോയാല്‍ തങ്ങള്‍ക്ക് വീണ്ടും ഭരണത്തുടര്‍ച്ച കിട്ടുമെന്ന് കരുതുന്നവരാണ് അവര്‍.’
തിരുവനന്തപുരം∙ സ്ഥാനാർഥികളെയും രാഷ്ട്രീയ പാർട്ടികളെയും വട്ടം കറക്കുന്ന മണ്ഡലങ്ങളില്‍ മുന്നിലാണു വട്ടിയൂർക്കാവ്. ചില സാംപിളുകൾ: മണ്ഡലം രൂപീകൃതമായ 2011നു ശേഷമുള്ള രണ്ടു നിയമസഭാ തിരഞ്ഞെടുപ്പിലും വിജയിച്ച ആത്മവിശ്വാസത്തിലാണു കെ. മുരളീധരൻ ലോക്സഭയിൽ മത്സരിക്കാൻ പോയത്. ഉപതിരഞ്ഞെടുപ്പിൽ മണ്ഡലം കൈവിട്ടുപോയി. സിപിഎം സ്ഥാനാർഥി വി.കെ. പ്രശാന്തിനെ എഴുതിത്തള്ളിയവർക്കു ഫലം വന്നപ്പോൾ പൊള്ളി. അതിനു മുന്‍പ് 2016 ലെ തിരഞ്ഞെടുപ്പിൽ മണ്ഡലം പിടിക്കാനിറങ്ങിയ സിപിഎം സ്ഥാനാർഥി ടി.എൻ. സീമ മൂന്നാം സ്ഥാനത്തായി. മണ്ഡല ചരിത്രത്തില്‍ സിപിഎം ഇത്രയും പിന്നിലായത് ആദ്യം. ആ തിരഞ്ഞെടുപ്പിൽ ബിജെപി കുമ്മനം രാജശേഖരനിലൂടെ ആദ്യമായി രണ്ടാം സ്ഥാനത്തെത്തി. എന്നാൽ, ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കു തിരിച്ചടി നേരിടേണ്ടിവന്നു. ജില്ലാ പ്രസിഡന്റ് സുരേഷ് മൂന്നാം സ്ഥാനത്തായി.
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടത്ത് മത്സരിക്കില്ലെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും എംപിയുമായ കെ. സുധാകരന്. യുഡിഎഫ് സ്ഥാനാര്‍ഥിയായി ധര്‍മടത്ത് മത്സരിക്കാന്‍ സുധാകരന് താത്പര്യം പ്രകടിപ്പിച്ചുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അഭ്യൂഹങ്ങളില്‍ അടിസ്ഥാനമില്ല. സ്ഥാനാര്‍ഥിയാകാനുള്ള സന്നദ്ധത ആരെയും അറിയിച്ചിട്ടില്ല. വാർത്ത എങ്ങനെ വന്നുവെന്ന് അറിയില്ല. ഡിസിസി സെക്രട്ടറി സി. രഘുനാഥ് സ്ഥാനാര്‍ഥിയാകണമെന്നാണ് തന്റെ ആഗ്രഹമെന്നും സുധാകരന് പ്രതികരിച്ചു.
യുഡിഎഫ് സ്ഥാനാര്‍ഥിയായി ധര്‍മടത്ത് മത്സരിക്കാന്‍ സുധാകരന് ആഗ്രഹം പ്രകടിപ്പിച്ചുവെന്നതായിരുന്നു നേരത്തെ വാര്‍ത്തകര്‍ പ്രചരിച്ചത്. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുമായി സുധാകരന് ചര്‍ച്ച നടത്തിയെന്നും വാര്‍ത്തകളുണ്ടായിരുന്നു.
പുതുപ്പള്ളിയിൽ പന്ത്രണ്ടാം അങ്കത്തിനിറങ്ങിയ ഉമ്മൻചാണ്ടിക്കായി വോട്ടുതേടി രമേശ് പിഷാരടി. ജനമനസുകളിൽ ജീവിക്കുന്ന ഉമ്മൻചാണ്ടിക്ക് പ്രചാരണത്തിന് പോസ്റ്റർ പോലും ആവശ്യമില്ലെന്നാണ് പിഷാരടിയുടെ വിലയിരുത്തൽ. സ്ഥാനാർഥി നിർണയത്തിൻ്റെ പേരിൽ കോൺഗ്രസിൽ ഉടലെടുത്ത തർക്കങ്ങൾ പാർട്ടിയിലെ ജനാധിപത്യത്തിൻ്റെ തെളിവാണെന്നാണ് പിഷാരടിയുടെ പക്ഷം.
പത്രിക സമർപ്പണത്തിന് പിന്നാലെ പ്രചാരണ രംഗത്തും കളം നിറയുകയാണ് ഉമ്മൻചാണ്ടി. പാമ്പാടിയിൽ നടന്ന മണ്ഡലം കൺവെൻഷനിലാണ് രമേശ് പിഷാരടി ഉമ്മൻചാണ്ടിയോടൊപ്പം പങ്കെടുത്തത്.ഉമ്മൻചാണ്ടിക്ക് പുറമെ കോൺഗ്രസ് പാർട്ടിയെ കുറിച്ചും പിഷാരടിക്ക് ചിലത് പറയാനുണ്ട്.
നേമത്ത് മത്സരിക്കാൻ തീരുമാനിച്ച ഉമ്മൻചാണ്ടിയെ അതിൽ നിന്ന് പിന്തിരിപ്പിച്ചത് പുതുപ്പള്ളിക്കാരുടെ വൈകാരിക ഇടപെടലാണെന്ന് യോഗത്തിൽ മുല്ലപ്പള്ളി വെളിപ്പെടുത്തി.പുതുപ്പള്ളിക്കാർക്ക് മുന്നിൽ ഒരിക്കൽകൂടി ഉമ്മൻചാണ്ടിയുടെ വോട്ടഭ്യർഥന.
വിദേശത്തേക്കു കടത്താൻ ശ്രമിച്ച 1.21 കിലോഗ്രാം ഹഷിഷുമായി യുവതി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായി. തൃശൂർ വെങ്ങിണിശേരി താഴേക്കാട്ടിൽ രാമിയ (33) ആണ് പിടിയിലായത്. ഇന്നലെ രാവിലെ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബഹ്റൈനിലേക്കു പോകാനെത്തിയതാണ് യുവതി.
സുരക്ഷാ പരിശോധനകളുടെ ഭാഗമായുള്ള ദേഹ പരിശോധനക്കിടെ അടിവസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഹഷിഷ് കണ്ടെത്തിയത്. 3 പാക്കറ്റുകളിലായാണ് ഇവ ഒളിപ്പിച്ചിരുന്നത്. ഒരു കോടിയോളം രൂപ വില വരുമിതിന്.
രാമിയയെയും ഹഷിഷും പിന്നീട് പൊലീസിനു കൈമാറി. സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തുമെന്നു റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു. കഴിഞ്ഞ ദിവസം വിമാനത്താവള പരിസരത്ത് പൊലീസ് നടത്തിയ പരിശോധനകളിൽ 4 കിലോഗ്രാം നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയിരുന്നു.
സ്ഥിരമായി മദ്യപിച്ച് എത്തി അമ്മയെ ഉപദ്രവിച്ചു കൊണ്ടിരുന്ന അച്ഛനെ മകന്‍ തലയ്ക്കടിച്ച് കൊന്നു. തൃശൂര്‍ പുറ്റേക്കരയിലാണ് സംഭവം. തൃശൂര്‍ പുറ്റേക്കര സ്വദേശി ചിറ്റിലപ്പിള്ളി വീട്ടില്‍ തോമസ് ആണ് കൊല്ലപ്പെട്ടത് . അറുപത്തിയഞ്ച് വയസായിരുന്നു. സംഭവത്തിന് ശേഷം മകന്‍ കീഴടങ്ങി.
അച്ഛന്‍ സ്ഥിരമായി മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചിരുന്നതാണ് കൊലയ്ക്കു കാരണമെന്ന് ഓട്ടോറിക്ഷ ഡ്രൈവറായ മകന്‍ ഷിജന്‍ പറഞ്ഞു. സ്ഥിരമായി മദ്യപിച്ചെത്തുന്ന അച്ഛന്‍ അമ്മയെ ഉപദ്രവിക്കാറുണ്ടെന്ന് മകന്‍ പൊലീസിനോട് പറഞ്ഞു. ഇതേചൊല്ലി സ്ഥിരം വഴക്കുണ്ടാകുമായിരുന്നു.
സംഭവദിവസവും വഴക്കുണ്ടായി. ഇതിനിടെയാണ്, ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്ന് ഷിജന്‍ മൊഴി നല്‍കി. മരിച്ചെന്ന് ഉറപ്പായതോടെ നേരെ പോലീസ് സ്റ്റേഷനില്‍ എത്തി ഷിജന്‍ കീഴടങ്ങി.ഷിജന്റെ അറസ്റ്റ് പേരാമംഗലം പോലീസ് രേഖപ്പെടുത്തി.
കള്ളനോട്ട് അച്ചടിച്ച് കടയിൽ കൊണ്ടുപോയി മാറ്റാൻ ശ്രമിക്കുന്നതിനിടെ യുവതിയും സുഹൃത്തും പിടിയിൽ. 2000 രൂപയുടെ കള്ളനോട്ട് മാറാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടുപേർ പിടിയിലായത്. കരുനാഗപ്പള്ളി ആദിനാട് തെക്ക് കാട്ടിൽകടവിൽ അമ്പലത്തിൽ വീട്ടിൽ താഹ നിയാസ് (നാസർ, 47), തഴവ കുറ്റിപ്പുറം എസ്ആർപി മാർക്കറ്റ് ജംക്ഷനിൽ ശാന്ത ഭവനിൽ ദീപ്തി (34) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ദീപ്തിയുടെ വീട്ടിൽ നിന്നും 100 രൂപയുടെ 7 കള്ളനോട്ടുകൾ പിടിച്ചെടുത്തു. തിങ്കളാഴ്ച രാത്രി 8നാണ് പൂഴിക്കാട് തച്ചിരേത്ത് ജംക്ഷനിൽ വടക്കേവിളയിൽ ജോർജ്കുട്ടിയുടെ സ്റ്റേഷനറി കടയിൽ സാധനങ്ങൾ വാങ്ങാനായി താഹ നിയാസും ദീപ്തിയും എത്തിയത്. താഹ നിയാസ് നൽകിയ 2000 രൂപയുടെ നോട്ടിൽ സംശയം തോന്നിയ ജോർജ്കുട്ടി ഇയാളെ ചോദ്യം ചെയ്യുകയും ഇവർ വന്ന ബൈക്കിന്റെ താക്കോൽ ഊരിയെടുക്കുകയുമായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസിനെ വിളിച്ചുവരുത്തി ഇരുവരേയും കൈമാറി.
ദീപ്തിയുടെ വീട്ടിൽനിന്നു കള്ളനോട്ടുകളും ഇവ അച്ചടിക്കാൻ ഉപയോഗിച്ചിരുന്ന പ്രിന്ററും സ്‌കാനറും കണ്ടെടുത്തു. 2000, 500, 200, 100 രൂപയുടെ നോട്ടുകളാണ് ഇവർ അച്ചടിച്ചിരുന്നത്. രാത്രി സമയങ്ങളിൽ ദമ്പതികളെന്ന വ്യാജേനെ കടകളിലെത്തിയാണ് നോട്ടുകൾ മാറിയിരുന്നത്. താഹ നിയാസ് തഴവ കുറ്റിപ്പുറത്തു മെഡിക്കൽ സ്റ്റോറും ദീപ്തി കരുനാഗപ്പള്ളിയിൽ വസ്ത്രവ്യാപാരശാലയും നടത്തി വരികയായിരുന്നു.
കോവിഡ് കാലത്തിന് ശേഷം മാസ്‌ക് വിൽപനയുമായി ബന്ധപ്പെട്ടാണ് ഇരുവരും പരിചയപ്പെടുന്നത്. ലോക്ഡൗൺ പ്രതിസന്ധിയിലാക്കിയ ഇരുവരും പിന്നീട് തട്ടിപ്പ് ആസൂത്രണം ചെയ്യുകയായിരുന്നെന്നു പോലീസ് പറഞ്ഞു. പ്രതികളെ അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവി ആർ നിശാന്തിനിയുടെ നിർദേശ പ്രകാരം അടൂർ ഡിവൈഎസ്പി ബി വിനോദ്, എസ്എച്ച്ഒ എസ് ശ്രീകുമാർ, എസ്‌ഐമാരായ ബി അനീഷ്, എ അജുകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
തവനൂരിലെ യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിൽ കെെപ്പത്തി ചിഹ്നത്തിൽ തന്നെ മത്സരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ ആവശ്യം കണക്കിലെടുത്താണ് തീരുമാനം. ഫിറോസ് കുന്നംപറമ്പിൽ കെെപ്പത്തി ചിഹ്നത്തിൽ അല്ല മത്സരിക്കുക എന്നാണ് ചെന്നിത്തല രാവിലെ പറഞ്ഞത്. മണ്ഡലത്തിലെ പ്രവർത്തകർ യുഡിഎഫ് സ്ഥാനാർഥി കെെപ്പത്തി ചിഹ്നത്തിൽ തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഫിറോസിനെ തവനൂരിൽ സ്ഥാനാർഥിയാക്കുന്നതിനെതിരെ നേരത്തെ പ്രതിഷേധ സ്വരങ്ങൾ ഉടലെടുത്തിരുന്നു. പാർട്ടിക്കായി പ്രവർത്തിക്കുന്നവരെ തന്നെ സ്ഥാനാർഥിയാക്കൂ എന്നും താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്നും ഫിറോസും പറഞ്ഞിരുന്നു. എന്നാൽ, തവനൂരിലെ സ്ഥാനാർഥി പ്രഖ്യാപനം വന്നപ്പോൾ ഫിറോസിന് തന്നെയാണ് നറുക്കുവീണത്.
മന്ത്രി കെ.ടി.ജലീലിനെതിരെയാണ് ഫിറോസ് തവനൂരിൽ ജനവിധി തേടുന്നത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 17,064 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജലീൽ തവനൂരിൽ ജയിച്ചത്. ജലീൽ 68,179 വോട്ടുകൾ നേടിയപ്പോൾ രണ്ടാം സ്ഥാനത്തായ യുഡിഎഫിന് കിട്ടിയത് 51,115 വോട്ടുകൾ മാത്രമാണ്. യുഡിഎഫ് സ്ഥാനാർഥി കൈപ്പത്തി ചിഹ്നത്തിൽ തന്നെയാണ് 2016 ൽ മത്സരിച്ചത്.
റ്റിജി തോമസ്
കേരളത്തിൽ എല്ലാ പാർട്ടികളും നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് കടന്നുകഴിഞ്ഞു. ഈ അവസരത്തിൽ അമേരിക്കൻ പ്രസിഡൻറ് ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ചുക്കാൻ പിടിച്ച ഈ സൂപ്പർ താരം കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ അവതരിക്കുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്നത്. ഇത് മറ്റാരുമല്ല , ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ശക്തി പകർന്ന ചാറ്റ് റോബോർട്ടാണ്. ഇത്തരം സാങ്കേതികവിദ്യകൾ വരും കാലത്ത് പാർട്ടികളും സ്ഥാനാർഥികളും വ്യാപകമായി ഉപയോഗിക്കും എന്ന സൂചനകളാണ് ലഭിക്കുന്നത്.
അതായത് സ്ഥാനാർത്ഥിക്ക് പകരം വോട്ടർമാരോട് സമൂഹമാധ്യമങ്ങളിലൂടെ സംവേദിക്കുന്നത് നിർമ്മിത ബുദ്ധിയുടെ സഹായത്തോടെയുള്ള ഈ റോബോർട്ടുകളായിരിക്കും. സ്ഥാനാർഥിയുടെയും മുന്നണിയുടെയും പൊതു നിലപാടുകൾക്കും പ്രകടനപത്രികൾക്കും അനുസൃതമായിട്ടായിരിക്കും ഈ റോബോട്ടുകൾ സമ്മതിദായകരുമായി ആശയവിനിമയം നടത്തുന്നത്. സ്ഥാനാർഥി നേരിട്ട് തങ്ങളോട് വോട്ട് അഭ്യർത്ഥിക്കുന്നതായും തങ്ങളുടെ സംശയങ്ങൾക്ക് മറുപടി പറയുന്നതായിട്ടായിരിക്കും സമ്മതിദായകർക്ക് തോന്നുക.
ഇവിടെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്ഥാനാർത്ഥിയുടെ ശൈലിയ്ക്കും മുന്നണിയുടെ പൊതു മിനിമം പരിപാടിക്കും ഒക്കെ അനുസൃതമായിട്ടായിരിക്കും റോബോർട്ടുകൾ പെരുമാറുക. സമ്മതിദായകർ ഏത് മുന്നണിയുടെ അനുഭാവി ആണെന്നോ അതോ സ്വതന്ത്ര നിലപാടുള്ള ആളോണോ എന്നൊക്കെ മനസ്സിലാക്കി ഉചിതമായ രീതിയിൽ സംഭാഷണത്തിൽ ഏർപ്പെടാൻ ഈ റോബോർട്ടുകൾക്ക് കഴിയും. മാത്രമല്ല ഇതിൽ നിന്നും ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ച് വരുംകാല തന്ത്രങ്ങൾ മെനയാൻ ഈ സാങ്കേതികവിദ്യ മുന്നണിയേയും സ്ഥാനാർത്ഥിയേയും സഹായിക്കുകയും ചെയ്യും.