Kerala

കൊച്ചി∙ അർധരാത്രിയിൽ ഫ്ലാറ്റിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഭർത്താവിനെ കൂട്ടിക്കൊണ്ടു പോയി മണിക്കൂറുകൾ കഴിഞ്ഞിട്ടും വിവരമൊന്നും ഇല്ലാതെ വന്നതോടെ ആശങ്കയിലായെന്ന് ചൊവ്വാഴ്ച രാത്രി അറസ്റ്റിലായ വിഫോർ കേരള നേതാവ് നിപുൻ ചെറിയാന്റെ ഭാര്യ ഡോണ നിപുൻ. അർ‌ധരാത്രിക്കടുത്ത സമയത്താണ് ഫ്ലാറ്റിൽ പൊലീസ് എത്തിയത്. സംസാരിക്കാനാണ്, താഴേയ്ക്ക് ഇറങ്ങിവരണമെന്ന് ആവശ്യപ്പെട്ട് പൊലീസുകാർ കാത്തുനിൽക്കുന്നെന്ന് ഫ്ലാറ്റിലെ ജീവനക്കാരാണ് പറഞ്ഞത്.

കയറി വരാൻ ആവശ്യപ്പെട്ടപ്പോഴാണ് വീട്ടിലെത്തി സ്റ്റേഷനിലേയ്ക്ക് വരണമെന്ന് ആവശ്യപ്പെട്ടത്. സ്വാഭാവികമായും അറസ്റ്റ് ചെയ്യാൻ വാറന്റോ മറ്റു രേഖകളോ ഉണ്ടോയെന്നു ചോദിച്ചു. ഇല്ല, ചോദ്യം ചെയ്തശേഷം അറസ്റ്റ് ചെയ്യാമെന്ന് പറഞ്ഞു പൊലീസ് ബലമായി പിടിച്ചു കൊണ്ടു പോകുകയായിരുന്നു. അദ്ദേഹത്തെ കൊണ്ടുപോയി ഒരു മണിക്കൂർ കഴിഞ്ഞ് കാക്കനാട് സ്റ്റേഷനിൽ വിളിച്ചെങ്കിലും അവിടെ എത്തിയിട്ടില്ലെന്നു പറഞ്ഞു. അറസ്റ്റ് വിവരം സ്റ്റേഷനിൽ അറിയില്ലെന്നും പറഞ്ഞു.

ഇൻഫോപാർക്ക് സ്റ്റേഷനിലും ഇതു തന്നെ പറഞ്ഞു. ഇതോടെ മിസിങ് കേസ് ഫയൽ ചെയ്യണോ എന്ന് ചോദിച്ചു. പൊലീസ് വേഷത്തിലുള്ള ആളാണെങ്കിലും ആരാണ് കൊണ്ടു പോയത് എന്നറിയില്ല, അതിനാലാണ് പരാതി തരണോയെന്ന് ചോദിച്ചത്. വേണ്ടെന്ന് പറഞ്ഞ് മരട് സ്റ്റേഷനിലെ നമ്പർ തന്നു. അവിടെ വിളിച്ചപ്പോഴാണ് പൊലീസ് കസ്റ്റഡിയിലുണ്ടെന്നു പറഞ്ഞത്. പിന്നീടാണ് പനങ്ങാട് സിഐ അനന്തലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്യാനെത്തിയതെന്ന് അറിയുന്നതെന്നും ഭാര്യ ഡോണ പറഞ്ഞു.

മൂന്നു പൊലീസ് സ്റ്റേഷനിൽനിന്നുള്ളവർ ഫ്ലാറ്റ് വളഞ്ഞ ശേഷമാണ് അറസ്റ്റ് ചെയ്യാനെത്തിയതെന്ന് വിഫോർ കേരള സെക്രട്ടറി ഷക്കീർ അലി പറഞ്ഞു. നേരത്തെ പാലം തുറന്നു നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം പാലം തുറന്നു നൽകിയതിൽ വിഫോർ കേരളയ്ക്ക് പങ്കില്ല. നിപുൻ ചെറിയാൻ ഈ സമയം സ്ഥലത്തില്ലെന്നു മാത്രമല്ല, വിഫോർ പ്രവർത്തകർ ആരും പാലം തുറന്നിട്ടില്ല. പാലം തുറന്നു കൊടുത്തത് പൊതു ജനങ്ങളാണ്. പണി പൂർത്തിയായിട്ടും ജനങ്ങളെ കഷ്ടപ്പെടുത്തുന്നതല്ലാതെ അത്യാവശ്യ കാര്യങ്ങൾക്കു പോലും പാലം തുറന്നു നൽകാത്തതിനോട് ജനങ്ങൾക്ക് അമർഷമുണ്ട്. പാലം തുറന്നു നൽകിയ നടപടിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

സ്വർണക്കടത്ത് കേസില്‍ എന്‍.ഐ.എ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. സ്വപ്‌ന സുരേഷ്, സരിത്ത്, കെ.ടി. റമീസ് എന്നിവരുൾപ്പെടെ മുപ്പത്തഞ്ചോളം പേരെ പ്രതികളാക്കിയാണ് എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചത്. എന്‍.ഐ.എ കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കര്‍ പ്രതിയല്ല. കസ്റ്റംസ് കരുതല്‍ തടങ്കലിലാക്കിയ സന്ദീപ് നായരെ മാപ്പ് സാക്ഷിയാക്കിയാണ് കുറ്റപത്രം. സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ എം ശിവശങ്കറാണെന്ന് കസ്റ്റംസും എന്‍ഫോഴ്സ്മെന്റും പറയുമ്പോഴും ഇക്കാര്യത്തില്‍ എന്‍.ഐ.എ നിലപാട് വ്യക്തമാക്കിയിട്ടില്ല.

കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി. രാധാകൃഷ്ണ പിള്ളയാണ് കൊച്ചിയിലെ എന്‍.ഐ.എ. പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ ആദ്യ പ്രതിയായ സരിത്തിനെ അറസ്റ്റ് ചെയ്ത് ആറു മാസം തികയുന്നതിനു മുന്‍പാണ് എന്‍.ഐ.എ ആദ്യകുറ്റപത്രം സമര്‍പ്പിച്ചത്. മുപ്പത്തഞ്ചോളം പ്രതികളിൽ 21 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഴുപേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. അതേസമയം 12 പേര്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തിന് പണം നല്‍കിയവര്‍ അടക്കമുളളവരാണ് ജാമ്യം ലഭിച്ച് പുറത്തുള്ളത്. സന്ദീപ് നായര്‍ക്ക് പുറമേ നാല് പേര്‍ കൂടി മാപ്പുസാക്ഷിയായെന്നാണ് സൂചന.

കേസില്‍ യു.എ.പി.എ. നിലനില്‍ക്കുമെന്നും കുറ്റപത്രം വ്യക്തമാക്കുന്നുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രാരംഭ കുറ്റപത്രമാണ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇനിയും കേസില്‍ പിടികൂടാനുള്ള പ്രതികള്‍ക്കെതിരേ അന്വേഷണം നടത്തി അവരെ പിടികൂടുന്ന മുറയ്ക്ക് കൂടുതല്‍ കുറ്റപത്രങ്ങൾ കോടതിക്കു മുന്നിലെത്തും.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശി റെബിന്‍സിനെ വിദേശത്തുനിന്ന് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്താന്‍ എന്‍.ഐ.എയ്ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഈ കേസുമായി ബന്ധപ്പെട്ട ചില പ്രധാന പ്രതികള്‍ ഇപ്പോഴും വിദേശത്താണ്.

കൊല്ലം കല്ലുവാതുക്കലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാതശിശു മരിച്ചു. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. അണുബാധയാണ് മരണകാരണം എന്ന് റിപ്പോർട്ട് ചെയ്തു.

രണ്ടു ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഊഴായിക്കോട് ക്ഷേത്രത്തിനു സമീപത്തെ വീട്ടുപറമ്പിലെ കരിയിലക്കൂട്ടത്തില്‍ നിന്ന് ഇന്നു രാവിലെ കണ്ടെത്തിയത്. പൊക്കിള്‍കൊടി പോലും മുറിച്ചു മാറ്റാത്ത അവസ്ഥയിലായിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചത്.

പ്രദേശവാസികളാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന് മൂന്നു കിലോ ഭാരമുണ്ടായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ പൊലീസ് ഏറ്റെടുത്ത് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. പിന്നീട് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ സംരക്ഷണം ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തിരുന്നു. നാളെയാണ് കുഞ്ഞിന്റെ സംസ്‌കാരം

മലയാളികളുടെ പ്രിയ സിനിമാതാരം നടൻ ജഗതി ശ്രീകുമാറിന് ഇന്ന് എഴുപതാം പിറന്നാൾ. അച്ഛന്റെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി മകൾ ശ്രീലക്ഷ്മി. ജഗതിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ശ്രീലക്ഷ്മിയുടെ പോസ്റ്റ്.

പിറന്നാൾ ആശംസകൾ പപ്പാ.. ഞാൻ അങ്ങയെ ഒരുപാട് സ്‌നേഹിക്കുന്നു, മിസ് യൂ.. ശ്രീലക്ഷ്മി കുറിച്ചു. ജഗതി ശ്രീകുമാർ-കല ദമ്പതികളുടെ മകളാണ് ശ്രീലക്ഷ്മി. അവതാരകയായി തിളങ്ങിയ ശ്രീലക്ഷ്മി ഒട്ടേറെ മലയാള ചലച്ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.

ജഗതി ശ്രീകുമാറിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് മോഹൻലാലും മമ്മൂട്ടിയും. എന്നും മലയാള സിനിമ ഓര്‍ക്കുന്ന കഥാപാത്രങ്ങളാണ് ജഗതിയുടേത്. അമ്പിളിചേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ എന്നാണ് മോഹൻലാല്‍ എഴുതിയിരിക്കുന്നത്.

ജഗതി ശ്രീകുമാറിന് ജന്മദിന ആശംസകള്‍ എന്ന് മമ്മൂട്ടിയും എഴുതിയിരിക്കുന്നു. ജഗതി ശ്രീകുമാറിന് ഒട്ടേറെ പേരാണ് ആശംസകള്‍ നേരുന്നത്. ജഗതിയില്ലാത്ത മലയാള സിനിമ ഓര്‍ക്കാൻ പോലും കഴിയാത്ത ഒന്നായിരുന്നു. മോഹൻലാലും മമ്മൂട്ടിയും ജഗതി ശ്രീകുമാറിന്റെ ഫോട്ടോകളും ഷെയര്‍ ചെയ്‍തിട്ടുണ്ട്. ജഗതിയുടെ ചിരി എന്നും മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നു.

ജഗതി ശ്രീകുമാര്‍ 2012ല്‍ വാഹനാപകടത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്നാണ് വിശ്രമ ജീവിതത്തിലേക്ക് മാറിയത്.

 

 

View this post on Instagram

 

A post shared by (@sreelakshmi_sreekumar)

കഴിഞ്ഞ ദിവസമാണ് നടി അഹാനയുടെ വീട്ടിലേയ്ക്ക് അര്‍ധരാത്രി അതിക്രമിച്ച് കയറാന്‍ ശ്രമം നടത്തിയ യുവാവ് അറസ്റ്റിലായത്. സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. തീവ്രവാദികളുടെ ആക്രമണമാണോ പിന്നിലെന്ന് അന്വേഷിക്കണമെന്നായിരുന്നു കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്.

പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണകുമാര്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. യുവാവ് വീട്ടില്‍ അതിക്രമിച്ചു കയറിയ സംഭവം രാഷ്ട്രീയവല്‍ക്കരിക്കുകയോ വര്‍ഗീയവല്‍ക്കരിക്കുകയോ ചെയ്യരുതെന്ന് അഹാന കൃഷ്ണ ആവശ്യപ്പെടുന്നു. അംഗീകരിക്കാനാവാത്തതും അവിശ്വസനീയവുമായ പ്രവൃത്തിയാണ് യുവാവില്‍ നിന്നും ഉണ്ടായത്. വിഷയം അറിഞ്ഞ ഉടനെ വിളിച്ച് അന്വേഷിച്ചവര്‍ക്ക് നന്ദി, ഞങ്ങള്‍ക്കത് നല്ല രീതിയില്‍ കൈകാര്യം ചെയ്യാനായെന്നും അഹാന ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.

സംഭവം വിവരിച്ച് കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. നടി അഹാനയെ കാണാന്‍ എത്തിയതെന്നായിരുന്നു പിടിയിലായ യുവാവ് പോലീസിനോട് പറഞ്ഞത്.

കൊച്ചി : വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുനനച്ചുവളര്‍ത്തിയ യുവാവ് അറസ്റ്റില്‍. പട്ടിമറ്റം ഡബിള്‍ പലത്തിന് സമീപം കുഴുപ്പിള്ളി വിട്ടില്‍ നജീബ്(40) അണ് പിടിയിലായത്. ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

വീട്ടുമുറ്റത്ത് പ്രത്യേകം പ്ലാസ്റ്റിക് കവറിലാണ് കഞ്ചാവ് നട്ടിരുന്നത്. രണ്ട് മാസത്തോളം പ്രായം വരും ചെടിയ്ക്ക് . ജില്ലാ നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് ഡി.വൈ.എസ്.പി എം.ആര്‍ മധു ബാബു, കുന്നത്ത് നാട് എസ്.എച്ച്.ഒ വി.ടി ഷാജന്‍, എസ്.ഐ എബി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സംസ്ഥാനത്ത് സിനിമാ തിയറ്ററുകള്‍ നാളെ തുറക്കില്ല. ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള (ഫിയോക്ക്), ഫിലിം ചേംബർ പ്രതിനിധികൾ വ്യക്തമാക്കി.

ഫിയോക്ക് നാളെയും ഫിലിം ചേംബര്‍ മറ്റന്നാളും കൊച്ചിയില്‍ യോഗം ചേരുന്നുണ്ട് ഈ യോഗങ്ങളിലായിരിക്കും തിയറ്ററുകള്‍ തുറക്കുന്നതു സംബന്ധിച്ച് തീരുമാനമുണ്ടാവുക. മിക്കവാറും പതിമൂന്നിനോ അതിനുശേഷമോ തിയറ്റുകള്‍ തുറക്കാനാണു സാധ്യത. തിയറ്ററുകള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിനു മുന്നില്‍ വയ്‌ക്കേണ്ട പ്രശ്‌നങ്ങള്‍, എല്ല ഭാഷയിലെയും കണ്ടന്റ് ലഭ്യത തുടങ്ങിയവ ഫിയോക്ക് യോഗത്തില്‍ ചര്‍ച്ചയാവും.

കോവിഡ് പശ്ചാത്തലത്തില്‍ 10 മാസത്തിനുശേഷമാണു സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. നിയന്ത്രണങ്ങളോടെ അഞ്ചു മുതല്‍ തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു.

തിയറ്ററുകള്‍ വീണ്ടും തുറക്കുമ്പോള്‍ സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനത്തില്‍ ആളുകളെ പ്രവേശിപ്പിക്കാനാണ് അനുമതി. ഓരോ ഷോയ്ക്കും 30 ശതമാനമെങ്കിലും ടിക്കറ്റ് വില്‍ക്കാന്‍ കഴിഞ്ഞാല്‍ ലാഭമോ നഷ്ടമോ ഇല്ലാത്ത അവസ്ഥയില്‍ നിലവിലെ സാഹചര്യത്തില്‍ തിയറ്ററുകള്‍ നടത്താന്‍ കഴിയുമെന്ന് തിരുവനന്തപുരം ഏരീസ് മള്‍ട്ടിപ്ലക്‌സ് വൈസ് പ്രസിഡന്റ് ജോണ്‍ എം പിള്ള ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

തിയറ്റര്‍ തുറന്ന് മൂന്നാഴ്ചയ്ക്കുള്ളില്‍ പ്രേക്ഷകരുടെ ഭാഗത്തുനിന്നുള്ള പ്രതികരണവും സാഹചര്യത്തെക്കുറിച്ച് നിര്‍മാതാക്കള്‍ക്കു പൊതുബോധവും വരും. അതുവരെ ഫിയോക്കില്‍ അംഗമായ നിര്‍മാതാക്കളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനാണു തീരുമാനം 20 മലയാള ചിത്രങ്ങള്‍ റിലീസ് തയാറാണെന്ന് ഫിയോക്കില്‍ അംഗമായ ഒരു തിയറ്റര്‍ ഉടമ പറഞ്ഞു. ഇതിലേറെയും ഫിയോക്കില്‍ അംഗമായ നിര്‍മാതാക്കളുടേത്. ഇതുകൂടാതെ അന്യഭാഷാ ചിത്രങ്ങളും കേരളത്തില്‍ റിലീസ് ചെയ്യാന്‍ ഒരുക്കമാണ്. ഇതില്‍ ഏറ്റവും പ്രമുഖമായത് വിജയ്‌യുടെ മാസ്റ്റര്‍ ആണ്. ഇത് ഏരീസ് മള്‍ട്ടിപ്ലക്‌സില്‍ സംസ്ഥാനത്തെ പ്രധാന തിയറ്ററുകളിലെ ആദ്യ റിലീസ് ചിത്രമാവാനുള്ള സാധ്യതയുണ്ട. അതുപോലെ ക്രിസ്ഫറ്റര്‍ നോളന്റെ ടെന്റ്റ്, വാര്‍ണര്‍ ബ്രദേ്‌സ് നിര്‍മിച്ച വണ്ടര്‍ വുമണ്‍ തുടങ്ങിയ ചിത്രങ്ങളും :േകരളത്തില്‍ പ്രദര്‍ശനത്തിനെത്തും.

കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതിനാല്‍, ഒറ്റയ്ക്കു സിനിമ കാണാന്‍ വരുന്നയാള്‍ക്ക് അപ്പുറത്തും ഇപ്പുറത്തും ഇരിപ്പിടം ഒഴിവാക്കിയിടാനാണ് തിയറ്റര്‍ ഉടമകളുടെ ആലോചന. രണ്ടുപേര്‍ ഒരുമിച്ചാണു വരുന്നതെങ്കില്‍ അവരെ ഒരുമിച്ചിരുത്തും. ഇവര്‍ക്ക് അപ്പുറത്തും ഇപ്പുറത്തും ഇരിപ്പിടം ഒഴിവാക്കിയിടും. കൂടുതല്‍ അംഗങ്ങളുള്ള കുടുംബത്തിനും ഇതേ രീതിയിലാണ് ഇരിപ്പിടമൊരുക്കുക.

തിയറ്റര്‍ തുറക്കുന്നതിനു മുന്നോടിയായി ടിക്കറ്റിന്മേലുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധിക നികുതി കുറയ്ക്കല്‍, വൈദ്യുതി ഫിക്‌സഡ് നിരക്ക് എടുത്തുകളയല്‍ എന്നീ ആവശ്യങ്ങള്‍ തിയറ്റര്‍ ഉടമകള്‍ ഉന്നയിക്കുന്നുണ്ട്. നൂറു രൂപയ്ക്കു മുകളിലുള്ള ടിക്കറ്റിനു 12 ശതമാനമാണു കേന്ദ്ര ജിഎസ്ടി. സംസ്ഥാനം അഞ്ച് ശതമാനം എന്റര്‍ടെയ്‌മെന്റ് നികുതി നികുതി ഏര്‍പ്പെടുത്തിയതോടെ അടിസ്ഥാന ടിക്കറ്റ് നിരക്ക് 105 രൂപയായി. ഈ സാഹചര്യത്തില്‍ 18 ശതമാനം ജിഎസ്ടി നല്‍കേണ്ടി വരുന്നു. ഇതോടെ ടിക്കറ്റ് വില 130 രൂപ വരെയായി. അധിക നികുതി കുറച്ചാല്‍ ടിക്കറ്റ് നിരക്ക് 20 രൂപ കുറയും. ഇത് ജനത്തിന് അധികഭാരത്തില്‍നിന്നു മോചനമാവുമെന്നാണ് തിയറ്റര്‍ ഉടമകളുടെ നിലപാട്.

കോവിഡ് കാലത്ത് തിയറ്റുകള്‍ തുറന്നില്ലെങ്കിലും വൈദ്യുതി ഫിക്‌സഡ് നിരക്കായി വന്‍ തുക നല്‍കേണ്ടി വരുന്നുണ്ട്്. ഒറ്റ സ്‌ക്രീനുള്ള തിയറ്റര്‍ 35,000 രൂപയാണു ഫിക്‌സഡ് നിരക്കായി നല്‍കേണ്ടത്്. മള്‍ട്ടിപ്ലെക്്‌സുകള്‍ 1.25 ലക്ഷം വരെയും നല്‍കേണ്ടി വരുന്നു. ഫിക്‌സഡ് നിരക്കിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനു പങ്കില്ലെന്നതിനാല്‍ ഇതു പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തിയറ്റര്‍ ഉടമകള്‍ കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മിഷനു നിവേദനം നല്‍കിയിട്ടുണ്ട്്. ഇതിനിടെ പലയിടങ്ങളിലും ഫിക്‌സഡ് നിരക്ക് നല്‍കാത്ത തിയറ്ററുകളുടെ വൈദ്യതി കണക്ഷന്‍ വിച്ഛേദിക്കുന്നതായും ഉടമകള്‍ക്കു പരാതിയുണ്ട്.

ഫിയോക്ക് പ്രസിഡന്റ്് ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച മോഹന്‍ലാല്‍ ചിത്രം ദൃശ്യം-2 ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണു തിയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. നേരത്തെ, ദൃശ്യം-2 തിയറ്റര്‍ റിലീസാണെന്നാണ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നത്. പ്രഖ്യാപനത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചതിനെതിരെ സംഘടനയ്ക്കുള്ളില്‍ മുറുമുറുപ്പ്് ഉയര്‍ന്നിട്ടുണ്ട്. നേരത്തെ, ഒ.ടി.ടി റിലീസിന്റെ പേരില്‍ നിര്‍മാതാവ് വിജയ് ബാബുവിനു നോട്ടീസ് കൊടുത്ത സംഘടന എന്തുകൊണ്ട് ആന്റണി പെരുമ്പാവൂരിന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നുവെന്ന ചോദ്യം ഫിയോക്കില്‍ സജീവമാണ്.

ധാത്രി ഹെയര്‍ ഓയില്‍ തേച്ചിട്ട് മുടി വളര്‍ന്നില്ലെന്ന ഉപഭോക്താവിന്റെ പരാതിയില്‍ പിഴയിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. എറണാകുളം വെണ്ണലയിലെ ധാത്രി ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍, പരസ്യത്തില്‍ അഭിനയിച്ച നടന്‍ അനൂപ് മേനോന്‍, മെഡിക്കല്‍ ഷോപ്പ് ഉടമ എന്നിവര്‍ക്കെതിരെയും ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ നടപടി എടുത്തു. വൈലത്തൂര്‍ സ്വദേശി ഫ്രാന്‍സിസ് വടക്കന്‍ നല്‍കിയ പരാതിയിലാണ് നടപടി.

തെറ്റായ പരസ്യം നല്‍കിയെന്ന പരാതിയിലാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ നടപടി. ധാത്രിയും അനൂപ് മേനോനും പതിനായിരം രൂപ വീതം പിഴ അടയ്ക്കണം. ഉല്‍പ്പന്നം വിറ്റ വൈലത്തൂരിലെ എ വണ്‍ മെഡിക്കല്‍സ് ഉടമ മൂവായിരം രൂപയും പിഴ അടക്കണം. ഉത്പ്പന്നത്തിന്റെ ഗുണനിലവാരം ബോധ്യമാകാതെ പരസ്യത്തില്‍ അഭിനയിച്ചെന്നാണ് അനൂപ് മേനോനെതിരായ കുറ്റം. പിഴത്തുകകള്‍ ഹര്‍ജിക്കാരന് നല്‍കണം.

മുടി വളരുമെന്ന പരസ്യം കണ്ട് 2013 മുതല്‍ ഫ്രാന്‍സിസ് വടക്കന്‍ ഹെയര്‍ ഓയില്‍ വാങ്ങുന്നത് പതിവാക്കിയിരുന്നു. ആറ് ആഴ്ചകള്‍ കൊണ്ട് മുടി വളരുമെന്ന് പരസ്യം കണ്ടായിരുന്നു വാങ്ങിയത്. എന്നാല്‍ എത്ര ഉപയോഗിച്ചിട്ടും മുടി മാത്രം വളര്‍ന്നില്ല. തുടര്‍ന്ന് 2014ല്‍ കോടതിയെ സമീപിച്ചു. അതിലാണ് 2020 ഡിസംബര്‍ അവസാനം വിധി വന്നത്. അഞ്ചു ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ഫ്രാന്‍സിസ് നോട്ടീസ് അയച്ചത്.

പണത്തിന് വേണ്ടിയല്ല കോടതിയില്‍ പോയതെന്നും പോരാടി വിജയിക്കാന്‍ വേണ്ടിയായിരുന്നു. അത് സംഭവിച്ചുവെന്നും ഫ്രാന്‍സിസ് പ്രതികരിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി അനൂപ് മേനോനെ വിസ്തരിച്ചപ്പോള്‍ താന്‍ ധാത്രി ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു മറുപടി. വീട്ടില്‍ നിന്ന് കാച്ചിയ എണ്ണയാണ് ഉപയോഗിക്കാറുളളതെന്നും അനുപ് മേനോന്‍ പറഞ്ഞു. തുടര്‍ന്നാണ് അനൂപ് മേനോന് പിഴയിട്ടത്. പരസ്യങ്ങളില്‍ അഭിനയിക്കുന്നതിന് മുമ്പ് സിനിമാ താരങ്ങളും സ്‌പോര്‍ട്‌സ് താരങ്ങളും അടക്കമുള്ളവര്‍ക്ക് ഉത്പന്നത്തെപ്പറ്റി കൃത്യമായ ധാരണയുണ്ടായിരിക്കണമെന്ന് കോടതി വ്യക്തമാക്കി. ഉത്പനത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് ആരെ നിശ്ചയിച്ചാലും അംഗീകരിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉമ്മന്‍ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമം നടക്കുന്നതിനിടെയാണ് പ്രതികരണം. അടുത്ത തിരഞ്ഞെടുപ്പിലും ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ തന്നെ മല്‍സരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ഉമ്മന്‍ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം ശക്തമായത്. തോല്‍വി പഠിച്ച എ.െഎ.സി.സി പ്രതിനിധി സംഘവും ഈ ആവശ്യം ഹൈക്കമാന്‍ഡിന് മുന്നില്‍ വച്ചിട്ടുണ്ട്. ഇതോടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കണമെന്ന ചര്‍ച്ചകളും സജീവമായി. ഈ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

ഉമ്മന്‍ചാണ്ടി ഏതുപദവിയില്‍ വന്നാലും സന്തോഷമെന്ന് പ്രതിപക്ഷന്നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡാണ്. ഹൈക്കമാന്‍ഡിന്‍റെ ഏതുതീരുമാനവും താന്‍ അംഗീകരിക്കും. അദ്ദേഹം പറഞ്ഞു.

തോല്‍വിയുടെ ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ട്. എല്ലാകാര്യങ്ങളിലും ഹൈക്കമാന്‍ഡ് ഇടപെടല്‍ നല്ലതാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഹരിപ്പാട് നിയോജകമണ്ഡലത്തില്‍ നിന്ന് മാറി മല്‍സരിക്കുമെന്ന അഭ്യൂഹം ശരിയല്ലെന്നും ചെന്നിത്തല. എം.എല്‍.എമാര്‍ മണ്ഡലം മാറി മല്‍സരിക്കരുതെന്ന കെ.മുരളീധരന്റ ഒളിയമ്പിന് കൂടിയായിരുന്നു ഈ മറുപടി. മണ്ഡലം മാറാന്‍ താന്‍ തീരുമാനിച്ചിട്ടില്ലെന്നും ഹരിപ്പാടുനിന്നേ മല്‍സരിക്കൂ എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

കേരളത്തില്‍ മത സൗഹാര്‍ദം തകര്‍ക്കാന്‍ സിപിഎം ആസൂത്രിത ശ്രമം നടത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവിധ മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു. അതിന് മുസ്ലീം ലീഗിനെ ചെളിവാരിയെറിയുകയാണ്. കേരളസമൂഹത്തിന് ഇത് മാരകമായ പരുക്കുണ്ടാക്കുമെന്ന് സിപിഎം മനസിലാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫിന്‍റെ ജനകീയ അടിത്തറ തകര്‍ന്നിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റിലെ കണക്കുകള്‍ തെളിവാണെന്നും ഇത് മറച്ചുവച്ചാണ് യുഡിഎഫിനെതിരെ പ്രചാരണം നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

 

മകള്‍ക്ക് സല്യൂട്ട് നല്‍കി അച്ഛന്‍. സോഷ്യല്‍മീഡയയില്‍ നിറയുന്നത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ര്‍ ശ്യാം സുന്ദറും മകള്‍ ഡെപ്യൂട്ടി സൂപ്രണ്ട് ജെസ്സി പ്രശാന്തുമാണ്. പോലീസായി ചാര്‍ജ്ജെടുത്ത മകള്‍ക്ക് അഭിമാനപൂര്‍വ്വം സല്യൂട്ട് നല്‍കുകയാണ് ഈ പിതാവ്. അച്ഛനെന്ന നിലയില്‍ അഭിമാനിക്കാന്‍ സാധിക്കുന്ന നിമിഷമെന്ന് പറഞ്ഞുകൊണ്ടാണ് ചിത്രം സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലാണ് ഇന്നലെ നടന്ന ഐജിഎന്‍ഐഇ എന്ന ചടങ്ങിനിടെ അച്ഛന്‍ മകള്‍ക്ക് സല്യൂട്ട് നല്‍കുന്നത്. ഏതൊരു അച്ഛനും അഭിമാനം തോന്നുന്ന ഹൃദ്യനിമിഷം. സല്യൂട്ട് ചെയ്യുന്നതിനെ പല തവണകളായി താന്‍ വേണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും അച്ഛന്‍ സല്യൂട്ട് ചെയ്താല്‍ തിരിച്ച് സല്യൂട്ട് ചെയ്യാറുണ്ടെന്നും മകള്‍ ജെസ്സി പ്രശാന്ത് പറഞ്ഞു. അച്ഛനാണ് തന്റെ പ്രചോദനം.

അച്ഛന്‍ മറ്റുള്ളവരെ സഹായിക്കുന്നത് കണ്ടിട്ടുണ്ട്. ഈ ഡിപ്പാര്‍ട്ട്‌മെന്റ് തെരഞ്ഞെടുക്കാന്‍ കാരണം തന്നെ അച്ഛനാണെന്നും ജെസ്സി പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടുതന്നെ ഒത്തിരി കാര്യങ്ങള്‍ ചെയ്യാനാകുമെന്ന വിശ്വാസത്തിലാണ് താന്‍ ജോലി ചെയ്യുന്നതെന്നും ജെസ്സി പറഞ്ഞു. സോഷ്യല്‍മീഡിയ നിറഞ്ഞ മനസോടെ ഇവര്‍ക്ക് ആശംസകളും നേര്‍ന്നു.

RECENT POSTS
Copyright © . All rights reserved