തദ്ദേശ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ ഇടതുമുന്നണിയെ അഭിനന്ദിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അഭിനന്ദിച്ചത്.
അദ്ധ്വാനിക്കുന്നവന്റെ തത്വശാസ്ത്രത്തെ തോല്‍പ്പിക്കാനാവില്ലെന്നും ദുരിതകാണ്ഡങ്ങളെ നേരിട്ടപ്പോള്‍ ഒപ്പം നിന്ന് പകര്‍ന്ന ധൈര്യം മലയാളി മറക്കില്ലെന്നും പേമാരിയില്‍ മങ്ങുന്ന നിറമല്ല ചുവപ്പെന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
റോഷന്‍ ആന്‍ഡ്രൂസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
അഭിനന്ദനങ്ങള്‍
അറിയാമായിരുന്നു.. പേമാരിയില്‍ മങ്ങുന്ന നിറമല്ല ചുവപ്പെന്ന്. അറിയാമായിരുന്നു. അദ്ധ്വാനിക്കുന്നവന്റെ തത്വശാസ്ത്രത്തെ തോല്‍പ്പിക്കാനാവില്ലെന്ന് അറിയാമായിരുന്നു. മലയാളിക്ക് മറക്കാവുന്നതല്ല ദുരിതകാണ്ഡങ്ങളെ നേരിട്ടപ്പോള്‍ ഒപ്പം നിന്ന് പകര്‍ന്ന ധൈര്യമെന്ന് അറിയാമായിരുന്നു.സാരഥിയുടെ കരങ്ങളില്‍ തേര് സുരക്ഷിതമെന്ന് അറിയാമായിരുന്നു.ഈ ചെങ്കോട്ടയുടെ കരുത്ത് ഈ കൊടിയടയാളത്തിലെ സത്യം ഈ ചുവപ്പന്‍ വിജയം!
പാലക്കാട് മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതിന് പിന്നാലെ പാലക്കാട് മുനിസിപ്പല്‍ ഓഫീസിനു മുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം എന്ന് എഴുതിയ മുദ്രാവാക്യം തൂക്കിയ സംഭവത്തില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. സംസ്ഥാനത്തിന്റെ മതേതര സ്വഭാവം തകര്‍ക്കുന്ന രീതിയിലുള്ള സംഘപരിവാര്‍ ബിജെപി നടപടിയെ വിമര്‍ശിച്ച് നിരവധി ആളുകളാണ് രംഗത്ത് വരുന്നത്. ഇപ്പോള്‍ ഈ വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡോ. ഷിംന അസീസ്. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെയാണ് ഡോക്ടറുടെ വിമര്‍ശനം.
പാലക്കാട് മുനിസിപ്പല്‍ ഓഫീസിനു മുകളില്‍ ശിവജിയുടെ ചിത്രത്തോട് ഒപ്പം ‘ജയ് ശ്രീറാം’ എന്നെഴുതിയ ബാനര്‍ തൂക്കിയ സംഭവം കേരളത്തില്‍ വരാനിരിക്കുന്ന വര്‍ഗീയ അടിച്ചേല്‍പ്പിക്കലുകളുടെ ദുസൂചനയാണെന്ന് ഡോ. ഷിംന അസീസ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
‘ജയ് ശ്രീറാം’ അഥവാ ‘ശ്രീരാമന്‍ ജയിക്കട്ടെ’ എന്നത് ഭാരതീയന്റെ ദേശീയമുദ്രാവാക്യമല്ല. ഹിന്ദുദൈവമായ മഹാവിഷ്ണുവിന്റെ അവതാരമായ ഭഗവാന്‍ ശ്രീരാമന് ജയ് വിളിക്കേണ്ട ആവശ്യം ഇവിടെയുള്ള എല്ലാ പൗരന്‍മാര്‍ക്കുമില്ല. അതൊരു വിഭാഗത്തിന്റെ വിശ്വാസത്തിന്റെ കാര്യമാണ്. വിശ്വാസമാകട്ടെ, തികച്ചും വ്യക്തിപരവും സ്വകാര്യവുമായ ഒന്നും.
അങ്ങനെയിരിക്കേ, കേരളത്തിലെ പാലക്കാട് മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ച ബിജെപി, മുനിസിപ്പല്‍ ഓഫീസിനു മുകളില്‍ ‘ജയ് ശ്രീറാം’ എന്നെഴുതുകയും, ശിവജി രാജാവിന്റെ ചിത്രം തൂക്കിയിടുകയും ചെയ്തത് വരാനിരിക്കുന്ന വര്‍ഗീയ അടിച്ചേല്‍പ്പിക്കലുകളുടെ ദുസൂചനയല്ലാതെ മറ്റൊന്നുമല്ല.
പാലക്കാടും പന്തളവും സ്വന്തമാക്കിയ കാവിപ്പട പലയിടത്തും രണ്ടാം സ്ഥാനം വരെയെത്തിയെന്നതും അത്ര നിസാരമായെടുക്കാനാവില്ല. ജയിക്കുന്നത് ഇടതായാലും വലതായാലും ബിജെപി ആവരുതെന്ന ബോധ്യത്തില്‍ നിന്നും മലയാളി പിന്നോട്ട് പോകുന്നതും ഒട്ടും നല്ലതിനല്ല. ‘പാലക്കാട് നഗരം കേരളത്തിലെ ഗുജറാത്ത് ആണെന്ന’ പ്രഖ്യാപനവും കൂട്ടത്തില്‍ വന്നിട്ടുണ്ട്.
പാലക്കാട് ഒരു ഓഫീസിന്റെ വെറും ചുമരായതിനെ കാണേണ്ട, നാളെ പല ചുമരുകളും ജീവിതവും വര്‍ഗീയത നക്കും. ‘ജയ് ശ്രീറാം’ എതിര്‍ക്കപ്പെടാത്തിടത്ത് മറ്റേതെങ്കിലും ഒരു മതത്തിലെ രണ്ട് വരികള്‍ തല്‍സ്ഥാനത്ത് വന്നിരുന്നെങ്കിലുള്ള പുകില്‍ ആലോചിച്ച് നോക്കൂ. ‘നോര്‍മലൈസ്’ ചെയ്യപ്പെടുകയാണ് പലതും, നമ്മളും അരുതാത്ത പലതിനോടും താദാത്മ്യം പ്രാപിക്കുകയാണ്.
നിശബ്ദത കൊണ്ട് എതിര്‍ക്കാതിരുന്നും ചിലപ്പോള്‍ ട്രോള്‍ ചെയ്തും നമ്മള്‍ നടന്ന കാലത്ത് നമുക്കിടയിലും വേരുകള്‍ ഊര്‍ന്നിറക്കാന്‍ അവര്‍ക്കായി. അവസാനം, ഒട്ടകത്തിന് സ്ഥലം കൊടുത്തത് പോലാകും കാര്യങ്ങള്‍. സൂചനയാണ്. ദുസൂചന.
തിരഞ്ഞെടുപ്പ് വിജയത്തിനിടയിലും തീരാ നൊമ്പരമായി മലപ്പുറം തലക്കാട് പഞ്ചായത്തിലെ സ്ഥാനാര്‍ഥിയുടെ വിയോഗം. പതിനഞ്ചാം വാര്‍ഡിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയായ സഹീറ ബാനുവാണ് ജനവിധിക്ക് കാത്തുനില്‍ക്കാതെ വിധിക്ക് കീഴടങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ച്ച തിരൂര്‍ ബി.പി.അങ്ങാടിയില്‍ വച്ചുണ്ടായ വാഹനാപകടമാണ് ഒരു നാടിന്റെ നൊമ്പരമായത്. ആരവങ്ങളുടെ നടുവില്‍ വിജയത്തിന്റെ സന്തോഷവുമായി പാറശ്ശേരിയിലെത്തേണ്ട സഹീറ ബാനു വോട്ടെണ്ണല്‍ ദിനം നാട്ടിലെത്തിയത് പ്രിയപ്പെട്ടവര്‍ക്ക് കണ്ണീരായാണ്.
പത്താം തീയതിയാണ് സഹീറ ബാനു അപകടത്തില്‍പെട്ടത്. സ്ലിപ്പ് വിതരണം കഴിഞ്ഞ് സഹോദരന്റെ മകനുമൊത്ത് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെ ചൊവ്വാഴ്ച്ച വൈകിട്ട് മരിച്ചു. മരണശേഷം നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ ബന്ധുക്കള്‍ക്ക് പോലും മുഖം നല്‍കാതെയാണ് സഹീറ യാത്രയായത്.
സഹീറ ബാനു ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പാറശ്ശേരി വാര്‍ഡിലെ വോട്ടര്‍മാരുടെ പ്രതീക്ഷയാണ് 239 വോട്ടിന്റെ ഭൂരിപക്ഷം. പക്ഷെ കോവിഡ് പ്രോട്ടോക്കോളനുസരിച്ച് ബി.പി അങ്ങാടി ഖബര്‍സ്ഥാനില്‍ നടത്തിയ സംസ്കാര ചടങ്ങില്‍ പങ്കുചേരാന്‍ പോലും പ്രിയപ്പെട്ടവര്‍ക്കായില്ല. 2000 ലും, 2010 ലും പഞ്ചായത്തംഗമായിരുന്ന സഹീറ ബാനുവിനെയായിരുന്നു ഇക്കുറി പ്രസിഡന്റ് സ്ഥാനത്തേക്കും പാര്‍ട്ടി പരിഗണിച്ചിരുന്നത്.
ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളി പേസര്‍ എസ് ശ്രീശാന്തിനെ ഉള്‍പ്പെടുത്തി സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ ടീമിന്റെ പട്ടികയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പുറത്തുവിട്ടത്. എന്നാല്‍ ക്യാപ്റ്റനെ പ്രഖ്യാപിച്ചിട്ടില്ല.
റോബിന്‍ ഉത്തപ്പ, ജലജ് സക്സേന എന്നിവരാണ് ടീമിന്റെ അതിഥി താരങ്ങള്‍. ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ ടീമിലുണ്ട്.
ഏഴ് വര്‍ഷത്തിന് ശേഷമാണ് ശ്രീശാന്ത് കേരള ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. ഐപിഎല്ലില്‍ 2013ല്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുമ്പോഴാണ് ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തതും പിന്നീട് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതും. തെളിവില്ലെന്ന കാരണത്താല്‍ കോടതി കുറ്റമുക്തനാക്കിയിട്ടും ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കാന്‍ ബിസിസിഐ തയാറായില്ല.
പിന്നീട് സുപ്രീംകോടതി ഇടപെട്ട ശേഷമാണ് ശ്രീശാന്തിന്റെ വിലക്ക് ഏഴ് വര്‍ഷമായി ബിസിസിഐ കുറച്ചത്. ഈ വര്‍ഷം സെപ്റ്റംബറിലാണ് ശ്രീശാന്തിന്റെ വിലക്ക് അവസാനിച്ചത്. കേരളത്തിന്റെ രഞ്ജി ടീമിലേക്ക് ശ്രീശാന്തിനെ പരിഗണിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
കേരള ടീം: റോബിന്‍ ഉത്തപ്പ, ജലജ് സക്സേന, സഞ്ജു സാംസണ്‍, സഞ്ജു സാംസണ്‍, വിഷ്ണു വിനോദ്, രാഹുല്‍ പി, മുഹമ്മദ് അസറുദ്ദീന്‍, രോഹന്‍ കുന്നുമ്മല്‍, സച്ചിന്‍ ബേബി, സല്‍മാന്‍ നിസാര്‍, ബേസില്‍ തമ്പി, എസ് ശ്രീശാന്ത്, നിതീഷ് എം ഡി, ആസിഫ് കെ എം, ബേസില്‍ എന്‍ പി, അക്ഷയ് ചന്ദ്രന്‍, സിജോ മോന്‍ ജോസഫ്, മിഥുന്‍ എസ്, അഭിഷേക് മോഹന്‍, വട്സല്‍ ഗോവിന്ദ്, ആനന്ദ് ജോസഫ്, വിനൂപ് മനോഹര്‍, മിഥുന്‍ പി കെ, ശ്രീരൂപ്, അക്ഷയ് കെ സി, റോജിത്, അരുണ്‍ എം.
കൊച്ചി: ഐക്കരനാട് പഞ്ചായത്തിൽ ട്വന്റി 20 ഭരണം പിടിക്കാൻ സാധ്യത. 14 വാർഡുകളിൽ ഒൻപത് ഇടത്തും മികച്ച ഭൂരിപക്ഷത്തിൽ ട്വന്റി 20 സ്ഥാനാർഥികൾ ലീഡ് ചെയ്യുകയാണ്. നിലവിൽ ഇവിടെ സ്വതന്ത്രരുടെ പിന്തുണയിലാണ് എൽഡിഎഫ് ഭരിക്കുന്നത്.
കുന്നത്തുനാട്, കിഴക്കന്പലം പഞ്ചായത്തുകളിൽ ട്വന്റി 20-ക്കാണ് മുന്നേറ്റം. കുന്നത്തുനാട് പഞ്ചായത്തിൽ ഫലം വന്ന നാല് സീറ്റിലും ട്വന്റി 20- ക്കാണ് മുന്നേറ്റം. മുഴുവന്നൂർ പഞ്ചായത്തിൽ നാലാം വാർഡിൽ ട്വന്റി 20 സ്ഥാനാർഥി വിജയിച്ചു. അഞ്ച് പഞ്ചായത്തുകളിലാണ് ട്വന്റി 20 മത്സരിക്കുന്നത്.
2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കിഴക്കന്പലം ഗ്രാമപഞ്ചായത്തിലെ 19 സീറ്റുകളിൽ 17 സീറ്റും ട്വന്റി ട്വന്റി നേടിയിരുന്നു.
തദ്ദേശതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറുന്നതിനിടെ അപ്രതീക്ഷിത തിരിച്ചടി. തിരുവനന്തപുരം കോർപറേഷനിലെ നിലവിലെ മേയർ കെ.ശ്രീകുമാർ (സിപിഎം) കരിക്കകം വാർഡിൽ തോറ്റു. ബിജെപിയിലെ ഡി.ജി.കുമാരനാണു ജയിച്ചത്. 116 വോട്ടിനാണ് ശ്രീകുമാര്‍ തോറ്റത്. ബിജെപിയുടെ സിറ്റിങ് വാര്‍ഡായിരുന്നു കരിക്കകം.
കോർപറേഷനിൽ എൽഡിഎഫ് മേയർ സ്ഥാനത്തേക്കു പരിഗണിച്ചിരുന്ന 2 വനിതകൾക്കും തോൽവി നേരിട്ടു. കുന്നുകുഴി വാർഡിൽ എ.ജി.ഒലീന, നെടുങ്കാട് വാർഡിൽ എസ്.പുഷ്പലതയുമാണു പരാജയപ്പെട്ടത്. അതേസമയം, മേയർ സ്ഥാനത്തേക്കു പരിഗണിച്ചിരുന്ന ജമീല ശ്രീധർ പേരൂർക്കട വാർഡിൽ വിജയിച്ചു. വരും മണിക്കൂറുകളിലെ ജയവും തോല്‍വിയും തിരുവനന്തപുരം കോര്‍പറേഷന്‍ ആരു ഭരിക്കും എന്നതില്‍ അതീവ നിര്‍ണായകമാകും.
കൊടുവള്ളിയിൽ സ്വതന്ത്രൻ കാരാട്ട് ഫൈസൽ ജയിച്ചു. സ്വർണ കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്ത കാരാട്ട് ഫൈസൽ എൽഎഡിഎഫ് അഭ്യർഥന നിരസിച്ചാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരരംഗത്ത് ഇറങ്ങിയത്. ഇവിടെ ഇടത് സ്ഥാനാര്‍ഥി ഉള്‍വലിഞ്ഞതായി ആക്ഷേപവും ഉയര്‍ന്നിരുന്നു. യുഡിഎഫിലെ കെകെ ഖാദറാണ് രണ്ടാമത്. ഒ.പി.റഷീദെന്ന ഇടത് സ്ഥാനാര്‍ഥി പിന്നിലുമായി. കൊടുവള്ളി നഗരസഭ പക്ഷേ യുഡിഎഫ് ഭരിക്കും.
തദ്ദേശ തിരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന കുതിപ്പുമായി ബിജെപി. 2015 ലെ തിരഞ്ഞെടുപ്പിനേക്കാൾ നില മെച്ചപ്പെടുത്തി. പന്തളം നഗരസഭ ഭരണം ബിജെപി പിടിച്ചു. ആകെയുള്ള 33 സീറ്റിൽ 17 ഇടത്ത് ബിജെപി ജയിച്ചു. എൽഡിഎഫിനെ പുറത്താക്കി നഗരസഭ ഭരണം ബിജെപി പിടിച്ചെടുത്തു. ശബരിമല യുവതീപ്രവേശം അടക്കമുള്ള വിഷയങ്ങൾ ഇവിടെ തിരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു.
ആറ്റിങ്ങലിലും വർക്കലയിലും യുഡിഎഫിനെ പിന്നിലാക്കി എൻഡിഎ രണ്ടാം സ്ഥാനത്ത്. അതിശയകരമായ നേട്ടമാണിത്. വർക്കലയിൽ എൽഡിഎഫ് 12 സീറ്റുകളുമായി ലീഡ് ചെയ്യുമ്പോൾ എൻഡിഎ 11സീറ്റുകളുമായി രണ്ടാം സ്ഥാനത്ത്. ഷൊർണൂരിൽ എൽഡിഎഫ് ഒൻപത് സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ എൻഡിഎ എട്ട് സീറ്റുകളുമായി രണ്ടാം സ്ഥാനത്ത്. യുഡിഎഫ് നാല് സീറ്റുകളുമായി മൂന്നാം സ്ഥാനത്ത്.
ഉള്ള്യേരി പഞ്ചായത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ സഹോദരൻ തോറ്റു. ഉള്ള്യേരി പഞ്ചായത്ത് ആറാം വാര്‍ഡില്‍ ബിജെപി സ്ഥാനാർഥി കെ. ഭാസ്‌കരന്‍ ആണ് പരാജയപ്പെട്ടത്.എല്‍ഡിഎഫ് സ്ഥാനാർഥി സിപിഎമ്മിലെ അസ്സയിനാര്‍ 89 വോട്ടിന് ഇവിടെ ജയിച്ചു. 441 വോട്ടാണ് അസ്സയിനാറിന് ലഭിച്ചത്. യുഡിഎഫ് സ്ഥാനാർഥി ഷെമീർ നളന്ദയ്ക്ക് 289 വോട്ട് ലഭിച്ചു.
അതേസമയം, കെ.സുരേന്ദ്രന്റെ സ്വന്തം വാർഡിൽ ബിജെപി സ്ഥാനാർഥി ജയിച്ചു. അത്തോളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ മത്സരിച്ച ബൈജു കൂമുള്ളിയാണ് വിജയിച്ചത്. അമ്പത്തിയെട്ടു വോട്ടിനാണ് ജയം. ഇടതു ആധിപത്യമുള്ള അത്തോളിയില്‍ ഇത് ആദ്യമായാണ് ബിജെപി വിജയം നേടുന്നത്.
കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ക്ക് തോല്‍വി. നഗരസഭ 30 ഡിവിഷനില്‍ മത്സരിച്ച വയല്‍ക്കിളി സ്ഥാനാര്‍ത്ഥി ലത സുരേഷ് തോറ്റു. 140 വോട്ടിന് സിപിഎം സ്ഥാനാര്‍ത്ഥി പി വത്സലയോടാണ് ലത തോറ്റത്. ലതക്ക് 236 വോട്ടാണ് ലഭിച്ചത്. വത്സല 376 വോട്ട് നേടി.
ദേശീയപാത ബൈപ്പാസിനായി കീഴാറ്റൂര്‍ വയല്‍ നികത്തുന്നതിനെതിരെ സമരരംഗത്തു വന്ന് ശ്രദ്ധേയരായ വയല്‍ക്കിളികള്‍, മാറ്റത്തിനായി വോട്ടു ചോദിച്ചാണ് ഇത്തവണ മത്സര രംഗത്തിറങ്ങിയത്. കീഴാറ്റൂരില്‍ സമരത്തിന് നേതൃത്വം നല്‍കിയ വയല്‍ക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ കൂടിയായ ലത സുരേഷ് സമരത്തിലെ സജീവ സാന്നിധ്യമായിരുന്നു.
കോണ്‍ഗ്രസ്, ബി.ജെ.പി പിന്തുണയോടെയാണ് വയല്‍കിളികള്‍ മത്സരിച്ചത്. ഇവിടെ ഇരു പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ നിറുത്തിയിരുന്നില്ല.
തൊടുപുഴ നഗരസഭയില്‍ പി.െജ.ജോസഫിന് തിരിച്ചടി. ജോസഫ് വിഭാഗം മല്‍സരിച്ച ഏഴില്‍ അഞ്ചു സീറ്റിലും തോറ്റു. ജോസ് വിഭാഗം നാലില്‍ രണ്ടു സീറ്റില്‍ ജയിച്ചു. ആര്‍ക്കും ഭൂരിപക്ഷമില്ല – UDF 13, LDF 12, BJP 8, UDF വിമതര്‍ 2. യുഡിഎഫിന്റെ സിറ്റിങ് ഉൾപ്പെടെ പിടിച്ചെടുത്തു. കട്ടപ്പന നഗരസഭയില്‍ യു.ഡി.എഫിനു വമ്പന്‍ ജയം; കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിനു തിരിച്ചടി. മല്‍സരിച്ച പതിമൂന്നില്‍ ജയം രണ്ടിടത്തുമാത്രം.
തിരൂര്‍ നഗരസഭ യു.ഡി.എഫ്. തിരിച്ചുപിടിച്ചു; UDF 19, LDF 16, IND 2, BJP 1. അതേസമയം, യുഡിഎഫ് മൂന്നു ജില്ലകളില്‍ മുന്നിലാണ്. എറണാകുളം, മലപ്പുറം, ഇടുക്കി ജില്ലകളില്‍ മുന്‍തൂക്കം യുഡിഎഫിന്. മലപ്പുറത്തും കോഴിക്കോട്ടും വെല്‍ഫെയര്‍ സഖ്യത്തിന് നേട്ടം. മുക്കം നഗരസഭയില്‍ ത്രിശങ്കുവാണ്. ലീഗ് വിമതന്റെ നിലപാട് നിര്‍ണായകമാകും. ഒഞ്ചിയത്ത് ആര്‍എംപിക്ക് തിരിച്ചടി. പ്രസിഡന്റിന്റെ ഉള്‍പ്പെടെ വാര്‍ഡില്‍ LDF ജയം.
കണ്ണൂര്‍ ആന്തൂര്‍ നഗരസഭയില്‍ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. 28 സീറ്റും നേടി.അലന്‍ ഷുഹൈബിന്റെ പിതാവ് ഷുഹൈബ് കോഴിക്കോട്ട് തോറ്റു. കൊടുവള്ളി നഗരസഭയില്‍ കാരാട്ട് ഫൈസല്‍ ജയിച്ചു.