Kerala

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പി.വി.അന്‍വറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുടെ ആശീര്‍വാദത്തോടെയാണ് അന്‍വര്‍ സ്ഥാനാര്‍ഥിയാകുന്നതെന്ന് പാര്‍ട്ടി ദേശീയ നേതൃത്വം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

നിലമ്പൂരില്‍ മത്സരിക്കുമെന്ന് ഞായറാഴ്ച രാവിലെ പത്രസമ്മേളനം നടത്തി അന്‍വര്‍ പ്രഖ്യാപിച്ചിരുന്നു. മത്സരിക്കാനില്ലെന്ന കഴിഞ്ഞ ദിവസത്തെ നിലപാടില്‍നിന്ന് മലക്കം മറിഞ്ഞുകൊണ്ടായിരുന്നു അന്‍വറിന്റെ പ്രഖ്യാപനം. തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും അന്‍വര്‍ അറിയിച്ചിട്ടുണ്ട്.

താന്‍ മത്സരിച്ചാല്‍ മമതാ ബാനര്‍ജിയും പത്ത് മന്ത്രിമാരും പ്രചാരണത്തിനെത്തുമെന്ന് നേരത്തെ അന്‍വര്‍ വ്യക്തമാക്കിയിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗികമായി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ അന്‍വര്‍ പാര്‍ട്ടി ചിഹ്നത്തിലാകും മത്സരിക്കുക എന്ന കാര്യം ഉറപ്പായിരിക്കുകയാണ്.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ അഡ്വ. മോഹൻ ജോർജ് ബിജെപി സ്ഥാനാർഥി. കേരളാ കോൺഗ്രസ് മുൻ നേതാവായ ഇദ്ദേഹം നിലമ്പൂർ സ്വദേശിയാണ്. നാമ നിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതിക്ക് തൊട്ടുതലേന്ന് ബിജെപിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി.

നേരത്തെ, നിലമ്പൂരിൽ മത്സരിക്കേണ്ട ആവശ്യമില്ല എന്ന തരത്തിൽ ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചിരുന്നു. ഇതിൽ പാർട്ടിക്കുള്ളിൽ തന്നെ വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് നാമനിർദേശ പത്രിക നൽകേണ്ട അവസാന തീയതി.

കഴിഞ്ഞ 47 വർഷമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നയാളാണ് താനെന്ന് മോഹൻ ജോർജ് പ്രതികരിച്ചു. സ്ഥാനാർഥിയാകുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് അഭിപ്രായം ചോദിച്ചത്. ഞാൻ കുഴപ്പമില്ലെന്ന് പറഞ്ഞു. മാധ്യമങ്ങളിലൂടെയാണ് സ്ഥാനാർഥിത്വത്തെക്കുറിച്ച് അറിയുന്നത്. ബിജെപി നല്ല മുന്നേറ്റം നടത്തുമെന്ന് മോഹൻ ജോർജ് മാതൃഭൂമിന്യൂസിനോട് പറഞ്ഞു.

സൗഹൃദ ബന്ധങ്ങളാണ് ബിജെപിയിലേക്ക് എത്തിച്ചതെന്നും മോഹൻ ജോർജ് കൂട്ടിച്ചേർത്തു. മാണിവിഭാഗത്തിലായിരുന്നു തുടങ്ങിയത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. കേരളാ കോൺഗ്രസിന് മലപ്പുറത്ത് സജീവ പ്രവർത്തനമില്ല. ഏഴ്വർഷം കേരളാ കോൺഗ്രസ് ബി-യുടെ മലപ്പുറം ജില്ലാ അധ്യക്ഷനായിരുന്നു. കേരളാ കോൺഗ്രസിൽ ഉണ്ടായിരുന്നു. കേരളാ കോൺഗ്രസിൽനിന്ന് പിരിയുമ്പോൾ നമ്മുടേതായ നിലപാടുകളുണ്ടാകും. അതിനനുസരിച്ച് താൻ മാറുമെന്നും അദ്ദേഹം പ്രതികരിച്ചു.

കാലവര്‍ഷം ശക്തമായതോടെ ഇടുക്കിയിലെ ഡാമുകളില്‍ ജലനിരപ്പ് അപകട നിലയില്‍. മൂഴിയാര്‍, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, പൊന്‍മുടി ഈ ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പതിവിലും നേരത്തെ ജലനിരപ്പ് ഉയര്‍ന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 130 അടിക്ക് മുകളിലാണ്. 2344.01 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്.

മൂഴിയാറില്‍ ഇന്നലെ ജലനിരപ്പ് 189.60 മീറ്ററിലെത്തി. ഡാമിന്റെ പരമാവധി ജലനിരപ്പ് 192.63 മീറ്ററാണ്. പൊന്‍മുടയില്‍ ജലനിരപ്പ് 706.50 ലെത്തി. 707.75 മീറ്ററാണ് പരമാവധി ജലനിരപ്പ്. കല്ലാര്‍കുട്ടിയില്‍ ജലനിരപ്പ് 456.20 ലെത്തി. ഇവിടെ 456.59 ആണ് പരമാവധി ജലനിരപ്പ്. ലോവര്‍പെരിയാറില്‍ 252.90 മീറ്റര്‍ ജലനിരപ്പെത്തി. ഇവിടെ പരമാവധി ജലനിരപ്പ് 253 മീറ്ററാണ്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12 അടിയോളം വെള്ളം ഇടുക്കിയിലിപ്പോള്‍ കുടുതലുള്ളത് കെഎസ്ഇബിക്ക് ആശ്വസമായിരിക്കുകയാണ്. മെയ് 24 നാണ് കേരളത്തില്‍ കാലവര്‍ഷമെത്തിയത്. അന്ന് 2329.88 അടിയായിരുന്ന ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നരയടി വെള്ളം അണക്കെട്ടില്‍ കുറവുമായിരുന്നു. എന്നാല്‍ കനത്ത വേനല്‍ മഴക്കൊപ്പം കാലവര്‍ഷവും ശക്തമായതോടെ ജലനിരപ്പ് വേഗത്തില്‍ ഉയര്‍ന്നു. ഒരാഴ്ചകൊണ്ട് ജലനിരപ്പ് പതിനഞ്ചടിയിലധികം കൂടി. സംഭരണ ശേഷിയുടെ 42 ശതമാനത്തോളം വെള്ളം അണക്കെട്ടിലുണ്ട്.

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നതായി റിപ്പോർട്ട്. രാജ്യത്തെ ആക്ടീവ് കൊവിഡ് കേസുകൾ 3395 ആയി. കേരളത്തിലാണ് ഏറ്റവും കൂടുതൽ ആക്റ്റീവ് കേസുകളുള്ളത്. 1336 ആക്റ്റീവ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിൽ ഒരു കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്താകെ 4 കൊവിഡ് മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ന് രാവിലെ വരെയുള്ള കണക്കുകളാണിത്.

രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിലെ ആശുപത്രികളിൽ വേണ്ട തയ്യാറെടുപ്പുകൾ നടത്തണമെന്ന് കേന്ദ്രം നിർദ്ദേശം നൽകി. മറ്റു രോഗങ്ങൾ ഉള്ളവർ പൊതുഇടങ്ങളിൽ മാസ്ക് ധരിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി. സ്കൂളുകൾ തുറക്കാനിരിക്കെ കൊവിഡ് രോഗവ്യാപനം സംബന്ധിച്ച് രക്ഷിതാക്കൾക്ക് സുപ്രധാന അറിയിപ്പ് നൽകി കർണാടക സർക്കാർ.

കൊവിഡ് രോഗ ലക്ഷണങ്ങളായ പനി, ചുമ, ജലദോഷം തുടങ്ങിയവ ഉണ്ടെങ്കിൽ കുട്ടികളെ സ്കൂളുകളിലേക്ക് അയക്കരുതെന്ന് സർക്കാർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തെ കണക്കുകൾ പ്രകാരം കർണാടകയിൽ ഇപ്പോൾ 234 കൊവിഡ് രോഗികളാണ് ചികിത്സിലുള്ളത്. ജനുവരി ഒന്നിന് ശേഷം മൂന്ന് രോഗികൾ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നവരാണ് ഇവരെല്ലാമെന്ന് അധികൃതർ വിശദീകരിക്കുന്നുണ്ട്.

പി.വി. അൻവറിനെ കൂടെക്കൂട്ടാൻ വ്യക്തിപരമായി ശ്രമിക്കുമെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ. സുധാകരൻ. അൻവർ വരാൻ തയ്യാറായാൽ കൂടെനിർത്തും. സ്വതന്ത്രനായി മത്സരിച്ചാലും കുഴപ്പമില്ല. അദ്ദേഹം യുഡിഎഫിനൊപ്പം ഉണ്ടായിരുന്നെങ്കിൽ കരുത്തായേനെയെന്നും കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

വോട്ട് ബാങ്ക് പരിശോധിക്കുമ്പോൾ ഞങ്ങൾക്ക് ഒരു ഭയപ്പാടും ഇല്ല. യുഡിഎഫിനൊപ്പം നിൽക്കാനുള്ള തീരുമാനവും സിപിഎമ്മിനെതിരായ സ്ട്രോങ് സ്റ്റാൻഡും ആണ് അൻവറിലേക്ക് ആകർഷിച്ചത്. ഇപ്പോഴും യുഡിഎഫിലേക്ക് വരാൻ തയ്യാറാണെങ്കിൽ പ്രശ്നങ്ങൾ പരിശോധിക്കും. ആർക്കും അദ്ദേഹത്തോട് വിദ്വേഷമോ വൈരാഗ്യമോ ഇല്ല. അൻവറിന്റെ ഡിമാൻഡുകളാണ് യുഡിഎഫിലേക്ക് വരുന്നതിനെ ഇല്ലാതാക്കിയത്. സ്ഥാനാർത്ഥിയെ അംഗീകരിക്കാത്ത ഒരാൾ എങ്ങനെ മുന്നണിക്കകത്തേക്ക് കടന്നുവരും?, സുധാകരൻ ചോദിച്ചു.

അൻവറിന്റെ മുമ്പിൽ വാതിൽ അടഞ്ഞിട്ടില്ല. ഇനിയും അദ്ദേഹത്തെ യുഡിഎഫിലേക്ക് കൊണ്ടുവരാൻ വ്യക്തിപരമായി ശ്രമിക്കും. പാർട്ടിയുടെ സമ്മതത്തോടെ വ്യക്തിപരമായി അദ്ദേഹത്തെ യുഡിഎഫിലെത്തിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൻവർ ഇല്ലെങ്കിലും യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കുമെന്ന് പറഞ്ഞ സുധാകരൻ, സ്വരാജിനെ സിപിഎം നിർബന്ധിച്ച് സ്ഥാനാർത്ഥിയാക്കിയതാണെന്നും ആരോപിച്ചു.

സ്വരാജിനൊക്കെ എത്ര വോട്ടാണുള്ളതെന്ന് അദ്ദേഹത്തിനുതന്നെ അറിയാം. മത്സരത്തിൽനിന്ന് പിന്മാറാൻ പരമാവധി പരിശ്രമിച്ചതാണ്. ശുപാർശ ചെയ്യിച്ചതാണ്. ജയിക്കില്ലെന്ന് അദ്ദേഹത്തിന് അറിയാം. സ്വന്തം ഇഷ്ടപ്രകാരമല്ല, അദ്ദേഹത്തെ നിർബന്ധിച്ച് മത്സരിപ്പിച്ചതാണ് സിപിഎം.

പ്രതിപക്ഷ നേതാവ് ഒന്ന് അയയണമായിരുന്നു. അൻവറും ഒന്ന് അയഞ്ഞ്, യുഡിഎഫോട് ഒപ്പം നിൽക്കണമെന്ന് എനിക്ക് താത്പര്യമുണ്ടെന്ന് പറഞ്ഞ് സ്ഥാനാർഥിയെ അംഗീകരിച്ചിരുന്നുവെങ്കിൽ സതീശൻ സമ്മതിച്ചേനേ. സ്ഥാനാർത്ഥിയെപ്പറ്റി പറഞ്ഞിരുന്നില്ലെങ്കിൽ ഒരു പ്രശ്നം ഉണ്ടാകുമായിരുന്നില്ല. ആര്യാടൻ ഷൗക്കത്തിനെ അംഗീകരിക്കാൻ തങ്ങൾ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെങ്കിൽ സതീശൻ കൈപിടിച്ച് അദ്ദേഹത്തെ പാർട്ടിയിലേക്ക് കൊണ്ടുവരുമായിരുന്നു, സുധാകരൻ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കഴിഞ്ഞ ദിവസം നിര്യാതനായ പത്തനംതിട്ട ഊന്നുകൽ ചേമ്പാലത്ത് വീട്ടിൽ ഷാജി വർഗീസിന്റെ (65) സംസ്കാര ശുശ്രൂഷകൾ ജൂൺ 1 ഞായർ രാവിലെ 11 – ന് സ്വഭവനത്തിൽ ആരംഭിച്ച് ഉച്ചയ്ക്ക് 12ന് ലിറ്റിൽ ഫ്ലവർ മലങ്കര കത്തോലിക്കാ ദേവാലയത്തിൽ വെച്ച് നടത്തപ്പെടും . സംസ്കാര ശുശ്രൂഷകൾക്ക് പത്തനംതിട്ട ബിഷപ്പ് യൂഹാനോൻ മാർ ക്രിസോസ്റ്റം പിതാവ് മുഖ്യ കാർമികത്വം വഹിക്കും .

ഭാര്യ വൽസമ്മ ഷാജി (അസിസ്റ്റൻറ് ഡിസ്ട്രിക്ട് ഗവർണർ, റോട്ടറി ക്ലബ്, പത്തനംതിട്ട ജില്ല) ആലപ്പുഴ രാമങ്കരി മൂലംകുന്നം കുടുംബാംഗം ആണ് . പിതാവ് : പരേതനായ വർഗീസ് മത്തായി. മാതാവ്:കുഞ്ഞമ്മ വർഗീസ് . മക്കൾ : ഷാൻ്റി , ഷിൻ്റു .

മരുമക്കൾ: റോജൻ, അഖിൽ . കൊച്ചുമക്കൾ: റയോൺ, റോൺ.

മലയാളം യുകെ ഡയറക്ടർ ബോർഡ് മെമ്പർ ജിമ്മി മൂലംകുന്നത്തിന്റെ സഹോദരി ഭർത്താവാണ് പരേതൻ.

ഭൗതികശരീരം ഇന്ന് ശനിയാഴ്ച വൈകുന്നേരം 5 ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.

മൃതസംസ്കാര ശുശ്രൂഷയുടെ തൽസമയ ദൃശ്യങ്ങൾ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

അടുത്ത 5 ദിവസം സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യത. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ മഴയാണ് അതിതീവ്രമഴ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴയ്ക്കു സാധ്യതയുണ്ട്. ശക്തമായ കാറ്റും മിന്നലും മഴയ്ക്കൊപ്പം പ്രവചിക്കുന്നു.

മണിക്കൂറിൽ 50– 60 കിലോമീറ്റർ വേഗമുള്ള കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞും അപകടങ്ങൾക്ക് സാധ്യതയുള്ളതിനാൽ ഏറെ ജാഗ്രത പുലർത്തണം. എല്ലാ ജില്ലകളിലും ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു.

കേരള, കർണാടക തീരങ്ങളിൽ ഇന്നും നാളെയും ലക്ഷദ്വീപ് തീരത്ത് 3 വരെയും മീൻപിടിത്തം പാടില്ല. കേരള തീരത്ത് 3 മുതൽ 3.9 മീറ്റർ വരെ ഉയരമുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

ശക്തമായ കടലാക്രമണസാധ്യതയുള്ള മേഖലകൾ (റെഡ് അലർട്ട്): കാപ്പിൽ മുതൽ പൊഴിയൂർ വരെ (തിരുവനന്തപുരം), ആലപ്പാട്–ഇടവ (കൊല്ലം), ചെല്ലാനം– അഴീക്കൽ ജെട്ടി (ആലപ്പുഴ), മുനമ്പം– മറുവക്കാട് (എറണാകുളം), ആറ്റുപുറം– കൊടുങ്ങല്ലൂർ (തൃശൂർ). മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്നലെ 8 പേർ മരിച്ചു. 4 പേരെ കാണാതായി.

സംശയത്തെ തുടർന്ന് യുവതിയെ കശാപ്പുശാലയിലെത്തിച്ച്‌ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ ഭർത്താവിന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. പരപ്പനങ്ങാടി ചുടലപ്പറമ്ബ് കൊടക്കാട് നെടുവ പഴയകത്ത് നജ്ബുദ്ദീൻ എന്ന ബാബു (44) വിനെയാണ് ജഡ്ജി എ.വി.ടെല്ലസ് ശിക്ഷിച്ചത്. 2017 ജൂലായ് 23നാണ് കേസിനാസ്പദമായ സംഭവം.

ചാരിത്ര്യശുദ്ധിയിലുള്ള സംശയം മൂലം ആദ്യ ഭാര്യയായ റഹീനയെ(30) പ്രതിയുടെ ഉടമസ്ഥതയില്‍ അഞ്ചപ്പുര ബീച്ച്‌ റോഡിലുള്ള ഇറച്ചിക്കടയില്‍ കൊണ്ടു പോയി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പുലർച്ചെ രണ്ടു മണിക്കും 4.45നും ഇടയിലാണ് സംഭവം. കശാപ്പുശാലയില്‍ നിന്നും ഇറച്ചിക്കടയിലേക്ക് മാംസം കൊണ്ടു പോകാനെത്തിയ ജീവനക്കാരാണ് മൃതദേഹം ആദ്യം കാണുന്നത്. കൊല നടത്തിയ ശേഷം മൃതദേഹത്തില്‍ നിന്നും 36.43 ഗ്രാം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങള്‍ കവർന്ന പ്രതി കോയമ്ബത്തൂർ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളില്‍ കറങ്ങി താനൂർ റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങവെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 2017 ജൂലായ് 25നാണ് പ്രതി അറസ്റ്റിലായത്.

പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി.ഷാജു ഹാജരായി. താനൂർ സർക്കിള്‍ ഇൻസ്‌പെക്ടറായിരുന്ന സി.അലവിയാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമം 302 വകുപ്പ് പ്രകാരം വധശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഇതിനു പുറമെ 404 വകുപ്പ് പ്രകാരം മൃതദേഹത്തില്‍ നിന്ന് ആഭരണങ്ങള്‍ കവർന്നതിന് അഞ്ച് വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷയുണ്ട്. പിഴയടച്ചില്ലെങ്കില്‍ ഒരു വർഷത്തെ അധിക തടവും അനുഭവിക്കണം. പ്രതി പിഴയടക്കുന്ന പക്ഷം തുക കൊല്ലപ്പെട്ട റഹീനയുടെ മാതാവ് സുബൈദക്ക് നല്‍കണം. ഇതിനു പുറമെ സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടില്‍ നിന്നും റഹീനയുടെ മകനും മാതാവിനും മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ കോടതി ജില്ലാ ലീഗല്‍ സർവ്വീസസ് അതോറിറ്റിക്ക് നിർദ്ദേശം നല്‍കി.

വലതുകോട്ടയെന്ന് വിളിപ്പേര് നിലമ്പൂര്‍ മണ്ഡലത്തിന് ചാര്‍ത്തിക്കിട്ടുന്നതിന് മുന്നെ കെ.കുഞ്ഞാലി എന്ന കോമ്രേഡ് കുഞ്ഞാലി ഇടതിന്റെ ആവേശവും ഒരിക്കലും മറക്കാത്ത രക്തസാക്ഷിയുമായിരുന്നു. മണ്ഡലം രൂപമെടുത്തപ്പോള്‍ പാര്‍ട്ടി ചിഹ്നത്തില്‍ ആദ്യം മത്സരിക്കുകയും ജയിക്കുകയും ഒടുവില്‍ എം.എല്‍.എ ആയിരിക്കേ കൊല്ലപ്പെടുകയും ചെയ്ത നേതാവ്. കുഞ്ഞാലിയുടെ കൊലപാതകവും അത് തിരഞ്ഞെടുപ്പ് പ്രചാരണമാവുകയും ആര്യാടന്‍ മുഹമ്മദ് ജയിലിലായതുമെല്ലാം നിലമ്പൂരിന്റെ രാഷ്ട്രീയ ചരിത്രത്തിലുണ്ട്. 1967 ല്‍ കെ.കുഞ്ഞാലി പാര്‍ട്ടി ചിഹ്നത്തില്‍ ആദ്യമായി മത്സരിച്ചപ്പോള്‍ 9789 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. കെ.കുഞ്ഞാലിക്ക് 25215 വോട്ടും കോണ്‍ഗ്രസിന്റെ എം.മുഹമ്മദിന് 15426 വോട്ടും ലഭിച്ചു.

1969-ല്‍ കുഞ്ഞാലി മരണപ്പെട്ടതിനുശേഷം പല തിരഞ്ഞെടുപ്പുകളും നിലമ്പൂര്‍ കണ്ടെങ്കിലും പാര്‍ട്ടി ചിഹ്നത്തില്‍ പല സ്ഥാനാര്‍ഥികളുമെത്തിയെങ്കിലും ഒരു പാര്‍ട്ടി എം.എല്‍.എയെ നിലമ്പൂരില്‍ നിന്ന് നിയമസഭയിലേക്കയക്കാന്‍ സിപിഎമ്മിന് സാധിച്ചിരുന്നില്ല. പകരം സ്വതന്ത്ര പരീക്ഷണത്തിലൂടെയായിരുന്നു മണ്ഡലത്തില്‍ ഇടതുപക്ഷവും സി.പി.എമ്മും സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. ഇവിടെയാണ് വര്‍ഷങ്ങൾക്കിപ്പുറം എം.സ്വരാജ് എന്ന സി.പി.എമ്മിന്റെ യുവമുഖം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാനെത്തുന്നത്. ഇതോടെ മത്സരം അതികഠിനമാവുമെന്നുറപ്പ്. 2006-ല്‍ പി.ശ്രീരാമകൃഷ്ണനാണ് അവസാനമായി പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച സി.പി.എം നേതാവ്.

കുഞ്ഞാലിക്കുശേഷം കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്റായിരുന്ന ടി.കെ ഹംസ മണ്ഡലത്തില്‍ ജനവിധി തേടുകയും വിജയിക്കുകയും ചെയ്ത് പിന്നീട് സി.പി.എമ്മിന്റെ ഭാഗമാവുകയും ചെയ്‌തെങ്കലും ഹംസയുടെ ആദ്യ മത്സരം സ്വതന്ത്ര വേഷത്തിലായിരുന്നു. ഇതിനുശേഷം മണ്ഡലം ആര്യാടന്‍ കുത്തകയാക്കിയതും ചരിത്രം. തിരഞ്ഞെടുപ്പ് കളം വിട്ട ആര്യാടന് പകരം മകൻ ഷൗക്കത്ത് സ്ഥാനാര്‍ഥിയപ്പോള്‍ പോലും പാര്‍ട്ടി ചിഹ്നത്തിലായിരുന്നില്ല സിപിഎമ്മിന്റെ പരീക്ഷണം. പി.വി.അന്‍വറിനെ സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കി മണ്ഡലം പിടിച്ചു. ഇത്തവണ ഷൗക്കത്ത് ഒരിക്കല്‍കൂടി മത്സരിക്കുമ്പോള്‍ പിവി അന്‍വര്‍ ഇടതിനും വലതിനും എതിരായി നില്‍ക്കുമ്പോഴാണ് യുവത്വത്തിന്റെ ആവേശവും മികച്ച വാഗ്മിയുമായ സ്വരാജിനെ അപ്രതീക്ഷിതമായി മത്സരിപ്പിച്ച് മറ്റൊരു പരീക്ഷണത്തിന് സിപിഎം ഒരുങ്ങുന്നത്. വിജയം ഇടതിനും വലതിനും ഒരുപോലെ നിര്‍ണായകമാവുമ്പോള്‍ നിലമ്പൂര്‍ക്കാറ്റിന് ആവേശം കൂടുമെന്നുറുപ്പ്.

നേരത്തെ രണ്ട് തവണ സ്വരാജ് നിയമസഭാ പോരാട്ടത്തിനിറങ്ങിയിരുന്നുവെങ്കിലും രണ്ടും മറുനാട്ടില്‍ നിന്നായിരുന്നു. 2016-ല്‍ തൃപ്പൂണിത്തുറയില്‍ നിന്ന് മത്സരിച്ച നിയമസഭയിലെത്തിയെങ്കിലും 2021-ല്‍ പരാജയപ്പെട്ടു. ഇത്തവണ സ്വന്തം നാട്ടില്‍ തന്നെ സ്വരാജ് മത്സരിക്കാനെത്തുമ്പോള്‍ നാട്ടുകാരനെന്ന പരിഗണന കൂടി നിലമ്പൂരുകാര്‍ സ്വരാജിന് നല്‍കുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്. മാത്രമല്ല സ്വതന്ത്ര പരീക്ഷണത്തിലൂടെയുള്ള ചതിക്ക് ഇനിയും പാര്‍ട്ടി നിന്നുകൊടുക്കരുതെന്ന പ്രവര്‍ത്തകരുടെ ആവശ്യത്തിനും ചെവിക്കൊടുത്തുവെന്ന ആശ്വാസവുമുണ്ട്.

സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ സ്വരാജ് നിലമ്പൂര്‍ പോത്തുകല്ല് സ്വദേശിയാണ്. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ സ്വരാജ് എസ്.എഫ്.ഐ മലപ്പുറം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനും സ്റ്റുഡന്റ്, യുവധാര മാഗസിനുകളുടെ എഡിറ്ററുമായിരുന്നു. കേരള സര്‍വകലാശാലയില്‍ നിന്ന് എല്‍.എല്‍.ബിയും അണ്ണാമലൈ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ലേഖന സമാഹാരങ്ങളും കവിതാസമാഹാരവും യാത്രാവിവരണവും പുസ്തകായി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. നിലവില്‍ ദേശാഭിമാനി റെസിഡന്റ് എഡിറ്ററാണ്.

2016-ല്‍ തൃപ്പൂണിത്തുറയില്‍ നിന്ന് ആദ്യമായി മത്സരത്തിനിറങ്ങിയപ്പോള്‍ 4467 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു കോണ്‍ഗ്രസിന്റെ കെ.ബാബുവിനെ പരാജയപ്പെടുത്തിയത്. 1991 മുതല്‍ 2011 വരെ 25 വര്‍ഷത്തോളം മണ്ഡലത്തെ പ്രതിനിനിധീകരിച്ചിരുന്ന കെ.ബാബുവിനെതിരേ അന്ന് സ്വരാജ് നേടിയ വിജയം സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം വന്‍ ആവേശവുമായി മാറി. ബാര്‍കോഴയടക്കമുള്ള ആരോപണങ്ങള്‍ കത്തി നിന്നിരുന്ന തിരഞ്ഞെടുപ്പില്‍ ജനവികാരം ബാബുവിനെതിരായപ്പോഴായിരുന്നു സ്വരാജ് മണ്ഡലം പിടിച്ചെടുത്തത്. പക്ഷേ, 2021 ല്‍ ബാബുവിനെതിരേ വീണ്ടും മത്സരിക്കാനെത്തിയെങ്കിലും 992 വോട്ടിന് സ്വരാജ് പരാജയപ്പെട്ടു. ബാബുവിന്റെ ഈ വിജയം പക്ഷേ, വലിയ വിവാദത്തിലും നിയമപോരാട്ടത്തിലുമായി.

നിയമസഭ തിരഞ്ഞെടുപ്പില്‍ മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടി എന്നാരോപിച്ചായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എം സ്വരാജ് കെ ബാബുവിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. മതം, ജാതി, ഭാഷ, സമുദായം എന്നിവയുടെ പേരില്‍ വോട്ട് ചോദിക്കരുതെന്ന ചട്ടം ലംഘിച്ച ബാബുവിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സ്വരാജ് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

കെ ബാബു വോട്ടര്‍മാര്‍ക്ക് നല്‍കിയ സ്ലിപ്പില്‍ ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചതടക്കം ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നാവശ്യപ്പെട്ട് സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. 2021 ജൂണില്‍ സമര്‍പ്പിച്ച ഹരജിയില്‍ പക്ഷേ, വിധി സ്വരാജിനെതിരായി.

2006 ല്‍ ശ്രീരാമകൃഷ്ണനാണ് പാര്‍ട്ടി ചിഹ്നത്തില്‍ നിലമ്പൂരില്‍ മത്സരിച്ച് അവസാന നേതാവ്. എന്നാല്‍ ആര്യാടന്‍ മുഹമ്മദിനോട് 18070 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുകയായിരുന്നു. ആര്യാടന്‍ മുഹമ്മദിന് 87522 വോട്ടും ശ്രീരാമകൃഷ്ണന് 69452 വോട്ടും ലഭിച്ചു. പിന്നീട് 2011 ല്‍ പൊന്നാനിയില്‍ നിന്ന് മത്സരിച്ച് വിജയിച്ച് നിയമസഭാ സ്പീക്കറാവുകയും ചെയ്തു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി.വി അന്‍വര്‍ മത്സരിച്ചേക്കും. തങ്ങളെ യുഡിഎഫ് ഘടകകക്ഷിയാക്കണമെന്നതാണ് പി.വി അന്‍വറിന്റെയും തൃണമൂലിന്റെയും ആവശ്യം. പാര്‍ട്ടിയെ യുഡിഎഫ് ഘടകകക്ഷിയാക്കി പ്രഖ്യാപിച്ചില്ലെങ്കില്‍ പി.വി അന്‍വര്‍ മത്സരിക്കണമെന്ന് വ്യാഴാഴ്ച മഞ്ചേരിയില്‍ ചേര്‍ന്ന തൃണമൂല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു.

അതേസമയം വെള്ളിയാഴ്ച സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് ചര്‍ച്ച ചെയ്ത ശേഷമേ ഇതില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് പി.വി അന്‍വറും തൃണമൂല്‍ നേതാക്കളും യോഗത്തിന് ശേഷം പ്രതികരിച്ചു. യുഡിഎഫ് ഘടകകക്ഷിയാക്കുമെന്ന് പ്രഖ്യാപിച്ചാല്‍ ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തിനായി അന്‍വര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രവര്‍ത്തിക്കുമെന്നും സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം തൃണമൂല്‍ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആര്യാടന്‍ ഷൗക്കത്ത് എന്നല്ല, യുഡിഎഫ് നിര്‍ത്തുന്ന ഏത് സ്ഥാനാര്‍ഥിയെയും പിന്തുണയ്ക്കാമെന്ന് ആയിരംവട്ടം പറഞ്ഞതാണെന്നും അതിലെന്താ കണ്‍ഫ്യൂഷന്‍ എന്നുമായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പി.വി അന്‍വറിന്റെ പ്രതികരണം. അങ്ങനെ കണ്‍ഫ്യൂഷനുണ്ടെന്നുള്ള നരേഷന്‍ യുഡിഎഫ് നേതാക്കളുണ്ടാക്കുന്നുണ്ട്. ഏത് ചെകുത്താനായാലും സമ്മതിക്കുമെന്നാണ് താന്‍ അവസാനം പറഞ്ഞത്. പക്ഷേ നമ്മളെ കക്ഷിയാക്കണ്ടേ. നമ്മളെ ഘടകകക്ഷിയാക്കുമെങ്കില്‍ മാത്രമേ ഇനി സംസാരമുള്ളൂ. അങ്ങനെയാണ് ഇന്നത്തെ തീരുമാനം. മത്സരിക്കണോ വേണ്ടയോ എന്നത് നാളത്തെ ചര്‍ച്ചയില്‍ തീരുമാനിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved