രണ്ടു മാസം മുൻപു വരെ വൈറസിനെ നിയന്ത്രിച്ചുനിർത്തിയെന്ന് അവകാശപ്പെട്ട കേരളത്തിൽ പൊടുന്നനെയാണ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായത്. ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിൽ എടുത്തുപറയേണ്ട പ്രകടനമായിരുന്നു കേരളം നടത്തിയിരുന്നത്. ആ സ്ഥിതിയിൽനിന്ന് തീരദേശമേഖലയിൽ സമൂഹവ്യാപനമെന്ന തലത്തിലേക്ക് കേരളം മാറി. ഒരിക്കൽ ഉയർത്തിക്കൊണ്ടുവന്ന കേരളത്തിന്റെ ‘വിജയ കഥ’ എങ്ങനെ ഇല്ലാതായെന്ന് വിശദീകരിക്കുകയാണ് രാജ്യാന്തര മാധ്യമമായ ബിബിസി.
സമൂഹവ്യാപനം ഉണ്ടായെന്ന് ആദ്യമായി അംഗീകരിക്കുന്ന ഇന്ത്യയിലെ സംസ്ഥാനമാണ് കേരളം. ‘വൈറസിന്റെ കുതിപ്പ് ഇപ്പോഴാണ് കേരളത്തില്‍ യഥാർഥത്തിൽ സംഭവിക്കുന്നത്. അതിർത്തികൾ അടച്ചപ്പോൾ കേരളത്തിലെ സാഹചര്യം നിയന്ത്രണവിധേയമായി നിൽക്കുകയായിരുന്നു’ – വാഷിങ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാംക്രമിക രോഗ വിദഗ്ധൻ ഡോ. ലാൽ സദാശിവൻ ബിബിസി ലേഖകനോടു പറഞ്ഞു.
വുഹാനിൽനിന്ന് കേരളത്തിലെത്തിയ മെഡിക്കൽ വിദ്യാർഥിക്കാണ് ഇന്ത്യയിലെ ആദ്യത്തെ കോവിഡ് രോഗം സ്ഥിരീകരിച്ചത്. ജനുവരി 30 മുതൽ കേസുകളുടെ എണ്ണം വർധിക്കുകയായിരുന്നു. മാർച്ചിൽ മറ്റു സംസ്ഥാനങ്ങളിൽ വലിയതോതിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങി. മേയ് മാസത്തോടെ കൃത്യമായ പരിശോധന, ഐസലേഷൻ തുടങ്ങിയ മാർഗങ്ങളിലൂടെ കേരളത്തിന് പുതിയ കേസുകൾ കുറച്ചുകൊണ്ടുവരാനായി. പുതിയ കേസുകൾ ഒരെണ്ണം പോലുമില്ലാത്ത ദിവസങ്ങളും കേരളത്തിനുണ്ടായി. കേരളം ‘കർവ് ഫ്ലാറ്റൻ’ ചെയ്യുകയാണെന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നു. ‘വലിയ അദ്ഭുതമാണ് കേരളം നേടിയതെന്ന് ആളുകൾ പറയുന്നുണ്ടായിരുന്നു’ – പ്രമുഖ എപ്പിഡെമിയോളജിസ്റ്റായ ജയപ്രകാശ് മുലിയിൽ പറഞ്ഞു.
എന്നാൽ അതു നീണ്ടുനിന്നില്ല. 1000 കേസുകളിലേക്ക് എത്താൻ കേരളത്തിന് 110 ദിവസങ്ങളാണ് വേണ്ടിവന്നത്. എന്നാൽ ജൂലൈ 20 ആയപ്പോഴേക്കും കേരളം 12,000 രോഗികളായിരിക്കുന്നു. 43 മരണവും റിപ്പോർട്ട് ചെയ്തു. വീടുകളിലും ആശുപത്രികളിലുമായി 1,70,000 പേരാണ് ക്വാറന്റീനിൽ കഴിയുന്നത്.
കേരളത്തിലെ കോവിഡ് കേസുകൾ വർധിക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നവയിലൊന്ന് പ്രവാസികളുടെ മടങ്ങിവരവാണ്. ഗൾഫിൽനിന്നും ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിൽനിന്നും ലക്ഷക്കണക്കിനുപേർ കേരളത്തിലേക്കു തിരിച്ചുവന്നു. ഇന്നുവരെ ഉണ്ടായിരിക്കുന്നതിൽ 7000ല്‍ അധികം രോഗികൾക്കും യാത്രാപശ്ചാത്തലമുണ്ട്. ‘എന്നാൽ ലോക്ഡൗണ്‍ യാത്രാ നിയന്ത്രണങ്ങൾ പിൻവലിച്ചപ്പോൾ ജനങ്ങൾ കൂട്ടമായി കേരളത്തിലേക്കെത്തി. രോഗവുമായെത്തുന്നവരെ കയറ്റാതിരിക്കാനാവില്ല. രോഗികളാണെങ്കിലും സ്വന്തം നാട്ടിലേക്കു തിരിച്ചെത്താൻ എല്ലാ പൗരന്മാർക്കും ഭരണഘടനാപരമായ അവകാശങ്ങളുണ്ട്. എന്നാൽ അതാണ് വലിയ വ്യത്യാസമുണ്ടാക്കിയത്.’ – തിരുവനന്തപുരം എംപി ശശി തരൂർ ബിബിസിയോടു പറഞ്ഞു.
ഗൾഫ് നാടുകളില്‍നിന്ന് പ്രവാസികളുമായുള്ള ആദ്യ വിമാനം കേരളത്തിലെത്തിയതിനുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനോട് സംസാരിച്ച കാര്യവും തരൂർ കൂട്ടിച്ചേർക്കുന്നു. രോഗികളായവർക്കൊപ്പം വിമാനത്തിൽ വരുന്നവർക്കുകൂടി രോഗം പകരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞതായി തരൂർ വ്യക്തമാക്കി.
മേയ് ആദ്യം മുതൽ ഈ ജനപ്രവാഹം പ്രാദേശികമായ സമൂഹവ്യാപനത്തിനു വഴിയിട്ടെന്നാണ് വിലയിരുത്തൽ. യാത്രാ പശ്ചാത്തലം ഇല്ലാത്തവരിൽക്കൂടി രോഗം റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങി. ഞായറാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ട 821ൽ 640 കേസുകളും സമ്പർക്കം വഴിയാണ്. ഇതിൽ 43 പേരുടെ രോഗ ഉറവിടം വ്യക്തമായിട്ടുമില്ല.
ലോക്ഡൗണിൽ ഇളവ് അനുവദിച്ചപ്പോൾ കൃത്യമായ മുൻകരുതലുകളില്ലാതെ ജനങ്ങൾ വീടിനു പുറത്തിറങ്ങിയത് കാര്യങ്ങൾ വഷളാക്കി. ‘ഇളവ് നൽകിയപ്പോൾ കൂടുതൽ ആളുകളും ജോലിക്കു പോകാൻ തുടങ്ങുന്നതുകൊണ്ട് അശ്രദ്ധമൂലം ഒരളവു വരെ കേസുകൾ വർധിച്ചേക്കാം എന്ന് പ്രതീക്ഷിച്ചിരുന്നു. സുരക്ഷിതരായിരിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്’ – വൈറസ് പ്രതിരോധ നടപടികൾക്കു സർക്കാരിന് ഉപദേശം നൽകാനുള്ള വിദഗ്ധ സമിതിയുടെ തലവൻ ഡോ. ബി. ഇക്ബാൽ ബിബിസിയോടു പറഞ്ഞു.
കേസുകൾ കുറഞ്ഞപ്പോൾ പരിശോധന കുറച്ചുവെന്ന് വിമർശകർ പറയുന്നു. ഈ നാളുകളിൽ ദിവസവും 9,000 സാംപിളുകളാണ് ടെസ്റ്റ് ചെയ്യുന്നത്. ഏപ്രിലിൽ ഇത് 663 ആയിരുന്നു. എന്നാൽ ജനസംഖ്യയുടെ ദശലക്ഷം കണക്കിൽ വച്ചുനോക്കുമ്പോൾ കേരളത്തിലെ പരിശോധനകൾ കുറവാണെന്ന് വ്യക്തമാണ്. കേസുകൾ വളരെയധികം വർധിക്കുന്ന ആന്ധ്ര പ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളെ വച്ചുനോക്കുമ്പോൾ കേരളത്തിൽ പരിശോധന കുറവാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന മഹാരാഷ്ട്രയെക്കാള്‍ കൂടുതൽ പരിശോധന കേരളം നടത്തുന്നുണ്ട്.
‘കേരളത്തിലെ പരിശോധനകൾ വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതു മതിയാകില്ല. ഒരു സംസ്ഥാനവും ആവശ്യപ്പെടുന്ന മുറയ്ക്ക് പരിശോധന നടത്തിയിട്ടില്ല’ – എറണാകുളം മെഡിക്കൽ കോളജ് ക്രിട്ടിക്കൽ കെയർ വിഭാഗം തലവൻ ഡോ. എ. ഫത്താഹുദ്ദീൻ പറഞ്ഞു.
മൊത്തത്തിൽ കേരളം മികച്ച സേനവമാണ് നടത്തിയിട്ടുള്ളതെന്നാണ് മിക്ക എപ്പിഡെമിയോളജിസ്റ്റുകളും വിശ്വസിക്കുന്നത്. പോസിറ്റീവ് ആകുന്നവരുടെ എണ്ണം നോക്കുമ്പോൾ കേരളത്തിലെ മരണനിരക്ക് കുറവാണ്. ഇന്ത്യയിലെ ഏറ്റവും കുറവ് മരണനിരക്ക് കേരളത്തിലാണ്. ആശുപത്രികളിൽ രോഗികളുടെ തള്ളിക്കയറ്റമില്ല. ഇന്ത്യയിലെ ഏറ്റവും മികച്ച പൊജുജനാരോഗ്യ സംവിധാനം കേരളത്തിനാനുള്ളത്.
കർവ് ഫ്ലാറ്റൻ ചെയ്യുക എന്നത് ദീർഘനാളെടുത്തും പരിശ്രമിച്ചും ചെയ്യേണ്ട ജോലിയാണ്. ‘കോവിഡിനെ നേരിടുക എന്നാൽ ട്രെഡ് മില്ലിൽ സ്പീഡ് കൂട്ടി ഓടുന്നതുപോലെയാണ്. വൈറസിനെ മെരുക്കാൻ വളരെ വേഗത്തിൽ ഓടണം. അതു ശ്രമകരമാണ്. പക്ഷേ വേറേ വഴിയില്ല, ഇതു സഹിഷ്ണുതയെ പരീക്ഷിക്കും’ – വെല്ലൂർ സിഎംസിയിലെ വൈറോളജി വിഭാഗം മുൻ പ്രഫസർ ടി. ജേക്കബ് ജോൺ പറയുന്നു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയെ കേരളം വിടാന്‍ സഹായിച്ചത് സിപിഎമ്മിലെ ഉന്നതരുമായി ബന്ധമുള്ള പള്ളിത്തോട് സ്വദേശിയെന്ന് യുഡിഎഫ് കണ്‍വീനര്‍. ബാഗുകള്‍ കൈമാറിയത് ഒരു കിരണിന്‍റെ വീട്ടില്‍ വച്ചെന്നും ബെന്നി ബെഹ്നാന്‍ ആരോപിച്ചു. കിരണിന്റെ വീട്ടില്‍ ആരൊക്കെ ആതിഥ്യം വഹിച്ചെന്ന് എൻഐഎ അന്വേഷിക്കണമെന്നും ബെന്നി ബഹ്നാന്‍ കൊച്ചിയില്‍ ആവശ്യപ്പെട്ടു.
ഗണ്‍മാന്‍ ജയഘോഷിനെ നിയമിച്ചത് ഉന്നതരുടെ താല്‍പര്യസംരക്ഷണത്തിന് വേണ്ടിയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. കോണ്‍സല്‍ pനറലിന് ഗണ്‍മാന്‍ വേണമെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല. കോണ്‍സുലേറ്റിന് സുരക്ഷയ്ക്കായി പൊലീസ് വേണമെന്നായിരുന്നു കേന്ദ്രനിര്‍ദേശമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഭരിക്കുന്ന ആഭ്യന്തരവകുപ്പിനും ഐടി വകുപ്പിനും പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
ആലുവ ചുണങ്ങംവേലിയില്‍ 18 കന്യാസ്ത്രീകള്‍ക്ക് കോവിഡ്. സെന്റ് മേരീസ് പ്രൊവിന്‍സിലെ അംഗങ്ങള്‍ക്കാണ് രോഗം. രണ്ടുപേര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. 20 േപരുടെ പരിശോധനാഫലംകൂടി വരാനുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇടുക്കി അയ്യപ്പന്‍കോവില്‍ സ്വദേശി നാരായണനാണ് മരിച്ചത്. തിരുവനന്തപുരത്ത് കീം എന്‍ട്രസ് എഴുതിയ രണ്ടു വിദ്യാര്‍ഥികള്‍ക്കും ഒരു രക്ഷിതാവിനും കോവിഡ് സ്ഥിരീകരിച്ചു. ഒരു പൊലീസുകാരന് കൂടി രോഗം സ്ഥിരീകരിച്ചതോടെ ക്രൈംബ്രാഞ്ച് ആസ്ഥാനം തുറക്കുന്നത് രണ്ടു ദിവസത്തേക്ക് നീട്ടി.
ഈ മാസം പതിനാലിന് തമിഴ്നാട്ടിലെ കമ്പത്ത് പോയി മടങ്ങിവന്ന നാരായണന്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടുതടുങ്ങിയതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെയാണ് കോവിഡ് സ്ഥിരീരിച്ചത്. ഇദ്ദേഹത്തോടൊപ്പം കമ്പത്തുപോയി മടങ്ങിയ മകനും രോഗം സ്ഥിരീകരിച്ചു.
തിരുവനന്തപുരം തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിക്കും കരമനയിൽ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം. കരകുളം സ്വദേശിക്ക് രോഗ ലക്ഷങ്ങളുണ്ടായിരുന്നതിനാൽ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്. പൊഴിയൂര്‍ സ്വദേശിക്കൊപ്പം പരീക്ഷ എഴുതിയ വിദ്യാർഥികളെ നിരീക്ഷണത്തിലാക്കി. ചങ്ങനാശ്ശേരി നഗരസഭാ ചെയര്‍മാനും സെക്രട്ടറിയും വിളിച്ച മല്‍സ്യവ്യാപാരികളുടെ യോഗത്തില്‍ പങ്കെടുത്ത രണ്ടുപേര്‍ക്ക്് കോവിഡ് സ്ഥിരീകരിച്ചു. ചെയര്‍മാനും സെക്രട്ടറിയും ഉള്‍പ്പെടെ ക്വാറന്‍റീനിലേക്ക് മാറി.
കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിലെ താൽക്കാലിക ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡോക്ടർ അവധിയിലായതിനാൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കോവിഡ് വ്യാപനം തടയാന്‍ പാലക്കാട്, മലപ്പുറം അതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പുലാമന്തോള്‍, തിരുവേഗപ്പുറ പാലങ്ങള്‍ അടച്ചു. കണ്ടക്ടര്‍ക്ക് രോഗബാധയുണ്ടായതിനെ തുടര്‍ന്ന് KSRTC പുനലൂർ ഡിപ്പോ പൂട്ടി.
സംസ്ഥാനത്ത് സമ്പര്‍ക്കവ്യാപനം ശക്തമായതോടെ ആശങ്കയേറുകയാണ്. തീരപ്രദേശങ്ങളിലല്ലാതെ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് കോവിഡ് സമ്പര്‍ക്കവ്യാപനം കൂടുന്നുവെന്നാണ് കണക്കുകള്‍.
ചങ്ങനാശേരി, ഏറ്റുമാനൂർ മാര്‍ക്കറ്റുകളിൽ അതീവ ജാഗ്രത. ആന്റിജൻ പരിശോധനയിൽ കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് അനൗദ്യോഗിക വിവരം. ഇരു സ്ഥലങ്ങളിലേയും മത്സ്യമാർക്കറ്റുകൾ അടഞ്ഞു കിടക്കുകയാണ്. ഏറ്റുമാനൂർ നഗരത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും നാളെ മുതൽ 26 വരെ അടച്ചിടാൻ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു.
ചങ്ങനാശേരി മാർക്കറ്റിലും ആന്റിജൻ പരിശോധന തുടരുന്നു. ചങ്ങനാശേരി നഗരത്തിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് കടകൾ പ്രവർത്തിക്കുന്നത്.
അതേസമയം, ജില്ലയിൽ നാല് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു.
ചങ്ങനാശേരി നഗരസഭ 31, 33 വാർഡുകൾ, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 18–ാം വാർഡ്, കോട്ടയം മുൻസിപ്പാലിറ്റി 46–ാം വാർഡ് എന്നിവയാണ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ. മണർകാട് പഞ്ചായത്തിലെ 8–ാം വാർഡിനെ പട്ടികയിൽനിന്ന് ഒഴിവാക്കി. ജില്ലയിലാകെ 19 കണ്ടെയ്ൻമെന്റ് സോണുകളാണ് നിലവിലുള്ളത്.
കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെയും അമ്മയെയും പ്രതി കൊന്നു. ജാമ്യം കിട്ടി പുറത്തിറങ്ങിയ പ്രതി ഇരയെയും അമ്മയെയും ട്രാക്റ്റര്‍ കയറ്റി കൊല്ലുകയായിരുന്നു. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലെ അമാപൂരിലാണ് സംഭവം.
പെണ്‍കുട്ടിയും അമ്മയും ചന്തയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങവേയാണ് കൊല നടന്നത്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് കാസ്ഗഞ്ച് പോലീസ് സൂപ്രണ്ട് പറഞ്ഞു. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് യാഷ് വീറിന്റെ പിതാവ് മഹാവീര്‍ രാജ്പുത്തിനെ കൊലപ്പെടുത്തിയ കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനെയും അമ്മാവനെയും ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഈ സമയത്താണ് യാഷ് വീര്‍ ബലാത്സംഗം ചെയ്തു എന്നാരോപിച്ച് പെണ്‍കുട്ടിയും അമ്മയും പോലീസില്‍ പരാതി നല്‍കിയത്. ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ജയിലിലായിരുന്ന യാഷ് വീറിന് അടുത്ത ദിവസമാണ് ജാമ്യം ലഭിച്ചത്. പ്രതിയെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പെണ്‍കുട്ടിയുടെയും അമ്മയുടെയും മൃതദേഹവുമായി റോഡ് ഉപരോധിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യാഷ് വീര്‍ എന്നയാളെ അറസ്റ്റ് ചെയ്യുകയും കൊലപാതകകേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ ആയിരുന്ന 70 വയസുള്ള കുട്ടനാട് സ്വദേശിയായ രോഗിക്ക് പ്ലാസ്മ തെറാപ്പി രണ്ട് ഡോസ് കഴിഞ്ഞ ദിവസം നൽകിയിരുന്നു. ഇദ്ദേഹത്തിന്റെ ഇന്നലെ ലഭിച്ച കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയി.
ഇദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ മാറ്റം ഉണ്ടായിത്തുടങ്ങിയതായി ആശുപത്രി അധികൃതർ അറിയിച്ചു. ശ്വാസകോശ കാൻസർ ബാധിച്ച ഇദ്ദേഹം രോഗം കൂടിയ നിലയിൽ പാലിയേറ്റീവ് ചികിൽസയിൽ ആയിരിക്കുന്പോഴാണ് കോവിഡ് ബാധിച്ചത്. ഒരു മാസമായി മെഡിക്കൽ കോളജിലെ കോവിഡ് വാർഡിൽ ചികിൽസയിൽ ആയിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും കോവിഡ് വിമുക്തയായിട്ടുണ്ട്.രണ്ടു പേരും കോവിഡ് പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടു.
സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചെന്ന പരാതിയില്‍ നിര്‍മാതാവ് ആല്‍വിന്‍ ആന്റണിക്കെതിരെ കേസ്. ഇരുപത്തി രണ്ട് കാരിയായ യുവതിയാണ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തത്. ഓം ശാന്തി ഓശാന, അമര്‍ അക്ബര്‍ ആന്റണി തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ് ആല്‍വിന്‍
കാസ്റ്റിങ് കൗച്ച് വിവാദങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് മലയാള സിനിമയില്‍ ഒരു നിര്‍മാതാവിനെതിരെ മോഡലായ യുവതി പരാതിയുമായി എത്തിരിയിരിക്കുന്നത്. തനിക്ക് സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നാല് തവണ ആല്‍വിന്‍ പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. 2019 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലായിരുന്നു പീഡനം.
കൊച്ചി പനമ്പള്ളി നഗറില്‍ ആല്‍വിന്‍ ആന്റണിയുടെ ഓഫിസും ഗസ്റ്റ് ഹൗസും ചേര്‍ന്ന കെട്ടിടത്തിലായിരുന്നു സംഭവം നടന്നതെന്നും യുവതി പരാതിയില്‍ പറയുന്നു. കേസെടുത്ത എറണാകുളം സൗത്ത് പൊലീസ് ആന്വേഷണം ആരംഭിച്ചു. ആല്‍വിനെ തിരഞ്ഞെങ്കിലും കണ്ടെത്താനയില്ല. ഫോണ്‍ സ്വിച്ച് ഓഫാണെന്നും പൊലീസ് പറയുന്നു.
സൗദി അറേബ്യയിലും ഒമാനിലുമായി നാല് മലയാളികൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. തൃശൂർ ഇരിങ്ങാലക്കുട സ്വദേശി ജോയ്, കൊറ്റനെല്ലൂർ സ്വദേശി നെടുമ്പക്കാരൻ ജോൺ എന്നിവരാണ് ഒമാനിലെ മസ്ക്കറ്റിൽ മരിച്ചത്. 61കാരനായ ജോയ് ഒരുമാസമായി കോവിഡ് ചികിൽസയിലായിരുന്നു. 67കാരനായ ജോൺ 25 വർഷമായി മസ്ക്കറ്റിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഇതോടെ ഒമാനിൽ മരിച്ച മലയാളികളുടെ എണ്ണം 19 ആയി.
കൊല്ലം കരുനാഗപ്പള്ളി സ്വദേശി സൈനുദ്ദീന്‍, വയനാട് മേപ്പാടി സ്വദേശി അഷ്‌റഫ് എന്നിവരാണ് സൗദി അറേബ്യയിൽ മരിച്ചത്. അഞ്ച് ദിവസം മുൻപാണ് 65കാരനായ സൈനുദ്ദീനെ ഖമീസ് മുശൈത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റിയാദിൽ സാമൂഹ്യപ്രവർത്തനരംഗത്ത് സജീവമായിരുന്നു 48കാരനായ അഷ്റഫ്. ഇതോടെ ആറ് ഗൾഫ് രാജ്യങ്ങളിലായി മരിച്ച മലയാളികളുടെ എണ്ണം 336 ആയി.
കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന സിനിമയുടെ വിവാദത്തിന് പിന്നാലെ സിനിമയുടെ പ്രമേയം തന്റെ ജീവിതത്തില്‍ നിന്നെടുത്തതാണെന്ന അവകാശവാദവുമായി പാലാ സ്വദേശി കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ രംഗത്ത് വന്നിരുന്നു. മോഹന്‍ലാലിനെ നായകനാക്കി 21 വര്‍ഷം മുമ്പ് രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് തന്റെ ജീവിതം സിനിമയാക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും കുറുവച്ചന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മോഹന്‍ലാല്‍ ആണ് തന്റെ കഥാപാത്രമാകാന്‍ അനുയോജ്യനെന്നായിരുന്നു കുറുവച്ചന്റെ അഭിപ്രായം. മോഹന്‍ലാല്‍ ചെയ്യാത്ത സാഹചര്യത്തില്‍ സുരേഷ് ഗോപി ചെയ്യണമെന്നാണ് മനസിലെന്ന് കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ പറയുന്നു. രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതണമെന്നും സുരേഷ് ഗോപി ചെയ്യണമെന്നുമാണ് ആഗ്രഹം. ഷാജി കൈലാസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. രണ്‍ജി പണിക്കരുടെ ഡയലോഗുകളും ഇഷ്ടമാണ്. രണ്‍ജി പണിക്കരോട് അനുഭവം പറഞ്ഞപ്പോഴാണ് സിനിമ പിടിക്കാനുളള കഥയുണ്ടല്ലോ എന്ന് ചോദിച്ചത്. ഇതിന് വ്യാഘ്രം എന്ന് പേരിടുമെന്നും പറഞ്ഞു. അത് സിനിമയാക്കാം എന്ന് ഷാജി കൈലാസും രഞ്ജി പണിക്കരും പറഞ്ഞു.
സുരേഷ് ഗോപിയാണ് അനുയോജ്യന്‍
കടുവാക്കുന്നേല്‍ കുറുവച്ചന്‍ സുരേഷ് ഗോപി തന്നെ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അല്ലെങ്കില്‍ മോഹന്‍ലാല്‍ ചെയ്യണമെന്ന് ഫേസ്ബുക്കിലൊക്കെ വരുന്നുണ്ട്. കുറുവച്ചനായി പൃഥ്വിരാജ് ചെയ്യരുതെന്നും ചേരില്ലെന്നും പിള്ളേര് സെറ്റ് പറയുന്നു, എനിക്കും മനസില്‍ സുരേഷ് ഗോപിയാണ്. നമ്മുക്ക് അഭിനയിക്കാന്‍ അറിയില്ല, അല്ലേല്‍ ഇത്രയും ചെയ്ത സ്ഥിതിക്ക് ഞാന്‍ ചെയ്യുമല്ലോ. പൃഥ്വിരാജിന് ഇഷ്ടക്കേടില്ല, അദ്ദേഹത്തിന്റെ സിനിമകള്‍ കാണാറുണ്ട്. പൃഥ്വിരാജിന്റെ അഭിനയം ഇഷ്ടവുമാണ്. മീഡിയാ വണ്‍ അഭിമുഖത്തിലാണ് കുരുവിനാക്കുന്നേല്‍ കുറുവച്ചന്റെ പ്രതികണം.
പിയാനോ തര്‍ക്കത്തില്‍ തുടങ്ങിയ നിയമയുദ്ധം
പാലായിലെ ഒരു പള്ളിക്കമ്മിറ്റിയല്‍ ട്രഷറര്‍ ആയ സമയത്ത് എറണാകുളത്തുള്ള ഒരാള്‍ പള്ളിക്ക് സംഭാവന നല്‍കിയ പിയാനോ പള്ളീലച്ചന്‍ സ്വന്തമാക്കാന്‍ നോക്കി. പള്ളിക്ക് സംഭാവന ചെയ്ത ഓര്‍ഗനാണെന്ന് എനിക്ക് മനസിലായി. അത് പള്ളിയുടെ കണക്കിലെഴുതണമെന്ന് പറഞ്ഞു. അഭ്യാസം നടക്കില്ലെന്ന് അച്ചനോട് പറഞ്ഞു. അന്ന് പള്ളീലച്ചനെതിരെ മോഷണക്കേസ് ഫയല്‍ ചെയ്തു. അന്നത്തെ ഐജിയും കേസില്‍ സാക്ഷിയായിരുന്നു. കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടായി. പിറ്റേ ദിവസം മുതല്‍ പാലായില്‍ കാല് കുത്താന്‍ അനുവദിക്കാത്ത വിധം കള്ളക്കേസുണ്ടാക്കി. കഞ്ചാവ് കേസുണ്ടാക്കി, 500 ഗ്രാം വെടിമരുന്ന് സൂക്ഷിച്ചെന്ന് കാണിച്ച് വിധ്വംസക പ്രവര്‍ത്തനത്തിന് കേസുണ്ടാക്കി. പ്രൊട്ടക്ഷന്‍ ഫ്രം പോലീസ് എന്ന വിധി ഹൈക്കോടതിയില്‍ നിന്നുണ്ടായി. ഏതാണ്ട് 12 കൊല്ലം നീണ്ടു നിയമയുദ്ധം. രാംജഠ്മലാനിയെ കേസില്‍ വാദിക്കാന്‍ കൊണ്ടുവന്നിരുന്നു. ഈ പ്രതിസന്ധി സമയത്ത് തമിഴ്‌നാട്ടില്‍ കൃഷി ചെയ്തിരുന്നു. ഭാര്യക്ക് കാന്‍സര്‍ വന്നു. മകളുടെ വിവാഹം നടത്തി.
ഡിസംബറില്‍ മൂന്ന് ദിവസം ചിത്രീകരിച്ച സിനിമയാണ്
കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രം സാങ്കല്‍പ്പിക സൃഷ്ടിയായിരുന്നെങ്കില്‍ വിവാദവും കേസും പിന്നെന്തിനായിരുന്നുവെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപ്പാടം. 2019 ഡിസംബറില്‍ മൂന്ന് ദിവസം ചിത്രീകരിച്ച സിനിമയാണ് സുരേഷ് ഗോപി 250 എന്ന പേരില്‍ അനൗണ്‍സ് ചെയ്തിരുന്നതെന്നും ടോമിച്ചന്‍ മുളകുപ്പാടം ദ ക്യു’വിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ടൈറ്റില്‍ ഉള്‍പ്പെടെ 2019 ഒക്ടോബറില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പാലാ പൂവത്തോട് സ്വദേശിയാണ് ഷിബിന്‍ ഫ്രാന്‍സിസ്. അടിസ്ഥാന രഹിതമായി ആരോപണങ്ങളാണ് കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം നടത്തിയതെന്നും ടോമിച്ചന്‍ മുളകുപ്പാടം. സിനിമയിലെ കടുവാക്കുന്നേല്‍ കുറുവച്ചന്‍ സാങ്കല്‍പ്പിക കഥാപാത്രമാണെന്ന് ഷാജി കൈലാസും, 20 കൊല്ലം മുമ്പ് കഥാപാത്രത്തിനായി ആലോചിച്ച പേരാണെന്ന് രഞ്ജി പണിക്കരും പറയുന്നു, പിന്നെന്തിനാണ് കേസും വിവാദവും ഉണ്ടായതെന്നും ടോമിച്ചന്‍ മുളകുപ്പാടം ചോദിച്ചു.
കടുവാക്കുന്നേല്‍ കുറുവച്ചന്‍ പേരും കോപ്പിയടി ആരോപണവും കോടതിയിലെത്തിയതാണ്?
സുരേഷ് ഗോപി 250 എന്ന പേരില്‍ ഞങ്ങള്‍ പ്രഖ്യാപിച്ച സിനിമ ഷിബിന്‍ ഫ്രാന്‍സിസിന്റെ തിരക്കഥയാണ്. അയാള്‍ സൃഷ്ടിച്ച കഥാപാത്രമാണ്. നമ്മുടെ സിനിമയുടെ കഥയുമായി മറ്റാരുടെയും സിനിമയുമായും കഥയുമായും യാതൊരു ബന്ധവുമില്ല. പുറത്തിറങ്ങാത്ത സിനിമയുടെ കഥയും ഡിറ്റെയില്‍സും ഈ ഘട്ടത്തില്‍ പറയാനാകില്ലല്ലോ.
ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ്സിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിനായി 31 നേതാക്കളുടെ പട്ടികയാണ് കെപിസിസി തയ്യാറാക്കിയത്.
പ്രധാന വിഷയങ്ങളില്‍ ഉള്ള നിലപാട് സംശയാതീതമായി വ്യക്തമാക്കുന്നതിന്‍റെ ഭാഗമായാണ് പട്ടിക തയ്യാറാക്കിയതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി
രാമചന്ദ്രന്‍ അറിയിച്ചു.ഒരു എംപിയും ഏഴ് എംഎല്‍എ മാരും അടങ്ങുന്നതാണ് പട്ടിക.
പാനലില്‍ ഉള്‍പ്പെട്ടവര്‍
ശൂരനാട് രാജശേഖരന്‍,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍,രാജ് മോഹന്‍ ഉണ്ണിത്താന്‍,വി ഡി സതീശന്‍,ജോസഫ് വാഴയ്ക്കന്‍,
പിസി വിഷ്ണു നാഥ്,ടി ശരത് ചന്ദ്ര പ്രസാദ്,ടി സിദ്ധിക്ക്,കെ പി അനില്‍ കുമാര്‍ ,പന്തളം സുധാകരന്‍,പി എം സുരേഷ് ബാബു,എ,എ ഷുക്കൂര്‍,
സണ്ണി ജോസഫ്,കെ എസ് ശബരിനാഥന്‍,ഷാനിമോള്‍ ഉസ്മാന്‍,പഴകുളം മധു,ജ്യോതികുമാര്‍ ചാമക്കാല,ഷാഫി പറമ്പില്‍,എം ലിജു,ഡോ.മാത്യു കുഴല്‍ നാടന്‍,
ബിന്ദു കൃഷ്ണ,പി ടി തോമസ്,ലതികാ സുഭാഷ്,അജയ് തറയില്‍,പി എ സലിം,ദീപ്തി മേരി വര്‍ഗീസ്,ബി ആര്‍ എം ഷഫീര്‍,അനില്‍ ബോസ്,കെപി ശ്രീകുമാര്‍,
ജിവി ഹരി,ആര്‍ വി രാജേഷ് എന്നിവരാണ്.
നിലവിലെ സാഹചര്യത്തില്‍ ചാനല്‍ ചര്‍ച്ചകള്‍ പാര്‍ട്ടി നിലപാട് അവതരിപ്പിക്കുന്നതിനുള്ള വേദിയായി മാറുകയാണ് എന്ന് മനസിലാക്കി സംഘടനാ പരമായി അവസരം മുതലെടുക്കുന്നതിനാണ് കോണ്‍ഗ്രസ് ശ്രമം,അതിനായാണ് പാര്‍ട്ടി നിലപാട് വിശദീകരിക്കുന്നതിന് പട്ടിക തയ്യാറാക്കിയത്.