ദേശീയപാതയില്‍ ബസും കാറും കൂട്ടിയിടിച്ച് ആത്മീയ നേതാവിന് ദാരുണാന്ത്യം. ചവറ പന്മന പോരൂക്കര മുസ്ലിം ജുമുഅ മസ്ജിദിനു മുന്നില്‍ വെച്ചാണ് മിനി ബസും കാറും കൂട്ടിയിടിച്ചത്. തെക്കന്‍ കേരളത്തിലെ ആത്മീയ നേതാവും പ്രമുഖ പണ്ഡിതനുമായ തിരുവനന്തപുരം കണിയാപുരം ആണ്ടൂര്‍കോണം മഹ്മൂദ് കോയ തങ്ങള്‍ ആണ് മരിച്ചത്. 71 വയസായിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് 3.345ന് ആയിരുന്നു അപകടം. ഇദ്ദേഹത്തോടൊപ്പം കാറില്‍ യാത്ര ചെയ്തിരുന്ന മകന്‍ ഷുഹുബുദ്ദീന്‍ കോയ തങ്ങള്‍, നെടുമങ്ങാട് പനയം സ്വദേശി അഷറഫ്, തിരുവനന്തപുരം സ്വദേശി അബ്ദുല്‍ സലിം, മിനി ബസ് ഡ്രൈവര്‍ ചവറ സ്വദേശി വിജയകുമാര്‍, യാത്രക്കാരായ അനുശ്രി, ലത, ലളിത എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.

സാരമായി പരുക്കേറ്റ മഹ്മൂദ് കോയ തങ്ങളെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 11 ഓടെ മരണപ്പെടുകയായിരുന്നു. കരുനാഗപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ എതിര്‍ ദിശയില്‍ വന്ന മിനി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ആണ്ടൂര്‍കോണം മുസ്ലിം ജമാഅത്ത് പ്രസിഡന്റ്, അധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: റുമൈസ. മക്കള്‍: മിദ്ലാജ് കോയ തങ്ങള്‍, ഷുഹുബുദ്ദീന്‍ കോയ തങ്ങള്‍. മരുമക്കള്‍: ഹയാത്ത്.