Kerala

വാറങ്കലില്‍ ഒന്‍പതു പേരുടെ കൂട്ടക്കൊലയ്ക്ക് വഴിവച്ചത് പ്രണയവും വഞ്ചനയും. ഒരു കൊലപാതകം മറച്ചു പിടിക്കാന്‍ പ്രതി നടത്തിയ ക്രൂരമായ കൂട്ടക്കൊല. വാറങ്കലില്‍ ഒന്‍പതു പേരുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന് പിന്നിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നത്.

കൂട്ടക്കൊല നടത്തിയ ബിഹാര്‍ സ്വദേശിയായ 24കാരന്‍ സഞ്ജയ് കുമാര്‍ യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാള്‍, ബിഹാര്‍, ത്രിപുര എന്നിവിടങ്ങളില്‍നിന്നുള്ള കുടിയേറ്റത്തൊഴിലാളികളെയാണ് തെലങ്കാനയിലെ വാറങ്കലിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂട്ട ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. ഒരു കുടുംബത്തിലെ ആറു പേര്‍ ഉള്‍പ്പെടെ ഒന്‍പതു പേരുടെ മരണം ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

മഖ്സൂദ്, ഭാര്യ നിഷ, 22കാരിയായ മകള്‍ ബുഷറ, ബുഷറയുടെ മൂന്നു വയസുള്ള മകന്‍, നിഷയുടെ സഹോദരിയുടെ മകള്‍ റഫീഖ, റഫീഖയുടെ 20 ഉം 18ഉം വയസുള്ള മക്കള്‍ ഷാബാസ്, സൊഹാലി എന്നിവരാണ് കൊല ചെയ്യപ്പെട്ട കുടുംബാംഗങ്ങള്‍. മഖ്സൂദിന്റെ സുഹൃത്തുക്കളായ ബിഹാര്‍ സ്വദേശികളായ ശ്രീറാംകുമാര്‍ ഷാ, ശ്യാംകുമാര്‍ ഷാ, ത്രിപുര സ്വദേശി ഷക്കീല്‍ എന്നിവരുള്‍പ്പെടെ 10 പേരാണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തിന് പിന്നിലെ കാരണം പൊലീസ് വിവരിക്കുന്നത് ഇങ്ങനെ;

മഖ്‌സൂദിന്റെ കുടുംബത്തോടൊപ്പമാണ് നിഷയുടെ സഹോദരിയുടെ മകളും 37 കാരിയുമായ റഫീഖയും മക്കളും താമസിച്ചു പോന്നിരുന്നത്. ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്ന ഇവരുമായി സഞ്ജയ് അടുപ്പത്തിലായി. തുടര്‍ന്ന് 4 വര്‍ഷം മുന്‍പ് റഫീഖയും മക്കളും ഇയാളോടൊപ്പം വാടകവീട്ടിലേക്ക് താമസം മാറുകയും ചെയ്തിരുന്നു.

പിന്നീട് റഫീഖയുടെ മകളുമായി അടുപ്പത്തിലാകാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. ഇതറിഞ്ഞ റഫീഖ വിവരം പൊലീസിലറിയിക്കുമെന്ന് ഇയാളെ ഭീഷണിപ്പെടുത്തി. പിന്നീട് റഫീഖയെ അനുനയിപ്പിച്ച സഞ്ജീവ് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ബംഗാളിലെ ബന്ധുക്കള്‍ക്കടുത്തേക്ക് അവരെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ട്രെയിനില്‍ വച്ച് ഭക്ഷണത്തില്‍ ഉറക്ക ഗുളിക കലര്‍ത്തി നല്‍കി ബോധം കെടുത്തിയ ശേഷം ഇയാള്‍ റഫീഖയെ കഴുത്തുഞെരിച്ചു കൊന്നു. തുടര്‍ന്ന് സഞ്ജീവ് മൃതദേഹം വഴിയില്‍ തള്ളി.

തിരിച്ചെത്തിയ സഞ്ജീവ് റഫിഖ ബംഗാളിലെ ബന്ധുക്കള്‍ക്കൊപ്പം ഉണ്ടെന്നാണ് പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയ മഖ്സൂദിന്റെ ഭാര്യ നിഷ നാട്ടില്‍ അന്വേഷണം നടത്തി. റാഫിക ബംഗാളില്‍ ഇല്ലെന്ന് മനസിലാക്കിയതോടെ റഫീഖയെ കാണാനില്ലെന്ന് പൊലീസില്‍ പരാതിപ്പെടുമെന്ന് സഞ്ജീവിനെ ഭീഷണിപ്പെടുത്തി. ഭയന്നുപോയ സഞ്ജയ് ഇതിനെത്തുടര്‍ന്ന് കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കാന്‍ സഞ്ജീവ് തീരുമാനിക്കുകയായിരുന്നു. ഇതിനായി ഇയാള്‍ അവസരം കാത്തിരുന്നു.

മഖ്സൂദിന്റെ മകന്റെ പിറന്നാല്‍ ആഘോഷത്തിനായി എല്ലാവരും ഒത്തുകൂടിയ ദിവസം ഇതിനായി ഇയാള്‍ തിരഞ്ഞെടുക്കുകയും ചെയ്തു. മെയ് 18 ന് മെഡിക്കല്‍ ഷോപ്പില്‍ നിന്ന് 60 ഓളം ഉറക്കഗുളികകള്‍ വാങ്ങി. പിന്നീട് മെയ് 20 ന് മഖ്‌സൂദിന്റെ വീട്ടിലെത്തി ഉറക്കഗുളികകള്‍ ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കി.എല്ലാവരും മയക്കത്തിലായതോടെ ഓരോരുത്തരെയായി കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തുകയാണ് ചെയ്തത്.

മഖ്സൂദിന്റെ കുടുംബത്തിലെ 6 പേരെ കൊലപ്പെടുത്താനായിരുന്നു പ്രതിയുടെ പദ്ധതിയെങ്കിലും ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ മഖ്സുദിന്റെ വീട്ടില്‍ എത്തിയ ദിവസം അവിടെയുണ്ടായിരുന്ന മറ്റ്ു മൂന്നു പേരെക്കൂടി വകവരുത്തുകയായിരുന്നു. 3 മണിക്കൂര്‍ എടുത്താണ് ഒന്‍പതു പേരെ സഞ്ജീവ് കിണറ്റില്‍ എറിഞ്ഞു കൊന്നത്.

അതിനു ശേഷം സൈക്കിളില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ സഹായത്തോടെയാണ് 72 മണിക്കൂറിനുള്ളില്‍ പൊലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

ഉത്ര കൊലപാതക കേസില്‍ അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് പ്രതി സൂരജിന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണസംഘം. അറസ്റ്റിന് മണിക്കൂറുകള്‍ക്ക് മുമ്പ് അടൂര്‍ പറക്കോട്ടെ സ്വന്തം വീടിന് സമീപത്തുള്ള അഭിഭാഷകനുമായി സൂരജ് കൂടികാഴ്ച നടത്തിയിരുന്നു. അഭിഭാഷകന്റെ വീട്ടില്‍ സൂരജ് വാഹനത്തില്‍ വന്ന് മടങ്ങുന്ന ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചു. ഉത്ര കൊലപാതക കേസിൽ 24 നാണ് അന്വേഷണ സംഘം സൂരജിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍, ദിവസങ്ങള്‍ക്ക് മുമ്പേ തന്നെ താന്‍ പിടിയിലാകുമെന്ന് സൂരജിന് ബോധ്യമുണ്ടായിരുന്നു.

സ്വര്‍ണം സൂക്ഷിച്ചിരിക്കുന്ന ബാങ്ക് ലോക്കര്‍ ഉടന്‍ തുറന്ന് പരിശോധിക്കും. ഉത്രയ്ക്ക് പാമ്പ് കടിയേറ്റ മാർച്ച് 2 ന് ബാങ്കിലെത്തി ലോക്കർ സൂരജ് തുറന്നിരുന്നു. പാമ്പ് കടിയേറ്റ മാര്‍ച്ച് 2 ന് സൂരജ് ബാങ്കില്‍ എത്തിയിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ആ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ബാങ്കില്‍ നിന്ന് അടുത്ത ദിവസം ശേഖരിക്കും. ദൃക്സാക്ഷികളില്ലാത്ത കേസിൽ പരമാവധി തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ ശ്രമം.

29 വരെയാണ് സൂരജിനെ പൊലീസ് കസ്റ്റഡിൽ വിട്ടു കൊടുത്തിരിക്കുന്നത് . അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള സൂരജിന്റെ ഫോണ്‍ കോൾ വിവരങ്ങളും ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചു. ഇയാൾ ആരെയോക്കെയായി ബന്ധപ്പെട്ടിട്ടുണ്ട് എന്നറിയാനാണ് കോൾ വിവരങ്ങൾ ശേഖരിച്ചത്. സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിട്ടുള്ള അടൂരിലെ ദേശസാല്‍കൃത ബാങ്കിന്റെ ലോക്കറിൽ അന്വേഷണസംഘം വരും ദിവസം പരിശോധന നടത്തും.

കൊച്ചി ∙ നിരവധി ആളുകളുടെ കാത്തിരിപ്പിന് അവസാനം. മദ്യ വിതരണത്തിനുള്ള ബവ്ക്യൂ ആപ്പ് പ്ലേ സ്റ്റോറിൽ വന്നു. സെർച്ചിൽ വരാൻ കുറച്ചു സമയം എടുക്കുമെങ്കിലും ആപ് ഇൻസ്റ്റാൾ ചെയ്യാനുള്ള ലിങ്ക് ഫെയർകോഡ് ടെക്നോളജീസ് പുറത്തുവിട്ടു. ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ആദ്യ ദിവസം ആപ് പ്ലേ സ്റ്റോറിൽ വരാൻ താമസമുണ്ടായതിനാൽ മദ്യത്തിനുള്ള ബുക്കിങ് സമയത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. പ്രത്യേക സാഹചര്യമായതിനാൽ രാത്രിയിലും ബുക്ക് ചെയ്യാനാകും. പ്ലേ സ്റ്റോറിൽ പബ്ലിഷ് ചെയ്യുന്നതിന് നൽകിയെങ്കിലും ഗൂഗിൾ കൂടുതൽ സമയം പരിശോധനയ്ക്കു എടുത്തതിനാലാണ് ലൈവിൽ വരാൻ വൈകിയതെന്നു ഫെയർകോഡ് ടെക്നോളജീസ് അധികൃതർ വ്യക്തമാക്കി.

നേരത്തേ യൂസർ മാന്വൽ പുറത്തു പോയതിനെ തുടർന്ന് നിരവധി ആളുകൾ എസ്എംഎസ് അയയ്ക്കുന്നുണ്ട്. ഏകദേശം പത്തുലക്ഷം മെസേജുകളെങ്കിലും ലഭിച്ചു കഴിഞ്ഞു. ഇതിലൂടെ ആർക്കെങ്കിലും ടോക്കണുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ അത് അസാധുവായിരിക്കും. ആപ് പബ്ലിഷ് ആയതിനു ശേഷം ലഭിക്കുന്ന ടോക്കണുകൾക്കു മാത്രമേ സാധുതയുണ്ടാകൂ. അതിനു മുമ്പ് എപികെ വഴി ബുക് ചെയ്തവരുടെ ടോക്കണുകളും സാധുവായിരിക്കില്ല. വ്യാഴാഴ്ച രാവിലെ ഒമ്പതു മുതലാണ് മദ്യവിൽപന ആരംഭിക്കുക.

ആപ്പിന്റെ എപികെ ഫയൽ ചോർന്നത് കമ്പനിയിൽ നിന്നോ ജീവനക്കാരിൽ നിന്നോ അല്ല. കർശനമായ നിയന്ത്രണമാണ് ഓഫിസിലുള്ളത്. ആപ് ഉപയോഗിക്കുന്നതിനുള്ള യൂസർ മാന്വൽ പുറത്തു വിട്ടതും കമ്പനിയിൽ നിന്നുള്ളവരല്ല. ആപ് പബ്ലിഷ് ചെയ്ത ശേഷം പുറത്തു വിടുന്നതിനായിരുന്നു തീരുമാനം. ഇതിനിടെയാണ് മാന്വൽ പുറത്തായത്. ഇതിലും ജീവനക്കാർ ഉത്തരവാദികളല്ല’– ഫെയർകോഡ് ടെക്നോളജീസ് പറഞ്ഞു. ആപ് വരാൻ മണിക്കൂറുകൾ വൈകിയതോടെ കമ്പനിയുടെ ഫെയ്സ്ബുക് പേജിൽ അന്വേഷണങ്ങളുമായി ഉപയോക്താക്കൾ തിരക്കുകൂട്ടി.

കൊട്ടാ‌രക്കര: ഉത്ര കൊലപാതക കേസ് പുതിയ വഴിത്തിരിവിലേക്ക്. ഉത്രകൊല്ലാനുണ്ടായ കാരണം വ്യക്തമാക്കിയിരിക്കുകയാണ് പോലീസ്. ഉത്രയും സൂരജും വിവാഹമോചനത്തിന്റെ വക്കിലായിരുന്നുവെന്നും പാമ്പിനെ ഉപയോഗിച്ച് ഉത്രയെ കൊലപ്പെടുത്തിയതിനു പിന്നിൽ വിവാഹമോചനക്കേസ് ഒഴിവാക്കി സ്വത്ത് സംരക്ഷിക്കാനുള്ള ശ്രമമെന്നു സൂചനയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ചോദ്യം ചെയ്യലിൽ സൂരജ് ഇക്കാര്യം സമ്മതിച്ചുവെന്നാണ് റിപ്പോർട്ട്.

2018 മാർച്ച് 26 നായിരുന്നു വിവാഹം. വിവാഹശേഷം സൂരജ് ഉത്രയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായാണു വിവരം. മൂന്നര മാസത്തിനു ശേഷം കലഹം തുടങ്ങി. കഴിഞ്ഞ ജനുവരിയിൽ സൂരജും ഉത്രയും തമ്മിൽ അടൂരിലെ വീട്ടിൽ വഴക്കുണ്ടായി. വിവരം അറിഞ്ഞ് ഉത്രയുടെ പിതാവ് വിജയസേനനും സഹോദര പുത്രൻ ശ്യാമും അടൂരിലെത്തി. ഉത്രയെ വീട്ടിലേക്കു കൊണ്ടുപോവുകയാണെന്നും വിവാഹമോചനം വേണമെന്നും പറഞ്ഞിരുന്നു. വിവാ​ഹമോചനത്തിലേക്ക് എത്തിയാൽ സ്ത്രീധനത്തുക മുഴുവൻ തിരികെ നൽ‌കേണ്ടി വരുമെന്നതിനാൽ സൂരജ് വിവാഹമോചനത്തിനു തയാറായില്ല. 96 പവൻ, 5 ലക്ഷം രൂപ, കാർ, പിതാവിനു നൽകിയ 3.25 ലക്ഷം രൂപയുടെ പിക്കപ് ഓട്ടോ എന്നിവയും തിരികെ നൽകേണ്ടി വരുമെന്നതായിരുന്നു കാരണം. തുടർന്നാണ് ഉത്രയെ കൊലപ്പെടുത്തുന്നതിനു സൂരജ് ശ്രമം തുടങ്ങിയതെന്നു പൊലീസ് പറയുന്നു.

ബംഗളൂരുവില്‍ നിന്ന് തൃശ്ശൂരിലെ വീട്ടിലേയ്ക്ക് എത്തിയ നടി ഭാവനയുടെ സ്രവം സാംപിള്‍ എടുത്ത ശേഷം ക്വാറന്റൈലില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസമാണ് താരം മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി കേരളത്തിലേയ്ക്ക് എത്തിയത്.

അതിര്‍ത്തി വരെ ഭര്‍ത്താവിനൊപ്പം കാറിലെത്തിയ നടി തുടര്‍ന്ന് സഹോദരനൊപ്പമാണ് തൃശ്ശൂരിലേയ്ക്ക് യാത്ര തിരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഭാവന മുത്തങ്ങയില്‍ എത്തിയത്. ചെക്‌പോസ്റ്റുകളിലെ പ്രാഥമിക വിവര ശേഖരണ പരിശോധനകള്‍ക്ക് ശേഷം ഫെസിലിറ്റേഷന്‍ സെന്ററിലെത്തി ആരോഗ്യ പരിശോധനയ്ക്ക് വിധേയയായവുകയും ചെയ്യുകയായിരുന്നു.

ഫെസിലിറ്റേഷന്‍ സെന്ററിലും പരിസരത്തും ഉണ്ടായിരുന്നവര്‍ക്കെല്ലാം ഭാവനയുടെ അപ്രതീക്ഷിതമായ വരവ് ആവേശമായി. സെല്‍ഫി എടുക്കാനും തിടുക്കം കൂട്ടലായി, പലരും സാമൂഹിക അകലമൊക്കെ പാലിച്ച് സെല്‍ഫി പകര്‍ത്തുകയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് ഹോം ക്വാറന്റൈനിലേക്ക് പോലീസ് അകമ്പടിയോടെയായിരുന്നു താരത്തിന്റെ തുടര്‍ന്നുള്ള യാത്ര.

വിവാഹ ശേഷം ഭര്‍ത്താവ് നവീനൊപ്പം ബംഗളൂരുവിലാണ് താരം താമസിക്കുന്നത്. അടുത്തിടെയായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാര്‍ഷികം. കന്നഡ സിനിമാ മേഖലയിലാണ് ഭാവന ഇപ്പോള്‍ സജീവമായി നില്‍ക്കുന്നത്.

കൊല്ലം അഞ്ചൽ ഏറം വെള്ളശ്ശേരി വീട്ടിൽ ഉത്രയുടെ മരണത്തിന് കാരണമായത് വിഷമുള്ള മൂർഖൻ പാമ്പെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാർ. പാമ്പിനെ പോസ്റ്റ്‌മോർട്ടം ചെയ്തപ്പോൾ കേസിന് ആവശ്യമായ തെളിവുകൾ കിട്ടിയെന്നാണ് സൂചന. പാമ്പിന്റെ വിഷപല്ല് ഉൾപ്പടെയുള്ളവ ലഭിച്ചു. പാമ്പിന്റെ മാംസം ജീർണ്ണിച്ച അവസ്ഥയിൽ ആയിരുന്നെന്നും ഡോക്ടർമാർ പറഞ്ഞു.

ഉത്രയുടെ ശരീരത്തിലുണ്ടായിരുന്നതും ചത്ത പാമ്പിന്റെ വിഷവും ഒന്നാണോ എന്നതടക്കം കണ്ടെത്താനാണ് സംസ്ഥാനത്ത് ആദ്യമായി, കൊലപാതകം തെളിയിക്കാൻ പാമ്പിന്റെ പോസ്റ്റുമോർട്ടം നടത്തിയത്. ഉത്രയെ കടിച്ച കരിമൂർഖനെ അടിച്ചുകൊന്ന് കുഴിച്ചുമൂടിയിരുന്നു. ഇതിനെയാണ് ഇപ്പോൾ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്തിരിക്കുന്നത്. ചിത്രങ്ങളിൽ കണ്ട പാമ്പാണോ ഇത് എന്നതുൾപ്പടെയുള്ള കാര്യങ്ങളും പരിശോധിച്ചു.

പാമ്പിന്റെ വിഷവും ഉത്രയുടെ ശരീരത്തിൽ കണ്ടെത്തിയ വിഷവും ഒന്നാണോ എന്ന് കണ്ടെത്തുകയായിരുന്നു പ്രധാന ലക്ഷ്യം. ഉത്രയുടെ രക്തവും ആന്തരികാവയവങ്ങളുടെ ഭാഗങ്ങളും രാസപരിശോധന ലാബിലുണ്ടായിരുന്നു. ഇത് രണ്ടും ഒത്തുനോക്കിയാണ് വിവരങ്ങൾ സ്ഥിരീകരിച്ചത്. പാമ്പിന്റെ നീളം, പല്ലുകളുടെ അകലം എന്നിവയും പാമ്പിന്റെ പോസ്റ്റുമോർട്ടത്തിൽ പരിശോധനാവിധേയമാക്കി. ഉത്രയുടെ ശരീരത്തിലുണ്ടായിരുന്ന കടിയുടെ ആഴം കണക്കാക്കാനാണ് ഇങ്ങനെ ചെയ്തത്.

അതേസമയം,പാമ്പിനെക്കൊണ്ട് മുറിയിൽ ഇട്ടതാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ പരിശോധന നടത്തും. ഇതിനായി ഫോറൻസിക് വിഭാഗം വീട് പരിശോധിക്കും. ഫോറൻസിക് വിഭാഗത്തെ കൂടാതെ വെറ്ററിനറി വിഭാഗം, വനം പോലീസ് വകുപ്പുകൾ സംയുക്തമായാണ് പരിശോധന നടത്തുന്നത്.

സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ രോഗമുക്തി നേടി. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പാലക്കാട് 29 പേര്‍ക്കും, കണ്ണൂര്‍ 8 പേര്‍ക്കും, കോട്ടയം 6 പേര്‍ക്കും മലപ്പുറം എറണാകുളം എന്നിവിടങ്ങളില്‍ 5 പേര്‍ക്ക് വീതവും, തൃശ്ശൂര്‍ കൊല്ലം 4 പേര്‍ക്ക് വീതവും, കാസര്‍കോട് ആലപ്പുഴ 3 പേര്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. തമിഴ്‌നാട് 9, മഹാരാഷ്ട്ര 15, ഗുജറാത്ത് 5, കര്‍ണാടക 2, പോണ്ടിച്ചേരി 1 ഡല്‍ഹിയില്‍ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കം മൂലം 7 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 963 ആയി.

ഇതില്‍ 415 പേര്‍ ചികിത്സയിലുണ്ട്. നിരീക്ഷണത്തിലുള്ളത് 104336 പേരാണ്. 103528 പേര്‍ വീടുകളിലോ സര്‍ക്കാര്‍ കേന്ദ്രങ്ങളിലോ ആണ്. 808 പേര്‍ ആശുപത്രികളില്‍. ഇന്ന് 186 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 56704 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 54836 എണ്ണത്തില്‍ രോഗബാധയില്ല. ഇതുവരെ മുന്‍ഗണനാ വിഭാഗത്തിലെ 8599 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 8174 എണ്ണം നെഗറ്റീവാണ്.

രജിസ്റ്റര്‍ ചെയ്യാതെ കേരളത്തിലേക്ക് വരുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രജിസ്റ്റര്‍ ചെയ്യാതെ കേരളത്തിലേക്ക് വരുന്നവര്‍ക്ക് കനത്ത പിഴ ഈടാക്കും. ഇവര്‍ക്ക് 28 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനും ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മലയാളികള്‍ക്ക് സംസ്ഥാനത്തേക്ക് തിരികെ വരാനുള്ള പാസിന്റെ മറവില്‍ തമിഴ്‌നാട്ടില്‍ നിന്ന് കെട്ടിട നിര്‍മാണ തൊഴിലാളികള്‍ വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കുറുക്കുവഴികളിലൂടെ ആളുകളെത്തിയാല്‍ രോഗവ്യാപനം നിയന്ത്രിക്കാനാകില്ല. സംസ്ഥാനത്തേക്കുള്ള വരവ് വ്യവസ്ഥാപിതം ആകണമെന്നതില്‍ കൂടുതല്‍ കര്‍ക്കശമായ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന അതിര്‍ത്തി കടന്ന് സ്ഥിരമായി പോയിവരേണ്ടവര്‍ക്ക് നിശ്ചിത കാലയളവിലേക്കുള്ള പാസ് നല്‍കും. ധാരാളംപേര്‍ സന്നദ്ധപ്രവര്‍ത്തകരായി രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ ഒരു വിഭാഗത്തെ പോലീസിനൊപ്പം പോലീസ് വളണ്ടിയര്‍മാരായി നിയോഗിക്കും. ലോക്ക്ഡൗണ്‍ നിയന്ത്രണം നടപ്പാക്കുന്നതിന് പോലീസിനെ സഹായിക്കാന്‍ ഇവരുടെ സേവനം ലഭ്യമാക്കും. രണ്ട് പോലീസുകാരടങ്ങിയ സംഘത്തോടൊപ്പം ഒരു വളണ്ടിയര്‍ എന്ന നിലയിലാകും പ്രവര്‍ത്തനം. ഇവര്‍ക്ക് പ്രത്യേക ബാഡ്ജ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

നഴ്‌സുമാർക്ക് അവസരമൊരുക്കി സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രി. സ്ഥാപനത്തിലേക്ക് സ്റ്റാഫ് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നോർക്ക റൂട്ട്‌സ് എക്‌സ്പ്രസ്സ് റിക്രൂട്ട്‌മെന്റ് ജൂൺ ആദ്യവാരം മുതൽ ആരംഭിക്കും.

നഴ്‌സിങിൽ ബിരുദമുള്ള (ബിഎസ്‌സി) 22 നും 35 നും മദ്ധ്യേ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിസ, താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്. ശമ്പളം 3500 മുതൽ 4050 സൗദി റിയാൽ വരെ ( ഏകദേശം 70000 രൂപ മുതൽ 80000 രൂപ വരെ ) ലഭിക്കും.

താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ [email protected] എന്ന ഇമെയിലിൽ അയയ്ക്കണം. വിശദവിവരങ്ങൾ www.norkaroots.org വെബ് സൈറ്റിലും 00919061106777, ടോൾ ഫ്രീ നമ്പറുകളിലും 18004253939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.

അരീക്കോട് ദുരഭിമാനക്കൊലക്കേസിൽ പ്രതിയും, കൊല്ലപ്പെട്ട യുവതിയുടെ പിതാവുമായ അരീക്കോട് പൂവത്തിക്കണ്ടി പാലത്തിങ്ങൽ രാജനെ (45) വെറുതേ വിട്ടു. മഞ്ചേരി ഒന്നാംക്ലാസ് അഡിഷനൽ സെഷൻസ് കോടതിയാണ് തെളിവുകളുടെ അഭാവത്തിൽ പ്രതിയെ വെറുതേ വിട്ടത്.

2018 മാര്‍ച്ച് 22 നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ പാരാമെഡിക്കല്‍ ജീവനക്കാരിയായിരുന്ന ആതിര കൊല്ലപ്പെടുന്നത്. ഇതര ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിലുളള വൈരാഗ്യം മൂലം ആതിരയെ പിതാവ് രാജന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

കൊയിലാണ്ടി സ്വദേശിയായ യുവാവുമായി ആതിര ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ തുടക്കം മുതല്‍ രാജന്‍ എതിര്‍ത്തെങ്കിലും പൊലീസിന്റെ കൂടി ഇടപെടലിനെ തുടര്‍ന്ന് വിവാഹം നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ മകളുടെ വിവാഹത്തില്‍ തുടക്കം മുതല്‍ അനിഷ്ടമുളള അച്ഛന്‍ മകളെ വിവാഹത്തലേന്ന് കുത്തിക്കൊല്ലുകയായിരുന്നു.മകള്‍ ആതിരയുമായുളള തര്‍ക്കത്തിനിടെ മദ്യലഹരിയിലായിരുന്ന രാജന്‍ അടുക്കളയിലിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു.കുത്തേറ്റ ആതിര അയല്‍വീട്ടിലേക്ക് ഓടിക്കയറി. നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

ബെവ് ക്യൂ ആപ്പ് വഴി നാളെ മുതല്‍ മദ്യം ബുക്ക് ചെയ്യാം. ബെവ് ക്യൂ ആപ്പ് നാളെ മുതല്‍ പ്രവര്‍ത്തന സജ്ജമാകും. ബുക്ക് ചെയ്ത മദ്യം വ്യാഴാഴ്ച മാത്രമേ ലഭിക്കുകയുള്ളൂ.

ടോക്കണ്‍ ലഭിക്കുന്നവര്‍ക്ക് വ്യാഴാഴ്ച മുതല്‍ മദ്യം വാങ്ങാന്‍ സാധിക്കും. ഗൂഗിളിന്റെ അനുമതി ലഭിച്ചതിനാല്‍ ആപ്പ് ഇന്ന് ഉച്ചയോടെ പ്ലേസ്റ്റോറില്‍ അപ് ലോഡ് ചെയ്യും. സാധാരണ ഫോണ്‍ ഉപയോഗിക്കുന്നവര്‍ എസ്.എം.എസ് സംവിധാനം ഉപയോഗിച്ചാണ് ബുക്കിങ്ങ് നടത്തേണ്ടത്. ഇതിനായി സര്‍ക്കാര്‍ ടെലികോം കമ്പനികളുമായി ചര്‍ച്ച നടത്തുകയാണ്.

ഉപയോഗിക്കുന്ന ആളുടെ പിന്‍കോഡ് അനുസരിച്ചായിരിക്കും ആപ്പിലെ പ്രവര്‍ത്തനങ്ങള്‍. ഇതിലൂടെ ലഭിക്കുന്ന ഇ-ടിക്കറ്റില്‍ ഏത് മദ്യഷാപ്പില്‍ എപ്പോള്‍ വരണമെന്ന് അറിയിക്കും. അതനുസരിച്ച് ഉപഭോക്താക്കള്‍ എത്തിയാല്‍ മദ്യം വാങ്ങാം.

ഇ-ടിക്കറ്റിലെ ക്യൂ ആര്‍ കോഡ് മദ്യശാലകളില്‍ സ്‌കാന്‍ ചെയ്ത് പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്യും. ഒരാള്‍ക്ക് പരമാവധി മൂന്ന് ലിറ്റര്‍ മദ്യമേ ലഭിക്കൂ. നാല് ദിവസത്തിനുള്ളില്‍ ഒരു തവണ മാത്രമേ മദ്യം നല്‍കൂ. പൂര്‍ണ്ണമായും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും മദ്യം നല്‍കുക.

Copyright © . All rights reserved