Kerala

മഴ നനയാതിരിക്കാന്‍ കടത്തിണ്ണയിലിരുന്ന അമ്മയെയും കൈക്കുഞ്ഞിനെയും എഴുന്നേല്‍പ്പിച്ച് വിട്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി വ്യാപാരി രംഗത്ത്. വൈഎംസിഎയ്ക്കു സമീപം ബേക്കറി, സ്റ്റേഷനറി സാധനങ്ങള്‍ വില്‍ക്കുന്ന ജെബി സ്റ്റോഴ്‌സ് ഉടമ മുളക്കുഴ കോട്ട ജെ.ബി.വില്ലയില്‍ പിഡി വര്‍ഗീസ്(58) സമൂഹമാധ്യമങ്ങളിലെ അധിക്ഷേപങ്ങള്‍ക്ക് പരാതി നല്‍കി.

കടയുടെ മുന്നിലിരുന്ന യുവതി എന്തോ പറയുന്നതും വര്‍ഗീസ് കടയില്‍ നിന്നു കടലാസ് എടുത്തു നല്‍കുന്നതും യുവതി തിണ്ണ തുടച്ചു വൃത്തിയാക്കുന്നതുമായ വീഡിയോ തിങ്കളാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. വീഡിയോ മിനിറ്റുകള്‍ക്കകം വൈറലായി. ലക്ഷക്കണക്കിനു പേര്‍ കണ്ടു. പതിനായിരങ്ങള്‍ ഷെയര്‍ ചെയ്തു. കടയുടമയ്‌ക്കെതിരെ അസഭ്യവര്‍ഷം നിറഞ്ഞു.

വീഡിയോ വൈറലായതോടെയാണ് വര്‍ഗീസ് തന്റെ നിരപരാധിത്വം ചൂണ്ടിക്കാട്ടി മറുപടിയുമായെത്തിയത്. തിങ്കള്‍ രാവിലെയാണ് സംഭവമെന്നും യുവതിക്കൊപ്പം ഉണ്ടായിരുന്ന കുഞ്ഞ് കടയുടെ മുന്നില്‍ മലമൂത്ര വിസര്‍ജനം നടത്തിയെന്നും ഇതു വൃത്തിയാക്കാന്‍ യുവതിയാണ് തന്നോട് കടലാസ് ആവശ്യപ്പെട്ടതെന്നും വര്‍ഗീസ് പറയുന്നു.

അപവാദ പ്രചാരണം ശക്തമായതിനെ തുടര്‍ന്ന് വ്യാപാരി വ്യവസായി സമിതി ഭാരവാഹികളുടെ സഹായത്തോടെ ഇന്നലെ പോലീസില്‍ പരാതി നല്‍കി. സഹോദരി കഴിഞ്ഞയാഴ്ചയാണ് മരിച്ചത്. ആ വേദനയ്ക്കിടെയാണ് മനസ്സറിയാത്ത സംഭവത്തില്‍ പഴി കേള്‍ക്കേണ്ടി വന്നതെന്നും വര്‍ഗീസ് പറയുന്നു. ആദ്യം അസഭ്യം പറഞ്ഞവരില്‍ പലരും മറുപടി വീഡിയോ കണ്ട് ക്ഷമ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം അഞ്ചലിൽ യുവതി പാമ്പ് കടിയേറ്റു മരിച്ചതിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി രക്ഷിതാക്കൾ. യുവതിയുടെ ഭർത്താവിന് പാമ്പ് പിടിത്തക്കാരുമായി ബന്ധമുണ്ടെന്ന് മരിച്ച ഉത്രയുടെ അച്ഛൻ ആരോപിച്ചു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ കൊല്ലം റൂറൽ എസ്പിക്ക് പരാതി നൽകി. അഞ്ചൽ ഏറം സ്വദേശിയായ ഉത്ര (25) ഈ മാസം ഏഴിനാണു മരിച്ചത്.

കിടപ്പ് മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ നടത്തിയ തിരച്ചിലിൽ മുറിയിൽ നിന്നു പാമ്പിനെ കണ്ടെത്തി. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറി എന്നാണ് ഉത്രയുടെ വീട്ടുകാരുടെ സംശയം.

മുറിയിൽ കാണപ്പെട്ട വിഷപ്പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്തിരുന്നു. മാർച്ച് 2ന് അടൂർ പറക്കോടെ ഭർതൃവീട്ടിൽ വച്ചും ഉത്രയ്ക്കു പാമ്പു കടിയേറ്റിരുന്നു. ചികിത്സയ്ക്കും വിശ്രമത്തിനുമാണു മാതാപിതാക്കൾ താമസിക്കുന്ന കുടുംബവീട്ടിൽ എത്തിയത്. പാമ്പുകടിയേറ്റ ദിവസം ഭർത്താവ് സൂരജും മുറിയിൽ ഉണ്ടായിരുന്നു.

എന്നാൽ പാമ്പ് കടിച്ചതും ഉത്ര മരിച്ചതും അറിഞ്ഞില്ലെന്നാണ് ഇയാൾ മൊഴി നൽകിയത്. മകൾക്കു വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ പലതും കാണാനില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും അന്വേഷണം തുടരുകയാണെന്നും അഞ്ചൽ പൊലീസ് പറഞ്ഞു. ഉത്ര സൂരജ് ദമ്പതികൾക്ക് ഒരു വയസുള്ള മകനുണ്ട്.

കൊറോണയുടെ പശ്ചാത്തലത്തില്‍ കടുത്ത പ്രതിസന്ധിയിലായ ഗള്‍ഫ് രാജ്യങ്ങള്‍ ഇതില്‍ നിന്നെല്ലാം ഉടന്‍ തന്നെ തിരിച്ചുവരുമെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി. സൂമിലൂടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊറോണയെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങള്‍ പ്രതിസന്ധിയിലായതോടെ മലയാളികള്‍ ഉള്‍പ്പടേയുള്ള നിരവധി പ്രവാസികള്‍ തൊഴില്‍ നഷ്ടമാവുമെന്ന ആശങ്കയിലായി. അനേകം പേര്‍ക്ക് ഇതിനോടകം തന്നെ തൊഴില്‍ നഷ്ടമായിട്ടുമുണ്ട്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഭരണംകൂടം കടുത്ത നടപടികള്‍ സ്വീകരിക്കുന്നതും പ്രതിസന്ധി വര്‍ധിപ്പിക്കുന്നു.

ഇതില്‍ പ്രതികരിക്കുകയായിരുന്നു യൂസഫലി. ഗള്‍ഫിലുണ്ടായ പ്രതിസന്ധി താല്‍ക്കാലികം മാത്രമാണെ അദ്ദേഹം പറഞ്ഞു. എല്ലാ മേഖലയിലും കനത്ത പ്രതിസന്ധിയാണ് ഉള്ളത്. ലുലു അടക്കമുള്ള റിട്ടെയില്‍ വ്യാപാരികള്‍ പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ ഈ പ്രതിസന്ധിയില്‍ നിന്നെല്ലാം ഗള്‍ഫ് ശക്തമായി തിരിച്ചു വരുമെന്ന്
എംഎ യൂസഫലി വ്യക്തമാക്കുന്നു.

കുവൈത്ത് യുദ്ധാനന്തരം ഗള്‍ഫില്‍ എണ്ണയുടെ വില കുത്തനെ ഉയര്‍ന്നപ്പോഴും പിന്നീട് ആഗോള സാമ്പത്തിക മാന്ദ്യകാലത്തും ജനങ്ങള്‍ വലിയ ഭീതിയിലായിരുന്നു. അന്ന് ജോലി നഷ്ടപ്പെട്ട പലരും നാട്ടിലേക്ക് മടങ്ങി. എന്നാല്‍ ഈ പ്രതിസന്ധികളില്‍ നിന്നെല്ലാം ഗള്‍ഫ് ശക്തമായി തിരിച്ചു വരുന്നതാണ് നാം കണ്ടത്.

അന്ന് നാട്ടിലേക്ക് മടങ്ങിയ ലക്ഷണക്കിന് ആളുകള്‍ ഗള്‍ഫിലേക്ക് വീണ്ടും തിരിച്ചെത്തി. അതുപോലെ ഈ ബുദ്ധിമുട്ടുകളെല്ലാം മറികടന്ന് നല്ലൊരു നാളെയുണ്ടാകുമെന്ന് ഉറച്ചു വിശ്വസിക്കുകയാണ്. വൈറസ് വ്യാപനത്തിന് പ്രതിവിധി കണ്ടുപിടിക്കുന്നത് വരെ മനുഷ്യര്‍ സുരക്ഷിതരല്ലെന്ന് വേണം കരുതാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരം പ്രതിസന്ധികളിലൂടെ ജീവിക്കാന്‍ നാം പഠിക്കേണ്ടിയിരിക്കുന്നു. വിദേശങ്ങളില്‍ നിന്ന് ജോലി നഷ്ടപ്പെട്ട് വരുന്നവര്‍ക്ക് ഉപജീവനമാര്‍ഗം കണ്ടെത്തുക എന്നതടക്കമുള്ള വിഷയങ്ങള്‍ മാധ്യമങ്ങളുള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കണമെന്നും യൂസഫലി പറഞ്ഞു.

ജോലി നഷ്ടപ്പെട്ട് മടങ്ങിപ്പോകുന്നവരുടെ ഭാവിയെകുറിച്ച് ആശങ്കയുണ്ട്. പല കമ്പനികളും ശമ്പളം 50 ശതമാനം വരെ വെട്ടിക്കുറച്ചു. ശമ്പളവും ജോലിയുമില്ലാതെ വീട്ടിലിരിക്കേണ്ടി വരുന്നവരും ഏറെയാണ്. 80 ശതമാനം പ്രവാസികള്‍ കേരളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് കരുതുന്നത്. ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ നീണ്ടു പോയാല്‍ ഇതിലും വലിയ പ്രയാസമായിരിക്കും പലരും അനുഭവിക്കേണ്ടി വരികയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്ക് ഡൗണില്‍ മദ്യ വില്‍പ്പന നടത്താന്‍ കണ്ടെത്തിയ വഴിയാണ് ബെവ് ക്യു ആപ്പ്. കൊറോണ വൈറസ് അനിയന്ത്രിതമായി വ്യാപിക്കാതിരിക്കുവാനും ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനും വേണ്ടിയാണ് ആപ്പ് എന്ന ആശയത്തിലെത്തിയത്. അണിയറയില്‍ ആപ്പിന്റെ പ്രവര്‍ത്തനങ്ങളെല്ലാം നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ക്ഷമയില്ലാതെ മദ്യത്തിന് വേണ്ടിയുള്ള പരക്കം പാച്ചിലാണ് കാണുന്നത്.

മദ്യശാലകളിലെ വെര്‍ച്വല്‍ ക്യൂവിനായി മൊബൈല്‍ ആപ്പ് പുറത്തിറക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചതിന് പിന്നാലെ ആപ്പിനായുള്ള കാത്തിരിപ്പിലുമാണ് മലയാളികള്‍. എന്നാല്‍ ഇതിനിടെ, മദ്യത്തിന്റെ ‘ബെവ്ക്യൂ’ ആപ്പിനായി ഗൂഗിളില്‍ തിരയുകയാണ് മല്ലൂസ്. ആപ് പുറത്തിറക്കുന്നതിന് മുമ്പ് തന്നെ ഗൂഗിളില്‍ ആപ്പിനെയും ബെവ്കോയെയും തിരഞ്ഞ് കണ്ടുകിട്ടാതെ നിരാശരായിരിക്കുകയാണ് ഒരു വിഭാഗം.

കഴിഞ്ഞ ഒരു മാസമായി ബെവ്കോ എന്ന കീവേഡ് തിരയുന്നവരുടെ എണ്ണത്തില്‍ രാജ്യത്ത് മുന്നില്‍ നിന്നിരുന്നത് പശ്ചിമബംഗാളായിരുന്നു. എന്നാല്‍, കഴിഞ്ഞ ഏഴ് ദിവസത്തെ കണക്കനുസരിച്ച് ബംഗാളിനെ പിന്തള്ളി കേരളമാണ് മുന്നില്‍ നില്‍ക്കുന്നത്. സര്‍ക്കാര്‍ ആപ്പ് പുറത്തിറക്കുന്ന ആലോചനകള്‍ നടത്തുന്നു എന്ന് അറിഞ്ഞതുമുതല്‍ മലയാളികള്‍ ആപ്പിനായുള്ള തിരച്ചിലും കാത്തിരിപ്പുമാണ്. ബെവ്ക്യൂ എന്നാണ് ആപ്പിന്റെ പേര് എന്നറിഞ്ഞതോടെ തെരച്ചിലിന്റെ എണ്ണവും കുത്തനെകൂടുകയായിരുന്നു.

ബെവ്കോ എന്ന കീവേഡില്‍ ആപ് കിട്ടാതായതോടെ തലങ്ങും വിലങ്ങും വിവിധ കീവേഡുകള്‍ ഉപയോഗിച്ചായിരുന്നു തിരച്ചില്‍. ക്യൂവിനായി തയ്യാറാക്കുന്ന ബെവ്ക്യൂ ആപ്പ് എന്ന കീവേഡിന് മാത്രം ഗൂഗിള്‍ സെര്‍ച്ചില്‍ 3,300 ശതമാനം വര്‍ധനയാണ് ഒറ്റദിവസം കൊണ്ട് ഉണ്ടായത്. ആപ്പ് തയ്യാറായിട്ടില്ലെന്നും വ്യാജ ലിങ്കുകളില്‍ വീഴരുതെന്നും അധികൃതര്‍ ബുധനാഴ്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സൗദി അറേബ്യയിലെ റിയാദിൽ കോവിഡ് ബാധിച്ച് മലയാളി നേഴ്‌സ് നിര്യാതയായി .കൊല്ലം ചീരങ്കാവ് എഴുകോൺ സ്വദേശി ലാലി തോമസ് പണിക്കർ (54) ആണ് റിയാദ് കുബേരയിലെ താമസസ്ഥലത്ത് മരിച്ചത് . റിയാദ് പഴയ സനയ്യയിലെ ക്ലിനിക്കിൽ ജോലി ചെയ്യുന്ന ഇവർക്ക് നേരത്തെ തന്നെ പ്രമേഹം സംബന്ധമായ അസുഖം ഉണ്ടായിരുന്നു . ഇന്നലെ ഉച്ചയോടെ ആണ് കോവിഡ് സ്ഥിരീകരിച്ചത് .

കോവിഡ് 19 എന്ന മഹാമാരിയെ ലോകം നേരിട്ടുകൊണ്ടിരിക്കുന്ന വേളയിലാണ് ലിനിയുടെ ഓര്‍മ്മദിനം കടന്നുപോവുന്നത്. ലിനിയെ പോലുള്ള ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരാണ് ഈ പോരാട്ടത്തില്‍ കേരളത്തിന്റെ കരുത്ത്. രോഗികളെ ശുശ്രൂഷിക്കാനും രോഗം പടരാതിരിക്കാനും കാട്ടുന്ന ജാഗ്രത നമ്മുടെ നാടിനെ സുരക്ഷിതമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ലോകത്തിന്റെ മുക്കിലും മൂലയിലും മലയാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ എല്ലാം മറന്ന് മുന്നിലുണ്ട്.

രോഗബാധിതരെ ശുശ്രൂഷിക്കുന്നതിനിടയില്‍ വൈറസ് ബാധ ഏറ്റ ആരോഗ്യ പ്രവര്‍ത്തകര്‍ രോഗമുക്തിക്കു ശേഷം അതേ ജോലിയിലേക്ക് തന്നെയെന്ന് പ്രഖ്യാപിക്കുന്നത് നമുക്കാകെ ധൈര്യം നല്‍കുന്നു. ലിനിയുടെ ജീവിതസന്ദേശം പ്രസക്തമാകുന്നത് ഇവിടെയാണ്. കോവിഡിനെതിരായ പോരാട്ടത്തില്‍ ലിനിയുടെ ഓര്‍മ്മകള്‍ നമുക്ക് കരുത്തേകും

മലയാള സിനിമയുടെ എക്കാലത്തെയും വലിയ സൂപ്പര്‍സ്‌റ്റാര്‍ മോഹന്‍ലാലിന്‌ ഇന്ന്‌ അറുപതു വയസ്‌ തികയുന്നു.

ലോക്ക്‌ഡൗണിനെ തുടര്‍ന്ന്‌ ചെൈന്നയില്‍ തുടരേണ്ടി വന്ന ലാല്‍ അവിടെ ജന്മദിനം ആഘോഷിക്കും. കേരളമെമ്പാടും ആരാധകര്‍ക്ക്‌ ആഹ്ലാദദിവസവുമാണിന്ന്‌. ലോക്ക്‌ഡൗണ്‍ നിബന്ധനകളും സാമൂഹിക അകലവും പാലിച്ച്‌ താരത്തിന്റെ ജന്മദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്‌ ഫാന്‍സ്‌ അസോസിയേഷനുകള്‍.

1960 മേയ്‌ 21-ന്‌ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ്‌ മോഹന്‍ലാലിന്റെ ജനനം. പിതാവ്‌ വിശ്വനാഥന്‍ നായരുടെ ജോലിയുമായി ബന്ധപ്പെട്ട്‌ തിരുവനന്തപുരത്തേക്ക്‌ കുടുംബം താമസം മാറിയ ശേഷം അവിടെയായിരുന്നു ലാലിന്റെ ബാല്യവും യൗവനവും.

1978-ല്‍ സുഹൃത്തുക്കളുമായി ചേര്‍ന്നു തയാറാക്കിയ തിരനോട്ടം എന്ന സിനിമയിലൂടെയാണ്‌ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. പിന്നീട്‌ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മുഖ്യധാരാ നടനായി. 1986-ല്‍ രാജാവിന്റെ മകന്‍ എന്ന സിനിമയിലൂടെ സൂപ്പര്‍താരമായി ഉയര്‍ന്ന മോഹന്‍ലാല്‍ പിന്നീട്‌ മൂന്നരപ്പതിറ്റാണ്ടായി മലയാള സിനിമയുടെ അച്ചുതണ്ടായി നിലകൊള്ളുന്നു.

രാജ്യം പത്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ച മോഹന്‍ലാലിനെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലെഫ്‌റ്റനന്റ്‌ കേണല്‍ പദവിയും തേടിയെത്തി.

കുടിയേറ്റ തൊഴിലാളികളുടെ മടക്കത്തില്‍ ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരും കോണ്‍ഗ്രസും തമ്മിലുള്ള രാഷ്ട്രീയ വാദപ്രതിവാദം പൊട്ടിത്തെറിയിലേക്ക്. 24 മണിക്കൂറിലേറെ കാത്തുനിന്ന് ശേഷം അതിര്‍ത്തിയിലെ ബസ്സുകള്‍ കോണ്‍ഗ്രസ് തിരിച്ചുവിളിച്ചു. ബിജെപിയുടെ പതാക വെച്ചാണെങ്കിലും ബസുകളില്‍ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കണമെന്ന് അഭ്യര്‍ഥിച്ച് പ്രിയങ്ക രംഗത്തെത്തിയിരുന്നു. തൊഴിലാളികള്‍ക്കായി കോണ്‍ഗ്രസ് സജ്ജമാക്കിയ ബസുകള്‍ തടഞ്ഞ് ചിലര്‍ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ആരോപിച്ചു.

ബസുകൾ ആയിരം ഉണ്ടോ എന്നതാണു ബിജെപിയുടെ പ്രശ്നമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഒടുവിൽ യോഗി സർക്കാർ കണക്ക്‌ പുറത്ത്‌ വിട്ടു. 879 ബസുകൾ, ആംബുലൻസും ത്രീ വീലറും ഗുഡ്സ്‌ വണ്ടിയുമടക്കം 1049 വാഹനങ്ങൾ. ബസുകൾ അതിർത്തികളിൽ നിന്ന് 48 മണിക്കൂറുകൾക്ക്‌ ശേഷം തൊഴിലാളികളെ സഹായിക്കാൻ കഴിയാതെ മടക്കി.
അതേസമയം മഹാമാരിക്കിടെ തരംതാണ രാഷ്ട്രീയം കളിക്കുന്നത് പ്രിയങ്ക ഗാന്ധിയാണെന്ന് യു.പി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ വിമര്‍ശിച്ചു.

കുടിയേറ്റ തൊഴിലാളികളെ എത്തിക്കുന്നതിനായി കോണ്‍ഗ്രസ് സജ്ജമാക്കിയ ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാരും കോണ്‍ഗ്രസും തമ്മീലുള്ള തര്‍ക്കം രൂക്ഷമായത്. യു.പി അതിര്‍ത്തിയില്‍ പാര്‍ക്ക് ചെയ്തിട്ടുള്ള ബസുകള്‍ക്ക് സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ബസുകളുടേത് വ്യാജനമ്പരുകളാണെന്നതടക്കം സാങ്കേതിക പ്രശ്നം ഉയര്‍ത്തിക്കാട്ടിയാണ് സര്‍ക്കാര്‍ നീക്കം. എന്നാല്‍ വിഷയത്തില്‍ വിലകുറഞ്ഞ രാഷ്ട്രീയം മാറ്റിവച്ച് കുടിയേറ്റ തൊഴിലാളികളുടെ വേദന മനസിലാക്കാന്‍ യോഗി സര്‍ക്കാര്‍ തയ്യാറാകണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി പറഞ്ഞു

ബസുകളുടെ വിവരങ്ങള്‍ സംബന്ധിച്ച് നല്‍കിയ പട്ടികയില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താമെന്നും പ്രിയങ്കാഗാന്ധി പറഞ്ഞു. എന്നാല്‍ മഹാമാരിക്കിടെ പ്രിയങ്കാഗാന്ധി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് ആരോപിച്ച് യു.പി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ രംഗത്തുവന്നു.
വിഷയത്തില്‍ യു.പി അതിര്‍ത്തിയില്‍ പ്രതിഷേധം നടത്തിയ യു.പി പി.സി.സി അധ്യക്ഷന്‍ അജയ് ലല്ലുവിനെതിരെ പൊലീസ് വീണ്ടും കേസെടുത്തു

കേരളത്തിലുള്ളവര്‍ക്ക് ഇനി മാഹിയില്‍ നിന്ന് മദ്യം വാങ്ങാന്‍ കഴിയില്ല. മാഹി സ്വദേശികള്‍ക്ക് മാത്രം മദ്യം നല്‍കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. മദ്യം വാങ്ങാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. ഇത് പ്രകാരം മാഹിയിലെ വിലാസമുള്ളവര്‍ക്ക് മാത്രമേ ഇനി മാഹിയില്‍ നിന്ന് മദ്യം ലഭ്യമാകൂ.

ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് ശേഷം തിങ്കളാഴ്ച മുതല്‍ മാഹിയില്‍ മദ്യക്കടകള്‍ തുറന്നിരുന്നു. അതെസമയം സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാനുള്ള മൊബൈല്‍ ആപ്പ് തയ്യാറായി. ബെവ് ക്യൂ (bev Q) എന്ന പേരിട്ടിരിക്കുന്ന ആപ്പിന്റെ സുരക്ഷാ പരിശോധനയും ലോഡ് ടെസ്റ്റിങും ഇപ്പോള്‍ നടന്നു വരികയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ മദ്യവില്‍പ്പന പുനരാരംഭിക്കും.

സുരക്ഷ പരിശോധനയ്ക്കായി ഗൂഗിളിന് ആപ്പ് കൈമാറിയിരിന്നു. ആപ്പിന് ഗൂഗിളിന്റെ അനുമതി ലഭിക്കുന്നതിന് പിന്നാലെ പ്ലേസ്റ്റോറില്‍ ആപ്പ് ലഭ്യമാക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ മദ്യശാലകള്‍ വഴി മദ്യം ലഭിച്ച് തുടങ്ങും.ഒരു സമയം 50 ലക്ഷം പേര്‍ കയറി മദ്യം ബുക്ക് ചെയ്താലും ആപ്പ് ഹാങ് ആകാത്ത തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. പേരും ഫോണ്‍ നമ്പരും സ്ഥലത്തെ സൂചിപ്പിക്കുന്ന അടയാളവും നല്‍കി മദ്യം ബുക്ക് ചെയ്യാം. ബുക്ക് ചെയ്യുമ്പോള്‍ ലഭ്യമാകുന്ന ടോക്കണില്‍ മദ്യം ലഭ്യമാകുന്ന ഔട്ട് ലെറ്റും സമയവും ലഭിക്കും.

അനുവദിക്കപ്പെട്ട സമയത്ത് ഔട്ട് ലെറ്റുകളില്‍ എത്തി പണം നല്‍കി മദ്യം വാങ്ങാം. അനുവദിച്ച സമയത്ത് മദ്യം വാങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത ദിവസം മാത്രമേ മദ്യം വാങ്ങാന്‍ കഴിയൂ. ഒരാള്‍ക്ക് പരമാവധി 3 ലീറ്റര്‍ വരെ മദ്യമാണ് ലഭിക്കുക. ബാറുകളില്‍ നിന്നടക്കം സര്‍ക്കാര്‍ വിലയ്ക്ക് മദ്യം ലഭിക്കും. മദ്യം വാങ്ങാനെത്തുന്നവര്‍ മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം. ബാറിലിരുന്ന് മദ്യപിക്കാന്‍ അനുമതിയില്ല.

കൊച്ചി ആസ്ഥാനമായ സ്ഥാപനമാണ് ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ക്ക് എസ്എംഎസ് വഴി മദ്യം ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതും ബെവ്‌കോ ആലോചിക്കുന്നുണ്ട്.

വന്ദേഭാരത് മിഷന്‍ ഇഴഞ്ഞു നീങ്ങുകയാണെങ്കില്‍ അത്യാവശ്യകാരായ പ്രവാസികള്‍ക്ക് ഈ കൊല്ലം നാടയണയാന്‍ കഴിയില്ലെന്ന് പറഞ്ഞതിന് പിന്നാലെ താന്‍ നേരിട്ട സൈബര്‍ ആക്രമണത്തിന് മറുപടിയുമായി സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി. ദുരിതം അനുഭവിക്കുന്ന പ്രവാസ സമൂഹത്തിന് വേണ്ടിയാണ് താന്‍ സംസാരിച്ചതെന്നും തെറ്റുകള്‍ കണ്ടാല്‍ ചിലപ്പോള്‍ വിമര്‍ശിച്ചെന്ന് വരുമെന്നും അഷ്‌റഫ് താമരശ്ശേരി പറഞ്ഞു.

തനിക്ക് സംസാരിക്കേണ്ടി വന്നത് ഇവിടെത്തെ സാധാരണക്കാരായ പ്രവാസികള്‍ക്ക് വേണ്ടിയാണ്. അവരുടെ ദുരിതങ്ങള്‍ നേരിട്ട് അറിയുന്നതും, തങ്ങളാണ്. ആ വേദനകളെ കാണുമ്പോള്‍ പ്രതികരിച്ചെന്ന് വരും.ആ വിമര്‍ശനങ്ങളെ നിങ്ങള്‍ കാണേണ്ടത് നല്ല ഉദ്ദേശത്തോടെ ആയിരിക്കണം. പിന്നെ എനിക്ക് കിട്ടിയ പ്രവാസി പുരസ്‌കാരം തിരിച്ച് ഏല്‍പ്പിക്കണമെന്ന് ചില വിദ്വാന്മാര്‍ പറയുന്നത് കേട്ടു. ,ചില ഊള രാഷ്ട്രിയക്കാര്‍ പറഞ്ഞാല്‍ തിരിച്ച് തരേണ്ടതല്ല പ്രവാസി പുരസ്‌കാരമെന്നും ഇന്‍ഡ്യ ഗവണ്‍മെന്റ് എന്നോട് ചോദിച്ചാല്‍ അപ്പോള്‍ തന്നെ സന്തോഷത്തോടെ തിരിച്ച് ഏല്‍പ്പിക്കാമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു.

തന്റെ ഇത്രയും കാലത്തെ സാമൂഹികപ്രവര്‍ത്തനത്തിന്റെ മികവിനെ കണക്കിലെടുത്താണ് രാജ്യം പ്രവാസി ഭാരതീയ പുരസ്‌കാരം നല്‍കി ആദരിച്ചത്. അവാര്‍ഡുകള്‍ക്ക് വേണ്ടി സാമൂഹിക പ്രവര്‍ത്തനത്തിന്റെ കുപ്പായമിട്ട ആളല്ല താന്‍. ഈ അവാര്‍ഡ് തന്നതിന്റെ പേരില്‍ തെറ്റ് കണ്ടാല്‍ ഗവണ്‍മെന്റിനെ വിമര്‍ശിക്കാന്‍ പാടില്ല എന്നതാണോ, പണ്ട് മാടമ്പികളോട് അടിയാന്മാര്‍ നില്‍ക്കുന്നത് പോലെ കുനിഞ്ഞ് നില്‍ക്കണമെന്നാണോയെന്നും അങ്ങനെ നട്ടെല്ല് വളഞ്ഞ് നില്‍ക്കാന്‍ തന്നെ കിട്ടില്ലെന്നും അഷ്‌റഫ് താമരശ്ശേരി വ്യക്തമാക്കി.

വന്ദേഭാരത് മിഷന്‍ ഇങ്ങനെ ഇഴഞ്ഞു നീങ്ങുകയാണെങ്കില്‍ അത്യാവശ്യകാരായ പ്രവാസികള്‍ ഈ കൊല്ലം നാടയണയാന്‍ കഴിയില്ലായെന്ന് പറഞ്ഞത് സത്യമല്ലേ, പിന്നെ മലയാളിയായ വിദേശകാര്യ സഹമന്ത്രി കാര്യമായതൊന്നും ചെയ്യുന്നില്ലായെന്ന് പറഞ്ഞതും സത്യമല്ലേ, ഈ സത്യങ്ങള്‍ ഒക്കെ കണ്ടില്ലായെന്ന് വെക്കാന്‍ കഴിയില്ല, പിന്നെ എന്റെ രാഷ്ട്രിയത്തെ കുറിച്ചാണ് അറിയേണ്ടത്. നല്ലത് ആരു ചെയ്താലും നല്ലതെന്ന് പറയാനുളള മനസ്സ് പ്രവാസികളായ ഞങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

എന്റെ ഇത്രയും കാലത്തെ സാമൂഹികപ്രവര്‍ത്തനത്തിന്റെ മികവിനെ കണക്കിലെടുത്താണ് രാജ്യം പ്രവാസി ഭാരതീയ പുരസ്‌കാരം നല്‍കി ആദരിച്ചത്.അല്ലാതെ മറ്റ് ആരുടെയെങ്കിലും ഔദാര്യം കൊണ്ട് കിട്ടിയതല്ല.കേന്ദ്ര സര്‍ക്കാര്‍ ചോദിച്ചാല്‍ മടക്കി നല്‍കുവാനും തയ്യാര്‍.
ഇവിടെ ദുരിതം അനുഭവിക്കുന്ന പ്രവാസ സമൂഹത്തിന് വേണ്ടിയാണ് ഞാന്‍ സംസാരിച്ചത്.തെറ്റുകള്‍ കണ്ടാല്‍ ചിലപ്പോള്‍ വിമര്‍ശിച്ചെന്ന് വരും.എനിക്ക് സംസാരിക്കേണ്ടി വന്നത് ഇവിടെത്തെ സാധാരണക്കാരായ പ്രവാസികള്‍ക്ക് വേണ്ടിയാണ്.അവരുടെ ദുരിതങ്ങള്‍ നേരിട്ട് അറിയുന്നതും,ഞങ്ങളാണ്.ആ വേദനകളെ കാണുമ്പോള്‍ പ്രതികരിച്ചെന്ന് വരും.ആ വിമര്‍ശനങ്ങളെ നിങ്ങള്‍ കാണേണ്ടത് നല്ല ഉദ്ദേശത്തോടെ ആയിരിക്കണം.പിന്നെ ചില വിദ്വാന്മാര്‍ Inbox ലും, Comments ലും വന്ന് പറയുന്നത് കേട്ടു. എനിക്ക് കിട്ടിയ പ്രവാസി പുരസ്‌കാരം തിരിച്ച് ഏല്‍പ്പിക്കണമെന്ന്,ചില ഊള(ക്ഷമിക്കണം ഇവന്മാരെ വേറെ രീതിയില്‍ അഭിസംബോധന ചെയ്യാന്‍ തോന്നുന്നില്ല)രാഷ്ട്രിയക്കാര്‍ പറഞ്ഞാല്‍ തിരിച്ച് തരേണ്ടതല്ല പ്രവാസി പുരസ്‌കാരം. ഇന്‍ഡ്യ ഗവണ്‍മെന്റ് എന്നോട് ചോദിച്ചാല്‍ അപ്പോള്‍ തന്നെ സന്തോഷത്തോടെ തിരിച്ച് ഏല്‍പ്പിക്കാം. അവാര്‍ഡുകള്‍ക്ക് വേണ്ടി സാമൂഹിക പ്രവര്‍ത്തനത്തിന്റെ കുപ്പായമിട്ട ആളല്ല ഞാന്‍.ഭാരതം കണ്ട ഏറ്റവും മികച്ച വിദേശ കാര്യവകുപ്പ് മന്ത്രിയായിരുന്ന സുക്ഷമാജി എന്റെ സാമൂഹിക രംഗത്തെ പ്രവര്‍ത്തന മികവിനെ കുറിച്ച് ഇന്‍ഡ്യയുടെ ഉപരാഷ്ട്രപതിയായിരുന്ന ഡോ.ഹമീദ് അന്‍സാരിക്ക് എന്നെ പരിചയപ്പെടുത്തുന്നത് നിങ്ങള്‍ക്ക് ഈ ചിത്രം നോക്കിയാല്‍ മനസ്സിലാകും.അതിന് വേണ്ടിയാണ് ഈ ചിത്രം പോസ്റ്റ് ചെയ്തതും. ഈ അവാര്‍ഡ് തന്നതിന്റെ പേരില്‍ തെറ്റ് കണ്ടാല്‍ ഗവണ്‍മെന്റിനെ വിമര്‍ശിക്കാന്‍ പാടില്ല എന്നതാണോ,പണ്ട് മാടമ്പികളോട് അടിയാന്മാര്‍ നില്‍ക്കുന്നത് പോലെ കുനിഞ്ഞ് നില്‍ക്കണമെന്നാണോ.അങ്ങനെ നട്ടെല്ല് വളഞ്ഞ് നില്‍ക്കാന്‍ എന്നെ കിട്ടില്ല. വന്ദേഭാരത് മിഷന്‍ ഇങ്ങനെ ഇഴഞ്ഞു നീങ്ങുകയാണെങ്കില്‍ അത്യാവശ്യകാരായ പ്രവാസികള്‍ ഈ കൊല്ലം നാടയണയാന്‍ കഴിയില്ലായെന്ന് പറഞ്ഞത് സത്യമല്ലേ, പിന്നെ മലയാളിയായ വിദേശകാര്യ സഹമന്ത്രി കാര്യമായതൊന്നും ചെയ്യുന്നില്ലായെന്ന് പറഞ്ഞതും സത്യമല്ലേ, ഈ സത്യങ്ങള്‍ ഒക്കെ കണ്ടില്ലായെന്ന് വെക്കാന്‍ കഴിയില്ല,പിന്നെ എന്റെ രാഷ്ട്രിയത്തെ കുറിച്ചാണ് അറിയേണ്ടത്. നല്ലത് ആരും ചെയ്താലും നല്ലതെന്ന് പറയാനുളള മനസ്സ് പ്രവാസികളായ ഞങ്ങള്‍ക്കുണ്ട്. ഒ.രാജഗോപാല്‍ കേന്ദ്രമന്ത്രി ആയിരുന്നപ്പോള്‍ കേരളത്തില്‍ റെയില്‍വേ വികസനം നടന്നതുപോലെ അതിന് മുമ്പോ, ശേഷമോ നടന്നിട്ടില്ലായെന്ന് ഞാന്‍ പറഞ്ഞു.ഇത് പറഞ്ഞതിന്റെ പേരില്‍ ഞാന്‍ BJPയുടെ വ്യക്താവ് ആകുമോ, ഇന്‍ഡ്യ കണ്ട ഏറ്റവും മികച്ച വിദേശകാര്യ മന്ത്രിയായിരുന്നു സുഷ്മ സ്വരാജെന്ന് പറഞ്ഞ ഞാന്‍ ബിജെപി ക്കാരന്‍ ആകുമോ?
പ്രവാസികള്‍ക്ക് വേണ്ടി നിരന്തരം കേന്ദ്ര സര്‍ക്കാരിനോട് വേണ്ടി സംസാരിക്കുന്ന കേരള മുഖ്യമന്ത്രിയോട് നിങ്ങള്‍ ഭരിക്കുന്നതാണ് നാട്ടില്‍ പ്രവാസികളുടെ കുടാംബങ്ങളുടെ സുരക്ഷയെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങളെന്നെ കമ്മൃൂണിസ്റ്റാക്കുമോ,പിന്നെ നിങ്ങള്‍ക്ക് വേവലാതിയായത് വേറെ ഒന്നും കൊണ്ടല്ലായെന്ന് എനിക്കറിയാം.ഞാന്‍ ഇന്നലെ രാഹുല്‍ ഗാന്ധിക്ക് ഒരു കത്ത് എഴുതിയിരുന്നു.എന്റെ പാര്‍ലമെന്റംഗം എന്ന നിലയിലും,ഒരു ദേശീയ നേതാവെന്ന നിലയിലും പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരം കാണുവാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമര്‍ദ്ധം ചെലുത്തുവാന്‍ വേണ്ടിയായിരുന്നു.ഇന്‍ഡ്യയുടെ പ്രധാനമന്ത്രിക്ക് കത്തയച്ചു.അതുകഴിഞ്ഞ് മലയാളിയായ കേന്ദ്ര സഹമന്ത്രിക്ക് കത്ത് അയച്ചു.ഒന്നിനും മറുപടി കിട്ടിയില്ല.അതിന് ശേഷമാണ് കേന്ദ്രത്തിലെ മുഖ്യ പ്രതിപക്ഷകഷിയുടെ നേതാവിന് കത്തയച്ചത്.അപ്പോള്‍ എങ്ങനെ ഞാന്‍ കോണ്‍ഗ്രസ്സ്‌കാരനാകും,ആടിനെ പട്ടിയാക്കലും,പട്ടിയെ ആടാക്കലും ഒക്കെ നിങ്ങളുടെ പരിപാടിയാണ്.ഇവിടെ വേവൂല്ല ഭായ്,ഞങ്ങള്‍ പ്രവാസികള്‍ക്ക് ജാതിയോ മതമോ ഇല്ല.ഇവിടെ അഹമ്മദ് കുട്ടിയും,ജോര്‍ജ്ജ് കുട്ടിയും,രാമന്‍ കുട്ടിയുമൊക്കെ ഒരു കുടുംബമാണ്, രക്തത്തിന്റെ കളറും ഒരേ നിറമാണ്. ഇവിടെ ഞാന്‍ പ്രതിനിധാനം ചെയ്യുന്ന മേഖലക്ക് ചിലപ്പോള്‍ ബന്ധുക്കള്‍ പോലും കാണില്ല,അങ്ങനെത്തെ ഒട്ടനവധി മയ്യത്തിന്റെ ഉറ്റവരും ഉടയവരും ആയിട്ടുണ്ട്.ചിലപ്പോള്‍ നാട്ടില്‍ വരെ കൊണ്ടെത്തിച്ച് കൊടുക്കും.വര്‍ഷങ്ങള്‍ക്ക് മുമ്പ് വിസിറ്റ് വിസയില്‍ വന്ന ഒരൂ ശിവസേന നേതാവ് ഇവിടെ മരണപ്പെട്ടു.ആ ബോഡിയോടപ്പം പോകുവാന്‍ ആരും ഇല്ലായിരുന്നു.ഞാന്‍ ആ മൃതദേഹവും കൊണ്ട് മുബെയിലെക്ക് പോയിട്ടുണ്ട്. ശിവസേനയുടെ നേതാക്കള്‍ അവരുടെ പാര്‍ട്ടി ആസ്ഥാനത്ത് കൊണ്ട് പോയി എന്നെ ആദരിക്കുകയും ചെയ്തു.ഒരു ആദരവും അംഗീകാരവും ഒന്നും നോക്കിയിട്ടല്ല ഇതൊന്നും ചെയ്യുന്നത്. ഇതെല്ലാം വന്ന് ചേരുന്നതാണ്.പക്ഷെ ഇതൊന്നുമല്ല ഞാന്‍ ആഗ്രഹിക്കുന്നത്, എന്നെ സ്യഷ്ടിച്ച നാഥന്റെ ത്യപ്തി അത് മാത്രമാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്..എന്റെ പടച്ചതമ്പുരാന്‍ എനിക്ക് നല്‍കുന്ന ഒരു അവാര്‍ഡുണ്ട്, അതിനപ്പുറം,മറ്റെന്തും എനിക്ക് വലുതല്ല.

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേര്‍ രോഗമുക്തി നേടി. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

പാലക്കാട് ഏഴ് പേര്‍ക്കും, മലപ്പുറം – 4, കണ്ണൂര്‍ -3, പത്തനംതിട്ട, തൃശ്ശൂര്‍, തിരുവനന്തപുരം – രണ്ട് വീതം, കാസര്‍കോട്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ – ഒന്നു വീതം. ഇങ്ങനെയാണ് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മഹാരാഷ്ട്രയില്‍ നിന്ന് 8 പേരും തമിഴ്‌നാട്ടില്‍ നിന്ന് മൂന്ന് പേര്‍ക്കും രോഗം ബാധിച്ചു. കണ്ണൂരില്‍ ഒരാളാള്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 666 ആയി. നിലവില്‍ 161 പേരാണ് ചികിത്സയിലുള്ളത്.

ഇന്ന് അഞ്ച് പേര്‍ക്ക് രോഗം ഭേദമായി. തൃശ്ശൂരില്‍ രണ്ട് പേര്‍ക്കും കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ ഒരാള്‍ക്ക് വീതവുമാണ് ഇന്ന് രോഗം ഭേദമായത്. സംസ്ഥാനത്ത് ആകെ 74398 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 73865 പേര്‍ വീടുകളിലും 533 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് 156 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 48543 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 46961 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി 6900 സാംപിള്‍ ശേഖരിച്ചതില്‍ 5028 എണ്ണം നെഗറ്റീവായി എന്നും മുഖ്യമന്ത്രി അറിയിച്ചു.

Copyright © . All rights reserved