ഫെയ്‌സ്ബുക്കിലൂടെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരെ അശ്ലീല പരാമർശം നടത്തിയ യുവാവ് അറസ്റ്റിൽ. വെട്ടത്തൂർ മണ്ണാർമലയിലെ കൈപ്പിള്ളി വീട്ടിൽ അൻഷാദ് (35) ആണ് പോലീസ് പിടിയിലായത്. ഇയാളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടായ ‘അൻഷാദ് മലബാറി’യിലൂടെ മറ്റൊരു പോസ്റ്റിന് നൽകി കമന്റിലായിരുന്നു മന്ത്രിക്കെതിരായ അശ്ലീല പരാമർശം.
സംഭവത്തിൽ പ്രതിക്കെതിരെ സ്വമേധയാ കേസെടുത്താണ് പോലീസ് നടപടി സ്വീകരിച്ചത്. പ്രകോപനം സൃഷ്ടിച്ച് ലഹളയും ചേരിതിരിവും ഉണ്ടാക്കാൻ ശ്രമിച്ച കുറ്റത്തിനും അനാവശ്യ പരാമർശങ്ങൾ നടത്തി ശല്യപ്പെടുത്തിയ കുറ്റത്തിനും പ്രതിക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. മേലാറ്റൂർ എസ്.ഐ പി.എം. ഷമീറും സംഘവുമാണ് അൻഷാദിനെ അറസ്റ്റ് ചെയ്തത്.
പ്രതിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുള്ള സ്മാർട്ട്ഫോണും പിടിച്ചെടുത്തു. കൂടുതൽ അന്വേഷണത്തിനായി സൈബർ ഫോറൻസിക് വിഭാഗത്തിന് ഫോൺ കൈമാറുമെന്നും എസ്.ഐ. അറിയിച്ചു. അറസ്റ്റിലായ പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടു.
പ്രവാസിയായിരുന്ന അൻഷാദ് നിലവിൽ നാട്ടിൽ ചെറിയ ബിസിനസ് ചെയ്യുകയാണ്. അതേസമയം, സംഭവത്തിന് പിന്നാലെ പരാമര്‍ശത്തിൽ ഖേദം പ്രകടിപ്പിച്ചും യുവാവ് രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഇയാളുടെ ഖേദപ്രകടനം.
എറണാകുളം പെരുമ്പാവൂരില എം.സി റോഡിലെ പുല്ലുവഴിയിലുണ്ടായ വാഹനാപകടത്തിൽ ഗർഭിണി ഉൾപ്പടെ മൂന്ന് പേർ മരിച്ചു. മലപ്പുറം വട്ടത്തറ മുളുത്തുളി വീട്ടിൽ ഹനീഫ മൗലവി (29), ഭാര്യ സുമയ്യ (20), ഹനീഫയുടെ സഹോദരൻ ഷാജഹാൻ (25) എന്നിവരാണ് മരിച്ചത്. സുമയ്യ ഗർഭിണിയാണ്.
മലപ്പുറത്തു നിന്നും പുഞ്ചവയലിലേക്കു വരുന്ന വഴിയിൽ നിർത്തിയിട്ട ലോറിയിൽ ഇവർ സഞ്ചരിച്ച മാരുതി കാർ ഇടിച്ച് കയറിയാണ് അപകടമെന്നാണ് വിവരം. സുമയ്യയുടെ മുണ്ടക്കയത്തെ പുഞ്ചവയലിലുള്ള വീട്ടിലേക്ക് പോവുകയായിരുന്നു.
പുഞ്ചവയൽ കുളമാക്കൽ മണ്ണാർത്തോട്ടം ഇസ്മായിൽ സക്കീന ദമ്പതികളുടെ മകളാണ് സുമയ്യ. നിലമ്പൂരിലെ അറബിക് കോളജ് അധ്യാപകനായിരുന്നു ഹനീഫ. മൃതദേഹങ്ങൾ പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കൈക്കുഞ്ഞിനെ ഉപേക്ഷിച്ചു കാമുകനൊപ്പം പോയ യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചങ്ങാടി ചെറു കൊക്കുവായില്‍ പ്രവീണ (20 ), മേത്തല തൃപുണത്ത് സജിത്ത് (24 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂര്‍ എടവിലങ്ങ് സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് കേസ്. രണ്ടു വര്‍ഷം മുന്‍പ് ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട സജിത്തിന്റെ പ്രേരണയാല്‍ ഒന്നേകാല്‍ വയസ്സ് പ്രായമായ കുഞ്ഞിനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചു യുവതി പോകുകയായിരുന്നു. പരാതി പ്രകാരം ജൂവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുക്കുകയായിരുന്നു. ഇരുവരേയും കോടതിയില്‍ ഹാജരാക്കി.
അതേസമയം നെടുമങ്ങാട് രണ്ടുവയസ്സുള്ള മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം കടന്നുകളഞ്ഞ യുവതിയെ റിമാന്‍ഡ് ചെയ്തു. ഭരതന്നൂര്‍ സേമ്യാക്കട അനീഷ് ഭവനില്‍ സോണിയ (21) യെയാണ് നെടുമങ്ങാട് കോടതി റിമാന്‍ഡു ചെയ്തത്. അമ്മയുടെ സംരക്ഷണം അത്യന്താപേക്ഷിതമായ സമയത്ത് കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിനാണ് പാങ്ങോട് പോലീസ് ബാലസംരക്ഷണ നിയമപ്രകാരം യുവതിയെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.
ജനുവരി 13-നാണ് യുവതിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പാങ്ങോട് പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ യുവതി മറ്റൊരു യുവാവിനോടൊപ്പം ഒളിച്ചോടിയതാണെന്ന് മനസ്സിലായി. കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ പ്രേരണാക്കുറ്റം ചുമത്തി കാമുകനെതിരേയും പോലീസ് കേസെടുത്തു. പാങ്ങോട് സി.ഐ. എന്‍.സുനീഷ്, എസ്.ഐ. ജെ.അജയന്‍, എ.എസ്.ഐ. സക്കീര്‍ ഹുസൈന്‍, സി.പി.ഒ.മാരായ അരുണ്‍, ഗീത എന്നിവര്‍ അറസ്റ്റിനു നേതൃത്വം നല്‍കി.
മൂന്നംഗ കുടുംബത്തെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ്. കഴക്കൂട്ടം കുളത്തൂരിൽ ശ്രീനാരായണ ലൈബ്രറിക്കു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്ന കന്യാകുളങ്ങര സ്വദേശി സുരേഷ് (35), ഭാര്യ സിന്ധു (30), മകൻ ഷാരോൺ (9) എന്നിവരെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടത്. പട്ടത്തെ ഒക്സല്‍ സൂപ്പര്‍ ഷോപ്പിയില്‍ ജീവനക്കാരിയായിരുന്നു സിന്ധു. കുളത്തൂര്‍ മണ്‍വിള കുന്നുംപുറത്ത് ബാലന്‍ - സുന്ദരി ദമ്പതികളുടെ മകളാണ്. കാര്യവട്ടം സി.എസ്.ഐ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഷാരോണ്‍.
നാടിനെ ഞെട്ടിച്ച ഈ സംഭവത്തിന് പിന്നിൽ പരപുരുഷ ബന്ധമാണെന്ന് സംശയമാണ് ഇപ്പോൾ ഉയരുന്നത്. മകള്‍ക്ക് ഒരാളുമായി ബന്ധമുണ്ടായിരുന്നതായും, വിളിക്കുമ്പോളൊക്കെ അയാള്‍ക്കൊപ്പം പോയിരുന്നതായും സിന്ധുവിന്റെ അച്ഛന്‍ ബാലന്‍ പറയുന്നു. “അവള്‍ക്കൊരു കൂട്ടുകാരനുണ്ട്. ജോണി എന്നാണ് പേര്.അവന്‍ എവിടെ വിളിച്ചാലും ഇവള്‍ പോകും. ഉള്ള സത്യമാണ് പറയുന്നത്. എനിക്ക് കള്ളം പറയേണ്ട കാര്യമില്ല”- അദ്ദേഹം പറഞ്ഞു. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണമെന്നാണ് പൊലീസിന്റെ നിഗമനം. വഴക്കിനൊടുവില്‍ ഭാര്യയെയും മകനെയും കഴുത്തില്‍ കയര്‍ മുറുക്കി കൊന്ന ശേഷം സുരേഷ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. സിന്ധുവിന്റെ മൃതദേഹം അടുക്കളയിലും ഷാരോണിന്റേത് കിടപ്പുമുറിയിലെ കട്ടിലിലുമാണ് കണ്ടത്.
കിടപ്പുമുറിയിലെ ജനലിന് സമീപത്തെ തടിയില്‍ പ്ലാസ്റ്റിക് ചരടില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്. മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ വീടുവയ്ക്കാനായി സുരേഷ് കൊഞ്ചിറയില്‍ വാങ്ങിയ സ്ഥലത്ത് സംസ്കരിക്കും. കന്യാകുളങ്ങര കൊഞ്ചിറ സിയോന്‍കുന്ന് തടത്തരികത്ത് വീട്ടില്‍ ജോണ്സണ് -ഓമന ദമ്പതികളുടെ മകനായ സുരേഷ് ഒരുവര്‍ഷം മുന്‍പാണ് ഭാര്യയും മകനുമൊപ്പം കുളത്തൂരില്‍ വാടകയ്ക്ക് താമസിക്കാനെത്തിയത്. മുന്‍പ് കന്യാകുളങ്ങരയില്‍ ആട്ടോ ഡ്രൈവറായിരുന്ന സുരേഷ് പിന്നീട് ഗള്‍ഫില്‍ പോയി ഫെബ്രുവരി 20ന് തിരിച്ചെത്തി. മടങ്ങിപ്പോകുന്നില്ലെന്ന് തീരുമാനിച്ച് രണ്ടാഴ്ച മുമ്ബ് ആട്ടോറിക്ഷ വാങ്ങി ഓട്ടം തുടങ്ങി. വ്യാഴാഴ്ച രാത്രി സുരേഷ് വീട്ടിലെത്തിയ ശേഷം ഭാര്യയുമായി വാക്കുതര്‍ക്കമുണ്ടായി.
അടുക്കളയില്‍ പാത്രം കഴുകുകയായിരുന്ന സിന്ധുവിനെ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയശേഷം മകന് ഷാരോണിനെയും അതേ കയര്‍ ഉപയോഗിച്ച് കൊലപ്പെടുത്തി. ഇന്നലെ പുലര്‍ച്ചെ ആറരയ്ക്ക് സിന്ധുവിന്റെ അനുജത്തിയുടെ ഭര്‍ത്താവിന്റെ മൊബൈലിലേക്ക് സുരേഷിന്റെ വോയിസ് കാള്‍ വന്നു. എട്ടു മണിക്ക് വീട്ടില്‍ എത്തണമെന്നായിരുന്നു സന്ദേശം. പിന്നീട് കിടപ്പുമുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. രാവിലെ മെസേജ് ശ്രദ്ധയില്‍പ്പെട്ട അനുജത്തിയുടെ ഭര്‍ത്താവ് പലവട്ടം തിരികെ വിളിച്ചെങ്കിലും ആരും എടുത്തില്ല. തുടര്‍ന്ന് സിന്ധുവിന്റെ അമ്മ പതിനൊന്നു മണിയോടെ വീട്ടില്‍ എത്തിയപ്പോഴാണ് സുരേഷ് തൂങ്ങി നില്‍ക്കുന്നത് കണ്ടത്. കതക് തുറന്നിട്ടിരിക്കുകയായിരുന്നു. അവര്‍ ഉടനെ നാട്ടുകാരെ അറിയിച്ചു. തുടര്‍ന്നുള്ള പരിശോധനയിലാണ് സിന്ധുവിന്റെയും ഷാരോണിന്റെയും മൃതദേഹം കണ്ടത്.
സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതാദ്യമായാണ് കേരളത്തിൽ ഒരു വിദേശിക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്ന രോഗബാധിതരുടെ ആകെ എണ്ണം 19 ആയി.
തിരുവനന്തപുരം ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഇന്നലെ മുതൽ രോഗം സംശയിക്കുന്ന രോഗിക്കും വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടിൽ കഴിയുന്ന ഇറ്റാലിയൻ പൗരനും പുറമെ യുകെയിൽ നിന്ന് തിരിച്ചെത്തിയ തിരുവനന്തപുരത്തെ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.
തിരുവനന്തപുരത്ത് മൂന്ന് പേരും പത്തനംതിട്ടയിൽ ഒൻപത് പേരും കോട്ടയത്ത് രണ്ട് പേരും എറണാകുളത്ത് മൂന്ന് പേരും തൃശ്ശൂരിലും കണ്ണൂരിലും ഓരോ പേരുമാണ് കൊവിഡ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിൽ ഇറ്റാലിയൻ പൗരനായ വിദേശി തിരുവനന്തപുരത്താണ് ചികിത്സയിൽ ഉള്ളത്.
ഇറ്റലിക്കാരൻ 14 ദിവസമായി റിസോർട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു. സംസ്ഥാനത്ത് ജാഗ്രത തുടരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആകെ 5468 നിരീക്ഷണത്തിലുണ്ട്. 69 പേര് ഇന്ന് അഡ്മിറ്റായി. 1715 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 1132 ഫലങ്ങളും നെഗേറ്റിവ് ആണ്. ബാക്കി ഫലങ്ങൾക്കായി കാത്തിരിക്കുന്നു. ഹോം സ്റ്റേകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിൽ താമസിക്കുന്ന രോഗബാധ ഉള്ള രാജ്യങ്ങളിലെ പൗരന്മാരെ നിരീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആലപ്പുഴ പട്ടണക്കാട് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. കട്ടപ്പനയിലുള്ള അമ്മയുടെ വീട്ടില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ആതിരയെയാണ് ഇന്ന് രാവിലെ കാണാതായത്. രാവിലെ പിതാവിന്റെ കടയില്‍ വന്നതിന് ശേഷം തിരികെ വീട്ടിലേയ്ക്ക് പോകുമ്പോഴാണ് കുട്ടിയെ കാണാതായത്.
അമ്മയുടെ വീട്ടിലേക്ക് പോയിരിക്കാമെന്ന നിഗമനത്തെ തുടര്‍ന്ന് വാഹനങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. തുടര്‍ന്നാണ് കുട്ടിയെ കട്ടപ്പനയില്‍ നിന്ന് കണ്ടെത്തിയത്. പരീക്ഷാ പേടിയെ തുടര്‍ന്ന് കുട്ടി വീട് വിട്ടിറങ്ങിയതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പട്ടണക്കാട് പബ്ലിക്ക് സ്‌കൂളില്‍ പത്തില്‍ പഠിക്കുന്ന ആതിരയെ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കാണാതാകുന്നത്. രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ്‌വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. എന്നാല്‍ കുട്ടി സ്‌കൂളിലോ സുഹൃത്തുക്കളുടെ വീട്ടിലോ എത്തിയിട്ടില്ലെന്ന് മനസിലാക്കിയതോടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് സോഷ്യല്‍ മീഡിയ വഴി കാണാതായ വിവരം പ്രചരിപ്പിച്ചു.
വീട്ടില്‍ നിന്ന് അരക്കിലോമീറ്റര്‍ ദൂരം മാത്രമാണ് സ്‌കൂളിലേക്കുണ്ടായിരുന്നത്. രാവിലെ വീട്ടില്‍ നിന്ന് വിദ്യാര്‍ത്ഥിനി ഇറങ്ങുമ്പോള്‍ പരീക്ഷയുടെ സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥി എത്താതിരുന്നതോടെ ക്ലാസ് അദ്ധ്യാപിക പ്രധാന അദ്ധ്യാപികയെ വിവരം അറിയിക്കുകയും വീട്ടുകാരെ അറിയിക്കുകയുമായിരുന്നു.
കാഥികനും, നടനും, കുറവിലങ്ങാട് എച്ച്. എം. മേജർ പ്രസ്സ് ഉടമയുമായ ജോസഫ് ചാക്കോ ഓർമ്മയായി. അമ്പത് വർഷം പരി. അമ്മയുടെ മുമ്പിൽ പാടിയ ചാക്കോച്ചന് അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ യാത്രാമൊഴി.
കുറവിലങ്ങാട്: കഥാപ്രസംഗ ലോകത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ജോസഫ് ചാക്കോ (88) നിര്യാതനായി. ഇന്ന് രാവിലെ കോട്ടയം ജില്ലയിലെ കാരിത്താസ് ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ശവസംസ്ക്കാരം നാളെ ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ നടത്തപ്പെടും.
കുറവിലങ്ങാട് കടവും കണ്ടത്തിൽ കുടുംബാംഗമാണ്. കാണക്കാരി വടക്കേ പുതുശ്ശേരി കുടുംബാംഗമായ മേരിയാണ് ഭാര്യ. ആനി ജോയ്, സാലി ജോയ്, സണ്ണി ജേക്കബ്ബ്, ടോമി ജേക്കബ്ബ്, ജോമോൻ ജേക്കബ്ബ് എന്നിവർ മക്കളും ജോയ് ചെരുവിൽ, ജോയി വെള്ളയമ്പള്ളിൽ, ആലീസ് മണിമല, ബെറ്റി അടിച്ചിറ, റോസ് വൈക്കം എന്നിവർ മരുമക്കളുമാണ്.
കലാരംഗത്ത് ജോസഫ് ചാക്കോയുടെ സംഭാവനകൾ നിരവധിയാണ്. 1980കളിൽ കഥാപ്രസംഗ രംഗത്ത് കേരളത്തിൽ തിളങ്ങി നിന്ന കലാകാരനായിരുന്നു ജോസഫ് ചാക്കോ. ”അഭിലാഷം” എന്ന കഥാപ്രസംഗം ജനശ്രദ്ധ നേടിയിരുന്നു. നല്ലൊരു ഗായകനും നടനും അതിലുപരി വിവിധ തരത്തിലുള്ള വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിലും ജോസഫ് ചാക്കോ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഹാർമോണിയം ആയിരുന്നു ഇതിൽ പ്രധാനം. അമ്പതു വർഷത്തിനു മേൽ കുറവിലങ്ങാട് മർത്ത്മറിയം ദേവാലയത്തിൽ തിരുക്കർമ്മങ്ങൾക്ക് ഗാനമാലപിച്ചു എന്ന ഖ്യാദിയും ജോസഫ് ചാക്കോയ്ക്ക് സ്വന്തം. മക്കളും മരുമക്കളുമായിരുന്നു ഇക്കാലമത്രയും ക്വയർ ഗ്രൂപ്പിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിരുന്നത്. ജോസഫ് ചാക്കോയുടെ മരണ വാർത്തയറിഞ്ഞ അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി.
അച്ചടി പ്രസ്ഥാനം കേരളത്തിൽ സജ്ജീവമാകുന്നതിന് വളരെ മുമ്പുതന്നെ എച്ച്. എം. മേജർ പ്രസ്സ് എന്ന പേരിൽ ഒരു പ്രിന്റിംഗ് പ്രസ്സ് ജോസഫ് ചാക്കോ കുറവിലങ്ങാട്ട് സ്ഥാപിച്ചു. പ്രിന്റിംഗ് മേഖലയിൽ കുറവിലങ്ങാടിനും സമീപ പ്രദേശങ്ങൾക്കും ഏക ആശ്രയമായിരുന്നു എച്ച്. എം. മേജർ പ്രസ്സ്. അതു കൊണ്ടു തന്നെ ഒരു കലാകാരനെന്നതിലുപരി എച്ച്. എം. മേജർ പ്രസ്സിലെ ചാക്കോച്ചൻ എന്ന പേരിലാണു കുറവിലങ്ങാട്ട് അറിയുന്നത്. ജോസഫ് ചാക്കോയുടെ വേർപാട് കലാരംഗത്തിന് ഒരു തീരാ നഷ്ടം തന്നെയാണ്.
ജോസഫ് ചാക്കോയ്ക്കും കുടുംബത്തിനും മലയാളം യു. കെ. ന്യൂസിന്റെ അനുശോചനം അറിയിച്ചുകൊള്ളുന്നു.
പട്ടണക്കാട് സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി. പട്ടണക്കാട് കാട്ട്പറമ്പിൽ ഉദയകുമാറിന്‍റെ മകൾ ആരതിയെയാണ് കാണാതായത്. പട്ടണക്കാട് പബ്ലിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. രക്ഷിതാക്കൾ പട്ടണക്കാട് പോലീസിൽ പരാതി നൽകി. രാവിലെ കടയിൽ പോകാൻ ഇറങ്ങിയതാണെന്നും ഇതിന് ശേഷമാണ് കാണാതായതെന്നും പോലീസ് പറഞ്ഞു.
പൊലീസും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്. സമൂഹമാധ്യമങ്ങളിലും കുട്ടിയുടെ ചിത്രം പങ്കുവച്ച് സിനിമാതാരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഇതുവരെ കുട്ടിയെ കണ്ടെത്താനായിട്ടില്ലെന്നാണ് അവസാനം ലഭിക്കുന്ന റിപ്പോർട്ട്. കുട്ടിയെ കിട്ടിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് പൊലീസ് വ്യക്തമാക്കി
തിരുവനന്തപുരം കഴക്കൂട്ടം കുളത്തൂരിൽ മൂന്നംഗ കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തി. കുളത്തൂർ ശ്രീനാരായണ ലൈബ്രറിക്കു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്ന കന്യാകുളങ്ങര സ്വദേശിയായ സുരേഷ്(35),ഭാര്യ സിന്ധു(30) മകൻ ഷാരോൺ(9) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴക്കൂട്ടം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഭാര്യയേയും മകനേയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സുരേഷ് ആത്മഹത്യ ചെയ്തതുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നേരത്തെ കന്യാകുളങ്ങരയിൽ ഓട്ടോ ഡ്രൈവറായിരുന്ന സുരേഷ് മൂന്നു വർഷമായി ഗൾഫിലായിരുന്നു. രണ്ടാഴ്ചക്കു മുൻപാണ് ഇയാൾ നാട്ടിലെത്തിയത്.
പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തും
തിരുവനന്തപുരം വലിയമലയില്‍ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി. മീന്‍ കറിവയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ക്രൂരകൊലപാതകത്തിന് ഇടയാക്കിയത്. ഒളിവില്‍ പോയ ഭര്‍ത്താവിനായി അന്വേഷണം തുടങ്ങി
നെടുമങ്ങാടിന് സമീപം മന്നൂര്‍ക്കോണം മനുവിലാസത്തില്‍ മേഴ്സിയെന്ന അമ്പത് കാരിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് മേഴ്സിയെ ഭര്‍ത്താവ് സുന്ദരേശന്‍ ആക്രമിച്ചത്. അന്ന് മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അവര്‍ ഇന്ന് രാവിലെ മരിച്ചു. മീന്‍ കറിവയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയിലെത്തിയത്. രാത്രിയില്‍ മീനും വാങ്ങി വീട്ടിലെത്തിയ സുന്ദരേശന്‍ ഉടന്‍ തന്നെ കറിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.
അത് എതിര്‍ത്തതോടെ തര്‍ക്കവും വഴക്കുമായി. അതിന് ശേഷം വീടിന് പുറത്തേക്ക് പോയി മദ്യപിച്ച ശേഷം തിരിച്ചെത്തിയ സുന്ദരേശന്‍ കത്തികൊണ്ട് വെട്ടുകയും തലക്കടിച്ച് വീഴ്ത്തുകയും ചെയ്തു. ബോധം പോയതോടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച ശേഷം തീയിട്ടു. പൊള്ളലേറ്റതോടെ ഉണര്‍ന്ന മേഴ്സി ഓടിരക്ഷപെടാന്‍ ശ്രമിച്ചപ്പോഴാണ് നാട്ടുകാര്‍ കണ്ടത്. അവര്‍ ഉടന്‍ തന്നെ മെഡിക്കല്‍ കോളജിലെത്തിച്ചു. ഇതിനിടെ സുന്ദരേശന്‍ ഒളിവില്‍ പോയി. അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.