Kerala

കേരളം ഉറ്റുനോക്കുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനഘട്ടത്തില്‍. ഒടുവിലത്തെ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ പോളിങ് 70 ശതമാനം പിന്നിട്ടിരുന്നു. പാലക്കാട് നഗരസഭയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. കണ്ണാടി ഗ്രാമ പഞ്ചായത്തിലാണ് ഏറ്റവും കുറവ് പോളിംഗ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 74 ശതമാനമായിരുന്നു വോട്ടിങ് ശതമാനം.

യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പടെ 10 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ഇരട്ട വോട്ടിന്റെ പേരില്‍ വിവാദത്തിലായ ബി.ജെ.പി ജില്ല പ്രസിഡന്റ് കെ.എം. ഹരിദാസ് വോട്ട് ചെയ്തില്ല. തദ്ദേശ തരഞ്ഞെടുപ്പിന്റെയും ഒന്നര വര്‍ഷം കഴിഞ്ഞ് വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പുിന്റെയും പശ്ചാത്തലത്തില്‍ മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്. സിറ്റിങ് മണ്ഡലം ഭൂരിപക്ഷം വര്‍ധിപ്പിച്ച് നിലനിര്‍ത്താനാണ് യു.ഡി.എഫ്. ശ്രമം.

നീണ്ട 10 മണിക്കൂര്‍ പിന്നിട്ട് പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പോളിങ്, ആദ്യഘട്ടത്തില്‍ ഉച്ചവരെ മന്ദഗതിയിലായിരുന്ന പോളിങ് ബൂത്തുകള്‍ വൈകുന്നേരമായതോടെ സജ്ജീവമായ കാഴ്ചയാണ് കണ്ടത്.

മലയാള സിനിമയില്‍ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ മേഘനാഥൻ (60) അന്തരിച്ചു. കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയില്‍ ആയിരുന്നു. സംസ്‌കാരം ഷൊർണൂരിലെ വീട്ടില്‍ വച്ച് നടക്കും.

പഴയ കാലത്തേ പ്രശസ്ത വില്ലൻ നടൻ ബാലൻ കെ നായരുടെ മകനാണ് മേഘനാഥൻ. നിരവധി സിനിമകളിലും സീരിയലുകളിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ്.

1980 ല്‍ പി.എൻ മേനോൻ സംവിധാനം ചെയ്‌ത ‘ അസ്‌ത്രം’ എന്ന ചിത്രത്തില്‍ ഒരു സ്‌റ്റുഡിയോബോയിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘനാഥന്‍ സിനിമ ജീവിതം ആരംഭിക്കുന്നത്.

പിന്നീട് പഞ്ചാഗ്നി, ചമയം,രാജധാനി, ഭൂമിഗീതം, ചെങ്കോല്‍, മലപ്പുറം ഹാജി മഹാനായ ജോജി,പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, വാസ്തവം എന്നിവയാണ് പ്രധാന ചിത്രങ്ങൾ. സ്‌നേഹാജ്ഞലി,മേഘജീവിതം തുടങ്ങിയവയാണ് മേഘനാഥൻ അഭിനയിച്ച ചില സീരിയലുകള്‍.

കേരളം ഉറ്റുനോക്കിയ പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു. ഒടുവിലത്തെ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ പോളിങ് 70 ശതമാനം പിന്നിട്ടിരുന്നു. പാലക്കാട് നഗരസഭയിലാണ് ഏറ്റവും കൂടുതല്‍ പോളിങ്. കണ്ണാടി ഗ്രാമ പഞ്ചായത്തിലാണ് ഏറ്റവും കുറവ്. കഴിഞ്ഞ തവണ 74 ശതമാനമായിരുന്നു വോട്ടിങ് ശതമാനം. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ 10 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

രാവിലെ പല സ്ഥലത്തും മെഷീനുകള്‍ തകരാറായതിനാല്‍ വോട്ടിങ് വൈകി. ഉച്ചകഴിഞ്ഞാണ് പോളിങ് വേഗത്തിലായത്. ഇതിനിടയില്‍ വോട്ടിങ് മനഃപ്പൂര്‍വം വൈകിപ്പിക്കുകയാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിരുന്നു.

ഇരട്ട വോട്ടിന്റെ പേരില്‍ വിവാദത്തിലായ ബി.ജെ.പി ജില്ല പ്രസിഡന്റ് കെ.എം. ഹരിദാസ് വോട്ട് ചെയ്തില്ല. ഹരിദാസ് എത്തിയപ്പോള്‍ ഗേറ്റ് അടച്ചിരുന്നതിനാല്‍ വോട്ട് ചെയ്യാനായില്ല. ഹരിദാസ് വോട്ട് ചെയ്യാനെത്തുമെങ്കില്‍ തടയാനായി വി.കെ ശ്രീകണ്ഠന്‍ എം.പിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൂത്തില്‍ സംഘടിച്ചിരുന്നു.

മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്. സിറ്റിങ് മണ്ഡലം ഭൂരിപക്ഷം വര്‍ധിപ്പിച്ച് നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ക്യാമ്പിന്റെ ശ്രമം. പലതവണ കൈവിട്ടുപോയ മണ്ഡലം പിടിച്ചെടുക്കുക എന്നതാണ് എല്‍ഡിഎഫ് ലക്ഷ്യം. സംസ്ഥാനത്ത് ഏറ്റവും വിജയസാധ്യതയുള്ള സീറ്റില്‍ ഏത് വിധേനെയും വിജയിച്ച് കയറാനാണ് ബി.ജെ.പിയുടെ ശ്രമം.

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ആദ്യാവസാനം നിറഞ്ഞതുനിന്നത് വിവാദങ്ങൾ. സ്ഥാനാർഥിപ്രഖ്യാപനം മുതൽ തുടങ്ങിയ വിവാദങ്ങൾ നിശ്ശബ്ദപ്രചാരണദിവസമായ ചൊവ്വാഴ്ചയും തുടർന്നു. ഒരു ദിവസംപോലും ഇടവേളയില്ലാതെ വിവാദങ്ങളുടെ കുത്തൊഴുക്കായിരുന്നു. ബുധനാഴ്ചയാണ് വോട്ടെടുപ്പ്.

യു.ഡി.എഫിന്റെ സ്ഥാനാർഥിപ്രഖ്യാപനത്തിൽ എതിർപ്പുമായി ഡോ. പി. സരിൻ രംഗത്തെത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. സരിൻ പിന്നീട് എൽ.ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥിയായി. മൂന്നു മുന്നണികളും പരസ്പരം ഡീൽ ആരോപണവുമായി രംഗത്തെത്തി. ട്രോളി വിവാദം, പാതിരാറെയ്ഡ് നാടകം, ഇരട്ടവോട്ട്, സന്ദീപ് വാരിയരുടെ കോൺഗ്രസിലേക്കുള്ള വരവ്, സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസംഗം തുടങ്ങിയവയും ചർച്ചയായി. രണ്ട് ദിനപത്രങ്ങളിൽ എൽ.ഡി.എഫ്. നിയോജകമണ്ഡലം കമ്മിറ്റി പ്രസിദ്ധീകരിച്ച പരസ്യത്തിലെ ഉള്ളടക്കത്തെച്ചൊല്ലിയുള്ള ആരോപണങ്ങളാണ് അവസാനദിവസം വിവാദത്തിന് വഴിതുറന്നത്. ഉള്ളടക്കത്തെ സി.പി.എം. ന്യായീകരിച്ചപ്പോൾ സി.പി.ഐ. ജില്ലാസെക്രട്ടറി അത് എൽ.ഡി.എഫ്. അറിഞ്ഞതല്ലെന്ന് തുറന്നുപറഞ്ഞതോടെ മുന്നണിക്കകത്തുതന്നെ രണ്ട്‌ അഭിപ്രായമുണ്ടെന്ന് വ്യക്തമായി.

ലോക്‌സഭാതിരഞ്ഞെടുപ്പ് കഴിഞ്ഞതുമുതൽ കോൺ‌ഗ്രസും സി.പി.എമ്മും ബി.ജെ.പി.യും മണ്ഡലത്തിൽ പുതിയ വോട്ടർമാരെ ചേർത്തിരുന്നു. ഇത് ഒടുവിൽ ഇരട്ടവോട്ട് വിവാദത്തിലേക്കുമെത്തി. കഴിഞ്ഞ തവണത്തേക്കാൾ പോളിങ് ശതമാനം ഉയർത്താനാണ് എല്ലാ കക്ഷികളുടേയും ശ്രമം. കുളം കലക്കിയ പ്രചാരണതന്ത്രങ്ങളും വിവാദങ്ങളും പാലക്കാട്ടെ വോട്ടർമാരെ എങ്ങനെ സ്വാധീനിച്ചുവെന്നറിയാൻ വോട്ടെണ്ണൽ നടക്കുന്ന 23 വരെ കാത്തിരിക്കേണ്ടിവരും.

വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ നിസാരവല്‍കരിച്ച മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരനെതിരെ പ്രതിഷേധം ശക്തമാകുന്നു.

‘വയനാട്ടില്‍ ഒരു നാട് മുഴുവന്‍ ഒലിച്ചു പോയിട്ടില്ല. ഒരു പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് ഉരുള്‍പ്പൊട്ടലില്‍ നശിച്ചത്’ എന്നായിരുന്നു മുരളീധരന്റെ പ്രസ്താവന.

മുന്‍ കേന്ദ്രമന്ത്രി കൂടിയായ ഒരു നേതാവ് ഇങ്ങനെ ഒരു പ്രസ്താവന നടത്തിയതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മുരളീധരന്‍ മലയാളികളോട് മാപ്പ് പറയണമെന്ന് എല്‍ഡിഎഫും കോണ്‍ഗ്രസും ആവശ്യപ്പെട്ടു.

ബിജെപിയുടെ തനിനിറം പുറത്തായെന്ന് ടി. സിദ്ദിഖ് എംഎല്‍എ പ്രതികരിച്ചു. ദുരന്തബാധിതരെ അപമാനിക്കുന്ന നിലപാട് അനുവദിക്കാനാവില്ലെന്നും ഏറ്റവും വലിയ ദുരന്തമാണ് ഉണ്ടായതെന്നും സിപിഎം നേതാവ് സി.കെ ശശീന്ദ്രന്‍ പറഞ്ഞു.

അതേസമയം ചൂരല്‍മല, , മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിലും ദുരന്ത ബാധിതരോട് കേന്ദ്ര, കേരള സര്‍ക്കാറുകള്‍ കാണിക്കുന്ന അവഗണനയിലും പ്രതിഷേധിച്ച് ഇന്ന് യുഡിഎഫ് വയനാട് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.

ഹര്‍ത്താലില്‍ നിന്ന് തിരഞ്ഞെടുപ്പ് സംബന്ധമായ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഓടുന്ന വാഹനങ്ങള്‍, ഉദ്യോഗസ്ഥര്‍, ശബരിമല തീര്‍ത്ഥാടകര്‍, ആശുപത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, പാല്‍, പത്രം, വിവാഹ സംബന്ധമായ യാത്രകള്‍ തുടങ്ങിയവ ഒഴിവാക്കിയിട്ടുണ്ട്.

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കഴിഞ്ഞ ആഴ്ച ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിദ്ദിഖിന്‍റെ അഭിഭാഷകന്‍ മുകുള്‍ റോഹ്തഗിയുടെ ആവശ്യപ്രകാരമാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.

സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന സര്‍ക്കാര്‍ വാദത്തിന് അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ മറുപടി നല്‍കും. സിദ്ദിഖിനെതിരെ തെളിവുണ്ടെന്നും ജാമ്യം നല്‍കരുതെന്നുമാണ് സര്‍ക്കാര്‍ വാദം. കേസിലെ പരാതിക്കാരിയും ജാമ്യാപേക്ഷയെ എതിര്‍ക്കും. നിലവില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യത്തിലാണ് സിദ്ദിഖ്.

നേരത്തെ, ബലാത്സംഗ കേസിൽ സംസ്ഥാന സർക്കാരിന്‍റെ റിപ്പോർട്ടിന് സുപ്രീം കോടതിയിൽ സിദ്ദിഖ് മറുപടി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. യാഥാർത്ഥ്യങ്ങൾ വളച്ചൊടിച്ചാണ് സംസ്ഥാനത്തിന്റെ റിപ്പോർട്ടെന്നും പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങൾ പോലും പൊലീസ് പറയുന്നുവെന്നും തനിക്കെതിരെ ഇല്ലാ കഥകൾ മെനയുകയാണെന്നും സിദ്ദിഖ് മറുപടി വാദത്തിൽ വിമർശിച്ചു.

തനിക്ക് ജാമ്യം ലഭിച്ചാൽ ഇരയ്ക്ക് നീതി ലഭിക്കില്ലെന്ന വാദം നിലനിൽക്കില്ല. കേസെടുക്കാൻ ഉണ്ടായ കാലതാമസത്തെക്കുറിച്ചുള്ള വിശദീകരണവും നിലനിൽക്കില്ല. ഡബ്ല്യുസിസി അംഗമായിട്ടും ഹേമ കമ്മിറ്റിക്ക് മുന്നിൽ പരാതിക്കാരി ഈ വിഷയം ഉന്നയിച്ചിട്ടില്ല. തനിക്കെതിരെ മാധ്യമ വിചാരണയ്ക്ക് പൊലീസ് അവസരം ഒരുക്കുകയാണെന്നും സിദ്ദിഖ് ആരോപിച്ചു.

സീരിയല്‍ രംഗത്ത് സെന്‍സറിങ് അനിവാര്യമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. ചില സീരിയലുകള്‍ സമൂഹത്തില്‍ നല്ല സന്ദേശങ്ങളല്ല നല്‍കുന്നത്. കുട്ടികളില്‍ അടക്കം തെറ്റായ സന്ദേശം കൊടുക്കാന്‍ ഇട വരുത്തുന്ന ദൃശ്യങ്ങളും കഥാപാത്രങ്ങളുമാണ് കാണുന്നത്.

അതുകൊണ്ടു തന്നെ സീരിയലുകള്‍ക്ക് സെന്‍സറിങ് അനിവാര്യമാണ്. അത് സമൂഹത്തിന് നല്ല സന്ദേശം നല്‍കും. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വലിയ തോതില്‍ ചിത്രീകരിക്കുന്ന അവസ്ഥ സമൂഹത്തിന് ഗുണകരമാണോ എന്നതും പരിശോധിക്കണമെന്ന് സതീദേവി പറഞ്ഞു.

മെഗാ സീരിയല്‍ നിരോധിക്കണമെന്ന വനിതാ കമ്മീഷന്റ റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ല. 2017-18 കാലത്താണ് അത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയത്. സീരിയലുകളിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് വനിതാ കമ്മീഷന് നിരവധി പരാതികള്‍ ലഭിച്ചതായും അവര്‍ പറഞ്ഞു.

മലയാള ടെലിവിഷന്‍ സീരിയല്‍ കഥകള്‍, എപ്പിസോഡുകള്‍ എന്നിവ സംപ്രേഷണം ചെയ്യും മുന്‍പ് സെന്‍സര്‍ ബോര്‍ഡിന്റെ പരിശോധന ആവശ്യമാണെന്നായിരുന്നു വനിതാ കമ്മിഷന്‍ 2017-18 ല്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട്.

മെഗാപരമ്പരകള്‍ നിരോധിച്ച്, എപ്പിസോഡുകള്‍ 20 മുതല്‍ 30 വരെയായി കുറയ്ക്കണമെന്നും ഒരുദിവസം ഒരു ചാനലില്‍ രണ്ട് സീരിയല്‍ മതിയെന്നും പുനസംപ്രേഷണം അനുവദിക്കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

സീരിയലുകളുടെ സെന്‍സറിങ് നിലവിലെ സിനിമാ സെന്‍സര്‍ ബോര്‍ഡിനെ ഏല്‍പ്പിക്കുകയോ പ്രത്യേക ബോര്‍ഡ് രൂപവത്കരിക്കുകയോ വേണമെന്നും വനിതാ കമ്മിഷന്റെ പഠന റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. മലപ്പുറം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലെ 13-19 പ്രായക്കാരായ 400 പേരുടെ അഭിപ്രായങ്ങള്‍ വിലയിരുത്തിയാണ് കമ്മിഷന്‍ ഇതേക്കുറിച്ച് പഠിച്ചത്.

വര്‍ഷം തോറും മൂന്ന് പ്രധാന റിപ്പോര്‍ട്ടുകള്‍ വനിത കമ്മീഷന്‍ സര്‍ക്കാരിന് നല്‍കാറുണ്ട്. ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ട് താന്‍ അധ്യക്ഷയായ കാലത്തുളളതല്ല. സീരിയലുകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന നടിമാര്‍ ഉള്‍പ്പടെ നിരവധി പേരുടെ പരാതികള്‍ വനിത കമ്മീഷന് മുന്‍പില്‍ വന്നിട്ടുണ്ട്.

ഇത് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഒരു പബ്ലിക് ഹിയറിങ് വനിതാ കമ്മീഷന്‍ നടത്തിയിരുന്നു. തൊഴില്‍ സാഹചര്യങ്ങള്‍, തൊഴില്‍ മേഖലയിലെ സുരക്ഷിതത്വം, സേവന വേതന വ്യവസ്ഥകള്‍ എല്ലാം അവിടെ ചര്‍ച്ച ചെയ്തിരുന്നു. അതിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൊടുത്തതായും സതീദേവി പറഞ്ഞു.

മുനമ്പത്തെ വഖഫ് ഭൂമി തർക്കത്തിൽ സമവായശ്രമവുമായി മുസ്ലിം ലീഗ് നേതാക്കൾ വരാപ്പുഴ അ‌തിരൂപത ആസ്ഥാനത്തെത്തി. ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളും ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎയും ഉൾപ്പെടെയുള്ളവർ അ‌തിരൂപത അ‌ധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് കളത്തിപ്പറമ്പിലുമായി ചർച്ച നടത്തി. അ‌തിരൂപതയിലെ മറ്റ് ബിഷപ്പുമാരും മുനമ്പം സമരസമിതി അംഗങ്ങളും ചർച്ചയ്ക്കെത്തി.

പാലക്കാട് ഉപതിരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ശേഷിക്കെയാണ് ലീഗിന്റെ പുതിയ നീക്കം. മുനമ്പം ഭൂമി വിഷയത്തിൽ സർക്കാർ പരിഹാരം കാണാൻ മുന്നോട്ടുവന്നില്ലെങ്കിൽ മുസ്ലിം ലീഗ് അ‌ത്തരം ചർച്ചകളിലേക്ക് കടക്കുമെന്ന് പാർട്ടി നേതാക്കൾ നേരത്തേ പറഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയായാണ് ലീഗ് നേതാക്കൾ വരാപ്പുഴ അ‌തിരൂപത ആസ്ഥാനത്ത് നേരിട്ടെത്തിയത്. അ‌തിരൂപതയുടെ കീഴിലാണ് മുനമ്പം പ്രദേശം. മുനമ്പത്തെ പള്ളിയങ്കണത്തിലാണ് സമരപ്പന്തലും.

അ‌തേസമയം, പാലക്കാട് ഉപതിരഞ്ഞെടുപ്പിനു ശേഷം 22നാണ് സംസ്ഥാന സർക്കാർ മുനമ്പം വിഷയം ചർച്ചചെയ്യുന്നതിനുള്ള ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്. വിഷയത്തിലെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും സർക്കാർ പ്രായോഗിക പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പി.രാജീവ് ഇന്ന് കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

സൗഹൃദ അന്തരീക്ഷത്തിലുള്ള ചര്‍ച്ചയാണ് നടന്നതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാനുഷിക പ്രശ്‌നമാണ്. മതമൈത്രി സംരക്ഷിച്ച് മുന്നോട്ട് പോകണം. മുനമ്പം പ്രശ്‌നം വളരെ വേഗം പരിഹരിക്കാന്‍ കഴിയും. ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. അതിനാലാണ്, സര്‍ക്കാര്‍ യോഗം വിളിക്കണമെന്ന് ആവശ്യപ്പെടുന്നത്. രമ്യമായി വിഷയം പരിഹരിക്കാന്‍ ഫാറൂഖ് കോളേജും ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ കാര്യങ്ങള്‍ സര്‍ക്കാരുമായി സംസാരിക്കും. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമൊക്കെ ഇക്കാര്യത്തില്‍ യോജിപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

മെത്രാന്‍ സമിതിയിലെ 16 മെത്രാന്മാരും ചര്‍ച്ചയില്‍ പങ്കെടുത്തതായി ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ അറിയിച്ചു. സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും മുനമ്പം പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. അതിനുവേണ്ടി സര്‍ക്കാരിന്റെയടുത്ത് കാര്യങ്ങള്‍ പറയാമെന്ന് ഇവര്‍ വ്യക്തമാക്കി. ഇക്കാര്യം പരിഹരിക്കാമെന്ന് ഇരുവര്‍ക്കും വിശ്വാസമുണ്ട്. ഇരുവരും വന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. മതമൈത്രിയാണ് ഇവിടെ നിലനിര്‍ത്തിപോകേണ്ടത്. 600-ലധികം കുടുംബങ്ങള്‍ നേരിടുന്ന പ്രശ്‌നം പരിഹരിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വളരെ അപകടകാരികളാണ് കുറുവ സംഘം! കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാര്‍ത്തകളില്‍ നിറയുന്നത് കുറുവ മോഷണ സംഘമാണ്.ആലപ്പുഴയിലെ മോഷണകേസില്‍ പ്രതികളായ കുറുവ സംഘത്തെ തേടി എറണാകുളത്തെത്തിയ പൊലീസിനെ കുറുവ സംഘം ആക്രമിക്കുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. കൈവിലങ്ങോടെ നഗ്‌നനായി കുറ്റികാട്ടിലൊളിച്ച കുറുവ സംഘാംഗത്തെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസ് കണ്ടെത്തിയത്.

ഈ സാഹചര്യത്തില്‍ എല്ലാവരും തിരയുന്ന ഒരു ചോദ്യമുണ്ട്. ആരാണ് കുറുവ…. ആയുധധാരികളായ മോഷ്ടാക്കളുടെ സംഘമെന്ന അര്‍ഥത്തില്‍ തമിഴ്‌നാട് ഇന്റലിജന്‍സ് ആണ് കുറുവ സംഘമെന്ന പേരിട്ടത്.തമിഴ്‌നാട് തിരുച്ചിറപ്പള്ളിക്കടുത്ത റാംജി നഗറാണ് പണ്ട് തിരുട്ടുഗ്രാമമായി അറിയപ്പെട്ടിരുന്നത്. ഈ ഗ്രാമവാസികളെ കുറുവ സംഘമെന്ന് വിളിച്ചു. എന്നാല്‍ ഇപ്പോഴത്തെ കുറുവ സംഘത്തിലുള്ളവര്‍ ഒരേ ഗ്രാമക്കാരല്ല. തമിഴ്‌നാട്ടില്‍ തന്നെ ഒട്ടേറെ കുപ്രസിദ്ധ തിരുട്ടുഗ്രാമങ്ങള്‍ ഉണ്ട്. അവിടെ നിന്നുള്ളവരെല്ലാം ഈ സംഘത്തിലുണ്ട്.

ഏത് ഇരുട്ടിലും ഒളിച്ചിരിക്കും,വീടുകളില്‍ കയറി സ്വര്‍ണവും പണവും മോഷ്ടിക്കും. എതിര്‍ക്കാന്‍ ശ്രമിക്കുന്നവരെ ആക്രമിക്കും. ചിലപ്പോള്‍ ജീവനെടുക്കും. വെറും മോഷ്ടാക്കളല്ല, അക്രമകാരികളായ മോഷ്ടാക്കളാണ് കുറുവ സംഘം. അര്‍ധനഗ്‌നരായി, മുഖം മറച്ച്, ശരീരമാസകലം എണ്ണ തേച്ചെത്തുന്ന സംഘം മലയാളിക്ക് എന്നും പേടിസ്വപ്നമാണ്.

ഒന്നോ രണ്ടോ പേരല്ല, നൂറോളം പേരുള്ള കവര്‍ച്ചക്കാരുടെ വലിയ കൂട്ടമാണിത്. പക്ഷേ ഒരു സ്ഥലത്ത് മോഷ്ടിക്കാന്‍ പോകുന്നത് പലപ്പോഴും മൂന്ന് പേര്‍ ഒരുമിച്ചായിരിക്കും.പതിനെട്ടുവയസുമുതല്‍ 60 വയസ് വരെയുള്ളവര്‍ ഈ സംഘത്തിലുണ്ട്. ഇവര്‍ക്ക് മോഷണം കുലത്തൊഴിലാണ്. അവര്‍ക്കത് ഒരു തെറ്റല്ല. മോഷണത്തില്‍ നിന്നവരെ പിന്തിരിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ വീടുകള്‍ ഉള്‍പ്പെടെ കൊടുത്തിട്ടും കാര്യമുണ്ടായില്ല.പാരമ്പര്യമായി കൈമാറി കിട്ടിയ മോഷണ തന്ത്രങ്ങളും മെയ്ക്കരുത്തും ആധുനിക സാങ്കേതിക വിദ്യയുടെ സൂക്ഷ്മമായ ഉപയോഗവുമെല്ലാമാണ് ഇവരെ ശക്തരാക്കുന്നത്.

പകല്‍ ആക്രിപെറുക്കല്‍, തുണി വില്‍ക്കല്‍ പോലെ ചെറിയ ജോലിയൊക്കെ ചെയ്ത് നടക്കും. അപ്പോഴാണ് മോഷ്ടിക്കേണ്ട വീടുകള്‍ നിരീക്ഷിച്ച് കണ്ടെത്തുന്നത്. രാത്രിയാണ് മോഷണം. ഏത് ഇരുട്ടും ഇവര്‍ക്ക് പ്രശ്‌നമല്ല. മോഷ്ടിക്കാന്‍ പോകുന്നതിനും ചില രീതികളുണ്ട്.കണ്ണുകള്‍ മാത്രം പുറത്ത് കാണുന്ന രീതിയില്‍ തോര്‍ത്തുകൊണ്ട് മുഖം മറയ്ക്കും.ഷര്‍ട്ടും ലുങ്കിയും അരയില്‍ ചുരുട്ടിവച്ച് ഒരു നിക്കറിടും. പിടികൂടിയാല്‍ വഴുതി രക്ഷപ്പെടാനായി ശരീരം മുഴുവന്‍ എണ്ണയും പിന്നെ കരിയും തേയ്ക്കും.ഇതിനെല്ലാം പുറമെ കമ്പും വടിയും വാളും അടക്കമുള്ള ആയുധങ്ങളും കരുതിയിട്ടുണ്ടാവും.മോഷണശ്രമത്തിനിടെ പിടിക്കപ്പെടുമെന്നുറപ്പായാല്‍ ആക്രമണം ഉറപ്പാണ്. മോഷ്ടിക്കാനായി കൊല്ലാന്‍ പോലും മടിക്കില്ല. തമിഴ്‌നാടന്‍ തിരുട്ടു ഗ്രാമങ്ങളിലെ ഏറ്റവും അപകടകാരികളായ മോഷ്ടാക്കളുടെ കൂട്ടമാണിതെന്നാണ് പോലീസ് പറയുന്നത്.

വീടിന്റെ അടുക്കളഭാഗം കേന്ദ്രീകരിച്ചാണ് ഇവര്‍ മോഷണത്തിനു നീക്കം നടത്തുന്നത്. താരതമ്യേന ഉറപ്പുകുറഞ്ഞ വാതിലുകളാവും അടുക്കള ഭാഗത്ത് സ്ഥാപിച്ചിട്ടുള്ളത്.അതുകൊണ്ട് ഇതു തകര്‍ക്കാന്‍ എളുപ്പത്തില്‍ കഴിയുന്നതിനാലാണ് ഈ ഭാഗം തിരഞ്ഞെടുക്കുന്നതെന്നാണ് പോലീസ് പറയുന്നത്. മറ്റൊരു വഴി കുട്ടികളുടെ കരച്ചില്‍ പോലുള്ള ശബ്ദം ഉണ്ടാക്കിയോ ടാപ്പ് തുറന്നുവിട്ടോ വീട്ടുകാരെ പുറത്തേക്കിറക്കുന്നതാണ്. അങ്ങനെ പുറത്തിറങ്ങുന്നവരെ ആക്രമിച്ച് വീടിനകത്തേക്ക് കയറി മോഷണം നടത്തും. ചിലപ്പോള്‍ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയും സ്വര്‍ണവും പണവും ഇവര്‍ കൈക്കലാക്കാറുണ്ട്.സ്ത്രീകളുടെ ശരീരത്തിലെ ആഭരണം മുറിച്ചെടുക്കാന്‍ പ്രത്യേക കത്രികയും ഇവര്‍ക്കുണ്ട്.

കുറുവാ സംഘത്തില്‍പ്പെട്ട മൂന്നുപേരെ 2021ല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2010ല് മലപ്പുറത്തുനിന്നും മൂന്നുപേരടങ്ങുന്ന സംഘത്തെയും 2008 ല്‍ പാലക്കാട് നിന്നും 10 അംഗ സംഘത്തെയും അറസ്റ്റ് ചെയ്തു. പക്ഷേ ജാമ്യത്തില്‍വിട്ട ഇവരെ പിന്നീട് പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ല. കവര്‍ച്ചയ്ക്ക് ശേഷം തമിഴ്‌നാട്ടിലെ തിരുട്ട്ഗ്രാമങ്ങളില്‍ താമസിക്കുന്നതാണ് ഇവരുടെ രീതി.

ആലപ്പുഴയുടെ വടക്കന്‍ മേഖലകളില്‍ രണ്ടാഴ്ചയോളമായി മുഖംമൂടി സംഘം വിലസുകയാണ്. പത്തിലേറെ വീടുകളില്‍ കള്ളന്‍ കയറി. രണ്ടാഴ്ച്ചക്കിടെ മണ്ണഞ്ചേരിയിലെ നാല് വീടുകളിലാണ് മോഷണം നടന്നത്. കായംകുളത്തും കരിയിലകുളങ്ങരയിലും കുറുവാ സംഘത്തിന്റേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.ചൊവ്വാഴ്ച മാത്രം കയറിയത് മൂന്ന് വീടുകളിലാണ്. കോമളപുരം നായ്ക്കാംവെളി അജയകുമാറിന്റെ അയല്‍വാസി മരിച്ചതിനെ തുടര്‍ന്ന് ഈ ഭാഗത്ത് രാത്രി നാട്ടുകാരുടെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും മോഷ്ടാക്കള്‍ കയറി.

മണ്ണഞ്ചേരിയില്‍ രണ്ടു വീടുകളില്‍ വീടിന്റെ അടുക്കളവാതില്‍ തകര്‍ത്ത് അകത്തുകടന്ന സംഘം ഉറങ്ങുകയായിരുന്ന വീട്ടമ്മമാരുടെ താലിമാലകള്‍ കവര്‍ന്നു. ഒരാളുടെ മൂന്നരപ്പവന്‍ സ്വര്‍ണം നഷ്ടമായി. ഒരാളുടെ മാല മുക്കുപണ്ടമായിരുന്നതിനാല്‍ വലിയ നഷ്ടം ഒഴിവായി. രണ്ടു വീടുകളില്‍ മോഷണശ്രമവും നടന്നു.ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അടുത്തടുത്ത പ്രദേശങ്ങളിലായിരുന്നു മോഷ്ടാക്കളുടെ വിളയാട്ടം.

പൊലീസും ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരുമെല്ലാം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. മോഷ്ടാക്കളുടെ നിരവധി സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. നിലവില്‍ ആലപ്പുഴ ഡിവൈഎസ്പി എംആര്‍ മധുബാബുവിന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് സംഭവം അന്വേഷിക്കുന്നത്. തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. റെസിഡന്‍ഷ്യല്‍ അസോസിയേഷനുകളുടെയും സംഘടനകളുടെയുമെല്ലാം സഹായത്തോടെ പൊലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കി.

അടുക്കള വാതില്‍ പൊളിച്ച് അകത്തു കടക്കല്‍, വസ്ത്രധാരണം, സ്ത്രീകളുടെ മാത്രം മാല പൊട്ടിക്കല്‍ തുടങ്ങിയ മോഷണ രീതികളിലൂടെ ഇത് കുറുവാ സംഘമാണെന്ന് തോന്നുമെങ്കിലും ആലപ്പുഴയിലേത് കുറുവാ സംഘത്തെ അനുകരിക്കുന്ന പ്രാദേശിക കള്ളന്‍മാരാകാനുള്ള സാധ്യതയും പോലീസ് തള്ളികളയുന്നില്ല. നാട്ടുകാര്‍ക്കുപോലും സംശയമുണ്ടാക്കുന്ന വഴികളുള്ള ഉള്‍പ്രദേശം കവര്‍ച്ചയ്ക്കു തിരഞ്ഞെടുത്തതാണ് സംശയത്തിനുള്ള പ്രധാന കാരണം. പുറത്തുനിന്നുവരുന്നവരാണെങ്കില്‍ പെട്ടെന്ന് എങ്ങനെ രക്ഷപ്പെട്ടുവെന്ന ചോദ്യവും ഉയരുന്നുണ്ട്.

തമിഴ്‌നാടുകാരാണെങ്കിലും കേരള തമിഴ്‌നാട് അതിര്‍ത്തിയും കമ്പം, ബോഡിനായ്ക്കന്നൂര്‍, കോയമ്പത്തൂര്‍, മധുര, തഞ്ചാവൂര്‍ എന്നിവയുമൊക്കെ ഇവരുടെ താവളങ്ങളാണ്.ആദ്യം പാലക്കാടും പിന്നെ കോഴിക്കോടുമായി കേരളത്തില്‍ പലയിടത്തും നേരത്തെയും ഈ സംഘം മോഷണം നടത്തിയിട്ടുണ്ട്. സാമ്പത്തിക വ്യത്യാസമില്ലാതെ സ്ത്രീകള്‍ സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്നതുകൊണ്ടാണ് കേരളം ഇവര്‍ തിരഞ്ഞെടുക്കുന്നതെന്നാണ് പോലീസ് പറയുന്നത്.

നിലവിലെ സാഹചര്യത്തില്‍ ഭയം വേണ്ട ജാഗ്രത മതിയെന്നാണ് പോലീസ് പറയുന്നത്. രാത്രിയില്‍ അടുക്കള വാതില്‍ അടച്ചെന്നും ഉറപ്പാക്കണം,അസമയത്ത് എന്തെങ്കിലും തരത്തിലുള്ള ശബ്ദം കേട്ടാല്‍ തനിച്ച് വാതില്‍ തുറന്ന്പുറത്തിറങ്ങരുത്,ഈ വിവരം പോലീസിനെ അറിയിക്കണം. വീടിന്റെ പരിസരങ്ങളില്‍ വേണ്ടത്ര വെളിച്ചം ഉണ്ടെന്നും ഉറപ്പാക്കണം എന്നിവയാണ് പോലീസ് നല്‍കുന്ന മുന്നറിയിപ്പ്.

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കായിക അധ്യാപകന്‍ അറസ്റ്റില്‍. മാന്നാര്‍ കുട്ടംപേരൂര്‍ എസ്എന്‍ സദനം വീട്ടില്‍ എസ് സുരേഷ് കുമാറിനെ( 43)യാണ് പോക്‌സോ വകുപ്പ് പ്രകാരം മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. താല്‍ക്കാലിക കായിക അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍.

കായിക പരിശീലനം നല്‍കുന്നതിനിടെ സ്‌കൂളില്‍ വെച്ച് അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. വിദ്യാര്‍ത്ഥിനി സംഭവം വീട്ടിലറിയിച്ചതിനെ തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ മാന്നാര്‍ പൊലീസില്‍ പരാതി നല്‍കി. കേസെടുത്തതോടെ സുരേഷ് കുമാര്‍ ഒളിവില്‍ പോയി. ഒരാഴ്ചയായി പലയിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞു. മാന്നാര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എ അനീഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.

മാന്നാര്‍ എസ് ഐ അഭിരാം സി എസ്, വനിത എഎസ്‌ഐ സ്വര്‍ണ്ണ രേഖ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അജിത്ത് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹരിപ്രസാദ്, വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ് സുരേഷിനെ പിടികൂടിയത്. പ്രതി ഇത്തരത്തില്‍ മറ്റ് വിദ്യാര്‍ഥികളോടും മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved