വനിതാ സിവിൽ പൊലീസ് ഓഫിസർ സൗമ്യയെ കൊലപ്പെടുത്താൻ അജാസ് വള്ളികുന്നത്ത് എത്തിയത് എറണാകുളം എളമക്കര സ്വദേശി രതീഷിന്റെ കാറിൽ. ഈ കാർ ഉപയോഗിച്ചാണ് സൗമ്യയുടെ സ്കൂട്ടർ ഇടിച്ചു വീഴ്ത്തിയത്. എന്നാൽ, അജാസിനെ വ്യക്തിപരമായി അറിയില്ലെന്നും ബന്ധുവിന്റെ സുഹൃത്തിന് ഉപയോഗിക്കാനാണു കാർ നൽകിയതെന്നും രതീഷ് പറഞ്ഞു.
രതീഷിന്റെ പേരിൽ വാങ്ങിയ കാർ ബന്ധു ശ്യാം ആണ് ഉപയോഗിക്കുന്നത്. ‘കഴിഞ്ഞ പെരുന്നാളിന് ശ്യാമിന്റെ സുഹൃത്ത് ആലുവ സ്വദേശി ജാസറിന് ഉപയോഗിക്കാൻ കാർ നൽകിയിരുന്നു. കാർ എങ്ങനെ അജാസിന്റെ കൈവശം എത്തിയെന്ന് അറിയില്ല–’ രതീഷ് പറഞ്ഞു. എളമക്കര പൊലീസ് ശ്യാമിന്റെ മൊഴിയെടുത്തു. അതിൽ പറയുന്നത് ഇപ്രകാരം: ശ്യാം കാർ ഒരു സുഹൃത്തിനു നൽകി.
ഒരു ബന്ധുവിനെ എയർപോർട്ടിൽ നിന്നു കൂട്ടിക്കൊണ്ടുവരാനെന്നു പറഞ്ഞ് ഈ സുഹൃത്തിൽ നിന്ന് അജാസിന്റെ ഒരു ബന്ധു കാർ വാങ്ങി. അജാസ് ഇയാളുടെ കൈയിൽ നിന്നാണു കാർ സംഘടിപ്പിച്ചത്. ഒരു ബന്ധുവിന് തിരുവനന്തപുരത്ത് പിഎസ്‍സി പരീക്ഷയ്ക്കു പോകാനാണ് കാർ എന്നാണ് അജാസ് ഇയാളോടു പറഞ്ഞത്. ഇന്നു മൊഴിയെടുപ്പിന് ഹാജരാകണമെന്ന് അന്വേഷണ സംഘം രതീഷിനെയും ശ്യാമിനെയും അറിയിച്ചിട്ടുണ്ട്.
അജാസ് മറ്റൊരാളുടെ കാറുമായി കൊലപാതകം നടത്താനെത്തിയതു സൗമ്യയുടെ ശ്രദ്ധ തിരിക്കാനെന്നു സൂചന. അജാസിന്റെ കയ്യിൽ നിന്നു വാങ്ങിയ പണം നൽകാൻ എറണാകുളത്തു പോയ സൗമ്യയെ സ്വന്തം കാറിലാണ് അയാൾ തിരികെ ഓച്ചിറയിലെത്തിച്ചത്. തന്റെ കാർ കണ്ടാൽ സൗമ്യയ്ക്കു പെട്ടെന്നു തിരിച്ചറിയാമെന്ന സാധ്യത കണക്കിലെടുത്താണു മറ്റൊരാളുടെ കാർ വാങ്ങി യതെന്നു പൊലീസ് പറഞ്ഞു.
സൗമ്യയെ കൊലപ്പെടുത്തി ആത്മഹത്യചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി അജാസിന്റെ മൊഴി. പ്രണയപരാജയമാണ് കൊലയ്ക്കു കാരണം. തന്നെ സൗമ്യ നിരന്തരം അവഗണിച്ചു. സൗമ്യയുടെ ശരീരത്തിലും തന്റെ ശരീരത്തിലും പെട്രോളൊഴിച്ചു. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അജാസ് മൊഴി നൽകി.
15 വൈകിട്ടായിരുന്നു നാടിനെ നടുക്കിയ ദുരന്തം നടന്നത്. കായംകുളത്തിനടുത്ത് വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സൗമ്യ പുഷ്പാകരനെ (34) സ്കൂട്ടറിൽ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിയും കുത്തിയും തുടർന്ന് തീ കൊളുത്തിയും കൊലപ്പെടുത്തുകയായിരുന്നു. വള്ളികുന്നം തെക്കേമുറി ഉപ്പൻവിളയിൽ സജീവിന്റെ ഭാര്യയാണു സൗമ്യ. ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ കാക്കനാട് വാഴക്കാല സൗത്ത് നെയ്തേലിൽ എൻ.എ.അജാസ് (33) ആണു പ്രതി. 50% പൊള്ളലേറ്റ ഇയാൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കേസിൽ സൗമ്യയുടെ മകന്റെയും അമ്മയുടെയും നിർണായക മൊഴികളും പുറത്തു വന്നിരുന്നു. ഒരു വർഷമായി അജാസിൽ നിന്നു സൗമ്യ ആക്രമണം ഭയപ്പെട്ടിരുന്നതായി അമ്മ ഇന്ദിര പറഞ്ഞു. മുൻപും മകൾക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ഇക്കാര്യം വള്ളികുന്നം എസ് ഐയെ അറിയിച്ചിരുന്നു. അമ്മ കൊല്ലപ്പെട്ടാൽ അജാസ് ആയിരിക്കും ഉത്തരവാദി എന്ന് പറഞ്ഞിരുന്നതായി മകനും പൊലീസിന് മൊഴി നൽകി. സൗമ്യയുടെ പോസ്റ്റുമൊർട്ടം നടപടികൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അന്തിമ ഘട്ടത്തിൽ ആണ്.
വിവാഹം കഴിക്കണം എന്ന അജാസിന്റെ നിരന്തരമായ ആവശ്യം നിഷേധിച്ചതാണ് സൗമ്യയെ കൊലപ്പെടുത്താൻ കാരണമെന്നാണ് കുടുംബം നൽകുന്ന മൊഴി. ഭർത്താവും മൂന്നു കുട്ടികളും ഉള്ള സൗമ്യ മറ്റൊരു വിവാഹത്തിന് ഒരുക്കമായിരുന്നില്ല. കടമായി വാങ്ങിയ ഒന്നര ലക്ഷം രൂപ തിരികെ നൽകി സൗഹൃദം പൂർണമായും ഉപേക്ഷിക്കാൻ ആണ് സൗമ്യ തീരുമാനിച്ചത്. രണ്ടാഴ്ച മൂമ്പ് സൗമ്യയും അമ്മയും കൊച്ചിയിൽ പോയി അജാസിന് പണം നൽകി. പക്ഷെ വാങ്ങാൻ പ്രതി കൂട്ടാക്കിയില്ല. ഇരുവരെയും അജസാണ് കാറിൽ വള്ളികുന്നത്തെ വീട്ടിൽ തിരികെ എത്തിച്ചത്. ഈ സമയങ്ങളിൽ എല്ലാം നിരന്തരം ഭീഷണിപെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി അമ്മ പറഞ്ഞു.
അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അജാസ് ആയിരിക്കും ഉത്തരവാദി എന്ന് പറഞ്ഞിരുന്നതായി മകനും മൊഴി നൽകി . സൗമ്യയുടെ ഭർത്താവിനെ കൊലപ്പെടുത്തുമെന്നും അജാസിൽനിന്നു ഭീഷണി ഉണ്ടായിരുന്നു. ശല്യം സഹിക്കാതെ വന്നതോടെ സൗമ്യ ഫോൺ ബ്ലോക്ക് ചെയ്തു. മറ്റു നമ്പരിൽ നിന്ന് വിളിച്ച് വീണ്ടും ഭീഷണിപ്പെടുത്തി. എന്നാൽ ഭീഷണി ഉള്ള കാര്യം പോലിസിൽ അറിയിച്ചിരുന്നില്ല എന്ന് വള്ളികുന്നം എസ് ഐ പറഞ്ഞു
സിറ്റി അസി. പൊലീസ് കമ്മിഷണർ പി.എസ്. സുരേഷുമായി ബുധനാഴ്ച രാത്രിയിൽ വയർലെസിലൂടെയുണ്ടായ വാക്കുതർക്കം മാത്രമല്ല നാടുവിടാൻ പ്രേരിപ്പിച്ചതെന്നു സിറ്റി സെൻട്രൽ സ്റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന ഇൻസ്പെക്ടർ വി.എസ്. നവാസ്. ശനിയാഴ്ച തിരിച്ചെത്തിയ ശേഷം സിറ്റി ഡപ്യൂട്ടി കമ്മിഷണർ ജി. പൂങ്കുഴലിക്കു നൽകിയ മൊഴിയിലാണ് ഇക്കാര്യം പറയുന്നത്.
വ്യാഴാഴ്ച പുലർച്ചെ കാണാതായ നവാസിനെ ശനിയാഴ്ച പുലർച്ചെ തമിഴ്നാട്ടിലെ കരൂരിൽ നിന്നാണു കണ്ടെത്തിയത്. നവാസിനെ കാണാതായത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. സെൻട്രൽ സ്റ്റേഷനിൽ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തിപരമായ കാര്യങ്ങൾക്കു വേണ്ടി ഇടപെടുന്നതും ഇതു പൊലീസ് ഉദ്യോഗസ്ഥരിൽ സൃഷ്ടിക്കുന്ന മാനസിക സമ്മർദവുമൊക്കെ വിശദമായി നവാസിന്റെ മൊഴിയിലുണ്ടെന്നാണു വിവരം.
കൃത്യനിർവഹണത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും എന്നാൽ, നാടുവിട്ടതു സംബന്ധിച്ചുണ്ടായ പ്രശ്നങ്ങളുടെ ഉത്തരവാദിത്തം ഏൽക്കുന്നതായും നവാസ് പറഞ്ഞതായും സൂചനയുണ്ട്. ബുധനാഴ്ച രാത്രി എസിപിയുമായി ഉണ്ടായ തർക്കത്തെയും യാത്രയെയും പറ്റി നവാസ് വിശദമായി മൊഴി നൽകിയിട്ടുണ്ട്.
സിറ്റി പൊലീസ് കമ്മിഷണർ വിജയ് എസ്. സാഖറെയെ ഇന്നു കാണാൻ നവാസിനു നിർദേശം നൽകിയിട്ടുണ്ട്. മട്ടാഞ്ചേരി എസ്എച്ച്ഒ ആയി നേരത്തെ സ്ഥലംമാറ്റം ലഭിച്ച നവാസിനെ എവിടെ നിയോഗിക്കണമെന്നത് ഇതിനു ശേഷമേ തീരുമാനിക്കൂ. പൊലീസ‌് ആസ്ഥാനത്തു നിന്നുള്ള ഉത്തരവു പ്രകാരമായിരിക്കും തുടർനടപടിയെന്നു സിറ്റി കമ്മിഷണർ വിജയ് എസ്. സാഖറെ പറഞ്ഞു.
നവാസിനെ കാണാതായതും അതിലേക്കു നയിച്ച കാരണങ്ങളെയും സംബന്ധിച്ചുള്ള അന്വേഷണം തുടരുകയാണെന്നും എസിപി പി.എസ്. സുരേഷിൽ നിന്നു മൊഴിയെടുക്കുമെന്നും ഡിസിപി ജി. പൂങ്കുഴലി പറഞ്ഞു. മട്ടാഞ്ചേരി അസി. കമ്മിഷണറായി പി.എസ്. സുരേഷ് ഇന്നു ചുമതലയേൽക്കുമെന്നാണു വിവരം.സുരേഷിന്റെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാട്.
രാജ്യത്തിന് സേവനം നല്‍കി ധീര ചരമം പ്രാപിച്ച സൈനികരെ ഓര്‍മ്മിക്കുന്ന ഡി ഡേ പ്രമാണിച്ചു ബ്രിട്ടന്‍ ആദരിക്കുന്ന മികച്ച പൗരന്മാരുടെ കൂട്ടത്തില്‍ ഇത്തവണയും ഒരു മലയാളിക്കിടം ലഭിച്ചു. അവയവദാന പ്രചാരണ രംഗത്ത് സജീവമായ സ്‌പെഷ്യലിസ്‌റ് നഴ്‌സ് ഷിബു ചാക്കോയ്ക്കാണ് എംബിഇ ആദരം ലഭിച്ചിരിക്കുന്നത്.
യുകെയിലുള്ള നിരവധി സമൂഹങ്ങളില് അവയവദാനത്തിന്റെ മഹത്വം പ്രചരിപ്പിച്ച് അവരെ അതിന് പ്രേരിപ്പിച്ച മഹദ് വ്യക്തിയാണ് ഷിബു ചാക്കോ. നേരത്തെ സൗത്ത് ഈസ്റ്റ് ഓഫ് ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ബ്ലഡ് ആന്‍ഡ് ട്രാന്‍സ്പ്ലാന്റിലെ സ്‌പെഷ്യലിസ്റ്റ് നഴ്‌സ് ഇന്‍ ഓര്‍ഗന്‍ ഡൊണേഷ(എസ്എന്‍ഒഡി)നായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 2015ല്‍ എന്‍എച്ച്എസിന്റെ ഡോണര്‍ അംബാസഡര്‍ എന്ന ഉന്നത പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിരുന്നു ഷിബുചാക്കോ. അവയവദാനത്തിന് പുറമെ രക്തദാനം, സ്റ്റെംഷെല്‍ ദാനം തുടങ്ങിയവയുടെ പ്രാധാന്യവും യുകെക്കാര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതില്‍ ഇദ്ദേഹം നിര്‍ണായകമായ സ്വാധീനം ചെലുത്തിയത് മാനിച്ചാണ് രാജ്ഞി അദ്ദേഹത്തെ എബിഇ നല്‍കി ആദരിച്ചിരിക്കുന്നത്. കൂത്താട്ടുകുളം സ്വദേശിയായ ഷിബു ഷിബു ഭായ് മഹാത്മഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ന്നും ബിഎസ്‌സി നഴ്സിംഗ് പഠനം കഴിഞ്ഞ് 2002 ല്‍ ആണ് ആണ് യുകെയിൽ എത്തിയത്. യുകെയിൽ എത്തിയതുമുതൽ മെട് വെ ഐ ഹോസ്പിറ്റലിൽ വിവിധ ഡിപ്പാർട്ട്മെൻറ് കളിൽ പ്രവർത്തിക്കുകയും തുടർന്ന് ഏഴ് വർഷം ഐ സി യു സ്പെഷലിസ്റ്റ് നഴ്സായി പ്രവർത്തിച്ചതിന് ശേഷം 2015 ട്രാൻസ്പ്ലാൻറ് കോർഡിനേറ്റർ പദവിയിലേക്ക് മാറിയത്.
കഴിഞ്ഞ വര്‍ഷം അവയവ ദാന പ്രചാരണവുമായി ബന്ധപ്പെട്ടു എന്‍എച്‌എസ് ഒരു പാഠ്യപദ്ധതി വിഭാവനം ചെയ്തപ്പോള്‍ ചുമതല ഏല്‍പ്പിച്ചതും ഷിബുവിനെയാണ്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഏഷ്യാക്കാരുടെ ഇടയില്‍ ഷിബു ചെലുത്തിയ നിര്‍ണായക സ്വാധീനം പുരസ്‌കാര മികവില്‍ പ്രധാന നേട്ടമായി സമിതി വിലയിരുത്തി. രാജ്യത്തു ആദ്യമായി ഓര്‍ഗന്‍ ഡൊണേഷന്‍ അംബാസിഡര്‍ പദവി തേടിയെത്തിയ ഷിബുവിന് അടുത്തകാലത്ത് ഓര്‍ഗന്‍ റെസിപിയന്റ് കോ ഓഡിനേറ്റര്‍ ആയി നിയമിതനായിരുന്നു.
യുകെയിലുള്ള നിരവധി സമൂഹങ്ങളില് അവയവദാനത്തിന്റെ മഹത്വം പ്രചരിപ്പിച്ച് അവരെ അതിന് പ്രേരിപ്പിച്ച മഹദ് വ്യക്തിയാണ് ഷിബു ചാക്കോ.മാഗി കാന്‍സര്‍ സെന്റേര്‍സ് എന്ന ചാരിറ്റി സ്ഥാപിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ലോറ എലിസബത്ത് ലീയ്ക്ക് ഡെയിം കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ (ഡിബിഇ)ലഭിച്ചിട്ടുണ്ട്. പ്രിന്‍സസ് മേരി റോയല്‍ എയര്‍ഫോഴ്സ് നഴ്സിംഗ് സര്‍വീസില്‍ നിന്നുള്ള തെരേസ ഗ്രിഫിത്ത്സിന്റെ ഗ്രൂപ്പ് ക്യാപ്റ്റന് സിബിഇ ലഭി്ചിട്ടുണ്ട്.നഴ്സിംഗ് വര്‍ക്ക് ഫോഴ്സ് റിസര്‍ച്ചിലെ പ്രമുഖനും നഴ്സിംഗ് ടൈംസ് എഡിറ്റോറിയല്‍ അഡൈ്വസറി ബോര്‍ഡ് അംഗവുമായ പ്രഫ. അലിസന്‍ ലിയറിക്ക് എംബിഇ ലഭിച്ചിട്ടുണ്ട്.സാലിസ് ബറി എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവായ കാര ചാള്‍സ് ബാര്‍ക്സിന് എംബിഇ ലഭിച്ചിട്ടുണ്ട്.
കൂത്താട്ടുകുളം സ്വദേശി യുകെ മലയാളികള്‍ക്ക് അഭിമാനമാകുന്നത് ഇങ്ങനെ യുകെയിലെ ആരോഗ്യ രംഗത്ത് അവയവ മാറ്റ ശസ്ത്രക്രിയാ മേഖലയ്ക്ക് വന്‍ പ്രാധാന്യമുള്ളത്. മനുഷ്യന്റെ ആരോഗ്യം ദിനംപ്രതി നശിക്കുവാനുള്ള സാഹചര്യങ്ങള്‍ നമുക്കു ചുറ്റും നിറഞ്ഞു നില്‍ക്കുമ്ബോള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ വളരെയധികം പ്രചാരണം നല്‍കുന്നതും പണം ചെലവഴിക്കുന്നതുമായ രംഗമാണ് അവയവ ദാന പ്രചാരണം. ഈ മേഖലയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുകയും അതുവഴി എന്‍എച്ച്‌എസിന്റെ ഓര്‍ഗന്‍ ഡൊണേഷന്‍ അംബാസിഡര്‍ പദവി വരെ നേടുകയും ചെയ്ത വ്യക്തിയാണ് ഷിബു ചാക്കോ എന്ന കൂത്താട്ടുകുളം സ്വദേശി.
കഴിഞ്ഞവർഷം അവയവദാന പ്രചാരണവുമായി ആയി എൻ എച്ച് എസ് എസ് ഒരു പാഠ്യപദ്ധതി വിഭാവനം ചെയ്തപ്പോൾ ഇതിൽ മുഖ്യ ചുമതലകാരനായി എൻഎച്ച്എസ് നിയമിച്ചത് ഷിബുവിനെ ആണ്. ലോകത്ത് തന്നെ ഈ കോഴ്സ് ക്രമീകരിച്ച് ച്ച ആദ്യ കോഴ്സാണിത്. ലണ്ടനിലെ സെൻറ് ജോർജ് യൂണിവേഴ്സിറ്റിയുമായി ചേർന്നാണ് ഈ കോഴ്സ് നടത്തുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 2800 ഓളം ഓളം വിദ്യാർത്ഥികൾ കൾ 78 രാജ്യങ്ങളിൽ നിന്നുമായി ആയി ഈ കോഴ്സ് കംപ്ലീറ്റ് ചെയ്തു കഴിഞ്ഞു. 2016 ബാർസിലോണ യിൽ വെച്ചു നടന്ന എന്ന യൂറോപ്യൻ ഇന്ത്യൻ ഓർഗൻ ഡൊണേഷൻ കോൺഗ്രസ്സിൽ ന്യൂനപക്ഷ സമൂഹത്തിൽ അവയവദാനത്തിന് പ്രാധാന്യം ആദ്യം എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കാൻ ഷിബുവിന് കഴിഞ്ഞു
കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി തിരഞ്ഞെടുത്ത ജോസ് കെ.മാണിയെ അംഗീകരിക്കില്ലെന്ന് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ.ജോസഫ്. ജോസ് കെ.മാണി വിഭാഗം പിളര്‍ന്നു കഴിഞ്ഞു എന്ന് ജോസഫ് പറഞ്ഞു. സംസ്ഥാന ചെയര്‍മാനെ തിരഞ്ഞെടുത്തത് അംഗീകരിക്കില്ല. പത്ത് ദിവസത്തെ നോട്ടീസ് കൂടാതെയാണ് സംസ്ഥാന കമ്മിറ്റി വിളിച്ചത്. ഭരണഘടനയ്ക്ക് അനുസരിച്ചല്ല യോഗം ചേര്‍ന്നിരിക്കുന്നത്. റിട്ടേണിങ് ഓഫീസറും ഇല്ല. കേരളാ കോണ്‍ഗ്രസിന് ഒരു പാര്‍ട്ടി ഭരണഘടനയുണ്ട്. അതനുസരിച്ച് നടക്കാത്ത യോഗം വെറും ആള്‍ക്കൂട്ട യോഗം മാത്രമാണെന്നും അതിനെ അംഗീകരിക്കില്ലെന്നും പി.ജെ.ജോസഫ് തുറന്നടിച്ചു.
ആള്‍ക്കൂട്ടം ചേര്‍ന്നാണ് ചെയര്‍മാനെ തിരഞ്ഞെടുത്തത്. പാര്‍ട്ടിയിലെ തീരുമാനങ്ങള്‍ ചെയര്‍മാന്റെ അസാന്നിധ്യത്തില്‍ വര്‍ക്കിങ് ചെയര്‍മാനായ താനാണ് തീരുമാനിക്കേണ്ടത്. ആള്‍ക്കൂട്ടം ചേര്‍ന്ന് തിരഞ്ഞെടുത്ത ചെയര്‍മാനെ അംഗീകരിക്കാന്‍ സാധിക്കില്ല. യോഗത്തില്‍ പങ്കെടുത്തവര്‍ അച്ചടക്ക നടപടിക്ക് വിധേയരാകേണ്ടി വരും. എവിടെയെങ്കിലും കുറച്ച് ആളെ കൂട്ടി പാര്‍ട്ടി ചെയര്‍മാനെ തിരഞ്ഞെടുത്ത ചരിത്രമുണ്ടോ എന്നും പി.ജെ.ജോസഫ് മാധ്യമങ്ങളോട് ചോദിച്ചു. യോഗത്തില്‍ പങ്കെടുത്ത പലരും തങ്ങള്‍ക്കരികിലേക്ക് തിരിച്ചുവരുമെന്നും പി.ജെ.ജോസഫ് പറഞ്ഞു.
പോഷക സംഘടനകളിലെ ഭാരവാഹികളൊന്നും ഇന്ന് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തിട്ടില്ല. വര്‍ക്കിങ് ചെയര്‍മാന്‍ എന്ന നിലയില്‍ പൂര്‍ണ അധികാരം തന്നിലാണ്. അതിനനുസരിച്ച് തീരുമാനങ്ങള്‍ എടുക്കും. പിളര്‍പ്പ് യോഗം വിളിച്ചവര്‍ പിളര്‍ന്നു പോയി കഴിഞ്ഞു എന്നും മറ്റ് കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ അറിയാമെന്നും പി.ജെ.ജോസഫ് കൂട്ടിച്ചേര്‍ത്തു.
ഇന്ന് ചേർന്ന സംസ്ഥാന കമ്മിറ്റിയിലാണ് ജോസ് കെ.മാണിയെ ചെയർമാനായി തിരഞ്ഞെടുത്തത്. പി.ജെ.ജോസഫ് വിഭാഗം യോഗത്തിൽ പങ്കെടുത്തിരുന്നില്ല. കോട്ടയത്ത് വിളിച്ചു ചേര്‍ത്ത സമാന്തര സംസ്ഥാന കമ്മിറ്റി യോഗത്തില്‍ കേരളാ കോണ്‍ഗ്രസ് എം പുതിയ ചെയര്‍മാനെ തിരഞ്ഞെടുത്തത്. ജോസ്.കെ.മാണിയെ പുതിയ ചെയര്‍മാനായി തിരഞ്ഞെടുക്കുകയായിരുന്നു. മുതിര്‍ന്ന നേതാവ് ഇ.ജെ.ആഗസ്തി ജോസ്.കെ.മാണിയുടെ പേര് നിര്‍ദേശിച്ചു. മുന്‍ എംഎല്‍എ തോമസ് ജോസഫ് ഇതിനെ പിന്താങ്ങി. യോഗത്തിൽ സി.എഫ്.തോമസ് പങ്കെടുത്തില്ല.
325 സംസ്ഥാന സമിതി അംഗങ്ങളാണ് യോഗത്തിൽ പങ്കെടുത്തത്. എട്ട് ജില്ലാ പ്രസിഡന്റുമാരും ചെയർമാനെ തിരഞ്ഞെടുത്ത യോഗത്തിൽ പങ്കെടുത്തു. ഭരണഘടന അനുസരിച്ച് ജോസ് കെ.മാണി വിളിച്ച സംസ്ഥാന യോഗത്തെ അംഗീകരിക്കാനാവില്ലെന്നാണ് പി.ജെ.ജോസഫ് സ്വീകരിച്ച നിലപാട്. സംസ്ഥാന സമിതിയിൽ പങ്കെടുക്കുന്നവർക്കെതിരെയും പി.ജെ.ജോസഫ് വിമർശനമുന്നയിച്ചിരുന്നു. യോഗത്തിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങളും ജോസ് കെ.മാണിയെ ചെയർമാനായി അംഗീകരിക്കുകയായിരുന്നു.
മുന്നോട്ടുള്ള യാത്രയിൽ കെ.എം.മാണിയുടെ എല്ലാ അനുഗ്രഹവും ഉണ്ടാകുമെന്ന് ജോസ്.കെ.മാണി. യോഗത്തിൽ പങ്കെടുക്കാൻ എത്തിയ എല്ലാ നേതാക്കൾക്കും ജോസ് കെ.മാണി നന്ദി പറഞ്ഞു. കെ.എം.മാണിയുടെ ആഗ്രഹത്തിനനുസരിച്ച് പാർട്ടിയെ നയിക്കുമെന്നും പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ജോസ്.കെ.മാണി കൂട്ടിച്ചേർത്തു.
മുതിർന്ന നേതാവ് സി.എഫ്.തോമസിനെ ചെയർമാനാക്കി കേരള കോൺഗ്രസിൽ പിടിമുറുക്കാനായിരുന്ന ജോസഫ് വിഭാഗത്തിന്റെ നീക്കം. സി.എഫ്.തോമസ് ചെയർമാനാകുമ്പോൾ ജോസഫ് വർക്കിങ് ചെയർമാനും കക്ഷി നേതാവും ആകും. നിലവിൽ സിഎഫ് വഹിച്ചിരുന്ന ഡെപ്യൂട്ടി ചെയർമാൻ പദവി ജോസ് കെ.മാണിക്കു ലഭിക്കുന്നതാണ് ഈ ഫോർമുല. എന്നാൽ ഇത് അംഗീകരിക്കാൻ ജോസ് കെ.മാണി വിഭാഗം തയ്യാറായില്ല. ഇതിന് പിന്നാലെയാണ് ജോസ് കെ.മാണി വിഭാഗം ഇന്ന് സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചത്. സംസ്ഥാന കമ്മറ്റി വിളിക്കണമെന്ന് 127 പേർ ഒപ്പിട്ട കത്ത് ജോസ് കെ.മാണി വിഭാഗം ജോസഫിന് നൽകിയിരുന്നു. എന്നാൽ ജോസഫ് ഇത് അവഗണിച്ചതോടെ സമാന്തര സംസ്ഥാന കമ്മിറ്റി യോഗം ചേരാൻ ജോസ് കെ.മാണി വിഭാഗം തീരുമാനിക്കുകയായിരുന്നു.
സംസ്ഥാനത്ത് ഡോക്ടര്‍മാരുടെ പണി മുടക്ക്. പശ്ചിമ ബംഗാളില്‍ ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഐഎംഎ നടത്തുന്ന രാജ്യ വാപക പണിമുടക്കിന്റെ ഭാഗമായാണ് കേരളത്തിലും ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്. അത്യാഹിത വിഭാഗങ്ങളെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
സ്വകാര്യ ആശുപത്രികളില്‍ രാവിലെ ആറ് മുതല്‍ ഇരുപത്തിനാല് മണിക്കൂര്‍ ഒപി പ്രവര്‍ത്തിക്കില്ല. ഐസിയു, ലേബര്‍ റൂം, അത്യാഹിത വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കും. സംസ്ഥാനത്തെ ദന്ത ആശുപത്രികളും അടച്ചിടും. ആര്‍സിസിയില്‍ സമരം ഉണ്ടാകില്ല. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസും ഉണ്ടാകില്ല.
തൃശൂര്‍ തളിക്കുളം ഇടശേരിയില്‍ പതിനൊന്നു വയസുകാരിയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തില്‍ ചരട് കുടുങ്ങിയ നിലയിലാണ് മൃതദേഹം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കാരണം വ്യക്തമാകൂ.
തളിക്കുളം എ.എം.യു.പി. സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ലതികയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അച്ഛനും അമ്മയും ജോലിക്ക് പോയിരുന്നു. സഹോദരങ്ങള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വാടക വീട്ടിലായിരുന്നു താമസം. ടി.വി കണ്ടുകൊണ്ടിരുന്ന കുട്ടിയെ പുറത്തിറങ്ങിയ ശേഷം കാണാതായി. സഹോദരങ്ങളും അയല്‍ക്കാരും നടത്തിയ അന്വേഷണത്തിലാണ് ശുചിമുറിക്കുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.
ശുചിമുറിയുടെ വാതിലില്‍ തൂക്കിയിരുന്ന ചരട് കഴുത്തില്‍ കുരുങ്ങിയ നിലയിലാണ് മൃതദേഹം. മുട്ടുക്കുത്തി ഇരിക്കുന്ന നിലയിലായിരുന്നു. വീടിനകത്തുണ്ടായ കത്രിക ശുചിമുറിയില്‍ നിന്ന് കണ്ടെത്തി. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വിരലടയാള വിദഗ്ധരും ഫൊറന്‍സിക് വിഭാഗവും പരിശോധന നടത്തി.
പക്ഷേ, കൃത്യമായ കാരണം ഇനിയും പറയാറായിട്ടില്ല. ദേഹത്ത് മറ്റു മുറിവുകളൊന്നുമില്ല. തൂങ്ങിമരണത്തിന്റേതായ ലക്ഷണങ്ങളാണ് കണ്ടതെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാന്‍ കാത്തിരിക്കുകയാണ് പൊലീസ്.
വിതുര പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി സുരേഷ് പിടിയില്‍. കഴിഞ്ഞ അഞ്ച് വർഷമായി ഒളിവിലായിരുന്ന പ്രതിയാണ് പിടിയിലായത്. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സുരേഷിനെ ഹൈദരാബാദില്‍ നിന്നാണ് എറണാകുളം ക്രൈംബ്രാഞ്ച് പിടികൂടിയത്. വിതുര കേസിൽ ജാമ്യം എടുത്തശേഷം മുങ്ങുകയായിരുന്നു ഇയാള്‍. വിതുര കേസിൽ കോടതി റിമാൻഡ് ചെയ്ത സുരേഷിനെ 21 കേസുകളിൽ കോട്ടയം അഡീഷണല്‍ സെഷൻസ് സ്പെഷ്യൽ കോടതി പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
കൊല്ലം ജില്ലയിലെ കടയ്ക്കൽ സ്വദേശിയാണ് സുരേഷ്. വിതുര കേസിൽ പെൺകുട്ടിയുടെ വിസ്താരം നടക്കുന്നതിനിടെയാണ് സുരേഷ് വീണ്ടും ഒളിവിൽ പോയത്. പ്രായപൂർത്തി എത്താത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്നതാണ് സുരേഷിനെതിരായ കേസ്.
1995 നവംബറിലാണ് വിതുര കേസിനാസ്പദമായ സംഭവമുണ്ടായത്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.വിതുര സ്വദേശിനിയായ അജിത, പെണ്‍കുട്ടിക്ക് ജോലി വാഗ്ദാനം ചെയ്ത് കൊല്ലം സ്വദേശിയായ ഒന്നാംപ്രതി സുരേഷിന് കൈമാറുകയായിരുന്നുവെന്നാണ് കേസ്.
മാവേലിക്കരയിൽ കൊല്ലപ്പെട്ട പൊലീസുകാരി സൗമ്യയോട് പ്രതിയായ അജാസ് വിവാഹാഭ്യർഥന നടത്തിയതായി സൗമ്യയുടെ മാതാവ് വ്യക്തമാക്കി. ഇത് നിരസിച്ചതിനെ തുടര്‍ന്ന് നിരവധി തവണ ഫോണ്‍ ചെയ്ത് ഭീഷണിപ്പെടുത്തിയിരുന്നതായും സൗമ്യയുടെ മാതാവ് മൊഴി നല്‍കി.
എന്നാല്‍ തനിക്ക് സൗമ്യയുമായി അടുപ്പം ഉണ്ടായിരുന്നതായാണ് അജാസ് മൊഴി നല്‍കിയത്. സൗമ്യയുമായി സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നു. തര്‍ക്കത്തിലായതിനെ തുടര്‍ന്ന് പണം തിരികെ ചോദിച്ചു. പക്ഷെ തിരികെ തന്നില്ല എന്നും അജാസ് പറയുന്നു. എന്നാല്‍ അജാസ് സൗമ്യയോട് വിവഹാഭ്യർഥന നടത്തിയിരുന്നെന്നും സൗമ്യ അത് നിരസിക്കുകയും ചെയ്തെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഗുരുതരമായി പരുക്കേറ്റത് കൊണ്ട് തന്നെ അജാസിനെ അന്വേഷണ സംഘം കൂടുതല്‍ ചോദ്യം ചെയ്തില്ല.
അജാസും സൗമ്യയും തമ്മില്‍ നിരവധി തവണ ഫോണ്‍ ചെയ്തതിന്റേയും വാട്സ്ആപ്പില്‍ സന്ദേശം അയച്ചതിന്റേയും വിവരങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് കണ്ടത്തിയിട്ടുണ്ട്. ഫോണ്‍ വിളികളിലെ ഉളളടക്കവും പൊലീസ് പരിശോധിക്കുകയാണ്. സന്ദേശങ്ങള്‍ കൂടാതെ അജാസിന്റെ ഫോണില്‍ നിന്ന് സൗമ്യയുടെ ചിത്രങ്ങളും കണ്ടെത്തി.
സൗമ്യക്ക് പ്രതി അജാസിന്റെ ഭീഷണി ഉണ്ടായിരുന്നെന്ന് സൗമ്യയുടെ മകന്‍ പറഞ്ഞു. അജാസില്‍ നിന്ന് വധഭീഷണി ഉണ്ടായിരുന്നെന്ന് അമ്മ പറഞ്ഞതായാണ് പ്രായപൂര്‍ത്തിയാകാത്ത മകന്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. ‘എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി അജാസാണെന്ന് അമ്മ പറഞ്ഞിരുന്നു. ഇക്കാര്യം പൊലീസിനോട് പറയണമെന്നും അമ്മ ആവശ്യപ്പെട്ടിരുന്നു. മരിച്ച് പോവുകയെങ്ങാനും ചെയ്താല്‍ ഇയാളുടെ പേര് പറഞ്ഞാല്‍ മതിയെന്ന് അമ്മ പറഞ്ഞിരുന്നു,’ സൗമ്യയുടെ മകന്‍ പൊലീസിന് മൊഴി നല്‍കി.
അജാസിൽ നിന്ന് സൗമ്യ ഒന്നരലക്ഷം രൂപ കടം വാങ്ങിയിരുന്നു. അതു തിരികെ നൽകിയെങ്കിലും വാങ്ങാൻ അജാസ് തയാറായില്ല. തുടർന്ന് പണം അക്കൗണ്ടിലേക്കിട്ടു. അജാസ് അതു തിരികെ സൗമ്യയുടെ അക്കൗണ്ടിലേക്കു തന്നെ അയച്ചു. തുടർന്ന് സൗമ്യയ്ക്കൊപ്പം ഇന്ദിരയും രണ്ടാഴ്ച മുൻപ് ആലുവയിൽ എത്തി പണം നേരിട്ടു നൽകാൻ ശ്രമിച്ചു. അതു വാങ്ങാനും അജാസ് തയാറായില്ലെന്നും ഇന്ദിര പറയുന്നു. പകരം വിവാഹാഭ്യർഥന നടത്തുകയായിരുന്നു. അജാസ് രണ്ടു തവണ വീട്ടിൽ വന്നിരുന്നു. മാനസികമായും ശാരീരികമായും മകളെ ഭീഷണിപ്പെടുത്തി. ഒരിക്കൽ ഷൂ കൊണ്ടു തല്ലിയെന്നും ഇന്ദിര പറഞ്ഞു. വിവാഹത്തിന് അജാസ് സൗമ്യയെ നിർബന്ധിച്ചിരുന്നുവെന്നും എന്നാൽ അതിനു വഴങ്ങാത്തതിലുള്ള വൈരാഗ്യമാണു കൊലയിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.
കൊല്ലം ക്ലാപ്പന തണ്ടാശേരിൽ പുഷ്പാകരന്റെയും ഇന്ദിരയുടെയും മൂത്ത മകളാണ് സൗമ്യ. ഇന്ദിര രാപകൽ തയ്യൽ ജോലി ചെയ്താണ് സൗമ്യയെയും സഹോദരിയെയും പഠിപ്പിച്ചത്. പുഷ്പാകരൻ വർഷങ്ങളായി തളർന്നു കിടപ്പാണ്. ബിരുദം പാസായ സൗമ്യ കഠിനപരിശ്രമത്തിലൂടെ പൊലീസിൽ ജോലി നേടി.
സൗമ്യയുടെ മൂന്നു മക്കളിൽ ഇളയ കുട്ടിയെ ക്ലാപ്പനയിലെ വീട്ടിൽ അമ്മൂമ്മയ്ക്കൊപ്പമാണ്. സൗമ്യ ജോലിക്കു പോകുന്നതിനാൽ അങ്കണവാടിയിൽ പോകാനുള്ള സൗകര്യത്തിനാണ് കുട്ടിയെ അമ്മയുടെ അടുത്തു നിർത്തുന്നത്. മിക്കപ്പോഴും ജോലി കഴിഞ്ഞു സൗമ്യ ക്ലാപ്പനയിലെത്തി മകളെ വള്ളികുന്നത്തേക്ക് കൂട്ടിക്കൊണ്ടുപോകും. നാലു ദിവസം മുൻപും സൗമ്യ വന്നിരുന്നതായി അച്ഛനുമമ്മയും നിറകണ്ണുകളോടെ പറയുന്നു. സൗമ്യയും കുടുംബവും അടുത്തിടെയാണ് വള്ളികുന്നത്തെ പുതിയ വീട്ടിലേക്കു താമസം മാറ്റിയത്.
പ്രത്യേകം പണിയിച്ച ആയുധങ്ങളുമായി, വ്യക്തമായ ആസൂത്രണത്തോടെയാണു സൗമ്യയെ കൊലപ്പെടുത്താൻ അജാസെത്തിയതെന്നും പൊലീസ് പറയുന്നു. അജാസ് ഉപയോഗിച്ച കൊടുവാളും കത്തിയും വിപണിയിൽ കിട്ടുന്ന വിധമുള്ളതല്ല. സാധാരണ കത്തിയേക്കാൾ നീളമുണ്ട്. കൊടുവാളിനും നല്ല നീളവും മൂർച്ചയുമുണ്ട്. സൗമ്യയെ അപായപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ അജാസ് പറഞ്ഞു പണിയിച്ച ആയുധങ്ങളാകാം ഇവയെന്നാണു പൊലീസിന്റെ നിഗമനം.
അതേസമയം അജാസ് എറണാകുളത്തുനിന്നാണു കൊടുവാൾ വാങ്ങിയതെന്നും ചില സൂചനകളുണ്ട്. കൃത്യമായി ജോലിക്കു ഹാജരായിരുന്ന അജാസ് കഴിഞ്ഞ കുറച്ചുനാളുകളായി ഇടയ്ക്കു അവധിയെടുത്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ലീവിലായിരുന്നു. അവധിയെടുത്ത് സൗമ്യയെ നിരീക്ഷിക്കുകയായിരുന്നു എന്നാണു പൊലീസ് നിഗമനം.
അജാസ് സൗമ്യയെ ഇടിച്ചിട്ട കാറിനുള്ളിൽ കൊടുവാളും കത്തിയും രണ്ടു കുപ്പി പെട്രോളും രണ്ടു സിഗരറ്റ് ലൈറ്ററും സൂക്ഷിച്ചിരുന്നു. ഏതുവിധത്തിലും കൊലപ്പെടുത്തണമെന്നു തീരുമാനിച്ചതിന്റെ സൂചനയാണിത്. ഒരു കുപ്പി പെട്രോളോ ഒരു ലൈറ്ററോ നഷ്മായാലും ലക്ഷ്യം നടപ്പാക്കാനാണ് ഓരോന്നുകൂടി സൂക്ഷിച്ചതെന്നാണ് കരുതുന്നത്.
സാമ്പത്തിക ചുറ്റുപാടുള്ള കുടുംബമാണ് അജാസിന്റേത്. സിവിൽ ലൈൻ റോഡിലെ വാഴക്കാല ജംക‍്ഷനിൽ നിന്നു 100 മീറ്റർ മാത്രം മാറിയാണ് മൂലേപ്പാടം റോഡിൽ അജാസിന്റെ വീട്. വീടിനോടു ചേർന്നു റോഡരികിൽ കടമുറികൾ നിർമിച്ചു വാടകയ്ക്കു നൽകിയിട്ടുണ്ട്.
കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ കരുതിക്കൂട്ടിയാണ് അജാസ് സൗമ്യയെത്തേടി വള്ളികുന്നത്ത് എത്തിയതെന്നാണു പൊലീസ് നിഗമനം. പ്രധാന റോഡിൽനിന്ന് ഉള്ളിലുള്ള സൗമ്യയുടെ വീടു നേരത്തേതന്നെ പ്രതി കണ്ടുവച്ചിരുന്നു. സൗമ്യ ഇന്നലെ പരീക്ഷയ്ക്കു പോകുമെന്നും തിരിച്ചെത്തിയശേഷം ജോലിക്കു പോകുമെന്നും മനസ്സിലാക്കിയാണു പ്രതി കാത്തുനിന്നതെന്നാണു പൊലീസ് കരുതുന്നത്.
പിഎസ്‍സി നടത്തിയ സർവകലാശാല അസിസ്റ്റന്റ് പരീക്ഷയ്ക്കു തഴവ എവിഎച്ച്എസിൽ പോയ ശേഷം 4 മണിയോടെയാണു സൗമ്യ മടങ്ങിയെത്തിയത്. വീട്ടിലെത്തിയ ഉടൻ തന്നെ പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിക്കു പോകാനായി ഇറങ്ങുകയും ചെയ്തു. വീടിനു മുന്നിലെ ടാറിട്ട റോഡിൽ സൗമ്യയെ കാത്ത് അജാസ് കാറിലിരുന്നു. സൗമ്യ സ്കൂട്ടറിൽ ചെറിയ മൺറോഡിലൂടെ പുറത്തേക്കിറങ്ങാൻ തുടങ്ങിയെന്നു മനസ്സിലാക്കിയ അജാസ് കാർ ഇരപ്പിച്ചു മുന്നോട്ടു മൺറോഡിലൂടെ കയറ്റി സ്കൂട്ടറിൽ ഇടിച്ചു വീഴ്ത്തി.
അജാസ് ആണു കാറിലുള്ളതെന്നു തിരിച്ചറിഞ്ഞ സൗമ്യ രക്ഷപ്പെടാനായി വീടിനോടു ചേർന്നുള്ള കനാലിനു കുറുകെയുള്ള സ്ലാബിലൂടെ, അയൽക്കാരനായ മുസ്തഫയുടെ വീട്ടിലേക്ക് ഓടി. കാറിനുള്ളിൽ സൂക്ഷിച്ചിരുന്ന കത്തിയും കൊടുവാളുമെടുത്തു പിന്തുടർന്ന അജാസ് അയൽവീടിന്റെ മുറ്റത്തുവച്ചു കൊടുവാൾ കൊണ്ടു സൗമ്യയെ വെട്ടി.
രക്ഷപ്പെടാൻ മുന്നോട്ടോടിയപ്പോൾ പിന്തുടർന്നു വീണ്ടും കഴുത്തിൽ വെട്ടിവീഴ്ത്തുകയും കത്തി കൊണ്ടു കുത്തുകയും ചെയ്തു. സൗമ്യ നിലത്തു വീണശേഷം പ്രതി കാറിനടുത്തെത്തി പെട്രോൾ കുപ്പിയും ലൈറ്ററുമെടുത്തു. സൗമ്യയെ ദേഹത്തു പെട്രോൾ ഒഴിച്ചു കത്തിക്കുന്നതിനിടയിൽ തീ ആളിപ്പടർന്ന് അജാസിനും പൊള്ളലേറ്റു. പ്രാണവേദനയോടെ ഓടിയ അജാസ് അടുത്തുള്ള പൈപ്പ് വലിച്ചുപൊട്ടിച്ച് അതിന്റെ ചുവട്ടിലിരുന്നു.
ബഹളം കേട്ടു നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും തീ പടർന്നുകഴിഞ്ഞിരുന്നു. പൊള്ളലേറ്റ അജാസിനെ നാട്ടുകാർ തടഞ്ഞുവച്ച്, പൊലീസിൽ വിവരമറിയിച്ചു. പ്രതി എൻ.എ.അജാസ് ജോലിസ്ഥലത്തും അൽപം ‘തലതിരിഞ്ഞ’ പ്രകൃതക്കാരനെന്ന് പരിചയക്കാർ
2018 ജൂലൈ ഒന്നിനാണ് ടൗൺ ട്രാഫിക് സ്റ്റേഷനിൽ എത്തിയത്. കളമശേരി എആർ ക്യാംപിൽ നിന്നു ലോക്കലിലേക്കു മാറുകയായിരുന്നു. ഒരാഴ്ച മുൻപു വീടുപണിയാണെന്നു പറഞ്ഞ് 15 ദിവസത്തെ അവധിയെടുത്തു. ഇവിടെ എത്തിയിട്ട് ഒരു വർഷമായെങ്കിലും സ്റ്റേഷനിലെ സഹപ്രവർത്തകരുമായി അടുപ്പം കുറവാണ്. തമാശകളിലോ ചർച്ചകളിലോ പങ്കുചേരാറില്ല.
സേനയിൽ അത്യാവശ്യമായ അച്ചടക്കവും അജാസിനില്ലെന്നാണ് മേലുദ്യോഗസ്ഥരുടെ വിലയിരുത്തൽ. കൊല്ലപ്പെട്ട സൗമ്യയെ തൃശൂരിലെ പരിശീലനകാലത്തു ഗ്രൗണ്ടിൽ ഡ്രിൽ ചെയ്യിച്ചിരുന്നത് അജാസാണെന്നു പറയുന്നു. വിവാഹം വൈകുന്നതിനെക്കുറിച്ചു ചോദിച്ചവരോടു സഹോദരിയുടെ പുനർ വിവാഹം നടത്താനുണ്ടെന്ന കാരണമാണ് അജാസ് പറഞ്ഞിരുന്നത്.
അജാസിനെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലെത്തിച്ചു. മൊഴിയെടുക്കാൻ ആശുപത്രിയിൽ മജിസ്ട്രേട്ട് എത്തിയെങ്കിലും അജാസ് സംസാരിച്ചിട്ടില്ല. ഇൻക്വസ്റ്റിനു ശേഷം സൗമ്യയുടെ മൃതദേഹം മോർച്ചറിയിലേക്കു മാറ്റി.
പൊലീസുകാരനായ അജാസിൽ നിന്ന് അമ്മയക്ക് ഭീഷണി ഉണ്ടായിരുന്നു എന്ന് മാവേലിക്കരയിൽ കൊല്ലപ്പെട്ട പൊലീസുകാരി സൗമ്യയുടെ മകൻ. എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി അജാസാണ്. ഇക്കാര്യം പൊലീസിനോട് പറയണെന്നും അമ്മ പറഞ്ഞേൽപ്പിച്ചിരുന്നു എന്നാണ് സൗമ്യയുടെ മകൻ പറയുന്നത്. അമ്മ വല്ലാതെ പേടിച്ചിരുന്നു. ചില സാമ്പത്തിക ഇടപാടുകൾ അജാസുമായി ഉണ്ടായിരുന്നു. കാശിന്‍റെ കാര്യമാണ് അമ്മയോട് അജാസ് ചോദിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്, വിളിക്കരുതെന്ന് പറഞ്ഞ് അമ്മ അജാസിനോട് ദേഷ്യപ്പെടാറുണ്ടായിരുന്നു എന്നും സൗമ്യയുടെ മകൻ പറയുന്നു.
ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സിവിൽ പൊലീസുദ്യോഗസ്ഥയായ സൗമ്യയെ പൊലീസുദ്യോഗസ്ഥനായ അജാസ് വണ്ടിയിടിച്ച് വീഴ്ത്തി കത്തികൊണ്ട് കുത്തി പെട്രോളൊഴിച്ച് കൊലപ്പെടുത്തിയത്. ഇവര്‍ തമ്മിൽ സൗഹൃദമുണ്ടായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് അജാസ് ഭീഷണിപ്പെടുത്തിയിരുന്നു എന്ന് സ്ഥിരീകരിക്കുന്ന മകന്‍റെ വാക്കുകൾ. ഒന്നിൽ കൂടുതൽ തവണ ഫോണിൽ തര്‍ക്കിക്കുന്നത് കേട്ടിട്ടുണ്ടെന്നും മകൻ പറയുന്നുണ്ട്.
സൗമ്യയും കൊലപാതകം നടത്തിയ പൊലീസുകാരൻ അജാസും തമ്മിൽ ഏറെ കാലമായി അടുപ്പമുണ്ടായിരുന്നു എന്ന് പോലീസ്. തൃശൂര്‍ കെഎപി ബെറ്റാലിയനിൽ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള സൗഹൃദമെന്നാണ് വിവരം. പൊലീസ് ട്രെയിനിയായി സൗമ്യ ക്യാമ്പിലെത്തിയപ്പോൾ പരിശീലനം നൽകാൻ അജാസ് അവിടെ ഉണ്ടായിരുന്നു. അന്ന് തുടങ്ങിയ സൗഹൃദമാണ് പിന്നീട് കലഹത്തിലേക്കും കൊലപാതകത്തിലേക്കും എല്ലാം നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
ഇവര്‍തമ്മിലുള്ള ബന്ധത്തെ കുറിച്ച് വീട്ടുകാര്‍ക്കൊന്നും കാര്യമായി പിടിപാടുണ്ടായിരുന്നില്ല. എന്നാൽ സൗമ്യയും അജാസും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് ചില പൊലീസുകാര്‍ക്ക് അറിയാമായിരുന്നു എന്നാണ് പറയുന്നത്. ചില സാമ്പത്തിക ഇടപാടുകളും ഇവര്‍ തമ്മിൽ ഉണ്ടായിരുന്നതായി സൂചന ഉണ്ട്.എന്നാൽ എവിടെ വച്ചാണ് സൗഹൃദം കലഹത്തിലേക്ക് പോയതെന്നോ കൊലപാതകത്തിന് കാരണമായതെന്നോ ഒന്നും വ്യക്തമായ വിവരങ്ങളൊന്നും ഇത് വരെ പൊലീസിന് ലഭിച്ചിട്ടില്ല.
സൗമ്യ പുഷ്പകരന്‍റെ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലാകും പോസ്റ്റ്‍മോർട്ടം. സൗമ്യയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഫോറൻസിക് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. ആസൂത്രിതമായ കൊലപാതകമാണെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ അൻപത് ശതമാനം പൊള്ളലേറ്റ അജാസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കിയിരിക്കുകയാണ്. ഇയാളുടെ ആരോഗ്യ നില മെച്ചപ്പെട്ടാൽ മാത്രമെ കൂടുതൽ ചോദ്യം ചെയ്യാൻ കഴിയു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.