Latest News

ബെംഗളൂരു: ബെംഗളൂരുവിലെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്കാരം ഇന്ന് കോറമംഗലിലെ സഹോദരൻ സി ജെ ബാബുവിന്റെ വീട്ടിൽ നടക്കുന്നു. രാവിലെ 9 മണിയോടെ ബെംഗളൂരു ബോറിംഗ് ആശുപത്രിയിൽ നിന്ന് മൃതദേഹം കോറമംഗലയിലേക്ക് എത്തിക്കും. ഉച്ചയ്ക്ക് ഒരു മണി വരെ പൊതുദർശനം ഉണ്ടായിരിക്കും; അതിന് ശേഷം തന്നെ സംസ്കാരം നടക്കും.

മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഇപ്പോഴും പുരോഗമിക്കുന്നതായി അറിയിച്ചിരിക്കുന്നു. ഇന്‍കംടാക്സ് ഉദ്യോഗസ്ഥരുടെ സമ്മർദമുണ്ടായതിനെ തുടർന്ന് മരണത്തിന് കാരണമാകാം എന്നുള്ള പരാതി കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ടി ജെ ജോസഫ് പൊലീസിൽ നൽകിയിരുന്നു. കൊച്ചിയിൽ നിന്നെത്തിയ ഐടി ഉദ്യോഗസ്ഥരുടെ മൊഴിയും, ഗ്രൂപ്പ് ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും മൊഴിയും ഇന്ന് രേഖപ്പെടുത്തും. ഡോ. സി ജെ റോയിയുടെ ഫോണുകൾ പരിശോധിക്കുന്നതും ഇന്നാണ് നടക്കുന്നത്. ബെംഗളൂരു സെൻട്രൽ ഡിസിപിക്ക് അന്വേഷണം ചുമതലയായി നൽകി.

കോൺഫിഡന്റ് ഗ്രൂപ്പ് ഓഫിസുകളിൽ നടത്തിയ മൂന്ന് ദിവസത്തെ ഐടി റെയ്ഡിൽ ബെംഗളൂരു ലാംഫോർഡ് റോഡിലെ റിച്ച്മണ്ട് സർക്കിളിന് സമീപം റോയിയെ ജീവനോടെ കണ്ടെത്തിയിരുന്നു. റെയ്ഡിനിടെ അദ്ദേഹം വെടിയുതിർത്ത് ആത്മഹത്യ ചെയ്തുവെന്ന് വിവരം ലഭിച്ചു. നികുതി വെട്ടിപ്പ് ആരോപണങ്ങൾ നിലനിൽക്കുന്നതിനാൽ, ഔദ്യോഗിക പരിശോധനകളും, വ്യക്തിപരമായ ഫോണുകൾ, വെടിയുതിര്‍ത്ത തോക്കുകളും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആത്മഹത്യ കുറിപ്പ് ഉണ്ടായിരുന്നോ എന്നും, സാമൂഹിക മാധ്യമ ഇടപെടലുകളും പരിശോധിക്കാനാണ് നടപടികൾ.

തിരുവനന്തപുരം: രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ഉത്സവം. ലോകകപ്പിന് മുന്നോടിയായി ഇന്ത്യ–ന്യൂസീലൻഡ് ടീമുകൾ ശനിയാഴ്ച രാത്രി 7ന് ഏറ്റുമുട്ടും. സ്വന്തം നാട്ടിൽ ആദ്യമായി അന്താരാഷ്ട്ര മത്സരത്തിനിറങ്ങുന്ന സഞ്ജു സാംസണിനെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഒറ്റദിവസംകൊണ്ട് ടിക്കറ്റുകൾ മുഴുവൻ വിറ്റുതീർന്നതോടെ മത്സരത്തിന് മുമ്പേ തന്നെ കാര്യവട്ടം റെക്കോർഡ് ആവേശത്തിലായി. ശനിയാഴ്ച വൈകിട്ട് ഇന്ത്യൻ ടീം സ്റ്റേഡിയത്തിൽ പരിശീലനം നടത്തി. നെറ്റ്സിൽ സഞ്ജു സാംസൺ ആകർഷകമായ ഷോട്ടുകളോടെ ശ്രദ്ധ നേടി. സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവർ ബാറ്റിങ് പരിശീലനം നടത്തി. അക്ഷർ പട്ടേൽ, ബുംറ, കുൽദീപ്, വരുൺ ചക്രവർത്തി എന്നിവരും പരിശീലനത്തിനെത്തി. ന്യൂസീലൻഡ് ടീം ക്യാപ്റ്റൻ മിച്ചൽ സാന്റ്നറുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് പരിശീലനം നടത്തി; ഡെവൺ കോൺവേ, ഗ്ലെൻ ഫിലിപ്സ്, ഡാരിൽ മിച്ചൽ, രചിൻ രവീന്ദ്ര എന്നിവർ നെറ്റ്സിലിറങ്ങി.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കും. കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പാർക്കിങ്ങിന് പ്രത്യേക ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. ടീം ജഴ്‌സി ഉൾപ്പെടെയുള്ള വിൽപ്പന ആരംഭിച്ചതോടെ കാര്യവട്ടം കളിപ്പൂരത്തിന്റെ നിറത്തിലേക്ക് മാറി.

തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് എങ്ങോട്ടുമില്ലെന്ന് ശശി തരൂര്‍ എംപി വ്യക്തമാക്കി. ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേരളത്തിലെത്തിയ തരൂര്‍, വര്‍ഗീയതക്കും ഭിന്നിപ്പിക്കലിനുമെതിരെ രാജ്യത്തുയരുന്ന ശക്തമായ ശബ്ദമാണ് രാഹുല്‍ ഗാന്ധിയുടേതെന്ന് പറഞ്ഞു. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ശശി തരൂര്‍ പാര്‍ട്ടിയുടെ മുഖമാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വ്യക്തമാക്കി.

പിണക്കം മാറ്റി തരൂര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ലൈനിലേക്ക് മടങ്ങുന്നുവെന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കെപിസിസി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഗാന്ധി രക്തസാക്ഷി ദിനാചരണത്തില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് വേദികളില്‍ സജീവമാകുമെന്ന സന്ദേശവും അദ്ദേഹം നല്‍കി. കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ ഇടം വേണമെന്ന് രാഹുല്‍ ഗാന്ധിയുമായും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും നടത്തിയ കൂടിക്കാഴ്ചയില്‍ തരൂര്‍ ആവശ്യപ്പെട്ടതായും, തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം സജീവമാകണമെന്ന് രാഹുല്‍ ഗാന്ധി നിര്‍ദ്ദേശം നല്‍കിയതായും സൂചനകളുണ്ട്.

കേരളത്തിലെ നേതൃത്വം തന്നെ അകറ്റിനിര്‍ത്തുകയാണെന്ന പരാതിയും മുഖ്യമന്ത്രി കസേര സ്വപ്നം കാണുന്നയാളെന്ന പ്രചാരണവും തരൂര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. ഒരിക്കലും വിമത നീക്കം നടത്തിയിട്ടില്ലെന്നും സിപിഎമ്മിലേക്കെന്ന പ്രചാരണം പോലും പാളയത്തിലെ പ്രചാരണയുദ്ധത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വിശദീകരിച്ചു. തരൂരിനെ ചേര്‍ത്തുപിടിച്ച് മുന്നോട്ടുപോകണമെന്ന സന്ദേശം ഹൈക്കമാന്‍ഡ് കേരള നേതൃത്വത്തിനും എഐസിസിക്കും നല്‍കിയതോടെ, നേരത്തെ അകലം പാലിച്ചിരുന്ന സംസ്ഥാന നേതാക്കളും നിലപാട് മാറ്റുന്നുവെന്നാണ് വിലയിരുത്തല്‍. മഹാപഞ്ചായത്തിലെ അപമാനം ഫലത്തില്‍ തരൂരിന് പാര്‍ട്ടിയില്‍ പുതിയ രാഷ്ട്രീയ ഇടം തുറന്നുകൊടുത്തുവെന്ന വിലയിരുത്തലും ശക്തമാകുന്നു.

ബെംഗളൂരു: പ്രമുഖ വ്യവസായിയും റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖനുമായ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയ് (56) ബെംഗളൂരുവിൽ മരിച്ചു. തൃശൂർ സ്വദേശിയായ ചിരിയങ്കണ്ടത്ത് ജോസഫ് റോയ് എന്ന സി.ജെ. റോയ്, സ്വന്തം തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ചാണ് മരിച്ചതെന്നതാണ് പ്രാഥമിക വിവരം. ബെംഗളൂരുവിലെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസിലാണ് സംഭവം നടന്നത്.

കേന്ദ്ര ഏജൻസികളുടെ റെയ്ഡ് നടക്കുന്നതിനിടെയാണ് സംഭവം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അശോക് നഗർ പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിരിക്കുകയാണ്. ജീവനക്കാരിൽ നിന്ന് മൊഴിയെടുക്കുന്നതടക്കമുള്ള നടപടികൾ പുരോഗമിക്കുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്ഥാപനങ്ങളിൽ പരിശോധനകൾ നടന്നുവരികയായിരുന്നു എന്നും ഇതിനെ തുടർന്ന് അദ്ദേഹം കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നും സഹപ്രവർത്തകർ പറയുന്നു. റിയൽ എസ്റ്റേറ്റ് രംഗത്തിന് പുറമെ സിനിമ നിർമാതാവായും സി.ജെ. റോയ് പ്രവർത്തിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷണം തുടരുന്നതിനൊപ്പം പുറത്തുവരുമെന്നാണ് സൂചന.

കോഴിക്കോട്: ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റും രാജ്യസഭാംഗവുമായ പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ (63) അന്തരിച്ചു. പയ്യോളിയിലെ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദില്ലിയിൽ ഉണ്ടായിരുന്ന പി.ടി. ഉഷ വിവരം അറിഞ്ഞ ഉടൻ നാട്ടിലേക്ക് തിരിച്ചു. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ആശുപത്രിയിൽ എത്തി. ശ്രീനിവാസന്റെ വിയോഗവാർത്ത കായിക-രാഷ്ട്രീയ മേഖലകളിൽ വലിയ ദുഃഖം സൃഷ്ടിച്ചു.

പൊന്നാനി സ്വദേശിയായ ശ്രീനിവാസൻ മുൻ കബഡി താരമായിരുന്നു. പിന്നീട് സിഐഎസ്എഫിൽ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ച അദ്ദേഹം കായിക രംഗത്തോടുള്ള ബന്ധം ജീവിതകാലം മുഴുവൻ നിലനിർത്തിയിരുന്നു.

മുംബൈ: അജിത് പവാറിന്റെ വിയോഗത്തെ തുടർന്ന് നേതൃത്യശൂന്യത നേരിടുന്ന എൻ.സി.പി.യിൽ, പാർട്ടിയെ ഒരുമിച്ച് നിർത്താൻ കഴിയുന്ന മുഖമായി സുനേത്രാ പവാറിനെ മുന്നോട്ട് കൊണ്ടുവരാനുള്ള നീക്കങ്ങൾ ശക്തമായി. നിലവിൽ രാജ്യസഭാംഗമായ സുനേത്രാ പവാറിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കും പാർട്ടിയുടെ ഇടക്കാല അധ്യക്ഷസ്ഥാനത്തേക്കുമാണ് പരിഗണിക്കുന്നത്. എം.എൽ.എ.മാരെയെല്ലാം ഒരുമിപ്പിച്ച് ബി.ജെ.പി. നേതൃത്വത്തിലുള്ള മുന്നണിയിൽ പാർട്ടിയെ നിലനിർത്താൻ കഴിയുന്ന നേതാവിനെ തേടുന്ന സാഹചര്യത്തിലാണ് അവരുടെ പേര് സജീവമായത്. നിയമസഭാകക്ഷി നേതാവായി മറാഠാ നേതാവിനെയേ അംഗീകരിക്കൂവെന്ന വിലയിരുത്തലും ഈ തീരുമാനത്തിന് പിന്നിലുണ്ട്.

ബാരാമതിയിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ സുനേത്രാ പവാർ സ്ഥാനാർഥിയായേക്കുമെന്ന സൂചനകളും പുറത്തുവരുന്നു. പിന്നീട് അവർ നിയമസഭാകക്ഷി നേതാവാകുമെന്ന പ്രതീക്ഷയാണ് പാർട്ടി നേതാക്കൾ പങ്കുവയ്ക്കുന്നത്. എൻ.സി.പി.യുടെ ഇരുവിഭാഗങ്ങളെയും ഒരുമിപ്പിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുമ്പോഴായിരുന്നു അജിത് പവാറിന്റെ വിയോഗം. പുണെയിലും പിംപ്രി–ചിഞ്ച്‌വാഡിലും നടന്ന മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പുകളിൽ സഹകരണം ഉണ്ടായിരുന്നുവെങ്കിലും ഫലങ്ങൾ നിരാശാജനകമായിരുന്നു. എന്നിരുന്നാലും, ഒരുമിച്ച് പ്രവർത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഇപ്പോൾ പിന്തുടർച്ചയും ലയനസാധ്യതയും സംസ്ഥാന രാഷ്ട്രീയത്തിന്റെ കേന്ദ്രവിഷയമായിരിക്കുന്നത്.

വർഷങ്ങളോളം സജീവരാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നിരുന്ന സുനേത്രാ പവാർ, 2024-ൽ ശരദ് പവാറിന്റെ മകളായ സുപ്രിയാ സുലെയ്ക്കെതിരെ ബാരാമതി ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ചതോടെയാണ് ഔപചാരികമായി രാഷ്ട്രീയത്തിലേക്ക് കടന്നത്. പരാജയം നേരിട്ടെങ്കിലും ആ മത്സരം സംസ്ഥാനതലത്തിൽ അവരെ ശ്രദ്ധേയയാക്കി. തുടർന്ന് മഹായുതി സ്ഥാനാർഥിയായി 2024-ൽ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബാരാമതിയുമായുള്ള ബന്ധമാണ് അവരുടെ പ്രധാന ശക്തി. അജിത് പവാറിന്റെ മകൻ പാർഥിനെ രാഷ്ട്രീയ അവകാശിയായി ഉയർത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിൽ, പാർട്ടിപ്രവർത്തകരെയും എം.എൽ.എ.മാരെയും ഒന്നിപ്പിക്കാൻ കഴിയുന്ന മുഖമായി സുനേത്രാ പവാറിനെ മുന്നിൽനിര്‍ത്തുകയാണ് എൻ.സി.പി. നേതൃത്വം.

റോയ് തോമസ്, എക്സ്റ്റർ

ലണ്ടൻ: രണ്ടായിരത്തിനു ശേഷം ഇംഗ്ലണ്ടിലേക്ക് എത്തിയ മലയാളികൾ ടാക്സിയടക്കമുള്ള ചെറു വാഹന ഡ്രൈവിങ് തൊഴിൽ മേഖലയിലേക്ക് നിരവധി പേർ കടന്നുവന്നുവെങ്കിലും നിരത്തിൻ്റെ രാജാക്കന്മാരായ ട്രെക്കുകളുടെ സാരഥികളാകുവാൻ കൂടുതൽ പേർ മുന്നോട്ടു വന്നത് കോവിഡാനന്തരമാണ്.

ട്രെക്ക് ഡ്രൈവിങ്ങ് മേഖലയില്‍ കൂടുതല്‍ ചെറുപ്പക്കാർ കടന്നുവരുന്നതിനും, അവര്‍ക്ക് അവശ്യകരവും ആവേശകരമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ട്, പുതിയ തൊഴിലവസരങ്ങളെ പറ്റിയും ബിസിനസ്സ് സാധ്യതകളെ കുറിച്ച് വ്യക്തമായ വിവരങ്ങൾ നല്കുകയെന്ന ലഷ്യത്തോടെ 2021ൽ ബിജു തോമസ്, റോയ് തോമസ്, റിജു ജോണി, റജി ജോണി, അരുൺ തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ആരംഭിച്ച യുകെ മലയാളികളുടെ കൂട്ടായ്മയാണ് മലയാളി ട്രക്ക് ഡ്രൈവർസ് യുണൈറ്റഡ് കിംഗ്ഡം (MTDUK)

യുകെയുടെ വടക്ക് ജോൺ ഓ ഗ്രോട്സ് മുതൽ തെക്ക് ലാൻഡസ് എൻട് വരെയുള്ള മലയാളി ട്രക്ക് ഡ്രൈവർമാരുടെ കൂട്ടായ്മയുടെ 4-ാമത് വാർഷിക സമ്മേളനം ഫെബ്രുവരി 6, 7, 8 തീയതികളിൽ ഡർബിഷെയറിലെ ലെ MATLOCK Lea Green Outdoorsil വെച്ച് നടത്തപ്പെടുകയാണന്ന് കൂട്ടായ്മയ്ക്ക് നേതൃത്വം നല്കുന്ന അനിൽ അബ്രാഹം, റോയ് തോമസ്, ജെയ്ൻ ജോസഫ്, അമൽ പയസ്,
ജിബിൻ ജോസഫ് എന്നിവർ അറിയിച്ചു.

2021ൽ തുടങ്ങി വച്ച ഈ കൂട്ടായ്മയുടെ പ്രഥമ സമ്മേളനം 2022 ഫെബ്രുവരിയിൽ പീക്ക് ഡിസ്ട്രകറ്റിൽ വച്ച് കോശി വർഗീസിൻ്റെ നേതൃത്തിൽ വിജയകരമായി നടത്തുകയുണ്ടായി . തുടര്‍ന്ന് എല്ലാ വര്‍ഷവും ഈ സൗഹൃദ കൂട്ടായ്മ കൂടുതല്‍ കൂടുതൽ മനോഹരവും വിജയകരവുമായി ആഘോഷിച്ച് വരുന്നു.

മലയാളി ട്രക്കിങ്ങ് ഡ്രൈവിങ് കൂട്ടായ്മ രൂപം കൊണ്ടത് ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും തൊഴിൽ ഇടങ്ങളിലെ പ്രശ്നങ്ങൾ പങ്കുവെക്കുവാനും, സുരക്ഷിത ഡ്രൈവിംഗിനുള്ള പരിശീലനങ്ങളും, അടിയന്തര സാഹചര്യങ്ങളിൽ പരസ്പരം സഹായിക്കാനുള്ള ഒരു കൈത്താങ്ങും ആകുകയെന്ന ലക്ഷ്യത്തോടെയാ. നാം ഒന്നായി നിൽക്കെ, എന്ത് വിഷമവും അതിജീവിക്കാൻ കഴിയുമെന്നതാണ് കൂട്ടായ്മയുടെ പ്രചോദനം.

ട്രക്കിംഗ് ഒരു തൊഴിൽ മാത്രമല്ല അതാണ് ഇന്ന് ഏതൊരു ദേശത്തിൻ്റെയും ദൈനംദിന ജീവിതത്തെ മുന്നോട്ട് നയിക്കുന്ന ചാലക ശക്തി. ട്രക്ക് ഡ്രൈവർന്മാർ വെറും ചരക്കുകൾ കൊണ്ടുപോകാൻ നിയോഗിക്കപ്പെട്ടവർ മാത്രമല്ല, മറിച്ച് ദേശത്തു ജീവിക്കുന്നവരുടെ സ്വപ്നങ്ങൾ ആവശ്യങ്ങൾ, വിശ്വാസങ്ങൾ എല്ലാം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്തിക്കുന്ന രാജ്യത്തിൻ്റെയും ജനങ്ങളുടെയും അഭിവാജ്യരായ സമൂഹമാണന്ന ഉത്തരവാദിത്വ ബോധമാണ് ഈ ജോലി കൂടുതൽ ആത്മാർത്ഥമായി ചെയ്യുവാനുള്ള എം ടി ഡി യു കെ അംഗങ്ങളുടെ ശക്തിയും പ്രചോദനവും. ചിലപ്പോൾ നീണ്ട റോഡുകളും ഉറക്കമില്ലാത്ത രാത്രികളും അവരെ കീഴ്പ്പെടുത്താൻ ശ്രമിക്കുമ്പോഴും, അതിനെ അതിജീവിക്കുവാൻ സാധിക്കുന്നതും ഇത്തരമൊരു വികാരമാണ്.

സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്ത്തിലേക്ക് പുതിയ സഹസ്രാബ്ദത്തിൻ്റെ ആരംഭം മുതല്‍,
വാഹനത്തിന്റെ വലുപ്പവും ഭാരത്തിന്റെ അളവും പാതയിൽ പതിയിരിക്കുന്ന തടസ്സങ്ങളും വക വെയ്ക്കാതെ മഴയും, മഞ്ഞും, വെയിലും കണക്കിലെടുക്കാതെ ചരക്കുകൾ നീക്കുന്ന തൊഴില്‍ അവസരത്തിന്റെ സാധ്യതകൾ മനസ്സിലാക്കികൊണ്ട്‌, കേരളത്തിൻ്റെ അഭിമാനമായ ഈ ചുണകുട്ടന്മാർക്ക് ഇതൊരു തൊഴില്‍ മാത്രമല്ല, അതിലുപരി വാഹനം ഒരു വികാരമാണന്ന് എന്നുറക്കെ പ്രഖ്യാപിച്ച് കൊണ്ടാണ് ഈ രംഗത്ത് ചുവടുവെച്ചു തുടങ്ങിയത്. പിന്നീട് കൂടുതല്‍ കൂടുതൽ ആളുകള്‍ ആ പാതയിലേക്ക് കടന്നു വരുന്നതാണ് കണ്ടുവരുന്നത്.

തൊഴില്‍ മേഖലയില്‍ അനന്ത സാധ്യതകളുള്ള ഡ്രക്ക് ഡ്രൈവിങ്ങ് മേഖലയിലേക്ക് കൂടുതൽ ചെറുപ്പക്കാർ കടന്നുവരുന്നതിന് അവർക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കുന്നതിനും പുതിയ തൊഴിൽ അവസരങ്ങളെ പറ്റിയും ബിസിനസ്സ് സാധ്യതകളെ കുറിച്ച് വ്യക്തമായ വിവരം നല്കുവാനുമായി MTDUK വീണ്ടും വേദിയൊരുക്കുമ്പോൾ നിരത്തിലെ രാജക്കന്മാരുടെ നാലാമത് കൂട്ടായ്മ മുൻ വർഷങ്ങളിലേതു പോലെ തന്നെ രാജികീയവും പ്രൗഡ ഗംഭീരവും ആയിരിക്കുമെന്നതിൽ സംഘാടകർക്ക് സംശയമില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വിൽഷയർ മലയാളി അസോസിയേഷൻ (WMA) മുൻ സെക്രട്ടറി പ്രദീഷ് ഫിലിപ്പിൻ്റെ പിതാവ് പിറവം പെരിയപ്പുറത്ത് ആലപ്പാട്ട് വിട്ടിൽ ഫിലിപ്പോസ് ഔസേപ്പ് (71) അന്തരിച്ചു.

പരേതൻെറ മറ്റൊരു മകനായ പ്രദീപ് ഫിലിപ്പ് പ്രെസ്റ്റൺ മലയാളിയാണ്. പിതാവിൻ്റ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പ്രദീഷ് നാട്ടിലെത്തിയിരുന്നു.

മക്കൾ: പ്രദീപ് പിലിപ്പ് (പ്രെസ്റ്റൺ), പ്രദീഷ് ഫിലിപ്പ് ( വിൽഷയർ )
മരുമക്കൾ: അനു എബ്രഹാം, റാണി തോമസ്
കൊച്ചുമക്കൾ: ആരോൺ ജോസഫ്, അബ്രാം ജോസഫ്, ഇവാൻ മാത്യു, ഈതൽ മാത്യു, എഡ്വിൻ മാത്യു.

യുകെ മലയാളികളായ പ്രദീപിൻെറയും പ്രദീഷിൻെറയും പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

തിരുവനന്തപുരം ∙ 2026–27 സാമ്പത്തിക വർഷത്തെ കേരള ബജറ്റ് അവതരണം നിയമസഭയിൽ സമാപിച്ചു. രാവിലെ ഒമ്പതിന് ആരംഭിച്ച ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബജറ്റ് പ്രസംഗം 11.53-നാണ് അവസാനിച്ചത്. രണ്ടു മണിക്കൂർ 53 മിനിറ്റ് നീണ്ട പ്രസംഗം കേരള നിയമസഭയിലെ ദൈർഘ്യമേറിയ നാലാമത്തെ ബജറ്റായി മാറി. തോമസ് ഐസക്കും ഉമ്മൻചാണ്ടിക്കും ശേഷം ഏറ്റവും കൂടുതൽ സമയം എടുത്ത ബജറ്റ് അവതരണമാണ് ഇതെന്ന് സർക്കാർ വ്യക്തമാക്കി.

സർക്കാർ ജീവനക്കാരുടെ ഡിഎ–ഡിആർ കുടിശ്ശികകൾ തീർത്ത് നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. ഒരു ഗഡു ഫെബ്രുവരി ശമ്പളത്തോടൊപ്പം നൽകും. ശേഷിക്കുന്നത് മാർച്ചിൽ വിതരണം ചെയ്യും. പുതിയ ശമ്പള പരിഷ്കരണ കമ്മീഷനും പ്രഖ്യാപിച്ചു. ജീവനക്കാരുടെ ഹൗസ് ബിൽഡിംഗ് അഡ്വാൻസ് പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്നും അറിയിച്ചു. ഏപ്രിൽ മുതൽ ഉറപ്പുള്ള പെൻഷൻ സംവിധാനത്തിലേക്ക് മാറുമെന്നും പ്രഖ്യാപനമുണ്ട്. കെ റെയിൽ പദ്ധതി നടപ്പാക്കുമെന്ന നിലപാട് ബജറ്റിൽ ആവർത്തിച്ചു. പദ്ധതിയുടെ പേരിലോ സാങ്കേതികതയിലോ പിടിവാശിയില്ലെന്നും തെക്ക്–വടക്ക് അതിവേഗ പാത സംസ്ഥാന വികസനത്തിന് അനിവാര്യമാണെന്നും ധനമന്ത്രി പറഞ്ഞു.

സാമൂഹിക ക്ഷേമ, വിദ്യാഭ്യാസ, ആരോഗ്യമേഖലകൾക്ക് വൻ വിഹിതമാണ് ബജറ്റിൽ നീക്കിവെച്ചത്. ലൈഫ് മിഷൻ പദ്ധതിക്ക് 1,497.27 കോടി രൂപ അനുവദിച്ചു. അങ്കണവാടികളിൽ എല്ലാ പ്രവർത്തി ദിവസവും പാലും മുട്ടയും നൽകാൻ 80.90 കോടി വകയിരുത്തി. പ്രീ–പ്രൈമറി അധ്യാപകരുടെ വേതനം 1,000 രൂപ വർധിപ്പിച്ചു. ഉന്നത വിദ്യാഭ്യാസത്തിന് 854.41 കോടി രൂപയും, ഒബിസി വിദ്യാഭ്യാസ സ്കോളർഷിപ്പിന് 130.78 കോടി രൂപയും അനുവദിച്ചു. റോഡ് വികസനം, ടൂറിസം, ഐടി, സ്റ്റാർട്ടപ്പ് മേഖലകളിലും ഗണ്യമായ നിക്ഷേപങ്ങളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്.

തിരുവനന്തപുരം: ആർആർടിഎസ് (റീജണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം) കേരളത്തിന് പ്രായോഗികമല്ലെന്നും സംസ്ഥാനത്തിന്റെ പുതിയ നീക്കം അതിയുക്തമല്ലെന്നുമാണ് ഗതാഗത വിദഗ്ധനും മുൻ മെട്രോ റെയിൽ എം.ഡിയുമായ ഇ. ശ്രീധരന്റെ അഭിപ്രായം. നിലവിലെ യാത്രാ ആവശ്യങ്ങൾക്കും ഭൂമിശാസ്ത്ര സാഹചര്യങ്ങൾക്കും അനുയോജ്യമല്ലാത്ത പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു.

ആർആർടിഎസ് പോലുള്ള ഹൈസ്പീഡ് റെയിൽ സംവിധാനങ്ങൾ വലിയ നഗരങ്ങൾ തമ്മിൽ ദീർഘദൂര യാത്രയ്ക്കാണ് അനുയോജ്യം. എന്നാൽ കേരളത്തിൽ നഗരങ്ങൾ തമ്മിലുള്ള ദൂരം കുറവായതിനാൽ ഇത്തരം സംവിധാനങ്ങൾ ഫലപ്രദമാകില്ല. കൂടാതെ ഇതിന് വേണ്ടിയുള്ള വൻ നിക്ഷേപം സാമ്പത്തികമായി സംസ്ഥാനത്തിന് ഭാരമാകുമെന്നും ശ്രീധരൻ വ്യക്തമാക്കി.

നിലവിലുള്ള റെയിൽ സംവിധാനങ്ങളും റോഡ് ഗതാഗതവും മെച്ചപ്പെടുത്തുന്നതിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അദ്ദേഹം നിർദേശിച്ചു. ജനങ്ങളുടെ യഥാർത്ഥ യാത്രാ ആവശ്യങ്ങൾ വിലയിരുത്താതെ വലിയ പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകുന്നത് സംസ്ഥാനത്തിന് ദീർഘകാല നഷ്ടം ഉണ്ടാക്കുമെന്നും ഇ. ശ്രീധരൻ മുന്നറിയിപ്പ് നൽകി.

RECENT POSTS
Copyright © . All rights reserved