Latest News

ടെഹ്റാൻ: ഇസ്രയേൽ–യുഎസ് സംയുക്താക്രമണ സാധ്യതകൾ മുൻനിർത്തി പ്രതിരോധശേഷി വർധിപ്പിക്കാൻ ഇറാന് ആവശ്യമായ ആയുധസഹായം ചൈനയും റഷ്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് ലഭിക്കുന്നുവെന്ന റിപ്പോർട്ടുകൾ വീണ്ടും ചർച്ചയാകുന്നു. ഇറാനുമായി നേരിട്ടുള്ള ആയുധ ഇടപാടുകൾ നടക്കുന്നില്ലെന്ന് ചൈന ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ടെങ്കിലും, വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സാങ്കേതിക പിന്തുണ ലഭിക്കുന്നുവെന്ന ആരോപണങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ ഉയർത്തുന്നു. വൻതോതിലുള്ള ആയുധങ്ങൾ നേരിട്ട് ഇറക്കുമതി ചെയ്യുന്നതിന് പകരം ചെറുഘടകങ്ങൾ ചൈനയിൽനിന്ന് എത്തിക്കുന്നതായും രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്.

12 ദിവസം നീണ്ടുനിന്ന ഇസ്രയേൽ-ഇറാൻ യുദ്ധം കഴിഞ്ഞതോടെ ചൈനയിൽനിന്ന് സൂപ്പർസോണിക് കപ്പൽവേധ മിസൈലായ CM-302 സ്വന്തമാക്കാൻ ഇറാൻ പദ്ധതിയിട്ടതായും വാർത്തകളുണ്ടായി. ചൈനയുടെ YJ-12 മിസൈലിന്റെ കയറ്റുമതി പതിപ്പായ സിഎം-302 വിമാനവാഹിനി കപ്പലുകൾ ഉൾപ്പെടെയുള്ള വൻ യുദ്ധക്കപ്പലുകളെ തകർക്കാൻ രൂപകൽപ്പന ചെയ്തതാണ്. 2026 ഫെബ്രുവരിയോടെ ഇടപാട് പൂർത്തിയാകുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നുവെങ്കിലും, ഇതുമായി ബന്ധപ്പെട്ട് ഉയർന്ന അഭ്യൂഹങ്ങൾ ചൈന തള്ളി.

ഇതിനൊപ്പം, ചൈന എയ്‌റോസ്‌പേസ് സയൻസ് ആൻഡ് ഇൻഡസ്ട്രി കോർപ്പറേഷൻ വികസിപ്പിച്ച HQ-9B ദീർഘദൂര മിസൈൽ സംവിധാനവും ഇറാൻ ആശ്രയിക്കുന്നുവെന്ന റിപ്പോർട്ടുകളുണ്ട്. 260 കിലോമീറ്റർ പരിധിയിലുള്ള ലക്ഷ്യങ്ങളെ തകർക്കാനാകുമെന്ന അവകാശവാദമുള്ള ഈ സംവിധാനം ഒരേസമയം നിരവധി ലക്ഷ്യങ്ങളെ നിരീക്ഷിക്കാനും ആക്രമിക്കാനും കഴിവുള്ളതാണെന്നാണ് പറയുന്നത്. കൂടാതെ, ചൈനയിൽനിന്ന് ലഭിച്ച YLC-8B 3ഡി റഡാറുകളും ഇറാന്റെ പ്രതിരോധ ശക്തിക്ക് കരുത്തേകുന്നു. എഫ്-35, ബി-2 പോലുള്ള സ്റ്റെൽത്ത് വിമാനങ്ങളെ കണ്ടെത്തുന്നതിൽ ഇവയ്ക്ക് മികച്ച കഴിവുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.

കൊച്ചി: വിധിയുടെ ക്രൂരതയിൽ ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ ചിതറിക്കിടക്കുമ്പോഴും, നാല് ജീവനുകളിൽ പുതുവെളിച്ചം പകർന്നു നൽകി പത്തൊമ്പതുകാരിയായ ജാസ്ലിയ ജോൺസൺ വിടപറഞ്ഞു. എടവനക്കാട് സ്വദേശിനിയായ ജാസ്ലിയ അങ്കമാലി മോണിംഗ് സ്റ്റാർ കോളേജ് രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു. ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ടെൽക് ജംഗ്ഷൻ സമീപത്ത് കാർ ഇടിച്ചുണ്ടായ അപകടത്തിലാണ് ജാസ്ലിയക്ക് ഗുരുതരമായി പരിക്കേറ്റത്. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും, വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തീവ്രശ്രമങ്ങൾക്കൊടുവിൽ ഇന്ന് പുലർച്ചെ 6.38ന് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു.

മകളുടെ വേദനയിലും മനുഷ്യസ്‌നേഹം മുൻനിർത്തി കുടുംബം അവയവദാനത്തിന് സന്നദ്ധത അറിയിച്ചു. പിതാവിന്റെ സമ്മതത്തോടെ സർക്കാർ സംവിധാനമായ കെ-സോട്ടോ വഴിയാണ് നടപടികൾ ഏകോപിപ്പിച്ചത്. ജാസ്ലിയയുടെ കരൾ രാജഗിരി ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്ക് നൽകും. വൃക്കകൾ കോട്ടയം മെഡിക്കൽ കോളേജിനും അമൃത ആശുപത്രിക്കും കൈമാറും. നേത്രപടലം അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിയിലേക്കാണ് നൽകുക. ഒരു യുവജീവിതം മാഞ്ഞെങ്കിലും, നാല് പേർക്ക് ജീവൻദാനം നൽകിയാണ് ജാസ്ലിയയുടെ മഹത്തായ യാത്ര അവസാനിക്കുന്നത്.

പഠനത്തിനൊപ്പം കായികരംഗത്തും മികവ് തെളിയിച്ച പ്രതിഭയായിരുന്നു ജാസ്ലിയ. യൂണിവേഴ്‌സിറ്റി തലത്തിൽ നിരവധി മെഡലുകൾ നേടിയ അവൾ, സാധാരണ കുടുംബത്തിന്റെ വലിയ പ്രതീക്ഷയായിരുന്നു. അനവധി സ്വപ്നങ്ങളുമായി സ്ഥിരോത്സാഹത്തോടെ മുന്നേറിക്കൊണ്ടിരുന്ന ഈ യുവതിയുടെ അകാലവിയോഗം നാട്ടുകാരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ജീവൻ നഷ്ടമായെങ്കിലും, മനുഷ്യസ്നേഹത്തിന്റെ പ്രകാശമായി ജാസ്ലിയയുടെ സ്മരണ നിലനിൽക്കും.

കൊച്ചി ∙ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. അസം ധോന്ത്ര് മുഖ് സ്വദേശി പ്രഞ്ജൽ ബോറ (30), അസം ലഖിംപൂർ സ്വദേശി ബബുൾ ബറാലി (30) എന്നിവരെയാണ് കുറുപ്പംപടി പൊലീസ് പിടികൂടിയത്. പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തിരുന്ന പ്രതാപചന്ദ്ര ബർമൻ (53) ആണ് കൊല്ലപ്പെട്ടത്.

മദ്യപാനത്തിന് ശേഷമുണ്ടായ വാക്കേറ്റം സംഘട്ടനത്തിലേക്ക് വഴിമാറിയതോടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ഇൻസ്പെക്ടർ വി. രാജേഷ് കുമാർ, എസ്.ഐ ചിത്തു ജി, സീനിയർ സി.പി.ഒമാരായ നൗഫൽ, അരുൺ കരുണൻ, സി.പി.ഒമാരായ രാമനാഥ്, ഗിരീഷ് രാജു, രെജിത്ത് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ടെഹ്റാൻ ∙ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യയിൽ സംഘർഷം അതീവ ഗുരുതരമായി. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) പ്രഖ്യാപിച്ചു. ഈ ജലപാതയിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും തകർക്കുമെന്ന് ഐആർജിസി കമാൻഡർ ഇൻ ചീഫിന്റെ സീനിയർ അഡൈ്വസറായ ബ്രിഗേഡിയർ ജനറൽ സർദാർ ഇബ്രാഹിം ജബാരി മുന്നറിയിപ്പ് നൽകി.

ലോകത്തിലെ ആകെ എണ്ണ വ്യാപാരത്തിന്റെ ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്ന അതീവ പ്രാധാന്യമുള്ള പാതയാണ് ഹോർമുസ് കടലിടുക്ക്. സൗദി അറേബ്യ, കുവൈത്ത്, ഇറാഖ്, ഖത്തർ, ബഹ്‌റൈൻ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണയും പ്രകൃതിവാതകവും പ്രധാനമായും ഈ വഴിയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്, പ്രത്യേകിച്ച് ഏഷ്യൻ വിപണികളിലേക്ക് എത്തുന്നത്. കടലിടുക്ക് അടയ്ക്കാനുള്ള തീരുമാനം ആഗോള എണ്ണ വിതരണ ശൃംഖലയെ വൻതോതിൽ ബാധിക്കാമെന്ന ആശങ്ക ശക്തമാണ്. ഫെബ്രുവരിയിൽ ഇറാൻ നടത്തിയ സൈനിക അഭ്യാസങ്ങൾക്കിടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയപ്പോഴുണ്ടായ എണ്ണവില വർധന ഇതിന്റെ സൂചനയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഹോർമുസ് കടലിടുക്ക് അടച്ചുവെന്ന ഇറാന്റെ അവകാശവാദം യുഎസ് സെൻട്രൽ കമാൻഡ് തള്ളി. ജലപാത ഇപ്പോഴും തുറന്നു തന്നെയാണെന്നും കപ്പൽ ഗതാഗതം തടസ്സപ്പെട്ടിട്ടില്ലെന്നുമാണ് അമേരിക്കൻ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഹോർമുസിന് ബദലായി സൗദി അറേബ്യയും യുഎഇയും പൈപ്പ്‌ലൈൻ സൗകര്യങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും, മേഖലയിൽ നിന്നുള്ള ഭൂരിഭാഗം എണ്ണക്കയറ്റുമതിക്കും ഈ ജലപാതയ്ക്ക് സമാനമായ സുരക്ഷിത മാർഗങ്ങൾ ഇല്ലെന്നാണ് വിലയിരുത്തൽ.

മനാമ ∙ ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖ സമീപം സഞ്ചരിച്ചിരുന്ന എം വി ഡി വ്യോം കപ്പലിന് നേരെ ഇറാൻ കനത്ത ആക്രമണം നടത്തി. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ബോട്ട് ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ ഇന്ത്യക്കാരനടക്കം ഒരാൾ കൊല്ലപ്പെട്ടതായി വിവരം. ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടിച്ച് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു.

ആക്രമണ സമയത്ത് കപ്പലിൽ 16 ഇന്ത്യക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. തീപിടുത്തത്തെ തുടർന്ന് ജീവനക്കാരെ അടിയന്തിരമായി ഒഴിപ്പിച്ചു. പരിക്കേറ്റവരെ കുറിച്ചോ കൊല്ലപ്പെട്ടയാളുടെ വിശദാംശങ്ങളോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഒമാൻ നാവികസേനയുടെ സഹായത്തോടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ഒമാൻ തീരത്തുണ്ടായ സംഭവം അന്താരാഷ്ട്ര തലത്തിൽ ആശങ്കയുണർത്തി.

കടൽമാർഗത്തിലുള്ള ആക്രമണങ്ങൾ ഇറാൻ ശക്തമാക്കുന്നതിന്റെ സൂചനയായാണ് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നത്. തുറമുഖത്തിന് തൊട്ടടുത്ത് ഇത്തരമൊരു ആക്രമണം നടന്നത് ഗൾഫ് മേഖലയിലെ കപ്പൽ ഗതാഗതത്തിന് വലിയ ഭീഷണിയാണെന്ന് വിലയിരുത്തൽ. സംഭവത്തെ തുടർന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഒമാൻ അധികൃതരുമായി ബന്ധപ്പെട്ടു വരികയാണ്. കപ്പലിലുണ്ടായിരുന്ന മറ്റ് ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തിര നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.

ദുബായ് ∙ പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥയെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന ദുബായിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം തിങ്കളാഴ്ച വൈകുന്നേരത്തോടെ ഭാഗികമായി പുനരാരംഭിക്കും. സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കി നിയന്ത്രിത രീതിയിലാണ് സർവീസുകൾ ഏകോപിപ്പിക്കുന്നത്. എയർലൈനുകളിൽനിന്ന് നേരിട്ട് ഔദ്യോഗിക അറിയിപ്പ് ലഭിച്ച യാത്രക്കാർ മാത്രം വിമാനത്താവളത്തിലെത്തണമെന്ന നിർദേശം അധികൃതർ നൽകി. മുൻകൂട്ടി ബുക്ക് ചെയ്തവർക്കും റീബുക്കിങ് ലഭിച്ചവർക്കുമാണ് മുൻഗണന. ബന്ധപ്പെട്ട യാത്രക്കാരെ എമിറേറ്റ്‌സ് നേരിട്ട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

മസ്കറ്റിൽനിന്ന് കൊച്ചി, കോഴിക്കോട് സർവീസുകൾ ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഒമാനിൽനിന്നുള്ള മറ്റ് സർവീസുകളും ഇതേ ദിവസം മുതൽ ആരംഭിക്കും. ഡൽഹി, മംഗലാപുരം, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും പുനരാരംഭിക്കും. മസ്കറ്റിൽനിന്നുള്ള ആദ്യ വിമാനം പ്രാദേശിക സമയം രാവിലെ 10.25ന് തിരുച്ചിറപ്പള്ളിയിലേക്ക് പുറപ്പെടും. അതേസമയം സൗദി അറേബ്യ, യുഎഇ (ദുബായ് ഉൾപ്പെടെ), ബഹ്റൈൻ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ മാർച്ച് മൂന്ന് രാത്രിവരെ നിർത്തിവെച്ചിരിക്കുകയാണ്. യാത്രക്കാർക്ക് എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ് വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാനും റീബുക്കിങ്, ക്യാൻസലേഷൻ ഫീസ് ഇളവുകൾ പ്രയോജനപ്പെടുത്താനും സൗകര്യമൊരുക്കിയിട്ടുണ്ട്.

ഇതിനിടെ ഇറാൻ-ഇസ്രായേൽ സംഘർഷ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിൽ എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒട്ടേറെ പേർക്ക് പരിക്കേറ്റു. യു.എ.ഇയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ശനി, ഞായർ ദിവസങ്ങളിലായി മൂന്നുപേർ മരിച്ചു. നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്താൻ സ്വദേശികളാണ് മരിച്ചവർ. ഇറാന്റെ ആക്രമണം വഞ്ചനാപരമാണെന്ന് വിവിധ ഗൾഫ് രാജ്യങ്ങൾ ആരോപിച്ചു. സാധാരണക്കാരെയും ജനവാസ മേഖലയെയും ലക്ഷ്യമിട്ട ആക്രമണത്തെ അപലപിക്കുന്നതായും ഇതിന് ഇറാൻ കൃത്യമായ മറുപടി നൽകണമെന്നും ജി.സി.സി. കൗൺസിൽ യോഗം പ്രസ്താവിച്ചു.

റോമി കുര്യാക്കോസ്

യു കെ: ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ കേരള നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ സജീവമാക്കി. “പടയൊരുക്കം – മാറ്റത്തിനായി കൈകോർക്കാം” എന്ന തലക്കെട്ടിൽ ഒരുക്കിയ അതിവിപുലമായ സോഷ്യൽ മീഡിയ ക്യാമ്പയിനിൽ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ഐ ഒ സി – കോൺഗ്രസ്‌ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. എല്ലാ നിയോഗംകമണ്ഡലങ്ങളി ലേയും യു ഡി എഫ് സ്ഥാനാർഥികളുടെ വിജയത്തിനായി സർവ്വസജ്ജമായ വാർ റൂം പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു.

ഐഒസി (യു കെ) നാഷണൽ പ്രസിഡന്റ് കമൽ ദാലിവാൾ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കെപിസിസി വൈസ് പ്രസിഡന്റും മുൻ എം പിയുമായ രമ്യ ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. മാറ്റം സാധ്യമാക്കാൻ കൂട്ടായ്മയും ആശയദൃഢതയും ജനകീയ പ്രചാരണവും അനിവാര്യമാണെന്ന് തന്റെ പ്രചോദനാത്മക പ്രസംഗത്തിൽ രമ്യ ഹരിദാസ് ചൂണ്ടിക്കാട്ടി. ജനാധിപത്യ മൂല്യങ്ങൾക്കും പുരോഗമന രാഷ്ട്രീയത്തിനും പ്രവാസി മലയാളികൾ തുടരുന്ന പിന്തുണയ്ക്കും അവർ നന്ദി രേഖപ്പെടുത്തി. ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് സ്വാഗതം ആശംസിക്കുകയും പ്രചാരണ പ്രവർത്തനങ്ങങ്ങളും രീതികളും വിശദീകരിക്കുകയും ചെയ്തു. പരിപാടിയുടെ കോർഡിനേറ്ററും ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ ജനറൽ സെക്രട്ടറിയുമായ റോമി കുര്യാക്കോസ് ആമുഖ പ്രസംഗം നടത്തി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. ഷോബിൻ സാം നന്ദി രേഖപ്പെടുത്തി.

വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ഐഒസി നേതാക്കന്മാരായ ജോർജ് എബ്രഹാം (വൈസ് ചെയർമാൻ – ഐഒസി യു എസ്), അനുരാ മത്തായി (ഐഒസി ഗ്ലോബൽ കോർഡിനേറ്റർ ), സിരോഷ് ജോർജ് (വൈസ് – പ്രസിഡന്റ്‌, ഐഒസി യൂറോപ്പ് ), ജോയ് കൊച്ചാട്ട് (പ്രസിഡന്റ്‌ , ഐഒസി സ്വിറ്റ്സർലൻഡ് ), ലിങ്ക്വിൻസ്റ്റർ മാത്യു (പ്രസിഡന്റ്‌, ഐഒസി അയർലണ്ട്), ടോമി തോണ്ടാംകുഴി (പ്രസിഡന്റ്‌, ഐഒസി സ്വിറ്റ്സർലൻഡ് – കേരള ചാപ്റ്റർ), സണ്ണി ജോസഫ് (പ്രസിഡന്റ്‌, ഐഒസി ജർമ്മനി – കേരള ചാപ്റ്റർ), ജിൻസ് തോമസ് (പ്രസിഡന്റ്‌, ഐഒസി പോളണ്ട്), ഗോകുൽ ആദിത്യൻ (ജനറൽ സെക്രട്ടറി ഐഒസി പോളണ്ട്) എന്നിവർ പങ്കെടുത്തു.

ഐഒസി (യുകെ) – കേരള ചാപ്റ്ററിനെ പ്രതിനിധീകരിച്ച് ജോയിന്റ് ട്രഷറര്‍ മണികണ്ഠൻ ഐക്കാട്, സെക്രട്ടറി ബോബിൻ ഫിലിപ്പ്, മിഡ്‌ലാൻഡ്സ് ഏരിയ യൂണിറ്റ് പ്രസിഡണ്ടുന്മാരായ മിഥുൻ കെ, റോയ് ജോസഫ്, പീറ്റർ പൈനാടത്ത്, ഡോ. ജോബിൻ സെബാസ്റ്റ്യൻ, ബിബിൻ കാലായിൽ, ബിബിൻ രാജ്, ജോർജ് ജോൺ, ജിബ്സൺ ജോർജ്, അരുൺ ഫിലിപ്പോസ്, ജിബീഷ് തങ്കച്ചൻ, ജോഷി ജോസഫ്, കേരള ചാപ്റ്ററിലെ മറ്റു നേതാക്കൾ, പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾക്ക് പുറമെ 140 നിയോജക മണ്ഡലങ്ങളിലും യുഡിഫ് സംഘടനാ സംവിദാനങ്ങളോടൊപ്പം ചേർന്ന് നിന്നുകൊണ്ട് ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ മിദ്ഡ്ലാൻഡ്‌സ് ഏരിയയുടെ നേതൃത്വത്തിലുള്ള കർമ്മസേന അംഗങ്ങൾ താഴെത്തട്ട് മുതൽ പ്രചരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകും. പ്രവാസി കുടുംബങ്ങളുടെ വോട്ട് യുഡിഎഫിന് അനുകൂലമായി ഉറപ്പിക്കുന്നതിനും വിശദമായ പദ്ധതികൾ ആസൂത്രം ചെയ്തിട്ടുണ്ട്. പോസ്റ്റർ ക്യാമ്പയി‍ൻ, ലഘുലേഖ വിതരണം, വാഹന പ്രചരണം, ഗൃഹ സന്ദർശനം തുടങ്ങി യുഡിഫ് സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കുന്നതിന് വേണ്ടി സാധ്യമായ എല്ലാ പ്രചാരണ പ്രവർത്തനങ്ങളിലും ഐ ഓ സി കർമ്മസേന അംഗങ്ങൾ ഭാഗമാകും.

മിദ്ഡ്ലാൻഡ്‌സ് ഏരിയ നേതൃത്വം നൽകുന്ന ക്യാമ്പയിൻ യുഡിഫ് പ്രവർത്തകരെ ഉണർത്തുകയും വാർ റൂമും ക്രമബദ്ധമായ സോഷ്യൽ മീഡിയ തന്ത്രങ്ങളും വഴി പ്രചാരണ വ്യാപ്തി വർദ്ധിപ്പിക്കുമെന്ന ആത്മവിശ്വാസവും പരിപാടിയിൽ പങ്കെടുത്തവർ പ്രകടിപ്പിച്ചു.

Warm regards,
Romy Kuriakose
General Secretary
Indian Overseas Congress (IOC) – UK Kerala Chapter

📧 [email protected]

📞 07776646163

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിക്കുന്ന, മോഹൻജി ഫൗണ്ടേഷനും, ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേർന്ന് സംഘടിപ്പിച്ച 13 ആമത് ലണ്ടൻ ശിവരാത്രി നൃത്തോത്സവത്തിന് ഭക്തിനിർഭരമായ സമാപനമായി. 2026 ഫെബ്രുവരി 28 ആം തീയതി ശനിയാഴ്ച 3:30 pm മുതൽ തോണ്ടൻ ഹീത്തിലുള്ള വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് ശിവരാത്രി നൃത്തോത്സവ ചടങ്ങുകൾ അരങ്ങേറിയത് . മന്ത്ര അക്കാദമി ഓഫ് പെർഫോമിംഗ് ആർട്സിന്റെ സ്ഥാപകയും കലാനിർദ്ദേശികയും, അഞ്ചാം വയസ്സിൽ നൃത്തം ആരംഭിച്ച് കലാമണ്ഡലം സത്യഭാമയുടെ മാർഗനിർദേശത്തിൽ ഭാരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നീ നൃത്തശൈലികൾ അഭ്യസിച്ചിട്ടുള്ള തും, പത്ത് വർഷത്തിലധികമായി നൃത്തം കോറിയോഗ്രാഫ് ചെയ്യുകയും അധ്യാപനം നടത്തുകയും ചെയ്യുന്ന ശ്രീമതി ആശ ഉണ്ണിത്താൻ ശിവരാത്രി നൃത്തോത്സവത്തിന് നേതൃത്വം നൽകി . നൃത്തോത്സവത്തിന് ശേഷം ദീപാരാധനയോടുകൂടി ലണ്ടൻ ശിവരാത്രി നൃതോത്സവത്തിന് പരിസമാപ്തി ആയി.ശിവരാത്രി നൃതോത്സവ ചടങ്ങുകളിൽ പങ്കെടുത്ത എല്ലാവർക്കും ശ്രീ ലണ്ടൻ ഗുരുവായൂരപ്പ സേവസമിതി നന്ദി അറിയിച്ചു.

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: ആത്മീയ നവീകരണത്തിനും, വിശ്വാസ അനുഭവത്തിനും, മാതൃ മാദ്ധ്യസ്ഥത്തിനും അനുഗ്രഹീത സന്നിധിയായ ‘കൃപാസനം മരിയൻ സെന്റർ’ ഈ വർഷവും യുകെ യിൽ കൃപാസനം ഉടമ്പടി ധ്യാനങ്ങൾ സംഘടിപ്പിക്കുന്നു. കഴിഞ്ഞ വർഷം നടത്തപ്പെട്ട മരിയൻ കൃപാസന ഉടമ്പടി ധ്യാനങ്ങളിലൂടെ ലഭിച്ച പ്രാർത്ഥനാ സാഫല്യങ്ങൾക്കുള്ള നന്ദി സൂചകമായും, പങ്കുചേരുവാൻ കഴിയാതെ പോയവർക്കുള്ള അവസരത്തിനുമായും, മാതൃഭക്തരുടെ അഭ്യർത്ഥന പരിഗണിച്ചാണ്‌ യു കെ യിൽ കൃപാസനം ഉടമ്പടി ധ്യാനം ഈ വർഷവും ഒരുക്കുന്നത്.

കാലിക്കറ്റ് റോമൻ കത്തോലിക്കാ അതിരൂപതയുടെ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ, കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും, ഡയറക്ടറുമായ റവ .ഡോ ജോസഫ് വലിയവീട്ടിൽ, കദോഷ് മരിയൻ മിനിസ്ട്രികളുടെ സ്‌പിരിച്ച്വൽ ഡയറക്ടറും, സെന്റ് ജോർജ്ജ് കത്തീഡ്രലിന്റെ സബ് ഡീനുമായ ഫാ. ജാക്‌സൺ സെബാസ്റ്റ്യൻ, കദോഷ് മരിയൻ മിനിസ്ട്രീസ് ചെയർമാൻ ബ്രദർ തോമസ് ജോർജ്ജ് എന്നിവരാവും പ്രധാനമായും കൃപാസനം ഉടമ്പടി ധ്യാനങ്ങൾക്കു നേതൃത്വം നൽകുക.

യു കെ യിൽ ആഗസ്റ്റ്‌ മാസം 25,26,27 തീയതികളിലായി സ്കോട്ട്ലൻഡിലെ അബർഡീൻ സെന്റ് മേരീസ് കത്തീഡ്രലിൽ വെച്ച് നടത്തുന്ന ത്രിദിന ധ്യാനത്തോടെ ആരംഭിക്കുന്ന കൃപാസനം ഉടമ്പടി ത്രിദിന ധ്യാനം തുടർന്ന് 29,30,31 തീയതികളിലായി ലണ്ടനിലെ ബൈറോൺ ഹാളിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. റവ. ഡോ. ജോസഫ് വലിയവീട്ടിൽ മുഖ്യ കാർമ്മികത്വം വഹിക്കുകയും, ബ്ര.തോമസ് ജോർജ്ജ് (കാദോഷ് മരിയൻ മിനിസ്ട്രീസ്) ശുശ്രൂഷകളിൽ സഹായിക്കുന്നതുമായിരിക്കും.

പരിശുദ്ധ കന്യാമറിയത്തോടുള്ള പ്രാർത്ഥനാ നിറവിൽ വെളിപ്പെട്ട, അമ്മയുടെ ഹിതം മനസ്സിലാക്കി ആരംഭിച്ച ‘കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിൽ’ പരിശുദ്ധ അമ്മയുമായി ചേർന്ന് എടുക്കുന്ന ഉടമ്പടിയിലൂടെ ജീവിതം ക്രമീകരിക്കുമ്പോൾ ലഭിക്കുന്ന അത്ഭുതാനുഭവങ്ങൾക്കും, രോഗശാന്തികൾക്കും, അനുഗ്രഹങ്ങൾക്കും നിത്യേന ലഭിക്കുന്ന അനുഭവ സാക്ഷ്യങ്ങൾ അനവധിയാണ്.

രാവിലെ എട്ടുമണിക്ക് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളിൽ തുടർന്ന് ആരാധന, സ്തുതിപ്പ്, വിശുദ്ധ കുർബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രുഷകൾ വൈകുന്നേരം അഞ്ചു മണിയോടെ സമാപിക്കുന്നതാണ്.

കൃപാസനം മരിയൻ ഉടമ്പടി ധ്യാനത്തിൽ പങ്കെടുക്കുവാൻ ലഭിക്കുന്ന ഈ അവസരം ഉപയോഗിക്കുവാനും, അനുഗ്രഹങ്ങളുടെ വാതായനങ്ങൾ തുറന്നു കിട്ടുന്ന തിരുവചന ശുശ്രൂഷയിലും തിരുക്കർമ്മങ്ങളിലും പങ്കുചേരുവാനും, കാദോഷ് മരിയൻ മിനിസ്ട്രീസ് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂറായി പേരുകൾ രെജിസ്റ്റർ ചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ അഭ്യർത്ഥിക്കുന്നു.

Abredeen – https://www.tickettailor.com/events/kadoshmarianministries/2083917
London – https://www.tickettailor.com/events/kadoshmarianministries/2076878

For More Details: 07770 730769, 07459 873176

കൊൽക്കത്ത ∙ ഈഡൻ ഗാർഡൻസിൽ നിറഞ്ഞാടിയ സഞ്ജു സാംസൺ ഇന്ത്യയെ ടി20 ലോകകപ്പ് സെമിഫൈനലിലെത്തിച്ചു. വെസ്റ്റിൻഡീസിനെതിരായ സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിലെ നിർണായക മത്സരത്തിൽ 196 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ മൂന്ന് നിർണായക വിക്കറ്റുകൾ നഷ്ടമായിരുന്നു. എന്നാൽ ഓപ്പണിങ്ങിലിറങ്ങിയ സഞ്ജു 50 പന്തിൽ 97 റൺസെടുത്ത കരിയർ ബെസ്റ്റ് ഇന്നിങ്‌സുമായി ഒരറ്റത്ത് ഉറച്ചുനിന്നു. ഒടുവിൽ ശിവം ദുബെയുടെ പിന്തുണയോടെ ഇന്ത്യ വിജയം ഉറപ്പിച്ചു.

ടോസ് നേടിയ ഇന്ത്യ വെസ്റ്റിൻഡീസിനെ ബാറ്റിങ്ങിനയച്ചു. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 195 റൺസാണ് അവർ നേടിയത്. ഷായ് ഹോപ്പ് (32), റോസ്റ്റൺ ചേസ് (40), ഷിംറോൺ ഹെറ്റ്‌മെയർ (27), റൂതർഫോർഡ് (14) എന്നിവർ പുറത്തായപ്പോൾ ജേസൺ ഹോൾഡർ (37), റോവ്‌മാൻ പവൽ (34) എന്നിവർ അവസാന ഘട്ടത്തിൽ വേഗം കൂട്ടി. പവൽ ടി20യിൽ വെസ്റ്റിൻഡീസിനായി 150 സിക്സ് പൂർത്തിയാക്കി റെക്കോർഡും സ്വന്തമാക്കി. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര രണ്ട് വിക്കറ്റും ഹർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ അഭിഷേക് ശർമ, ഇഷാൻ കിഷൻ (10 വീതം), സൂര്യകുമാർ യാദവ് (18), തിലക് വർമ്മ എന്നിവർ തുടക്കത്തിൽ മടങ്ങിയതോടെ ഇന്ത്യ സമ്മർദത്തിലായി. തുടർന്ന് ഹർദിക് പാണ്ഡ്യ (17) സഞ്ജുവിന് ഒപ്പം നിന്നെങ്കിലും അധികനേരം പിടിച്ചുനിൽക്കാനായില്ല. തുടക്കത്തിൽ ഫോം കണ്ടെത്താൻ പാടുപെട്ട് ടീമിന് പുറത്തായിരുന്ന സഞ്ജുവിനെ പ്രതിസന്ധിയിൽ തിരിച്ചു വിളിച്ചതാണ് നിർണായകമായത്. വീണ്ടും അവസരം ലഭിച്ച താരം നിർണായക മത്സരത്തിൽ ഒറ്റയ്ക്ക് പോരാടി ഇന്ത്യയെ വിജയത്തിലേക്കും സെമിപ്രവേശത്തിലേക്കും നയിച്ചു.

RECENT POSTS
Copyright © . All rights reserved