Latest News

സൗഹൃദത്തിന്റെ സൗരഭ്യവും, പങ്കാളിത്തത്തിന്റെ പൂക്കളും, മലയാളിത്തനിമയുടെ ഓണക്കൊലുസും ചേർന്ന്, സൗത്താംപ്ടൺ മലയാളി അസോസിയേഷൻ (MAS) 2025 സെപ്റ്റംബർ 13-ന് വികം കമ്മ്യൂണിറ്റി ഹാളിൽ ഭംഗിയായി ഓണം ആഘോഷിച്ചു.

UKMA സൗത്ത് ഇസ്റ്റ് റീജിയൻ പ്രസിഡന്റ് ജിപ്സൺ തോമസ് ഉദ്ഘാടനം നിർവഹിച്ചു. MAS പ്രസിഡന്റ് മാൽക്കം പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു. പ്രിയപ്പെട്ട ജന്മനാട്ടിന്റെ ഓർമ്മകളും സംസ്കാരത്തിന്റെ സൗന്ദര്യവും പങ്കുവെച്ച് അനവധി മലയാളികൾ ഒരുമിച്ച് ചേർന്നത് സംഗമത്തിനെ കൂടുതൽ നിറവേകി.

കൂട്ടായ്മയുടെ കരുത്ത് വിളിച്ചോതിയ ഓണസദ്യ, മലയാളിത്തനിമ പുതുക്കിയ മെഗാ തിരുവാതിര, വർണ്ണപ്പകിട്ടാർന്ന കലാപരിപാടികൾ – എല്ലാം ചേർന്ന് ഓണക്കാലത്തിന്റെ മധുരത്വം പ്രേക്ഷകർക്കു സമ്മാനിച്ചു.

സെക്രട്ടറി പ്രസാദ് ഹൃദയം നിറഞ്ഞ സ്വഗതം നേർന്നു. UKMA നാഷണൽ പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ ആശംസകൾ അർപ്പിച്ചു. MAS കമ്മിറ്റി അംഗങ്ങളായ മായ അനീഷ്, ജിജോ ഫ്രാൻസിസ്, മാത്യു എബ്രഹാം, ഷിജുമോൻ ചാക്കോ, ഡയ്സി ജേക്കബ്, സൗമ്യ എബ്രഹാം, വരൂൺ ജോൺ, ഷമീർ കെ പി എന്നിവർ നേതൃത്വം നൽകി. ജോയിൻ്റ് സെക്രട്ടറി കൃഷ്ണവേണി നന്ദിപറഞ്ഞ് ചടങ്ങ് സമാപിച്ചു.

ഒരുമ, സൗഹൃദം, ഓർമ്മകൾ – ഇതെല്ലാം ചേർന്ന് MAS ഓണാഘോഷം 2025, പ്രവാസ മലയാളികളുടെ ഹൃദയങ്ങളിൽ ഒരിക്കലും മായാത്തൊരു ഓണാഘോഷമായി മാറി.

വാഷിങ്ടൺ ∙ യുഎസിലെ മിഷിഗണിൽ നടന്ന വെടിവയ്പ്പിൽ 2 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മിഷിഗണിലെ ഗ്രാൻഡ് ബ്ലാങ്കിലുള്ള ‘ദി ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്സ് ‘ പള്ളിക്കുള്ളിലാണ് വെടിവയ്പ്പ് നടന്നത്.

അക്രമി ആദ്യം തന്റെ ട്രക്ക് ഉപയോഗിച്ച് പള്ളിയുടെ അകത്ത് ഇടിച്ചു കയറുകയായിരുന്നു. തുടർന്നാണ് വെടിവയ്പ്പ് ആരംഭിച്ചത്. പിന്നീട് പൊലീസ് നടത്തിയ ഏറ്റുമുട്ടലിൽ ഇയാളെ വധിച്ചു. ആക്രമണത്തിനിടെ പള്ളിക്ക് തീപിടിച്ചതായും റിപ്പോർട്ടുണ്ട്. വെടിവച്ച വ്യക്തി തന്നെയാണ് പള്ളി തീയിട്ടതെന്നാണ് സൂചന. അഗ്നിശമന സേന എത്തി തീ നിയന്ത്രണവിധേയമാക്കി.

സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി കൊണ്ട് മിഷിഗൺ ഗവർണർ ഗ്രെച്ചൻ വിറ്റ്മർ പ്രതികരിച്ചു. പ്രത്യേകിച്ച് ‘ദി ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്സ് ‘ പ്രസിഡന്റ് റസ്സൽ എം. നെൽസന്റെ മരണത്തിന്റേതിനു പിന്നാലെയാണ് ആക്രമണം നടന്നത്. അമേരിക്കൻ മതനേതാവ് ജോസഫ് സ്മിത്ത് 19-ാം നൂറ്റാണ്ടിൽ സ്ഥാപിച്ചതാണ് മോർമോൺ സഭ. ദ് ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ ഡേ സെയ്ന്റ്സ് എന്നതാണ് ഔദ്യോഗികനാമം.

ദുബായ് ∙ ഏഷ്യാകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ നേർക്കുനേർ എത്തിയ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആവേശകരമായ പോരാട്ടത്തിന്റെ ഒടുവിൽ ജയം ഇന്ത്യക്ക് . ഒൻപതാം തവണയാണ് ഇന്ത്യ ഏഷ്യാകപ്പ് കിരീടം ഉയർത്തുന്നത്.

ആദ്യ പത്ത് ഓവറുകളിൽ ശക്തമായ പ്രകടനം കാഴ്ചവെച്ച പാകിസ്താനെ ഇന്ത്യയുടെ ബൗളർമാർ അടിച്ചമർത്തി. 19.1 ഓവറിൽ 146 റൺസിനാണ് പാകിസ്താൻ പുറത്തായത്. മറുപടി ബാറ്റിംഗിൽ തുടക്കം മോശമായിരുന്നെങ്കിലും തിലക് വർമ്മയുടെ (69 റൺസ്) അർധസെഞ്ചുറിയും ശിവം ദുബെയുടെ (33 റൺസ്) ഇന്നിങ്സും ഇന്ത്യയ്ക്ക് ജയം നേടിക്കൊടുത്തു . ഒടുവിൽ റിങ്കു സിങ്ങിന്റെ ബൗണ്ടറിയോടെ ഇന്ത്യ 19.4 ഓവറിൽ തന്നെ വിജയലക്ഷ്യം മറികടന്നു (150/5).

പാകിസ്താനുവേണ്ടി ഓപ്പണർ സഹിബ്സാദ ഫർഹാൻ (57 റൺസ്) മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും മധ്യനിര തകർന്നതോടെ ടീമിന് തിരിച്ചുവരാൻ കഴിഞ്ഞില്ല. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് നാല് വിക്കറ്റുകൾ നേടി ഫൈനലിന്റെ താരം ആയി.

ഫൈനൽ വിജയത്തിനുശേഷം നടന്ന സമ്മാനദാന ചടങ്ങിൽ വിവാദം ഉയർന്നു. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ അധ്യക്ഷനും പിസിബി ചെയർമാനുമായ മുഹസിൻ നഖ്‌വി കപ്പ് കൈമാറേണ്ട സാഹചര്യത്തിൽ, ഇന്ത്യ ഔദ്യോഗികമായി ട്രോഫി ഏറ്റുവാങ്ങാതെ ചടങ്ങിൽ നിന്ന് വിട്ടുനിന്നത് കാലതാമസത്തിനും അഭ്യൂഹങ്ങൾക്കും വഴിവച്ചു.

പാലക്കാട് വടക്കാഞ്ചേരിക്കു സമീപം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങിയിരുന്ന യുവതിയെ ഇടിച്ചു വീഴ്ത്തി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പൊലീസിന്റെ പിടിയിലായി. പട്ടിക്കാട് പൂവൻചിറ സ്വദേശി വിഷ്ണു (25) ആണ് അറസ്റ്റിലായത്.

ശനിയാഴ്ച അർധരാത്രിയോടെയാണ് സംഭവം നടന്നത്. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയുടെ സ്കൂട്ടർ, പിന്തുടർന്ന് വന്ന വിഷ്ണു ബൈക്കോടിച്ചു ഇടിക്കുകയായിരുന്നു. പരിക്കേറ്റ് നിലത്തുവീണ യുവതിയെ ഇയാൾ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു.

എന്നാൽ യുവതി ശക്തമായി പ്രതികരിക്കുകയും സഹായത്തിനായി നിലവിളിക്കുകയും ചെയ്തതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. വിവരം അറിഞ്ഞെത്തിയ വടക്കഞ്ചേരി പൊലീസ്, സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം ഇയാളെ പിടികൂടുകയായിരുന്നു.

വിഷ്ണു എറണാകുളത്ത് പോക്സോ കേസിൽ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.

തമിഴ്നാട്ടിലെ കരൂരില്‍ വിജയ്‌യുടെ റാലിക്കിടെയുണ്ടായ ആള്‍ക്കൂട്ടദുരന്തത്തില്‍ 40 പേരുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും.

“കരൂരിലെ ദാരുണമായ സംഭവത്തില്‍ അതിയായ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് എന്റെ ഹൃദയംഗമമായ അനുശോചനം. പരിക്കേറ്റവര്‍ക്ക് കരുത്തും വേഗത്തിലുള്ള രോഗശാന്തിയും നേരുന്നു,” മമ്മൂട്ടി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

“കരൂരിലെ ദാരുണമായ തിക്കിലും തിരക്കിലും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ഹൃദയംഗമമായ പ്രാര്‍ത്ഥനകള്‍. പരിക്കേറ്റവര്‍ക്ക് കരുത്തും വേഗത്തിലുള്ള രോഗശാന്തിയും നേരുന്നു,” എന്ന് മോഹന്‍ലാലും പ്രതികരിച്ചു

ശനിയാഴ്ച രാത്രി കരൂരിലെ വേലുച്ചാമിപുരത്ത് വിജയ് പ്രസംഗിക്കുന്നതിനിടെ ആയിരക്കണക്കിന് ആളുകള്‍ തടിച്ചു കൂടിയപ്പോഴാണ് ദുരന്തം സംഭവിച്ചത്. 15,000 പേര്‍ക്ക് മാത്രം സൗകര്യമുള്ള സ്ഥലത്ത് 50,000 പേര്‍ തടിച്ചുകൂടിയത് അപകടത്തിന് കാരണമായി. ഇതുവരെ 95 പേര്‍ ചികിത്സയിലാണ്. 51 പേര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും ബാക്കിയുള്ളവര്‍ സ്വകാര്യ ആശുപത്രികളിലുമാണ്. ഒരാളുടെ നില ഗുരുതരമാണ്.

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നല്‍കുമെന്ന് ടിവികെ അധ്യക്ഷന്‍ വിജയ് പ്രഖ്യാപിച്ചു. കൂടാതെ, പ്രധാനമന്ത്രി നരേന്ദ്രമോദിയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സഹായമായി പ്രഖ്യാപിച്ചു.

 

ലൈംഗികാതിക്രമ കേസിൽ സ്വാമി ചൈതന്യാന്ദ സരസ്വതി അറസ്റ്റിൽ. ആഗ്രയിൽ നിന്നാണ് ദില്ലി പൊലീസ് ചൈതന്യാന്ദയെ അറസ്റ്റ് ചെയ്തത്. ചൈതന്യാന്ദയെ ദില്ലിയിൽ എത്തിക്കും. 17 പെണ്‍കുട്ടികളാണ് ചൈതന്യാനന്ദയ്ക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയത്. കേസിൽ മുൻകൂർ ജാമ്യാപേക്ഷ ദില്ലി പട്യാല ഹൗസ് കോടതി തള്ളിയതിന് പിന്നാലെയാണ് പൊലീസിന്‍റെ അറസ്റ്റ് നടപടി.

നിരവധി കേസുകളിൽ പ്രതിയാണെന്നും ഒളിവിൽ കഴിയുകയാണെന്നും പൊലീസ് കോടതിയിൽ വാദിച്ചിരുന്നു. തുടർന്നാണ് ജാമ്യാപേക്ഷ തള്ളിയത്. ലൈംഗികാതിക്രമത്തിന് പുറമെ വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള കേസുകൾ ചൈതന്യാനന്ദയ്ക്കെതിരെ ഉണ്ടെന്ന് കാണിച്ചാണ് പൊലീസ് ജാമ്യ ഹർജിയെ എതിർത്തത്. തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യതയുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു. പരാതികൾ പുറത്തു വന്നതിനു പിന്നാലെ ഒളിവിൽ പോയ ചൈതന്യാനന്ദയ്ക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. ഇതിനിടെയാണ് പിടിയിലായത്.

കേസ് എടുത്തതിന് പിന്നാലെ ചൈതന്യാനന്ദയുടെ ആഡംബര കാർ പൊലീസ് പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത കാറിൽ പ്രതി പെൺകുട്ടികളെ ഋഷികേശിലേക്ക് കൊണ്ടുപോയിരുന്നതായാണ് സൂചന. വ്യാജ ഡിപ്ലോമാറ്റിക് നമ്പർ പ്ലേറ്റ് ഘടിപ്പിച്ച മറ്റൊരു കാർ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. അതിനിടെ, പെൺകുട്ടികളുടെ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിരുന്നു. പ്രതി പെൺകുട്ടികളുടെ ഹോസ്റ്റൽ റൂമിൽ സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നുവെന്നും പെൺകുട്ടികൾ പൊലീസിന് മൊഴി നൽകി. ഇതിലെ ദൃശ്യങ്ങൾ പ്രതിയുടെ ഫോണിൽ ലഭ്യമായിരുന്നു എന്നും പെൺകുട്ടികൾ പറയുന്നു.

17 പെൺകുട്ടികളാണ് ശ്രീ ശാർദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെൻറ് ഡയറക്ടർ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ മൊഴി നൽകിയത്. ആശ്രമത്തിലെ പിജി ഡിപ്ലോമ വിദ്യാർത്ഥികളാണ് (പിജിഡിഎം) പരാതി നൽകിയത്. സ്ഥാപനത്തിലെ ജീവനക്കാർക്കെതിരെയും ആരോപണമുണ്ട്. ആഗസ്റ്റ് നാലിനാണ് സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ വസന്ത്കുഞ്ജ് പൊലീസിന് മുൻപിൽ പരാതി എത്തുന്നത്.

വിദ്യാർത്ഥിനികൾ ഡയറക്ടർക്കെതിരെ അഡ്മിനിസ്ട്രേറ്ററോട് പരാതി പറഞ്ഞിരുന്നു. ശ്രീ ശാർദ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഭരണ സമിതിയിലുള്ള ഒരാൾ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് 32 വിദ്യാർത്ഥിനികളുടെ മൊഴിയെടുത്തു. ഇതിൽ 17 പേർ ഡയറക്ടർക്കെതിരെ മൊഴി നൽകി. ശരീരത്തിൽ മോശമായ രീതിയിൽ സ്പർശിച്ചു, വാട്സ് ആപ്പിൽ അശ്ലീല സന്ദേശങ്ങൾ അയച്ചു എന്നെല്ലാമാണ് വിദ്യാർത്ഥിനികൾ മൊഴി നൽകിയത്.

സ്ഥാപനത്തിലെ ജീവനക്കാർക്കെതിരെയും ഗുരുതര പരാതിയുണ്ട്. സ്വാമി ചൈതന്യാനന്ദ സരസ്വതി ആവശ്യപ്പെടുന്നതു പോലെ ചെയ്യാൻ മൂന്ന് വനിതാ ജീവനക്കാരും അഡ്മിനിസ്ട്രേറ്ററും സമ്മർദം ചെലുത്തി എന്നാണ് വിദ്യാർത്ഥിനികളുടെ മൊഴി. തുടർന്ന് പൊലീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തി പരിശോധന നടത്തി.

നേരത്തെ സ്വാമി പാർത്ഥസാരഥി എന്ന് അറിയപ്പെട്ടിരുന്ന സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ 2009ലും 2016ലും ലൈംഗികാതിക്രമ പരാതി ഉയർന്നിരുന്നു. ഒഡീഷ സ്വദേശിയായ സ്വാമി ചൈതന്യാനന്ദ സരസ്വതി 12 വർഷമായി ഈ ആശ്രമത്തിലാണ് താമസം.

തമിഴ്നാട്ടിലെ കരൂരിൽ ടിവികെ അധ്യക്ഷൻ വിജയ്‍യുടെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ കൂടുതൽ പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ടിവികെ സംസ്ഥാന നേതാക്കള്‍ക്കെതിരെയാണ് കേസെടുത്തത്. ടിവികെ സംസ്ഥാന ജനറൽ സെക്രട്ടറി ബുസി ആനന്ദ്, ജോയിന്‍റ് സെക്രട്ടറി സിടി നിര്‍മൽ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് ഏറ്റവും ഒടുവിലായി പൊലീസ് കേസെടുത്തിരിക്കുന്നത്. നേരത്തെ ടിവികെ കരൂര്‍ സെക്രട്ടറിക്കെതിരെ കേസെടുത്തിരുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യ, മറ്റുള്ളവരുടെ ജീവൻ അപായപ്പെടുത്തുക, കുറ്റകരമായ നരഹത്യയ്ക്കുള്ള ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരാണ് സംസ്ഥാന നേതാക്കള്‍ക്കെതിരെ കേസെടുത്തത്. അതേസമയം, കരൂര്‍ ദുരന്തത്തിൽ പരിക്കേറ്റവരെ കരൂര്‍ മെഡിക്കൽ കോളേജിലെത്തി തമിഴ്നാട് മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ സന്ദര്‍ശിച്ചു. തുടര്‍ന്ന് മോര്‍ച്ചറിയിലെത്തി മരിച്ചവര്‍ക്ക് അന്തിമോപചാരമര്‍പ്പിച്ചു.

അതേസമയം, മരിച്ച 39 പേരുടെയും മൃതദേഹം തിരിച്ചറിഞ്ഞു. ഏറ്റവും ഒടുവിലായി തിരിച്ചറിയാൻ ബാക്കിയുണ്ടായിരുന്ന ഒരു സ്ത്രീയുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. മരിച്ചവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. 32 പേരുടെ പോസ്റ്റ്‍മോര്‍ട്ടം പൂര്‍ത്തിയായി. ഇനി ഏഴുപേരുടെ പോസ്റ്റ്‍മോര്‍ട്ടമാണ് പൂര്‍ത്തിയാകാനുള്ളത്. ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്. ഇന്നലെ രാത്രിയാണ് കരൂരിൽ വിജയ്‍യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 39പേര്‍ മരിച്ച ദുരന്തമുണ്ടായത്. 111 ഓളം പേര്‍ക്കാണ് ദുരന്തത്തിൽ മരിച്ചത്.

ഇതിനിടെ, ദുരന്തത്തിൽ പൊലീസിനെതിരെ വിമര്‍ശനവുമായി എഐഎഡിഎംകെ രംഗത്തെത്തി. പൊലീസ് മതിയായ സുരക്ഷ ഒരുക്കിയില്ലെന്ന് ആശുപത്രിയിൽ ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ചശേഷം എടപ്പാടി പളനിസ്വാമി ആരോപിച്ചു. ഡിഎംകെ പരിപാടികൾക്ക് മാത്രമാണ് സുരക്ഷയൊരുക്കുന്നത്. വിജയ് യുടെ യോഗത്തിന്‍റെ തുടക്കത്തിൽ ആംബുലൻസ് വന്നതിൽ സംശയങ്ങൾ ഉണ്ടെന്നും ഇപിഎസ് ആരോപിച്ചു.

കണ്ണൂർ: സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടിക്ക് ശ്രമിച്ച ഉദ്യോഗാർത്ഥിയെ പിഎസ്‌സി വിജിലൻസ് സംഘം പിടികൂടി. പെരളശ്ശേരി സ്വദേശിയായ എൻ.പി. മുഹമ്മദ് സഹദ് ഷർട്ടിലെ ബട്ടണിൽ ഒളിപ്പിച്ച ക്യാമറയിലൂടെ ചോദ്യപേപ്പർ പുറത്തേക്ക് അയച്ച്, ബ്ലൂടൂത്ത് ഹെഡ്സെറ്റിലൂടെ ഉത്തരങ്ങൾ സ്വീകരിക്കുകയായിരുന്നു. പാന്റിന്റെ അടിയിലുള്ള രഹസ്യ പോക്കറ്റിൽ സൂക്ഷിച്ച മൊബൈൽ ഫോണും സഹായത്തിനായി ഉപയോഗിച്ചു.

പരീക്ഷയ്ക്കിടെ സഹദിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. ഇയാൾ മുൻപ് മറ്റുപരീക്ഷകളിലും സമാന രീതി ഉപയോഗിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതായി അധികൃതർ അറിയിച്ചു. സഹദിന് ഇനി പിഎസ്‌സി പരീക്ഷകളിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നും, കർശനമായ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) നേതൃത്വത്തിൽ നടൻ വിജയ് കരൂരിൽ സംഘടിപ്പിച്ച റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ 40 പേരുടെ മരണം സ്ഥിരീകരിച്ചു. മരണപ്പെട്ടവരിൽ ആറു കുട്ടികളും ഉൾപ്പെടുന്നു. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന 12 പേരുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.

നിയന്ത്രണാതീതമായ ജനക്കൂട്ടമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. കുഴഞ്ഞുവീണവരെ കരൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും സമീപത്തെ സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി. ജന തിരക്ക് മൂലം ആംബുലൻസുകൾക്ക് സമയത്ത് ഇടപെടാൻ കഴിയാതെ വന്ന സാഹചര്യവും അപകടത്തിന്റെ ഗുരുതരത്വം വർധിപ്പിച്ചു.

അപകട വിവരം അറിഞ്ഞതോടെ വിജയ് തന്റെ പ്രസംഗം അവസാനിപ്പിക്കുകയും, ജനങ്ങളോട് ശാന്തത പാലിക്കാനും ആംബുലൻസുകൾക്ക് വഴി വിടാനും അഭ്യർത്ഥിക്കുകയും ചെയ്തു. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച വിജയിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായാണ് ഈ റാലി നടന്നത്.

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കരയോഗങ്ങളുടെ പരസ്യപ്രതിഷേധം വ്യാപകമാകുന്നു. നരുവാമൂട് നടുക്കാട് 2299-ാം നമ്പർ ചെരുത്തൂർക്കോണം വിദ്യാധിരാജ എൻഎസ്എസ് കരയോഗ കാര്യാലയത്തിന് മുന്നിൽ “നായർ സമുദായത്തെ ഒറ്റുകൊടുത്ത സുകുമാരൻ നായർക്ക് ആദരാഞ്ജലികൾ” എന്ന് കുറിച്ച ഫ്ലക്സ് ഭാരവാഹികൾ സ്ഥാപിച്ചു. ഫ്ലക്സ് സ്ഥാപിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നതോടെ പ്രതിഷേധം കൂടുതൽ ശക്തമായി.

ഇതിനുമുമ്പ് പത്തനംതിട്ടയിലും സമാനമായ പ്രതിഷേധ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിരുന്നു. പ്രമാടം പഞ്ചായത്ത് ഓഫീസിന് മുന്നിലും വെട്ടിപ്രം കരയോഗം കെട്ടിടത്തിന് മുന്നിലും സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളിൽ, സുകുമാരൻ നായരെ “ ഭക്തരെ വഞ്ചിച്ച്, പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പ” എന്നായിരുന്നു വിമർശനം. ചങ്ങനാശ്ശേരിയിൽ ഒരു കുടുംബം കരയോഗം അംഗത്വം ഉപേക്ഷിച്ചതും, എറണാകുളത്ത് കണയന്നൂർ കരയോഗം ഭാരവാഹികൾ നേതൃത്വത്തിന്റെ നിലപാട് പരസ്യമായി തള്ളിയതും പ്രതിഷേധത്തിന് പുതിയ മാനം നൽകി .

RECENT POSTS
Copyright © . All rights reserved