മൂന്നുവയസുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ വഴിത്തിരിവ്. കുട്ടി പീഡനത്തിനിരയായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുത്തന്‍കുരിശ് പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ പിതാവിന്റെ ബന്ധുവിനെ പോലീസ് ചോദ്യം ചെയ്യുന്നതായാണ് വിവരം.
ഇന്നലെ പകലാണ് കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം നടന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുട്ടി പീഡനത്തിനിരയായതായുള്ള സൂചനകള്‍ പോലീസിനെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. സംശയകരമായ ചില മുറിവുകളും പാടുകളും ശരീരത്തിലുണ്ട് എന്നും അത് അന്വേഷിക്കണമെന്നും പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ ബന്ധുക്കളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. മൂന്നുപേരെ ഇന്ന് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ഇതില്‍ രണ്ടുപേരെ വിട്ടയച്ചിട്ടുണ്ട്. ഒരാള്‍ പോലീസ് കസ്റ്റഡിയിലാണ് എന്നാണ് വിവരം.
വിഷയത്തില്‍ അറസ്റ്റ് രേഖപ്പെടുത്തി എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്തുവന്നാല്‍ മാത്രമേ കേസിന്റെ വിശദാംശങ്ങള്‍ വ്യക്തമാവുകയുള്ളു. കുട്ടിയുടെ പിതാവിന്റെ ബന്ധുക്കളില്‍ ചിലര്‍ സംശയനിഴലിലാണ് എന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പൂര്‍ണമായ റിപ്പോര്‍ട്ട് വന്നിട്ടില്ല. പോസ്റ്റുമോര്‍ട്ടം നടത്തിയ ഫോറസന്‍സിക് ഡോക്ടര്‍മാര്‍ പ്രാഥമിക പരിശോധനയില്‍ കണ്ട സംശയങ്ങള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി പങ്കുവെച്ചിരുന്നു. വെള്ളത്തില്‍ മുങ്ങിയുള്ള മരണമാണ് കുട്ടിയുടേത്. എന്നാല്‍ കുട്ടിയുടെ ശരീരത്തില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് സംശയകരമായ പാടുകളും മറ്റും ഇവര്‍ കണ്ടെത്തിയത്. ഇക്കാര്യങ്ങള്‍ ഇവര്‍ പോലീസുമായി പങ്കുവെച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റൂറല്‍ എസ്പി കുട്ടിയുടെ അടുത്ത ബന്ധുക്കളെ ചോദ്യം ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്.
തുടര്‍ന്ന് കുട്ടിയുടെ അച്ഛന്റെ വീടിനോട് ചേര്‍ന്നുള്ള അടുത്ത ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ഇതില്‍ ഒരാളാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. ഇയാളെ ഒരു ബന്ധുവിന്റെ ഫോണില്‍ നിന്നാണ് വിളിപ്പിച്ചത്. ഇയാള്‍ ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍ മുതല്‍ കരഞ്ഞുകൊണ്ടാണ് പോലീസിനോട് സംസാരിച്ചത് എന്നാണ് വിവരം.
കുവൈത്തിൽ ഗ്യാസ് സിലിണ്ടർ സ്ഫോടനത്തിൽ പത്ത് പേർക്ക് പരിക്കേറ്റു.നിരവധി മലയാളികൾക്ക് പരിക്കേറ്റു ഫഹാഹീലിലെ ഷോപ്പിങ് മാളിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിൽ സ്ഫോടനം. ഗ്യാസ് ചോർച്ചയെ തുടർന്നാണ് സ്ഫോടനമുണ്ടായത്. ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം.
അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റതായി അഗ്നിശമന വകുപ്പ് അറിയിച്ചു. പരിക്കേറ്റവരിൽ ഭൂരിഭാഗവും മലയാളികളാണെന്നാണ് റിപ്പോർട്ട്. ഫഹാഹീൽ, അഹമ്മദി സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവം കൈകാര്യം ചെയ്തതായും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചതായും അധികൃതർ അറിയിച്ചു.
കണ്ണൂര്‍ തളിപ്പറമ്പ് കുപ്പത്ത് വീണ്ടും ദേശീയപാതയിൽ മണ്ണിടിച്ചിൽ. ഇന്ന് മാത്രം രണ്ടു തവണയാണ് മണ്ണിടിഞ്ഞത്. വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ മണ്ണിടിയുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. സ്ഥലത്ത് പ്രതിഷേധവുമായി ആളുകളെത്തി. ഇന്നലെ മുതൽ മണ്ണിടിയുന്നതാണെന്നും ഇന്ന് രാവിലെയും ഉച്ചയ്ക്കുമാണ് മണ്ണിടിഞ്ഞുവെന്നും നാട്ടുകാര്‍ പറഞ്ഞു. രാത്രിയിൽ മണ്ണിടിഞ്ഞാൽ എന്താണ് സംഭവിക്കുകയെന്ന് അറിയില്ലെന്നും ജില്ലാ കളക്ടര്‍ ഇതുവരെയും സ്ഥലത്ത് എത്തിയിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
ദേശീയപാത നിര്‍മ്മാണത്തിനായി കുന്നിടിച്ച സ്ഥലത്താണ് വീണ്ടും മണ്ണിടിഞ്ഞത്. സുരക്ഷ ഒരുക്കുന്നതുവരെ സ്ഥലത്ത് പ്രതിഷേധം തുടരുമെന്ന് നാട്ടുകാര്‍ പറഞ്ഞു. ദേശീയപാത അതോറിറ്റിയുടെ അധികൃതരടക്കം സ്ഥലത്ത് എത്തിയിട്ടില്ല. മണ്ണിടിയുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ കനത്ത ആശങ്കയിലാണ്. മണ്ണിടിഞ്ഞ ഭാഗത്തെ ഗതാഗതം നിരോധിച്ചതല്ലാതെ മറ്റു നടപടികളൊന്നും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. പൊലീസെത്തിയാണ് മണ്ണിടിഞ്ഞ ഭാഗത്ത് ഗതാഗതം ക്രമീകരിച്ചത്. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് സമീപത്തെ വീടുകളിൽ താമസിക്കുന്നവരാണ് ആശങ്കയിലായിരിക്കുന്നത്. വെള്ളം പോകാൻ സംവിധാനമില്ലാത്തതിനാ. വീടുകളിലേക്ക് അടക്കം ചെളി കയറിയ അവസ്ഥയിലാണെന്നും നാട്ടുകാര്‍ പറയുന്നു.
വാഹനങ്ങൾ കടന്നു പോകാൻ അനുവദിക്കാതെ റോഡ് ഉപരോധിച്ചതോടെ തളിപ്പറമ്പ് ആർഡിഒ സ്ഥലത്തെത്തി ചർച്ച നടത്തി. എൻഎച്ച് ഐ പ്രൊജക്റ്റ് മാനേജറും പരിശോധനയ്ക്കായുളള വിദഗ്ധ സംഘവും സ്ഥലത്ത് ഉടൻ എത്തുമെന്ന് ഉറപ്പിന്മേൽ താൽക്കാലികമായി ഉപരോധം അവസാനിപ്പിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ് തകര്‍ന്ന മലപ്പുറം കൂരിയാടിലെ ദേശീയപാത 66ലെ സര്‍വീസ് റോഡ് ദേശീയ പാത അതോറിറ്റിയുടെ വിദഗ്ധ സംഘം പരിശോധിക്കുകയാണ്. ഡോ. അനിൽ ദീക്ഷിത് ( ജയ്പൂർ ), ഡോ. ജിമ്മി തോമസ് (കൊച്ചി) എന്നിവരാണ് വിദഗ്ദ സംഘത്തിലുള്ളത്. ഇവർ തയ്യാറാക്കുന്ന റിപ്പോർട്ടിന്‍റ അടിസ്ഥാനത്തിലാകും തുടർ നടപടികൾ. ഇതിനിടെ, മലപ്പുറത്ത് ദേശീയ പാതയിൽ വീണ്ടും വിള്ളലുണ്ടായി. കൂരിയാട് നിന്ന് അഞ്ച് കിലോമീറ്റർ മാറി എടരിക്കോട് മമ്മാലിപ്പടിയിലാണ് വിള്ളൽ രൂപപ്പെട്ടത്. ഇന്നലെ തലപ്പാറയിലും വിള്ളൽ കണ്ടെത്തിയിരുന്നു. ഇന്ന് തൃശ്ശൂർ -ചാവക്കാട് ദേശീയപാതയിൽ 50 മീറ്ററിലേറെ വിള്ളൽ രൂപപ്പെട്ടു.
രാജസ്ഥാനില്‍ നിരവധി ട്രക്ക്, ടാക്‌സി ഡ്രൈവര്‍മാരെ അതിക്രൂരമായി കൊലപ്പെടുത്തി വൃക്ക തട്ടിയെടുത്ത് കച്ചവടം ചെയ്ത സീരിയല്‍ കില്ലര്‍ ഒടുവില്‍ പിടിയില്‍. 67കാരനായ ദേവേന്ദര്‍ ശര്‍മയാണ് പൊലീസിന്‌റെ പിടിയിലായത്.
മരണത്തിന്‌റെ ഡോക്ടര്‍ അഥവാ ഡോക്ടര്‍ ഡെത്ത് എന്നറിയപ്പെടുന്ന സീരിയല്‍ കില്ലറാണ് പൊലീസിന്‌റെ പിടിയിലായത്. ഇരകളെ കൊലപ്പെടുത്തി വൃക്ക തട്ടിയെടുത്ത ശേഷം മൃതദേഹം ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചിലെ മുതലകള്‍ നിറഞ്ഞ ഹസാര കനാലിലായിരുന്നു ഉപേക്ഷിച്ചിരുന്നത്.
2002 നും 2004 നും ഇടയില്‍ നിരവധി ടാക്‌സി, ട്രക്ക് ഡ്രൈവര്‍മാരെയാണ് പ്രതി ക്രൂരമായി കൊലപ്പെടുത്തിയത്. ഡ്രൈവര്‍മാരെ ട്രിപ്പിന് വിളിക്കുകയും വഴിമധ്യേ ഇവരെ കൊലപ്പെടുത്തിയ ശേഷം വാഹനങ്ങള്‍ വില്‍ക്കുകയുമായിരുന്നു ദേവേന്ദര്‍ ശര്‍മയുടെ രീതി. 1998 നും 2004 നും ഇടയില്‍ അനധികൃത വൃക്ക മാറ്റിവയ്ക്കല്‍ റാക്കറ്റും പ്രതി നടത്തിയിരുന്നു. നിരവധി സംസ്ഥാനങ്ങളിലെ ഡോക്ടര്‍മാരുടെയും ഇടനിലക്കാരുടെയും സഹായത്തോടെ നൂറിലധികം അനധികൃത വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ചെയ്തതായും പ്രതി സമ്മതിച്ചിട്ടുണ്ട്.
കേരളത്തിലെ ബിയർ വിൽപനയിൽ ഇടിവ്. കേരളത്തിൽ ഡിമാന്‍റ് ഹോട്ടിനെന്ന് വ്യക്തമാക്കി ബിവറേജസ് കോർപ്പറേഷന്റെ കണക്കുകൾ. മദ്യ വിൽപനയിൽ തുടർച്ചയായി റെക്കോർഡ് ഇടുമ്പോഴും സംസ്ഥാനത്ത് ബിയർ ഉപയോഗം കുത്തനെ കുറയുന്നുവെന്നാണ് റിപ്പോർട്ട്. 2023 മുതൽ 25 വരെയുള്ള കാലഘട്ടത്തിൽ പത്ത് ലക്ഷം കെയ്സ് ബിയറിന്റെ കുറവ് വന്നതായാണ് ഒടുവിൽ വന്ന റിപ്പോർട്ട് വിശദമാക്കുന്നതെന്നാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
ബിവറേജസ് കോര്‍പ്പറേഷന്റെ കണക്കുകള്‍ പ്രകാരം ബാറുകള്‍, ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ എന്നിവയില്‍ നിന്ന് ചേർത്തുള്ള ബിയര്‍ വില്‍പന 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 112 ലക്ഷം കെയ്സ് ആയിരുന്നു. 2024-25 കാലത്ത് ഇത് 102.39 ലക്ഷം കേയ്‌സുകളായി കുറഞ്ഞു. എന്നാൽ ഇതേസമയം തന്നെ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ ഉപഭോഗം വലിയ രീതിയിൽ വർധിച്ചു. 2023-25 കാലത്ത് 229.12 ലക്ഷം കെയ്സ് വിദേശമദ്യമാണ് സംസ്ഥാനത്ത് ചെലവായത്.
ദേശീയ തലത്തിൽ ബിയർ വിൽപന കൂടുമ്പോഴാണ് കേരളത്തിലെ ഈ മാറ്റമെന്നതും ശ്രദ്ധയമാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ബിയര്‍ ഉപഭോഗം കുറഞ്ഞതായി ബെവ്‌കോ മാനേജിംഗ് ഡയറക്ടര്‍ ഹര്‍ഷിത അട്ടലൂരിയും പ്രതികരിച്ചിരുന്നു.
കസ്റ്റഡി തടവുകാരിയെ അനധികൃതമായി രണ്ടു ദിവസം ഹോട്ടലില്‍ താമസിപ്പിച്ചതിന് മ്യൂസിയം എസ്ഐ ഷെഫിന് സസ്പെന്‍ഷന്‍. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവധിയെടുത്തശേഷം ഷെഫിന്‍ ഇടുക്കിയില്‍ സിനിമയില്‍ അഭിനയിക്കാന്‍പോയെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
സ്പെയിനിലെ ബാഴ്സിലോണയില്‍ എംബിബിഎസിനു പ്രവേശനം വാങ്ങിത്തരാമെന്നുപറഞ്ഞ് വഴുതക്കാട് സ്വദേശിയില്‍നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിന്റെ അന്വേഷണത്തിലാണ് എസ്ഐക്കു വീഴ്ചയുണ്ടായത്. കേസിലെ മൂന്നാം പ്രതി അര്‍ച്ചനാ ഗൗതം മറ്റൊരു കേസില്‍ ഹരിദ്വാര്‍ ജയിലിലായിരുന്നു.
പ്രതിയെ കസ്റ്റഡിയില്‍വാങ്ങി തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജരാക്കി, തിരികെ ഹരിദ്വാര്‍ ജയിലിലേക്കു കൊണ്ടുപോയ അര്‍ച്ചനയെ കോടതിയില്‍ ഹാജരാക്കാതെ രണ്ടു ദിവസം ഡല്‍ഹിയില്‍ ഹോട്ടലില്‍ താമസിപ്പിക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന വനിതാ കോണ്‍സ്റ്റബിള്‍ അടക്കമുള്ള ഉദ്യോഗസ്ഥരെയും പ്രതിയെയും ഫൈസലാബാദില്‍ ഒട്ടും സുരക്ഷിതമല്ലാത്ത സ്ഥലത്ത് വാഹനത്തില്‍ ഇരുത്തിയശേഷം വിവരശേഖരണത്തിനെന്നപേരില്‍ ഷെഫിന്‍ പോയതായും സ്പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
മടക്കയാത്രയ്ക്ക് പോലീസ് ബുക്ക് ചെയ്തിരുന്ന ട്രെയിന്‍ ടിക്കറ്റ് ഒഴിവാക്കി വിമാനത്തിലാണ് ഷെഫിന്‍ വന്നത്. പക്ഷേ, ഈ വിവരം സ്റ്റേഷനില്‍ അറിയിക്കാതെയും അനുമതി വാങ്ങാതെയും അവധിയെടുത്തു. ഷെഫിനൊപ്പംപോയ വനിതാ സിപിഒ അടക്കം രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരേയും അന്വേഷണം നടക്കുന്നുണ്ട്.
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം ചൈന, തുര്‍ക്കി, കാനഡ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കില്ല.
പാകിസ്ഥാനുമായുള്ള അടുത്ത സൗഹൃദമാണ് ചൈനയും തുര്‍ക്കിയും ഒഴിവാക്കാനുള്ള കാരണം. ഇന്ത്യാ വിരുദ്ധ നിലപാടുയര്‍ത്തി ഖലിസ്ഥാന്‍ വിഘടന വാദത്തെ പിന്തുണക്കുന്നതിനാലാണ് കാനഡയെ ഒഴിവാക്കിയത്.
അതേസമയം അടുത്ത വര്‍ഷം യു.എന്‍ രക്ഷാ സമിതിയില്‍ ചേരുന്ന രാജ്യങ്ങളിലടക്കം ഇന്ത്യന്‍ സംഘം സന്ദര്‍ശനം നടത്തുന്നുണ്ട്. പാക് കേന്ദ്രീകൃത ഭീകര സംഘടനകള്‍ക്കെതിരായ തെളിവുകള്‍ ഇന്ത്യ സംഘാംഗങ്ങള്‍ക്ക് നല്‍കും. ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഈ തെളിവുകള്‍ നല്‍കും.
അതിനിടെ അതിര്‍ത്തിയിലുള്ള സൈനിക ക്യാംപുകള്‍ അതീവ ജാഗ്രതയില്‍ തുടരണമെന്ന് സംയുക്ത സൈനിക മേധാവി നിര്‍ദേശം നല്‍കി. അതിര്‍ത്തിയില്‍ അധികമായി വിന്യസിച്ച സേനയെ രണ്ട് രാജ്യങ്ങളും പിന്‍വലിച്ചു. പകുതി സൈനികര്‍ ക്യാംപുകളിലേക്ക് മടങ്ങി.
പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ സ്ഥലങ്ങളില്‍ സുരക്ഷ കൂട്ടാനും തീരുമാനമുണ്ട്. ആരാധനാലയങ്ങള്‍ക്കും ടൂറിസം കേന്ദ്രങ്ങള്‍ക്കും സുരക്ഷ കൂട്ടും. അയോധ്യയില്‍ സിആര്‍പിഎഫ് ഡിജി നേരിട്ടെത്തി സുരക്ഷ വിലയിരുത്തി. ആര്‍എസ്എസ് ആസ്ഥാനത്തിനും സുരക്ഷ കൂട്ടും.
തിരുപ്പൂര്‍ കാങ്കയത്തിനടുത്ത് കാര്‍ നിയന്ത്രണം വിട്ട് വഴിയരുകിലെ മരത്തിലിടിച്ചതില്‍ മൂന്ന് ഇടുക്കി സ്വദേശികള്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇടുക്കി മുന്നാറിലെ ഗൂഡര്‍ വിള എസ്റ്റേറ്റ് പ്രദേശത്തെ സി.രാജ എന്ന നിക്‌സന്‍(46), ഭാര്യ ജാനകി (40), മകള്‍ ഹേമ നേത്ര (15) എന്നിവരാണ് കൊല്ലപ്പെട്ടത്. മറ്റൊരു മകള്‍ മൗന സെറിനിനെ (11) പരിക്കുകളോടെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഈറോഡ് ജില്ലയിലെ അരസലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സാണ് ജാനകി. ഏതാനും ദിവസത്തെ അവധിക്കുശേഷം മുന്നാറില്‍ നിന്നും അരസലൂരിലേക്കു പോകുമ്പോള്‍ ചൊവാഴ്ച രാവിലെ ഒന്‍പതുമണിയോടെ നത്തക്കടയൂരിലെ സുന്ദരപുരിയില്‍ വച്ചായിരുന്നു അപകടം.
കൊച്ചിയില്‍ അമ്മയ്ക്കൊപ്പം യാത്ര ചെയ്യവെ കാണാതായ മൂന്നുവയസുകാരി കല്യാണിയുടെ മൃതദേഹം കണ്ടെത്തി. ചാലക്കുടി പുഴയില്‍ നിന്നാണ് മുങ്ങല്‍ വിദ്ഗ്ധർ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
ഏകദേശം അഞ്ചുമണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് ദുരന്തവാർത്ത നാട്ടുകാരെ തേടിയെത്തിയത്.
കുഞ്ഞിനെ മൂഴിക്കുളം പാലത്തിന് സമീപം ഉപേക്ഷിച്ചു എന്ന അമ്മയുടെ മൊഴിയെ തുടർന്നാണ് പൊലീസിന്റയും ഫയർഫോഴ്‌സിന്റെയും നേതൃത്വത്തില്‍ പുഴയിലും സമീപത്തും തെരച്ചില്‍ നടത്തിയത്. തെരച്ചിലിനായി സ്കൂബ ഡൈവിംഗ് സംഘവും എത്തിയിരുന്നു.
കോലഞ്ചേരി വരിക്കോലി മറ്റക്കുഴി കീഴ്പ്പിള്ളി വീട്ടില്‍ സുഭാഷിന്റെ മകളാണ് കല്യാണി. ഇന്നലെ കുട്ടിയുടെ അമ്മ മറ്റക്കുഴിയിലെ അങ്കണവാടിയിലെത്തി കുഞ്ഞിനെയും കൂട്ടി കുറുമശേരിയിലെ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. ഇരുവരും മൂഴിക്കുളത്ത് ബസിറങ്ങുന്ന സി.സി ടിവി ദൃശ്യം ലഭിച്ചിരുന്നു.
സ്റ്റോപ്പില്‍ നിന്ന് നൂറുമീറ്റർ മാറിയാണ് ചാലക്കുടി പുഴ. ഈ പാലത്തിലേക്ക് കുഞ്ഞുമായി യുവതി എത്തിയിരുന്നു, പിന്നീട് കുറുമശേരിയിലുള്ള വീട്ടിലേക്ക് ഒറ്റയ്ക്കാണ് പോയത്. ഇക്കാര്യം ഓട്ടോ ഡ്രൈവറും സ്ഥിരീകരിച്ചു.
ആലുവവരെ കുട്ടി കൂടെ ഉണ്ടായിരുന്നുവെന്നും പിന്നീട് കണ്ടില്ലെന്നുമായിരുന്നു അമ്മയുടെ ആദ്യമൊഴി. പിന്നീട് മൊഴികള്‍ മാറ്റിപ്പറഞ്ഞു. പരസ്പര വിരുദ്ധമായാണ് ഇവർ സംസാരിച്ചത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പാലത്തിനടുത്ത് കുഞ്ഞിനെ ഉപേക്ഷിച്ചതായി മൊഴി നല്‍കിയത്.
ആശാ വര്‍ക്കര്‍മാരുടെ സഹനസമരം ഇന്ന് നൂറാം നാളിലേക്ക്. സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍ തുടരുന്ന സമരത്തിന് പുറമെ കേരളമാകെ സഞ്ചരിച്ചുള്ള രാപ്പകല്‍ സമരയാത്ര പതിനാറാംദിവസത്തിലേക്ക് കടന്നു. സര്‍ക്കാരിന്‍റെ പിടിവാശിക്കെതിരെ സ്ത്രീ തൊഴിലാളികള്‍ നടത്തുന്ന പോരാട്ടം കേരളത്തിലെ സമരചരിത്രത്തിന്‍റെ ഭാഗമാകുകയാണ്. സർക്കാർ ആഘോഷത്തോടെ അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന ദിവസമാണ് ആശമാരുടെ അസാധാരണ സമരം നൂറ് നാൾ പിന്നിടുന്നത്.
സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം, അനിശ്ചിതകാല നിരാഹാരസമരം, മുടിമുറിക്കല്‍ സമരം, നിയമസഭാ മാര്‍ച്ച്, സാംസ്കാരിക നേതാക്കളുടെ സംഗമം, പ്രതിഷേധ പൊങ്കാല, സെക്രട്ടറിയേറ്റ് ഉപരോധം, ഒടുവില്‍ കേരളമാകം നീണ്ടുനില്‍ക്കുന്ന രാപ്പകല്‍ സമരയാത്ര. സിഐടിയുവിന്‍റെ സമാന്തര സമരം, ഐഎന്‍ടിയുസിയുടെ തൊഴിലാളി വിരുദ്ധ നിലപാട്, മഴയത്ത് വലിച്ചുകെട്ടിയ ടാര്‍പോളിന്‍ ഷീറ്റ് വരെ വലിച്ചുമാറ്റിയുള്ള പൊലീസ് നടപടികള്‍. ഒന്നിലും പതറാതെയാണ് ആശ സമരം മുന്നോട്ട് പോകുന്നത്.
സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഓണറേറിയം എഴായിരം രൂപയില്‍നിന്ന് 21000 ആയി ഉയര്‍ത്തുക, വിരമിക്കല്‍ ആനുകൂല്യമായി അഞ്ചുലക്ഷം രൂപ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഫെബ്രുവരി പത്തിന് സമരം ആരംഭിച്ചത്. മന്ത്രിതലത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ആവശ്യങ്ങള്‍ പഠിക്കാന്‍ സമിതിയെ വച്ചെങ്കിലും നൂറ് രൂപയെങ്കിലും കൂട്ടാതെ സമരം അവസാനിപ്പിക്കില്ലെന്ന് ഉറപ്പിച്ചു പറയുകയായിരുന്നു സമരക്കാര്‍.
ദിനംപ്രതി മുന്നൂറുരൂപ തികച്ചുകിട്ടാനില്ലാത്ത സ്ത്രീ തൊഴിലാളികളെ നൂറുദിവസമായി സമരമുഖത്ത് ഒന്നിച്ചുനിര്‍ത്തുന്ന നേതൃസാന്നിധ്യം എംഎ ബിന്ദു, എസ് മിനി എന്നിവരുടേതാണ്. പിന്നില്‍ വികെ സദാനന്ദന്‍ എന്ന എസ്‌യുസിഐ നേതാവുണ്ട്. സര്‍ക്കാരിന്‍റെ അവഗണനകള്‍ക്കിടയിലും പൊതുസമൂഹത്തിന്‍റെ പിന്തുണയേറ്റി, പോരാട്ടം കനപ്പിച്ചാണ് സമരം മുന്നോട്ട് പോകുന്നത്.