Latest News

ബിനോയ് എം. ജെ.

സങ്കല്പത്തിന്റെ അനന്തസാധ്യതകളെ കുറിച്ച് നാം ആരും തന്നെ ബോധവാന്മാരാണെന്ന് തോന്നുന്നില്ല. പണ്ടുമുതൽ തന്നെ യാഥാർത്ഥ്യമാണ് പ്രധാനപ്പെട്ടതെന്ന് പറയുകയും പഠിപ്പിക്കുകയും ചെയ്തു പോരുന്നു. ആചാര്യന്മാരും ഗുരുക്കന്മാർ പോലും ഈ വിധത്തിലാണ് ജനങ്ങളെ പഠിപ്പിച്ചതായി കാണുന്നത്. സങ്കല്പം ഒരു പാഴ് വേലയാണെന്ന് എല്ലാവരും തന്നെ കരുതുകയും ചിന്തിക്കുകയും ചെയ്തു പോരുന്നു. കുട്ടികളെ സങ്കല്പ ലോകത്തിലേക്ക് വിടുവാൻ മുതിർന്നവരും അധ്യാപകരും അനുവദിക്കുന്നില്ല. മുതിർന്നവർക്കാകട്ടെ സങ്കൽപ്പിക്കാനുള്ള സമയവുമില്ല. വാർദ്ധക്യത്തിൽ എത്തുമ്പോഴാകട്ടെ എല്ലാം പോയല്ലോ എന്ന നിരാശയോടുകൂടി നാം പൂർവ്വ ജീവിതത്തെ സ്മരിക്കുന്നു. ഇതിന്റെ

എല്ലാം ധ്വനി സങ്കല്പം ചീത്തയും വ്യർത്ഥവും ആണെന്നല്ലേ? അത് ഒരു സമയം പോക്ക് മാത്രമാണെന്ന് എല്ലാവരും കരുതുന്നു. വിലപ്പെട്ട സമയം ആരാണ് പാഴാക്കുവാൻ ആഗ്രഹിക്കുക?

എന്നാൽ ജീവിവർഗങ്ങളിൽ മനുഷ്യന് മാത്രമേ സങ്കല്പിക്കുവാനുള്ള കഴിവുള്ളു. അത് വളരെ വിശിഷ്ടമായ ഒരു കഴിവ് കൂടിയാണ്. നീണ്ട പരിണാമത്തിലൂടെ മനുഷ്യൻ ആർജ്ജിച്ചെടുത്ത ഒരു കഴിവാണ് സങ്കല്പശക്തി. അതിനെ നിന്ദിക്കുവാൻ എളുപ്പമാണ്. എന്നാൽ അപ്രകാരം ചിന്തിക്കുമ്പോൾ നാം പുറകോട്ടാണ് സഞ്ചരിക്കുന്നത് എന്ന് അറിഞ്ഞു കൊള്ളുക. വാസ്തവത്തിൽ സങ്കല്പം യാഥാർത്ഥ്യത്തിനുള്ള പകരക്കാരനാണ്. നമുക്ക് അറിവുള്ളതുപോലെ യാഥാർത്ഥ്യം പരിമിതികൾ നിറഞ്ഞതാണ്. അത് വിരൂപവും വിരസവും ആണ്.

സൗന്ദര്യത്തിൽ സങ്കല്പം തന്നെ യാഥാർത്ഥ്യത്തേക്കാൾ മനോഹര എന്ന് തോന്നിപ്പോകുന്നു. സങ്കൽപ്പത്തിന് ചിറക് വിരിക്കുമ്പോൾ നാം സാധ്യതകളുടെ അനന്തവിഹായുസ്സിൽ പറന്നുയരുകയാണ് ചെയ്യുന്നത്. മാനവ സംസ്കാരത്തിന്റെ ഇന്നേവരെയുള്ള പുരോഗതി എടുത്താൽ സങ്കല്പമാണ് അതിന്റെ എല്ലാം മൂലകരണം എന്ന് കണ്ടെത്തുവാൻ കഴിയും. കാറും കമ്പ്യൂട്ടറും വിമാനവും എല്ലാം സങ്കൽപ്പത്തിലാണ് ആദ്യമേ ജന്മം എടുത്തത്. മാനവസംസ്കാരം അവന്റെ സങ്കൽപ്പത്തിന്റെ ആവിഷ്കാരമാണ്.

അപ്പോൾ പിന്നെ പ്രശ്നം എവിടെയാണ് കിടക്കുന്നത്? സങ്കല്പവും യാഥാർത്ഥ്യവും തമ്മിലുള്ള സംഘടനത്തിലാണ് പ്രശ്നങ്ങളെല്ലാം കിടക്കുന്നത് എന്ന് എനിക്ക് സധൈര്യം പറയുവാൻ കഴിയും. നിങ്ങൾ പണം

ഉണ്ടാക്കുന്നതായി സങ്കൽപ്പിക്കുന്നു എന്നാൽ നിങ്ങൾക്ക് പണം ഉണ്ടാക്കാൻ കഴിയുന്നില്ല, നിങ്ങൾ അധികാരത്തിൽ എത്തുന്നതായി സങ്കൽപ്പിക്കുന്നു എന്നാൽ, യഥാർത്ഥത്തിൽ, നിങ്ങൾ അധികാരത്തിൽ എത്തുന്നില്ല. നിങ്ങൾക്ക് ജോലി കിട്ടുന്നതായി സങ്കൽപിക്കുന്നു, എന്നാൽ നിങ്ങൾക്ക് ജോലി കിട്ടുന്നില്ല. സങ്കൽപ്പവും യാഥാർത്ഥ്യവും തമ്മിൽ സംഘടനത്തിൽ വരുന്നത് എങ്ങനെയാണെന്ന് നോക്കി കണ്ടുകൊള്ളുവിൻ. വാസ്തവത്തിൽ ഇപ്രകാരം ഒരു സംഘടനത്തിന്റെ ആവശ്യകതയുണ്ടോ? സങ്കല്പത്തെ സങ്കല്പത്തിന്റെ വഴിക്ക് വിടുവിൻ യാഥാർത്ഥ്യത്തെ യാഥാർത്ഥ്യത്തിന്റെ വഴിക്കും വിട്ടുകൊള്ളുവിൻ. താൻ സങ്കൽപിക്കുന്നതൊക്കെ യാഥാർത്ഥ്യമാകണമെന്ന് നാം എന്തുകൊണ്ടാണ് വാശിപിടിക്കുന്നത്?

അതുപോലെതന്നെ യാഥാർത്ഥ്യമാകുന്നത് മാത്രമേ ഞാൻ സങ്കൽപ്പിക്കൂ എന്നും വാശിപിടിക്കുന്നത് എന്തിന്? അങ്ങിനെയാണ് സങ്കല്പവും യാഥാർത്ഥ്യവും തമ്മിൽ സംഘടനം ഉണ്ടാകുന്നത്. സങ്കല്പം യാഥാർത്ഥ്യത്തിനുവേണ്ടി എന്നുള്ള മിഥ്യാധാരണ നമ്മുടെ എല്ലാം മനസ്സിൽ ചെറുപ്പം മുതൽ കുടിയേറിയിട്ടുണ്ട്. വാസ്തവത്തിൽ സങ്കല്പം യാഥാർത്ഥ്യത്തിന് വേണ്ടി അല്ല! സങ്കല്പം യാഥാർത്ഥ്യത്തിന്റെ അടിമയും അല്ല. സങ്കൽപ്പത്തിന് അതിന്റേതായ ഒരു ഭാസുരമായ ലോകമുണ്ട്. അതിന്റെ പ്രഭയിൽ എല്ലാം വെട്ടിത്തിളങ്ങുന്നു. അവിടെ അന്ധകാരത്തിന് സാധ്യതയില്ല. അവിടെ പരിമിതികൾക്ക് സാധ്യതയില്ല. അവിടെ ദുഃഖത്തിന് സ്ഥാനമില്ല. അവിടെ നൈരാശ്യത്തിനും സാധ്യതയില്ല. അവിടെ എല്ലാം അതിന്റെ പൂർണ്ണതയിൽ വിലയും പ്രാപിക്കുന്നു.

അവിടെ അനന്താനന്ദമാണ്. എന്നാൽ താൻ സങ്കൽപ്പിക്കുന്നത് ഒക്കെ യാഥാർത്ഥ്യമാകണമെന്ന് വാശിപിടിച്ചാൽ കഥയാകെ മാറുകയാണ്. യാഥാർത്ഥ്യത്തിന്റെ ലോകം സങ്കൽപ്പത്തിന്റെ ലോകത്തിൽ നിന്നും ഭിന്നമാണ്. യാഥാർത്ഥ്യത്തിൽ എല്ലാം പരിമിതമാകുമ്പോൾ സങ്കൽപ്പത്തിൽ യാതൊരുവിധ പരിമിതിയും ഇല്ല. അതുകൊണ്ടുതന്നെ താൻ സങ്കൽപ്പിക്കുന്നതെല്ലാം യാഥാർത്ഥ്യമാകണമെന്ന് ഒരാൾ വാശിപിടിച്ചാൽ അവിടെ സങ്കൽപ്പവും യാഥാർത്ഥ്യവും തമ്മിലുള്ള വലിയ ഒരു സംഘടനം ജന്മം കൊള്ളുന്നു. അതുകൊണ്ട് സങ്കല്പത്തെ യാഥാർത്ഥത്തിൽ നിന്നും വേർതിരിച്ചെടുക്കുവിൻ. രണ്ടിനും രണ്ടു ലോകമാണുള്ളത്. യാഥാർത്ഥ്യത്തിന്റെ ലോകത്തിലേക്ക് പോകാതെ തന്നെ പൂർണമായും സങ്കല്പത്തിന്റെ

ലോകത്തിൽ കഴിഞ്ഞുകൊണ്ട് നിങ്ങളുടെ ജീവിതത്തെ അതിന്റെ പൂർണ്ണതയിലേക്ക് കൊണ്ടുവരുവാൻ നിങ്ങൾക്ക് കഴിയും. സങ്കല്പത്തെ തുറന്നു വിടുവിൻ. അതിന് സ്വാതന്ത്ര്യം കൊടുക്കുവിൻ. ആവോളം സങ്കൽപ്പത്തിന്റെ ലോകത്തിൽ വിഹരിക്കുവിൻ. അപ്പോൾ നിങ്ങൾക്ക് കിട്ടുന്ന നിർവൃതി ഒന്ന് വേറെ തന്നെയാണ്.

സങ്കൽപ്പങ്ങൾ യാഥാർത്ഥ്യമാകണമെന്ന് വാശിപിടിക്കുമ്പോഴാണ് ആഗ്രഹങ്ങൾ ജന്മം എടുക്കുന്നത്. ഞാൻ പണക്കാരൻ ആകുന്നതായി സങ്കൽപ്പിക്കുന്നു, അതിനുശേഷം അത് യാഥാർത്ഥ്യമാകണമെന്ന് വാശി പിടിക്കുകയും ചെയ്യുന്നു. അത് യാഥാർത്ഥ്യമായില്ലെങ്കിൽ ഞാൻ പോയി ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു.

ഇതല്ലേ നമ്മുടെ ജീവിതത്തിൽ അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യം? എന്തിനീ വയ്യാവേലിക്കൊക്കെ മുതിരണം? സങ്കല്പം സങ്കല്പത്തിനുവേണ്ടി, യാഥാർത്ഥ്യം യാഥാർത്ഥ്യത്തിന് വേണ്ടി. അവ തമ്മിൽ കൂട്ടിയിടിക്കാതെ ഇരിക്കട്ടെ. ആഗ്രഹങ്ങൾ മനുഷ്യനെ തകർത്തു തരിപ്പണമാക്കുന്നു.

അതിനാൽ സ്നേഹിതരെ നമുക്ക് ജീവിതത്തിൽ മുന്നോട്ടു പറക്കുവാനുള്ള രണ്ട് ചിറകുകളാണ് സങ്കല്പവും യാഥാർത്ഥ്യവും. അവയെ വേണ്ടവണ്ണം ഉപയോഗിച്ച് ശീലിക്കുവിൻ. അതിൽ നിങ്ങൾ വിജയിച്ചാൽ നിങ്ങൾ ജീവിതത്തിൽ വിജയിച്ചു കഴിഞ്ഞിരിക്കുന്നു. സങ്കൽപ്പമോ യാഥാർഥ്യമോ കൂടുതൽ ശ്രേഷ്ഠം എന്ന ചോദ്യത്തിന് ഉത്തരം പറയുവാൻ ഞാൻ ആളല്ല. എന്നിരുന്നാലും ഒന്ന് മറ്റതിനോട്

കിടപിടിക്കുന്നതാണെന്ന് എനിക്ക് പറയുവാൻ കഴിയും. അതിനാൽ നിങ്ങളുടെ സങ്കല്പശക്തിയെ വേണ്ട വണ്ണം ഉപയോഗിക്കുവിൻ. അതുവഴി നിങ്ങൾക്ക് മോക്ഷത്തിലേക്കും നിർവ്വാണത്തിലേക്കും ചുവട് വയ്ക്കുവാൻ സാധിക്കും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

ഹൈദരബാദ്: മദ്യപിച്ച് ഓട്ടോ ഓടിച്ചതിന് ട്രാഫിക് പൊലീസിന്റെ പിടിയിലായ യുവാവ് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. ചന്ദ്രയാൻഗുട്ട ട്രാഫിക് പൊലീസ് സ്റ്റേഷനിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പതിവ് പരിശോധനയ്ക്കിടെയാണ് ഓട്ടോ ഡ്രൈവർ മദ്യലഹരിയിലാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പിഴ ചുമത്തി.

മദ്യപിച്ച് വാഹനം ഓടിച്ച് കൊണ്ടുപോകാൻ പറ്റില്ലെന്ന് വിശദീകരിച്ച് ഓട്ടോ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വാഹനത്തിൽ നിന്ന് സ്വകാര്യ സാധനങ്ങൾ മാറ്റാൻ ആവശ്യപ്പെട്ടപ്പോഴാണ് യുവാവ് വീണ്ടും ഓട്ടോയ്ക്ക് സമീപത്തെത്തി ബഹളം തുടങ്ങിയത്. കേസ് റദ്ദാക്കി വണ്ടി വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ഇയാൾ പരാക്രമം കാട്ടി.

ഇതിനിടെയാണ് യുവാവ് ഓട്ടോയിൽ നിന്നൊരു പാമ്പിനെ എടുത്ത് പൊലീസുകാരെ ഭീഷണിപ്പെടുത്തിയത്. പാമ്പിന്റെ തലയിൽ പിടിച്ച് കൈയിൽ ചുറ്റി ചുറ്റുമുണ്ടായിരുന്നവർക്കും നേരെ വീശിയതോടെ ഉദ്യോഗസ്ഥർ ആദ്യം ചിതറിയോടി. പിന്നീട് കൈവശം ഉണ്ടായിരുന്നത് ചത്ത പാമ്പാണെന്ന് വ്യക്തമായതോടെ പൊലീസ് തിരിച്ചെത്തിയെങ്കിലും, യുവാവ് ഇതിനിടയിൽ സ്ഥലത്ത് നിന്ന് മുങ്ങി.

പാലക്കാട്: സ്‌കൂൾ വിദ്യാർഥിയായ പന്ത്രണ്ടുവയസ്സുകാരനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകൻ അറസ്റ്റിൽ. മലമ്പുഴയിലെ സ്‌കൂൾ അധ്യാപകനായ അനിലിനെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ നവംബർ 29 നായിരുന്നു സംഭവം. പീഡനത്തിനിരയായ കുട്ടി വിവരം സുഹൃത്തിനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്; സുഹൃത്ത് ഇത് അമ്മയെ അറിയിക്കുകയായിരുന്നു.

വിവരം ലഭിച്ചിട്ടും സ്‌കൂൾ അധികൃതർ പൊലീസിൽ പരാതി നൽകാൻ വൈകിയെന്ന ആരോപണവും ഉയർന്നു. സ്‌പെഷൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പരാതിയിൽ വാസ്തവമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ സ്‌കൂൾ അധികൃതർ കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകി. തുടർന്ന് മലമ്പുഴ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. എന്നാൽ പരാതി നൽകാൻ വൈകിയിട്ടില്ലെന്നും കുട്ടിയുടെ ബന്ധുക്കൾ കഴിഞ്ഞ ദിവസമാണ് സ്‌കൂളിൽ പരാതി നൽകിയതെന്നും അധികൃതർ വ്യക്തമാക്കി. അധ്യാപകനെ സ്‌കൂളിൽ നിന്ന് പുറത്താക്കിയതായും അറിയിച്ചു.

​മൂവാറ്റുപുഴ: കുന്നയ്ക്കൽ ഈസ്റ്റ് തൃക്കുന്നത്തു സെഹിയോൻ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാൾ ആഘോഷങ്ങളോടനുബന്ധിച്ച് പണികഴിപ്പിച്ച സെന്റ് മേരീസ് കൽക്കുരിശിന്റെ കൂദാശ ഭക്തിനിർഭരമായി നടന്നു. 2025 ഡിസംബർ 31-ന് നടന്ന വിശുദ്ധ ചടങ്ങുകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു. അഭിവന്ദ്യ സഖറിയാസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത ചടങ്ങിൽ സന്നിഹിതനായിരുന്നു. കുരുട്ടമ്പുറത്ത് ചെറിയാന്റെ സുവർണ്ണ ജൂബിലി സ്മാരകമായി പത്നി ചിന്നമ്മ ചെറിയാൻ സമർപ്പിച്ചതാണ് ഈ കൽക്കുരിശ്. നാലാം വയസ്സിൽ അന്തരിച്ച സിസിലി ചെറിയാന്റെ പാവന സ്മരണയ്ക്കായി നിർമ്മിക്കപ്പെട്ട ഈ കുരിശ്, വരുംതലമുറകൾക്ക് വിശ്വാസത്തിന്റെയും പ്രാർത്ഥനയുടെയും അടയാളമായി നിലകൊള്ളും.

​നന്ദി അറിയിച്ച് ഡോ. ബേബി ചെറിയാൻ: 
തന്റെ മാതാവ് സമർപ്പിച്ച കൽക്കുരിശിന്റെ കൂദാശ നിർവഹിച്ച പരിശുദ്ധ ബാവായ്ക്കും അഭിവന്ദ്യ മെത്രാപ്പോലീത്തയ്ക്കും യുകെ മലയാളിയും വ്യവസായിയുമായ ഡോ. ബേബി ചെറിയാൻ (ട്രഷറർ, ഒ.എസ്.എസ്.എ.ഇ – യുകെ, യൂറോപ്പ് & ആഫ്രിക്ക) ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.
​തന്റെ സന്ദേശത്തിൽ അദ്ദേഹം ഇപ്രകാരം പറഞ്ഞു: ​”ദൈവകൃപയാൽ ഈ വിശുദ്ധ ചടങ്ങ് കുരുട്ടമ്പുറത്ത് ചെറിയാന്റെ ജൂബിലി വർഷത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ഇതിന് നേതൃത്വം നൽകിയ വികാരിമാരായ ഫാ. ജോൺ കുര്യാക്കോസ്, ഫാ. ഗീവർഗീസ് ജോൺ, പെരുന്നാൾ കൺവീനർ കെ.ഐ. പൗലോസ് കാവിക്കുന്നേൽ, ട്രസ്റ്റി ജേക്കബ് ജോസ് വയലിക്കുടിയിൽ, സെക്രട്ടറി ദീപു ജോസ് പുതിയമഠത്തിൽ, കൽക്കുരിശ് കോർഡിനേറ്റർ ജിജോ മുപ്പത്തിയിൽ എന്നിവരോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.” ​പെരുന്നാൾ ശുശ്രൂഷകളിലും പ്രത്യേക പ്രാർത്ഥനകളിലും നിരവധി വിശ്വാസികൾ പങ്കെടുത്തു. പള്ളിയുടെ ചരിത്രത്തിലെ വലിയൊരു ആത്മീയ മുഹൂർത്തമായി ഈ ചടങ്ങ് മാറി.

മാനേജുമെൻ്റ് വിദ്യാഭ്യാസരംഗത്തെ ശ്രേഷ്ഠ വ്യക്തിത്വമായ പ്രഫ.ജെ.ഫിലിപ്പിനെ ലിയോ പതിനാലാമൻ മാർപാപ്പ ഷെവലിയർ പദവി നൽകി ആദരിച്ചു. ചങ്ങനാശേരി അതിരൂപതയിലെ പുളിങ്കുന്ന് ഫൊറോനാ പുന്നക്കുന്നത്തുശേരി ഇടവകയിൽ ജനിച്ച അദ്ദേഹം പ്രശസ്തനായ മാനേജുമെൻ്റ് വിദഗ്ധനാണ്.

ബാംഗ്ളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജുമെൻ്റിൻ്റെ മുൻ ഡയറക്ടർ, ഇന്ത്യൻ മാനേജുമെൻ് അസോസിയേഷൻ ദേശീയ സ്ഥാപക പ്രസിഡൻ്റ് തുടങ്ങിയ നിരവധി രംഗങ്ങളിൽ ദേശീയവും അന്തർദേശീയവുമായ ശ്രദ്ധനേടിയ വൃക്തിയാണ് അദ്ദേഹം. Xime ബാഗ്ലൂർ, കൊച്ചി, ചെന്നൈ എന്നിവയുടെ സ്ഥാപകനാണ്. ചങ്ങനാശേരി അതിരൂപതയുമായി സഹകരിച്ച് ഏറ്റുമാനൂർ പള്ളിക്കുന്നിൽ Xime ഇൻ്റർനാഷണൽ സ്കൂളും ഇദ്ദേഹം ആരംഭിച്ചു.

ക്രൈസ്തവ വിശ്വാസത്തിലും മൂല്യങ്ങളിലും അടിയുറച്ച സമഗ്രമായ വിദ്യാഭ്യാസദർശനം രൂപപ്പെടുത്തുന്നതിന് സ്ഥാപനങ്ങളെ സഹായിക്കുകയും തലമുറകൾക്കു മാർഗനിദർശനം നൽകുകയും ചെയ്ത വ്യക്തിയാണ് ഷെവലിയർ ജെ. ഫിലിപ്പ് . മാനേജുമെൻ്റ് വിദ്യാഭ്യാസരംഗത്തു നൽകിയ നിസ്തുല സംഭാവനകൾ പരിഗണിച്ച് നിരവധി അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്. ചങ്ങനാശേരി അതിരൂപതയുടെ പരമോന്നത ബഹുമതിയായ അതിരൂപതാ എക്സലൻസ് അവാർഡിന് 2019 ൽ അദ്ദേഹം അർഹനായി.

ഷെവലിയർ പദവി ലഭിച്ച പ്രഫ.ജെ.ഫിലിപ്പിന് ചങ്ങനാശേരി അതിരൂപതയുടെ അഭിനന്ദനങ്ങൾ മാർ തോമസ് തറയിൽ ആശംസിച്ചു.

ന്യൂയോർക്ക്: യുഎസ് സൈന്യത്തിന്റെ പിടിയിലായ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയാ ഫ്‌ളോറസിനെയും ന്യൂയോർക്കിലെത്തിച്ചു. യുഎസ് സമയം ശനിയാഴ്ച ഉച്ചയോടെയാണ് ഇരുവരെയും കൊണ്ടുവന്ന വിമാനം ന്യൂബർഗിലെ സ്റ്റിയുവർട്ട് എയർഫോഴ്‌സ് ബേസിൽ ലാൻഡ് ചെയ്തത്. മഡുറോയും ഭാര്യയും യുഎസ്സിൽ വിചാരണ നേരിടേണ്ടി വരുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ്ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ നേരത്തേ അറിയിച്ചിരുന്നു.

വെനസ്വേലയിൽ നിന്ന് പിടികൂടിയതിന് ശേഷം മഡുറോയെയും ഭാര്യയെയും ആദ്യം അമേരിക്കൻ യുദ്ധക്കപ്പലായ യുഎസ്എസ് ഇവോ ജിമയിൽ ഗ്വാണ്ടനാമോ ബേയിലേക്കാണ് കൊണ്ടുപോയത്. അവിടെ എത്തിച്ച ശേഷം യുഎസ് സൈനികവിമാനത്തിൽ ഇരുവരെയും ന്യൂയോർക്കിലേക്ക് മാറ്റുകയായിരുന്നു. ഗ്വാണ്ടനാമോയിൽ നിന്ന് കപ്പലിലുണ്ടായിരുന്ന മഡുറോയുടെ ചിത്രം ട്രംപ് നേരത്തേ പുറത്തുവിട്ടിരുന്നു.

സ്റ്റിയുവർട്ട് എയർഫോഴ്‌സ് ബേസിൽ നിന്നു ഹെലികോപ്റ്റർ മാർഗം മാൻഹട്ടാനിലേക്ക് ഇരുവരെയും കൊണ്ടുപോകുമെന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തുടർന്ന് ന്യൂയോർക്ക് സിറ്റിയിലെ യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്റെ ആസ്ഥാനത്തേക്കും പിന്നീട് ബ്രൂക്ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിലേക്കുമാണ് മാറ്റുക. 2020-ൽ ട്രംപിന്റെ ആദ്യ കാലഘട്ടത്തിൽ ‘നാർക്കോ-ഭീകരവാദം’, കൊക്കെയ്ൻ കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ന്യൂയോർക്ക് സൗത്ത് ഡിസ്ട്രിക്റ്റിൽ മഡുറോയേയും ഭാര്യയേയും പ്രതിചേർത്തിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

റിയാദ്‍: മദീനയ്ക്ക് സമീപം നടന്ന വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർ ദാരുണമായി കൊല്ലപ്പെട്ടു . മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൽ (40), മകൻ ആദിൽ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങൽ (73) എന്നിവരാണ് മരിച്ചത്. മദീന സന്ദർശനത്തിനായി പോയ കുടുംബം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

ശനിയാഴ്ച വൈകിട്ട് ജിദ്ദ–മദീന റോഡിലെ വാദി ഫറഹ എന്ന സ്ഥലത്ത് തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി ജി.എം.സി വാഹനം ഇടിക്കുകയായിരുന്നു. അപകടസമയത്ത് വാഹനത്തിൽ ഏഴ് പേരാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ജലീലിന്റെ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവർ മദീനയിലെ കിങ് ഫഹദ് ആശുപത്രിയിലും സൗദി ജർമൻ ആശുപത്രിയിലുമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.

വർഷങ്ങളായി ജിദ്ദയിൽ ജോലി ചെയ്യുന്ന അബ്ദുൽ ജലീൽ കുടുംബത്തോടൊപ്പം സന്ദർശന വിസയിലാണ് സൗദിയിലെത്തിയത്. മാതാവ് മൈമൂനത്ത് ഉംറ വിസയിലാണ് എത്തിയത്. മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം മദീനയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സംഭവത്തെ തുടർന്ന് മദീന കെ.എം.സി.സി നേതാക്കളായ ഷഫീഖ്, ജലീൽ, ഹഫ്‌സി, റഫീഖ്, മുബാറക്ക് എന്നിവർ ആവശ്യമായ തുടർ നടപടികൾ കൈക്കൊള്ളുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

കാത്തിരിപ്പിന്‌ വിരാമമിട്ട് കലാസ്വാദകര്‍ക്കു കുളിര്‍മഴയാകാന്‍ നീലാംബരിയെത്തുന്നു. കഴിഞ്ഞ അഞ്ചു സീസണുകളില്‍ ലഭിച്ച ജനപങ്കാളിത്തം പരിഗണിച്ച്‌ ഏറെ മികവോടെ സീസണ്‍ 6, 2026 സെപ്‌റ്റംബര്‍ 26ന്‌ നടക്കും. പുത്തന്‍ നീലാംബരിയില്‍ മിന്നും പ്രകടനംകാഴ്‌ചവയ്‌ക്കേണ്ട കലാപ്രതിഭകളെ തെരെഞ്ഞെടുക്കുന്ന ഓഡിഷന്‍ പൂര്‍ത്തിയായി. പാട്ടഴകിന്റെ സ്വരലയ വിന്യാസം തീര്‍ത്ത്‌ ഗായകരും മെയ്‌ വഴക്കത്തിന്റെ പകര്‍ന്നാട്ടങ്ങളുമായി പ്രശസ്‌ത നര്‍ത്തകരും ഒന്നിക്കുന്ന നീലാംബരിയില്‍ അലിയാന്‍ പ്രിയരേ നിങ്ങളുണ്ടാവണം.

അദ്വൈത ആർട്സ് ആഭിമുഖ്യത്തിൽ ഇന്ത്യൻ കലാ സംഗീതോത്സവം ആയ “ശ്രീരാഗം “സീസൺ 3 ബ്രിസ്റ്റളിൽ മാർച്ച്‌ ഒന്ന് ഞായറാഴ്ച  മൂന്നു മണി മുതൽ ഏഴു മണി വരെ നടക്കും.

2025 ൽ വായനക്കാരുടെ മനം കവർന്ന മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ശ്രീ ബാബു എബ്രഹാം രചിച്ച ” കമ്പിളി കണ്ടത്തെ കൽഭരണികൾ ” എന്ന ആത്മകഥാപരമായ രചനക്ക് ആണ് അദ്വൈതയുടെ  പ്രഥമ ” അദ്വയ” പുരസ്കാരം. മാർച്ച്‌ ഒന്നിന് ബ്രിസ്റ്റളിൽ നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്‌കാരം വിതരണം ചെയ്യും. അതോടൊപ്പം ബ്രിസ്റ്റളിലെ തെരഞ്ഞെടുക്കപെടുന്ന ഗായകന് ജി ദേവരാജൻ പുരസ്കാരവും നൽകും.

നർത്തകി ഡാൻസ് അക്കാദമിയുടെ അപർണ്ണ പവിത്രൻ അവതരിപ്പിക്കുന്ന  ക്ലാസിക്കൽ നൃത്തത്തോടെ ആണ് പരിപാടികൾ ആരംഭിക്കുക.

മറ്റു പരിപാടികൾ

വിന്റർ മെലഡീസ് – പ്രശസ്ത വയലിനിസ്റ്റ് ശ്യാം ബാലമുരളി  അവതരിപ്പിക്കുന്ന,ഹൃദ്യമായ മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങൾ കൊണ്ട് വയലിനിൽ  തീർക്കുന്ന മനോഹര രാഗ സന്ധ്യ.

ഗസൽ പോലെ… – മലയാള ചലച്ചിത്ര ഗാനങ്ങളിലെ ഗസൽ പോലെ ഹൃദ്യമായ ഗാനങ്ങളുമായി പ്രമോദ് പിള്ള, സുന്ദീപ് കുമാർ, അനു ചന്ദ്ര എന്നിവർ അവതരിപ്പിക്കുന്ന ആത്മസ്പർശിയായ സംഗീത സായാഹ്നം.

നിമിഷം സുവർണ്ണ നിമിഷം… – ദേശീയ പുരസ്കാര ജേതാവായ ചലച്ചിത്രകാരൻ ശ്രീ ബാലചന്ദ്ര മേനോന്റെ സിനിമയിലെ 50 വർഷത്തെ സുവർണ്ണ സംഭാവനകൾക്ക് ആദരവോടെ സമർപ്പിക്കുന്നു,ബാലചന്ദ്രമേനോൻ സിനിമയിലെ തിരഞ്ഞെടുത്ത ഗാനങ്ങൾ കോർ ത്തിണക്കി ഒരു ഗാനമാലിക.

ഗായകർ: രാജേഷ് കർത്ത, സഞ്ജീവ്, സുന്ദീപ് കുമാർ, പ്രമോദ് പിള്ള, അനു ചന്ദ്ര, രാധാകൃഷ്ണൻ.

കരൊക്കെ ഉപയോഗിക്കാതെ നിരവധി വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കുന്ന എല്ലാ സംഗീത പരിപാടികളിലും നിരവധി കലാകാരൻമാർ പങ്കെടുക്കും. കലാഭവൻ ആനന്ദ് നായിക് തബലയും ബേയ്ബി കുര്യൻ റിതവും, സന്തോഷ് ജേക്കബ് പുത്തേറ്റ് ഹാർമോണി യത്തിലും, ഗോപു നായർ കീ ബോർഡിലും വിസ്മയം തീർക്കും.

ദേവരാഗപദങ്ങൾ – ജി. ദേവരാജന്റെ അനശ്വര ഗാനങ്ങൾക്ക് കഥകളി അർപ്പണം, കഥകളി ചരിത്രത്തിൽ ഒരു നാഴികക്കല്ലായി, മലയാള ചലച്ചിത്രഗാനങ്ങൾ ആദ്യമായി കഥകളി പദങ്ങളായി അരങ്ങിലെത്തുന്നു. വയലാറിന്റെയും പി. ഭാസ്കരന്റെയും കവിതകളും ജി. ദേവരാജന്റെ കാലാതീത സംഗീതവും ആധാരമാക്കി, കലാമണ്ഡലം വിജയകുമാർ ആശയവും സംവിധാനവും നിർവഹിച്ച ഈ നൂതനമായ കഥ അവതരണം, കലാമണ്ഡലം ബാർബറയുടെ ചുട്ടിയോടുകൂടി, പഹൽഗം ആക്രമണത്തിന്റെ പശ്ചാത്തലത്തിലുള്ള ” ഒന്ന് ചിരിക്കൂ, ഒരിക്കൽ കൂടി ” കഥപറച്ചിലിന്റെ പുതിയ ശക്തമായ അനുഭവം സൃഷ്ടിക്കുന്നു.

ആർട്സ്  കൗൺസിൽ ഇംഗ്ലണ്ടിന്റെ സഹകരത്തോടെ നടത്തുന്ന മേളയോടനുബന്ധിച്ച് Bookshelf  UK
( പുസ്തകപെട്ടി ) ഒരുക്കുന്ന മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രദർശനവും വിൽപ്പനയും, താമര ഒരുക്കുന്ന ഇന്ത്യൻ വസ്ത്രങ്ങളുടെ പ്രദർശനവും ഉണ്ടായിരിക്കും.

കേരളത്തിന്റെ തനതായ രുചി കൂട്ടുകളുമായി ഇംഗ്ലണ്ടിലെ പ്രമുഖ ഇന്ത്യൻ ഭക്ഷണശാല ഒരുക്കുന്ന കേരള ഫുഡ്‌ കോർട്ടും മേളയുടെ ഭാഗമാണ്.

2023 ൽ തിരുവിതാംകൂർ രാജകുടുംബാംഗവും പ്രശസ്ത എഴുത്തുകാരിയുമായ പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായ് തമ്പുരാട്ടിയാണ് ശ്രീരാഗം ഉൽഘാടനം ചെയ്തത്.നവരാത്രിയോട് അനുബന്ധിച്ച് സ്വാതി തിരുനാളിന്റെ ഓർമ്മകൾ ഉണർത്തി സംഗീത വിദ്വാൻ ശ്രീ ആർ. എൽ. വി ജോസ് ജെയിംസ് അവതരിപ്പിച്ച സംഗീത കച്ചേരി യും പിന്നീട് 2024 ൽ കലാചേതന കഥകളി കമ്പനിയുടെ നേതൃത്വത്തിൽ ” “ദക്ഷയാഗം” കഥകളിയും ആണ് ശ്രീരാഗം സീസൺ ഒന്നിലും , സീസൺ രണ്ടിലും അരങ്ങേറിയത്.

Venue

The Theatre
St. Brendan’s Sixth form College
Broom hill road
Brislington.Bristol BS4 5RQ.
England.

Date : 1 March, Sunday. 3 PM to 7 PM.
Contact What’s App : 074 04 67 69 81.
To Book Ticket :https://www.tickettailor.com/events/adwaitaarts/1999008

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ തിരുവനന്തപുരം എംഎൽഎയും മുൻ മന്ത്രിയുമായ ആന്റണി രാജുവിന് മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി വിധിച്ചു. കേസിലെ ഒന്നാം പ്രതിയായ കോടതി ജീവനക്കാരൻ ജോസിനും മൂന്ന് വർഷം തടവ് ശിക്ഷ ലഭിച്ചു. ശിക്ഷ ഏഴ് വർഷത്തിൽ താഴെയായതിനാൽ അപ്പീൽ പരിഗണിക്കുന്നതുവരെ ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചു.

1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ 61 ഗ്രാം ഹാഷിഷ് അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഓസ്‌ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവദോർ സർവലിയെ രക്ഷപ്പെടുത്താൻ തൊണ്ടി മുതലായ അടിവസ്ത്രത്തിൽ കൃത്രിമം നടത്തിയെന്നാണ് കേസ്. ‘അഭിഭാഷകനായിരുന്ന ആന്റണി രാജു സെക്ഷൻ ക്ലർക്ക് ജോസുമായി ഗൂഢാലോചന നടത്തി തൊണ്ടിമുതൽ മാറ്റിയതോടെ ഹൈക്കോടതിയിൽ പ്രതിക്ക് അനുകൂലമായ വിധി ലഭിച്ചതായി കോടതി കണ്ടെത്തി.

ഹൈക്കോടതി വെറുതെവിട്ടതിന് പിന്നാലെ രാജ്യം വിട്ട ആൻഡ്രൂ പിന്നീട് ഓസ്‌ട്രേലിയയിൽ കൊലക്കേസിൽ അറസ്റ്റിലാകുകയും കേരളത്തിലെ കേസിനെക്കുറിച്ച് സഹതടവുകാരനോട് വെളിപ്പെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്റർപോളിലൂടെ വിവരം ലഭിച്ച സിബിഐ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആന്റണി രാജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് ഇപ്പോഴത്തെ ശിക്ഷാവിധി ഉണ്ടായത്.

RECENT POSTS
Copyright © . All rights reserved