ഫാ. ഹാപ്പി ജേക്കബ്ബ്
“ഓശാന പെരുന്നാൾ ” ക്രിസ്തുവിൻറെ വിനീതമായതും മഹിമാ പൂർണ്ണമായതുമായ യെറുശലേമിലേക്കുള്ള പ്രവേശനത്തെ സൂചിപ്പിക്കുന്ന വലിയ ആഘോഷമാണ്. രക്ഷകനെ കാത്തിരിക്കുന്ന ജനതയ്ക്ക് ഇതിൽപരം എന്ത് ഭാഗ്യമാണ് ലഭിക്കാനുള്ളത്? ജനത കാത്തിരുന്നു, രാജകൊട്ടാരങ്ങളിൽ നിന്ന് ഒരു രാജാവ് വരും എന്ന്. ജനന ദിവസം കിഴക്ക് നിന്ന് വന്ന വിദ്വാൻമാർ കൊട്ടാരത്തിൽ ചെന്ന് അന്വേഷിക്കുന്നു, രാജാവായി പിറന്നവൻ എവിടെ എന്ന്. എന്നാൽ ഐഹികമായി രാജ്യം ഇല്ലാത്ത രാജാവിന് എന്ത് കൊട്ടാരം എന്ത് രാജ്യം.
ലാസറിനെ ഉയർപ്പിച്ചു എന്ന് കേട്ടപ്പോൾ തന്നെ ജനം തീരുമാനിച്ചു ഇവനെ നേതാവാക്കണം എന്ന്. അത്ഭുതങ്ങൾ മാത്രം അല്ല ജീവൻ കൂടി നൽകുവാൻ കഴിയും എന്ന് അവൻ സ്ഥാപിച്ച് കഴിഞ്ഞു. അങ്ങനെ കാത്തിരുന്ന ജനം, പെരുന്നാളിന് നഗരത്തിൽ ഉണ്ടായിരുന്ന എല്ലാവരും അവിടെ എത്തി. വി. മർക്കോസ് 11: 1 – 11.
എന്നാൽ യേശു രണ്ടുപേരെ നഗരാതിർത്തിയിലേക്ക് അയക്കുന്നു. അവിടെ കെട്ടിയിരിക്കുന്ന കഴുതയെ അഴിച്ചു കൊണ്ട് വരുവാൻ. ശക്തിയുടെ പ്രതീകമായ രാജകീയ അടയാളമല്ല അവൻ അന്വേഷിച്ചത് പകരം വിനയത്തിന്റെ പ്രതീകമായ രാജത്വം, പ്രവചനങ്ങളുടെ നിവൃത്തിയുമാണ്. അവൻ കഴുതപ്പുറത്ത് കയറി വരുമ്പോൾ ജനം വസ്ത്രം വഴിയിൽ വിരിച്ചു, ഒലിവിലകൾ ഏന്തി കൊണ്ട് ഹോശന്നാ, കർത്താവിൻറെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവനാകുന്നു – എന്ന് ആർത്ത് വിളിച്ചു .
അന്നും ഇന്നും നാം കാണുന്ന രാജാക്കന്മാരും നേതാക്കന്മാരും ഭൗതിക ബലത്തിലും ശക്തിയിലും ആശ്രയിക്കുന്നവരാണ്. യുദ്ധത്തിലും ഭീഷണിയിലും ബലപ്രയോഗത്തിലും ശക്തി തെളിയിച്ച് രാജാവായവരെ നമുക്ക് അറിയാം. എന്നാൽ സമാധാനത്തിലും, ത്യാഗത്തിലും സ്നേഹത്തിലും ജനമനസ്സുകളിൽ കയറി കൂടിയവൻ വേറെ ആരുണ്ട് . ഇത്ര ആർപ്പ് വിളിയോടെ രാജാവിനെ സ്വീകരിച്ചെങ്കിലും അവന്റെ രാജ്യത്തെക്കുറിച്ച് അവർ ബോധവാന്മാരായിരുന്നില്ല. അവരുടെ കാഴ്ചപ്പാടുകൾ ഒരു നേതാവിനെയോ, രക്ഷകനെയോ മാത്രം കാണുന്നവയായിരുന്നു. അതായിരിക്കാം അവർ ആർത്ത് വിളിച്ചത്. ഹോശന്നാ – ഇപ്പോൾ രക്ഷിക്കണമേ. വാക്കുകളിൽ ഉള്ള സ്വാഗതം വളരെ എളുപ്പമാണ്. പക്ഷേ രാജ്യം എന്താണെന്നും, ഹൃദയങ്ങളിലേക്കാണ് അവനെ സ്വാഗതം ചെയ്യേണ്ടതും എന്ന് തിരിച്ചറിയുമ്പോൾ പലരും അവനെ ക്രൂശിക്ക എന്ന് ആർക്കും. കാരണം അവന്റെ രാജ്യം ഐഹികമല്ല. അതിനാൽ നമ്മുടെ ഇഹത്തിലെ പലതും നാം അവനുവേണ്ടി ഉപേക്ഷിക്കേണ്ടിവരും. യഥാർത്ഥമായും ഹോശാന്നാ നാം പാടുമെങ്കിൽ അവൻ നമ്മുടെ രാജാവായി കടന്നുവരും. അതിനുവേണ്ടി ഹൃദയങ്ങളെ തുറന്ന് കൊടുക്കണം. അവൻ നമ്മുടെ രാജാവും ഭരണകർത്താവും ആയി തീരട്ടെ.
നമ്മുടെ തീരുമാനങ്ങളും ആലോചനയും എല്ലാം അവൻ നിയന്ത്രിക്കട്ടെ. നമ്മുടെ ഭയവും ആശങ്കയും എല്ലാം കൃപകളായി ഭവിക്കട്ടെ. ലോകം പല സുഖസൗകര്യങ്ങളും നമുക്ക് വാഗ്ദാനം ചെയ്തിരിക്കാം. എന്നാൽ യഥാർത്ഥ സമാധാനം ക്രിസ്തു എന്ന രാജാവ് നൽകുന്നതാണ്. ഇത് താത്കാലികമല്ല, നിത്യമായും അനുഭവിപ്പാൻ നമ്മെ പ്രാപ്തനാക്കും.
ഹോശാന്നാ വിളിച്ച പലരും അവനെതിരെ തിരിയുന്നു. വിശ്വാസം ഒരിക്കലും വൈകാരികമോ താത്കാലികമോ ആയിരിക്കരുത്. അത് പ്രതിബന്ധതയിലും വിശ്വാസത്തിലും ആഴത്തിൽ ആയിരിക്കണം. കുരുത്തോലകളും ഓശാനകളും മാത്രം ഒതുങ്ങാതെ നമ്മുടെ ഹൃദയവാതിലുകൾ തുറക്കാം. രാജാവ് പ്രവേശിക്കട്ടെ. യഥാർത്ഥ സന്തോഷവും സമാധാനവും സൗഖ്യവും നൽകി അവൻ നമ്മെ നിലനിർത്തട്ടെ. ഹോശാന്നാ, കർത്താവിൻ്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവനാകുന്നു .
ഹാപ്പി അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സ്റ്റോക്ക്-ഓൺ-ട്രെന്റ് വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
https://aalap.co.uk/
https://www.facebook.com/profile.php?id=61585524784317
https://www.instagram.com/aalap.123?igsh=eGtyeWo5bGwzbDJu
ടെൽ അവീവ്: ഇറാനും ഹൂതി വിമത സംഘം പിന്തുണക്കുന്ന യെമൻ സായുധസംഘവും ഇസ്രയേൽ–യു.എസ്. സഖ്യം ഇറാനെതിരെ നടത്തുന്ന യുദ്ധത്തിൽ സജീവമായി ഇടപെട്ടു. ശനിയാഴ്ച ഇസ്രയേലിലേക്കുള്ള ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിലൂടെയാണ് ഹൂതികൾ രംഗത്തെത്തിയത്; അതിൽ ഒരു മിസൈൽ ഇസ്രയേൽ പ്രതിരോധ സംവിധാനം തടഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു.
ഇറാനെയും അതിന്റെ സഖ്യകക്ഷികൾക്കും എതിരായ ആക്രമണം അവസാനിപ്പിക്കും വരെ ഇസ്രയേലിനെതിരായ ആക്രമണം തുടരുമെന്ന് ഹൂതികൾ വ്യക്തമാക്കി. ഇതിനുമുമ്പ് ലെബനനിലെ ഹിസ്ബുള്ളയും യുദ്ധത്തിൽ ചേർന്നിരുന്നു; തുടർന്ന് ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, യു.എസ്. ഇറാനിൽ കരയുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. ഇത്തരമൊരു സാഹചര്യം ഉണ്ടാകുകയാണെങ്കിൽ ചെങ്കടലിലൂടെയുള്ള കപ്പൽഗതാഗതം തടസ്സപ്പെടുത്തുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്; സൂയസ് കനാൽ ഉൾപ്പെടെയുള്ള പ്രധാന വ്യാപാരപാതകൾക്ക് ഭീഷണിയുണ്ടാകുമെന്ന ആശങ്ക അന്താരാഷ്ട്രതലത്തിൽ ഉയർന്നിരിക്കുകയാണ്.
ജോയൽ സോവിച്ചൻ
നിയമസഭ തിരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് കണ്ണൂർ ജില്ലയിലെ രാഷ്ട്രീയസാഹചര്യം വിലയിരുത്തുമ്പോൾ എൽഡിഎഫ് 7 മണ്ഡലങ്ങളിൽ വ്യക്തമായോ നേരിയതോ ആയ മുൻതൂക്കം നിലനിർത്തുന്നതായി ആണ് കാണുന്നത് . പയ്യന്നൂർ (47–48%), കല്ല്യാസേരി (55–56%), ധർമ്മടം (56–57%), തലശ്ശേരി (55–56%), മട്ടന്നൂർ (55–56%) എന്നിവിടങ്ങളിൽ എൽഡിഎഫ് ശക്തമായ ലീഡിലാണ്. തളിപ്പറമ്പ് , (44–45%) അഴീക്കോട് (42–43%) മണ്ഡലങ്ങളിൽ എൽഡിഎഫ് നേരിയ മുൻതൂക്കത്തോടെ മുന്നിലാണെങ്കിലും ഇവിടെ മത്സരം കടുത്തതായിരിക്കും.
പയ്യന്നൂരിൽ ടി. ഐ. മധുസൂദനനും, കല്ല്യാസേരിയിൽ എം. വിജിനും, ധർമ്മടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും നില ശക്തമാണ് . തളിപ്പറമ്പയിൽ പി. കെ. ശ്യാമളയും യുഡിഎഫ് പിന്തുണയുള്ള ടി. കെ. ഗോവിന്ദനും തമ്മിൽ 1–2 ശതമാനം വ്യത്യാസത്തിലുള്ള പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. അഴീക്കോട്ടിൽ കെ. വി. സുമേഷിനും യുഡിഎഫിന്റെ കരീം ചെലേരിക്കും ഇടയിൽ 1% വ്യത്യാസത്തിൽ തീരാവുന്ന മത്സരത്തിൽ ബിജെപിയുടെ 13–14% വോട്ട് പങ്ക് നിർണായകമാകും.
മറ്റുവശത്ത് യുഡിഎഫ് 4 മണ്ഡലങ്ങളിൽ മുൻതൂക്കം നിലനിർത്തുന്നു. ഇരിക്കൂരിൽ (54–55%) സജീവ് ജോസഫിന് വ്യക്തമായ ലീഡുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കണ്ണൂർ (44–45%), പെരാവൂർ (47–48%), കുത്തുപറമ്പ് (41–42%) മണ്ഡലങ്ങളിൽ യുഡിഎഫ് നേരിയ മുൻതൂക്കത്തിലാണ്; ഇവിടങ്ങളിൽ എൽഡിഎഫ് ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. പ്രത്യേകിച്ച് പെരാവൂരിൽ സണ്ണി ജോസഫും കെ. കെ. ശൈലജയും തമ്മിലുള്ള പോരാട്ടം കടുത്തതായിരിക്കും.
ബിജെപി പല മണ്ഡലങ്ങളിലും 8% മുതൽ 17% വരെ വോട്ട് നേടുന്ന സ്ഥിരത നിലനിർത്തുന്നുവെങ്കിലും വിജയസാധ്യത കുറഞ്ഞതായാണ് വിലയിരുത്തൽ. എന്നിരുന്നാലും കുത്തുപറമ്പ് , തളിപ്പറമ്പ് , കണ്ണൂർ പോലുള്ള മണ്ഡലങ്ങളിൽ ബിജെപി വോട്ടുകൾ അന്തിമ ഫലത്തെ സ്വാധീനിച്ചേക്കാം. വികസനം, യുവജന തൊഴിൽ, പഞ്ചായത്ത് ഭരണത്തിന്റെ കാര്യക്ഷമത, നഗര-ഗ്രാമ സമവാക്യം തുടങ്ങിയ വിഷയങ്ങളാണ് തിരഞ്ഞെടുപ്പിൽ പ്രധാനമായി ഉയർന്നു വരുന്നത്.
മൊത്തത്തിൽ, കണ്ണൂർ ജില്ലയിൽ എൽഡിഎഫ് 7 സീറ്റുകളും യുഡിഎഫ് 4 സീറ്റുകളും നേടാനിടയുണ്ടെന്നാണ് പ്രവചനം. കല്ല്യാശേരി, തലശ്ശേരി, ധർമ്മടം, മട്ടന്നൂർ എന്നിവ എൽഡിഎഫിന്റെ ഉറച്ച കോട്ടകളായി തുടരുമ്പോൾ, കണ്ണൂർ, തളിപ്പറമ്പ്, പെരാവൂർ, കുത്തുപറമ്പ് എന്നിവിടങ്ങളിൽ 3%ൽ താഴെ വ്യത്യാസത്തിൽ കടുത്ത പോരാട്ടം നടക്കാനിടെയുണ്ട്.
ജോയൽ സോവിച്ചൻ : കഴിഞ്ഞ പാർലമെൻറ് ഇലക്ഷനിൽ ഒരു ലോകസഭാ മണ്ഡലത്തിലൊഴിച്ച് എല്ലാ സ്ഥലങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച ജോയൽ സോവിച്ചൻ വിവിധ നിയമസഭാ മണ്ഡലത്തിലെ വിവിധ മുന്നണികളുടെ ജയസാധ്യതകൾ മലയാളം യുകെയുടെ വായനക്കാർക്കായി വിലയിരുത്തുന്നു. ബഹ്റൈനിലെ കൂഹെജി ഗ്രൂപ്പിൽ ഫിനാൻഷ്യൽ കൺട്രോളറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം രാഷ്ട്രീയ വിശകലന രംഗത്തും സജീവ സാന്നിധ്യമാണ്. തെരഞ്ഞെടുപ്പ് പ്രവണതകളും വോട്ടർമാരുടെ മനോഭാവവും ആഴത്തിൽ വിശകലനം ചെയ്യുന്ന അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്.
കേരള 2026 : ഓരോ സീറ്റിന്റെയും പോരാട്ട കഥ : എല്ലാദിവസവും മലയാളം യുകെയിൽ വായിക്കുക.
ജോയൽ സോവിച്ചൻ
കാസർഗോഡ്: 2026 നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് കാസർഗോഡ് ജില്ലയിൽ രാഷ്ട്രീയ ചൂട് ഉയരുന്നു. മഞ്ചേശ്വരം ഉൾപ്പെടെ ചില മണ്ഡലങ്ങളിൽ യുഡിഎഫ്–ബിജെപി നേരിട്ടുള്ള പോരാട്ടം ശക്തമാകുമ്പോൾ, ഉദുമയും തൃക്കരിപ്പൂരും പോലുള്ള മണ്ഡലങ്ങളിൽ യുഡിഎഫ്–എൽഡിഎഫ് ഏറ്റുമുട്ടൽ അതീവ കടുപ്പമാകുകയാണ്. ജില്ലാതലത്തിൽ എൽഡിഎഫിനും യുഡിഎഫിനും മുന്നേറ്റമുണ്ടെങ്കിലും, ചില മണ്ഡലങ്ങളിൽ ബിജെപി നിർണായക സ്വാധീനമായി തുടരുന്നു.
മഞ്ചേശ്വരം: യുഡിഎഫ്-ബിജെപി നേരിട്ട്
സംസ്ഥാനത്തിന്റെ വടക്കേ അറ്റമായ മഞ്ചേശ്വരത്ത് പരമ്പരാഗതമായി യുഡിഎഫ്-ബിജെപി പോരാട്ടമാണ് നടക്കുന്നത്. നിലവിലെ എംഎൽഎ എ. കെ. എം. അഷ്റഫ് (ഐയുഎംഎൽ) ശക്തമായ സംഘടനാ അടിത്തറയും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും ആശ്രയിച്ചാണ് മുന്നേറുന്നത്. എന്നാൽ യുവ വോട്ടർമാരിൽ ബിജെപി സ്വാധീനം വർധിപ്പിച്ചിരിക്കുകയാണ്. 2026-ൽ യുഡിഎഫിന് ചെറിയ മുൻതൂക്കം നിലനിൽക്കുന്നുവെങ്കിലും ബിജെപി ശക്തമായ വെല്ലുവിളിയായി തുടരുന്നു.
കാസർഗോഡ്: യുഡിഎഫിന് വ്യക്തമായ മേൽക്കൈ.
കാസർഗോഡ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കല്ലട്ര മഹിൻ ഹാജി വ്യക്തമായ മുന്നേറ്റത്തിലാണ്. ഐയുഎംഎൽ സംഘടനാ ശക്തിയും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും യുഡിഎഫിന് അനുകൂലമാണ്. ബിജെപി സ്ഥാനാർത്ഥി എം. എൽ. അശ്വിനി രണ്ടാം സ്ഥാനത്തേക്കാണ് പ്രതീക്ഷിക്കപ്പെടുന്നത്. എൽഡിഎഫ് ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട നിലയിലാണ്.
ഉദുമ: നട്ടെല്ലൊടിയാത്ത പോരാട്ടം.
ഉദുമ മണ്ഡലത്തിൽ എൽഡിഎഫിലെ സി. എച്ച്. കുഞ്ഞമ്പുവും യുഡിഎഫിലെ കെ. നീലകണ്ഠനും തമ്മിൽ കടുത്ത മത്സരം പ്രതീക്ഷിക്കപ്പെടുന്നു. ഗ്രാമപ്രദേശങ്ങളിൽ എൽഡിഎഫിന് ശക്തമായ അടിത്തറയുണ്ടെങ്കിൽ നഗര-ന്യൂനപക്ഷ വോട്ടുകളിൽ യുഡിഎഫ് ശക്തമാണ്. ബിജെപി മൂന്നാം സ്ഥാനത്ത് നിന്നുകൊണ്ട് വിജയം നിർണയിക്കുന്ന ഘടകമായി മാറാൻ സാധ്യതയുണ്ട്.
കാഞ്ഞങ്ങാട്: എൽഡിഎഫിന് മുൻതൂക്കം.
കാഞ്ഞങ്ങാട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഗോവിന്ദൻ പള്ളിക്കാപ്പിൽ മുന്നിലാണ്. ഗ്രാമപ്രദേശങ്ങളിലെ പാർട്ടി സ്വാധീനവും കാഡർ ശക്തിയും എൽഡിഎഫിന് അനുകൂലമാണ്. യുഡിഎഫ് പിന്നിൽ നിൽക്കുമ്പോൾ ബിജെപി ഏകദേശം 18–19% വോട്ടുമായി മൂന്നാം ശക്തിയായി തുടരുന്നു.
തൃക്കരിപ്പൂർ: ഫോട്ടോ ഫിനിഷ് പോരാട്ടം.
തൃക്കരിപ്പൂരിൽ എൽഡിഎഫിലെ വി. പി. പി. മുസ്തഫയും യുഡിഎഫിലെ സന്ദീപ് വാര്യരും തമ്മിൽ അതീവ കടുത്ത മത്സരം പ്രതീക്ഷിക്കപ്പെടുന്നു. ഇരു മുന്നണികളും ഏകദേശം സമാന വോട്ടു ശതമാനം നേടുന്ന സാഹചര്യത്തിൽ ചെറിയ സ്വിംഗ് പോലും ഫലം നിർണയിക്കാൻ ഇടയാക്കും. ടി.ടി.പി/ബിജെപി വോട്ടുകൾ ഇവിടെ നിർണായകമാകാം.
ജില്ലാതല ചിത്രം –
ജില്ലയിൽ യുഡിഎഫിന് മഞ്ചേശ്വരം, കാസർഗോഡ് മണ്ഡലങ്ങളിൽ മുന്നേറ്റമുണ്ടെങ്കിലും, ഉദുമയും തൃക്കരിപ്പൂരും പോലുള്ള മണ്ഡലങ്ങളിൽ എൽഡിഎഫ് നേരിയ മുൻതൂക്കത്തോടെ ശക്തമായി നിലകൊള്ളുന്നു. കാഞ്ഞങ്ങാട് എൽഡിഎഫിന്റെ ഉറച്ച കോട്ടയായാണ് വിലയിരുത്തപ്പെടുന്നത്.
മൊത്തത്തിൽ 2026 തിരഞ്ഞെടുപ്പിൽ കാസർഗോഡ് ജില്ലയിൽ യുഡിഎഫ് 2 സീറ്റുകളും എൽഡിഎഫ് 3 സീറ്റുകളും നേടുമെന്നതാണ് നിലവിലെ രാഷ്ട്രീയ വിലയിരുത്തൽ. ബിജെപി ഒരു സീറ്റിൽ പോലും ജയിക്കാൻ സാധ്യത കുറവാണെങ്കിലും മഞ്ചേശ്വരത്തിൽ അവർ ശക്തമായ വെല്ലുവിളിയായി തുടരുന്നു.
ജോയൽ സോവിച്ചൻ : കഴിഞ്ഞ പാർലമെൻറ് ഇലക്ഷനിൽ ഒരു ലോകസഭാ മണ്ഡലത്തിലൊഴിച്ച് എല്ലാ സ്ഥലങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച ജോയൽ സോവിച്ചൻ വിവിധ നിയമസഭാ മണ്ഡലത്തിലെ വിവിധ മുന്നണികളുടെ ജയസാധ്യതകൾ മലയാളം യുകെയുടെ വായനക്കാർക്കായി വിലയിരുത്തുന്നു. ബഹ്റൈനിലെ കൂഹെജി ഗ്രൂപ്പിൽ ഫിനാൻഷ്യൽ കൺട്രോളറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം രാഷ്ട്രീയ വിശകലന രംഗത്തും സജീവ സാന്നിധ്യമാണ്. തെരഞ്ഞെടുപ്പ് പ്രവണതകളും വോട്ടർമാരുടെ മനോഭാവവും ആഴത്തിൽ വിശകലനം ചെയ്യുന്ന അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്.
കേരള 2026 : ഓരോ സീറ്റിന്റെയും പോരാട്ട കഥ : എല്ലാദിവസവും മലയാളം യുകെയിൽ വായിക്കുക.
അടിമാലിക്കടുത്ത കുഞ്ചിത്തണ്ണിയിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് വീടിന്റെ സംരക്ഷണഭിത്തിയിലും വൈദ്യുതി തൂണിലും ഇടിച്ച് പതിനാറ് വിദ്യാർഥികൾക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ ദേശീയം–പവർഹൗസ് റോഡിൽ ബ്രോഡ്‌വിൻ റിസോർട്ടിന് സമീപമാണ് അപകടം ഉണ്ടായത്.
പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ഒമ്പതാം ക്ലാസ് പരീക്ഷയും പഠനോത്സവവും കഴിഞ്ഞ് മടങ്ങുകയായിരുന്ന മുപ്പതിലധികം വിദ്യാർഥികൾ ബസിലുണ്ടായിരുന്നു. അപകടം കണ്ട നാട്ടുകാർ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
പരിക്കേറ്റവരെ കുഞ്ചിത്തണ്ണിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് വിദ്യാർഥികളുടെ പരിക്ക് ഗുരുതരമായതിനാൽ അവരെ വിദഗ്ധ ചികിത്സയ്ക്കായി അടിമാലിയിലെ ആശുപത്രിയിലേക്ക് മാറ്റി. ചെറിയ മഴയ്ക്ക് പിന്നാലെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ടെഹ്‌റാൻ: ഇറാന്റെ ആണവ പദ്ധതികളിൽ നിർണായക കേന്ദ്രമായ അറാക് ഷാഹിദ് ഖൊണ്ടാബ് ഹെവി വാട്ടർ കോംപ്ലക്സിനെ ലക്ഷ്യമാക്കി ഇസ്രയേൽ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. പ്ലൂട്ടോണിയം ഉൽപ്പാദനവുമായി ബന്ധപ്പെട്ട പ്രധാന സ്ഥലമായതിനാൽ ഈ കേന്ദ്രത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തൽ.
ഇറാന്റെ ആണവായുധ വികസനത്തെ തടയുന്നതിനായാണ് നടപടി സ്വീകരിച്ചതെന്ന് ഇസ്രയേൽ പ്രതിരോധ സേന (IDF) വ്യക്തമാക്കി. എന്നാൽ ആക്രമണത്തിന് പിന്നാലെ ആണവ വികിരണ ചോർച്ചയോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ് ഇറാനിയൻ ആറ്റോമിക് എനർജി ഓർഗനൈസേഷന്റെ പ്രാഥമിക റിപ്പോർട്ട്.
പശ്ചിമേഷ്യയിൽ സംഘർഷം കുറയ്ക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഈ ആക്രമണം നടന്നത്. ഇതിനിടെ, ഇസ്രയേലിന്റെ നടപടിക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
മംഗലപുരം: ഒറ്റയ്ക്കു താമസിച്ചിരുന്ന 64 വയസ്സുള്ള സ്ത്രീയുടെ വീട്ടിൽ കയറിയ പ്രതി കഴുത്തിൽ വെട്ടുകത്തി വച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. മംഗലാപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ 26ന് രാത്രി 8.30ഓടെയാണ് സംഭവം നടന്നത്. ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുറന്നുകിടന്ന അടുക്കള വാതിലിലൂടെ വീടിനകത്തു കടന്ന പ്രതി സ്ത്രീയെ ആക്രമിക്കുകയായിരുന്നു. നിലവിളിച്ചെങ്കിലും സമീപവാസികൾ ഇല്ലാതിരുന്നതിനാൽ സഹായം ലഭിച്ചില്ല. തുടർന്ന് അവശയായ നിലയിൽ സ്ത്രീ ബന്ധുവിനെ ഫോണിൽ വിളിച്ചുവരുത്തി ആശുപത്രിയിൽ എത്തിച്ചു.
സംഭവത്തിന് ശേഷം നടത്തിയ പരിശോധനയിൽ സമീപത്തെ കടയിലെ നിരീക്ഷണക്യാമറയിൽ നിന്ന് പ്രതിയുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. വിവിധ കേസുകളിൽ പ്രതിയായ ഇയാളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. മുമ്പും സമാന കേസുകളിൽ ഇയാൾക്കെതിരെ ആരോപണങ്ങളുണ്ടെന്നും പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
ദില്ലി: സുരേഷ് ഗോപി അറിയിച്ചു, ഈസ്റ്റർ ദിനത്തിൽ ജെഇഇ മെയിൻ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് മറ്റൊരു ദിവസം അനുവദിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉറപ്പ് നൽകിയതായി. പരീക്ഷ തീയതിയിൽ മാറ്റം ആവശ്യമായ വിദ്യാർത്ഥികൾ [email protected]
എന്ന ഇമെയിൽ വിലാസത്തിലേക്ക് അടിയന്തിരമായി വിവരങ്ങൾ നൽകണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 28, 2026 ആയി നിശ്ചയിച്ചിട്ടുണ്ട്.
കാർദിനാൾ ബസേലിയോസ് ക്ലിമ്മീസ് ബാവ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപി വിഷയം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. മതപരമായ ആചാരങ്ങൾ മാനിച്ച് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുള്ള സൗകര്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ ഭാഗമായാണ് നടപടി.
അതേസമയം, പെസഹാ വ്യാഴവും ഈസ്റ്റർ ദിനവും ഉൾപ്പെടുന്ന ദിവസങ്ങളിൽ എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷ നിശ്ചയിച്ചതിനെതിരെ ക്രൈസ്തവ സഭ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. കോതമംഗലം രൂപത വൈദികയോഗം ഈ തീരുമാനം മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഈ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് പരീക്ഷ തീയതിയിൽ മാറ്റം വരുത്താനുള്ള നടപടി മുന്നോട്ടുവന്നത്.
ന്യൂഡൽഹി: പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപ വീതം കേന്ദ്രസർക്കാർ എക്‌സൈസ് തീരുവ കുറച്ചു. ഇതോടെ കേന്ദ്രം ഏർപ്പെടുത്തിയ എക്‌സൈസ് തീരുവ പെട്രോളിന് ലിറ്ററിന് 3 രൂപയിലും ഡീസലിന് പൂജ്യത്തിലും എത്തി. എന്നാൽ ഈ ഇളവ് പമ്പുകളിലെ ഇന്ധനവിലയിൽ പ്രതിഫലിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് അസംസ്‌കൃത എണ്ണവില കുതിച്ചുയർന്ന സാഹചര്യത്തിൽ എണ്ണക്കമ്പനികൾക്കുണ്ടാകുന്ന നഷ്ടം കുറയ്ക്കാനാണ് ഈ നടപടി.
അസംസ്‌കൃത എണ്ണവില കഴിഞ്ഞ മാസം ബാരലിന് ഏകദേശം 70 ഡോളറിൽ നിന്ന് 122 ഡോളറായി ഉയർന്നതായി പെട്രോളിയം മന്ത്രാലയം അറിയിച്ചു. ആഗോള ഊർജ്ജ വിതരണ ശൃംഖലയിലെ തടസ്സങ്ങളും പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യവും വില വർധനയ്ക്ക് കാരണമായെന്നാണ് വിലയിരുത്തൽ. പൊതുമേഖല എണ്ണക്കമ്പനികൾ ഉപഭോക്താക്കൾക്ക് വിതരണച്ചെലവിനേക്കാൾ കുറഞ്ഞ വിലയിലാണ് ഇന്ധനം നൽകുന്നതെന്നും ഇതുവഴി വലിയ സാമ്പത്തികഭാരം ഏറ്റുവാങ്ങുന്നതായും കേന്ദ്രം ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നീ പൊതുമേഖല കമ്പനികൾക്ക് പ്രതിദിനം ഏകദേശം 2400 കോടി രൂപ നഷ്ടമുണ്ടാകുന്നുവെന്നാണ് കണക്ക്. പല രാജ്യങ്ങളിലും ഇന്ധനവില 20 മുതൽ 50 ശതമാനം വരെ ഉയർന്നിട്ടും ഇന്ത്യയിൽ വർധനവ് നിയന്ത്രിച്ചുവെന്ന് കേന്ദ്രം വ്യക്തമാക്കി. വില ഉയർത്തുകയോ സർക്കാർ ഭാരം ഏറ്റെടുക്കുകയോ എന്ന രണ്ട് വഴികളിൽ രണ്ടാമത്തേതാണ് തെരഞ്ഞെടുത്തതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.
ലണ്ടൻ: ക്രോയ്ഡണിലെ യുവജനങ്ങളുടെ വൈവിധ്യമാർന്ന കഴിവുകൾ ആഘോഷിക്കുന്നതിനും അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനുമായി ‘ലവ് നോട്ട് ഹേറ്റ്’ (Love not Hate) എന്ന പേരിൽ ബൃഹത്തായ സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കുന്നു.2026 മാർച്ച് 28 ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ 10 മണി വരെ ക്രോയ്ഡണിലെ റോയൽ റസ്സൽ സ്കൂളിലാണ് (Royal Russell School) ചടങ്ങുകൾ നടക്കുക.
യുവജനങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും, അക്രമങ്ങൾ ബാധിച്ചവർക്ക് ആദരവർപ്പിക്കുന്നതിനുമായാണ് ഈ പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. 150-ലധികം യുവപ്രതിഭകൾ തങ്ങളുടെ കലാപരമായ കഴിവുകൾ ഈ വേദിയിൽ പ്രകടിപ്പിക്കും.
പ്രധാന ആകർഷണങ്ങൾ:
മതസൗഹാർദ്ദ പ്രാർത്ഥന: മതസൗഹാർദ്ദം വിളിച്ചോതിക്കൊണ്ട് വിവിധ മതവിഭാഗങ്ങളിൽ നിന്നുള്ള അഞ്ച് മതനേതാക്കൾ ഒരുമിച്ച് നടത്തുന്ന പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിക്കും.
പ്രമുഖരുടെ സാന്നിധ്യം: ബ്രിട്ടീഷ് പോലീസിംഗ് മന്ത്രി സാറാ ജോൺസ് എം.പി (Sarah Jones MP), ക്രോയ്ഡൺ സിവിക് മേയർ, എക്സിക്യൂട്ടീവ് മേയർ എന്നിവർ പരിപാടിയിൽ മുഖ്യാതിഥികളായി പങ്കെടുക്കും.
വിദഗ്ദ്ധ ചർച്ച (Panel Session): യുവാക്കളെ ബാധിക്കുന്ന അക്രമങ്ങൾക്കെതിരെ കമ്മ്യൂണിറ്റി അടിസ്ഥാനത്തിലുള്ള പരിഹാരങ്ങൾ ചർച്ച ചെയ്യുന്ന പ്രത്യേക സെഷൻ നടക്കും. ലണ്ടൻ മേയർ സാദിഖ് ഖാന്റെ കീഴിലുള്ള വയലൻസ് റിഡക്ഷൻ യൂണിറ്റ് (Violence Reduction Unit) പ്രതിനിധികൾ, മെട്രോപൊളിറ്റൻ പോലീസ് ഉദ്യോഗസ്ഥർ, ബിസിനസ് പ്രമുഖർ, ജീവിതാനുഭവങ്ങൾ പങ്കുവെക്കുന്ന യുവാക്കൾ എന്നിവർ ഇതിൽ സംബന്ധിക്കും.
പ്രത്യേക അതിഥി: സംരംഭകയും ‘ദി അപ്രന്റീസ്’ (The Apprentice) ഫൈനലിസ്റ്റുമായ അനിസ ഖാൻ (Anisa Khan) പ്രത്യേക അതിഥിയായി ചടങ്ങിലെത്തും.
എൻ.എച്ച്.എസ് (NHS) പ്രതിനിധികളും ആരോഗ്യ-ക്ഷേമ മേഖലയിലുള്ള പ്രമുഖരും പരിപാടിയുടെ ഭാഗമാകും. ബോറി അക്കാദമി (The Boury Academy), 808 ഡാൻസ് (808 Dance), ബോളിബീറ്റ് ലണ്ടൻ(BollyBbeat London) യുകെസിപിഎ (UKCPA) തുടങ്ങി നിരവധി കലാ-കായിക സംഘടനകളും പരിപാടിയിൽ സഹകരിക്കുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും www.msfoundations.co.uk എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
