Latest News

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: യു കെ യിലെ പ്രവാസികളായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടി പ്രവർത്തകരുടെ സംഘടനയായ ഐഒസി (യു കെ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ നിലമ്പൂർ നിയോജക മണ്ഡല ഉപതെരഞ്ഞെടുപ്പിൽ നേരിട്ടുള്ള സജീവ പ്രവർത്തനം ആരംഭിക്കുന്നതിനായി ഷൈനു ക്ലെയർ മാത്യൂസും, റോമി കുര്യാക്കോസും പുറപ്പെട്ടു. യു ഡി എഫ് അനുകൂല പ്രവാസികളുടെ വോട്ടുകൾ ഏകോപിപ്പിക്കൽ, സോഷ്യൽ മീഡിയ പ്രചരണം, ഗൃഹ സന്ദർശനം, വാഹന പ്രചരണം, കുടുംബ കൂട്ടായ്മകൾ , പോസ്റ്റർ പ്രചാരണം എന്നിങ്ങനെ വിപുലമായ പ്രചരണ പരിപാടികളാണ് പ്രവാസി കോൺഗ്രസ്സ് പ്രസ്ഥാനം ആസൂത്രണം ചെയ്തിരിക്കുന്നത്.

മലയാളി പ്രവാസി കോൺഗ്രസ്സ് പ്രസ്ഥാനമായ ഒഐസിസി -ഐഒസി (കേരള ചാപ്റ്റർ) എന്നീ സംഘടനകളുടെ ലയനത്തിന് ശേഷം ഐഒസി ഗ്ലോബൽ ചെയർമാൻ സാം പിത്രോട, പ്രസിഡണ്ട് പദവിയിലേക്ക് നോമിനേറ്റു ചെയ്യപ്പെട്ട ഷൈനു ക്ലെയർ മാത്യൂസിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുക. ഐഒസി യുടെ നേതാവ് റോമി കുര്യാക്കോസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കു ചേരും. ഐഒസി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനു ജൂൺ 13 ന് നാന്ദി കുറിക്കും.

കേരള നിയമസഭാ അസ്സംബ്ലി സീറ്റിലേക്ക് നടത്തപ്പെടുന്ന ഉപതെരഞ്ഞെടുപ്പിൽ നിലമ്പൂർ കേന്ദ്രീകൃതമായി പ്രവാസി കോൺഗ്രസ്സ് പ്രവർത്തകരുടെ സംയുക്ത പ്രവർത്തനത്തിനായി തെരഞ്ഞെടുപ്പ് ഓഫീസ് തുറക്കുമെന്ന് ഷൈനു അറിയിച്ചു. യു കെയിൽ നിന്നും ഇപ്പോൾ നാട്ടിലെത്തിയവരോ, ഈ ദിവസങ്ങളിൽ പ്രചാരണത്തിന് നാട്ടിൽ എത്തിച്ചേരാൻ സാധിക്കുന്നവരോ, സന്നദ്ധരായിരിക്കുന്നവരോ ആയ പ്രവർത്തകർ പ്രചാരണ ഏകോപനത്തിനായി ഷൈനു ക്ലെയർ മാത്യൂസ് (+447872514619), റോമി കുര്യാക്കോസ് (+447776646163) എന്നിവരുമായി ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.

തൃക്കാക്കര, പുതുപ്പള്ളി, വയനാട് ഉപ തെരഞ്ഞെടുപ്പുകളിൽ, പ്രവാസികളുടെ ശക്തമായ സാന്നിദ്ധ്യവും, കരുത്തുറ്റ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ശ്രദ്ധേയരായ നേതാക്കളാണ് ഇരുവരും.

മാൾട്ട – ഒരു തകർപ്പൻ നേട്ടത്തിൽ, മാൾട്ട അമച്വർ ഫുട്‌ബോൾ അസോസിയേഷൻ (MAFA) ലീഗിന്റെ ഫൈനലിൽ എത്തുന്ന യൂറോപ്പിലെ ആദ്യ ഇന്ത്യൻ ടീമായി അറ്റാർഡ് എഡെക്സ് കിംഗ്സ് എഫ്‌സി മാൾട്ടീസ് ഫുട്‌ബോൾ ചരിത്രത്തിൽ തങ്ങളുടെ പേര് രേഖപ്പെടുത്തി.

കേരള സ്റ്റേറ്റ് ഫുട്‌സൽ ചാമ്പ്യൻഷിപ്പിലും കേരള പ്രീമിയർ ലീഗ് ഫസ്റ്റ് ഡിവിഷനിലും ഇതിനകം തന്നെ വ്യക്തിമുദ്ര പതിപ്പിച്ച ഇന്ത്യൻ ടീം EDEX റിയൽ മലബാർ ടീമിന് പിന്നിലെ സംഘടനയായ എഡെക്സ് സ്‌പോർട്‌സ് കൗൺസിലാണ് അറ്റാർഡ് എഡെക്സ് കിംഗ്സ് എഫ്‌സിയെ പിന്തുണയ്ക്കുന്നത്. 15 ഇന്ത്യൻ കളിക്കാരിൽ 14 പേർ കേരളത്തിൽ നിന്നുള്ളവരാണ്. എഡെക്സ് സ്പോർട്സ് കൗൺസിൽ നടത്തിയ ട്രയൽസിലൂടെയാണ് ടീമിലെ എട്ട് കളിക്കാരെ കണ്ടെത്തിയത് എന്നതാണ് കൂടുതൽ ശ്രദ്ധേയമായ കാര്യം. യുവ പ്രതിഭകളെ തിരിച്ചറിയുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സംഘടനയുടെ പ്രതിബദ്ധത ഇത് അടിവരയിടുന്നു.

കഴിഞ്ഞ വർഷം എഡെക്സ് സ്പോർട്സ് കൗൺസിൽ നടത്തിയ ട്രയൽസിലൂടെയാണ് എട്ട് മലയാളി കളിക്കാരെ – ഷെറിൻ സ്റ്റീഫൻ, ഫ്രിന്റോ പാലയൂർ, അഭിഷേക് പറമ്പിൽ, ഫാരിസ് കരുവന്തവല, മുഹമ്മദ് ഫൈസ്, ആദർശ് മീത്തിലപ്പുരയിൽ, പ്രജിൽ കുമാർ, മുഹമ്മദ് റമീസ് – തിരഞ്ഞെടുത്തു. ഇവരെ കൂടാതെ ആൽവിൻ വർഗീസ്, കിരൺ ദാസ്, ഷെർജോ ജോസ്, ആൻ്റണി ടി.പി, ഷറഫലി സി.ജെ, അനന്തൻ കാവുങ്കൽ മണി, ഹനോക്ക് എം.ടി എന്നീ മലയാളികൾ കൂടെ ടീമിൻ്റെ വിജയപാതയിൽ നിർണായക പങ്കു വഹിക്കുന്നു

യൂറോപ്പിലെ MAFA ലീഗ് നോക്കോട്ട് ചാമ്പ്യൻഷിപ് ഫൈനലിൽ അറ്റാർഡ് EDEX കിങ്‌സ് FC മാർസ സെന്റ് മൈക്കിൾസ് FC യെയാണ് ഫൈനലിൽ നേരിട്ടത്. MAFA ലീഗിലെ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബുകളെ ടൂർണമെൻറിൽ ഉടനീളം അട്ടിമറിച്ചാണ് ഈ ഇന്ത്യൻ ക്ലബ്‌ ചരിത്ര നേട്ടം കുറിച്ചിരിക്കുന്നത്.മത്സരം 0-1 പരാജയപ്പെട്ടെങ്കിലും ഫസ്റ്റ് ഡിവിഷൻ കബ്ബിനെതിരെ മികച്ച പ്രകടനമാണ് ടീം കാഴ്ച്ചവച്ചത്.

അര്ജന്റീന, ബ്രസീൽ, കോളംബിയ, സ്വീഡൻ, അയർലണ്ട്, സ്കോട്ലൻഡ്, ഘാന, കാനഡ, നൈജീരിയ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളോടൊപ്പം ഉള്ള പരിശീലനവും മത്സര പരിചയവും മലയാളി കളിക്കാർക്ക് നൽകുന്ന മികവ് മത്സര ഫലങ്ങളിൽ നന്നായി പ്രതിഭലിച്ചിട്ടുണ്.

MAFA ലീഗിലെ മികച്ച ടീമുകളെ നേരിടാൻ അറ്റാർഡ് എഡെക്സ് കിംഗ്സ് എഫ്‌സി തയ്യാറെടുക്കുമ്പോൾ, അവരുടെ നേട്ടം ഇന്ത്യയിലെയും യൂറോപ്പിലെയും ഫുട്ബോൾ ഇന്ത്യൻ കളിക്കാർക്ക് ഒരു പ്രചോദനമായി വർത്തിക്കുന്നു. യൂറോപ്യൻ ഫുട്ബോൾ രംഗത്ത് ശാശ്വതമായ സ്വാധീനം ചെലുത്താൻ ടീം ഒരുങ്ങിയിരിക്കുന്നു. “ലോക വേദിയിൽ നമ്മളുടെ കളിക്കാർക്ക് മത്സരിക്കാൻ കഴിയുമെന്ന് വിശ്വസിച്ച ഓരോ ഇന്ത്യക്കാരന്റെയും വിജയമാണിത്. ഇതുവരെ ഞങ്ങൾ നേടിയത് അവിശ്വസനീയമാണ്, ഇപ്പോൾ ഞങ്ങൾ അതിലും വലുതായ ഒരു യൂറോപ്യൻ കിരീടത്തിന്റെ വക്കിലാണ്,” സെമി ഫൈനൽ വിജയത്തിനുശേഷം ടീം പ്രസിഡൻ്റ് വിബിൻ സേവ്യർ പറഞ്ഞു. “ഈ കളിക്കാർ ഇപ്പോൾ ഒരു ചരിത്രം സൃഷ്ടിച്ചിരിക്കുന്നു.” മാൾട്ടിസ് സ്വദേശിയും ടീം കോച്ചുമായ എലിയട്ട് നവാരോ കൂട്ടിച്ചേർത്തു,

ടീമിൻ്റെ മാനേജ്മെൻ്റിൽ ടോംസൺ മാളിയേക്കൽ, ഷിനാസ് ചെഗു, സെബിൻ തോമസ് , അരുൺ അജയൻ, അനൂപ് ജിനു, അജിൽ മാത്യു, അരുൺ രവി , സിയാദ് സയിദ് എന്നിവരുടെ സേവനവും എടുത്ത് പറയേണ്ടത് ആണ്.

Link to the details :

https://www.facebook.com/share/1EVFUY9ntb/?mibextid=wwXIfr

https://www.facebook.com/share/v/1BibXPN1uy/?mibextid=wwXIfr

യുകെയിൽ സ്ഥിര താമസമാക്കിയവരും, ജോലി ചെയ്യുന്നവരും, പഠനത്തിനായി എത്തിയവരും ആയിട്ടുള്ള ചാലക്കുടിക്കാരുടെ കൂട്ടായ്മയാണ് ചാലക്കുടി ചങ്ങാത്തം.

ചാലക്കുടിയുടെ ആരവങ്ങൾ ഉയർത്തികൊണ്ട് യു.കെ. യിലെ ചാലക്കുടി ചങ്ങാത്തം വീണ്ടും ഒന്നിക്കുകയാണ് സ്റ്റോക്ക് ഓൺ ട്രെൻ്റിൽ.

ചാലക്കുടിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും, ചാലക്കുടിയോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളിൽ നിന്നും യു.കെ. യിൽ എത്തിച്ചേർന്നിട്ടുള്ള മലയാളികൾ സ്റ്റോക്ക് ഓൺ ട്രെൻ്റിലെ ചെസ്റെർട്ടൻ ഹാളിൽ ആരവം 2025 എന്ന പേരിൽ ജൂൺ 29 ശനിയാഴ്ച രാവിലെ 10 മുതൽ രാത്രി 8 വരെ ഒത്തു ചേരുന്നു.

ചാലക്കുടി എന്ന നാടിനെ സ്നേഹിക്കുന്ന നാം ഓരോരുത്തരുടെയും ചാലക്കുടിയിലെ കലാലയ ജീവിതം, സൗഹൃദം, ജോലി, പ്രണയം, വിവാഹം തുടങ്ങിയ ഓർമ്മകളെല്ലാം ഇവിടെ പങ്ക് വെക്കാം….

കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കലാമത്സരങ്ങൾ, കേരളത്തിൻ്റെ തനത് രുചികളുമായി വിഭവ സമൃദ്ധമായ നാടൻ സദ്യ, സാംസ്കാരിക സമ്മേളനം, സ്റ്റോക്ക് മ്യൂസിക് ഫൗണ്ടേഷൻ ഒരുക്കുന്ന മ്യൂസിക്കൽ നൈറ്റ്, ചാലക്കുടി ചങ്ങാത്തം കലാകാരന്മാർ ഒരുക്കുന്ന കലാവിരുന്ന്, ആരവം 2024 ആഘോഷ രാവിന് മാറ്റ് കൂട്ടാൻ വാദ്യ ലിവർ പൂൾ തകർപ്പൻ ചെണ്ടമേളം ഡിജെ എബി ജോസും ലണ്ടൻ വൈബ്രാന്റ്സ് ഒരുക്കുന്ന ഡിജെ നൈറ്റ്‌ തുടങ്ങി നിരവധി പ്രോഗ്രാമുകളാണ് ആരവം 2025 ആഘോഷമാക്കി മാറ്റാൻ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.

ഒരിക്കൽക്കൂടി എല്ലാ ചാലക്കുടി ചങ്ങാത്തം കൂട്ടുകാരെയും സ്നേഹപൂർവ്വം ആരവം 2025 ലേക്ക് സ്വാഗതം ചെയ്യുന്നു…..

ആരവം 2025 ആഘോഷ കമ്മിറ്റിക്ക് വേണ്ടി,

സോജൻ കുര്യാക്കോസ്
പ്രസിഡൻ്റ്

ആദർശ് ചന്ദ്രശേഖർ
സെക്രട്ടറി

ജോയ് പാലത്തിങ്കൽ
ട്രഷറർ

ജേക്കബ്‌ മാത്യു
പ്രോഗ്രാം കൺവീനർ

ടിക്കറ്റ് ഉറപ്പാക്കൂ – ഇപ്പോൾ തന്നെ!
Tickets £5.55/only for above 5, go free under 5yrs.

https://fienta.com/aaravam-2025-chalakudy-changatham

ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ സോനം രഘുവംശി പോലീസിന് മുന്നില്‍ കുറ്റസമ്മതം നടത്തിയതായി റിപ്പോര്‍ട്ട്. മേഘാലയ പോലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിന് മുന്നിലാണ് പൊട്ടിക്കരഞ്ഞുകൊണ്ട് സോനം കുറ്റംസമ്മതിച്ചത്. കാമുകനായ രാജ് കുശ്വാഹയ്‌ക്കൊപ്പം ചേര്‍ന്ന് ഭര്‍ത്താവ് രാജാ രഘുവംശിയെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണംചെയ്തതിലും തനിക്ക് പങ്കുണ്ടെന്നും യുവതി പോലീസിനോട് സമ്മതിച്ചു.

ഇന്ദോര്‍ സ്വദേശിയായ രാജാ രഘുവംശിയെ മേഘാലയയില്‍വെച്ച് കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ സോനം രഘുവംശിയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. കൃത്യം നടത്തിയശേഷം മുങ്ങിയ യുവതിയെ ഉത്തര്‍പ്രദേശില്‍നിന്നാണ് പോലീസ് പിടികൂടിയത്. എന്നാല്‍, പ്രാഥമിക ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചിരുന്നില്ല. കവര്‍ച്ചാശ്രമത്തിനിടെ തന്നെ രക്ഷിക്കാന്‍ശ്രമിക്കുന്നതിനിടെയാണ് ഭര്‍ത്താവ് കൊല്ലപ്പെട്ടതെന്നായിരുന്നു യുവതിയുടെ ആദ്യമൊഴി. തുടര്‍ന്ന് യുവതിയെ ഷില്ലോങ്ങില്‍ എത്തിച്ചെങ്കിലും ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍നിന്ന് ഷില്ലോങ് വരെയുള്ള 27 മണിക്കൂര്‍ നീണ്ട യാത്രയ്ക്കിടെ ഒരക്ഷരംപോലും യുവതി മിണ്ടിയില്ല. പിന്നീട് മേഘാലയ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം നടത്തിയ ചോദ്യംചെയ്യലിലും കവര്‍ച്ചാശ്രമത്തിനിടെ നടന്ന കൊലപാതകമെന്നാണ് പ്രതി ആവര്‍ത്തിച്ചത്. പക്ഷേ, പോലീസ് സംഘം തെളിവുകള്‍ നിരത്തി ചോദ്യംചെയ്യല്‍ തുടര്‍ന്നതോടെ സോനത്തിന് പിടിച്ചുനില്‍ക്കാനായില്ല. തുടര്‍ന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് ഏറ്റുപറയുകയായിരുന്നു.

അതിനിടെ, സോനവും കാമുകനായ രാജ് കുശ്വാഹയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് സോനത്തിന്റെ വീട്ടുകാര്‍ക്ക് നേരത്തേ അറിയാമായിരുന്നുവെന്ന് രാജാ രഘുവംശിയുടെ ബന്ധുക്കള്‍ ആരോപിച്ചു. താത്പര്യമില്ലാതെയാണ് സോനം രാജാ രഘുവംശിയെ വിവാഹം കഴിച്ചതെന്നും രാജായുടെ സഹോദരനായ വിപിന്‍ രഘുവംശി ആരോപിച്ചു.

സ്ഥാപനത്തിലെ ജീവനക്കാരനായ രാജ് കുശ്വാഹയുമായുള്ള പ്രണയത്തെക്കുറിച്ച് സോനം അമ്മയോട് പറഞ്ഞിരുന്നു. രാജാ രഘുവംശിയെ വിവാഹം കഴിക്കാന്‍ താത്പര്യമില്ലെന്നും പറഞ്ഞു. എന്നാല്‍, അമ്മ മകളുടെ പ്രണയത്തെ അംഗീകരിച്ചില്ല. രാജാ രഘുവംശിയെ വിവാഹം കഴിക്കാനും നിര്‍ബന്ധിച്ചു. ഒടുവില്‍ സോനം അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങിയെങ്കിലും വിവാഹത്തിന് മുന്‍പ് അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നു. ‘ഞാന്‍ അയാളോട് ചെയ്യാന്‍പോകുന്നത് എന്താണെന്ന് നിങ്ങള്‍ കാണുമെന്നും എല്ലാവരും അനുഭവിക്കും’ എന്നുമായിരുന്നു സോനത്തിന്റെ ഭീഷണി. എന്നാല്‍, ആ ഭീഷണി രാജാ രഘുവംശിയെ കൊലപ്പെടുത്തുമെന്നുള്ള ഭീഷണിയാണെന്ന് കരുതിയില്ലെന്നും വിപിന്‍ രഘുവംശി പ്രതികരിച്ചു.

രാജ്യത്ത് യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു. 3000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) പുനസ്ഥാപിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് യുപിഐ വഴി പണം സ്വീകരിക്കുന്നതിന് വ്യാപാരികള്‍ ബാങ്കുകള്‍ക്കും യുപിഐ സേവന ദാതാക്കള്‍ക്കും നെറ്റ്വര്‍ക്ക് പ്രൊവൈഡര്‍മാര്‍ക്കും നല്‍കേണ്ട തുകയാണ് എംഡിആര്‍.

യുപിഐ സേവന ദാതാക്കളെയും ബാങ്കുകളെയും പിന്തുണക്കുന്നതിന് വേണ്ടിയാണ് നയം മാറ്റം. ഓണ്‍ലൈന്‍ ഇടപാടുകള്‍ വര്‍ധിച്ചതോടെ ബാങ്കുകള്‍ക്കും സേവന ദാതാക്കള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പ്രവര്‍ത്തന ചെലവ് കണ്ടെത്തുന്നതിനും ഈ തുക സഹായകമാകുമെന്നാണ് വിലയിരുത്തല്‍.

2020 മുതല്‍ ഇന്ത്യയിലെ യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍ ഈടാക്കുന്നില്ല. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം.

എന്നാല്‍ എംഡിആര്‍ ഏര്‍പ്പെടുത്തുന്നത് വ്യാപാരികള്‍ക്ക് അധിക ബാധ്യതയാകുമെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ പിന്തുണയുണ്ടെങ്കിലും യുപിഐ ഇക്കോ സിസ്റ്റത്തിന്റെ പ്രവര്‍ത്തനത്തിന് പ്രതിവര്‍ഷം 10,000 കോടി രൂപയെങ്കിലും വേണ്ടി വരുമെന്നാണ് ഈ രംഗത്തെ കമ്പനികള്‍ പറയുന്നത്.

ഇരുപത് ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ള വ്യാപാരികളില്‍ നിന്ന് 0.3 ശതമാനം എംഡിആര്‍ ഈടാക്കണമെന്നാണ് കമ്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ വ്യാപാരികളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഫീസ് തീരുമാനിക്കേണ്ടതില്ലെന്നും പകരം സ്വീകരിക്കുന്ന തുകയുടെ അടിസ്ഥാനത്തില്‍ മതിയെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

ഖത്തറില്‍ നിന്ന് വിനോദയാത്ര പോയ ഇന്ത്യന്‍ സംഘം കെനിയയില്‍ അപകടത്തില്‍പെട്ട് മരിച്ച ആറ് പേരില്‍ അഞ്ചും മലയാളികള്‍.

പാലക്കാട് മണ്ണൂര്‍ സ്വദേശികളായ റിയ ആന്‍ (41), മകള്‍ ഡെയ്‌റ (ഏഴ്), തിരുവല്ല സ്വദേശി ഗീത ഷോജി ഐസക്ക് (58), ജസ്‌ന കുറ്റിക്കാട്ടുചാലില്‍ (29), റൂഹി മെഹ്‌റില്‍ മുഹമ്മദ് (18 മാസം) എന്നിവരാണ് മരിച്ചത്. റിയയുടെ ഭര്‍ത്താവ് ജോയല്‍, മകന്‍ ട്രാവിസ് എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്.

മലയാളികളടക്കം മുപ്പതോളം പേര്‍ക്കാണ് അപകടത്തില്‍ പരിക്കുള്ളത്. ഇവരെ ന്യാഹുരു കൗണ്ടി റഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. ഇവരെ നയ്‌റോബിയിലെ ആശുപത്രിയിലേക്ക് മാറ്റും.

യാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞാണ് അപകടം ഉണ്ടായതെന്ന് കെനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്കുകിഴക്കന്‍ കെനിയയിലെ ന്യാന്‍ഡറുവ പ്രവിശ്യയിലാണ് സംഭവം. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നും ബസ് പലതവണ മലക്കം മറിഞ്ഞെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെ ന്യാന്‍ഡറുവ പ്രവിശ്യയിലെ ഓള്‍ ജോറോറോക്ക്-നകുരു റോഡിലാണ് അപകടം നടന്നത്. മസായി മാരാ നാഷണല്‍ പാര്‍ക്കിയില്‍ നിന്ന് ന്യാഹുരുരുവിലെ പനാരി റിസോര്‍ട്ടിലേക്ക് പോകുന്നതിനിടെയാണ് ബസ് അപകടത്തില്‍പ്പെട്ടത്.

ബസില്‍ 28 ഇന്ത്യന്‍ വിനോദ സഞ്ചാരികളും മൂന്ന് ടൂര്‍ ഗൈഡുകളും ഡ്രൈവറും ഉള്‍പ്പെടെ 32 പേരായിരുന്നു ഉണ്ടായിരുന്നത്. ബ്രേക്ക് തകരാറും മോശം കാലാവസ്ഥയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്ച് പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചതായി ന്യാന്‍ഡറുവ സെന്‍ട്രല്‍ പൊലീസ് ഉദ്യോഗസ്ഥ സ്റ്റെല്ല കീറോണോ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിരിക്കുകയാണെന്നും അവര്‍ അറിയിച്ചു.

സംസ്ഥാനത്ത് അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ജൂൺ 14–16 തീയതികളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂൺ 12 -16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 14 ന് കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 -60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് ശക്തമാകാനും സാധ്യത.

12ന് കണ്ണൂർ, കാസർകോട്. 13ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്. 14ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്. 14ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണെങ്കിലും റെഡ് അലർട്ടിന് സമാനമായ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബർമിംഗ്ഹാമിൽ നിര്യാതനായ ബിജു ജോസഫിന് ജൂൺ 21-ാം തീയതി ശനിയാഴ്ച യുകെ മലയാളികൾ വിട പറയും. അന്നേദിവസം ഉച്ചകഴിഞ്ഞ് 2 മണി മുതൽ 5 മണി വരെയാണ് പൊതുദർശനം ക്രമീകരിച്ചിരിക്കുന്നത്. പൊതുദർശനം നടക്കുന്ന പള്ളിയുടെ വിലാസം താഴെ കൊടുത്തിരിക്കുന്നു.

Our Lady of the Rosary and St Therese of Lisieux
Birmingham, B8 3BB

യുകെയിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായ ബിജു ജോസഫ് കേരളത്തിൽ കൊട്ടിയൂർ നെടുംകല്ലേൽ കുടുംബാംഗമാണ്. ബർമിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ (BCMC) സജീവ പ്രവർത്തകനും സീറോ മലബാർ സഭയുടെ സെൻറ് ബെനഡിക് മിഷൻ സാറ്റ്ലി ഇടവകാംഗവുമായിരുന്നു പരേതൻ.

മൃതസംസ്‍കാരം ജൂൺ 26 -ന് കണ്ണൂർ കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ രാവിലെ 10 മണിക്ക് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഖത്തറില്‍ നിന്നും കെനിയയിലെത്തിയ വിനോദയാത്രാ സംഘം അപകടത്തില്‍പെട്ട സംഭവത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ അഞ്ചു പേർ മരിച്ചതായി സൂചന. എന്നാല്‍, ഇവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.

പരിക്കേറ്റവരിലും നിരവധി മലയാളികളുണ്ട്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ കെനിയൻതലസ്ഥാനമായ നയ്റോബിയിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ട്രാവല്‍ ഏജൻസിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു.

പാലക്കാട്, തൃശ്ശൂർ ജില്ലകളില്‍ നിന്നുള്ള രണ്ട് കുടുംബങ്ങള്‍ പരിക്കേറ്റവരുടെ പട്ടികയിലുണ്ട്. പാലക്കാട് ജില്ലയില്‍ നിന്നുള്ള ജോയല്‍, മകൻ ട്രാവിസ് എന്നിവരെ പരിക്കുകളോടെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോയലിൻെറ ഭാര്യ റിയ, മകള്‍ ടൈര എന്നിവർക്കും പരിക്കുണ്ട്. എന്നാല്‍ ഇവരുടെ പരിക്കിൻെറ ഗുരുതരവസ്ഥയെക്കുറിച്ചോ പ്രവേശിപ്പിച്ച ആശുപത്രിയെക്കുറിച്ചോ വിവരം ലഭ്യമല്ല.

തൃശ്ശൂർ ജില്ലയില്‍ നിന്നുള്ള മുഹമ്മദ് ഹനീഫക്കും അപകടത്തില്‍ പരിക്കേറ്റു. ഭാര്യ ജെസ്ന കുറ്റിക്കാട്ട്ചാലില്‍, മകള്‍ റൂഹി മെഹറിൻ എന്നിവർക്കും അപകടത്തില്‍ പരിക്കേറ്റുവെങ്കിലും അവരെ പ്രവേശിപ്പിച്ച ആശുപത്രിയെക്കുറിച്ചോ പരിക്കിൻെറ ഗുരുതരാവസ്ഥയെ കുറിച്ചോ കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.

തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം നാലുമണിയോടെയാണ് വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയില്‍ ഖത്തറില്‍ നിന്നുള്ള 28 പേരുടെ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ടത്. കർണാടക, ഗോവ, കേരളം ഉള്‍പ്പെടെ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് യാത്രാ സംഘത്തിലുണ്ടായിരുന്നത്. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവർക്ക് സഹായങ്ങളുമായി കെനിയയിലെ കേരള അസോസിയേഷൻ പ്രവർത്തകർ രംഗത്തുണ്ട്. രാവിലെയോടെ ഖത്തറില്‍ നിന്നും ട്രാവല്‍ ഏജൻസി പ്രതിനിധികളും സ്ഥലത്തെത്തിയിട്ടുണ്ട്. നയ്റോബിയില്‍ നിന്നും 200ഓളം കിലോമീറ്റർ ദൂരെയായാണ് അപകടം നടന്നത്.

വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബസ് ന്യാൻഡറുവ കൗണ്ടിയിലെ ഗിചാകയില്‍ ഒല്‍ജോറോ-നകുരു ഹൈവേയില്‍ വെച്ച്‌ നിയന്ത്രണം വിട്ടതിനെ തുടർന്നായിരുന്നു അപകടം. കനത്ത മഴയില്‍ നിയന്ത്രണം വിട്ട ബസ് തെന്നിനീങ്ങി താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ബസിൻെറ മേല്‍കൂരകള്‍ തകർന്ന നിലയിലാണ് താഴെ പതിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നകുരുവില്‍ നിന്ന് ലൈക്കിപിയ പ്രദേശത്തെ ന്യാഹുരു തോംസണ്‍ വെള്ളച്ചാട്ടത്തിലേക്ക് വിനോദസഞ്ചാരികളെ കൊണ്ടുപോയിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ഖത്തറില്‍ നിന്നും പെരുന്നാള്‍ അവധി ആഘോഷിക്കാൻ ജൂണ്‍ ആറിനാണ് വിനോദയാത്രാ സംഘം ട്രാവല്‍ ഏജൻസിക്കു കീഴില്‍ യാത്രതിരിച്ചത്. ബുധനാഴ്ച ദോഹയില്‍ തിരിച്ചെത്തേണ്ട സംഘമാണ് അപകടത്തില്‍പ്പെട്ടത്.

ഓസ്ട്രിയയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. ഓസ്ട്രിയയിലെ രണ്ടാമത്തെ വലിയ നഗരമായ ഗ്രാസിലെ ഒരു അപ്പര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഏഴുപേര്‍ വിദ്യാര്‍ഥികളാണെന്നാണ് റിപ്പോര്‍ട്ട്. ഒട്ടേറെപേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ അക്രമിയും ഉള്‍പ്പെടുന്നതായും ഓസ്ട്രിയന്‍ വാര്‍ത്താ ഏജന്‍സിയായ എപിഎ റിപ്പോര്‍ട്ട് ചെയ്തു.

പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. സ്‌കൂളില്‍നിന്ന് തുടര്‍ച്ചയായ വെടിയൊച്ചകള്‍ കേട്ടതായാണ് വിവരം. ഇതിനുപിന്നാലെ പോലീസ് സംഘം സ്ഥലത്തെത്തി കുട്ടികളെയും അധ്യാപകരെയും സമീപത്തുള്ളവരെയും സ്‌കൂളില്‍നിന്ന് സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റി.

വെടിവെപ്പ് നടത്തിയ അക്രമി സ്വയം വെടിയുതിര്‍ത്ത് മരിച്ചതായാണ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാള്‍ ഇതേ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയായിരുന്നുവെന്നും വിവരങ്ങളുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പോലീസ് അറിയിച്ചു.

Copyright © . All rights reserved