Latest News

178 വർഷം പഴക്കമുള്ള ലാസലെറ്റ് സന്യാസ സഭയുടെ പുതിയ സുപ്പീരിയർ ജനറൽ ആയി മലയാളിയായ ഫാ. ജോജോൺ ചെട്ടിയാകുന്നേൽ തിരഞ്ഞെടുക്കപ്പെട്ടു. 32 രാജ്യങ്ങളിൽ പ്രേഷിത സാന്നിധ്യമുള്ള ലാസലെറ്റ് സന്യാസസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഏഷ്യക്കാരൻ സുപ്പീരിയർ ജനറൽ പദവിയിലേക്ക് ഉയർത്തപ്പെടുന്നത്.

തലശേരി അതിരൂപതയിലെ, വിമലശേരി ഇടവക, ചെട്ടിയാകുന്നേൽ മാത്യു, അന്നമ്മ ദമ്പതികളുടെ പതിമൂന്ന് മക്കളിൽ പത്താമനായ ഫാ ജോജോൺ, ലാസലെറ്റ് മാതാ ഇന്ത്യൻ പ്രവിശ്യയിലെ അംഗമാണ്.വെയിൽസിലെ ന്യൂപോർട്ട് സെന്റ് ജോസഫ് പ്രൊപ്പോസ്ഡ് മിഷനിലെ ജിനോ മാത്യു വിന്റെ ജ്യേഷ്ഠ സഹോദരൻ ആണ് ഫാ. ജോജോൺ.

അദ്ദേഹത്തിന്റെ സഹോദരിമാരിൽ മൂന്ന് പേർ തിരുഹൃദയ സന്യാസസഭയിലെ അംഗങ്ങളാണ്.
റോം ആസ്ഥാനമായ് പ്രവർത്തിക്കുന്ന ലാസലെറ്റ് സഭയുടെ ചാപ്പ്റ്റർ നടക്കുന്നത് മഡഗാസ്കറിലെ അൻസിറാബെയിലാണ്.

1846 സെപ്തംബർ 19 – ന് ഫ്രാൻസിലെ ലാസലെറ്റ് മലമുകളിൽ ഇടയ പൈതങ്ങളായ മാക്സിമിൻ, മെലനി എന്നിവർക്ക് പരിശുദ്ധ കന്യക മാതാവ് കണ്ണീരോടെ ദർശനം നൽകി. മാതാവു നൽകിയ അനുരഞ്ജന സന്ദേശം സ്ഥാപക സിദ്ധിയായ എടുത്തിരിക്കുന്ന സഭയാണ് ലാസലെറ്റ് സന്യാസ സഭ.
ജോജോൺ അച്ചന് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ ചേരും. ഇ.പി ജയരാജന്‍-പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച യോഗത്തില്‍ ചര്‍ച്ചയായേക്കും. ലോക്സഭ തിരഞ്ഞെടുപ്പിന്റെ പ്രാഥമിക വിശകലനമാണ് യോഗത്തിന്റെ മുഖ്യ അജണ്ട.

അതേസമയം തിരഞ്ഞെടുപ്പ് ദിനത്തില്‍ ഇ.പി-ജാവദേക്കര്‍ വിവാദം കത്തിയതോടെ സിപിഎം പ്രതിരോധത്തിലായിരുന്നു. കൂടിക്കാഴ്ച നടത്തിയതായി വെള്ളിയാഴ്ച ജയരാജന്‍ സമ്മതിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ജാവദേക്കര്‍ അപ്രതീക്ഷിതമായി മകന്റെ ഫ്ളാറ്റിലേക്ക് വരികയായിരുന്നുവെന്നും രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നുമായിരുന്നു ഇപിയുടെ വിശദീകരണം. അതേസമയം തിരഞ്ഞെടുപ്പു വേളയില്‍ കൂടിക്കാഴ്ച വിവാദമായതോടെ സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്കിടയില്‍ കടുത്ത അതൃപ്തിയുള്ളതായാണ് റിപ്പോര്‍ട്ട്.

സിഡ്നിയിലെ ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേർഡ് പള്ളിയിൽ ഏപ്രിൽ 15ന് അസീറിയൻ ഓർത്തഡോക്സ് ബിഷപ്പ് മാർ മാറി ഇമ്മാനുവേലിനെ കൗമാരക്കാരൻ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മുൻ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവി വാസിം ഫയാദിനും പങ്കെന്ന് റിപ്പോർട്ടുകൾ. ഓസ്ട്രേലിയൻ ഫെഡറൽ പൊലിസിന്റെ ആഭിമുഖ്യത്തിൽ ബുധനാഴ്ച സിഡ്നിയിൽ നടന്ന വ്യാപകമായ തീവ്രവാദ തിരച്ചിലിൽ അഞ്ച് കൗമാരക്കാരെ അറസ്റ്റ് ചെയ്തിരുന്നു. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മുൻ ഐഎസ് അനുഭാവി വാസിം ഫയാദിന് കൗമാരക്കാരുടെ ഭീകര ശൃംഖലയുമായി ബന്ധം ഉണ്ടെന്ന് മനസിലാക്കുകയും പൊലിസ് ചോദ്യം ചെയ്യുകയും ചെയ്തെന്ന് എബിസി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2020 വരെ ഫയാദ് ഏഴ് വർഷം ജയിലിലിലായിരുന്നു. സിഡ്‌നിയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദ സെല്ലിലെ അംഗമാണ് ഫയാദ് എന്ന് ജയിലിൽ വെച്ച് നേരത്തെ പൊലീസ് ആരോപിച്ചിരുന്നു. തീവ്രവാദ കുറ്റം ചെയ്യാൻ ചെറുപ്പക്കാരോ ദുർബലരോ ആയ ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള ഉയർന്ന അപകടസാധ്യത അദേഹത്തിനുണ്ടെന്ന് 2021ൽ സുപ്രീം കോടതി കണ്ടെത്തിയിരുന്നു.

ന്യൂ സൗത്ത് വെയിൽസ് പോലീസ്, ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ്, ഓസ്‌ട്രേലിയൻ സീക്രട്ട് ഇൻ്റലിജൻസ് ഓർഗനൈസേഷൻ (ASIO), ന്യൂ സൗത്ത് വെയിൽസ് ക്രൈം കമ്മീഷൻ എന്നിവർ ഉൾപ്പെടുന്ന ജോയിൻ്റ് കൗണ്ടർ-ടെററിസം ടീമിലെ (ജെസിടിടി) 400 ഓളം ഉദ്യോഗസ്ഥരാണ് സിഡ്‌നിയിലെ 13 ഇടങ്ങളിൽ റെയ്ഡ് നടത്തിയത്. കൗമാരപ്രായക്കാരായ ഏഴ് ആൺകുട്ടികളെ അറസ്റ്റ് ചെയ്തെങ്കിലും രണ്ടുപേർക്കെതിരെ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല.

കുറ്റാരോപിതരായ ഫയാദ് ഉൾപ്പെടെ അഞ്ച് ആൺകുട്ടികളെയും രണ്ട് പുരുഷന്മാരെയും പോലീസ് ചോദ്യം ചെയ്തു. ബുധനാഴ്ച നടന്ന റെയ്ഡിൽ ഫയാദിനെതിരെ കുറ്റം ചുമത്തിയിട്ടില്ലെങ്കിലും അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. തീവ്രവാദ പ്രവർത്തനത്തിന് ഗൂഢാലോചന നടത്തുകയോ ആസൂത്രണം ചെയ്യുകയോ ചെയ്തതുൾപ്പെടെ നിരവധി കുറ്റങ്ങൾ കുട്ടികൾക്കെതിരെ ചുമത്തി.

ജോസ് ജെ. വെടികാട്ട്

ഓ പെണ്ണേ നീയവന് പുതച്ചുറങ്ങാൻ ആത്മസംതൃപ്തിയോടെ ഒരു പുതപ്പു നല്കി, അങ്ങനെ അവന്റെ സ്വപ്നങ്ങളിൽ നീ നിർജ്ജീവയും നിഷ്ക്രിയയും ആയ പെണ്ണായ് മാറി !

അവനെ വഞ്ചിക്കാൻ താത്പര്യമില്ലാത്തതു കൊണ്ട് നീയവന്റെ പ്രണയാഭ്യർത്ഥന നിഷേധിക്കുന്നു!

എന്നാൽ നീയവനെ അവഗണിച്ചാൽ അവൻ തകരുമല്ലോ എന്ന കുറ്റബോധത്താൽ നീയവനെ സ്വീകരിക്കാൻ തീരുമാനിക്കുന്നു, ഓ പെണ്ണേ നീയെത്ര പാവം ! നീയെത്ര ധന്യ!

ഇണയേ ചുടുചുംബനം നല്കാൻ കൊതിപ്പിക്കും തരളമാരുതനിൽ അലകൾ ഞൊറിഞൊറിയായ് ഒഴുകും ഉടയാടകൾ അല്ല നിനക്കുള്ളത്.നിന്റെ ഉടയാടകൾ തികച്ചും നിശ്ചലം, ഒരു യോഗചിത്തം പ്രതിഫലിക്കും പോലെ!

പക്ഷേ പെണ്ണേ നീയെന്തിനാണ് അവന് പുതപ്പ് നല്കിയത്? അവൻ തണുത്ത് വിറങ്ങലിക്കുന്നത് ഒഴിവാക്കുകയെന്ന ഒരു വെറും പരിഗണനയല്ലാതെ അതിൽ മറ്റൊന്നും ഇല്ല!

എന്നാൽ അവന്റെ മോഹങ്ങൾക്ക് ചേക്കേറാനൊരു ചില്ല അതു വഴി അവൻ നേടുകയായിരുന്നു!

ഒരു ബാധ്യതയും സാധൂകരിക്കേണ്ടതില്ലാതിരുന്നിട്ടും അവനേ പ്രണയിച്ച നീ ഒരു പാവം പെണ്ണ് !

അലകൾ ഞൊറിഞൊറിയായ് ഒഴുകും ഉടയാടയിൽ അവന്റെ കാമാർത്ത മനസ്സിനുള്ളിൽ അവൻ നിന്നെ കണ്ടു !

അതൊരു തെറ്റിദ്ധാരണയായ് കരൂതാൻ പെണ്ണേ നീ സ്വയം നിർബന്ധിതയായ്, സംയമമനസ്സോടെ ! കാരണം നീ വ്യവസ്ഥിതികൾക്കൊത്തു ചരിക്കുന്നു !

ഇതിനെല്ലാറ്റിനും ഒടുവിൽ മാത്രം ഒരു അനിവാര്യതയെന്നോണം നീ എല്ലാം അവനുമായ് പങ്കുവയ്ക്കുന്നു ! നീ തന്നെയല്ലോ ഒരു പാവം പെണ്ണ് !

ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷം അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ.  അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .

 

ബിനോയ് എം. ജെ.

മനുഷ്യൻ എന്തിന് വേണ്ടി ജീവിക്കുന്നു? തന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും സഫലമാകുവാൻ വേണ്ടി ജീവിക്കുന്നു. അവ സഫലമായിക്കിട്ടുവാൻ വേണ്ടി ഏതുതരം ക്ലേശങ്ങളിലൂടെയും കടന്നു പോകുവാൻ അവന് മടിയില്ല. കാരണം അവ സഫലമായി കഴിയുമ്പോൾ ലഭിക്കുന്ന മാനസികമായ സംതൃപ്തി ഒന്ന് വേറെയാണ്. രാവിനെ പകലാക്കി പഠനം നടത്തുന്ന വിദ്യാർത്ഥിയുടെയും രാപകൽ അത്വദ്ധ്വാനം ചെയ്യുന്ന കുടുബനാഥന്റെയും ലക്ഷ്യം അവരുടെ കർമ്മം നൽകുന്ന സംതൃപ്തിയേക്കാൾ ഉപരിയായി അവരുടെ ലക്ഷ്യങ്ങൾ സഫലമാകുമ്പോൾ കിട്ടുന്ന മാനസികമായ സംതൃപ്തി തന്നെയാണെന്ന് സ്പഷ്ടം. ചെറുപ്പം മുതലേ കായികപരിശീലനങ്ങളിൽ ഏർപ്പെട്ടുകൊണ്ട് ഒളിംപിക്സിൽ സ്വർണ്ണം കൊയ്യുവാൻ വേണ്ടി അത്വദ്ധ്വാനം ചെയ്യുന്ന കായികതാരത്തിന്റെ ജീവിതത്തിന്റെ ആകമാനം പ്രചോദനം ഒളിംപിക്സിൽ സ്വർണ്ണം കൊയ്യുന്ന ഏതാനും നിമിഷങ്ങളിലെ സന്തോഷമായിരിക്കും. ഇപ്രകാരം സമൂഹത്തിലെ ഓരോ വ്യക്തിയും, സമൂഹം ആകമാനവും ചില ലക്ഷ്യങ്ങളെ താലോലിക്കുകയും അതിന്റെ മാസ്മരികതയിൽ എല്ലാം മറക്കുകയും ചെയ്യുന്നു.

ഇപ്രകാരം ലക്ഷ്യങ്ങൾ സഫലമാകുമ്പോൾ അനിർവ്വചനീയമായ ഒരു സംതൃപ്തി നമുക്ക് ലഭിക്കുന്നു. ഇനി ലക്ഷ്യങ്ങൾ സഫലമാകാതെയിരുന്നാലോ? അവിടെ കളി മാറുന്നു. അപ്പോൾ ഉണ്ടാകുന്ന മാനസികമായ ആഘാതവും, ദുഃഖവും, നിരാശയും – ഹോ! സങ്കല്പിക്കുവാൻ പോലും കഴിയുന്നില്ല. ഇനി ലക്ഷ്യങ്ങൾ സഫലമാകുമെന്നതിന് എന്തെങ്കിലും ഉറപ്പുണ്ടോ? അങ്ങനെ ഒരു ഉറപ്പുണ്ടായിരുന്നുവെങ്കിൽ പിന്നെ ആ ലക്ഷ്യത്തിന് എന്തു വില? അതായത് നമ്മുടെ ജീവിതം വളരെ ഉയർന്ന റിസ്കിലാണ് ഓടിക്കൊണ്ടിരിക്കുന്നത്. ആ പ്രക്ഷുബ്ധതകൾ നമുക്ക് താങ്ങാനാവുന്നതിലും അപ്പുറത്താണ്. അതുകൊണ്ടാണ് നമ്മുടെ വ്യക്തി ജീവിതവും സാമൂഹിക ജീവിതവും സദാ സംഘർഷഭരിതമായി മാറുന്നത്. ഈ പ്രക്ഷുബ്ധതകളെ ഇഷ്ടപ്പെടാത്തവർക്ക് അവക്ക് പകരം വയ്ക്കുവാനായി മറ്റെന്തെങ്കിലും ജീവിതശൈലിയോ ജീവിത വീക്ഷണമോ ഉണ്ടോ എന്ന് ചിന്തിച്ച് തുടങ്ങേണ്ടിയിരിക്കുന്നു. ഈ പ്രാരാബ്ധങ്ങളിൽ നിന്നെല്ലാം ഒരു മോചനം! സുഖദു:ഖങ്ങളിൽ നിന്നെല്ലാം ഒരു വിടുതൽ! അനന്തമായ ശാന്തിയും സമാധാനവും – അതിനെന്തെങ്കിലും മാർഗ്ഗമുണ്ടോ?

ഇവിടെ മന:ശ്ശാസ്ത്രം നമ്മുടെ സഹായത്തിനെത്തുന്നു. ലക്ഷ്യങ്ങൾ സഫലമാകുമ്പോൾ ലഭിക്കുന്ന ആന്തരികമായ സംതൃപ്തി അവ സഫലമാകാതെ തന്നെ നമുക്ക് ആർജ്ജിച്ചെടുക്കുവാൻ സാധിക്കും. മനുഷ്യന് മാത്രമായുള്ള മാനസികമായ ഒരു കഴിവ് – സങ്കൽപശക്തി – ഇവിടെ നമ്മെ സഹായിക്കുന്നു. ലക്ഷ്യങ്ങൾ സഫലമാകുന്നതായി സദാ മനസ്സിൽ സങ്കല്പിക്കുക. നിങ്ങളുടെ ലക്ഷ്യം എന്തുമായികൊള്ളട്ടെ, അത് എത്രമാത്രം ഉന്നതമോ അസാദ്ധ്യമോ ആയിക്കൊള്ളട്ടെ – അതിന്റെ പ്രായോഗികതയെക്കുറിച്ച് നിങ്ങൾ വേവലാതിപ്പെടുകയേ വേണ്ട. നിങ്ങൾക്ക് ഒരാഗ്രഹം ഉണ്ടെങ്കിൽ അത് സഫലമാകുന്നതായി സദാ മനസ്സിൽ സങ്കല്പിക്കുക. എല്ലാ പ്രവൃത്തികളെയും പരിശ്രമങ്ങളെയും ദൂരെ എറിഞ്ഞ് നിങ്ങൾ ധ്യാനത്തിൽ മുഴുകുവിൻ. നിങ്ങൾ ആവോളം ധ്യാനിച്ചു കഴിയുമ്പോൾ ആ ആഗ്രഹം യാഥാർഥ്യത്തിൽ സഫലമാകുമ്പോൾ ലഭിക്കുന്നതിനേക്കാൾ ഉന്നതമായ ഒരാന്തരികസംതൃപ്തിയിലേക്ക് നിങ്ങൾ പ്രവേശിക്കുന്നു. ഇപ്രകാരം നിങ്ങൾക്ക് ലോകത്തിലെ ഏറ്റവും വലിയ ധനവാനാകുന്നതായോ, അത്യുന്നതമായ അധികാരസ്ഥാനങ്ങളിൽ എത്തിച്ചേരുന്നതായോ, വലിയ പേരും പ്രശസ്തിയും നേടിയെടുക്കുന്നതായോ എന്തിന് ചന്ദ്രനിൽ പോകുന്നതായോ, സ്വർഗ്ഗം സന്ദർശിക്കുന്നതായോ – എന്തും സങ്കല്പിക്കാം. ഈ ധ്യാനത്തിൽ ആവോളം മുഴുകുമ്പോൾ നിങ്ങൾ ആർജ്ജിച്ചെടുക്കുന്ന ആന്തരികമായ സംതൃപ്തി അവ യാഥാർത്ഥ്യമാകുമ്പോൾ കിട്ടുന്ന സംതൃപ്തിക്കുമുപരിയാണ്. മാത്രവുമല്ല നിങ്ങൾക്ക് ഒട്ടും തന്നെ ക്ലേശിക്കേണ്ടതായി വരുന്നുമില്ല. ഈ വിധത്തിൽ നിങ്ങളുടെ എല്ലാ അഭിലാഷങ്ങളും അവയുടെ പരിപൂർണ്ണ സംതൃപ്തിയിലേക്ക് വരുന്നു. നിങ്ങൾക്ക് മോക്ഷവും സിദ്ധിക്കുന്നു.

ബാഹ്യലോകത്തിന് മനുഷ്യന്റെ ആന്തരിക സങ്കൽപങ്ങളെ എത്രമാത്രം യാഥാർത്ഥ്യവത്കരിക്കുവാനുള്ള കഴിവുണ്ട്? നമ്മുടെ സങ്കൽപങ്ങളിൽ തൊണ്ണൂറു ശതമാനവും അടിച്ചമർത്തപ്പെട്ടു പോകുന്നു. കാരണം അവ ഒരിക്കലും സഫലമാവില്ലെന്ന് നമുക്കറിയാം. അതുകൊണ്ടാണ് നമുക്കിത്രമാത്രം വിരസത അനുഭവപ്പെടുന്നത്. ഇനി ശേഷിക്കുന്ന പത്തു ശതമാനം സഫലമായാലോ? അവ സംതൃപ്തിയോടൊപ്പം അസംതൃപ്തിയും കൊണ്ടുവന്ന് തരുന്നു. ഈ വിധത്തിൽ മനുഷ്യന്റെ ബാഹ്യജീവിതം എന്നും ഒരു പരാജയം തന്നെ. മറിച്ച് ധ്യാനത്തിൽ മുഴുകുന്ന യോഗിയാവട്ടെ എല്ലാ അഭിലാഷങ്ങളിലും സംതൃപ്തിയടഞ്ഞ് വിജയശ്രീലാളിതനായി മടങ്ങുന്നു.

നിങ്ങളുടെ സങ്കൽപങ്ങൾ യാഥാർത്ഥ്യവുമായി സംഘട്ടനത്തിൽ വരാതിരിക്കട്ടെ. സങ്കൽപവും യാഥാർത്ഥ്യവും രണ്ടും രണ്ടാണ്. പരീക്ഷയിൽ ജയിക്കുന്നതായി ഒരു വിദ്യാർത്ഥി സദാ സ്വപ്നം കാണുന്നു. എന്നാൽ അവൻ പരീക്ഷയിൽ തോൽക്കുന്നു. മറ്റൊരാൾ ധനം സമ്പാദിക്കുന്നതായി സ്വപ്നം കാണുന്നു. എന്നാൽ അയാൾ അതിൽ പരാജയപ്പെടുന്നു. ഇങ്ങനെ വലിയ മനോസംഘർഷങ്ങൾ നമ്മുടെ ജീവിതത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നു. ഇവിടെയെല്ലാം തന്നെ സങ്കൽപവും യാഥാർത്ഥ്യവും തമ്മിൽ സംഘട്ടനത്തിൽ വരുന്നു. അവ കൂടി കലരാതെ സൂക്ഷിച്ചു കൊള്ളുവിൻ. സങ്കൽപത്തിന് സങ്കൽപത്തിന്റെ മണ്ഠലം, യാഥാർത്ഥ്യത്തിന് യാഥാർഥ്യത്തിന്റെ മണ്ഠലം. സങ്കൽപങ്ങളെല്ലാം യാഥാർത്ഥ്യമാകണമെന്ന് വാശി പിടിക്കാതിരിക്കുവിൻ. യാഥാർത്ഥ്യമാകുന്നവയേ സങ്കൽപിക്കാവൂ എന്നും വാശിപിടിക്കാതിരിക്കുവിൻ. സങ്കൽപത്തിനുവേണ്ടി സങ്കല്പിക്കുവിൻ! ആ സങ്കൽപം സമ്മാനിക്കുന്ന മനോസംതൃപ്തിക്കുവേണ്ടി മാത്രം സങ്കല്പിക്കുവിൻ. അപ്പോൾ സങ്കൽപം അതിനാൽതന്നെ മനോഹരവും നമ്മുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുവാൻ പര്യാപ്തവും ആണെന്ന് കാണാം. ഒരിക്കലും സങ്കല്പങ്ങൾ യാഥാർത്ഥ്യം അവണമെന്ന് ആഗ്രഹിക്കരുത്. ഈ ‘ആഗ്രഹം’ തന്നെയാണ് മനുഷ്യന്റെ എല്ലാ ദുഃഖങ്ങളുടെയും കാരണം. മറിച്ച് യാഥാർത്ഥ്യം ആകുവാൻ യാതൊരു സാധ്യതയും ഇല്ലാത്ത കാര്യങ്ങളെ കുറിച്ച് സദാ സങ്കല്പിച്ച് സംതൃപ്തി അടയുവിൻ. ഇപ്രകാരം യാഥാർഥ്യത്തിന്റെ പരിമിതികളെ സങ്കൽപം ഉപയോഗിച്ച് പരിഹരിക്കുവിൻ! അങ്ങനെ അനന്തമായ മാനസിക സംതൃപ്തിയിലേക്കും നിർവ്വാണത്തിലേക്കും പ്രവേശിക്കുവാൻ നിങ്ങൾക്ക് കഴിയും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

ഡോ. ഐഷ വി

അഞ്ച് വർഷം മുമ്പ് വർക്കല ഗുരുകുലത്തിലെ ത്യാഗീശ്വരൻ സ്വാമികളെ കാണാൻ പോയ ശേഷം തിരികെ വീട്ടിലെത്തിയ എൻ്റെ ഭർത്താവിനൊപ്പം ഒരതിഥിയുണ്ടായിരുന്നു.” ഇതൊരു കവിയാണ് . എൻ്റെ കൂടെ പഠിച്ച രേഖയുടെ അച്ഛൻ” ഭർത്താവ് അതിഥിയെ പരിചയപ്പെടുത്തി. അദ്ദേഹം അന്ന് എനിക്കൊരു പുസ്തകം സമ്മാനിച്ചു: “ഋതു ഭേദങ്ങൾ’. നല്ല വൃത്തവും താളവുമൊത്ത കവിതകൾ’ ഔപചാരികമായ പരിചയപ്പെടലുകൾക്കും ചായ സത്ക്കാരത്തിനും ശേഷം അദ്ദേഹം ഞങ്ങളുടെ കാറിൽ കൊല്ലം ചിറക്കര നിന്നും തിരുവനന്തപുരത്തെ മകൾ രേഖയുടെ വീട്ടിൽ പോകാനായി യാത്ര തിരിച്ചു. ആ യാത്രയിലാണ് ഞങ്ങൾ കൂടുതൽ പരിചയപ്പെടുന്നത്. ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു നാടകം എഴുതിയിട്ടുണ്ടെന്നും അതിൻ്റെ പേര് ” അരണ മാണിക്യം ” എന്നാണെന്നും പറഞ്ഞപ്പോൾ അദ്ദേഹം സ്വതസിദ്ധമായ ശൈലിയിൽ ചിരിച്ചു. ശേഷം ഇങ്ങനെ പറഞ്ഞു. ” ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്നെ കൂട്ടുകാർ വിളിച്ചിരുന്ന വട്ടപ്പേര് അരണ മാണിക്യം എന്നായിരുന്നു.

പിന്നെ അദ്ദേഹം ഒരു നോട്ട് ബുക്ക് എടുത്ത് എന്നെ അദ്ദേഹം എഴുതിയ കവിതകൾ ചൊല്ലി കേൾപ്പിക്കാൻ തുടങ്ങി. അങ്ങനെ ഞാനും അദ്ദേഹവും കൂട്ടുകാരായി. അന്ന് നവതിയോട് അടുക്കാറായ അദ്ദേഹത്തിന് നല്ല ചുറു ചുറുക്കും ഓർമ്മശക്തിയും കർമ്മശേഷിയുമുണ്ടായിരുന്നു.

ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത് ചില കവിതകൾ കുത്തി കുറിച്ചിരുന്നെന്നും പിന്നീട് മനസ്സിൽ ആശയങ്ങൾ ഉണ്ടെങ്കിലുംഎഴുത്ത് കൈവിട്ടുപോയി എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു:” മനസ്സിൽ വരുന്ന ആശയങ്ങൾ ഒരു നോട്ട് ബുക്കിൽ കുറിച്ച് വയ്ക്കുക. പിന്നീട് സമയമുള്ളപ്പോൾ അത് മറിച്ചു നോക്കുക. ആ ആശയങ്ങൾ വിപുലീകരിച്ച് എഴുതാൻ സാധിക്കും. അത് എനിക്കൊരു പ്രചോദനമായി.

പിന്നീട് ഞങ്ങൾ അദ്ദേഹത്തിൻ്റെ മകൾ രേഖയുടെ വീട്ടിൽ പോയപ്പോൾ പലപ്പോഴായി അദ്ദേഹത്തിൻ്റെ എല്ലാ പുസ്തകങ്ങളും എനിക്ക് സമ്മാനിച്ചു. അദ്ദേഹം രചിച്ച ഏഴ് കൃതികളിൽ ആറെണ്ണവും കവിതാ സമാഹാരങ്ങളായിരുന്നു. ഏഴാമത്തെ രചനയായ ലേഖന നിർമ്മാല്യം ഗദ്യമാണ്. ‘

അദ്ദേഹത്തിൻ്റെ രചനകളിൽ ഏറ്റവും ശ്രേഷ്ഠമായത് എന്ന് എനിക്ക് തോന്നിയിട്ടുള്ളത് ” നാരായണ ഗുരുവിൻ്റെ ദർശനമാലയുടെ പദ്യ വിവർത്തനമാണ്(1992). ദർശനമാലയിലെ ഓരോ സംസ്കൃത ശ്ലോകത്തിനും തത്തുല്യമായ പദ്യ വിവർത്തനവും അതിൻ്റെ വ്യാഖ്യാനവും എന്ന രീതിയിലായിരുന്നു എഴുത്ത്. ഒരു നോവൽ പ്രൈസോ ദേശീയ അവർഡോ ഒക്കെ ലഭിക്കേണ്ട നിലവാരം അതിനുണ്ട്. മുമ്പ് സംസ്കൃതം പഠിച്ചിട്ടില്ലാതിരുന്ന അദ്ദേഹം ഇതിനായി സംസ്കൃതം പഠിക്കുകയായിരുന്നു. സോഷ്യൽ മീഡിയ വഴി പ്രചുരപ്രചാരം നേടുന്ന ബെസ്റ്റ് സെല്ലേഴ്സുകൾക്ക് നിലവാരം എത്രയുണ്ടെന്ന് വിലയിരുത്തപ്പെടാതെ അംഗീകാരം , വായനക്കാർ എന്നിവ ലഭിക്കുന്നു. എന്നാൽ മൂല്യത്തികവാർന്ന ഇത്തരം പുസ്തകങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നു.

അദ്ദേഹത്തിൻെറ ഒരോ ആശയവും മുത്തുകൾ പോലെയാണ് അദ്ദേഹം അത് ഡയറിയിൽ കുറിച്ച് വയ്ക്കും. പിന്നീട് സന്ദർഭോചിതമായി കവിതയിൽ കോർത്തിണക്കും.

കവിയെന്ന നിലയിൽ തൻ്റെ സാമൂഹിക പ്രതിബദ്ധതയും അദ്ദേഹം തൻ്റെ രചനകളിൽ പ്രകടിപ്പിച്ചിട്ടുണ്ട്. ഒട്ടേറെ സമകാലിക സംഭവങ്ങളും ആശയങ്ങളും അദ്ദേഹത്തിൻ്റെ രചനകളിൽ കാണാം. മാറ്റത്തിൻ്റെ മാറ്റൊലികൾ അതിന് മകുടോദാഹരണം. വിദേശത്തും സ്വദേശത്തും സിവിൽ എഞ്ചിനീയറും ചീഫ് എഞ്ചിനീയറുമായിരുന്ന അദ്ദേഹം സമയനിഷ്ഠ കിറുകൃത്യമായി പാലിച്ചിരുന്നു. അദ്ദേഹത്തിൻ്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിലൂടെ ഒരായുഷ്കാലത്തെ അറിവും അനുഭവങ്ങളും 6 കവിതാ പുസ്തകങ്ങളായും ഒരു ലേഖനമായും പിറന്നു. അവസാന പുസ്തകമായ ലേഖന നിർമ്മാല്യത്തിൽ വൈവിധ്യങ്ങളായ വിഷയങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തു. അതിൽ യുവത്വം മുതൽ ആത്മീയത വരെയുണ്ട്. ആശാൻ്റെ വീണ പൂവു മുതൽ മനുഷ്യ മനസ്സിൻ്റെ വിമലീകരണം വരെ അതിലുണ്ട്.

മലയാളം യുകെയിലെഴുതിയ ലേഖനങ്ങളുടെ സമാഹാരമായ എൻ്റെ രണ്ട് പുസ്തകങ്ങളുടെയും അവതാരിക എഴുതിയത് അദ്ദേഹമാണ്. നവതിയിലെത്തിയ അദ്ദേഹം പ്രായത്തിൻ്റെ ഒരസ്കിതയും കാണിക്കാതെ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അവ വായിച്ച് അവതാരിക എഴുതി തരുകയായിരുന്നു . കൂടാതെ എന്റെ ആദ്യ പുസ്‌കത്തിന്റെ പ്രകാശന കർമ്മത്തിലും അദ്ദേഹം പങ്കെടുത്ത് ആദ്യ കോപ്പി ഏറ്റു വാങ്ങുകയും ചെയ്തു .  എന്നും ശുഭാപ്തി വിശ്വാസിയായിരുന്നു അദ്ദേഹം .

ഇടയ്ക്ക് എന്നെ ഫോൺ ചെയ്ത് അദ്ദേഹം എഴുതിയ കവിതകൾ ചൊല്ലി കേൾപ്പിച്ചിരുന്നു. അവസാന കൂടികാഴ്ചയിൽ ഭാര്യയുടെ വിയോഗം , അദ്ദേഹത്തിൻ്റെ പ്രണയം, വിവാഹം എന്നിവയെ കുറിച്ചെല്ലാം സംസാരിച്ചു. ഇക്കഴിഞ്ഞ മാർച്ച് 29 ന് ദേഹി പ്രപഞ്ചത്തിൽ വലയം പ്രാപിച്ചപ്പോൾ നമ്മുക്കെന്നും ഓർക്കാൻ, വായിക്കാൻ ഒരു പിടി നല്ല രചനകൾ അവശേഷിപ്പിച്ചിട്ടാണ് അദ്ദേഹം സ്വവസതിയായ ആറ്റിങ്ങൽ റോസ് ഗാർഡനിലെ മണ്ണിൽ അന്ത്യനിദ്രയിലാണ്ടത്.

ഡോ.ഐഷ . വി.

പാലക്കാട് ജില്ലയിലെ അയലൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പ്രിൻസിപ്പാൾ . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർമ്മിത ബുദ്ധിയെ കുറിച്ചും ഇൻഫർമേഷൻ ടെക്നോളജിയെ കുറിച്ചും ബുക്ക് ചാപ്റ്ററുകൾ എഴുതിയിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ അച്ചീവ്മെന്റ്റ് അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 2022- ൽ ” ഓർമ്മ ചെപ്പ് തുറന്നപ്പോൾ ” എന്ന പേരിൽ മലയാളം യുകെ ഡോട്ട് കോമിൽ പ്രസിദ്ധീകരിച്ചിരുന്ന ഓർമ്മകുറിപ്പുകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. ” മൃതസഞ്ജീവനി” എന്ന പേരിൽ അടുത്ത പുസ്തകം തയ്യാറാകുന്നു. ” Generative AI and Future of Education in a Nutshell’ എന്ന പേരിൽ മറ്റൊരു പുസ്തകത്തിന്റെ എഡിറ്റിംഗ് നടക്കുന്നു..

കൊടുംചൂടിനെ തോൽപ്പിച്ച പ്രചാരണത്തിൽ തിരയടിച്ച ആവേശം വോട്ടെടുപ്പിൽ പ്രതിഫലിച്ചില്ല. വെള്ളിയാഴ്ച നടന്ന ലോക്സഭാതിരഞ്ഞെടുപ്പിൽ കേരളത്തിൽ പോളിങ് ശതമാനം കുറഞ്ഞു. 71.16 ശതമാനമെന്നാണ് പ്രാഥമിക കണക്ക്. 2019-ൽ ഇത് 77.67 ശതമാനമായിരുന്നു. 6.19 ശതമാനമാണ് കുറവ്. പോളിങ് കുറഞ്ഞത് മൂന്ന് മുന്നണികളേയും ആശങ്കപ്പെടുത്തുന്നുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024-പോളിങ് ശതമാനം മണ്ഡലം തിരിച്ച്:

1. തിരുവനന്തപുരം-66.46
2. ആറ്റിങ്ങല്‍-69.40
3. കൊല്ലം-68.09
4. പത്തനംതിട്ട-63.35
5. മാവേലിക്കര-65.91
6. ആലപ്പുഴ-74.90
7. കോട്ടയം-65.60
8. ഇടുക്കി-66.53
9. എറണാകുളം-68.27
10. ചാലക്കുടി-71.84
11. തൃശൂര്‍-72.79
12. പാലക്കാട്-73.37
13. ആലത്തൂര്‍-73.20
14. പൊന്നാനി-69.21
15. മലപ്പുറം-72.90
16. കോഴിക്കോട്-75.42
17. വയനാട്-73.48
18. വടകര-78.08
19. കണ്ണൂര്‍-76.92
20. കാസര്‍ഗോഡ്-75.94

ആകെ വോട്ടര്‍മാര്‍- 2,77,49,159
ആകെ വോട്ട് ചെയ്തവര്‍- 1,97,48,764(71.16%)
ആകെ വോട്ട് ചെയ്ത പുരുഷന്മാര്‍- 94,67,612(70.57%)
ആകെ വോട്ട് ചെയ്ത സ്ത്രീകള്‍- 1,02,81,005(71.72%)
ആകെ വോട്ട് ചെയ്ത ട്രാന്‍സ് ജെന്‍ഡര്‍- 147(40.05%).

ഇന്നും നാളെയും (ഏപ്രിൽ 27, 28 തീയതികളിൽ ) കൊല്ലം,തൃശൂർ,പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്നാണു അറിയിപ്പ്.

തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റെയും അടുത്ത ദിവസങ്ങളില്‍ പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.

12 ജില്ലകളിൽ മഞ്ഞ അലർട്ട് (ഉയർന്ന താപനില മുന്നറിയിപ്പ്) പ്രഖ്യാപിച്ചു. പാലക്കാട് (ഉയർന്ന താപനില 41°C വരെയും), കൊല്ലം (40°C), ത‍ൃശൂർ (40°C), കോഴിക്കോട് (38°C), കണ്ണൂർ (38°C),

ആലപ്പുഴ (37°C), കോട്ടയം (37°C), എറണാകുളം (37°C), മലപ്പുറം(37°C), കാസർകോട് (37°C), പത്തനംതിട്ട (37°C), തിരുവനന്തപുരം(36°C) ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

സാധാരണയെക്കാൾ 3-5°C കൂടുതൽ താലപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഏപ്രിൽ 27 മുതൽ മെയ് 01 വരെയുള്ള മുന്നറിയിപ്പാണിത്.

ഇറാന്‍ തട്ടിക്കൊണ്ടുപോയ ഇസ്രായേല്‍ ബന്ധമുള്ള ചരക്കുകപ്പല്‍ വിട്ടയയ്ക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം നല്‍കി ഇറാന്റെ വിദേശകാര്യമന്ത്രാലയം. തടവിലുള്ളവര്‍ക്ക് കോണ്‍സുലര്‍ ആക്‌സസ് നല്‍കുമെന്നും എല്ലാവരേയും വൈകാതെ വിട്ടയയ്ക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചതായി ഇറാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈ മാസം 13-നാണ് ഇസ്രായേല്‍ ബന്ധമുള്ള ചരക്കുകപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. മലയാളികളടക്കം 17 ഇന്ത്യക്കാരും, റഷ്യ, പാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ്, എസ്തോണിയ എന്നീ രാജ്യങ്ങളിലെ ജീവനക്കാരുമായിരുന്നു കപ്പലിലുണ്ടായിരുന്നത്. സംഘത്തിലെ ഏക വനിതയായിരുന്ന ഡെക് കേഡറ്റായ തൃശ്ശൂര്‍ സ്വദേശി ആന്‍ ടെസ ജോസഫിനെ വിട്ടയച്ചിരുന്നു.

എം.എസ്.സി. ഏരീസ് എന്ന ചരക്കുകപ്പലാണ് ഇറാന്‍ തട്ടിയെടുത്തത്. ഇസ്രയേലുമായി ബന്ധമുള്ള യു.കെ. ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സോഡിയാക് മാരി ടൈമിന്റെ ഉടമസ്ഥതയിലുള്ള കപ്പലാണിത്. മനുഷ്യത്വപരമായ നടപടി എന്ന നിലയ്ക്കാണ് കപ്പല്‍ വിട്ടയയ്ക്കുന്നതെന്ന് ഇറാന്‍ വിദേശമന്ത്രി അമീര്‍ അബ്ദുള്‍ അയാന്‍ പറഞ്ഞു.

കപ്പല്‍ വിട്ടയയ്ക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വളരെ ഗൗരവമായ ആലോചനയിലാണ് എന്നാണ് അമീര്‍ അബ്ദുള്‍ അയാന്‍ അല്‍പസമയംമുമ്പ് മാധ്യമങ്ങളോട് പറഞ്ഞത്. കപ്പല്‍ വിട്ടയയ്ക്കുന്നത് സംബന്ധിച്ച് നേരത്തേതന്നെ തങ്ങള്‍ വിവിധ അംബാസിഡര്‍മാരുമായി വിവരങ്ങള്‍ പങ്കുവെച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി ജീവനക്കാരാണ് കപ്പലിലുള്ളത്. അവരെയൊക്കെതന്നെ അവരുടെ എംബസികള്‍ മുഖേന വിട്ടയയ്ക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം കൈമാറിയിട്ടുണ്ട് എന്നാണ് ഇപ്പോള്‍ ഇറാന്റെ വിദേശകാര്യമന്ത്രി വ്യക്തമാക്കുന്നത്. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്.

ദുബായില്‍നിന്നും മുംബൈയിലെ നവഷേവ തുറമുഖത്തേക്ക് വരികയായിരുന്ന കപ്പലാണ് ഹോര്‍മുസ് കടലിടുക്കില്‍വെച്ച് ഇറാന്റെ ഔദ്യോഗിക സേനാവിഭാഗമായ റെവല്യൂഷനറി ഗാര്‍ഡ് കോര്‍ (ഐ.ആര്‍.ജി.സി.) പിടിച്ചെടുത്തത്.

തുറമുഖനഗരമായ ഫുജൈറയ്ക്ക് സമീപത്തുവെച്ചാണ് ഹെലികോപ്ടറിലൂടെ കപ്പലിന്റെ മേല്‍ത്തട്ടിലേക്ക് കമാന്‍ഡോകളെ ഇറക്കി ഇറാന്‍ കപ്പല്‍ പിടിച്ചെടുത്തത്. സമുദ്രാതിര്‍ത്തി ലംഘിച്ചു എന്ന് കാണിച്ചായിരുന്നു നടപടി. പോര്‍ച്ചുഗല്‍ പതാക വഹിച്ച കപ്പല്‍ പിടിച്ചെടുത്തയുടന്‍ സൈന്യം ഇറാന്‍ ജലാതിര്‍ത്തിയിലേക്ക് മാറ്റിയിരുന്നു. ഇസ്രായേലി ശതകോടീശ്വരന്‍ ഇയാല്‍ ഓഫറിന്റെ ഉടമസ്ഥതയിലുള്ള സോഡിയാക് ഗ്രൂപ്പിന് കീഴിലുള്ളതാണ് ഈ കപ്പല്‍. ഇറ്റാലിയന്‍-സ്വിസ് ഷിപ്പിങ് കമ്പനി എം.എസ്.സിയാണ് കപ്പല്‍ നിലവില്‍ സര്‍വീസ് നടത്തുന്നത്.

അമേരിക്കയിലെ പ്രശസ്തമായ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ച് പാലസ്തീന്‍ അനുകൂല പ്രതിഷേധം സംഘടിപ്പിച്ച ഇരുനൂറിലധികം വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. ഇസ്രയേലിനെതിരേ ഒരാഴ്ച്ചയിലേറെയായി സമരം നടത്തുന്ന കൊളംബിയ, യേല്‍, ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഹാര്‍വാര്‍ഡ്, മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ(എംഐടി) ഉള്‍പ്പെടെ നിരവധി ക്യാമ്പസുകളിലേക്കും പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്. പാലസ്തീന്‍ പതാകകളും ഗാസയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ബാനറുകളും പ്രദര്‍ശിച്ച നിരവധി ടെന്റുകള്‍ ക്യാമ്പസില്‍ അനധികൃതമായി സ്ഥാപിച്ചാണ് പ്രതിഷേധം തുടരുന്നത്.

കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്ന് റഗുലര്‍ ക്ലാസുകള്‍ നിര്‍ത്തിവെച്ചു. ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രമാണ് ഉണ്ടാവുകയെന്ന് യുണിവേഴ്‌സിറ്റി പ്രസിഡന്റ് നെമത് മിനൗഷെ ഷഫിക് അറിയിച്ചു.

കാമ്പസിലും പരിസരത്തും വര്‍ദ്ധിച്ചുവരുന്ന യഹൂദവിരുദ്ധത മൂലം ജൂത വിദ്യാര്‍ത്ഥികളോട് ക്യാമ്പസ് വിട്ടുപോകാന്‍ നിര്‍ദേശിച്ച് ജൂത പുരോഹിതനായ റബ്ബി എലീ ബ്യൂച്ലര്‍ മുന്നറിയിപ്പ് നല്‍കി.

അഞ്ച് ദിവസമായി ക്യാമ്പസില്‍ പാലസ്തീനെ അനുകൂലിച്ച് കൊണ്ടും ഇസ്രയേലിനെതിരായും വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. നൂറിലേറെ വിദ്യാര്‍ത്ഥികളെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത് പ്രശ്നം രൂക്ഷമാകുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ജുതവിദ്യാര്‍ത്ഥികളോട് ക്യാമ്പസിലേക്ക് പ്രവേശിക്കേണ്ടതില്ലെന്ന് പുരോഹിതന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

‘ഭയാനകമായ കാര്യങ്ങള്‍ക്കാണ് ക്യാമ്പസിനകത്തും പരിസരങ്ങളിലും ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്. ജൂത വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ ജൂത വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്താനും സര്‍വകലാശാലയുടെ സുരക്ഷ ഉറപ്പവരുത്താനും അധികൃതര്‍ക്ക് കഴിയില്ലെന്ന് കഴിഞ്ഞ രാത്രികളിലെ സംഭവങ്ങള്‍ വ്യക്തമാക്കുന്നു.

ഈ പശ്ചാലത്തില്‍ ക്യാമ്പസിലെയും പരിസരത്തെയും അന്തരീക്ഷം മെച്ചപ്പെടുന്നതു വരെ വീടുകളിലേക്ക് മടങ്ങാന്‍ ഏറെ വേദനയോടെ ജൂത വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുന്നു. ക്യാമ്പസിന്റെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് നമ്മുടെ ജോലിയല്ല. ഈ വെറുപ്പ് ആരും സഹിക്കേണ്ടതില്ല. അതുകൊണ്ട് തന്നെ സ്‌കൂളില്‍ തുടരേണ്ടതില്ല’ – ജ്യൂയിഷ് ലേണിങ് ഇനീഷ്യേറ്റീവ് ഓഫ് ക്യാമ്പസ് ഓര്‍ത്തഡോക്‌സ് യൂണിയന്‍ ഡയറക്ടറായ ബ്യൂച്ലര്‍ പറഞ്ഞു

വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നേരിട്ട് അപലപിക്കുകയും ചെയ്തിട്ടുണ്ട്. സമീപകാലങ്ങളിലായി ജൂതര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നും സമൂഹത്തിലും കലാലയങ്ങളിലും ഓണ്‍ലൈനിലും ഇതിനായുള്ള ആഹ്വാനങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടണ്ടെന്നും രാജ്യത്തൊരിടത്തും പ്രത്യേകിച്ച് കലാലയങ്ങളിലും ഇത് അനുവദിക്കില്ലെന്നുമാണ് ബൈഡന്‍ പറഞ്ഞിട്ടുള്ളത്. ബൈഡന്റെ ഈ പ്രസ്താവന കൂടി കണക്കിലെടുത്ത് കൊണ്ടാണ് ജൂതവിദ്യാര്‍ത്ഥികളോട് ക്യാമ്പസിലേക്ക് പ്രവേശിക്കേണ്ടതില്ലെന്ന് പുരോഹിതര്‍ നിര്‍ദേശിച്ചിട്ടുള്ളത്.

ഗാസയിലെ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കുക, അമേരിക്ക ഇസ്രയേലിന് നല്‍കുന്ന സഹായം നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. ടെന്റുകള്‍ വളഞ്ഞാണ് പൊലീസ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത്.

കാമ്പസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് മിനൗഷെ ഷഫിക് പറഞ്ഞു. കാമ്പസില്‍ പോലീസിനെ അനുവദിച്ചതില്‍ ഖേദമുണ്ടെന്നും എന്നാല്‍ തനിക്ക് മറ്റ് മാര്‍ഗമില്ലെന്നും അവര്‍ പറഞ്ഞു. സര്‍വകലാശാല 15 വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും യഹൂദ വിരുദ്ധതയ്ക്ക് കാമ്പസില്‍ സ്ഥാനമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പ്രദേശം ഒഴിയാനുള്ള മുന്നറിയിപ്പുകള്‍ ലംഘിച്ചതിന് യേല്‍ സര്‍വകലാശാലയില്‍ നിന്ന് 60 ലധികം പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ പാലസ്തീന്‍ അനുകൂല പ്രതിഷേധം നടത്തിയ 120 വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തതായി ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

ബോസ്റ്റണ്‍ യൂണിവേഴ്സിറ്റി, ബെര്‍ക്ക്ലിയിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി, ചാപ്പല്‍ ഹില്ലിലെ നോര്‍ത്ത് കരോലിന യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നുവന്നിട്ടുണ്ട്.

Copyright © . All rights reserved