Latest News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നടന്‍ ഷൈന്‍ ടോം ചാക്കോ പ്രതിയായ ലഹരിക്കേസിന്റെ എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ ഷൈന്‍ ടോം ചാക്കോയും ഹോട്ടല്‍മുറിയിലുണ്ടായിരുന്ന സുഹൃത്തുമാണ് പ്രതികള്‍. ഷൈന്‍ ടോം ചാക്കോയാണ് ഒന്നാംപ്രതി. ഷൈനിനൊപ്പം മുറിയിലുണ്ടായിരുന്ന മലപ്പുറം വളവന്നൂര്‍ സ്വദേശി അഹമ്മദ് മുര്‍ഷാദ് രണ്ടാംപ്രതിയും. ഇരുവരും ഹോട്ടല്‍മുറിയില്‍വെച്ച് ലഹരി ഉപയോഗിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. തെളിവ് നശിപ്പിക്കാനായാണ് ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍മുറിയില്‍നിന്ന് ഓടിരക്ഷപ്പെട്ടതെന്നും എഫ്‌ഐആറിലുണ്ട്.

ശനിയാഴ്ച നാലുമണിക്കൂറോളം ചോദ്യംചെയ്തശേഷമാണ് ഷൈനിനെ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ലഹരി ഉപയോഗത്തിന് ഉള്‍പ്പെടെ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് നിലവില്‍ ചുമത്തിയിരിക്കുന്നത്. ലഹരി ഉപയോഗിച്ചത് കണ്ടെത്താനായി രക്തം, നഖം, തലമുടി എന്നിവയുടെ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം ഷൈന്‍ ടോം ചാക്കോയെ മാതാപിതാക്കളുടെ ജാമ്യത്തില്‍ വിട്ടയച്ചു. തിങ്കളാഴ്ച വീണ്ടും നടനെ ചോദ്യംചെയ്യും.

പോലീസ് തേടുന്ന ലഹരിവിതരണക്കാരനായ സജീറുമായി ഷൈന്‍ ടോം ചാക്കോയ്ക്ക് ബന്ധമുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സജീറുമായി ഗൂഗിള്‍ പേ വഴി ഷൈന്‍ ടോം ചാക്കോ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ക്കും പോലീസിന് തെളിവ് ലഭിച്ചു. ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തില്‍ സജീറുമായി ബന്ധമില്ലെന്ന് നടന്‍ പറഞ്ഞെങ്കിലും പോലീസ് തെളിവുകള്‍ നിരത്തിയതോടെ സജീറുമായി ബന്ധമുണ്ടെന്നും ലഹരി ഇടപാടുകള്‍ നടത്തിയതായും ഷൈന്‍ സമ്മതിക്കുകയായിരുന്നു. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതിയും ലഹരി വില്‍പ്പനക്കാരിയുമായ തസ്ലിമ സുല്‍ത്താനയുമായി ബന്ധമുണ്ടെന്നും ഇവരുമായി ഇടപാടുകളുണ്ടെന്നും ഷൈന്‍ മൊഴി നല്‍കിയിട്ടുണ്ട്. മെത്താംഫെറ്റമിനും കഞ്ചാവും താന്‍ ഉപയോഗിക്കാറുണ്ടെന്ന് ചോദ്യംചെയ്യലില്‍ ഷൈന്‍ സമ്മതിച്ചു. എന്നാല്‍, ഹോട്ടലില്‍ പോലീസ് പരിശോധന നടന്ന ദിവസം താന്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് നടന്റെ മൊഴി. ഗുണ്ടകളാണെന്ന് സംശയിച്ചാണ് പോലീസ് സംഘത്തെ കണ്ട് ഭയന്നോടിയതെന്നും നടന്‍ മൊഴി നല്‍കിയിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കാനഡയിലെ ഹാമില്‍ട്ടണില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ചു. 21 വയസുകാരിയായ ഹര്‍സിമ്രത് രണ്‍ധാവയാണ് കൊല്ലപ്പെട്ടത്. ബസ് സ്റ്റോപ്പില്‍ നില്‍ക്കവെ ഒരു കാറില്‍ വന്ന അജ്ഞാതരില്‍ നിന്ന് വെടിയേല്‍ക്കുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രണ്ട് വാഹനങ്ങളിലുണ്ടായിരുന്ന സംഘങ്ങള്‍ തമ്മിലുള്ള വെടിവയ്പ്പില്‍ ഹര്‍സിമ്രതിന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. വെടിയുണ്ടയുടെ ദിശമാറി ഹര്‍സിമ്രതിന്റെ നെഞ്ചില്‍ തറയ്ക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഇരുവാഹനങ്ങളുമായി അജ്ഞാതര്‍ രക്ഷപ്പെടുകയായിരുന്നു. ഇവരെ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്ന് ഹാമില്‍ട്ടണ്‍ പൊലീസ് അറിയിച്ചു. ഹര്‍സിമ്രത്തിന്റെ കുടുംബവുമായി നിരന്തരം സംസാരിച്ച് കൊണ്ടിരിക്കുകയാണ്. അവര്‍ക്ക് എല്ലാ സഹായവും ഉറപ്പ് നല്‍കുന്നു. ഈ വിഷമ ഘട്ടത്തില്‍ തങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും ദുഖിതരായ കുടുംബത്തോടൊപ്പമാണ്. പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.

2000 രൂപയ്ക്ക് മുകളില്‍ യുപിഐ ഇടപാടുകള്‍ നടത്തുമ്പോള്‍ ജിഎസ്ടി ചുമത്താന്‍ കേന്ദ്രം ആലോചിക്കുന്നതായുള്ള വാര്‍ത്ത തള്ളി ധനമന്ത്രാലയം. വാര്‍ത്ത പൂര്‍ണമായും വസ്തുതാ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ധനമന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

നിലവില്‍ സര്‍ക്കാരിന് അത്തരത്തിലൊരു ഉദ്ദേശ്യമില്ല. യുപിഐ വഴിയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ധനമന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. 2024 ലെ എസിഐ വേള്‍ഡ്വൈഡ് റിപ്പോര്‍ട്ട് അനുസരിച്ച്, 2023 ല്‍ ആഗോള റിയല്‍ ടൈം ഇടപാടുകളില്‍ 49 ശതമാനവും ഇന്ത്യയില്‍ നിന്നായിരുന്നു. ഇതിലൂടെ ഡിജിറ്റല്‍ പേയ്‌മെന്റ് വളര്‍ച്ചയില്‍ ആഗോള തലത്തില്‍ തന്നെ ഇന്ത്യ മുന്നിലാണെന്ന് ഉറപ്പിക്കുന്നുവെന്നും കേന്ദ്ര ധനമന്ത്രാലയം കുറിപ്പില്‍ പറയുന്നു.

2019-20 കാലത്ത് 21.3 ലക്ഷം കോടി രൂപയായിരുന്നു ഡിജിറ്റല്‍ ഇടപാട്. 2025 മാര്‍ച്ചോടെ ഇത് 260.56 ലക്ഷം കോടിയായി വര്‍ധിച്ചുവെന്നും ഇത് ഡിജിറ്റല്‍ പേയ്‌മെന്റ് രീതിയില്‍ വര്‍ധിച്ചു വരുന്ന സ്വീകാര്യതയെയാണ് സൂചിപ്പിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.

ഗ്രേറ്റർ മാൻഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യുണിറ്റിയുടെ വിഷു ആഘോഷം രാധാകൃഷ്ണ ക്ഷേത്ര സന്നിധിയിൽ ആഘോഷിച്ചു പൂജാരി കൃഷൻ ജോഷി ഭദ്രദീപം തെളിച്ച് വിഷു കണി യോടെ ആരംഭിച്ച ആഘോഷങ്ങളിൽ മിഴിവേകി ശ്രീ വിശ്വജിത്ത് തൃക്കാക്കര സോപാന സംഗീതം ആലപിച്ചു തുടർന്ന് അംഗങ്ങൾ അവതരിപ്പച്ച കലാപരി പാടികൾ വിഷു സദ്യ ഭക്തി ഗാനസുധ എന്നിവ നടന്നു ശ്രീ സുധീർ, ശ്രീജിത്ത് നായർ, വിനോദ് ചന്ദ്രൻ, ഹരികുമാർ , ചന്ദ്രശേഖരൻ നായർ , ബിജു നായർ , വരുൺ കണ്ണൂർ , ഷാജി മോൻ , അനി രുദ്ധൻ , രാഗേഷ് നായർ സിജി സുധീർ , സിനി ബിജു എന്നിവർ നേതൃത്വം നൽകി.

യുകെ വേദികളെ ആഘോഷത്തിന്റെ ആവേശത്തില്‍ ആറടിക്കാന്‍ മലയാള സിനിമയിലെയും, കലാമേഖലയിലെയും വമ്പന്‍ താരനിര അണിനിരക്കുന്ന ‘നിറം 25’ പ്രോഗ്രാമിന് അരങ്ങൊരുങ്ങുകയാണ്. പരിപാടിയുടെ ടിക്കറ്റ് വില്‍പ്പനയുടെ ഉത്ഘാടന ചടങ്ങ് ശ്രദ്ധേയമായി. ന്യൂപോര്‍ട്ടിലെ ഡഫിന്‍ ആംസില്‍ വച്ചാണ് പരിപാടി നടന്നത്. ന്യൂപോര്‍ട്ട് കേരള കമ്യൂണിറ്റിയുടെ സെക്രട്ടറി തോമസ് ഒഴുങ്ങാലില്‍ ഏവര്‍ക്കും സ്വാഗതം പറഞ്ഞു. ജോബി പിച്ചാപ്പള്ളില്‍, യുക്മ സൗത്ത് വെസ്റ്റ് റീജ്യണ്‍ പ്രസിഡന്റ് സുനില്‍ ജോര്‍ജ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ന്യൂപോര്‍ട്ട് കേരള കമ്യൂണിറ്റിയുടെ പ്രസിഡന്റ് തോമസ് കുട്ടി ജോസഫ് ഡോ മൈക്കിളിന് ടിക്കറ്റ് നല്‍കി കൊണ്ട് വിതരണ ഉത്ഘാടനം നടന്നു. പരിപാടിയുടെ മുഖ്യ സ്പോണ്‍സര്‍മാരില്‍ ഒരാളായ ജെഗി ജോസഫ് (ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ് ) അജേഷ് പോള്‍ പൊന്നാരത്തിലിന് ടിക്കറ്റ് നല്‍കി.

യുക്മ വെയില്‍സ് റീജ്യണ്‍ പ്രസിഡന്റ് ജോഷി തോമസ് സണ്ണി പൗലോസിന് ടിക്കറ്റ് കൈമാറി. യുക്മ നാഷണല്‍ കമ്മറ്റി മെമ്പര്‍ ബെന്നി അഗസ്റ്റിന്‍ ബിനോയ് ശിവനും ടിക്കറ്റ് നല്‍കി. കെയര്‍ ക്രൂ ഡയറക്ടര്‍ ജെയിംസ് ജോസഫ് ജോഷി തോമസിനും എന്‍കെസി സെക്രട്ടറി തോമസ് ഒഴുങ്ങാലില്‍ അനു പീതാംബരനും ടിക്കറ്റ് നല്‍കി. റിതം ഡയറക്ടര്‍ റിയാന്‍ ജോര്‍ജ് ഷാജു സ്‌കറിയയ്ക്കും ടിക്കറ്റ് കൈമാറി. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സോബന്‍ ജോര്‍ജ് ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി

മലയാളികളുടെ എവര്‍ഗ്രീന്‍ യൂത്ത്സ്റ്റാര്‍ കുഞ്ചാക്കോ ബോബനും, വേദികളെ പൊട്ടിച്ചിരിപ്പിക്കാന്‍ രമേഷ് പിഷാരടിയും, പാട്ടുകളുടെ പൂരമൊരുക്കാന്‍ റിമി ടോമിയും, നൃത്തച്ചുവടുകളുമായി മാളവിക മേനോനും, സംഗീതരാവൊരുക്കാന്‍ സ്റ്റീഫന്‍ ദേവസിയും അടങ്ങുന്ന വന്‍താരനിരയാണ് യുകെയിലെത്തുന്നത്.

റിതം ക്രിയേഷന്റെ ബാനറില്‍ ജൂലൈ നാലാം തീയതി മുതല്‍ നിറം 25 സമ്മര്‍ ലവ് അഫെയര്‍ പ്രോഗ്രാം യുകെയിലെ വിവിധയിടങ്ങളിലെ വേദിയിലേക്ക് എത്തുകയാണ്. വേദികളെ കൈയടക്കത്തോടെ കൈകാര്യം ചെയ്യാന്‍ മികവുള്ള രമേഷ് പിഷാരടിയാണ് പരിപാടിയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

കുഞ്ചാക്കോ ബോബന്‍, രമേഷ് പിഷാരടി, റിമി ടോമി, സ്റ്റീഫന്‍ ദേവസിയും ബാന്‍ഡും, മാളവിക മേനോന്‍, പിന്നണി ഗായകരായ കൗശിക് വിനോദ്, ശ്യാമപ്രസാദ് എന്നിവര്‍ അടങ്ങുന്ന വലിയൊരു ടീമാണ് യുകെയിലെ മലയാളി സമൂഹത്തിന്റെ താരാഘോഷത്തില്‍ അണിനിരക്കുന്നത്. യുകെയിലെ പ്രമുഖ ഡാന്‍സ് ടീമായ ഡ്രീം ടീംസ് യുകെയുടെ പ്രോഗ്രാമും വേദിയില്‍ ആവേശം തീര്‍ക്കും.

ജൂലൈ 4 -ഐസിസി ന്യൂപോര്‍ട്ട്, ജൂലൈ 5- ബെതേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, ജൂലൈ 6- ലണ്ടന്‍, ജൂലൈ 9- സ്റ്റോക്ക് ഓണ്‍ ട്രന്റ്, ജൂലൈ 11- ലെസ്റ്റര്‍ എന്നിങ്ങനെയാണ് പ്രോഗ്രാം ഷെഡ്യൂള്‍. വാക്കുകളില്‍ മാസ്മരികത തീര്‍ത്ത് വേദിയെ ചിരിപ്പിക്കാന്‍ ഒരുപിടി കഥകളുമായി എത്തുന്ന രമേഷ് പിഷാരടിയാണ് പ്രോഗ്രാം സംവിധാനം ചെയ്യുന്നത്. ആയിരക്കണക്കിന് വേദികളെ കീഴടക്കിയിട്ടുള്ള രമേഷ് പിഷാരടി ഏവര്‍ക്കും പ്രിയങ്കരനായ അവതാരകന്‍ കൂടിയാണ്. കാണികളുടെ മനസ്സുകളിലേക്ക് ചാക്കോച്ചന്‍ കുടിയേറിയിട്ട് വര്‍ഷങ്ങളായി. അനിയത്തിപ്രാവും, നിറവും കടന്ന് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ വരെ എത്തിനില്‍ക്കുമ്പോഴും ചാക്കോച്ചന്‍ എവര്‍ഗ്രീനാണ്. ഇന്നത്തെ യൂത്ത് താരങ്ങള്‍ക്കൊപ്പം ഒരുകൈ നോക്കാന്‍ കഴിയുന്ന യൂത്ത് സ്റ്റാര്‍ ചാക്കോച്ചനും ‘നിറം 25’-ലൂടെ യുകെയുടെ ഹൃദയം കവരും. ഡാന്‍സും അഭിനയ മുഹൂര്‍ത്തങ്ങള്‍ കൊണ്ടും വ്യത്യസ്ത വേഷങ്ങള്‍ ചെയ്തും ചാക്കോച്ചന്‍ മനസ്സ് കീഴടക്കുകയും, അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം അഭിനയ മുഹൂര്‍ത്തങ്ങളുടെ അടയാളപ്പെടുത്തലുകളായി മാറുമ്പോഴാണ് യുകെ മലയാളികളുടെ സ്നേഹം ഏറ്റുവാങ്ങാനുള്ള വരവ്.

 

 

വേദികളിലെ ആവേശം എന്നുറപ്പിച്ചു പറയാവുന്ന റിമി ടോമിയും ടീമിലുണ്ട്. ഗായകരില്‍ എന്നും വ്യത്യസ്തത പുലര്‍ത്തുന്ന ഗാനമേളകളിലെ കാണികളുടെ പ്രിയ ഗായികയാണ് റിമി ടോമി. വേദിയെ ഇളക്കിമറിക്കുന്ന ഒരുപിടി നല്ല ഗാനങ്ങളുമായി റിമിയും വേദിയിലെത്തും.

മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് മനസിനെ കീഴടക്കിയിട്ടുള്ള നടിയാണ് മാളവിക മേനോന്‍. മോഡലിങ്ങിലും നൃത്തത്തിലും തിളങ്ങിയിട്ടുള്ള താരം നിരവധി മലയാളം തമിഴ് സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. ബാന്‍ഡില്‍ ഏറ്റവും കേമനാരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ കാണൂ, സ്റ്റീഫന്‍ ദേവസിയും ടീമും വേദിയിലുണ്ടാക്കുന്ന വൈബ് വേറെ ലെവലായിരിക്കുമെന്നുറപ്പാണ്. കൗശിക് വിനോദും ശ്യാമപ്രസാദും റിമിയ്‌ക്കൊപ്പം പാട്ടുപാടാന്‍ വേദിയിലെത്തുമ്പോള്‍ കാണികള്‍ക്ക് ഒരുപിടി മികച്ച ഗാനങ്ങള്‍ ആസ്വദിക്കാമെന്നുറപ്പാണ്. യുകെയിലെ നൂറുകണക്കിന് വേദികളെ കീഴടക്കിയ ഡ്രീം ടീംസും നിറം 25-ലൂടെ സദസ്സിന് അവിസ്മരണീയ നിമിഷങ്ങള്‍ സമ്മാനിക്കും. യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജും, ലോ ആന്‍ഡ് ലോയേഴ്‌സും ഡെയ്‌ലി ഡിലൈറ്റും ‘നിറം 25’ന്റെ മുഖ്യ സ്‌പോണ്‍സര്‍മാരാണ്. ഷോ ആസ്വദിക്കാനായി എത്രയും പെട്ടെന്ന് നിങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്യുക..

മുനമ്പം ഭൂമി വിഷയത്തില്‍ ക്രൈസ്തവ സഭാ ബിഷപ്പുമാരെ ചര്‍ച്ചക്ക് വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ.വി തോമസ് വഴിയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. ഈസ്റ്ററിന് ശേഷം ചര്‍ച്ചയുണ്ടാകുമെന്നാണ് വിവരം.

വഖഫ് ഭേദഗതിയില്‍ ബിജെപി പറഞ്ഞു പറ്റിച്ചെന്ന വികാരം ക്രൈസ്തവ സഭ നേതൃത്വത്തിനിടയില്‍ ശക്തമാകുന്നതിനിടെയാണ് വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നത്. മുനമ്പം പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു വഖഫ് ബില്ലിന് കെസിബിസി അടക്കം പിന്തുണ നല്‍കിയിരുന്നത്.

എന്നാല്‍ മുനമ്പം വിഷയം പരിഹരിക്കാന്‍ ഇനിയും നിയമ പോരാട്ടം തുടരേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു സൂചിപ്പിച്ചിരുന്നു. ഭൂമിയുടെ അവകാശത്തിനായി വഖഫ് ബോര്‍ഡിനെതിരെ സമരം ചെയ്യുന്ന മുനമ്പം നിവാസികളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി കാണുമെന്ന് ബിജെപി നേതൃത്വം അറിയിച്ചിട്ടുണ്ട്.

മുനമ്പം സമര സമിതിയുടെ ഭാരവാഹികളായ 12 പേരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. രാഷ്ട്രീയക്കാര്‍ തെറ്റിദ്ധരിപ്പിച്ചെന്നും നിയമഭേദഗതി കൊണ്ട് ശാശ്വത പരിഹാരമാകാത്തതില്‍ നിരാശയുണ്ടെന്നും സിറോ മലബാര്‍ സഭ പ്രതികരിച്ചിരുന്നു.

ഫാ. ഹാപ്പി ജേക്കബ്ബ്

ഈ ആഴ്ചയിൽ 4 പ്രധാന സംഭവങ്ങളാണ് ചിന്തയായ് വന്ന് ഭവിക്കുന്നത്. ദാവീദിന്റെ വംശത്തിലെ രാജാവായി അഭിഷിക്തനും രക്ഷിതാവുമായി കർത്താവിനെ ആനയിക്കുന്ന ഓശാന പെരുന്നാൾ. പിന്നീട് നന്ദി സൂചകമായ പെസഹാ പെരുന്നാളും, ദുഃഖവെള്ളിയും ഉയിർപ്പ് പെരുന്നാളും. സാധാരണ ചിന്തയിൽ ദുഃഖവെള്ളിയും ഈസ്റ്ററും പ്രാധാന്യം ഏറെ കൽപ്പിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ യഥാർത്ഥമായും പെസഹായുടെ ഈ ദിനം വളരെ സൂക്ഷ്മതയോടെ നാം ആചരിക്കുമ്പോൾ അതിവേദനയുടെയും, ചതിവിന്റെയും ഇതെല്ലാം അറിഞ്ഞിട്ടും ശുശ്രൂഷ എന്താണെന്നും കാൽവരിയിൽ അനുഭവിപ്പാൻ പോകുന്ന ബലി മനസ്സിലാകുന്ന ഭാഷയിൽ വ്യാഖ്യാനിക്കുകയും ചെയ്യുന്ന ദിനമാണ്. ആദ്യം ശിഷ്യഗണത്തിൽ ചേർക്കപ്പെട്ട പത്രോസും കൂടെ ഇരുന്ന് ഒരേ പാത്രത്തിൽ ഭക്ഷണം കഴിച്ച യൂദാസും ഒക്കെ തന്റെ ഗുരുവിനെ ഒറ്റുകയും തള്ളി പറയുകയും ചെയ്യുമ്പോൾ അനുഭവിച്ച വേദന കൂർത്ത മുള്ളുകളെക്കാൾ വേദനാജനകമായിരുന്നു. ഞാൻ വരുന്നതുവരെയും നിങ്ങൾക്ക് ആത്മീയ ആഹാരമായി ഈ ശരീരവും രക്തവും ആത്മീയ ഭക്ഷണം ആയി അവർക്ക് നൽകപ്പെട്ടു. വി. ലൂക്കോസ് 22: 7- 23. ദൈവം തൻറെ ജനത്തെ നൂറ്റാണ്ടുകളുടെ അടിമത്വത്തിൽ നിന്നും വിടുവിച്ചതിന്റെ നന്ദി സമർപ്പണം ആയിരുന്നു പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ. പ്രായപൂർത്തിയായ ഏതൊരു യഹൂദനും തൻറെ പാപത്തിന്റെ പ്രായശ്ചിതമായി ആടുകളെയും, പ്രാവിനെയും ചെങ്ങാലികളേയും പാപപരിഹാര ബലിയായി സമർപ്പിക്കപ്പെടുന്ന ദിവസം തന്നെ രക്ഷകനെ ഒറ്റി കൊടുക്കുന്നു. വിടുതൽ ആണ് പെസഹായെങ്കിൽ വീണ്ടെടുക്കും പെസഹാ തന്നെ. പുറപ്പാട് : 12: 1- 14. മരണത്തിൽ നിന്നും മക്കളെ വീണ്ടും കൊള്ളുവാൻ കട്ടളപ്പടിമേൽ പൂശിയ രക്തം ഇടയാക്കി. ഇന്നിതാ പുതിയ കുഞ്ഞാട് ബലി ആകുന്നു. ഒറ്റുകാരും ചതിയന്മാരും നീചന്മാരും ആയ നമുക്ക് രക്ഷ നൽകുവാൻ, സംഹാര ദൂതനിൽ നിന്ന് മുദ്ര ഇടുവാൻ ദൈവത്തിൻറെ കുഞ്ഞാട് അറുക്കപ്പെടുന്നു . ഇതാ ലോകത്തിൻറെ പാപത്തെ ചുമക്കുന്ന ദൈവത്തിൻറെ കുഞ്ഞാട്’ യോഹന്നാൻ 1 : 29 . അപ്പം എടുത്ത് അവർക്ക് കൊടുക്കുമ്പോഴും വീഞ്ഞ് കൊടുക്കുമ്പോഴും വരും ദിവസങ്ങളിൽ തന്റെ ശരീരം ഇത് പോലെ ഭാഗിക്കപ്പെടുമെന്നും അവർക്ക് അറിയിപ്പ് കൊടുക്കുന്നു. എന്നിട്ടും അവരിൽ യാതൊരു ഭാവ വ്യത്യാസവും കാണുന്നില്ല. ഓരോ വിശുദ്ധ കുർബാന നാം അനുഭവിക്കുമ്പോഴും വീണ്ടെടുപ്പിന്റെയും വിടുതലിന്റെയും പുതിയ ഉടമ്പടി ആയും വ്യക്തിപരമായി രക്ഷകൻ അനുഭവിച്ച വേദനയും മരണവും ആണ് തന്നെ നിലനിർത്തുന്ന വസ്തുത എന്ന് നാം തിരിച്ചറിയുക.

ഈ പെസഹ വിശുദ്ധ സംസർഗത്തിലേയ്ക്കുള്ള വിളിയാണ്. കർത്താവ് തന്നെ മുന്നമേ ഒരുക്കിയിട്ടുള്ള വിരുന്നിലേക്കാണ് ക്ഷണിക്കുന്നത്. സാധാരണ സുഹൃത്തുക്കളും സ്നേഹിതന്മാരും നമ്മെ വിളിക്കുമ്പോൾ എന്തെങ്കിലും ഒരു പങ്ക് നാം കൊണ്ട് പോകാറുണ്ട്. ഒന്നും ആവശ്യമല്ലെങ്കിൽ ഒരു പൂവോ ഒരു സമ്മാനമോ നാം കരുതും. എന്നാൽ ഈ വിരുന്നിന് നാം കടന്ന് വരുമ്പോൾ നമ്മുടെ പാപങ്ങളും, ഭാരങ്ങളും രോഗങ്ങളും വേദനകളും എല്ലാം ആ മേശമേൽ വയ്ക്കാം. മറ്റൊരു തരത്തിൽ പറഞ്ഞാൽ നമ്മെ തന്നെ സമർപ്പിക്കുക. ഉദയം അസ്തമയത്തോടെ അകന്നിരിക്കുന്നത് പോലെ അവൻ നമ്മുടെ പാപങ്ങളെ അകറ്റും. സങ്കീർത്തനം 103: 12 . സകല സമൃദ്ധിയെയും കവിയുന്ന ദൈവ സമാധാനം ഫിലിപ്പിയർ 4 : 7 , നമുക്ക് വേണ്ടി ക്രിസ്തു മരിച്ച് ദൈവസ്നേഹം നമ്മിൽ നിറച്ചു. റോമര്‍ 5 : 8.

ഒറ്റിക്കൊടുത്തവനേയും നമ്മേയും കർത്താവ് അറിയുന്നു. നാം എല്ലാവരെയും പാപം ചെയ്ത് ദൈവ തേജസ്സ് നഷ്ടപ്പെടുത്തിയിരിക്കുന്നു . നാല്പത് ദിവസം നോമ്പും ഉപവാസവും ആത്മ തപനത്തിന് നമുക്ക് ഇടയായെങ്കിൽ ഈ പെസഹാ വീണ്ടെടുപ്പ് ആയിരിക്കും. അല്ലാത്തപക്ഷം ഒറ്റുകാരോടും അവിശ്വാസികളോടും ഉള്ള കൂട്ടായ്മ ആയിത്തീരും. സർവ്വ ജനത്തേയും വീണ്ടെടുക്കുവാൻ മാനവേഷൻ ധരിച്ച ദൈവപുത്രൻ വേദനയും നിരാശയും അല്ല ദൈവഹിതവും മാനവ സ്നേഹവും ആണ് കാട്ടി തന്നത്. ആ സ്നേഹം പറയുന്നത് നീ സ്വീകരിച്ചാൽ ഇനിമുതൽ പാപി അല്ല ദൈവ മക്കളാണ്. അന്നത്തെ പോലെ തന്നെ ആ വിരിച്ചൊരുക്കിയ മാളിക ഇന്നും നമ്മെ വിളിക്കുന്നു. ക്ഷമിക്കുവാൻ, ശുശ്രൂഷിക്കുവാൻ, ദൈവമക്കളാകുവാൻ.

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

സിനിമാ സെറ്റിലെ ദുരനുഭവവുമായി ബന്ധപ്പെട്ട് നടി വിൻ സി.അലോഷ്യസ് താരസംഘടനയായ അമ്മയ്ക്ക് പരാതി നൽകി. നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെയാണ് വിൻസിയുടെ പരാതി. ലഹരി ഉപയോ​ഗിച്ച് തന്നോട് മോശമായി പെരുമാറിയെന്നും സൂത്രവാക്യം എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ചായിരുന്നു സംഭവമെന്നും പരാതിയിലുണ്ട്.

താരസംഘടനയ്ക്ക് പുറമേ ഫിലിം ചേംബറിനും വിൻസി പരാതി നൽകിയിട്ടുണ്ട്. ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടപടി വേണമെന്ന് സിനിമാ മേഖലയിൽനിന്നുതന്നെ ആവശ്യമുയർന്നിട്ടുണ്ട്. അടുത്തിടെ ആലപ്പുഴയിലെ ഹൈബ്രിഡ് ലഹരി കേസുമായി ബന്ധപ്പെട്ടും ഷൈന്റെ പേര് ഉയർന്നുവന്നിരുന്നു. എന്നാൽ ഇക്കാര്യം ഷൈൻ നിഷേധിച്ചിരുന്നു. ഇതിനുപിന്നാലായാണിപ്പോൾ വിൻസി പരാതിയുമായി രം​ഗത്തെത്തിയത്. വിൻസിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് എക്സൈസും വിവരങ്ങൾ തേടും.

എന്റെ ഡ്രെസ്സിൽ ഒരു പ്രശ്നം വന്ന് അത് ശരിയാക്കാൻ പോയപ്പോൾ, ഞാനും വരാം, ഞാൻ വേണമെങ്കിൽ റെഡിയാക്കിത്തരാം എന്നൊക്കെ പറയുന്ന രീതിയിലേക്ക് അതും എല്ലാവരുടേയും മുന്നിൽവെച്ച് പറയുന്നരീതിയിലുള്ള പെരുമാറ്റം ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അയാളുമായി സഹകരിച്ച് മുന്നോട്ടുപോകുന്നത് ബുദ്ധിമുട്ടായിരുന്നു. വേറൊരു സംഭവം പറയുകയാണെങ്കിൽ, ഒരു സീൻ പ്രാക്റ്റീസ് ചെയ്യുന്നതിനിടയിൽ ഈ നടൻ വെളുത്ത നിറത്തിലുള്ള പൊടി തുപ്പുകയാണ്. ഇതായിരുന്നു വിൻ സി കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്.

തുടർന്ന് താരസംഘടനയായ അമ്മ, ഫെഫ്ക, ഫിലിം ചേംബർ എന്നിവർ നടിക്ക് പിന്തുണയുമായെത്തിയിരുന്നു. വിൻ സി പരാതിയുമായി മുന്നോട്ടുപോകുകയാണെങ്കിൽ പിന്തുണ നൽകുമെന്നാണ് ഡബ്ല്യുസിസിയുടെ നിലപാട്. വിൻ സി പരാമർശിച്ച സിനിമാ സെറ്റിൽ ആഭ്യന്തര പരാതിപരിഹാര സമിതി ഉണ്ടായിരുന്നോയെന്ന് പരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

വിൻസിയോട് സെറ്റിലെ ആഭ്യന്തര പരാതിപരിഹാര സമിതിയിൽ പരാതി നൽകാൻ ഫിലിം ചേംബർ നിർദേശിച്ചിരുന്നു. പരാതിയുടെ പകർപ്പ് ഫിലിം ചേംബർ മോണിറ്ററിങ് കമ്മിറ്റി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് പറഞ്ഞു.

ഷൈമോൻ തോട്ടുങ്കൽ 
 ബർമിങ്ഹാം  വലിയ നോമ്പിനൊരുക്കമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ  എല്ലാ ഇടവകകളിലും , മിഷൻ പ്രൊപ്പോസഡ്‌ മിഷനുകളിലും നടന്ന ഗ്രാൻഡ് മിഷൻ  2025 ധ്യാനം സമാപിച്ചു , രൂപത ഇവാഞ്ചെലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ഫെബ്രുവരി 28 ന്  ആരംഭിച്ച ധ്യാനം ഓശാന ഞായറാഴ്ച ആണ്  സമാപിച്ചത് . രൂപതയുടെ 109  കേന്ദ്രങ്ങളിൽ നടന്ന ധ്യാനത്തിന്  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന അനുഗ്രഹീതരായ  വചന പ്രഘോഷകർ  ആണ് നേതൃത്വം നൽകിയത് . ധ്യാനങ്ങൾ നടന്ന സാദ്ധ്യമായ  എല്ലാ സ്ഥലങ്ങളിലും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ എത്തുകയും സന്ദേശം നൽകുകയും ചെയ്തിരുന്നു .ഗ്രാൻഡ് മിഷൻ ധ്യാനം ഏറെ ദൈവാനുഗ്രഹപ്രദമായി സംഘടിപ്പിക്കുവാൻ നേതൃത്വം നൽകുകയും ,അനുതാപത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും വഴികളിലൂടെ വലിയ നോമ്പിലേക്കു ഒരുങ്ങുവാൻ ധ്യാനങ്ങളിൽ പങ്കെടുക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദി അർപ്പിക്കുകയും ചെയ്യുന്നതായി രൂപത പി ആർ ഓ റെവ ഡോ  ടോം ഓലിക്കരോട്ട് , ഇവാഞ്ചെലൈസേഷൻ കമ്മീഷൻ ചെയർമാൻ സിസ്റ്റർ ആൻ മരിയ എസ് എച്ച് എന്നിവർ അറിയിച്ചു .

മുനമ്പം വിഷയത്തില്‍ നിലവിലുള്ള ആശങ്കകള്‍ക്ക് ഇപ്പോഴും പൂര്‍ണമായ പരിഹാരം ഉണ്ടായിട്ടില്ല എന്നത് നിരാശപ്പെടുത്തുന്നതാണെന്ന് സിറോ മലബാര്‍ സഭ.

ഇത് ആശങ്കയും ബുദ്ധിമുട്ടും ഉളവാക്കുന്ന കാര്യമാണെന്ന് സീറോ മലബാര്‍ സഭാ വക്താവ് ഫാ. ആന്റണി വടക്കേക്കര പറഞ്ഞു. ഈ കാര്യത്തില്‍ നിയമപരമായി മുന്നോട്ടു പോകേണ്ട സാഹചര്യമാണ് സഭ മുന്നില്‍ കാണുന്നതെന്നും അദേഹം വ്യക്തമാക്കി.

വഖഫ് നിയമത്തില്‍ ഏകദേശം 44 ഓളം ഭേദഗതി വരുത്തിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. റവന്യൂ അവകാശങ്ങളോടെ ഭൂമി സ്വന്തമായി ലഭിക്കാന്‍, ശാശ്വതമായ പരിഹാരത്തോടെ, ആശങ്കകളില്ലാതെ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണ് കഴിഞ്ഞ 186 ദിവസങ്ങളിലായി മുനമ്പത്ത് ഭൂ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്നത്.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുകൂലമായോ പ്രതികൂലമായോ ഉള്ള നിലപാടല്ല ഈ വിഷയത്തില്‍ സഭ സ്വീകരിക്കുന്നത്. സര്‍ക്കാരുകള്‍ പ്രശ്‌ന പരിഹാരത്തിനായി നിയമം ഭേദഗതി ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.

പാര്‍ലമെന്റില്‍ ഒരു നിയമം പാസാകുന്നതോടെയാണ്, കോടതികളില്‍ ചലഞ്ച് ചെയ്യപ്പെടാനുള്ള അവകാശം പൗരന് ലഭിക്കുന്നത്. അതാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ നിയമ പോരാട്ടവുമായി മുന്നോട്ടു പോകേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു പക്ഷെ ജനങ്ങളെ ഒട്ടേറെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്.

ആ തെറ്റിദ്ധാരണയുടെ പുറത്തായിരിക്കാം മുനമ്പത്തെ സമര മുഖത്ത് ഇരിക്കുന്നവര്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുകൂലമായി വൈകാരികമായ പ്രതികരണങ്ങള്‍ നടത്തിയത്. എന്നാല്‍ ഭൂ സംരക്ഷണ സമിതിയുടെ ചെയര്‍മാന്‍, കണ്‍വീനര്‍, സമരങ്ങള്‍ക്ക് വേദിയായിരിക്കുന്ന മുനമ്പത്തെ കത്തോലിക്ക ദേവാലയത്തിന്റെ വികാരി ആന്റണി എന്നിവരുമായി താന്‍ സംസാരിച്ചിരുന്നു.

കോട്ടപ്പുറം രൂപതയുടെ മെത്രാന്‍ അംബ്രോസ് പിതാവുമായും സംസാരിച്ചിരുന്നു. അവരെല്ലാം പങ്കുവെച്ചത് ഒരേ വികാരമാണ്. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം വഖഫ് നിയമ ഭേദഗതി കൊണ്ട് ഉണ്ടാകുന്നില്ല. മറിച്ച് നിയമ പോരാട്ടം തുടരേണ്ടി വരുന്നു എന്നതാണെന്നും ഫാ. ആന്റണി വടക്കേക്കര പറഞ്ഞു.

നിയമ പോരാട്ടത്തിന് വേണ്ട ഭരണപരമായ, നിയമപരമായ എല്ലാ സഹായവും സഹകരണവും നല്‍കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിന് മൂന്നോ നാലോ ആഴ്ച കൂടി വേണമെന്നും പറഞ്ഞിട്ടുണ്ട്. എന്തായാലും കാത്തിരിക്കാന്‍ തയ്യാറാണ്.

പക്ഷെ, എത്രയും പെട്ടെന്ന് പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകുകയും ജനത്തിന്റെ ആവശ്യത്തിന്മേല്‍ കൃത്യതയോടെയുള്ള ഇടപെടല്‍ ഉണ്ടാകുകയും ചെയ്യണമെന്നാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടും രാഷ്ട്രീയ നേതാക്കളോടും സഭയ്ക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകും. വഖഫ് ഭേദഗതി ബില്‍ വന്നതോടു കൂടി 186 ദിവസത്തോളം സമരമുഖത്തിരിക്കുന്ന, കുടിയിറക്ക് ഭീഷണിയിലിരിക്കുന്ന ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു. പക്ഷെ, അപ്പോഴും അവര്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാകുന്നില്ല. ഇനിയും നിയമ നടപടികള്‍ തുടരാനും സ്റ്റേ വരാനും സുപ്രീം കോടതി വരെ നിയമ പോരാട്ടം നീളാനും സാധ്യതയുണ്ടന്നും സീറോ മലബാര്‍ സഭാ വക്താവ് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved