ഫാ. ഹാപ്പി ജേക്കബ്ബ്
ക്രിസ്തുമസ് കാലം ആകുമ്പോൾ ഭവനങ്ങളും തെരുവുകളും അലങ്കരിക്കുകയും അതി സന്തോഷത്തിൻ്റെ ക്രമീകരണങ്ങളും കൂടി വരവുകളും നാം പങ്കു വെക്കാറുണ്ട്. എന്നാൽ ഈ ബാഹ്യ അലങ്കാരങ്ങളേക്കാൾ ശ്രേഷ്ഠമാണ് ആഴത്തിലുള്ള സ്വാധീനവും അതിലേക്കുള്ള ഒരുക്കവും അത് മാറ്റത്തിലേക്കുള്ള ഒരു വിളിയാണ്. അത്തരത്തിലുള്ള ഒരു ചിന്തയാണ് ഹൃദയ ഒരുക്കത്തിലൂടെ സാധ്യമാകുന്നത്.
യോഹന്നാൻ സ്നാപകൻ ഈ ഒരുക്കത്തിന്റെ ശബ്ദം മരുഭൂമിയിൽ വിളിച്ചുപറഞ്ഞു. കാത്തിരുന്നവൻ യഥാർത്ഥത്തിൽ ആരാണ് എന്നും വരവിന്റെ ഉദ്ദേശം എന്നും, വന്നു കഴിഞ്ഞാൽ ഉണ്ടാകുന്ന മാറ്റത്തെ കുറിച്ചും മുന്നോട്ടക്കാരൻ വിളിച്ചു പറഞ്ഞു. ലൂക്കോസ് 3 : 4, കർത്താവിൻറെ വഴി ഒരുക്കുവിൻ, അവന്റെ പാതകളെ നേരെ ആക്കുവിൻ. ആത്മീകതയിൽ നിന്നും വ്യതിചലിച്ച് ജീവിച്ചിരുന്ന സമൂഹം ഈ വചനങ്ങളിൽ പ്രത്യാശ ദർശിക്കുകയും രക്ഷകനെ സ്വീകരിപ്പാൻ മാനസാന്തരം സ്വീകരിക്കുകയും ചെയ്തു.
1 . ഹൃദയപാത ശുദ്ധീകരിക്കാം.
യോഹന്നാന്റെ പ്രസംഗം ഒരു രാജകീയ വരവിന്റെ ഒരുക്കം ആയിരുന്നു. ഇത് പുരാതന കാലങ്ങളിൽ രാജകീയ വരവുമായി ബന്ധപ്പെട്ട് സാധാരണ കാഴ്ച ആയിരുന്നു. താഴ് വരകൾ ഉയർത്തപ്പെടുകയും മലകൾ താഴ്ത്തപ്പെടുകയും കല്ലുകൾ നീക്കപ്പെടുകയും വളഞ്ഞ വഴികൾ നേരെ ആക്കുകയും ചെയ്യുമായിരുന്നു. ഇത് തികച്ചും ആത്മീകതയുടെ ദൃഷ്ടാന്തമാണ്. രാജാധി രാജാവായ കർത്താവ് എഴുന്നള്ളി വരുന്ന ഈ നാളുകളിൽ പശ്ചാത്താപവും വിനയവും ഒരുക്കി പശ്ചാത്തലമാക്കിയ നമ്മുടെ ഹൃദയങ്ങൾ തുറന്നു കൊടുക്കാം. നമ്മുടെ ഹൃദയങ്ങൾ നമ്മുടേതായ ആത്മീകതയുടെ അവശിഷ്ടങ്ങളാൽ നിറഞ്ഞിരിക്കുന്നവയാണ്. ഒരു മാറ്റത്തിന്റെ കാലം ആയില്ല എന്ന് മനസ്സ് നമ്മോട് പറഞ്ഞിരിക്കാം. അഹങ്കാരത്തോടെ ബന്ധങ്ങളെ നിസ്സാര വത്കരിച്ചിരിക്കാം. ആത്മികതയുടെ മുഖമായ പ്രാർത്ഥനയും മൗനവും ഇല്ലാതായിരിക്കാം. വിശ്വാസം പൊയ് പോകുന്ന ആകുലതയും ഉത്കണ്ഠയും നമ്മെ ഭരിച്ചിരിക്കാം കൃപാ പൂർണ്ണമായ കർമ്മങ്ങളെ വേണ്ടാ എന്ന് മനസ്സും സമൂഹവും നമ്മെ ശീലിപ്പിച്ചിരിക്കാം. എന്നാൽ സ്നാപകന്റെ വാക്കുകൾ പൂർണ്ണമായ അർത്ഥം നൽകി ആഘോഷങ്ങളേക്കാൾ കൂടുതലായി ഹൃദയം ഒരുക്കി രക്ഷകനെ വരവേൽക്കാം.
2 . അനുതാപം – ഹൃദയ ഒരുക്കത്തിന് ദൈവികദാനം
പശ്ചാത്താപം ഭാരമല്ല, കൃപയുടെ ദാനമാണ്. പല അവസരങ്ങളിലും പശ്ചാത്താപം കുറ്റമായും, ഭാരമായും ദുഃഖമായും ഒക്കെ വ്യാഖ്യാനിക്കപ്പെടാറുണ്ട്. എന്നാൽ വിശുദ്ധ വചനങ്ങളിലും പിതാക്കന്മാരുടെ പഠിപ്പിക്കലുകളിലും അനുതാപത്തെ സന്തോഷകരമായ മടങ്ങി വരവാണ് എന്നാണ് പഠിപ്പിച്ചിരിക്കുന്നത്. അനുതാപ അവസരങ്ങളെ ശിക്ഷയായി പരിഗണിക്കാതെ ശുദ്ധീകരിക്കപ്പെടുവാനുള്ള അവസരങ്ങളായി മനസ്സിലാക്കുക. ബേത് ലഹേമിലെ പുൽത്തെഴുത്ത് നമ്മുടെ കാഴ്ചപ്പാടിൽ കുറവുകളുടെ മേഖലയായി തോന്നുമെങ്കിലും രാജാധിരാജന് വസിപ്പാൻ അത് മതിയായിരുന്നു. ദൈവം തിരഞ്ഞെടുത്ത ഹൃദയങ്ങൾ എത്ര അപൂർണ്ണമെങ്കിലും, എത്ര കുറവുള്ളതെങ്കിലും പശ്ചാത്താപത്തിലൂടെ ശുദ്ധമാകുമ്പോൾ വാസ യോഗ്യമായി തീരുന്നു.
3 . പരിശുദ്ധ കന്യകാമറിയം – ഒരുക്കത്തിന്റെ മാതൃക
ദൈവിക വചനങ്ങളെ ഗബ്രിയേൽ മാലാഖ അറിയിച്ചപ്പോൾ മറിയത്തിന്റെ പ്രതിവചനങ്ങൾ ലളിതവും ലോക സങ്കല്പങ്ങളെ മാറ്റിമറിക്കുന്നതുമായിരുന്നു. “അവിടുത്തെ ഹിതം പോലെ എനിക്ക് ഭവിക്കട്ടെ “. ലൂക്കോസ് 1: 38 അവളുടെ സമർപ്പണം വിനയം, ദൈവഭക്തി ഇവയെല്ലാം ഹൃദയ ഒരുക്കത്തിന്റെ ഫലങ്ങളാണ്. നമ്മുടെ പ്രാർത്ഥന ശകലങ്ങളിൽ “ഒരുക്കപ്പെട്ട ആലയവും, ജീവനുള്ള ബലിപീഠവും ” എന്നൊക്കെ പരിശുദ്ധ കന്യകാമറിയമിനെ വിശേഷിപ്പിക്കാനുള്ള കാരണം ഇതാണ്. വിശ്വാസവും സമർപ്പണവും , അനുസരണവും ഒത്തുചേരുന്നിടത്ത് ക്രിസ്തു ജാതം ചെയ്യുമെന്ന് ഈ പാഠം നൽകുന്നു. ഇവയെല്ലാം നമ്മെ ഓർമിപ്പിക്കുന്നത് ക്രിസ്തുമസ് ഒരു ചടങ്ങായിട്ടല്ല, ഒരുക്കപ്പെട്ട ഹൃദയങ്ങളിൽ വെളിപ്പെടുന്ന ഒരു അത്ഭുതമാണ്. ഇന്നത്തെ നമ്മുടേതായ അർത്ഥങ്ങൾ നൽകുന്ന ആചരണങ്ങളിലും ശബ്ദ സാന്ദ്രമായ കൂട്ടങ്ങളിലും, വിഭവങ്ങൾ നിറഞ്ഞ തീൻ മേശകളും അല്ല ഹൃദയത്തിൻറെ ഒരുക്കമാണ് ക്രിസ്തുമസ് . ഒരു നിമിഷം കേൾക്കുക, അനുസരിക്കുക, ഹൃദയങ്ങളെ ഒരുക്കുക, ക്രിസ്തുവിന് നമ്മുടെ ഉള്ളിൽ ഇടം നൽകുക. അവൻറെ ജനനത്തിങ്കൽ പ്രകമ്പനം കൊണ്ട “അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം, ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം” – നമുക്കും സാധ്യമാക്കാം.
സ്നേഹത്തോടെ
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സ്റ്റോക്ക്-ഓൺ-ട്രെന്റ് വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
അമേരിക്കയില്‍ വെടിവയ്പ്പില്‍ രണ്ടു മരണം. നിരവധി പേര്‍ക്ക് വെടിയേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. റോഡ് ഐലണ്ടിലെ പ്രൊവിഡന്‍സിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ ശനിയാഴ്ച വൈകിട്ടാണ് വെടിവയ്പ്പപുണ്ടായത്. അക്രമിയെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം.
വെടിവയ്പ്പില്‍ ഗുരുതരമായി പരുക്കേറ്റ എട്ടുപേരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പ്രൊവിഡന്‍സ് മേയര്‍ ബ്രെറ്റ് സ്മൈലി അറിയിച്ചു. ക്യാംപസിലുള്ളവരോട് വാതിലുകള്‍ അടയ്ക്കാനും മൊബൈല്‍ ഫോണ്‍ നിശ്ശബ്ദമാക്കി വയ്ക്കാനും ക്യാംപസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെടിവയ്പ്പിനെപ്പറ്റി വിവരം ലഭിച്ചുവെന്നും അക്രമിയെ പിടികൂടാനായിട്ടില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. അക്രമിക്കായി തിരച്ചില്‍ തുടരുകയാണ്.
അക്രമിയുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങള്‍ പൊലീസിന് ഇതുവരെ ലഭ്യമായിട്ടില്ല. കറുത്ത വസ്ത്രം ധരിച്ച പുരുഷനാണ് ആക്രമണം നടത്തിയതെന്നാണ് പരുക്കേറ്റവരില്‍ നിന്ന് ലഭ്യമായിരിക്കുന്ന വിവരം. അക്രമിയുടെ കൈയിലുണ്ടായിരുന്നത് എന്തുതരം തോക്കാണെന്നും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലെ എഞ്ചിനീയറിങ്, ഫിസിക്‌സ് കെട്ടിടങ്ങളിലാണ് ആക്രമണമുണ്ടായത്. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും കര്‍ശനമായ സുരക്ഷാ നിര്‍ദേശങ്ങളാണ് അധികൃതര്‍ നല്‍കി വരുന്നത്.
നടിയെ ആക്രമിച്ച കേസിൽ അന്വേഷണത്തിലെ പാളിച്ചകൾ ചൂണ്ടിക്കാണിച്ച് വിചാരണ കോടതി. ഒരു സ്ത്രീയുടെ ക്വട്ടേഷനാണിതെന്ന് ഒന്നാംപ്രതി പറഞ്ഞതായി അതിജീവിത വ്യക്തമാക്കിയിരുന്നു. എന്നാലിതിനെക്കുറിച്ച് അന്വേഷണമുണ്ടായില്ലെന്ന് വിധിന്യായത്തിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ചൂണ്ടിക്കാണിക്കുന്നു. 1714 പേജുള്ള ഉത്തരവാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
ഒരു ക്വട്ടേഷനുണ്ടെന്ന് ഒന്നാംപ്രതിയായ എൻ.എസ്. സുനിൽ (പൾസർ സുനി) പറഞ്ഞതായി അതിജീവിത മൊഴി നൽകിയിരുന്നു. പകർത്തിയ ദൃശ്യങ്ങൾ ക്വട്ടേഷൻ നൽകിയവർക്ക് നൽകുമെന്നും അവർ അടുത്ത ദിവസം രാവിലെ 10-നു ശേഷം ബന്ധപ്പെടുമെന്നും ഒന്നാംപ്രതി അതിജീവിതയെ അറിയിച്ചു. ബാക്കി കാര്യങ്ങൾ അവർ സംസാരിക്കും. ഒരു സ്ത്രീയുടെ ക്വട്ടേഷനാണിതെന്ന് ഒന്നാംപ്രതി വ്യക്തമാക്കിയതായും അതിജീവിത മൊഴി നൽകി. ശത്രുക്കളെക്കുറിച്ച് അതിജീവിതയ്ക്ക് നന്നായി അറിയാമല്ലോ എന്നും ഒന്നാംപ്രതി ചോദിച്ചതായി മൊഴിയുണ്ട്. ക്വട്ടേഷൻ നൽകിയത് സ്ത്രീയാണെന്ന മൊഴിയുണ്ടായിട്ടും അതിനെക്കുറിച്ച് അന്വേഷണമുണ്ടായില്ല.
ഒന്നുമുതൽ ആറുവരെ പ്രതികൾ ചേർന്ന് നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുന്നതിന് ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ തീരുമാനിച്ചുവെന്നുമാണ് അന്വേഷണ റിപ്പോർട്ടിൽ ആദ്യം പറഞ്ഞിരുന്നത്. ഒന്നാംപ്രതി ജയിലിൽ നിന്നെഴുതിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കേസിൽ പ്രതി ചേർക്കുന്നത്. ഒരു സ്ത്രീയാണ് ക്വട്ടേഷൻ നൽകിയതെന്നാണ് ഒന്നാംപ്രതി ആദ്യം പറഞ്ഞത്. പിന്നീട് മൊഴി മാറ്റി ദിലീപാണ് നൽകിയതെന്ന് പറഞ്ഞു. സ്ത്രീ ആരാണെന്ന് കണ്ടെത്താൻ പ്രോസിക്യൂഷൻ അന്വേഷണം നടത്തേണ്ടതായിരുന്നു.
ഒന്നാംപ്രതി പൾസർ സുനിയും എട്ടാം പ്രതിയായിരുന്ന ദിലീപും തമ്മിൽ ഗൂഢാലോചന നടത്തിയെന്നത് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. ഈ കേസുമായി ബന്ധപ്പെട്ട തെളിവുകൾ ദിലീപ് മൊബൈൽ ഫോണിൽനിന്ന് നീക്കംചെയ്തതായി തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല. തെളിവ് നശിപ്പിച്ചതായി തെളിയിക്കാനായിട്ടില്ല. എട്ടാംപ്രതി ക്വട്ടേഷൻ നൽകിയെന്നതും തെളിയിക്കാനായില്ലെന്ന് ഉത്തരവിൽ പറയുന്നു.
2017 ഏപ്രിൽ 18-നു നൽകിയ അന്തിമ റിപ്പോർട്ടിൽ ഒന്നുമുതൽ ആറുവരെ പ്രതികൾ നടത്തിയ ക്രിമിനൽ ഗൂഢാലോചനയെക്കുറിച്ചാണ് പറയുന്നത്. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്തുന്നതിനുള്ള തുടരന്വേഷണത്തെക്കുറിച്ചും പറയുന്നുണ്ട്. 2017-ൽ അന്തിമ റിപ്പോർട്ട് നൽകും മുൻപ് പലതവണ ചോദ്യം ചെയ്തിട്ടും ദിലീപിനെക്കുറിച്ച് അതിജീവിത ഉൾപ്പെടെയുള്ളവർ മൊഴി നൽകിയിട്ടില്ല. ആ പേര് പറയുന്നതിന് അതിജീവിതയ്ക്ക് ഭയമായിരുന്നുവെന്ന് പ്രോസിക്യൂഷൻ ഉയർത്തിയ വാദം അംഗീകരിക്കാനാകില്ല. ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. അതിനാൽ ഭയത്തിന്റെ കാര്യമില്ല. 2015-ൽ അതിജീവിത എട്ടാം പ്രതിക്കെതിരേ ഇന്റർവ്യൂ നൽകിയിരുന്നു. പ്രത്യേക അന്വേഷണസംഘത്തിന്റെ ശ്രദ്ധയിലേക്ക് ഇതെങ്കിലും കൊണ്ടുവരേണ്ടതായിരുന്നു.
2017 നവംബർ 22-ൽ സമർപ്പിച്ച അനുബന്ധ റിപ്പോർട്ടിൽ ക്വട്ടേഷൻ നൽകിയത് എട്ടാം പ്രതിയാണെന്ന ആരോപണമുണ്ട്. ഒന്നാംപ്രതിയും എട്ടാംപ്രതിയും തമ്മിലുള്ള ക്രിമിനൽ ഗൂഢാലോചനയും ആരോപിച്ചു. ഒന്നാംപ്രതിക്ക് അടുത്ത ബന്ധമുണ്ടായിരുന്ന സ്ത്രീകളെ സാക്ഷിയായി കേസിൽ ഉൾപ്പെടുത്തിയിട്ടില്ല. കുറ്റകൃത്യത്തെക്കുറിച്ച് ഇവർക്ക് അറിവുണ്ടാകുമെന്ന സാധ്യത പരിഗണിച്ചിട്ടില്ല.
നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന 2013-ൽ തുടങ്ങിയതായാണ് പ്രോസിക്യൂഷൻ വാദം. 2017 – ലാണ് ആക്രമണമുണ്ടായത്. സുനി മറ്റൊരു കേസിൽ ഒളിവിലായതിനാലാണ് കൃത്യം വൈകിയതെന്ന് വാദമുന്നയിച്ചു. എന്നാലിത് വിശ്വാസയോഗ്യമല്ലെന്ന് കോടതി ചൂണ്ടിക്കാണിക്കുന്നു. വിവാഹമോതിരംകൂടി ചിത്രീകരിക്കണമെന്ന് നിർദേശിച്ചാണ് ക്വട്ടേഷൻ നൽകിയതെന്ന വാദവും കോടതി തള്ളി. ഇതിലുള്ള ഗൂഢാലോചനയും പ്രോസിക്യൂഷന് തെളിയിക്കാനായില്ല. ഗോവയിൽെവച്ച് പൾസർ സുനി ആക്രമണത്തിന്റെ റിഹേഴ്‌സൽ നടത്തി, ഗോവയിൽനിന്ന് മടങ്ങിയെത്തിയതിനു പിന്നാലെ ദിലീപിന്റെ ആലുവയിലെ വീടിനു സമീപം പൾസർ സുനിയെത്തി തുടങ്ങിയ വാദങ്ങളും കോടതി തള്ളി.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ പകർത്താനുപയോഗിച്ചതെന്നു പറയപ്പെടുന്ന മൊബൈൽ ഫോൺ കണ്ടെത്താനായിട്ടില്ല. മൊബൈൽ ഫോൺ കണ്ടെത്തുന്നതിന് അന്വേഷണം നടന്നു. ഒന്നാം പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. ഫോൺ ഒന്നാം പ്രതിയുടെ വക്കീലിന്റെ കൈവശമുണ്ടെന്നും ഈ ഫോൺ മറ്റൊരു അഭിഭാഷകൻ നശിപ്പിച്ചതായും അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഫോൺ കണ്ടെത്തുന്നതിന് ശ്രമം നടക്കുന്നതായും റിപ്പോർട്ടിൽത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നശിപ്പിച്ചതായി കണ്ടെത്തിയെന്നു പറയുന്ന ഫോണിനെക്കുറിച്ച് കൂടുതൽ അന്വേഷണം എങ്ങനെ നടത്തുമെന്നും കോടതി ചോദിക്കുന്നു.
മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട വിഷയത്തിലും വിചാരണ കോടതി വ്യക്തത വരുത്തിയിട്ടുണ്ട്. ആക്രമണദൃശ്യങ്ങൾ പകർത്തിയ എട്ട് ഫയലുകൾ സുരക്ഷിതമാണ്. വിചാരണയെ ഇത് ബാധിച്ചിട്ടില്ല.
ലിംഗനീതിയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്ന് നടിയെ ആക്രമിച്ച കേസിന്റെ ഉത്തരവിൽ ജഡ്ജി ഹണി എം. വർഗീസ് ചൂണ്ടിക്കാണിക്കുന്നു. കുറ്റകൃത്യം ഇരയിലും സമൂഹത്തിലുമുണ്ടാക്കിയ ആഘാതം കണക്കിലെടുക്കേണ്ടതുണ്ടെന്ന ആമുഖത്തോടെയാണ് കോടതി ഇത് വ്യക്തമാക്കിയത്.
സ്ത്രീകൾക്കെതിരേയുള്ള കുറ്റകൃത്യങ്ങൾ സമൂഹത്തെ ഒന്നടങ്കം ബാധിക്കും. എന്നാൽ, വിവിധ ഘടകങ്ങൾ പരിഗണിക്കുമ്പോൾ ഈ കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകേണ്ട സാഹചര്യമില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ആക്രമിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ തൊണ്ടിമുതലുകൾ പൂർണമായും നശിപ്പിക്കുന്നതിന് സംസ്ഥാന ഫൊറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയക്കണമെന്ന് ഉത്തരവിലുണ്ട്. ഇവ നശിപ്പിച്ചതിന്റെ റിപ്പോർട്ട് ഫൊറൻസിക് സയൻസ് ലബോറട്ടറി സമർപ്പിക്കണം. ഈ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തി സ്ഥിരം രേഖയായി സൂക്ഷിക്കേണ്ടതുണ്ട്.
ലണ്ടനിലെ Bollybeat Dance Fitness ഇനി കേരളത്തിലേക്ക്; 2026 ജനുവരിയിൽ പ്രവർത്തനം ആരംഭിക്കും
ലണ്ടനിലെ പ്രമുഖ ഡാൻസ് ഫിറ്റ്‌നസ് പ്രസ്ഥാനമായ Bollybeat Dance Fitness London ഇനി കേരളത്തിൽ ശാഖ ആരംഭിക്കുന്നു. ഈ സ്ഥാപനത്തിന്റെ സ്ഥാപകനും ഡാൻസ് ഫിറ്റ്‌നസ് ട്രെയ്‌നറുമായ രതീഷ് നാരായണൻ, ലണ്ടനിലെ നാല് വ്യത്യസ്ത കേന്ദ്രങ്ങളിലായി ആഴ്ചതോറും 600-ത്തിലധികം പേർക്ക് പരിശീലനം നൽകി ശ്രദ്ധേയനായ വ്യക്തിയാണ്.
ഇത് വരെ ലണ്ടനിൽ വൻ സ്വീകാര്യത നേടിയ ബോളിബീറ്റ്, കേരളത്തിലെ ആരോഗ്യ–ഫിറ്റ്‌നസ് രംഗത്തും പുതിയ ഊർജ്ജം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2026 ജനുവരി മുതൽ ഔദ്യോഗിക പ്രവർത്തനം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ പുരോഗമിക്കുകയാണ്.
കേരളത്തിലെ ആദ്യ രണ്ടു പരിശീലന കേന്ദ്രങ്ങൾ
തൃശൂർ
പാലക്കാട്
മലയാളികൾക്കായി ഡാൻസും ഫിറ്റ്‌നസും ഒന്നിപ്പിക്കുന്ന പുതിയ അനുഭവം നൽകുക എന്നതാണ് ബോളിബീറ്റിന്റെ ലക്ഷ്യം. രജിസ്ട്രേഷൻ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും.

ലയണല്‍ മെസ്സിയുടെ ‘ഗോട്ട് ടൂര്‍ ഇന്ത്യ’ മുഖ്യ സംഘാടകനും പ്രൊമോട്ടറുമായ സതാദ്രു ദത്തയെ പശ്ചിമ ബംഗാള്‍ പോലീസ് അറസ്റ്റുചെയ്തു. കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ മെസ്സിയെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയുടെ മോശം നടത്തിപ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ദത്തയെ അറസ്റ്റുചെയ്തതായി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (എഡിജി) ലോ ആന്‍ഡ് ഓര്‍ഡര്‍ ജാവേദ് ഷാമിം അറിയിച്ചു. ദത്തയ്‌ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ടിക്കറ്റ് തുക ആരാധകര്‍ക്ക് തിരികെ നല്‍കുമെന്ന് ഇദ്ദേഹം വാഗ്ദാനം ചെയതതായും പോലീസ് അറിയിച്ചു. അതിനിടെ മെസ്സി കൊൽക്കത്ത വിട്ട് അടുത്ത സന്ദർശന കേന്ദ്രമായ ഹൈദരാബാദിലെത്തി. ഇവിടെ രാഹുൽഗാന്ധിയടക്കം ചടങ്ങിൽ പങ്കെടുക്കും
വലിയ തുകയ്ക്ക് ടിക്കറ്റെടുത്ത് മെസ്സിയെ കാത്തിരുന്ന കാണികള്‍ക്ക് നിരാശയായിരുന്നു ഫലം. മെസ്സി അധികസമയം ഗ്രൗണ്ടില്‍ ചെലവഴിച്ചിരുന്നില്ല. ചെലവഴിച്ച സമയംതന്നെ സുരക്ഷാ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പോലീസ് ഉദ്യോഗസ്ഥരും മെസ്സിയെ വളഞ്ഞു. ഇതോടെ ടിക്കറ്റെടുത്ത് ഗാലറിയില്‍ വന്നിരുന്ന ആരാധകര്‍ക്ക് മെസ്സിയെ കാണാന്‍ ശരിയാംവിധം കാണാനായില്ല. ഇതില്‍ പ്രകോപിതരായ കാണികള്‍ സ്റ്റേഡിയത്തിലെ കസേരകള്‍ ഉള്‍പ്പെടെ തല്ലിത്തകര്‍ക്കുകയും ഗ്രൗണ്ടിലേക്ക് കുപ്പി അടക്കമുള്ള മാലിന്യങ്ങള്‍ എറിയുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ടാണ് സതാദ്രു ദത്തയെ അറസ്റ്റുചെയ്തിരിക്കുന്നത്.
ഗോട്ട് ടൂറിന്റെ പ്രൊമോഷണല്‍ ബാനറുകള്‍ക്കും പോസ്റ്ററുകള്‍ക്കും താഴെ ‘എ സതാദ്രു ദത്ത ഇനിഷ്യേറ്റീവ്’ എന്നതിന്റെ ഭാഗമായി സംഘടിപ്പിച്ചതാണെന്ന് കാണിക്കുന്നുണ്ട്. മുന്‍പ് ഇതിഹാസ താരങ്ങളായ പെലെ, ഡീഗോ മാറഡോണ എന്നിവരേയും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ ദത്ത പ്രധാന പങ്ക് വഹിച്ചിരുന്നു. പോര്‍ച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൂറിച്ച് : സൂറിച്ചിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയുണ്ടായ വാഹന അപകടത്തിൽ സൂറിച്ച് നിവാസികളായ പാറത്തലക്കൽ ശ്രീ ജോൺസൺന്റെയും ശ്രീമതി ജെസി ജോൺസൺന്റെയും മകൾ അനീന ജോൺസനാണ് (26 വയസ്സ്) മരണമടഞ്ഞത്.
സൂറിച്ച് ലിമ്മത്ത് ഹോസ്പിറ്റലിലെ ഡ്യൂട്ടി കഴിഞ്ഞ് കാറിൽ വീട്ടിലേക്ക് മടങ്ങവെ ഡിസംബർ 11 വ്യാഴാഴ്ചയായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ ദാരുണ സംഭവം. യാത്രാ മധ്യേ എതിരെ വന്ന ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അനീന ജോൺസനെ ഉടൻ ഹോസ്പിറ്റിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട് നടത്തും.
അനീന ജോൺസൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലസൂചനകൾ ഇടതുപക്ഷത്തിന്റെ മൂന്നാം എൽഡിഎഫ് സർക്കാർ സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വരെ യുഡിഎഫ് വ്യക്തമായ മുന്നേറ്റം കാഴ്ചവെച്ചപ്പോൾ, എൻഡിഎയും ശക്തമായ സാന്നിധ്യമായി ഉയർന്നു. ത്രിതല പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ തുടങ്ങി മിക്ക മേഖലയിലും യുഡിഎഫാണ് മുൻപന്തിയിൽ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുപ്രകാരം 941 പഞ്ചായത്തുകളിൽ 441 ഇടങ്ങളിൽ യുഡിഎഫ് മുന്നിലാണ്; എൽഡിഎഫ് 372 പഞ്ചായത്തുകളിൽ. ബ്ലോക്ക് പഞ്ചായത്തുകളിൽ 80 ഇടങ്ങളിൽ യുഡിഎഫും 63 ഇടങ്ങളിൽ എൽഡിഎഫും മുൻപിലെത്തി. ജില്ലാ പഞ്ചായത്തുകളിൽ നില 7–7 എന്നതാണ്.
കഴിഞ്ഞ തവണ എൽഡിഎഫ് തൂത്തുവാരിയ പല കേന്ദ്രങ്ങളിലും ഇത്തവണ യുഡിഎഫ് തിരിച്ചെത്തിയതാണ് ശ്രദ്ധേയം. ഭരണനേട്ടങ്ങൾ മുൻനിർത്തി മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രമാക്കി എൽഡിഎഫ് നടത്തിയ പ്രചാരണം പ്രതീക്ഷിച്ച ഫലം കണ്ടില്ല. പെൻഷൻ വർധനയും സ്ത്രീസുരക്ഷാ പെൻഷനും ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ ആയുധമാക്കിയെങ്കിലും, ശബരിമല വിഷയവും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായി. അതേസമയം, ഫീസ് വർധന, വിലക്കയറ്റം, ഭരണപരാജയം എന്നിവ ചൂണ്ടിക്കാട്ടിയ യുഡിഎഫ് പ്രചാരണം ഫലപ്രദമായി. വിവാദ വിഷയങ്ങളിൽ പ്രതിരോധം ഉറപ്പിച്ച യുഡിഎഫ് നിലപാടും നേട്ടമായി.
ബിജെപിക്കും ഫലം അപ്രതീക്ഷിത നേട്ടമാണ് നൽകുന്നത്. തിരുവനന്തപുരം കോർപ്പറേഷനിൽ വിജയത്തിനരികിലെത്തിയ ബിജെപി നഗരസഭ നിലനിർത്തിയ പാലക്കാടും നിരവധി പഞ്ചായത്തുകളിലും സാന്നിധ്യം ഉറപ്പിച്ചു. 27 പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലും എൻഡിഎ മുന്നിലാണ്. തിരുവനന്തപുരത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയതോടൊപ്പം, കൊല്ലം കോർപ്പറേഷനും ആലപ്പുഴ ജില്ലയിലും ലഭിച്ച മുന്നേറ്റം സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾക്ക് വഴിയൊരുക്കുന്നുവെന്നാണ് വിലയിരുത്തൽ.
തിരുവനന്തപുരം സെഷൻസ് കോടതിയിൽ മുൻ എംഎൽഎയും സംവിധായകനുമായ പി. ടി. കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഐഎഫ്എഫ്‌കെയിലേക്കുള്ള സിനിമകളുടെ സെലക്ഷൻ നടപടിക്കിടെ അപമര്യാദയായി പെരുമാറിയെന്ന വനിതാ ചലച്ചിത്ര പ്രവർത്തക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഹർജി പരിഗണിച്ച കോടതി, പൊലീസിനോട് തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
കഴിഞ്ഞ മാസം ആറിനാണ് പരാതിയിൽ പറയുന്ന സംഭവം നടന്നത്. സ്ക്രീനിങ് അവസാനിച്ച് ഹോട്ടലിലേക്ക് മടങ്ങിയ സമയത്ത് തന്റെ മുറിയിൽ കുഞ്ഞുമുഹമ്മദ് എത്തി അപമര്യാദയായി പെരുമാറിയതായാണ് പ്രവർത്തകയുടെ ആരോപണം. പരാതി മുഖ്യമന്ത്രിക്കു നൽകിയതിനെ തുടർന്ന് കൻറോൺമെന്റ് പൊലീസ് അന്വേഷണം തുടങ്ങി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്.
അപമര്യാദമായ പെരുമാറ്റം താൻ നടത്തിയിട്ടില്ലെന്നും, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നും, ആവശ്യമെങ്കിൽ മാപ്പ് പറയാൻ തയാറാണെന്നും പി. ടി. കുഞ്ഞുമുഹമ്മദ് പ്രതികരിച്ചു. ഐഎഫ്എഫ്‌കെ മലയാളം സിനിമാ സെലക്ഷൻ കമ്മിറ്റി അധ്യക്ഷനായിരുന്നു അദ്ദേഹം.
നടിയെ ആക്രമിച്ച കേസില്‍ പ്രതികളായ ആറുപേര്‍ക്ക് പരമാവധി ശിക്ഷ ലഭിച്ചില്ലെന്ന് മന്ത്രി സജി ചെറിയാന്‍. കേസില്‍ ശിക്ഷയില്‍ കുറവുണ്ടോ എന്ന് പരിഗണിച്ച് തുടര്‍നടപടി സ്വീകരിക്കും. സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമാണ്. ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്നത് നേരത്തേതന്നെ തീരുമാനിച്ചതാണ്. എന്തുകൊണ്ടാണ് പരമാവധി ശിക്ഷ ലഭിക്കാതിരുന്നതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഐഎഫ്എഫ്കെ ഉദ്ഘാടന വേദിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നത് കേരള പൊതുസമൂഹത്തിന്റെ ആഗ്രമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ പി.സി. വിഷ്ണുനാഥും പ്രതികരിച്ചു. കൂടുതല്‍ ശിക്ഷ ലഭിക്കണമായിരുന്നു. നീചമായ പ്രവൃത്തിയാണ് പ്രതികളുടെ ഭാഗത്തുനിന്നുണ്ടായതെന്നും വിഷ്ണുനാഥ് പറഞ്ഞു.
കേസില്‍ ഇപ്പോഴും നീതി അകലെയാണെന്ന് ജെബി മേത്തറും പ്രതികരിച്ചു. ജീവപര്യന്തം നല്‍കേണ്ടിയിരുന്നതാണ്. പ്രോസിക്യൂഷന്‍ അതിനായുള്ള പോരാട്ടം നീതിപീഠത്തിന് മുന്നില്‍ നടത്തണം. പ്രോസിക്യൂഷന്റെ പരാജയമാണ് ശിക്ഷയുടെ അളവ് കുറയാന്‍ കാരണമെന്നും ജെബി പറഞ്ഞു.
കേസില്‍ ഒന്നുമുതല്‍ ആറുവരെ പ്രതികളായ സുനി, മാര്‍ട്ടിന്‍, മണികണ്ഠന്‍, വി.പി. വിജീഷ്, വടിവാള്‍ സലീം, പ്രദീപ് എന്നിവര്‍ക്ക് വിചാരണക്കോടതി 20 വര്‍ഷം കഠിന തടവും പിഴയും വിധിച്ചു. വിവിധ കുറ്റങ്ങളിലായി പ്രതികള്‍ക്ക് കോടതി വിധിച്ച പിഴത്തുകയില്‍നിന്ന് അഞ്ചുലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി വ്യക്തമാക്കി. എട്ട് വര്‍ഷത്തിനുശേഷമാണ് കേസില്‍ വിധി വരുന്നത്.
കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം ലക്കം വെള്ളിയാഴ്ച തുടങ്ങും. വൈകീട്ട് 5.30-ന് ഫോര്‍ട്ട്‌കൊച്ചി പരേഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നേഹ നായര്‍, രശ്മി സതീഷ്, ഷഹബാസ് അമന്‍ എന്നിവര്‍ നയിക്കുന്ന ശങ്ക ട്രൈബിന്റെ സംഗീതപരിപാടി അരങ്ങേറും. ഉച്ചയ്ക്ക് 12-ന് ആസ്പിന്‍വാള്‍ ഹൗസില്‍ മാര്‍ഗി രഹിത കൃഷ്ണദാസിന്റെ തായമ്പകയോടെ ബിനാലെ പതാക ഉയരും. മോണിക്ക ഡി മിറാന്‍ഡ, സറീന മുഹമ്മദ് എന്നിവരുടെ അവതരണങ്ങളും ഉദ്ഘാടന ദിവസത്തെ ആകര്‍ഷണങ്ങളാണ്.
നിഖില്‍ ചോപ്രയും എച്ച്എച്ച് ആര്‍ട്ട് സ്‌പെയ്സസും ചേര്‍ന്ന് ക്യൂറേറ്റ് ചെയ്യുന്ന ഈ രാജ്യാന്തര പ്രദര്‍ശനത്തില്‍ 25-ലധികം രാജ്യങ്ങളില്‍നിന്നുള്ള 66 ആര്‍ട്ടിസ്റ്റ് പ്രോജക്ടുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ കെബിഎഫ് ചെയര്‍പേഴ്‌സണ്‍ ഡോ. വേണു വി., കെഎംബി പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, കെബിഎഫ് ട്രസ്റ്റ് അംഗങ്ങളായ ബോണി തോമസ്, മറിയം റാം തുടങ്ങിയവര്‍ പറഞ്ഞു. മാര്‍ച്ച് 31-നാണ് സമാപനം.
വേദികള്‍ വര്‍ധിച്ചതിനാല്‍ ബിനാലെ പൂര്‍ണമായി കണ്ടുതീര്‍ക്കാന്‍ സന്ദര്‍ശകര്‍ക്ക് മൂന്നു ദിവസമെങ്കിലും വേണ്ടിവരുമെന്ന് ഡോ. വേണു വി. പറഞ്ഞു. സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിച്ച്, മികച്ച സംഘാടനത്തോടെയാണ് ഇത്തവണ ബിനാലെ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനപങ്കാളിത്തംകൊണ്ടാണ് കൊച്ചി ബിനാലെ ‘പീപ്പിള്‍സ് ബിനാലെ’ എന്ന് അറിയപ്പെടുന്നതെന്ന് കൊച്ചി മുസിരിസ് ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു.
കൊച്ചി മുസിരിസ് ആറാം എഡിഷന്‍ തുടങ്ങുമ്പോള്‍ മുന്നില്‍ കലയുടെ വൈവിധ്യമുള്ള അനുഭവങ്ങളാണ്. അത് ഏതെങ്കിലും കലയുടെ കള്ളിയില്‍ ഒതുക്കാവുന്നതല്ല. വെള്ളിയാഴ്ച മുതല്‍ 110 ദിവസം അതു തുടരും. ഉദ്ഘാടന വാരത്തില്‍ വിവിധ വേദികളിലായി മെഹ്ഫില്‍-ഇ-സമ, ദ എഫ്16സ്, നഞ്ചിയമ്മ ആന്‍ഡ് ടീം എന്നിവരുടെ പരിപാടികള്‍ നടക്കും.
യുവകേരള ചവിട്ടുനാടക കലാസമിതി അവതരിപ്പിക്കുന്ന ചവിട്ടുനാടകവും മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കെസ്ട്രയുടെ ഗാനമേളയും കരിന്തലക്കൂട്ടത്തിന്റെ വട്ടമുടിക്കോലം, തിര, കരിങ്കാളിക്കോലം തുടങ്ങിയവ ഉള്‍പ്പെട്ട നാടന്‍ കലാവിരുന്നും ഉണ്ടായിരിക്കും.
ഇന്‍വിറ്റേഷന്‍സ്, സ്റ്റുഡന്റ്‌സ് ബിനാലെ, ആര്‍ട്ട് ബൈ ചില്‍ഡ്രന്‍, ഇടം തുടങ്ങിയ വിഭാഗങ്ങള്‍ ഡിസംബര്‍ 13-ന് ആരംഭിച്ച് 2026 മാര്‍ച്ച് 31 വരെയുണ്ട്. ഇത്തവണ വില്ലിങ്ടണ്‍ ഐലന്‍ഡിലെ ഐലന്‍ഡ് വെയര്‍ഹൗസിലും ബിനാലെ വേദിയുണ്ട്. വാട്ടര്‍മെട്രോ, ഫെറി, റോഡ് മാര്‍ഗങ്ങളില്‍ ഇവിടെ എത്താം.
ഗ്ലോബല്‍ സൗത്തില്‍നിന്നുള്ള സാംസ്‌കാരിക ആവാസവ്യവസ്ഥയെ നിലനിര്‍ത്തുന്ന കലാകാരരെയും കൂട്ടായ്മകളെയും അംഗീകരിക്കുന്നതിനായി 2022-ല്‍ ആരംഭിച്ച ‘ഇന്‍വിറ്റേഷന്‍സ് പ്രോഗ്രാം’ ഇത്തവണ ഏഴ് വേദികളിലായി വിപുലമായി നടക്കും. ആലീസ് യാര്‍ഡ് (ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ), അല്‍കാസി കളക്ഷന്‍ ഓഫ് ഫോട്ടോഗ്രഫിയുമായി സഹകരിച്ച് അല്‍കാസി തിയേറ്റര്‍ ആര്‍ക്കൈവ്‌സ് (ഇന്ത്യ), ബിയെനാല്‍ ദാസ് ആമസോണിയാസ് (ബ്രസീല്‍), കോണ്‍ഫ്‌ലിക്‌റ്റോറിയം (ഇന്ത്യ), ദാര്‍ യൂസഫ് നസ്രി ജാസിര്‍ ഫോര്‍ ആര്‍ട്ട് ആന്‍ഡ് റിസര്‍ച്ച് (പലസ്തീന്‍), ഗെട്ടോ ബിനാലെ (ഹെയ്തി), ഖോജ് ഇന്റര്‍നാഷണല്‍ ആര്‍ട്ടിസ്റ്റ്സ് അസോസിയേഷന്‍ (ഇന്ത്യ), മ്യൂസിയോ ഡി ആര്‍ട്ടെ കണ്ടംപറാനിയോ ഡി പാനമ (പാനമ), നെയ്റോബി കണ്ടംപററി ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് (കെനിയ), പാക്കറ്റ് (ശ്രീലങ്ക), റുവാങ്റൂപ/ഒകെവീഡിയോ (ജക്കാര്‍ത്ത) തുടങ്ങിയ രാജ്യാന്തര പ്രശസ്തമായ സ്ഥാപനങ്ങള്‍ ഇതില്‍ പങ്കെടുക്കും.
ഇന്ത്യയിലെ 175-ലധികം കലാസ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥി കലാകാരരുടെ പ്രോജക്ടുകളുള്ള ‘സ്റ്റുഡന്റ്‌സ് ബിനാലെ’ മട്ടാഞ്ചേരിയിലെ വികെഎല്‍ വെയര്‍ഹൗസിലാണ്.
അങ്ക ആര്‍ട്ട് കളക്ടീവ്, അശോക് വിഷ്, ചിനാര്‍ ഷാ, ഗാബ, ഖുര്‍ഷിദ് അഹമ്മദ്, സല്‍മാന്‍ ബഷീര്‍ ബാബ, സവ്യസാചി അഞ്ജു പ്രബീര്‍, സെക്യുലര്‍ ആര്‍ട്ട് കളക്ടീവ്, ശീതള്‍ സി.പി., സുധീഷ് കോട്ടമ്പ്രം, സുകന്യ ദേബ് എന്നിവരടങ്ങുന്ന ഏഴ് ക്യൂറേറ്റര്‍മാരും കൂട്ടായ്മകളുമാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
ഐശ്വര്യ സുരേഷ്, കെ.എം. മധുസൂദനന്‍ എന്നിവര്‍ ക്യൂറേറ്റ് ചെയ്യുന്ന ‘ഇടം’ പ്രദര്‍ശനം മട്ടാഞ്ചേരി ബസാര്‍ റോഡിലെ മൂന്ന് വേദികളിലായി നടക്കും. കേരളത്തില്‍നിന്നും വിദേശത്തുനിന്നുമുള്ള 36 കലാകാരരും കൂട്ടായ്മകളുമാണ് ഇതില്‍ പങ്കെടുക്കുന്നത്. അന്തരിച്ച വിവാന്‍ സുന്ദരത്തിന്റെ ‘സിക്‌സ് സ്റ്റേഷന്‍സ് ഓഫ് എ ലൈഫ് പര്‍സ്യൂഡ്’ എന്ന ഫോട്ടോഗ്രഫി അധിഷ്ഠിത ഇന്‍സ്റ്റലേഷന്‍ മട്ടാഞ്ചേരിയിലെ ക്യൂബ് ആര്‍ട്ട് സ്‌പെയ്സില്‍ പ്രദര്‍ശിപ്പിക്കും.