Latest News

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയെയും മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദല്ലയെയും മറികടന്ന് മറ്റൊരു ഇന്ത്യന്‍ വംശജ കോടീശ്വരി ഹുറൂണ്‍ ഇന്ത്യയുടെ 2025ലെ സമ്പന്ന പട്ടികയില്‍ ഇടംപിടിച്ചു. അരിസ്റ്റ നെറ്റ്‌വര്‍ക്ക്‌സിന്റെ പ്രസിഡന്റും സിഇഒയുമായ ജയശ്രീ ഉള്ളാളാണ് 5.7 ബില്യണ്‍ ഡോളര്‍ (ഏകദേശം 51,265 കോടി രൂപ) ആസ്തിയോടെ പട്ടികയില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ക്ലൗഡ് കംപ്യൂട്ടിങ്ങിന്റെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും വേഗത്തിലുള്ള വളര്‍ച്ചയാണ് ഉള്ളാളിന്റെ സമ്പത്ത് ഉയര്‍ന്നതിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

അരിസ്റ്റ നെറ്റ്‌വര്‍ക്ക്‌സില്‍ ഏകദേശം മൂന്ന് ശതമാനം ഓഹരി പങ്കാളിത്തവും വിപണിയിലെ കമ്പനിയുടെ ശക്തമായ പ്രകടനവുമാണ് ഈ നേട്ടത്തിന് പിന്നില്‍. ഹുറൂണ്‍ ഇന്ത്യയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം, ആഗോളതലത്തില്‍ ഇന്ത്യന്‍ വംശജരായ എക്‌സിക്യൂട്ടീവുകളില്‍ ഒന്നാം സ്ഥാനത്താണ് ജയശ്രീ ഉള്ളാള്‍. ദീര്‍ഘകാല ആസ്തി വര്‍ധനവ് പരിഗണിച്ചാണ് ഈ റാങ്കിങ്. അടുത്ത കാലങ്ങളിലൊക്കെയും ഉപഭോക്തൃ കേന്ദ്രീകൃത ടെക് ഭീമന്മാരുടെ സിഇഒമാരായിരുന്നു പട്ടികയില്‍ മുന്നിലെത്തിയിരുന്നത്.

ബ്രിട്ടനില്‍ ജനിച്ച ഇന്ത്യന്‍ വംശജയായ 63 വയസ്സുള്ള ജയശ്രീ ഉള്ളാള്‍ ഇപ്പോള്‍ കാലിഫോര്‍ണിയയിലെ സാന്താ ക്ലാരയിലാണ് താമസം. അരിസ്റ്റ നെറ്റ്‌വര്‍ക്ക്‌സിന്റെ ആസ്ഥാനം അവിടെയാണ്. ഡല്‍ഹിയിലെ കോണ്‍വെന്റ് ഓഫ് ജീസസ് ആന്‍ഡ് മേരിയില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അവർ സാന്‍ഫ്രാന്‍സിസ്‌കോ സ്റ്റേറ്റ് സര്‍വകലാശാലയില്‍നിന്ന് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ്ങില്‍ ബിരുദവും സാന്താ ക്ലാര സര്‍വകലാശാലയില്‍നിന്ന് എന്‍ജിനിയറിങ് ആന്‍ഡ് മാനേജുമെന്റില്‍ മാസ്റ്റര്‍ ഓഫ് സയന്‍സും നേടി. സിസ്‌കോ സിസ്റ്റംസിലും എഎംഡി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ച അനുഭവസമ്പത്തോടെയാണ് 2008 ല്‍ അരിസ്റ്റ സിഇഒ സ്ഥാനത്തെത്തിയത്. 17 വര്‍ഷമായി കമ്പനിയെ നയിക്കുന്ന ഉള്ളാളിന് 2025 ല്‍ ഓണററി ഡോക്ടറേറ്റും ലഭിച്ചു.

തൃശ്ശൂർ: ‘സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പ്’ നിക്ഷേപ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്ത് വിട്ടയച്ചു. സേവ് ബോക്സിന്റെ ബ്രാൻഡ് അംബാസിഡറായി ജയസൂര്യ പ്രവർത്തിച്ചിട്ടുണ്ടോയെന്നും, ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നുമാണ് ഇഡി പ്രധാനമായും പരിശോധിച്ചത്. ജയസൂര്യയുടെ ഭാര്യ സരിത ജയസൂര്യയുടെ മൊഴിയും ഇഡി രേഖപ്പെടുത്തി.

തൃശ്ശൂർ സ്വദേശിയായ സ്വാതിക് റഹീം 2019ൽ ആരംഭിച്ച സേവ് ബോക്സ്, ഇന്ത്യയിലെ ആദ്യ ഓൺലൈൻ ലേല ആപ്പെന്ന പേരിലാണ് അവതരിപ്പിച്ചത്. എന്നാൽ 2023ൽ ആപ്പിന്റെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി വ്യക്തമായതോടെ അന്വേഷണം ശക്തമാക്കിയിരുന്നു . കോടികൾ തട്ടിയെടുത്ത കേസിൽ സ്വാതിക് പൊലീസ് പിടിയിലായതിനു പിന്നാലെ ഇഡിയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സിനിമാതാരങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സ്വാതിക്, സേവ് ബോക്സിന്റെ പ്രചാരണത്തിനായി ജയസൂര്യയെ ബ്രാൻഡ് അംബാസിഡറായി സമീപിക്കുകയും ഏകദേശം രണ്ട് കോടി രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. നിരവധി സിനിമാ താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും ആപ്പിന്റെ പ്രചാരണത്തിൽ പങ്കെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് സ്വാതിക്കിനും ജയസൂര്യയ്ക്കുമിടയിലെ പണമിടപാടുകൾ പരിശോധിച്ച ശേഷം ഇഡി ചോദ്യം നടത്തിയത്. ഡിസംബർ 24നും ജയസൂര്യ ഇഡിക്ക് മുന്നിൽ ഹാജരായിരുന്നുവെന്നും, തെളിവുകൾ പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.

തിരുവനന്തപുരം: ഓഫീസ് കെട്ടിട വിവാദത്തിൽ വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിനെതിരെ കെ.എസ്. ശബരീനാഥൻ രംഗത്ത്. എംഎൽഎ ഹോസ്റ്റലിൽ പ്രശാന്തിന് ഓഫീസ് മുറികൾ ഉണ്ടായിരിക്കെ, എന്തിനാണ് കോർപറേഷൻ കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിപ്പിക്കുന്നതെന്ന ചോദ്യമാണ് ശബരീനാഥൻ ഉയർത്തുന്നത്. സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എംഎൽഎ ഹോസ്റ്റൽ സ്ഥിതി ചെയ്യുന്നത് തന്നെ പ്രശാന്ത് പ്രതിനിധാനം ചെയ്യുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലാണെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമസഭാ ഹോസ്റ്റലിലെ നിള ബ്ലോക്കിൽ 31, 32 നമ്പറുകളിലായി രണ്ട് ഓഫീസ് മുറികൾ പ്രശാന്തിന് അനുവദിച്ചിട്ടുണ്ടെന്നും, നല്ല മുറികളും കമ്പ്യൂട്ടർ സംവിധാനവും കാർ പാർക്കിങ്ങും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളുമുള്ള ഈ ഹോസ്റ്റൽ സർക്കാർ സൗജന്യമായി നൽകുമ്പോൾ, കോർപറേഷൻ കെട്ടിടത്തിൽ ഓഫീസ് തുടരുന്നത് എന്തിനാണെന്നുമാണ് ശബരീനാഥന്റെ ചോദ്യം. ഭൂരിഭാഗം എംഎൽഎമാരും സ്വന്തം മണ്ഡലങ്ങളിൽ വാടക കെട്ടിടങ്ങളിലാണ് ഓഫീസ് പ്രവർത്തിപ്പിക്കുന്നതെന്നും, താനും ജനപ്രതിനിധിയായിരുന്നപ്പോൾ അങ്ങനെ തന്നെയായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ശാസ്തമംഗലം വാർഡിലെ നഗരസഭ കെട്ടിടത്തിൽ എംഎൽഎ ഓഫീസ് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട കരാർ, വാടക തുടങ്ങിയ കാര്യങ്ങൾ നഗരസഭ പരിശോധിച്ച് തീരുമാനിക്കട്ടെയെന്നും, നിലവിലെ നിയമസഭയുടെ കാലാവധി കഴിയുന്നതുവരെ എംഎൽഎ ഹോസ്റ്റലിലേക്ക് പ്രശാന്ത് മാറുന്നതാണ് ഉചിതമെന്നുമാണ് തന്റെ നിലപാടെന്നും ശബരീനാഥൻ പറഞ്ഞു. അതോടൊപ്പം, എല്ലാ കൗൺസിലർമാർക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നഗരസഭ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പക്ഷേത്രത്തിൽ മണ്ഡല മകരവിളക്കിനോട് അനുബന്ധിച്ചു 2025 ഡിസംബർ 27 ന് 41 ആം ദിവസ സമാപന വിളക്ക് ദിവസം വിശേഷൽ പൂജകളും, ശ്രീ വീരമണി കണ്ണൻ നയിച്ച പ്രേത്യേക ഭജനയോടും കൂടി ഭക്തി നിർഭാരമായ സമാപനമായി. അന്നേ ദിവസം നിർമല്യദർശനം, ഉഷപൂജ, ഗണപതി ഹോമം, അകണ്ട നാമർച്ചന, ഉച്ചപൂജ,തിടമ്പ് സമർപ്പണം, നെൽപ്പറ വഴിപാട്, താലപ്പൊലിയോടുകൂടി ആറാട്ട്, ദീപാരാധന, സഹസ്രനാമ അർച്ചന, നീരാഞ്ജനം, പടിപൂജ, അത്താഴപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെട്ടു.

പൂജകൾക്ക് ശ്രീ അഭിജിത്തും, താഴൂർ മന ഹരിനാരായണൻ നമ്പിടിശ്വരറും കർമികത്വം വഹിച്ചു.ശ്രീ വീരമണി കണ്ണൻ നയിച്ച ഭജന ഭക്തി സാന്ദ്രമായി. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങങ്ങളിൽ നിന്നുള്ള ഒട്ടനവധി ഭക്തർ ചടങ്ങുകക്ക് സാക്ഷിയായി.

അപ്പച്ചൻ കണ്ണഞ്ചിറ

റയിൻഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ, ലണ്ടനിൽ വെച്ച് മാസം തോറും സംഘടിപ്പിക്കുന്ന ‘ആദ്യ ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ’ ജനുവരി 3 ന് ശനിയാഴ്ച്ച ഉണ്ടായിരിക്കുന്നതാണ്. ലണ്ടനിൽ റയിൻഹാം ഔർ ലേഡി ഓഫ് ലാസലേറ്റ് കത്തോലിക്കാ ദേവാലയത്തിലാണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.

പ്രശസ്ത ധ്യാനഗുരുവും ലണ്ടനിൽ അജപാലന ശുശ്രുഷ നയിക്കുകയും ചെയ്യുന്ന ഫാ. ജോസഫ് മുക്കാട്ട് നേതൃത്വം നൽകും. ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും, കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ SH, വിശുദ്ധഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, സ്പിരിച്ച്വൽ ഷെയറിങ്ങിനു നേതൃത്വം നൽകുകയും ചെയ്യുന്നതാണ്. ഫാ. ഷിനോജ് കളരിക്കൽ ശുശ്രൂകളിൽ പങ്ക് ചേരും.

2026 ജനുവരി 3 ന് ശനിയാഴ്ച്ച രാവിലെ 9:30 ന് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കൺവെൻഷനിൽ വിശുദ്ധബലി, തിരുവചന ശുശ്രുഷ, തുടർന്ന് ആരാധനക്കുള്ള സമയമാണ്. കുമ്പസാരത്തിനും, സ്പിരിച്വൽ ഷെയറിങ്ങിനും അവസരം ഒരുക്കുന്ന കൺവെൻഷൻ വൈകുന്നേരം നാലു മണിയോടെ സമാപിക്കും. ഇംഗ്ലീഷിലുള്ള ശുശ്രുഷകളും ലഭ്യമാണ്.

ലണ്ടനിൽ നടത്തപ്പെടുന്ന ആദ്യ ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ തിരുക്കർമ്മങ്ങളിലും ശുശ്രുഷകളിലും പങ്കുചേർന്ന് ആത്മീയ നവീകരണവും, സൗഖ്യ ശാന്തിയും, കൃപകളും, വിടുതലും മാതൃ മദ്ദ്യസ്ഥതയിൽ പ്രാപിക്കുവാൻ ഏവരെയും സ്നേഹപൂർവ്വം കൺവെൻഷനിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

മനോജ് തയ്യിൽ-

07848 808550

മാത്തച്ചൻ വിളങ്ങാടൻ-

07915 602258

Our lady Of La Salette

R C Church,

1 Rainham Road, Rainham, Essex,

RM13 8SR, UK.

പത്തനംതിട്ട: കോഴഞ്ചേരി താലൂക്കിലെ കുളനടയിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്ന് കിലോയിലധികം കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളെ എക്സൈസ് പിടികൂടി. കുളനട–ഓമല്ലൂർ റോഡിൽ എസ്.ആർ പോളി ക്ലിനിക്കിന് മുന്നിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. ദക്ഷിണ ദിനാജ്പൂർ ഡൗലത്പൂർ സ്വദേശി പരൂക്ക് അലി (25), ജനാഫുൾ സ്വദേശി പ്രദീപ് ഘോഷ് (36) എന്നിവരാണ് പിടിയിലായത്.

KL 26 C 6593 നമ്പറിലുള്ള ടിവിഎസ് വേഗോ സ്കൂട്ടറിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചതെന്ന് എക്സൈസ് വ്യക്തമാക്കി. പത്തനംതിട്ട സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ പ്രതികളിൽ നിന്ന് 3.192 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. തുടർന്ന് എൻഡിപിഎസ് ആക്ട് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തി.

പ്രതികൾക്ക് ലഹരി കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോയെന്നതടക്കം എക്സൈസ് വിശദമായ അന്വേഷണം ആരംഭിച്ചു. പത്തനംതിട്ട സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ജി. അജികുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എസ്. മനോജ്‌, പ്രിവന്റീവ് ഓഫീസർ ഗിരീഷ് ബി.എൽ, സിവിൽ എക്സൈസ് ഓഫീസർമാരായ അഭിജിത് എം., ജിതിൻ എൻ., രാഹുൽ ആർ., നിതിൻ ശ്രീകുമാർ, ഷഫീക്, സോജൻ, സുബലക്ഷ്മി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ ടാറ്റാനഗർ– എറണാകുളം എക്‌സ്പ്രസിലെ രണ്ട് എസി കോച്ചുകൾക്ക് തീപിടിച്ച് ഒരാൾ മരിച്ചു. വിശാഖപട്ടണത്തിന് സമീപം അനക്കപ്പള്ളിയിലായിരുന്നു അപകടം. ഞായറാഴ്ച അർധരാത്രി 12.45 ഓടെയാണ് ട്രെയിനിലെ കോച്ചുകളിൽ തീപിടിത്തമുണ്ടായത്.

തീപിടിത്തമുണ്ടായ ബി1, ബി2 കോച്ചുകളിലായി 158 യാത്രക്കാരാണ് ഉണ്ടായിരുന്നത്. തീയണച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിൽ ബി1 കോച്ചിൽ നിന്നാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ ചന്ദ്രശേഖർ സുബ്രഹ്‌മണ്യം എന്നാണ് തിരിച്ചറിഞ്ഞതെന്ന് പോലീസ് അറിയിച്ചു.

സംഭവത്തിന് പിന്നാലെ തീപിടിത്തമുണ്ടായ രണ്ട് കോച്ചുകളും ട്രെയിനിൽ നിന്ന് വേർപ്പെടുത്തി. യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയതായും അധികൃതർ വ്യക്തമാക്കി. തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല; പോലീസ്, ഫോറൻസിക് സംഘം എന്നിവർ വിശദമായ പരിശോധന തുടരുകയാണ്.

ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ക്രിസ്തുമസ് ചാരിറ്റിയുടെ , ലഭിച്ച 1696 പൗണ്ട് ( 2,03,749 രൂപ ) കഞ്ഞിക്കുഴിയിലെ ജോസെഫ് ജോർജിന്റെ വീട്ടിലെത്തി ഇടുക്കി ബ്ലോക്ക് പഞ്ചായത്തു മെമ്പർ എ പി ഉസ്മാൻ ജോസഫിനു കൈമാറി ,സാമൂഹിക പ്രവർത്തകരായ പാറത്തോട് ആൻ്റണി ,ബാബു ജോസഫ് ,എന്നിവർ സന്നിഹിതരായിരുന്നു .ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു നിസ്സീമമായ പിന്തുണ നൽകുന്ന യു കെ മലയാളികളെ നന്ദിയോടെ ഓർക്കുന്നു. നന്മയുടെ പെരുമഴ നിങ്ങളുടെ മേൽ പെയ്തിറങ്ങട്ടെ എന്ന് ആശംസിക്കുന്നു .

ഒരു ബസ് കണ്ടക്ടർ ആയി ജോലി നോക്കിയിരുന്ന സമയത്താണ് ജോർജിനു കിഡ്‌നി രോഗം ബാധിച്ചു ചികിത്സയിൽ ആകുന്നത് ,കൈയിലുണ്ടായിരുന്ന എല്ലാം വിറ്റു ചികിൽസിച്ചു ,ഭാര്യ ജോലി ഉപേക്ഷിച്ചു ഭർത്താവിനെ ശിശ്രുഷിച്ചു വീട്ടിൽ ഇരിക്കുന്നു, ഇവരുടെ ചികിത്സ മുൻപോട്ടുകൊണ്ടുപോകുന്നതിനു വേണ്ടിയാണു ചാരിറ്റി നടത്തിയത് . . .ജോസെഫിന്റെ കുടുംബത്തിന്റെ വേദന ഞങ്ങളെ അറിയിച്ചത് പൊതുപ്രവർത്തകനും മുൻ ഇടുക്കി ബ്ലോക്ക് പഞ്ചായത് പ്രസിഡണ്ടു൦ ബ്ലോക്ക് പഞ്ചായത്തു മെമ്പറും ആയ എ പി ഉസ്മാനാണ് ..അദ്ദേഹത്തിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു .
.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങൾ ‍ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ ഏകദേശം 1,47,00000 (ഒരുകോടി നാൽപ്പത്തിഏഴു ലക്ഷം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് . 2004 -ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു തനിനാടൻ യുട്യൂബ് ചാനൽ ,കേരള കമ്മ്യൂണിറ്റി വിറാൾ , യുകെകെസിഎ (യുണൈറ്റഡ് കിങ്‌ഡം ക്‌നാനായ കത്തോലിക്ക അസോസിയേഷൻ ) , മലയാളം യു കെ , പത്ര൦ , ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റി, ,പടമുഖം സ്നേഹമന്ദിര൦ , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) മുതലായവർ അവാർഡ്‌കൾ നൽകി ഞങ്ങളെ ആദരിച്ചിട്ടുണ്ട് .

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് , ടോം ജോസ് തടിയംപാട് , സജി തോമസ്‌ ,.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ .

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,”””യാതോ ധർമ്മ സ്നാതോജയ .””

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ഇവാഞ്ചലൈസേഷൻ കമ്മീഷൻ, ലണ്ടൻ റീജിയന്റെ നേതൃത്വത്തിൽ, ഡിസംബർ 31 ന് വാൾത്തംസ്റ്റോവിൽ കൃതജ്ഞതാബലിയും, പുതുവത്സര സമർപ്പണ ശുശ്രുഷകളും സംഘടിപ്പിക്കുന്നു.

ലണ്ടൻ റീജൻറെ നേതൃത്വത്തിൽ നടത്തി വരുന്ന രാത്രി ആരാധനകളുടെ പ്രഥമ വാർഷീക നിറവിൽ ഒരുക്കുന്ന തിരുക്കർമ്മങ്ങളിൽ ലണ്ടൻ റീജണൽ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട്, ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും, കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ എന്നിവർ സംയുക്തമായിട്ടാവും നേതൃത്വം വഹിക്കുക.

കഴിഞ്ഞ വർഷത്തിൽ ദൈവം നൽകിയ അനുഗ്രഹങ്ങൾക്കും, സംരക്ഷണത്തിനും , പരിപാലനത്തിനും കൃതജ്ഞത അർപ്പിക്കുവാനും, പുതുവത്സരം ദൈവസന്നിധിയിൽ സമർപ്പിച്ച് ആത്മീയമായി ഒരുക്കപ്പെടാനും, ദൈവ കരുണക്കായി പ്രാർത്ഥിക്കുവാനും, അനുഗ്രഹ വാതായനങ്ങൾ തുറക്കപ്പെടുവാനുമുള്ള അവസരമായിരിക്കും വിശ്വാസികൾക്ക് ഈ നിശാ ജാഗരണ പ്രാർത്ഥനയിൽ ലഭിക്കുക.

നൈറ്റ് വിജിൽ ശുശ്രുഷകളിൽ വിശുദ്ധ കുർബാന, സ്തുതിപ്പ്, ദൈവവചന ശുശ്രുഷ, ദിവ്യകാരുണ്യ ആരാധന അടക്കം ശിശ്രൂഷകൾ ഉണ്ടായിരിക്കും.

നന്ദിപ്രകാശിപ്പിക്കുവാനും, പുതുവത്സര സമർപ്പണത്തിനും ആത്മീയ-വിശ്വാസ വളർച്ചയ്ക്കുമായി ഏവരെയും ജാഗരണ പ്രാർത്ഥനയിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു. തിരുക്കർമ്മങ്ങൾ ഡിസംബർ 31 നു ശനിയാഴ്ച്ച വൈകുന്നേരം 7:30 നു ആരംഭിയ്ക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
മനോജ് തയ്യിൽ –
07848 808550
മാത്തച്ചൻ വിളങ്ങാടൻ – 07915 602258
Venue:
Blessed Kunjachan & St. Mary’s Mission, 132 Sherrnhall Street,
Walthamstow, E17 9HU

മോങ്ടൺ: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ ന്യൂ ബ്രൺസ്‌വിക്കിലെ മോങ്ടണിൽ മരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ ഒളമറ്റം അഞ്ജനവേലിൽ പീറ്ററിന്റെയും ബിന്ദുവിന്റെയും മകനായ വർക്കി (23) ആണ് മരിച്ചത്. ക്രിസ്മസ് ആഘോഷങ്ങൾക്കായി സുഹൃത്തുക്കളോടൊപ്പം മോങ്ടണിൽ എത്തിയതായിരുന്നു യുവാവ്.

വർക്കി കാനഡയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന പ്രാഥമിക സൂചനകളാണ് ലഭ്യമായിട്ടുള്ളത്. മരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.

മാതാവ് ബിന്ദു തൊടുപുഴ ഒളമറ്റം നെറ്റടിയിൽ കുടുംബാംഗമാണ്. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്ന് ബന്ധുക്കൾ അറിയിച്ചു.

Copyright © . All rights reserved