Latest News

വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജയ്ക്കും സിപിഎം സംസ്ഥാനസെക്രട്ടറി എംവി ഗോവിന്ദനുമെതിരേ പരാതി നല്‍കി വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍.തെറ്റായ പ്രചരണങ്ങളും ആരോപണങ്ങളും നടത്തിയത് സംബന്ധിച്ചാണ് ഷാഫി ഡിജിപിക്ക് പരാതി നല്‍കിയത്. വക്കീല്‍ നോട്ടീസയച്ചിട്ടും ആരോപണം പിന്‍വലിക്കില്ലെന്നും മാപ്പ് പറയില്ലെന്നും കെ.കെ ശൈലജ പറഞ്ഞതോടെയാണ് പരാതിയുമായിഷാഫി മുന്നോട്ടുപോയത്.

ഏപ്രില്‍ 16-ന് കെ.കെ ശൈലജ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തന്റെ അശ്ലീല വീഡിയോ പ്രചരിക്കുന്നുണ്ടെന്നാണ് ആരോപിച്ചത്. ഈ വീഡിയോകളും ഫോട്ടോകളും വോട്ടര്‍മാരെ പ്രത്യേകിച്ച് മുസ്ലിം വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനാണെന്നും പറഞ്ഞിരുന്നു. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ നഗ്നമായ ലംഘനമാണെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥിയും അനുയായികളും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഫലമാണെന്നും അവര്‍ പറഞ്ഞു. എംവി ഗോവിന്ദന്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചത് വടകര മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും പ്രതിപക്ഷ നേതാവ് വിഡി സതീശനും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്നാണ് പറഞ്ഞത്. ആരോപണങ്ങള്‍ നിഷേധിക്കുകയും അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നും 24-മണിക്കൂറിനുള്ളില്‍ പത്രസമ്മേളനം വിളിച്ച് മാപ്പ് പറയണമെന്നും അറിയിച്ച് വക്കില്‍ നോട്ടീസ് അയച്ചു. എന്നാല്‍ ആരോപണം പിന്‍വലിക്കില്ലെന്നും മാപ്പ് പറയില്ലെന്നുമാണ് അവര്‍ പ്രതികരിച്ചത്.

ഇത് എതിര്‍ സ്ഥാനാര്‍ഥിയ്‌ക്കെതിരേ വ്യാജപ്രചാരണം നടത്തിക്കൊണ്ടുള്ള തിരഞ്ഞെടുപ്പ് മാതൃക പെരുമാറ്റചട്ടത്തിന്റെ ലംഘനം മാത്രമല്ലെന്നും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമുള്ള കുറ്റകൃത്യമാണെന്നുമാണ് ഷാഫി പരാതിയില്‍ പറയുന്നത്.

മെട്രിസ് ഫിലിപ്പ്

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം “ഇന്ത്യ”. വിവിധ ജാതി മത വർഗ്ഗ വർണ്ണ ഭാഷ സംസ്കാരം ഉള്ള രാജ്യം. സ്വന്തമായി എഴുതി തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും മികച്ച ഭരണഘടന ഉള്ള രാജ്യം. വിവിധ സംസ്ഥാനങ്ങളാൽ കോർത്തിണങ്ങി കിടക്കുന്ന, ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ, നമ്മുടെ ഭാരതം തിരഞ്ഞെടുപ്പ് ചൂടിലേക്ക് എത്തി കഴിഞ്ഞു. 543 പേരടങ്ങുന്ന ലോക് സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ആരംഭിച്ചു കഴിഞ്ഞു. ലോകത്തിൽ ഇത്രയധികം രാക്ഷ്ട്രീയ പാർട്ടികൾ ഉള്ളത്, ഇന്ത്യയിൽ മാത്രം ആയിരിക്കും. ചെറുതും വലുതും പാരമ്പര്യവും ഉള്ള രാഷ്ട്രിയ പാർട്ടികൾ, തങ്ങളുടെ നേതാക്കളെ മുന്നിൽ നിർത്തിയുള്ള പ്രചരണങ്ങളുടെ അവസാന ലാപ്പിലേക്ക് എത്തി കൊണ്ടിരിക്കുന്നു. ഭരിച്ചു കൊണ്ടിരിക്കുന്നവർ അവരുടെ ഭരണം നേട്ടത്തെക്കാൾ എതിർ പാർട്ടികളുടെ കുടുംബ പാരമ്പര്യങ്ങളെ ഇല്ലാതാകുവാൻ വേണ്ടിയുള്ള പ്രചരണങ്ങൾ അതിന്റെ ഉച്ചസ്ഥയിൽ എത്തിച്ചിരിക്കുന്നു.

ഈ തെരഞ്ഞെടുപ്പ് വളരെ പ്രാധാന്യം ഏറിയതാണ്. ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാണ്. എല്ലാ മതങ്ങൾക്കും അതിന്റെതായ പ്രാധാന്യം ഉണ്ട്. എല്ലാ മതങ്ങൾക്കും തുല്യ പരിഗണന നൽകി മുന്നോട്ട് പോയാലെ രാജ്യത്തിൽ സമാധാനം ഉണ്ടാകു. എന്റെ മതം മാത്രം മതി ഈ രാജ്യത്ത് എന്ന് പറഞ്ഞുകൊണ്ട് പ്രചാരണം അഴിച്ചു വിടുന്ന നേതാക്കൾക്ക്, ചില താൽപ്പര്യങ്ങൾ ഉണ്ടോ എന്ന് മറ്റുള്ളവർ ചിന്തിച്ചാൽ അതിനെ കുറ്റം പറയുവാൻ പറ്റുമോ. ഇന്ത്യയിൽ നിന്നും ഒരു മതത്തെയും പുറത്താക്കുവാൻ സാധിക്കില്ല. അത്രയധികം പ്രാധാന്യത്തോടെ ഓരോ മതങ്ങളെ കുറിച്ചും, അവയുടെ സംരക്ഷണത്തേ കുറിച്ചും വ്യക്തമായി ഭരണഘടനയിൽ എഴുതി വെച്ചിട്ടുണ്ട്. ഇനി അവ തിരുത്തി എഴുതി മുന്നോട്ട് പോകുവാൻ സാധിക്കുമോ എന്ന് പറയുവാൻ പറ്റുകയില്ല.

ജനാധിപത്യ പ്രക്രിയയിൽ, വോട്ട് ചെയ്യുക എന്നത് ഒരു വ്യക്തിയുടെ കടമയാണ്, അവകാശമാണ്. അതുകൊണ്ട് തന്നെ നിലവിൽ,വോട്ടേഴ്‌സ് ലിസ്റ്റിൽ പേരുള്ള എല്ലാവരും 26ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ, രാവിലെ തന്നെ പോയി വോട്ട് ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു. ലിസ്റ്റിൽ പേരുണ്ടായിട്ടും, വോട്ട് ചെയ്യുവാൻ സാധിക്കാത്ത, ലക്ഷകണക്കിന് പ്രവാസികൾ ഉണ്ട്, എന്ന് നമ്മൾ മനസിലാക്കേണ്ടിയിരിക്കുന്നു. വരിവരിയായി, വോട്ടർ ID യുമായി നിന്ന്, ബൂത്തിനുള്ളിൽ, പ്രവേശിച്ചു,പേരും ചിഹ്നവും, നോക്കി ഉറപ്പ് വരുത്തി കൃത്യമായി വോട്ട് ചെയ്യുക. നോട്ടക്ക് കുത്തി വോട്ട് പാഴാക്കരുത്. നിങ്ങൾക്ക് ഇഷ്ടം ഉള്ള ആർക്കും പേടിയില്ലാതെ വോട്ട് ചെയ്യുക. കാരണം, വോട്ട് ചെയ്യാൻ സാധിക്കാത്ത പ്രവാസികൾ ഉണ്ട് എന്ന് ഓർമ്മിക്കുക. കള്ള വോട്ട് ചെയ്യാൻ വരുന്നവരെ പിടിച്ചു പോലീസിൽ ഏൽപ്പിക്കുക. അങ്ങനെ, ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയുടെ ഭാഗഭാക്കാകുവാൻ ആശംസിക്കുന്നു. വിജയം ആർക്കായാലും, അവർ വഴി രാജ്യത്തിന്റെ ഉയർച്ചക്ക്, നമ്മുടെ നാടിന്റെ വികസനത്തിന് വേണ്ടി അവർ പ്രവർത്തിക്കും എന്ന് പ്രതീക്ഷിക്കാം. ഒരു നല്ല നാളേക്ക് വേണ്ടി കരുതലോടെ വോട്ട് ചെയ്യാം.
ആശംസകൾ…

മെട്രിസ് ഫിലിപ്പ്

കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ മെട്രീസ് ഫിലിപ്പിൻെറ നിരവധി ലേഖനങ്ങൾ, വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. “നാടും മറുനാടും: ഓർമ്മകൾ കുറിപ്പുകൾ”, “ലൈഫ് ഈസ് ബ്യൂട്ടിഫുൾ” എന്നി ലേഖന സമാഹാരങ്ങൾ, “ഗലീലിയിലെ നസ്രത്” എന്ന യാത്ര വിവരണപുസ്തകം സിംഗപ്പൂർ പ്രവാസി പബ്ലിക്കേഷൻ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളാ പ്രവാസി കോൺഗ്രസ് അവാർഡ്, സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്സ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.  കലാ, വായന, എഴുത്ത്, സാമൂഹ്യപ്രവർത്തനം, എന്നിവ ചെയ്യുന്നു.
ഭാര്യ മജു മെട്രീസ്, മക്കൾ: മിഖായേൽ, നഥാനിയേൽ, ഗബ്രിയേൽ.
[email protected]
+6597526403
Singapore

മുൻ ഇടത് എം.പി.യും നടനുമായിരുന്ന ഇന്നസെന്റിനൊപ്പമുള്ള ചിത്രവുമായി എൻ.ഡി.എ. സ്ഥാനാർഥി സുരേഷ്ഗോപിയുടെ പ്രചാരണ ബോര്‍ഡ്. സംഭവത്തില്‍ എല്‍.ഡി.എഫ്. ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി കളക്ടർക്ക് പരാതി നൽകി. ഇന്നസെന്റിന്റെ ചിത്രം ദുരുപയോഗം ചെയ്‌തെന്നാണ് പരാതി. ബസ്സ്‌ സ്‌റ്റാന്റ് എ.കെ.പി. റോഡിനടുത്ത് സ്ഥാപിച്ച ബോർഡുകൾ വിവാദമായതോടെ എൻ.ഡി.എ.നേതൃത്വം ഇടപെട്ട് നീക്കംചെയ്യിച്ചു.

ഒരുമാസംമുമ്പ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സുനില്‍കുമാറിന്റെ ഇന്നസെന്റിനൊപ്പമുള്ള ബോര്‍ഡ് ഇവിടെ സ്ഥാപിച്ചിരുന്നു. പിന്നീടാണ് തൊട്ടപ്പുറത്ത് അതിലും വലുപ്പത്തില്‍ ഇന്നസെന്റും സുരേഷ് ഗോപിയുംകൂടി നില്‍ക്കുന്ന ബോര്‍ഡ് എന്‍.ഡി.എ. സ്ഥാപിച്ചത്. കൂടല്‍മാണിക്യം ഉത്സവ ആശംസകളോടെ എന്നെഴുതിയ ബോര്‍ഡിൽ ‘എല്ലാത്തിനുമപ്പുറം സൗഹൃദം’ എന്നും എഴുതിയിരുന്നു.

ചാലക്കുടി ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ്. എം.പി.യും ഇടതു സഹയാത്രികനുമായിരുന്നു ഇന്നസെന്റ്. ഒരു സിനിമാനടനെന്നനിലയില്‍ ബോര്‍ഡുവെക്കുന്നതുകൊണ്ട് തെറ്റില്ലെന്നും എന്നാല്‍, എല്‍.ഡി.എഫ്. നേതാവും എം.പി.യുമായിരുന്ന ഇന്നസെന്റിന്റെ ചിത്രംവെച്ച് വോട്ടുതേടുന്നത് ശരിയല്ലെന്നും എല്‍.ഡി.എഫ്. പ്രതികരിച്ചു.

അനുമതിയില്ലാതെയാണ് ചിത്രം സ്ഥാപിച്ചതെന്ന് ഇന്നസെന്റിന്റെ കുടുബം പറഞ്ഞു.‌ സുരേഷ് ഗോപിയുടെ ബോര്‍ഡിന്റെ കാര്യത്തില്‍ ഇടതുമുന്നണിയുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കുടുംബം വ്യക്തമാക്കി. അനുവാദത്തോടെയാണ് സുനില്‍കുമാറുമൊത്തുള്ള ബോര്‍ഡ് സ്ഥാപിച്ചതെന്നും അവർ വ്യക്തമാക്കി.

അതേസമയം, സുരേഷ്ഗോപിയും ഇന്നസെന്റും തമ്മിലുള്ള സൗഹൃദം അടയാളപ്പെടുത്താന്‍വെച്ച ബോര്‍ഡുകളാണവയെന്ന് എന്‍.ഡി.എ. പ്രതികരിച്ചു.

കളരി പഠിക്കാനെത്തിയ 9 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പരിശീലകന് 64 വർഷം തടവും 2.85 ലക്ഷം രൂപ പിഴയും. എരൂർ എസ്എംപി കോളനിയിൽ താമസിക്കുന്ന എംബി സെൽവരാജിനാണ് ശിക്ഷ.

എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് വിധി പ്രസ്താവിച്ചത്. പോക്സോ, ബലാത്സം​ഗം തുടങ്ങി ശെൽവരാജിനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി.

സ്വയം പ്രതിരോധത്തിനായി കളരി അഭ്യസിക്കാനാണ് മാതാപിതാക്കൾ കുട്ടിയെ കളരിയിൽ ചേർത്തത്. 2016 ഓ​ഗസ്റ്റ് മുതൽ 2018 ഓ​ഗസ്റ്റ് വരെ സെൽവരാജൻ കുട്ടിയെ പല തവണ പീഡിപ്പിച്ചു. ഫോണിൽ അശ്ലീല വീഡിയോകൾ കുട്ടിയെ കാണിച്ച കുറ്റവും തെളിഞ്ഞിട്ടുണ്ട്.

എരൂരിൽ പ്രതി നടത്തിയ കളരി പരിശീലന കേന്ദ്രത്തിൽ വച്ചായിരുന്നു പീഡനം. വിവരമറിഞ്ഞ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

അതിരമ്പുഴ : എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ആനമല ജംഗ്ഷന് സമീപമുള്ള പൂവന്നികുന്നേൽ അപ്പച്ചന്റെ ഭവനത്തിൽ നടത്തിയ കുടുംബസംഗമം കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്കുട്ടി അഗസ്തി ഉദ്ഘാടനം ചെയ്തു.

കോട്ടമുറി ജംഗ്ഷൻ മുതൽ ആനമല ജംഗ്ഷൻ വരെ എൽ ഡി എഫ് നേതാക്കളുടെ നേതൃത്വത്തിൽ ഭവനസന്ദർശനം നടത്തിയതിന് ശേഷമാണ് കുടുംബസംഗമം ആരംഭിച്ചത്. 22, 23, 24 ലെ ബൂത്തുകളിലെ എൽ ഡി എഫ് കുടുംബങ്ങളിൽ നിന്നായി 200 ഓളം പ്രവർത്തകർ പങ്കെടുത്തു. സി പി ഐ എം ലോക്കൽ സെക്രട്ടറി പി. എൻ സാബു അദ്ധ്യക്ഷത വഹിച്ചു. എൽ ഡി ഫ് നേതാക്കളായ ജോസ് ഇടവഴിക്കൽ, ബെന്നി തടത്തിൽ, സിനി ജോർജ് കുളംകുത്തിയിൽ, നെറ്റോ, സി. ജെ. മാത്യു, തുടങ്ങിയവർ പ്രസംഗിച്ചു.

കുണ്ടായിത്തോട്ടിൽ ട്രെയിൻ ഇടിച്ച് അമ്മയും മകളും മരിച്ചു. ഒളവണ്ണ മാത്തറ സ്വദേശിനി ചാലിൽവീട്ടിൽ നസീമ (43), ഫാത്തിമ നെഹല (15) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച വൈകീട്ട് ഏകദേശം അഞ്ചുമണിയോടെയാണ് സംഭവം. കുണ്ടായിത്തോട്ടിൽ ഒരു വിവാഹ സർക്കാരത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും. കൊല്ലേരിപ്പാറ ഭാ​ഗത്തുവെച്ച് പാളം മുറിച്ചുകടക്കാനായി ഇറങ്ങവെ കൊച്ചുവേളി- സമ്പർക് ക്രാന്തി എക്സ്പ്രസ് ഇടിക്കുകയായിരുന്നു.

വളവ് ആയതിനാൽ ട്രെയിൻ വരുന്നത് കണ്ടില്ലെന്നാണ് വിവരം. നിസാറാണ് നസീമയുടെ ഭർത്താവ്.

തിരുവനന്തപുരത്തെ ബി.ജെ.പി. സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ നല്‍കിയ പരാതിയില്‍ നടപടിയൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സ്വത്തുക്കള്‍ മറച്ചുവെച്ചെന്ന പരാതിയില്‍ നടപടിയെടുത്തില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

രാജീവ് ചന്ദ്രശേഖറിനെതിരെ പ്രാഥമിക തെളിവുണ്ടായിട്ടും തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ നടപടിയെടുത്തില്ലെന്ന് ഹര്‍ജിയില്‍ ആരോപിച്ചു. മഹിളാ കോണ്‍ഗ്രസ് നേതാവ് അവനി ബെന്‍സാലും രഞ്ജിത്ത് തോമസുമാണ് ഹര്‍ജിക്കാര്‍.

അതേസമയം, തിരഞ്ഞെടുപ്പ്നാമനിര്‍ദേശ പത്രികയില്‍ സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചുവെന്ന പരാതിയില്‍ രാജീവ് ചന്ദ്രശേഖറിനെതിരെ ആദായനികുതി വകുപ്പാണ് അന്വേഷണം നടത്തും. ആദായനികുതി വകുപ്പ് തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഇന്‍വെസ്റ്റിഗേഷനാണ് സ്വത്ത് വിവരം മറച്ചുവെച്ചുവെന്ന പരാതി അന്വേഷിക്കുക.

രാജീവ് ചന്ദ്രശേഖറിന്റെ സ്വത്ത് വിവരങ്ങളിലെ വസ്തുത പരിശോധിക്കാൻ ആദായ നികുതി വകുപ്പിനോട് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകിയിരുന്നു.

തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ രാജീവ് ചന്ദ്രശേഖര്‍ സ്വത്ത് വിവരങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ മറച്ചുവെച്ചുവെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ് അവനി ബെന്‍സാല്‍ ആണ് ആദ്യം ഉന്നയിച്ചത്. ഇതു ചൂണ്ടിക്കാട്ടി ഇവര്‍ വരണാധികാരിയായ ജില്ലാ കലക്ടറിനും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കിയിരുന്നു. എന്നാല്‍ ജില്ലാ കലക്ടര്‍ രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചിരുന്നു.

ലണ്ടൻ: ഗുരുവായൂരപ്പന്റെ പരമ ഭക്തനും ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ചെയർമാനുമായിരുന്ന തെക്കുമുറി ഹരിദാസ് എന്ന യുകെ മലയാളികളുടെ സ്വന്തം ഹരിയേട്ടൻ അന്തരിച്ചിട്ട് മാർച്ച് 24 ന് മൂന്ന് വർഷം തികഞ്ഞു. ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ 29 വർഷങ്ങളായി മുടക്കമില്ലാതെ വിഷുദിനത്തിൽ പ്രത്യേക വിഷുവിളക്ക് നടത്താൻ അത്യപൂർവ്വ ഭാഗ്യം സിദ്ധിച്ച ആളായിരുന്നു ഹരിയേട്ടൻ. 32 വർഷങ്ങൾക്കു മുൻപ് എല്ലാ വർഷവും, ഉദാരമതികളായ ഭക്തജനങ്ങളിൽ നിന്നും സ്വരൂപിക്കുന്ന സംഭാവനകളിലൂടെയും ഗുരുവായൂരിലെ ചില വ്യക്തികളുടെ അശ്രാന്ത പരിശ്രമത്തിലൂടെയും ചെറിയ തോതിൽ നടത്തിവന്നിരുന്ന വിഷുവിളക്ക് പിന്നീട് ഭഗവാന്റെ നിയോഗം എന്നപോലെ ഹരിയേട്ടൻ മുൻകൈയെടുത്തു സ്ഥിരമായി സ്പോൺസർ ചെയ്തു വിപുലമായി നടത്തി വരികയായിരുന്നു. ലണ്ടനിലെ ഇന്ത്യൻ എംബസ്സിയിലെ ഔദ്യോഗികത്തിരക്കും, കുടുംബ-ബിസിനസ്സ് തിരക്കും, പൊതുകാര്യ സന്നദ്ധ പ്രവർത്തനങ്ങളുമെല്ലാം എത്രയേറെയുണ്ടെങ്കിലും, 29 വർഷവും മുടങ്ങാതെ വിഷുദിനത്തിൽ ഗുരുവായൂരപ്പനെ കാണുവാനും വിഷുവിളക്കു ഭംഗിയായി നടത്തുവാനും ഭഗവത് സന്നിധിയിൽ എത്തിയിരുന്നു ഹരിയേട്ടൻ. ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്‌സ് സംഘടിപ്പിക്കാറുള്ള പാവങ്ങൾക്കായുള്ള വിഷുസദ്യയും വർഷങ്ങളായി അമ്മയുടെ പേരിൽ മുടങ്ങാതെ സ്പോൺസർ ചെയ്ത് നടത്തിയിരുന്നതും ഹരിയേട്ടനായിരുന്നു.

ഹരിയേട്ടന്റെ ഓർമ്മക്കായി 2022 ഏപ്രിൽ മുതൽ ലണ്ടനിൽ എല്ലാ വർഷവും വിഷു വിളക്കും സൗജന്യ വിഷു സദ്യയും ഹരിയേട്ടന്റെ കുടുംബവും ലണ്ടൻ ഹിന്ദു ഐക്യവേദിയും ചേർന്ന് നടത്തിവരുന്നു. ഈ വർഷത്തെ ലണ്ടൻ വിഷു വിളക്ക് 2024 ഏപ്രിൽ 27 ന് വെസ്റ്റ് തൊൺടൻ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് പൂർവ്വാധികം ഭംഗിയായി നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് ലണ്ടൻ ഹിന്ദു ഐക്യവേദിയുടെയും മോഹൻജി ഫൗണ്ടേഷന്റെയും സന്നദ്ധസേവകർ. ഗുരുവായൂർ ദേവസ്വം കീഴേടം പുന്നത്തൂർ കോട്ട മേൽശാന്തി ശ്രീ വാസുദേവൻ നമ്പൂതിരി വിഷു പൂജയ്ക്ക് നേതൃത്വം നൽകും. ശ്രീ വാസുദേവൻ നമ്പൂതിരിയുടെ കയ്യിൽനിന്ന് ഭദ്രദീപം ഏറ്റുവാങ്ങി ഹരിയേട്ടൻറെ കുടുംബാങ്ങങ്ങളോടൊപ്പം വിശിഷ്ടാതിഥികളും വിഷുവിളക്ക് കൊളുത്തി കാര്യ പരിപാടികൾക്ക് തുടക്കം കുറിക്കും. ഹരിയേട്ടന്റെ ഓർമ്മക്കായ് തെളിയിക്കുന്ന വിഷു വിളക്ക്, LHA കുട്ടികളും മുതിർന്നവരും ചേർന്ന് സമർപ്പിക്കുന്ന വിഷു കാഴ്ച, പ്രശസ്ത നർത്തകരായ വാണി സുതൻ, വിനീത് വിജയകുമാർ പിള്ള, കോൾചെസ്റ്ററിൽ നിന്നുള്ള നൃത്യ ടീം മുതലായവർ അവതരിപ്പിക്കുന്ന നൃത്തശില്പം, യുകെയിലെ അനുഗ്രഹീത ഗായകരായ രാജേഷ് രാമൻ, ലക്ഷ്മി രാജേഷ്, ഗൗരി വരുൺ, വരുൺ രവീന്ദ്രൻ മുതലായവർ അണിയിച്ചൊരുക്കുന്ന സംഗീത വിരുന്ന് “മയിൽ‌പീലി”, മുരളി അയ്യരുടെ നേതൃത്വത്തിൽ ദീപാരാധന, വിഭവ സമൃദ്ധമായ വിഷു സദ്യ (അന്നദാനം) എന്നിവയാണ് ലണ്ടൻ വിഷുവിളക്കിനോടനുബന്ധിച് ഏപ്രിൽ 27 ന് നടത്തുവാനുദ്ദേശിച്ചിരിക്കുന്ന കാര്യപരിപാടികൾ.

ഹരിയേട്ടനുമായുള്ള ഓർമ്മകൾ അദ്ദേഹത്തിന്റെ കുടുംബാങ്ങങ്ങളും സുഹൃത്തുക്കളും “ഓർമ്മകളിൽ ഹരിയേട്ടൻ” എന്ന പേരിൽ പങ്കുവെക്കുന്നതും വിഷു വിളക്കിന്റെ പ്രത്യേകതയാണ്. ഹരിയേട്ടനോട് അടുത്ത് നിൽക്കുന്നവരും യുകെയിലെ പ്രമുഖ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ പ്രമുഖരും പങ്കെടുക്കുന്ന ലണ്ടൻ വിഷു വിളക്കിലേക്ക് എല്ലാ സഹൃദയരെയും ഭഗവത് നാമത്തിൽ സ്വാഗതം ചെയ്തുകൊള്ളുന്നതായി ഹരിയേട്ടന്റെ കുടുംബത്തോടൊപ്പം ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും അറിയിച്ചു.

Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536.

Vishu Vilakku Venue: West Thornton Communtiy Cetnre, London Road, Thornton Heath, Croydon CR7 6AU

Date and Time: 27 April 2024

For further details please contact
Email: [email protected]

 

ഇന്ത്യയിൽ സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ആവശ്യപ്പെട്ടു. ഇന്ത്യയിൽ വോട്ടിംഗ് മെഷിനെ ദുരുപയോഗിച്ചും കൃത്രിമം കാണിച്ചും തിരെഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടരുത്.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിന്റെ ഔദ്യോഗിക അന്താരാഷ്ട്ര വിഭാഗമാണ് ഡോ. സാം പിട്രോഡ നേതൃത്വം നൽകുന്ന ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് . ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ജനാധിപത്യത്തിനും തുല്യമനുഷ്യാവകാശങ്ങൾക്കും വേണ്ടി ലോകമെങ്ങുംപ്രവർത്തിക്കുന്ന വിദേശ ഇന്ത്യക്കാരുടെ ലോകമെങ്ങുമുള്ള പ്രസ്ഥാനമാണന്നു കെ പി സി സി ആക്ടിങ് പ്രസിഡന്റ് ശ്രീ എം എം ഹസ്സൻ പത്ര സമ്മേളനത്തിൽ ആമുഖമായി പറഞ്ഞു.

ഇന്ത്യയിൽ ഭരണഘടന സ്ഥാപനങ്ങളും ഭരണഘടനമൂല്യങ്ങളും മൗലിക അവകാശങ്ങളും സംരക്ഷിച്ചാലെ ഇന്ത്യൻ ജനാധിപത്യം നിലനിൽക്കുയുള്ളൂയെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് വൈസ് ചെയർമാൻ ജോർജ് എബ്രഹാം അഭിപ്രായപെട്ടു. മോദി സർക്കാർ ന്യൂനപക്ഷ അവകാശങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നില്ല.

വിദേശ ഇന്ത്യക്കാരുടെ ആവശ്യങ്ങൾക്ക് വേണ്ടിയും അവരുടെ ആവശ്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയും മോദി സർക്കാർ മുൻഗണന നൽകുന്നില്ലെന്നു ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിന്റെ ചുമതലയുള്ള എ ഐ സി സെക്രട്ടറി ആരതി കൃഷ്ണ പറഞ്ഞു.

ജനാധിപത്യത്തിനുവേണ്ടിയും ഇന്ത്യയിലെ മനുഷ്യാവകാശങ്ങൾക്കുവേണ്ടിയും സംസാരിക്കുന്നവരുടെ ഓ ഐ സി കാർഡ് റദ്ദാക്കുന്ന നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ഓ ഐ സി സെക്രട്ടറി വീരേന്ദ്ര വസിഷ്ട്ട് അഭിപ്രായപെട്ടു.

വിവിധ രാജ്യങ്ങളിൽ നിന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് പ്രവർത്തകർ കേരളത്തിൽ ഉൾപ്പെടെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിന്റെയും ഇന്ത്യമുന്നണിയുടെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നതെന്ന് മാധ്യമ സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടു കെ പി സി സി യിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് കോർഡിനേറ്ററായ ജെ എസ് അടൂർ പറഞ്ഞു.അമേരിക്കയിലെ ഐ ഓ സി കർണാടക ചാപ്റ്റർ പ്രസിഡന്റ്‌ രാജീവ്‌ ഗൗഡയും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

നാലുവർഷ ബിരുദം 75 ശതമാനം മാർക്കോടെ ജയിച്ചവർക്ക് ഇനിമുതൽ നെറ്റ് പരീക്ഷയ്ക്കും പിഎച്ച്.ഡി.ക്കും അപേക്ഷിക്കാം. ഇവർക്ക് ജെ.ആർ.എഫ്. ഇല്ലാതെതന്നെ പിഎച്ച്.ഡി. നേടാനാകുമെന്നും യു.ജി.സി. ചെയർമാൻ ജഗദീഷ് കുമാർ അറിയിച്ചു.

നിലവിൽ നെറ്റ് പരീക്ഷയ്ക്ക് 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദമായിരുന്നു യോഗ്യത. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുപകരം ഓഫ്‌ലൈൻ മോഡിലാണ് ഈവർഷത്തെ പരീക്ഷ നടത്തുന്നത്. എല്ലാ വിഷയങ്ങൾക്കുമുള്ള പരീക്ഷ ജൂൺ 16-ന് നടത്തും.

സംവരണവിഭാഗത്തിലെ വിദ്യാർഥികൾക്ക് മാർക്കിൽ അഞ്ചുശതമാനത്തിന്റെ ഇളവ് ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. നെറ്റ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ശനിയാഴ്ച തുടങ്ങി. മേയ് പത്താണ് അവസാന തീയതി.

RECENT POSTS
Copyright © . All rights reserved