Latest News

കൊല്ലം : ബൈക്കിൽ മകനൊപ്പം യാത്രചെയ്യവേ പിൻസീറ്റിലിരുന്ന് കുടനിവർത്തിയ അമ്മ റോഡിൽ വീണു മരിച്ചു. ചെറുപൊയ്ക തെക്ക് കോരായിക്കോട് വിഷ്ണുഭവനിൽ ഗീതാകുമാരിയമ്മ(52)യാണ് മരിച്ചത്. പുത്തൂർ-ചീരങ്കാവ് റോഡിൽ ഈരാടൻമുക്കിനുസമീപം തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.

പരുത്തുംപാറയിലെ കശുവണ്ടി ഫാക്ടറി തൊഴിലാളിയായിരുന്ന ഗീതാകുമാരിയമ്മ മകൻ വിഷ്ണുവിനൊപ്പം ജോലിസ്ഥലത്തേക്കു പോകുകയായിരുന്നു. യാത്രാമധ്യേ മഴപെയ്തപ്പോൾ കുടനിവർത്തി. ഈസമയം എതിർദിശയിൽ വാൻ കടന്നുപോയപ്പോഴുണ്ടായ കാറ്റിൽപ്പെട്ട് കുട പിന്നിലേക്ക് ചരിയുകയും ഗീതാകുമാരിയമ്മ നിയന്ത്രണംതെറ്റി റോഡിലേക്കു വീഴുകയുമായിരുന്നു. തലയിടിച്ചാണ് വീണത്.

പരിക്കേറ്റ അമ്മയെ ആശുപത്രിയിലെത്തിക്കാൻ മകൻ പല വാഹനങ്ങൾക്കും കൈകാണിച്ചെങ്കിലും ആദ്യം ആരും നിർത്തിയില്ല. പിന്നീടെത്തിയ കാറിൽ എഴുകോൺ ഇ.എസ്.ഐ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ്: ശശിധരൻ പിള്ള. മരുമകൾ: ആര്യ. എഴുകോൺ പോലീസ് തുടർനടപടി സ്വീകരിച്ചു.

കോപ്പൻഹേഗൻ: ഗ്രീൻലൻഡിലെ ഹിമപാളിയുടെ നെറുകയിൽ ചരിത്രത്തിലാദ്യമായി മഴ പെയ്തു. 10,551 അടി ഉയരമുള്ള മഞ്ഞുപാളിയിൽ ഓഗസ്റ്റ് 14-ന് പെയ്ത മഴ മണിക്കൂറുകളോളം നീണ്ടു നിന്നതായി യു.എസ്. സ്നോ ആൻഡ് ഐസ് ഡേറ്റാ സെൻറർ റിപ്പോർട്ട് ചെയ്തു. ഇത് മഞ്ഞുരുകുന്നതിന്റെ തോതുയർത്തും.

വടക്കൻഭാഗത്തുള്ള ഉയരമുള്ള മഞ്ഞുപാളിയിൽ മഴ പെയ്തതായി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. 2030 -ഓടെ മുംബൈ അടക്കമുള്ള ലോകത്തെ പ്രധാന കടലോര നഗരങ്ങളിൽ മഹാപ്രളയമടക്കമുള്ള കാലാവസ്ഥാദുരന്തങ്ങൾക്ക് ഇതിടയാക്കുമെന്ന് ശാസ്ത്രലോകം ഭയപ്പെടുന്നു.

താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ കൂടുതലോ അല്പംമാത്രം കുറവോ ആയ സാഹചര്യത്തിലാണ് ഗ്രീൻലാൻഡിൽ മറ്റിടങ്ങളിൽ മഴ പെയ്യുക. കഴിഞ്ഞ 2,000 വർഷങ്ങൾക്കിടെ ഒമ്പതു തവണയാണ് ഇവിടെ താപനില പൂജ്യം ഡിഗ്രിയിൽനിന്ന്‌ ഉയർന്നത്. അടുത്തായി 2012-ലും 2019-ലും ഇങ്ങനെയുണ്ടായെങ്കിലും മഴ പെയ്തിരുന്നില്ല.

ഓരോ വർഷവും ഈ സമയത്ത് ഒരു ദിവസം നഷ്ടപ്പെടുന്ന മഞ്ഞിനേക്കാൾ ഏഴു മടങ്ങ് അധികം മഞ്ഞാണ് കനത്ത മഴകാരണം നഷ്ടപ്പെട്ടത്. അന്റാർട്ടിക്ക കഴിഞ്ഞാൽ ലോകത്തെ രണ്ടാമത്തെ വലിയ മഞ്ഞുപാളികളായ ഗ്രീൻലൻഡിലെ മഴ ഇവിടെ താപനില ഉയരുന്നതിന്റെ സൂചനയായാണ് കണക്കാക്കുന്നത്.

ജനുവരിയിൽ പ്രസിദ്ധീകരിച്ച യൂറോപ്യൻ പഠനപ്രകാരം ഗ്രീൻലൻഡിലെ മഞ്ഞുരുകൽ 2100- ആകുമ്പോഴേക്കും സമുദ്രനിരപ്പ് 10 മുതൽ 18 സെന്റിമീറ്റർ ഉയരുന്നതിന് കാരണമാകും. 2030 ആകുമ്പോഴേക്കും കൊച്ചിയും മുംബൈയും അടക്കമുള്ള ഇന്ത്യയിലെ 12 കടലോരനഗരങ്ങളിൽ വെള്ളപ്പൊക്കത്തിനും ഇതു കാരണമായേക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ചെന്നൈ: സംസ്ഥാനത്ത് നീറ്റ് പരീക്ഷ അവസാനിപ്പിക്കാനുള്ള നീക്കവുമായി സ്റ്റാലിന്‍ സര്‍ക്കാര്‍. മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് പ്ലസ് ടു പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്നതിനുള്ള ബില്‍ തമിഴ്‌നാട് നിയമസഭ പാസാക്കി. സാമൂഹിക നീതി ഉറപ്പാക്കാനാണ് ഈ തീരുമാനമെന്നാണ് വിശദീകരണം.

മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നിയമസഭയില്‍ അവതരിപ്പിച്ച ബില്ലിനെ എ.ഐ.എ.ഡി.എം.കെ, പിഎംകെ, കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ പിന്തുണച്ചു. അതേസമയം ബില്ലിനെതിരേ ബിജെപി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി, നിയമസഭായോഗം ബഹിഷ്‌കരിച്ചു.

സംസ്ഥാനത്ത് മെഡിക്കല്‍ ബിരുദ കോഴ്‌സുകള്‍, ഡെന്റിസ്ട്രി, ഇന്ത്യന്‍ മെഡിസിന്‍, ഹോമിയോപ്പതി എന്നീ കോഴ്‌സുകളിലേക്ക് പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കാനാണ് ബില്‍ ശുപാര്‍ശ ചെയ്യുന്നത്. റിട്ട.ജഡ്ജി എ.കെ രാജന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ജൂലൈയില്‍ സമര്‍പ്പിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ബില്‍ തയ്യാറാക്കിയിരിക്കുന്നത്.

എംബിബിഎസ്, ഉന്നത മെഡിക്കല്‍ പഠനങ്ങള്‍ എന്നിവയിലെ സാമൂഹിക പ്രാതിനിധ്യത്തെ നീറ്റ് അട്ടിമറിച്ചുവെന്നും പിന്നോക്കം നില്‍ക്കുന്ന സാമൂഹികവിഭാഗങ്ങളുടെ പഠന സ്വപ്‌നങ്ങളെ നീറ്റ് സംവിധാനം തടയുന്നുവെന്ന് എ.കെ രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു. നീറ്റിനെതിരെ സംസ്ഥാനത്തിന്റെ പോരാട്ടം ഇവിടെ തുടങ്ങുകയാണെന്നാണ് ബില്ല് അവതരിപ്പിച്ച് സ്റ്റാലിന്‍ പ്രഖ്യാപിച്ചത്.

നീറ്റ് പരീക്ഷാപ്പേടിയില്‍ സംസ്ഥാനത്ത് ഒരു വിദ്യാര്‍ഥി കൂടി ആത്മഹത്യ ചെയ്തതിനിടെയാണ് സ്റ്റാലിന്‍ സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം പുറത്തുവന്നിരിക്കുന്നത്. ഇന്നലെ ധനുഷ് എന്ന വിദ്യാര്‍ഥിയുടെ മരണവിവരമറിഞ്ഞ് അനുശോചനം രേഖപ്പെടുത്തിയ സ്റ്റാലിന്‍, വിദ്യാര്‍ഥികള്‍ പ്രതീക്ഷ കൈവിടരുതെന്നും നീറ്റിനെതിരെയുള്ള ബില്‍ നിയമസഭയില്‍ ഇന്ന് അവതരിപ്പിക്കുമെന്നും അറിയിച്ചിരുന്നു. നീറ്റ് പരീക്ഷമൂലം വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന പ്രയാസം മനസ്സിലാക്കാതെ കേന്ദ്ര സര്‍ക്കാര്‍ പിടിവാശി കാണിക്കുകയാണെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തിയിരുന്നു.

ഒരു ഇടവേളയ്ക്ക് ശേഷം ഭാവനയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സുഹൃത്തുകൾക്ക് ഒപ്പം ഡാൻസ് ചെയ്യുന്ന ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. നടിയും ഭാവനയുടെ സുഹൃത്തുമായ ശില്പ ബാലയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. ഭാവനയും വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റ് ചെയ്ത മിനിറ്റുകൾക്ക് ഉള്ളിൽ തന്നെ വീഡിയോ വൈറലായി.

ഭാവനയ്ക്കും ശില്പയ്ക്കും ഒപ്പം നടിമാരായ മൃദുല വാര്യരും രമ്യ നമ്പീശനും ഗായിക സയനോര ഫിലിപ്പുമാണ് ഡാൻസ് ചെയ്തിരിക്കുന്നത്. ഏറ്റവും ശ്രദ്ധേയം ഭാവനയുടെ മറ്റൊരു സുഹൃത്തും നടിയുമായ ഷഫ്‌ന നിസമാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. എല്ലാവരുംകൂടി ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഒത്തുകൂടിയപ്പോഴാണ് വീഡിയോ എടുത്തത്.

ഹിന്ദി സോങ്ങിനാണ് ഇവർ ചുവടുവച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ഭാവനയെ കണ്ട് വീഡിയോയുടെ താഴെ കമന്റുകളുമായി എത്തിയത്. നടി ആര്യ ബഡായ്, ശ്രുതി ലക്ഷ്മി എന്നിവർ പോസ്റ്റിന് താഴെ കമന്റ് ഇട്ടിട്ടുണ്ട്. ‘ഈ തവണ ആരും സ്റ്റെപ്പ് തെറ്റിച്ചില്ല..’ എന്ന ക്യാപ്ഷൻ നൽകിയാണ് ശില്പ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.

എന്നാൽ ഭാവന, രമ്യാ നമ്പീശന്‍, ശില്‍പ ബാല, മൃദുല മുരളി എന്നിവര്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്ന സയനോരയ്ക്ക് രൂക്ഷ ഷാമിങ് ആണ് നേരിടേണ്ടി വന്നത്

വീഡിയോയ്ക്ക് താഴെ രൂക്ഷവിമര്‍ശമാണുയരുന്നത്. ഗേള്‍സ് നൈറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചത്.വളരെ മോശം രീതിയില്‍ സ്ത്രീ വിരുദ്ധമായ കമന്റുകളാണ് ആളുകള്‍ പോസ്റ്റ് ചെയ്യുന്നത്.

സയനോര വീഡിയോയില്‍ ഷോട്ട്സ് ധരിച്ചിരിക്കുന്നതാണ് മിക്ക ആളുകളുടെയും പ്രശ്നം. വസ്ത്രധാരണം, ശരീരം എന്നിവയെ കുറിച്ചാണ് മിക്ക കമന്റുകളും. വെര്‍ബല്‍ അബ്യൂസുകളും നിരവധിയുണ്ട് ഈ വേഷം സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന രീതിയിലുള്ള കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്.

‘സയനോര ഇട്ടേക്കുന്ന നിക്കര്‍ പിസി ജോര്‍ജിന്റേതാണോ?’, ‘കൊച്ചു കുട്ടികള്‍ അടങ്ങുന്ന ഒരു സമൂഹം ഇതൊക്കെ കാണുന്നു എന്നോര്‍മ്മ വേണം മക്കളേ’ എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളാണ് വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. ഇതിന് മുമ്പും സയനോരക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.

താരത്തിന്റെ നിറത്തെയും ശരീരത്തെയും മോശം പറഞ്ഞുകൊണ്ടാണ് മിക്കപ്പോഴും ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നത്. വീഡിയോയില്‍ ഡാന്‍സ് കളിക്കുന്ന ഭാവന, രമ്യ നമ്പീശന്‍, ശില്‍പ ബാല എന്നിവരെ കുറിച്ചും മോശം രീതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സയനോര ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വീഡിയോ പങ്കുവെച്ചിരുന്നു. ഫേസ്ബുക്കിലാണ് ഇത്തരത്തിലുള്ള സൈബര്‍ ആക്രമണം നടക്കുന്നത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് (79) അന്തരിച്ചു. മംഗളൂരുവിലെ യെനെപോയ ആശുപത്രിലായിരുന്നു അന്ത്യം. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് രാജീവ് ഗാന്ധിയുടെ പാര്‍ലമെന്ററി സെക്രട്ടറിയായിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജൂലൈയില്‍ മംഗളൂരു അത്താവറിലെ ഫ്‌ലാറ്റില്‍ യോഗ ചെയ്യുന്നതിനിടെ വീണ് തലയ്ക്കു പരുക്കേറ്റിരുന്നു. വീഴ്ചയെ തുടര്‍ന്ന് തലയില്‍ രക്തം കട്ടപിടിച്ചെന്നു കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയ നടത്തിയെങ്കിലും വൃക്ക തകരാറ് കൂടിയുണ്ടായിരുന്നതിനാല്‍ സ്ഥിതി മോശമാവുകയായിരുന്നു.

മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ എംപി എന്നിവരുള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചിരുന്നു.

യുപിഎ കാലത്ത് ഗതാഗത, റോഡ്, ഹൈവേകള്‍, തൊഴില്‍ എന്നിവയുടെ കേന്ദ്ര കാബിനറ്റ് മന്ത്രിയായിരുന്നു. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെന്‍ട്രല്‍ ഇലക്ഷന്‍ അതോറിറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം. ഡോ. മന്‍മോഹന്‍ സിംഗിന്റെ ഇന്ത്യയിലെ ആദ്യത്തെ യുപിഎ സര്‍ക്കാരില്‍ തൊഴില്‍, തൊഴില്‍ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല വഹിച്ചു. എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം.

രാജീവ് ഗാന്ധിയുടെ പാര്‍ലമെന്ററി സെക്രട്ടറിയായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1980 ല്‍ കര്‍ണാടകയിലെ ഉഡുപ്പി മണ്ഡലത്തില്‍ നിന്ന് ഏഴാം ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അതേ മണ്ഡലത്തില്‍ നിന്ന് 1984, 1989, 1991, 1996 എന്നീ വര്‍ഷങ്ങളില്‍ അദ്ദേഹം വീണ്ടും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട്, 1998-ല്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

2004-ല്‍ വീണ്ടും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2004 മുതല്‍ 2009 വരെ അദ്ദേഹം കേന്ദ്രമന്ത്രിയായിരുന്നു, സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍, എന്‍ആര്‍ഐ അഫയേഴ്സ്, യൂത്ത് തുടങ്ങിയ നിരവധി വകുപ്പുകള്‍ കൈകാര്യം ചെയ്തു. കൂടാതെ സ്പോര്‍ട്സ് കാര്യങ്ങളും തൊഴില്‍, തൊഴില്‍. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് കൗണ്‍സില്‍ അംഗമായി അദ്ദേഹം രണ്ട് തവണ സേവനമനുഷ്ഠിച്ചു.

ശരവേഗത്തില്‍ സൂപ്പര്‍ ബൈക്കില്‍ പാഞ്ഞ തെലുങ്ക് താരം സായ് ധരം തേജിന് വാഹനാപകടത്തില്‍ പരിക്ക്. അമിത വേഗതയാണ് അപകടത്തിലേയ്ക്ക് വഴിവെച്ചത്. അപകടത്തില്‍ പരിക്കേറ്റ സായ് ധരം തേജ് അപകടനില തരണം ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ സൂപ്പര്‍ ബൈക്കിന് വലിയ കേടുപാടുകളാണ് സംഭവിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രി ഹൈദരാബാദിലെ മധപുര്‍ കേബില്‍ പാലത്തിലാണ് നടന്റെ ബൈക്ക് അപകടത്തില്‍ പെട്ടത്. അമിതവേഗത്തിലെത്തിയ ബൈക്ക് റോഡിലുണ്ടായിരുന്ന ചരലില്‍ കയറിയതാണ് അപകടത്തിന് കാരണമായത്. അപകടത്തില്‍ അദ്ദേഹത്തിന് ബോധക്ഷയം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, മദ്യലഹരിയിലുണ്ടായ അപകടമല്ലെന്ന് പോലീസ് അറിയിച്ചു. ഹെല്‍മറ്റ് കൃത്യമായി ധരിച്ച് വാഹനമോടിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. എന്നാല്‍, അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതിന് നടനെതിരേ പോലീസ് കേസെടുത്തു.

അന്തരിച്ച നടന്‍ റിസബാവയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവ്. ഇതേ തുടര്‍ന്ന് പൊതുദര്‍ശനം ഒഴിവാക്കി. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നാളെ സംസ്‌കാരം നടക്കും.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകിട്ടോടെയായിരുന്നു റിസബാവയുടെ അന്ത്യം. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നിരവധി പേര്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ചു.

വില്ലന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ നടനാണ് റിസ ബാവ. 1984ല്‍ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും സിനിമയില്‍ ചുവടുറപ്പിച്ചത് ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായിയിലൂടെയായിരുന്നു.

150 ഓളം സിനിമകളില്‍ അഭിനയിച്ച റിസ ബാവ അവസാന കാലത്ത് സീരിയല്‍ രംഗത്തേക്ക് ചുവടുമാറ്റിയിരുന്നു.

കൊച്ചി∙ നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായിരുന്ന റിസബാവ (60) അന്തരിച്ചു. 1990-ല്‍ റിലീസായ സിദ്ദിഖ്‌- ലാല്‍ ചിത്രം ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ വേഷത്തിലൂടെയാണ് റിസവാബ മലയാള സിനിമയില്‍ ശ്രദ്ധേയനായത്.

ദീർഘനാളായി രോഗബാധിതനായി ചികിത്സയിലിരിക്കെ ഇന്നു മൂന്നു മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. പ്രമേഹം ഉൾപ്പടെയുള്ള അസുഖങ്ങൾക്കു ചികിത്സ തേടി വരികയായിരുന്നു. നാലു ദിവസം മുമ്പു വെന്റിലേറ്ററിലേയ്ക്കു മാറ്റിയിരുന്നു. മട്ടാഞ്ചേരിയിൽ പൊതുദർശനത്തിനു വച്ച ശേഷം ഇന്നു തന്നെ ഖബറടക്കം ഉണ്ടായേക്കും.

നാടക വേദികളിലൂടെ അഭിനയ രംഗത്തെത്തിയ ഇദ്ദേഹം 1984ൽ വിഷുപ്പക്ഷി എന്ന ചിത്രത്തിനു വേണ്ടി ആദ്യം ക്യാമറയ്ക്കു മുന്നിലെത്തി. ചിത്രം റിലീസായില്ലെങ്കിലും 1990ൽ ഷാജി കൈലാസിന്റെ ഡോക്ടർ പശുപതിയിലൂടെ നായക വേഷത്തിലെത്തി. പക്ഷെ മലയാളികളുടെ മനസിൽ ഇടം പിടിച്ചത് സിദ്ദിഖ് – ലാൽ സംവിധാനം ചെയ്ത ഇൻ ഹരിഹർ നഗർ എന്ന സിനിമയിലെ ജോൺഹോനായി എന്ന വില്ലൻ കഥാപാത്രത്തിലൂടെയായിരുന്നു. പിന്നീട് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും, കാരക്ടർ റോളുകളിലും റിസബാവ അഭിനയിച്ചു. സീരിയലുകളിലും സജീവമായി. ഡബ്ബിങ് ഉൾപ്പടെയുള്ള മേഖലയിലും സജീവമായിരുന്നു.

1966 സെപ്റ്റംബർ 24-ന് കൊച്ചിയിൽ ജനനം. തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. മട്ടാഞ്ചേരിയിലാണ് താമസിച്ചിരുന്നത്.

അനവദ്യവും അനശ്വരവുമായ സുന്ദര ഗാന ശില്പങ്ങളാൽ അനുഭൂതികളുടെ പീലിത്തുമ്പുഴിഞ്ഞ് മലയാള മനസ്സുകളെ പുളകമണിയിച്ച മാന്ത്രിക പ്രതിഭയുടെ – ശ്രീ. ഗിരീഷ് പുത്തഞ്ചേരി യുടെ
സുവർണ്ണ തൂലിക നിശ്ചലമായിട്ട് നിരവധി വർഷങ്ങൾ കടന്നുപോയെങ്കിലും മണിവർണ്ണശലഭച്ചിറകിലെ രേണുക്കൾ പോലെ ആ അതുല്യപ്രതിഭാ വിലാസം നമ്മുടെയെല്ലാം കൺമുന്നിൽ ,ഹൃദയങ്ങളിൽ സ്വയം മിന്നിമിന്നി പ്രകാശിക്കുകയാണ്.

കവി, തിരക്കഥാകൃത്ത്, കഥാകാരൻ തുടങ്ങി സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ കൈയൊപ്പു ചാർത്തിയ ബഹുമുഖപ്രതിഭയായിരുന്ന ഗാനരചയിതാവ്. ഗാന ശാഖയ്ക്ക് ഊർജ്ജവും ഉന്മേഷവും പകർന്ന തൂലികയിൽ നിന്ന് അനുപമങ്ങളായ എത്രയോ ഗാനസൂനങ്ങളാണ് വിടർന്നുല്ലസിച്ചത്.

പുളിക്കൂർ കൃഷ്ണപ്പണിക്കരുടെയും മീനാക്ഷിയമ്മയുടെയും മകനായി കോഴിക്കോട് ജില്ലയിലെ പുത്തഞ്ചേരിയിൽ 1961 മെയ് 1 നാണ് ഗിരീഷ് ജനിച്ചത്. പുത്തഞ്ചേരി ജി എൽ പി സ്ക്കൂൾ, മൊടക്കല്ലൂർ യു പി സ്ക്കൂൾ, പാലോറ ഹയർ സെക്കണ്ടറി, മീഞ്ചന്ത ഗവ ആർട്സ് കോളേജ് എന്നിവിടങ്ങളിലെ പഠന ശേഷം ആകാശവാണിക്കും കാസറ്റ് കമ്പനികൾക്കും വേണ്ടി പാട്ടുകളെഴുതിയാണ് അരങ്ങേറുന്നത്.
നിലാവിന്റെ നീലഭസ്മക്കുറി
പിന്നെയും പിന്നെയും
ആകാശദീപങ്ങൾ സാക്ഷി
കനകമുന്തിരികൾ
കണ്ണുംനട്ട് കാത്തിരുന്നിട്ടും
സൂര്യകിരീടം വീണുടഞ്ഞു
ഹരിമുരളീരവം
കളഭം തരാം
അമ്മമഴക്കാറിന്
മലയാളിയുടെ മനസ്സോ മനിക്കുന്ന ഗാനചക്രവർത്തി 344 ചലച്ചിത്രങ്ങളിൽ 1600 ലേറെ ഗാനങ്ങൾ രചിച്ചിട്ടുണ്ട്.
ഏഴുതവണ കേരള സംസ്ഥാന അവാർഡ്, നാലു പ്രാവശ്യം ഏഷ്യാനെറ്റ് അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ്
അംഗീകാരങ്ങളുടെ പെരുമഴയാണ് ഗിരീഷിനെത്തേടി വന്നത്. കലാസപര്യയുടെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ നാല്പത്തി ഒമ്പതാം വയസിൽ 2010 ഫെബ്രുവരി 10 ന് ആണ് ഗിരീഷ് പുത്തഞ്ചേരി വിടവാങ്ങിയത് .

പാട്ടിന്റെ പാലാഴിയിൽ പാൽനിലാവിന്റെ സുതാര്യസൗന്ദര്യം സമ്മേളിക്കുന്ന സമ്മോഹനമായ ദേവസംഗീതരാവുമായി ടീം നീലാംബരി കലാ സാംസ്കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ട്
ഗിരീഷ് പുത്തഞ്ചേരിനൈറ്റ് സംഘടിപ്പിക്കുന്നു.

കളമധുരവും ആഹ്ലാദകവും മനോരഞ്ജകവുമായ ഭാവഗീതങ്ങളുടെ ഹൃദ്യമായ ഈണങ്ങളുമായി യു.കെ യിലെയും കേരളത്തിലെയും പ്രമുഖ ഗായകർ

മനസ്സും ശരീരവും ഹൃദ്യമായിണക്കി ഭാവസാന്ദ്രമായ നാട്യചലനങ്ങളിലൂടെ, മുദകളിലൂടെ, നവരസങ്ങളും പ്രതിഫലിക്കുന്ന വൈദഗ്ധ്യത്തോടെ നൃത്ത-നൃത്യങ്ങളുമായി ഭാവനതൊട്ടുണർത്തുന്ന നടനവൈഭവവുമായി അപ് സര നർത്തകിമാർ തുടങ്ങിയവർ അണിനിരക്കുന്നു

UK
St.Edwards School Hall,
POOLE. BH15 3HY ൽ
കലാസാംസ്ക്കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ട്
ടീം നീലാംബരി
2021 ഒക്ടോബർ 16 ന്
രാത്രി/ വൈകിട്ട് — മുതൽ തുടർച്ചയായ ആറുമണിക്കൂർ
*ഗിരീഷ് പുത്തഞ്ചേരി .
നൈറ്റിന്റെ തിരശ്ശീല ഉയരുന്നു.

ആനന്ദരാവ്, ആഘോഷ രാവ്, ആഹ്ളാദ രാവ്,
ഇത് മലയാളത്തിന്റെ മധുരം
മലയാളിയുടെ ഹൃദയം.
ഈ ആറു മണിക്കൂർ ഉല്ലാസവേളയിലേക്ക്
കലാസ്വാദകരായ, കലയെ ഇഷ്ടമുള്ളവരായ എല്ലാവർക്കും യാതൊരുവിധ പാസുകളും ഇല്ലാതെ സൗജന്യമായി കടന്നുവരാം , സ്വാഗതം.
ആസ്വദിക്കൂ ……..
ആനന്ദിക്കൂ

വിശദവിവരങ്ങൾക്ക് ഞങ്ങളെ വിളിക്കൂ.

മനോജ് മാത്രാടൻ: +447474803080
സത്യനാരായണൻ കിഴക്കിനയിൽ +447958106310
ജെയ്സൻ ബത്തേരി
+447872938694
മഹേഷ് അലക്സ് +447846960618
ബോബി അഗസ്റ്റിൻ
+447412478781

ഹരിയാണയിലെ പല്‍വാള്‍ ജില്ലയില്‍ അജ്ഞാത രോഗം പടരുന്നതായി സംശയം. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പല്‍വാളിലെ ചില്ലി ഗ്രാമത്തില്‍ അജ്ഞാത രോഗം ബാധിച്ച് എട്ട് കുട്ടികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഡെങ്കിപ്പനി ബാധിച്ചാണ് കുട്ടികള്‍ മരിച്ചതെന്നാണ് ഗ്രാമവാസികള്‍ കരുതുന്നത്. അതേസമയം, മരണകാരണം എന്താണെന്ന് ആരോഗ്യവകുപ്പ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

അടുത്തിടെ ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലുണ്ടായ അജ്ഞാത രോഗത്തിന് സമാനമായ രീതിയിലാണ് ചില്ലി ഗ്രാമത്തിലേയും രോഗബാധയെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രാമത്തിലെ 50 മുതല്‍ 60 വരെ കുട്ടികള്‍ പനിയുടെ പിടിയിലാണെന്ന് ഗ്രാമത്തലവന്‍ നരേഷ് പറഞ്ഞു. കഴിഞ്ഞ 10 ദിവസത്തിനിടെ എട്ട് കുട്ടികള്‍ മരണപ്പെട്ടതായും ചില കുട്ടികള്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു.

അജ്ഞാത രോഗം പടരുന്ന സാഹചര്യത്തില്‍ ഗ്രാമത്തില്‍ പനിയുള്ള കുട്ടികളെ കണ്ടെത്താന്‍ വീടുകള്‍ തോറും കയറി പരിശോധന നടത്താന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ ആരോഗ്യവകുപ്പ് നിയോഗിച്ചിരുന്നു. ഗ്രാമത്തിലെ പല വീടുകളിലും വെള്ളത്തില്‍ കൊതുക് ലാര്‍വയുടെ സാന്നിധ്യം മെഡിക്കല്‍ സംഘം കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ മരണകാരണം ഡെങ്കിപ്പനി ആയേക്കാം. എന്നാല്‍ ഇതില്‍ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. ഇതുവരെയുള്ള പരിശോധനയില്‍ ഒരു രോഗിക്കും ഡെങ്കി, മലേറിയ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും മെഡിക്കല്‍ സംഘത്തിലെ ഡോക്ടര്‍ വിജയ് കുമാര്‍ പറഞ്ഞു.

രോഗികളുടെ രക്തത്തില്‍ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറവാണെന്ന റിപ്പോര്‍ട്ടാണ് രോഗം ഡെങ്കിപ്പനിയാണെന്ന് സംശയിക്കാന്‍ കാരണം. എന്നാല്‍, വൈറല്‍ പനി ബാധിച്ചാലും രക്തത്തില്‍ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറയുന്നത് അസാധാരണമല്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. ആരോഗ്യവകുപ്പിന്‍റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും ആരോഗ്യപ്രവര്‍ത്തകര്‍ ജാഗ്രതയോടെ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കുട്ടികളുടെ ജീവന്‍ രക്ഷപ്പെടുത്താമായിരുന്നുവെന്നും ഗ്രാമവാസികള്‍ പറയുന്നു.

RECENT POSTS
Copyright © . All rights reserved