Latest News

നെല്ലിക്കുഴി ഡെന്റല്‍ കോളേജ് ഹൗസ് സര്‍ജന്‍ വിദ്യാര്‍ഥി ഡോ. മാനസ കൊലക്കേസില്‍ ഒരാള്‍ കൂടി പിടിയിലായി. മാനസയെ വെടിവെച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്ത കണ്ണൂര്‍ സ്വദേശി രാഖിലിന്റെ സുഹൃത്തായ കണ്ണൂര്‍ സ്വദേശി ആദിത്യന്‍ പ്രദീപ് (26) ആണ് അറസ്റ്റിലായത്.

കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങി ആദിത്യനുമായി അന്വേഷണ സംഘം ചൊവ്വാഴ്ച തെളിവെടുപ്പിനായി ബിഹാറിലേക്ക് തിരിച്ചു. ആയുധ നിയമപ്രകാരമാണ് ആദിത്യനെ അറസ്റ്റ് ചെയ്തത്. രാഖില്‍ പിസ്റ്റള്‍ വാങ്ങാന്‍ ബിഹാറിലേക്ക് പോയപ്പോള്‍ ആദിത്യനും ഒപ്പം പോയിരുന്നതായി പോലീസ് പറഞ്ഞു.

രാഖിലിന്റെ കൂടെ പോയതല്ലാതെ പിസ്റ്റള്‍ വാങ്ങാനാണ് പോകുന്നതെന്ന വിവരമൊന്നും അറിയില്ലെന്നാണ് ആദിത്യന്‍ പോലീസിനോട് പറഞ്ഞത്. തോക്ക് നല്‍കിയ ബിഹാര്‍ പര്‍സന്തോ സ്വദേശി സോനുകുമാര്‍, മുന്‍ഗര്‍ സ്വദേശി മനീഷ്‌കുമാര്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

കേരളത്തിലെ സിസ്റ്റം ശരിയല്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിന് മുന്നിൽ വെച്ച് പരാമർശം നടത്തി കിറ്റെക്‌സ് ഗ്രൂപ്പ് ചെയർമാൻ സാബു ജേക്കബ്. ഇന്ത്യ അഹെഡ് ന്യൂസ് എന്ന ചാനലിലെ ചർച്ചയ്ക്കിടെയായിരുന്നു കേരളത്തെ ഇകഴ്ത്തി കൊണ്ടുള്ള സാബുവിന്റെ പരാമർശം.

കേരളത്തിലെ സർക്കാരിന്റെ പോളിസികൾ ശരിയല്ല. അനാവശ്യ ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജനങ്ങൾ ബുദ്ധിമുട്ടിലാകുകയാണെന്ന് സാബു പറഞ്ഞു. കോവിഡിനെ നേരിടുന്നതിൽ കേരളത്തിലെ സംവിധാനങ്ങൾ മുഴുവൻ പരാജയപ്പെട്ടെന്നും സംസ്ഥാനത്തെ സിസ്റ്റം ശരിയല്ലെന്നും സാബു ജേക്കബ് ആരോപിച്ചു. ഭരണപ്രതിപക്ഷ കക്ഷികൾ ആത്മാർത്ഥയില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തെലങ്കാനയിൽ തനിക്ക് ലഭിച്ചത് ഊഷ്മളമായ സ്വീകരണമാണെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ വ്യവസായിക നയങ്ങളെ വിമർശിച്ച സാബു ജേക്കബ് തെലങ്കാനയിലേക്ക് വ്യവസായം മാറ്റുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.

ഉത്തർപ്രദേശിൽ നിക്ഷേപ താൽപ്പര്യവും സാബു യോഗിയെ അറിയിച്ചു. കിറ്റെക്‌സിനെ സ്വാഗതം ചെയ്യുന്നുവെന്ന് യോഗി ആതിഥ്യനാഥ് മറുപടിയും നൽകി.

കേരളത്തിൽ അനാവശ്യ പരിശോധനകൾ നടത്തുന്നുവെന്നാരോപിച്ചാണ് സാബു തെലങ്കാനയിലേക്ക് മാറിയത്. 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയാണ് സാബു തെലങ്കാനയിൽ തുടങ്ങുമെന്ന് പ്രഖ്യാപിച്ചത്.

മധുരയില്‍ പിഞ്ചു കുഞ്ഞിന്റെ തല കടിച്ചെടുത്ത് നടുറോഡില്‍ നടന്ന് നായ. മധുരയിലെ ബിബികുളത്താണ് ഞെട്ടിക്കുന്ന കാഴ്ച നടന്നത്. ബുധനാഴ്ച ഉച്ചയോടെ ബിബികുളത്തുള്ള ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മില്‍ പണമെടുക്കാനെത്തിയ ആളാണ് ആദ്യം ഈ ദൃശ്യം കണ്ടത്.

ഉടനടി പോലീസില്‍ വിവരം അറിയിച്ചു. സംഭവ സ്ഥലത്തെത്തിയ പോലീസ് നായയെ ഓടിച്ച് കുഞ്ഞിന്റെ തല പെട്ടിയിലാക്കി ആശുപത്രിയിലേക്ക് മാറ്റി. ചെളി പുരണ്ട നിലയിലായിരുന്ന കുഞ്ഞിന്റെ തല. അതേസമയം കുട്ടിയുടെ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. തല മാത്രം കടിച്ചെടുത്ത് ഒരു നായ തെരുവിലൂടെ നടക്കുന്നുണ്ടെന്നാണ് ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്റ്റേഷനില്‍ വിവരം ലഭിച്ചതെന്ന് തല്ലാകുളം പോലീസ് പറഞ്ഞു.

അതേസമയം സമീപത്തെ ഏതെങ്കിലും വീട്ടില്‍ നിന്ന് നായ കുഞ്ഞിനെ കടിച്ചെടുത്തതാകാന്‍ വഴിയില്ലെന്ന് പോലീസ് പറയുന്നു. ജനിച്ച ഉടന്‍ മാതാപിതാക്കള്‍ വഴിയോരത്ത് ഉപേക്ഷിച്ച കുട്ടിയെയാകും നായ കടിച്ചെടുത്തതെന്ന നിഗമനത്തിലാണ് പോലീസ്. അന്വേഷണം നടത്തി വരികയാണ്.

തമിഴ്‌നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ തോഴി വികെ ശശികലയുടെ നൂറ് കോടി രൂപ വിലമതിക്കുന്ന സ്വത്ത് ആദായനികുതി വകുപ്പ് കണ്ടുകെട്ടി. 300 കോടി വിലമതിക്കുന്ന 67 സ്ഥലങ്ങളാണ് ഇതുവരെ കണ്ടുകെട്ടിയതിൽപ്പെടുന്നു.

ചെന്നൈയ്ക്ക് സമീപം പയ്യാനൂരിലുള്ള 49 ഏക്കർ ഭൂമിയും ബംഗ്ലാവുമാണ് കണ്ടുകെട്ടിയത്. 2017ൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ഈ ബംഗ്ലാവിൽ റെയ്ഡ് നടത്തിയിരുന്നു. ബിനാമി ഇടപാട് നിരോധന നിയമപ്രകാരമാണ് നടപടി.

റെയ്ഡിനിടെ ലഭിച്ച രേഖകൾ പരിശോധിച്ചശേഷമാണ് നടപടി. നേരത്തേ മൂന്ന് തവണയായി ശശികലയുടെ 1900 കോടി രൂപയുടെ സ്വത്തുക്കൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചിട്ടുണ്ട്.

ഭാര്യയോടൊപ്പം കിടക്ക പങ്കിടാൻ 10,000 രൂപ വാഗ്ദാനം ചെയ്ത 80കാരനെ കൊലപ്പെടുത്തിയ കേസിൽ 33 കാരനെ അറസ്റ്റ് ചെയ്തു. നവി മുംബൈയിലാണ് സംഭവം. ശമകാന്ത് തുക്കാറാം നായിക് എന്നയാളാണ് കൊല്ലപ്പെട്ടത്. ഉൽവേയിൽ കടകളും ഫ്ലാറ്റുകളും പ്ലോട്ടുകളുമടക്കം നിരവധി വസ്തുക്കളും കോടികളുടെ ആസ്തിയുമുള്ളയാളാണ് നായിക്കെന്ന് എൻആർഐ തീരദേശ പോലീസ് സ്റ്റേഷനിലെ മുതിർന്ന പോലീസ് ഇൻസ്പെക്ടർ രവീന്ദ്ര പാട്ടീൽ വ്യക്തമാക്കിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

33 വയസ്സുകാരനായ പ്രതിയുടെ കട പലപ്പോഴും നായിക് സന്ദർശിക്കാറുണ്ടായിരുന്നു. അങ്ങനെയൊരു അവസരത്തിൽ യുവാവിന്റെ ഭാര്യയുടെ കൂടെ കിടക്കാൻ 5000 രൂപ ഇയാൾ വാഗ്ദാനം ചെയ്തിരുന്നു. ഓഗസ്റ്റ് 29 ന് നായിക് 10,000 രൂപ വാഗ്ദാനം ചെയ്യുകയും ഭാര്യയെ ഗോഡൗണിലേക്ക് അയയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

നായിക്കിന്റെ ആവശ്യത്തിൽ പ്രകോപിതനായ പ്രതി അയാളെ തള്ളി താഴെയിട്ട് തലയിൽ ഇടിച്ചു. തുടർന്ന് കടയുടെ ഷട്ടർ താഴ്ത്തിയ ശേഷം നായിക്കിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം വാഷ് റൂമിൽ ഒളിപ്പിച്ചു.

ഓഗസ്റ്റ് 31 വരെ മൃതദേഹം ടോയ്‌ലറ്റിൽ സൂക്ഷിച്ചിരുന്നു. രാവിലെ 5 മണിക്ക് പ്രതി മൃതദേഹം ബെഡ്‌ഷീറ്റിൽ പൊതിഞ്ഞ് ബൈക്കിൽ കൊണ്ടുപോയി കുളത്തിൽ തള്ളുന്നത് സിസിടിവിയിൽ പതിഞ്ഞു. മരിച്ചയാളുടെ വസ്ത്രങ്ങളും മൊബൈൽ ഫോണും ചവറ്റുകുട്ടയിൽ വലിച്ചെറിഞ്ഞെന്ന് പ്രതി പറഞ്ഞെങ്കിലും അത് ഇതുവരെ കണ്ടെത്തിയിട്ടില്ല.

ഓഗസ്റ്റ് 29ന് നായിക്കിനെ കാണാതായ വിവരം പോലീസിൽ അറിയിക്കാൻ പ്രതി 80 വയസുകാരന്റെ മകനെ അനുഗമിച്ചിരുന്നു. ആഗസ്റ്റ് 29 ന് ഉച്ചയ്ക്ക് ശേഷം അദ്ദേഹം വീട്ടിൽ നിന്ന് ഇറങ്ങിയെങ്കിലും വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് നായിക്കിന്റെ കുടുംബം പോലീസിനോട് പറഞ്ഞു. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. സ്വത്തിനെ ചൊല്ലിയാണ് നായിക്കിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് ആദ്യം സംശയിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങൾ കടയുടമയിലേക്ക് നയിക്കുകയായിരുന്നു.

സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന ജിന്റോ വർഗീസിന്റെ സഹോദരൻ ജിൻസൺ വർഗീസ് ( 31)  നിര്യാതനായി . മൃത സംസ്കാരം ഇന്ന് (8/ 9 /2021 ) ബുധനാഴ്ച വൈകിട്ട് 4 -ന് കരയാംപറമ്പ് സെന്റ് ജോസഫ്സ് ദേവാലയത്തിൽ വെച്ച് നടത്തപ്പെടും. അങ്കമാലി മറ്റപിള്ളി വർഗീസിന്റെ മകനാണ്. കോവിഡാനന്തര ചികിത്സയിൽ ഇരിക്കെയാണ് ഇപ്പോൾ മരണം സംഭവിച്ചത്.

ജിന്റോ വർഗീസിന്റെ സഹോദരൻ ജിൻസൺ വർഗീസിൻെറ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ജക്കാര്‍ത്ത: ഇൻഡൊനീഷ്യൻ ജയിലിലുണ്ടായ അഗ്നിബാധയില്‍ 41 തടവുകാര്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. തലസ്ഥാനമായ ജക്കാര്‍ത്തയ്ക്കു സമീപമുള്ള തന്‍ജെറാങ് ജയിലിലാണ് ദുരന്തമുണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം മൂന്ന് മണിയോടെയാണ് തീപ്പിടിത്തം ഉണ്ടായത്. തടവുകാര്‍ ഉറക്കത്തിലായിരുന്നതാണ് മരണംഖ്യ ഉയരാന്‍ ഇടയാക്കിയതെന്ന് അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മയക്കുമരുന്ന് കേസുകളില്‍ ശിക്ഷയനുഭവിച്ചിരുന്നവരെ പാര്‍പ്പിച്ചിരുന്ന ജയില്‍കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും 41 പേര്‍ മരിക്കുകയും എട്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മറ്റ് 72 പേര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്.തീപ്പിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്നും ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീപടരാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനമെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

പീരുമേട്: പ്രണയം നിരസിച്ച പെണ്‍കുട്ടിയുടെ മുടി മുറിച്ചുമാറ്റിയ സംഭവത്തിലെ പ്രതിയെ അറസ്റ്റുചെയ്തു. കരടിക്കുഴി എ.വി.ടി. തോട്ടത്തില്‍ സുനിലാണ്(23) പിടിയിലായത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് സുനില്‍ പ്രണയാഭ്യര്‍ഥനയുമായി എത്തിയത്. പെണ്‍കുട്ടി നിരസിച്ചതോടെ തര്‍ക്കമായി.

തര്‍ക്കിച്ച് അടുത്തെത്തിയ സുനിലിനോട് കത്രികയെടുത്താണ് പെണ്‍കുട്ടി പ്രതിരോധിച്ചത്. കത്രിക പിടിച്ചുവാങ്ങിയശേഷം തലമുടി മുറിച്ചെടുക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. പീരുമേട് സി.ഐ. എ.രജീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. മുന്‍പും പലതവണ ഇയാള്‍ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു.

വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കഥയാണിത്. ഷാജി കൈലാസിന്റെ സിനിമയുടെ രണ്ടു ദിവസത്തെ വര്‍ക്കിനു വേണ്ടിയാണ് മമ്മുക്ക അന്ന് തലസ്ഥാനനഗരിയിലെത്തിയത്. ആദ്യ ദിവസം ഉച്ചയ്ക്ക് രണ്ടു രണ്ടര മണിക്ക് മമ്മുക്കയുടെ ഫോണ്‍ കോള്‍.
‘സുരേഷേ, ഞാനിവിടെ കൈരളി സ്റ്റുഡിയോയ്ക്ക് അടുത്തുള്ള വീട്ടിലുണ്ട്. ഇന്നു തന്നെ ഒന്നു കാണണം.’
അപ്പോള്‍ തന്നെ ഞാന്‍ ബൈക്കുമെടുത്ത് ലൊക്കേഷനിലെത്തി. പത്തു മിനുട്ടുനേരം കൊണ്ട് ഒരുപാടു കാര്യങ്ങള്‍ സംസാരിച്ചു. പിറ്റേ ദിവസം ഉച്ചയ്ക്കു ശേഷം എനിക്ക് എറണാകുളത്തേക്കു പോകേണ്ട കാര്യം പറഞ്ഞപ്പോള്‍ നമുക്കൊന്നിച്ചുപോകാമെന്നായി മമ്മുക്ക.

”ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ എന്റെ വര്‍ക്ക് തീരും. നാലു മണിക്ക് ഞാന്‍ കാറുമെടുത്ത് നിന്റെ വീടു വഴി വരാം.”
എന്നു പറഞ്ഞാണു പിരിഞ്ഞത്. പിറ്റേ ദിവസം നാലുമണി കഴിഞ്ഞപ്പോള്‍ പൂജപ്പുരയിലുള്ള എന്റെ വീട്ടിലേക്ക് മമ്മുക്കയുടെ കാര്‍ കയറിവന്നു. കുറച്ചുസമയം വീട്ടിലിരുന്നു സംസാരിച്ചതിനു ശേഷം കാറെടുത്ത് നേരെ ഹൈവേയിലേക്ക്. ഡ്രൈവറെ തലേദിവസം പറഞ്ഞയച്ചതിനാല്‍ മമ്മുക്കയായിരുന്നു കാറോടിച്ചിരുന്നത്. അന്നു വാഹനപണിമുടക്കായതിനാല്‍ റോഡില്‍ സ്വകാര്യവാഹനങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാര്‍ കൊല്ലം ചവറയിലെത്തിയപ്പോള്‍ റോഡ് വിജനം. സമയം രാത്രി എട്ടു മണിയായിക്കാണും. ദൂരെ ഹൈവേയ്ക്കരികില്‍ നിന്ന് ഗര്‍ഭിണിയായ ഒരു സ്ത്രീയും വൃദ്ധനും എല്ലാ വണ്ടികള്‍ക്കും കൈകാണിക്കുകയാണ്. പക്ഷേ ആരും നിര്‍ത്തുന്നില്ല. അവര്‍ ഞങ്ങളുടെ കാറിനും കൈ കാണിച്ചു. മമ്മുക്ക ബ്രേക്കിട്ടു. എന്നിട്ട് എന്നോടായി പറഞ്ഞു.

”എവിടെ പോകാനാണെന്നു ചോദിക്ക്”
കാറിന്റെ ഗ്ലാസ്‌ താഴ്ത്തി ഞാന്‍ ചോദിക്കാനൊരുങ്ങും മുമ്പേ അയാള്‍ സംസാരിച്ചു തുടങ്ങിയിരുന്നു.
”സാര്‍, ഞങ്ങള്‍ക്ക് ആലപ്പുഴ ഗവ.ആശുപത്രിയിലാണ് എത്തേണ്ടത്. ഇവള്‍ക്ക് നാളെയാ ഡേറ്റ് പറഞ്ഞിരിക്കുന്നത്. പക്ഷേ രാത്രിയായപ്പോള്‍ തന്നെ നല്ല വേദന.”
മമ്മുക്കയുടെ നിര്‍ദേശപ്രകാരം ഞാന്‍ അവരോടു കയറാന്‍ പറഞ്ഞു. ദൈവത്തിനു സ്തുതി പറഞ്ഞ് അവര്‍ കാറിന്റെ പിന്‍സീറ്റിലേക്കു കയറി. കാര്‍ നീങ്ങിത്തുടങ്ങിയതോടെ ഗര്‍ഭിണിയായ സ്ത്രീ വൃദ്ധന്റെ മടിയിലേക്കു ചാഞ്ഞു.
”വളരെ ഉപകാരം സാര്‍. ഒരു മണിക്കൂറായി ഹൈവേയില്‍ വണ്ടി കാത്തിരിക്കുകയാണ്. ആരും സഹായിച്ചില്ല.”
അയാള്‍ എന്നോടായി പറഞ്ഞു. ഡ്രൈവിംഗ് സീറ്റിലിരുന്ന മമ്മുക്കയെ അയാള്‍ ശ്രദ്ധിച്ചതേയില്ല. ഒരു മണിക്കൂര്‍ കൊണ്ട് ആലപ്പുഴ ഗവ.ആശുപത്രിയിലെത്തി. പുറത്തേക്കിറങ്ങിയ അയാള്‍ നന്ദി പറയാന്‍ വേണ്ടി മുന്നോട്ടുവന്നപ്പോഴാണ് കാര്‍ ഓടിക്കുന്നത് മമ്മുക്കയാണെന്നു കണ്ടത്.
”ഇതു സിനിമാനടന്‍ മമ്മൂട്ടിയല്ലേ” എന്നു പറഞ്ഞ് അയാള്‍ മമ്മുക്കയുടെ കൈപിടിച്ചു. അധികം അവിടെ നില്‍ക്കുന്നതു പന്തിയല്ലെന്ന് എനിക്കു തോന്നി. ഞാന്‍ അയാള്‍ക്ക് എന്റെ നമ്പര്‍ കൊടുത്തു.
”എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ വിളിച്ചാല്‍ മതി”
പെട്ടെന്നുതന്നെ കാര്‍ നീങ്ങി.
കാര്‍ വൈറ്റില കഴിഞ്ഞപ്പോള്‍ എനിക്കൊരു ഫോണ്‍കോള്‍.
”സാര്‍ ഇതു ഞാനാ. നിങ്ങള്‍ ആശുപത്രിയില്‍ എത്തിച്ച ഗര്‍ഭിണിയുടെ അച്ഛന്‍. എന്റെ മോള്‍ പ്രസവിച്ചു. കുറച്ചുകൂടി താമസിച്ചിരുന്നെങ്കില്‍ അപകടം സംഭവിക്കുമായിരുന്നു എന്നാണു ഡോക്ടര്‍ പറഞ്ഞത്. നിങ്ങള്‍ ചെയ്തുതന്ന ഉപകാരം ഒരിക്കലും മറക്കില്ല.”
എന്നു പറഞ്ഞ് ഫോണ്‍ മമ്മുട്ടിക്കു കൊടുക്കാമോ എന്നു ചോദിച്ചു. മമ്മുക്ക കാര്‍ റോഡരികില്‍ ചേര്‍ത്തു നിര്‍ത്തി.
”ഒരുപാടു നന്ദിയുണ്ട് സാര്‍. നിങ്ങള്‍ വലിയവനാണ്. ഈ സ്‌നേഹം ഒരിക്കലും മറക്കില്ല.”
വിതുമ്പിക്കൊണ്ട് ആ വൃദ്ധന്‍ സംസാരിക്കുമ്പോള്‍ മമ്മുക്കയിലെ മനുഷ്യസ്‌നേഹിയെയോര്‍ത്ത് അഭിമാനം കൊള്ളുകയായിരുന്നു ഞാന്‍.

മമ്മൂട്ടി: നാട്യങ്ങളില്ലാതെ, നിറക്കൂട്ടില്ലാതെ (ഓര്‍മ്മകള്‍. അനുഭവം) മമ്മൂട്ടി എന്ന മഹാനടനുമായി ബന്ധപ്പെട്ട അമ്പത് പ്രമുഖരുടെ അനുഭവങ്ങളാണ് പുസ്തകത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്. സംവിധായരായ സേതുമാധവന്‍, ബാലചന്ദ്രമേനോന്‍, ജയരാജ്, ടി.എസ്.സുരേഷ്ബാബു, ലാല്‍ജോസ്, നിര്‍മ്മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍, ക്യാമറാമാന്‍ രാമചന്ദ്രബാബു, തിരക്കഥാകൃത്തുക്കളായ ഡെന്നീസ് ജോസഫ്, കലൂര്‍ ഡെന്നീസ്, എസ്.എന്‍.സ്വാമി, താരങ്ങളായ കവിയൂര്‍ പൊന്നമ്മ, കാവ്യാമാധവന്‍, കല്പന, പത്മപ്രിയ, അബുസലിം, ടിനിടോം, കുഞ്ചന്‍, ഗാനരചയിതാവ് കൈതപ്രം, ബിച്ചുതിരുമല, സ്റ്റണ്ട് മാസ്റ്റര്‍ മാഫിയ ശശി, പട്ടണംറഷീദ്, കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍, കെ.ആര്‍.വിശ്വംഭരന്‍ ഐ.എ.എസ് തുടങ്ങിയവര്‍ ആരുമറിയാത്ത മമ്മൂട്ടിയെ കാണിച്ചുതരികയാണ് ഈ പുസ്തകത്തിലൂടെ. തലശേരിയിലെ ബ്ലൂഇങ്ക് ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന് 270 രൂപയാണ് വില. പുസ്തകം വി.പി.പിയായി ആവശ്യമുള്ളവര്‍ .94462 65661 എന്ന വാട്‌സപ്പ് നമ്പറിലേക്ക് അഡ്രസ് അയച്ചുതരിക. ഗൂഗിള്‍ പേയിലൂടെയാണ് പണമടച്ചാലും പുസ്തകം ലഭിക്കും.

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനും ഭാര്യ ആയേഷ മുഖര്‍ജിയും വിവാഹ മോചിതരായി. എട്ടുവര്‍ഷത്തെ ദാമ്പത്യത്തിനുശേഷമാണ് ഇരുവരും വഴി പിരിഞ്ഞത്. ശിഖര്‍ ധവാന് മുമ്പ് ആയേഷ ഓസ്ട്രേലിയന്‍ വ്യവസായിയെ വിവാഹം കഴിച്ചിരുന്നു. ഈ വിവാഹത്തില്‍ ആയേഷക്ക് രണ്ട് കുട്ടികളുണ്ട്.ഈ ബന്ധം വേര്‍പെടുത്തിയശേഷം 20212ലാണ് ധവാനെ വിവാഹം കഴിച്ചത്.

ധവാന്‍-ആയേഷ ദമ്പതികള്‍ക്ക് സൊരാവര്‍ എന്നൊരു മകനുമുണ്ട്. ആംഗ്ലോ ഇന്ത്യന്‍ കുടുംബ പശ്ചാത്തലമുള്ള ആയേഷ പശ്ചിമ ബംഗാളിലാണ് ജനിച്ചത്. എട്ടാം വയസില്‍ ആയേഷയുടെ കുടുംബം ഓസ്ട്രേലിയയിലേക്ക് കുടിയേറിയിരുന്നു. കിക്ക് ബോക്സര്‍ കൂടിയാണ് ആയേഷ.

ഫേസ്ബുക്കിലൂടെയാണ് ആയേഷയും ധവാനും അടുത്തത്. ഫേസ്ബുക്കില്‍ ആയേഷയുടെ ചിത്രങ്ങള്‍ കണ്ട് കൗതുകം തോന്നി തുറന്നുനോക്കിയ ധവാന്‍ ഇന്ത്യന്‍ ടീമിലെ സഹതാരമായ ഹര്‍ഭജന്‍ സിംഗിനെ മ്യൂച്ചല്‍ ഫ്രണ്ട് ലിസ്റ്റില്‍ കണ്ടു. പിന്നീട് ഫേസ്ബുക്കിലൂടെ തുടങ്ങിയ സൗഹൃദം 2012ല്‍ വിവാഹത്തിലെത്തുകയായിരുന്നു. പഞ്ചാബി മതാചാരപ്രകാരമായിരുന്നു വിവാഹച്ചടങ്ങുകള്‍. 2014ലാണ് ഇരുവര്‍ക്കും സൊരാവര്‍ എന്ന ആണ്‍കുഞ്ഞ് പിറന്നത്.

ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരയില്‍ ഇന്ത്യയെ നയിച്ച ശിഖര്‍ ധവാന്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാമെന്ന പ്രതീക്ഷയിലാണ്. ബുധനാഴ്ചയാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക.

 

RECENT POSTS
Copyright © . All rights reserved