Latest News

തിരുവനന്തപുരം: ശാസ്തമംഗലത്തെ തിരുവനന്തപുരം കോര്‍പ്പറേഷൻ കെട്ടിടത്തിൽ വട്ടിയൂര്‍ക്കാവ് എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസിനെ ചൊല്ലിയുള്ള വിവാദത്തിൽ മേയര്‍ വി.വി. രാജേഷ് പ്രതികരിച്ചു. വിഷയത്തെ അനാവശ്യമായി രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്നും, എംഎൽഎയുമായുള്ള സൗഹൃദത്തിന്റെ അടിസ്ഥാനത്തിലാണ് ആര്‍. ശ്രീലേഖ ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ടതെന്നും മേയര്‍ പറഞ്ഞു. ഇത്തരമൊരു ചര്‍ച്ച ഉയര്‍ന്ന സാഹചര്യത്തില്‍ കോര്‍പ്പറേഷൻ കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുമെന്നും, 300 സ്ക്വയർ ഫീറ്റ് മുറി 832 രൂപയ്ക്ക് നല്‍കിയതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്വകാര്യ വ്യക്തികള്‍ക്ക് കുറഞ്ഞ വാടകയ്ക്ക് കെട്ടിടങ്ങള്‍ നല്‍കിയിട്ടുണ്ടോ എന്നതിലും സമഗ്ര പരിശോധന നടത്തുമെന്ന് മേയര്‍ വ്യക്തമാക്കി.

സിപിഎമ്മിനെ പുറത്താക്കി ബിജെപി അധികാരത്തിലെത്തിയ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആദ്യത്തെ രാഷ്ട്രീയ തര്‍ക്കമായി മാറുകയാണ് ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് വിവാദം. സ്ഥലം കൗണ്‍സിലറായ ആര്‍. ശ്രീലേഖ ഓഫീസ് ഒഴിയണമെന്നാവശ്യപ്പെട്ടതിനെ എംഎൽഎ വി.കെ. പ്രശാന്ത് തള്ളുകയായിരുന്നു. സഹോദരി സ്ഥാനത്ത് നിന്ന് അഭ്യര്‍ഥിച്ചതേയുള്ളുവെന്നായിരുന്നു ശ്രീലേഖയുടെ വിശദീകരണം. എന്നാല്‍ കൗണ്‍സില്‍ അനുവദിച്ച കാലാവധി മാര്‍ച്ച് 31 വരെയാണെന്നും അതുവരെ ഓഫീസ് ഒഴിയില്ലെന്നുമാണ് പ്രശാന്തിന്റെ നിലപാട്.

ഇന്നലെ രാവിലെ ഫോണിലൂടെയാണ് ശ്രീലേഖ എംഎൽഎയെ ബന്ധപ്പെട്ടത്. വാര്‍ഡ് കൗണ്‍സിലറുടെ ഓഫീസില്‍ സൗകര്യമില്ലെന്നും അതിനാല്‍ എംഎൽഎ ഓഫീസ് ഒഴിയണമെന്നുമായിരുന്നു ആവശ്യം. വിഷയത്തില്‍ തദ്ദേശ മന്ത്രി എം.ബി. രാജേഷും മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇടപെട്ടതോടെ വിവാദം കൂടുതല്‍ കടുപ്പമായി. ഇന്ന് ഓഫീസിലെത്തിയപ്പോള്‍ ക്യാമറകള്‍ക്കു മുന്നില്‍ ഇരുവരും സൗഹൃദം പ്രകടിപ്പിച്ചെങ്കിലും നിലപാടുകളില്‍ ഇളവ് വന്നില്ല. കാലാവധി കഴിയുന്നതുവരെ മാറില്ലെന്ന നിലപാടിലാണ് പ്രശാന്ത്; അതുവരെ താനും അവിടെ തന്നെ ഉണ്ടാകുമെന്ന നിലപാടിലാണ് ശ്രീലേഖ.

തിരുവനന്തപുരം: സംവിധായകൻ പി. ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ നിന്ന് പിന്മാറാൻ തനിക്ക് കടുത്ത സമ്മർദ്ദമുണ്ടെന്ന് അതിജീവിത. കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ പലരും ഇടനിലക്കാരായി സമീപിക്കുന്നുവെന്ന് ചലച്ചിത്ര പ്രവർത്തക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതിയുടെ പ്രായവും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി പരാതിയിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുന്നുവെന്നും ഈ സമ്മർദ്ദം തനിക്ക് സഹിക്കാനാകുന്നില്ലെന്നും അതിജീവിത വ്യക്തമാക്കി.

കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികൾക്കിടെ അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയുടെ ഉള്ളടക്കം. കഴിഞ്ഞ മാസം ആറിനായിരുന്നു സംഭവമെന്ന് ചലച്ചിത്ര പ്രവർത്തക പറഞ്ഞു. തുടക്കം മുതൽ പൊലീസ് ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങൾ പ്രതിക്കൊപ്പമാണ് നിന്നതെന്നും, പരാതി നൽകിയിട്ടും കേസെടുക്കാൻ മനഃപൂർവം വൈകിയതായും അതിജീവിത ആരോപിച്ചു. മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതെന്നും, മുൻകൂർ ജാമ്യം ലഭിക്കുന്നതിന് സമയം അനുവദിച്ചതായും അവർ കുറ്റപ്പെടുത്തി.

കുഞ്ഞുമുഹമ്മദിനെതിരായ കേസിൽ സർക്കാർ നടപടികളിലെ കാലതാമസം ചൂണ്ടിക്കാട്ടി വനിതാ ചലച്ചിത്ര കൂട്ടായ്മയായ ഡബ്ല്യുസിസി കഴിഞ്ഞ ദിവസം രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയിട്ടും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും, പൊലീസ് മൊഴി രേഖപ്പെടുത്തിയതിന് എട്ട് ദിവസങ്ങൾക്ക് ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും ഡബ്ല്യുസിസി ആരോപിച്ചു. കേരള വനിതാ കമ്മീഷൻ പരാതി സ്വീകരിച്ചതായി അറിയിച്ചെങ്കിലും തുടർനടപടികളിൽ വ്യക്തതയില്ലെന്നും സംഘടന വ്യക്തമാക്കി.

പാലക്കാട്: ചിറ്റൂരിൽ കാണാതായ ആറുവയസുകാരൻ സുഹാന്റെ മൃതദേഹം വീടിനുസമീപത്തെ കുളത്തിൽ നിന്ന് കണ്ടെത്തി. ഞായറാഴ്ച രാവിലെ 8.30ഓടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12ഓടെ കാണാതായ കുട്ടിയെ കണ്ടെത്താൻ 21 മണിക്കൂറോളം പൊലീസ്, അഗ്നിരക്ഷാസേന, നാട്ടുകാർ എന്നിവർ ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ദുഃഖകരമായ കണ്ടെത്തൽ ഉണ്ടായത്.

ചിറ്റൂർ അമ്പാട്ടുപാളയം എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസിന്റെയും തൗഹിതയുടെയും മകനാണ് സുഹാൻ. ശനിയാഴ്ച രാത്രിവരെ നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഞായറാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് വീടിനുസമീപമുള്ള കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. ചിറ്റൂർ പൊലീസും ഡോഗ് സ്‌ക്വാഡും സമീപത്തെ പറമ്പുകളിലും കുളങ്ങളിലുമായി വ്യാപക പരിശോധന നടത്തിയിരുന്നു.

സംഭവസമയത്ത് സുഹാന്റെ പിതാവ് ഗൾഫിലായിരുന്നു. അധ്യാപികയായ അമ്മ തൗഹിത പാലക്കാട്ട് പോയിരിക്കുകയായിരുന്നു. വീട്ടിലെ സ്വീകരണമുറിയിൽ സുഹാനും എട്ടുവയസ്സുള്ള സഹോദരനും ടിവി കാണുന്നതിനിടെ, അമ്മയുടെ സഹോദരിയുടെ മക്കളും ഒപ്പമുണ്ടായിരുന്നു. മുത്തശ്ശി അടുക്കളയിൽ ജോലി ചെയ്യുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. വഴക്കിനെത്തുടർന്ന് പുറത്തേക്കിറങ്ങിയതായി സഹോദരൻ പറഞ്ഞതായും ബന്ധുക്കൾ പറഞ്ഞു. തുടർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്താനാകാതെ വന്നതോടെ പൊലീസിൽ പരാതി നൽകിയിരുന്നു.

തിരുവനന്തപുരം: പ്രശസ്ത കലാസംവിധായകൻ കെ. ശേഖർ (72) അന്തരിച്ചു. മലയാള സിനിമയിലെ കലാസംവിധാന രംഗത്ത് തന്റെ വേറിട്ട ശൈലിയിലൂടെ ശ്രദ്ധേയനായ ശേഖർ, തിരുവനന്തപുരത്തെ വീട്ടിൽവച്ചാണ് അന്തരിച്ചത്. ഇന്ത്യയിലെ ആദ്യ 3ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ ഉൾപ്പെടെ ദൃശ്യസൗന്ദര്യത്തിന് പ്രത്യേക പ്രാധാന്യമുള്ള നിരവധി സിനിമകളുടെ കലാസംവിധാനം നിർവഹിച്ച് അദ്ദേഹം സിനിമാലോകത്ത് സ്വന്തം മുദ്ര പതിപ്പിച്ചു.

ജിജോ പുന്നൂസിന്റെ സംവിധാനത്തിൽ 1982-ൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യ 70 എംഎം ചിത്രം പടയോട്ടം എന്ന സിനിമയിൽ കോസ്റ്റ്യൂം ഡിസൈനറായാണ് ശേഖറിന്റെ സിനിമാപ്രവേശനം. തുടർന്ന് നവോദയയുടെ ചിത്രങ്ങളുടെ അണിയറയിൽ സജീവമായി പ്രവർത്തിച്ചു. ഫാസിലിന്റെ നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, ഒന്നു മുതൽ പൂജ്യം വരെ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെയും കലാസംവിധായകനായിരുന്നു അദ്ദേഹം.

ജിജോ പുന്നൂസ് സംവിധാനം ചെയ്ത മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിലെ ‘ആലിപ്പഴം പെറുക്കാം’ എന്ന ഹിറ്റ് ഗാനത്തിനായി ഒരുക്കിയ കറങ്ങുന്ന മുറിയുടെ ഡിസൈൻ ശേഖറിന്റെ സൃഷ്ടിപരമായ കഴിവിന്റെ ഉദാത്ത ഉദാഹരണമായി ഇന്നും ഓർമ്മിക്കപ്പെടുന്നു. സംസ്കാരം തൈക്കാട് ശാന്തികവാടത്തിൽ നടന്നു.

ഫ്ലോറിഡ: നാലുവർഷത്തോളമായി നീണ്ടുനിൽക്കുന്ന റഷ്യ–ഉക്രെയ്ൻ യുദ്ധത്തിന് അറുതി വരുത്താനുള്ള ചർച്ചകൾക്കായി ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി അമേരിക്കയിലെത്തുന്നു. ഞായറാഴ്ച ഫ്ലോറിഡയിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആഡംബര വസതിയായ മാർ-എ-ലാഗോയിലാണ് നിർണായക കൂടിക്കാഴ്ച നടക്കുക. യുഎസ് ഭരണകൂടം മുന്നോട്ടുവെച്ച 28 ഇനങ്ങളടങ്ങിയ ഒത്തുതീർപ്പ് വ്യവസ്ഥകളാണ് ചർച്ചയുടെ മുഖ്യ അജണ്ടയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ട്രംപുമായുള്ള കൂടിക്കാഴ്ച ഉടൻ നടക്കുമെന്ന് സെലെൻസ്‌കി എക്സിലൂടെ സ്ഥിരീകരിച്ചു. “പുതുവർഷത്തിന് മുമ്പ് തന്നെ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിയുമെന്നാണ് പ്രതീക്ഷ” എന്നാണ് സെലെൻസ്‌കിയുടെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കാൻ യുഎസ് നടത്തുന്ന സമാധാന നീക്കങ്ങളിൽ ഏറ്റവും നിർണായകമായ ചുവടുവെപ്പായി ഈ കൂടിക്കാഴ്ചയെ അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നു.

സമാധാന ചർച്ചകൾക്ക് ശ്രമങ്ങൾ ശക്തമാകുന്നതിനിടെയും ഉക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യൻ ആക്രമണം രൂക്ഷമായി തുടരുകയാണ്. ശനിയാഴ്ച പുലർച്ചെ നഗരത്തിൽ നിരവധി ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യൻ മിസൈലുകളും ഡ്രോണുകളും നേരിടാൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്ന് ഉക്രേനിയൻ അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ റഷ്യൻ ഡ്രോണുകൾ നീങ്ങുന്നുണ്ടെന്ന വ്യോമസേനയുടെ മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

റോമി കുര്യാക്കോസ്

ബോൾട്ടൻ: ശാന്തിയുടെയും സമാധാനത്തിന്റെയും ദൂത് അറിയിച്ചുകൊണ്ട് ബോൾട്ടൻ മലയാളി അസോസിയേഷൻ (ബി എം എ) ക്രിസ്തുമസ് കരോൾ സംഘടിപ്പിച്ചു. കാൽനടയായും വണ്ടികളിലുമായി കഴിഞ്ഞ വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി സംഘടിപ്പിക്കപ്പെട്ട കരോളിൽ അസോസിയേഷനിലെ കൊച്ചു കുട്ടികളടക്കം അംഗങ്ങൾ. യു കെയിലെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തു മിതമായ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് സംഘടിപ്പിച്ചതെങ്കിലും കരോൾ സർവീസ് പ്രൗഡഗംഭീര വിരുന്നായിരുന്നു അംഗങ്ങൾക്ക് സമ്മാനിച്ചത്.

വാദ്യ – ഗാന സംഘത്തിന്റെ അകമ്പടിയോടെ സാന്റ ക്ലോസിന്റെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച കരോൾ സംഘം കുടുംബാംഗങ്ങൾക്കും കുട്ടികൾക്കും മധുരവും ക്രിസ്തുമസ് സന്ദേശവും, ക്രിസ്തുമസ് കാർഡുകളും നൽകി.

കരോൾ സംഘത്തെ ഭവനങ്ങളിലേക്ക് ക്ഷണിച്ച എല്ലാ അസോസിയേഷൻ അംഗങ്ങൾക്കും, മൂന്ന് ദിവസങ്ങളിലായി കരോൾ സമാപനത്തോടനുബന്ധിച്ചു കരോൾ സംഘത്തിന് സ്നേഹവിരുന്നൊരുക്കി നൽകിയ ജോമി സേവ്യർ, അനിൽ നായർ, ജോസഫ് കുഞ്ഞ് എന്നിവർക്കും കുടുംബാംഗങ്ങൾക്കുമുള്ള പ്രത്യേകമായ നന്ദി ഭാരവാഹികൾ രേഖപ്പെടുത്തി.

ബി എം എയുടെ ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങൾ ‘ജിംഗിൾ ബെൽസ്’ ഡിസംബർ 27 ശനിയാഴ്ച ഫാൻവർത്ത് സെന്റ്. ജയിംസ് ചർച്ച് ഹാളിൽ വച്ചു വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിക്കും. വൈകിട്ട് 6 മണിയോടെ ആഘോഷപരിപാടികളുടെ തിരി തെളിയും.

ഈടുറ്റതും കലാമൂല്യം ഉൾക്കൊള്ളുന്നതുമായ വൈവിധ്യമാർന്ന ആഘോഷ പരിപാടികളാണ് ഇക്കുറി അസോസിയേഷൻ തയ്യാറാക്കിയിരിക്കുന്നത്. വിഭവസമൃദ്ധമായ ക്രിസ്തുമസ് സ്പെഷ്യൽ ഡിന്നറും റഫിൾ സമ്മാനങ്ങളും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ക്രിസ്തുമസ് – പുതുവത്സര ആഘോഷ പരിപാടികളിൽ എവരെയും ഹാർദ്ധമായി സ്വാഗതം ചെയ്യുന്നതായും കൃത്യസമയത്ത് തന്നെ പരിപാടിയുടെ ഭാഗമാകണമെന്നും സംഘാടകർ അറിയിച്ചു.

Venue:
St. James Church Hall
Lucas Rd Farnworth Bolton
BL4 9RU

ഉദയ്പുർ ∙ ഓടുന്ന കാറിൽ യുവതിയെ പീഡിപ്പിച്ച കേസിൽ ഐടി സ്ഥാപനത്തിന്റെ സിഇഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ഐടി കമ്പനിയുടെ സിഇഒ ജിതേഷ് പ്രകാശ് സിസോദിയ, ഐടി സ്ഥാപനത്തിലെ വനിതാ എക്സിക്യൂട്ടീവ്, ഇവരുടെ ഭർത്താവ് ഗൗരവ് സിരോഹി എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച കസ്റ്റഡിയിലെടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. രാജസ്ഥാനിലെ ഉദയ്പുരിൽ ഡിസംബർ 20നാണ് സംഭവം നടന്നത്.

ഒരു പിറന്നാൾ പാർട്ടിയിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയാണ് യുവതിയെ പീഡിപ്പിച്ചത്. പാർട്ടിക്കിടെ അമിതമായി മദ്യപിച്ച യുവതിയെ വീട്ടിൽ വിടാമെന്ന് പറഞ്ഞ് മൂന്ന് പ്രതികളും ചേർന്ന് കാറിൽ കയറ്റി. തുടർന്ന് ഓടുന്ന കാറിനുള്ളിൽ വച്ച് യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

മദ്യലഹരിയിലായിരുന്ന യുവതിക്ക് സിഗരറ്റിനോട് സാമ്യമുള്ള ഒരു വസ്തു നൽകുകയും, അത് ഉപയോഗിച്ചതോടെ യുവതി അബോധാവസ്ഥയിലാകുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പിറ്റേന്ന് രാവിലെ സംഭവത്തിന്റെ ഗൗരവം മനസ്സിലായതിനെ തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

പതിവുതെറ്റിക്കാതെ ഈ ക്രിസ്മസിലും മലയാളികളുടെ മദ്യ ഉപഭോഗം റെക്കോർഡിൽ. ക്രിസ്മസ് ആഘോഷ വേളയിൽ ബെവ്‌കോ വഴി വിറ്റഴിഞ്ഞ മദ്യത്തിന്റെ മൂല്യം 332.62 കോടി രൂപയായി. ഡിസംബർ 22 മുതൽ ക്രിസ്മസ് ദിനം വരെ നാല് ദിവസത്തിനുള്ളിലുണ്ടായ വിൽപ്പനയാണ് ഈ റെക്കോർഡായി മാറിയത്.

കഴിഞ്ഞ വർഷം (2024) ക്രിസ്മസ് കാലയളവിൽ 279.54 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. ഇതിനെക്കാൾ ഇത്തവണ 53.08 കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ക്രിസ്മസിന് മുൻദിനമായ ഡിസംബർ 24ന് മാത്രം മദ്യവിൽപ്പന നൂറുകോടി കടന്ന് 114.45 കോടി രൂപയിലെത്തി. ഡിസംബർ 22ന് 77.62 കോടി, 23ന് 81.34 കോടി, ക്രിസ്മസ് ദിനത്തിൽ 59.21 കോടി രൂപയുടെ മദ്യവിൽപ്പനയുമുണ്ടായി.

തൃശ്ശൂരും കോഴിക്കോടും ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച പ്രീമിയം ഔട്ട്‌ലെറ്റുകൾ ബെവ്‌കോയ്ക്ക് അധിക നേട്ടമായി മാറിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഉത്സവകാല ആവശ്യകതയും വിപുലമായ വിൽപ്പന സൗകര്യങ്ങളും ചേർന്നതാണ് ഈ വിൽപ്പന വർധനവിന് കാരണമായതെന്ന് അധികൃതർ വിലയിരുത്തുന്നു.

തിരുവനന്തപുരം ∙ കോർപ്പറേഷൻ മേയറായി ചുമതലയേറ്റതിന് പിന്നാലെ വി.വി. രാജേഷിന് ആദ്യ പരാതിയെത്തി. മുൻ മേയർ ആര്യ രാജേന്ദ്രന്റെ ഭരണകാലത്ത് നടന്നുവെന്ന ആരോപിക്കപ്പെടുന്ന അഴിമതികളിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. മുൻ കോൺഗ്രസ് കൗൺസിലർ ശ്രീകുമാറാണ് പുതിയ മേയറിന് ഔദ്യോഗികമായി പരാതി കൈമാറിയത്.

ആര്യ രാജേന്ദ്രന്റെ കാലഘട്ടത്തിൽ നഗരസഭയിൽ നടന്ന വിവിധ പ്രവർത്തനങ്ങളിൽ അഴിമതിയും സ്വജനപക്ഷപാതവും ഉണ്ടായതായി പരാതിയിൽ ആരോപിക്കുന്നു. പ്രത്യേകിച്ച് താൽക്കാലിക നിയമനങ്ങളിൽ പാർട്ടി ബന്ധം മുൻനിർത്തിയുള്ള ഇടപെടലുകൾ നടന്നുവെന്നും ഇതിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

എസ്.എസ്.ടി ഫണ്ട് തട്ടിപ്പ്, നിയമനങ്ങൾക്ക് പാർട്ടി സെക്രട്ടറിയേറ്റിൽ നിന്ന് പട്ടിക ആവശ്യപ്പെട്ട് നടത്തിയെന്ന ആരോപിക്കുന്ന പിൻവാതിൽ നിയമനം, കെട്ടിട നികുതി തട്ടിപ്പ്, വാഹന ഇൻഷുറൻസ്–മെയിന്റനൻസ് തട്ടിപ്പ് തുടങ്ങിയ വിഷയങ്ങളിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ശ്രീകുമാർ പരാതിയിൽ ആവശ്യപ്പെട്ടു.

ടൊറന്റോ ∙ കാനഡയിലെ ടൊറന്റോ സർവകലാശാലയുടെ സ്കാർബറോ ക്യാംപസിന് (UTSC) സമീപം ഇന്ത്യൻ ഗവേഷണ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. ഹൈലാൻഡ് ക്രീക്ക് ട്രയൽ–ഓൾഡ് കിങ്സ്റ്റൺ റോഡ് മേഖലയിൽ ചൊവ്വാഴ്ച ഉച്ചയോടെയുണ്ടായ വെടിവയ്പ്പിലാണ് 20 വയസ്സുകാരനായ ശിവാങ്ക് അവസ്തി കൊല്ലപ്പെട്ടത്. ഒരാൾ ഗുരുതരമായി പരിക്കേറ്റ് കിടക്കുന്നതായി ലഭിച്ച സന്ദേശത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോൾ ശിവാങ്ക് മരിച്ച നിലയിലായിരുന്നു.

സംഭവസ്ഥലത്ത് വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെങ്കിലും ആക്രമികൾ പൊലീസ് എത്തുന്നതിന് മുൻപേ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ടൊറന്റോ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.

ശിവാങ്ക് അവസ്തിയുടെ ദാരുണമായ മരണത്തിൽ ഇന്ത്യ അതീവ ദുഃഖം രേഖപ്പെടുത്തി. ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ എക്സിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ, വിദ്യാർത്ഥിയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകി വരുന്നതായി അറിയിച്ചു. സംഭവത്തെ തുടർന്ന് ടൊറന്റോയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ വലിയ ആശങ്ക ഉയർന്നിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിവുള്ളവർ 416-808-7400 എന്ന നമ്പറിലോ ക്രൈം സ്റ്റോപ്പേഴ്‌സ് 416-222-TIPS (8477), www.222tips.com എന്നിവയിലോ പൊലീസിനെ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു.

Copyright © . All rights reserved