ഫാ. ഹാപ്പി ജേക്കബ്ബ്
തിരു അവതാരത്തിന്റെ അടിസ്ഥാന ചിന്തകളിൽ മുഴങ്ങുന്ന ഒരു പ്രധാന വാക്കാണ് പ്രതീക്ഷ എന്നുള്ളത്. ദൈവം മനുഷ്യനായി പിറന്നു എന്നുള്ളത് ചരിത്രപരമായ വസ്തുതയാണെങ്കിലും ഇരുളിലും മരണ നിഴലിലും ഇരിക്കുന്നവർക്ക് പ്രകാശത്തിന്റെ സമ്മാനവും ആയിരുന്നു. യശയ്യാ പ്രവചന പുസ്തകം 9-ാം അധ്യായം രണ്ടു 2 മുതൽ 7 വരെ വാക്യങ്ങളിൽ ഇത് വായിക്കാവുന്നതാണ്. കഴിഞ്ഞ് പോയ നൂറ്റാണ്ടുകളിൽ മാത്രമല്ല ഇന്നും പ്രസക്തമായ ചിന്തയാണ് ഇത്.
1. പ്രത്യാശ – ദൈവികമായ ഇടപെടൽ.
” ഇരുട്ടിൽ നടക്കുന്ന ജനം ഒരു വലിയ പ്രകാശം കണ്ടിരിക്കുന്നു” യെശയ്യാ :9 : 2 എന്ന വാക്യം മനുഷ്യ ജീവിതങ്ങളിൽ ദൈവിക ഇടപെടലുകളുടെ സൂചന നൽകുന്നു. രോഗവും ദുഃഖവും, പീഡനവും ഒക്കെ മറികടക്കുവാൻ ആഗ്രഹിക്കുമെങ്കിലും പല അവസരങ്ങളിലും അതിൽ തന്നെ കഴിയേണ്ടി വരുന്നു. പ്രത്യാശ കൈവിടാതെ ജീവിക്കുവാൻ തിരു അവതാരം നമ്മെ ഒരുക്കുന്നു. പ്രത്യാശ അമൂർത്തമായ ആശങ്കയല്ല, ദൈവ നടപടികളിലേക്കുള്ള ആത്മ വിശ്വാസമായാണ് നാം ഉൾക്കൊള്ളേണ്ടത്. ആയതിലേക്ക് നാം ഒരുങ്ങേണ്ടുന്ന സമയമാണിത്. കേട്ട കഥയായല്ല വ്യക്തിപരമായ ബന്ധമായും ക്രിസ്തുമസ് മാറട്ടെ.
2. പ്രത്യാശ – പ്രവാചക വചനങ്ങളിൽ.
അസ്സീറിയൻ അധിനിവേശങ്ങളിൽ വ്യാകുലപ്പെട്ടിരുന്ന ജനതയ്ക്ക് പ്രത്യാശയുടെ പുതു വെളിച്ചം ആണ് ഈ പ്രവചനം. രാജകീയ അസ്ഥിരതയും ആത്മീക ശോഷണവും അധിനിവേശത്തിന്റെ കയ്പ്പ് നീരും രുചിക്കുന്ന ജനങ്ങൾ. ഇതിലും അപ്പുറമായി ദൈവ നിന്ദയും, മിഥ്യാരാധനയും കൂടി ആയപ്പോൾ ജനത്തിന്റെ ആവലാതികൾ എത്രമാത്രം കഠിനമായിരുന്നുവെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. ഇന്നും ഈ സമാനതകൾ നടമാടുന്നില്ലേ. പ്രവാചകൻ ദൈവ സാന്നിധ്യവും, ആശ്വാസവും, പ്രത്യാശയും ജനങ്ങൾക്ക് ഏകുവാൻ വരുവാനുള്ളവനെ ഇങ്ങനെ വിശേഷിപ്പിച്ചു:- വീരനാം ദൈവം, സമാധാന പ്രഭു, നിത്യപിതാവ് അത്ഭുത മന്ത്രി, നമ്മുടെ വിശ്വാസത്തിൽ കർത്താവിൻറെ രക്ഷണ്യമായ അനുഭവങ്ങളുടെ നാമമായും, നമ്മെ ഒക്കെ യഥാ സ്ഥാനപ്പെടുത്തുന്ന ക്രിയയായും ഉൾക്കൊള്ളുക. ദൈവിക സ്വഭാവവും സൃഷ്ടിയുടെ പുനരുജ്ജീവനത്തിന്റെ പ്രതീകവും ആണ് ക്രിസ്തുമസ് . ആയതിനാൽ പ്രത്യാശാ വാഗ്ദാനം മനുഷ്യ ശ്രമത്തേക്കാൾ വലുതായി സൗഖ്യവും സുഖവും പ്രത്യാശയും പുന:സ്ഥാപിക്കുന്ന കത്തൃഗമനം ആയി നാം സ്വീകരിക്കുക.
3 . പ്രത്യാശ – കാത്തിരിപ്പിന്റെ ആത്മീക അനുഭവം
ഈ ശുദ്ധീകരണ കാലം സമാധാനത്തിന്റെയും ശാന്തതയുടെയും ഒരുക്കത്തിന്റെയും കാലമാണ്. ധ്യാനാത്മകമായി ഉൾക്കൊള്ളുമ്പോൾ തിരു അവതാരത്തെ നമ്മുടെ രക്ഷയ്ക്കായുള്ള യാഗമായി മനസ്സിലാക്കുവാൻ കഴിയും. ദൈവമായിരിക്കെ തന്നെ മനുഷ്യനായി നമ്മുടെ ഇടയിൽ വന്ന് പാർത്തു. മാനുഷിക അനുഭവങ്ങളിൽ നിന്നും ദൈവീകതയിലേക്ക് നമ്മെ കയറ്റുവാനുള്ള ത്യാഗമാണ് ഈ യാഗം. ആയതിനാൽ ഈ രക്ഷണ്യ അനുഭവത്തിന് സംബന്ധികളായി തീരണമെങ്കിൽ ഈ കാത്തിരിപ്പിന്റെ അനുഭവം ശുദ്ധീകരണത്തിന്റെ ദിനങ്ങളായി മാറണം.
4 . പ്രത്യാശയുടെ പൂർത്തീകരണം – ക്രിസ്തു.
ക്രിസ്തുവിൻറെ അവതാരമാണ് പ്രത്യാശയുടെ പൂർണ്ണത ; അന്ധകാരത്തിലും ഭരണനിഴലിലും ഉഴലുന്നവർക്ക് പ്രതീക്ഷ നൽകിയ ദിനം. മനുഷ്യാത്മാവിന്റെ ഉള്ളറയിലേക്ക് ദൈവീക ആത്മാവിനെ പകരുന്ന അനുഭവമാണ് അന്ധകാര ഗുഹയിൽ ദൈവസുതൻ ജാതം ചെയ്തതിലൂടെ നൽകപ്പെട്ടത്. പ്രകാശത്താൽ നിറയപ്പെട്ട അനുഭവം കാഴ്ചകളുടെയും ഉൾക്കാഴ്ചകളുടെയും തലങ്ങളെ തന്നെ മാറ്റിമറിച്ചു. അതിനാലാണ് ഉണ്ണിയേശുവിനെ കണ്ടവർ വേറെ വഴിയായി സ്വദേശത്തേക്ക് പോയതെന്ന് നമുക്ക് വായിച്ചെടുക്കാം. പ്രതീക്ഷിച്ചിരുന്ന ഈ ജനനം മനുഷ്യർക്കിടയിലും അത്രമാത്രം സ്വാധീനം ചെലുത്തിയ അനുഭവം ആയിരുന്നു.
5 . ആത്മീക വിടുതലിനായുള്ള പ്രത്യാശ
കാലങ്ങൾ ഏറെയായെങ്കിലും, ആത്മീകതയുടെ പലതലങ്ങൾ നാം കണ്ടുകഴിഞ്ഞു. എങ്കിലും ഇന്നും ഈ തിരു അവതാരത്തിന്റെ പ്രസക്തി നിലനിൽക്കുന്നു. രോഗം ,ദുഃഖം ,പാപം എല്ലാം ഇപ്പോഴും തുടരുന്നു. ഇത് ദൈവ അസാന്നിധ്യമായി പലരും വ്യാഖ്യാനിക്കപ്പെടുന്നെങ്കിലും ദൈവിക പ്രവർത്തനത്തിനുള്ള അവസരങ്ങളായി എന്തേ നമുക്ക് കാണാൻ കഴിയാതെ പോകുന്നു. ഞാൻ ഏത് മേഖലയിലാണ് പ്രകാശം ആകേണ്ടത്? സ്വയം ശോധനയിലും, ആത്മസമർപ്പണത്തിലും, സത്യസന്ധതയിലും, പ്രതീക്ഷയിലും പ്രത്യാശയിലും പ്രകാശിതരാകുവാൻ നമുക്ക് ശ്രമിക്കാം. ഈ ക്രിസ്തുമസ് പ്രതീക്ഷയുടെ പുതിയ നാമ്പുകൾ നമ്മളിൽ പകരട്ടെ.
സ്നേഹത്തോടെ
ഫാദർ ഹാപ്പി അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സ്റ്റോക്ക്-ഓൺ-ട്രെന്റ് വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
ടോം ജോസ് തടിയംപാട്
ഇടുക്കി കഞ്ഞിക്കുഴി കീരിത്തോട്ടിൽ താമസിക്കുന്ന പെരുംതടത്തിൽ ജോസഫ് ജോർജ് ഒരു ബസ് കണ്ടക്ടർ ആയി ജോലി നോക്കിയിരുന്ന സമയത്താണ് അദ്ദേഹത്തെ കിഡ്‌നി രോഗം ബാധിച്ചു ചികിത്സയിൽ ആകുന്നത് കൈയിലുണ്ടായിരുന്ന എല്ലാം വിറ്റു ചികിൽസിച്ചു ഭാര്യ ജോലി ഉപേക്ഷിച്ചു ഭർത്താവിനെ ശിശ്രുഷിച്ചു വീട്ടിൽ ഇരിക്കുന്നു, ഇവരുടെ ചികിത്സ മുൻപോട്ടു കൊണ്ടുപോകണം ദയവായി സഹായിക്കണം ഇപ്പോൾ ജോസപ്പും കുടുംബവും താമസിക്കുന്നത് കഞ്ഞിക്കുഴിയിലെ ഭാര്യയുടെ ഭാവനത്തിലാണ് നാട്ടിലുള്ള നല്ലമനുഷ്യരുടെ സഹായംകൊണ്ടാണ് ഇതുവരെ ചികിത്സ മുൻപോട്ടു കൊണ്ടുപോയത് അതുകൊണ്ടു നിങ്ങൾ ദയവായി ഒരു കൈ സഹായം ഈ കുടുംബത്തിന് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. .ജോസെഫിന്റെ കുടുംബത്തിന്റെ വേദന ഞങ്ങളെ അറിയിച്ചത് പൊതുപ്രവർത്തകനും മുൻ ഇടുക്കി ബ്ലോക്ക് പഞ്ചായത് പ്രസിഡണ്ടുമായ എ പി ഉസ്മാനാണ് നിങ്ങളുടെ സഹായങ്ങൾ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടിൽ ദയവായി നൽകുക .
.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്. ഞങ്ങൾ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ ഏകദേശം 1,45,00000 (ഒരുകോടി നാൽപ്പത്തിഅഞ്ചു ലക്ഷം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .
2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു തനിനാടൻ യുട്യൂബ് ചാനൽ ,കേരള കമ്മ്യൂണിറ്റി വിറാൾ , UKKCA (യുണൈറ്റഡ് കിങ്‌ഡം ക്‌നാനായ കത്തോലിക്ക അസോസിയേഷൻ ) , മലയാളം യു കെ , പത്ര൦ , ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റി, ,പടമുഖം സ്നേഹമന്ദിര൦ , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) മുതലായവർ അവാർഡ്‌കൾ നൽകി ഞങ്ങളെ ആദരിച്ചിട്ടുണ്ട് . ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ് .
ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
തിരുവനന്തപുരത്ത് ലൈംഗിക പീഡനക്കേസിലെ അതിജീവിതയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യം നിഷേധിച്ചു. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജാമ്യം തള്ളിയത്. സോഷ്യൽ മീഡിയ പോസ്റ്റുകൾ പിന്‍വലിക്കാമെന്ന് രാഹുല്‍ ഈശ്വര്‍ വാദത്തിനിടെ അറിയിച്ചെങ്കിലും, കുറ്റത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം അനുവദിച്ചില്ല. ഈ കേസിൽ രാഹുല്‍ ഈശ്വര്‍ അഞ്ചാം പ്രതിയാണ്.
തിരുവനന്തപുരത്തെ സെൻട്രൽ ജയിലിൽ നിരാഹാരം തുടരുന്നതിനാൽ, മുമ്പ് രാഹുല്‍ ഈശ്വറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക സെല്ലിലേക്ക് മാറ്റിയിരുന്നു. അതേസമയം, ജാമ്യത്തിനായി രാഹുല്‍ ഈശ്വര്‍ ജില്ലാ സെഷന്‍സ് കോടതിയിലും ഹർജി നൽകിയിരുന്നു. സെഷന്‍സ് കോടതി ഹർജിയിൽ നടപടി നീട്ടിയതോടെ, തുടര്‍ന്ന് അദ്ദേഹം ഹർജി പിന്‍വലിച്ചു.
ഹര്‍ജി പിന്‍വലിച്ചതിനെ തുടര്‍ന്ന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വീണ്ടും വാദം കേട്ടാണ് അന്തിമമായി ജാമ്യം നിഷേധിച്ചത്. കേസുമായി ബന്ധപ്പെട്ട സാമൂഹിക മാധ്യമ പ്രതികരണങ്ങൾ സൈബര്‍ നിയമപ്രകാരമുള്ള ശിക്ഷാർഹമായ വിഭാഗത്തിൽപ്പെടുന്നതാണെന്നും ഇത്തരം നിയമലംഘനങ്ങളെ കോടതി ഗൗരവത്തോടെ കാണുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെമലയാളികളുടെ ബന്ധുക്കളായവരിൽ ഒട്ടേറെപ്പേരാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. അതിൽ പ്രമുഖനാണ് സിബി ജോസഫ് മൂലംകുന്നം
വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ കുട്ടനാടിന്റെ പൊതു രംഗത്ത് സജീവമായ സിബി ജോസഫ് മൂലംകുന്നത്തിന് പൊതുസേവനം എന്നത് എന്നും ആത്മസമർപ്പണത്തിന്റെ പാതയാണ്. 1967ൽ കുട്ടനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായതിനൊപ്പം ആലപ്പുഴ ഡി.സി.സി ജനറൽ സെക്രട്ടറിയായും കർഷക കോൺഗ്രസ് ആലപ്പുഴ ജില്ല പ്രസിഡന്റായും സേവനമനുഷ്ഠിച്ച അദ്ദേഹം മുഴുവൻ കോൺഗ്രസ് പ്രവർത്തകരുടെയും സ്നേഹനിധിയായി മാറിയ പരേതനായ അഡ്വ. എം. സി. ജോസഫ് മൂലംകുന്നത്തിന്റെ പുത്രനായ സിബിയുടെ രാമങ്കരി പഞ്ചായത്ത് ഒന്നാം വാർഡിൽ നിന്നുമുള്ള കന്നിയങ്കം 2015–2020 ലായിരുന്നു. അന്ന് നല്ല ഭൂരിപക്ഷത്തിൽ വിജയിച്ച സിബിക്ക് ഇത് രണ്ടാമത്തെ ഊഴമാണ്.

ഇക്കുറി രാമങ്കരി പഞ്ചായത്ത് രണ്ടാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയാണ്. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായും രാമങ്കരി മണ്ഡലം പ്രസിഡന്റായും പ്രവർത്തിച്ചുവരുന്ന സിബി എസ്.ബി കോളേജിലെ തന്റെ ബിരുദപഠന കാലഘട്ടത്തിൽ കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റായി തിളക്കമാർന്ന പ്രവർത്തനമാണ് കാഴ്ചവെച്ചത്. ശേഷം യൂത്ത് കോൺഗ്രസ് രാമങ്കരി മണ്ഡലം പ്രസിഡന്റ്, കുട്ടനാട് നിയോജകമണ്ഡലം ഭാരവാഹി, കോൺഗ്രസ് രാമങ്കരി മണ്ഡലം പ്രസിഡന്റ്, കുട്ടനാട് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി, ഡി.സി.സി മെമ്പർ എന്നിങ്ങനെ വിവിധ പദവികൾ അലങ്കരിച്ചു.

3 പ്രാവശ്യം രാമങ്കരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറായും (കൺവീനർ) പ്രവർത്തിച്ചിട്ടുണ്ട്.ഡി ബ്ലോക്ക് പുത്തനാറായിരം കായലിലെ നല്ലൊരു കർഷകൻ കൂടിയായ സിബി ജോസഫിനെ സംബന്ധിച്ചിടത്തോളം കുട്ടനാട്ടിലെ നെൽകർഷകർ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നതാണ് പ്രധാനം. 2015–20 കാലഘട്ടത്തിൽ താൻ തുടങ്ങിവെച്ച നിരവധിവികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. എ.സി റോഡ് മണലാടി ജംഗ്ഷൻ മുതൽ ആറ്റുതീരം വരെയുള്ള റോഡ്, അവിടെ നിന്ന് മുക്കം റോഡ് എന്നിങ്ങനെ അടിയന്തിരമായി പൂർത്തീകരിക്കേണ്ട ജോലികൾ ഉണ്ട്. ഇതോടൊപ്പം രണ്ടാം വാർഡിലെ കുടിവെള്ള പ്രശ്നവും പരിഹരിക്കണം. വാർഡിൽ കൂടുതൽ വഴിവിളക്കുകൾ സ്ഥാപിക്കുന്നതിനും തോടുകൾ മാലിന്യമുക്തമാക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനൊപ്പം ജനങ്ങളുടെ മറ്റ് വികസനസ്വപ്നങ്ങൾക്ക് നിറച്ചാർത്ത് നൽകുകയും വേണം.

ഭാര്യ: ആൻസമ്മ ജോസഫ് (പുളിങ്കുന്ന് ഐ.ടി.ഐ പ്രിൻസിപ്പൽ). മക്കൾ: സാൻജോ (എഞ്ചിനീയർ, യു.എസ്.എ), അജോ, ജിജോ (വിദ്യാർത്ഥി, ഗവ. മോഡൽ എഞ്ചിനിയറിംഗ് കോളേജ്, തൃക്കാക്കര).

സിബി ജോസഫ് പ്രവാസി മലയാളികളുടെ പ്രിയ സഹോദരനാണ്. അദ്ദേഹത്തിന്റെ സഹോദരന്മാരായ ജോസഫ് ചാക്കോ ന്യൂയോർക്കിലും, ജിമ്മി ജോസഫ് മൂലംകുന്നം ബർമിംഗ്ഹാമിലും, റോയ് ജോസഫ് ലിവർപൂളിലും സ്ഥിരതാമസക്കാരാണ് . മലയാളം യുകെ ഡയറക്ടർ ബോർഡ് മെമ്പർ ആയ ജിമ്മി മൂലംകുന്നവും റോയി മൂലംകുന്നവും യുകെയിലെ കുട്ടനാട് സംഗമത്തിന്റെ കമ്മിറ്റി അംഗങ്ങളാണ്. വിദേശത്ത് പ്രവർത്തിക്കുന്ന സഹോദരങ്ങളുടെ ഈ സാമൂഹിക ഇടപെടലും പിന്തുണയും സിബിയുടെ പൊതു പ്രവർത്തനങ്ങൾക്ക് വലിയ ശക്തിയാണ് പകർന്ന് നൽകുന്നത് .
മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയായ ‘സിഎം വിത്ത് മീ’യിൽ വിളിച്ച് സ്ത്രീകളോട് അശ്ലീലമായി സംസാരിച്ച കേസിൽ ആലപ്പുഴ ചെങ്ങന്നൂർ വെൺമണിയിലെ മാറുന്നൂർ ഹൗസിൽ താമസിക്കുന്ന അർജുൻ ജി. കുമാർ (34)നെ പോലീസ് അറസ്റ്റ് ചെയ്തു. മ്യൂസിയം പോലീസ് വെള്ളിയാഴ്ച രാവിലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
പരാതി പരിഗണിക്കുന്നതിനായി പൊതുജനങ്ങൾക്ക് വേണ്ടി ഏർപ്പെടുത്തിയിട്ടുള്ള ടോൾഫ്രീ നമ്പറിലേക്കാണ് അർജുൻ നിരന്തരം വിളിച്ച് ദുരുപയോഗം നടത്തിയത്. മുമ്പും ‘സിഎം വിത്ത് മീ’യിൽ വിളിച്ച് മോശമായി സംസാരിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയിലെ ജീവനക്കാരനായ അർജുൻ വെൺമണി പൊലീസ് സ്റ്റേഷനും തിരുവല്ല പൊലീസ് സ്റ്റേഷനുമുള്ള വനിതാ ഉദ്യോഗസ്ഥരോട് അശ്ലീലമായി സംസാരിച്ചതുമായി ബന്ധപ്പെട്ടും കേസുകൾ നേരിടുന്നുണ്ട്. ജനപ്രശ്‌നങ്ങൾ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് കൈമാറുന്ന സംവിധാനം തന്നെയാണ് ‘സിഎം വിത്ത് മീ’ എന്നതും പോലീസ์ കൂട്ടിച്ചേർത്തു.
ന്യൂഡൽഹി: ഇൻഡിഗോയുടെ വ്യാപക സർവീസ് റദ്ദാക്കലുകൾ ആഭ്യന്തര വിമാനയാത്രക്കാരെ കനത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. റദ്ദാക്കലുകൾ തുടർന്നതോടെ മറ്റുള്ള വിമാനക്കമ്പനികളിൽ അവസാന നിമിഷം ടിക്കറ്റിനായി ആളുകൾ തിരക്കിലാണ്. ആവശ്യകത പെട്ടെന്ന് ഉയർന്നതോടെ നിരക്കുകൾ ഇരട്ടിയും മൂന്നിരട്ടിയും ഉയർന്നു. സാധാരണയായി 20,000 രൂപയ്‌ക്ക് ലഭിക്കുന്ന ഡൽഹി–മുംബൈ ഇക്കോണമി ടിക്കറ്റിനുതന്നെ ഇപ്പോൾ 60,000 രൂപയോളം ചെലവ് വരുന്നു.
ഏകദേശം എല്ലാ തിരക്കേറിയ റൂട്ടുകളിലും നിരക്കുകൾ കുത്തനെ ഉയർന്നപ്പോൾ, വിദേശ നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ അതിനേക്കാൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന സാഹചര്യമാണിപ്പോൾ. ഡൽഹി–ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ് തുടങ്ങിയ റൂട്ടുകളിൽ വെള്ളിയാഴ്ച വിമാനങ്ങൾ ലഭ്യമല്ല. ഹൈദരാബാദിലേക്കുള്ള സാധാരണ 7,000 രൂപയുടെ ടിക്കറ്റിന് 48,000 രൂപയിൽ കൂടുതലാണ് ഇപ്പോൾ നിരക്ക്. മിനുട്ടുകൾക്കൊപ്പം നിരക്കുകൾ മാറുന്നുണ്ടെന്നും യാത്രക്കാർ പറയുന്നു. ഡൽഹി–കൊൽക്കത്ത റൂട്ടിൽ വെള്ളിയാഴ്ച 32,000 രൂപയായിരുന്ന ഏകദിശ നിരക്ക് ശനിയാഴ്ച ഇരുവശ യാത്രയ്ക്കായി 85,000 രൂപയോളം ഉയരുമെന്നാണ് സൂചന. ഇത് യൂറോപ്യൻ യാത്രയെക്കാൾ ചെലവേറിയതായി കൊണ്ടിരിക്കുന്നു.
ഡൽഹി വിമാനത്താവളത്തിൽ അർധരാത്രിവരെ നടക്കുന്ന എല്ലാ ആഭ്യന്തര സർവീസുകളും ഇൻഡിഗോ റദ്ദാക്കിയിട്ടുണ്ട്. ഇതോടെ യാത്രക്കാർക്ക് മറ്റൊരു എയർലൈൻ തിരഞ്ഞെടുക്കാൻ അധിക തുക ചെലവഴിക്കേണ്ടിവരുന്നു. ഡൽഹി വഴി പറക്കുന്ന മുംബൈ–ചെന്നൈ വിമാനങ്ങൾ ഇപ്പോൾ 60,000 രൂപയോളം നിരക്ക് ഈടാക്കുന്നു, എന്നാൽ ഒരാഴ്ചയ്ക്കുശേഷമുള്ള യാത്രയ്ക്കായി ഇതേ റൂട്ടിൽ 4,500 രൂപയിൽ താഴെയാണ് ചെലവ്. മുംബൈ–ശ്രീനഗർ ഒരു വഴിയാത്രയ്ക്കു പോലും 62,000 രൂപയും മടക്കയാത്രയ്ക്ക് 92,000 രൂപയും ചെലവാകുന്ന അവസ്ഥയാണ് നിലവിൽ.
കൊല്ലം മൈലക്കാടിന് സമീപം നിർമാണത്തിലിരിക്കുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണതോടെ റോഡിൽ വലിയ ഗതാഗത തടസ്സമുണ്ടായി. സർവീസ് റോഡിലേക്കാണ് ഭിത്തി ഇടിഞ്ഞത്, സ്കൂൾ ബസ് ഉൾപ്പടെയുള്ള നിരവധി വാഹനങ്ങൾ കുടുങ്ങിപ്പോയതും ആശങ്ക ഉയർത്തി. കടമ്പാട്ടുകോണം–കൊല്ലം സ്ട്രെച്ചിലെ നിർമാണച്ചുമതല ശിവാലയ കൺസ്ട്രക്ഷൻസ് കമ്പനിക്കാണ് നൽകിയിരുന്നത്.
സംഭവത്തെ തുടർന്ന് അടിയന്തിര അന്വേഷണം നടത്താൻ പൊതുമരാമത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ദേശീയപാത നിർമാണത്തിൽ അപാകതയുണ്ടോയെന്ന് പരിശോധിക്കാൻ എൻഎച്ച്എഐ സംഘം സ്ഥലത്തെത്തി. നിർമാണ ഗുണനിലവാരത്തിലും അനാസ്ഥയിലും ഗുരുതരമായ സംശയങ്ങൾ ഉണ്ടെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനും കോൺഗ്രസ് നേതാവുമായ കെ. സി. വേണുഗോപാൽ വിമർശിച്ചു.
മലപ്പുറം കൂരിയാട് ഉൾപ്പെടെ പാത നിർമാണ സമയത്ത് തകർന്ന സംഭവങ്ങൾ വിവാദമായിരിക്കെ കൊല്ലത്തും സമാനദൃശ്യമാണ് ആവർത്തിച്ചത്. അഷ്ടമുടിക്കായലിൽ നിന്ന് എടുത്ത മണ്ണ് ഫില്ലിങ്ങിനും റോഡ് നിർമ്മാണത്തിനും ഉപയോഗിച്ചതിനെ കുറിച്ചും സ്ഥലംവാസികൾ വിശദമായ പരിശോധന ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാ ഓഡിറ്റുകൾ നടത്താത്തതാണ് ഈ ദുരന്തങ്ങൾക്ക് കാരണമെന്നും വേണുഗോപാൽ എംപി ആരോപിച്ചു.
വീണ്ടുമൊരു മണ്ഡലകാലം വന്നിരിക്കുകയാണ്. 41 ദിവസം വ്രതമെടുത്ത് പുണ്യപാപങ്ങളുടെ ഇരുമുടിക്കെട്ടുമേന്തി ശരണം വിളിച്ച്, ലൗകികതയുടെ പടവുകളേറി പൊന്നുപതിനെട്ടാംപടി കയറി സാക്ഷാൽ ശബരീശന്റെ സന്നിധിയിലെത്തുന്ന ഭക്തനെ വരവേൽക്കുന്നത് ‘തത്വമസി’ എന്ന മഹാവാക്യമാണ്. ഈശ്വരൻ നീയാണ്’ എന്ന ഓർമപ്പെടുത്തൽ. അഹങ്കാരവും അറിവില്ലായ്മയുമെല്ലാം ഇല്ലാതായി ഈശ്വരനും ഭക്തനും ഒന്നാകുന്ന സമത്വത്തിന്റെ പരമപദമാണ് അയ്യപ്പസന്നിധാനം.
ഭക്തിനിര്‍ഭരമായ വ്രതശുദ്ധിയുടെ മണ്ഡലകാലത്ത് എങ്ങും കേള്‍ക്കുന്നത് സ്വാമി നാമങ്ങളാണ്, ശരണ മന്ത്രങ്ങളാണ്.. മാലയിട്ടു കറുപ്പുടുത്തു ഇരുമുടി കെട്ടുമായി മല ചവിട്ടുന്ന ഓരോ അയ്യപ്പനും ഭഗവാന്റെ പ്രതിരൂപങ്ങളാണ്.അതുകൊണ്ട് തന്നെ മണ്ഡലകാലത്തെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും പ്രധാന സ്ഥാനമുണ്ട് അയ്യപ്പവിളക്കിന്.

ലിവർപൂളിന്റെ മണ്ണിൽ ആദ്യത്തെ അയ്യപ്പവിളക്കിനു തിരിതെളിഞ്ഞതു മൂന്ന് വർഷങ്ങൾക്ക് മുൻപാണ്.ലിവർപൂൾ മലയാളി ഹിന്ദു സമാജം നടത്തുന്ന ഈ വർഷത്തെ അയ്യപ്പവിളക്ക് ജനുവരി 10 ന് കാർഡിനൻഹീനൻ സ്കൂളിന്റെ ഹാളിൽ നടത്തുന്ന വിവരം എല്ലാവരെയും സന്തോഷപൂർവം അറിയിക്കുന്നു. ഈ വർഷത്തെ അയ്യപ്പവിളക്കിന് ലിവർപൂൾ മലയാളി ഹിന്ദു സമാജം “നാദതരംഗിണി” ഭജന ടീമിന്റെ ഭജനയും ഉണ്ടാകുമെന്ന് ഭക്തിപൂർവ്വം അറിയിക്കുന്നു. പ്രവാസികളായ നമ്മുക്ക് ഏവർക്കും നഷ്ടമാക്കുന്ന അയ്യപ്പവിളക്ക്,ലിവർപൂൾ ഹിന്ദു സമാജം നടത്തുന്നത് മേഴ്‌സിസൈഡിലെയും പരിസരപ്രദേശങ്ങളിയും അയ്യപ്പവിശ്വാസികൾക്ക് ഒരു അനുഗ്രഹമായിക്കരുതാം. 2026 ജനുവരി 10, ശനിയാഴ്ച നടക്കുന്ന ഈ മഹോത്സവം ഭക്തിസാന്ദ്രമായ നിമിഷങ്ങളാൽ സമൃദ്ധമാണ്. കലിയുഗ വരദനായ അയ്യപ്പന്റെ ദിവ്യാനുഗ്രഹം പ്രാപിക്കുന്നതിനായി ഭജനങ്ങളും പൂജകളും ദീപാരാധനയും അന്നദാനവും ഉൾപ്പെടെയുള്ള വിവിധ ചടങ്ങുകൾ ഭക്തിപൂർവ്വം നടത്തപ്പെടുന്നു.

പൂജയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി ഹാളിനനുസരിച്ച് അംഗസംഖ്യ നിജപെടുത്തേണ്ടി വന്നിട്ടുണ്ട്. ആയതിനാൽ ആദ്യം റജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് മാത്രമേ പൂജയിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ . രജിസ്ട്രേഷൻ നടത്തുന്നതിനുള്ള ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.
https://lmhs.uk/events-2026/ayyappa-vilakku1/booking
എല്ലാവരെയും മനുഷ്യന്മാരായി ഉൾക്കൊള്ളണമെന്ന സന്ദേശം അയ്യപ്പന്റെയും വാവരുടെയും സൗഹൃദ വർണനയിലൂടെ അയ്യപ്പൻ വിളക്ക് നൽകുന്നുണ്ട്. ലിവർപൂളിന്റെ മണ്ണിൽ ശരണം വിളികളിൽ ഭക്തിസാന്ദ്രമായ ഒരു സായാഹ്നത്തിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് ലിവർപൂൾ മലയാളി ഹിന്ദു സമാജവുമായി ബന്ധപ്പെടുക.
സ്ഥലം:
കാർഡിയിനൽ ഹീനൻ സ്പോർട്സ് സെന്റർ,
ഹണീസ് ഗ്രീൻ ലെയിൻ, ലിവർപൂൾ L12 9HZ
സമയം : 3pm മുതൽ 9pm വരെ
പ്രവാസി കേരളകോൺഗ്രസ് യുകെ ജനറൽ സെക്രട്ടറിയും യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡന്റുമായ ജിപ്സൺ തോമസിൻറെ ഭാര്യാ മാതാവ് ഏലിയാമ്മ വർക്കി (ലീലാമ്മ) കമ്പകക്കുന്നേൽ(75 ) നിര്യാതയായി. തൊടുപുഴ പള്ളിക്കാമുറി കമ്പകക്കുന്നേൽ പരേതനായ കെ എ വർക്കിയുടെ ( ജോർജ് ) ഭാര്യയാണ്. കൈപ്പുഴ കൈതക്കൽ പരേതരായ ജോസഫ് , റോസമ്മ എന്നിവരാണ് മാതാപിതാക്കൾ.
മക്കൾ: ലിജി വരുൺ ( അഡലെയ്ഡ് , ഓസ്ട്രേലിയ ), ജിഷ ജിപ്സൺ തോമസ് (ലണ്ടൻ , യുകെ ).
മരുമക്കൾ : വരുൺ പി ജോസ് , പുലകുടിയിൽ ആലക്കോട് , തൊടുപുഴ (ഓസ്ട്രേലിയ ), ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ , കാളിയാർ , തൊടുപുഴ (യുകെ).
മൃതദേഹം 6 /12 / 2025 ശനിയാഴ്ച രാവിലെ 10 :30 ന് ഭർതൃസഹോദരൻ പള്ളിക്കാമുറി കമ്പകക്കുന്നേൽ പരേതനായ അഗസ്തിയുടെ ഭവനത്തിൽ കൊണ്ടുവരും. മൃതസംസ്‌കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞു 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് പള്ളിക്കാമുറി സെന്റ് . ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ നടത്തപ്പെടുന്നതായിരിക്കും.
ജിപ്സൺ തോമസിൻറെ ഭാര്യാ മാതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുൻകൂർ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഹർജി തള്ളി എന്നതിന്റെ തുടർച്ചയായാണ് ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കം. ഒൻപതാം ദിവസവും ഒളിവിൽ തുടരുന്ന രാഹുലിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശക്തമായ നിരീക്ഷണത്തിൽ തുടരുമ്പോഴും, ഇടവിടാതെ മൊബൈലും കാറും മാറ്റി ഉപയോഗിക്കുന്നതോടെ സ്ഥലനിർണയം ഊഹാപോഹമാവുകയാണ്. ഇതിനിടെ, രണ്ടാമത്തെ ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണ സംഘം വിപുലീകരിക്കാനും വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ അന്വേഷണം നടത്താനും പൊലീസ് തീരുമാനിച്ചു.
രാഹുലിന്റെ പിഎ ഫസലിനെയും ഡ്രൈവർ ആൽവിനെയും പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്. ഇവരോടൊപ്പം തന്നെയാണ് രാഹുൽ പാലക്കാട് നിന്ന് രക്ഷപ്പെട്ടതെന്നും തമിഴ്നാട്–കർണാടക അതിർത്തി വഴി ബാഗല്ലൂർ, ബെംഗളൂരു മേഖലകളിൽ ഒളിവിൽ കഴിഞ്ഞതെന്നും അന്വേഷണത്തിൽ നിന്ന് വ്യക്തമായി. പൊലീസ് എത്തുന്നതിന് മുമ്പ് രാഹുലിന് ഓരോ സ്ഥലത്തുനിന്നും മാറിനിൽക്കാൻ കഴിഞ്ഞതെങ്ങനെ എന്ന സംശയവും രഹസ്യവിവര ചോർച്ചയുണ്ടോ എന്ന ചർച്ചയും ശക്തമാകുന്ന സാഹചര്യമുണ്ട്. കഴിഞ്ഞ ദിവസം കാസർകോട് ഹോസ്ദുർഗ് കോടതിയിലുണ്ടായ പോലീസിന്റെ വൻ ഒരുക്കങ്ങൾ രാഹുൽ കീഴടങ്ങുമെന്ന് കരുതി നടത്തിയ ‘നാടകമായിരുന്നു’ എന്ന വിലയിരുത്തലും ഉയർന്നിരുന്നു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസിൽ പ്രതിയായ രാഹുൽ ഈശ്വറിന്റെ ജാമ്യഹർജി ഇന്ന് തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതി പരിഗണിക്കും. രണ്ടുദിവസത്തെ കസ്റ്റഡിക്കുശേഷം പൂജപ്പുര ജയിലിൽ തിരിച്ചയച്ച രാഹുൽ ഈശ്വർ നിരാഹാര സമരത്തിലാണ്. പരാതിക്കാരിയുടെ വിവരങ്ങൾ പരസ്യപ്പെടുത്തിയിട്ടില്ലെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താനുളള കുറ്റം ചെയ്തിട്ടില്ലെന്നും വാദിച്ചാണ് ജാമ്യാപേക്ഷ. സംസ്ഥാനത്താകെ ഈ കേസിൽ 20-തിലധികം സൈബർ ആക്രമണ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, പ്രതികൾക്കെതിരെ വേഗത്തിൽ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.