തൃശൂര്‍ മണ്ണംപേട്ട പൂക്കോട് അമ്മയും മകനും വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂക്കോട് വെട്ടിയാട്ടിൽ പരേതനായ സുമേഷിൻ്റെ ഭാര്യ അനില (33), മകൻ അശ്വിൻ (13) എന്നിവരാണ് രണ്ട് കിടപ്പുമുറിയിലായി മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ മുതൽ പുറത്തുകാണാതായ ഇവരെ അന്വേഷിച്ചെത്തിയ സമീപവാസിയായ സ്ത്രീയാണ് തിങ്കളാഴ്ച ഉച്ചക്ക് മൃതദേഹങ്ങൾ കണ്ടത്. രണ്ട് മാസം മുൻപാണ് സുമേഷ് കോവിഡ് ബാധിച്ച് മരിച്ചത്.
ഭർത്താവിന്റെ മരണത്തെ തുടർന്ന് അനിലയും മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. സുമേഷ് മരിച്ചതോടെ ഇരുവരും കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ജില്ലാ ആശുപത്രിയിലെ ലാബ് ടെക്നിഷ്യയാണ് അനില. വരാക്കര ഗുരുദേവ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അശ്വിൻ. ഫോറൻസിക് വിദഗ്ദർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. വരന്തരപ്പിള്ളി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
ബ്രിസ്ബന്‍: ഓസ്ട്രേലിയയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് മലയാളികളായ അമ്മയും കുഞ്ഞും മരിച്ച അപകടത്തിൽ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന മൂത്ത മകന്‍ ക്രിസ് ബിബിന്‍(8) ഇന്ന് രാവിലെ മരിച്ചു. സിഡ്‌നിക്കടുത്ത് ഓറഞ്ചില്‍നിന്ന് ബ്രിസ്ബേനിലേക്കു യാത്ര ചെയ്യുകയായിരുന്ന മലയാളിയായ ബിബിനും കുടുംബവും സഞ്ചരിച്ച കാര്‍ കഴിഞ്ഞ മാസം 22 നാണ് ട്യുവുമ്പായില്‍ വച്ച് അപകടത്തില്‍പെട്ടത്. ബിബിന്റെ ഭാര്യ ലോട്സി (35) യും ഇളയമകള്‍ കെയ്തിലിനും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു.
അതേസമയം ക്രിസ് ബിബിന്റെ ആരോഗ്യ നില രണ്ടു ദിവസം മുൻപ് വഷളായതിനെത്തുടർന്ന് മരണം സംബന്ധിച്ച വിവരം ബന്ധുക്കളെ അറിയിച്ചിരുന്നു. തുടർന്ന് അവയവദാനത്തിന് ഉള്ള സമ്മതം അധികാരികളെ അറിയിക്കുകയും ചെയ്‌തിരുന്നു. ബന്ധുക്കൾ അറിയിച്ചതനുസരിച്ചു അധികാരികൾ വേണ്ട കരുതലകൾ ചെയ്തശേഷം ഇന്ന് രാവിലെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇത്രയേറെ വിഷമം അനുഭവിക്കുന്ന ഘട്ടത്തിലും മറ്റുള്ള കുട്ടികളിൽ ക്രിസിന്റെ അവയവങ്ങൾ ജീവിക്കും. ഇതറിഞ്ഞ ഒരുപാട് പേര് ഈ മലയാളി കുടുംബത്തെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നു. ശവസംക്കാരം സംബന്ധിച്ച വിവരങ്ങൾ തീരുമാനമായിട്ടില്ല.
അപകടത്തില്‍ പരിക്കേറ്റ ബിബിനും ഇളയ ആണ്‍കുട്ടിയും ചികിത്സയ്ക്ക് ശേഷം ഇപ്പോള്‍ വിശ്രമത്തിലാണ്. വെയില്‍സില്‍ നിന്നും ക്യൂന്‍ സ്റ്റാന്‍ഡിലേക്ക് കുടംബസമേതം പോകുന്നതിനിടെ കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. വെയില്‍ സില്‍ ഓറഞ്ച് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലോട്‌സി, ക്യൂന്‍ സ്റ്റാന്‍ഡില്‍ ജോലി കിട്ടി അവിടേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം നടന്നത്.
കുമ്പളങ്ങിയില്‍ അഴുകിയ ജഡം പാടവരമ്പിൽ കണ്ടെത്തിയ സംഭവത്തില്‍ സ്ത്രീയുള്‍പ്പെടെ രണ്ടു പേരെ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. പഴങ്ങാട്ടുപടിക്കല്‍ ലാസര്‍ ആന്റണിയുടെ (39) മൃതശരീരമാണ് പാടവരമ്പത്തു നിന്നും കണ്ടെത്തിയത്. കുമ്പളങ്ങി പുത്തങ്കരി വീട്ടില്‍ സെല്‍വന്‍ (53), തെരെപ്പറമ്പിൽ ബിജുവിന്റെ ഭാര്യ മാളു എന്ന രാഖി (22) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം 31ന് ലാസറിന്റെ മൃതദേഹം സുഹൃത്തായ ബിജുവിന്റെ വീടിനടുത്തുള്ള പാടവരമ്പിൽ കണ്ടെത്തുകയായിരുന്നു. ലാസറും സഹോദരനും ചേര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബിജുവിന്റെ കൈ തല്ലി ഒടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഒന്‍പതിന് വഴക്ക് പറഞ്ഞു തീര്‍ക്കാനെന്നു പറഞ്ഞ് ലാസറിനെ ബിജു വീട്ടിലേക്ക് വിളിച്ച് വരുത്തി. അവിടെയിരുന്ന് മറ്റു ചില സുഹൃത്തുക്കളോടൊപ്പം ഇരുവരും മദ്യപിച്ചു. തുടര്‍ന്ന് ബിജുവും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് ലാസറിനെ മര്‍ദ്ദിക്കുകയും തല ഭിത്തിയില്‍ ഇടിച്ചും നെഞ്ചില്‍ ചവിട്ടിയും കൊലപ്പെടുത്തുകയും ചെയ്തു.
മൃതദേഹം ബിജുവിന്റെ വീടിനോട് ചേര്‍ന്നുള്ള പാട വരമ്പിൽ കുഴിച്ചുമൂടി. ശക്തമായ മഴ പെയ്തതോടെയാണ് മൃതദേഹം പൊങ്ങിയത്. ലാസറിനെ ഉപദ്രവിച്ചതിനും മൃതദേഹം മറവ് ചെയ്യുന്നതില്‍ പ്രതികള്‍ക്ക് സഹായം ഒരുക്കിയതിനുമാണ് രാഖിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
കൊട്ടാരക്കര വെണ്ടാറില്‍ വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കൂട്ടത്തല്ലിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
സ്ത്രീകളടക്കമുള്ളവര്‍ കൈക്കോട്ടും വടിയുമായി പരസ്പരം അടിക്കുന്നതും തെറി വിളിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
ഞായറാഴ്ച ഉച്ചയോടെയാണ് വെണ്ടാറില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സ്വകാര്യവ്യക്തിയുടെ പുരയിടത്തോട് ചേര്‍ന്നുള്ള വഴിയെ ചൊല്ലിയായിരുന്നു തര്‍ക്കം. സ്വകാര്യവ്യക്തിയുടെ ആളുകളും സമീപത്തുള്ള മറ്റു കുടുംബങ്ങളും ഇതേ ചൊല്ലി പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.
സംഘര്‍ഷത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. ആശുപത്രിയിലെത്തിച്ച ഇവരെ ആദ്യം ചികിത്സിക്കാന്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്. ആശുപത്രിയിലെത്തിയ ഇവരെ സ്വകാര്യവ്യക്തിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് വീണ്ടും മര്‍ദിച്ചതായും പരാതിയുണ്ട്.
അസമിലെ ഗുവാഹത്തിയിലാണ് സംഭവം.വഴിചോദിച്ച് എത്തി ശരീരത്തില്‍ കയറിപ്പിടിച്ച യുവാവിനെ കൈയ്യോടെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ച് പെണ്‍കുട്ടി.യുവാവിനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് ട്വിറ്ററില്‍ വ്യക്തമാക്കി.
പെണ്‍കുട്ടി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചത്. ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പിടിച്ചുവച്ച് ചോദ്യം ചെയ്യുന്ന വിഡിയോയും പെണ്‍കുട്ടി പങ്കുവച്ചിട്ടുണ്ട്. ഗുവാഹത്തിയിലെ രുക്മിണി നഗറിലായിരുന്നു സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്നു പെണ്‍കുട്ടി.
റോഡില്‍ തനിച്ചായിരുന്നു പെണ്‍കുട്ടി. ഈ സമയം സ്‌കൂട്ടറിലെത്തിയ യുവാവ് വഴി ചോദിച്ചു. ചോദിച്ച സ്ഥലം തനിക്ക് അറിയില്ലെന്ന് പെണ്‍കുട്ടി മറുപടി പറഞ്ഞതിന് പിന്നാലെ പെണ്‍കുട്ടിയുടെ മാറില്‍ ഇയാള്‍ കയറിപ്പിടിക്കുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ചതോടെ ഇയാള്‍ സ്‌കൂട്ടറില്‍ കടന്നുകളയാന്‍ ശ്രമിച്ചു.
പക്ഷേ അങ്ങനെ പോകാന്‍ പെണ്‍കുട്ടി അനുവദിച്ചില്ല. സ്‌കൂട്ടറില്‍ ശക്തമായി പിടിച്ചുവലിച്ചു. ഇതോടെ നിയന്ത്രണം വിട്ട് സ്‌കൂട്ടറും യുവാവും സമീപത്തെ ഓടയില്‍ വീണു. അവിടുന്ന് പിടിച്ചെഴുന്നേല്‍പ്പിച്ച് യുവാവിന്റെ ഷര്‍ട്ടിന് കുത്തിപ്പിടിച്ച് പെണ്‍കുട്ടി ചോദ്യം ചെയ്തു.
ബഹളം കേട്ട് ഇതോടെ നാട്ടുകാരും ഓടിയെത്തി. പൊലീസിനെ വിവരം അറിയിച്ചതോടെ അവര്‍ സ്ഥലത്തെത്തി. ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് ട്വിറ്ററില്‍ വ്യക്തമാക്കി.
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ രാജ്യം വിട്ട മകള്‍ ആയിഷയെയും ചെറുമകളെയും തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സുപ്രീം കോടതിയെ സമീപിച്ചു.
അഫ്ഗാനിസ്ഥാനില്‍ തടവില്‍ കഴിയുന്ന ആയിഷ എന്ന സോണിയ സെബാസ്റ്റ്യനെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് പിതാവ് സെബാസ്റ്റ്യന്‍ സേവ്യറാണ് ഹര്‍ജി നല്‍കിയത്. ഐഎസില്‍ ചേര്‍ന്ന ഭര്‍ത്താവിനൊപ്പം രാജ്യം വിട്ടതാണ് ആയിഷ.
ഐസിസ് തീവ്രവാദിയായ ഭര്‍ത്താവ് മരിച്ചതോടെ പിടിയിലായ ആയിഷയും മകളും ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെ ജയിലിലാണ്. ഇവരുടെ മകള്‍ സാറയ്ക്ക് ഇപ്പോള്‍ ഏഴ് വയസുണ്ട്. ആയിഷയ്‌ക്കൊപ്പം ഇതുപോലെ നാടുവിട്ട മറ്റ് സ്ത്രീകളും ജയിലിലുണ്ട്.
അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മില്‍ വലിയ ഏറ്റുമുട്ടല്‍ നടക്കുന്ന അഫ്ഗാനില്‍ ഏത് നിമിഷം വേണമെങ്കിലും മകളെയടക്കം തൂക്കിലേറ്റുമെന്നും അതിനാല്‍ പേരക്കുട്ടിയായ സാറയുടെ ഭാവി സുരക്ഷിതമാക്കേണ്ടത് ഇന്ത്യയുടെ കടമയാണെന്നും ഇവരെ തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെടണമെന്നുമാണ് സെബാസ്റ്റിയന്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം.
കാസര്‍കോട് സ്വദേശിയായ അബ്ദുള്‍ റഷീദിനൊപ്പം ആയിഷ പോയത് 2011ലാണ്. 2013 ഒക്ടോബറില്‍ സാറ ജനിച്ചു. 2016ല്‍ ഇവരെല്ലാം ഐസിസിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇന്ത്യ വിട്ടുപോയി. പിന്നീട് അബ്ദുള്‍ റഷീദിനെ കാണ്മാനില്ലെന്ന് ഇയാളുടെ പിതാവ് കാസര്‍കോട് ചന്തേര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
വൈകാതെ ഇയാള്‍ മരണമടഞ്ഞതാണെന്നും ആയിഷയും മകളും അഫ്ഗാനില്‍ ജയിലിലാണെന്നും വിവരമറിഞ്ഞു. നിലവില്‍ പിടിയിലായ സ്ത്രീകളെല്ലാം എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളാണ്.
കേരള ലോട്ടറിയുടെ ആറ് കോടിയുടെ ബംബര്‍ സമ്മാനമടിച്ച ടിക്കറ്റ് ഫോണിലൂടെ കടമായി പറഞ്ഞുറപ്പിച്ചയാള്‍ക്ക് കൈമാറി സത്യസന്ധതയുടെ പ്രതിരൂപമായ ലോട്ടറി തൊഴിലാളി സ്മിജക്ക് കമീഷനായി ലഭിച്ചത് 51 ലക്ഷം രൂപ.
ഫോര്‍ച്യൂണ്‍ ലോട്ടറീസിന് കീഴിലെ പട്ടിമറ്റത്തെ ഭാഗ്യലക്ഷ്മി ഏജന്‍സിയില്‍ നിന്നായിരുന്നു സ്മിജ വില്‍പ്പനക്കായി ടിക്കറ്റ് വാങ്ങിയത്. ഫോര്‍ച്യൂണ്‍ ലോട്ടറീസ് ഉടമ ശശി ബാലനും ഭാര്യ സൈനയും ചേര്‍ന്ന് കമീഷന്‍ തുക സ്മിജക്ക് കൈമാറി. ഏജന്‍സി ഉടമക്ക് കമീഷനായി ലഭിച്ച 60 ലക്ഷം രൂപയില്‍ നിന്ന് നികുതി കഴിച്ചുള്ള തുകയാണ് സ്മിജക്ക് നല്‍കിയത്.
കഴിഞ്ഞ മാര്‍ച്ചിലായിരുന്നു സ്മിജ മറ്റൊരാള്‍ക്ക് പറഞ്ഞുറപ്പിച്ച ടിക്കറ്റിന് ആറ് കോടിയുടെ ബംബര്‍ സമ്മാനം അടിച്ചത്. ചുണങ്ങംവേലി രാജഗിരി ആശുപത്രിക്കു മുമ്പിലാണ് സ്മിജ കെ. മോഹന്‍ ലോട്ടറി വില്‍പന നടത്തുന്നത്.
സ്ഥിരമായി ടിക്കറ്റെടുക്കുന്ന ചക്കംകുളങ്ങര പാലച്ചുവട്ടില്‍ പി.കെ. ചന്ദ്രന്‍ എന്നയാള്‍ ഫോണിലൂടെ കടമായി പറഞ്ഞുറപ്പിച്ച 200 രൂപയുടെ ടിക്കറ്റിനാണ് ഒന്നാംസമ്മാനം ലഭിച്ചത്. തന്റെ കൈയിലുള്ള ടിക്കറ്റിന് ബംബര്‍ അടിച്ചെന്ന് അറിഞ്ഞിട്ടും ചന്ദ്രന്റെ വീട്ടിലെത്തി സമ്മാനാര്‍ഹമായ ടിക്കറ്റ് സ്മിജ കൈമാറുകയായിരുന്നു.
സ്മിജയുടെ ജീവിതത്തിലെ കഷ്ടപ്പാടുകളുടെ കഥയറിയുമ്പോളാണ് ഈ നന്മക്ക് വിലയറിയുന്നത്. ലോട്ടറി ടിക്കറ്റ് അച്ചടിക്കുന്ന കാക്കനാട് സര്‍ക്കാര്‍ പ്രസില്‍ താല്‍ക്കാലിക ജീവനക്കാരായിരുന്നു സ്മിജയും ഭര്‍ത്താവ് രാജേശ്വരനും. മൂത്തമകന്‍ ജഗന്‍ (12) തലച്ചോറിന് രക്തം കട്ടപിടിക്കുന്ന രോഗത്തിന് ചികിത്സയിലാണ്. രണ്ടര വയസുള്ള രണ്ടാമത്തെ മകന്‍ ലുഖൈദിന് രക്താര്‍ബുദമെന്ന്? കണ്ടെത്തിയിരുന്നെങ്കിലും പിന്നീട് മാറി.
രണ്ടാമത്തെ കുട്ടിക്കു കാന്‍സര്‍ വന്നതോടെയാണ് സ്മിജയ്ക്കു ജോലിക്കു പോകാന്‍ കഴിയാതായത്. മൂത്ത മകന്റെ ചികിത്സയ്ക്കു മുന്‍കൂട്ടി പറയാതെ അവധി എടുത്തതിനാല്‍ രാജേശ്വരനും ജോലി നഷ്ടമായി. ഇതോടെയാണ് ഇരുവരും ലോട്ടറി കച്ചവടത്തിലേക്കിറങ്ങിയത്. പട്ടിമറ്റം വലമ്പൂരില്‍ ലൈഫ് പദ്ധതി പ്രകാരം നിര്‍മിച്ച വീട്ടിലാണ് സ്മിജയും കുടുംബവും താമസിക്കുന്നത്.
നറുക്കെടുപ്പു ദിവസമായ ഞായറാഴ്ച ഉച്ചയായിട്ടും ടിക്കറ്റുകള്‍ വിറ്റുപോകാതെ വന്നതോടെയാണ് സ്മിജ സ്ഥിരം എടുക്കുന്നവരെ വിളിച്ച് ടിക്കറ്റ് വേണോയെന്ന് ചോദിച്ചത്. കൈവശമുള്ള 12 ടിക്കറ്റുകളുടെ നമ്പറുകള്‍ സ്മിജ ഒന്നൊന്നായി പറഞ്ഞപ്പോള്‍ അതില്‍ നിന്ന് ഒരെണ്ണം തനിക്കുവേണ്ടി മാറ്റിവെക്കാന്‍ ചന്ദ്രന്‍ പറയുകയായിരുന്നു.
ടിക്കറ്റ് വിലയായ 200 രൂപ പിന്നെ തരാമെന്നും പറഞ്ഞു. ഫലം വന്നപ്പോളാണ് ഈ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് അറിയുന്നത്. അപ്പോള്‍ തന്നെ ഭര്‍ത്താവ് രാജേശ്വരനൊപ്പം ചന്ദ്രന്റെ വീട്ടിലെത്തി ടിക്കറ്റ് കൈമാറുകയായിരുന്നു.
കീഴ്മാട് ഡോണ്‍ ബോസ്‌കോയില്‍ പൂന്തോട്ട പരിപാലകനായി ജോലി ചെയ്യുന്ന ചന്ദ്രന്‍ 15 വര്‍ഷമായി സ്ഥിരമായി ലോട്ടറി എടുക്കുന്നയാളാണ്. നികുതി കഴിഞ്ഞു 4 കോടി 20 ലക്ഷം രൂപയാണ് ചന്ദ്രന് ലഭിക്കുക.
കേരളം ഞെട്ടലോടെ കേട്ട കൊലപാതകം ആയിരുന്നു മാനസയുടേത് 24 വയസ്സ്കാരിയായ മാനസയെ വെടിവെച്ചു കൊലപ്പെടുത്തിയ, ശേഷം യുവാവും സ്വയം ആത്മഹത്യ ചെയ്യുകയായിരുന്നു കണ്ണൂർ സ്വദേശി രാഖിൽ ആയിരുന്നു മാനസയെ കൊലപ്പെടുത്തിയത്. മാനസയും രാഖിലും തമ്മിൽ ഏറെ അടുപ്പത്തിൽ ആയിരുന്നു എന്നും എന്നാൽ വളരെ നാളുകൾക്ക് മുമ്പ് തന്നെ ഇരുവരും പിരിയുകയായിരുന്നു എന്നാണ് പ്രചരിക്കുന്ന വാർത്തകൾ.
എന്നാൽ ഇതുമായി ബന്ധപ്പെട്ടു നിർണായകമായ ചില തെളിവുകൾ ആണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഏതാണ്ട് മൂന്നു ആഴ്ച മുമ്പ് രാഖിൽ ഒരു പെണ്കുട്ടിയുമായി എറണാകുളത്തെ സ്വകര്യ ഹോട്ടലിൽ താമസിച്ചിരുന്നു എന്നുള്ള തെളിവുകൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു രാഖിൽ തന്നെ എറണാകുളത്തെ ഹോട്ടലിന്റെ റിവ്യൂ ആയി ഇട്ട പോസ്റ്റിലാണ് ഇത് വ്യക്തമാക്കുന്നത്.
ഈ റിവ്യൂവിൽ രാഖിൽ ഒരു ഫോട്ടോയും പങ്ക് വെച്ചിരുന്നു. മാനസയും രാഖിലും വളരെ അതികം അടുപ്പത്തിൽ ആണ് എന്ന് തെളിയിക്കുന്ന ഫോട്ടോയാണ് രാഖിൽ പങ്ക് വെച്ചിരുന്നത്. ഫോട്ടോയിൽ ഉള്ളത് മാനസ തന്നെ ആണ് എന്നത് ഉറപ്പാണ് എങ്കിലും ഇത് എന്ന് എടുത്ത ഫോട്ടോയാണ് എന്ന് നമ്മുക്ക് ഉറപ്പിച്ചു പറയാൻ കഴിയില്ല. മൂന്നാഴ്ച മുമ്പാണ് രാഖിൽ എറണാകുളത്തെ ഒരു ഹോട്ടലിൽ റൂം എടുത്തത് എന്നും ഒരു പെൺ കുട്ടി കൂടെ ഉണ്ടായിരുന്നു എന്നും തെളിഞ്ഞിട്ടുണ്ട്, മാത്രമല്ല ഹോട്ടൽ അധികൃതർ അത് ശെരിവെച്ചിട്ടും ഉണ്ട്. രാഖിൽ ഹോട്ടലിൽ ഇടക്ക് എത്താറുണ്ട് എന്നാണ് ലഭിച്ചിരിക്കുന്ന വിവരം.
ഡോക്ടർ എ. സി. രാജീവ് കുമാർ
മനുഷ്യാരോഗ്യത്തിന് ആഹാരം എത്രത്തോളം പ്രധാനമെന്ന് എത്രയോ നൂറ്റാണ്ടുകൾക്കു മുമ്പ് തന്നെ ആയുർവേദ സംഹിതകളിലൂടെ നമ്മെ പഠിപ്പിക്കുന്നു.
“ഷഡ്ത്രിശത് സഹസ്രാണി
രാത്രീണാം ഹിത ഭോജന:
ജീവതി അനാതുരോ ജന്തു
ജിതാത്മാ സമ്മതം സതം ”
ഹിതമായ ആഹാരം നിഷ്ഠയോടെ ശീലിക്കുന്ന ഒരുവൻ രോഗാതുരത ഇല്ലാതെ സജ്ജനങ്ങൾക്ക് പ്രിയപ്പെട്ടവനായി മൂവായിരത്തി അറുനൂറ് രാത്രികൾ അതായത് നൂറു വർഷം ജീവിക്കും എന്ന് ചാരകസംഹിത.
ആഹാരം, ഉറക്കം, വ്യായാമം എന്നീ മൂന്നു കാര്യങ്ങൾ ആയുരാരോഗ്യ രക്ഷയിൽ എത്ര പ്രധാനം എന്ന് അറിഞ്ഞു ആയുർവ്വേദം നൽകുന്ന നിർദേശങ്ങൾ ഇന്നും പുതുമയോടെ ലോകം ശ്രദ്ധിക്കുന്നു അംഗീകരിക്കുന്നു.
1988ൽ ഫ്രഞ്ച് ന്യൂട്രിഷനിസ്റ്റ് ഡോക്ടർ അലയിൻ ഡെലബോസ് പ്രൊഫസർ ജീൻ റോബർട്ട് റാപിൻ എന്നിവർ ചിട്ടപ്പെടുത്തിയ ക്രോണോന്യൂട്രിഷൻ എന്ന ആഹാരക്രമം ആയുർവേദ ആഹാരരീതിയുമായി ഏറെ സമാനത പുലർത്തുന്നു.
നമ്മുടെ ഭക്ഷണ രീതിയിലെ ആഹാരം കഴിക്കുന്ന സമയം ആഹാര ദഹന രീതി വ്യത്യസ്ത ഭക്ഷണത്തോട് ശരീരം പുലർത്തുന്ന ആഭിമുഖ്യം എന്നിവ നാം കഴിക്കുന്ന ആഹാരത്തിന്റെ അളവ് പോഷക ഗുണങ്ങൾ എന്നിവ ശരീര ഘടികാരവുമായി ഏറെ ബന്ധം നിലനിർത്തുന്നു എന്നതാണ് ഈ സമ്പ്രദായം മുന്നോട്ട് വെക്കുന്ന വിഷയം.
ആഹാര രീതി ശരീര ഘടികാര സമയവുമായി ബന്ധപ്പെടുത്തി നിജപ്പെടുത്തുക പുനർ നിർണയിക്കുക വഴി ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്തുക ആണ് ലക്ഷ്യം. ശരീര പ്രവർത്തന ക്ഷമത , ഊർജസ്വലത , ഉറക്കം , ഉറക്കമുണരൽ, ഹോർമോൺ നിലയും പ്രവർത്തനവും, ആഹാരകാര്യങ്ങളിൽ ഉള്ള മനോഭാവം താല്പര്യം എന്നിവ എല്ലാം അപഗ്രഥിച്ചു ആഹാര കാര്യങ്ങൾ നിർണയിക്കുക ആണ് ക്രോണോന്യൂട്രിഷൻ. നാം കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം, ഭക്ഷ്യ സുരക്ഷ, ഓരോ തവണത്തേയും ആഹാരത്തിന്റെ അളവ്, ആഹാര സമയം എന്നിവ ഏറെ പ്രധാനമാണ്. മൂന്നു നേരത്തെ ഭക്ഷണം, നാലുമുതൽ അഞ്ച് മണിക്കൂർ വരെ ഇടവേള പാലിക്കുക. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ദോഷകരമായി ബാധിക്കും.
രാത്രി ഭക്ഷണവും പ്രഭാത ഭക്ഷണവും ആയി പന്ത്രണ്ടു മണിക്കൂർ ഇടവേള ഉണ്ടാവണം. ഭക്ഷണത്തിലെ കൊഴുപ്പ് ശരിയായി വിഘടിപ്പിച്ചു ഉപയോഗപ്പെടുത്താൻ ഇത് സഹായിക്കും.
അഷ്ടാംഗഹൃദയം മാത്രശ്രുതീയം അദ്ധ്യായത്തിൽ നൽകുന്ന നിർദേശങ്ങൾക്ക് സദദൃശമായ കാര്യങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം നൽകിക്കൊണ്ടുള്ള സമീപനം ആണ് ഈ പോഷകാഹാര ശാഖ ഉൾക്കൊള്ളുന്നത് എന്ന് കരുതുന്നു.

ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

ഞാനും മരിച്ചെന്ന് കരുതിയാണ് അജ്ഞാത സംഘം മടങ്ങിയതെന്ന് ആക്രമണത്തിൽ കൊല്ലപ്പെട്ട ഹെയ്തി പ്രസിഡന്‍റ് ഷൊവ്നെല്‍ മൊയിസിൻ്റെ ഭാര്യ മാര്‍ട്ടിനി മോയ്സ്. അജ്ഞാത സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറിയതോടെ താൻ ഭയന്നു. മിനിറ്റുകൾ നീണ്ട ആക്രമണത്തിൽ ഞാൻ മരിച്ചെന്ന് കരുതിയാണ് അവർ പോയതെന്നും ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.
ആക്രമണം നടക്കുമ്പോൾ വീടിന് പുറത്ത് അമ്പതോളം സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്നു. പ്രസിഡൻ്റിൻ്റെ വസതിയിൽ അതിക്രമിച്ച് കയറി അജ്ഞാത സംഘം ആക്രമിച്ചിട്ടും സുരക്ഷാ ജീവനക്കാർക്ക് പരിക്ക് പോലും പറ്റിയില്ല. ആക്രമണം നടക്കുമ്പോൾ ഇവർ എവിടെയായിരുന്നുവെന്ന് പോലും വ്യക്തമല്ല. സർക്കാരുമായി ബന്ധപ്പെട്ട ഉയർന്ന ഉദ്യോഗസ്ഥരോ അല്ലെങ്കിൽ സർക്കാർ സംവിധാനങ്ങൾ തന്നെയോ ആണ് പ്രസിഡൻ്റിൻ്റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് സംശയിക്കുന്നതായും മാര്‍ട്ടിനി മോയ്സ് വ്യക്തമാക്കി.
അജ്ഞാത സംഘത്തിൻ്റെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ഷൊവ്നെല്‍ മൊയിസ് സുരക്ഷാ ജീവനക്കാരെ വിളിച്ചിരുന്നു. എന്നാൽ അവർ അവിടെ നിന്നും വിട്ടുനിന്ന അവസ്ഥയിലായിരുന്നു. ഈ സമയത്തിനിടെ അവർ കിടപ്പുമുറിയിൽ എത്തിയിരുന്നു. ഭര്‍ത്താവ് വെടിയേറ്റ് കിടക്കുമ്പോള്‍ വായില്‍ രക്തം നിറഞ്ഞ് താന്‍ ശ്വാസം മുട്ടുകയായിരുന്നുവെന്നും അവർ പറഞ്ഞു.
വീട്ടിൽ അതിക്രമിച്ച് കടന്നവർ സ്പാനിഷ് ഭാഷയിലാണ് സംസാരിച്ചിരുന്നത്. ഫോണിലൂടെയുള്ള നിർദേശ പ്രകാരമാണ് ഇവർ പ്രവർത്തിക്കുന്നതെന്ന് മനസിലാക്കി. ഹെയ്തിയിൽ ക്രിയോളും ഫ്രഞ്ചുമാണ് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. ആരുടെയോ നിർദേശം അനുസരിച്ചാണ് അവർ പ്രവർത്തിക്കുന്നത് പരിക്കേറ്റ് കിടക്കുമ്പോൾ മനസിലായിരുന്നു.
ഗുരുതരമായി പരിക്കേറ്റതിനാൽ ചികിത്സയുടെ ഭാഗമായി കഴിയുകയാണ്. പ്രതികളെ പിടികൂടിയില്ലെങ്കിൽ തുടർന്നും വരുന്ന അധികാരികൾക്കും ഈ അനുഭവം തന്നെയുണ്ടാകും. പൂർണ ആരോഗ്യവതിയായി തിരിച്ചെത്തിയാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുമെന്നും അഭിമുഖത്തിൽ മാര്‍ട്ടിനി മോയ്സ് വ്യക്തമാക്കി.