താലിബാൻ ഭരണം പിടിച്ചതിന് പിന്നാലെ ജയിലിൽ നിന്നും മോചിപ്പിച്ച 5000ത്തോളം തടവുകാരുടെ കൂട്ടത്തിൽ മലയാളിയായ നിമിഷ ഫാത്തിമയും ഉണ്ടെന്ന റിപ്പോർട്ടിന് പിന്നാലെ പ്രതികരിച്ച് അമ്മ ബിന്ദു. ‘അഫ്ഗാനിസ്താനിൽ നിന്നുള്ള ഇന്റലിജൻസ് റിപ്പോർട്ടെന്നാണ് അറിഞ്ഞത്. സത്യാവസ്ഥ എനിക്കറിയില്ല. ദൈവത്തിന് നന്ദി’, ബിന്ദു പ്രതികരിച്ചു.
അഫ്ഗാനിൽ തടവിലായിരുന്ന നിമിഷയടക്കമുള്ള എട്ട് മലയാളികളെ താലിബാൻ മോചിപ്പിച്ചതായ വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് ബിന്ദുവിന്റെ പ്രതികരണം.
കാബൂളിലെ ബദാം ബാഗ്, പുള്ളി ചർക്കി എന്നിവിടങ്ങളിലെ ജയിലുകളിലുണ്ടായിരുന്ന തടവുകാരെയാണ് താലിബാൻ മോചിപ്പിച്ചത്. ഐഎസ്, അൽഖായിദ തീവ്രവാദികളാണ് പുറത്തിറങ്ങിയവരിൽ ഭൂരിഭാഗവും. ഈ കൂട്ടത്തിൽ ഐഎസിൽ ചേരാനായി ഇന്ത്യ വിട്ട എട്ട് മലയാളികളും ഉണ്ടെന്നാണ് ഇന്റലിജൻസിന് വിവരം ലഭിച്ചിരിക്കുന്നത്.
കേരളത്തിൽ നിന്ന് ഐഎസിൽ ചേരാൻ പോയി അവിടെ സൈന്യത്തിന്റെ പിടിയിലായി ജയിലിലടക്കപ്പെട്ട ചെയ്ത നിമിഷ ഫാത്തിമ അടക്കമുള്ള മലയാളികളാണ് മോചിതരായവരിൽ ഉള്ളതെന്നാണ് വിവരം. 21 പേരാണ് ഇന്ത്യയിൽ നിന്ന് ഇത്തരത്തിൽ പോയത്. ഇവർ മറ്റെതെങ്കിലും രാജ്യത്തിലൂടെ ഇന്ത്യയിലേക്ക് തിരിച്ചുവന്നേക്കാമെന്നാണ് ഇന്റലിജൻസ് കരുതുന്നത്. അതിനാൽ കനത്ത ജാഗ്രതയായിരിക്കും അതിർത്തികളിലും തുറമുഖങ്ങളിലുമുണ്ടാവുക.
2016ലാണ് ഭർത്താവ് പാലക്കാട് സ്വദേശി ബെക്‌സനോടൊപ്പം ഭീകരസംഘടനയായ ഐഎസിൽ ചേരാൻ നിമിഷ എന്ന ഫാത്തിമ നാടുവിട്ടത്. നിമിഷ അടക്കമുള്ള ഇന്ത്യക്കാരെ തിരിച്ചയക്കാൻ ഗനി ഭരണത്തിലുണ്ടായിരുന്ന കാലത്ത് അഫ്ഗാനിസ്താൻ തയ്യാറുമായിരുന്നു. എന്നാൽ, രാജ്യത്തിന്റെ സുരക്ഷയെ കരുതി ഇവരെ തിരികെ കൊണ്ടുവരേണ്ടെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.
ഇതു ചോദ്യംചെയ്താണ് നിമിഷയുടെ അമ്മ ബിന്ദു കോടതിയെ സമീപിച്ചിരുന്നു. മകളെയും ചെറുമകൾ ഉമ്മു കുൽസുവിനെയും നാട്ടിലെത്തിക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നും കുഞ്ഞിന്റെ സംരക്ഷണം തനിക്കു വിട്ടുകിട്ടണമെന്നുമായിരുന്നു ബിന്ദുവിന്റെ ആവശ്യം.
രാജ്യത്തെ മികച്ച മുഖ്യമന്ത്രി തമിഴ്നാടിന്റെ എംകെ സ്റ്റാലിനെന്ന് സര്‍വേഫലം. ഇന്ത്യാ ടുഡേ ‘മൂഡ് ഓഫ് ദ നാഷന്‍’ സര്‍വേ പ്രകാരമാണ് എംകെ സ്റ്റാലിന്‍ ഒന്നാമതായത്. 42ശതമാനം പേരുടെ പിന്തുണയാണ് എംകെ സ്റ്റാലിന് ലഭിച്ചത്.
ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കാണ് രണ്ടാം സ്ഥാനത്ത്. മുന്നാം സ്ഥാനത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്. നവീന്‍ പട്നായികിന് 38 ശതമാനം പേരുടെ പിന്തുണ ലഭിച്ചപ്പോള്‍ പിണറായി വിജയന് 35 ശതമാനം പേരുടെ പിന്തുണ ലഭിച്ചു.
മഹാരാഷ്ട്രയുടെ ഉദ്ധവ് താക്കറെ, ബംഗാളിന്റെ മമത ബാനര്‍ജി എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ഉദ്ധവ് താക്കറെയ്ക്ക് 31 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. മമത ബാനര്‍ജിക്ക് 30 ശതമാനം പേരുടെ പിന്തുണ ലഭിച്ചു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏഴാം സ്ഥാനത്താണ്. 29 ശതമാനം പേരുടെ പിന്തുണയെ യോഗിക്ക് ലഭിച്ചുള്ളൂ. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മക്കും 29 ശതമാനം ആളുകളുടെ പിന്തുണയെ ലഭിച്ചുള്ളൂ. ആറാം സ്ഥാനമാണ് ഹിമന്ദ ബിശ്വ ശര്‍മ്മയ്ക്ക്.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനും 22 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. ഇരുവര്‍ക്കും എട്ടും ഒമ്പതും സ്ഥാനങ്ങളാണ്.
10ാം സ്ഥാനത്ത് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനും പതിനൊന്നാം സ്ഥാനത്ത് ഛത്തീസ്ഗണ്ഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലുമാണ്. ഇരുവര്‍ക്കും 19 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്.
അതത് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വിലയിരുത്തലിനെ അടിസ്ഥാനമാക്കിയാണ് സര്‍വേ നടത്തിയത്. തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം അകലെ നില്‍ക്കെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജനപ്രീതി ഇടിഞ്ഞത് ബിജെപിക്ക് ക്ഷീണമായി. അതേസമയം 50 ശതമാനം പേരുടെ പിന്തുണ മുഖ്യമന്ത്രിമാര്‍ക്ക് ആര്‍ക്കും ലഭിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
According to the just-published India Today Mood of the Nation survey, only 24% think Modi is best choice for next PM. The second choice at 11% is Yogi Adityanath. Modi as the first choice has gone down sharply from 66% a year ago to 24% now. pic.twitter.com/wKPcIfM4bd
— Shivam Vij 🇮🇳 (@DilliDurAst) August 16, 2021
അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരം പിടിച്ചതോടെ രാജ്യത്തുനിന്ന് പലായനം ചെയ്യുന്ന അഫ്ഗാനികളുടെ തിക്കുംതിരക്കുമാണ് കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍. വിമാനത്തില്‍ക്കയറാന്‍ ആയിരക്കണക്കിനു പേരാണ് തടിച്ചുകൂടിയത്.
താലിബാന് മുന്നില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ സംവിധാനത്തിന്റേയും സൈന്യത്തിന്റേയും അതിവേഗത്തിലുള്ള കീഴടങ്ങലാണ് നൂറുകണക്കിന് വിദേശികളുടെ ജീവന്‍ അപകടത്തിലാക്കുന്ന സാഹചര്യം സൃഷ്ടിച്ചത്.
അതിനിടെ അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്യുന്നവരിൽ “അർഹത“ ഉള്ളവർക്കായി പ്രത്യേക പുനരധിവാസ പദ്ധതി തയ്യാറാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. അഫ്ഗാനികൾക്ക് യുകെയിൽ അഭയം നൽകുന്ന ഒരു പ്രത്യേക പദ്ധതിയുടെ വിശദാംശങ്ങൾക്ക് പ്രധാനമന്ത്രിയും സർക്കാരും അന്തിമരൂപം നൽകുകയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഏറ്റവും ദുർബലരെയും പ്രത്യേകിച്ച് സ്ത്രീകളെയും പെൺകുട്ടികളെയും സഹായിക്കുന്നതിനായിരിക്കും പദ്ധതിയിൽ മുൻതൂക്കം. അഫ്ഗാൻ അഭയാർഥികൾക്കായി ഒരു അടിയന്തിര പുനരധിവാസ പദ്ധതി രൂപീകരിക്കാൻ പ്രധാനമന്ത്രിക്ക് മേൽ വിവിധ കോണുകളിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസും ലോകരാജ്യങ്ങൾ അഫ്‌ഗാൻ അഭയാർത്ഥികളെ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
തുടർന്ന് കാനഡ 20000 ത്തോളം അഭയാർത്ഥികൾക്ക് അഭയം നൽകുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ച് കഴിഞ്ഞു. എന്നാൽ പുതിയ പദ്ധതി പ്രകാരം യുകെയിൽ എത്ര അഫ്ഗാനികൾക്ക് അഭയം അനുവദിക്കുമെന്നതിനെക്കുറിച്ച് ഡൗണിംഗ് സ്ട്രീറ്റ് വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല. ഈ വർഷം ഏപ്രിലിൽ ആരംഭിച്ച ഒരു പദ്ധതി പ്രകാരം ഇതിനകം തന്നെ ബ്രിട്ടീഷ് സർക്കാരിനെ സഹായിച്ച അഫ്ഗാനിസ്ഥാനിലെ ജീവനക്കാർക്ക് ബ്രിട്ടനിൽ താമസമുറപ്പിക്കാൻ അവസരം ഒരുക്കിയിരുന്നു.
ഇപ്രകാരം 2,000 ത്തോളം യോഗ്യരായ വ്യക്തികളെ സൈനിക ചാർട്ടേഡ് വാണിജ്യ വിമാനങ്ങളിൽ ബ്രിട്ടനിൽ എത്തിച്ച് അഭയം നൽകിയതായാണ് കണക്കുകൾ. അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെയുള്ള സഖ്യ കക്ഷികളെ പിന്തുണക്കുകയും താലിബാനെതിരെ നിലപാടെടുക്കുകയും ചെയ്തിരുന്ന അഫ്ഗാനിസ്ഥാന്‍ പൗരന്മാരാണ് ബ്രിട്ടനിൽ അഭയം തേടാൻ ശ്രമിക്കുന്നത്.
ക്രൂരതക്കും പ്രതികാരത്തിനും പേരുകേട്ട താലിബാന്‍ ഇവരെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെക്കുറിച്ചുള്ള ആശങ്ക ബ്രിട്ടീഷ് സർക്കാരും പങ്കുവക്കുന്നു. എന്നാൽ ബ്രിട്ടനും നാറ്റോ സൈന്യവും താലിബാനെതിരെ പോരാടാന്‍ അഫ്ഗാനിലേക്ക് പോകില്ലെന്നും ബ്രിട്ടന്‍ പ്രതിരോധ സെക്രട്ടറി ബെന്‍ വെല്ലാസ് വ്യക്തമാക്കി. കാബൂള്‍ വിമാനത്താവളത്തിലെ സൈനിക സംവിധാനം സുരക്ഷിതമാണെന്നും ബ്രിട്ടീഷ് പൗരന്മാരെ തിരിച്ചെത്തിക്കാന്‍ സാധ്യമാകുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിദിനം 1000 മുതല്‍ 1200 പേരെ ബ്രിട്ടനിലേക്ക് തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് എംബസി കാബൂള്‍ നഗരത്തില്‍ നിന്ന് വിമാനത്താവളത്തിലേക്ക് മാറ്റി. അതേസമയം, അഫ്ഗാനിലെ താലിബാന്‍ ഭരണം അംഗീകരിക്കില്ലെന്ന് ബ്രിട്ടന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ യുഎസിനൊപ്പം നിന്ന ബ്രിട്ടനെ അഫ്ഗാനിൽ യുഎസ് കൈവിട്ടതായുള്ള ആരോപണങ്ങളും ശക്തമാണ്.
കോഴിക്കോട് മാങ്കാവില്‍ മിംസ് ആശുപത്രിക്കു സമീപം നാനോ ഫ്‌ലാറ്റില്‍ നിന്നും മാരക മയക്കുമരുന്നായ 25 ഗ്രാം എം ഡി എം എ യുമായി കോഴിക്കോട് കരുവന്തിരുത്തി സ്വദേശിനി താഴത്തകത്ത് വീട്ടില്‍ റജീനയെ (38) പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് പാര്‍ട്ടി അറസ്റ്റ് ചെയ്തു. ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് വര്‍ഷങ്ങളോളമായി മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്ന യുവതിയാണ് അറസ്റ്റിലായത്. 4 ഗ്രാം എംഡിഎംഎ യുമായി പരപ്പനങ്ങാടിയില്‍ അറസ്റ്റിലായ ചാലിയം സ്വദേശി നാലുകുടി പറമ്പില്‍ മുഷാഹിദ്(32) എന്നയാളെ ചോദ്യംചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്.
കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതില്‍ പ്രധാന പ്രതിയാണ് യുവതി എന്ന് പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സാബു ആര്‍ ചന്ദ്ര പറഞ്ഞു. കൂടുതല്‍ അന്വേഷണം നടക്കുന്നതായും ഇനിയും പ്രതികള്‍ വലയിലാകാന്‍ ഉണ്ടെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ക്ക് പുറമേ പ്രിവെന്റിവ് ഓഫീസര്‍മാരായ ടി പ്രജോഷ് കുമാര്‍, കെ പ്രദീപ് കുമാര്‍, ഉമ്മര്‍കുട്ടി സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിതിന്‍ ചോമാരി,ദിദിന്‍,അരുണ്‍, ജയകൃഷ്ണന്‍, വിനീഷ് പി ബി,ശിഹാബുദ്ദീന്‍ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സ്മിത കെ, ശ്രീജ എം എക്‌സൈസ് ഡ്രൈവര്‍ വിനോദ് കുമാര്‍ എന്നിവ എന്നിവരടങ്ങിയ ടീമാണ് കേസ് കണ്ടെടുത്തത്.പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മഞ്ചേരി സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു.
ഇല്ലാത്ത യോഗ്യത പറഞ്ഞ് വിവാഹം ചെയ്ത് 27ലക്ഷം രൂപ സ്ത്രീധനമായി തട്ടിയെടുത്തു. കൊട്ടാരക്കര ചെങ്ങമനാട് സ്വദേശി കോശി മാത്യു വിവാഹം കഴിച്ച് ഡോക്ടറായ ഭാര്യയെ പീഢിപ്പിക്കുകയും കൂടുതൽ തുക സ്ത്രീധനം ആവശ്യപ്പെടുകയും ആയിരുന്നു. ഡോക്ടറായ ഭാര്യയുടെ വീട്ടുകാരിൽ നിന്നും കോശി മാത്യു 50 ലക്ഷം രൂപയാണ് സ്ത്രീധനം ഉറപ്പിച്ചത്. ഇതിൽ 27ലക്ഷം രൂപ ബാങ്ക് ട്രാസ്ൻസ്ഫറും, ചെക്കും , പണവും ആയി കൈപറ്റി. ബാക്കി 23 ലക്ഷം 2 വർഷത്തിനുള്ളിൽ നല്കണം എന്നായിരുന്നു ഡിമാന്റ്.
എന്നാൽ വിവാഹ ശേഷം അര കോടി രൂപ പോരാ എന്നും കൂടുതൽ സ്വത്തും പണവും വേണം എന്ന ആവശ്യം കോശി മാത്യു ഉന്നയിച്ചു. ഇതിനായി ഡോക്ടറായ ഭാര്യയേ ക്രൂരമായി പീഢിപ്പിക്കാനും തുടങ്ങി. മാത്രമല്ല വിവാഹ സമയത്ത് പറഞ്ഞ വിദ്യാഭ്യാസ യോഗ്യത കോശി മാത്യുവിന് ഇല്ലെന്നും പിന്നീട് വ്യക്തമായി. കോശി മാത്യുവിനു വിദ്യാഭ്യാസവും ഇല്ലെന്ന് മാത്രമല്ല ജോലിയും ഇല്ലായിരുന്നു.
വലിയ പ്രതാപം പറഞ്ഞ് ചതിച്ചു വഞ്ചിച്ചു വിവാഹം കഴിച്ചതിനുശേഷം ഡോക്ടറായ ഭാര്യയെ ജോലിക്ക് പോലും വിടാൻ സമ്മതിക്കാതെ പൂട്ടിയിടുകയും അവരുടെ മാതാപിതാക്കൾ നൽകിയ 27 ലക്ഷം രൂപ ദുരുപയോഗം ചെയ്യുകയും ചെയ്തു. സ്ത്രീധനം ബാങ്ക് അക്കൗണ്ടിലേക്ക് വാങ്ങിയിട്ടും കോശി മാത്യുവും അയാളുടെ അഭിഭാഷകനും ചേർന്ന് ഇപ്പോൾ ഈ തുക കൊടുക്കില്ലെന്നാണ് പറയുന്നത്.
വ്യക്തമായ അക്കൗണ്ട് ട്രാൻസ്ഫറിന്റെ തെളിവുകളുണ്ടായിട്ടു കൂടി അഭിഭാഷകനും കോശി മാത്യുവും പിതാവും ചേർന്ന് പണം തിരികെ നൽകാതെ യുവതിയെ പീഡിപ്പിക്കുകയാണ്.
മലയാള സിനിമയിലെ രണ്ട് സൂപ്പർ സ്റ്റാറുകളാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും, മമ്മൂട്ടിയെ സംബന്ധിച്ച് വളരെ ഒതുങ്ങി ജീവിക്കുന്ന താരമാണ് അദ്ദേഹം, പക്ഷെ സുരേഷ് ഗോപി ഇന്ന് ഒരു ജന പ്രതിനിധികൂടിയാണ്. കൂടാതെ ഒരുപാട് സാമൂഹ്യ പ്രവർത്തനങ്ങളിൽ പങ്കാളിയുമാണ്. ഇവർ ഒരുമിച്ച് ധാരാളം സിനിമകൾ മലയാളിത്തിൽ പിറന്നിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഇവരുടെ ഒരുമിച്ചുള്ള ഒരു ചിത്രം റിലീസായത് ദ കിംഗ് ആൻഡ് കമ്മീഷണർ ആണ്. ഇപ്പോൾ സുരേഷ് ഗോപിയുടെ ഒരു പഴയ പത്ര സമ്മേളനത്തിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
സലാം കാശ്മീർഎന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുന്നതിനിടെയാണ് സുരേഷ് ഗോപി വീണ്ടും മമ്മൂട്ടിയുമായുള്ള പിണക്കത്തെ കുറിച്ച് ആവർത്തിച്ച് പറഞ്ഞത്. പക്ഷെ പിണക്കത്തിന്റെ കാരണം തുറന്ന് പറയാൻ സുരേഷ് ഗോപി തയാറായില്ല. ഈ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു. സുരേഷ് ഗോപിയുടെ പിണക്കത്തിന്റെ കാരണം ഇതായിരുന്നോ. എന്ന് തോന്നിപ്പിക്കാവുന്ന ഒരു കാരണമാണ് ആ പിണക്കത്തിന്റെ കാരണം, ആ കാരണം ഞാൻ പറഞ്ഞ് വരുമ്പോൾ ചിലപ്പോൾ നിങ്ങളും കൂടി എന്റെ കൂടെ തല്ലാനായി വന്നെന്നിരിക്കും. അതിനെ കുറിച്ചൊന്നും ഞാൻ പറയത്തില്ല കാരണം അതെന്റെ മാന്യതയാണ്. ഞാൻ അത് പറഞ്ഞാൽ എന്റെ മാന്യതക്ക് ക്ഷത മേൽക്കും.
സൂപ്പർ താരങ്ങളാണ് മലയാള സിനിമ നിയത്രിക്കുന്നത് എന്ന ശ്യാമപ്രസാദിന്റെ പ്രസ്താവന ചൂണ്ടി കാണിച്ച്, ആ പറയുന്നത് ശരിയാണോ എന്ന ചോദ്യത്തിന് സുരേഷ് ഗോപിയുടെ മറുപടി, സൂപ്പർ താരങ്ങൾ അവരുടെ പടം റിലീസ് ചെയ്യാൻ വേണ്ടി അങ്ങനെ എന്തോ അല്ലേ ശ്യാമ പ്രസാദ് പറഞ്ഞത്, ആ സൂപ്പർ താരങ്ങളുടെ ഗണത്തിൽ എന്നെയും ലാലിനേയും ഉൾപെടുത്തരുത്, നിലവിൽ റിലീസ് ചെയ്യാൻ നിൽക്കുന്ന പടങ്ങൾ പുകച്ച് പുറത്തുചാടിച്ചിട്ട് എന്റെയും ലാലിന്റെയും പടങ്ങൾ ഞങ്ങൾ തിരുകി കയറ്റാറില്ല. എന്നാണ് സുരേഷ് പറഞ്ഞത്.
കൂടാതെ താനും താര സംഘടന അമ്മയുമായി അഭിപ്രയ വ്യത്യാസമുണ്ടെങ്കിലും സംഘടനാപരമായ കാര്യങ്ങൾക്ക് തനറെ അഭിപ്രായങ്ങൾ മാനിക്കപ്പെടാറുണ്ടെന്നും സുരേഷ് പറയുന്നു. ഇവർ ഒരുമിച്ച് സിനിമകൾ ചെയ്യാറുണ്ട് എങ്കിലും ഇവർ ഇരുവരും ഇപ്പോഴും പിണക്കിത്തിലാണ് എന്നാണ് ഇതിൽ നിന്നും മനസിലാകുന്നത്. കൂടാതെ താര സംഘടനായായ അമ്മയിൽ നിന്നും സുരേഷ് വിട്ടു നില്ക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി, അതിനു കാരണം ഗൾഫിൽ ഒരു പ്രോഗ്രാമിൽ പങ്കെടുത്തത് അമ്മ സംഘടനയെ അറിയിച്ചില്ല എന്ന നിസ്സാര കാരണത്താൽ രണ്ടു ലക്ഷം രൂപ സുരേഷ് ഗോപിക്ക് പിഴകെട്ടേണ്ടിവന്നു. പക്ഷെ ഇതേ ലംഘനം പിന്നീട് മറ്റു പല ഉന്നതരിൽ നിന്നുമുണ്ടായി. പക്ഷേ നടപടികൾ മാത്രം ആരും എടുത്തില്ല. പൊതു നീതി നടപ്പാക്കാൻ പറ്റാത്ത സംഘടനയുടെ ഈ ഇരട്ടനീതിക്കെതിരായി ശബ്ദമുയർത്തി സുരേഷ്. തന്നിൽ നിന്നും പിഴയായി ഈടക്കായ തുക തിരികെ നല്‍കാതെ ഇനി അമ്മയുമായി സഹകരിക്കാനില്ലെന്ന് സുരേഷ് ഗോപി തീരുമാനിക്കുകയായിരുന്നു.
എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാന്‍. ജീവനക്കാര്‍ ജോലിയിലേക്ക് മടങ്ങിയെത്തണമെന്നാണ് താലിബാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. അഫ്ഗാന്റെ അധികാരം ഏറ്റെടുത്ത് രണ്ട് ദിവസം പിന്നിടുമ്പോഴാണ് താലിബാന്‍ പൊതുമാപ്പ് പ്രഖ്യാപിച്ചത്.
‘എല്ലാവര്‍ക്കുമായി തങ്ങള്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാല്‍ എല്ലാവരും തങ്ങളുടെ ദൈനംദിന ജോലികളിലേക്ക് ആത്മവിശ്വാസത്തോടെ തിരികെ വരണം’, താലിബാന്‍ പ്രസ്താവനയില്‍ പറഞ്ഞു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് സാധാരണ പോലെ ജോലിക്ക് ഹാജരാകാനാണ് നിര്‍ദേശം. അഫ്ഗാനിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികാര നടപടി ഉണ്ടാകില്ല എന്ന് വ്യക്തമാക്കികൊണ്ടാണ് താലിബാന്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരോട് സാധാരണ പോലെ ഓഫീസിലെത്തണമെന്ന് താലിബാന്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഖത്തറിന്റെ മധ്യസ്ഥതയില്‍ അഫ്ഗാനിലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളും തുടങ്ങി. ദോഹയിലെ താലിബാന്‍ കാര്യാലയത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതായാണ് വിവരം. എന്നാല്‍ സര്‍ക്കാരിന്റെ സ്വഭാവം എങ്ങനെയായിരിക്കും എന്നതില്‍ തീരുമാനമായിട്ടില്ല. അഫ്ഗാനിലെ രാഷ്ട്രീയ പാര്‍ട്ടികളുമായി താലിബാന്‍ ചര്‍ച്ച നടത്തുന്നുണ്ട്.
അഫ്ഗാനിലെ വിവിധ രാഷ്ട്രീയ കക്ഷികള്‍, ഗോത്ര തലവന്മാര്‍ എന്നിവരെയെല്ലാം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ രൂപീകരിക്കണമെന്നതാണ് ഖത്തര്‍ നിലപാട്. ഹമീദ് കര്‍സായിയുടെ നേതൃത്വത്തിലുള്ള അനുരഞ്ജന സമിതിയുമായി ഇന്ന് തുടര്‍ ചര്‍ച്ചകള്‍ നടന്നേക്കും. വനിതകള്‍ക്കുള്‍പ്പെടെ പ്രതിനിധ്യം നല്‍കണമെന്ന് യു.എന്‍ രക്ഷസമിതി നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ താലിബാന്റെ പ്രതികരണം വന്നിട്ടില്ല.
അതേസമയം, അഫ്ഗാനില്‍ നിന്നുള്ള സേനാ പിന്‍മാറ്റം ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ രംഗത്തെത്തി. സേനാ പിന്‍മാറ്റത്തില്‍ കുറ്റബോധമില്ലെന്നും അഫ്ഗാന്റെ പുനര്‍ നിര്‍മ്മാണം ലക്ഷ്യമല്ലായിരുന്നില്ലെന്നുമാണ് ബൈഡന്‍ വ്യക്തമാക്കിയത്.
യൂട്യൂബേഴ്‌സായ ഇ ബുൾജെറ്റ് സഹോദരങ്ങൾക്ക് മയക്കുമരുന്നു സംഘവുമായി ബന്ധമുള്ളതായി സംശയിച്ച് പോലീസ്. മയക്കുമരുന്നുകടത്തിൽ പ്രതികൾക്ക് പങ്കുണ്ടോയെന്നത് പരിശോധിക്കണമെന്നും പോലീസ് പറയുന്നു. പ്രതികളുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് പോലീസ് ഈ സംശയം ഉയർത്തിയിരിക്കുന്നത്.
പ്രതികൾ കഞ്ചാവ് ചെടി ഉയർത്തിപിടിച്ചുള്ള ദൃശ്യങ്ങൾ യൂട്യൂബ് ചാനലിലൂടെ പ്രദർശിപ്പിക്കുകയും കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകൾ സമൂഹ്യമധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.
ഇതിനിടെ, സർക്കാരിനും പോലീസിനുമെതിരെ നടന്ന സൈബർക്രമണത്തിൽ പ്രതികളുടെ പങ്ക് പരിശോധിക്കണമെന്നും തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ പോലീസ് വ്യക്തമാക്കി. പ്രതികളുടെ ജാമ്യം റദ്ദാക്കി കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പോലീസ് കോടതിയിൽ ആവശ്യപ്പെടുന്നത്.
രേഷ്മ ജേക്കബ്
അധികം പഴക്കം ഇല്ലാത്ത ഇരുനില വീടിന്റെ നീണ്ട ഇടനാഴിയിലൂടെ വേഗത്തിൽ നടന്നു വരുന്ന ആഢ്യത്വം തുളുമ്പുന്ന സ്ത്രീ, പറമ്പ് വൃത്തിയാക്കാൻ നിന്ന കുമാരനും വേണുവിനും നിർദ്ദേശങ്ങൾ നൽകി കൊണ്ട് അടുക്കളയിലേക്ക് നടന്നു. പ്രായം അധികമില്ലാത്തതു കൊണ്ടും ആഹാരക്രമത്തിലെ നിഷ് കർഷ കൊണ്ടും അലച്ചിലുകൾ താരതമ്യേന കുറവായതിനാലും പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെയില്ല. പറഞ്ഞേൽപ്പിച്ച ജോലികൾ പ്രഭ ചെയ്തു തീർത്തോ എന്ന് അറിയുകയാണ് ഉദ്ദേശ്യം.
അടുക്കളയിൽ മൂടിവെച്ചിരിക്കുന്ന ഓരോ പാത്രങ്ങളും അവർ തുറന്നു നോക്കി. തേങ്ങ ചിരകിയത് മേശപ്പുറത്ത് ഇരിപ്പുണ്ട്. ചേന, മുരിങ്ങക്കോൽ, കാരറ്റ് തുടങ്ങിയവ പാത്രത്തിൽ മുറിച്ച് വെച്ചിട്ടുണ്ട്. അരി അടുപ്പത്ത് കിടന്നു വേവുന്നു. അടുക്കളയിൽ നിന്ന് പുറത്തേയ്ക്ക് നടന്നാൽ പ്രഭ തുണി അലക്കി വിരിച്ചിടുന്നത് കാണാം. വളരെ വെപ്രാളപ്പെട്ട് പ്രഭ ജോലി ചെയ്തു കൊണ്ടിരുന്നു.
“പ്രഭേ…” എന്ന നീട്ടിയുള്ള വിളി കേട്ടതും പ്രഭയുടെ കൈയിൽ നിന്നും തുണി വഴുതി മണ്ണിലേക്ക് വീണു. “പ്രഭേ, തുണി വിരിച്ച് കഴിഞ്ഞില്ലേ നീയേ? വേഗം അത് തീർത്തിട്ട് വന്ന് അടപ്രഥമൻ ഉണ്ടാക്കാൻ പാല് പിഴിഞ്ഞ് വെക്ക്. അരിഞ്ഞു വെച്ചിരിക്കുന്ന പച്ചക്കറികൾ കഴുകി അടുപ്പത്ത് വേവാൻ വെക്ക്. തേങ്ങ ചിരകി വെച്ചേക്കുന്നത് കല്ലിൽ വെച്ച് ചതച്ച് എടുക്ക് . പച്ചക്കറി വേവുമ്പോൾ അതും ചേർത്ത് എണ്ണ ഒഴിച്ച് വാങ്ങി വെച്ചേക്ക്. ഞാൻ ഒന്ന് നടു നിവർത്തട്ട്. വല്ലാത്ത ക്ഷീണം”. ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞ് അവർ തിരിച്ചു നടന്നു. പ്രത്യേക അവസരങ്ങളിൽ മാത്രം വിശേഷപ്പെട്ട വിഭവങ്ങൾ ഉണ്ടാക്കുന്നതിനെ അവർ അത്ര കണ്ട് അനുകൂലിച്ചിരുന്നില്ല. ദിവസവും എന്തെങ്കിലും മധുരപലഹാരങ്ങൾ വേണം എന്ന നിർബന്ധം വെച്ച് പുലർത്തിയിരുന്നു.
പ്രഭ നിലത്ത് വീണ തുണി വെള്ളത്തിൽ മുക്കി വിരിച്ചിട്ടിട്ട് അടുക്കളയിൽ എത്തി വേഗം തന്നെ ജോലികളിലേക്ക് കടന്നു. കോളിങ് ബെല്ല് മുഴങ്ങുന്നതിന്റെയും അതിനു ശേഷം മുൻവാതിൽ തുറക്കപ്പെടുന്നതിന്റെയുമായ ശബ്ദങ്ങൾ പ്രഭ അടുക്കളയിൽ നിന്ന് തന്നെ കേട്ടിരുന്നു. വടക്കേത്തലക്കലിലെ ശാന്തയെ ഉമ്മറത്ത് ആനയിച്ച് ഇരുത്തുന്നതിനു മുൻപ് തന്നെ തേക്കേത്തൊടിയിലെ രമയുടെ മകളുടെ വിവാഹ തലേന്നുള്ള ഒളിച്ചോട്ടത്തെ പറ്റിയുള്ള ചർച്ച ആരംഭിച്ചു. ചുറ്റുവട്ടങ്ങളിലുള്ള ജനന-മരണങ്ങളുടെ നിരക്ക് നിജപ്പെടുത്തിയ ശേഷം കുട്ടികൾ ഇല്ലാത്ത ദമ്പതികളുടെ കണക്കെടുപ്പിലേക്കും ഗൈനക്കോളജിസ്റ്റുമാരുടെ പേരുവിവരങ്ങൾ പകർന്നു നൽകുന്നതിലേക്കും കടന്നു.
വിഷയങ്ങളുടെ ഒഴുക്ക് തടസ്സങ്ങൾ ഇല്ലാതെ ഒഴുകുന്ന അരുവി പോലെ ആയാസരഹിതമായിരുന്നു. രണ്ടു പേരുടെയും ചർച്ചകൾക്ക് വിഷയമാകാനുള്ള ഭാഗ്യം സ്വന്തകുടുംബക്കാർക്കും സിദ്ധിച്ചു. അത് പ്രഭയുടെ കർണ്ണപുടങ്ങളിൽ പതിക്കുകയും ചെയ്തു. സംസാരിക്കുന്ന ശബ്ദത്തിന്റെ ഉയർച്ച താഴ്ചകളിൽ നിന്നും വിഷയത്തിന്റെ സ്വഭാവം ഗ്രഹിക്കാമായിരുന്നു. ” മരുമോൾ വണ്ണം വെച്ചത് കണ്ടില്ലായിരുന്നോ നീ? ശ്രദ്ധിക്കണ്ടേ. വണ്ണം കൂടിയാൽ കുട്ടികൾ ഉണ്ടാവില്ലാത്രെ! കായ്ക്കാത്ത മരം വെട്ടുന്നതാണ് പതിവ്. അല്ലാ, എന്തിയെ നിന്റെ മരുമോൾ?” രമയുടെ ചോദ്യശരങ്ങൾക്കും അഭിപ്രായപ്രകടനങ്ങൾക്കുമൊടുവിൽ ഒരു ദീർഘനിശ്വാസത്തിനു ശേഷം അവർ അടുക്കളപ്പുറത്തേക്കു നീട്ടി വിളിച്ചു, “പ്രഭേ!”
രേഷ്മ ജേക്കബ്
എം ജി സർവ്വകലാശാലയിൽ നിന്നും ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. ഹ്രസ്വ കാലത്തെ അദ്ധ്യാപനവൃത്തിയ്ക്ക് ശേഷം ഇപ്പോൾ കേരള സർവ്വകലാശാലയിൽ ഗവേഷക വിദ്യാർഥിനി.


ശിവജ കെ.നായർ
സമൃദ്ധിയുടെ പര്യായമാണ് നമ്മൾ മലയാളികൾക്ക് ഓണം. സ്കൂൾ കാലത്ത് ഒരോണത്തിനാണ്
എനിയ്ക്കും അനുജത്തിയ്ക്കും അച്ഛൻ വെള്ളി കൊണ്ടുള്ള ഒരു മാങ്ങാക്കൊലുസ് തീർപ്പിച്ചു തന്നത്. നാട്ടിൻപുറത്തെ സ്വർണ്ണപ്പണിക്കാരൻ തന്റെ സ്വന്തം പണിശാലയിൽ പണിതു തന്ന ആ കൊലുസ്സ് കൈയിൽ കിട്ടാൻ കാത്തിരുന്ന കാലത്ത് അത് കാലിലിട്ടു നടക്കുന്നതിന്റെ ഒരു പാട് റിഹേഴ്സലുകൾ മനസ്സിൽ നടന്നിരുന്നു. കാത്തിരുന്നു കിട്ടുന്ന സന്തോഷങ്ങളൊക്കെ ഇന്ന് കഥ മാത്രമായിരിയ്ക്കുന്നു. ചെന്ന് കണ്ട് ഇഷ്ടമുള്ളത് കൈക്കലാക്കുന്ന കാലവും കടന്ന് വേണ്ടതൊക്കെ ഒരു ക്ലിക്കിൽ വീട്ടിലെത്തിച്ചേരുന്ന കാലത്തെത്തി നിൽക്കുമ്പോഴും ആഘോഷങ്ങൾ മാറിയിട്ടില്ല. ആഘോഷിക്കുന്നവന്റെ ചുറ്റുപാടുകളാണ് മാറിയത്.
ഓണം എന്നാൽ മേളമായിരുന്നു. ഹൃദയങ്ങളുടെ മേളനമായിരുന്നു. പിന്നീടെപ്പോഴോ അത് മേളയായി മാറി. അണിഞ്ഞൊരുങ്ങലിന്റെ ,ആഹരിയ്ക്കലിന്റെ – ഒക്കെ മേളകൾ . ആചാരങ്ങളെ , ആഘോഷങ്ങളെ
ഒക്കെ ഒരു വാണിജ്യ സംസ്കാരം വിലയ്ക്കെടുത്തു. കിഴിവുകളും വാഗ്ദാനങ്ങളും മലയാളികളുടെ ദൗർബല്യങ്ങളായതോടെ ഓണവും മേളയായി. എന്നിരുന്നാലും മലയാളിയുടെ സ്വത്വബോധത്തോട് മറ്റെന്തിനെക്കാളും ഇഴയടുപ്പമാണ് ഓണത്തിനുള്ളത്. നേട്ടങ്ങളെ , നഷ്ടങ്ങളെ, ബന്ധുസമാഗമങ്ങളെ
എന്നു വേണ്ട എല്ലാറ്റിനെയും നമ്മൾ ഉത്രാടത്തിന്, തിരുവോണത്തിന് , അവിട്ടത്തിന് എന്നടയാളപ്പെടുത്തി. ” അതിന് നീ കുറെ ഓണം കൂടി ഉണ്ണണം ”
” നിന്നെക്കാൾ കുറെ ഓണം ഞാൻ കൂടുതലുണ്ടതാ ” എന്നൊക്കെ സ്വയം ഊറ്റം കൊണ്ടു .
” അച്ഛനിങ്ങു വരട്ടെ, ഇന്നു നിനക്കോണമാ ” എന്നു പറഞ്ഞ്
കുട്ടികളെ വിരട്ടി .
കുഗ്രാമങ്ങളെ ” ഓണം കേറാ മൂല ” എന്ന് വിശേഷിപ്പിച്ചു. ഇതിനിടയിലെപ്പൊഴൊക്കെയോ
ഓണമെന്ന സങ്കല്പത്തെ ,
അതിനു പിന്നിലുള്ള ഐതിഹ്യത്തെ ഒക്കെ
അവനവന്റെ കാഴ്ചപ്പാടിൽ വളച്ചൊടിച്ചു പരിഹസിച്ചു ചിരിച്ചു.
ആധികൾ, വ്യാധികൾ ഒന്നുമില്ലാത്ത കാലത്തെപ്പറ്റി നാം പാടി നടന്നപ്പോൾ ഒരിത്തിരിക്കുഞ്ഞൻ വന്ന് ആഘോഷങ്ങൾക്കും നമുക്കുമിടയിൽ വ്യാധി കൊണ്ടൊരു വരയിട്ടുകളഞ്ഞു. കൊറോണക്കാലത്തെ ഒരോണക്കാലം നാം പിന്നിട്ടു.
ആഘോഷങ്ങൾ മനസ്സിലും ആവാമെന്ന് നമ്മെപ്പഠിപ്പിച്ച കാലം.
ഇല്ലായ്മക്കാരന്റെ ഓണത്തെ ഇല്ലോളമെങ്കിലും തിരിച്ചറിഞ്ഞ കാലം..
കാലചക്രം കറങ്ങിക്കറങ്ങി ഒരു വേള പഴയ കാലത്തിലെത്തി നിൽക്കുന്ന പോലെ. ഭൂമിയുടെ അവകാശികൾ മനുഷ്യർ മാത്രമല്ലെന്ന് നമ്മുടെ പൂർവ്വികർ തിരിച്ചറിഞ്ഞിരുന്നു.
രാവിലെ കുളിപ്പിച്ച് നെറ്റിയിൽ മഞ്ഞൾ കൊണ്ട് ഗോപിക്കുറി ചാർത്തിച്ച് ഇഞ്ചിയില ,പയറില , ഉപ്പുമാങ്ങ, മഞ്ഞൾ, അരി വറുത്തത് , ശർക്കര ഇവയെല്ലാം ചേർത്ത് പശുക്കൾക്ക് , അരിമാവിൽ കൈപ്പത്തി മുക്കി നിരകളിൽ പതിപ്പിച്ച് ഗൗളികൾക്ക് , സന്ധ്യയായാൽ മഞ്ഞളും ചുണ്ണാമ്പും ചേർത്ത് ഉരുള ഉരുട്ടി നാക്കിലയിൽ വച്ച് ദീപം കൊളുത്തി, അതു കൂടാതെ ഒരു പന്തം കൊളുത്തി എച്ചിൽക്കുഴിയിലും വച്ച്
ഉറുമ്പുകൾക്ക് , എല്ലാം ഓണമൂട്ടിയിരുന്നു എന്റെ മുത്തശ്ശിമാർ .
കാലദേശഭേദങ്ങളനുസരിച്ച് ഇവയ്ക്കു മാറ്റമുണ്ടാവാം. എന്നാലും ഇക്കുറി നമുക്ക് ഇതൊക്കെ ഒന്ന് ആവർത്തിച്ചു കൂടേ ? പക്ഷിമൃഗാദികൾക്ക് മനുഷ്യരെ ഭയമാണ്. അതിനാൽ അവർ അകലം പാലിച്ചു കൊള്ളും. നാം വ്യാകുലപ്പെടേണ്ടതില്ല.
നമുക്കു ലഭിച്ച ഓണക്കാല സമൃദ്ധികളെ ആർക്കും കവർന്നു തീർക്കാനാവില്ല. കടലെടുപ്പുകളെ , കാറ്റെതിർപ്പുകളെ , പ്രളയഭയത്തെ, ഒക്കെ അതിജീവിച്ച നമ്മൾ നഷ്ടമായതിന്റെ പതിന്മടങ്ങ് ശോഭയുള്ള
ആഘോഷനാളുകളിലേക്ക് തിരിച്ചു വരിക തന്നെ ചെയ്യും അതുവരെ മനസ്സുകൊണ്ടടുക്കാം മനസ്സു കൊണ്ടാഘോഷിയ്ക്കാം. കൊറോണ വന്നതിൽ പിന്നെ രണ്ടാമത്തെ ഓണം എന്ന് നമ്മൾ വ്യാധിയോടു പോലും ഓണത്തെ ചേർത്തു വയ്ക്കും. കൊറോണ പോയതിൽ പിന്നെ ആദ്യത്തെ ഓണം – അതും വരാതിരിക്കില്ല. ഓർക്കണം എന്നതിന്റെ തുടക്കവും ഒടുക്കവും ചേർന്നതാണ് ഓണം. ഓർത്തിരിയ്ക്കാനും
കാത്തിരിയ്ക്കാനും ഒരോണമുണ്ടല്ലോ നമുക്ക് . ലോകമെമ്പാടുമുള്ള മലയാളം യു.കെ.യുടെ വായനക്കാർക്ക്
മനസ്സിൽ തൊട്ടു നേരുന്നു ഓണാശംസകൾ !
ശിവജ കെ.നായർ.
ചങ്ങനാശ്ശേരി കുന്നുംപുറം സ്വദേശിയാണ് , കുന്നന്താനം എൻ എസ്സ് എസ്സ് സ്കൂൾ അധ്യാപിക.
ആകാശവാണിയിൽ കഥ,കവിത എന്നിവ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.

