ലണ്ടനിൽ നല്ല തൃശൂർ നേന്ത്രപ്പഴം വിൽപ്പനയ്ക്ക് .കേരള മണ്ണിന്റെ രുചിയും മണവും ചന്തവും ഒത്തിണങ്ങിയ നല്ല നേന്ത്രക്കായുടെ ഒരു മാസം നീണ്ട കടൽയാത്ര ഫലിക്കുമോയെന്ന ആശങ്കയിലായിരുന്നു വെജിറ്റബിൾ ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ ഓഫ് കേരള(വിഎഫ്പിസികെ) 25 ദിവസത്തെ കടൽയാത്രയും അതിന്റെ ക്ഷീണവും കഴിഞ്ഞ് ഇന്നലെ പഴുക്കവച്ച കായ്കൾ ഇന്നുമുതൽ ലണ്ടനിലെയും സ് കോട്ട് ലാൻഡിലെയും സൂപ്പർമാർക്കറ്റുകളിൽ എത്തും, മലയാളികൾക്കായി.
ഒരു വർഷം മുൻപു വിത്തു തിരഞ്ഞെടുത്തപ്പോൾ മുതൽ വാഴക്കുല പായ്ക്കു ചെയ്യുന്നതുവരെ പ്രത്യേക നിഷ്കർഷയോടെ കൃഷിചെയ്തെടുത്ത കായ്കളാണിത്. പായ്ക്കറ്റിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ നേന്ത്രക്കുലയുടെ ചരിത്രം അറിയാം. രാസവളമില്ല, പൂർണമായും ജൈവ കൃഷി.
വിഎഫ്പിസികെയും തിരുച്ചിറപ്പിള്ളിയിലെ ദേശീയ വാഴ ഗവേഷണ കേന്ദ്രവും കൃഷി വകുപ്പും ചേർന്നു പരീക്ഷണാടിസ്ഥാനത്തിലാണു 10 ടൺ നേന്ത്രൻ കയറ്റിയച്ചത്. ഒരു മാസം നീളുന്ന കടൽ യാത്രയിൽ നേന്ത്രൻ എന്തു പരുവമാകുമെന്ന് ഉറപ്പില്ലായിരുന്നു.
പടല തിരിച്ചു കാർട്ടനിൽ പായ്ക് ചെയ്ത്, മൈനസ് 13 ഡിഗ്രി താപനിലയിൽ കണ്ടെയ്നറിലാണു കയറ്റിവിട്ടത്. ലണ്ടനിലെ ഗേറ്റ് വേ തുറമുഖത്തു കയറ്റുമതി ഏജന്റ് ചരക്കു സ്വീകരിച്ചു. പഴുപ്പിക്കാൻ വച്ച നേന്ത്രനു നാട്ടിലെ അതേ രൂചിയും ഭംഗിയുമുണ്ട്. വാഴപ്പഴം സുലഭമായി ലഭിക്കുമെങ്കിലും കേരളത്തിലെ നേന്ത്രപ്പഴം വ്യാപകമായി വിദേശത്തു ലഭിക്കാറില്ല. എയർകാർഗോ ആയി അധികം കയറ്റി അയയ്ക്കാൻ കഴിയാത്തതുമൂലം വിദേശത്തു നേന്ത്രപ്പഴത്തിനു വലിയ വിലയുമാണ്.
കപ്പൽ പരീക്ഷണം വിജയിച്ചതോടെ ഇനി യൂറോപ്പിലേക്കു വ്യാപകമായി നേന്ത്രപ്പഴം കയറ്റിയയയ്ക്കാം.കുവൈത്ത്, ഖത്തർ, യുഎഇ എന്നിവിടങ്ങളിലേക്ക് ഇപ്പോൾ കപ്പൽമാർഗം നേന്ത്രക്കായ് അയക്കുന്നുണ്ട്. ഇതിനു 10–15 ദിവസം മതിയാവും. യൂറോപ്പിലേക്കു കൂടുതൽ ഓർഡറുകൾ ലഭിച്ചിട്ടുണ്ടെന്നും ഇതു നേന്ത്രക്കായ് കർഷകർക്കു വിദേശ മലയാളികൾക്കും ഗുണകരമാണെന്നും വിഎഫ്പിസികെ സിഇഒ വി. ശിവരാമകൃഷ്ണൻ പറഞ്ഞു.
ന്യൂഡൽഹി ∙ കോവിഡ് വ്യാപനം കണക്കിലെടുത്ത് 10, 12 ക്ലാസുകളിലെ സിബിഎസ്ഇ ബോർഡ് പരീക്ഷകൾ മാറ്റിവച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവയ്ക്കുകയും പത്താം ക്ലാസിലെ പരീക്ഷ റദ്ദാക്കുകയും ചെയ്തു. പത്താം ക്ലാസിൽ ഇതുവരെയുള്ള പ്രകടനമികവ് അടിസ്ഥാനമാക്കി മാർക്കു നൽകും. ഇതിൽ തൃപ്തിയില്ലെങ്കിൽ പിന്നീട് പരീക്ഷ എഴുതാം.
കഴിഞ്ഞ വർഷവും പത്താം ക്ലാസിൽ സിബിഎസ്ഇ ഇതേ രീതിയാണ് പരിഗണിച്ചത്. ജൂൺ ഒന്നുവരെയുള്ള സാഹചര്യം വിലയിരുത്തി പന്ത്രണ്ടാം ക്ലാസ് പരീക്ഷ സംബന്ധിച്ച തീരുമാനം എടുക്കും. പരീക്ഷ തുടങ്ങുന്നതിന് 15 ദിവസം മുൻപ് തീരുമാനമെടുക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി, സ്കൂൾ, ഹയർ എഡ്യൂക്കേഷൻ സെക്രട്ടറിമാർ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കുട്ടികളുടെ ക്ഷേമമാണ് സർക്കാരിന് പരമപ്രധാനമെന്ന് പ്രധാനമന്ത്രി നിലപാടെടുത്തു. കുട്ടികളുടെ അക്കാദമിക കാര്യങ്ങളെ ബാധിക്കാതെയും ആരോഗ്യ സംരക്ഷണം നടത്തിയും വേണം മന്നോട്ടുപോകാനെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
10, 12 ക്ലാസുകളിലെ വിദ്യാർഥികളുടെ ബോർഡ് പരീക്ഷ മേയ് 4 മുതൽ നടത്താനാണ് സിബിഎസ്ഇ നിശ്ചയിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി പല സംസ്ഥാനങ്ങളിലും ബോർഡ് പരീക്ഷയ്ക്കെതിരെ എതിർപ്പു ശക്തമായിരുന്നു.
കോവിഡ് വ്യാപനം കണക്കിലെടുത്ത് സിബിഎസ്ഇ ബോർഡ് പരീക്ഷ കേന്ദ്ര സർക്കാർ റദ്ദാക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ ആവശ്യപ്പെട്ടിരുന്നു.
ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ പ്രതിദിന എണ്ണവും മരണവും കൂടുന്നു. ഇന്നലെ 1,84,372 പേര്‍ കൂടി കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. നീണ്ട ഇടവേളയ്ക്കു ശേഷം ഇന്നലെ മരണസംഖ്യ ആയിരം കടന്നു. 1027 പേരാണ് ഇന്നലെ മരണമടഞ്ഞത്. 82,339 പേര്‍ രോഗമുക്തരായി. രോഗമുക്തി നിരക്ക് 88.91 ശതമാനമായി കുറഞ്ഞുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇതുവരെ 1,38,73,825 പേര്‍ കോവിഡ് പോസിറ്റീവ് ആയി. 1,23,36,036 പേര്‍ രോഗമുക്തി നേടി. നിലവില്‍ 13,65,704 പേര്‍ ചികിത്സയിലുണ്ട്. 1,72,085 പേര്‍ മരണമടഞ്ഞു. ഇതുവരെ 11,11,79,578 ഡോസ് കോവിഡ് വാകിസ്‌നേഷന്‍ നടത്തിയെന്നും മന്ത്രാലയം അറിയിച്ചു.
കോവിഡ് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ 15 ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാവിലെ 7നും രാത്രി 8നുമിടയില്‍ അവശ്യ സര്‍വീസുകള്‍ മാത്രമാണ് അനുവദിക്കുക. മേയ് ഒന്ന് വരെയാണ് കര്‍ഫ്യു. മുംബൈയില്‍ ചൊവ്വാഴ്ച 7898 കോവിഡ് രോഗികളുണ്ടായി. 26 പേര്‍ മരണമടഞ്ഞു.
ഉത്തരാഖണ്ഡില്‍ കുംഭമേള പുരോഗമിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാം കാറ്റില്‍പറത്തിയാണ് ആഘോഷം. ഭക്തര്‍ ഇന്ന് ഗംഗയില്‍ മൂന്നാം ഷാഹി സ്‌നാന്‍ നടത്തുകയാണ്. രാവിലെ സന്യാസിമാരുടെ പുണ്യ സ്‌നാനം ആരംഭിച്ചുകഴിഞ്ഞു. ഉത്തര്‍പ്രദേശില്‍ ഇന്നലെ 18,021 പേര്‍ കോവിഡ് ബാധിതരായി. 85 പേര്‍ മരണമടഞ്ഞു.
കോവിഡിനെ നിയന്ത്രിക്കാന്‍ ലോക്ഡൗണ്‍ പ്രയോഗികമല്ലെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനോജ് സിസോദിയ പറഞ്ഞു. പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുകയാണ് ഏറ്റവും നല്ല മാര്‍ഗം. വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് തുലാസിലായത്. വൈറസിന്റെ പുതിയ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തില്‍ പരീക്ഷയുടെ കാര്യത്തില്‍ സി.ബി.എസ്.ഇ ചിന്തിക്കണമെന്നും വിദ്യാഭ്യാസമന്ത്രി കൂടിയായ സിസോദിയ പറഞ്ഞു.
നീലത്താമര എന്ന ലാല്‍ജോസ് ചിത്രത്തലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയിങ്കരിയായി മാറിയ താരമാണ് അര്‍ച്ചന കവി. സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുന്ന താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങല്‍ എല്ലാം പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ അര്‍ച്ചനയും കൂട്ടുകാരിയും ചേര്‍ന്നുള്ള നൃത്തമാണ്.വളരെ രസകരമായ ഗാനത്തിന് തങ്ങളുടേതായ താളങ്ങളും ചുവടുകളും തീര്‍ക്കുകയാണ് അര്‍ച്ചനയും സുഹൃത്തും. ജമൈക്കന്‍ റെക്കോര്‍ഡിസ്റ്റായ ഷോണ്‍ പോളിന്റെ ‘ടെമ്പറേച്ചര്‍’ എന്ന ഗാനമാണ് അര്‍ച്ചന അവതരിപ്പിക്കുന്നത്.
ഡൈനിങ്ങ് ടേബിളിന്റെ മുകളിലും വീടിനു പുറത്തും ഒപ്പം തങ്ങളുടെ വളര്‍ത്തുനായയെയും കൂടെ കൂട്ടിയാണ് ഇരുവരുടെയും നൃത്തം. ഇതില്‍ മൃഗങ്ങളെ ഒന്നും തന്നെ വേദനിപ്പിച്ചിട്ടില്ല എന്നും അര്‍ച്ചന പറയുന്നു.
സിനിമയില്‍ സജീവമല്ലെങ്കിലും വെബ് സീരിസിലെല്ലാം തന്നെ സജീവമാണ് താരം. ബെസ്റ്റ് ഓഫ് ലക്ക്, ഹണി ബീ, മമ്മി മി, ബെസ്റ്റ് ഓഫ് ലക്ക്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍,സ്പാനിഷ് മസാല, അഭിയും ഞാനും,പട്ടം പോലെ, റ്റു നൂറാ വിത്ത് ലവ്വ് തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിരുന്നു.
ബാലഭാസ്ക്കർ മരിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞിട്ടും ഇതുവരെയും മരണത്തിന്റെ ദുരൂഹത അവസാനിച്ചിട്ടില്ല. കേസ് ഇപ്പോൾ അന്വേഷിക്കുന്നത് സിബിഐ ആണ്. 2018 സെപ്റ്റംബർ 25ന് പുലർച്ചെയാണു ബാലഭാസ്കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്തു നിയന്ത്രണംവിട്ട് റോഡരികിലുള്ള മരത്തിലിടിച്ചത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്കർ ചികിൽസയ്ക്കിടയിലും മരിച്ചു. ഭാര്യയ്ക്കും വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അർജുനും പരുക്കേറ്റിരുന്നു. ബാലഭാസ്ക്കറിന്റെ ഭാര്യ ലക്ഷ്മിയെ ചിലർ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംഗീത സംവിധായകനും ബാലുവിന്റെ സുഹൃത്തുമായ ഇഷാൻ ദേവ്.
വാക്കുകൾ, വന്നിരുന്ന് ചോദ്യം ചെയ്യുന്ന എത്രയോ ആൾക്കാരെ ഞാൻ കണ്ടിട്ടുണ്ട്, ആ ലക്ഷ്മിയെ പിടിച്ച് അടിവയറ്റിൽ രണ്ട് ചവിട്ടുകൊടുക്കൂ ഇതൊക്കെ പുറത്തുവരുമെന്ന്. അവരോടൊക്കെ ഞാൻ ചോദിക്കുന്നത് അവരുടെ വീട്ടിലും അമ്മയും കുഞ്ഞുമൊന്നുമില്ലേ എന്നാണ്. ഭർത്താവും കുഞ്ഞും മരിച്ച സ്ത്രീ അല്ലേ? ആ ഒരു പരിഗണന കൊടുക്കണ്ടേ. ഞാൻ പോയി കണ്ടതാണ്. അവർക്ക് എണീറ്റ് നടക്കാൻ പോലും വയ്യ. ഭയങ്കര എനർജറ്റിക്കായി നടന്നയാളാണ്. ബാലഭാസ്‌കർ എങ്ങനെയാണ് വൈഫിനെ നോക്കിയിരുന്നതെന്ന് എനിക്കറിയാം.
ഇപ്പോൾ ദാമ്പത്യ പ്രശ്‌നമില്ലാത്ത വീടുണ്ടോ.ഈ കണ്ടോണ്ടിരിക്കണ ലക്ഷക്കണക്കിന് ആളുകൾക്ക് പ്രശ്‌നമുണ്ട്, എനിക്കും ഉണ്ട് പ്രശ്‌നം. പിണക്കങ്ങളും ഇണക്കങ്ങളുമെല്ലാം ചേർന്നതാണ് വീട്. പത്തൊമ്പത് വർഷം അവർ ഒന്നിച്ച് ജീവിച്ചില്ലേ? പിന്നെന്താണ്? വീട്ടിനകത്തുള്ള കാര്യങ്ങൾ പുറത്തെടുത്തിടുക, ഊതിവീർപ്പിക്കുക ഇതൊക്കെ വളരെ മോശമല്ലേ? കണ്ടോണ്ടിരിക്കുന്ന നമുക്ക് പ്രതികരിക്കാൻ പറ്റൂല. എന്റെയൊക്കെ എന്ത് ദുരവസ്ഥയാണ്. എന്റെ സ്ഥാനത്ത് ബാലഭാസ്‌കറായിരിക്കണമായിരുന്നു. എന്താണ് ലൈഫിൽ മിസ് ചെയ്യുന്നതെന്ന് ചോദിച്ചാൽ എന്റെ കൂടെ ബാലഭാസ്‌കറിനെപ്പോലെ ധൈര്യമുള്ള ഒരു ഫ്രണ്ട് ഇല്ല. ഉണ്ടായിരുന്നെങ്കിൽ ഇതിനെയൊക്കെ പൊളിച്ചടക്കാമായിരുന്നു.
ബേപ്പൂരിൽനിന്നു മത്സ്യ ബന്ധനത്തിനു പോയ യന്ത്രവൽകൃത ബോട്ടിൽ കപ്പൽ ഇടിച്ച് 3 തൊഴിലാളികൾ മരിച്ചു. ഒമ്പതു പേരെ കാണാതായി. രക്ഷപ്പെടുത്തിയ 2 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗളൂരുവിനു 60 നോട്ടിക്കൽ മൈൽ അകലെ കഴിഞ്ഞ രാത്രിയാണ് അപകടം. 11നു രാത്രി ബേപ്പൂർ ഹാർബറിൽനിന്നു പോയ ഐഎസ്ബി റബ്ബ എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. ബോട്ടില്‍ കപ്പല്‍ ഇടിക്കുകയായിരുന്നു. ഇടിച്ച കപ്പല്‍ തിരിച്ചറിഞ്ഞിട്ടില്ല. ഇടിയുടെ ആഘാതത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ബേപ്പൂരില്‍ നിന്നും കഴിഞ്ഞ ഞായറാഴ്ച്ച പോയ റാബ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കടലിലുള്ള മത്സ്യത്തൊഴിലാളികളാണ് ബേപ്പൂരിലേക്ക് വിവരം അറിയിച്ചത്. ബോട്ടില്‍ 14 പേരുണ്ടായിരുന്നു എന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ഇതില്‍ 7 പേര്‍ കുളച്ചല്‍ സ്വദേശികളാണ്.
ഏഴു പേര്‍ ബംഗാളികളുമാണെന്നാണ് അറിയുന്നത്. ബേപ്പൂര്‍ സ്വദേശിയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ബോട്ട്. കാണാതായവർക്കായി മംഗളൂരു തീരസംരക്ഷണ സേനയും തീരദേശ പൊലീസും തിരച്ചിൽ നടത്തുന്നുണ്ട്. ബേപ്പൂർ മാമന്റകത്ത് ജാഫറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്.
പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽഡിഎഫ് സർക്കാരിൽനിന്ന് രാജിവയ്ക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് കെ.ടി.ജലീൽ. ആദ്യരാജി മന്ത്രിസഭയിലെ ശക്തനായ ഇ.പി.ജയരാജന്റേതായിരുന്നു. ഭാര്യാസഹോദരിയായ പി.കെ.ശ്രീമതിയുടെ മകനെ വ്യവസായ വകുപ്പിൽ നിയമിച്ചതാണ് രാജിയിലേക്കു നയിച്ചത്. 2016 ഒക്ടോബർ 14നു ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം രാജി അംഗീകരിച്ചു. പിന്നീട് കേസ് അവസാനിപ്പിച്ചശേഷം മന്ത്രിസഭയിലേക്കു തിരിച്ചെത്തി.
ഫോൺ കെണിക്കേസിൽ ഉൾപ്പെട്ടതിനെത്തുടർന്നാണ് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ രാജിവച്ചത്. ഫോണിൽ നിരന്തരം അശ്ലീല സംഭാഷണം നടത്തിയെന്നായിരുന്നു ചാനൽ പ്രവർത്തകയുടെ വെളിപ്പെടുത്തൽ. പിന്നീട് പരാതിക്കാരി കേസിൽനിന്ന് പിന്മാറിയതിനെത്തുടർന്ന് കുറ്റവിമുക്തനായി മന്ത്രിസഭയിലേക്കു തിരികെ എത്തി.
ശശീന്ദ്രൻ രാജിവച്ചപ്പോള്‍ എൻസിപിയിൽനിന്ന് പകരം മന്ത്രിയായ തോമസ് ചാണ്ടിക്ക് കായൽ കയ്യേറ്റ വിഷയത്തിലാണ് രാജിവയ്ക്കേണ്ടിവന്നത്. ഹൈക്കോടതിയിൽനിന്ന് രൂക്ഷ വിമർശനമുണ്ടായത് രാജി അനിവാര്യമാക്കി. കെ.കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കാൻ ജനതാദൾ ദേശീയ നേതൃത്വം തീരുമാനിച്ച സാഹചര്യത്തിലാണ് മാത്യു ടി.തോമസ് ജലവിഭവ മന്ത്രി സ്ഥാനം രാജിവച്ചത്. ബന്ധുവിനെ സർക്കാർ സ്ഥാപനത്തിൽ നിയമിച്ചതിനെതിരെ ലോകായുക്ത വിധിയുണ്ടായപ്പോഴാണ് ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി.ജലീൽ രാജിവച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് കാലത്ത് പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാന്‍ കഴിയുന്നതാണ് ഇ-സഞ്ജീവനി. ഇപ്പോള്‍ സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി ഒരു ദിവസം രണ്ട് ജില്ലകളിലെ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നേരിട്ട് പോയി തുടര്‍ചികിത്സ നടത്തുന്നവരും ടെലി മെഡിസിന്‍ സേവനം ഉപയോഗിക്കേണ്ടതാണ്. ഗൃഹ സന്ദര്‍ശനം നടത്തുന്ന പാലിയേറ്റീവ് കെയര്‍ സ്റ്റാഫ്, ആശവര്‍ക്കര്‍മാര്‍, സ്റ്റാഫ് നഴ്‌സുമാര്‍, ജെ.എച്ച്.ഐ, ജെ.പി.എച്ച്.എന്‍. എന്നിവര്‍ക്കും ഇ-സഞ്ജീവനി വഴി ഡോക്ടര്‍മാരുടെ സേവനം തേടാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാ ആരോഗ്യ ആവശ്യങ്ങള്‍ക്കും ഇ-സഞ്ജീവിനി ടെലി മെഡിസിന്‍ സേവനങ്ങളെ ആശ്രയിക്കാവുന്നതാണ്. ഇതിലൂടെ മതിയായ കാരണങ്ങളില്ലെങ്കില്‍ ആശുപത്രി സന്ദര്‍ശനവും രോഗ പകര്‍ച്ചയും ഒഴിവാക്കാനാകും. ലോക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ക്ക് ആശുപത്രിയില്‍ നേരിട്ടു പോകാതെ ഓണ്‍ലൈന്‍ വഴി ചികിത്സ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോട് കൂടി തുടക്കം കുറിച്ച ഇ-സഞ്ജീവനി വഴി സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഉള്‍പ്പടെ 33 തരം വിവിധ ഒ.പി.ഡി. സേവനങ്ങളാണ് നല്‍കുന്നത്.
സര്‍ക്കാര്‍ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനിയിലൂടെ സൗകര്യപ്രദമായ സമയത്ത് സൗജന്യ ചികിത്സ തേടാവുന്നതാണ്. ഇ-സഞ്ജീവനിയിലൂടെ ലഭിക്കുന്ന കുറുപ്പടി തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ കാണിച്ചാല്‍ ലഭ്യമായ മരുന്നുകളും പരിശോധനകളും സൗജന്യമായി ലഭിക്കുന്നു.
എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ രാത്രി 8 മണിവരെയാണ് ജനറല്‍ ഒപി പ്രവര്‍ത്തിക്കുന്നത്. ഏത് വിധത്തിലുള്ള അസുഖങ്ങള്‍ക്കും ചികിത്സ സംബന്ധമായ സംശയങ്ങള്‍ക്കും സേവനം തേടാം. സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ആവശ്യമുള്ളവരെ അതാത് വിഭാഗങ്ങളിലേക്ക് റഫര്‍ ചെയ്യുന്നു. നവജാത ശിശു വിഭാഗം ഒപി (തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ 10 മുതല്‍ 1 മണിവരെ), സൈക്യാട്രി ഒപി (തിങ്കള്‍ മുതല്‍ വെള്ളി വരെ 9 മുതല്‍ 1 വരെ), പോസ്റ്റ് കോവിഡ് ഒ.പി. (എല്ലാ ദിവസവും സമയം 9 മുതല്‍ 5 വരെ), ഡി.ഇ.ഐ.സി. ഒ.പി. (തിങ്കള്‍ മുതല്‍ വെള്ളിവരെ 10 മുതല്‍ 4 വരെ), കൗമാര ക്ലിനിക്ക് (തിങ്കള്‍ മുതല്‍ വെള്ളിവരെ 10 മുതല്‍ 4 വരെ) തുടങ്ങിയ സ്‌പെഷ്യാലിറ്റി ഒപികളും പ്രവര്‍ത്തിക്കുന്നു.
കേരളത്തിലെ പൊതുമേഖല ആരോഗ്യ രംഗത്തെ പ്രശസ്തമായ പല സ്ഥാപനങ്ങളും ഇ സഞ്ജീവനി വഴി സേവനങ്ങള്‍ നല്‍കി വരികയാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബെറ്റിക്‌സ് തിരുവനന്തപുരം (ചൊവ്വ, വ്യാഴം ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ), ഇംഹാന്‍സ് കോഴിക്കോട് (ചൊവ്വാഴ്ച രാവിലെ 10 മുതല്‍ 12 വരെ), ആര്‍സിസി തിരുവനന്തപുരം (ചൊവ്വ, വെള്ളി ഉച്ചയ്ക്ക് 2 മുതല്‍ 4.15 വരെ), കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ (തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9 മുതല്‍ 12 വരെ), മലബാര്‍ കാന്‍സര്‍ സെന്റര്‍ തലശേരി (തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം 3 മുതല്‍ 4 വരെ) തുടങ്ങിയ സ്ഥാപനങ്ങള്‍ ഒപി സേവനങ്ങള്‍ ഇ സഞ്ജീവനി വഴിയും ആരംഭിച്ചിട്ടുണ്ട്. 28 ഓളം സേവനങ്ങളാണ് ഈ വിഭാഗങ്ങളില്‍ നിന്നും ലഭ്യമാകുന്നത്.
എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?
ആദ്യമായി https://esanjeevaniopd.in/ എന്ന ഓണ്‍ലൈന്‍ സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ ഇ-സഞ്ജീവനി ആപ്ലിക്കേഷന്‍ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.
ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലോ ലാപ്‌ടോപോ അല്ലെങ്കില്‍ ടാബ് ഉണ്ടങ്കില്‍ esanjeevaniopd.in എന്ന സൈറ്റില്‍ പ്രവേശിക്കാം.
ആ വ്യക്തി ഉപയോഗിക്കുന്ന ആക്ടീവായ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചു രജിസ്റ്റര്‍ ചെയ്യുക.
തുടര്‍ന്ന് ലഭിക്കുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവില്‍ പ്രവേശിക്കാം.
വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്ത് മരുന്നുകള്‍ വാങ്ങാനും പരിശോധനകള്‍ നടത്താനും സാധിക്കുന്നു. സംശയങ്ങള്‍ക്ക് ദിശ 1056 എന്ന നമ്പരില്‍ വിളിക്കാവുന്നതാണ്.
ഇന്ന് സുശീല്‍ ചന്ദ്ര ചുമതലയേല്‍ക്കും.ഇപ്പോഴത്തെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ സുനില്‍ അറോറ ചൊവ്വാഴ്ച വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.
2019 ഫെബ്രുവരി 14നാണ് സുശീല്‍ ചന്ദ്രയെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമച്ചിത്. നിലവിലെ തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരില്‍ സീനിയറാണ് സുശീല്‍ ചന്ദ്ര. അടുത്ത വര്‍ഷം മേയ് 14 വരെയാണ് കാലാവധി.
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മന്ത്രി കെ.ടി ജലീല്‍ രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രിയ്ക്കാണ് നല്‍കിയത് കത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറി. രാജി ഗവര്‍ണര്‍ സ്വീകരിച്ചു. മന്ത്രിയായി തുടരാന്‍ ജലീലിന് അര്‍ഹതയില്ലെന്നും അദ്ദേഹം രാജിവയ്ക്കണമെന്നും അല്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണമെന്നും ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് ലോകായുക്ത സര്‍ക്കാരിന് നല്‍കിയത്.
ലോകായുക്തയുടെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജലീല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് രാജി. 2018 നവംബര്‍ രണ്ടിന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് നല്‍കിയ പരാതിയിലായിരുന്നു ജലീലിനെതിരെ അന്വേഷണം നടന്നത്.
ബന്ധുവായ കെ.ടി അബീദിനെ പട്ടികജാതി വകുപ്പില്‍ നിയമിച്ചത് യോഗ്യതകള്‍ വെട്ടിക്കുറച്ചാണെന്നും അതില്‍ ജലീലിന്റെ ഇടപെടല്‍ വ്യക്തമാണെന്നും ലോകായുക്ത ഉത്തരവില്‍ പറഞ്ഞിരുന്നു. അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമുണ്ടായി എന്നാണ് കണ്ടെത്തല്‍. ഇന്നലെയാണ് ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയത്. ഇതിനു പിന്നാലെയാണ് രാജി തീരുമാനം വന്നത്. അതിനു മുന്‍പ് വരെ ജലീലിനു പിന്നില്‍ ഉറച്ചുനിന്ന സി.പി.എം നേതൃത്വവും
മാര്‍ക്ക്ദാനം, സ്വര്‍ണക്കടത്ത് വിവാദങ്ങളില്‍ എല്ലാം സര്‍ക്കാരും പാര്‍ട്ടിയും പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ ലോകായുക്ത റിപ്പോര്‍ട്ട് വന്നതോടെ മറ്റു മാര്‍ഗമില്ലാതെ രജിവയ്ക്കുകയായിരുന്നു. രാജിവച്ച് മുഖം രക്ഷിക്കുന്നതിനൊപ്പം ധാര്‍മ്മികതയും ഉയര്‍ത്തിക്കാട്ടി ജലീല്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കും. എല്‍.ഡി.എഫ് സര്‍ക്കാരിന് തുടര്‍ ഭരണം കിട്ടുകയും ജലീല്‍ വിജയിച്ച് നിയമസഭയില്‍ എത്തുകയും ചെയ്താല്‍ വീണ്ടും മന്ത്രിയാകുന്നതിനുള്ള തടസ്സം ഒഴിവാക്കുന്നതിനുള്ള തന്ത്രം കൂടിയാണ് ഇപ്പോഴത്തെ രാജിയെന്നും സൂചനയുണ്ട്.
അതിനിടെ, ലോകായുക്ത ഉത്തരവിനെതിരെ ജലീലിന്റെ ഹര്‍ജി വിധി പറയാന്‍ ഹൈക്കോടതി മാറ്റിവെച്ചു. ഉത്തരവ് സാങ്കേതികമായി നിലനില്‍ക്കുന്നതല്ലെന്നാണ് ജലീലിന്റെ വാദം.. പരാതിയും തുടര്‍ നടപടികളും നാള്‍വഴികളുമാണ് ഉത്തരവിലുള്ളത്. വിശദമായ അന്വേഷണം നടന്നിട്ടില്ല. അത് നിയമപരമായി നിലനില്‍ക്കുന്നതല്ല. കേസിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്ന ഒരു നടപടിയും ഉണ്ടായിട്ടില്ല. ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ പരാതിയില്‍ വിശദമായി പരിശോധന നടന്നുവെന്നും വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഉത്തരവെന്നും പരാതിക്കാരനായ പി.കെ ഫിറോസും വാദിച്ചു.