കൊടുവള്ളി എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കാരാട്ട് റസാഖിന് പരുക്ക്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനത്തില്‍ നിന്ന് വീണാണ് റസാഖിന് പരുക്കേറ്റത്.
കൊടുവള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് റസാഖിന് പരുക്കേറ്റത്. പ്രവര്‍ത്തകര്‍ക്കൊപ്പം വാഹനത്തില്‍ പ്രചാരണ ജാഥ നയിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തിരക്കിനിടെ വാഹനത്തില്‍ നിന്ന് റസാഖ് താഴെ വീഴുകയായിരുന്നു.
മുഖത്തും നെറ്റിക്കും പരുക്കേറ്റ അദ്ദേഹത്തെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിക്കപ്പില്‍ റോഡ് ഷോ നടത്തുന്നതിനിടെ സെല്‍ഫി എടുക്കാന്‍ കുട്ടികള്‍ വാഹനത്തില്‍ കയറിയിരുന്നു. ഇത് അറിയാതെ ഡ്രൈവര്‍ വാഹനം മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടം.
നടന്‍ കുഞ്ചാക്കോ ബോബന്‍, സൈജു കുറുപ്പ്, സംവിധായകന്‍ ജിസ് ജോയ് എന്നിവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന പോസ്റ്റ് ഏപ്രില്‍ ഫൂള്‍ പ്രാങ്ക് ആയിരുന്നുവെന്ന വെളിപ്പെടുത്തലുമായി രാഹുല്‍ ഈശ്വര്‍.
കുഞ്ചാക്കോ ബോബന്‍ നായകനായ മോഹന്‍ കുമാര്‍ ഫാന്‍സ് എന്ന സിനിമയിലൂടെ തന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തി എന്ന് ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം പരാതി പോസ്റ്റ് ചെയ്തിരുന്നത്.
എന്നാല്‍ യഥാര്‍ഥത്തില്‍ ഒരു ഏപ്രില്‍ ഫൂള്‍ പ്രാങ്ക് എന്ന നിലയില്‍ ചെയ്തതാണെന്നും സംവിധായകന്‍ ജിസ് ജോയ് അടക്കം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് കുറച്ചു നേരത്തേക്കെങ്കിലും മനോവിഷമം ഉണ്ടാക്കിയതില്‍ കുറ്റബോധം തോന്നുന്നുവെന്നും രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചു.
മുന്‍പ് ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ തന്റെ വാദം പറയാന്‍ 30 സെക്കന്‍ഡ് ചോദിക്കുന്ന വിഡിയോയാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്. ഒരു സീനില്‍ കുഞ്ചാക്കോ ബോബനും സൈജു കുറുപ്പും വെറും 30 സെക്കന്‍ഡ് അല്ലേ കൊടുക്കൂ എന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ട്.
ഈ വീഡിയോ പങ്കുവച്ചാണ് രാഹുല്‍ ഈശ്വറിന്റെ പോസ്റ്റ്. ഇത് തന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തി എന്നാണ് അദ്ദേഹം വ്യക്തമാക്കിയിരുന്നത്.
ഏപ്രില്‍ ഫൂള്‍! മോഹന്‍ കുമാര്‍ ഫാന്‍സിന്റെ മുഴുവന്‍ ടീമിനും ആശംസകള്‍ നേരുന്നു. സംവിധായകന്‍ ജിസ് ജോയ്, ശ്രീ കുഞ്ചാക്കോ ബോബന്‍, ശ്രീ സൈജു കുറുപ്പ് അടക്കം എല്ലാവര്‍ക്കും നന്മ നേരുന്നു.
ജിസ് ജോയ് കുറച്ചു നേരത്തേക്കെങ്കിലും ടെന്‍ഷന്‍ അടിച്ചു എന്ന് അറിയാം. ഏപ്രില്‍ ഫൂള്‍ സ്പിരിറ്റില്‍ എടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഞാനും എന്റെ മുത്തശ്ശി ദേവകി, അമ്മ മല്ലിക, ദീപ, യാഗ് എന്നിവരുമായി ആണ് ഈ സിനിമ കണ്ടത്. നല്ല കുടുംബ സിനിമയാണ്. സ്‌നേഹാദരങ്ങള്‍ അറിയിക്കുന്നു’, രാഹുല്‍ ഈശ്വര്‍ കുറിച്ചു.
തിരുവനന്തപുരം: നികുതിയില്ലാത്ത രാജ്യങ്ങളിലുള്‍പ്പെടെ ജോലിയെടുക്കുന്ന പ്രവാസികള്‍ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണത്തിന് ഇനി മുതല്‍ നികുതി നല്‍കണമെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ തുറന്നടിച്ച് ശശി തരൂര്‍ എംപി. കേന്ദ്ര തീരുമാനം വിദേശ മലയാളികളോട് കാണിക്കുന്ന കൊടുംചതിയാണ്. ഗള്‍ഫിലെ സമ്പാദ്യത്തിനും ഇന്ത്യയിലെ നികുതി നല്‍കണമെന്ന പുതിയ നിര്‍ദേശം വിദേശ മലയാളികളോട് കേന്ദ്രം കാണിക്കുന്ന അനീതിയാണ്.
വിദേശരാജ്യങ്ങളില്‍ എവിടെയും ജോലിയെടുക്കുന്നവര്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന പണത്തിന് നികുതി നല്‍കേണ്ടതില്ലെന്നാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ അതില്‍ നിന്നൊരു രഹസ്യ യ ടേണ്‍ ഇപ്പോള്‍ എടുത്തിരിക്കുകയാണെന്നും തരൂര്‍ വിമര്‍ശം ഉയര്‍ത്തി.
കേന്ദ്ര സര്‍ക്കാര്‍ പിന്‍വാതില്‍ വഴി എടുത്ത തീരുമാനം പിന്‍വലിക്കണമെന്നും തരൂര്‍ ആവശ്യം ഉയര്‍ത്തി. ഇക്കാര്യത്തില്‍ വ്യക്തത ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് കത്ത് നല്‍കിയെങ്കിലും മറുപടി ഒന്നും ലഭിച്ചില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
മലയാളികളുടെ വിഷു ആഘോഷത്തിനു ഭാഗമാകാൻ കേരളത്തിൽനിന്നു പുറപ്പെട്ട നേന്ത്രൻ ലണ്ടൻ തീരത്തോട് അടുക്കുന്നു. ഇന്ന് ലണ്ടനിലെ ഗേറ്റ്‌വേ തുറമുഖത്ത് പ്രവേശിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും തുറമുഖത്തെത്താൻ 3–4 ദിവസംകൂടിയെടുക്കും. പോർട്ടിലെ തിരക്കുമൂലം കപ്പൽ പുറത്തു കാത്തുകിടക്കുകയാണ്.
ഏതായാലും ലണ്ടൻ മലയാളികൾക്ക് വിഷുവിന് കേരളത്തിലെ തനത് രുചിയറിയാം. പഴുപ്പിച്ചും ഉപ്പേരിയുണ്ടാക്കിയും നേന്ത്രൻ കഴിക്കാം. പായ്ക്കറ്റിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ കാണാം വാഴ നടാൻ നിലം ഒരുക്കുന്നതു മുതൽ വാഴത്തോട്ടത്തിൽ നിൽക്കുന്നതും കർഷകൻ വാഴ നനയ്ക്കുന്നതും പായ്ക്കിങും അങ്ങനെ കായ ലണ്ടനിലെത്തും വരെയുള്ള എല്ലാ ചരിത്രവും ഒപ്പം അതു വിളയിച്ച കർഷകന്റെ വിലാസവും. രാസവള കൃഷിയല്ല, ഒരു കൈക്കുഞ്ഞിനെ പരിപാലിക്കുന്ന പോലെ വളർത്തി വലുതാക്കിയ നേന്ത്രൻ.
ഈ മാസം ആദ്യവാരം ലണ്ടനിലേക്ക് പുറപ്പെട്ട കപ്പലിന് സൂയസ് കനാലിലെ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നില്ല. ഭീമൻ ചരക്കു കപ്പൽ സൂയസ് കനാലിലെ ഗതാഗതം തടപ്പെടുത്തിയതിനു മുൻപേതന്നെ കേരളത്തിൽനിന്നുള്ള നേന്ത്രനുമായി കപ്പൽ സൂയസ് കനാൽ താണ്ടിയിരുന്നു. ഒരുപക്ഷേ കനാൽ കടക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു.
വിഎഫ്പിസികെയും ട്രിച്ചിയിലെ ദേശീയ വാഴ ഗവേഷണ കേന്ദ്രവും കൃഷി വകുപ്പും ചേർന്നു പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് ലണ്ടനിലേക്കുള്ള കയറ്റുമതി. പടല തിരിച്ചു കാർട്ടനിൽ പായ്ക് ചെയ്ത്, മൈനസ് 13 ഡിഗ്രി താപനിലയിൽ കണ്ടെയ്നറിൽ കയറ്റിയ 10 ടൺ പച്ച നേന്ത്രക്കായ ഈ മാസം അഞ്ചിനായിരുന്നു പുറപ്പെട്ടത്. 25 ദിവസത്തെ യാത്രയിലാണ് കപ്പൽ ഗേറ്റ് വേ തുറമുഖത്തോട് അടുത്തത്. വരും ദിവസങ്ങളിൽ തുറമുഖത്ത് പ്രവേശിക്കുന്ന കപ്പലിൽനിന്ന് കയറ്റുമതി പങ്കാളി ചരക്കു സ്വീകരിച്ചു പഴുപ്പിക്കും. തെക്കൻ ലണ്ടനിലും സ്കോട്ട്ലൻഡിലും സൂപ്പർ മാർക്കറ്റുകളിൽ നേന്ത്രപ്പഴം പരിചയപ്പെടുത്തേണ്ട ചുമതല തിരുവനന്തപുരം സ്വദേശിയായ കയറ്റുമതി പാർട്ണർക്കാണ്. സാങ്കേതിക കാര്യങ്ങൾക്ക് വാഴ ഗവേഷണ കേന്ദ്രം പ്രതിനിധികളും ഉണ്ടാകും. ഇതിനകം സമൂഹ മാധ്യമങ്ങൾ വഴി പ്രചാരണം നടത്തിയിട്ടുണ്ട്.
ഒരു വർഷം മുൻപുതന്നെ കർഷകരെ തിരഞ്ഞെടുത്തു കൃഷി രീതികളെക്കുറിച്ചു പഠിപ്പിച്ചു. 80–85% വിളഞ്ഞ കായ്കൾ ഫെബ്രുവരി 27നു വിളവെടുത്തു കറയും പാടും ചതവും ഇല്ലാതെ പടല തിരിച്ച് മൂവാറ്റുപുഴ നടുക്കര പായ്ക്ക് ഹൗസിൽ പായ്ക്ക് ചെയ്താണ് കയറ്റുമതിക്ക് തയാറാക്കിയത്.
ഇതൊരു പരീക്ഷണമാണ്. വിളവെടുത്ത കായ് 25 ദിവസം അതിശൈത്യത്തിൽ യാത്ര ചെയ്ത ശേഷം പഴുപ്പിക്കണം. പഴുത്താൽ നേന്ത്രന്റെ അതേരുചി, സ്വഭാവം, നിറം എല്ലാം കിട്ടുമോ എന്നു നോക്കണം. കിട്ടിയാൽ ലണ്ടനിലെന്നല്ല, യൂറോപ്പിൽ എവിടെക്കും നേന്ത്രക്കായ അയയ്ക്കാൻ വിഎഫ്പിസികെ തയാർ. യുഎഇയിലേക്കു കപ്പലിൽ നേന്ത്രക്കായ് അയച്ചതു വിജയമായിരുന്നു. അതിന് 12 ദിവസം മതി. വിമാനത്തിൽ കയറ്റുമതിക്ക് വലിയ ചെലവും അളവു കുറവുമാണ്. കപ്പലിൽ എത്രവേണമെങ്കിലും കയറ്റിവിടാം, ചെലവു കുറവുമാണ്.
ഇന്ത്യയില്‍ തന്നെ ആദ്യമായാണ് നേന്ത്രപ്പഴം യൂറോപ്പിലേക്ക് കയറ്റി അയയ്ക്കുന്നത്. സ്വകാര്യ കമ്പനികള്‍ പലതും വിദേശരാജ്യങ്ങളിലേക്ക് കേരളത്തില്‍നിന്ന് വാഴപ്പഴം ഉള്‍പ്പെടെ കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഇത്തരത്തില്‍ ഒരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത് ഇതാദ്യമായാണ്. കേരളത്തിന്റെ കാര്‍ഷികരംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് ഇത് വഴിയൊരുക്കും. തളിര്‍ എന്ന ബ്രാന്‍ഡില്‍ കേരളത്തില്‍ നിന്നുള്ള മികച്ച ഗുണനിലവാരമുള്ള വാഴപ്പഴം യൂറോപ്യന്‍ രാജ്യങ്ങളിലെ ഊട്ടുമേശകളെ അലങ്കരിക്കും.
ദിലീപ് വി കെ
മാടനെ പിടിക്കാന്‍ ചെന്ന തിരുമേനിയുടെ കഥ പറഞ്ഞുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. അപരിഷ്‌കൃതരുടെ മൂര്‍ത്തിയായ മാടനെ പരിഷ്‌കൃതനായ ബ്രാഹ്മണന് പിടിച്ചു കെട്ടിയേ തീരൂ. എന്നാല്‍ താന്‍ പിടിക്കാന്‍ ചെന്നവനെയും ചുമന്നുകൊണ്ട് അറ്റമില്ലാവഴികളിലൂടെയുള്ള യാത്ര ആസ്വദിക്കുകയാണ് തിരുമേനി ഇപ്പോഴും. നിയമവാഴ്ച്ചയുടെ പ്രതിരൂപങ്ങളാണ് എന്ന് പറയാവുന്ന പോലീസുകാരും, ചുരുളിയില്‍ ചെന്ന് ചെയ്യുന്നതു തങ്ങളുടെ വന്യവാസനകളെ കയറൂരിവിടുകയാണ്. കാടുകയറുമ്പോള്‍, ഓരോ മനുഷ്യനും തന്റെ യഥാർത്ഥ സ്വത്വത്തിലേക്ക് മാറുന്നുവെന്നതാണ് തുടർന്നുള്ള കാഴ്ചയില്‍ തെളിയുന്നത്.
കുറ്റവാളിയെയും കുറ്റകൃത്യത്തെയും പിന്തുടര്‍ന്നാണ് ആന്റണിയും ഷാജീവനും (വിനയ് ഫോർട്ട്, ചെമ്പൻ വിനോദ്) ചുരുളിയിലെത്തുന്നത്. തങ്കന്റെ പറമ്പില്‍ റബ്ബറിന് കുഴിവെട്ടാന്‍ എന്നും പറഞ്ഞാണ് യാത്ര. ദുര്‍ഘടമായ മലമ്പാതയും താണ്ടി ചുരുളാളം പറയുന്നവരുടെ മൂടല്‍ മഞ്ഞു പോലെ നിഗൂഢതകള്‍ തങ്ങി നില്‍ക്കുന്ന ചുരുളിയില്‍ അവരെത്തി ചേരുന്നു. വഴിയിലെ പൊളിഞ്ഞു വീഴാറായ മരപ്പാലം പുറംലോകവും ചുരുളിയും തമ്മിലുള്ള ഏക ബന്ധമാണ്. പരിഷ്‌കാരത്തിന്റെ ഭാണ്ഡങ്ങള്‍ ജീപ്പിറങ്ങി പാലം നടന്നു കയറുമ്പോള്‍ പുറത്തേക്കെറിയപ്പെടുന്ന കാഴ്ച പുറംലോകത്തിന്റെ കെട്ടുകാഴ്ചകൾക്കു ചുരുളിയിൽ സ്ഥാനമില്ല എന്ന് പറഞ്ഞുവെക്കുന്നു. ജീപ്പ് ആ പാലം കടന്നു പോകുന്ന കാഴ്ചപോലും വന്യമായ ഒരു ലോകത്തേക്കാണ് തങ്ങളുടെ യാത്രയെന്ന് പ്രേക്ഷകന് മുന്നറിയിപ്പ് നൽകുന്നുണ്ട്.
മെെലാടും പറമ്പിൽ ജോയ് എന്ന കുറ്റവാളിയെ അന്വേഷിച്ച് ചുരുളിയിൽ എത്തുന്ന പൊലീസ് ഉദ്യോഗസ്ഥരായ ഷാജീവനും ആന്റണിയും തങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത മറ്റൊരു ലോകത്തെയാണ് അവിടെ കാണുന്നത്. അവർക്കൊപ്പം ചുരുളിയിലേക്ക് എത്തുന്നവർ ആരംഭത്തിൽ സാധാരണ മനുഷ്യരാണ്. എന്നാൽ ചുരുളിയിൽ എത്തുന്ന നിമിഷം മുതൽ അവർ ചുരുളി മലയാളത്തിൽ കേട്ടാലറയ്ക്കുന്ന തെറി പറയുന്നവരും, അക്രമാസക്തരുമായി മാറുന്നു. ഇവിടെയുണ്ടാകുന്ന ഭാവമാറ്റം ചുരുളിയുടെ ലോകത്തെപ്പറ്റിയുളള ഒരു മുന്നറിയിപ്പ് കൂടിയാണ്. ആ അരുവിക്കു കുറുകെയുള്ള മരപ്പാലം അവര്‍ക്കും നമുക്കും പരിചിതമായ ചുറ്റുപാടിന്റെ അവസാനമാണ്. ചുരുളിക്കാടുകളുടെ വന്യത യാത്രക്കാരെ ആവേശിക്കുന്ന നിമിഷത്തില്‍ ആന്റണിക്കൊപ്പം നമ്മളും ഞെട്ടുന്നുണ്ട്. ദൃശ്യങ്ങള്‍ക്കൊപ്പം തന്നെ ശബ്ദങ്ങളും അപരിചിതത്വത്തിന്റെ അങ്കലാപ്പ് തരുന്നുണ്ട്. ചീവീടും രാപ്പക്ഷികളും ഇലയ്ക്കു മീതെ പെയ്യുന്ന മഴയും കൂവലുകളുടെ പ്രതിധ്വനികളുമൊക്കെ പകരുന്ന ഭയപ്പെടുത്തുന്ന വന്യത പക്ഷെ ചുരുളിക്കാരുടെ പെരുമാറ്റങ്ങള്‍ക്ക് വല്ലാത്തൊരു സാധൂകരണം നല്‍കുന്നുണ്ട്. ചുരുളിയിൽ എത്തുന്നവർ തങ്ങൾ ഇത്രയും കാലം ചുരുളിയിൽ തന്നെ ജീവിച്ചിരുന്നു എന്ന് കരുതി പോകുന്നവരാണ്. മാടന്റെയും നമ്പൂതിരിയുടെയും കഥയിൽ തുടങ്ങി അതേ കഥയിലാണ് സിനിമ അവസാനിക്കുന്നത്. തന്റെ കുട്ടയിൽ ഉള്ളത് മാടൻ തന്നെയാണ് എന്ന് തിരിച്ചറിയാത്ത നമ്പൂതിരിയും അന്വേഷിച്ചു ചെന്ന കുറ്റവാളികൾ തങ്ങളുടെ ഉള്ളിൽ തന്നെ ഉണ്ടെന്നു തിരിച്ചറിയാത്ത നിയമപാലകരും ചുരുളിക്കുള്ളിൽ ഒന്ന് തന്നെയാണ്. അവിടെ കാലം ആവർത്തിക്കപ്പെടുകയാണ്.
കളിഗെമിനാറിലെ കുറ്റവാളികള്‍ എന്ന വിനോയ് തോമസിന്റെ കഥയാണ് ചിത്രത്തിനാധാരം. എസ്. ഹരീഷിന്റേതാണ് തിരക്കഥ. പെല്ലിശേരിയുടെ സിനിമകളിലെ ദൃശ്യ, ശബ്ദ ഭംഗികള്‍ പരാമര്‍ശിക്കാതെ പോകാന്‍ കഴിയില്ല. കാടിന്റെ കാഴ്ചകള്‍ക്ക് മധു നീലകണ്ഠന്റെ ക്യാമറയില്‍ അസാധാരണ സൗന്ദര്യമുണ്ടായിരുന്നു. സംഗീതമൊരുക്കിയ ശ്രീരാഗ് സജിയും എഡിറ്റര്‍ ദീപു ജോസഫും ആസ്വാദനത്തെ നിലവാരമുള്ളതാക്കുന്നുണ്ട്. അഭിനേതാക്കള്‍ ഓരോരുത്തരും അവരുടെ പങ്ക് ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. എന്നാല്‍ മറ്റാരേക്കാളും മികവുറ്റതായി തോന്നിയത് വിനയ് ഫോര്‍ട്ടിന്റെ പ്രകടനമാണ്. ഷാജിവന്റെ ഭയവും ആകുലതകളും പിന്നീട് അയാളില്‍ ഉണ്ടാവുന്ന ഭാവ മാറ്റങ്ങളും എത്ര കയ്യടക്കത്തോടെയാണ് അയാള്‍ കാഴ്ച വെച്ചത്. ശുദ്ധനായ പോലീസുകാരനില്‍ നിന്നുള്ള വളര്‍ച്ച വിനയ് ഫോര്‍ട്ട് മികവുറ്റതാക്കി.
ഒറ്റക്കാഴ്ചയില്‍ കുരുക്കഴിക്കാവുന്നതല്ല ഈ ചിത്രം. ജെല്ലിക്കെട്ടിന്റെ ക്ലൈമാക്സിലെ പോലെ താൻ ഉദ്ദേശിച്ചത് എന്തെന്ന് ലിജോ പക്ഷെ ചുരുളിയിൽ പറഞ്ഞു വെക്കുന്നില്ല. അത് സിനിമയുടെ ചുഴിയിൽ അകപ്പെട്ടുപോയ പ്രേക്ഷകന് തീരുമാനിക്കാവുന്നതാണ്. കുറ്റവാളികളും കുറ്റാന്വേഷകരും തമ്മിലുള്ള അതിര് വരമ്പുകളുടെ നിസ്സാരത ബോധ്യപ്പെടുത്തുന്നതോടൊപ്പം തന്നെ അധികാരവും അധികാരമില്ലായ്മയും അഴിയാത്ത ചുരുളുകളുമായി സമന്വയം പ്രാപിക്കുന്നതും പ്രേക്ഷകന്റെ മുൻപിലേയ്ക്കുള്ള സംവിധായകന്റെ ചോദ്യമായി പരിഗണിക്കാം.
ദിലീപ് വി കെ: കാസർഗോഡ് സ്വദേശി, തിരുവനന്തപുരം എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റൻറ് പ്രൊഫസർ.
മെട്രിസ് ഫിലിപ്പ്
യേശു നാഥൻ, തന്റെ ശിഷ്യരുടെ കാൽകഴുകി ചുംബിച്ചുകൊണ്ട് വിനയത്തിന്റെ മാതൃക ചെയ്തതും, തന്റെ ജീവൻ, അപ്പത്തിലേക്കു വഴിമാറ്റുകയും ചെയ്ത പെസഹാ ദിനം(Maundy Thursday). ഒരു താലത്തിൽ വെള്ളമെടുത്ത്, വെൺകച്ച അരയിൽചുറ്റി, മിശിഹാ തന്റെ ശിഷ്യരുടെ പാദങ്ങൾ, കഴുകി ചുംബിച്ചു കൊണ്ട്, വിനയാനിതനായി,സ്വയം മാതൃക കാണിച്ചു കൊടുത്ത പുണ്യദിനം.
പെസഹാ ദിവസം, ഇണ്ടറി അപ്പവും, പാലും ഭക്ഷിക്കുവാൻ എടുക്കുമ്പോൾ, ഓർക്കുക, അവയിൽ ഒരു ജീവനുണ്ടെന്ന്. യേശുവിന്റെ ശരീരവും രക്തവും, അപ്പത്തിന്റെയും പാലിന്റെയും രൂപത്തിൽ, എഴുന്നെള്ളി വരികയാണ്, ഓരോ ഹൃദയത്തിലേക്കും.
ആ വലിയ മാളിക മുറിയിൽ ഒരുക്കിയ, പെസഹാ വേളയിൽ, യേശു അപ്പമെടുത്തു ആശിർവദിച്ച് മുറിച്ച് നൽകി കൊണ്ട് അരുളി ചെയ്തു, “ഇത് എന്റെ ശരീരമാകുന്നു, ഇത് വാങ്ങി ഭക്ഷിക്കുവിൻ. തുടർന്ന് പാനപാത്രം എടുത്തു സ്തോത്രം ചെയ്ത് അവർക്കു നൽകി അരുളി ചെയ്തു, എന്റെ രക്തം പാനം ചെയ്യുവിൻ” അങ്ങനെ ലോകത്തിന് ഒരു പുതിയ ഉടമ്പടി നൽകി കൊണ്ട്, ആ അവസാന അത്താഴമേശയിൽ, യേശു ഒരു ചരിത്രം എഴുതിചേർത്തു.
ആ വലിയ അത്താഴ വേളയിൽ, യേശു നാഥൻ, സ്വയം അപ്പമായും, വീഞ്ഞായും മാറുന്ന കാഴ്ച കാണുവാൻ ഭാഗ്യം ലഭിച്ച ശിഷ്യൻമാർ, ഒരിക്കലും ഓർത്തില്ല, ഇത് തന്റെ, ഗുരുവിനോടൊത്തുള്ള അവസാന അത്താഴം ആയിരിക്കുമെന്ന്. എന്നാൽ യേശുനാഥൻ, ഇത് മനസ്സിലാക്കിയിരുന്നു.
തന്നോടൊപ്പം, പാത്രത്തിൽ കൈ മുക്കുന്നവൻ , ഒറ്റുകാരൻ ആയിരിക്കും, എന്നറിഞ്ഞിട്ടും, ഓടി ഒളിക്കാതെ, ഹൃദയം പൊട്ടി പ്രാർത്ഥിക്കുകയായിരുന്നു. ഇനിയും ഒരുപാട് സമയം ഇല്ലാ എന്നറിഞ്ഞിട്ടും, ഏകനായി, ഗത് സെമേൻതോട്ടത്തിൽ പോയി, കമിഴ്ന്നു വീണ് പ്രാർത്ഥിച്ചുകൊണ്ട്, സാധ്യമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നകന്നുപോകട്ടെ എന്നും, എന്നാൽ എന്റെ ഹിതമല്ല അങ്ങയുടെ ഹിതം ആണ് വലുത് എന്നും, കുരിശു മരണം ഉണ്ടാകും എന്നും, അത് പൂർത്തിയാക്കുവാൻ വിധിക്കപ്പട്ടവൻ ആണ് താൻ എന്നുള്ള സത്യം, ബേത് ലഹേമിലെ കാലിത്തൊഴുത്തിൽ പിറന്നുവീണ സമയത്തേ യേശു മനസ്സിലാക്കിയിരിക്കാം.
പള്ളികളിലെ സക്രാരിയിൽ എഴുന്നള്ളി ഇരിക്കുന്ന യേശു നാഥനെ, പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്‌തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാൻ,നമുക്കു സാധിക്കുന്നത്, പെസഹായുടെ ദിവസം യേശു പ്രഖ്യാപിച്ച പുതിയ ഉടമ്പടി വഴിയായിരുന്നു എന്ന് ഓർമ്മിക്കാം.
നമ്മുടെ ഭവനങ്ങളിൽ, ഊട്ടുമേശക്കു മുകളിൽ സ്ഥാപിച്ചിരിക്കുന്ന, യേശുവിന്റെ അവസാന അത്താഴവിരുന്നിന്റെ ഫോട്ടോയിൽ കാണുന്ന ചിത്രത്തിൽ, ജെറുസലേം പട്ടണവും കാണുവാൻ സാധിക്കും. എന്റെ ജെറുസലേം യാത്രയിൽ, ലാസ്‌റ്റ് സപ്പർ റൂം, ഒരു രണ്ട് നില മാളിക തന്നെ ആയിരുന്നു. പടികൾ കയറി മുകളിൽ ചെന്നാൽ, വിശാലമായ മുറിയും, ജെറുസലേം പഴയ പട്ടണവും കാണുവാൻ സാധിക്കും.
ഈ പെസഹാ ദിനം, യേശുവിന്റെ ജീവനാകുന്ന അപ്പം സ്വീകരിച്ചുകൊണ്ട്, ജീവിതത്തിന് പുതിയ മാറ്റങ്ങൾ വരുത്താം. ദുഃഖ വെള്ളി നല്ല വെള്ളിയായി മാറുവാൻ ഉള്ള തുടക്കം ഇന്ന് ആരംഭിക്കാം. ആമേൻ.
കായംകുളം: യു.ഡി.എഫ്. സ്ഥാനാര്‍ഥി അരിത ബാബുവിന്റെ വീട് ആക്രമിച്ചുവെന്ന് പരാതി. കായംകുളം പുതുപ്പള്ളിയിലുള്ള വീടിന്റെ ജനലുകള്‍ തകര്‍ത്തു. സംഭവത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് യു.ഡി.എഫ്. ആരോപിച്ചു.
അരിതയുടെ വീടിന്റെ വീഡിയോ സി.പി.എം. പ്രവര്‍ത്തകര്‍ അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ തത്സമയം പ്രചരിപ്പിച്ചിരുന്നു. ഫെയ്‌സ്ബുക്ക് ലൈവ് ചെയ്തയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ലോക കപ്പ് യോഗ്യതാ മത്സരത്തിനിടെ ഗോള്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഊരിയെറിഞ്ഞ നായകന്റെ ആം ബാന്‍ഡ് ലേലത്തിന്. സെര്‍ബിയയിലെ ഒരു ജീവകാരുണ്യ കൂട്ടായ്മയാണ് ആം ബാന്‍ഡ് ലേലത്തിനു വെച്ചത്. ഗുരുതരരോഗം ബാധിച്ച ആറു മാസം പ്രായമുള്ള ഗാവ്റിലോ ദര്‍ദെവിക്ക് എന്ന കുഞ്ഞിന്റെ ചികിത്സയ്ക്ക് പണം ശേഖരിക്കാനാണിത്.
ലോക കപ്പ് ക്വാളിഫയറില്‍ സെര്‍ബിയക്കെതിരെ നടന്ന മത്സരത്തിലാണ് റൊണാള്‍ഡോ ദേഷ്യപ്പെട്ട് ആം ബാന്‍ഡ് വലിച്ചെറിഞ്ഞ് മൈതാനം വിട്ടത്. 93ാം മിനിറ്റില്‍ 2-2ന് കളി സമനിലയില്‍ നില്‍ക്കുമ്പോഴായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോള്‍ ശ്രമം.
ഗോളെന്ന് കരുതി ക്രിസ്റ്റ്യാനോ ആഘോഷം തുടങ്ങിയെങ്കിലും സെര്‍ബിയന്‍ പ്രതിരോധ നിര താരം സ്റ്റെഫാന്റെ ശ്രമത്തില്‍ പന്ത് ഗോള്‍ ലൈന്‍ കടന്നില്ലെന്നായിരുന്നു റഫറിയുടെ വിധി. എന്നാല്‍ റിപ്ലേകളില്‍ പന്ത് ഗോള്‍ ലൈന്‍ കടന്നത് വ്യക്തമായിരുന്നു.
ഇത് ചോദ്യം ചെയ്തതോടെ ക്രിസ്റ്റ്യാനോയ്ക്ക് റഫറി മഞ്ഞക്കാര്‍ഡ് ഉയര്‍ത്തി. ഇതിന് പിന്നാലെയാണ് ക്രിസ്റ്റ്യാനോ ക്യാപ്റ്റന്റെ ആം ബാന്‍ഡ് ഊരി എറിഞ്ഞ് മൈതാനം വിട്ടത്. ഫൈനല്‍ വിസില്‍ മുഴങ്ങാന്‍ കാത്തു നില്‍ക്കാതെയായിരുന്നു പോര്‍ച്ചുഗല്‍ നായകന്റെ മടക്കം.
ആം ബാന്‍ഡ് സ്റ്റേഡിയം ജീവനക്കാരനിലൂടെ ശേഖരിച്ചാണ് ജീവകാരുണ്യ കൂട്ടായ്മ ലേലത്തിനു വെച്ചത്. മൂന്നുദിവസം ഓണ്‍ലൈന്‍ ലേലത്തിനുണ്ടാകും.
പാലായിലെ തല്ല് വലിയ ചർച്ചയ്ക്കാണ് വഴിവയ്ക്കുന്നത്. കോൺഗ്രസും ബിജെപിയും ഒരുപോലെ സൈബർ ഇടത്ത് വിഷയം ഏറ്റെടുത്തു. ട്രോൾ പേജുകളും ഇത് ആഘോഷിക്കുകയാണ്. ‘ഉറപ്പാണ് അടി’ എന്നാണ് ട്രോളുകളിൽ ചിലതിന്റെ തലക്കെട്ട്. ദിവസങ്ങൾക്കുള്ളിൽ പൊട്ടുമെന്ന് പിണറായി വിജയൻ പറഞ്ഞ ബോംബ് പാലായിൽ തന്നെ പൊട്ടിയോ എന്നാണ് പ്രതിപക്ഷ കമന്റുകൾ. ജോസ് കെ.മാണിയുടെ വരവ് ഗുണം ചെയ്തു എന്ന് കണ്ണീരോടെ ആവർത്തിക്കുന്ന സിപിഎം പ്രവർത്തകരെയും ഇതെല്ലാം കണ്ട് ചിരിക്കുന്ന യുഡിഎഫുകാരെയും ടോളുകളിൽ കാണാം.
‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ബിഗ് സ്‌ക്രീനിലെത്തുന്നതും പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകര്‍. മെയ് 13ന് റിലീസ് പ്രഖ്യാപിച്ച ചിത്രം ഇനി പ്രേക്ഷകരിലേക്ക് എത്താന്‍ ആഴ്ചകള്‍ മാത്രമാണുള്ളത് . ഇപ്പോഴിതാ ‘മരക്കാരിനെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍.
‘മരക്കാര്‍ എന്റെ ഉള്ളിലെത്തി ആദ്യ ദിവസത്തിനുശേഷം ഷൂട്ടിംഗ് ആരംഭിക്കാന്‍ മൂന്ന് വര്‍ഷമെടുത്തു. എനിക്കും മോഹന്‍ലാലിനും ഒരു സ്വപ്നസാക്ഷാത്കാരം പോലെയായിരുന്നു അത്. ഞാന്‍ ശരിക്കും സന്തോഷവാനാണ്, ഇത് എന്റെ സിനിമയായി കാണരുത്, ഇത് ഞങ്ങളുടെ സിനിമയാണ്. ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ നിരവധി ആളുകള്‍ വലിയ പങ്കുവഹിച്ചു’-പ്രിയദര്‍ശന്‍ പറഞ്ഞു.
സിനിമയ്ക്കപ്പുറം ഉറ്റ സുഹൃത്തുക്കള്‍ കൂടിയായ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ മരക്കാര്‍ ഇരുവരുടെയും കരിയറിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുവരും ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകള്‍ പിറന്നിട്ടുണ്ട്. മികച്ച ചിത്രത്തിനുള്ള ദേശിയ അവാര്‍ഡ് സ്വന്തമാക്കിയതിന് പുറമെ സ്പെഷ്യല്‍ ഇഫക്ട് വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളിലും മരക്കാര്‍ അറബിക്കടലിന്റെ സിംഹം പുരസ്‌കാരങ്ങള്‍ നേടിയിരുന്നു.