നടന്‍ കുഞ്ചാക്കോ ബോബന്‍, സൈജു കുറുപ്പ്, സംവിധായകന്‍ ജിസ് ജോയ് എന്നിവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന പോസ്റ്റ് ഏപ്രില്‍ ഫൂള്‍ പ്രാങ്ക് ആയിരുന്നുവെന്ന വെളിപ്പെടുത്തലുമായി രാഹുല്‍ ഈശ്വര്‍.

കുഞ്ചാക്കോ ബോബന്‍ നായകനായ മോഹന്‍ കുമാര്‍ ഫാന്‍സ് എന്ന സിനിമയിലൂടെ തന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തി എന്ന് ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം പരാതി പോസ്റ്റ് ചെയ്തിരുന്നത്.

എന്നാല്‍ യഥാര്‍ഥത്തില്‍ ഒരു ഏപ്രില്‍ ഫൂള്‍ പ്രാങ്ക് എന്ന നിലയില്‍ ചെയ്തതാണെന്നും സംവിധായകന്‍ ജിസ് ജോയ് അടക്കം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് കുറച്ചു നേരത്തേക്കെങ്കിലും മനോവിഷമം ഉണ്ടാക്കിയതില്‍ കുറ്റബോധം തോന്നുന്നുവെന്നും രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചു.

മുന്‍പ് ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ തന്റെ വാദം പറയാന്‍ 30 സെക്കന്‍ഡ് ചോദിക്കുന്ന വിഡിയോയാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്. ഒരു സീനില്‍ കുഞ്ചാക്കോ ബോബനും സൈജു കുറുപ്പും വെറും 30 സെക്കന്‍ഡ് അല്ലേ കൊടുക്കൂ എന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ട്.

ഈ വീഡിയോ പങ്കുവച്ചാണ് രാഹുല്‍ ഈശ്വറിന്റെ പോസ്റ്റ്. ഇത് തന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തി എന്നാണ് അദ്ദേഹം വ്യക്തമാക്കിയിരുന്നത്.

ഏപ്രില്‍ ഫൂള്‍! മോഹന്‍ കുമാര്‍ ഫാന്‍സിന്റെ മുഴുവന്‍ ടീമിനും ആശംസകള്‍ നേരുന്നു. സംവിധായകന്‍ ജിസ് ജോയ്, ശ്രീ കുഞ്ചാക്കോ ബോബന്‍, ശ്രീ സൈജു കുറുപ്പ് അടക്കം എല്ലാവര്‍ക്കും നന്മ നേരുന്നു.

ജിസ് ജോയ് കുറച്ചു നേരത്തേക്കെങ്കിലും ടെന്‍ഷന്‍ അടിച്ചു എന്ന് അറിയാം. ഏപ്രില്‍ ഫൂള്‍ സ്പിരിറ്റില്‍ എടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഞാനും എന്റെ മുത്തശ്ശി ദേവകി, അമ്മ മല്ലിക, ദീപ, യാഗ് എന്നിവരുമായി ആണ് ഈ സിനിമ കണ്ടത്. നല്ല കുടുംബ സിനിമയാണ്. സ്‌നേഹാദരങ്ങള്‍ അറിയിക്കുന്നു’, രാഹുല്‍ ഈശ്വര്‍ കുറിച്ചു.