40 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ജൂലായ് 15 നകം ആദ്യ ഡോസ് വാക്സിന്‍ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
45 വയസിന് മുകളിലുള്ള 50 ലക്ഷത്തോളം പേരാണ് ഇനി ആദ്യ ഡോസ് വാക്സിന്‍ സ്വീകരിക്കാനുള്ളത്. ഈ മാസം സംസ്ഥാനത്തിന് 38 ലക്ഷം ഡോസ് വാക്സിന്‍ ലഭിക്കും.
മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ എല്ലാ വകുപ്പുകളും കൈകോര്‍ത്ത് പൊതുജനങ്ങളുടെ പിന്തുണയോടെ നടപ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ബ്രേക്ക്ത്രൂ ഇന്‍ഫെക്ഷനുകളുടെയും കുട്ടികളിലെ ഇന്‍ഫെക്ഷനുകളുടെയും ജനിതക ശ്രേണീകരണം നടത്തും. ജനിതക ശ്രേണീകരണത്തിന്‍റെ ഫലങ്ങള്‍ ആഴ്ചതോറും ശാസ്ത്രീയമായി വിശകലനം ചെയ്യും. ലോകമെമ്പാടും കോവിഡ് വൈറസിന്‍റെ വ്യത്യസ്ത ജനിതക വ്യതിയാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വകഭേദം വന്ന പുതിയ തരം വൈറസുകള്‍ ഉണ്ടോയെന്ന് കണ്ടെത്തും.
വ്യവസായത്തിനാവശ്യമായ അസംസ്കൃത വസ്തുവായ റബ്ബര്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന കടകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കും. വ്യവസായശാലകളും അതിനോടനുബന്ധിച്ച അസംസ്കൃത വസ്തുക്കളുടെ കടകളും പ്രവര്‍ത്തിക്കാവുന്നതാണ്.
സമൂഹ അടുക്കളയില്‍ നിന്ന് ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടാൽ കര്‍ശന നടപടിയെടുക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിനും ജില്ലാഭരണകൂടങ്ങള്‍ക്കും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
മാനസിക വൈകല്യമുള്ളവരെ വാക്സിനേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തും. സെക്രട്ടട്ടേറിയറ്റില്‍ മന്ത്രിമാരുടെ ഓഫീസ് ജീവനക്കാരുള്‍പ്പെടെ ഇനിയും വാക്സിനേഷന്‍ ലഭിക്കാത്ത എല്ലാ ഉദ്യോഗസ്ഥരെയും വാക്സിനേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തും.
ഈ മാസത്തോടെ കര്‍ഷകരുടെ പക്കലുള്ള കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്‍റെ കാലാവധി അവസാനിക്കും. കോവിഡ് വ്യാപന സാഹചര്യം പരിഗണിച്ച് കാലാവധി നീട്ടാനുള്ള നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
കൂടുതല്‍ ആളുകള്‍ ഒരുമിച്ച് ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ പ്രത്യേകിച്ച് നിര്‍മ്മാണ മേഖലയിലെ അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ തുടര്‍ച്ചയായി കോവിഡ് ടെസ്റ്റ് ചെയ്യും.
ജൂണ്‍ 15 ഓടെ 85 ലക്ഷം പേര്‍ക്ക് ഭക്ഷ്യകിറ്റ് നല്‍കും. ജൂണ്‍ 10 ഓടെ ജൂണ്‍ മാസത്തെ ഭക്ഷ്യകിറ്റുകള്‍ തയ്യാറാകും. കേന്ദ്രാനുമതി ലഭ്യമായ 35 പിഎസ്എ ഓക്സിജന്‍ പ്ലാന്‍റുകളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. ഒക്ടോബറോടെ പ്ലാന്‍റുകളുടെ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
“വെള്ളിയാഴ്ച രാവിലെ റിയാദിൽനിന്ന് ഷിൻസി വിളിച്ച് ഏറെ സമയം എല്ലാവരുമായി സംസാരിച്ചു. ബഹ്റൈനിലേക്കുള്ള വീസ അനുവദിച്ചുവെന്ന സന്തോഷ വാർത്തയും പങ്കുവച്ചു. ശനിയാഴ്ച പുലർച്ചെ അവളുടെ ഭർത്താവ് ബിജോയാണ് വിളിച്ച് അപകടത്തിന്റെ വിവരങ്ങൾ അറിയിച്ചത്’ രാവിലത്തെ സന്തോഷ വാർത്തയെ തളർത്തിയെത്തിയ വേർപാടിന്റെ വേദനയെ ഉള്ളിലൊതുക്കിയ വയല എടച്ചേരിതടത്തിൽ ഫിലിപ്പിന്റെ വാക്കുകൾ.
ഫിലിപ്പ് -ലീലാമ്മ ദന്പതികളുടെ മൂന്നുമക്കളിൽ മൂത്തവളാണ് സൗദിയിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തിരുന്ന ഷിൻസി. മുംബൈയിൽ നഴ്സിംഗ് പഠനം പൂർത്തീകരിച്ച ഷിൻസി രണ്ടു വർഷം മുന്‍പാണ് റിയാദിൽ ജോലിയ്ക്കായി പോയത്. നാലുമാസം മുന്‍പ് നാട്ടിലെത്തി വിവാഹം കഴിഞ്ഞ് വീണ്ടും റിയാദിലേക്ക് മടങ്ങുകയായിരന്നു.
ഭർത്താവ് കോട്ടയം കുഴിമറ്റം സ്വദേശി ബിജോ കുര്യൻ ബഹ്‌റൈനിൽ സ്റ്റാഫ് നഴ്സായതിനാൽ റിയാദിലെ ജോലി രാജിവച്ച് ബഹ്റൈനിലേക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു ഷിൻസിയും. ബഹ്റൈനിലേക്കുള്ള വീസ കൈയിൽ കിട്ടിയില്ലെങ്കിലും വീസ അനുവദിച്ചുവെന്നറിഞ്ഞ വിവരം വെള്ളിയാഴ്ച രാവിലെ ഷിൻസി തന്നെയാണ് വയലായിലെ വീട്ടിലേക്ക് വിളിച്ചറിയിച്ചത്.
അടുത്ത ആഴ്ചയിൽ ബഹ്റൈനിലേക്കു പോകാനാകുമെന്ന പ്രതീക്ഷിയിലായിരുന്നു.ഇന്നലെ സുഹൃത്തുക്കളുമൊത്ത് യാത്രചെയ്യുന്നതിനിടയിലാണ് ഷിൻസി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. അപകടസ്ഥലത്തിനു സമീപമുണ്ടായിരുന്ന ആശുപത്രിയിലെത്തിച്ച ഷിൻസിയെ അവിടെ സേവനം ചെയ്യുന്ന സുഹൃത്തുക്കളായ മലയാളി നഴ്‌സുമാർ തിരിച്ചറിഞ്ഞ് വിവരം ഭർത്താവ് ബിജോ കുര്യനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ബിജോ നാട്ടിലേക്ക് വിവരം കൈമാറിയത്.
പ്രിയപ്പെട്ട ചേച്ചിയുടെ വിയോഗവാർത്ത അറിയുന്പോൾ സഹോദരി ഷൈമ പൂനൈയിൽനിന്ന് നാട്ടിലേക്കുള്ള ട്രെയിൻ യാത്രയിലായിരുന്നു. പൂനൈയിൽ ഫിസിയോ തെറാപ്പി പഠനം പൂർത്തീകരിച്ച് നാട്ടിലേക്കു വരികയായിരുന്നു ഷൈമ. നാലുമാസം മുന്‍പ് കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ വിവാഹം ചെയ്തയച്ച പ്രിയപ്പെട്ട മകളുടെ വിയോഗ വേദനയിൽ തകർന്നിരിക്കുകയാണ് എടച്ചേരിതടത്തിൽ കുടുംബം. സഹോദരൻ ടോണി മാന്നാനം സെന്റ് എഫ്രേംസ് സ്കൂൾ പ്ലസ്ടു വിദ്യാർഥിയാണ്.
ലക്ഷദ്വീപിൽ ജനതാൽപര്യത്തിന് എതിരായ നിയമങ്ങൾ നടപ്പാക്കില്ലെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉറപ്പ്.
ലക്ഷദീപിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ കൊണ്ടുവന്ന നിയമങ്ങൾ ദീപ് വാസികളുടെ ജീവിതത്തിനും സംസ്‌കാരത്തിനും ഭീഷണി ഉയർത്തുന്നതാണെന്നും കേന്ദ്രസർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ട് കാന്തപുരം അമിത്ഷാക്ക് കത്ത് നൽകിയിരുന്നു.
ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കാന്തപുരം എ പി അബൂബക്കർ മുസ്‌ല്യാരുമായി ഫോണിൽ ബന്ധപ്പെട്ടതെന്ന് സിറാജ് ഓൺലൈൻ എഡിഷൻ റിപ്പോർട്ട് ചെയ്തു.
കത്തിൽ ഉന്നയിച്ച കാര്യങ്ങളെ ഗൗരവപൂർവ്വം കാണുന്നുവെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ലക്ഷദീപിലെ ജനങ്ങളുടെ കൂടെത്തന്നെയാണ് കേന്ദ്രസർക്കാർ. ദീപിലെ ജനങ്ങളുടെ സംസ്‌കാരവും ജീവിതരീതിയും പരിരക്ഷിക്കുന്ന നടപടികൾക്കൊപ്പമായിരിക്കും കേന്ദ്രസർക്കാർ നിൽക്കുക.
ആശങ്കകൾ വേണ്ടെന്നും ജനന്മക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ ഉണ്ടാകില്ലെന്നും അമിത്ഷാ പറഞ്ഞുവെന്നും സിറാജ് റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്തെ കോവിഡ് സാഹചര്യം വഷളാകുന്ന പശ്ചാത്തലത്തില്‍ ടി20 ലോക കപ്പ് വേദി ഇന്ത്യയില്‍ നിന്ന് മാറ്റുന്ന കാര്യത്തില്‍ ബി.സി.സി.ഐയുടെ പച്ചക്കൊടി. ടി20 ലോക കപ്പിന് മറ്റൊരു വേദി നിശ്ചയിക്കാനുള്ള ഐ.സി.സിയുടെ നീക്കങ്ങള്‍ക്കു ബി.സി.സി.ഐ സമ്മതം മൂളിയെന്നാണ് റിപ്പോര്‍ട്ട്.
യു.എ.ഇ, ഒമാന്‍ എന്നീ രാജ്യങ്ങളിലായിരിക്കും ലോക കപ്പ് മല്‍സരങ്ങള്‍ നടക്കുകയെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. നേരത്തെയും ഇതു സംബന്ധിച്ച സൂചനകള്‍ ബി.സി.സി.ഐ അധികൃതര്‍ തന്നെ പങ്കുവെച്ചിരുന്നു. ലോക കപ്പ് ഇന്ത്യയില്‍ തന്നെ നടത്താന്‍ ബി.സി.സി.ഐ പരമാവധി ശ്രമിച്ചെങ്കിലും രാജ്യത്തെ കോവിഡ് സാഹചര്യങ്ങള്‍ മോശമായി തന്നെ തുടരുന്നതാണ് തിരിച്ചടിയാവുന്നത്.
യു.എ.ഇ വേദിയാകുമെങ്കിലും ആതിഥേയത്വ പദവി ഇന്ത്യയ്ക്ക് തന്നെയാവും. ഒക്ടോബര്‍ അവസാന വാരമാണ് ടി20 ലോക കപ്പിനു തുടക്കമാവം. യു.എ.ഇയിലെ അബുദാബി, ദുബായ്, ഷാര്‍ജ എന്നിവയ്ക്കൊപ്പം ഒമാനിലെ മസ്‌കറ്റിനെ നാലാമത്തെ വേദിയാവും.
16 ടീമുകള്‍ മാറ്റുരയ്ക്കുന്ന ടി20 ലോക കപ്പിലെ പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ക്കായിരിക്കും മസ്‌കറ്റ് വേദിയാവുക. ഒക്ടോബര്‍ 10ഓടെ ഐ.പി.എല്ലിലെ രണ്ടാം ഘട്ട മല്‍സരങ്ങള്‍ യു.എ.ഇയില്‍ അവസാനിക്കും. ഐ.പി.എല്ലിനു ശേഷം ടി20 ലോക കപ്പിനായി പിച്ചുകള്‍ തയ്യാറാക്കാന്‍ മൂന്നാഴ്ച സമയം ലഭിക്കുകയും ചെയ്യും.
പ്രമുഖ സീരിയല്‍ നടന്‍ പേള്‍ വി പുരി അറസ്റ്റില്‍. പീഡന കേസിലാണ് താരം അറസ്റ്റിലായത്. തന്റെ അഞ്ചുവയസുകാരി മകളെ പീഡിപ്പിച്ചുവെന്ന് പിതാവ് രണ്ട് വര്‍ഷം മുന്‍പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.
നടന്‍ ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുകയാണ്. നാഗിന്‍ എന്ന ഹിന്ദി സീരിയലിലൂടെ പ്രശസ്തനായ താരമാണ് പേള്‍. 2019ലാണ് താരം അഞ്ചുവയസുള്ള കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതി ഉയര്‍ന്നത്. കുട്ടിയുടെ അച്ഛനാണ് ഇതു സംബന്ധിച്ച് വാലിവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
അന്വേഷണത്തിന് ഒടുവില്‍ ഇന്നലെയാണ് താരത്തെ പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ അടക്കമുള്ള വകുപ്പുകളും ചേര്‍ത്താണ് താരത്തിന്റെ അറസ്റ്റ്. സംഭവത്തില്‍ വ്യാപക പ്രതിഷേധവും ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു.
മെട്രോമാന്‍ ഇ ശ്രീധരന്റെ പേര് കേന്ദ്രമന്ത്രിസഭയിലേയ്ക്ക് പരിഗണിക്കുന്നു. സുശീല്‍കുമാര്‍ മോദി, സര്‍ബാനന്ദ സോനോവാള്‍, രാംമാധവ് തുടങ്ങിയവര്‍ക്കൊപ്പമാണ് ഇ ശ്രീധരന്റെയും പേര് പരിഗണിക്കുന്നത്. രണ്ട് ദിവസത്തെ ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോഡി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമമാണ് നിലവില്‍ ബിജെപി നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഡല്‍ഹിയില്‍ നടക്കുന്നത്. കേന്ദ്രമന്ത്രിസഭയുടെ പുനഃസംഘടനയാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയായത്. കൂടുതല്‍ യോഗ്യരായവരെ മന്ത്രിസഭയിലേയ്ക്ക് എത്തിക്കണമെന്നാണ് യോഗത്തില്‍ ഉയര്‍ന്ന ആവശ്യം.
ഇതിലേക്കാണ് സുശീല്‍ കുമാര്‍ മോദിയുടേയും ഇ. ശ്രീധരന്റേയും ഉള്‍പ്പെടെ പേരുകള്‍ പരിഗണിക്കുന്നത്. ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം അന്തിമ പട്ടിക പ്രധാനമന്ത്രിക്ക് കൈമാറും. പുതിയതായി ആരൊക്കെ മന്ത്രിസഭയിലേക്ക് എന്ന കാര്യത്തില്‍ പ്രധാനമന്ത്രി തീരുമാനമെടുക്കും. നിയസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു ഇ ശ്രീധരന്‍. തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയ ശ്രീധരനെ പിന്തള്ളി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ വിജയം കൈവരിക്കുകയായിരുന്നു.
കൊടകരയിലെ കുഴൽപ്പണക്കേസ് അന്വേഷണം ബിജെപി നേതാക്കളുടെ കുടുംബളിലേക്കും നീളുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകനിലേക്ക് അന്വേഷണംഎത്തിയിരിക്കുകയാണ്. അന്വേഷണ സംഘം സുരേന്ദ്രന്റെ മകന്റെ മൊഴിയെടുക്കുമെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട് ചെയ്തു.
കുഴൽപ്പണ കവർച്ചാ കേസിലെ പരാതിക്കാരൻ ധർമരാജനും സുരേന്ദ്രന്റെ മകനുമായി ഫോണിൽ പലവട്ടം ബന്ധപ്പെട്ടിരുന്നു എന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചതോടെയാണ് നടപടി.. അധികം താമസിയാതെ സുരേന്ദ്രന്റെ മകന്റെ മൊഴിയെടുക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം സുരേന്ദ്രന്റെ സെക്രട്ടറിയെയും ഡ്രൈവറെയും ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.
ധർമരാജൻ വലിയതോതിലുള്ള കുഴൽപ്പണ ഇടപാടിലെ കണ്ണിയാണ് എന്ന വിവരം നേരത്തെ തന്നെ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ധർമരാജനുമായി ആരൊക്കെ ബന്ധപ്പെട്ടു, പണ ഇടപാടുമായി ബന്ധപ്പെട്ട് ധർമരാജനെ ആരൊക്കെ വിളിച്ചു എന്നുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചപ്പോഴാണ് കെ സുരേന്ദ്രന്റെ മകൻ നിരന്തരം ധർമരാജനെ വിളിച്ചത് പോലീസിന്റെ ശ്രദ്ധയിൽപെട്ടത്.
കെ സുരേന്ദ്രന്റെ മകൻ ധർമരാജനുമായി നടത്തിയ ഫോൺ സംഭാഷണം ഉൾപ്പെടെയുള്ള തെളിവുകൾ പോലീസിന്റെ പക്കലുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
നാലരമാസം നീണ്ട ദാമ്പത്യത്തിൽ അവർ ഒന്നിച്ചുകഴിഞ്ഞത് 15 ദിവസം മാത്രം. വിവാഹിതരായി 15 ദിവസം കഴിഞ്ഞ് അവരവരുടെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങിയ ഇരുവരും ഒരു സ്ഥലത്ത് ജോലിചെയ്യാനുള്ള ശ്രമത്തിനിടയിലാണ് വാഹനപകടത്തിൽ ഷിൻസി ഫിലിപ്പിന്റെ ജീവൻ നഷ്ടമായത്.
സൗദി അറേബ്യയിലെ മരുഭൂമി സന്ദർശിക്കാനുള്ള യാത്രയ്ക്കിടയിലുണ്ടായ അപകടത്തിലാണ് രണ്ട് മലയാളി നഴ്‌സുമാർ മരണമടഞ്ഞത്. ഇവരിൽ വയലാ സ്വദേശിയായ ഇടശേരിതടത്തിൽ ഷിൻസി ഫിലിപ്പിന്റെ (28) വിവാഹം ജനുവരി 24-ന് ആയിരുന്നു.
ഭർത്താവ് ചിങ്ങവനം കുഴിമറ്റം പച്ചിറതോപ്പിൽ ബിജോ ബഹ്‌റൈനിൽ നഴ്‌സാണ്. പ്രണയവിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടതോടെ അടുത്തടുത്ത ദിവസങ്ങളിലായി ഇരുവരും ജോലിസ്ഥലത്തേക്ക് മടങ്ങി. സൗദിയിൽ നിന്ന് ബഹ്‌റൈനിലേക്ക് ജോലിതേടി ഒന്നിക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. ഇതിന് വിസ ലഭിക്കുകയും ചെയ്തിരുന്നു. മേയ് 25, 29 എന്നീ തീയതികളിൽ സൗദിയിൽ എത്താൻ വിസ ലഭിച്ചു. എന്നാൽ ഈ രണ്ട് ദിവസങ്ങളിലും ഷിൻസി ജോലി രാജിവെച്ച് പോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിരുന്നില്ല. വരുന്ന 10-ാം തീയതിക്ക് വീണ്ടും വിസ ലഭിക്കുമെന്നും അപ്പോൾ ബിജോയ്ക്ക് അടുത്തേക്ക് എത്താനാവുമെന്നുള്ള പ്രതീക്ഷയിലായിരുന്നു. ഒരുക്കങ്ങൾ പൂർത്തിയാക്കി ഷിൻസിയെ സ്വീകരിക്കാനുള്ള സന്തോഷത്തിലായിരുന്നു ബിജോ. എന്നും വയലായിലെ വീട്ടിലേക്ക് ഷിൻസി വിളിച്ചിരുന്നു. വെള്ളിയാഴ്ച മരുഭൂമി സന്ദർശിക്കാൻ പോകും മുമ്പും വിളിച്ചിരുന്നു.
നഴ്‌സിങ് പഠനം കഴിഞ്ഞ് മുംബൈയിൽ നഴ്‌സായി ജോലിനോക്കിയിരുന്നു ഷിൻസി. രണ്ട് വർഷം മുമ്പാണ് സൗദിയിലെത്തിയത്. ബിജോ ബഹ്‌റൈൻ ഗവ. സർവീസിൽ നഴ്‌സാണ്. ഷിൻസിക്കും ബഹ്‌റൈനിൽ ഗവ. സർവീസിലാണ് നഴ്‌സിങ് വിസ ലഭിച്ചത്.
ഷിൻസിയുടെ അച്ഛൻ: ഫിലിപ്പ് (സണ്ണി), അമ്മ: ലീലാമ്മ, സഹോദരങ്ങൾ: ഷൈമ, ടോണി (പ്ലസ്‌വൺ). കോട്ടയത്തിന് വേദനയായി അപകടവിവരമെത്തി
ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് മരണവിവരം അറിയിച്ചുള്ള ഫോൺ സന്ദേശം വയലായിലെ വീട്ടിലെത്തിയത്.
യാത്രചെയ്ത വാഹനത്തിൽ ഡ്രൈവർ അടക്കം അഞ്ച് പേരുണ്ടായിരുന്നു. വാഹനം ഓടിച്ചിരുന്നത് സഹപ്രവർത്തകയുടെ ഭർത്താവായ മലയാളിയാണ്. ഡ്രൈവർക്ക് ബോധംവന്നതോടെ കൂടെയുള്ളവർ അൽ ഖാലിദിയാ കിങ്ങ് ഖാലിദ് ആശുപത്രിയിലെ നഴ്‌സുമാരാണെന്ന വിവരം നൽകി. ഇതോടെ സഹപ്രവർത്തകർ എത്തിയാണ് മരിച്ചവരെയും പരിക്കേറ്റവരെയും തിരിച്ചറിഞ്ഞത്.
ഇവർ യാത്രചെയ്ത കാറിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. മരിച്ച മറ്റൊരു നഴ്‌സ് തിരുവനന്തപുരം സ്വദേശി അശ്വതിയാണ്. കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഒരാൾ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലാണ്. നർജാനിലാണ് അപകടമുണ്ടായത്.
മോൻസ് ജോസഫ് എം.എൽ.എ., വയലായിലെ വീട്ടിലെത്തി. ഷിൻസി ഫിലിപ്പിന്റെയും, തിരുവനന്തപുരം സ്വദേശിനിയായ അശ്വതി വിജയന്റെയും മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ സഹായ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരനോട് എം.എൽ.എ. ഫോണിൽ വിളിച്ച് അഭ്യർഥിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കേന്ദ്രമന്ത്രിയുടെ ഓഫീസിലേക്ക് മെയിൽ ചെയ്ത് നൽകി. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലും, നോർക്കാ സെല്ലിലും എം.എൽ.എ. നിവേദനം നൽകി. കടപ്ലാമറ്റം ഗ്രാമപ്പഞ്ചായത്ത് മെമ്പർ പ്രവീൺ പ്രഭാകരൻ, യു.ഡി.എഫ്. നേതാക്കളായ സി.സി. മൈക്കിൾ, ഷിബു പോതമാക്കിൽ, അഭിലാഷ് ജോസഫ്, തോമസ് അൽബർട്ട്, ജോസഫ് പുന്നന്തടം എന്നിവരും എം.എൽ.എയോടൊപ്പം എത്തി.
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ച വാര്‍ത്ത ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്. കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് (28), തിരുവന്തപുരം സ്വദേശി അശ്വതി വിജയന്‍ (31) എന്നിവരാണ് മരിച്ചത്. നജ്‌റാനില്‍ വെച്ചാണ് അപകടമുണ്ടായത്.
മരിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് വരെ അവണാകുഴി താന്നിമൂട് ‘ഹരേ രാമ’ ഹൗസില്‍ അശ്വതി വിജയന്‍ വീട്ടില്‍ വിളിച്ച് സംസാരിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഭര്‍ത്താവ് ജിജോഷ് മിത്രയുടെ ഫോണിലേക്കായിരുന്നു അവസാനത്തെ വിളി. ഡ്യൂട്ടി കഴിഞ്ഞുവെന്നും സാധനങ്ങള്‍ വാങ്ങാന്‍ പോവുകയാണെന്നും അറിയിച്ചു.
സൗദി അറേബ്യ കിങ് ഖാലിദ് ആശുപത്രിയില്‍ നഴ്‌സ് ആയി ജോലി ചെയ്യുന്ന അശ്വതി വിജയന്‍ മരിച്ചത് മിനിയാന്നു രാത്രി ഏഴരയോടെയായിരുന്നു. എന്നാല്‍ അമ്മ്ക്ക് അപകടം പറ്റിയെന്നു മാത്രമാണ് മക്കളായ ആറു വയസ്സുകാരി ദിക്ഷയോടും നാലുവയസ്സുകാരന്‍ ദയാലിനോടും പറഞ്ഞിരിക്കുന്നത്.
മൂന്നു വര്‍ഷമായി, അശ്വതി സൗദിയില്‍ നഴ്‌സ് ആയി ജോലി ചെയ്യുകയാണ്. ഏറ്റവും ഒടുവില്‍ അവധിക്കു നാട്ടില്‍ വന്നു മടങ്ങിയിട്ട് ഇന്നലെ 3 മാസമായി. നെട്ടയം സ്വദേശിയായ വിജയന്റെയും ജലജയുടെയും മകളാണ് അശ്വതി വിജയന്‍. അരുണ്‍ വിജയന്‍ സഹോദരനാണ്. അശ്വതിയുടെ ഭര്‍ത്താവ് ജിജോഷ് മിത്ര താന്നിമൂടില്‍ ബേക്കറി നടത്തുകയാണ്.
ഡോ. ഐഷ വി
ഒരു പരിസ്ഥിതിദിനം കൂടി കടന്നു പോകുമ്പോൾ ചില ഓർമ്മകൾ ഓടിയെത്തുന്നു. ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന വീട് നല്ല ഉയരമുള്ള പ്രദേശത്താണ്. ആയതിനാൽ തന്നെ. വടക്ക് പടിഞ്ഞാറൻ കാറ്റ് ഓടിട്ട കെട്ടിടങ്ങൾക്ക് ദോഷം ചെയ്തിരുന്നു. ശക്തിയായ കാറ്റിൽ ഓട് പറന്നു പോകുമെന്നതിനാൽ അര നൂറ്റാണ്ട് മുമ്പ് ഓടിട്ട കടകൾ പലതും കാറ്റിനെ ഭയന്ന് ഉയരം കുറച്ചായിരുന്നു പണിഞ്ഞിരുന്നത്. അന്ന് ഞങ്ങളുടെ പറമ്പിൽ വല്യച്ഛൻ പണിത കടയും അതുപോലെ തന്നെ. പിൽക്കാലത്ത് ആ പുരയിടം അമ്മയ്ക്ക് ലഭിച്ചപ്പോൾ അമ്മ ആദ്യം ചെയ്തത് വടക്ക് പടിഞ്ഞാറൻ കാറ്റ് വരുന്ന ദിശയിൽ കാറ്റിനെ ചെറുക്കാനായി ധാരാളം പ്ലാവ് നട്ട് പിടിപ്പിയ്ക്കുക എന്നതായിരുന്നു. അത് ഫലം കണ്ടു. പിന്നീട് ഞങ്ങളുടെ കാലത്ത് ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടേയില്ല.
പിൽക്കാലത്ത് കണ്ടൽ പൊക്കുടൻ എന്ന പരിസ്ഥിതി പ്രവർത്തകൻ കാറ്റിനെ ചെറുക്കാൻ കടൽത്തീരത്ത് നട്ടുപിടിപ്പിച്ച കണ്ടൽ ചെടികൾ തീരം സംരക്ഷിക്കുന്ന പദ്ധതിയായി കാസർഗോഡ് കണ്ണൂർ ജില്ലകളിൽ വ്യാപിച്ചപ്പോൾ കണ്ടൽ പൊക്കുടൻ “ഒരു പ്രാന്തൻ ” കണ്ടലായി മാറുകയായിരുന്നു. നിത്യവും വിവിധയിനം കണ്ടലുകൾ നടാനുള്ള ദിനചര്യ അദ്ദേഹം ആജീവനാന്ത കാലം ഉത്സാഹത്തോടെ തുടർന്നു പോന്നു.
ഇത്തവണത്തെ ലോക പരിസ്ഥിതി ദിന മുദ്രാവാക്യം” ആവാസ വ്യവസ്ഥയെ പുന:സ്ഥാപിക്കുക”യെന്നതാണ്. പറമ്പിലും റോഡരികിലും സമീപപ്രദേശത്തെ സ്ഥാപനങ്ങളിലും ഒരു ഫലവൃക്ഷത്തൈ എങ്കിലും നടാൻ എല്ലാവരും ശ്രദ്ധിക്കുക. ശ്രീനാരായണ ഗുരു പറഞ്ഞതു പോലെ “ഫലവുമാകും തണലുമാകും.”. ഇന്നത്തെ സാഹചര്യത്തിൽ പറഞ്ഞാൽ ഓക്സിജനുമാകും.
പരിസ്ഥിതി പുന:സ്ഥാപിക്കൽ യജ്ഞമായി ചെറു കാടുകളായ ഫലവൃക്ഷങ്ങളുടെ ” മിയാവാക്കി’ വനം നമ്മുടെ വീട്ടു പറമ്പുകളിലും പൊതുയിടങ്ങളിലും വച്ചു പിടിപ്പിക്കുക. അഞ്ചു വർഷം നമ്മൾ സംരക്ഷിച്ചാൽ 20- 30 അടി ഉയരം വയ്ക്കും. 20 വർഷം കൊണ്ട് ഒരു ചെറുകാട് രൂപപ്പെടുത്തിയെടുക്കാം. ഇത്രയും വനം സ്വാഭാവികമായി ഉണ്ടാകണമെങ്കിൽ 100-150 വർഷം പിടിക്കും. “അകിര മിയവാക്കി ” എന്ന ജാപ്പനീസ് ബോട്ടാണിസ്റ്റിന്റെ തിയറിയനുസരിച്ച് ഇത്തരം ചെറു കാടുകൾ 9000 വർഷം വരെ നിലനിൽക്കാനുള്ള സാധ്യതയുണ്ട്.
ഇനി എങ്ങിനെയാണ് ഒരു മിയാ വാക്കി വനം രൂപപ്പെടുത്തേത് എന്നു നോക്കാം.
ആദ്യമായി തരിശായി കിടക്കുന്ന സ്ഥലം ജെസിബി വച്ച് നന്നായി ഇളക്കി കൃത്യമായി ഒരു മീറ്റർ നീളം ഒരു മീറ്റർ വീതി എന്ന തരത്തിൽ ചെറു പ്ലോട്ടുകൾ ആക്കുക. ഈ ഓരോ ചതുരശ്ര മീറ്ററിലും ഒരു മീറ്റർ മുതൽ 5 അടി താഴ്ച വരെയുള്ള കുഴികൾ എടുക്കുക. അതിൽ ചകിരിചോർ, ചാണകപ്പൊടി, കമ്പോസ്റ്റ് കരിയില വൈക്കോൽ ഉമി, എന്നിവയിലേതെങ്കിലും എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും ഇട്ട് കുഴി മൂടുക. ശ്രദ്ധിക്കേണ്ട കാര്യം ഏറ്റവും മുകളിലുള്ള ഒരടി ഘനത്തിൽ മേൽമണ്ണായിരിയ്ക്കണം. ഇങ്ങനെ തയ്യാറാക്കുന്ന കുഴി ഒന്നിന് 300 രൂപ ചിലവ് പ്രതീക്ഷിക്കാം. ഇനി ഓരോ ചതുരശ്രമീറ്ററിലും 3 മുതൽ 5 തൈകൾ വരെ നടാം. ഈ തൈകൾ വൻ വൃക്ഷം, കുറ്റിച്ചെടി , വള്ളിച്ചെടി എന്നിവയാകാം. ഉദാഹരണത്തിന് മാവ്, പ്ലാവ്, പേര, നെല്ലി, റംബുട്ടാൻ, ജാമ്പ, പാഷൻ ഫ്രൂട്ട്, കോവൽ ഒക്കെയാകാം. പ്രാദേശികമായി നന്നായി വളരുന്നവ നടണം. ഇങ്ങനെ നടുന്ന തൈകൾ അടിവളമുള്ളതുകൊണ്ടും മണ്ണിളക്കമുള്ളതു കൊണ്ടും നല്ല സൂര്യപ്രകാശം ലഭിക്കുന്നതു കൊണ്ടും മത്സരിച്ച് ഉയരത്തിൽ വളരും. 7-8 മാസം കൊണ്ട് 3 മീറ്റർ ഉയരം വയ്ക്കാൻ സാധ്യതയുണ്ട്. 5 വർഷം നന്നായി സംരക്ഷിച്ചാൽ പിന്നെ വളം വെള്ളം ഒന്നും കൊടുക്കേണ്ട. സ്വാഭാവിക വനം പോലെ ഈ ചെറുകാട് നില നിന്നു കൊള്ളും. നമുക്കും പറവകൾക്കും അണ്ണാറക്കണ്ണനും ശലഭങ്ങൾക്കും ചെറു ജീവികൾക്കും ധാരാളം ഭക്ഷണം. പോരാത്തതിന് എല്ലാവർക്കും നല്ലൊരു ആവാസ വ്യവസ്ഥയും . ഒന്നു ശ്രമിച്ചു നോക്കുക.
തീരം സംരക്ഷിക്കാനും നമുക്ക് മിയാ വാക്കി വനം പ്രയോജനപ്പെടുത്താം. തീരത്തോടടുത്ത് 10 മീറ്റർ വീതിയിൽ കണ്ടൽ ചെടികളുടെ ഒരു ബെൽറ്റ് തീർക്കുക. അതിനിപ്പുറം മിയാവാക്കി വനത്തിന്റെ ഒരു ബെൽറ്റ്. ഫലവൃക്ഷങ്ങളായാൽ വളരെ നന്ന്.
എല്ലാവർക്കും ലോക പരിസ്ഥിതി ദിനാശംസകൾ നേരുന്നു.
(തുടരും.)

ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.