നയന്‍താരയെ പൊതുവേദിയില്‍ വീണ്ടും അപമാനിച്ച് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ രാധ രവി. രണ്ട് വര്‍ഷം മുമ്പ് നയന്‍താര സിനിമാ പ്രൊമോഷന്‍ ചടങ്ങില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് രാധ രവി താരത്തെ അപമാനിച്ചത് വാര്‍ത്തയായിരുന്നു. അന്ന് തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും നയന്‍താരയെ കുറിച്ച് മോശമായി സംസാരിച്ചിട്ടില്ല എന്നുമാണ് രാധ രവി പറഞ്ഞത്.
രാഷ്ട്രീയ പാര്‍ട്ടിയുടെ വേദിയില്‍ വെച്ചാണ് ഇത്തവണ രാധ രവി നയന്‍താരയെ അപമാനിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി പാര്‍ട്ടി സംഘടിപ്പിച്ച വേദിയില്‍ സംസാരിക്കവെയാണ് രാധ രവി നയന്‍താരയെ കുറിച്ച് മോശമായി സംസാരിച്ചത്. മറ്റൊരു പാര്‍ട്ടിയിലെ അംഗമായിരുന്ന താന്‍ എന്തുകൊണ്ട് ആ പാര്‍ട്ടി വിട്ടത് എന്നതിനെ കുറിച്ചാണ് രാധ രവി സംസാരിച്ചത്.
”നയന്‍താരയെ കുറിച്ച് ഞാന്‍ മോശമായി സംസാരിച്ചുവെന്നും, സ്ത്രീകളെ കുറിച്ച് മോശമായി സംസാരിച്ച ഞാന്‍ പാര്‍ട്ടിയില്‍ തുടരാന്‍ യോഗ്യനല്ല എന്നും അവര്‍ പറഞ്ഞു. നിങ്ങളാരാണ് എന്നെ പുറത്താക്കാന്‍, ഞാന്‍ തന്നെ പുറത്ത് പോകുകയാണ്. നയന്‍താര നിങ്ങളുടെ പാര്‍ട്ടിയില്‍ ആരാണ്. ഉദയനിധിയുമായി നയന്‍താരയ്ക്ക് സ്വകാര്യബന്ധമുണ്ടെങ്കിലും ഇല്ലെങ്കിലും എനിക്കെന്താണ്?” എന്നാണ് രാധ രവി പ്രസംഗത്തിനിടെ പറഞ്ഞത്.
2019ല്‍ തന്നെ കുറിച്ച് മോശമായി സംസാരിച്ചപ്പോള്‍ അവര്‍ക്കും ജന്മം നല്‍കിയത് ഒരു സ്ത്രീ ആണെന്ന് ഓര്‍മ്മപ്പെടുത്താന്‍ ആഗ്രഹിയ്ക്കുന്നു എന്നാണ് നയന്‍താര പറഞ്ഞത്. ഇന്‍ഡസ്ട്രിയില്‍ അപ്രസക്തമാകുമ്പോള്‍ തരംതാഴ്ന്ന രീതിയിലൂടെ വാര്‍ത്തകളില്‍ ഇടം പിടിയ്ക്കുന്നത് വിലകുറഞ്ഞ പരിപാടിയാണെന്നും അന്ന് നയന്‍താര പറഞ്ഞിരുന്നു.
പാലാ: നഗരസഭാ കൗണ്‍സിൽ യോഗത്തിനിടെ ഭരണകക്ഷി അംഗങ്ങൾ തമ്മിലടിച്ച സംഭവത്തിന് പിന്നാലെ വൈകിട്ട് സിപിഎം-കേരള കോണ്‍ഗ്രസ്-എം പ്രതിനിധികൾ സംയുക്തയോഗം വിളിച്ചു. സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലാണ് യോഗം ചേരുന്നത്. യോഗത്തിന് ശേഷം നേതാക്കൾ സംയുക്തമായി മാധ്യമപ്രവർത്തകരെയും കാണും.
ഭരണകക്ഷിയിലെ കൗണ്‍സിലർമാരും പ്രാദേശിക നേതാക്കളും ചർച്ചയിൽ പങ്കെടുക്കും. കൗണ്‍സിൽ യോഗത്തിലെ തർക്കം നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനാണ് അടിയന്തര യോഗം പാർട്ടികൾ സംയുക്തമായി വിളിച്ചുചേർക്കുന്നത്.
ഇന്ന് രാവിലെ ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിനിടെയാണ് സിപിഎം-കേരള കോണ്‍ഗ്രസ്-എം അംഗങ്ങൾ തമ്മിലടിച്ചത്. സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ചേരുന്നത് സംബന്ധിച്ച തർക്കമാണ് സംഭവത്തിന് കാരണം.
കേരള കോണ്‍ഗ്രസ്-എമ്മിലെ ബൈജു കൈല്ലംപറമ്പിലും സിപിഎമ്മിലെ ബിനു പിളിക്കക്കണ്ടവും തമ്മിലായിരുന്നു വാക്കേറ്റവും കൈയാങ്കളിയും. മറ്റ് കൗണ്‍സിലർമാർ ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. തർക്കത്തെ തുടർന്ന് കൗണ്‍സിൽ യോഗം മുടങ്ങി.
നിലമ്പൂരിലെ കോൺഗ്രസ് ഓഫീസിലെ ശുചീകരണ തൊഴിലാളിയായിരുന്ന രാധയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ വെറുതെവിട്ടു. രാധ വധക്കേസിൽ ഒന്നാംപ്രതി നിലമ്പൂർ എൽഐസി റോഡിൽ ബിജിനയിൽ ബികെ ബിജു, രണ്ടാംപ്രതി ഗുഡ്‌സ് ഓട്ടോറിക്ഷാഡ്രൈവർ ചുള്ളിയോട് കുന്നശ്ശേരിയിൽ ഷംസുദ്ദീൻ എന്നിവരെയാണ് സംശയത്തിന്റെ ആനുകൂല്യത്തിൽ ഹൈക്കോടതി വെറുതെവിട്ടത്.
നേരത്തെ, ഇരുവരെയും സെഷൻസ് കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചിരുന്നു. 2014 ഫെബ്രുവരി അഞ്ചിനാണ് നിലമ്പൂർ കോൺഗ്രസ് ഓഫീസിലെ തൂപ്പുകാരിയായിരുന്ന രാധ കോൺഗ്രസ് ഓഫീസിൽവെച്ച് കൊല്ലപ്പെട്ടത്. പിന്നീട് 2015ലാണ് ഇരുപ്രതികളേയും മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.
ബിജുവിന്റെ പരസ്ത്രീബന്ധം പുറത്താകുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഷംസുദ്ദീന്റെ സഹായത്തോടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. രാധയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കുളത്തിൽ കെട്ടിത്താഴ്ത്തുകയും ചെയ്തു.
കേസിലെ ഒന്നാംപ്രതിയും മന്ത്രി ആര്യാടൻ മുഹമ്മദിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗവുമായിരുന്ന ബിജുവിനെയും രണ്ടാംപ്രതി ഷംസുദ്ദീനെയും ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിൽ എത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി നേമത്ത് പ്രചാരണത്തിന് എത്താതിരുന്നതിൽ അതൃപ്തിയറിയിച്ച് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. നേമം മണ്ഡലത്തിൽ എത്തിയില്ലെങ്കിൽ അത് മറ്റ് പല വ്യാഖ്യാനങ്ങളുമുണ്ടാക്കുമെന്നു പ്രിയങ്കയെ നേരിട്ട് കണ്ട് മുരളീധരൻ അറിയിച്ചു. തുടർന്ന് ഏപ്രിൽ മൂന്നിന് കേരളത്തിൽ വീണ്ടും എത്താമെന്ന് പ്രിയങ്ക ഉറപ്പ് നൽകി.
തലസ്ഥാനത്ത് ആദ്യം വെഞ്ഞാറമ്മൂട് മണ്ഡലം, ശേഷം കാട്ടാക്കട അതിന് ശേഷം പൂജപ്പുരയിൽ നേമത്തെ സ്ഥാനാർത്ഥി മുരളീധരനു വേണ്ടിയും പിന്നീട് വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി വീണ നായർക്കും ഒപ്പം റോഡ് ഷോ എന്നായിരുന്നു പ്രിയങ്കയുടെ പരിപാടികൾ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ സമയക്കുറവ് മൂലം പൂജപ്പുര റോഡ് ഷോ ഒഴിവാക്കേണ്ടി വന്നു. ഇതോടെയാണ് പ്രിയങ്കയെ കണ്ട് മുരളീധരൻ മുന്നറിയിപ്പ് നൽകിയത്.
ബിജെപിയുമായി നേരിട്ട് മത്സരം നടക്കുന്ന ദേശീയ ശ്രദ്ധ നേടിയ നേമത്ത്, ഹൈക്കമാൻഡിന്റെ നിർദേശാനുസരം മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിക്കായി പ്രചാരണത്തിന് പ്രിയങ്ക ഇറങ്ങാത്തത് വലിയ തിരിച്ചടിയാകുമെന്നുമാണ് മുരളീധരൻ പ്രിയങ്കയെ അറിയിച്ചത്. ബിജെപിയും സിപിഎമ്മും അടക്കം ഇത് ആയുധമാക്കിയേക്കുമെന്നും മുരളീധരൻ അറിയിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അഭിനന്ദിച്ചും ഹീറോയെന്ന് അഭിസംബോധന ചെയ്തും നടനും സംവിധായകനുമായ ജോയ് മാത്യു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം. ഉന്നയിച്ച അഴിമതിയാരോപണങ്ങള്‍ ഒന്നൊന്നായി സത്യമാണെന്ന് തെളിയിച്ച യഥാര്‍ഥ ഹീറോയാണ് ചെന്നിത്തലയെന്ന് താരം കുറിപ്പില്‍ പറയുന്നുണ്ട്.
രമേശ് ചെന്നിത്തല ഉന്നയിച്ച വസ്തുതാപരമായ ആരോപണങ്ങള്‍ സര്‍ക്കാരിന്റെ ദുരൂഹത നിറഞ്ഞ ഓരോ ഇടപാടുകളും തുറന്നുകാട്ടുകയും അതില്‍ നിന്ന് സര്‍ക്കാരിന് പിന്തിയേണ്ടി വരികയും ചെയ്തു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഒരു റെക്കോര്‍ഡ് വിജയമായി വേണം കരുതാനെന്നും ജോയ് മാത്യു കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ആരാണ് ഹീറോ
—————-
അധികാരത്തിലിരിക്കുന്ന ഒരാളെ പുകഴ്ത്താനും ഭാവി ലാഭങ്ങൾ ലഭിക്കാനുമായി അയാളെ കമാണ്ടറോ ക്യപ്റ്റനോ അതുമല്ലെങ്കിൽ ജനറലോ ആക്കാം .എന്നാൽ തൊടുത്തുവിട്ട അഴിമതിയാരോപണങ്ങൾ ഒന്നൊന്നായി സത്യമാണെന്ന് തെളിയിച്ചയാളല്ലേ യഥാർത്ഥ ഹീറോ?
കേരളം കണ്ട മികച്ച പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പ്രതിപക്ഷനേതാവായിരിക്കുമ്പോൾ കൊണ്ടുവന്ന പല ആരോപണങ്ങളും സ്വന്തം പാർട്ടിയുടെതന്നെ പിന്തുണയില്ലാതെ വെറും ആരോപണങ്ങളായി മാത്രം ഒടുങ്ങിയപ്പോൾ രമേശ് ചെന്നിത്തല ഉന്നയിച്ച വസ്തുതാപരമായ ആരോപണങ്ങൾ സർക്കാരിന്റെ ദുരൂഹത നിറഞ്ഞ ഓരോ ഇടപാടുകളും തുറന്നുകാട്ടപ്പെടുകയും അതിൽ നിന്നും ഗവർമ്മെന്റിനു പിന്തിയേണ്ടിവന്നതും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഒരു റെക്കോർഡ് വിജയമായി വേണം കരുതാൻ.ക്രിയാത്മക പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അദ്ദേഹം കഴിഞ്ഞ അഞ്ചുവർഷമായി സർക്കാരിനെ തിരുത്തുകയും ജനങ്ങളെ ബോധ്യപ്പെടുത്തിയതുമായ ചില കാര്യങ്ങൾ
1. ബന്ധുനിയമനം :
മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യാ സഹോദരി പി.കെ.ശ്രീമതിയുടെ മകൻ സുധീർ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് മാനേജിങ് ഡയറക്ടറായി നിയമിച്ചത്. പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് ശേഷം നിയമനം റദ്ദാക്കി.
2. സ്പ്രിൻക്ലർ:
കോവിഡ് വിവര വിശകലനത്തിന് യുഎസ് കമ്പനി സ്പ്രിൻക്ലറിനു കരാർ നൽകിയതിൽ ചട്ടലംഘനം. ആരോപണവുമായി പ്രതിപക്ഷനേതാവ് .സർക്കാർ കരാർ റദ്ദാക്കി .
3.പമ്പ മണൽക്കടത്ത് :
2018 ലെ പ്രളയത്തിൽ അടിഞ്ഞ കോടികളുടെ മണൽ മാലിന്യമെന്ന നിലയിൽ നീക്കാൻ കണ്ണൂരിലെ കേരള ക്ലേയ്സ് ആൻഡ് സിറാമിക്സ് പ്രോഡക്ട്സിനു കരാർ നൽകി. സർക്കാരിന് 10 കോടിയുടെ നഷ്ടമെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം. പദ്ധതിയിൽ നിന്നു സർക്കാർ പിന്മാറി.
4. ബ്രൂവറി:
നടപടിക്രമങ്ങൾ പാലിക്കാതെ സംസ്ഥാനത്ത് 3 ബീയർ ഉൽപാദന കമ്പനികളും (ബ്രൂവറി) ഒരു മദ്യനിർമാണശാലയും (ഡിസ്റ്റിലറി) അനുവദിച്ചതിൽ കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവിന്റെ ആരോപണം. സർക്കാർ അനുമതി റദ്ദാക്കി.
5. മാർക്ക് ദാനം:
സാങ്കേതിക സർവകലാശാലയിൽ മന്ത്രി കെ.ടി.ജലീലിന്റെ നേതൃത്വത്തിൽ നടത്തിയ അദാലത്തും മാർക്ക് ദാനവും. മാർക്ക് ദാനം നിയമവിരുദ്ധമെന്നു ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിറക്കി.
6. ഇ–മൊബിലിറ്റി പദ്ധതി:
ഇ-മൊബിലിറ്റി കൺസൽറ്റൻസി കരാർ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനു കൊടുത്തതിനെതിരെ പ്രതിപക്ഷനേതാവ് രംഗത്ത്. സർക്കാർ PWCയെ ഒഴിവാക്കി.
7. സഹകരണ ബാങ്കുകളിൽ കോർബാങ്കിങ്: സ്വന്തമായി സോഫ്റ്റ്‌വെയർ പോലുമില്ലാത്ത കമ്പനിക്കു സഹകരണ ബാങ്കുകളിലെ കോർബാങ്കിങ് സോഫ്റ്റ്‌വെയർ സ്ഥാപിക്കാൻ 160 കോടിയുടെ കരാറെന്ന് രമേശ് ചെന്നിത്തലയുടെ ആരോപണം. സർക്കാർ കരാർ റദ്ദാക്കി.
8. സിംസ് പദ്ധതി:
പൊലീസിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റം (സിംസ്) എന്ന പദ്ധതിയുടെ പേരിൽ ഗാലക്സോൺ എന്ന കമ്പനിക്കു കരാർ നൽകിയ വിവരം പ്രതിപക്ഷ നേതാവ് വിവാദമാക്കിയതോടെ സർക്കാർ പദ്ധതി മരവിപ്പിച്ചു.
9. പൊലീസ് നിയമഭേദഗതി:
പൊലീസ് നിയമഭേദഗതിക്കെതിരെ രമേശ് ചെന്നിത്തല രംഗത്ത്. വ്യാപക പ്രതിഷേധത്തെ തുടർന്ന് നിയമം സർക്കാർ പിൻവലിച്ചു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി പിൻവലിക്കൽ ഓർഡിനൻസ് (റിപ്പീലിങ് ഓർഡിനൻസ്) പുറപ്പെടുവിക്കാൻ ഗവർണറോടു ശുപാർശ ചെയ്തു.
10. ആഴക്കടൽ മത്സ്യ ബന്ധം:
കേരള തീരത്തു ചട്ടങ്ങൾ അട്ടിമറിച്ചു മത്സ്യബന്ധനത്തിനുള്ള 5324.49 കോടി രൂപയുടെ പദ്ധതിക്ക് അമേരിക്കൻ കമ്പനിയുമായി സംസ്ഥാന സർക്കാർ ധാരണാപത്രം ഒപ്പിട്ടെന്ന് രമേശ് ചെന്നിത്തല. സർക്കാർ നിഷേധിച്ചെങ്കിലും അമേരിക്കൻ കമ്പനിയായ ഇഎംസിസിയുമായി ഒപ്പിട്ട ധാരണാപത്രം പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു. ഒരാഴ്ചക്ക് ശേഷം EMCCയുമായി ഉണ്ടാക്കിയ എല്ലാ ധാരണ പത്രങ്ങളും സര്‍ക്കാര്‍ റദ്ദാക്കി.
11.പുസ്തകം വായിക്കുന്നതിന്റെ പേരിൽ അലൻ ,താഹ എന്നീ രണ്ടുവിദ്യാര്ഥികളെ UAPA ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെ നിയമസഭയിൽ പ്രമേയം കൊണ്ടുവരികയും സർക്കാരിന്റെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടപ്പെടുകയുമുണ്ടായി
12.ഏറ്റവും ഒടുവിൽ സംസ്ഥാനത്ത് പതിമൂന്ന് ലക്ഷം ഇരട്ട കള്ളവോട്ടുകൾ ഉണ്ട് എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം.
ഇലക്ഷൻ കമ്മീഷൻ ശരിവെച്ചു.
അന്വേക്ഷണത്തിന് ഇലക്ഷൻ കമ്മീഷൻ കലക്റ്റർമാർക്ക് നിർദേശം കൊടുത്തു..
ഇപ്പോൾ ഇരട്ടവോട്ടുകൾ ഉണ്ടെന്ന് തെളിഞ്ഞുകൊണ്ടിരിക്കുന്നു .
അപ്പോൾ ആരാണ് യഥാർത്ഥ ഹീറോ ?
വാൽകഷ്ണം :
ലോക വായനാദിനത്തിൽ താൻ ദിവസവും രണ്ടുപുസ്തകങ്ങൾ വായിക്കാറുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞതിനെ പുസ്തകം കൈകൊണ്ട് തൊടാത്തവർ പരിഹസിച്ചു ട്രോളിറക്കി .ഇപ്പോൾ എനിക്കും ബോധ്യമായി ഒന്നിൽകൂടുതൽ പുസ്തകങ്ങൾ വായിച്ചാലുള്ള ഗുണങ്ങൾ.
യഥാർത്ഥത്തിൽ അദ്ദേഹം അഭിനന്ദനം അർഹിക്കുന്നുണ്ട്
മൂന്നാർ ∙ ഇന്നു സർവീസിൽ നിന്ന് വിരമിക്കുന്ന കോളജ് അധ്യാപകന് ഒരു വർഷം കഠിനതടവും 5000 രൂപ പിഴയും വിധിച്ച് ദേവികുളം കോടതി. മൂന്നാർ ഗവ.ആർട്സ് കോളജ് അധ്യാപകനായിരുന്ന ആനന്ദ് വിശ്വനാഥിനെതിരെ 4 വിദ്യാർഥിനികൾ നൽകിയ പരാതിയിലെ 2 കേസുകളിലാണ് ഉത്തരവ്.
2014ലാണ് കേസിന് ആസ്പദമായ സംഭവം. 2014 ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 5 വരെ നടന്ന എംഎ ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്കിടെ തങ്ങളെ ക്ലാസ് മുറിയിൽ ഈ അധ്യാപകൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി സെപ്റ്റംബർ 16നാണ് പെൺകുട്ടികൾ പരാതി നൽകിയത്. എന്നാൽ പരീക്ഷയുടെ അവസാന ദിനമായ സെപ്റ്റംബർ 5ന് ഈ 4 വിദ്യാർഥിനികൾ കോപ്പിയടിച്ചതായി ചൂണ്ടിക്കാട്ടി ആനന്ദ് വിശ്വനാഥ് യൂണിവേഴ്സിറ്റിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് സംബന്ധിച്ച് അന്വേഷിക്കാൻ സിൻഡിക്കറ്റ് നിയോഗിച്ച കമ്മിഷൻ ഇതിൽ 2 പെൺകുട്ടികൾക്കും പ്രിൻസിപ്പലിനും ഇൻവിജിലേറ്റർക്കും എതിരെ നടപടിക്ക് ശുപാർശ ചെയ്തു. മറ്റ് 2 പെൺകുട്ടികളെ കുറ്റവിമുക്തരാക്കുകയും ചെയ്തു.
തുടർന്ന് സെപ്റ്റംബർ 16 നാണ് പെൺകുട്ടികൾ ഈ അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പിനും വനിതാ കമ്മിഷനും പരാതി നൽകിയത്. വനിതാ കമ്മിഷന്റെ നിർദേശപ്രകാരം കേസെടുത്ത് അന്വേഷിച്ച പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ 4 കേസുകളിൽ 2 എണ്ണം ആനന്ദ് കുറ്റക്കാരനല്ലെന്നു കണ്ടെത്തി കോടതി തള്ളിക്കളയുകയും മറ്റ് 2 കേസുകളിൽ കഴമ്പുള്ളതായി കണ്ടെത്തി ശിക്ഷിക്കുകയുമായിരുന്നു.
കാട്ടില്‍ മരിച്ചനിലയില്‍ കാണപ്പെട്ട കടുമേനി സർക്കാരിയ കോളനിയിലെ പാപ്പിനി വീട്ടിൽ രാമകൃഷ്ണന്റെ(49) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയും രണ്ടു പെണ്‍മക്കളുമുൾപ്പെടെ ആറുപേർ അറസ്റ്റിലായി. രാമകൃഷ്ണന്റെ ഭാര്യ പി.കെ.തമ്പായി(40 ), മകൾ രാധിക(19), പ്രായപൂര്‍ത്തിയാകാത്ത രണ്ടാമത്തെ മകള്‍, ഇവരുടെ ആണ്‍സുഹൃത്തുക്കളായ പി.എസ്. സനിൽ(19), പി.എം. മഹേഷ്(19), പ്രായപൂർത്തിയാകാത്ത മറ്റൊരു ആണ്‍സുഹൃത്ത് എന്നിവരെയാണ് ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് രാമകൃഷ്ണനെ വീടിനു സമീപത്തുള്ള കാട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
തൂങ്ങിമരണമെന്നായിരുന്നു ആദ്യനിഗമനമെങ്കിലും കൊലപാതകമാണെന്ന് ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തുകയായിരുന്നു.
രണ്ട് പെൺമക്കളും ആണ്‍സുഹൃത്തുക്കളുമായുള്ള ബന്ധത്തെ രാമകൃഷ്ണന് എതിര്‍ത്തതാണ് കൊലപാതകത്തിൽ കലാശിച്ചത്.
തിങ്കളാഴ്ച രാത്രി ഉറങ്ങാൻ കിടന്ന രാമകൃഷ്ണനെ ഭാര്യയും മക്കളും യുവാക്കളുടെ സഹായത്തോടെ സാരി ഉപയോഗിച്ച് വീടിനുള്ളിൽ കെട്ടിത്തൂക്കുകയായിരുന്നു.
മരണം ഉറപ്പാക്കിയതിനുശേഷം സാരി അഴിച്ചുമാറ്റി തോർത്തുമുണ്ട് കഴുത്തിൽ കെട്ടി കാട്ടിനുള്ളിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു.
രാമകൃഷ്ണന്റെ പ്രായപൂർത്തിയാകാത്ത രണ്ടാമത്തെ മകൾ ഗർഭിണിയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് സനിലിന്റെ പേരിൽ പോക്സോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സനിലിനെ കാസർഗോഡ് അഡീഷണൽ സെഷന്‍സ് കോടതിയിലും മറ്റ് അഞ്ചുപേരെ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിലും ഹാജരാക്കി.
ചിറ്റാരിക്കാൽ ഇൻസ്പെക്ടർ പി.രാജേഷ്, എസ്ഐമാരായ കെ.വി. സത്യൻ, കെ.പി.രമേശൻ, യു. കുമാരൻ, സീനിയർ പോലീസ് ഓഫീസര്‍മാരായ ടി.ആർ. മധു, പി.രാജീവൻ, പി.കെ.ശ്രീജിത്ത്, കെ.വി. രമേശൻ, പ്രിയ കെ.നായർ, എം.വി.സൗമ്യ, ബി.ശ്രീജ എന്നിവരുൾപ്പെടുന്ന സംഘമാണ് അന്വേഷണം നടത്തിയത്.
ന്യൂഡൽഹി: ഏപ്രിൽ ഒന്നു മുതൽ ആഭ്യന്തര, അന്താരാഷ്ട്ര വിമാന യാത്രാ നിരക്ക് കൂടും. എയർ സെക്യൂരിറ്റി ഫീസ് വർധിപ്പിച്ചതിനാലാണ് നിരക്ക് വർധിക്കുന്നത്. ആഭ്യന്തര വിമാന ടിക്കറ്റുകളിൽ എയർ സെക്യൂരിറ്റി ഫീസ് 200 രൂപയും അന്താരാഷ്ട്ര സർവീസുകളിൽ 879 രൂപയോളം (പന്ത്രണ്ട് ഡോളറിന് തുല്യമായി ഇന്ത്യൻ രൂപ) ആണ് ഡിജിസിഎ വർധിപ്പിച്ചിരിക്കുന്നത്.
രണ്ടു വയസിന് താഴെയുള്ള കുട്ടികൾ, നയതന്ത്ര സുരക്ഷയുള്ള ഉദ്യോഗസ്ഥർ, കൃത്യനിർവഹണത്തിലുള്ള എയർലൈൻ ജീവനക്കാർ, യുഎൻ സമാധാന സേനയിൽ ഉൾപ്പെട്ടവർ എന്നിവർക്ക് വർധിപ്പിച്ച എയർ സെക്യൂരിറ്റി ഫീസ് ബാധകമല്ലെന്നും ഡിജിസിഎ വ്യക്തമാക്കി. നേരത്തേ ആഭ്യന്തര വിമാനയാത്രയ്ക്ക് 40 രൂപയും അന്താരാഷ്ട്ര യാത്രയ്ക്ക് 114.8 രൂപയുമായിരുന്നു എയർ സെക്യൂരിറ്റി ഫീസ്.
അതിനിടെ, രാജ്യം രണ്ടാം കോവിഡ് തരംഗത്തിന്റെ പിടിയിലായ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിലെ നിയന്ത്രണങ്ങളും ഡിജിസിഎ കടുപ്പിച്ചു. മാസ്ക് ധരിക്കുന്നത് അടക്കം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന യാത്രക്കാർക്ക് എതിരേ തത്സമയം പിഴ ചുമത്താൻ എയർപോർട്ട് അധികൃതർക്ക് ഡിജിസിഎ നിർദേശം നൽകി.
രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. വിവിധ വിമാനത്താവളങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നതായി ഡിജിസിഎ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഡിജിസിഐ വിമാനത്താവള അധികൃതർക്ക് നിർദേശം നൽകിയത്.
മാസ്ക് ധരിക്കൽ ഉൾപ്പെടെ വിവിധ കോവിഡ് മാനദണ്ഡങ്ങൾ യാത്രക്കാർ അടക്കമുള്ളവർ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് അധികൃതർ ഉറപ്പുവരുത്തണം. മാസ്ക് കൃത്യമായാണോ ധരിച്ചിരിക്കുന്നത് എന്നും നിരീക്ഷിക്കണം. സാമൂഹിക അകലം പാലിക്കുന്നുണ്ട് എന്നും ഉറപ്പുവരുത്തണമെന്നും ഡിജിസിഎയുടെ നിർദേശത്തിൽ പറയുന്നു.
നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കാനുള്ള സാധ്യത പരിശോധിക്കണമെന്ന് ഡിജിസിഎ നിർദേശിച്ചത്. ഇതിനായി നിയമത്തിന്റെ സാധ്യത പരിശോധിക്കണം. പോലീസിന്റെ സഹായം തേടണമെന്നും ഡിജിസിഎയുടെ നിർദേശത്തിൽ പറയുന്നു.
മകളുടെ മരണത്തിന് പിന്നാലെ തൃക്കാക്കരയിൽനിന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായ സനു മോഹൻ നിരവധി സാമ്പത്തിക കേസുകളിൽ പ്രതിയാണെന്ന് പൊലീസ്. മുംബൈ പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക തട്ടിപ്പുകേസിലെ മുഖ്യപ്രതിയാണ് പുണെയിൽ ബിസിനസ് നടത്തുകയായിരുന്ന സനുമോഹൻ. സനുവിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചു പുണെയിൽ കേസുകളുണ്ടെന്ന വിവരം അന്വേഷണ സംഘം ഗൗരവത്തോടെയാണു കാണുന്നത്. സനുവിനെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തതോടെ വൈഗയുടെ മരണം കൊലപാതകമാണെന്നും പൊലീസ് സംശയിക്കുന്നു.
സനു മോഹൻ വാളയാർ കടന്നത് ഒറ്റയ്ക്കെന്നും ചെക്ക്പോസ്റ്റിൽ ടോൾ നൽകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളിലുള്ളത് സനു മോഹനാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. തൃക്കാക്കര എസ്ഐയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം കൂടുതൽ അന്വേഷണത്തിനായി കോയമ്പത്തൂർക്ക് പോകും.
മാർച്ച് 22 പുലർച്ചെ 1.46ന് വാളയാർ ടോൾ പ്ലാസയിലെ ഏഴാം നമ്പർ ലെയ്നിൽ ടോൾ കൊടുക്കുന്ന KL 07 CQ 8571 നമ്പറുള്ള വെള്ള കാറിൽ ഒരാൾ മാത്രമാണ് ഉള്ളതെന്നാണ് ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന്റെ കണ്ടെത്തൽ. പുലർച്ചെ വാളയാർ കടന്ന കാർ ഏഴു ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല. കാണാതായ ദിവസം മകൾ വൈഗയുമൊത്ത് സനുമോഹൻ ഫ്ലാറ്റിൽ നിന്ന് കാറിൽ കയറിപ്പോകുന്നത് കണ്ടവരുണ്ട്. കഴിഞ്ഞ രണ്ട് മാസമായി സനുമോഹന്റെ പെരുമാറ്റത്തില്‍ ചില അസ്വഭാവികതകൾ കണ്ടിരുന്നുവെന്നും തന്നോട് കാര്യമായി സംസാരിക്കാറില്ലായിരുന്നുവെന്നും ഭാര്യ മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തിയൊന്നിനാണ് സനു മോഹനെയും മകൾ വൈഗയേയും കാണാത്തായത്.
പതിമൂന്നുകാരിയായ വൈഗയെ മുങ്ങിമരിച്ച നിലയിൽ പിറ്റേദിവസം മുട്ടാർ പുഴയിൽ കണ്ടെത്തി. പക്ഷെ സനു മോഹനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. പിന്നീടാണ് 22 ന് വെളുപ്പിന് സനുമോഹന്റെ വാഹനം വാളയാർ അതിർത്തി കടന്നതായി പൊലീസ് കണ്ടെത്തിയത്. സനുമോഹൻ കോമ്പത്തൂര്‍ കേന്ദ്രീകരിച്ച് താമസിക്കുന്നതായി ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തൃക്കാക്കര എസ്ഐയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം കൂടുതൽ അന്വേഷണത്തിനായി കോയമ്പത്തൂർക്ക് പോകും.
മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ (13) പിതാവ് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽ സനു മോഹൻ ഒരാൾക്കു 40 ലക്ഷം രൂപ കൊടുക്കാനുണ്ടെന്നും അതിനുള്ള തുക തന്റെ അക്കൗണ്ടിലുണ്ടെന്നും അടുപ്പക്കാരോടു പറഞ്ഞിരുന്നതായി പൊലീസ്. എന്നാൽ സനുവിന്റെ അക്കൗണ്ടുകളിൽ സമീപകാലത്തു വലിയ ഇടപാടുകളൊന്നും നടന്നിട്ടില്ലെന്നാണു പൊലീസിന്റെ കണ്ടെത്തൽ.
സനുവിന്റെ കൈയിൽ 3 ഫോണാണുള്ളത്. 3 ഫോണുകളും 21 മുതൽ സ്വിച്ചോഫ് ആണ്. സനുവിന്റെ 2 ഫോണുകളും ഭാര്യയുടെ ഫോണുമാണിത്. കാണാതാകുന്നതിനു മുൻപു സനു ഒരു ഫോൺ കങ്ങരപ്പടിയിൽ വിറ്റതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇവയുടെയെല്ലാം കോൾ, എസ്എംഎസ് വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിൽ ചില നമ്പറുകൾ നിരീക്ഷണത്തിലാണ്. സനുവിന്റെ ആധാർ കാർഡ് വച്ച് പുതിയ സിം എടുത്തിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
പണം നൽകാനുള്ളവരുമായി സംഘർഷമുണ്ടാവുകയും വൈഗ അതിൽ അകപ്പെടാനുമുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ഫ്ലാറ്റിൽ നിന്നു വൈഗയെ തോളിൽ കിടത്തി ബെഡ്ഷീറ്റു കൊണ്ടു പുതപ്പിച്ചാണ് സനു കൊണ്ടുപോയതെന്ന വിവരവും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം, ഫ്ലാറ്റിൽ കൂടുതലാരെങ്കിലും വന്നതിന്റെയോ സംഘർഷമുണ്ടായതിന്റെയോ തെളിവൊന്നുമില്ല. രക്തക്കറ പോലെ തോന്നുന്ന അടയാളങ്ങൾ മുറിയിൽ കണ്ടെത്തിയിരുന്നു. വൈഗയുടെ ശരീരത്തിൽ പരുക്കൊന്നുമില്ലായിരുന്നു. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. മുങ്ങി മരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം.
സനു മോഹൻ നിരവധി സാമ്പത്തിക കേസുകളിൽ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മുംബൈ പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക തട്ടിപ്പുകേസിലെ മുഖ്യപ്രതിയാണ് പുണെയിൽ ബിസിനസ് നടത്തുകയായിരുന്ന സനുമോഹൻ. സനുവിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചു പുണെയിൽ കേസുകളുണ്ടെന്ന വിവരം അന്വേഷണ സംഘം ഗൗരവത്തോടെയാണു കാണുന്നത്.