ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്‍ വീടിനുള്ളില്‍ മോഷ്ടാവിനാല്‍ ആക്രമിക്കപ്പെട്ട് ഗുരുതരമായി പരിക്കേറ്റ സംഭവം തുടക്കം മുതല്‍ വിവാദങ്ങള്‍ക്കും ആശയക്കുഴപ്പങ്ങൾക്കും വഴിവെച്ചിരുന്നു. പ്രതിയെ പിടികൂടിയപ്പോഴും തുടർന്നുള്ള പോലീസ് ഭാഷ്യങ്ങളിലും നിരവധി ചോദ്യങ്ങൾ അവശേഷിച്ചിരുന്നു. അതിസമ്പന്നൻമാർ താമസിക്കുന്ന പ്രദേശത്തെ അതിസുരക്ഷയുള്ള കെട്ടിടത്തിൽ എങ്ങനെ ഒരു സാധാരണ മോഷ്ടാവ് കടന്നു എന്ന ചോദ്യത്തിൽ തുടങ്ങി, ഏറ്റവുമൊടുവിൽ വിരലടയാളത്തിലെ പൊരുത്തക്കേടുകൾവരെ എത്തിനിൽക്കുന്നു ആ സംശയങ്ങൾ.
സംഭവത്തില്‍ ബംഗ്ലാദേശ് പൗരന്‍ ഷെരിഫുള്‍ ഷെഹ്‌സാദിനെ പോലീസ് പിടികൂടിയെങ്കിലും പ്രതിയുടെ വിരലടയാള പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. സംഭവസ്ഥലത്തുനിന്ന് 19 സെറ്റ് വിരലടയാളമാണ് പോലീസ് ശേഖരിച്ചതെങ്കിലും പ്രതി ഷെരീഫുൾ ഷെഹ്സാദിന്‍റേതുമായി ഇതൊന്നും പൊരുത്തപ്പെടുന്നില്ലെന്നാണ് ഫിംഗര്‍ പ്രിന്റ് ബ്യൂറോ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് ശരിയായ പ്രതിയെ അല്ലേയെന്ന ചോദ്യവും ഉയരുന്നു.
ഷെരീഫുളിനെ പിടികൂടുംമുമ്പ് മറ്റൊരാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യംചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, അയാള്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് കണ്ടതോടെ വിട്ടയക്കുകയായിരുന്നു. ഛത്തീസ്ഘട്ട് സ്വദേശിയായ ആകാശ് കനോജയെന്നയാളെയും മുംബൈ പോലീസ് ചോദ്യം ചെയ്തിരുന്നു. ജഞാനേശ്വരി എക്സ്പ്രസ് ട്രെയിനില്‍ യാത്രചെയ്യുന്നതിനിടെ ആര്‍.പി.എഫ് സംഘം പിടികൂടുകയും മുംബൈ പോലീസിന് കൈമാറുകയുമായിരുന്നു. പക്ഷെ, ഇയാള്‍ക്കും സംഭവത്തില്‍ പങ്കില്ലെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.
ജനുവരി 16-ന് ആയിരുന്നു സെയഫ് അലിഖാന്‍ ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ നടന്‍റെ ശരീരത്തിൽ കത്തിയുടെ ഭാഗം നട്ടെല്ലിന് സമീപം തറഞ്ഞ നിലയിലായിരുന്നു. തുടര്‍ന്ന് ജനുവരി 19-നാണ് ബംഗ്ലാദേശി പൗരന്‍ ഷെരീഫുളിനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍, ഗുരുതരമായി പരിക്കേറ്റിട്ടും ദിവസങ്ങള്‍ക്കുക്കുള്ളില്‍ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ആയി ആരാധകരെ അഭിവാദ്യം ചെയ്ത് വീട്ടിലേക്ക് വന്ന സെയ്ഫിന്റെ പരിക്കിനേക്കുറിച്ച് വലിയ ചര്‍ച്ചയും ഉയര്‍ന്നിരുന്നു. മാത്രമല്ല, ഇത്ര വലിയ സുരക്ഷയുണ്ടായിട്ടും വീട്ടിലേക്ക് അക്രമി കയറിയത് സംബന്ധിച്ച് പല സംശയങ്ങളും ഉയര്‍ന്നിരുന്നു.
സംഭവം നടക്കുന്ന സമയത്ത് സെയ്ഫിന്‍റെ ഭാര്യ കരീന കപൂർ, നടിയും സുഹൃത്തുമായ സോനം കപൂറിന്റെ പാര്‍ട്ടിയില്‍ പങ്കെടുത്ത് വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു ഭാര്യ കരീനയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
സംഭവദിവസം രാത്രയിൽ നടിയും സുഹൃത്തുമായ സോനം കപൂറിന്റെ പാര്‍ട്ടിയില്‍ പങ്കെടുത്തശേഷമാണ് സെയ്ഫിന്‍റെ ഭാര്യ കരീന വീട്ടിലെത്തിയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. വളരെയേറെ മദ്യപിച്ചാണ് കരീന വീട്ടിലെത്തിയിരുന്നതെന്നാണ് ചില റിപ്പോർട്ടുകളിൽ പറയുന്നത്. ഇതാണ് കരീന സെയ്ഫിനൊപ്പം ആശുപത്രിയിലേക്കോ പോലീസ് സ്റ്റേഷനിലേക്കോ പോകാതിരുന്നതെന്നാണ് സൂചന. പോയിരുന്നെങ്കില്‍ സാഹചര്യം ഏറെ വഷളാവുമായിരുന്നു. മദ്യപിച്ച നിലയിലുള്ള വീഡിയോയും ചിത്രങ്ങളും പുറത്തുവരും എന്ന ഭയത്തിലാണ് ആ സമയത്ത് പുറത്തേക്ക് പോകേണ്ടെന്ന് കരീന തീരുമാനിച്ചിരുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മോഷ്ടാവ് വീട്ടിനുള്ളിലേക്ക് കയറുമ്പോള്‍ എന്തുകൊണ്ടു സെക്യൂരിഉദ്യോഗസ്ഥന്റെ പോലും ശ്രദ്ധയില്‍പെട്ടില്ല എന്ന ചോദ്യമാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. അത്രമാത്രം സുരക്ഷാസന്നാഹങ്ങളോടെ താമസിക്കുന്ന ഒരു നടനാണ് സെയ്ഫ്. പഴയ നവാബ് പാരമ്പര്യത്തിലെ ഒടുവിലത്തെ കണ്ണി. പ്രധാനമന്ത്രിയെ അടക്കം നേരിട്ട് സന്ദര്‍ശിക്കാന്‍ അനുവാദമുള്ള നടന്‍. ഒപ്പം ബോളിവുഡ് സിനിമയുടെ തലവര മാറ്റിയ കപൂര്‍ ഫാമിലിയിലെ മരുമകന്‍. അദ്ദേഹം പോലും സ്വന്തം വീട്ടില്‍ വെച്ച് ആക്രമിക്കപ്പെട്ടേക്കാമെന്ന തിരിച്ചറിവ് കൂടിയായിരുന്നു നിരവധി സംശയങ്ങള്‍ക്കും ആശയക്കുഴപ്പത്തിനും ഇടനല്‍കിയത്.
ഗുരുതരമായി പരിക്കേറ്റിട്ടും വീട്ടില്‍നിന്ന് സ്വയം ഇറങ്ങിവന്ന് ഓട്ടോയില്‍ കയറി ആശുപത്രിയിലെത്തി ചികിത്സ നേടിയ നടനെ ലീലാവതി ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയടക്കമുള്ള ചികിത്സകള്‍ നടത്തിയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയതെന്നാണ് പറയപ്പെടുന്നത്. എന്നാൽ ശസ്ത്രക്രിയയ്ക്കു ശേഷം അഞ്ച് ദിവസത്തിനകം ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജായത് സംശയത്തിനിടയാക്കിയിരുന്നു.
സെയ്ഫിനെതിരായ ആക്രമണവാർത്ത പി.ആര്‍ പ്രമോഷനാണെന്നും പരിക്കേറ്റുവെന്നത് അഭിനയമാണെന്നുമടക്കമുള്ള വിമര്‍ശനങ്ങൾ ചില കോണുകളിൽനിന്ന് ഉയർന്നു. ഇത് വിവിധ രാഷ്ട്രീയ നേതാക്കളടക്കം ഏറ്റെടുക്കുകയും ട്രോളുകളായും മീമുകളായും സോഷ്യല്‍മീഡയയില്‍ വലിയതോതില്‍ പ്രചരിക്കുകയും ചെയ്തു. ഉയർന്ന സംശയങ്ങൾക്കൊന്നും തൃപ്തികരമായ മറുപടി നൽകാൻ നടനുമായി ബന്ധപ്പെട്ടവർക്കോ പോലീസിനോ സാധിക്കുന്നില്ലെന്നും അന്വേഷണം മുന്നോട്ടുപോകുംതോറും സംഭവത്തേക്കുറിച്ചുള്ള ദുരൂഹതകൾ ഏറുകയാണെന്നും പലരും ചൂണ്ടിക്കാട്ടുന്നു.
വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയ്ക്കായി തിരച്ചിൽ തുടരുന്നതിനിടെ ആർആർടി അംഗത്തിന് നേരെ കടുവയുടെ ആക്രമണം. ആർആർടി അംഗം ജയസൂര്യയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ജയസൂര്യയുടെ വലത് കൈക്കാണ് പരിക്കേറ്റത്. ഡോ. അരുൺ സക്കറിയയുടെ നേതൃത്തിലുള്ള സംഘം സ്ഥലത്തേക്ക് തിരിച്ചു.
രാവിലെ പത്ത് മണിയോടെയാണ് എട്ടുപേരടങ്ങുന്ന സംഘം തിരച്ചിലിനായി എത്തിയത്. 80 പേരെ പത്ത് സംഘങ്ങളായി തിരിച്ച് പഞ്ചാരക്കൊല്ലിയിലെ വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചായിരുന്നു തിരച്ചിൽ നടത്തിയത്. ഇതിൽ ഒരു സംഘത്തിലെ അംഗമാണ് പരിക്കേറ്റ ജയസൂര്യ.
അതേസമയം പ്രദേശത്ത് നിന്നും വെടിവെക്കുന്നതിൻ്റെ ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. ഇത് കടുവയെ വെടിവെക്കാൻ ശ്രമിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം. കടുവ വനം വകുപ്പിന്റെ റഡാർ പരിധിയിൽ എത്താഞ്ഞതോടെയാണ് 80 പേരടങ്ങുന്ന സംഘം തിരച്ചിലിനെത്തിയത്.
സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനും ബിയറിനും വൈനും വില വര്‍ധിപ്പിച്ചു. മദ്യനിര്‍മാണ കമ്പനികളുടെ ആവശ്യം കണക്കിലെടുത്താണ് തീരുമാനം. ശരാശരി 10 ശതമാനം വരെയാണ് വിലവര്‍ധന. വിവിധ ബ്രാന്റുകള്‍ക്ക് 10 മുതല്‍ 50 രൂപ വരെയാണ് വര്‍ധിക്കുക. വിലവര്‍ധന തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
ബെവ്‌കോയുടെ നിയന്ത്രണത്തില്‍ ഉത്പാദിപ്പിക്കുന്ന ജവാന്‍ റമ്മിനും വില കൂട്ടി. ജവാന് 10 രൂപയാണ് കൂട്ടിയത്. 640 രൂപയുടെ മദ്യത്തിന് ഇനി 650 രൂപ നല്‍കണം. പുതുക്കിയ മദ്യ വില വിവര പട്ടിക ബെവ്‌കോ പുറത്തിറക്കിയിട്ടുണ്ട്. ഇത് പ്രകാരം 62 കമ്പനികളുടെ 341 ബ്രാന്റുകള്‍ക്ക് വില വര്‍ധിക്കും. ചില ബ്രാന്‍ഡുകളുടെ വിലയില്‍ മാറ്റമില്ല.
ബവ്‌കോയും മദ്യക്കമ്പനികളും തമ്മിലുള്ള ‘റേറ്റ് കോണ്‍ട്രാക്ട്’ അനുസരിച്ചാണു മദ്യവില നിശ്ചയിക്കുന്നത്. എല്ലാ വര്‍ഷവും വിലവര്‍ധന കമ്പനികള്‍ ആവശ്യപ്പെടാറുണ്ട്. ചില വര്‍ഷങ്ങളില്‍ ഇത് അനുവദിച്ചു നല്‍കാറുണ്ട്. നിലവില്‍ കമ്പനികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് വില വര്‍ധിപ്പിച്ചതെന്നാണ് ബെവ്‌കോ സിഎംഡി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞത്.
പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഷാഫി അന്തരിച്ചു. 56 വയസായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഇന്ന് രാവിലെ 9:30 മുതല്‍ ഒരുമണി വരെ മണപ്പാട്ടിപ്പറമ്പ് കൊച്ചിന്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകുന്നേരം നാലിന് കറുകപ്പിള്ളി ജുമാമസ്ജിദില്‍ കബറടക്കും.
ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് ഈ മാസം 16 നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദിവസങ്ങളോളം കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഷാഫി ചികിത്സ തേടിയത്. വിദഗ്ധ പരിശോധനയില്‍ തലച്ചോറിലെ രക്തസ്രാവം കണ്ടെത്തി. ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
ഭാര്യ: ഷാമില. മക്കള്‍: അലീമ, സല്‍മ. സംവിധായകനും തിരക്കഥാകൃത്തുമായ റാഫി സഹോദരനാണ്. മൃതദേഹം കറുകപ്പിള്ളിയിലെ വീട്ടിലെത്തിച്ചു. എളമക്കര മൂത്തോട്ടത്ത് എം.പി. ഹംസയുടെയും നബീസയുടെയും മകനായ ഷാഫിയുടെ യഥാര്‍ഥ പേര് എം.എച്ച് റഷീദ് എന്നാണ്. ബന്ധുവായ സംവിധായകന്‍ സിദ്ദീഖിന്റെയും സഹോദരന്‍ റാഫിയുടെയും പാതയിലൂടെയാണ് സിനിമയിലേക്ക് കടന്നുവന്നത്. സംവിധാനം ചെയ്ത 17 സിനിമകളില്‍ ഏറെയും വമ്പന്‍ ഹിറ്റുകളായിരുന്നു.
ഹാസ്യത്തിന് നവീന ഭാവം നല്‍കിയ സംവിധായകനായിരുന്നു ഷാഫി. സംവിധായകരായ രാജസേനന്റെയും റാഫി-മെക്കാര്‍ട്ടിന്റേയും സഹായിയായാണ് സിനിമാ രംഗത്തേക്കുള്ള പ്രവേശനം. 2001 ല്‍ പുറത്തിറങ്ങിയ വണ്‍മാന്‍ഷോ എന്ന ചിത്രത്തിലൂടെയാണ് ഷാഫി സ്വതന്ത്ര സംവിധായകനായത്. തുടര്‍ന്ന് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളൊരുക്കി.
കല്യാണരാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട്, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്‍, ടു കണ്‍ട്രീസ്, ഷെര്‍ലക്ക് ടോംസ് തുടങ്ങി 18 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഇതില്‍ മജ എന്ന തമിഴ് ചിത്രവും ഉള്‍പ്പെടും. തൊമ്മനും മക്കളും എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ഇത്. 2022 ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആയിരുന്നു അവസാനമൊരുക്കിയ ചിത്രം.
ഷാനോ എം കുമരൻ
രാത്രി മണി രണ്ടടിച്ചു , ഫോൺ റിംഗ് ചെയ്യുന്നത് കേട്ട് കൊണ്ട് സെറീന തെല്ലൊന്നു ഞെട്ടിയെഴുന്നേറ്റു. കണ്ണുകൾ ഇറുക്കി തിരുമ്മി ഇടതു വശം ചെരിഞ്ഞു നോക്കി. കുട്ടി നല്ല ഉറക്കമാണ്. മുറിയിലെ എ സി മണാലിയെ ഓർമ്മപ്പെടുത്തുന്ന വിധം തണുപ്പുളവാക്കുന്നു. തെന്നി മാറി കിടക്കുന്ന കുഞ്ഞു കമ്പളം നേരെയാക്കി കുഞ്ഞിന് ചൂട് പകർന്നു. അറേബ്യയിലെ കനത്ത ചൂടിന് എ സി ഇല്ലാതെ വയ്യ. നിലച്ചു പോയ ഫോൺ ശബ്ദം വീണ്ടും അലയടിച്ചു. ഫോണിന്റെ സ്‌ക്രീനിൽ നോക്കി ആന്റോച്ചായനാണ്
ഉറക്കച്ചടവോടെ ചോദിച്ചു ” എന്താ ആന്റോച്ചായ ഈ നേരത്തു. ”
” ഞാൻ പറഞ്ഞതല്ലേ പെണ്ണെ ഞാൻ വിളിക്കുമെന്ന് , ആട്ടെ കുഞ്ഞുറങ്ങിയോ “?
” ഓഹോ കുഞ്ഞുറങ്ങിയോ എന്ന് നോക്കാനാണോ ഈ പാതിരായ്ക്ക് വിളിച്ചേ ” തെല്ലൊരു പരിഭവത്തോടെ അങ്ങനെ ചോദിച്ചു കൊണ്ടവൾ പുതപ്പിനടിയിൽ നിന്നുമെഴുന്നേറ്റു ഒരു കയ്യാൽ വായ പൊത്തി കോട്ടുവായ് ഇട്ടു കൊണ്ട് അടുക്കള ലക്ഷ്യമാക്കി നടന്നു. ” എന്തിനാ ഈ നേരത്തു വിളിച്ചെന്നു പറ ആന്റോച്ചാ …” അവൾ കുറുകി.
” ഓഹ് അവൾക്കൊന്നും അറിയാൻ വയ്യാത്തപോലെ ”
ആന്റോ തെല്ലു പരിഭവിച്ചു. അല്ലെങ്കിൽ അങ്ങനെ തോന്നിപ്പിച്ചു.
” അതെ എന്നെ ഇപ്പോൾ ഓൺ ലൈനിൽ എങ്ങാനും കണ്ടു പോയാൽ ജെയിംസ് കൊന്നു കളയും ”
സെറീന അവളുടെ ഭയം കാമുകനോട് പങ്കു വച്ചു
” എടീ പെണ്ണെ ഈ ആന്റോയെ നിന്റെ കെട്ടിയവന്റെ സൂപ്പർ വൈസർ ആണ് അവനെ ചിക്കെൻ ഗ്രില്ലിങ് സെക്ഷനിൽ ഇട്ടേക്കുവാ ഫോൺ നോക്കാൻ പോയിട്ട് ഒന്ന് മുള്ളാൻ പോലും അവനു നേരം കിട്ടില്ല ”
കാമുകൻ കാമുകിക്ക് ആത്മധൈര്യം പകർന്നു.
പേർഷ്യൻ ആതുരസേവന മേഖലയിൽ വർത്തിക്കുന്ന സെറീനയ്ക്ക് രാത്രി കാലങ്ങളിലെ നേരംമ്പോക്കിന് വേണ്ടി തുടങ്ങിയ ബന്ധം. ഭർത്താവ് ജെയിംസിന് നാവിന്റെ രസമുകുളങ്ങളെ വിജൃംഭിപ്പിച്ചു നിർത്തുന്ന പ്രശസ്തമായ ‘ട്യൂട്ടുവാ ഫ്രൈഡ് ചിക്കൻ ‘ ഷോപ്പിൽ ജോലി വാങ്ങി നൽകിയ ആന്റോയോടുള്ള പ്രതി ബദ്ധത അയാൾ മുതലെടുത്തു. നാല് പെറ്റ സ്വന്തം ഭാര്യയിൽ തൃപ്തൻ ആകാൻ സാധിക്കാതെ മേച്ചിൽ പുറങ്ങൾക്കായി പരതിയ ആന്റോയുടെ വലയിൽ അല്പം മേനിതുടിപ്പുള്ള സെറീന വന്നു പെട്ടത്. പേർഷ്യൻ മലയാളിയുടെ തലവനായ ആന്റോയെ സംബന്ധിച്ചിടത്തോളം ജെയിംസിന് ഒരു ജോലി ആക്കി കൊടുക്കുക എന്നത് വളരെ നിസ്സാരമായ ഉദ്യമമായിരുന്നു. സൂത്ര ശാലിയായ കുറുക്കനായിരുന്ന ആന്റോ ജെയിംസിനെ തന്ത്രപൂർവ്വം നൈറ്റ് ഡ്യൂട്ടിയിലേക്കു ഷിഫ്റ്റ് ചെയ്തു.
മധുരിതമായി സംസാരിക്കുവാൻ മിടുക്കനായ ആന്റോയുടെ വലയത്തിൽ സെറീനയെ വീഴ്ത്തുവാൻ അധികം മെനെക്കെടേണ്ടി വന്നില്ല. പേർഷ്യയുടെ ചൂട് കാരയ്ക്കയുടെ ഉന്മാദം എല്ലാം കൊണ്ടും അവിഹിതം പൂത്തുലഞ്ഞു. പക്ഷെ പണ്ടാരോ പറഞ്ഞു വച്ചതു പോലെ
” എല്ലാവരെയും കുറച്ചുകാലം പറ്റിക്കാം , കുറച്ചു പേരെ എല്ലാക്കാലവും പറ്റിക്കാം. എന്നാൽ എല്ലാവരെയും എല്ലാകാലവും പറ്റിക്കാനാവില്ല ” എന്ന സത്യം സെറീനയുടെ അയൽ ഫ്ലാറ്റിൽ താമസിക്കുന്ന പ്രഫുല്ല ചന്ദ്രന്റെ ഭാര്യ സുഷമയുടെ നാവിലൂടെ അനാവരണം ചെയ്യപ്പെട്ടു. പാതിരാക്കോഴി ഉണരും മുന്നേ കാട്ടു മാക്കാനേപോലെ ഇരുട്ട് മറയാക്കി സെറീനയുടെ വിയർപ്പിന്റെ ഉപ്പു നോക്കാനെത്തിയ ആന്റോയെ സുഷമ കണ്ടെത്തി തെറ്റുകളില്ലാത്തൊരു വീഡിയോ എടുത്തു ആന്റോയുടെ ശ്രീമതിയ്ക്കു കൃത്യമായി എത്തിച്ചു കൊടുത്തു.
പൂരം പൊടി പൂരം. ആന്റോ വീടിനു പുറത്താക്കപ്പെട്ടു. പ്രതികാരം കത്തിയെരിഞ്ഞു. ജയിംസിന്റെ കണ്ണിലും കാണുവാൻ കിട്ടി ആന്റോയുടെ കുൽസിതം
ആന്റോയുടെ കപോലങ്ങളെ ജയിംസിന്റെ കരതലങ്ങൾ തഴുകുവാൻ അധികം നേരമെടുത്തില്ല ഒപ്പം സെറീനയുടെയും
ആന്റോ വെറുമൊരു കുറുക്കനായിരുന്നില്ല അവന്റെ പ്രതികാരം ജയിംസിന്റെ ജോലി തെറിപ്പിച്ചു. വല്ലാത്തൊരു കാലം. അരിയും തിന്നിട്ട് ആശാരിച്ചിയേം കടിച്ചിട്ടു നായയ്ക്ക് പിന്നെയും മുറു മുറുപ്പു എന്ന ആപ്ത വാക്യവും സത്യമായി ഭവിച്ചു എന്ന് പറയാതെ തരമില്ല.
അടുത്ത വണ്ടിയ്ക്ക് തന്നെ നാട്ടിലേയ്ക്ക് പറന്ന ജയിംസിന്റെ വക വിവാഹ മോചന കത്തു കൈപറ്റുവാൻ സെറീനയ്ക്ക് അധിക കാലം കാത്തിരിയ്‌ക്കേണ്ടി വന്നില്ല. ഡി എൻ എ ടെസ്റ്റിന് നില്കാതെ തന്നെ നാട് പരക്കെ കണ്ടു തീർത്ത ആന്റോയുടെ ഒളിച്ചു നടപ്പിന്റെ വീഡിയോയുടെ അടിസ്ഥാനത്തിൽ മാത്രം കുട്ടിയുടെ പിതൃത്വം ജെയിംസ് നിഷേധിച്ചതോടെ സെറീന പെട്ടിയും കിടക്കയുമെടുത്തു ആന്റോയുടെ വീട്ടിലേക്കെത്തി.
പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കുവാൻ കഴിയില്ലെന്ന പഴയ വാദം പൊളിക്കുവാൻ ജെയിംസിനെ പോലെയുള്ളവർ ധാരാളമായിരുന്നു. എന്നാൽ ആന്റോയെ പോലെയുള്ള വെടലന്മാരെ സംബന്ധിച്ചിടത്തോളം മേല്പറഞ്ഞ വാക്യം സത്യമാണെന്നു സമ്മതിക്കാതെ വയ്യ. സ്വന്തം ഭാര്യയ്ക്ക് വിവാഹ മോചനത്തിനൊപ്പം മോചനദ്രവ്യവും മാസാമാസം ജീവനാംശവും കൊടുക്കുവാൻ നാട്ടിലെ വീട് വിൽക്കേണ്ടി വന്ന ആന്റോയ്ക്ക് ഭർത്താവിനെ ചതിച്ച ഇനിയും ഒരു ചതിയുടെ ത്വര ഉള്ളിലൊളിപ്പിച്ച സെറീനയെയും കുഞ്ഞിനേയും തലയിലെടുക്കേണ്ടി വന്നതിനു എല്ലാം മേൽ പറഞ്ഞ വീഡിയോ തന്നെയായിരുന്നു ആധാരം സുഷമയുടെ കാമറ കണ്ണുകൾ തന്നെയായിരുന്നു സാക്ഷി.
പേർഷ്യൻ മലയാളിയുടെ തലപ്പത്തു നിന്നും ചെളിക്കുണ്ടിൽലേക്കു വലിച്ചെറിയപെടുവാനും ആ വീഡിയോ തന്നെ മതിയായിരുന്നു.
എല്ലാത്തിനും ഒന്നേയുള്ളു കാരണം കർമ്മഫലം അഥവാ ഉപ്പു തിന്നുന്നവൻ വെള്ള കുടിക്കുമെന്ന പഴമൊഴി. അല്ലാതെന്തു പറയാൻ
എങ്കിലും ഒന്ന് പറയാതെ വയ്യ അംഗീകരിക്കാതെ വയ്യ കാലം ഒഴുകിയൊഴുകി എവിടേക്കോ പോകുമ്പോഴും സെറീനയും ആന്റോയും ജെയിംസുമെല്ലാം ഒന്നിന് മീതെ ഒന്നായി ഒരു പരകായ പ്രവേശം പോലെ ഒരു തുടർക്കഥയായ മേനികൊഴുപ്പിന്റെ ഗാഥകൾ രചിച്ചു കൊണ്ടേയിരിയ്ക്കുന്നു മാറ്റമില്ലാത്ത നഗ്ന സത്യം
ഷാനോ എം കുമരൻ: കോട്ടയം ജില്ലയിൽ പെരുവ സ്വദേശിയാണ്. സാഹിത്യ രംഗത്ത് ഷാനോയുടെ സംഭാവനകൾ നിരവധിയാണ്.
യുകെയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കുടുംബം : ഭാര്യ കീർത്തി എൻഎച്ച്എസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മകൾ വേദശങ്കരി രണ്ടാം വർഷ വിദ്യാർത്ഥിനി.
അക്രമിയുടെ കുത്തേറ്റ സംഭവത്തിൽ നടൻ സെയ്ഫ് അലിഖാന്റെ മൊഴി മുംബൈ പോലീസ് രേഖപ്പെടുത്തി. സദ്ഗുരു ശരൺ കെട്ടിടത്തിലെ വസതിയിൽ താനും ഭാര്യ കരീന കപൂർഖാനും വേറെ മുറിയിലായിരുന്നെന്നും ജോലിക്കാരി ബഹളംവെച്ചതുകേട്ടാണ് മകന്റെ മുറിയിലേക്ക് ഓടിയെത്തിയതെന്നും സെയ്ഫ് പറഞ്ഞു.
അവിടെ അക്രമിയെ കണ്ടു. ജോലിക്കാരി ഏലിയാമ്മ ഫിലിപ്പ് ഭയന്ന് നിലവിളിക്കുമ്പോൾ മകൻ കരയുകയായിരുന്നു. പ്രതിയെ താൻ മുറുകെ പിടിച്ചതോടെ അയാൾ കുത്തി. തുടർച്ചയായി കുത്തിയതോടെ അക്രമിയുടെ മേലുള്ള പിടി അയഞ്ഞു. എങ്കിലും ഇയാളെ മുറിക്കുള്ളിലേക്ക് തള്ളിയിടുകയും പുറത്തുനിന്ന് പൂട്ടുകയുംചെയ്തു. അവിടെനിന്ന് പ്രതി കടന്നുകളഞ്ഞതായും നടൻ മൊഴിനൽകി.
കേസിൽ ബംഗ്ലാദേശിൽനിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ഷരീഫുൾ ഇസ്‌ലാമാണ് അറസ്റ്റിലായത്. നട്ടെല്ലിന് സമീപവും കഴുത്തിലുമായി ആറ് കുത്തേറ്റ നടനെ ലീലാവതി ആശുപത്രിയിൽ അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.
സെയ്ഫിന്റെ വസതി, കെട്ടിടത്തിന്റെ കോണിപ്പടി, ശുചിമുറിയുടെ വാതിൽ, മകൻ ജേയുടെ മുറിയുടെ വാതിൽ പിടി എന്നിവയിൽനിന്ന് പ്രതിയുടേതെന്ന് കരുതുന്ന വിരലടയാളങ്ങളും പോലീസിന് ലഭിച്ചിരുന്നു. അവ വിലയിരുത്തലിനായി അയച്ചിട്ടുണ്ട്. അതിനിടെ, പ്രതിയുടെ പോലീസ് കസ്റ്റഡി ജനുവരി 29 വരെ നീട്ടി.
വയനാട് പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാര്‍. രാധയെ അക്രമിച്ച സ്ഥലത്തിന് 300 മീറ്റര്‍ അകലെ പഞ്ചാരക്കൊല്ലി സ്വദേശി നൗഫലിന്റെ വീടിനടുത്താണ് കടുവയെ കണ്ടത്.
വനം വകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ ഡ്രോണ്‍ അടക്കം ഉപയോഗിച്ച് തിരച്ചില്‍ തുടരുകയാണ്. രാത്രിയില്‍ ജനവാസ മേഖലയില്‍ മാത്രമായി തിരച്ചില്‍ പരിമിതപ്പെടുത്തും.
കടുവയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് നടത്തുമെന്ന് ഉറപ്പ് നല്‍കിയ യോഗത്തിലേക്ക് ജില്ലാ കളക്ടര്‍ എത്താതിരുന്നതോടെയാണ് പ്രതിഷേധം കനത്തത്.
തുടര്‍ന്ന് എഡിഎം കെ. ദേവകി എത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി. ഇതുപ്രകാരം എട്ട് പേര്‍ വീതം അടങ്ങുന്ന പത്ത് ആര്‍ആര്‍ടി സംഘങ്ങള്‍ ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കും. കൊല്ലപ്പെട്ട രാധയുടെ മക്കളില്‍ ഒരാള്‍ക്ക് ഫെബ്രുവരി ഒന്ന് മുതല്‍ താല്‍ക്കാലിക ജോലി നല്‍കും. സ്ഥിരപ്പെടുത്തുന്നത് പിന്നീട് തീരുമാനിക്കും.
രാധയുടെ കുടുംബത്തിന് നല്‍കേണ്ട ബാക്കി നഷ്ടപരിഹാര തുകയായ ആറ് ലക്ഷം രൂപ ബുധനാഴ്ച കൈമാറും. പഞ്ചാരക്കൊല്ലിയിലെ വിദ്യാര്‍ഥികള്‍ക്ക് കടുവയെ പിടികൂടുന്നതു വരെ സ്‌കൂളില്‍ പോകാന്‍ ആറ് സര്‍ക്കാര്‍ വാഹനങ്ങള്‍ സജ്ജമാക്കും.
കടുവയെ കണ്ടെത്തി മയക്കുവെടി വെച്ച് കാഴ്ചബംഗ്ലാവിലേക്ക് മാറ്റുമെന്നും എഡിഎം പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ നാട്ടുകാര്‍ പൂര്‍ണ തൃപ്തരല്ല. വനമന്ത്രി എ.കെ.ശശീന്ദ്രന്‍ നാളെ വയനാട്ടിലെത്തും. രാവിലെ 11 ന് കളക്ടറേറ്റില്‍ നടക്കുന്ന അവലോകന യോഗത്തില്‍ പങ്കെടുക്കും.
അതിനിടെ പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവയെ കണ്ട സാഹചര്യത്തില്‍ വനം വകുപ്പ് വാഹനത്തില്‍ അനൗണ്‍സ്‌മെന്റ് നടത്തി. ജനവാസ മേഖലയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവരും വീടുകളില്‍ കഴിയണമെന്നും കര്‍ഫ്യു നിയമം നിര്‍ബന്ധമായും പാലിക്കണമെന്നും വനം വകുപ്പധികൃതര്‍ നിര്‍ദേശം നല്‍കി.
ജീവിതത്തിൻറെ വിവിധ മേഖലകളിൽ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു പാലാ കെ.എം മാത്യു എന്ന് ഡോ. ശശി തരൂർ എം.പി പറഞ്ഞു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾക്കിടയിൽ വായിക്കുകയും പഠിക്കുകയും കുട്ടികൾക്കായ് എഴുതുകയും ചെയ്തത് തന്നെ അതിശയിപ്പിച്ച കാര്യമാണെന്നും
അദ്ദേഹം പറഞ്ഞു. മൂല്യങ്ങളിൽ ഉറച്ചു വിശ്വസിക്കുകയും ഒരു തലമുറയെ അതിൽ വിശ്വസിപ്പിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു പാലാ കെ.എം മാത്യുവിൻറേത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ ഏറ്റവും നല്ല ബാലസാഹിത്യത്തിനുള്ള പാലാ കെ.എം മാത്യു അവാർഡ് സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു തലമുറയ്ക്ക് അനുകരിക്കാവുന്ന വ്യക്തിത്വങ്ങൾ ഇല്ലാതായിരിക്കുന്നുവെന്നും മാത്യകയാക്കാവുന്ന ഒരു വ്യക്തിത്വമായിരുന്നു പാലാ കെ.എം മാത്യുവെന്നും ശശി തരൂർ പറഞ്ഞു. തൻറെ ദീർഘകാലസുഹൃത്തും യുഎന്നിലെ സഹപ്രവർത്തകനുമായിരുന്നു
പാലാ കെ.എം മാത്യു ഫൗണ്ടേഷൻ ചെയർമാൻ ശ്രീ. ജോർജ് ഏബ്രഹാം, പാലാ കെ.എം മാത്യു പഠിപ്പിച്ച മൂല്യങ്ങളിൽ ഉറച്ചു നിന്നതുകൊണ്ടാണ് ഉന്നത പദവികളിൽ എത്തിയതെന്ന് ഉറപ്പുണ്ടെന്നും ശ്രീ തരൂർ പറഞ്ഞു.
ഇന്നത്തെ അദ്ധ്യാപകർ കുട്ടികളെ എന്താണ് ചിന്തിക്കണ്ടതെന്ന് അല്ല മറിച്ച് എങ്ങനെയാണ് ചിന്തിക്കണ്ടതെന്ന് പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീ. കൊടുമൺ ഗോപാലകൃഷ്ണൻറെ “ചിൽഡ്രൻസ് തീയേറ്റർ” എന്ന കൃതിക്കാണ് പ്രശസ്തി പത്രവും ഫലകവും ക്യാഷ് അവാർഡും ലഭിച്ചത്. എൻറെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തിയായിരുന്നു പാലാ കെ.എം മാത്യുവെന്ന് സമ്മേളനത്തിൻറെ അദ്ധ്യക്ഷത വഹിച്ച ഫൗണ്ടേഷൻ ചെയർമാൻ ശ്രീ. ജോർജ് ഏബ്രഹാം പറഞ്ഞു. ആദർശപരമായ ജീവിതം നയിക്കുവാൻ തന്നെ പഠിപ്പിച്ചതും യാഥാർത്യത്തിൻറെ പരിവർത്തനത്തിനുള്ള വാതിൽ തുറന്നു തന്നതും മാത്യു സാർ ആയിരുന്നു എന്നും ശ്രീ. ജോർജ് ഏബ്രഹാം പറഞ്ഞു. ഒരു തലമുറയുടെ സ്വഭാവരൂപീകരണത്തിനും വ്യക്തമായ ദിശാബോധം നൽകുന്നതിനും പാലാ കെ.എം മാത്യു വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണെന്നും എല്ലാ കാലത്തും അനുസ്മരിക്കപ്പെടേണ്ട വ്യക്തിയാണ് അദ്ദേഹമെന്നും ആശംസകൾ അർപ്പിച്ചുകൊണ്ട് മുൻ കേരള സാംസ്കാരിക മന്ത്രി ശ്രീ. കെ.സി ജോസഫ് പറഞ്ഞു.
സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ മലാല യൂസഫ് സായിയെ പോലെ പുതുതലമുറ ചിന്തിക്കണമെന്നും പ്രവർത്തിക്കണമെന്നും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സമുന്നത നേതാവായ അഡ്വ. വി.ബി. ബിനു ആശംസകൾ അർപ്പിച്ചുകൊണ്ട് പറഞ്ഞു. എല്ലാ പ്രവർത്തന മണ്ഡലങ്ങളിലും ആദർശ ശുദ്ധിയോടെ നിൽക്കുവാൻ പഠിപ്പിച്ച പാലാ കെ.എം മാത്യുവിനെ തൻറെ ജീവിതം അവസാനിക്കുന്നതുവരെ മറക്കാൻ സാധിക്കില്ലെന്ന് മുൻ കേരള ആഭ്യന്തര മന്ത്രി ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. വിവിധ സ്കൂളുകളിലെ കുട്ടികളുമായി ശ്രീ. ശശി തരൂർ എം.പി തുടർന്ന് സംവാദം നടത്തി. സമ്മേളനത്തിൽ ശ്രീമതി. ഇന്ദിര രാജൻ, ഫൌണ്ടേഷൻ ജനറൽ സെക്രട്ടറി ശ്രീ. സുകുമാരൻ മൂലേക്കാട് എന്നിവർ സംസാരിച്ചു. ബേക്കർ വിദ്യാപീഠം സീനിയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ഡോ. ബസ്സി വർക്കി അവാർഡ് കൃതി പരിചയപ്പെടുത്തി. അവാർഡ് ജേതാവ് ശ്രീ. കൊടുമൺ ഗോപാലകൃഷ്ണൻ മറുപടി പ്രസംഗം നടത്തി. പാലാ കെ.എം മാത്യു ഫൌണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. സോമു മാത്യു സ്വാഗതവും ഡയറക്ടർ ശ്രീ. കുര്യൻ ജോയി നന്ദിയും പറഞ്ഞു. വിവിധ സ്കൂളുകളിലെ കുട്ടികൾ, അദ്ധ്യാപകർ, മാതാപിതാക്കൾ, സുഹൃത്തുക്കൾ എന്നിവരുടെ ഒരു വലിയ സൗഹൃദ സദസ്സ് യോഗത്തിൽ പങ്കെടുത്തു.
യുകെയിൽ തൊഴിൽ അന്വേഷിക്കുന്നവരുടെ പ്രധാന ലക്ഷ്യമായ നാഷണൽ ഹെൽത്ത് സർവീസ് (NHS) ജോലികൾക്കു അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തൊക്കെ എന്ന വിഷയത്തിൽ ജനുവരി 16 വ്യാഴാഴ്ച നടന്ന ഓൺലൈൻ ചർച്ചയ്ക്ക് കൈരളി യുകെയുടെ നാഷണൽ ജോയിന്റ് സെക്രട്ടറിയും എൻഎച്ച്എസിലെ സീനിയർ പ്രാക്ടീസ് നഴ്സുമായ നവീൻ ഹരി നേതൃത്വം നൽകി. യുകെയിലെ തന്നെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളായ എൻഎച്ച്എസ് ട്രസ്റ്റുകളിൽ എങ്ങനെ ജോലി കണ്ടെത്താം, അപേക്ഷ സമർപ്പിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം, ഇന്റർവ്യൂ എങ്ങനെ നേരിടണം എന്ന വിഷയത്തിൽ റോയൽ ഫ്രീ എൻഎച്ച്എസ് ട്രസ്റ്റിലെ പാത്ത്‌വേ മാനേജർ ആയ അനൂപ് ഗംഗാധരൻ, ക്ലെമറ്റീൻ ചർച്ച് ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഗവെർനൻസ് മേധാവിയായ ചാൾസ് വർഗീസ്, കൈരളി യുകെ കരിയർ ഗൈഡൻസ് സപ്പോർട്ട് ടീമിലെ അംഗമായ പ്രവീൺ കുട്ടി തുടങ്ങിയവർ സംസാരിച്ചു. യുകെയിൽ വർദ്ധിച്ചു വരുന്ന തൊഴിലില്ലായ്മ, പ്രത്യേകിച്ച് രാജ്യത്തിനു പുറത്ത് നിന്നും എത്തിയിട്ടുള്ളവർക്ക് പരിമിതമായ സാധ്യതകൾ മാത്രമാണ് ഇപ്പോൾ നൽകുന്നത്. വിദ്യാർഥികളായി ഇവിടെ എത്തിയവരെയാണ് ഇത് കൂടുതൽ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്, സ്ഥിര ജോലി നഷ്‌ടപ്പെടുന്നവരുടെയും എണ്ണം കൂടുന്നത് ആശങ്കയോടെയാണ് കാണുന്നത്.
ഇത്തരം സാഹചര്യങ്ങളിൽ വളരെ ശ്രദ്ധയോടെ ജോലിക്ക് അപേക്ഷിക്കേണ്ടത് ആവശ്യമാണ്. വിസ സ്‌പോൺസർഷിപ്പ് ലഭിക്കേണ്ട ജോലികൾക്കു വേണ്ടി അപേക്ഷിക്കേണ്ടതെങ്ങനെ, യുകെയിലെ ജോലികൾക്കു വേണ്ടിയുള്ള സി.വി.യിൽ ഉൾപ്പെടുത്തേണ്ട സ്റ്റാർ വേ മെത്തേഡ്, വിവിധ ബാൻഡുകളിലേക്ക് വേണ്ടുന്ന യോഗ്യതകൾ എന്തൊക്കെ തുടങ്ങിയ ജോലി അന്വേഷിക്കുന്ന തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട വിഷയങ്ങളെ കുറിച്ചുള്ള രണ്ടു മണിക്കൂർ നീണ്ട ചർച്ചയും ചോദ്യോത്തര സെഷനും ഓൺലൈൻ സെഷനിൽ പങ്കെടുത്ത നൂറിൽ അധികം പേർക്ക് വളരെ ഉപകാര പ്രദമായിരുന്നു. യുകെയിലേക്ക് കുടിയേറുന്ന വിദ്യാർത്ഥികൾക്കും മറ്റു തൊഴിൽ അന്വേഷകർക്കും വേണ്ടി കൈരളി യുകെ ഇത്തരം ചർച്ചകൾ ഇനിയും സംഘടിപ്പിക്കുമെന്ന് കൈരളി യുകെയുടെ ദേശീയ നേതൃത്വം അറിയിച്ചു.
ഓൺലൈൻ ചർച്ച യുടെ ലിങ്ക്: https://www.facebook.com/KairaliUK/videos/2725567474281691/
കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഉടന്‍ മാറ്റില്ല. നേതൃമാറ്റം ഉടനില്ലെന്ന് സുധാകരന് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കി. സുധാകരനെ നിലനിര്‍ത്തി പുനസംഘടന പൂര്‍ത്തിയാക്കാനാണ് തീരുമാനം. അദ്ദേഹത്തെ വിശ്വാസത്തിലെടുക്കാതെ ഒരു തീരുമാനവും ഉണ്ടാകില്ലെന്നാണ് അറിയിച്ചത്.
പുനസംഘടന നടപടികളുമായി മുന്നോട്ടു പോകാന്‍ സുധാകരന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കി. എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി നടത്തുന്നത് പുനസംഘടനാ ചര്‍ച്ചകള്‍ മാത്രമാണ്. സുധാകരന്‍ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെ എ.ഐ.സി.സിയുടെ മറുപടി.
കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള അകല്‍ച്ച സംഘടനാ സംവിധാനത്തെ നിശ്ചലമാക്കുന്നെന്ന വിലയിരുത്തല്‍ ഹൈക്കമാന്‍ഡിനുണ്ട്. പ്രധാന വിഷയങ്ങളില്‍പ്പോലും കൂട്ടായ ചര്‍ച്ചയിലൂടെ പൊതുനിലപാട് സ്വീകരിക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് കെ.പി.സി.സി. പ്രസിഡന്റിനെ മാറ്റണോയെന്നതില്‍ ഹൈക്കമാന്‍ഡ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം തേടിയത്. സുധാകരനെ മാറ്റിയേക്കുമെന്നായിരുന്നു തുടക്കത്തിൽ വന്ന റിപ്പോര്‍ട്ടുകള്‍.
ഇതിനിടെയാണ് സംഘടനാപരമായ കാര്യങ്ങളില്‍ സതീശന്‍ മുന്‍കൈയെടുക്കുന്നെന്ന പരാതിയും ഉയര്‍ന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍കൂര്‍ തയ്യാറെടുപ്പ് നടത്തിയാല്‍ ജയിക്കാവുന്ന മണ്ഡലങ്ങള്‍ സംബന്ധിച്ച ക്രമീകരണമായിരുന്നു പരാതിക്ക് അടിസ്ഥാനം. സദുദ്ദേശ്യപരമായി ചെയ്ത കാര്യങ്ങള്‍ സംശയത്തോടെ കണ്ടതില്‍ സതീശന് പരിഭവമുണ്ടായിരുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ.
സുധാകരന് പകരം ബെന്നി ബെഹനാന്‍, അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, സണ്ണി ജോസഫ്, റോജി എം ജോണ്‍ തുടങ്ങിയവരെ കെപിപിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെ കെ.സി വേണുഗോപാല്‍ ഇന്ന് കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തും.