മെൽബൺ : മുൻ വത്തിക്കാൻ ട്രഷറർ ജോർജ്ജ് പെല്ലിന്റെ വിചാരണയുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കിയ കോടതി ഉത്തരവ് തങ്ങൾ ലംഘിച്ചുവെന്ന കുറ്റം മാധ്യമങ്ങൾ കോടതിയിൽ ഏറ്റുപറഞ്ഞു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്ന തെറ്റായ ആരോപണത്തിന്റെ പേരിൽ 2018 ഡിസംബറിൽ അദ്ദേഹം ശിക്ഷിക്കപ്പെട്ടു. വിചാരണയും വിധിന്യായവും റിപ്പോർട്ടുചെയ്യുന്നത് കോടതി വിലക്ക് നിലനിൽക്കെ ഓസ്ട്രേലിയൻ മാധ്യമങ്ങൾ കർദിനാളിനെ അപഹസിച്ചുകൊണ്ട് കഥകൾ മെനഞ്ഞുകൊണ്ട് റിപ്പോർട്ടുകൾ തയ്യാറാക്കി. ഇതിന്റെ ചുവടു പിടിച്ചുകൊണ്ട് മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളും കർദിനാൾ പെല്ലിനെക്കുറിച്ചു നിറം പിടിപ്പിച്ച കഥകൾ പ്രസിദ്ധീകരിച്ചിരുന്നു.
13 മാസം ജയിലിൽ കഴിഞ്ഞതിന് ശേഷം ലൈംഗിക പീഡനക്കേസിൽ നിന്ന് പെല്ലിനെ ആസ്ട്രേലിയൻ പരമോന്നത കോടതി കുറ്റവിമോചനം നല്കുകയാണുണ്ടായത്. കർദിനാൾ പെല്ലിന്റെ അഞ്ച് ശിക്ഷകൾ കോടതി അസാധുവാക്കുകയും അദ്ദേഹം റോമിലേക്ക് മടങ്ങുകയും ചെയ്തു. ന്യൂസ് കോർപ്പ്,നയൻ, മുൻ ഫെയർഫാക്സ് പ്രസിദ്ധീകരണങ്ങൾ, മാമാമിയ, റേഡിയോ 2 ജിബി എന്നിവയുൾപ്പെടെയുള്ള കമ്പനികൾക്കായി മീഡിയ കമ്പനികളുടെ അഭിഭാഷകർ ഔദ്ദ്യോഗിക കുറ്റസമ്മതം നടത്തി.പകരമായി, വ്യക്തിഗത റിപ്പോർട്ടർമാർക്കും എഡിറ്റർമാർക്കും എതിരായ 46 കുറ്റങ്ങൾ ഉൾപ്പെടെ ബാക്കി 58 ചാർജുകൾ ഉപേക്ഷിക്കാൻ പ്രോസിക്യൂട്ടർമാർ സമ്മതിച്ചിട്ടുണ്ട്.
പ്രോസിക്യൂഷന്റെ ചിലവ് മാധ്യമ കമ്പനികൾ നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു അതോടൊപ്പം ഓരോ ലംഘനത്തിനും 500,000 ഡോളർ വരെ പിഴയും അടക്കേണ്ടതുണ്ട്.. ഈ വിഷയത്തിൽ കോടതിയുടെ അടുത്ത ഹിയറിംഗ് ഫെബ്രുവരി 10 ന് ആരംഭിക്കും. കർദിനാൾ പെൽ ഈകേസിൽ തുടർ നടപടികൾക്കില്ല എന്നും ക്രിസ്തുവിന്റെ പഠിപ്പിക്കലുകൾക്കനുസരിച്ച് അദ്ദേഹം എല്ലാവരോടും ക്ഷമിച്ചു എന്നും അറിയിച്ചിരുന്നു.
പോളിയോ വാക്സിന് പകരം കുട്ടികള്‍ക്ക് നല്‍കിയത് സാനിറ്റൈസര്‍. മഹാരാഷ്ട്രയിലാണ് ദാരുണ സംഭവം. സാനിറ്റൈസര്‍ തുള്ളി നല്‍കിയതിനെ തുടര്‍ന്ന്, അഞ്ച് വയസിന് താഴെയുള്ള 12 ഓളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലാണ് സംഭവം. കുട്ടികളുടെ നില തൃപ്തികരമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു.
’12 കുട്ടികള്‍ക്ക് യവത്മാലില്‍ പോളിയോ വാക്സിനുപകരം ഹാന്‍ഡ് സാനിറ്റൈസര്‍ തുള്ളികള്‍ നല്കി. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ആരോഗ്യ പ്രവര്ത്തകന്, ഡോക്ടര്‍, ആശ വര്‍ക്കര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യും. അന്വേഷണം നടക്കുകയാണ്’ യവത്മാല്‍ ജില്ലാ കൗണ്‍സില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ശ്രീകൃഷ്ണ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പുനര്‍ജനിക്കുമെന്ന് വിശ്വസിച്ച് ആന്ധ്രാപ്രദേശില്‍ വിദ്യാസമ്പന്നരായ മാതാപിതാക്കള്‍ മക്കളെ കൊലപ്പെടുത്തിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരുന്നു. മരിച്ച രണ്ടു പെണ്മക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന ആരോപണവുമായി സുഹൃത്ത് രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍.
മൂത്ത സഹോദരി അലേഖ്യയുടെ പേരില്‍ പ്രചരിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ആരോ കൃത്രിമത്വം കാണിച്ചുവെന്നാണ് അലേഖ്യയുടെ സുഹൃത്ത് മൃണാള്‍ പ്രേം സ്വരൂപ് ശ്രീവാസ്ത പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യ ആണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
അലേഖ്യയെ ആത്മീയവാദിയായി ചിത്രീകരിക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നതെന്നും വളരെ യുക്തിപൂര്‍വ്വം തീരുമാനങ്ങള്‍ എടുക്കുകയും പുരോഗമന ചിന്തയുള്ള പെണ്‍കുട്ടിയുമാണ് അലേഖ്യയെന്ന് മൃണാള്‍ പറയുന്നു. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തിലാണുള്ളതെങ്കിലും സ്വന്തമായി വരുമാനമുണ്ടാക്കണമെന്ന് ആഗ്രഹമുള്ള കുട്ടിയായിരുന്നു അലേഖ്യയെന്നും സുഹൃത്ത് പറയുന്നു.
പെണ്മക്കളെ കൊലപ്പെടുത്തിയ മാതാപിതാക്കളുടെ വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. മക്കള്‍ പുനര്‍ജനിക്കുമെന്ന് വിശ്വസിച്ചാണ് അധ്യാപകരായ മാതാപിതാക്കള്‍ ചേര്‍ന്ന് മക്കളെ കൊലപ്പെടുത്തിയത്. അന്ധവിശ്വാസത്തിന്റെ പേരില്‍ നടന്ന കൊലപാതകവാര്‍ത്ത സമൂഹമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായി.
കൊല്ലപ്പെട്ട മക്കളെ കുറിച്ച് പിതാവ് പുരുഷോത്തമന് നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി പൊലീസ്. ആറു മാസം മുന്‍പാണ് പുതുതായി പണി കഴിപ്പിച്ച മൂന്നു നില വീട്ടിലേക്ക് കുടുംബം മാറിയത്. കോവിഡ് പശ്ചാത്തലത്തില്‍ പാല് കാച്ചല് ചടങ്ങ് ലളിതമായിരുന്നു. ബന്ധുക്കള്‍ ആരും ചടങ്ങില്‍ പങ്കെടുത്തില്ല.
തീര്‍ത്തും ഒറ്റപ്പെട്ട ജീവിതമാണ് ഇവര്‍ നയിച്ചിരുന്നത്. തന്റെ രണ്ടു മക്കളും ഏതോ മായാ വലയത്തില്‍ ആയിരുന്നുവെന്നും ഒന്നും തുറന്നു പറയുന്ന കൂട്ടത്തില്‍ ആയിരുന്നില്ലെന്നും ഇയാള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എസ്കലേറ്ററില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റ അഞ്ചു വയസ്സുകാരന്റെ കുടുംബത്തിന് ഷോപ്പിങ് മാള്‍ 735,000 ദിര്‍ഹം(1.4 കോടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവ്. അല്‍ ഐന്‍ പ്രാഥമിക സിവില്‍ കോടതിയാണ് ഉത്തരവിട്ടത്.
യുഎഇ അല്‍ ഐനിലെ ഷോപ്പിങ് മാളിലാണ് സംഭവം. മാളില്‍ ഷോപ്പിങിനെത്തിയ കുടുംബം രണ്ടാം നിലയില്‍ നിന്ന് എസ്കലേറ്ററില്‍ കയറിയപ്പോഴാണ് പെട്ടെന്ന് കുട്ടി താഴേക്ക് വീണത്. രണ്ടാം നിലയില്‍ നിന്ന് താഴേക്ക് വീണ കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചിരുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളും വികൃതമായ കുട്ടിയെ തെറാപ്പിക്ക് വിധേയമാക്കിയിരുന്നു. ചികിത്സ തുടരുകയാണ്.
സംഭവത്തില്‍ അന്വേഷണം നടത്തിയ പ്രോസിക്യൂട്ടര്‍മാര്‍, വേണ്ട സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതില്‍ മാള്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തി. മാത്രമല്ല സുരക്ഷാ ജീവനക്കാരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി അന്വേഷണത്തില്‍ വ്യക്തമായി.
മാളിലെ സന്ദര്‍ശകരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് മാള്‍ ഉടമസ്ഥര്‍ നഷ്ടപരിഹാരം നല്‍കേണ്ടത്.
13 ദശലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കുട്ടിയുടെ പിതാവായ യുഎഇ സ്വദേശി കോടതിയെ സമീപിച്ചത്. പരിക്കുകള്‍ക്ക് പുറമെ വീഴ്ചയില്‍ കുട്ടിക്ക് മാനസികാഘാതമേറ്റതായും കുട്ടിയുടെ പിതാവ് ചൂണ്ടിക്കാട്ടി. കുഞ്ഞിന്റെ തലയോട്ടിക്ക് 30 ശതമാനം പരിക്കേറ്റതായി ജുഡീഷ്യല്‍ വിഭാഗം നിയോഗിച്ച ഫോറന്‍സിക് ഡോക്ടര്‍മാര്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
മാത്രമല്ല കുഞ്ഞിന്റെ മുഖം 40 ശതമാനം വികൃതമായി. ഇത് സംസാരശേഷിയെ ബാധിച്ചിട്ടുണ്ട്. വലത് കൈയ്ക്ക് 50 ശതമാനം വൈകല്യമുണ്ടായി. കേസില്‍ വാദം കേട്ട കോടതി കുട്ടിയുടെ കുടുംബത്തിന് മാളിന്റെ ഉടമസ്ഥര്‍ 735,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് ഉത്തരവിടുകയായിരുന്നു.
പത്മപുരസ്കാരത്തിനുള്ള പട്ടികയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ ഇടം നേടിയിരുന്നെന്ന് വ്യവസായി ബോബി ചെമ്മണ്ണൂര്‍. പുരസ്കാരത്തിനായി 50 ലക്ഷം രൂപയാണ് അവര്‍ ആവശ്യപ്പെട്ടതെന്നും എന്നാല്‍ അത്രയും ഉയര്‍ന്ന തുക നല്കാന് താന്‍ തയ്യാറായില്ലെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ബോബി ചെമ്മണ്ണൂര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. പത്മപുരസ്കാരത്തിനുള്ള പട്ടികയില്‍ ഇടം നേടിയതിന് പിന്നാലെ പ്രാരംഭചര്‍ച്ചകള്‍ക്ക് വേണ്ടി തന്നെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നെന്നും ബോബി ചെമ്മണ്ണൂര്‍ വെളിപ്പെടുത്തി.
എന്നാല്‍ പുരസ്കാരത്തിനായി 50 ലക്ഷം രൂപയാണ് അവര്‍ ആവശ്യപ്പെട്ടതെന്നും അത്രയും ഉയര്‍ന്ന തുക നല്കാന് തയ്യാറാവാത്തത് കൊണ്ടാണ് പത്മശ്രീ പുരസ്കാരം കൈവിട്ടു പോയതെന്നും ബോബി അഭിമുഖത്തില്‍ പറഞ്ഞു. പ്രാഞ്ചിയേട്ടന് ആന്‍ഡ് ദി സെയിന്റ് എന്ന ചിത്രത്തിലെ പ്രാഞ്ചിയേട്ടന് എന്ന കഥാപാത്രമാണോ താങ്കള്‍ എന്ന ചോദ്യത്തിനായിരുന്നു ബോബിയുടെ മറുപടി.
ബോബിയുടെ വാക്കുകള്‍:
”പരിചയമുള്ള ചില പ്രാഞ്ചിയേട്ടന്മാര് ഉണ്ട്. പക്ഷേ ഞാന്‍ പ്രാഞ്ചിയേട്ടനല്ല. പത്മശ്രീ കിട്ടാന്‍ ആര്‍ക്കെങ്കിലും പണം കൊടുത്തോ എന്നാണോ ചോദ്യത്തിന്റെ സൂചനയെന്ന് മനസിലായി. പത്മശ്രീയോടൊന്നും എനിക്ക് ആഗ്രഹമില്ല. ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്മപുരസ്കാരത്തിനുള്ള ആദ്യ റൗണ്ടില്‍ ഇടംനേടിയിരുന്നു.
പ്രാരംഭചര്‍ച്ചകള്‍ക്ക് വേണ്ടി ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയും ചെയ്തു. ചെലവുകള്‍ക്കായി 50 ലക്ഷം രൂപ വേണമെന്ന് എന്നെ വിളിച്ചയാള്‍ സൂചിപ്പിച്ചു. അഞ്ചോ ആറോ ലക്ഷം രൂപ വേണമെങ്കില്‍ തരാമെന്നും അമ്പത് ലക്ഷം രൂപ മുടക്കാനാവില്ലെന്നും ഞാന്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള മറ്റൊരാള്‍ രണ്ട് കോടി രൂപ തരാമെന്ന് പറഞ്ഞിട്ടുണ്ടെന്നായി ഇതോടെ അവരുടെ മറുപടി. എന്നാല്‍ നിങ്ങള്‍ അത് അവര്‍ക്ക് കൊടുത്തോളൂ എന്ന് പറഞ്ഞ് ഞാന്‍ നാട്ടിലേക്ക് മടങ്ങി.”
തന്റെ ജീവിതം സിനിമയാക്കാന്‍ ഒരു പ്രവാസി താല്പര്യം അറിയിച്ചിട്ടുണ്ടെന്നും ബോബി അഭിമുഖത്തില്‍ പറഞ്ഞു. ലണ്ടനിലെ ബിസിനസുകാരനാണ്. ആലോചിച്ചിട്ട് പറയാമെന്ന് പറഞ്ഞു. സിനിമയില്‍ നിന്ന് ലഭിക്കുന്ന ലാഭം പാവപ്പെട്ടവര്‍ക്ക് ബോബി ഫാന്‍സ് ക്ലബിലൂടെ നല്‍കാനാണ് തീരുമാനം.
15-20 വര്‍ഷം മുന്‍പുള്ള ബോബി എങ്ങനെയാണ്, ആ ജീവിതം എങ്ങനെയായിരുന്നു, അതെല്ലാമായിരിക്കും ചിത്രത്തിന്റെ പ്രമേയം. ആര് നായകനായി എത്തുമെന്ന് നിര്‍മാതാവും ഡയറക്ടറും തീരുമാനിക്കട്ടെയെന്നും ബോബി പറഞ്ഞു.
സംവിധായകന് അലി അക്ബറിന്റെ സിനിമ പ്രദര്‍ശിപ്പിക്കുന്നത് വിലക്കിയാല്‍ ആഷിഖ് അബുവിന്റെ വാരിയംകുന്നന് സിനിമ തിയറ്റര്‍ കാണില്ലെന്ന് വെല്ലുവിളിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യര്‍.
അലി അക്ബറിന്റെ ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമയുടെ പൂജയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് വെച്ചാണ് പൂജ ചടങ്ങ് നടന്നത്. മലബാര്‍ കലാപത്തെ ആസ്പദമാക്കി അലി അക്ബര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 1921 പുഴ മുതല്‍ പുഴ വരെ.
ആഷിഖ് അബുവും സംഘവും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മഹത്വവത്ക്കരിച്ചു കൊണ്ട് സിനിമ എടുക്കുമെന്ന പ്രഖ്യാപനം നടത്തി. ഇതിനെ വെല്ലുവിളിച്ചു കൊണ്ട് അലി അക്ബര്‍ നടത്തിയ സിനിമ പ്രഖ്യാപനം യഥാര്‍ത്ഥ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണത്തിന് കേരളത്തിലെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് പ്രേരണയാകുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
സ്വാമി ചിദാനന്തപുരി ആണ് സിനിമയുടെ പൂജ ചടങ്ങ് ഉദ്ഘാടനം ചെയ്തത്. മലയാള സിനിമ മേഖലയില്‍ നിന്നും കോഴിക്കോട് നാരായണന് നായര്‍ പരിപാടിയില്‍ പങ്കെടുത്തു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു പരിപാടി.
ഫെബ്രുവരി 20ന് വയനാട്ടില്‍ വെച്ചാണ് ‘1921 പുഴ മുതല്‍ പുഴ വരെ’ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. 25 മുതല്‍ 30 ദിവസം വരെയാണ് ആദ്യ ഷെഡ്യൂള്‍. മൂന്ന് ഷെഡ്യൂളുകളായിട്ടായിരിക്കും ചിത്രം പൂര്‍ത്തിയാക്കുക. ഹരി വേണുഗോപാലാണ് സംഗീത സംവിധാനം ഒരുക്കുന്നത്. അലി അക്ബര്‍ ആണ് വരികള്‍ എഴുതുന്നത്.
മലയാളത്തിലെ പ്രമുഖര്‍ സിനിമയില്‍ ഭാഗമാകുമെന്നും അവര്‍ക്ക് അഡ്വാന്‍സ് കൊടുത്തതായും അലി അക്ബര്‍ നേരത്തെ പറഞ്ഞിരുന്നു. സിനിമയുടെ നിര്‍മാണം നിര്‍വ്വഹിക്കുന്ന അലി അക്ബറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച മമധര്‍മ്മക്ക് ഒരു കോടിക്ക് മുകളില്‍ രൂപയാണ് നിര്‍മാണത്തിനായി ലഭിച്ചത്. ഏകദേശം 151 സീനുകള്‍ ആണ് ചിത്രത്തിനുള്ളതെന്നും വലിയ സിനിമയായതിനാല്‍ ഒരുപാട് കഥാപാത്രങ്ങള്‍ സിനിമയുടെ ഭാഗമാണെന്നും അലി അക്ബര്‍ പറഞ്ഞു.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ‘വാരിയംകുന്നന്’ എന്ന സിനിമ സംവിധായകന് ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകന് അലി അക്ബര്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി 1921 എന്ന സിനിമ ഒരുക്കുന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
മദ്യലഹരിയില്‍ വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചും അമിത വേഗതയിലും പാഞ്ഞ് എടുത്തത് 22കാരന്റെ ജീവന്. സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന ചെര്‍പ്പുളശ്ശേരി നെല്ലായ മാരായമംഗലം കീഴ്ശ്ശേരിയില്‍ റയാനെ(45) പോലീസ് അറസ്റ്റ് ചെയ്തു.
കൊഴിഞ്ഞാമ്പാറയ്ക്കടുത്ത് നെയ്തലയില്‍ ബൈക്ക് യാത്രക്കാരന് നാട്ടുകല്‍ പണിക്കര്‍ക്കളം രതീഷ് (പാപ്പു-22)ആണ് റയാന്റെ പരാക്രമത്തില്‍ മരണപ്പെട്ടത്. സംഭവത്തില്‍, ഇയാള്‍ക്കെതിരേ മനഃപൂര്‍വമുള്ള നരഹത്യയ്ക്ക് കേസെടുത്തു. കാര്‍ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് കസബ ഇന്‍സ്പെക്ടര്‍ പറയുന്നു.
ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. നാട്ടുകല്‍ പണിക്കര്‍ക്കളം അപ്പുക്കുട്ടന്റെയും പഞ്ചവര്‍ണത്തിന്റെയും മകനായ രതീഷ് മീനാക്ഷിപുരം ഐടിഐയില്‍ പഠനം പൂര്‍ത്തിയാക്കി തുടര്‍പഠനത്തിന് കാത്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത മരണം. കൃഷിക്കാരനായ റയാന് കൊഴിഞ്ഞാമ്പാറയില്‍നിന്ന് ചെര്‍പ്പുളശ്ശേരിയിലേക്ക് പോകുന്നതിനിടെയാണ് വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചത്.
അമിതവേഗത്തിലായിരുന്ന കാര്‍ കൊഴിഞ്ഞാമ്പാറ സൂര്യപ്പാറയില്‍ രണ്ടു ബൈക്കുകളില്‍ ഇടിച്ചു. തുടര്‍ന്ന് എലപ്പുള്ളി ഭാഗത്തേക്ക് സഞ്ചരിച്ച കാര്‍ നോമ്പിക്കോട്ട് മറ്റൊരു ബൈക്കിലിടിച്ചു. തുടര്‍ന്ന് നെയ്തലയില്‍വെച്ച് മൂന്ന് വാഹനങ്ങളിലിടിക്കുകയും ചെയ്തു. പിക്കപ്പ് വാനിലും കാറിലുമിടിച്ചെങ്കിലും യാത്രികര്‍ സാരമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടെന്ന് കസബ പോലീസ് പറയുന്നു.
എന്നാല്‍, നെയ്തലയില്‍വെച്ചുതന്നെ കാറിടിച്ച ബൈക്ക് യാത്രികന് മരണപ്പെടുകയായിരുന്നു. അപകടത്തിനിടയാക്കിയ കാര്‍ എതിരേവന്ന മറ്റൊരു കാറിലും പിക്കപ്പ് വാനിലും ഇടിച്ചശേഷം തിരിയുന്നതിനിടെയാണ് രതീഷ് സഞ്ചരിച്ച ബൈക്കിലേക്ക് ഇടിച്ചുകയറിയത്. അതിദാരുണമായ അപകടമായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്. പാലക്കാട് കോടതിയില്‍ ഹാജരാക്കിയ റയാനെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
വയലിനിസ്റ്റ് ബാലഭാസ്കറിന്റേത് അപകട മരണം തന്നെയെന്ന് സിബിഐ. കേസില്‍ വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ അര്‍ജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ബാലഭാസ്കറിന്റേത് അപകട മരണമാണെന്ന ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍ ശരിവെക്കുന്നതാണ് സിബിഐ കുറ്റപത്രം. 132 സാക്ഷിമൊഴികള്‍ രേഖപ്പെടുത്തി. നൂറിലധികം രേഖകള്‍ പരിശോധിച്ചു. മരണത്തില്‍ ദുരൂഹതയില്ലെന്നും ബാലഭാസ്കറിന്റേത് അപകട മരണം തന്നെയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ശാസ്ത്രീയ തെളിവുകളടക്കം പരിശോധിച്ചാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.
അര്‍ജുനെതിരെ ചുമത്തിയിരിക്കുന്നത് മനപ്പൂര്‍വമല്ലാത്ത നരഹത്യ കുറ്റമാണ്. തെറ്റായ വിവരങ്ങള്‍ നല്‍കിയതിനും തെളിവുകള്‍ കെട്ടിച്ചമച്ചതിനും കലാഭവന്‍ സോബിക്കെതിരെയും കേസെടുക്കും.മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബാലഭാസ്കറിന്റെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. സ്വര്‍ണ്ണക്കടത്തുമായി മരണത്തിനു ബന്ധമുണ്ടെന്ന തരത്തില്‍ ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഇതെല്ലാം പരിശോധിച്ചാണ് ബാലഭാസ്കറിന്റേത് അപകട മരണമാണെന്ന നിഗമനത്തില്‍ സിബിഐ എത്തിയത്.
സംഭവം കൊലപാതകമാണെന്ന് പറഞ്ഞ സാക്ഷികളിലൊരാളായ കലാഭവന്‍ സോബിക്കെതിരെ കേസെടുക്കാനും സിബിഐ നടപടി തുടങ്ങി. തെറ്റായ വിവരങ്ങള്‍ സിബിഐക്ക് നല്‍കിയതിനും തെളിവുകള്‍ കെട്ടിച്ചമച്ചതിനുമാണ് കേസെടുക്കുക. അപകടം നടന്ന സ്ഥലത്ത് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളെ കണ്ടെന്നും റൂബന്‍ തോമസിനെ തിരിച്ചറിഞ്ഞെന്നും സോബി മൊഴി നല്‍കിയിരുന്നു.കുറ്റപത്രത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ബാലഭാസ്കറിന്റെ അച്ഛന് കെ സി ഉണ്ണി പ്രതികരിച്ചു
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പശ്ചിമ ബംഗാളിൽ ബിജെപി അഞ്ച് മെഗാ രഥയാത്ര സംഘടിപ്പിക്കുന്നു. ആദ്യ രഥയാത്ര ഫെബ്രുവരി ആറിന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ ഉദ്ഘാടനം ചെയ്യും. പരിവര്‍ത്തനയാത്ര എന്ന പേരിലാണ് സംസ്ഥാനത്തുടനീളം രഥയാത്രകള്‍ സംഘടിപ്പിക്കുന്നത്.
294 നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നു പോകുന്ന രീതിയിലാണ് രഥയാത്രകള്‍ നടത്തുക. ദേശീയ നേതാക്കള്‍ യാത്രകള്‍ക്ക് നേതൃത്വം നല്‍കും. ഒരു മാസം നീണ്ടുനില്‍ക്കുന്ന് രീതിയിലാവും യാത്രകള്‍ സംഘടിപ്പിക്കുക.
പത്തുവർഷം നീണ്ട പിൻസീറ്റ് ഭരണം അവസാനിപ്പിച്ച് മ്യാൻമറിൽ സൈന്യം വീണ്ടും അട്ടിമറി നടത്തി ഭരണം പിടിച്ചെടുത്തു. 2007ലെ ജനാധിപത്യപ്രക്ഷോഭത്തെത്തുടർന്ന് 2010ലാണ് സൈന്യത്തിനു ശക്തമായ മേൽക്കൈയുള്ള ജനാധിപത്യഭരണകൂടം മ്യാൻമറിൽ നിലവിൽ വന്നത്.
സ്റ്റേറ്റ് കൗൺസിലർ ഓങ് സാൻ സൂചിയെയും പ്രസിഡന്റ് വിൻ മിന്റിനെയും വീട്ടുതടങ്കലിലാക്കി അട്ടിമറിയിലൂടെ സൈനിക നേതൃത്വം അത് അവസാനിപ്പിച്ചു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ ഭരണഘടനയുടെ 417-ാം അനുച്ഛേദപ്രകാരം സൈന്യത്തിനു ഭരണനിയന്ത്രണം ഏറ്റെടുക്കാമെന്ന വ്യവസ്ഥപ്രകാരം സൈന്യം ഭരണമേറ്റെടുത്തതായി മ്യാവാഡി ടിവി റിപ്പോർട്ട് ചെയ്തു.
നവംബറിലെ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച സൂചിയെയും നാഷണൽ ലീഗ് ഫോർ ഡെമോക്രസി നേതാക്കളെയും സത്യപ്രതിജ്ഞാ ചടങ്ങിനിടെ അറസ്റ്റ് ചെയ്ത് സൈന്യം അട്ടിമറി നടത്തി. വൈസ് പ്രസിഡന്റ് മൈന്റ് സേയെ പ്രസിഡന്റായി സൈന്യം അവരോധിച്ചു. പുതിയ പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ മിലിട്ടറി കമാൻഡർ സീനിയർ ജനറൽ മിൻ ഓംഗ് ലായിംഗ് ഭരണമേറ്റെടുത്തു.
പ്രസിഡന്റ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ സൈന്യത്തിനു ഭരണം കൈമാറണമെന്നാണു ഭരണഘടനയിൽ പറയുന്നത്. ജനാധിപത്യ സിവിലിയൻ ഭരണത്തിനായി 2008 സൈന്യംതന്നെയാണു പുതിയ ഭരണഘടന തയാറാക്കിയത്. ഭരണഘടനപ്രകാരം പാർലമെന്റിലെ 25 ശതമാനം സീറ്റും പ്രധാന കാബിനറ്റ് പദവിയും സൈന്യത്തിനായിരിക്കും.
2011 മുതൽ സായുധ സൈന്യത്തിന്റെ കമാൻഡറായിരുന്ന സീനിയർ ജനറൽ മിൻ ഓംഗ് ലായിംഗ് (64) ഈ വർഷം വിരമിക്കും. രോഹിംഗ്യൻ വംശഹത്യയുടെ പേരിൽ മിന്നിനെതിരേ യുഎസ് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. സൈന്യത്തിന്റെ ആഭ്യന്തര രാഷ്ട്രീയവും മിന്നിന്റെ വിരമിക്കലും സൈനിക അട്ടിമറിക്കു വഴിയൊരുക്കിയെന്ന് മ്യാൻമർ സിവിൽ-സൈനിക ബന്ധത്തിൽ ഗവേഷണം നടത്തുന്ന കിം ജോല്ലിഫീ പറഞ്ഞു. നവംബറിലെ തെരഞ്ഞെടുപ്പിൽ സൈന്യത്തിന്റെ പിന്തുണയുള്ള യൂണിയൻ സോളിഡാരിറ്റി ആൻഡ് ഡെവലപ്മെന്റ് പാർട്ടിക്കേറ്റ തിരിച്ചടിയാണു സൈനിക അട്ടിമറിക്കു കാരണം.
476 സീറ്റിൽ 396 ഉം വിജയിച്ച് സൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി ഭരണം ഉറപ്പിച്ചിരുന്നു. 314 നഗരങ്ങളിൽ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നതായി സൈന്യം ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ തിരിമിറി നടന്നെന്ന സൈന്യത്തിന്റെ ആരോപണം കഴിഞ്ഞയാഴ്ച തെരഞ്ഞടുപ്പു കമ്മീഷൻ തള്ളിയിരുന്നു.
തെരഞ്ഞെടുക്കപ്പെട്ട പുതിയപാർലമെന്റ് ചേരുന്നതിനിടെയാണു സൈന്യം അട്ടിമറി നടത്തിയത്. പുതിയ പാർലമെന്റ് അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്ത സൂചിയും അനുയായികളും സൈന്യത്തിന്റെ കസ്റ്റഡിയിലാണ്. ഒരു വർഷത്തെ അടിയന്തരാവസ്ഥയ്ക്കുശേഷം നവംബർ തെരഞ്ഞെടുപ്പിലെ വിജയികൾക്കു ഭരണം കൈമാറുമെന്നു മ്യാവാഡി ടിവിയിലൂടെ സൈന്യം അറിയിച്ചു. തലസ്ഥാനമായ നായ്പിഡോയിലും പ്രധാന നഗരമായ യാങ്കോണിലും വാർത്താവിനിമയ സംവിധാനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി. റോഡ് ഗതാഗതം തടഞ്ഞിട്ടുണ്ട്. നഗരത്തിലെ പ്രധാന കെട്ടിടങ്ങൾക്കു സൈന്യം സുരക്ഷ ശക്തമാക്കി. എടിഎമ്മുകൾക്കും സൂപ്പർമാർക്കറ്റുകൾക്കും മുന്നിൽ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. അവശ്യസാധനങ്ങൾക്കായി പൊതുജനം പരക്കംപായുകയാണ്.
ഉറ്റുനോക്കി ലോകരാജ്യങ്ങൾ
മ്യാൻമറിലെ പട്ടാള അട്ടിമറി ലോകരാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും അപലപിച്ചു. ജനാധിപത്യം തകർക്കുന്നതിനുള്ള നീക്കമാണിതെന്ന് ഹ്യൂമൻ റൈറ്റ് വാച്ച് ലീഗൽ അഡ്വൈസർ ലിൻഡ ലഖാദീർ പറഞ്ഞു. സൈന്യം നടപടികളിൽനിന്നു പിന്മാറണമെന്നും തടവിലാക്കിയ നേതാക്കളെ മോചിപ്പിക്കണമെന്നും യുഎസ് ഡെമോക്രാറ്റിക് സെനറ്റർ ബോബ് മെനിൻഡസ് ആവശ്യപ്പെട്ടു. അങ്ങനെ ചെയ്തില്ലെങ്കിൽ മ്യാൻമറിനെതിരേ പുതിയ ഉപരോധം ഏർപ്പെടുത്തുമെന്നും സെനറ്റിലെ ഫോറിൻ റിലേഷൻ കമ്മിറ്റി ചെയർമാൻ കൂടിയായ ബോബ് പറഞ്ഞു. സംഭവത്തിൽ ബൈഡൻ ഭരണകൂടം ശക്തമായി ഇടപെടണമെന്നു യുഎസ് മുൻ നയതന്ത്രജ്ഞൻ ബിൽ റിച്ചാർഡ് ആവശ്യപ്പെട്ടു.
പട്ടാളം ഭരിക്കുന്ന മ്യാൻമർ
1948 ജനുവരി 4: ബർമ എന്നറിയപ്പെട്ടിരുന്ന രാജ്യം ബ്രിട്ടനിൽനിന്നു സ്വാതന്ത്ര്യം നേടി.
1962: സൈനികനേതാവ് നെ വിൻ പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്തു. നിരവധി വർഷം മ്യാൻമർ പട്ടാളഭരണത്തിൻ കീഴിലായി.
1988: സ്വാതന്ത്ര്യസമര നായകൻ ഓങ് സാന്റെ മകളായ ഓങ് സാൻ സൂചി മ്യാൻമറിൽ തിരിച്ചെത്തി. പട്ടാളഭരണത്തിനെതിരേ രാജ്യത്തു പ്രക്ഷോഭം അലയടിച്ചു. പ്രതിഷേധക്കാർക്കു നേരേ സുരക്ഷാസേന നടത്തിയ വെടിവയ്പിൽ നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടു.
1989 ജൂലൈ: പട്ടാളഭരണകൂടത്തിന്റെ നിശിത വിമർശകയായ സൂചിയെ വീട്ടുതടങ്കലിലാക്കി
1990 മേയ് 27: സൂചി സ്ഥാപിച്ച നാഷണൽ ലീഗ് ഫോർ ഡെമോക്രസി തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി. എന്നാൽ, അധികാരം വിട്ടുനല്‍കാൻ സൈന്യം തയാറായില്ല.
1991 ഒക്ടോബർ: പട്ടാള ഭരണകൂടത്തിനെതിരേയുള്ള സമാധാനപരമായ സമരത്തിന് സൂചിക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു.
2010 നവംബർ 7: 20 വർഷത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ പട്ടാളഭരണകൂടത്തെ അനുകൂലിക്കുന്ന പാർട്ടി വിജയം നേടി. തെരഞ്ഞെടുപ്പിൽ കൃത്രിമം ആരോപിച്ച് സൂചിയുടെ പാർട്ടി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു.
2010 നവംബർ 13: രണ്ടു പതിറ്റാണ്ടുകാലത്തെ വീട്ടുതടങ്കലിനുശേഷം സൂചിയെ മോചിപ്പിച്ചു.
2012: ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് സൂചി പാർലമെന്റംഗമായി.
2015 നവംബർ 8: പൊതുതെരഞ്ഞെടുപ്പിൽ എൻഎൽഡി വൻ വിജയം നേടി. ഓങ് സാൻ സൂചിയെ അധികാരത്തിൽനിന്ന് അകറ്റിനിർത്തി സൈന്യത്തിനു പ്രധാനസ്ഥാനങ്ങളെല്ലാം നല്കുന്ന രീതിയിലായിരുന്നു മ്യാൻമറിന്റെ ഭരണഘടന. സ്റ്റേറ്റ് കൗൺസിലർ എന്ന സ്ഥാനമാണ് സൂചിക്കു ലഭിച്ചത്. എന്നാലും മ്യാൻമറിന്റെ യഥാർഥ ഭരണാധികാരി സൂചിയായിരുന്നു.
2017 ഓഗസ്റ്റ് 25: പടിഞ്ഞാറൻ സംസ്ഥാനമായ റാഖിനിൽ തീവ്രവാദി ആക്രമണത്തിൽ നിരവധി മരണം. തുടർന്ന് രോഹിംഗ്യ മുസ്ലിം വിഭാഗത്തിനെതിരേ സൈന്യത്തിന്റെ രൂക്ഷമായ ആക്രമണം. ആയിരക്കണക്കിനു രോഹിംഗ്യകർ ബംഗ്ലാദേശിലേക്കു പലായനം ചെയ്തു.
2019 ഡിസംബർ 11: അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ സൈനിക നടപടിയെ പിന്തുണച്ച് സൂചി രംഗത്ത്. വംശഹത്യ ആരോപണം സൂചി നിഷേധിച്ചു.
2020 നവംബർ 8: തെരഞ്ഞെടുപ്പിൽ എൻഎൽഡിക്ക് വൻ വിജയം.
2021 ജനുവരി 29: തെരഞ്ഞെടുപ്പിൽ ക്രമക്കേടു നടന്നുവെന്ന സൈന്യത്തിന്റെ ആരോപണം മ്യാൻമർ തെരഞ്ഞെടുപ്പു കമ്മീഷൻ നിഷേധിച്ചു.
2021 ഫെബ്രുവരി 1: മ്യാൻമറിൽ വീണ്ടും പട്ടാള അട്ടിമറി. സൂചിയെ വീട്ടുതടങ്കലിലാക്കി.