മിനിസ്‌ക്രീന്‍ താരം വിവേക് ഗോപന്‍ ബിജെപിയില്‍ അംഗത്വമെടുത്തെന്ന് റിപ്പോര്‍ട്ടുകള്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും, ബി ഗോപാലകൃഷ്ണനുമൊപ്പം നില്‍ക്കുന്ന വിവേക് ഗോപന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വിവേക് ബിജെപിയില്‍ അംഗത്വമെടുത്തെന്ന തരത്തിലുള്ള പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
എന്നാല്‍ ഇക്കാര്യത്തില്‍ വിവേക് ഗോപനോ നേതാക്കളോ ഔദ്യോഗിക സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് ചോദിച്ചു കൊണ്ട് വിവേക് ഗോപന്‍ രംഗത്തെത്തിയിരുന്നു. ‘പരസ്പരം’ എന്ന സീരിയലിലൂടെയാണ് വിവേക് ശ്രദ്ധേയനായത്.
2011ല്‍ പുറത്തിറങ്ങിയ ഒരു മരുഭൂമിക്കഥ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് എത്തിയത്. പുള്ളക്കാരന്‍ സ്റ്റാറാ, ഒരു കുട്ടനാടന്‍ ബ്ലോഗ് തുടങ്ങി 15 ഓളം സിനിമകളില്‍ താരം വേഷമിട്ടിട്ടുണ്ട്. അതേസമയം, കൃഷ്ണകുമാര്‍, പ്രവീണ എന്നീ താരങ്ങളുടെ പേരുകളും ബിജെപി സ്ഥാനാര്‍ത്ഥി ആകുമെന്ന തരത്തില്‍ ഉയര്‍ന്നു വരുന്നുണ്ട്.
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും എന്ന് വ്യക്തമാക്കി കൃഷ്ണകുമാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ താന്‍ മത്സരിക്കുന്നില്ലെന്നും വാര്‍ത്ത ആരോ സൃഷ്ടിച്ചതാണെന്നും പറഞ്ഞ് നടി പ്രവീണയും രംഗത്തെത്തിയിരുന്നു. സംവിധായകന്‍ രാജസേനന് ബിജെപി ഇത്തവണ സീറ്റ് നല്‍കുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ തവണ നെടുമങ്ങാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു രാജസേനന്‍.
ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ആളാണ് സോമദാസ് ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ മത്സരാർത്ഥി ആയിരുന്ന സോമദാസിന്റെ അവസാന നാളുകള്‍ അതീവ ദയനീയമാണ്. ഇന്ന് രാവിലെയാണ് സോമദാസ് അന്തരിച്ചതായി വാര്‍ത്തകള്‍ വന്നത്. കൊവിഡ് ബാധയെ തുടര്‍ന്നാണ് സോമദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വൃക്കയ്ക്കും രോഗബാധ കണ്ടെത്തുക ആയിരുന്നു. കഴിഞ്ഞ ദിവസം കൊവിഡ് മുക്തനായി എങ്കിലും തീവ്ര പരിചരണ വിഭാഗത്തല്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റാന്‍ ഇരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്. ഭാര്യയും നാല് പെണ്‍മക്കളും ഉണ്ട്.
വ്യത്യസ്തമായ ആലാപന ശൈലിയായിരുന്നു അന്ന് മുതല്‍ ഈ ഗായകന്‍ മലയാളികളുടെ മനസിലേക്ക് കയറിക്കൂടാന്‍ ഇടയായത്. കാലങ്ങള്‍ കഴിഞ്ഞ ശേഷമാണ് പിന്നെ മറ്റൊരു ഷോയിലൂടെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ സോമദാസ് എത്തുന്നത്. വിവാഹ മോചിതനായ സോമദാസ് മുന്‍ ബന്ധത്തില്‍ നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെ പറ്റിയും മക്കളെ നേടിയെടുക്കാന്‍ നേരിട്ട പ്രതിസന്ധി ഘട്ടങ്ങളെ കുറിച്ചും തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ സോമദാസിന്റെ തുറന്നു പറച്ചിലുകള്‍ക്ക് പിന്നാലെയാണ് മുന്‍ ഭാര്യ സൂര്യ, സോമദാസ് പറയുന്ന കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണ് എന്ന ആരോപണവുമായി രംഗത്ത് വന്നത്. എന്നാല്‍ സൂര്യക്കെതിരെ, ഇവരുടെ മക്കളും അവരുടെ ഇപ്പോഴത്തെ ഭര്‍ത്താവിന്റെ മുന്‍ ഭാര്യയും രംഗത്ത് വന്നതോടുകൂടി സ്ഥിഗതിഗതികള്‍ മാറിമറിഞ്ഞു.
അടുത്തിടെ ഒരു സ്റ്റേജ് ഷോയിൽ പങ്കെടുത്ത് തിരിച്ചു വന്നതിനു ശേഷമാണ് സോമദാസിന് കൊവിഡ് ബാധിക്കുന്നത്. ബിഗ് ബോസിന് ശേഷം വിവിധ ടെലിവിഷന്‍ പരിപാടികളിലൂടെ താരം രംഗത്ത് വന്നിരുന്നു. ടെലിവിഷന്‍ പരിപാടികള്‍ക്ക് പുറമെ, കലാരംഗത്ത് സജീവം ആയിരുന്നു സോമദാസ്. കലാലോകത്തിന് തീര്‍ത്താല്‍ തീരാത്ത നഷ്ടം ആണ് സോമദാസിന്റെ മരണം നല്‍കിയത്.
കോവിഡ് ബാധിതനായ ശേഷം ആശുപത്രിയില്‍ കിടക്കയില്‍ ആയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. അതേസമയം മദ്യപിക്കാന്‍ പാടില്ലാതിരുന്നിട്ടും ഷോ കഴിഞ്ഞ ശേഷം മദ്യപിച്ചത് കൂടുതല്‍ നില സങ്കീര്ണമാക്കിയതായും സംശയം ഉണ്ട്. മദ്യപിക്കരുത് എന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ഉണ്ടായിരുന്നിട്ടും മദ്യപിച്ചത് ലിവറിന്റെ ആരോഗ്യത്തെ ബാധിച്ചതായും സോമദാസുമായി അടുത്തവൃത്തങ്ങള്‍ പ്രതികരിച്ചു. പറക്കമുറ്റാത്ത നാല് കുഞ്ഞുങ്ങള്‍ ആണ് സോമദസിനുള്ളത്. അവരുടെ കാര്യം എങ്ങും എത്താതെ നില്‍ക്കുന്നതിന്റെ ഇടയില്‍ ആണ് താരത്തെ മരണം കീഴ്‌പെടുത്തിയത്.ബിഗ് ബോസില്‍ സോമദാസ് കൂടുതല്‍ സമയവും പറഞ്ഞത് മക്കളുടെ വിശേഷങ്ങള്‍ ആണ്. മക്കള്‍ക്ക് വേണ്ടി അന്ന് സോമദാസ് ആലപിച്ച കണ്ണാന കണ്ണേ എന്ന് തുടങ്ങുന്ന ഗാനം ഇന്നും ബിഗ് ബോസ് പ്രേമികളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു.
സ്പിരിച്ച്വൽ ഡെസ്ക്.
ആഗോളസഭയുടെ കരിസ്മാറ്റിക് മുന്നേറ്റങ്ങളെ ഏകോപിപ്പിക്കുന്ന ‘കാരിസി’ന്റെ (കരിസ്മാറ്റിക് റിന്യൂവൽ ഇന്റർനാഷണൽ സർവീസ്) ഏഷ്യൻ പ്രതിനിധിയും മലയാളിയുമായ സിറിൾ ജോണിന് ഷെവലിയർ ബഹുമതി സമ്മാനിച്ച് ഫ്രാൻസിസ് പാപ്പ. ജീവിതസാക്ഷ്യത്തിലൂടെയും സംഘാടന മികവിലൂടെയും ക്രിയാത്മക ഇടപെടലുകളിലൂടെയും കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തിന് നൽകിയ സമഗ്രസംഭാവനകളാണ് വിഖ്യാതമായ പേപ്പൽ പുരസ്‌ക്കാരത്തിന് ഇദ്ദേഹത്തെ അർഹനാക്കിയത്. അൽമായർക്ക് നൽകുന്ന ഉന്നതമായ പേപ്പൽ ബഹുമതിയാണ് ഷെവലിയർ.
ലോക്‌സഭ സെക്രട്ടേറിയറ്റിൽ ജോയിന്റ് സെക്രട്ടറിയും ചീഫ് ഓഫ് പ്രോട്ടോക്കോൾ ഓഫീസറുമായിരുന്ന സിറിൾ ജോൺ 1982 മുതൽ കരിസ്മാറ്റിക് മുന്നേറ്റത്തിന്റെ നേതൃനിരയിൽ സജീവമാണ്. കോട്ടയം ജില്ലയിലെ കുറവിലങ്ങാടാണ് സ്വദേശം. ഡൽഹി അതിരൂപതയുടെ നവീകരണ പ്രസ്ഥാനത്തിന്റെ ചെയർമാനായും ഇന്ത്യൻ നാഷണൽ സർവീസ് ടീമിന്റെ ചെയർമാനായും ശുശ്രൂഷ ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര കത്തോലിക്ക കരിസ്മാറ്റിക്ക് നവീകരണ ശുശ്രൂഷകൾ ഏകോപിപ്പിക്കുന്ന ഐ.സി.സി.ആർ.എസിൽ അംഗവും 2007- 2015 കാലയളവിൽ വൈസ് പ്രസിഡന്റുമായിരുന്നു.
ആഗോള കത്തോലിക്കാ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിൽ ഏകീകരണവും നവീനതയും യാഥാർത്ഥ്യമാക്കാൻ 2019ൽ ‘കാരിസി’ന് രൂപം കൊടുത്തപ്പോൾ, 18 അംഗ സമിതിയിലേക്ക് ഏഷ്യയിൽനിന്നുള്ള പ്രതിനിധിയായി ഫ്രാൻസിസ് പാപ്പ നിയോഗിച്ചത് സിറിൾ ജോണിനെയാണ്. ഷെവലിയർ ബഹുമതി സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് പാപ്പ നടത്തിയത്. സ്ഥാനിക ചിഹ്‌നങ്ങൾ സ്വീകരിക്കുന്ന തിയതി പിന്നീട് തീരുമാനിക്കും. ദൈവം നൽകിയ സ്‌നേഹസമ്മാനമായി പേപ്പൽ പുരസ്‌ക്കാരം സ്വീകരിക്കുന്നുവെന്ന് സിറിൾ ജോൺ പറഞ്ഞു.
മധ്യസ്ഥ പ്രാർത്ഥനയാണ് ഇദ്ദേഹത്തിന്റെ പ്രധാന കാരിസം. ദൈവീക വെളിപാടുകൾ സമർപ്പിച്ച് ദൈവഹിതം തേടുന്ന ‘പ്രവാചക മധ്യസ്ഥ പ്രാർത്ഥന’യുടെ (പ്രൊഫറ്റിക് ഇന്റർസെഷൻ) പരിശീലനത്തിനായി വിവിധ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഡൽഹിയിൽ ‘ജീവൻ ജ്യോതി ആശ്രമം’ എന്ന പേരിൽ ധ്യാനകേന്ദ്രം ആരംഭിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. 34 വർഷം നീണ്ട സർക്കാർ ഉദ്യോഗത്തിൽനിന്ന് 2016ൽ വിരമിച്ച ഇദ്ദേഹം വിശ്വാസ സംബന്ധമായ ഊടുറ്റ അഞ്ച് ഗ്രന്ഥങ്ങളുടെ രചയിതാവാണ്.
‘സ്പർഡ് ബെ ദ സ്പിരിറ്റ്’, ‘കം, ലെറ്റ്‌സ് സെലിബ്രേറ്റ് ദ ഹോളി യൂക്കരിസ്റ്റ്’, ‘ദ കാത്തലിക് കരിസ്മാറ്റിക് റിന്യൂവൽ ഇൻ ഇന്ത്യ- ആൻ അപ്രൈസൽ’, ‘പ്രേ ലിഫ്റ്റിംഗ് അപ് ഹോളി ഹാൻഡ്‌സ്’, പ്രൊഫറ്റിക് ഇന്റർസെഷൻസ്’ എന്നിവയാണ് പ്രമുഖ ഗ്രന്ഥങ്ങൾ. ‘പ്രേ ലിഫ്റ്റിംഗ് അപ് ഹോളി ഹാൻഡ്‌സ്’ ജാപ്പനീസ്, കൊറിയൻ, മാൻഡരിൻ, സിംഹള, ഹിന്ദി, മലയാളം ഉൾപ്പെടെ 16 ഭാഷകളിലേക്ക് തർജിമ ചെയ്യപ്പെട്ടു. ‘പ്രൊഫറ്റിക് ഇന്റർസെഷൻസ്’ 10 ഭാഷകളിലേക്കും ‘സ്പർഡ് ബെ ദ സ്പിരിറ്റ്’ 10 ഭാഷകളിലേക്കും തർജിമ ചെയ്തിട്ടുണ്ട്. ഭാര്യയ്ക്കും നാലു മക്കൾക്കുമൊപ്പം ന്യൂഡൽഹിയിലാണ് ഇപ്പോൾ താമസം.
കുലീനതയുടെയും ആദരവിന്റെയും കൃതജ്ഞതയുടെയും അടയാളമായി സഭയോട് വിശ്വസ്തത പ്രകടിപ്പിച്ച് മാതൃകാപരമായി സഭാ സാമൂഹികസേവനങ്ങൾ കാഴ്ചവെച്ച് ജീവിക്കുന്നവർക്ക് സാർവത്രികസഭയുടെ തലവനെന്ന നിലയിൽ പാപ്പ നൽകുന്ന സ്ഥാനിക പദവികളാണ് പേപ്പൽ ബഹുമതികൾ. വത്തിക്കാൻ ഒരു പരമാധികാര രാഷ്ട്രമെന്ന നിലയിലും രാജ്യത്തിന്റെ സർവ സൈന്യാധിപനെന്ന തലത്തിലുമാണ് പേപ്പൽ ബഹുമതികൾ നൽകപ്പെടുന്നത്. വിവിധ ഓർഡറുകളായി (പേരുകളിൽ) ഷെവലിയർ ബഹുമതി ക്രമീകരിക്കപ്പെട്ടിട്ടുണ്ട്. മഹാനായ ഗ്രിഗറി പതിനാറാമൻ പാപ്പ 1831 സെപ്തംബർ ഒന്നാം തീയതി ‘ക്വാദ് സുമ്മിസ്’ എന്ന തിരുവെഴുത്തുവഴി സ്ഥാപിച്ച ‘സെന്റ് ഗ്രിഗറി ദ ഗ്രേറ്റ് ഓർഡറാ’ണ് സിറിൾ ജോണിന് സമ്മാനിക്കുന്നത്.
സംവിധായകന്‍ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. ചെന്നൈ എഗ്മോര്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് സംവിധായകനെതിരെ നടപടി. രജനികാന്ത് നായകനായ ‘യന്തിരന്‍’ എന്ന സിനിമയുടെ കഥ മേഷ്ടിച്ചതാണെന്ന കേസിലാണ് കോടതിയുടെ ഉത്തരവ്.
എഴുത്തുകാരന്‍ അരൂര്‍ തമിഴ്‌നാടന്‍ നല്‍കിയ കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തന്റെ കഥയായ ജിഗൂബയാണ് ശങ്കര്‍ യന്തിരനാക്കിയതെന്നാണ് അറൂര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. 1996 ല്‍ ആണ് അറൂറിന്റെ കഥ പുറത്തിറങ്ങിയത്.
2010 ലാണ് ‘യന്തിരന്‍’ സിനിമ പുറത്തിറങ്ങിയതാണ്. അന്ന് കേസ് കൊടുത്തിട്ട് വര്‍ഷം പത്ത് പിന്നിട്ടു. ഈ വര്‍ഷക്കാലയളവില്‍ ശങ്കര്‍ കോടതിയില്‍ ഹാജരാകുന്നതിരുന്നതിന്റെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. 2018 ല്‍ സിനിമയുടെ രണ്ടാം ഭാഗവും വന്നിരുന്നു. ബഹുഭാഷകളിലായി ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തിയ ചിത്രം മികച്ച സാമ്പത്തിക വിജയവും നേടിയിരുന്നു.
കായലിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കി ജീവിക്കുന്ന കായലിന്റെ കാവലാളായ രാജപ്പന്‍ ഇപ്പോള്‍ നാടിന്റെ അഭിമാനതാരമാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മന്‍ കി ബാത്തില്‍ പരാമര്‍ശിച്ചതോടെയാണ് കായലിന്റെ സ്വന്തമായ രാജപ്പന്‍ കുമരകത്തിന്റെ താരമായി മാറിയത്.
എന്നാല്‍ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പറയും മുന്‍പ് തന്നെ കുമരകത്തുകാര്‍ക്ക് രാജപ്പനെ അറിയാം. കുമരകം മഞ്ചാടിക്കരി സ്വദേശിയായ രാജപ്പന്റെ രണ്ടു കാലുകളും ചെറുപ്പത്തില്‍ പോളിയോ ബാധിച്ച് തളര്‍ന്നതാണ്. മീനച്ചിലാറും കായലും കണ്ടാണ് രാജപ്പന്‍ ഇതുവരെ വളര്‍ന്നത്. വേമ്പനാട്ടുകായലിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കിയെടുത്താണ് അരക്ക് കീഴെ തളര്‍ന്ന ഈ എഴുപത്തിരണ്ടുകാരന്‍ ജീവിതം പുലര്‍ത്തുന്നത്.
ജലശ്രോതസുകള്‍ മലിനമാകുന്നത് കണ്ടാണ് രാജപ്പന്‍ വള്ളത്തില്‍ പ്ലാസ്റ്റിക് കവറുകളും കുപ്പികളും പെറുക്കുന്നതിനായി ഇറങ്ങിയത്. രാവിലെ തോട്ടില്‍ കെട്ടിയിട്ട വള്ളത്തിനരികിലേക്ക് നിരങ്ങിയെത്തും. ഇതുമായി കായലിലേയ്ക്കിറങ്ങും. രാജപ്പന്റെ എല്ലാ ദിവസവും തുടങ്ങുന്നത് ഇങ്ങനെയാണ്.
കുമരകം മുതല്‍ കോട്ടയം വരെ മീനച്ചിലാറ്റിലും തോടുകളിലും കായലിലുമെല്ലാം രാജപ്പനെത്തും. വൈകുന്നേരമാവുന്നതോടെ കുപ്പികള്‍ പെറുക്കി മടങ്ങും. ഒരു കിലോക്ക് 12 രൂപ വരെയാണ് കിട്ടുക. പ്ലാസ്റ്റിക് കുപ്പികളായതിനാല്‍ വലിയ തൂക്കമുണ്ടാവില്ല. കടവില്‍ കൂട്ടിയിട്ട് കുറച്ചധികം കുപ്പികളാകുമ്പോഴെ വില്‍ക്കൂ. വാടകക്കെടുത്ത വള്ളത്തിലാണ് നേരത്തെ കുപ്പി പെറുക്കാനിറങ്ങിയിരുന്നത്.
എന്നാല്‍ ഇപ്പോള്‍ നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും സഹായിച്ച് രാജപ്പന് സ്വന്തമായി ഒരു വള്ളം ലഭിച്ചു. ഇതിലാണ് ഇപ്പോള്‍ യാത്ര. വേമ്പനാട് കായല്‍, മണിയാപറമ്പ്, 900, പരിപ്പ്, കൈപ്പുഴമുട്ട്, നീണ്ടൂര്‍, മാന്നാനം, പുലിക്കുട്ടിശേരി, കരീമഠം, ചീപ്പുങ്കല്‍, ചെങ്ങളം എന്നിവിടങ്ങളില്‍ വള്ളത്തിലെത്തി കുപ്പികള്‍ ശേഖരിക്കും. ഞായറാഴ്ച്ച ഒഴികെ എല്ലാ ദിവസവും കായലില്‍ പോകുന്നുണ്ട്. പുലര്‍ച്ചെ ഇറങ്ങിയാല്‍ രാത്രി ഒന്‍പതിനാണ് മടങ്ങിയെത്തുന്നത്.
വീടിനു സമീപത്തെ കടവില്‍ വള്ളം അടുപ്പിച്ചതിനു ശേഷം വള്ളത്തില്‍ നിന്നും ചെറിയ പലക കരയിലേക്കിട്ട് അതിലൂടെ നിരങ്ങിയാണ് വീട്ടിലേക്ക് എത്തുന്നത്. ശേഖരിക്കുന്ന കുപ്പികള്‍ മറ്റും മറ്റുള്ളവരുടെ സഹായത്തിലാണ് കരയിലേക്ക് ഇറക്കിവെക്കുന്നത്. ശേഖരിച്ച് വെയ്ക്കുന്ന കുപ്പികള്‍ കച്ചവടക്കാര്‍ക്ക് നല്കുകയാണ് ചെയ്യുന്നത്.
മറ്റ് ജോലികള്‍ ചെയ്യാന്‍ ആരോഗ്യം സമ്മതിക്കാത്തതിനാല്‍ കായലിലെ കുപ്പികള്‍ പെറുക്കി വിറ്റു കിട്ടുന്ന തുകയാണ് ഏക ജീവിത മാര്‍ഗം. ഈ തുക കൂടാതെ വികലാംഗപെന്‍ഷന്‍ മാത്രമാണ് ആശ്രയം. അവിവാഹിതനായ രാജപ്പന്‍ തോട്ടുവക്കത്തെ പ്രളയത്തില്‍ തകര്‍ന്ന് ശോച്യാവസ്ഥയിലായ വീട്ടിലാണ് താമസം. തൊട്ടടുത്ത് സഹോദരി വിലാസിനിയും കുടുംബവും സഹായത്തിനുണ്ട്.
രാജപ്പന്‍ കായലില്‍ കുപ്പികള്‍ ശേഖരിക്കുന്നതിനിടെ പ്രദേശവാസിയായ നന്ദു എന്ന യുവാവ് തന്റെ കാമറയില്‍ ആ ദൃശ്യങ്ങള്‍ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് ദേശീയ പത്രങ്ങള്‍ അടക്കം വിഷയം ചര്‍ച്ചയാക്കിയത്. ഇതേ തുടര്‍ന്നാണ് വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിലും എത്തിയത്.
ജീവിത മാര്‍ഗം ഇതാണെങ്കിലും കിട്ടുന്ന കുപ്പികളുടെ എണ്ണം കുറയുന്നതാണ് രാജപ്പന് സന്തോഷം. അത്രയെങ്കിലും മാലിന്യം കുറയുമല്ലോ എന്നാണ് രാജപ്പെന്റ ചിന്ത. പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെകുറിച്ചറിഞ്ഞതിലും മന്‍ കി ബാത്തില്‍ പരാമര്‍ശിച്ചതിലും സന്തോഷവും അഭിമാനവും ഉണ്ടെന്ന് രാജപ്പന്‍ പറയുന്നു. തന്റെ സേവനത്തെ അഭിനന്ദിച്ച അദ്ദേഹത്തോട് നന്ദിയുണ്ടെന്നും രാജപ്പന്‍ പറഞ്ഞു.
സംസ്ഥാനത്തെ പുതുക്കിയ മദ്യവില നാളെ പ്രാബല്യത്തില്‍. അടിസ്ഥാനവിലയില്‍ ഏഴു ശതമാനം വര്‍ധന വരുത്തിയതോടെ പത്തു രൂപ മുതല്‍ 90 രൂപ വരെയാകും വര്‍ധിക്കുക. ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റണമോയെന്ന കാര്യത്തിലും സര്‍ക്കാര്‍ തീരുമാനം ഉടനുണ്ടാകും.
ഓള്‍ഡ് പോര്‍ട് റം അഥവാ ഒ.പി.ആറിന്‍റെ 660 രൂപ വിലയുള്ള ഒരു ലീറ്റര്‍ മദ്യത്തിനു ഇനി മുതല്‍ 710 രൂപ നല്‍കേണ്ടി വരും. 560 രൂപയായിരുന്ന ജവാന് 600 രൂപയും നല്‍കണം. എം.എച്ച് ബ്രാന്‍ഡിയ്ക്ക് 950 ല്‍ നിന്നും 1020 ആയും ഓള്‍ഡ് മങ്ക് ലെജന്‍ഡിനു 2020 ല്‍ നിന്നും 2110 ആയും വില വര്‍ധിക്കും. ഇതുപോലെ മദ്യത്തിന്‍റെ ഇനമനുസരിച്ച് പത്തു രൂപ മുതല്‍ 90 രൂപ വരെയാണ് വര്‍ധന. നേരത്തെ കോവിഡ് സെസ് ഏര്‍പ്പെടുത്തിയപ്പോഴായിരുന്നു മദ്യത്തിന്‍റെ വിലവര്‍ധിച്ചത്.
മദ്യകമ്പനികളുടെ ഏറെ നാളത്തെ ആവശ്യത്തിനൊടുവിലാണ് ഏഴു ശതമാനം വര്‍ധന വരുത്താനുള്ള സര്‍ക്കാര്‍ തീരുമാനം . പ്ലാസ്റ്റിക് കുപ്പിയില്‍ നിന്നും ഘട്ടം ഘട്ടമായി ചില്ലു കുപ്പിയിലേക്ക് മാറുന്നതിന്‍റെ ഭാഗമായി 750 മില്ലി ലിറ്റര്‍ മദ്യം ഇനി ചില്ലുകുപ്പിയിലായിരിക്കും ലഭിക്കുക. മാത്രമല്ല ഒന്നര ലീറ്ററിന്‍റേയും രണ്ടര ലീറ്ററിന്‍റേയും മദ്യവും ഔട്്ലെറ്റുകളിലെത്തും.
ഫെബ്രുവരി ഒന്നുമുതലാണ് വില വര്‍ധന പ്രാബല്യത്തില്‍ വരുന്നതെങ്കിലും ഒന്നാം തീയതി ഡ്രൈ ആയതിനാല്‍ ചൊവ്വാഴ്ച മുതലാകും പ്രാബല്യത്തില്‍ വരിക. ഒന്നാം തീയതിയുള്ള ഡ്രൈ ഡേ മാറ്റണമോയെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമാണ്. നേരത്തെ ഡ്രൈ ഡേ മാറ്റണമെന്ന ആവശ്യം ബാറുകാര്‍ എക്സൈസ് വകുപ്പിനോടു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നയപരമായ തീരുമാനമായതിനാല്‍ എക്സൈസ് വകുപ്പ് ബാറുകാരുടെ ആവശ്യം സര്‍ക്കാരിനു മുന്നില്‍ വെച്ചിട്ടുണ്ട്.
കയ്യിൽ നിന്നു പോയ പന്തെടുക്കാൻ ഒന്നുമറിയാതെ ഓടിയ കുരുന്നിന് 2 മീറ്റർ അപ്പുറം ബസ് ബ്രേക്കിട്ടു നിന്നു. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്.
ഇന്നലെ വൈകിട്ട് 4.40ന് ഉദിയൻകുളങ്ങര ജംക്‌ഷനു സമീപത്തെ സൈക്കിൾ വിൽപന കേന്ദ്രത്തിനു മുന്നിലായിരുന്നു സംഭവം. സൈക്കിൾ വാങ്ങാൻ നെയ്യാറ്റിൻകര സ്വദേശികളായ മാതാപിതാക്കൾക്കും സഹോദരനും ഒപ്പം എത്തിയ 2 വയസ്സുകാരൻ കൈയിൽ നിന്നു പോയ പന്ത് വീണ്ടെടുക്കാൻ റോഡിലേക്ക് ഓടുകയായിരുന്നു.
ഇതേസമയം റോഡിലൂടെ വരികയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് ബസ് ബ്രേക്കിട്ട് കുഞ്ഞിന്റെ ഒരു മീറ്റർ അകലെ വരെ എത്തി നിന്നു.എതിർദിശയിൽ നിന്ന് എത്തിയ ബൈക്കും നേരിയ വ്യത്യാസത്തിൽ കടന്നു പോയി.
കെ.എം.മാണിയെ വികസന നായകനെന്ന് പുകഴ്ത്തിയും കാപ്പനെതിരേ ഒളിയമ്പെയ്തും മന്ത്രി എം.എം. മണി. ഇല്ലാത്ത സീറ്റ് ചർച്ചയുണ്ടാക്കിയാണ് വിവാദങ്ങൾ സൃഷ്ടിക്കുന്നതെന്ന് എം.എം മണി പറഞ്ഞു. പാലായിലൂടെ കടന്നുപോയാൽ കെ.എം മാണി പാലയെ കൈകുമ്പിളിൽ എങ്ങനെ കൊണ്ടുനടന്നെന്ന് അറിയാൻ കഴിയുമെന്നും എം.എം മണി പറഞ്ഞു. പാലായിൽ സംഘടിപ്പിച്ച കെ.എം മാണി ജന്മദിനാഘോഷചടങ്ങിൽ സംസാരിക്കവെയാണ് മണി മാണി സി. കാപ്പനെ പരോക്ഷമായി വിമർശിച്ചത്. ക്ഷണിക്കപ്പെട്ടിട്ടും പാലാ എം.എൽ.എ മാണി സി. കാപ്പൻ ചടങ്ങിൽ പങ്കെടുത്തില്ല.
അറക്കുന്നതിന് മുമ്പ് ആരും പെടയ്ക്കണ്ടെന്ന് രാഷ്ട്രീയം പറയുന്നതിനിടയിൽ മണി പറഞ്ഞു. എന്തും ചർച്ചചെയ്ത് പരിഹരിക്കുവാൻ ശേഷിയുള്ളതാണ് ഇടതു മുന്നണി .സീറ്റുകാര്യം ചർച്ചചെയ്ത് പരിഹരിക്കുവാൻ മുന്നണിക്കറിയാം. ഇടതുമുന്നണി ആരെയും ഒഴിവാക്കുന്ന മുന്നണിയല്ല. കേരള കോൺഗ്രസ്സിനെ അർഹമായ പിന്തുണ നൽകിയാണ് ഇടതു മുന്നണി സ്വീകരിച്ചത്.എല്ലാ സ്ഥാനങ്ങളും ഒറ്റയ്ക്ക് എടുക്കുന്ന രീതിയല്ല മുന്നണിയിൽ സി.പി.എം. സ്വീകരിക്കുന്നത്.
കെ.എം.മാണിയാണ് പാലായുടെ വികസന നായകൻ. മാണി മഹത്തായ സേവനംചെയ്ത ജനനേതാവാണെന്നും മന്ത്രി മണി പറഞ്ഞു. അതേസമയം തിരക്കുമൂലമാണ് മാണി സി.കാപ്പൻ എം.എൽ.എ. എത്താത്തതെന്ന് സ്വാഗത പ്രസംഗകൻ വേദിയിൽ പറഞ്ഞിരുന്നു.
പാലായിൽ ഉണ്ടായിട്ടും ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട പാലാ എം.എൽ.എ മാണി സി. കാപ്പന്റെ അസാന്നിധ്യം ചർച്ചയായി. കടുത്തുരുത്തി സെന്റ് ജോൺസ് ഓൾഡ് ഏജ് ഹോമിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണം ഒരുക്കിയാണ് ജോസഫ് വിഭാഗം കെ.എം മാണിയുടെ ജന്മദിനാചരണം നടത്തിയത്. ചടങ്ങിൽ പി.ജെ ജോസഫ് അടക്കമുള്ള നേതാക്കൾ പങ്കെടുത്തു.
ന്യൂഡൽഹി: ബ്രിട്ടനില്‍ നിന്ന് ഡല്‍ഹിയില്‍ എത്തുന്നവർക്ക് ക്വാറന്റൈൻ മാർഗനിർദേശങ്ങളിൽ ഇളവ്. ഏഴുദിവസം സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിര്‍ബന്ധിത ക്വാറന്റൈൻ എന്ന വ്യവസ്ഥയാണ് ഒഴിവാക്കിയത്.
നെഗറ്റീവായവര്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് നിര്‍ദേശം. ബ്രിട്ടനിൽ കോവിഡന്റെ അതിതീവ്ര വകഭേദം കണ്ടെത്തിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ കേന്ദ്രത്തിലെ ക്വാറന്റൈന് കര്ശനമാക്കിയിരുന്നത്.
ഏഴ് ദിവസം സർക്കാർ ഒരുക്കുന്ന കേന്ദ്രങ്ങളിലും ഏഴ് ദിവസം വീട്ടിലും ക്വാറന്റൈനിൽ കഴിയണമെന്നായിരുന്നു മാർഗനിർദേശത്തിൽ നേരത്തേ നിർബന്ധമാക്കിയിരുന്നത്.
അന്തരിച്ച എഐഎഡിഎംകെ നേതാക്കളായ ജയലളിതയുടെയും എംജിആറിന്റെയും സ്മരണയ്ക്കായി നിര്‍മ്മിച്ച ക്ഷേത്രം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വവും ചേര്‍ന്ന് തുറന്നുനല്‍കി.
തിരുമംഗലത്തിനടുത്തുള്ള ടി കുന്നത്തൂരില്‍ 12 ഏക്കര്‍ വിസ്തൃതിയുള്ള സ്ഥലത്താണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. ക്ഷേത്രത്തില്‍ ഇരുവരുടേയും പൂര്‍ണകായ ചെമ്പ് പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം എന്നത് വിവാദമായിരിക്കുകയാണ്. 50 ലക്ഷം രൂപ ചിലവിലാണ് ക്ഷേത്രത്തിന്റെ നിര്‍മാണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എഐഎഡിഎംകെ. സന്നദ്ധ സേവനവിഭാഗമായ ‘അമ്മ പേരവൈ’യാണ് മധുര, തിരുമംഗലത്ത് ക്ഷേത്രം നിര്‍മിച്ചത്. അമ്മ പേരവൈ സെക്രട്ടറി കൂടിയായ റവന്യൂ മന്ത്രി ആര്‍ബി ഉദയകുമാര്‍ മുന്‍കൈ എടുത്താണ് ക്ഷേത്രം നിര്‍മിച്ചത്.
ചടങ്ങില്‍ മുതിര്‍ന്ന എഐഎഡിഎംകെ നേതാക്കളും പങ്കെടുത്തു. അമ്മയുടെ സര്‍ക്കാര്‍ തുടരുന്നതിന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാനായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.