കായലിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കി ജീവിക്കുന്ന കായലിന്റെ കാവലാളായ രാജപ്പന്‍ ഇപ്പോള്‍ നാടിന്റെ അഭിമാനതാരമാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മന്‍ കി ബാത്തില്‍ പരാമര്‍ശിച്ചതോടെയാണ് കായലിന്റെ സ്വന്തമായ രാജപ്പന്‍ കുമരകത്തിന്റെ താരമായി മാറിയത്.

എന്നാല്‍ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പറയും മുന്‍പ് തന്നെ കുമരകത്തുകാര്‍ക്ക് രാജപ്പനെ അറിയാം. കുമരകം മഞ്ചാടിക്കരി സ്വദേശിയായ രാജപ്പന്റെ രണ്ടു കാലുകളും ചെറുപ്പത്തില്‍ പോളിയോ ബാധിച്ച് തളര്‍ന്നതാണ്. മീനച്ചിലാറും കായലും കണ്ടാണ് രാജപ്പന്‍ ഇതുവരെ വളര്‍ന്നത്. വേമ്പനാട്ടുകായലിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കിയെടുത്താണ് അരക്ക് കീഴെ തളര്‍ന്ന ഈ എഴുപത്തിരണ്ടുകാരന്‍ ജീവിതം പുലര്‍ത്തുന്നത്.

ജലശ്രോതസുകള്‍ മലിനമാകുന്നത് കണ്ടാണ് രാജപ്പന്‍ വള്ളത്തില്‍ പ്ലാസ്റ്റിക് കവറുകളും കുപ്പികളും പെറുക്കുന്നതിനായി ഇറങ്ങിയത്. രാവിലെ തോട്ടില്‍ കെട്ടിയിട്ട വള്ളത്തിനരികിലേക്ക് നിരങ്ങിയെത്തും. ഇതുമായി കായലിലേയ്ക്കിറങ്ങും. രാജപ്പന്റെ എല്ലാ ദിവസവും തുടങ്ങുന്നത് ഇങ്ങനെയാണ്.

കുമരകം മുതല്‍ കോട്ടയം വരെ മീനച്ചിലാറ്റിലും തോടുകളിലും കായലിലുമെല്ലാം രാജപ്പനെത്തും. വൈകുന്നേരമാവുന്നതോടെ കുപ്പികള്‍ പെറുക്കി മടങ്ങും. ഒരു കിലോക്ക് 12 രൂപ വരെയാണ് കിട്ടുക. പ്ലാസ്റ്റിക് കുപ്പികളായതിനാല്‍ വലിയ തൂക്കമുണ്ടാവില്ല. കടവില്‍ കൂട്ടിയിട്ട് കുറച്ചധികം കുപ്പികളാകുമ്പോഴെ വില്‍ക്കൂ. വാടകക്കെടുത്ത വള്ളത്തിലാണ് നേരത്തെ കുപ്പി പെറുക്കാനിറങ്ങിയിരുന്നത്.

എന്നാല്‍ ഇപ്പോള്‍ നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും സഹായിച്ച് രാജപ്പന് സ്വന്തമായി ഒരു വള്ളം ലഭിച്ചു. ഇതിലാണ് ഇപ്പോള്‍ യാത്ര. വേമ്പനാട് കായല്‍, മണിയാപറമ്പ്, 900, പരിപ്പ്, കൈപ്പുഴമുട്ട്, നീണ്ടൂര്‍, മാന്നാനം, പുലിക്കുട്ടിശേരി, കരീമഠം, ചീപ്പുങ്കല്‍, ചെങ്ങളം എന്നിവിടങ്ങളില്‍ വള്ളത്തിലെത്തി കുപ്പികള്‍ ശേഖരിക്കും. ഞായറാഴ്ച്ച ഒഴികെ എല്ലാ ദിവസവും കായലില്‍ പോകുന്നുണ്ട്. പുലര്‍ച്ചെ ഇറങ്ങിയാല്‍ രാത്രി ഒന്‍പതിനാണ് മടങ്ങിയെത്തുന്നത്.

വീടിനു സമീപത്തെ കടവില്‍ വള്ളം അടുപ്പിച്ചതിനു ശേഷം വള്ളത്തില്‍ നിന്നും ചെറിയ പലക കരയിലേക്കിട്ട് അതിലൂടെ നിരങ്ങിയാണ് വീട്ടിലേക്ക് എത്തുന്നത്. ശേഖരിക്കുന്ന കുപ്പികള്‍ മറ്റും മറ്റുള്ളവരുടെ സഹായത്തിലാണ് കരയിലേക്ക് ഇറക്കിവെക്കുന്നത്. ശേഖരിച്ച് വെയ്ക്കുന്ന കുപ്പികള്‍ കച്ചവടക്കാര്‍ക്ക് നല്കുകയാണ് ചെയ്യുന്നത്.

മറ്റ് ജോലികള്‍ ചെയ്യാന്‍ ആരോഗ്യം സമ്മതിക്കാത്തതിനാല്‍ കായലിലെ കുപ്പികള്‍ പെറുക്കി വിറ്റു കിട്ടുന്ന തുകയാണ് ഏക ജീവിത മാര്‍ഗം. ഈ തുക കൂടാതെ വികലാംഗപെന്‍ഷന്‍ മാത്രമാണ് ആശ്രയം. അവിവാഹിതനായ രാജപ്പന്‍ തോട്ടുവക്കത്തെ പ്രളയത്തില്‍ തകര്‍ന്ന് ശോച്യാവസ്ഥയിലായ വീട്ടിലാണ് താമസം. തൊട്ടടുത്ത് സഹോദരി വിലാസിനിയും കുടുംബവും സഹായത്തിനുണ്ട്.

രാജപ്പന്‍ കായലില്‍ കുപ്പികള്‍ ശേഖരിക്കുന്നതിനിടെ പ്രദേശവാസിയായ നന്ദു എന്ന യുവാവ് തന്റെ കാമറയില്‍ ആ ദൃശ്യങ്ങള്‍ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് ദേശീയ പത്രങ്ങള്‍ അടക്കം വിഷയം ചര്‍ച്ചയാക്കിയത്. ഇതേ തുടര്‍ന്നാണ് വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിലും എത്തിയത്.

ജീവിത മാര്‍ഗം ഇതാണെങ്കിലും കിട്ടുന്ന കുപ്പികളുടെ എണ്ണം കുറയുന്നതാണ് രാജപ്പന് സന്തോഷം. അത്രയെങ്കിലും മാലിന്യം കുറയുമല്ലോ എന്നാണ് രാജപ്പെന്റ ചിന്ത. പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെകുറിച്ചറിഞ്ഞതിലും മന്‍ കി ബാത്തില്‍ പരാമര്‍ശിച്ചതിലും സന്തോഷവും അഭിമാനവും ഉണ്ടെന്ന് രാജപ്പന്‍ പറയുന്നു. തന്റെ സേവനത്തെ അഭിനന്ദിച്ച അദ്ദേഹത്തോട് നന്ദിയുണ്ടെന്നും രാജപ്പന്‍ പറഞ്ഞു.