മലയാളം യുകെ ന്യൂസ് സ്പെഷ്യൽ
ത്രിതല ഗ്രാമപഞ്ചായത്തിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം കേരളത്തിൽ തകൃതിയായി പുരോഗമിക്കുകയാണ്. പഞ്ചായത്ത് രാജ് നിയമം നിലവിൽ വരികയും, വികസന പ്രവർത്തനങ്ങൾക്കായി സംസ്ഥാന ഗവൺമെന്റുകൾ വകയിരുത്തുന്ന തുകയിൽ നല്ലൊരു ശതമാനം ഗ്രാമ പഞ്ചായത്തുകൾ വഴി ചിലവഴിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഗ്രാമപഞ്ചായത്തുകൾ നാടിൻറെ വികസനത്തിൻെറ ചാലകശക്തിയായി തീർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ രാഷ്ട്രീയ അതിപ്രസരണങ്ങളില്ലാതെ സാമൂഹികപ്രതിബദ്ധതയും യുവത്വവും നിറഞ്ഞ നേതൃത്വം ത്രിതല പഞ്ചായത്തുകളിലേക്ക് കടന്നു വരേണ്ടത് നാടിൻറെ വികസനത്തിന് അത്യന്താപേക്ഷിതമാണ്. ഇത് തിരിച്ചറിഞ്ഞ് തന്നെയാണ് ജനങ്ങളുടെ സ്വീകാര്യത നേടാനായി ഇരുമുന്നണികളും വിവിധമേഖലകളിൽ കഴിവ് തെളിയിച്ചവരെ ത്രിതല ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിനായി ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്.
ജനങ്ങളോടൊപ്പം തോളോടു തോൾ ചേർന്ന് പ്രവർത്തിക്കേണ്ടവരാണ് ജനപ്രതിനിധികൾ , പ്രത്യേകിച്ച് ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർ. കേരളത്തിൻറെ പലഭാഗങ്ങളിലും ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളെ സ്വന്തം കുടുംബാംഗങ്ങളെ പോലെയാണ് ജനം കരുതുന്നത്. കാരണം നാട്ടുകാരുടെ ഓരോ വിശേഷങ്ങളിലും വിഷമങ്ങളിലും ഓടിയെത്തുന്നവരാണ് അവർ. വീടിനുള്ളിൽ ഒരു പാമ്പിനെ കണ്ടാൽ പോലും ആദ്യം വിളി വരിക വാർഡ് മെമ്പർക്കാണ്. വാർഡ് മെമ്പർ വന്നു വേണം ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനെ അറിയിക്കാനും, പാമ്പുപിടുത്തക്കാരനെ തപ്പാനും മറ്റും . ഈ സാഹചര്യത്തിൽ ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർ സാമൂഹ്യപ്രതിബദ്ധതയുള്ളവരും സാമൂഹ്യസേവനത്തോട് അഭിനിവേശം ഉള്ളവരും അല്ലെങ്കിൽ കുഴങ്ങിയതു തന്നെ. അതുകൊണ്ടുതന്നെ ജനസേവനത്തിൽ അഭിരുചിയും, താൽപര്യവും കാട്ടിയവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മുളംങ്കുന്നത്തുകാവ് ആറാം വാർഡ് ഇത്തരത്തിലൊരു പോരാട്ടത്തിൻെറ നേർകാഴ്ചയാവുകയാണ്.
ഏതാണ്ട് രണ്ട് പതിറ്റാണ്ടോളം വിവിധ സന്നദ്ധ പ്രസ്ഥാനങ്ങളിലും, അയൽക്കൂട്ടങ്ങളിലുമായി സാമൂഹ്യസേവന രംഗത്ത് വലിയ പരിചയവുമായാണ് യുഡിഎഫ് സ്ഥാനാർത്ഥി സി.പി ജോർജ് പഞ്ചായത്ത് ഇലക്ഷനിൽ ഒരു കൈ നോക്കാൻ ഇറങ്ങിയിരിക്കുന്നത്. 2005-2010 കാലഘട്ടത്തിൽ മുളങ്കുന്നത്തുകാവിലെ തന്നെ ആറാം വാർഡിൽ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ചരിത്രവും ജനങ്ങളുടെ ഇടയിൽ സി.പി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെടുന്ന സി.പി ജോർജിന് സ്വന്തം. 1990കളുടെ മധ്യത്തിൽ മലങ്കര കത്തോലിക്കാ സഭയുടെ സാമൂഹ്യസേവന വിഭാഗമായ ബോധനയിലൂടെയാണ് സാമൂഹ്യസേവനത്തിലേക്ക് സി.പി ജോർജ് കടന്നുവരുന്നത്. തൃശ്ശൂർ ജില്ലയിലെ വിവിധ മേഖലകളിൽ ബോധനയ്ക്കുവേണ്ടി അയൽക്കൂട്ടങ്ങൾ രൂപീകരിക്കുന്നതിനും സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലും സി.പി ജോർജിൻെറ മികവ് ബോധനയ്ക്ക് സഹായകരമായി. അതിനുശേഷം പാണഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ലോകബാങ്ക് സഹായത്തോടെ കേരളാ ഗവൺമെൻറ് നടപ്പാക്കിയ ജലനിധി പദ്ധതിയുടെ ഭാഗവാക്കായ ജോർജ് പാണഞ്ചേരിയിലെ മികച്ച കമ്മ്യൂണിറ്റി ഡെവലപ്മെൻറ് ഓഫീസർമാരിൽ ഒരാളായിരുന്നു. പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ ശുദ്ധജലം എത്തിക്കാനും, പിന്നോക്ക മേഖലകളിൽ ശൗചാലയങ്ങളും, അഴുക്കുചാലുകളും തുടങ്ങി ശുചിത്വ മേഖലകളിലെ അടിസ്ഥാന വികസനത്തിന് സി.പി ജോർജ് നൽകിയ സംഭാവനകൾ പാണഞ്ചേരി നിവാസികൾ ഇന്നും നന്ദിയോടെ ആണ് സ്മരിക്കുന്നത്. തൃശൂർ രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സോഷ്യൽ ആക്ഷൻൻെറ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കവേ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ മികവുറ്റ സംഭാവനകൾ നൽകാനായി.
2005ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രതിനിധിയായി ആറാം വാർഡിൽ നിന്ന് മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സി.പി ജോർജ് മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിനും പ്രത്യേകിച്ച് ആറാം വാർഡിനും സുപരിചിതനാണ്. വലിപ്പം കൊണ്ടും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ടും വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ആറാം വാർഡിൽ ജാതിമത രാഷ്ട്രീയ ഭേദമന്യേ സി.പി ജോർജ് നടത്തിയ വികസന പ്രവർത്തനങ്ങൾ പൊതുജനശ്രദ്ധ ആകർഷിച്ചിരുന്നു. മുൻകാലങ്ങളിൽ ജനങ്ങളോടൊപ്പം പ്രവർത്തിച്ച അനുഭവസമ്പത്ത് തന്നെയാണ് ഈ തെരഞ്ഞെടുപ്പിലെ തൻെറ ഏറ്റവും വലിയ മുതൽക്കൂട്ടെന്ന് സി.പി ജോർജ് മലയാളം യുകെയോട് അഭിപ്രായപ്പെട്ടു. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ ബിജു വടുകുളം ആണ് സി.പി ജോർജിൻറെ പ്രധാന എതിരാളി. ഇടതുപക്ഷത്തേക്കുള്ള ജോസ് വിഭാഗത്തിൻെറ പൊടുന്നനെയുള്ള മലക്കംമറിച്ചിലിൽ അസംതൃപ്തരായ യുഡിഎഫ് അനുഭാവികളായ മാണി വിഭാഗം കോൺഗ്രസ് പ്രതിനിധിയായി യുഡിഎഫിനു വേണ്ടി മത്സരിക്കുന്ന ജോർജിൻറെ സാധ്യതകൾ വർധിപ്പിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ബിജെപിയുടെ ഉൾപ്പെടെ മറ്റ് മൂന്ന് സ്ഥാനാർത്ഥികൾ കൂടി രംഗത്തുണ്ടെങ്കിലും പ്രധാനമത്സരം ഇടത് വലത് മുന്നണികൾ തമ്മിലാണ്.
ട്രെയിനില്‍ യാത്ര ചെയ്യവേ ഫോണില്‍ ഹിന്ദി സംസാരിച്ചതിന്റെ പേരില്‍ യുവാവിനോടു തട്ടിക്കയറിയ യുവതിയ്ക്ക് ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണി. ന്യൂസിലന്‍ഡിലെ വെല്ലിംഗ്ടണിലാണ് സംഭവം. ഫോണില്‍ ഹിന്ദി സംസാരിച്ചതിന്റെ പേരില്‍ ഇന്ത്യക്കാരനായ യുവാവിനോട് ന്യൂസിലന്‍ഡുകാരിയായ പതിനാറുകാരി തട്ടിക്കയറുകയായിരുന്നു. ഇവിടെ നിങ്ങളുടെ ഭാഷ സംസാരിക്കാന്‍ ആണെങ്കില്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകണം എന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞത്.
സംഭവം ശ്രദ്ധയില്‍ പെട്ട ടിക്കറ്റ് എക്സാമിനര്‍ എത്തുകയും കാര്യങ്ങള്‍ തിരക്കുകയും ചെയ്തു. ഇയാളെ ട്രെയിനില്‍ നിന്നും ഇറക്കി വിടണം രാജ്യം കടത്തണം എന്നൊക്കെ പ്രതികരിച്ചപ്പോള്‍ എല്ലാം കേട്ടു നില്‍ക്കുകയല്ലാതെ മറുപടി പറയാതെ നില്‍ക്കുകയായിരുന്നു യുവാവ്. എന്നാല്‍ സംഭവത്തില്‍ ട്വിസ്റ്റ് മറ്റൊന്നായിരുന്നു.യുവാവിനോട് ഇരുന്നോളാൻ പറഞ്ഞ ശേഷം പെണ്‍കുട്ടിയോട് ടിടി ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ പറഞ്ഞു. സഹയാത്രികരോട് മാന്യമായി പെരുമാറാന്‍ സാധിക്കുന്നില്ലെങ്കില്‍ ട്രെയിനില്‍ നിന്നും ഇറങ്ങണമെന്ന് പറഞ്ഞ ടിടിയോടും പെണ്‍കുട്ടി തട്ടിക്കയറി. ഇതോടെ ട്രയെിനില്‍ നിന്നും ഇറങ്ങണമെന്ന കര്‍ശന നിലപാട് സ്വീകരിക്കുകയായിരുന്നു ജെ ജെ ഫിലിപ്പ് എന്ന ടിടിഇ. പെണ്‍കുട്ടി ട്രെയിനില്‍ നിന്നും ഇറങ്ങാനോ ക്ഷമാപണം നടത്താനോ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഏകദേശം ഇരുപത് മിനിറ്റോളം ആണ് ട്രെയിന്‍ നിര്‍ത്തിയിട്ടത്.
ടിടിഇ നിലപാടില്‍ നിന്ന് മാറില്ലെന്ന് വ്യക്തമായതോടെ പെണ്‍കുട്ടി ട്രെയ്‌നില്‍ നിന്നും ഇറങ്ങുകയായിരുന്നു. രൂക്ഷമായ ഭാഷയില്‍ പെണ്‍കുട്ടി യുവാവിനെ അസംബന്ധം പറഞ്ഞതോടെയാണ് ശക്തമായ നിലപാട് സ്വീകരിച്ചതെന്ന് ടിടിഇ പിന്നീട് വ്യക്തമാക്കി.
ബുറെവി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് തീവ്രന്യൂനമര്‍ദമായി. അര്‍ധരാത്രിക്കുശേഷം രാമനാഥപുരത്തിനും തൂത്തുക്കുടിക്കുമിടയില്‍ കരയിലെത്തും. കാറ്റിന്റെ വേഗം മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയായി കുറഞ്ഞു. കേരളത്തിലെത്തുമ്പോള്‍ വേഗം മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെയാകും എന്നാണ് അനുമാനം.
സംസ്ഥാനത്ത് അഞ്ചുജില്ലകളിൽ നാളെ പൊതുഅവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് അവധി. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അടക്കം അവധി ബാധകമാണ്. ദുരന്ത നിവാരണം, അവശ്യ സർവീസ്, തിരഞ്ഞെടുപ്പ് ചുമതലകൾ എന്നിവയ്ക്ക് അവധി ബാധകമല്ല.
തെക്കന്‍തമിഴ്നാട്ടിലാകെ മഴയും കാറ്റും സൃഷ്ടിച്ചുകൊണ്ടാണ് ബുറെവി ചുഴലിക്കാറ്റ് ഇന്ത്യന്‍തീരത്തേക്ക് എത്തുന്നത്. തൂത്തുക്കുടി, തിരുനല്‍വേലി പ്രദേശങ്ങളിലൂടെ ചുഴലിക്കാറ്റ് കേരളത്തിലേക്ക് നീങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ടും എറണാകുളം കോട്ടയം ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്.
കൊല്ലം തിരുവനന്തപുരം ജില്ലകള്‍ക്കിടയിലൂടെ അറബിക്കടലിലേക്ക് കടക്കുമ്പോള്‍ ന്യൂനമര്‍ദത്തിന് വീണ്ടും ശക്തി കൈവരാം. സംസ്ഥാനത്തെ ദുരന്തനിവാരണസംവിധനങ്ങളെല്ലാം അതീവ ജാഗ്രതയിലാണ്, ദേശീയ ദുരന്തനിവാരണസേനയും അഗ്നിശമന സേനയും സജ്ജമാണ്. ജില്ലാതലത്തില്‍കലക്ടര്‍മാരും താലൂക്കുകളില്‍തഹസീല്‍ദാര്‍മാരുമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. അപകടകരമായ സ്ഥലങ്ങളില്‍ നിന്ന് താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും ദുരിതാശ്വാസക്യാമ്പുകള്‍തുറക്കാനും സര്‍ക്കാര്‍ നിര്‍േശിച്ചിട്ടുണ്ട്. വൈദ്യുതി ബോര്‍ഡും ജലവിഭവവകുപ്പും ജലസംഭരണികളിലെ നീരൊഴുക്ക് നിരീക്ഷിച്ചുവരികയാണ്. തീരപ്രദേശത്തും കനത്തജാഗ്രത തുടരുകയാണ്.
സംസ്ഥാനത്ത് ബുറെവി ചുഴലിക്കാറ്റ് മുന്‍കരുതല്‍ നടപടികളുടെ ഏകോപനച്ചുമതല മന്ത്രിമാര്‍ക്ക് നല്‍കി. കേരളത്തില്‍ കടക്കുന്നത് കൊല്ലം, തിരുവനന്തപുരം അതിര്‍ത്തി പ്രദേശങ്ങളിലൂടെയാണ്. ചുഴലിക്കാറ്റ് കേരളത്തിൽ പ്രവേശിക്കുമ്പോൾ കേരളത്തിൽ ഉണ്ടാകാനിടയുള്ള പ്രതിസന്ധികൾ നേരിടാൻ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കേരളത്തില്‍ കടക്കുന്നത് കൊല്ലം, തിരുവനന്തപുരം അതിര്‍ത്തി പ്രദേശങ്ങളിലൂടെയാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് കേരളത്തിലൂടെ അറബിക്കടലിലേക്ക് നീങ്ങും.വിവിധ സേനാവിഭാഗങ്ങളുടെയും സഹായം തേടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2891 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ഇവിടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കും. കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കലക്ടര്‍മാരെ സഹായിക്കാന്‍ സെക്രട്ടറിമാരെയും നിയോഗിക്കും. മുന്‍കരുതലിന്റെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം രാവിലെ പത്തുമുതല്‍ ആറുവരെ അടച്ചിടും. എറണാകുളം വരെ മണിക്കൂറിൽ 50 മുതൽ 60 കിമീ വരെ വേഗത്തിലുള്ള ശക്തമായ കാറ്റ് പ്രതീക്ഷിക്കാം. അതിതീവ്രമായി മഴ പെയ്താല്‍ മലയോര മേഖലയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടാകാനുള്ള സാധ്യതയും ഉണ്ട്. വലിയ പ്രളയ സാഹചര്യം നിലവിൽ പ്രതീക്ഷിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പര പൂർത്തിയായി. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 എന്ന നിലയിലാണ് ഓസീസ് സ്വന്തമാക്കിയത്. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യ 13 റൺസിന് ആശ്വാസ ജയം സ്വന്തമാക്കി. മലയാളി താരം സഞ്ജു സാംസൺ മൂന്നാം ഏകദിനത്തിൽ കളിച്ചേക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാൽ, അത് സംഭവിച്ചില്ല. ആദ്യമായി ഇന്ത്യയുടെ ഏകദിന സ്‌ക്വാഡിൽ ഇടംപിടിച്ചെങ്കിലും ഒരു മത്സരത്തിൽ പോലും കളത്തിലിറങ്ങാൻ സഞ്ജുവിന് സാധിക്കാതെ പോയി. ഏകദിന അരങ്ങേറ്റത്തിനായി താരം ഇനിയും കാത്തിരിക്കണം.
ഇന്ത്യയ്‌ക്കായി ഏകദിനത്തിൽ കളിക്കാൻ സാധിച്ചില്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ് സഞ്ജു. മലയാളികൾക്ക് സഞ്ജുവിനോടുള്ള ഇഷ്ടമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഡിസംബർ രണ്ടിന് നടന്ന മൂന്നാം ഏകദിന മത്സരത്തിനിടെ കാണികൾക്കിടയിൽ നിന്ന് ‘സഞ്ജുവേട്ടാ..,’ എന്ന് വിളികൾ ഉയർന്നത് സഞ്ജുവിനെ ചിരിപ്പിച്ചു. ഓസ്‌ട്രേലിയയിൽ നടക്കുന്ന മത്സരം കാണാൻ എത്തിയ ഏതോ മലയാളികളാണ് സഞ്ജുവിനെ സ്‌നേഹത്തോടെ വിളിക്കുന്നത്. അടുത്ത കളിയിൽ ടീമിലുണ്ടാകുമോ എന്നാണ് അവർക്കെല്ലാം അറിയേണ്ടത്. ‘സഞ്ജുവേട്ടാ..,’ എന്ന വിളികേട്ട് മലയാളി താരം തിരിഞ്ഞു നോക്കുന്നുണ്ട്.
ഡിസംബർ നാലിന് ടി 20 പരമ്പര ആരംഭിക്കും. ടി 20 സ്‌ക്വാഡിലും സഞ്ജു ഇടം പിടിച്ചിട്ടുണ്ട്. ടി 20 പരമ്പരയിൽ സഞ്ജു കളത്തിലിറങ്ങാനാണ് സാധ്യത.
തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള അഞ്ചു ജില്ലകളില്‍ വെള്ളിയാഴ്ച പൊതു മേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓഫീസുകള്‍ക്ക് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി. ദുരന്ത നിവാരണം, അവശ്യ സര്‍വീസുകള്‍, തിരഞ്ഞെടുപ്പ് ചുമതലകള്‍ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.
മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റ് ജോഡികളാണ് മോഹൻലാലും ശോഭനയും. ‘മാമ്പഴക്കാലം’ എന്ന ചിത്രത്തിലാണ് ഇരുവരും ഏറ്റവും ഒടുവിൽ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടത്. സിനിമയ്ക്കകത്തെ സുഹൃത്തുക്കൾ മോഹൻലാലിനെ ലാൽ, ലാലേട്ടൻ എന്നൊക്കെ വിളിക്കുമ്പോൾ ലാൽ സാർ എന്നാണ് ശോഭന അദ്ദേഹത്തെ വിളിക്കുന്നത്. മോഹൻലാലിന്റെ ഏറ്റവും പുതിയ പോസ്റ്റിൽ ശോഭനയുടെ കമന്റാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്.
സുന്ദരനായി കുറച്ചുകൂടി ചെറുപ്പമായ ലുക്കിലാണ് മോഹൻലാൽ ഫോട്ടോയിൽ കാണപ്പെടുന്നത്. ‘കൂൾ ലാൽ സാർ’ എന്നാണ് ചിത്രത്തിന് ശോഭനയുടെ കമന്റ്. ശോഭനയുടെ കമന്റിന് ആരാധകർ ലൈക്ക് നൽകി തുടങ്ങിയിട്ടുണ്ട്.
സാധാരണയായി തന്റെ സിനിമകളോ നൃത്തമോ ആയി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പങ്കുവയ്ക്കാനായി മാത്രം സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ശോഭന, ഇതുവരെ സുഹൃത്തുക്കളോ സഹപ്രവർത്തകരോ ആയി ഇതുവഴി സംവദിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലാത്തതുകൊണ്ടു തന്നെ എല്ലാവർക്കും താരത്തിന്റെ ഈ കമന്റ് ഒരു അത്ഭുതമാണ്. പ്രമുഖ ഫൊട്ടോഗ്രാഫർ അനീഷ് ഉപാസനയാണ് ഫോട്ടോയെടുത്തിരിക്കുന്നത്.
‘പക്ഷെ’, ‘മിന്നാരം’, ‘പവിത്രം’, ‘തേന്മാവിന്‍ കൊമ്പത്ത്’, ‘ടി.പി ബാലഗോപാലന്‍ എംഎ’, ‘വെള്ളാനകളുടെ നാട്’, ‘ഉള്ളടക്കം’, ‘മായാമയൂരം’, ‘മണിച്ചിത്രത്താഴ്’, ‘നാടോടിക്കാറ്റ്’ തുടങ്ങി ഇരുവരുടേയും ഒന്നിച്ചഭിനയിച്ച എത്രയോ ചിത്രങ്ങള്‍ ഇന്നും മലയാളികളുടെ പ്രിയ സിനിമകളുടെ ലിസ്റ്റില്‍ മുന്‍പന്തിയിലാണ്. മലയാള സിനിമാ പ്രേക്ഷകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയ ഈ താരജോഡി ഇനിയെന്ന് ഒന്നിക്കുമെന്നായിരുന്നു പലര്‍ക്കും അറിയേണ്ടത്.
ശോഭനയും മോഹൻലാലും തമ്മിൽ 37 വർഷത്തെ സുഹൃത്ബന്ധമാണുള്ളത്. 55 സിനികളിൽ ഇരുവരും നായിക നായകന്മാരായി അഭിനയിച്ചിട്ടുമുണ്ട്.
2020-ല്‍ ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിനെയും നടിയും സുശാന്തിന്റെ കാമുകിയുമായിരുന്ന റിയ ചക്രബര്‍ത്തിയെയും. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇതിന് കാരണമായത്. യാഹൂ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് റിയ ഇന്ത്യക്കാര്‍ 2020-ല്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞ നടിയായി മാറിയത്.
മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി സണ്ണി ലിയോണിനെ പിന്തള്ളിയാണ് റിയയുടെ പേര് മുന്നിലെത്തിയിരിക്കുന്നത്. സുശാന്തിന്റെ മരണത്തെ തുടര്‍ന്ന് വിവാദങ്ങള്‍ക്ക് തുടക്കമിട്ട നടി കങ്കണ റണൗട്ട് ആണ് പട്ടികയില്‍ രണ്ടാമത്. മൂന്നാം സ്ഥാനത്ത് ദീപിക പദുക്കോണും നാലാം സ്ഥാനത്ത് സണ്ണി ലിയോണുമാണ്.
സുശാന്തിന്റെ കേസില്‍ ചോദ്യം ചെയ്യലിന് വിധേയായ സെയ്ഫ് അലിഖാന്റെ മകളും നടിയുമായ സാറ അലിഖാന്‍ പത്താം സ്ഥാനത്ത് ഇടം നേടി. പ്രിയങ്കാ ചോപ്ര, കത്രീന കൈഫ് എന്നിവരാണ് അഞ്ചും ആറും സ്ഥാനത്ത്. ഗായിക നേഹ കക്കര്‍ ഏഴാം സ്ഥാനത്തും, ഗായിക കനിക കപൂര്‍ എട്ടാം സ്ഥാനത്തും, കരീന കപൂര്‍ പട്ടികയില്‍ ഒമ്പതാമതായും ഇടം പിടിച്ചു.
നടന്‍മാരുടെ പട്ടികയില്‍ അമിതാഭ് ബച്ചന്‍ ആണ് രണ്ടാം സ്ഥാനത്ത്. അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍, ഇര്‍ഫാന്‍ ഖാന്‍, റിഷി കപൂര്‍ എന്നിവരാണ് തൊട്ടുപുറകില്‍. അന്തരിച്ച ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം ഏഴാമതും സോനു സൂദ്, അനുരാഗ് കശ്യപ്, അല്ലു അര്‍ജുന്‍ എന്നിവര്‍ എട്ട്, ഒമ്പത്, പത്ത് സ്ഥാനങ്ങളില്‍ ഇടം നേടി.
തമിഴ്‌നടൻ രജനികാന്ത് രാഷ്ട്രീയപാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചതിന് പിന്നാലെ കൂടെ നിർത്താൻ ബി.ജെ.പി ശ്രമം തുടങ്ങി.
ഡിസംബർ 31-ന് പാർട്ടി പ്രഖ്യാപനം നടക്കുമെന്നും ജനുവരിയിൽ പ്രവർത്തനം ആരംഭിക്കുമെന്നുമാണ് രജനികാന്ത് അറിയിച്ചത്.
രജനികാന്തുമായി സഖ്യത്തിന് തയ്യാറാണെന്ന് ബിജെപി വക്താവ് നാരായണൻ തിരുപതി പറഞ്ഞു. ആശയങ്ങൾ ഒരുമിച്ച് പോകുന്നതാണ്. താരം ബിജെപിയെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നതെന്നും നാരായണൻ തിരുപതി അഭിപ്രായപ്പെട്ടു.
2017 ഡിസംബറിലാണ് രജനികാന്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും പാർട്ടി രൂപീകരിക്കുമെന്നും അറിയിച്ചത്. തമിഴ്നാട്ടിൽ 234 സീറ്റുകളിലും തന്റെ പാർട്ടി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ രജനിയെ കൂട്ടുപിടിക്കാൻ ബി.ജെ.പി ശ്രമം തുടരുകയാണ്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രജനിയുമായി കൂടിക്കാഴ്ച നടത്താൻ ശ്രമിച്ചിരുന്നു.
കര്‍ഷക സമരത്തില്‍ പങ്കെടുത്ത വൃദ്ധ മഹിന്ദര്‍ കൗറിനെതിരെ വ്യാജ പ്രചാരണം നടത്തിയ നടി കങ്കണ റണൗട്ടിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നു. നടനും ഗായകനുമായ ദില്‍ജിത്ത് ദൊസാജ്ഞ് ആണ് കങ്കണയ്‌ക്കെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. മഹിന്ദര്‍ കൗറിനെ ഷഹീന്‍ബാഗ് ദാദി ബില്‍കീസ് ബാനു ആക്കിയാണ് കങ്കണ ചിത്രീകരിച്ചത്.
100 രൂപയും ഭക്ഷണവും നല്‍കുകയാണെങ്കില്‍ ഈ ദാദി ഏത് സമരത്തിനും പോകും എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്. ഇതിനെതിരെ രംഗത്തെത്തിയ മഹീന്ദറുടെ വീഡിയോ പങ്കുവെച്ചാണ് ദില്‍ജിത്തിന്റെ ട്വീറ്റ്. തങ്ങള്‍ ഇഷ്ടപ്പെടുന്നത് മാത്രം സംസാരിക്കാന്‍ വേണ്ടി അന്ധയായി പെരുമാറരുതെന്നാണ് ദില്‍ജിത്ത് പ്രതികരിച്ചിരിക്കുന്നത്.
ദില്‍ജിത്തിന്റെ ട്വീറ്റിന് രൂക്ഷമായ പ്രതികരണവുമായാണ് കങ്കണ രംഗത്തെത്തിയത്. സംവിധായകന്‍ കരണ്‍ ജോഹറിന്റെ പെറ്റാണ് ദില്‍ജിത്ത് എന്ന് ആക്ഷേപിച്ചാണ് കങ്കണയുടെ മറുപടി. ”പൗരത്വ ഭേദഗതി നിയമത്തില്‍ പങ്കെടുത്ത ബില്‍കിസ് ബാനു ദാദിജിയെ കര്‍ഷക മാര്‍ച്ചിലും കണ്ടു. മഹിന്ദര്‍ കൗര്‍ ജി ആരാണെന്ന് എനിക്ക് അറിയില്ല. എന്ത് നാടകമാണ് നിങ്ങള്‍ കളിക്കുന്നത്? ഉടനെ നിര്‍ത്തുക” എന്നാണ് താരത്തിന്റെ മറുപടി.
പ്രിന്‍സ് നരുല, സര്‍ഗുണ്‍ മെഹ്ത, ഹിമാന്‍ഷി തുടങ്ങിയ താരങ്ങളും കങ്കണയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ സംഭവത്തില്‍ കങ്കണയ്‌ക്കെതിരെ പഞ്ചാബില്‍ നിന്നുള്ള അഭിഭാഷകന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കനി കുസൃതി. നടിയെന്നതില്‍ ഉപരി തന്റെ നിലപാടുകള്‍ വിളിച്ചു പറയാന്‍ യാതൊരു മടിയും നടി കാണിക്കാറുമില്ല. ഇപ്പോള്‍ ഗൃഹലക്ഷ്മി മാഗസിനില്‍ വന്ന തന്റെ കവര്‍ ചിത്രത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടി. ഫോട്ടോഷോപ്പ് ചെയ്ത് തന്റെ യഥാര്‍ത്ഥ നിറവും മറ്റും മാറ്റിയതിന് എതിരെയാണ് നടി രംഗത്ത് എത്തിയിരിക്കുന്നത്. രോമമുള്ള തന്റെ കയ്യും യഥാര്‍ത്ഥ നിറവും മാറ്റി ഫോട്ടോ എഡിറ്റ് ചെയ്ത് നല്‍കിയതിന് എതിരെയാണ് നടി രംഗത്ത് എത്തിയത്. ഗൃഹലക്ഷ്മി മാസികയുടെ അകത്ത് ചില ചിത്രങ്ങള്‍ ശരിയായി നല്‍കിയിട്ടുണ്ടെങ്കിലും കവര്‍ പേജില്‍ വെളുപ്പിച്ചെടുത്തതിനെ ചോദ്യം ചെയ്യുകയാണ് കനി.
നിങ്ങള്‍ എന്റെ തൊലിയുടെ നിറവും കറുത്ത പാടുകളും രോമമുള്ള കൈകളും അതുപോലെ തന്നെ കൊടുക്കേണ്ടതായിരുന്നു. ഷൂട്ടിന് മുമ്പ് ഞാനെന്റെ നിലപാട് വ്യക്തമാക്കിയിരുന്നതാണ് എന്നാണ് കനി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി കുറിച്ചിരിക്കുന്നത്. മനക്കരുത്തുള്ള പെണ്ണുങ്ങളാണ് എന്റെ മാതൃക എന്ന കനിയുടെ അഭിമുഖത്തിനൊപ്പമാണ് എഡിറ്റ് ചെയ്ത ഫോട്ടോ നല്‍യിരിക്കുന്നത്.
എന്നാല്‍ മറ്റ് ചിത്രങ്ങള്‍ ശരിയായി കൊടുത്തതായും കനി കുറിച്ചു. ഈ ചിത്രത്തിലെങ്കിലും നിങ്ങള്‍ നീതി പുലര്‍ത്തി. എന്നാല്‍ കവര്‍ ഫോട്ടോയില്‍ ഇത് മാറ്റാന്‍ നിങ്ങള്‍ നിര്‍ബന്ധിതരായത് എന്തുകൊണ്ടാണ്? എന്നാണ് നടി ചോദ്യം ചെയ്തിരിക്കുന്നത്. കനിക്ക് പിന്തുണയുമായി പ്രേക്ഷകരും രംഗത്തെത്തിയിട്ടുണ്ട്.
തൊലിയുടെ നിറം തന്റെ പല അവസരങ്ങളും ഇല്ലാതാക്കിയെന്നും കനി കുസൃതി പറഞ്ഞിരുന്നു. കാഴ്ചയിലുള്ള നിറത്തിലുള്ള ഡിസ്‌ക്രിമിനേഷന്‍ ഞാനും അനുഭവിച്ചിട്ടുണ്ട്. ജാതിപരമായിട്ടുള്ള വിവേചനം അങ്ങനെ നേരിട്ട് അനുഭവിക്കാത്തതിന് ഒരു കാരണം സ്‌കൂളില്‍ ജാതി ചേര്‍ക്കാത്തത് കൊണ്ട് പലര്‍ക്കും ജാതി എന്താണെന്ന് അറിയില്ല. കുഞ്ഞിലെ വീടുകളില്‍ ബന്ധുക്കളൊക്കെ ഭംഗിയില്ലെങ്കിലും പഠിക്കുന്നത് കൊണ്ട് കുഴപ്പമില്ല എന്നൊക്കെ പറയാറുണ്ടായിരുന്നു. എട്ടാം ക്ലാസ് വരെയൊക്കെ ഞാന്‍ എങ്ങനെയിരിക്കുന്നുവെന്നൊന്നും യാതൊരു ശ്രദ്ധയും കൊടുക്കാത്ത ആളായിരുന്നു.
അന്നൊക്കെ ഞാന്‍ കരുതിയിരുന്നത് എന്റെ സ്‌കിന്‍ ടോണുള്ള ആളുകളുടേത് പോലെയാണ് എന്റെ മുഖത്തെ ഫീച്ചേഴ്‌സ് എന്നാണ്. പിന്നെ ഒരു കല്യാണ കാസറ്റില്‍ കാണുമ്‌ബോഴാണ് അങ്ങനെയല്ല എന്ന് മനസിലാകുന്നത്. എനിക്ക് കറുത്തനിറമുള്ള വസ്ത്രങ്ങള്‍ ഇടാനായിരുന്നു ഏറ്റവും ഇഷ്ടം. പക്ഷേ ചെറുതിലെ ബന്ധുക്കളൊക്കെ കറുത്ത നിറംചേരില്ല. ഇളം മഞ്ഞയോ ഇളം നീലയോ പിങ്കോ ആണ് ചേരുക എന്നൊക്കെ പറയാറുണ്ടായിരുന്നു. ഇപ്പോഴുംആകാശത്ത് കാണാനല്ലാതെ ഇളം നീല നിറം എനിക്കിഷ്ടമല്ല. നമുക്കിഷ്ടമുള്ള നിറത്തിലെ തുണി ഇടാനാകാതെ വരുമ്‌ബോള്‍ കുട്ടിയെന്ന രീതിയില്‍ ഒരു വിഷമം ഉണ്ടാകില്ലേ.. അതാണ് അന്ന് തോന്നിയിട്ടുള്ളത്. കനി പറഞ്ഞിരുന്നു.