എൻസിപി ദേശീയ നേതൃത്വം ഇടതുമുന്നണിക്കൊപ്പം തന്നെയെന്ന് വ്യക്തമായതിനു പിന്നാലെ ഇടതു നേതാക്കൾക്കെതിരെ തുറന്നടിച്ച് മാണി സി.കാപ്പൻ എംഎൽഎ. മന്ത്രി എം.എം.മണിയുടെ വിമർശനങ്ങൾക്ക് വില കൽപിക്കുന്നില്ലെന്നും മണി വാപോയ കോടാലി ആണെന്നും അദ്ദേഹം പറഞ്ഞു.
വൺ,ടു,ത്രീ എന്ന് പറയുന്ന പോലെയാണ് മണിയും അദ്ദേഹത്തിന്റെ വാക്കുകളുമെന്നും കാപ്പൻ പരിഹസിച്ചു. താൻ ആരെയും കാലുവാരിയിട്ടില്ലെന്നും ആരുടെ ഭാഗത്തു നിന്നാണ് ചതിയുണ്ടായതെന്ന് എല്ലാവർക്കുമറിയാമെന്നും പറഞ്ഞ കാപ്പൻ ജോസ് കെ.മാണിക്ക് പാലായിലെ ജനങ്ങൾ മറുപടി നൽകുമെന്നും അദ്ദേഹം തുറന്നടിച്ചു.
എംഎൽഎ സ്ഥാനം രാജി വയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കാപ്പൻ വ്യക്തമാക്കി. തന്നോട് എംഎൽഎ സ്ഥാനം രാജി വയ്ക്കാൻ ആവശ്യപ്പെടുന്നവർ റോഷി അഗസ്റ്റിനോടും എൻ.ജയരാജിനോടും എന്താണ് ഇക്കാര്യം ആവശ്യപ്പെടാത്തതെന്നും ചോദിച്ചു.
കഴിഞ്ഞ ദിവസം കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവേയാണ് കാപ്പൻ സിനിമാക്കാരുടെ പിന്നാലെ പോകുന്നയാളാണെന്ന് എംഎം മണി പരിഹസിച്ചത്.മാണി സി കാപ്പൻ ജനപിന്തുണ ഇല്ലാത്ത നേതാവാണെന്നും മന്ത്രി എം.എം മണി കുറ്റപ്പെടുത്തി.സി പി എം ‘ നേതാക്കൾ വളരെ കഷ്ടപ്പെട്ടാണ് കാപ്പനെ പാലയിൽ ജയിപ്പിച്ചത്.കാപ്പൻ പോയതുകൊണ്ട് മുന്നണിക്ക് ഒന്നും സംഭവിക്കില്ലെന്നും മണി പറഞ്ഞു.
കൊട്ടിയൂർ പീഡനക്കേസിലെ ഇരയെ വിവാഹം കഴിക്കാൻ അനുമതി തേടി പ്രതി റോബിൻ വടക്കുംചേരി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള നീക്കം ഹൈക്കോടതിയെ കരുവാക്കി ശിക്ഷ കുറയ്ക്കാനുള്ള തന്ത്രമാണെന്ന സർക്കാർ വാദം അംഗീകരിച്ചാണ് വൈദികന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചത്.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പള്ളിമേടയിൽ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ വിചാരണക്കോടതി വൈദികനെ ശിക്ഷിക്കുകയായിരുന്നു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നിലവിലുള്ള അപ്പീലിൽ, ഉപ ഹർജിയിലാണ് ജാമ്യം തേടിയത്. പെൺകുട്ടിയേയും കുഞ്ഞിനെയും സംരക്ഷിച്ചു കൊള്ളാമെന്നും വിവാഹത്തിന് പെൺകുട്ടിയുടെ സമ്മതമുണ്ടെന്നും വിവാഹത്തിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.
അപ്പീലിൽ പെൺകുട്ടി കക്ഷി ചേർന്നിട്ടുണ്ടെന്നും വിവാഹത്തിന് സമ്മതമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും വിവാഹത്തിന് സഭാ അധികാരികളുടെ അനുമതിയുണ്ടെന്നും ഹർജിയിൽ ബോധിപ്പിച്ചു. മൂന്നു വയസു കഴിഞ്ഞ കുഞ്ഞിനെ മാതാവായ പെൺകുട്ടി ഇതുവരെ കാണാൻ ശ്രമിച്ചിട്ടില്ലെന്നും നാട്ടിലുള്ള പെൺകുട്ടി വിവാഹത്തെക്കുറിച്ച് അറിവില്ലെന്നാണ് പറഞ്ഞതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വിവാഹത്തിന് സഭയുടെ അനുമതി ഉണ്ടെന്ന് പ്രതി പറയുന്നുണ്ടങ്കിലും, രേഖകൾ ഒന്നും ഹാജരാക്കിയിട്ടില്ലെന്നും വ്യക്തമാക്കി.
പെൺകുട്ടിയേയും കുഞ്ഞിനേയും സംരക്ഷിച്ചു കൊള്ളാമെന്ന് റോബിൻ വിചാരണക്കോടതിയെ അറിയിച്ചിരുന്നെങ്കിലും കുറ്റം ബലാൽസംഗമാണെന്ന് കണ്ടെത്തിയാണ് മാനന്തവാടി കോടതി റോബിന് 20 വർഷം തടവു വിധിച്ചത്. മാനന്തവാടി രൂപതയിലെ വൈദികനായിരുന്ന റോബിൻ കൊട്ടിയൂർ നീണ്ടുനോക്കി പള്ളിയിൽ വൈദികനായിരുന്ന കാലത്താണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. 2019 ഫെബ്രുവരിയിലാണ് റോബി നെ കോടതി ശിക്ഷിച്ചത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് പാലായിൽ ഊഷ്മള സ്വീകരണം ഒരുക്കി മാണി സി കാപ്പൻ . നൂറ് കണക്കിന് വാഹനങ്ങളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെയാണ് മാണി സി കാപ്പൻ ഐശ്വര്യ കേരള യാത്രയിൽ അണി ചേർന്നത്. യുഡിഎഫ് നേതാക്കൾ ചേർന്ന് കാപ്പനെ വേദിയിലേക്ക് ക്ഷണിച്ചു.
പാലാ നഗരത്തിലൂടെ ആവേശകരമായ റോഡ് ഷോക്ക് ശേഷമാണ് മാണി സി കാപ്പൻ ഐശ്വര്യ കേരള യാത്രയിൽ അണി ചേരാനെത്തിയത്. നൂറ് കണക്കിന് വാഹനങ്ങളും പ്രവര്‍ത്തകരും കാപ്പന് ഒപ്പം ഉണ്ടായിരുന്നു. പാലാ നഗരത്തിൽ നടന്ന റോഡ് ഷോയ്ക്ക് ശേഷം മാണി സി കാപ്പൻ യുഡിഎഫിൻ്റെ വേദിയിൽ എത്തി. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പി ജെ ജോസഫ്, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങി യുഡിഎഫ് നേതാക്കൾ ചേർന്നാണ് മാണി കാപ്പനെ സ്വീകരിച്ചത്.
തലയെടുപ്പുള്ള കൊമ്പനാനയെ പോലെയാണ് പാലായിലെ ജനങ്ങളുമായി മാണി സി കാപ്പൻ യുഡിഎഫ് വേദിയിലെത്തിയതെന്ന് പികെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറഞ്ഞു. കാപ്പന്റെ വരവ് യുഡിഎഫിന്റെ വിജയത്തിനുള്ള നാന്ദിയാണ് . യുഡിഎഫിന്‍റെ വിജയ ജാഥയാണ് ഇനി വരാനിരിക്കുന്നതെന്നും ഇടതുമുന്നണി തോറ്റവര്‍ക്ക് സീറ്റ് എടുത്ത് നൽകിയെന്ന കാപ്പന്റെ ന്യായം പാലാക്കാര്‍ക്ക് മനസിലാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇടതുമുന്നണിയിൽ നിന്ന് മാറി യുഡിഎഫിനൊപ്പം ചേര്‍ന്നെങ്കിലും എംഎൽഎ സ്ഥാനം രാജിവക്കാനില്ലെന്ന് മാണി സി കാപ്പൻ ആവര്‍ത്തിച്ചു. രാജി ആവശ്യം മുഴക്കുന്നവര്‍ യുഡിഎഫ് വിട്ട തോമസ് ചാഴിക്കാടനും റോഷി അഗസ്റ്റിനും എൻ ജയരാജും അടക്കമുള്ളവരെ രാജി വയ്പ്പിച്ച് ആദ്യം ധാർമികത കാണിക്കട്ടെയെന്നും കാപ്പൻ പറഞ്ഞു. പുതിയ പാർട്ടി പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നാണ് മാണി സി കാപ്പൻ പറയുന്നത്. യുഡി.എഫിൽ ഘടകകക്ഷിയാകും
മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രണ്ടാം തവണയും കുറ്റവിചാരണ അതിജീവിച്ചു. കുറ്റം ചുമത്തി ശിക്ഷവിധിക്കാൻ സെനറ്റ് മൂന്നിൽ രണ്ടു ഭൂരിപക്ഷമായ 67 വോട്ടു വേണമെന്നിരിക്കെ ഇന്നലെ വിചാരണയ്ക്കു ശേഷം ട്രംപ് കുറ്റക്കാരനെന്നു വോട്ടു ചെയ്തത് ആകെയുള്ള 50 ഡമോക്രാറ്റ് അംഗങ്ങളും 7 റിപ്പബ്ലിക്കൻ അംഗങ്ങളും.
പാർലമെന്റ് മന്ദിരത്തിനുനേരെ കലാപകാരികൾ ആക്രമണം നടത്തിയതിനു കാരണക്കാരൻ ട്രംപാണെന്ന ആരോപണമാണ് 5 ദിവസം നീണ്ട കുറ്റവിചാരണയ്ക്കു ശേഷം സെനറ്റ് തള്ളിയത്.വാഷിങ്ടൻ സമയം ഇന്നലെ വൈകിട്ട് (ഇന്ത്യൻ സമയം ഇന്നു പുലർച്ചെ) വോട്ടെടുപ്പു നടന്നു. സാക്ഷികളെ ഹാജരാക്കുന്ന നടപടി ഒഴിവാക്കിയതോടെയാണ് സെനറ്റ് വോട്ടെടുപ്പിലേക്ക് വേഗം നീങ്ങിയത്.
യുക്രെയ്ൻ പ്രസിഡന്റുമായി ഗൂഢാലോചന നടത്തി ഡമോക്രാറ്റ് നേതാവ് ജോ ബൈഡനെതിരെ കേസന്വേഷണത്തിനു ശ്രമിച്ചെന്ന ആരോപണത്തിലായിരുന്നു ട്രംപിന്റെ ആദ്യത്തെ കുറ്റവിചാരണ.
മുന്‍ ഫുട്‌ബോള്‍ താരം ഐഎം വിജയന് അസിസ്റ്റന്റ് കമാന്‍ഡന്റായി സ്ഥാനക്കയറ്റം. മന്ത്രി ഇപി ജയരാജന്‍ ആണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. അര്‍ഹിക്കുന്ന അംഗീകാരമാണെന്ന് മന്ത്രി പ്രതികരിച്ചു. ഫുട്ബോള്‍ രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് ആംഡ് പോലീസ് ഇന്‍സ്പെക്ടറായിരുന്ന ഐഎം വിജയന് സ്ഥാനക്കയറ്റം നല്‍കിയത്.
ലോകമെങ്ങുമുള്ള മലയാളികളോട്, ഏറ്റവും പ്രിയപ്പെട്ട മലയാളി ആരെന്ന് ചോദിച്ചാല്‍ അക്കൂട്ടത്തില്‍ മുന്‍നിരയിലുണ്ടാകും ഐഎം വിജയന്‍ എന്ന പന്തു കളിക്കാരന്‍. കാല്‍പ്പന്ത് കൊണ്ട് ഇന്ദ്രജാലം തീര്‍ത്ത് ഉയരങ്ങളില്‍ എത്തിയപ്പോഴും ഒരു സാധാരണ തൃശൂരുകാരനായി നില്‍ക്കാന്‍ കഴിയുന്നതാണ് വിജയന്റെ ഏറ്റവും വലിയ പ്രത്യേകത. രജനീകാന്ത്, വിജയ് തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം സിനിമയില്‍ അഭിനയിച്ച് താരപദവിയില്‍ എത്തിയപ്പോഴും ആ മാന്ത്രികക്കാലുകള്‍ നിലത്തു തന്നെ നിന്നു. മലയാളികള്‍ ആ മനുഷ്യനെ ഇത്രയേറെ സ്നേഹിക്കുന്നതും അദ്ദേഹത്തിന്റെ എളിമയുടെ പേരിലാണ് എന്നു തോന്നിയിട്ടുണ്ടെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
അര്‍ഹിക്കുന്ന അംഗീകാരമാണ് വിജയനെ തേടിയെത്തിയത്. മലപ്പുറം എംഎസ്പി കേന്ദ്രീകരിച്ച് തുടങ്ങുന്ന കേരളാ പോാലീസ് ഫുട്‌ബോള്‍ അക്കാദമിയുടെ ഡയറക്ടറായി ഐഎം വിജയനെ നിയമിച്ചുള്ള ഉത്തരവിറങ്ങിയ വാര്‍ത്ത ഏറെ സന്തോഷം നല്‍കുന്നതാണ്. ഒപ്പം അസിസ്റ്റന്റ് കമാന്‍ഡന്റായി സ്ഥാനക്കയറ്റവും ലഭിച്ചു. കായികതാരങ്ങളെ അംഗീകരിക്കാന്‍ എല്‍ഡിഎഫ് ഗവണ്‍മെന്റ് എന്നും ഒരുപടി മുന്നില്‍ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എനിക്ക് പദവി ലഭിച്ചാല്‍ 1 രൂപ മാത്രം ശമ്പളം മതി, ബാക്കി പാവപ്പെട്ട പെണ്‍കുട്ടികളുടെ പഠനത്തിന് ചെലവഴിക്കും’ ഇത് മേജര്‍ രവിയുടെ വാക്കുകളാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തതിന് പിന്നാലെ സംവിധായകന്‍ മേജര്‍ രവി കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് മേജര്‍ രവിയുടെ പുതിയ പ്രതികരണം.
ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. കോണ്‍ഗ്രസിന്റെ യാത്രയില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്തത്. മറ്റൊന്നും തീരുമാനമായിട്ടില്ല. പൊതുജനക്ഷേമത്തിന് പൂര്‍ണ പിന്തുണ നല്‍കുന്ന ഒരു പാര്‍ട്ടിയോടൊപ്പം മാത്രമാകും താന്‍ പ്രവര്‍ത്തിക്കുകയെന്നും, ഭാവിയില്‍ തനിക്ക് എന്തെങ്കിലും പദവി ലഭിക്കുകയാണെങ്കില്‍ ശമ്പളമായി 1 രൂപ മാത്രമാകും എടുക്കുക എന്നും, ബാക്കി തുക പാവപ്പെട്ട പെണ്‍കുട്ടികളുടെ പഠനത്തിനായി ചെലവഴിക്കുമെന്നും മേജര്‍ രവി കുറിക്കുന്നു.
ട്രക്കും ബസുമായി കൂട്ടിയിടിച്ച് ആന്ധ്രാപ്രദേശില്‍ വന്‍ അപകട. ഒരു കുട്ടിയുള്‍പ്പെടെ 14 പേരാണ് അപകടത്തില്‍ അതിദാരുണമായി മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ കുര്‍നൂല്‍ ജില്ലയിലെ മദര്‍പുര്‍ ഗ്രാമത്തിലെ ദേശീയപാതയിലാണ് ഞെട്ടിക്കുന്ന അപകടം നടന്നത്. നാല് കുട്ടികള്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
എന്നാല്‍, ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ആധാര്‍ കാര്‍ഡും ഫോണ്‍ നമ്പറുകളും ഉപയോഗിച്ച് അപകടത്തില്‍പ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. അപകടത്തില്‍പ്പെട്ടവരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്.
അപകടം നടക്കുമ്പോള്‍ വാഹനത്തില്‍ 18 പേര്‍ ഉണ്ടായിരുന്നതായും പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടായതെന്നും കുര്‍നൂല്‍ പോലീസ് മേധാവി അറിയിക്കുന്നു. ചിറ്റൂര്‍ ജില്ലയില്‍ നിന്നുള്ളവരായിരുന്നു ബസില്‍ ഇവര്‍ അജ്മീറിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതോ അല്ലെങ്കില്‍ ടയര്‍ പൊട്ടിപ്പോയതുമൂലം ബസിന്റെ നിയന്ത്രണം വിട്ടതോ ആകാം അപകടത്തിലേയ്ക്ക് നയിച്ചതെന്നാണ് നിഗമനം. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണ്.
അനിൽ ജോസഫ് രാമപുരം
ഒരു പുഷ്പം മാത്രമെന്‍
പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍..”
ഒരു കാലഘട്ടത്തിലെ, ഒരു ശരാശരി മലയാളി കാമുകന്റെ പ്രണയമായിരുന്നു, പി. ഭാസ്‌ക്കരൻ മാഷിന്റെ ഈ വരികളിലൂടെ പ്രതിഫലിച്ചിരുന്നത്.
കാലം മാറി, പ്രണയിതാക്കളുടെ അഭിരുചി മാറിയതിന് അനുസരിച്ച്,
പ്രണയത്തിന്റെ നിറങ്ങൾക്കും, ഭാവങ്ങൾക്കും, പുതിയ മാനങ്ങൾ കൈവന്നു. പ്രണയത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയുള്ള കാമുകീകാമുകന്‍മാരുടെ അന്വേഷണത്തിന്റെ ഫലമായിട്ടാണ്, നൂറ്റാണ്ടുകളായി യൂറോപ്യൻ രാജ്യങ്ങളിൽ മാത്രം ആഘോഷിഷിച്ചിരുന്ന ‘വാലന്‍റൈൻസ് ഡേ’യ്ക്ക് മലയാളി മണ്ണിലും വൻ തോതിലുള്ള സ്വീകാര്യത കഴിഞ്ഞ നൂറ്റാണ്ട് മുതൽ കൈവന്നത്. ‘മല്ലു ലവ് ബേർഡ്‌സ്’കൾക്കിടയിൽ, സ്നേഹത്തിന്റെ ആവിഷ്‌കാരം, ഒരു പുതിയ തലത്തിലേക്ക് എത്തിക്കുവാൻ ഈ ദിവസത്തിന് കഴിഞ്ഞുവെന്നത്, സംശയം ഇല്ലാത്ത കാര്യമാണ്.
വർഷമെമ്പാടും ലോകം മുഴുവനുമുള്ള പ്രണയികള്‍, ഫെബ്രുവരി പതിനാലിന്, പുഷ്പ്പങ്ങളും, ആശംസാ കാർഡുകളും, സമ്മാനങ്ങളും പരസ്പരം കൈമാറുന്നു. എന്നാൽ, ഇതെല്ലാം ചെയ്യുന്നതാകട്ടെ വാലന്‍റൈന്‍ എന്നൊരു വിശുദ്ധൻെറ പേരിലും !.
ആരാണ് വാലന്‍റൈന്‍ എന്നാ ക്രിസ്ത്യൻ സഭയിലെ ഈ വിശുദ്ധൻ ?
എന്തിനാണ് ഇദ്ദേഹത്തിന്റെ പേരിൽ ലോകമൊട്ടുക്കെ പ്രണയിതാക്കൾ പ്രണയദിനം ആഘോഷിക്കുന്നത്?
ഇതിന്റെ ചരിത്രമൊന്ന് അൽപ്പം പരിശോധിച്ചാൽ, ലഭ്യമായ കണക്ക് പ്രകാരം AD മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു പുരോഹിതനായിരുന്നു വാലന്‍റൈന്‍ എന്നാണ് ചരിത്രത്തിൽ പറയുന്നത്. (എന്നാൽ, അദ്ദേഹം വെറുമൊരു പുരോഹിതൻ അല്ലാ എന്നും, കത്തോലിക്കാ സഭയിലെ ബിഷപ്പ് ആയിരുന്നുവെന്നും മറിച്ചൊരു വാദമുണ്ട്).
അക്കാലത്ത് റോം ഭരിച്ചിരുന്ന ക്ളേിസിയസ് രണ്ടാമന്‍ ചക്രവര്‍ത്തി, സൈന്യത്തിലേക്ക് എടുക്കുന്ന പടയാളികള്‍ കല്യാണം കഴിക്കാന്‍ പാടില്ലെന്ന് നിഷ്കര്‍ഷിച്ചിരുന്നുവത്രെ. ചക്രവർത്തിയുടെ കർക്കശ നിയമത്താൽ നിസ്സംഗതരായ പ്രണയിതാക്കളുടെ വിവാഹം, രഹസ്യമായി വാലന്‍റൈൻ നടത്തി കൊടുത്തു. ഒടുവിൽ ചാരമാരുടെ സൂചനകൾ വഴി ഈ കാര്യം മനസിലാക്കിയ ചക്രവര്‍ത്തി വാലന്‍റൈനെ പിടികൂടുകയും, മരണശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.

മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന വാലന്‍റൈനെ, ജയിൽ സൂക്ഷിപ്പുകാരന്റെ, അന്ധയായ മകൾ സ്ഥിരമായി സന്ദർശിക്കുമായിരുന്നത്രേ.
അങ്ങനെയിരിക്കെ, വാലന്‍റൈൻന്റെ പ്രാർത്ഥനയുടെ ഫലമായി അവൾക്ക് കാഴ്ച ലഭിച്ചുവെന്നും, പിന്നീട്, തനിക്ക് കാഴ്ച ലഭിക്കാൻ കാരണമായ ആ യുവാവിന്റെ മേൽ അവൾ അനുരാഗപരവശയായി തീർന്നുവെന്നും പറയപ്പെടുന്നു. എന്നാൽ, ഒരു പുരോഹിതന്റെ ചട്ടക്കൂടിൽ നിന്നതിനാൽ അദ്ദേഹം തിരിച്ചു മറുപടിയൊന്നും പറഞ്ഞിരുന്നില്ല. അവസാനം മരണശിക്ഷ ദിവസമായ ഫെബ്രുവരി 14- ആം തീയതി തലവെട്ടാൻ കൊണ്ടുപോകുന്നതിന് മുൻപായി, വാലന്‍റൈന്‍, തന്നെ പ്രണയിച്ച അവളുടെ കയ്യിൽ, വിടവാങ്ങല്‍ കുറിപ്പായി ഒരു സന്ദേശം എഴുതി കൊടുത്തു, അതിൽ അദ്ദേഹം ഇത്ര മാത്രം എഴുതി –
” From Your Valentine.”
ആ വരികൾക്കിടയിൽ അദ്ദേഹം അവളോട് പറയാതെ പറഞ്ഞത്, നിഷ്കളങ്കമായ
സ്നേഹമായിരുന്നോ അതോ വെറും സൗഹൃദമായിരുന്നോ എന്നത്, ഇന്നും വെളിപ്പെടാത്ത ഒരു സമസ്യയാണ്. എന്നിരുന്നാലും, നൂറ്റാണ്ടുകൾക്ക് ശേഷവും, പ്രണയിതാക്കൾ ഇന്നേ ദിവസം, തന്റെ കമിതാവിന് ആശംസിക്കുന്ന കാർഡിൽ ‘From Your Valentine’ എന്നും കൂടി എഴുതി ചേർക്കുന്നു.
തുടർന്ന്, AD 496 ൽ അന്നത്തെ മാർപാപ്പയായിരുന്നു പോപ്പ് ഗാലസീസ്,
വാലന്‍റൈനെ കത്തോലിക്കാസഭയിലെ രക്തസാക്ഷിയായി പ്രഖ്യാപിക്കുകയും, അദ്ദേഹത്തെ വിശുദ്ധനായി നാമകരണം ചെയ്യുകയും ചെയ്തു. പിന്നീട് വർഷങ്ങൾക്ക് ശേഷം, 1835- ൽ ഐറിഷ് കാരമേൽറ്റ് സഭാംഗവും, പുരോഹിതനുമായിരുന്നാ ഫാദർ ജോൺ സ്പ്രാർട്ട്, അന്നത്തെ മാർപാപ്പയായിരുന്ന ഗ്രിഗറി പതിനാറാമന്റെ അനുവാദത്തോടെ, വാലന്‍റൈനെ അടക്കം ചെയ്തിരുന്ന കല്ലറ പൊളിക്കുകയും,
ഭൗതികാവശിഷ്‌ടങ്ങൾ അയർലൻഡിലേക്ക് കൊണ്ടു വരുകയും ചെയ്തു. ഇന്ന്, അദ്ദേഹത്തിന്റെ ശേഷിപ്പുകൾ ഡബ്ലിനിലെ ‘Whitefriar Church’ -ൽ പൊതുജനങ്ങൾക്ക് വണക്കത്തിനായി തുറന്ന് വെച്ചിരിക്കുന്നു.

ഈ കാലഘട്ടത്തിൽ, ക്രിസ്തുമസും, ന്യൂ ഇയറും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു ഫെബ്രുവരി 14. കോവിഡിന്റെ ഈ പിരിമുറക്കാ സമയത്തിലും ബില്യൺ ഡോളറിന്റെ കച്ചവടമാണ്, ആശംസാ കാർഡായും, പൂക്കളായും, വിവിധ രൂപത്തിലുള്ള സമ്മാനങ്ങളായും ലോകമെമ്പാടുമുള്ള കച്ചവട കമ്പോളങ്ങളിൽ ഈ ദിവസങ്ങളിൽ അരങ്ങേറുന്നത്.
എല്ലാം, നടക്കുന്നത് ആകട്ടെ അവന്റെ പേരിലും
” From your valentine”. ❤️

ലേഖകൻ, അനിൽ ജോസഫ് രാമപുരം, അയർലൻഡിലെ, കിൽക്കനിയിൽ, ഭാര്യയും, മോളുമായി, താമസിക്കുന്നു.
ഷെറിൻ പി യോഹന്നാൻ
വാലന്റൈൻസ് ഡേ വീക്കെൻഡ് റിലീസ് ആയി കേരളത്തിൽ എത്തിയ ചിത്രമാണ് ‘കുട്ടി സ്റ്റോറി.’ GVM ന്റേതടക്കം നാല് കുട്ടി കഥകളാണ് ചിത്രത്തിൽ. മറ്റ് ആന്തോളജികൾ ഒടിടി റിലീസ് എന്ന വഴി തിരഞ്ഞെടുത്തപ്പോൾ അതിന് നിൽക്കാതെ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുകയായിരുന്നു ചിത്രം. നാല് കഥകളിലെയും പ്രധാന തീം ഒന്നുതന്നെ ; പ്രണയം
GVM ന്റെ സംവിധാനത്തിൽ അദ്ദേഹം തന്നെ നായകനായി എത്തുന്ന ‘എതിർപ്പാറാ മുത്തം’ മനോഹര ചിത്രമാണ്. Can a man and woman remain just friends for life? എന്ന വിഷയം കൈകാര്യം ചെയ്യുന്ന ചിത്രം ആദിയുടെയും മീരുവിന്റെയും കഥയാണ് പറയുന്നത്. മികച്ച പ്രകടനങ്ങൾ കൊണ്ടും പശ്ചാത്തലസംഗീതം കൊണ്ടും അവതരണ രീതികൊണ്ടും തൃപ്തിപ്പെടുത്തുന്ന ചിത്രം. Gvm ന്റെ കംഫർട് സോണിൽ നിന്നുകൊണ്ടുള്ള ചിത്രം.
വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധം, അബോർഷൻ എന്നീ വിഷയങ്ങൾ കൂട്ടിച്ചേർത്തൊരുക്കിയ വിജയ്യുടെ ‘അവനും നാനും’ നല്ല രീതിയിൽ തുടങ്ങി മെലോഡ്രാമയിലേക്ക് വഴുതിവീണ ഒന്നാണ്. ശക്തമല്ലാത്ത തിരക്കഥ ചിത്രത്തെ ബാധിക്കുമ്പോൾ തന്നെ മേഘയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്.
ഗെയിമേഴ്സിന്റെ കഥ പറയുന്ന ‘ലോഗം’ വളരെ ഇന്റെറസ്റ്റിംഗ് ആയ വിഷയമാണ് കൈകാര്യം ചെയ്യുന്നത്. വെങ്കട്ട് പ്രഭുവാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഭൂരിഭാഗവും ഒരു ഗെയിം വേൾഡിലാണ് നടക്കുന്നത്. Adam-Eve എന്നീ ഗെയിമേഴ്സിന്റെ ബന്ധവും പറഞ്ഞുവയ്ക്കുന്നു. വിഎഫ്എക്സ് ഒക്കെ ഉഗ്രൻ ആയതിനാൽ കണ്ടിരിക്കാം. കഥയില്ലായ്മ ഉണ്ടെങ്കിലും ബോറടിയൊന്നുമില്ല.
സേതുപതി നായകനായി എത്തുന്ന നളൻ കുമാരസ്വാമി ചിത്രം ‘ആടൽ പാടൽ’ ഭാര്യ – ഭർതൃ ബന്ധത്തിലെ വിള്ളലുകളാണ് തുറന്നവതരിപ്പിക്കുന്നത്. സേതുപതി, അതിഥി എന്നിവരുടെ മികച്ച പ്രകടനത്തിനൊപ്പം കഥപറച്ചിൽ രീതിയും മുന്നിട്ടുനിൽക്കുന്നു. ക്ലൈമാക്സിൽ നല്ലൊരു ഫീൽ സമ്മാനിക്കുന്ന ചിത്രം.
Last Word – റൊമാന്റിക് ചിത്രങ്ങൾ ആസ്വദിക്കുന്നവരാണെങ്കിൽ തിയേറ്ററിൽ തന്നെ കണ്ടുനോക്കുക. അല്ലാത്തപക്ഷം ഒടിടി ആവും മികച്ച മാർഗം. പേർസണൽ ഫേവറൈറ്റ് Gvm ന്റേതുതന്നെ
നോബി ജെയിംസ്
2 പൈനാപ്പിൾ(മീഡിയം സയിസ് )
1 കിലോ പഞ്ചസാര
300 ഗ്രാം തേങ്ങ ചിരണ്ടിയത്
200 ഗ്രാം റവ
5 ടേബിൾ സ്പൂൺ പാൽപ്പൊടി
2 ടീസ്പൂൺ ഏലക്ക പൊടി
200 ഗ്രാം കശുവണ്ടി പരുപ്പ്

ആദ്യം തേങ്ങാ വറുത്തെടുക്കാം. അതേ പാനിൽ റവയും വറുത്തു മാറ്റാം .
ആ പാൻ ചൂടാക്കി അതിൽ അരിഞ്ഞു വച്ചിട്ടുള്ള പൈനാപ്പിൾ ഇടുക. പകുതി വെന്തു വരുമ്പോൾ അതിലേക്കു പഞ്ചസാര ചേർത്ത് കൊടുക്കുക. അത് വെന്തു പറ്റി പഞ്ചസാര നൂൽ പരുവം ആകുമ്പോൾ അതിലേക്കു 175 ഗ്രാം റവ ചേർത്ത് ഇളക്കി 5 ടേബിൾ സ്പൂൺ പാൽപ്പൊടിയും ചേർത്ത് തീ കുറച്ചു വച്ച ശേഷം 2 ടീസ്പൂൺ ഏലക്ക പൊടിയും കുറച്ചു കശുവണ്ടിയും 2 ടീസ്പൂൺ പൈനാപ്പിൾ എസ്സൻസും ചേർത്ത് വാങ്ങി ചെറുതായി തണുത്തു തുടങ്ങുമ്പോൾ തന്നേ ഉണ്ട പിടിച്ചു മിച്ചം ഉള്ള റവയിൽ മുക്കി ഗാർണിഷ് ആയി കശുവണ്ടിയോ ഉണക്ക മുന്തിരിയോ വച്ചു ഗാർണിഷ് ചെയ്തെടുക്കാം.
(തണുത്ത ശേഷം ഉണ്ട പിടിച്ചാൽ പാടാണ് ചെറിയ ചൂടോടു കൂടി തന്നേ ചെയ്യണം )
മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……
ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .
നോബി ജെയിംസ്
യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.