ഡോക്ടർ എ. സി. രാജീവ് കുമാർ
ലോകമാസകാലം ആരോഗ്യ രംഗത്ത് ഏറ്റവും അധികം ജീവഹാനിക്കിടയാക്കുന്ന രോഗങ്ങളിൽ രണ്ടാം സ്ഥാനം ആണ് സ്ട്രോക്ക് എന്ന രോഗത്തിനുള്ളത്. മുപ്പത് ശതമാനം സ്ട്രോക്ക് ബാധിതർക്ക് ജീവാപായം സംഭവിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
മിനി സ്ട്രോക്ക് അഥവാ സ്ട്രോക്കിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങൾ അറിയുകയും അതിനനുസൃതമായ ചികിത്സ ലഭ്യമാക്കുകയും ചെയ്യുന്നത് സ്ട്രോക്ക് മൂലമുള്ള പ്രയാസങ്ങൾ കുറയ്ക്കാൻ സഹായിക്കും.
തലച്ചോറിലേയ്ക്കുള്ള രക്ത പ്രവാഹം ഏതെങ്കിലും കാരണത്താൽ തടസ്സപ്പെടുന്നതാണ് സ്ട്രോക്ക് എന്ന് പറയുന്നത്. കഴുത്തിലെയോ തലച്ചോറിലെയോ രക്ത കുഴലുകളിൽ തടസ്സം അഥവാ ബ്ലോക്ക് ഉണ്ടാവുക, രക്തക്കുഴൽ പൊട്ടി രക്തസ്രാവം എന്നിവയാൽ ആണ് സ്ട്രോക്ക് വരിക.
ചിറികൾ ചുണ്ട് കോടുക, വായിലൊഴിക്കുന്ന വെള്ളം ഒരു വശത്തൂടെ പുറത്തേക്ക് പോവുക,ബലക്കുറവ്, കൈകാൽ മരവിപ്പ്, സംസാരം കുഴയുക വ്യക്തമാകാതെ വരിക, തലകറക്കം,വസ്തുക്കൾ രണ്ടായി കാണുക,ഒരു കണ്ണ് തുറക്കാനോ അടക്കാനോ പ്രയാസം, കാഴ്ച മങ്ങൽ, നടക്കുമ്പോൾ വീഴുക, എന്നിവ സ്ട്രോക്കിന്റെ ലക്ഷണങ്ങൾ ആയി കാണാം.
ബോധരഹിതമാകുന്നതും കണ്ണിലെ കൃഷ്ണമണി ഒരു വശത്തേക്ക് മാറുന്നതും, സംസാരിക്കാൻ അകായ്‌കയും, പറയുന്നത് മനസിലാക്കാൻ കഴിയാതെ വരുന്നതും നടക്കുമ്പോൾ വേച്ചു പോകുന്നതും ഗുരുതരാവസ്ഥ സൂചിപ്പിക്കുന്നു.
ഒരുവന്റെ നടപ്പിലെ ബാലൻസ് തെറ്റുന്നത്, കണ്ണിന്റെ സ്വഭാവികത മാറുക, മുഖം കോടുക, കൈകൾ ബലഹീനമാകുക. സംസാരം കുഴയുക എന്നിവ കണ്ടാൽ എത്ര വേഗത്തിൽ വൈദ്യ സഹായം തേടുന്നുവോ അത്ര വേഗത്തിൽ രോഗമുക്തിയും നേടാനാവുന്ന രോഗാവസ്ഥ ആണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. ഇത് ആയുർവേദം വാത രോഗമായി കാണുന്നു. പോസ്റ്റ് സ്ട്രോക്ക് റീഹാബിലിറ്റേഷൻ കൃത്യമായി ചെയ്യുന്നത് സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങി എത്താൻ വഴിയൊരുക്കും. ആയുർവേദ പഞ്ചകർമ്മ ചികിത്സകൾ കാലം കരുതിവെച്ച പക്ഷാഘാതാനന്തര ചികിത്സാ മാർഗം ആകുന്നു.
ആയുർവേദ ഔഷധ തൈലം കൊണ്ടുള്ള ഉഴിച്ചിൽ, ഇലക്കിഴി, തൈലധാര, ഞവരക്കിഴി, നസ്യം എന്നിങ്ങനെ രോഗവസ്ഥയ്ക്കനുസരിച്ച് ആവശ്യമായ ചികിത്സാക്രമങ്ങൾ വൈദ്യനിർദേശം അനുസരിച്ച് ചെയ്യുകയാണ് വേണ്ടത്.

ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

വിവാഹ ചിത്രീകരണത്തിനിടെ കുഴഞ്ഞ് വീണ് മരിച്ച വീഡിയോ ഗ്രാഫർക്ക് ആദരാഞ്ജലി അർപ്പിച്ച് സോഷ്യൽ മീഡിയ. പരുമല മാസ്റ്റർ സ്റ്റുഡിയോയിലെ വീഡിയോഗ്രാഫർ വിനോദ് പാണ്ടനാടാണ് മരിച്ചത്. കുഴഞ്ഞുവീഴുന്പോഴും കാമറ നിലത്തുവീഴാതിരിക്കാൻ വിനോദ് കാണിച്ച ശ്രമത്തെ നിരവധിപേരാണ് അഭിനന്ദിക്കുന്നത്.
കുഴഞ്ഞു വീണപ്പോഴും കാമറ കൈയിൽ താങ്ങി അടുത്തുള്ള ആളെ ഏൽപ്പിക്കുന്ന വിനോദിന്റെ വീഡിയോ നിരവധി പേരാണ് ഷെയർ ചെയ്തിരിക്കുന്നത്. ചെങ്ങന്നൂർ കല്ലിശ്ശേരിയിൽ നടന്ന വിവാഹത്തിനിടെയാണ് വിനോദ് കുഴഞ്ഞുവീഴുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മോഹൻലാൽ സംവിധായകനാകുന്ന ബറോസ് എന്ന ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു.പൂർണമായും 3 ഡി യിലാണ് ചിത്രം ഒരുങ്ങുന്നത്.പടയോട്ടം, മൈ ഡിയർ കുട്ടിച്ചാത്തൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ജിജോ പുനൂസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.നടൻ പ്രിത്വിരാജ് സുകുമാരനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ആശിർവാദ് സിനിമാസിന്റ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.
വാസ്ഗോഡ ഗാമായുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. മട്ടാഞ്ചേരിക്കാരുടെ കാപ്പിരി മുത്തപ്പനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബറോസ് സൃഷ്ടിച്ചത് എന്നാണ് ജിജോ പറയുന്നത്. ജൂഡ് ആട്ടിപ്പേറ്റിയുമൊത്തു 2000 ഒരു സിനിമ ചെയ്യാനിരിക്കവേ ആണ് ഈ കഥാ ബീജം തന്നിലേക്ക് വന്നതെന്ന് ജിജോ പറയുന്നു.ഫോര്‍ട്ടുകൊച്ചിയില്‍ മട്ടാഞ്ചേരിക്കടുത്തായി മങ്ങാട്ടുമുക്കിലാണ് കാപ്പിരിമുത്തപ്പനെ ആരാധിക്കുന്ന കാപ്പിരിത്തറ ഉളളത്.ജാതിയും മതവും വേർതിരിവില്ലാതെ ഒരുപാട് പേര് കാപ്പിരി മുത്തപ്പനെ ആരാധിക്കാറുണ്ട്.
അഞ്ചുനൂറ്റാണ്ടുമുമ്പ് പോര്‍ട്ടുഗീസുകാര്‍ ധാരാളമായി കച്ചവടത്തിനു വരാന്‍ തുടങ്ങിയ കാലത്തു, കൊച്ചിയിലേക്ക് വന്നു കൊണ്ടിരുന്ന ഒരു കപ്പൽ തിരയിലും കാറ്റിലും പെട്ട് വട്ടം ചുറ്റിയപ്പോൾ ദൈവത്തിനോട് പ്രാർഥിക്കാൻ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു ആഫ്രിക്കൻ അടിമയെ ഫെർഡിനാണ്ട് എന്ന കപ്പിത്താൻ ബലി നൽകി. ആക്കാലത്തു ആഫ്രിക്കൻ അടിമകളെയും കൊണ്ടാണ് പോർച്ചുഗീസുകാർ ഊര് ചുറ്റാൻ ഇറങ്ങിയിരുന്നത്. ബലിക്ക് ശേഷം കബന്ധത്തെ കടലിലേക്ക് തള്ളിയിട്ടു അതോടെ കടൽ ശാന്തമായി.കച്ചവടത്തിന് എത്തിയ അവർ കൊച്ചിയിൽ അങ്ങ് കൂടി.
കൊച്ചിയിൽ എത്തിയ ശേഷം വീട്ടില്‍ ആഹാരം പാകം ചെയ്തു കഴിക്കുമ്പോള്‍ ബലികൊടുത്ത കാപ്പിരിയെ സങ്കല്‍പ്പിച്ച് ആഹാരം ഒരു പ്രത്യേക സ്ഥാനത്തു വച്ചശേഷം മാത്രമേ വീട്ടില്‍ മറ്റാളുകള്‍ ആഹാരം കഴിക്കാവൂ എന്ന് ഫെര്‍ണാണ്ടസിന് നിര്‍ബന്ധമുണ്ടായിരുന്നു.ഇത് കാലത്തിന്റെ ഒഴുക്കിൽ തുടർന്ന് പോയി, പിൽക്കാലത്തു പല യുദ്ധങ്ങളിൽ ഭയന്ന് പോർച്ചുഗീസ്കാർ പലായനം ചെയ്തപ്പോഴും അവരുടെ വീടിനെ സംരക്ഷിക്കാൻ കാപ്പിരിയെ കുടിയിരുത്തിയ മതിലുകൾ സൃഷ്ടിച്ചിട്ടാണ് പോയത്. മതിലിനു കീഴെ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിച്ചു വച്ച ശേഷമാണു അതിനു മേലെ മതിലുകൾ സൃഷ്ടിച്ചത്. കാപ്പിരി അടിമകളെ ബലി നൽകി അവരുടെ ശരീരത്തിന് മുകളിലാണ് ഈ മതിലുകൾ കെട്ടിപ്പൊക്കിയത്. ഈ കാപ്പിരികളുടെ ആത്മാക്കൾ പിൽക്കാലത്തു അവരുടെ നിധി സൂക്ഷിക്കും എന്നായിരുന്നു അവരുടെ വിശ്വാസം.
ആ കാപ്പിരി മതിലുകളാണ് പിൽക്കാലത്തു കാപ്പിരി മുത്തപ്പൻ എന്ന മിത്തിന് വേരുകളായി രൂപാന്തരം പ്രാപിച്ചത്.പല കാപ്പിരി മതിലിനു കീഴെയും കാപ്പിരികളെ ബലി നൽകിയാണ് അടിത്തറ സൃഷ്ടിച്ചത് എന്നുള്ളതിനാലും ആ മിത്തിന് ചുറ്റുമുള്ള ചുരുളുകൾക്ക് ആക്കം കൂടി.ചരിത്രകാരൻ കെ എൽ ബെർനാർഡ് എഴുതിയ ഹിസ്റ്ററി ഓഫ് ഫോർട്ട് കൊച്ചിൻ എന്ന പുസ്തകത്തിൽ ഇതേ കുറിച്ചു വിശദമായി പറയുന്നുണ്ട്.ഫോർട്ട് കൊച്ചി റോസ് സ്ട്രീറ്റ്ൽ ഉള്ള കാപ്പിരി മതിലിനു താഴെ 450 വർഷത്തിന് ശേഷം കുഴിച്ചപ്പോൾ ഒരുപാട് അസ്ഥികൂടങ്ങൾ ലഭിച്ചു എന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.ഈ അടിമകളുടെ ആത്മാക്കളെ ആണ് കാപ്പിരി മുത്തപ്പൻ എന്ന പേരിൽ ആരാധിച്ചിരുന്നത് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.കലക്രമത്തിൽ പല കാപ്പിരി മതിലുകളും അപ്രതീക്ഷ്യമായി. അതിനു താഴെയുണ്ട് എന്ന് പറഞ്ഞിരുന്ന നിധി കുംഭങ്ങളെ പറ്റിയും ആരും അറിഞ്ഞില്ല.
രാത്രികളിൽ കാപ്പിരി മതിലുകളിൽ നിന്ന് കാപ്പിരികളുടെ മുരൾച്ച യും മറ്റും കേട്ടെന്ന കഥകൾ മട്ടാഞ്ചേരിക്കാർക്ക് സുപരിചിതമാണ്.അടിമ വ്യാപാരം വ്യാപകമായിരുന്നു 17 ആം നൂറ്റാണ്ടിലെ കൊച്ചിയിൽ.1663 ൽ ഒരു കൂട്ടം അടിമകളെ കെട്ടിയിട്ട് അവർക്ക് താഴെ സമ്പാദ്യങ്ങൾ വച്ച ശേഷം, അത് പിന്തുടർച്ചക്കാർ വരുന്ന വരെ സൂക്ഷിക്കുക എന്ന ദൗത്യം നൽകി മോർട്ടാർ കൊണ്ട് ആ സ്ഥലം പോർച്ചുഗീസ്കാർ കെട്ടി അടച്ചു എന്നു ചില ചരിത്ര രേഖകളെ ഉദ്ധരിച്ചു ബെർണാർഡ് തന്റെ പുസ്തകത്തിൽ കുറിച്ചിട്ടുണ്ട്. ഒരുപാട് കഥകളും ഉപകഥകളും കേട്ട് കേൾവികളും ഒക്കെ നിറഞ്ഞ ആ മിത്തിനെ ചുറ്റിപറ്റി ഒരു സിനിമ ഒരുങ്ങുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. വാസ്ഗോഡ ഗാമായുടെ നിധി സൂക്ഷിക്കുന്ന ബറോസിന്റെ കഥ സ്ക്രീനുകളിൽ കാണാൻ കാത്തിരിക്കുന്നു.
മുതിർന്ന നാടകപ്രവർത്തകനും മലയാള ചലച്ചിത്ര നടനുമായ പിസി സോമൻ അന്തരിച്ചു. ഇന്ന് വെളുപ്പിന് നാലു മണിക്കായിരുന്നു അന്ത്യം. 81 വയസ്സായിരുന്നു.
അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ ശ്രദ്ധേയനായ സോമൻ അടൂർ ഗോപാലകൃഷ്ണന്റെ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചാണ് ജനശ്രദ്ധ നേടിയത്. ട്രാൻവൻകൂർ ടൈറ്റാനിയത്തിലെ ജീവനക്കാരനാണ്.
ധ്രുവം, കൗരവർ, ഇരുപതാം നൂറ്റാണ്ട്, ഫയർമാൻ തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങൾ. അമച്വർ നാടകങ്ങളുൾപ്പെടെ 350ഓളം നാടകങ്ങളിൽ ചെറുതും വലുതുമായ ധാരാളം വേഷങ്ങൾ അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് പിസി സോമൻ.
വീണ്ടും അലങ്കോലമായി പിസി ജോർജിന്റെ പ്രസംഗം. പാറത്തോട്ടിൽ പിസി ജോർജിന്റെ പ്രചാരണ യോഗത്തിനിടെയാണ് ജനപക്ഷം പ്രവർത്തകരും യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകരും തമ്മിൽ തർക്കമുണ്ടായതും പരിപാടി അലങ്കോലമായതും. പാതിവഴിയിൽ പ്രസംഗം ഉപേക്ഷിച്ച് മടങ്ങിയ പിസി ജോർജ് സിപിഎം-എസ്ഡിപിഐ പ്രവർത്തകരാണ് തന്റെ പ്രസംഗം അലങ്കോലപ്പെടുത്തിയതെന്ന് ആരോപിച്ചു.
പിസി ജോർജ് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രചാരണ വാഹനങ്ങൾ കടന്നുപോയതോടെയാണ് സംഘർഷത്തിന് തുടക്കമായത്. പ്രചാരണ വാഹനങ്ങളുടെ ശബ്ദം കാരണം പിസി ജോർജിന്റെ പ്രസംഗം അലങ്കോലപ്പെട്ടു. രണ്ടുതവണ തടസ്സപ്പെട്ടതോടെ ഇത്തരം പ്രവണതകൾ ശരിയല്ലെന്ന് ജോർജ് ആവർത്തിക്കുകയും ചെയ്തു.
ഇതിനു ശേഷവും പ്രചാരണ വാഹനങ്ങൾ വീണ്ടും അതുവഴി കടന്നുപോയതോടെയാണ് സംഘർഷത്തിലേക്ക് കാര്യങ്ങൾ നീങ്ങിയത്. ജനപക്ഷത്തിന്റെ പ്രവർത്തകർ സിപിഎം പ്രവർത്തകരെ കടന്നാക്രമിക്കുകയും സംഘർഷത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയുമായിരുന്നു. തുടർന്ന് താൻ പ്രസംഗം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് പിസി ജോർജ് മടങ്ങി.
‘പ്രസംഗം തടസ്സപ്പെടുത്താനുളള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. പലിശക്കാരനായ ഒരാളെയാണ് ഇവിടെ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. ഇരുന്നൂറിൽ അധികം ചെക്കുകേസുകളിൽ പെട്ടയാളാണ്. അത് ഞാൻ പറഞ്ഞതാണ് ബുദ്ധിമുട്ടായിരിക്കുന്നത്.’
നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി എംപിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ പത്മജ വേണുഗോപാലും.
അതേസമയം, പത്മജ വേണുഗോപാലുമായുള്ള വ്യക്തി ബന്ധത്തിന് ഒരു കോട്ടവും സംഭവിക്കില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പത്മജ ചേച്ചിക്ക് ഇഷ്ടമല്ലാത്ത പ്രസ്ഥാനത്തിലേക്ക് താന്‍ പോയി. അത് തന്റെ ഇഷ്ടം മാത്രമാണെന്നും സുരേഷ് ഗോപി റിപ്പോര്‍ട്ടര്‍ ടിവി അഭിമുഖത്തില്‍ പറഞ്ഞു.
”രാഷ്ട്രീയമല്ല, രാഷ്ട്രമാണ് പ്രധാനമെങ്കില്‍, മത്സരം അതിലെ അനിവാര്യതയാണെങ്കില്‍ സ്വന്തം അച്ഛനാണെങ്കിലും മത്സരിക്കണം. പത്മജ ചേച്ചിക്ക് ഇഷ്ടമല്ലാത്ത പ്രസ്ഥാനത്തിലേക്ക് ഞാന്‍ പോയി. അത് എന്റെ ഇഷ്ടമാണ്. ആ പ്രസ്ഥാനത്തിന്റെ ഐഡിയോളജിക്കും നിര്‍വഹണ പൊരുമയ്ക്കും ശക്തി പകരാന്‍ വേണ്ടി അവര്‍ക്കൊപ്പം ഞാന്‍ പോയി. അവര്‍ക്ക് വേണ്ടി ഈ മണ്ഡലത്തില്‍ ഞാന്‍ പൊരുതുന്നു. ബന്ധം എന്നത് ബന്ധം തന്നെയാണ്. അതിനൊരു കോട്ടവും തട്ടില്ല’- സുരേഷ് ഗോപി പറഞ്ഞു.
തിരൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. സ്വകാര്യ മാളിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
രാവിലെ ദുർഹന്ധം വമിച്ചതിനെ തുടർന്ന് മാൾ അധികൃതരും, പരിസരവാസികളും കിണർ പരിശോധിക്കുകയായിരുന്നു. അങ്ങനെയാണ് മൃതദേഹം കണ്ടെത്തുന്നത്. മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്.
പ്രദേശത്ത് നിന്ന് കഴിഞ്ഞ ദിവസം കാണാതായ വ്യക്തിയുടെ മൃതദേഹമാണ് ഇതെന്ന് സംശയിച്ചിരുന്നുവെങ്കിലും പിന്നീട് അയാളല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ ധാക്കയില്‍ പ്രതിഷേധം. ടിയര്‍ ഗ്യാസും റബ്ബര്‍ ബുള്ളറ്റും ഉപയോഗിച്ച് പ്രതിഷേധക്കാരെ പോലീസ് നേരിട്ടു. വിദ്യാര്‍ഥികളും യുവജനങ്ങളുമാണ് പ്രതിഷേധിക്കുന്നത്.
മോദിയുടെ മുസ്ലീം വിരുദ്ധ നിലപാടിനെതിരെയാണ് പ്രതിഷേധം. 2002ലെ ഗുജറാത്ത് കലാപത്തിന് മോദി പ്രേരിപ്പിച്ചുവെന്നും പ്രക്ഷോഭകര്‍ ആരോപിക്കുന്നു.
പോലീസിന് നേരെ പ്രക്ഷോഭകര്‍ കല്ലേറ് നടത്തി. കല്ലേറില്‍ നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. 33 പേരെ പോലീസ് അറസ്‌റ്റ് ചെയ്തു. 40ഒൊളം പ്രക്ഷോഭകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 18പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നും നാളെയുമായി ബംഗ്ലാദേശിലെ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കും. ബംഗ്ലാദേശിന്റെ അന്‍പതാം സ്വാതന്ത്ര്യ വാര്‍ഷികാഘോഷങ്ങളില്‍ മോദി മുഖ്യാതിഥിയാകും.
തലശേരി: ഇരുചക്രവാഹനത്തിലെത്തി വഴിയാത്രികയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ നിരപരാധിയെ ജയിലിലടച്ച എസ്.ഐയുടെ ഒരു വര്‍ഷത്തെ ശമ്പളവും സ്‌ഥാനക്കയറ്റവും തടഞ്ഞു വകുപ്പുതലശിക്ഷ. ചക്കരക്കല്‍ മുന്‍ എസ്.ഐ: പി. ബിജുവിനെതിരേയാണു നടപടി. കണ്ണൂര്‍ റേഞ്ച് ഡെപ്യൂട്ടി പോലീസ് ഇന്‍സ്‌പക്‌ടര്‍ ജനറല്‍ നല്‍കിയ സ്‌ഥലംമാറ്റശിക്ഷ പര്യാപ്‌തമല്ലെന്നു ചൂണ്ടിക്കാട്ടി ഉത്തരമേഖലാ ഐ.ജി: അശോക് യാദവാണു പുതിയ ഉത്തരവിട്ടത്.
മോഷണക്കുറ്റം ചുമത്തപ്പെട്ട് 54 ദിവസം അഴിയെണ്ണേണ്ടിവന്ന കതിരൂര്‍ സ്വദേശി വി.കെ. താജുദീന്‍ ആണ് പരാതിക്കാരന്‍. 2018 ജൂലൈ ആറിനായിരുന്നു കേസിന് ആസ്‌പദമായ സംഭവം. നിരപരാധിയാണെന്ന് ആവര്‍ത്തിച്ചിട്ടും മാലമോഷണക്കേസില്‍ താജുദീനെ എസ്.ഐ: ബിജു പ്രതിയാക്കുകയായിരുന്നു. താജുദീനെതിരേ ശാസ്‌ത്രീയമായ യാതൊരു തെളിവുകളും എസ്.ഐ. കോടതിയില്‍ സമര്‍പ്പിച്ചിരുന്നില്ല. എസ്.ഐയുടെ നടപടിക്കെതിരേ ആക്ഷേപം ശക്‌തമായതോടെ അന്നത്തെ കണ്ണൂര്‍ ഡി.വൈ.എസ്.പി: പി. സദാനന്ദന്‍ അന്വേഷണം ഏറ്റെടുത്തു. യഥാര്‍ഥ പ്രതിയായ വടകര അഴിയൂരിലെ ശരത് വത്സരാജിനെ അറസ്‌റ്റ് ചെയ്‌തതോടെ താജുദീന്റെ നിരപരാധിത്വം തെളിഞ്ഞു.
ജയില്‍മോചിതനായ താജുദീന്‍, തന്നെ കള്ളക്കേസില്‍ കുടുക്കിയ എസ്.ഐക്കെതിരേ നടപടി ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിയെ സമീപിച്ചു. സ്‌ഥലംമാറ്റമെന്ന പതിവ് ശിക്ഷാ നടപടി മാത്രമാണ് എസ്.ഐക്കെതിരേ വകുപ്പു സ്വീകരിച്ചത്. ഇതിനെതിരേ താജുദീന്‍ പിന്നാക്ക സമുദായ ക്ഷേമസമിതി മുമ്പാകെയും വകുപ്പുതലനടപടിക്കെതിരേ എസ്.ഐ. ബിജുവും അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ എസ്.ഐയുടെ അപേക്ഷ തള്ളി ശമ്പളവും സ്‌ഥാനക്കയറ്റവും തടഞ്ഞ് ഐ.ജി. ഉത്തരവിറക്കുകയായിരുന്നു. മാല പൊട്ടിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ആളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍, സി.സി.ടിവി ദൃശ്യങ്ങള്‍, മോഷണത്തിനുപയോഗിച്ച വാഹനത്തിന്റെ നിറം അടക്കമുള്ളവ പരിശോധിക്കാതെയാണു താജുദീനെ എസ്.ഐ. പ്രതിയാക്കിയതെന്ന് ഐ.ജിയുടെ ഉത്തരവിലുണ്ട്. ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനും കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതിനും 1.40 കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് താജുദീന്‍ നല്‍കിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനുപുറമേ എസ്.ഐക്കെതിരേ ക്രിമിനല്‍ കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും തയാറെടുക്കുകയാണ്.
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഝാൻസിയിൽ വച്ച് എബിവിപി പ്രവർത്തകരുടെ ആക്രമണത്തിനിരയായ കന്യാസ്ത്രീകൾ ദേശീയ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നൽകി. കുറ്റക്കാർക്കെതിരേ മാതൃകാപരമായ നടപടി വേണമെന്ന് കന്യാസ്ത്രീകൾ ആവശ്യപ്പെട്ടു.
അതേസമയം സംഭവത്തിൽ കാൺപൂർ റെയിൽവേ എസ്എസ്പി കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തി. റെയിൽവേയുടെ അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു നടപടി. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കന്യാസ്ത്രീകളെ ഫോണിൽ വിളിച്ച് പിന്തുണയറിയിച്ചു.
കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന രണ്ടു സന്യാസാർഥിനികളെ നിർബന്ധിത മതപരിവർത്തനം നടത്തി എന്നാരോപിച്ചായിരുന്നു എബിവിപി പ്രവർത്തകരുടെ ആക്രമണം. എന്നാൽ, ഇവരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചതിൽ നിന്ന് രണ്ടു യുവതികളും 2003-ൽ മാമ്മോദീസ സ്വീകരിച്ചവരാണെന്നു കണ്ടെത്തി. അതോടെ അവർ ഇരുവരും തന്നെ ജന്മനാ ക്രൈസ്തവരാണെന്നു വ്യക്തമാകുകയും മതപരിവർത്തനം എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നു തെളിയുകയും ചെയ്തു.
കന്യാസ്ത്രീകളായ ലിബിയ തോമസ്, ഹേമലത, സന്യാസാർഥികളായ ശ്വേത, ബി. തരംഗ് എന്നിവർക്കാണ് ട്രെയിനിൽ വച്ച് ദുരനുഭവമുണ്ടായത്. ഒഡീഷ സ്വദേശിനികളായ സന്യാസാർഥികളെ വീട്ടിൽ എത്തിക്കുന്നതിന് പോകുമ്പോഴാണ് നാലംഗ സംഘത്തിന് നേരെ എബിവിപി ആക്രമണം നടന്നത്.
ഋഷികേശിലെ പഠന ക്യാന്പിൽ പങ്കെടുത്ത ശേഷം ഹരിദ്വാറിൽ നിന്നു പുരിയിലേക്കു പോകുന്ന ഉത്കൽ എക്സ്പ്രസിൽ മടങ്ങുമ്പോഴാണ് ഇവർ കന്യാസ്ത്രീകളോട് മോശമായി പെരുമാറിയത്.
സംഭവത്തിൽ ബിജെപി നേതാവ് ജോർജ് കുര്യൻ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായ്ക്ക് പരാതി നൽകിയിരുന്നു. കുറ്റക്കാർക്കെതിരേ നടപടിയുണ്ടാകുമെന്ന് അമിത് ഷാ പിന്നീട് പ്രതികരിക്കുകയും ചെയ്തു.