ഭോപാൽ∙ ഭാര്യമാരുമായുള്ള കിടപ്പറ രംഗങ്ങൾ തൽസമയം പ്രദർശിപ്പിച്ച് പണം സമ്പാദിച്ച ഭർത്താവ് പൊലീസ് പിടിയിൽ. മധ്യപ്രദേശിലെ വിദിഷ സ്വദേശിയായ 24 വയസ്സുകാരനാണ് കേസിൽ അറസ്റ്റിലായത്. യുവാവിന്റെ രണ്ടാം ഭാര്യയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഇയാളിൽ നിന്നും 12 ലക്ഷം രൂപയും പൊലീസ് കണ്ടെത്തി.
വിവിധ ആപ്പുകളിലൂടെ യുവാവ് ഭാര്യമാരുമായുള്ള ലൈംഗികബന്ധം ലൈവ് സ്ട്രീം ചെയ്ത് ഇയാൾ പലപ്പോഴായി പണം നേടിയിട്ടുണ്ടെന്നു പൊലീസ് പറയുന്നു. ലൈവ് സ്ട്രീമിങ് കാണുന്നതിന് 500 രൂപ മുതൽ 1000 രൂപവരെയാണ് ഈടാക്കിയിരുന്നത്. ഡെമോ വിഡിയോയ്ക്ക് നൂറുരൂപയും ഈടാക്കി.
ഇങ്ങനെ ഒരു ദിവസം 4000 രൂപവരെ സമ്പാദിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ ലക്ഷങ്ങളുടെ ഇടപാടാണ് നടന്നിരിക്കുന്നത്. കേവലം പത്താം ക്ലാസ് മാത്രമാണ് യുവാവിന്റെ വിദ്യഭ്യാസം. ഭാര്യമാരുടെ അറിവോടൂ കൂടിയായിരുന്നില്ല ഇയാളുടെ തട്ടിപ്പെന്നും റിപ്പോർട്ടുകളുണ്ട്.
ഡോ. ഷർമദ് ഖാൻ
ശരീരത്തിനുള്ളിലുള്ള ഏതെങ്കിലും ഒരു അവയവം ബലക്കുറവുള്ള പേശി, ടിഷ്യു എന്നിവയുടെ ഒരു ഭാഗത്ത് കൂടി പുറത്തേക്ക് തള്ളുന്നതിനെയാണ് ഹെർണിയ എന്നു പറയുന്നത്. ഹെർണിയ ജീവഹാനി ഉണ്ടാകുന്ന ഒന്നല്ല. എന്നാൽ ഒരിക്കൽ ഉണ്ടായ ഹെർണിയ സ്വയം ശമിക്കുവാൻ ഇടയില്ലെന്ന് മാത്രമല്ല അപകടകരമായ ചില സങ്കീർണതകൾ തടയുവാൻ ഓപ്പറേഷൻ ഉൾപ്പെടെ വേണ്ടിവന്നേക്കാം.
തുടയിടുക്കിൽ രൂപം കൊള്ളുന്ന വീക്കം, നിൽക്കുമ്പോഴും കുനിയുമ്പോഴും ചുമയ്ക്കുമ്പോഴും ഒരു തടിപ്പായി പ്രത്യക്ഷപ്പെടാം. കിടക്കുമ്പോൾ അത് അപ്രത്യക്ഷമാകുകയും ചെയ്യാം. ഈ തടിപ്പിന് ചുറ്റുമുള്ള ഭാഗത്ത് അസ്വസ്ഥതയും വേദനയും വരാം.ദീർഘ നേരം ഇരിക്കുമ്പോൾ കാലിലേക്കുള്ള അസ്വസ്ഥത വർദ്ധിക്കുകയും ചെയ്യാം. ഈ സ്വഭാവമുള്ള ഹെർണിയയെ ഇൻഗ്വയിനൽ ഹെർണിയ എന്ന് പറയും. ഇത് പുരുഷന്മാരിലാണ് കൂടുതൽ കാണുന്നത്.
ഭക്ഷണം വിഴുങ്ങുന്നതിന് തടസ്സവും നെഞ്ചുവേദനയും നെഞ്ചെരിച്ചിലും അനുഭവപ്പെടുന്ന ഹയാറ്റസ് ഹെർണിയ ഉരസ്സിനേയും ഉദരത്തേയും തമ്മിൽ വേർതിരിക്കുന്ന ഡയഫ്രം എന്ന പേശിയിലേക്കാണ് തള്ളിക്കയറുവാൻ ശ്രമിക്കുന്നത് . 50 വയസ്സിനു മേൽ പ്രായമുള്ളവരിലും ജനന വൈകല്യമുള്ള കുട്ടികളിലും ഇത് കൂടുതലായി കാണുന്നു.
ശസ്ത്രക്രിയകൾ ചെയ്തിട്ടുള്ള ഭാഗത്ത് പിന്നീടുണ്ടാകുന്ന ഹെർണിയയെ ഇൻസിഷണൽ ഹെർണിയ എന്നാണ് വിളിക്കുന്നത്. പൊക്കിളിൽ സമ്മർദ്ദം ഉണ്ടാക്കുന്ന ഹെർണിയയെ അംബിലിക്കൽ ഹെർണിയ എന്നുവിളിക്കാം. ഹെർണിയ ഉള്ള ഒരാൾക്ക് ഓക്കാനം ,ഛർദ്ദി ,പനി, പെട്ടെന്നുള്ള വേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അടിയന്തര ചികിത്സ വേണ്ടിവന്നേക്കാം.
ഹെർണിയയുടെ ആരംഭത്തിൽ ചെയ്യുന്ന ചില മരുന്നുകളും ഭക്ഷണ ശൈലിയിലെ മാറ്റവും ശമനം നൽകുന്നതാണ്. ചിലപ്പോൾ സർജറി ആവശ്യമായി വരും. ഒരിക്കൽ സർജറി ചെയ്ത വരിലും വീണ്ടും സർജറി ആവശ്യമായി വരികയും ചെയ്യാം . ഹെർണിയയുടെ സ്വഭാവം, രോഗിക്കുള്ള ബുദ്ധിമുട്ടുകൾ, രോഗിയുടെ പൊതുവായ ആരോഗ്യം ,പ്രായം എന്നിവ പരിഗണിച്ച് മാത്രമേ സർജറി ചെയ്യാറുള്ളൂ.
വാർദ്ധക്യം, പരിക്ക്, ശസ്ത്രക്രിയകൾ , തുടർച്ചയായ ചുമ, കഠിനമായ വ്യായാമം, മലബന്ധവും മലശോധനയ്ക്ക് വേണ്ടിയുള്ള കഠിനശ്രമവും, അമിതവണ്ണം, പാരമ്പര്യം, ഗർഭകാലം, പുകവലി തുടങ്ങിയവ ഹെർണിയയ്ക്ക് കാരണമാകാം.
മലബന്ധം ഒഴിവാക്കുന്നതിനും ഗ്യാസ് കുറയ്ക്കുന്നതിനുമുള്ള മരുന്നുകൾ, ഭക്ഷണത്തിലെ മാറ്റങ്ങൾ, മിതമായ ഭക്ഷണം എന്നിവ ആവശ്യമാണ്. ഭക്ഷണം കഴിച്ചാലുടനെയുള്ള വ്യായാമം, മസാല, വറുത്തവ , പുകവലി എന്നിവ ഒഴിവാക്കണം.
രോഗത്തിന്റെ ആരംഭത്തിലും ഓപ്പറേഷൻ ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലും ആയുർവേദ മരുന്നുകൾ ഉപയോഗിക്കണം. മറ്റുള്ളവരിൽ ശസ്ത്രക്രിയ കൂടുതൽ വേഗത്തിൽ ശമനം ഉണ്ടാക്കുന്നതാണ്.
ഡോ. ഷർമദ് ഖാൻ
സീനിയർ മെഡിക്കൽ ഓഫീസർ
ആയുർവേദ ദിസ്പെന്സറി
ചേരമാൻ തുരുത്ത്
തിരുവനന്തപുരം .
ന്യൂയോർക്ക്: ചൈന രൂക്ഷമായ ഭക്ഷ്യ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്ന അനുമാനവുമായി സാമ്പത്തിക വിദഗ്ധർ. വിവിധ രാജ്യങ്ങളുമായുളള ചൈനയുടെ ഇടപാടുകൾ നിരീക്ഷിച്ചുകൊണ്ടാണ് ഇത്തരമൊരു നിഗമനത്തിൽ സാമ്പത്തിക വിദഗ്ധർ എത്തിയത്. മിക്കരാജ്യങ്ങളുമായി ഭക്ഷ്യധാന്യങ്ങളും ഉല്പന്നങ്ങളും സംബന്ധിച്ച ഇടപാടാണ് ചൈനയ്ക്കുളളതെന്നും ഭക്ഷ്യവസ്തുക്കളുടെ വൻതോതിലുളള ഈ ഇടപാട് ചൈന വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്നതിന്റെ തെളിവാണെന്നുമാണ് വിദഗ്ധരുടെ നിഗമനം.
2020 ജൂലായിൽ ചൈനയിലെ ഭക്ഷ്യ വിലക്കയറ്റം 13.2 ശതമാനമായി ഉയർന്നിരുന്നു. ഒരു സാധാരണ ചൈനീസ് പൗരൻ ഉപയോഗിക്കുന്ന ധാന്യങ്ങൾ മുതൽ ഇറച്ചിവരെയുളള എല്ലാ നിത്യോപയോഗ ഭക്ഷ്യവസ്തുക്കളുടേയും വില ക്രമാതീതമായി ഉയർന്നിരുന്നു. ചൈനക്കാർ ഏററവും കൂടുതൽ ഉപയോഗിക്കുന്ന മാട്ടിറച്ചി, പന്നിയിറച്ചി എന്നിവയുടെ വില 86 ശതമാനം ഉയർന്നിരുന്നതായി നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് വെളിപ്പെടുത്തിയിരുന്നു.
ലോകമെമ്പാടുനിന്നും തിടുക്കത്തിൽ ഭക്ഷ്യവസ്തുക്കൾ ഇറക്കുമതി ചെയ്യാനാണ് ചൈന ശ്രമിക്കുന്നത്. പ്രധാന ഭക്ഷ്യവസ്തുക്കൾ സംഭരിക്കാൻ ശ്രമിക്കുന്നതിൽ നിന്നും രാജ്യം അഭിമുഖീകരിക്കുന്നത് ഗുരുതരമായ ഭക്ഷ്യക്ഷാമാണെന്ന് അനുമാനിക്കാം.
ചൈന ജനറൽ അഡ്മിനിസ്ട്രേഷൻ കസ്റ്റംസിന്റെ കണക്കനുസരിച്ച് ഈ വർഷം ആദ്യപകുതിയോടെ ധാന്യ ഇറക്കുമതി 22.7 ശതമാനം വർധിപ്പിച്ചു. 74.51 ദശലക്ഷം ടൺ ധാന്യമാണ് ചൈന ഇറക്കുമതി ചെയ്തത്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി സോയാബീന്റെ ഏറ്റവും വലിയ ഉല്പാദകരാണ് ചൈന, എന്നിട്ടും യുഎസിൽ നിന്നും ഈ വർഷം 40 ദശലക്ഷം സോയാബീൻ ഇറക്കുമതി ചെയ്യാനാണ് ചൈന പദ്ധതിയിട്ടിരിക്കുന്നത്.
ചൈനയുടെ ഇറക്കുമതി ഡേറ്റകൾ പ്രകാരം കഴിഞ്ഞ ഏഴുവർഷത്തിനുളളിൽ ഏറ്റവും കൂടുതൽ ഗോതമ്പ് ഇറക്കുമതി ചെയ്തിരിക്കുന്നത് ഈ വർഷം ജൂണിലാണ്. ജൂൺ 2020ൽ 9,10,000 ടൺ ഗോതമ്പാണ് ചൈന ഇറക്കുമതി ചെയ്തത്. ഇതിനുപുറമേ 8,80,000 ടൺ ചോളം, 1,40,000 ടൺ പഞ്ചസാര എന്നിവയും ഇറക്കുമതി ചെയ്തിട്ടുണ്ട്.
ചൈനയിൽ വെള്ളപ്പൊക്കം, വെട്ടുകിളി ആക്രമണം, ആഫ്രിക്കൻ പന്നിപ്പനി എന്നിവയെ തുടർന്ന് രാജ്യത്തെ കാർഷികമേഖല ഗുരുതരമായ പ്രതിസന്ധി നേരിട്ടിരുന്നു. ഭക്ഷ്യഉപഭോഗവും ഉല്പാദനവും തമ്മിലുളള അന്തരം പരിഹരിക്കുന്നതിനായി ആഫ്രിക്കൻ, സൗത്ത് അമേരിക്കൻ രാജ്യങ്ങളിലെ ഫലഭൂയിഷ്ടമായ സ്ഥലങ്ങളും വിളനിലങ്ങളും വാങ്ങാനും പാട്ടത്തിനെടുക്കാനും ചൈന ആരംഭിച്ചിട്ടുണ്ട്. വിദേശങ്ങളിൽ കൃഷിനിലങ്ങൾ വാങ്ങുന്നതിനായി 94 ബില്യൺ യുഎസ് ഡോളറാണ് ചൈന ചെലവഴിച്ചിരിക്കുന്നത്.
എല്‍ഡിഎഫ് പ്രവേശനത്തില്‍ പ്രതിഷേധിച്ച് നേതാക്കള്‍ കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗം വിട്ട് പി ജെ ജോസഫ് വിഭാഗത്തിലേയ്ക്ക് പോകുന്നു. മുതിര്‍ന്ന നേതാവും മുന്‍ കോട്ടയം ജില്ല പ്രസിഡന്റുമായ ഇ ജെ അഗസ്തി അടക്കമുള്ളവരാണ് ജോസ് കെ മാണിയെ വിട്ട് ജോസഫിനൊപ്പം ചേരുന്നത്. 25 വര്‍ഷം കേരള കോണ്‍ഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡന്റായിരുന്നു ഇ ജെ അഗസ്തി. 2017ല്‍ സിപിഎം പിന്തുണയോടെ കോട്ടയം ജില്ലാ പഞ്ചായത്തില്‍ അധികാരത്തിലെത്തിയതില്‍ പ്രതിഷേധിച്ച് ജില്ലാ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞിരുന്നെങ്കിലും അഗസ്തി പാര്‍ട്ടി വിട്ടിരുന്നില്ല. മറ്റൊരു പ്രമുഖ നേതാവായ ജോസഫ് എം പുതുശ്ശേരി നേരത്തെ മാണി ഗ്രൂപ്പ് വിട്ടിരുന്നു.
ഒക്ടോബർ 14ന് കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് എൽഡിഎഫിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചതായും രാജ്യസഭാംഗത്വം രാജി വയ്ക്കുന്നതായും ജോസ് കെ മാണി അറിയിച്ചത്. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഘടകക്ഷിയായി ഒക്ടോബർ 22ന് എൽഡിഎഫ് അംഗീകരിച്ചു. ഉപാധികളില്ലാതെയാണ് ജോസ് കെ മാണി പക്ഷം എൽഡിഎഫിലേയ്ക്ക് വന്നതെന്ന് മുന്നണി കൺവീനർ എ വിജയരാഘവും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും അടക്കമുള്ള നേതാക്കൾ പറഞ്ഞിട്ടുണ്ടെങ്കിലും പാലാ സീറ്റ് ജോസ് കെ മാണിക്ക് നൽകിയേക്കുമെന്ന അഭ്യൂഹം ശക്തമാണ്. പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിലുറച്ചു നിൽക്കുകയാണ് സിറ്റിംഗ് എംഎൽഎ മാണി സി കാപ്പനും എൻസിപിയും. 15 സീറ്റുകൾ ആവശ്യപ്പെട്ട ജോസ് കെ മാണി വിഭാഗത്തിന് 12-13 സീറ്റുകൾ എൽഡിഎഫ് നൽകിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവുമായും പാർട്ടി ചെയർമാൻ സ്ഥാനവുമായും ബന്ധപ്പെട്ട് തുടങ്ങിയ തർക്കമാണ് കേരള കോൺഗ്രസ് മാണി വിഭാഗത്തെ, കെ എം മാണിയുടെ മരണ ശേഷം പിളർപ്പിലേയ്ക്കെത്തിച്ചത്. ജോസ് കെ മാണി – പി ജെ ജോസഫ് പോര്, പാലാ സീറ്റ് എൽഡിഎഫ് പിടിച്ചെടുക്കുന്നതിലേയ്ക്ക് നയിച്ചിരുന്നു. ജില്ലാ പഞ്ചായത്തിന്റെ പേരിൽ യുഡിഎഫ് തങ്ങളെ അപമാനിച്ച് പുറത്താക്കിയെന്ന് ജോസഫ് ഗ്രൂപ്പും കോൺഗ്രസ്സും തന്നെ വ്യക്തിഹത്യ നടത്തിയതെന്നും ഇതുകൊണ്ടാണ് എൽഡിഎഫിലേയ്ക്ക് പോകുന്നതെന്നും ഇടതുമുന്നണിയുടെ നയങ്ങളോട് യോജിപ്പാണെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു. ജോസ് കെ മാണിയുടെ വരവ് ഇടതുമുന്നണിയെ ശക്തിപ്പെടുത്തുമെന്നാണ് സിപിഎമ്മിന്റെ അഭിപ്രായം. ഈ വർഷം അവസാനം നടക്കാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും 2021 ഏപ്രിൽ-മേയിൽ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിും മധ്യകേരളത്തിൽ വലിയ നേട്ടമുണ്ടാക്കാൻ ഇത് സഹായകമാകുമെന്ന് സിപിഎം പ്രതീക്ഷിക്കുന്നു.
ഇതുവരെ കൊവിഡ് വ്യാപനം ഉണ്ടാകാത്ത രാജ്യമാണ് വടക്കന്‍ കൊറിയ എന്നാണ് അവിടുത്തെ അധികാരികള്‍ അവകാശപ്പെടുന്നത്. അതിര്‍ത്തികള്‍ അടച്ചും ശക്തമായ കരുതല്‍ നടപടികളെടുത്തുമാണ് ഇത് സാധ്യമായതെന്നും അവര്‍ പറയുന്നു. എന്നാല്‍ മിക്ക രാജ്യങ്ങളുമായും ബന്ധം ഇല്ലാത്തതും ഇതിന് കാരണമായിട്ടുണ്ടാകാം. പൊടിക്കാറ്റ് വീശിയെങ്കിലും സുരക്ഷ സംവിധാനം തുടരാനാണ് നിര്‍ദ്ദേശം
എന്നാല്‍ ഇപ്പോള്‍ പുതിയൊരു ആശങ്ക വടക്കന്‍ കൊറിയയെ പിടികൂടിയിടിയിരിക്കുന്നു. ചൈനയില്‍നിന്നുള്ള മഞ്ഞ പൊടിക്കാറ്റാണ് വടക്കന്‍ കൊറിയ ഭീതിപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം വടക്കന്‍ കൊറിയയുടെ സെന്‍ട്രല്‍ ടെലിവിഷന്‍ പൊടിക്കാറ്റിനെതിരെ കനത്ത ജാഗ്രത പുലര്‍ത്താനാണ് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഒരു കാരണവശാലും പുറത്തിറങ്ങരുത്. വീടുകളില്‍ ജനലുകള്‍ അടച്ചു കഴിയാനാണ് നിര്‍ദ്ദേശം. കൊറോണ വൈറസ് വായുവിലൂടെ പടരുമെന്നതിനാല്‍ ചൈനയില്‍നിന്നുള്ള മഞ്ഞ പൊടിയില്‍ വൈറസിന്റെ സാന്നിധ്യമാണ് അധികാരികള്‍ ഭയക്കുന്നത്. യാതൊരു കാരണവശാലും പുറത്തിറങ്ങരുതെന്നാണ് ഇവരുടെ നിര്‍ദ്ദേശം.
വടക്കന്‍ കൊറിയയിലെ വിവിധ രാജ്യങ്ങളിലെ എംബസികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വടക്കന്‍ കൊറിയന്‍ അധികൃതര്‍ നല്‍കിയ മുന്നറിയിപ്പ്. വടക്കന്‍ കൊറിയന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം റഷ്യന്‍ എംബസ്സി അവരുടെ ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
എന്നാല്‍ വടക്കന്‍ കൊറിയ ആശങ്കപ്പെടുന്നതുപോലെ, മഞ്ഞ പൊടിക്കാറ്റിലൂടെ കൊറോണ വൈറസ് അവരുടെ നാട്ടിലെത്താന്‍ സാധ്യതയില്ലെന്നാണ് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പറയുന്നത്. കൊറണ വൈറസ് വായുവില്‍ ഏറെ സമയം നില്‍ക്കുമെങ്കിലും ഈ രീതിയില്‍ രോഗം പടരില്ലെന്നാണ് അവര്‍ പറയുന്നത്.
ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുന്ന രോഗിയുടെ സാമീപ്യമാണ് കോവിഡ് ബാധയ്ക്ക് പ്രധാനകാരണമാകുകയെന്നാണ് അവര്‍ പറയുന്നത്. ചൈനയില്‍നിന്നും മംഗോളിയയില്‍നിന്നും അതിശക്തിയില്‍ വീശി അടിക്കുന്ന പൊടിക്കാറ്റാണിത്. വ്യവസായിക മാലിന്യത്തൊടൊപ്പം കലരുന്ന പൊടിക്കാറ്റ് ശ്വസിക്കുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്
യെമനില്‍ വധശിക്ഷയ്ക്കു വിധിച്ച് ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയെ എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ദയാഹര്‍ജി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥരുടെ സന്ദര്‍ശനം. കൊല്ലപ്പെട്ട യെമന്‍ സ്വദേശിയുടെ കുടുംബവുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതോടെ ദയാധനം ഉള്‍പ്പെടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടായേക്കുമെന്നാണ് കരുതുന്നത്.
2017 ജൂലൈ 25നാണ് കേസിനാസ്പദമായ സംഭവം. യെമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ വെട്ടിക്കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണു നിമിഷയ്ക്കു കോടതി വധശിക്ഷ വിധിച്ചത്. നഴ്‌സായ നിമിഷ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ തലാലിന്റെ സഹായം തേടിയിരുന്നു. എന്നാല്‍ സഹായത്തിന്റെ മറവില്‍ ക്ലിനിക്കിലെ പണം തട്ടിയെടുക്കാനുള്ള തലാലിന്റെ ശ്രമം നിമിഷ ചോദ്യം ചെയ്തത് ഇരുവരും തമ്മിലുള്ള ശത്രുതയ്ക്ക് കാരണമായി. ഇതിനിടെ, വ്യാജരേഖകള്‍ ചമച്ച് മതാചാരപ്രകാരം വിവാഹം ചെയ്‌തെന്നു കാണിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും പീഡീപ്പികയും ചെയ്തു. പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചതോടെ നാട്ടിലേക്ക് മടങ്ങാനാവാത്ത സ്ഥിതിയായി. കൊടിയ പീഡനങ്ങള്‍ക്കൊടുവിലായിരുന്നു തലാലിനെ നിമിഷ കൊലപ്പെടുത്തിയത്. നിമിഷയെ സഹായിച്ച നഴ്സ് ഹനാന്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.
സാഹചര്യങ്ങളും അനുഭവിച്ച പീഡനങ്ങളും ചൂണ്ടിക്കാട്ടി, വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷ സമര്‍പ്പിച്ച അപ്പീല്‍ ആഗസ്റ്റ് 26ന് കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. കേസില്‍ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ വധശിക്ഷ മാറ്റിവെക്കുകയും ചെയ്തു. 90 ദിവസത്തിനകെ നടപ്പാക്കേണ്ടിയിരുന്ന വധശിക്ഷ ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. വധശിക്ഷക്കെതിരെ നിമിഷയുടെ അഭിഭാഷകര്‍ യെമന്‍ പ്രസിഡന്റ് അധ്യക്ഷനായ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിനു മുന്നില്‍ വാദിക്കണം. തലാലിന്റെ കുടുബവുമായി സംസാരിച്ച് ദയാധനം ലഭ്യമാക്കി കേസ് തീര്‍പ്പാക്കുന്നതിനാണ് എംബസി ഉദ്യോഗസ്ഥരും സാമുഹിക പ്രവര്‍ത്തകരും ശ്രമിക്കുന്നത്.
മുംബൈ∙ അഭിനേതാക്കളും ലഹരിമരുന്ന് മാഫിയയും തമ്മിലുള്ള ബന്ധത്തിൽ മറ്റൊരു കണ്ണികൂടി മുംബൈയില്‍ പിടിയിലായി. ടിവി സീരിയൽ നടി പ്രീതിക ചൗഹാനാണ് ലഹരിമരുന്നുമായി നാർകോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോയുടെ പിടിയിലായത്. സാവ്ധാന്‍ ഇന്ത്യ, ദേവോ കേ ദേവ് മഹാദേവ് സീരിയലുകളിലൂടെ പ്രശ്സ്തയായ താരമാണ് പ്രീതിക. വെർസോവയിലും മുംബൈയിലുമായി എൻസിബി ഉദ്യോഗസ്ഥർ നടത്തിയ ഓപറേഷനിലാണ് നടിയുൾപ്പെടെ അഞ്ചു പേരെ പിടികൂടിയത്.
ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെ ആരംഭിച്ച ലഹരിമരുന്ന് മാഫിയയ്ക്കെതിരായ ഓപറേഷന്റെ തുടര്‍ച്ചയായാണു പുതിയ അന്വേഷണം. കേസിലെ പ്രതികളുടെ എല്ലാ തരത്തിലുള്ള ബന്ധങ്ങളും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അന്വേഷിക്കുന്നുണ്ട്. ലഹരിമരുന്ന് വിതരണക്കാർ, ഉപഭോക്താക്കൾ എന്നിവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
എന്‍ഡിഎ ഘടക കക്ഷിയായിരുന്ന പി സി തോമസിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് മുന്നണി വിട്ട് യുഡിഎഫിന് ഒപ്പം ചേരാനുള്ള തീരുമാനത്തിലാണ്. ഞായറാഴ്ച്ച നടക്കുന്ന യോഗത്തില്‍ ആയിരിക്കും ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കുക. ഈ സാഹചര്യത്തിൽ കെ.എം മാണിയുമായി അകന്നതും എൻഡിഎയിൽ എത്തിയതും എൽഡിഎഫ് വിടാൻ ഉണ്ടായ സാഹചര്യവും ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ കേന്ദ്രസഹമന്ത്രി കൂടിയായ പി.സി തോമസ്. ജോസ് കെ മാണിക്കും കെ.എം മാണിക്കും ഒരു ഘട്ടത്തിൽ എൻഡിഎയിൽ വരാൻ താൽപര്യമുണ്ടായിരുന്നുവെന്നും ഇക്കാര്യം തന്നോട് പറഞ്ഞിരുന്നുവെന്നും പി.സി തോമസ് പറയുന്നു.
പ്രമുഖ മാധ്യമത്തിന് പിസി തോമസ് നൽകിയ അഭിമുഖത്തിൽ നിന്നും
കേരളത്തില്‍ പ്രതീക്ഷിച്ചതുപോലെയൊരു മുന്നേറ്റം ഉണ്ടാക്കാന്‍ എന്‍ഡിഎയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. താഴെത്തട്ടിലേക്ക് വേരോട്ടം ഉണ്ടാക്കാന്‍ കഴിയുന്നില്ല. ജില്ല തലങ്ങളില്‍ ഉണ്ടെങ്കിലും വാര്‍ഡ് തലങ്ങളില്‍ എന്‍ഡിഎ സംവിധാനം കാര്യമായി പ്രവര്‍ത്തിക്കുന്നില്ല. പലതവണ ഇക്കാര്യം ദേശീയ നേതൃത്വത്തോട് പറഞ്ഞിട്ടുള്ളതാണെങ്കിലും അനുകൂലമായി ഒന്നും ഇതുവരെ സംഭവിച്ചിട്ടില്ല. ഓരോ കക്ഷിയെയും മുന്നണിയില്‍ ചേര്‍ത്തിരിക്കുന്നത് ഓരോരോ ഉദ്ദേശങ്ങള്‍ വച്ചാണ്. കേരളത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്വമായിരുന്നു. അതിനു വേണ്ടി പലതും ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നു. പക്ഷേ, അതിനാവശ്യമായ സാഹചര്യം ഉണ്ടാക്കാനോ, ഞങ്ങള്‍ക്ക് വേണ്ട പരിഗണന തരാനോ നേതൃത്വം തയ്യാറായിട്ടില്ല. മുന്നണിയിലുള്ള എല്ലാ കക്ഷികള്‍ക്കും എന്തെങ്കിലും സ്ഥാനങ്ങള്‍ കൊടുക്കണം എന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. ഒന്നും നടന്നില്ല.അമിത് ഷാ നേരിട്ട് തന്ന വാഗ്ദാനങ്ങള്‍ പോലും ഞങ്ങളുടെ കാര്യത്തില്‍ പാലിച്ചില്ല. എന്‍ഡിഎ കേരളഘടകത്തിന്റെ കണ്‍വീനര്‍ ആക്കാമെന്ന വാഗ്ദാനം നല്‍കിയിരുന്നു. അന്ന് ബിഡിജെഎസ് ഇല്ല. പക്ഷേ, അവര്‍ വന്നപ്പോള്‍ കണ്‍വീനര്‍ സ്ഥാനം അവര്‍ക്ക് കൊടുത്തു. അതിലൊന്നും ഒരു പരാതിയും ഞങ്ങള്‍ പറഞ്ഞില്ല. പക്ഷേ, അമിത് ഷാ തന്നെ നല്‍കിയ വാഗ്ദാനം പാലിക്കാതെ വന്നപ്പോള്‍ പാര്‍ട്ടിക്ക് വലിയ നിരാശയും പ്രതിഷേധവും തോന്നി.
കേരളത്തിന്റെ കാര്യത്തില്‍ ബിജെപി നേതൃത്വത്തിന് വിശ്വാസം നഷ്ടപ്പെട്ടുവെന്നാണോ
ഇക്കാര്യങ്ങളൊക്കെ ഇവിടുത്തെ ബിജെപി ഘടകത്തിന് അറിയാവുന്ന കാര്യമാണ്. പക്ഷേ, അവരും നിരാശരാണ്. ഞങ്ങളെ പോലും പരിഗണിക്കുന്നില്ലെന്ന വേദന കേരളത്തിലെ ബിജെപിക്കാര്‍ എന്നോട് പങ്കുവച്ചിട്ടുണ്ട്. എന്‍ഡിഎ ദേശീയ സമിതിയില്‍ അംഗമാണ് ഞാന്‍. അവിടെ ഞങ്ങളുടെ കാര്യം കൂടി പറയണമെന്ന് ഇവിടുത്തെ ബിജെപി നേതാക്കന്മാര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ഇവിടുത്തെ ബിജെപി ഘടകത്തോടും ദേശീയ നേതൃത്വത്തിന് താത്പര്യമില്ലെന്നത് വസ്തുതയാണ്. കേരളത്തെക്കൊണ്ട് പ്രയോജനമില്ലെന്നാണ് അവര്‍ പറയുന്നത്. കേരളത്തില്‍ നിന്നും ഒരു പാര്‍ലമെന്റ് അംഗത്തെയെങ്കിലുമാണ് ദേശീയ നേതൃത്വം പ്രതീക്ഷിച്ചിരുന്നത്. ആ പ്രതീക്ഷ അവര്‍ക്ക് ഇപ്പോഴില്ല. നിലവിലെ സാഹചര്യത്തില്‍ നടക്കുന്ന കാര്യമല്ലെന്ന് അവര്‍ക്ക് മനസിലായിട്ടുണ്ട്. അതുകൊണ്ട് കേരളത്തെ അവര്‍ ഏതാണ്ട് തഴഞ്ഞിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ അങ്ങനെയല്ല. വളരെ ശ്രദ്ധിക്കുന്നുണ്ട്, പണം മുടക്കുന്നുണ്ട്, അവര്‍ സീറ്റും പിടിക്കും.
ഇവിടെ ബിജെപി വളരുന്നുണ്ട്. അവര്‍ക്കൊരു അടിത്തറ ഉണ്ടാക്കാനും സാധിച്ചിട്ടുണ്ട്. പക്ഷേ, അതുകൊണ്ട് മാത്രം കാര്യമില്ല, ന്യൂനപക്ഷ വോട്ടുകള്‍ കിട്ടണം. ബിജെപി വോട്ട് കൊണ്ട് മാത്രം തെരഞ്ഞെടുപ്പ് ജയം സാധ്യമല്ല. അതിനുവേണ്ടി പലതും ചെയ്തു നോക്കുന്നുണ്ട്. അബ്ദുള്ള കുട്ടിയെ ദേശീയ ഉപാധ്യക്ഷനാക്കിയതൊക്കെ അതിന്റെ ഭാഗമാണ്. അക്കാര്യത്തില്‍ കേരളത്തിലെ ബിജെപിയില്‍ വലിയതോതില്‍ അമര്‍ഷമുണ്ട്. തുടക്കം മുതല്‍ പണിയെടുത്തവര്‍ക്ക് ഒന്നു കൊടുക്കാതെ ഇന്നലെ വന്നവര്‍ക്ക് സ്ഥാനം കൊടുത്തു എന്ന നിരാശയും പ്രതിഷേധവും പലരും എന്നോട് പങ്കുവച്ചിട്ടുണ്ട്. അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെും പോലുള്ളവരെ മാറ്റി നിര്‍ത്തുന്നത് ശരിയാണോ? അവരൊക്കെ പണിയെടുത്തിട്ടല്ലേ നമുക്ക് ഇന്ന് ഭരfക്കാന്‍ പറ്റുന്നത് എന്ന സി.കെ പത്മനാഭന്റെ പ്രസ്താവന, അബ്ദുള്ളക്കുട്ടി വിഷയത്തില്‍ ദേശീയ നേതൃത്വത്തോട് നടത്തിയ ബുദ്ധിപരമായ വിമര്‍ശനമായിരുന്നു.
ബിജെപിക്കൊപ്പം പോയതില്‍ തെറ്റുപറ്റിയെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ
ശരിക്കും പറഞ്ഞാല്‍, ഞങ്ങള്‍ക്ക് പറ്റിയൊരു മണ്ടത്തരമായിരുന്നു അത്. അരുവിക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് ബിജെപിക്കാര്‍ ഞങ്ങളെ ബന്ധപ്പെട്ടിരുന്നു. ജയിക്കാനുള്ള സാധ്യതയുണ്ടെന്നും നിങ്ങള്‍ കൂടെ നില്‍ക്കണമെന്നും പറഞ്ഞപ്പോള്‍, ആലോചിച്ച് തീരുമാനമെടുക്കാമെന്നായിരുന്നു ഞാന്‍ പറഞ്ഞത്. എന്നാല്‍, അവരുമായി സംസാരിക്കാന്‍ പോയ ഞങ്ങളുടെ നേതാക്കള്‍ കമിറ്റ്‌മെന്റ് നടത്തി. അത് മണ്ടത്തരമായി പോയി. കാരണം, കൂടെ നില്‍ക്കണമെങ്കില്‍ അതിനുള്ള ചര്‍ച്ച നടത്തേണ്ടിയിരുന്നത് ബിജെപി ദേശീയ നേതൃത്വവുമായിട്ടായിരുന്നു. ആ സമയത്ത് ബിഡിജെഎസ് ഉണ്ടായിട്ടില്ല. ഇവിടെയവര്‍ക്ക് ജയിക്കണമെങ്കില്‍ കൂടെ നില്‍ക്കാന്‍ ആരെങ്കിലും വേണം. അതുകൊണ്ട് തന്നെ നമ്മള്‍ മുന്നോട്ട് വയ്ക്കുന്ന ഡിമാന്‍ഡുകള്‍ അംഗീകരിക്കും. അതിനുള്ള സാഹചര്യം ഇല്ലാതാക്കി കൊണ്ടാണ് സംസ്ഥാന ഘടകവുമായി കമ്മിറ്റ് ചെയ്യുന്നത്. വാക്ക് കൊടുത്തിട്ട് പിന്മാറുന്നത് ശരിയല്ലല്ലോ എന്നോര്‍ത്ത് അവര്‍ക്കൊപ്പം പോവുകയായിരുന്നു.
ഇനി യുഡിഎഫിലേക്കോ അതും പിജെ ജോസേഫിൽ ലയിക്കുമോ
ജോസ് കെ മാണി, ജോസഫ് പ്രശ്‌നത്തിനു പിന്നാലെ യുഡിഎഫില്‍ നിന്നും ഞങ്ങലെ പലരും ഇങ്ങോട്ട് ബന്ധപ്പെടുകയായിരുന്നു. അങ്ങനെയൊരു തീരുമാനം എടുക്കുന്നതില്‍ പാര്‍ട്ടിയിലും യോജിപ്പുണ്ടായി. പക്ഷേ, ഇതുവരെ യുഡിഎഫുമായി ഔദ്യോഗിക ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല. എങ്കിലും ഞങ്ങള്‍ വരുന്നതിനെ കോണ്‍ഗ്രസ് ഉള്‍പ്പെടെ സ്വാഗതം ചെയ്യുന്നുണ്ട്.
ഒറ്റയ്ക്ക് നില്‍ക്കാനാണ് തീരുമാനം. കേരള കോണ്‍ഗ്‌സ് പാര്‍ട്ടികളുടെ ഐക്യത്തിനുവേണ്ടി എന്നും പരിശ്രമിക്കുന്നൊരാളാണ് ഞാന്‍. അതുകൊണ്ട് തന്നെ പി ജെ ജോസഫിന് ഒപ്പം നില്‍ക്കുന്നതില്‍ എനിക്ക് എതിര്‍പ്പില്ല. പക്ഷേ, നിലവിലെ സാഹചര്യത്തില്‍ ജോസഫിന് അതിന് സാധ്യമല്ല. ജോസ് കെ മാണിയുമായി നടക്കുന്ന ഫൈറ്റ് ആണ് പ്രശ്‌നം. ഞങ്ങളുടെ പാര്‍ട്ടിയുടെ പേരാണ് കേരള കോണ്‍ഗ്രസ്. അതുകൊണ്ട് കേരള കോണ്‍ഗ്രസ് എമ്മിലേക്ക് പോയി ലയിക്കാന്‍ ഞങ്ങള്‍ സാധിക്കില്ല. ജോസഫിന് കേരള കോണ്‍ഗ്രസിലേക്ക് ലയിക്കാനും സാധിക്കില്ല. അങ്ങനെ ചെയ്താല്‍ ജോസ് കെ മാണിക്ക് പ്രയോജനം ചെയ്യും. കേരള കോണ്‍ഗ്രസ് എം ആരുടെതാണ് എന്നതാണല്ലോ അവര്‍ക്കിടയിലെ തര്‍ക്കം. ജോസഫ് ഞങ്ങളിലേക്ക് ലയിച്ചാല്‍ പിന്നെ ജോസ് കെ മാണിക്കാണല്ലോ കേരള കോണ്‍ഗ്രസ് എം. ഇതറിയാവുന്നതുകൊണ്ട്, കേസില്‍ ഒരു തീരുമാനം വരുന്നതുവരെ ഞങ്ങളെ ഒപ്പം നിര്‍ത്താന്‍ ജോസഫ് തത്കാലം തയ്യാറാകില്ല.
ഐ എഫ് ഡി പി രൂപീകരിച്ചതിന്റെ സാഹചര്യം വ്യത്യാസപ്പെട്ടപ്പോള്‍ അതില്‍ തന്നെ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നു വന്നു. അന്ന് സ്‌കറിയ തോമസ് ആണ് പി ജെ ജോസഫിനൊപ്പം ചേരാമെന്നു പറയുന്നത്. എനിക്കതിനോട് യോജിക്കാന്‍ കഴിഞ്ഞില്ല. എന്‍ഡിഎ മുന്നണിയില്‍ നിന്നാണ് മൂവാറ്റുപുഴയില്‍ അഭിമാന വിജയം നേടുന്നത്. അതുകൊണ്ട് തന്നെ ആ മുന്നണി വിട്ടു പോകുന്നത് ശരിയല്ലെന്ന നിലപാടായിരുന്നു എനിക്ക്. ജോസഫിനൊപ്പം ചേരാമെന്നു സ്‌കറിയ പറയുകയും ചെയ്ത സാഹചര്യത്തില്‍ ഞാന്‍ മുന്നോട്ടുവച്ച ഐഡിയയായിരുന്നു എല്‍ കെ അദ്വാനിയെ കണ്ട് സംസാരിച്ച്, അദ്ദേഹം പറയുന്നതുപോലെ ചെയ്യാമെന്ന്. അദ്വാനി അന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായിരുന്നു. മുന്നണി വിടരുതെന്ന് അദ്ദേഹം പറയും എന്നു കരുതിയിടത്ത് അദ്വാനി എന്നെ ഞെട്ടിച്ചു. ഐഫ്ഡിപിയുമായി മുന്നോട്ടു പോകുന്നതില്‍ ഇനി കാര്യമില്ലെന്നും കേരള കോണ്‍ഗ്രസിലേക്ക് തിരിച്ചു പോകാനും അദ്വാനി പറഞ്ഞപ്പോള്‍ ഞാനും സ്‌കറിയ തോമസും അത്ഭുതപ്പെട്ടുപോയി. കേരളത്തില്‍ കേരള കോണ്‍ഗ്രസിന് ഒരു സ്ഥാനമുണ്ട്. സിപിഎമ്മും കോണ്‍ഗ്രസും കഴിഞ്ഞാല്‍ വലിയ പാര്‍ട്ടി നിങ്ങളാണ്. അതു കഴിഞ്ഞേ ബിജെപി വരുന്നുള്ളൂ. ജയിക്കുന്ന പാര്‍ട്ടി നിങ്ങളാണ്. പി ജെ ജോസഫ് വലിയ കുഴപ്പക്കാരനല്ലെന്നാണ് കേട്ടത്. നിങ്ങള്‍ക്ക് വിരോധം കെ എം മാണിയോടല്ലേ, ജോസഫിനോടില്ലല്ലോ, അതുകൊംണ്ട് അദ്ദേഹത്തിനൊപ്പം കൂടൂ എന്നാണ് അദ്വാനി പറഞ്ഞത്. അങ്ങനെയാണ് ജോസഫിനൊപ്പം ചേരുന്നത്. അന്ന് അദ്വാനി ഒരു കാര്യം കൂടി പറഞ്ഞിരുന്നു; കേരള കോണ്‍ഗ്രസ് വളര്‍ന്നാല്‍ ഭാവിയില്‍ അത് ബിജെപിക്ക് ഗുണം ചെയ്യും. കേരളത്തില്‍ ബിജെപിക്ക് ജയിക്കണമെങ്കില്‍ വേറെ ആരെങ്കിലും കൂടെ വേണം. സിപിഎമ്മുമായോ കോണ്‍ഗ്രസുമായോ മുസ്ലിം ലീഗുമായോ അത് സാധ്യമാകില്ല, കേരള കോണ്‍ഗ്രസുമായി മാത്രമാണ് ഞങ്ങള്‍ക്ക് കൂട്ടുചേരാന്‍ പറ്റുന്നത്. അതുകൊണ്ടാണ് കേരള കോണ്‍ഗ്രസ് ശക്തപ്പെടുന്നത് ബിജെപിക്ക് ഗുണമാകുന്നത് എന്ന് അദ്ദേഹം പറഞ്ഞത്.
മാണിയെ എന്‍ഡിഎയിലേക്ക് കൊണ്ടു വരാന്‍ ശ്രമിച്ചിരുന്നല്ലോ, അതെന്തുകൊണ്ടാണ് പരാജയപ്പെട്ടത്
ഏഴെട്ട് എട്ടു മാസങ്ങള്‍ക്ക് മുമ്പ് പാര്‍ലമെന്റില്‍ വച്ച് ജോസിനെ കണ്ടു ഞാന്‍ സംസാരിച്ചിരുന്നു. എന്‍ഡിഎയിലേക്ക് വരണം. നിങ്ങള്‍ ഇപ്പോള്‍ എംപിയാണ്, ന്യൂനപക്ഷ വിഭാഗങ്ങളെ കൂടെ നിര്‍ത്താന്‍ വഴി നോക്കുന്നതുകൊണ്ട് ഉറപ്പായും മന്ത്രിസ്ഥാനം കിട്ടും. സമ്മതമാണെങ്കില്‍ ബിജെപി നേതൃത്വത്തോട് സംസാരിക്കാം എന്നു ഞാന്‍ പറഞ്ഞു. മാണി സാറിനോട് സംസാരിക്കാതെ ഒന്നും പറയാന്‍ കഴിയില്ലെന്നായിരുന്നു ജോസിന്റെ മറുപടി. ആലോചിച്ച് തീരുമാനം പറയാന്‍ ഞാന്‍ പറഞ്ഞു. പിറ്റേദിവസം ജോസ് വന്നത് സന്തോഷത്തോടെയായിരുന്നു. അങ്ങനെയൊരു തീരുമാനം ആലോചിക്കാമെന്ന് മാണി സാര്‍ പറഞ്ഞതായി ജോസ് പറഞ്ഞു. ബിജെപി നേതൃത്വത്തോട് സംസാരിക്കാമെന്നും കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോവുകയാണെന്ന് പറഞ്ഞാണ് ഞങ്ങള്‍ പിരിഞ്ഞത്. പക്ഷേ, പിന്നീടവര്‍ അതില്‍ നിന്നും പിന്മാറുകയാണുണ്ടായത്. അതിന്റെ കാരണം എനിക്കറിയില്ല.
യുഡിഎഫില്‍ പ്രശ്‌നമുണ്ടായതിനു പിന്നാലെയും ഞാന്‍ ജോസിനെ വിളിച്ചിരുന്നു. ഞങ്ങള്‍ സെക്കന്റ് കസിന്‍സ് കൂടിയാണ്. ഒരു സഹോദരന്‍ എന്ന നിലയിലാണ് സംസാരിക്കുന്നതെന്നും എല്‍ഡിഎഫിലേക്ക് പോകുന്നത് മണ്ടത്തരമായിരിക്കും, അന്ന് പറഞ്ഞ മന്ത്രിസ്ഥാനം ഇപ്പോഴും ഉറപ്പാണെന്നും ഞാന്‍ പറഞ്ഞു. മറ്റുള്ളവര്‍ സമ്മതിക്കില്ലെന്നായിരുന്നു ജോസിന്റെ മറുപടി. ഞങ്ങള്‍ തമ്മില്‍ നല്ല അകല്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ തന്നെയായിരുന്നു ഈ സംസാരങ്ങളും നടന്നത്.
ഞാന്‍ അഞ്ചാം തവണയും എംപിയായി ജയിച്ച് നില്‍ക്കുന്ന സമയത്താണ് ജോസ് കെ മാണി രാഷ്ട്രീയത്തിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട സൂചനകള്‍ ഉണ്ടാകുന്നത്. അദ്ദേഹം ആ സമയത്ത് ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ ജോലി ചെയ്യുകയാണ്. ജോസ് വരുന്നതില്‍ പി സി തോമസിന് ആശങ്ക എന്ന തരത്തില്‍ ചില പ്രചാരണങ്ങള്‍ ഉണ്ടാവുകയും അത് മാണി സാറിന്റെ അടുക്കല്‍ എത്തുകയും ചെയ്തു. ഇക്കാര്യം അറിഞ്ഞപ്പോള്‍ നേരിട്ടു പോയി മാണി സാറിനെ കണ്ടു. ജോസ് എന്റെ അനിയന്‍ ആണെന്നും അവന്‍ രാഷ്ട്രീയത്തില്‍ വരുന്നത് സന്തോഷമുള്ള കാര്യമാണെന്നും വേണമെങ്കില്‍ എന്റെ പാര്‍ലമെന്റ് സീറ്റ് ജോസിനു വേണ്ടി മാറിക്കൊടുക്കാമെന്നും ഞാന്‍ പറഞ്ഞു. പക്ഷേ, മാണി സാര്‍ അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല എന്ന മട്ടിലാണ് സംസാരിച്ചത്. പക്ഷേ, കുറച്ച് കഴിഞ്ഞ് വീണ്ടും ഇതേ കാര്യം ചര്‍ച്ചയായി. വീണ്ടും മാണി സാറിനെ ചെന്നു കണ്ടു. ജോസ് രാഷ്ട്രീയത്തിലേക്ക് വരുന്നത് മണ്ടത്തരമാണെന്നു പറഞ്ഞ മാണി സാര്‍, അന്ന് പറഞ്ഞത് അവന് അങ്ങനെയൊരു താത്പര്യമുണ്ട്, അതുകൊണ്ട് താന്‍ എന്തിനാ എതിര്‍ക്കുന്നത് എന്നായിരുന്നു. ജോസ് വരുന്നതുകൊണ്ട് പി സി തോമസിന് ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്നു കൂടി മാണി സാര്‍ എന്നോട് പറഞ്ഞിരുന്നു.
തോമസ് ചാഴികാടന്‍ ആദ്യ തവണ ഏറ്റുമാനൂരില്‍ മത്സരിക്കുമ്പോള്‍ എനിക്കായിരുന്നു മണ്ഡലത്തിന്റെ ചുമതല. നന്നായി പരിശ്രമിച്ചു. ചാഴികാടന്‍ ജയിക്കുകയും ചെയ്തു. അങ്ങനെ ഞങ്ങള്‍ക്കിടയില്‍ നല്ലൊരു ബന്ധമുണ്ട്. അടുത്ത തവണയും ഭൂരിപക്ഷം ഉയര്‍ത്തിക്കൊണ്ട് ചാഴികാടന്‍ മണ്ഡലം നിലനിര്‍ത്തി. അതു കഴിഞ്ഞുള്ള ഇലക്ഷനു മുമ്പായി, ഒരു ദിവസം ചാഴികാടന്‍ എന്നെ വിളിച്ചു, ഇത്തവണ ഇരുപതിനായിരത്തിനു മുകളില്‍ ഭൂരിപക്ഷം നേടി ജയിക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്. പക്ഷേ, എന്നെ ഇവിടെ നിന്നും മാറ്റാനാണ് തീരുമാനം എന്നു ചാഴികാടന്‍ വലിയ സങ്കടത്തോടെ പറഞ്ഞു. കടുത്തുരുത്തിയില്‍ നിന്നാല്‍ മതിയെന്നാണ് പറയുന്നതെന്നും അത് ഉറച്ച മണ്ഡലമാണെങ്കിലും നമ്മുടെ പാര്‍ട്ടിയിലെ രണ്ടു പേര്‍ അവിടെ മത്സരിക്കാന്‍ ആഗ്രഹിക്കുന്നതുകൊണ്ട് ഞാന്‍ അങ്ങോട്ട് ചെന്നാല്‍ കുഴയില്‍ ചാടുന്നതിനു തുല്യമായിരിക്കും. അതുകൊണ്ട് ഏറ്റുമാനൂര്‍ തന്നെ മത്സരിപ്പിക്കണം, അല്ലെങ്കില്‍ രാഷ്ട്രീയം വിട്ട് പഴയ ഉദ്യോഗസ്ഥത്തിലേക്ക് തന്നെ തിരിച്ചു പോയ്‌ക്കോളാം എന്നൊക്കെ ചാഴികാടന്‍ കരഞ്ഞു പറയുകയാണ്. എനിക്കതൊക്ക കേട്ടപ്പോള്‍ അത്ഭുതം തോന്നി. ആരാണ് സീറ്റ് മാറ്റത്തിന്റെ കാര്യം പറഞ്ഞതെന്നു ചോദിച്ചപ്പോള്‍, അപ്പോഴത്തെ ചെയര്‍മാനായിരുന്നു സി എഫ് തോമസ് സാര്‍ ആണെന്നു പറഞ്ഞു. ഞാന്‍ സി എഫ് സാറിനെ വിളിച്ചു. അങ്ങനെയൊരു തീരുമാനം ഉണ്ടെന്നും പക്ഷേ, അത് തന്റെ തീരുമാനമല്ല, മാണി സാറിന്റെ തീരുമാനം ആണന്നുമായിരുന്നു സാര്‍ പറഞ്ഞത്. ഞാന്‍ മാണി സാറിനെ പലതവണ വിളിച്ചിട്ടും സംസാരിക്കാന്‍ പറ്റിയില്ല. തിരിച്ച് ഞാന്‍ സി എഫ് സാറിനെ തന്നെ വിളിച്ചു. ചാഴികാടനെ മാറ്റരുതെന്നും അങ്ങനെയൊരു വൃത്തികേട് കാണിച്ചാല്‍ പരസ്യമായി പ്രതികരിക്കേണ്ടി വരുമെന്ന് തുറന്നു പറഞ്ഞു. സത്യത്തില്‍ ചാഴികാടനെ എന്തിനു മാറ്റുന്നുവെന്നതിനെ കുറിച്ച് എനിക്ക് യാതൊന്നും അറിയില്ലായിരുന്നു. എന്തായാലും ഏറ്റുമാനൂരില്‍ നിന്നും ചാഴികാടനെ മാറ്റേണ്ടെന്ന തീരുമാനം പാര്‍ട്ടിയില്‍ വന്നു. പക്ഷേ, ആ തീരുമാനം എന്നോടുള്ള എതിര്‍പ്പ് വ്യക്തമാക്കി കൊണ്ടായിരുന്നു മാണിസാര്‍ എടുത്തത്. കാരണം, ജോസിനുവേണ്ടി മാണി സാര്‍ കണ്ടു വച്ച സീറ്റ് ആയിരുന്നു ഏറ്റുമാനൂര്‍.
പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതിന് കാരണം
ഞാന്‍ അന്ന് എംപിയാണ്. ഒരു ദിവസം പാര്‍ലമെന്റ് കഴിഞ്ഞ് ഇവിടെ തിരിച്ചെത്തിയപ്പോള്‍, ഗസ്റ്റ് ഹൗസില്‍ വച്ച് മാധ്യമപ്രവര്‍ത്തകരെ കാണേണ്ടി വന്നു. അന്ന് മാണി സാറിനെതിരേ ഇടമലയാര്‍ കേസ് ആരോപണങ്ങള്‍ നില്‍ക്കുന്ന സമയാണ്. അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉണ്ടായി. മാണി സാറിനെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം ഒരിക്കലും തെറ്റ് ചെയ്യില്ലെന്നുമായിരുന്നു എന്റെ മറുപടി. പക്ഷേ, ഞാന്‍ പത്രക്കാരുടെ മുന്നില്‍ മാണി സാറിനെ വേണ്ട രീതിയില്‍ പ്രതിരോധിച്ചില്ലെന്ന എന്ന കുറ്റം കൂടി ചേര്‍ത്ത് ഒറ്റ ദിവസം കൊണ്ട് എന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഒരു വാക്ക് പോലും എന്നോട് ചോദിക്കുകയോ, പറയാനുള്ളത് കേള്‍ക്കുകയോ ചെയ്യാതെ കോവളത്ത് വച്ചൊരു യോഗം ചേര്‍ന്ന് പുറത്താക്കുകയായിരുന്നു. എം പി സ്ഥാനവും രാജിവച്ച് വക്കീല്‍ പണിയിലേക്ക് തിരിച്ചുപോകാമെന്നു ഞാനും തീരുമാനിച്ചതാണ്. പക്ഷേ, പാലായില്‍ എനിക്കെതിരെ വലിയ രീതിയില്‍ അപവാദ പ്രചാരണങ്ങള്‍ നടത്തിയതോടെ എനിക്ക് തിരിച്ച് പ്രതിരിക്കേണ്ടി വന്നു. ഞാന്‍ മത്സരിച്ചിരുന്ന മൂവാറ്റുപുഴ മണ്ഡലം തന്നെ അവര്‍ ഇല്ലാക്കി കളഞ്ഞു.
സ്‌കറിയ തോമസ് എങ്ങനെ എതിരാളിയാകുന്നത്
പിണറായി വിജയനും സ്‌കറിയ തോമസും തമ്മില്‍ വലിയ ബന്ധമുണ്ട്. ഞങ്ങള്‍ എന്‍ഡിഎയില്‍ നില്‍ക്കുമ്പോഴും സ്‌കറിയ പിണറായിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പി ജെ ജോസഫ് ഇടതു മുന്നണിയില്‍ നിന്നുപോയപ്പോഴും ഞങ്ങള്‍ അവിടെ തന്നെ നിന്നു. പക്ഷേ, അതിനുശേഷം സ്‌കറിയ തോമസ് എനിക്കെതിരെ പണികള്‍ തുടങ്ങി. സാധാരണ എല്‍ഡിഎഫ് യോഗത്തിന് ഞാനും സ്‌കറിയയും ജോര്‍ജ് സെബാസ്റ്റ്യനുമാണ് പോകുന്നത്. ഒരു യോഗത്തിന് ഞാനും ജോര്‍ജ് സെബാസ്റ്റ്യനും ചെല്ലുമ്പോള്‍ ഞങ്ങള്‍ക്കുള്ള മൂന്ന് സീറ്റില്‍ സ്‌കറിയ തോമസും മറ്റു രണ്ടുപേരും ഇരിക്കുന്നു. അന്ന് കണ്‍വീനര്‍ വൈക്കം വിശ്വനാണ്. ഞങ്ങള്‍ക്ക് ഇരിക്കാന്‍ സീറ്റ് എവിടെയെന്നു അദ്ദേഹത്തോട് ചോദിച്ചപ്പോള്‍, നിങ്ങളുടെ പാര്‍ട്ടിക്കാര്‍ തന്നെയാണല്ലോ ഇരിക്കുന്നതെന്നായിരുന്നു മറുപടി. പാര്‍ട്ടി ചെയര്‍മാന്‍ ഞാന്‍ ആണന്നും എനിക്ക് ഇരിക്കാന്‍ സീറ്റില്ലേ എന്നു തിരിച്ചു ചോദിപ്പോള്‍, പിണറായി വിജയന്‍ ഇടപെട്ടു. ‘നിങ്ങള്‍ അങ്ങനെ പറഞ്ഞാലും ഞങ്ങളതിന് തയ്യാറല്ല, നിങ്ങള്‍ എന്താ വിചാരിച്ചത്, നിങ്ങളെ കയറ്റി ഇരുത്തുമെന്നോ’ എന്നായിരുന്നു പിണറായിയുടെ വാക്കുകള്‍. അതാണോ അങ്ങയുടെ തീരുമാനം എന്നു ഞാന്‍ ചോദിച്ചു. അങ്ങനെ വേണമെങ്കില്‍ കരുതിക്കോ എന്നു മറുപടി. തീരുമാനം ആണെങ്കില്‍ ശരി, പക്ഷേ, ഞങ്ങള്‍ കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയാണ് എല്‍ഡിഎഫില്‍ ഉള്ളത്, സ്‌കറിയ തോമസ് അല്ല, ഈ മൂന്നു പേരെ ഇരുത്തിക്കൊണ്ട് എല്‍ഡിഎഫ് കൂടുമോ? എന്നു ഞാന്‍ തിരിച്ചു ചോദിച്ചു. ഞങ്ങള്‍ കൂടുകയോ എന്തു വേണമെങ്കിലും ചെയ്യും. നിങ്ങള്‍ എന്തുവേണമെന്നുവച്ചാല്‍ ചെയ്‌തോ എന്നു പറഞ്ഞ് വീണ്ടും ഞങ്ങളെ അധിക്ഷേപിക്കുകയാണ് പിണറായി വിജയന്‍ ചെയ്തത്. അതോടെ ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങിപ്പോന്നു. സിപിഐ ഇക്കാര്യം അറിയുകയും എല്‍ഡിഎഫില്‍ ചോദിക്കുകയും ചെയ്തു. പിണറായി ആ വിഷയം പിന്നീട് സംസാരിക്കാനേ തയ്യാറായില്ല.
മുന്നണിയില്‍ നിന്നും പുറത്താക്കിയതല്ല. ഇത്രയും അപമാനിക്കപ്പെട്ട സ്ഥിതിക്ക് ഇനിയും എല്‍ഡിഎഫില്‍ തുടരേണ്ടതില്ലെന്ന വികാരമാണ് പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായത്. യുഡിഎഫിനൊപ്പം നില്‍ക്കാനായിരുന്നു എല്ലാവര്‍ക്കും ആഗ്രഹം. ഇക്കാര്യം ഉമ്മന്‍ ചാണ്ടിയോട് സംസാരിച്ചിരുന്നു. അദ്ദേഹത്തിന് ഞങ്ങള്‍ വരുന്നത് സന്തോഷമുള്ള കാര്യമായിരുന്നുവെങ്കിലും മാണി സാറിന്റെ കാര്യത്തിലാണ് സംശയം പറഞ്ഞത്. അത് സത്യമായിരുന്നു. ഞങ്ങള്‍ വരുന്നതിന് മാണി സാര്‍ സമ്മതിച്ചില്ല. പിന്നീട് കുറച്ചു നാള്‍ ഒറ്റയ്ക്ക് നിന്നു. അതു കഴിഞ്ഞാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍ഡിഎയിലേക്ക് പോകുന്നത്.
യുഡിഎഫില്‍ എത്തിയാല്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ പാലായില്‍ മത്സരിക്കുമോ
മത്സരിക്കുന്ന കാര്യത്തിലൊന്നും ഇപ്പോള്‍ ആലോചിച്ചിട്ടില്ല. അതൊക്കെ പാര്‍ട്ടി തീരുമാനിക്കേണ്ട കാര്യങ്ങളാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡില്‍ രോഗമുക്തനായ ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവ് മരിച്ചു. കഴക്കൂട്ടം സ്വദേശി ബിജി (38) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കുശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച ബിജി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന ബിജി പരിശോധനാഫലം നെഗറ്റീവായതിനെത്തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതിനു തൊട്ടുമുന്‍പായിരുന്നു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അടുത്തിടെ ഇദ്ദേഹത്തിന്റെ സഹോദരന്‍ മരിച്ചിരുന്നു. അതേത്തുടര്‍ന്ന് ബിജി മാനസികമായി ബുദ്ധിമുട്ടനുഭവിച്ചിരുന്നതായാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഡിസ്ചാര്‍ജിനു മുന്‍പ് മനോരോഗ വിദഗ്ദ്ധനെ ഉള്‍പ്പെടെ കണ്ടിരുന്നു. ഒക്ടോബര്‍ ഒന്നിനാണ് ബിജിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ചൈനയിലെ ഷാങ്ഹായ് വന്യജീവിസങ്കേതത്തിൽ വിനോദസഞ്ചാരികളുടെ കൺമുന്നിൽ വെച്ച് മൃഗശാല ജീവനക്കാരൻ കരടികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വന്യജീവി സങ്കേതത്തിലെ വൈൽഡ് ബീസ്റ്റ് മേഖലയിൽ വച്ചാണ് സംഭവം. ജോലിക്കാരനെ ആക്രമിച്ച ശേഷം കരടികൾ കൂട്ടം കൂടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഭീതി പടർത്തുകയാണ്.
കരടികൾക്ക് സ്വൈര്യവിഹാരം നടത്തുന്നതിനുവേണ്ടിയുള്ള തുറസ്സായ സ്ഥലമാണ് വൈൽഡ് ബീസ്റ്റ് ഏരിയ. ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾ വാഹനങ്ങൾക്കുള്ളിലിരുന്നു കൊണ്ടാണ് മൃഗങ്ങളെ വീക്ഷിക്കുന്നത്. കരടികൾ കൂട്ടം ചേരുന്നതു കണ്ട് വാഹനത്തിനുള്ളിൽ നിന്ന് വിനോദസഞ്ചാരികൾ ഭയന്ന് നിലവിളിക്കുകയായിരുന്നു.
എന്നാൽ മൃഗശാല ജീവനക്കാരനെ കരടി ആക്രമിക്കുന്നത് പുറത്തു വന്ന ദൃശ്യങ്ങളിലില്ല. അതേസമയം കരടികൾ ചേർന്ന് ജോലിക്കാരനെ ആക്രമിച്ചതായും അയാൾ മരണപ്പെട്ട ശേഷം അവ ശരീരം ഭക്ഷിച്ചതായും സന്ദർശകർ വ്യക്തമാക്കി.
മൃഗങ്ങളുടെ ആക്രമണത്തിൽ ജീവനക്കാരിലൊരാൾ മരണമടഞ്ഞതായി വിനോദസഞ്ചാരകേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മരണമടഞ്ഞ വ്യക്തിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി വന്യജീവി സങ്കേതം വെബ്സൈറ്റിലൂടെ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
374 ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്ന ഷാങ്ഹായ് വന്യജീവിസങ്കേതത്തിൽ ഇരുന്നൂറിലധികം ഇനങ്ങളിലായി ഒരു ലക്ഷത്തിൽ പരം മൃഗങ്ങളുണ്ടെന്നാണ് കണക്ക്.