Latest News

കുവൈത്ത് സിറ്റി∙ കരട് പ്രവാസി ക്വോട്ട ബിൽ ഭരണഘടനാപരമാണെന്ന് ദേശീയ അസംബ്ലിയുടെ നിയമ, നിയമനിർമാണ സമിതി അംഗീകരിച്ചു. ബിൽ അതാത് കമ്മിറ്റിക്ക് കൈമാറേണ്ടതിനാൽ സമഗ്രമായ ഒരു പദ്ധതി തയാറാക്കാനും തീരുമാനിച്ചു.

ഇതുപ്രകാരം വിദേശി ജനസംഖ്യ, സ്വദേശി ജനസംഖ്യക്ക് സമാനമായി പരിമിതപ്പെടുത്തും. ഇതോടെ ഇന്ത്യൻ ജനസംഖ്യ 15 ശതമാനത്തിൽ കൂടാൻ അനുവദിക്കില്ല. ഫലത്തിൽ കുവൈത്തിൽനിന്ന് 8 ലക്ഷത്തോളം ഇന്ത്യക്കാർ ഒഴിവാക്കപ്പെടുമെന്നാണ് കരുതുന്നത്. 14.5 ലക്ഷം ഇന്ത്യക്കാരാണ് ഇവിടെയുള്ളത്.

കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. കോവിഡിന്റെ ആരംഭഘട്ടത്തിൽ രാജ്യത്തെ ഒട്ടേറെ നിയമവിദഗ്ധരും സർക്കാർ ഉന്നതോദ്യോഗസ്ഥരും കുവൈത്തിലെ വർധിച്ച പ്രവാസി സാന്നിധ്യത്തിനെതിരെ ശബ്ദമുയർത്തിയിരുന്നു.

കഴിഞ്ഞ മാസം കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ് രാജ്യത്തെ ആകെ ജനസംഖ്യയിൽനിന്ന് പ്രവാസികളുടെ എണ്ണം 70 ശതമാനത്തിൽനിന്ന് 3 ശതമാനമാക്കാൻ ആഹ്വാനവും ചെയ്യുകയുമുണ്ടായി. കുവൈത്തിലെ നിലവിലെ ജനസംഖ്യ 43 ലക്ഷമാണ്. ഇതിൽ 13 ലക്ഷം സ്വദേശികളും 30 ലക്ഷം വിദേശികളുമാണുള്ളത്.

ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് ഏതെന്ന് ചോദിച്ചാല്‍ സൗരവ് ഗാംഗുലിയും സച്ചിന്‍ ടെന്‍ഡുല്‍ക്കറും എന്നായിരിക്കും കൂടുതല്‍ ആരാധകരും പറയുക. 1996 മുതല്‍ 2007 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയ്ക്കുവേണ്ടി ഇരുവരും ചേര്‍ന്ന് ഓപ്പണ്‍ ചെയ്തിരിക്കുന്നത് 136 ഇന്നിങ്സുകളാണ്. 49.32 ശരാശരിയില്‍ ഈ കൂട്ടുകെട്ട് 6,609 റണ്‍സാണ് അടിച്ചുകൂട്ടിയത്.

ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാനായി മൈതാനത്തേക്ക് ഇറങ്ങുമ്പോള്‍ നോണ്‍-സ്ട്രൈക്കര്‍ എന്‍ഡിലേക്ക് ഓടുന്ന സച്ചിനെയാണ് നമ്മള്‍ കൂടുതലും കണ്ടിരിക്കുന്നത്. ആദ്യ പന്ത് നേരിടുന്നത് കൂടുതലും ഗാംഗുലിയായിരിക്കും. ഇതിനുള്ള കാരണം വെളിപ്പെടുത്തുകയാണ് ഇപ്പോഴത്തെ ബിസിസിഐ അധ്യക്ഷന്‍ കൂടിയായ ഗാംഗുലി. ഇന്ത്യന്‍ ഇന്ത്യന്‍ ടെസ്റ്റ് ഓപ്പണറായ മായങ്ക് അഗര്‍വാളുമായുള്ള ഓണ്‍ലൈന്‍ സംഭാഷണത്തിനിടെയാണ് ഗാംഗുലി ഇക്കാര്യം തുറന്നുപറഞ്ഞത്.

ആദ്യ പന്ത് നേരിടാനുള്ള സച്ചിന്റെ മടിക്ക് പിന്നിലെ കാരണത്തെക്കുറിച്ച് തുറന്നുപറയുകയാണ് ഗാംഗുലി. ആദ്യ പന്ത് നേരിടാന്‍ സച്ചിന്‍ താങ്കളെ നിര്‍ബന്ധിക്കാറുണ്ടോ എന്നായിരുന്നു അഭിമുഖത്തില്‍ മായങ്കിന്റെ ചോദ്യം. എപ്പോഴും എന്നായിരുന്നു ഇതിന് ഗാംഗുലിയുടെ മറുപടി. ആദ്യ ബോള്‍ നേരിടാന്‍ താന്‍ സച്ചിനോട് പലപ്പോഴും ആവശ്യപ്പെടാറുണ്ടെന്നും എന്നാല്‍ ഇതിനു സച്ചിന്‍ നല്‍കുന്ന മറുപടി രസകരമാണെന്നും ഗാംഗുലി പറയുന്നു.

”എപ്പോഴെങ്കിലും ആദ്യ പന്ത് നേരിടൂ എന്ന് ഞാന്‍ സച്ചിനോട് പറയാറുണ്ട്. എന്നാല്‍, സച്ചിന്‍ വിസമ്മതിക്കും. ഇതിനൊരു കാരണവും അദ്ദേഹം പറയാറുണ്ട്. രണ്ട് കാര്യങ്ങളാണ് സച്ചിന്‍ പറയാറുള്ളത്. ഒന്ന്, ‘ഞാന്‍ നല്ല ഫോമിലാണ്…അതുകൊണ്ട് എനിക്ക് നോണ്‍ സ്ട്രൈക്ക് എന്‍ഡില്‍ നില്‍ക്കണം’. രണ്ട്, ‘ഞാന്‍ ഒട്ടും ഫോമിലല്ല…അതുകൊണ്ട് നോണ്‍ സ്ട്രൈക്ക് എന്‍ഡില്‍ നില്‍ക്കണം. ഫോമിലല്ലെങ്കില്‍ ആദ്യ പന്ത് നേരിടുമ്പോള്‍ വലിയ സമ്മര്‍ദം തോന്നും,’ ‘ ഇതാണ് സച്ചിന്‍ തരാറുള്ള മറുപടി. ആദ്യ പന്തില്‍ സച്ചിന് സ്‌ട്രൈക്ക് കൈമാറാന്‍ വേണ്ടി താന്‍ പലതന്ത്രങ്ങളും പയറ്റിയിട്ടുണ്ടെന്നും ഗാംഗുലി പറഞ്ഞു. ചില മത്സരങ്ങളില്‍ ഞാന്‍ ഒന്നും പറയാതെ ആദ്യമേ നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡില്‍ പോയി നില്‍ക്കും. സച്ചിനെ ഒന്നു നോക്കുക പോലും ചെയ്യില്ല. അപ്പോഴേക്കും സച്ചിന്റെ മുഖം ടിവിയില്‍ ക്ലോസപ്പില്‍ ഒക്കെ കാണിക്കുന്നുണ്ടാകും. പിന്നെ വേറെ വഴിയില്ലാതെ അദ്ദേഹം ആദ്യ പന്ത് സ്‌ട്രൈക്ക് ചെയ്യും ഗാംഗുലി പറഞ്ഞു.

മകൻ മരിച്ചതോടെ ഒറ്റയ്ക്കായ മരുമകളെ വിവാഹം ചെയ്ത് ഭർതൃപിതാവ്. ഛത്തീസ്ഗഡിലെ ബിലാസ്പുരിലാണ് യുവതിയുടേയും സമുദായാംഗങ്ങളുടേയും സമ്മതത്തോടെ വിവാഹം നടന്നത്. കൃഷ്ണസിങ് രാജ്പുത് എന്ന മധ്യവയസ്‌കനാണ് മകന്റെ വിധവയായ ആരതി എന്ന 22കാരി യുവതിയെ വിവാഹം ചെയ്തത്.

2016 ലായിരുന്നു അന്ന് 18 വയസുകാരിയായിരുന്ന ആരതിയും കൃഷ്ണസിങിന്റെ മകനായ ഗൗതം സിങും തമ്മിലുള്ള വിവാഹം. രണ്ട് വർഷം കഴിഞ്ഞ് 2018ൽ ഗൗതം മരണമടഞ്ഞു. തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി ഭർതൃപിതാവിൻറെ സംരക്ഷണയിൽ കഴിഞ്ഞുവരികയായിരുന്നു യുവതി. പിന്നീട് വിധവകളുടെ പുനർവിവാഹം നടത്തുന്നതിൽ എതിർപ്പില്ലാത്ത ഇവരുൾപ്പെട്ട രാജ്പുത് ക്ഷത്രിയ മഹാസഭ യുവതിയുടെ ഭാവി ജീവിതത്തിൽ ആശങ്ക അറിയിച്ച് രംഗത്തെത്തിയിരുന്നു. തുടർന്നുള്ള ചർച്ചകളിലാണ് വിവാഹക്കാര്യത്തിൽ തീരുമാനമായത്.

ആരതിയുടെ വിവാഹം നടത്താൻ ആലോചനകൾ ആരംഭിക്കുകയും ഇതിനായി സംഘടന പ്രസിഡന്റ് ഹോരി സിങ് ദൗദിന്റെ നേതൃത്വത്തിൽ ചർച്ചയും നടത്തിയിരുന്നു. ഈ ചർച്ചയ്ക്കിടെ ആരതിയെ വിവാഹം ചെയ്യാൻ തയ്യാറാണെന്ന് ഭർതൃപിതാവായ കൃഷ്ണ സിങ് അറിയിച്ചു. ആരതിയും സമ്മതം അറിയിച്ചതോടെ സംഘടന അംഗങ്ങളുടെ നേതൃത്വത്തിൽ ആചാരപൂർവം വിവാഹച്ചടങ്ങുകൾ നടത്തുകയായിരുന്നു.

കൊവിഡ് പശ്ചാത്തലത്തിൽ പ്രോട്ടോക്കോൾ പാലിച്ച് അടുത്ത ബന്ധുക്കളും സംഘടനയിലെ ചില അംഗങ്ങളും മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.

പാര്‍വതി തിരുവോത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് സംവിധായിക വിധു വിന്‍സന്റ്. ബി. ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നു വിധു വിന്‍സന്റിന്റെ സിനിമയായ സ്റ്റാന്‍ഡ് അപ് നിര്‍മിച്ചതുമായി ബന്ധപ്പെട്ടാണ് അസ്വാരസ്യങ്ങളുടെ തുടക്കമെന്ന് വിധു പറയുന്നു. ആ സിനിമയ്ക്കായി ഒരു നിര്‍മാതാവിനെ കിട്ടാന്‍ വേണ്ടി ഒരുപാടു അലഞ്ഞെന്നും പാര്‍വതിയുണ്ടെങ്കില്‍ സിനിമ നിര്‍മിക്കാന്‍ തയ്യാറാണെന്നു ചില നിര്‍മാതാക്കള്‍ പറഞ്ഞതനുസരിച്ച് പാര്‍വതിയെ സമീപിച്ചിരുന്നെന്നും വിധു വെളിപ്പെടുത്തി. എന്നാല്‍ ഒരു മറുപടി പോലും തരാനുള്ള മാന്യത പാര്‍വതിയുടെ ഭാഗത്തു നിന്നു ഉണ്ടായില്ലെന്നും വിധു പറയുന്നു. വിമന്‍ ഇന്‍ സിനിമ കലക്ടീവില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചതിനു ശേഷം പരസ്യമാക്കിയ ദീര്‍ഘമായ രാജിക്കത്തിലാണ് പാര്‍വതിയ്ക്കെതിരെ വിധു വിന്‍സന്റ് അക്കമിട്ട് ആരോപണങ്ങള്‍ നിരത്തിയത്.

വിധുവിന്റെ വാക്കുകള്‍ ഇങ്ങനെ: ഗൾഫിലുള്ള എന്റെയൊരു സുഹൃത്ത് മറ്റ് മൂന്ന് പേരുമായി ചേർന്ന് ഈ സിനിമ നിർമിക്കാം എന്നൊരു വാഗ്ദാനം നല്കിയത് ആയിടയ്ക്കാണ്. പാർവതിയെ കാസ്റ്റ് ചെയ്താൽ കുറച്ചു കൂടി വലിയ കാൻവാസിൽ ഈ സിനിമ നിർമിക്കാം എന്നൊരു നിർദേശവും അവർ പറഞ്ഞു. പാർവതിക്കു തിരക്കഥ നൽകി ആറു മാസത്തോളം കാത്തിരുന്നു. ഒരു സംസാരത്തിൽ അഞ്ജലിയോട് ഈ കാര്യം പറയുകയും അഞ്ജലി അത് പാർവതിയോടു ചോദിക്കുകയും ചെയ്യുകയുണ്ടായി.

അഞ്ജലിയുടെ നിർദ്ദേശ പ്രകാരം പാർവതിയെ വീണ്ടും ബന്ധപ്പെട്ടപ്പോൾ ഉയരെയുടെ സെറ്റിൽ വെച്ച് കാണാം എന്ന് മറുപടി കിട്ടി. അതിൽ പ്രകാരം പാർവതിയെ ഉയരെയുടെ സെറ്റിൽ പോയി കണ്ടു. സ്ക്രിപ്റ്റ് വായിച്ചിട്ട് പറയാം എന്നായിരുന്നു പാർവതിയുടെ മറുപടി. മാസങ്ങൾ കഴിഞ്ഞിട്ടും ചെയ്യാമെന്നോ പറ്റില്ലെന്നോ ഉള്ള മറുപടി ഉണ്ടായില്ല എന്നു കണ്ടപ്പോൾ അത് ഉപേക്ഷിച്ചു.

ഒരു “NO” പറയാൻ പോലും പരിഗണിക്കപ്പെടേണ്ട ആളല്ല ഞാൻ എന്ന് മനസ്സിലാക്കിയപ്പോളുണ്ടായ അപമാനം ഓർത്തെടുക്കാൻ വയ്യ. ആ സമയത്ത് കൂട്ടിപ്പിടിക്കാവുന്ന ആത്മവിശ്വാസം മുഴുവൻ സംഭരിച്ച് മുന്നോട്ടു പോകാൻ തീരുമാനിക്കുകയും നിമിഷയേയും രജിഷയേയും സമീപിക്കുകയും ചെയ്തു. അവർ മുന്നോട്ടു വന്നപ്പോൾ ഉണ്ടായ ആശ്വാസം വാക്കുകളിൽ വിവരിക്കാവുന്നതല്ല.

അതേസമയം, ദിലീപിന് പരസ്യപിന്തുണ നല്‍കിയ സിദ്ദിക്കിനൊപ്പം പാര്‍വതി അഭിനയിച്ച ഉയരെ എന്ന സിനിമയുടെ പ്രചാരണത്തിന് വിമന്‍ ഇന്‍ സിനിമ കലക്ടീവിനെ പ്രതനിധീകരിച്ച് പങ്കെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആ ചടങ്ങിന് എത്തിയതായും വിധു വെളിപ്പെടുത്തി. എന്നാല്‍, തന്റെ സിനിമയ്ക്കു നേരെ മാത്രമാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ വിമര്‍ശനം ഉയര്‍ന്നതെന്നും വിധു പറയുന്നു.

സിദ്ദിഖ് എന്ന നടൻ ജയിലിൽ പോയി പലതവണ ദിലീപിനെ സന്ദർശിച്ചിരുന്നു എന്നത് ഒരു രഹസ്യമല്ല.. മൂന്നോ നാലോ തവണ ഇതു സംബന്ധിച്ച് പരസ്യ പ്രസ്താവനയും നടത്തി. ദിലീപിനൊപ്പം നിൽക്കുമെന്നും എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുമെന്നും പ്രഖ്യാപിക്കുക മാത്രമല്ല ഡബ്ല്യുസിസിയെ പറ്റുന്ന ഇടത്തൊക്കെ താറടിക്കാനും മറക്കാറില്ല സിദ്ദിഖ്. ആയതിനാൽ സിദ്ദിഖിനോടൊപ്പം അഭിനയിക്കരുതെന്നോ സിദ്ദിഖിനെ വച്ച് സിനിമ എടുക്കരുതെന്നോ ഡബ്ല്യുസിസി അതിലെ അംഗങ്ങളോട് പറഞ്ഞിട്ടുണ്ടോ? ഉയരെ എന്ന സിനിമയിൽ പാർവതി, സിദ്ദിഖിനൊപ്പം അഭിനയിച്ചതിന്റെ പേരിൽ ഡബ്ല്യുസിസി അംഗങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടായോ? അക്കാര്യത്തിൽ പാർവ്വതിയോട് ഡബ്ല്യുസിസി വിശദീകരണം ആവശ്യപ്പെട്ടോ? എന്റെ അറിവിൽ ഇല്ല.– വിധു ചോദിക്കുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി റിമ കല്ലിങ്കലിന് മെസേജ് അയച്ചിരുന്നുവെന്നും അപ്പോള്‍ ലഭിച്ച മറുപടി പാർവതിക്ക് തെരഞ്ഞെടുക്കാൻ ഓപ്ഷനില്ലായെന്നും അഞ്ജലിക്കോ വിധുവിനോ അങ്ങനെയല്ല എന്നുമായിരുന്നെന്നും വിധു വെളിപ്പെടുത്തി. ഇതിനെതിരെയുള്ള തന്റെ നിലപാടും വിധു വിന്‍സന്റ് രാജിക്കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ‘അഞ്ജലിക്കും എനിക്കും തിരഞ്ഞെടുപ്പിനുള്ള ഓപ്ഷൻ ഒരുപോലെയാണെന്ന് ശരിക്കും നിങ്ങൾ കരുതുന്നുുണ്ടോ? അഞ്ജലിയെയും വിധുവിനെയും സമീകരിക്കാൻ എന്ത് പ്രത്യയശാസ്ത്ര ടൂളാണ് റിമ ഉപയോഗിച്ചത് എന്ന് അറിയില്ല. നമ്മൾ ഡബ്ല്യുസിസി എന്ന പേരിൽ ഒരുമിച്ചു നടക്കാൻ തുടങ്ങിയിട്ട് കുറച്ചു വർഷങ്ങളായിട്ടുണ്ടെങ്കിലും വർഗ്ഗ വ്യത്യാസങ്ങളെ കുറിച്ച് നമ്മുടെ അംഗങ്ങൾക്ക് ഇപ്പോഴുമുള്ള ധാരണ ഇതാണെങ്കിൽ മറ്റൊന്നും പറയാനില്ല. വർഷങ്ങളോളം നിർമാതാക്കളുടെ പിറകേ നടന്നിട്ടും സിനിമ എന്ന സ്വപ്നം സാധ്യമാക്കാനാവാത്ത ഈ നാട്ടിലെ കുറേയധികം സിനിമാമോഹികളില്ലേ? അവരുടെ കൂട്ടത്തിൽ പെടുന്ന ഒരാളാണ് ഇന്നും ഞാൻ. അലച്ചിലും വിശപ്പും വറുതിയും നിരാശയുമൊക്കെ തന്നെയാണ് ഇന്നും ഞങ്ങളുടെ വഴികളിലുള്ളത്. ജെന്‍ഡർ രാഷ്ട്രീയം മാത്രം പറഞ്ഞതു കൊണ്ടായില്ല, അതിനുള്ളിലെ വർഗ്ഗ-ജാതി വ്യത്യാസങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ സ്ത്രീരാഷ്ട്രീയത്തെ എങ്ങനെയൊക്കെയാണ് അസ്ഥിരപ്പെടുത്തതെന്ന് കുറഞ്ഞ പക്ഷം ആലോചിക്കുക എങ്കിലും ചെയ്യുന്നത് മുന്നോട്ടുള്ള യാത്രയിൽ നല്ലതായിരിക്കും.’–വിധു പറയുന്നു.

ദിലീപിന് ഒപ്പമുണ്ടായിരുന്നവരേയോ ഏതെങ്കിലും തരത്തിൽ അയാളുമായി ബന്ധപ്പെട്ടവരെയോ മാറ്റി നിർത്തി സിനിമ എടുക്കാനാണെങ്കിൽ മലയാള സിനിമയിൽ വെറും 5 ശതമാനത്തിൽ താഴെയേ ആളുകളുണ്ടാവൂ .അതിനാൽ ഒരു തൊഴിലിടം എന്ന നിലയിൽ യോജിക്കാൻ പറ്റുന്ന മേഖലകളിൽ യോജിക്കുകയും വിയോജിക്കേണ്ടപ്പോൾ കൈ ചൂണ്ടി പറയുകയുമാണ് വേണ്ടതെന്ന് ഒരു മുന്‍ അഭിമുഖത്തില്‍ പറഞ്ഞത് വിധു വിന്‍സന്റ് ആവര്‍ത്തിച്ചു. വിധു വിന്‍സന്റിന്റെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചയ്ക്കാണ് തുടക്കമിട്ടിരിക്കുന്നത്. എന്നാല്‍, ഔദ്യോഗികമായി വിമന്‍ ഇന്‍ സിനിമ കലക്ടീവ് വിധുവിന്റെ രാജിയെക്കുറിച്ചോ പരസ്യമാക്കിയ കത്തിലെ വിവരങ്ങളെക്കുറിച്ചോ പ്രതികരിച്ചിട്ടില്ല.

മോഡി മന്ത്രി സഭയില്‍ വന്‍ അഴിച്ചുപണി. ധനകാര്യം, റെയില്‍വേ തുടങ്ങിയ മന്ത്രാലയങ്ങളില്‍ അക്കാദമിക് വൈദഗ്ധ്യമുള്ളവരെ നിയമിച്ചേക്കും. ചില പ്രധാനപ്പെട്ട മന്ത്രാലയങ്ങളില്‍ രാഷ്ട്രീയനേതാക്കളെ ഒഴിവാക്കി വിദഗ്ധരെ നിയമിക്കണമെന്ന പ്രധാനമന്ത്രിയുടെ താത്പര്യം മന്ത്രിസഭാ പുനഃസംഘടനയില്‍ പ്രതിഫലിച്ചേക്കാം.

നിലവിലുള്ള മന്ത്രിമാരുടെ പ്രവര്‍ത്തനവും പ്രകടനവും പുനഃസംഘടനയില്‍ നിര്‍ണായകഘടകമാകും. ഭരണമികവില്ലാത്ത മന്ത്രിമാരെ ഒഴിവാക്കി പാര്‍ട്ടി പ്രവര്‍ത്തനത്തിന് നിയോഗിക്കാനാണ് സാധ്യത. ഇതിനായി മന്ത്രിമാരുടെ പ്രകടനം വിലയിരുത്താനുള്ള നടപടികള്‍ ബി.ജെ.പി.യും പ്രധാനമന്ത്രിയും ആരംഭിച്ചിട്ടുണ്ട്.

സര്‍ക്കാരിന്റെ പൊതുനയത്തോടുള്ള സമീപനം, പ്രധാന പദ്ധതികളുടെ നിര്‍വഹണം, വകുപ്പില്‍ പുതുതായി ആവിഷ്‌കരിച്ച പദ്ധതികള്‍, പുതിയ സമീപനങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ മന്ത്രിമാരെക്കുറിച്ചുള്ള വിലയിരുത്തലിനുള്ള മാനദണ്ഡങ്ങളായിരിക്കും.

വിദേശകാര്യ വകുപ്പിന്റെ ചുമതല മുന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കറിനെ ഏല്‍പിച്ചിരുന്നു. ഇതിന് സമാനമായി ധനകാര്യം, റെയില്‍വേ തുടങ്ങിയ മന്ത്രാലയങ്ങളില്‍ അക്കാദമിക് വൈദഗ്ധ്യമുള്ളവരെ നിയമിക്കുന്നതിനെക്കുറിച്ചാണ് നിലവില്‍ ആലോചിക്കുന്നത്.

അടുത്തിടെ കോണ്‍ഗ്രസില്‍നിന്ന് പാര്‍ട്ടിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയെയും ടി.എം.സി.യില്‍നിന്ന് എത്തിയ മുകുള്‍ റോയിയെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനിടയുണ്ട്. സിന്ധ്യയുടെ വിശ്വസ്തരെ മധ്യപ്രദേശ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞദിവസം ബി.ജെ.പി. ഉറപ്പ് പാലിച്ചിരുന്നു.

അതേസമയം, ശിവസേന കൈകാര്യം ചെയ്തിരുന്ന വകുപ്പുകളില്‍ പുതിയ മന്ത്രിമാരെ നിയോഗിക്കുമെന്നാണ് സൂചന. അതേസമയം, ജനുവരി 20-ന് ജെ.പി. നഡ്ഡയെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തെങ്കിലും ദേശീയ ജനറല്‍ സെക്രട്ടറിമാരെയും സെക്രട്ടറിമാരെയും നിശ്ചയിച്ചിരുന്നില്ല. ഈ ഒഴിവുകളും നികഴ്ത്തും.

ആഗോളതലത്തില്‍ കൊവിഡ് ഇത്രയും വ്യാപിക്കാന്‍ കാരണം ചൈനയുടെ രഹസ്യ സ്വഭാവവും വഞ്ചനയും മറച്ചു വയ്ക്കലും മൂലമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊറോണ വൈറസ് ബാധിക്കുന്നത് വരെ നല്ല രീതിയിലാണ് രാജ്യം മുന്നോട്ട് പോയിക്കൊണ്ടിരുന്നതെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ 244ാം സ്വാതന്ത്ര്യ ദിനത്തില്‍ സല്യൂട്ട് റ്റു അമേരിക്ക റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ട്രംപ് ഇത്തരത്തില്‍ പ്രതികരിച്ചത്.

‘കാലങ്ങളായി അമേരിക്കയെ മുതലെടുത്തു കൊണ്ടിരുന്ന പല വിദേശരാജ്യങ്ങളും കോടിക്കണക്കിന് ഡോളര്‍ അമേരിക്കയുടെ ഖജനാവിലേക്ക് നല്‍കുന്ന അവസ്ഥ എത്തിയിരുന്നു. എന്നാല്‍ അതിനിടെയാണ് ചൈനയില്‍ നിന്ന് കൊറോണ വൈറസ് എത്തുകയും രാജ്യത്തെ ബാധിക്കുകയും ചെയ്തത്. ഇപ്പോള്‍ അമേരിക്ക മാസ്‌കുകള്‍, ഗൗണുകള്‍, ശസ്ത്രക്രിയ ഉപകരണങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നു. ഇവയെല്ലാം മറ്റ് വിദേശരാജ്യങ്ങളിലാണ് നിര്‍മ്മിച്ചു കൊണ്ടിരുന്നത്. പ്രത്യേകിച്ച് ചൈനയില്‍. ചൈനയില്‍ നിന്ന് തന്നെയാണ് വൈറസ് ആരംഭിച്ചത് എന്നതാണ് മറ്റൊരു വിരോധാഭാസം’ എന്നാണ് ഡൊണാള്‍ഡ് ഡ്രംപ് പറഞ്ഞത്.

ആഗോളതലത്തില്‍ ഈ വൈറസ് ഇത്രയും രൂക്ഷമായി ബാധിക്കാന്‍ കാരണം ചൈനയുടെ രഹസ്യസ്വഭാവവും വഞ്ചനയും മറച്ചു വയ്ക്കലും മൂലമാണെന്നും വൈറസ് വ്യാപനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ചൈനയ്ക്കാണെന്നും ട്രംപ് കുറ്റപ്പെടുത്തി. അതേസമയം അമേരിക്ക ഇപ്പോള്‍ അവിശ്വസനീയമായ വിധത്തില്‍ പ്രവര്‍ത്തിക്കുകയാണെന്നും കൊറോണയ്‌ക്കെതിരെയുള്ള വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം മുപ്പത് ലക്ഷത്തോട് അടുക്കുകയാണ്. ഇതുവരെ 2,981,002 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 42,604 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം ഇതുവരെ 132,552 പേരാണ് മരിച്ചത്.

തലശ്ശേരി സബ് കളക്ടറുടെ ഐഎഎസ് റദ്ദാക്കാൻ കേന്ദ്രത്തിന്റെ ശുപാർശ. തലശ്ശേരി സബ് കളക്ടർ ആസിഫ് കെ യൂസഫിന്റെ ഐഎഎസ് പദവി റദ്ദാക്കാനാണ് കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. ആസിഫ് വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി ഐഎഎസ്. നേടിയെന്ന പരാതിക്കു പിന്നാലെയാണ് നടപടി.

ആസിഫിന് സംവരണം ഉറപ്പു നൽകിയ ഒബിസി സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും റദ്ദാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ആസിഫ് കെ യൂസഫിനെതിരെ ഓൾ ഇന്ത്യ സർവീസ് പ്രൊബേഷൻ നിയമത്തിലെ ചട്ടം 12 പ്രകാരം നടപടിയെടുക്കാനാണ് നിർദേശം. ആസിഫ് വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയാണ് ഐഎഎസ് നേടിയതെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഒബിസി സംവരണം ലഭിക്കാൻ പരീക്ഷ എഴുതുന്നതിന് തൊട്ടു മുമ്പുള്ള മൂന്ന് സാമ്പത്തിക വർഷത്തിൽ ഏതെങ്കിലും ഒരു വർഷം കുടുംബത്തിന്റെ വാർഷിക വരുമാനം ആറുലക്ഷത്തിൽ താഴെയാകണമെന്നതാണ് മാനദണ്ഡം. എന്നാൽ മൂന്നു സാമ്പത്തിക വർഷങ്ങളിലും ആസിഫിന്റെ കുടുംബത്തിന്റെ വാർഷിക വരുമാനം ആറുലക്ഷത്തിൽ കൂടുതലാണെന്ന് തെളിഞ്ഞിരുന്നു.

ആസിഫിന്റെ ഒബിസി സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും റദ്ദാക്കണമെന്നും നിർദേശമുണ്ട്. വ്യാജ സർട്ടിഫിക്കറ്റ് നൽകിയ കണയന്നൂർ തഹസിൽദാർമാർക്കെതിരെ നടപടി എടുക്കാനും നിർദേശമുണ്ട്. നിലവിൽ ആസിഫിന് ഇതുവരെ ഐഎഎസ് നൽകി സ്ഥിരപ്പെടുത്തിയിട്ടില്ല. സംസ്ഥാന സർക്കാരിൽനിന്ന് വിജിലൻസ് ക്ലിയറൻസ് കിട്ടാത്തതിനാലാണ് ആസിഫ് പ്രൊബേഷനിൽ തുടരുന്നതെന്നാണ് സൂചന. അതിനാൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നും സംസ്ഥാന സർക്കാരിനു തന്നെ നടപടി എടുക്കാമെന്നും കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന്റെ നിർദേശത്തിൽ പറയുന്നു.

പ്രസവിച്ചതിന്റെ തൊട്ടടുത്ത ദിവസം പെൺകുഞ്ഞിനെ മരുതിമൂട് സെന്റ് ജോർജ് കത്തോലിക്ക പള്ളിക്ക് മുന്നിൽ ഉപേക്ഷിച്ച സംഭവത്തിൽ മാതാവും കാമുകനും അറസ്റ്റിലായി. ഏനാദിമംഗലം മാരൂർ മംഗലത്ത് പുത്തൻവീട്ടിൽ എ.ൃ അജയ് ( 32) കുട്ടിയുടെ മാതാവ് മാരൂർ ഒഴുകുപാറ കിഴക്കേതിൽ ലിജ (33) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 30ന് പുലർച്ച കുരിശടിയിൽ മെഴുകുതിരി കത്തിക്കാനെത്തിയവരാണ് കുഞ്ഞിനെ തുണിയിൽ പുതപ്പിച്ച് കിടത്തിയ നിലയിൽ കണ്ടത്.

വിവരമറിഞ്ഞ് പോലീസും ജില്ല ശിശുക്ഷേമ സമിതി ചെയർമാൻ പ്രഫ. കെ മോഹൻകുമാറും സ്ഥലത്തെത്തി കുഞ്ഞിനെ ഏറ്റെടുത്ത് അടൂർ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്കുശേഷം ജില്ല ശിശുക്ഷേമ സമിതിക്ക് കൈമാറുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

പള്ളിയുടെ മുൻവശത്തെ ക്യാമറ പ്രവർത്തന രഹിതമായത് അന്വേഷണത്തെ ബാധിച്ചെങ്കിലും പത്തനാപുരം മുതൽ അടൂർവരെയുള്ള ഭാഗങ്ങളിലെ വ്യാപാര സ്ഥാപനങ്ങളുടെയും വീടുകളുടെയും മുന്നിൽ സ്ഥാപിച്ചിരുന്ന ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ നിരീക്ഷണത്തിലാണ് അജയ് ഓടിച്ച ഓട്ടോ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ചെന്നെത്തിയത്.

ആദ്യവിവാഹം വേർപിരിഞ്ഞ് നിന്ന ഇരുവരും ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്നും ഗർഭിണിയായ ശേഷം ലിജ പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിയുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ലിജയുടെ വീട്ടിൽ പ്രസവിച്ച കുട്ടിയെ ഇരുവരും ചേർന്ന് പള്ളിക്ക് മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു. സിഐ യു ബിജു, എസ്‌ഐ അനൂപ്, വനിത സീനിയർ സിവിൽ പോലീസ് ഓഫിസർ റഷീദ ബീഗം, സിവിൽ പോലീസ് ഓഫീസർമാരായ അനുരാഗ് മുരളീധരൻ, ശരത്, സുരേഷ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.

വെട്ടുക്കിളി ആക്രമണത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി യുഎന്‍ രംഗത്ത്. അടുത്ത നാലാഴ്ച നിര്‍ണായകമാണ്. ഇന്ത്യയുടെ പല സ്ഥലങ്ങളിലും വെട്ടുക്കിളി ആക്രമണം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. കഴിഞ്ഞ മൂന്നുമാസമായി ഇതു തുടരുനന്നു.

ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, സുഡാന്‍, എത്യോപ്യ, ദക്ഷിണ സുഡാന്‍, സൊമാലിയ എന്നിവിടങ്ങളിലും ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പുണ്ട്. അതേസമയം മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ത്യന്‍ ഗവണ്‍മെന്റ് വേണ്ട നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. വെട്ടുകിളി ആക്രമണത്തെ തടയാനായി ഏറ്റവും പുതിയ ടെക്നോളജിയായ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിക്കാന്‍ തീരുമാനിച്ചു. വെട്ടുകിളി വിരുദ്ധ ഓപ്പറേഷനില്‍ വ്യോമസേന ആദ്യമായി രണ്ട് എം ഐ 17 ഹെലികോപ്റ്ററുകള്‍ വിന്യസിച്ചിരുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വെട്ടുകിളി ആക്രമണമുണ്ടായ സംസ്ഥാനമാണ് രാജസ്ഥാന്‍. മധ്യപ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഹരിയാന, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലും വെട്ടുകിളി ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇപ്പോള്‍ തന്നെ വെട്ടുകിളികളുമട പ്രജനനം നടക്കുന്നുണ്ട്. ജൂലൈയോടെ ഇവയുടെ മുട്ടകള്‍ വിരിയുകയും സംഘങ്ങളായി തിരിയുകയും ചെയ്യും. ഓഗസ്റ്റ് പകുതിയോടെ വെട്ടുകിളിക്കൂട്ടങ്ങള്‍ രൂപംകൊള്ളുമെന്നും യു എന്‍ ഭക്ഷ്യവകുപ്പ് പറഞ്ഞു.

ജോർജ് ശാമുവേൽ 

എല്ലാ കുട്ടികളും ജനിക്കുന്നത് കരഞ്ഞുകൊണ്ടാണെങ്കിൽ ഞാൻ പിറന്നു വീണതേ ഒരു പുഞ്ചിരിയോടെ ആയിരുന്നു. കാലം മാറുമ്പോൾ അതിനനുസരിച്ചു നമ്മളും മാറണമെന്ന് അപ്പൻ അമ്മയോട് പറയുന്നത് ഇരുട്ടറയ്ക്കുള്ളിൽ കിടന്നു എത്രയോ തവണ കേട്ടിരിക്കുന്നു. എന്നാൽ പിന്നെ ആ ദുരന്ത മുഖം മുതൽ അപ്പനെയങ്ങ് സന്തോഷിപ്പിക്കാമെന്നു കരുതി. എന്റെ ചിരി കണ്ട് അസൂയ തോന്നിയാവണം മാലാഖയെന്ന് ഞാൻ തെറ്റിദ്ധരിച്ച പൂതന എന്നെ ഒന്ന് നുള്ളിയത്. 2020 മാർച്ചിൽ ജനിച്ച ഒരു ശിശുവിനെ ദേഹോപദ്രവം ചെയ്തയാളെ വെറുതെ വിടാനോ ! പുണ്യാഹം തളിച്ച് ഒരു ശുദ്ധികലശമങ്ങു നടത്തി. മുഖാവരണമുള്ളതു കൊണ്ട് മുഖത്തുണ്ടായ ഭാവമേതെന്നു അറിയാൻ കഴിഞ്ഞില്ലെങ്കിലും മറ്റൊരു കാര്യം മനസിലായി. ഇവർക്കൊക്കെ എന്തോ സംഭവിച്ചിരിക്കുന്നു.
വിദേശികളെ പുറത്തിറക്കാതെ നിരീക്ഷണത്തിലാക്കിയെന്നു എനിക്ക് മുമ്പേ സ്ഥാനം പിടിച്ചവൻ വായിക്കുന്നത് കേട്ടു. ഞാനും വിദേശത്തു നിന്ന് എത്തിയത് കൊണ്ടാവും രണ്ടാഴ്ച കഴിഞ്ഞിട്ടും ഒരു ഇളം വെയിൽ പോലും കാണിക്കാഞ്ഞത്. ഇവിടെ കൊറോണ വന്നു കൊറോണ വന്നു എന്ന് സ്ഥിരം കേൾക്കാൻ തുടങ്ങിയ ഞാൻ കരുതിയത് അത് എന്റെ പേരാണെന്നാണ്. എന്നാൽ പിന്നീട് ക്രമേണ ആ ചമ്മൽ ഞാൻ എന്റെയുള്ളിൽ ഒതുക്കി.
അങ്ങനെ എന്നെ വീട്ടിലേക്കയക്കാനൊരുങ്ങി. അമ്മയിൽ നിന്ന് ഞാൻ കേട്ടറിഞ്ഞ ലോകത്തിലേക്കാദ്യമായി… ഓർക്കുമ്പോൾ തന്നെ ഉള്ളിലൊരു മഞ്ഞു പെയ്ത അനുഭവം. പുറത്തിറങ്ങുമ്പോൾ എല്ലാവരുടെയും കണ്ണ് എന്നിലായിരിക്കും. ഓർക്കുമ്പോൾ തന്നെയൊരു നാണം. ങേ… എന്താ ഈ കൊണ്ട് വരുന്നേ, വരവത്ര പന്തിയല്ലല്ലോ! പ്രതീക്ഷിച്ച പോലെ എന്റെ നേരെ തന്നെ. അമ്മയുടെ മുഖത്തിരിക്കുന്ന അതേ സാധനം. ഓഹ്.. ഇവർക്കൊക്കെ പ്രാന്തായോ? എന്റെ സ്വാതന്ത്ര്യം ഇതോടെ ആരൊക്കെയോ കൈക്കലാക്കുകയാണോ. തടയാൻ ശ്രമിച്ചെങ്കിലും എന്റെ വായും മൂക്കുമെല്ലാം അതിന്റെ സ്വാധീനത്തിലായി കഴിഞ്ഞിരുന്നു. പ്രതീക്ഷയോടെ പുറത്തിറങ്ങിയ ഞാൻ ഞെട്ടി. ഒരു ഈച്ച പോലുമില്ല ഇവിടെ എന്നെ സ്വീകരിക്കാൻ. കാറിലെ യാത്രയ്ക്കിടെ കുറെ പേരെ കണ്ടു. പക്ഷേ എന്നെ കാണണമെങ്കിൽ അവരുടെ തലയും കൈയ്യിലിരിക്കുന്ന പലക കക്ഷണവും തമ്മിലുള്ള കാന്തിക ബലം ഞാൻ വിച്ഛേദിക്കേണ്ടിയിരിക്കുന്നു. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം. വെളിച്ചമില്ലാത്ത അറയിൽ കിടന്നു ഞാൻ കണ്ട ലോകമല്ല യഥാർത്ഥ ലോകം, ഇത് ആധുനിക മനുഷ്യരുടെ… പരസ്പരം അറിയാത്തവരുടെ… നേരെ നോക്കി ലോകം കാണാത്തവരുടെ… രാജ്യ ദ്രോഹവും രാജ്യ സ്നേഹവും ഒരേ കയ്യിൽ കൊണ്ട് നടക്കുന്നവരുടെ നവലോകം. ഈ നാടിനിത്‌ എന്ത് പറ്റി… അല്ലേൽ തന്നെ അത്ഭുതപ്പെടാൻ എന്തിരിക്കുന്നു? നേരത്തെ കണ്ടിട്ടില്ലല്ലോ ഒന്നും. ചിലയിടത്തു ചീയുന്ന രാഷ്ട്രീയവും ചിലയിടത്തു പുകയുന്ന മതവും.. ലോകം മുഴുവൻ കീടാണുക്കളും. ഇതിങ്ങനെ തുടർന്നാൽ ഇനിയുള്ള ജീവിതം ഗുതാ ഹവ.
അപ്പൻ പറഞ്ഞ ലോകം തന്നെയാ ശരിക്കുള്ള ലോകം. മാറി മറിയുന്ന കാലവും അതിനൊത്ത രാഷ്ട്രീയവും. വളർന്നു വളർന്നു അക്രമത്തിന്റെയും മത തീവ്രവാദത്തിന്റെയും കൊടുമുടിയിലെത്തി നിൽക്കുന്ന ഭ്രാന്തൻമാരുടെ സ്വന്തം നാട്. സ്കൂളിൽ പോകാതെ ബൈജു ആശാന്റെ ആപ്പിൽ പെട്ട് പുതു ജീവിതം പഠിക്കുന്ന കൂട്ടത്തിലേക്കാണ് നമ്മുടെ കുഞ്ഞു വരുന്നതെന്ന് അപ്പൻ പറഞ്ഞപ്പോൾ എന്തിനെന്നില്ലാത്ത ദേഷ്യമായിരുന്നു. കേൾക്കുന്നതിനേക്കാൾ സത്യം കാണുന്നതിലാണെന്നു മനസിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല.
അമ്മ പുറത്തു പോകുമ്പോൾ കൂടെ പോകണമെന്ന് ആഗ്രഹിച്ചിരിക്കുമ്പോഴാണ് കോളിംഗ് ബെൽ മുഴങ്ങിയത്. വാതിൽ തുറന്നു ഒരു ചന്ത മുഴുവൻ അതാ അകത്തേക്ക്. വീട്ടിലേക്ക് ഒരു മാസത്തേക്ക് വേണ്ട എല്ലാ സാധനവും ഓൺലൈൻ ആയി വാങ്ങിയിരിക്കുന്നു. ഇനിയെന്തിനു പുറത്തു പോകണം. എന്തിനു ആഗ്രഹിക്കണം. അപ്പനൊക്കെ കളിച്ചു വളർന്നത് തോപ്പിലും തൊടിയിലുമാണെങ്കിൽ ഞാൻ വളരുന്നതും കളിക്കുന്നതുമെല്ലാം ഓൺലൈൻ എന്ന അധോലോകത്തിന്റെ വീട്ടു മുറ്റത്താണ്. ജനിച്ചു ഒരു മാസം പോലും തികയുന്നതിനു മുൻപ് വെർച്വൽ ലോകത്തിന്റെ ആന്തരികാവയവങ്ങളെ ഞാൻ പരിചയപ്പെട്ടു തുടങ്ങി.
എന്റെ പ്രൈമറി സ്കൂളും പ്ലേ സ്കൂളും എല്ലാം നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങുമെന്ന സത്യവും മനസ്സിലാക്കി. അമ്മയുടെ കണ്ണുകളേക്കാൾ വാത്സല്യത്തോടെ കമ്പ്യൂട്ടറും കാമറ കണ്ണുകളും എന്നെ പരിഗണിക്കുന്നതായി പല തവണ തോന്നി. ഒരുപാട് പ്രതീക്ഷകളോടെ ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയ ഞാൻ അങ്ങനെ അതിനെയെല്ലാം ഒരു മൂലയ്ക്ക് കൂട്ടിയിട്ടു. അല്ലെങ്കിൽ തന്നെ എന്ത് പ്രതീക്ഷിക്കാൻ, രാഷ്ട്രീയ രംഗത്തെ കൂറ് മാറ്റം കണ്ടു സഹികെട്ടാകണം കാലം പോലും അതിവേഗത്തിൽ മാറുന്നത്. പേരിനു വേണ്ടി പോരെടുക്കുന്ന വീരന്മാരുടെ നാട്ടിൽ എങ്ങനെ പിടിച്ചു നിൽക്കും. നടുവേ ഓടുക തന്നെ അല്ലാതെ എന്ത് ചെയ്യാൻ ! ഏതായാലും കൊറോണക്കാലത്തു ജനിച്ചത് കൊണ്ട് വീട്ടിലിരിക്കാൻ എങ്കിലും കഴിയുന്നു. വല്ല പ്രളയകാലത്തെങ്ങാനുമായിരുന്നെങ്കിൽ പ്രായം തികയുന്നതിനു മുന്നേ ബൈജു അങ്കിളിനെ തള്ളിപ്പറഞ്ഞു പള്ളിക്കൂടത്തിന്റെ പടി ചവിട്ടുകയും ഒഴുകി നടക്കുകയും ചെയ്യേണ്ടി വരുമായിരുന്നു. അമ്മയുടെ ഉദരത്തിനുള്ളിൽ ഒരു ഇന്റർനെറ്റ്‌ കണക്റ്റിവിറ്റി ഉണ്ടായിരുന്നെങ്കിൽ ഇവിടേക്ക് വരേണ്ടിയിരുന്നില്ല. ചിലപ്പോൾ ഒരു ഇരുപതോ മുപ്പതോ വർഷം കാത്തിരുന്നെങ്കിൽ ആ ആഗ്രഹവും പൂർത്തിയാകുമായിരുന്നിരിക്കാം.

 

ജോർജ് ശാമുവേൽ.
ചക്കുളത്തു തടത്തിൽ ശാമുവേൽ ജോർജിന്റെയും ലൗലി ശാമുവേലിന്റെയും മൂത്ത മകൻ. കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ നിന്നും മലയാളം ബിരുദ പഠനത്തിന് ശേഷം ഇപ്പോൾ കോട്ടയം പ്രെസ്സ് ക്ലബ്ബിൽ എം. എ. ജേർണലിസം വിദ്യാർത്ഥി. പത്തനംതിട്ട ജില്ലയിലെ റാന്നിയാണ് സ്വദേശം.

Copyright © . All rights reserved